ബാലിയുടെ കൊച്ചുമകൾ "പെനിഡയെ"കാണാൻ (Part 5)
-നന്ദ -
നുസ പെനിഡ
ബാലി സന്ദർശന പരിപാടിയിലെ അവസാന ദിവസം “പെനിഡ” എന്ന് പേരുള്ള ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ ഉത്സുകരായി എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ച് ബസില്‍ ഹാജരായി. രാവിലെ ഏഴരയ്ക്കും,എട്ടരയ്ക്കുമാണ് “സനുര്‍ (Sanur)” തുറമുഖത്ത് നിന്ന് ‘പെനിഡ’ ദ്വീപിലേക്കുള്ള സ്പീഡ് ബോട്ടുകള്‍ പുറപ്പെടുന്നത് .ഞങ്ങളുടെ താമസസ്ഥലത്ത് നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് സനുറിലെത്തിയപ്പോള്‍ ആകെ അമ്പരന്നു പോയി. തുറമുഖത്തിനടുത്തേക്കൊന്നും ബസിന് പോകാൻ പറ്റാത്ത വിധം ഏഴു തൃശൂര്‍പൂരത്തിനുള്ള ആളുണ്ട് അവിടെ. ബസിൽ നിന്നിറങ്ങി ഹാർബർ ലക്ഷ്യമാക്കി നീലത്തൊപ്പി വച്ച് കൂട്ടം തെറ്റാതെ ഞങ്ങൾ നടന്നു . അരിച്ചരിച്ച് നീങ്ങുന്ന എറുമ്പുകളെ പോലെ ഒരു വലിയ കെട്ടിടത്തിനടുത്തെത്തിയ ഞങ്ങള്‍ക്ക് കയ്യില്‍ ബാന്‍ഡും,കഴുത്തില്‍ താലിയും ചാര്‍ത്തിക്കിട്ടി.ഉന്തും തള്ളും ഒക്കെയായി കുറേ നേരം കൊണ്ട് ഹാര്‍ബറിലേക്കുള്ള ചെക്കിന്‍ പരിപാടികള്‍ ഒരുവിധം പൂര്‍ത്തിയായതോടെ “ഗംഗാ എക്സ്പ്രസ്” എന്ന ഞങ്ങള്‍ക്ക് പോകേണ്ട സ്പീഡ് ബോട്ടിനടുത്തേക്ക് നടന്നു.കടല്‍ത്തിരകളുടെ ഓളം തള്ളലില്‍ ആടിയുലഞ്ഞു കിടന്ന ബോട്ടുകളുടെ ഒരു വലിയ നിര തന്നെ അവിടെ കാണാമായിരുന്നു.ബോട്ടിൽ യാത്രക്കാർ നിറഞ്ഞതോടെ നീണ്ട ഹോൺ മുഴക്കി ‘ഗംഗാ’ നീലക്കടലിനെ കീറി മുറിച്ചു വെള്ളം തെറിപ്പിച്ചു കൊണ്ട് ദ്വീപ് ലക്ഷ്യമാക്കി കുതിച്ചു.ഒരു മണിക്കൂര്‍ കൊണ്ട് 81 കി മീ ദൂരം താണ്ടി “ടൊയാപകെ(Toyapakeh)” പിയറില്‍ അവൾ ഞങ്ങളെ കൊണ്ടാക്കി.വിദേശികളടക്കം വളരെ ആളുകൾ എത്തുന്ന പിയറിൽ സ്നാക്ക് ഷോപ്പുകളും,വാഷ് റൂം സൌകര്യങ്ങളും ഉണ്ടായിരുന്നു. അവിടെ നിന്ന് ഗൈഡൂകളുൾപ്പടെ ഞങ്ങൾ 47 പേരെ 11 കാറുകളിലായി ദ്വീപിലെ കാഴ്ചകള്‍ കാണിക്കുന്നതിനായി കൊണ്ടു പോയി. ദ്വീപിലെ പാതകള്‍ കുണ്ടും കുഴിയും നിറഞ്ഞതും ഇടുങ്ങിയതും ആയിരുന്നെങ്കിലും വഴിയോരങ്ങളില്‍ വസിച്ചിരുന്ന ഗ്രാമീണ ജനതയുടെ കൃഷിയിടങ്ങളും ശിലാ നിര്‍മ്മിതികളും അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. നമ്മുടെ നാട്ടിലെ പോലെ തേക്കും ,തെങ്ങും,വാഴയും, മാവും,പപ്പായയും ,കപ്പയും എല്ലാം അവിടെ സുലഭമായി കാണാമായിരുന്നു.
