2023, ഏപ്രിൽ 20, വ്യാഴാഴ്‌ച

ബാലി-ശിൽപ്പങ്ങളുടെ  നാട്  (Part 3)

                                                  -നന്ദ -                  

ആമ ദ്വീപ്‌ (Turtle Island)

     ബാലി സന്ദർശന പരിപാടിയിലെ  അടുത്ത ദിവസം പ്രഭാതത്തില്‍ പതിവു പോലെ എല്ലാവരും കാപ്പികുടി കഴിഞ്ഞ് അന്നത്തെ യാത്രയ്ക്കായി ബസില്‍ കയറി ഇരിപ്പായി. അഗൂസ് ഒരു ക്ലാസ് ടീച്ചറെ പോലെ ബസിലെ തന്‍റെ വിദ്യാര്‍ഥികളുടെ എണ്ണമെടുത്തിട്ട് മൈക്ക് ഓണാക്കി പ്രഭാത വന്ദനം നല്‍കിയിട്ട് അന്ന് പോകാനിരിക്കുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള ചെറു വിവരണം നല്‍കി.”തഞ്ചുംഗ് ബെനോആ” എന്ന ബീച്ചിലെത്തിയ ശേഷം ടര്‍ട്ടി ല്‍ ഐലൻഡി ” ലേക്ക് പോയി അവിടത്തെ കാഴ്ചകള്‍ കണ്ട് തിരിച്ചു വന്നതിനു ശേഷം താത്പര്യമുള്ളവര്‍ക്ക് അവരവരുടെ ചിലവില്‍  സ്നോര്‍ക്കലിംഗ് പോലുള്ള സാഹസിക വിനോദങ്ങളില്‍  ഏര്‍പ്പെടാവുന്നതാണെന്നും, ഉച്ച ഭക്ഷണത്തിനു ശേഷം അടുത്ത സ്ഥലത്തേക്ക് പോകാമെന്നും അഗൂസ് അറിയിച്ചു.

     വെയിലിന്‍റെ കാഠിന്യം അധികരിച്ചിരുന്നതിനാല്‍ എല്ലാവരും കടല്‍ത്തീരത്ത് സ്ഥാപിച്ചിരുന്ന ഷീറ്റ് പന്തലിനടിയില്‍  തിരയെണ്ണി ഇരിക്കുമ്പോള്‍ ആമദ്വീപിലേക്ക് പോകുവാനുള്ള ബോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന് സൂരജും,അഗൂസും വന്നറിയിച്ചു.പത്ത് പേര്‍ വീതം കയറാവുന്ന സ്പീഡ് ബോട്ടിന്‍റെ അടിവശം ഗ്ലാസ് ആയിരുന്നതിനാല്‍  നീന്തിത്തുടിക്കുന്ന നിറപ്പകിട്ടാര്‍ന്ന കടല്‍ മത്സ്യങ്ങളെ കാണാന്‍ കഴിഞ്ഞു.ബോട്ട് ഡ്രൈവര്‍ എറിഞ്ഞു കൊടുക്കുന്ന തീറ്റയെടുക്കാന്‍ കൂട്ടമായെത്തുന്ന വര്‍ണ്ണ മത്സ്യങ്ങളെ കണ്ടു കൊണ്ട് ഏകദേശം ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ആമകളുടെ ദ്വീപിലെത്തി.ഒരു കാലത്ത് നിരവധി ആമകളെ ഇവിടെയുള്ളവര്‍ കൊന്നു തിന്നിരുന്നു എന്നും അതിനുള്ള പ്രായശ്ചിത്തമായി ഇപ്പോള്‍ അവരെ പരിരക്ഷിക്കുവാനായി ഒരു ദ്വീപ്‌ തന്നെ നീക്കി വച്ചിരിക്കുകയാണെന്നും അഗൂസ് വിശദീകരിച്ചു.കഴിഞ്ഞ ദിവസം ഉബൂഡ് യാത്രയ്ക്കിടയിൽ പന്നികളുടെ പടമുള്ള നിരവധി  ബോർഡുകൾ വഴിയോരങ്ങളിൽ കണ്ടപ്പോൾ ബാലിക്കാരുടെ ഇഷ്ട ഭക്ഷണമായ പന്നിയിറച്ചി കിട്ടുന്ന സ്ഥലങ്ങളാണതൊക്കെ എന്ന് അഗൂ പറഞ്ഞിരുന്നു,ഇക്കണക്കിന് കുറച്ചു നാൾ കഴിയുമ്പോൾ ഏതെങ്കിലും ഒരു ദ്വീപിൽ സ്ഥലമുണ്ടാക്കി ഇവർ പന്നി സംരക്ഷണം തുടങ്ങാനിടയുണ്ടെന്നു തോന്നി. നീലക്കടലിലേക്ക് തള്ളി നില്‍ക്കുന്ന ആമ ദ്വീപില്‍ ആമകളെ കൂടാതെ ഇഗ്വാന,പെരുമ്പാമ്പ്‌ ,പൂച്ചകള്‍, കോഴികള്‍ ഇവയെ എല്ലാം കൂട്ടിലിട്ട് സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

