ബാലി - ദൈവങ്ങളുടെ നാട് (Part 1)
“ബാലി” എന്നു
കേൾക്കുമ്പോൾ സുഗ്രീവ ജ്യേഷ്ഠനും, മഹാബലവാനും, എന്നാൽ രാമബാണങ്ങളേറ്റ് വീരമൃത്യു വരിയ്ക്കുകയും ചെയ്ത വാനരനായ രാമായണത്തിലെ
ബാലിയെയാണ് ഓർമ്മ വരിക. പക്ഷേ ആ ബാലിയുമായി ബാലിദ്വീപിന് പ്രത്യേകിച്ച് എന്തെങ്കിലും ബന്ധമുണ്ടോയെന്ന്
അന്വേഷിച്ചെങ്കിലും,അന്നാട്ടില്‍ കുറച്ചു വാനരന്മാരുണ്ടെന്നതൊഴികെ മറ്റൊന്നും
കണ്ടെത്താനായില്ല. സഞ്ചാര സാഹിത്യകാരനായ എസ് കെ.പൊറ്റക്കാട് സാറിന്‍റെ “ബാലിദ്വീപ്”
എന്നതിലെ ഒരു ഭാഗമായ “ഉള്‍നാട്ടിലെ ഉത്സവം” എന്ന പാഠം എഴുപതുകളില്‍ പത്താംക്ലാസ്
മലയാളം പുസ്തകത്തില്‍ പഠിക്കുമ്പോഴാണ് ബാലിദ്വീപിനെപ്പറ്റി ആദ്യം കേള്‍ക്കുന്നത്.ആധുനിക
സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന്‍റെ കാലയളവില്‍ ഇങ്ങനെ ഒരു അന്താരാഷ്‌ട്ര യാത്ര നടത്തുവാന്‍
എത്ര കഷ്ടപ്പാടുകളും,ദുരിതവും സാഹസവും ആ മഹത് വ്യക്തി അനുഭവിച്ചിരുന്നു എന്ന്
ആലോചിച്ചാല്‍ മനസ്സിലാക്കാം.
വളരെക്കാലമായി
ബാലിദ്വീപ് സന്ദര്‍ശനം
കാംക്ഷിച്ചിരുന്നവരായിരുന്നു ഞങ്ങള്‍.അപ്പോഴാണ് ഞങ്ങളുടെ സുഹൃത്തും കൊച്ചിയിലെ ബാങ്ക് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ
“ഓര്‍ബിക്കില്‍ ” അംഗവുമായ മുരളി സര്‍ ഫോണില്‍ വിളിച്ച് അവർ ഒരു ബാലിയാത്ര സംഘടിപ്പിച്ചിട്ടുണ്ടെന്നും അതില്‍ ബുക്ക് ചെയ്തിരുന്ന രണ്ടു പേര്‍ യാത്ര ക്യാന്‍സല്‍ ചെയ്ത ഒഴിവില്‍
താത്പര്യമുണ്ടെകില്‍ ഉടന്‍ പറഞ്ഞാല്‍ ചാന്‍സ് കിട്ടുമെന്നും അറിയിച്ചത്.പിന്നെ
ഒന്നും നോക്കിയില്ല ഇത്രയുമൊരു സുവര്‍ണ്ണാവസരം കൈവന്നപ്പോള്‍ വിട്ടുകളയാന്‍ മനസ്സ് വന്നില്ല.അതിനായി
ചെയ്യേണ്ട കാര്യങ്ങള്‍ അപ്പപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് അറിയിക്കുകയും പണമിടപാടുകള്‍
നെറ്റ് വഴി ശരിയാക്കുകയും ചെയ്തു. “ഹോളിഡെ ഡിസ്കവറേഴ്സ്” എന്ന ടൂര്‍ കോര്‍ഡിനേറ്റേഴ്സിന്‍റെ
നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യാത്രാ പരിപാടികളില്‍
സഹായിക്കാന്‍ അതിന്‍റെ സൂത്രധാരനായ സൂരജ് സദാ സന്നദ്ധനായിരുന്നു.പെന്‍ഷന്‍ പറ്റിയ
ബാങ്ക് ഉദ്യോഗസ്ഥരും അവരുടെ കുടുംബവുമായി 44 പേരടങ്ങുന്ന സംഘമാണ് ബാലി
യാത്രയ്ക്കായി കൊച്ചി വിമാനത്താവളത്തില്‍
രാത്രി എട്ട് മണിയോടെ എത്തിച്ചേര്‍ന്നത്.ചുരുങ്ങിയ സമയത്തിനുള്ളില്‍
അന്യോന്യം പരിചയപ്പെടല്‍ ഒന്നും സാധിച്ചില്ലെങ്കിലും വരാൻ പോകുന്ന ദിവസങ്ങളിൽ