സനുര്‍ തുറമുഖത്തെ ഓഫീസ് കെട്ടിടം
സനുര്‍ തുറമുഖം
കടലിലേക്ക് തള്ളിനിന്നിരുന്ന ലാവപ്പാറകളില്‍ തിരമാലകളുടെ നിരന്തരമായ പ്രഹരത്തിനാല്‍ ഉണ്ടായ ഗുഹാസമാനമായ ബ്രോക്കണ്‍ ബീച്ചിലേക്കാണ് ആദ്യം പോയത്. ഞങ്ങളുടെ ഗ്രൂപ്പിലുള്ള കാറുകള്‍ക്കെല്ലാം നമ്പര്‍ എഴുതി ഒട്ടിച്ചിരുന്നതിനാല്‍ കൂട്ടുകാരെവിടെയെത്തിയെന്ന് അറിയാന്‍ പ്രയാസമില്ലായിരുന്നു.റോഡിലെ കുഴികളില്‍ വീണുണ്ടാകുന്ന കടകട ശബ്ദത്തിന്‍റെ താളത്തിനനുസരിച്ച് ഞങ്ങളുടെ സാരഥി പയ്യന്‍ ഏതോ ഗാനത്തിന്‍റെ ഇരടികൾ പാടി രസിച്ചു കൊണ്ട് ശകടത്തെ നയിച്ചു.പുറത്തെ വെയിലിന്‍റെ ചൂടും,റോഡിന്‍റെ നിലവാരവും ഒന്നും അവന് ഒരു വിഷയമായിരുന്നില്ലെന്നു തോന്നി,നിത്യം ഇതല്ലേ അഭ്യാസം. ഏതായാലും ഒരുവിധത്തില്‍ ബീച്ച് പരിസരത്തെത്തി,എല്ലാവരും “പൊട്ടിപ്പോയ ബീച്ച്” കാണാന്‍ ഇറങ്ങി താഴേക്ക് നടന്നു.ബീച്ച് പരിസരങ്ങളിൽ അവിടവിടെ സെല്‍ഫി പോയിന്‍റുകള്‍ വച്ചിരുന്നെങ്കിലും ഫോട്ടോ എടുക്കണമെങ്കില്‍ മോശമല്ലാത്ത തുക അവര്‍ക്ക് നല്‍കേണ്ടതുണ്ടായിരുന്നു .
കുത്തനെയുള്ള ഇറക്കമാണ് സമുദ്ര തീരത്തേക്ക് ,പടവുകളിലൂടെയുള്ള ഇറക്കവും കയറ്റവും ആരോഗ്യമുള്ളവര്‍ക്ക് അഭികാമ്യമായ വ്യായാമമുറ തന്നെയാണ്.അതുകൊണ്ട് തന്നെ കുറച്ചു പേരൊഴികെ മറ്റുള്ളവരെല്ലാം അടുത്തു കണ്ട ഷീറ്റിട്ട ഒരു കടയില്‍ കയറി ഇരുന്നു വിശ്രമിച്ചു. ചുറുചുറുക്കുള്ളവര്‍ വെയിലുകൊണ്ട് പടിയിറങ്ങി നടന്ന് സമുദ്രത്തിലേക്ക് നാവ് നീട്ടി നില്‍ക്കുന്ന ബ്രോക്കണ്‍ ബീച്ച് കണ്ട് സന്തോഷമായി തിരിച്ചെത്തിയതോടെ അടുത്ത ലക്ഷ്യമായ കെലിംഗ് കിംഗ് ബീച്ചിലേക്കായി യാത്ര.