                                ആമയും ഇഗ്വാനയും             


                                            തഞ്ചുംഗ് ബെനോആ ബീച്ച് 
 
കാഴ്ച്ചക്കാരുടെ കൌതുകത്തിനായി അവിടെ സ്ഥാപിച്ചിരുന്ന ഒരു ഭീമന്‍ ആമ പ്രതിമ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.അതിന്‍റെ മുകളിലും,മുമ്പിലും,വശങ്ങളിലും നിന്നും,ഇരുന്നും ചിത്രങ്ങളെടുക്കാന്‍ എല്ലാവര്‍ക്കും വളരെ ഉത്സാഹമായി.ടാങ്കുകളിലെ ജലത്തില്‍ നീന്തുന്ന ഭീമന്‍ ആമകളെയും,ആമക്കുഞ്ഞുങ്ങളെയും കണ്ടുകൊണ്ട് നടന്നെത്തിയത് ശീതളപാനീയങ്ങളും പലഹാരങ്ങളും വില്‍ക്കുന്ന ഒരു കടയിലേക്കാണ്.കടയോട് ചേര്‍ന്ന് ബാലനീസ് സംഗീതോപകരണമായ ഗ്യാമലിനും,താള വാദ്യങ്ങളും കണ്ടതോടെ ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സംഗീത പ്രേമികള്‍  വാദ്യങ്ങളില്‍ കൈ വച്ചു തുടങ്ങി. തൃശൂര്‍പൂരത്തെ അനുസ്മരിപ്പിച്ച ആ പ്രകടനം അവിടെയുണ്ടായിരുന്ന സകലരോടുമൊപ്പം  ആമകളും ആസ്വദിച്ചിരിക്കാം.


        ഗ്യാമലിൻ -ബാലനീസ് സംഗീതോപകരണം 

ഉലുവത്ത് ക്ഷേത്രം

     ആമദ്വീപില്‍ നിന്ന് തിരിച്ച് തഞ്ചുംഗ് ബെനോആ   ബീച്ചിലെത്തുമ്പോള്‍ ഉച്ചഭക്ഷണത്തിനുള്ള സമയം ആയിട്ടുണ്ടായിരുന്നില്ല. എല്ലാവരും  വെറുതെ ഇരുന്നും ഫോട്ടോ എടുത്തും കടല്‍ നോക്കിയും നേരം കളഞ്ഞു.വെയിലേറ്റ് പരവശരായിരുന്ന ഞങ്ങള്‍ക്ക് ഭക്ഷണ കൌണ്ടറുകള്‍ തുറന്നപ്പോള്‍ സന്തോഷമായി.ബിരിയാണിയും,പാനി പൂരിയും ദോശയും,ഗുലാബ് ജാമും  ഒക്കെയായിരുന്നു വിഭവങ്ങളെങ്കിലും പലര്‍ക്കും ആഹാരം അത്ര ബോധിച്ചതായി  തോന്നിയില്ല.ഏതായാലും വിശപ്പടങ്ങിയതോടെ  എല്ലാവരും ബസില്‍ കയറി അടുത്ത സ്ഥലമായ ഉലുവത്ത് ക്ഷേത്രം കാണാന്‍ തയ്യാറായിരുന്നു.