എല്ലാവരോടും സംസാരിക്കുന്നതിനുള്ള സൌകര്യം ലഭിക്കുമെന്നുറപ്പുണ്ടായിരുന്നു .സുരക്ഷാ പരിശോധനകളും ചെക്കിന്‍ പരിപാടികളും കഴിഞ്ഞ്
12.20 ന് പുറപ്പെടുന്ന ‘മലിന്‍ഡോ’ വിമാനത്തില്‍ ഞങ്ങള്‍ മലേഷ്യയുടെ തലസ്ഥാനമായ
കുലാലമ്പൂരേക്കാണ് യാത്ര ആരംഭിച്ചത്.രാവിലെ ഏഴു മണിയോടെ കുലാലമ്പൂരിൽ എത്തിച്ചേര്‍ന്ന ഞങ്ങൾ വളരെ പെട്ടെന്നു തന്നെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ച്
വിശപ്പടക്കാന്‍ കയ്യില്‍ കരുതിയിരുന്ന ബിസ്ക്കറ്റും മറ്റും കഴിച്ച് അടുത്ത
വിമാനത്തില്‍ കയറാന്‍ റെഡിയായിരുന്നു. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് ഏകദേശം മലേഷ്യന്‍
സമയം ഒന്‍പതരയോടെ ബാലിയിലെ “ഡെന്‍പസാറിലേക്ക് ” പുറപ്പെട്ട വിമാനത്തില്‍ പ്രഭാത ഭക്ഷണമായി
വെള്ളച്ചോറും,എന്തോ ഒരു മസാലക്കറിയും ഒരു
അച്ചാറും കിട്ടി.ആഹാര ശേഷം മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ വിമാന യാത്രയില്‍ സഞ്ചാര
വ്ലോഗ്കളില്‍ കണ്ടിട്ടുള്ള ബാലിദ്വീപിന്‍റെ ചിത്രമായിരുന്നു മനസ്സിലെത്തിയത്.
ബാലി സമയം ഉച്ചയ്ക്ക് 12.45
ആയപ്പോഴേക്കും “ഡെന്‍പസാര്‍ ഇഗുസ്തി
നുറാ റായി ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്” ഞങ്ങളെയും കൊണ്ട് ആ ബാത്തിക് വിമാനപ്പറവ മെല്ലെ പറന്നിറങ്ങി.
വിമാനത്താവളത്തിലെ പതിവ് നടപടികള്‍ കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോള്‍ കമനീയമായ
കലാരൂപങ്ങള്‍ നിറഞ്ഞ എയര്‍പോര്‍ട്ടിന്‍റെ കാഴ്ചകള്‍ കാണുന്നതിനൊപ്പം മനോഹര ശില്‍പ്പങ്ങല്‍ക്കൊപ്പം
നിന്ന് ഫോട്ടോയെടുക്കാന്‍ ഉത്സാഹം കാണിച്ച എല്ലാവരെയും തട്ടിക്കൂട്ടി മുന്നോട്ട്
കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു ഊര്‍ജ്ജസ്വലനായ സൂരജ്.കൂപ്പിലെക്ക് കൊണ്ടു
പോകുന്ന ആന ഇടയ്ക്ക് പഴക്കട കാണുമ്പോള്‍ വഴിമാറി പോകുന്നത് പോലെ പലരും ഓരോരോ ശില്‍പ്പങ്ങള്‍
കാണുമ്പോള്‍ അതൊക്കെ തങ്ങളുടെ മൊബൈല്‍ ക്യാമറയിലാക്കാന്‍ വെമ്പല്‍ കൊണ്ട്
അങ്ങോട്ടുമിങ്ങോട്ടും നടക്കാന് തുടങ്ങി .കണ്ണാടി മേശപ്പുറത്തു വീണ പളുങ്ക്
ഗോട്ടികള്‍ പോലെ എയര്‍പോര്‍ട്ടിന്‍റെ
വിശാലമായ തളങ്ങളില്‍ ചിതറിക്കിടക്കുന്ന തന്‍റെ കുഞ്ഞാടുകളെ നുള്ളിപ്പെറുക്കി എണ്ണിയെടുത്തു എത്രയുംവേഗം
പുറത്തെത്തിക്കണം, പുറത്ത് കാത്ത് നില്‍ക്കുന്ന ഗൈഡ്കളെയും കൂട്ടി ലഞ്ച് കഴിക്കാന്‍
കൊണ്ട് പോകണം, ഇതൊക്കെ സൂരജിന്‍റെ ഉത്തരവാദിത്തങ്ങളാണല്ലോ.