ബ്രോക്കണ്‍ ബീച്ച്
കിഴുക്കാം തൂക്കായ പാറക്കെട്ടുകളുള്ള സമുദ്ര തീരമാണിത്.ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയില്‍ ഒരു ക്ഷേത്ര സമുച്ചയവും, കടുംനീല നിറമുള്ള കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ദിനോസറിന്‍റെ രൂപസാമ്യമുള്ള കൂറ്റന്‍ പാറയും മനോഹരം തന്നെ. മുനമ്പു വരെ പോകാന്‍ വഴിയുണ്ടായിരുന്നുവെങ്കിലും മുട്ട പൊരിക്കാന്‍ പോന്ന വെയിലും, ശല്യക്കാരായ കുരങ്ങന്മാരുടെ ആക്രമണവും ഭയന്ന് അങ്ങനെയൊരു സാഹസത്തിനു പലരും മൂതിർന്നില്ല . സമുദ്രമദ്ധ്യത്തിലുള്ള ഒരു ചെറിയ ദ്വീപില്‍ ബീച്ചുകളായിരിക്കുമല്ലോ പ്രധാന ആകർഷണ കേന്ദ്രം,പക്ഷേ പൊരിയുന്ന വെയിലില്‍ ബീച്ചിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വിശപ്പും ദാഹവും ,ചൂടും കൊണ്ട് പരവശരായ ഞങ്ങളെയും കൊണ്ട് ഉച്ചഭക്ഷണം കഴിക്കാന്‍ ഒരു ചെറിയ ഹോട്ടലിലേക്കാണ് പിന്നീട് പോയത്.
കെലിംഗ് കിംഗ് ബീച്ച്
ബിരിയാണിയും,പപ്പടവും,മത്സ്യ ,മാംസ വിഭവങ്ങളും ഉൾപ്പെട്ട അവിടത്തെ ഭക്ഷണത്തെ പറ്റിയും ,സര്‍വീസിനെ കുറിച്ചും ആര്‍ക്കും അത്ര നല്ല അഭിപ്രായമില്ലായിരുന്നില്ലെന്ന് പറയാം.കുടിക്കാന്‍ വെള്ളം തരാതിരുന്നത് പലരെയും ചൊടിപ്പിക്കുകയും ,ഇനി മേലില്‍ ഇവിടേയ്ക്ക് വരില്ലെന്ന് നമ്മുടെ ഗൈഡൂകളെ കൊണ്ട് കൂടി പറയിപ്പിക്കുന്ന അവസരം വരെ എത്തിയപ്പോള്‍ ഹോട്ടൽ ജോലിക്കാർ എവിടെ നിന്നോ കുറെ കുടിവെള്ളം എത്തിച്ചു തന്നു.പൊതുവേ നിലവാരം കുറഞ്ഞ ഭക്ഷണമായി തോന്നിയെങ്കിലും പ്രധാന ദ്വീപില്‍ നിന്ന് സമുദ്രത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ ദ്വീപിന്‍റെ പരാധീനതകളും നാം മനസ്സിലാക്കേണ്ടാതുണ്ടല്ലോ, പക്ഷേ അതൊന്നും വിനോദ സഞ്ചാരികളുടെ വിഷയമല്ലതാനും.നുസ പെനിഡയിലെയും ബാലിയിലെയും അവസാന സന്ദര്‍ശന സ്ഥലമായ ക്രിസ്റ്റല്‍ ബേയിലെക്കാണ് ഊണ് കഴിഞ്ഞ് പോയത്.