ബാലിയുടെ തെക്കേ അറ്റത്തുള്ള ഒരു ക്ളിഫിനരികെ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ഉലുവത്.”ഉലു” എന്നാല്‍ അറ്റം (End) എന്നും “വത് “ എന്നാല്‍ “കല്ല്‌” എന്നും അര്‍ത്ഥം .“ദംഗ് യംഗ് നിരര്‍ത്ഥ”, “ദംഗ് യംഗ് നിരോഷ ,“ പ്രാണശക്തി വവ്വ്രൌ, എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പുരോഹിതനാണ് പതിനാറാം നൂറ്റാണ്ടില്‍  ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നു പറയപ്പെടുന്നു.അദ്ദേഹം അക്കാലത്ത് ഇവിടെ വന്ന് ധ്യാനത്തിലിരിക്കുമ്പോള്‍ ഒരു പ്രകാശം കണ്ടുവെന്നും അങ്ങനെ ക്ഷേത്രം നിര്‍മ്മിക്കുകയാണുണ്ടായതെന്നും അഗൂസ് വിശദീകരിച്ചു. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം വെള്ളി,ഇരുമ്പ്,ചെമ്പ് ,വജ്രം ഇവ ഊര്‍ജ്ജ സ്രോതസ്സായി കുഴിച്ചിട്ടതിനു ശേഷമാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ദുഷ്ട ശക്തികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ സാധിക്കുമെന്നും അവിടത്തുകാര്‍ വിശ്വസിക്കുന്നുവത്രേ. ബാലനീസ് വസ്ത്രധാരണവും ,അധികാരികളുടെ അനുവാദവും ഉണ്ടെങ്കില്‍ മാത്രമേ “രുദ്ര” സങ്കൽപ്പമുള്ള ഈ  ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാൻ സാധിക്കൂ,അതാണ് അവിടത്തെ രീതി.പാറക്കെട്ടിനു മുകളിലുള്ള ക്ഷേത്ര സമീപത്തേക്ക് പോകണമെങ്കിലും അരയില്‍ ഒരു തുണി കെട്ടേണ്ടതുണ്ട് അത് അവിടെനിന്ന് തരും.അത് കെട്ടിക്കൊണ്ട് മരച്ചാര്‍ത്തുകള്‍ക്കിടയിലൂടെ പടവുകള്‍  കയറി ഞങ്ങള്‍ ക്ളിഫിലേക്ക് നടന്നു. ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് തള്ളി നില്‍ക്കുന്ന വലിയ ഒരു പാറയുടെ മുകളിലാണ് ക്ഷേത്രമെന്നതിനാല്‍ മനോഹരമായ ദൃശ്യമാണ് അവിടെ നമുക്ക് ലഭിക്കുന്നത്. ഉച്ച സൂര്യന്‍റെ തീഷ്ണ കിരണ പ്രഭയിൽ തന്‍റെ തിരമാലകളാൽ കരയെ വെള്ളിപ്പാദസരം  അണിയിച്ചിരുന്ന കടുംനീല സമുദ്രം അതീവ സുന്ദരമായി കാണപ്പെട്ടു. ഉത്സവ സമയത്ത് മാത്രം മുഴക്കുന്ന “കുള്‍ കുള്‍” എന്ന തടി കൊണ്ടുള്ള ഒരു മണിയും, ക്ഷേത്ര സങ്കേതത്തിനടുത്ത് നിന്ന് സമുദ്ര തീരത്തേക്ക്  നീണ്ടു പോകുന്ന ഒരു വാക്ക് വേയും അവിടെ കാണാന്‍ കഴിഞ്ഞു. അങ്ങ് ദൂരെ വനമദ്ധ്യത്തില്‍ സമുദ്രത്തെയും ,ക്ഷേത്രത്തെയും നോക്കി നില്‍ക്കുന്ന രീതിയില്‍ ‘ദംഗ് യംഗ് നിരോഷയുടെ’ ഒരു പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കാണാമായിരുന്നു . വനമേഖലയും,ക്ഷേത്ര പരിസരവും അക്രമാസക്തരും, ഉപദ്രവകാരികളുമായ വാനരപ്പടയുടെ വിഹാരകേന്ദ്രമായതിനാല്‍ കണ്ണടയും,തൊപ്പിയും, മൊബൈല്‍ ഫോണുകളും മറ്റ് സാധനങ്ങളും സൂക്ഷിച്ചു കൊള്ളണമെന്ന മുന്നറിയിപ്പ് ബസില്‍ നിന്നിറങ്ങും മുന്‍പ് തന്നെ അഗൂസ് നല്‍കിയിരുന്നു.പക്ഷേ ക്ളിഫില്‍ എത്തുന്നത് വരെ വാനരന്മാരെ കാണാത്തിനാല്‍ എല്ലാവരും സുഖമായി ഫോട്ടോയെടുപ്പും മറ്റുമായി രസിച്ചു നില്‍ക്കുകയായിരുന്നു.അതിനിടയില്‍ മരച്ചില്ലയിലൂടെ കുരങ്ങച്ചന്മാര്‍ ഓരോരുത്തരായി വന്ന് തങ്ങളുടെ അഭ്യാസങ്ങള്‍ ആരംഭിച്ചു തുടങ്ങിയിരുന്നു .ഒന്നു രണ്ട് പേരുടെ കണ്ണടയും,ഒരാളുടെ തൊപ്പിയും അവര്‍ തട്ടിയെടുത്തു.ഒരാളുടെ കണ്ണട മുഖത്ത് വച്ചു നോക്കിയിട്ട് തൃപ്തിയാകാതെ ഒരിടി കൊടുത്ത് അതൊന്ന് റിപ്പയര്‍ ചെയ്യാനും ശ്രമിച്ചു.ക്ഷേത്ര സൂക്ഷിപ്പുകാരന്‍റെ ഇടപെടലിലൂടെ സാധനങ്ങള്‍ എല്ലാവര്‍ക്കും തിരികെ കിട്ടിയതോടെ ഇനി കൂടുതൽ  സമയം അവിടെ നില്‍ക്കുന്നത് പന്തിയാകില്ലെന്ന് കണ്ട് എല്ലാവരും ബസ് ലക്ഷ്യമാക്കി നടന്നു. ചടങ്ങിന്‍റെ ഭാഗമായി അരയില്‍ കെട്ടിയിരുന്ന തുണി എല്ലാവരും അവിടെ ഒരു നിര്‍ദ്ദിഷ്ട സ്ഥലത്ത് അഴിച്ചു വച്ചു.