എയർപോർട്ടിനുള്ളിലെ മനോഹര ശിൽപ്പങ്ങൾ
അധികം താമസിയാതെ എയര്‍പോര്‍ട്ടിനു
പുറത്തെത്തിയ ഭാരതമക്കളായ ഞങ്ങളെ സ്വീകരിക്കാന്‍ ബാലിയുടെ വിനയാന്വിതരായ 2
ഗൈഡുകളും ,2 ബസുകളും അതിന്‍റെ സാരഥികളും കൂടാതെ ലഗ്ഗേജ് കൊണ്ടുപോകാനുള്ള വാനും
റെഡിയായിരുന്നു. ബാലിയുടെ തനത് വേഷമണിഞ്ഞ “അഗൂസ്” എന്നും “ശിവ” .എന്നും പേരുള്ള രണ്ട് ഗൈഡുകളും കൂടി ഞങ്ങളെ ചെണ്ടുമല്ലി
പൂമാലകളിട്ട് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു.അതിനു ശേഷം ടൂറിസ്റ്റ് എന്നര്‍ത്ഥം
വരുന്ന ’പരിവിസാട്ട’ എന്നെഴുതിയിട്ടുള്ള രണ്ടു ബസുകളിലായി കയറിയ ഞങ്ങളെ “സ്പൈസ്
മന്ത്ര” എന്ന നല്ലൊരു ഹോട്ടലിലേക്കാണ് ഉച്ചഭക്ഷണം കഴിക്കാന്‍ കൊണ്ടു പോയത്.
ബാലിയിലെ “കുട്ട” എന്ന
പ്രദേശത്താണ് ഈ ഭക്ഷണശാലയും ,എയര്‍പോര്‍ട്ടും ,ഞങ്ങളുടെ താമസത്തിന് ഏര്‍പ്പടാക്കിയിട്ടുള്ള
“ഈഡന്‍ ഹോട്ടലും” സ്ഥിതി ചെയ്യുന്നത്. രുചികരവും വിഭവസമൃദ്ധവുമായ
ഉച്ചയൂണിന് ശേഷം “ഈഡനില്‍” ചെക്കിന്‍ പരിപാടികള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ
എല്ലാവരുടെയും ലഗ്ഗേജ് ഹോട്ടലില്‍ എത്തിയിരുന്നു.അല്‍പ്പം
വിശ്രമിച്ചിട്ട് വൈകിട്ട് “ബൌണ്ടി ക്രുയിസ്”പരിപാടിയ്ക്ക്
തയ്യാറായി നാലരയ്ക്ക് മുന്‍പായി ഹോട്ടല്‍ ലോബിയില്‍ എത്തണമെന്നും സമയ കൃത്യത
പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും,മുറികളിലേക്ക് പോകാന്‍
തുടങ്ങിയ ഞങ്ങളെ ഓര്‍മ്മിപ്പിച്ചിട്ട് സൂരജും, അഗൂസും ,ശിവയും പോയി. എല്ലാവരും തലേ
ദിവസത്തെ യാത്രാ ക്ഷീണം വൃത്തിയും വെടിപ്പുമുള്ള ഈഡന്‍ ഹോട്ടലിലെ മുറിയിലിറക്കി വച്ച് കുളിയും, ചെറിയ
വിശ്രമവും കഴിഞ്ഞ് പകിട്ടാര്‍ന്ന
വസ്ത്രങ്ങളും അണിഞ്ഞ് ലോബിയിലെത്തി. തുടര്‍ന്ന്‍ ഒന്നാം ബസിലും രണ്ടാം ബസിലുമായി
ക്രൂയിസ് ആസ്വദിക്കാനായി ഞങ്ങള്‍ ‘ബെനോആ ഹാര്‍ബറിലേക്ക്’ പോയി.