ക്രിസ്റ്റല്‍ ബേ
വൈകുന്നേരം നാലു മണിയോടെ അവിടെ നിന്നും മടങ്ങണമെന്നാണ് അറിയിപ്പ്.വെയില്‍ച്ചൂട് അല്‍പ്പം കുറഞ്ഞെങ്കിലും സൂര്യന്‍ ശാന്തനായിരുന്നില്ല.ഇവിടെ കടല്‍ ആഴം കുറഞ്ഞതും ശാന്തവും ആയിരുന്നതിനാല്‍ എല്ലാവരും വെള്ളത്തിലിറങ്ങി ആറാടി തിമിര്‍ത്തു. സഞ്ചാരികളെ ഉദ്ദേശിച്ച് കടല്‍ത്തീരത്ത് നിരവധി ജൂസ് കടകളും ,കരിക്ക് ,പലഹാര കടകളും നിരന്നിട്ടുണ്ടായിരുന്നു. അസഹനീയമായ ചൂടായിരുന്നതിനാല്‍ എല്ലാവരും കരിക്കും, ഫ്രൂട്ട് ജൂസും ഒക്കെ വാങ്ങി യഥേഷ്ടം കഴിച്ചിട്ട് ബാലിയിലേക്കുള്ള ബോട്ടിനായി കാത്തിരുന്നു.അവിടെ വച്ച് ഞങ്ങള്‍ക്ക് ചെറിയ ഒരു ആരോഗ്യ പ്രശ്നമുണ്ടായെങ്കിലും സൂരജിന്‍റെയും ,ഗൈഡുകളുടെയും,ഒപ്പമുണ്ടായിരുന്ന എല്ലാവരുടെയും ,തുറമുഖത്തെ ചുണക്കുട്ടന്മാരുടേയും സ്നേഹപൂ ര്‍ണ്ണമായ പരിചരണത്താല്‍ ബുദ്ധിമുട്ടുണ്ടാകാതെ തിരിച്ചെത്താനായി .അതിന് ഓരോ വ്യക്തിയെയും ഈശ്വരന്‍റെ പ്രതിരൂപമായി കണ്ട് അങ്ങേയറ്റം ബഹുമാനിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.
പിറ്റേന്ന് രാവിലെ എല്ലാവരും ഹോട്ടല്‍ ലോബിയില്‍ ഒന്നിച്ചുകൂടി യാത്രാനുഭവങ്ങളും സന്തോഷവും പങ്കു വയ്ക്കുകയും, ടൂര്‍ കോ ഓര്‍ഡിനേറ്റ് ചെയ്ത സൂരജിനോടും,വളരെ വൃത്തിയായും സന്തോഷത്തോടും ബാലിയെ വിശദീകരിച്ചു തന്ന ഗൈഡുമാരായ അഗൂസിനോടും ശിവയോടും ,ബസുകളില്‍ സുരക്ഷിതരായി ഞങ്ങളെ കൊണ്ടു പോയ സമര്‍ത്ഥന്മാരായ സാരഥികളോടും,ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാവരോടും നന്ദി പ്രകാശിപ്പിച്ചിട്ട് മടക്കയാത്രയ്ക്കായി ഡെന്‍പസാര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു.ഒരു മണി കഴിഞ്ഞ് പുറപ്പെട്ട വിമാനത്തില്‍ നാലു മണിയോടെ കുലാലമ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തി. ആറു മണിക്കൂര്‍ ലേ ഓവർ ഉണ്ടായിരുന്ന എയർപ്പോർട്ടിൽ മലേഷ്യൻ "റിംഗെറ്റ്" കൈവശം ഇല്ലാതിരുന്നതിനാലും,സാധാരണ ഡെബിറ്റ് കാർഡുകൾ മെഷീനിൽ സ്വീകാര്യമല്ലാതെ വന്നതിനാലും ഒരു കാപ്പി കുടിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായി. അവിടെയും നല്ല സുഹൃത്തുക്കൾ തുണയ്ക്കെത്തിയത്തോടെ പ്രശ്ന പരിഹാരമാകുകയും ,തുടർന്ന് പത്ത് മണിയോടെ പുറപ്പെട്ട വിമാനത്തില്‍ സുഖമായി കൊച്ചിയില്‍ എത്തുകയും ചെയ്തു .