                           ഉലുവത് ക്ഷേത്രം 


പ്രാണശക്തി വവ്വ്രൌ-പുരോഹിതൻ 


 ഉലുവത് ക്ഷേത്ര സമീപത്തുള്ള  ക്ലിഫ് 


ഗരുഡ വിഷ്ണു കഞ്ചന ടെമ്പിള്‍- G W K

     ഏകദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ദൃശ്യമാകുന്ന 125 മീറ്ററോളം ഉയരം വരുന്ന ഗരുഡാരൂഢനായ   മഹാവിഷ്ണുവിന്‍റെ ഭീമാകാരമായ പ്രതിമ കാണുന്നതിനായിട്ടാണ് വാനരന്മാരെ വിട്ട് ഞങ്ങള്‍ പോയത്. ചെമ്പും ,ഓടും കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഈ ശില്‍പ്പത്തിന്‍റെ നിര്‍മ്മാണം 1996 ല്‍ ആരംഭിച്ച് 2018 കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കുകയാണുണ്ടായത്. ടിക്കറ്റ് എടുത്തതിനു ശേഷം നിരവധി പടികള്‍ കയറി മുകളിലെത്തുമ്പോള്‍  പൂര്‍ത്തീകരിക്കാത്ത ഒരു വിഷ്ണു ശില്‍പ്പവും,കുറച്ചകലെ  മാറി കൊക്ക് പിളര്‍ന്നു നില്‍ക്കുന്ന വലിയ ഗരുഡ ശില്‍പ്പവും ,അതിനുമപ്പുറം ദൂരെയായി ഉയരത്തില്‍ ഗരുഡവിഷ്ണു ശില്‍പ്പവും കാണാം.ശില്‍പ്പത്തില്‍ കിരീടവും മാലയുമൊക്കെ സ്വര്‍ണ്ണം പൂശിയിരുന്നതിനാലായിരിക്കാം ഇതിനെ “ഗരുഡവിഷ്ണു കഞ്ചന ടെമ്പിള്‍” എന്ന് വിളിക്കുന്നത്, കുറച്ചു ബുദ്ധിമുട്ടിയാൽ മലമുകളിലുള്ള ശിൽപ്പത്തിന്‍റെ  വളരെ അടുത്തു വരെ നടന്നു പോകാന്‍ സാധിക്കും.,ശിൽപ്പ ചാതുര്യത്തിന്‍റെ മകുടോദാഹരണവും   അസാമാന്യ വലിപ്പവുമുള്ള ഗംഭീരങ്ങളായ    ശിൽപ്പങ്ങൾക്ക് സമീപത്ത് നിന്ന് പടിയിറങ്ങി വരുമ്പോൾ  തിരിഞ്ഞു നോക്കാതിരിക്കാൻ  കഴിഞ്ഞില്ല.


                   ഗരുഡാരൂഢനായ മഹാവിഷ്ണു


                 ഗരുഡ ശിൽപ്പം 


                പൂര്‍ത്തീകരിക്കാത്ത ഒരു വിഷ്ണു ശില്‍പ്പം 

ക്ഷേത്രത്തിന്‍റെ പ്രവേശന  കവാടത്തിനരികിലുണ്ടായിരുന്ന    ആംഫിതീയറ്ററിൽ  നിന്ന്  മധുരമായ  വാദ്യസംഗീതം  കേട്ടപ്പോൾ പൊറ്റക്കാട് സാർ അദ്ദേഹത്തിന്‍റെ യാത്രാ വിവരണത്തിൽ ക്ഷേത്രത്തിൽ നിന്നൊഴുകി വന്ന മധുരമായ  ഗ്യാമലിന്‍ സംഗീതത്തെ പറ്റി വർണ്ണീച്ചതാണ്  ഓർമ്മ വന്നത് . തീയറ്ററിനുള്ളിലേക്ക് കയറി ചെന്നപ്പോൾ മിനുമിനുത്ത വേഷഭൂഷകളണിഞ്ഞ സുന്ദരിയായ ഒരു ബാലനീസ് നര്‍ത്തകി തല പ്രത്യേക രീതിയില്‍ ചലിപ്പിച്ച് ഗ്യാമലിന്‍ സംഗീതത്തിനൊപ്പം ചുവടുവച്ചു കൊണ്ട് അരങ്ങിലേക്ക് വരുന്നതാണ് കണ്ടത് .കുറച്ചു കഴിഞ്ഞപ്പോൾ അവര്‍ കാണികളുടെ ഇടയിലേക്ക് വന്ന് പലരെയും കൂടെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു തുടങ്ങി .