സ്വതവേയുള്ള പുഞ്ചിരിയുമായി അഗൂസ് എല്ലാവരോടും കുശലാന്വേഷണങ്ങള്‍ നടത്തിയതിന് ശേഷം വഴിയോര കാഴ്ചകളെപ്പറ്റി വിവരിച്ചു തുടങ്ങി.ഈഡനില്‍ നിന്ന് വെറും ഒന്നര കി മീ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന, ഡെന്‍പസാര്‍ എയര്‍പോര്‍ട്ടിന് സമീപത്തു കൂടിയാണ് യാത്ര.അതിന്‍റെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പ്രതിമ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ അഗൂസ് പറഞ്ഞു. “ഇഗുസ്തി നോറ റായി” എന്ന ബാലിയുടെ കേണല്‍ കമാണ്ടറുടെ പൂര്‍ണ്ണകായ പ്രതിമയാണത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാന്‍ ഇന്തോനേഷ്യയുടെ കിഴക്കന്‍ ഭാഗങ്ങള്‍ ആക്രമിക്കുകയും അന്നത്തെ ഇന്തോനേഷ്യന്‍ ഫോഴ്സിന്‍റെ കമാണ്ടര്‍ ആയിരുന്ന “ഇഗുസ്തി നോറ റായ്” രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് , ഡച്ച്കാരുമായുള്ള യുദ്ധത്തില്‍ മരിച്ചതായും അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥമാണ് എയര്‍ പോര്‍ട്ടിന് ആ പേര് നല്‍കിയിരിക്കുന്നതെന്നും പ്രതിമ മുന്നില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അഗൂസ് വിശദീകരിച്ചു.ഏകദേശം 10 കിലോമീറ്ററിലധികം നീളമുള്ള “നുസ ഡു ആ എന്‍ ഗുറ റായി ബെനോവ” റോഡിലൂടെ പോകുമ്പോള്‍ “നുസ” എന്നാല്‍ ദ്വീപ് എന്നാണെന്നും “ഡു ആ” എന്നാല്‍ രണ്ടെന്നുമാണ് അര്‍ത്ഥമെന്ന് അഗൂ പറഞ്ഞു തന്നു .തെക്കന്‍ കുട്ട യെയും ഡെന്‍പസാര്‍ സിറ്റിയെയും ബന്ധിപ്പിക്കുന്ന ഒന്നാണ് “നുസ ഡുആ” പാലം. ആ പാലത്തിന്‍റെ കൈവരികളും അതില്‍ സ്ഥാപിച്ചിരിക്കുന്ന വിളക്ക് കാലുകള്‍ പോലും എത്ര കലാ ചാതുര്യത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും കണ്ടു തന്നെ അറിയേണ്ടതാണ് .
ബാലിയിലെ ആദ്യ
ദിനപരിപാടിയായ “സണ്‍ സെറ്റ് ഡിന്നര്‍ ക്രൂയിസ് “ ആസ്വദിക്കുന്നതിനായി ഹോട്ടലില്‍
നിന്ന് നേരെ “ബെനോവാ” ഹാര്‍ബറിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്.ഇന്ത്യന്‍ മഹാ
സമുദ്രത്തിന്‍റെ വിശാലതയില്‍ ചെറുതും വലുതുമായ നിരവധി ക്രൂയിസ് കപ്പലുകള്‍ കടലോളങ്ങളില്‍
ചാഞ്ചാടി കിടക്കുന്ന കാഴ്ച കണ്ടു
നിൽക്കുമ്പോൾ പ്രവേശനത്തിന് വേണ്ട
ടിക്കറ്റും മറ്റും ശരിയാക്കി അഗൂസ് എത്തി. അതോടെ തുറമുഖത്തിന്‍റെ ഭംഗി ആസ്വദിച്ചു
നിന്ന ഞങ്ങള്‍ കപ്പലിലേക്ക് നടന്നു കയറി.