മങ്കി ഫോറസ്റ്റിൽ വച്ചെടുത്ത ഗ്രൂപ്പ് ഫോട്ടോ -എല്ലാവരും ഇതിൽ ഇല്ല
ബാലിയാത്ര ഞങ്ങളുടെ ഒരു ചിരകാല സ്വപ്നമായിരുന്നു. പാരമ്പര്യത്തെയും പൈതൃകത്തെയും ബഹുമാനിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന ആ സുന്ദര ദേശം എപ്പോഴെങ്കിലും പോയിക്കാണാന്‍ സാധിക്കുമെന്ന് വിചാരിച്ചതല്ല.അത്രയേറെ ആഗ്രഹിച്ചിരുന്നത് കൊണ്ടാകാം ദൈവ ദൂതരെ പോലെ മുരളി സാറും ജയയും അങ്ങനെയൊരു ഭാഗ്യത്തിലേക്ക് ഞങ്ങളെ കൈ പിടിച്ചാനയിച്ചത്.യാത്രയില്‍ കൂടെ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും പരിചയപ്പെടാനും അറിയാനും ഈ അഞ്ചാറു ദിവസം കൊണ്ട് സാധിച്ചില്ല എങ്കിലും എല്ലാവരുടെയും സ്നേഹത്തോടെയുള്ള ആ കൂട്ടായ്മ ജീവിതത്തിലെ മറഞ്ഞു പോകാത്ത നാഴികക്കല്ലുകളായിരിക്കുമെന്നും,ഞങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഒപ്പമുണ്ടായിരിക്കുമെന്നും പറഞ്ഞു കൊള്ളട്ടെ.ഇത്ര മനോഹരമായി ഒരു വിനോദ യാത്ര ഒരുക്കിയ ഹോളിഡേ ഡിസ്കവറേഴ്സിനും ,അതിന്‍റെ കരുത്തനായ സാരഥി സൂരജിനും മേല്‍ക്ക്മേല്‍ ഉയരങ്ങളിലെത്താനാകട്ടെ എന്നും ആശംസിച്ചു കൊള്ളട്ടെ.
തുടര്‍ന്നും ഇതു പോലെ അനുയോജ്യമായ യാത്രാ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാല്‍ സന്തോഷം. എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദിയും സ്നേഹവും പ്രകാശിപ്പിച്ചു കൊണ്ട് ഈ യാത്രാവിവരണം അവസാനിപ്പിക്കട്ടെ .
- നന്ദ - 11/03/2023
യാത്രാവിവരണം വളരെ വളരെ ഭംഗിയായി. എല്ലാം നേരിൽ കാണുന്ന പ്രതീതി തോന്നി..... Easwaran Nampoothiri.
മറുപടിഇല്ലാതാക്കൂവളരെ മനോഹരം!അഞ്ച് പാർട്ടും വായിച്ചു, ആസ്വദിച്ചു. നേർക്കണ്ട കാര്യങ്ങൾ ഒന്നുകൂടി മനസ്സിലൂടെ കണ്ടു! മനോഹരം. ഓർബിക്കിന്റെ അടുത്ത യാത്രയിലും നിങ്ങൾ വരിക. Hope Gopakumar is perfectly fine now. Sreedharan Pillai.... Orbik
മറുപടിഇല്ലാതാക്കൂവളരെ വളരെ ഇഷ്ടപെട്ട മനോഹരമായ ബാലിയാത്രയ്ക്ക് ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കയാണ് ശ്രീമതി ഗീത ഗോപകുമാർ. വളരെ മനോഹരമായ അവതരണം, അഭിനന്ദനങ്ങൾ. അടുത്ത ഓർബിക് യാത്രയിലും തീർച്ചയായും വരിക. Orbik....