                        ആംഫി തീയറ്ററിലെ  നർത്തകി 

അപ്പോഴേക്കും മറ്റൊരു സുന്ദരി നര്‍ത്തകിയും അരങ്ങിലെത്തി അവരും ഇത് പോലെ നൃത്തം ചെയ്ത് ചെയ്ത് കാണികളെയും കൊണ്ട് സ്റ്റേജിലേക്ക് പോയി നൃത്തം തുടർന്നു . കാണികളും ഒട്ടും മോശമായിരുന്നില്ല,ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു വനിതയെയും അവര്‍ നൃത്തം ചെയ്യാന്‍ പിടികൂടിയപ്പോൾ ഞങ്ങൾ ആവേശത്തോടെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു .കുറച്ചു നേരത്തെ ആസ്വാദനത്തിന് ശേഷം എല്ലാവരും മടക്ക യാത്രയ്ക്കൊരുങ്ങി  .


                വഴിവക്കിലെ ഗീതോപദേശ ശിൽപ്പം 

എവിടെ ചെന്നാലും എല്ലാവര്‍ക്കും ഒരുപോലെ താത്പര്യമുള്ള  കാര്യമാണല്ലോ ഷോപ്പിംഗ്‌, അതറിയാവുന്ന ഞങ്ങളുടെ യാത്രാ സൂത്രധാരന്മാര്‍ ‘കുട്ട’ ഏരിയയിലുള്ള ‘കൃഷ്ണ ഷോപ്പിംഗ്‌ മാളി’ലേക്കാണ് പിന്നീട്  ഞങ്ങളെ കൊണ്ടു വന്നത് .കടക്കാര്‍ എല്ലാവര്‍ക്കും ഒരു അടയാളം ചാര്‍ത്തി കടയ്ക്കുള്ളിലേക്ക് ആനയിച്ചു.അവശ്യ സാധനങ്ങളുടെയും ആര്‍ഭാട വസ്തുക്കളുടെയും, കൌതുക വസ്തുക്കളുടെയും വലിയൊരു ശേഖരം തന്നെ അവിടെ ഉണ്ടായിരുന്നു.നാട്ടിലേക്ക് കൊണ്ടു  പോകുന്നതിനും ബന്ധു മിത്രാദികൾക്ക് സമ്മാനിക്കുന്നതിനും ഒക്കെയായി  എല്ലാവരും  ധാരാളം  സാധനങ്ങള്‍ അവിടെ നിന്ന് വാങ്ങി . പക്ഷേ  കാഷ് കൌണ്ടറില്‍ ചെന്നപ്പോഴാണ് വിഷയം കുഴഞ്ഞത്.അവിടെ ഡോളര്‍ സ്വീകരിക്കില്ല, ബാലനീസ് കറന്‍സിയായ റുപ്പയ തന്നെ വേണം,എന്നാല്‍ റുപ്പയ  കയ്യിലില്ലാത്തവർ  ഇന്റര്‍ നാഷണല്‍ ട്രാന്‍സാക്ഷന്‍ ആക്ടിവേറ്റ് ചെയ്ത നമ്മുടെ പല പ്രമുഖ ബാങ്കുകളുടെയും ഡെബിറ്റ് കാര്‍ഡുകള്‍ കൊടുത്ത് നോക്കി  ഒന്നും ശരിയായില്ല. അതോടെ വാങ്ങിയ സാധനം തിരികെ കൊടുത്ത് മടങ്ങാന്‍ തുടങ്ങുമ്പോള്‍ സ്വീകാര്യമായ ബാങ്ക് കാര്‍ഡുടമകളായ   സുഹൃത്തുക്കൾ സഹായത്തിനെത്തിയത് കൊണ്ട് എടുത്ത  സാധനം വീട്ടിൽ കൊണ്ട് വരാൻ  സാധിച്ചു .ഷോപ്പിംഗ് സന്തോഷം പരസ്പരം പങ്ക് വച്ച് കൊണ്ട്  സ്ഥിരം ഭക്ഷണ ശാലയായ ക്യൂന്‍സില്‍ കയറി ഡിന്നര്‍ കഴിച്ച് എല്ലാവരും മുറിയിലേക്ക് പോയി.

- നന്ദ - 09/03/2023


(തുടർന്ന് വായിക്കുക ,"ബാലി ക്ഷേത്രങ്ങളുടെ നാട് " at Link to Part 04 )


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