ക്രൂയിസ് കപ്പൽ
ക്രൂയിസ് കപ്പലിന്‍റെ പ്രവേശന കവാടത്തില്‍
സന്ദര്‍ശകരെ സ്വീകരിക്കാനായി കൂപ്പു കൈകളുമായി ബാലനീസ് നര്‍ത്തകിമാര്‍ മിന്നിത്തിളങ്ങുന്ന
വേഷഭൂഷകളണിഞ്ഞ് ഒരുങ്ങി നിലയുറപ്പിച്ചിണ്ടായിരുന്നു. പ്രതിമകൾ പോലെ നിന്ന
അവർക്കൊപ്പം ഫോട്ടോയെടുക്കാൻ പലർക്കും ഉത്സാഹമായിരുന്നു. അവരുടെ മുന്നിലൂടെ നടന്ന്
പടികള്‍ കയറി അകത്ത് ചെന്നാല്‍ ക്രൂയിസ് കപ്പലിന്‍റെ വശങ്ങളില്‍
ക്രമീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലിരുന്നു കുളിര്‍ കാറ്റേറ്റ് കൊണ്ട് സാഗര ഭംഗി
ആസ്വദിക്കാം .ചക്രവാള സീമയില്‍ വലിയ ഫ്ലാറ്റ്കള്‍ പോലെയുള്ള കൂറ്റന്‍ കപ്പലുകള്‍ നീലക്കടലിനു വെള്ളക്കുറിയിട്ടതു പോലെ കിടക്കുന്ന കാഴ്ച്ച
രസകരമായി തോന്നി. തീരത്തോട് ചേര്‍ന്ന് എണ്ണ പര്യവേഷണ കപ്പലുകളും ഉണ്ടായിരുന്നു. സൂര്യാസ്തമയ
സമയമായപ്പോഴേക്കും അന്തിച്ചുവപ്പില്‍ ആകാശത്തിന്‍റെ ചാരുത അവര്‍ണ്ണനീയമായി തീര്‍ന്നു.
നിറച്ചാര്‍ത്തണിഞ്ഞ മേഘ മാലകള്‍ തീര്‍ത്ത തൊങ്ങലുകള്‍ക്ക് കീഴെ ബള്‍ബുകള്‍ കൊണ്ട്
അലങ്കരിച്ച ചെറുതും വലുതുമായ മറ്റ് ക്രൂയിസ് കപ്പലുകളും,പൈറേറ്റ് ഷിപ്പുകളും ടൂറിസ്റ്റ്കളെയും
കൊണ്ട് ഒഴുകി നടക്കുന്നതു കൌതുകമുണർത്തുന്ന കാഴ്ചയായിരുന്നു . കപ്പലിന്‍റെ മുകളിലത്തെ
ഡെക്കില്‍ അലയടിക്കുന്ന ദ്രുത സംഗീതം കേട്ടു കൊണ്ട്, മടുപ്പിക്കാത്ത കടല്‍ കാഴ്ചകളില്‍
മുഴുകിയിരിക്കെ ഞങ്ങളുടെ കപ്പല്‍ തീരം വിട്ടു പോയതറിഞ്ഞില്ല.
എത്ര മനോഹരമീ സായാഹ്നം
സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ഡിന്നറും നൃത്തവുമാണ്,ആവശ്യക്കാർക്ക് മദ്യവും ലഭിക്കും. കപ്പലിന്‍റെ ഉള്ളിലെ ഹാളില്‍ തനത് ബാലനീസ് നൃത്തത്തിന്‍റെ അകമ്പടിയോടെ എല്ലാവരും വിഭവസമൃദ്ധമായ ബുഫേ ഡിന്നര്‍ കഴിച്ചു.നൂഡില്‍സും ,റൈസും,മത്സ്യ മാംസ ഇനങ്ങളും, സാലടുകളും ,പഴവര്‍ഗ്ഗങ്ങളും,ഒക്കെയായിരുന്നു വിഭവങ്ങള്‍ .ഭക്ഷണ പരിപാടിയ്ക്കിടയില്‍ രണ്ട് സെറ്റ് നര്‍ത്തകിമാര്‍ തങ്ങളുടെ നൃത്തം അവസാനിപ്പിച്ചു പോകുകയും തുടര്‍ന്ന് ഒരു മാജിക്ക്കാരന്‍ കുറച്ചു തമാശയും പൊടിക്കൈകളുമായി കാണികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഒരു പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. അതവസാനിച്ചപ്പോള്‍ വീണ്ടും നര്‍ത്തകിമാരെത്തി സംഗീതത്തിനൊപ്പം ചുവടുകള്‍ വച്ചു കൊണ്ട് കാണികളുടെ ഇടയിലേക്ക് വന്നു പലരെയും ഒപ്പം നൃത്തം ചെയ്യാന്‍ ആനയിച്ചു കൊണ്ടു പോകാനും തുടങ്ങി. സമയം കുറേ ആയപ്പോള്‍ തിരിച്ചു പോയാല്‍ കൊള്ളാമെന്നു തോന്നിയെങ്കിലും നടുക്കടലില്‍ കിടക്കുന്ന കപ്പലില്‍ നിന്ന് എവിടെപ്പോകാന്‍...!!!