മറുപടിഇല്ലാതാക്കൂNo words to explain about your narration. Excellent. 🙏... Orbik
മറുപടിഇല്ലാതാക്കൂയാത്രാവിവരണം വളരെ മനോഹരമായി എഴുതിയിട്ടുണ്ട്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും, സംഭവങ്ങളും കൃത്യമായി വിവരിച്ചിട്ടുണ്ട്. ആഖ്യാനരീതി വായനാസുഖം നൽകുന്നതാണ്. ഈ അടുത്ത നാളുകളിൽ മലയാളം എഴുത്തുകാരൻ ബെന്യാമിൻ എഴുതിയ " ഇരട്ട മുഖമുള്ള നഗരം "എന്ന യാത്രാവിവരണം വായിച്ചിരുന്നു. കറാച്ചി നഗരത്തിന്റെ വിശേഷങ്ങളാണ് അതിൽ. ഏതാണ്ട് അതിനോട് കിടപിടിക്കുന്ന ശൈലിയാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു. Murali Sir...Orbik
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂനമ്മൾ നേരിട്ട് വളരെ ആസ്വദിച്ച ബാലിയാത്ര ഗീത ഗോപകുമാർ തന്റെ തനതായ അവതരണ ശൈലിയിൽ അവതരിപ്പിച്ചത് വായിച്ചു. രസിച്ചു. വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ. 🌹🌹🙏🙏👏🏻Sasidharan...Orbik
മാനസമലരുകൾ അഞ്ചു പാർട്ടുകളും വായിച്ചു. വളരെ മനോഹരമായ യാത്രാവിവരണം. ഹൃദയത്തിൽ ചേർത്ത് വയ്ക്കാൻ പറ്റിയ ഒരു വിവരണം. ബാലിയിൽ വീണ്ടും പോയ പോലെ തോന്നി. ശ്രീമതി ഗീത ഗോപകുമാറിന് അഭിനന്ദനങ്ങൾ. 🌷🌷🌷സദാനന്ദൻ.... Orbik
മറുപടിഇല്ലാതാക്കൂഡിയർ ഗീതേച്ചി.. വിശദമായ ഒരു വായന പൂർത്തീകരിച്ചത് ഇന്നു രാവിലെയാണ്. ബാലിയാത്ര വല്ലാത്ത ഒരു അനുഭവം ആയിരുന്നു എന്ന് ചോദിക്കുന്നവരോടൊക്കെ പറഞ്ഞിരുന്നു. പക്ഷേ പല പേരുകളും ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഈ ഒരു യാത്രാവിവരണം താമസിയാതെ എത്തുമെന്ന് മനസ് പറഞ്ഞു കൊണ്ടേ ഇരുന്നു. സസൂക്ഷ് മം ഓരോന്നും പകർത്തുന്നത് എന്റെ മനസിന് ഉറപ്പ് നൽകി. പക്ഷേ ബാലിയിലൂടെ ഓരോ മുക്കിലും മൂലയിലും കൂടി കടന്ന് ഓരോ അനുഭവങ്ങളും ഹൃദയത്തിൽ ചേർത്ത് വയ്ക്കാൻ പറ്റിയ ഒരു വിവരണം ആണ് ഞങ്ങൾക്ക് ചേച്ചി സമ്മാനിച്ചത്. ഈ രചനയ്ക്ക് സ്നേഹത്തോടെ, ബഹുമാനത്തോടെ ഒരു പൊൻതൂവൽ ഞാൻ അണിയിച്ചോട്ടെ. രാജി ജയറാം.... Orbik
മറുപടിഇല്ലാതാക്കൂMolly & Thomson U S A---
മറുപടിഇല്ലാതാക്കൂJust finished reading Bali travelogue. So well written that I felt that we were on the journey with you. I have always wondered about Bali, ever since we read S K P in school. Geetha ' s language is beautiful. The photos give a fuller under standing to the reader.. I admire her careful observation's. It took discipline to keep track of days, locations, food, weather, interesting side of events, etc. She is very respectful of the natives and their customs. Her evaluative statements are kind and generous. Sorry to read about the health challenge you faced. Thankful to God & the people who assisted you. Wishing Geetha the very best for her writing projects. Thinking of her comment about seeing God in everyone, which correlates with the idea of seeing the image of God in everyone.
With Love Molly & TKM.