ക്രൂയിസിലെ ബാലനീസ് നർത്തകി
അവസാനം എട്ടു മണിയോടെ കപ്പല്‍ തിരിച്ചു തീരത്തേക്ക് മടങ്ങിയതോടെ ബസില്‍ കയറി
ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി. മടക്ക യാത്രയ്ക്കിടയില്‍ പിറ്റേ ദിവസത്തെ
പരിപാടികളുടെ ചെറു വിവരണവും റെഡിയായി വരേണ്ട സമയവും പറഞ്ഞുറപ്പിച്ചിട്ടാണ് ഗൈഡുകളും,ബസുകളും
പോയത്.
- നന്ദ - 07/03/2023
(തുടർന്ന് വായിക്കുക "ബാലി ഉത്സവങ്ങളുടെ നാട് "
.ബാലി വിനോദ യാത്രാ വിവരണം Part 1 വായിച്ചു. വളരെ ആകാംക്ഷയോടെ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഈശ്വരൻ നമ്പൂതിരി.2023 ഏപ്രിൽ 26 യാത്രാ വിവരണം വളരെ നന്നായിട്ടുണ്ട്.. ഭാഷ കട്ടി തന്നെ.
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടപ്പെട്ടു. അടുത്തഭാഗംവായിക്കുവാൻ കാത്തിരിക്കുന്നു. വാക്കുകൾ എങനെ ഓര്‍മ്മിച്ചിരിക്കുന്നു. ഫോട്ടോസ് മനോഹരം.
മറുപടിഇല്ലാതാക്കൂആന്റി . ഒന്നാം ഭാഗം വായിച്ചു... സൂപ്പർ ആണ്........ Vikas B Cherumadam
മറുപടിഇല്ലാതാക്കൂവായിച്ചു ചേച്ചീ.. 👌👌നല്ല യാത്രാ വിവരണം അടുത്ത ഭാഗം അയക്കണേ ... Jayamani
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവളരെ മനോഹരമായ യാത്രാ വിവരണം. നമ്മുടെ ബാലി യാത്രയുടെ അടുക്കും ചിട്ടയുമുള്ള ഒരു പുന രാവിഷ്കരണം. അഭിനന്ദനങ്ങൾ ഗീത ഗോപകുമാർ. പാർട്ട് 2 കൂടുതൽ ഭംഗിയാകട്ടെ...ഷെരീഫ് orbik
മറുപടിഇല്ലാതാക്കൂFirst പാർട്ട് വായിച്ചു. നല്ല standard ഉള്ള എഴുത്ത്. വായിച്ചപ്പോൾ ഒക്കെ നേരിൽ കാണും പോലെ തോന്നി. മെയിൻ കാരണം ഗീതേടെ എഴുത്തിന്റെ ചാരുത തന്നെ, പിന്നെ ഞങ്ങൾ പോയിട്ടുള്ള പല ടൂറിലും including Turkey, ഇതുപോലെ ക്രൂയിസും, ഡാൻസും കണ്ടിട്ടുണ്ട്. നല്ല ഫോട്ടോസ് കൂടായപ്പോൾ നേരിൽ കണ്ട പ്രതീതി. കൊള്ളാം, നന്നായിട്ടുണ്ട്. നെജ്മി
മറുപടിഇല്ലാതാക്കൂഹൃദ്യമായ വിവരണം ചേച്ചി... വരികളിലൂടെ കാഴ്ചകൾ നേരിൽ കണ്ട പ്രതീതി.
മറുപടിഇല്ലാതാക്കൂValare manoharam..hridyamaya avatharanam..
മറുപടിഇല്ലാതാക്കൂഎമിലി.... അവിടത്തെ സ്ഥലപ്പേരും, ആളിന്റെ പേരും എനിക്ക് പുതുമയായി തോന്നി. ബാലി ദ്വീപിനെ പറ്റിയും കൂടുതൽ അറിയില്ലായിരുന്നു. ഗീത എല്ലാ കാര്യങ്ങളും വിശദമായി എഴുതിയിട്ടുണ്ട്. ഒന്നുകൂടി വായിക്കണം. നല്ല വിവരണം, എനിക്ക് വളരെ ഇഷ്ടമായി. എമിലി.
മറുപടിഇല്ലാതാക്കൂ