2023, ഡിസംബർ 28, വ്യാഴാഴ്‌ച

ഥാർ മരുഭൂമിയുടെ വിരിമാറിലൂടെ---രജപുത്താന ഭാഗം 1

             

                       രാജ .. സ്ഥാനം

ഥാർ മരുഭൂമിയുടെ വിരിമാറിലൂടെ---രജപുത്താന ഭാഗം 1 


                                           - നന്ദ -

ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയതും ജനസാന്ദ്രതയുള്ളതുമായ ഒരു സംസ്ഥാനമാണ് രാജസ്ഥാൻ.   ഇന്നത്തെ രാജസ്ഥാന്‍റെ മിക്ക ഭാഗങ്ങളും പത്തൊൻപതാം നൂറ്റാണ്ടിൽ രജപുത്ര രാജാക്കന്മാരാൽ ഭരിക്കപ്പെട്ടിരുന്നതിനാലാകാം അവിടം “രജപുത്താന” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിശാലമായ “ഥാർ” മരുഭൂമിയും ഉത്തുംഗങ്ങളായ ആരവല്ലി, ഹൽദി ഘാട്ടി പർവതനിരകളും, കുറ്റിക്കാടുകളും കൊണ്ട് സവിശേഷമായ ഭൂപ്രകൃതിയുള്ള രാജസ്ഥാന്‍റെ തലസ്ഥാനം പിങ്ക് സിറ്റി എന്നറിയപ്പെടുന്ന മനോഹരമായ  “ജയ്പൂർ” ആണ്. പാക്കിസ്ഥാനുമായി രാജ്യാന്തരാതിർത്തി പങ്കിടുന്ന ഈ സംസ്ഥാനത്തിന്‍റെ അയൽ സംസ്ഥാനങ്ങൾ ,ഗുജറാത്ത് , മദ്ധ്യപ്രദേശ് , ഉത്തർപ്രദേശ് ,പഞ്ചാബ് , ഹരിയാന എന്നിവയാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ പർവത നിരയായ ആരവല്ലിയിലെ “മൌണ്ട് അബു” കൊടുമുടിയും, ദ ഗ്രേറ്റ് ഇന്ത്യൻ ഡെസർട്ട് എന്നറിയപ്പെടുന്ന  ”ഥാർ” മരുഭൂമിയുടെ ഭൂരിഭാഗവും ഈ സംസ്ഥാനത്തിലാണെന്നത് വിനോദ യാത്രികരെ അങ്ങോട്ടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.  

വേദ നാഗരികതയുടെ ഭാഗമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന, തന്ത്ര പ്രധാനമായ അതിർത്തി സംസ്ഥാനമായ രാജാക്കന്മാരുടെ നാട്ടിലേക്കൊരു യാത്ര .. അതാണിന്നെന്‍റെ വിഷയം. ചരിത്ര പുസ്തകത്താളുകളിൽ സമുന്നത സ്ഥാനമുള്ള, നയനമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന രാജസ്ഥാൻ കാണുവാൻ താത്പര്യമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. പക്ഷേ ഇത്ര വിശാലമായ ഒരു സംസ്ഥാനം മുഴുവനായി വളരെ കുറച്ച് ദിവസം കൊണ്ട് പോയി കാണുക എന്നത് വളരെ  പ്രയാസമുള്ള കാര്യമായിരുന്നതിനാൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിലേക്ക് മാത്രമായി ഒരു യാത്ര. അതേ അങ്ങനെ ഒരു യാത്രയ്ക്കായി ഞങ്ങൾക്ക് ഒരവസരം ലഭിച്ചത് സുഹൃത്തുക്കളായ മുരളി സാറും ജയയും വഴിയാണ്. അവരുടെ പരിചയത്തിലുള്ള  “ആൻസ് ട്രാവൽസ്’ ഒരുക്കിയിരുന്ന പാക്കേജിൽ ഞങ്ങൾക്കും കയറിപ്പറ്റാൻ ഭാഗ്യമുണ്ടായി.  യാത്രാ പദ്ധതിയുടെ അമരക്കാരനായ “ജൂനോ മാത്യൂ “ എന്ന ഊർജ്ജസ്വലനായ “ചെറുപ്പക്കാരൻ” ഒരു വാട്സാപ്പ്  കൂട്ടായ്മ ഉണ്ടാക്കി യാത്രാ കുതുകികളായ  എല്ലാവരെയും അതിൽ ഉൾപ്പെടുത്തി യാത്രയുടെ വിശദാംശങ്ങൾ ഇടയ്ക്കിടയ്ക്ക് അറിയിച്ചു കൊണ്ടിരുന്നു.

നീലനഗരി ജോധ്പൂരിലേക്ക്      

2023 നവംബർ 19ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  നിന്ന് ഹൈദരാബാദിലേക്ക് പോകുക എന്നതായിരുന്നു 6 ദിവസത്തെ യാത്രാ പരിപാടിയുടെ ആദ്യപടി. യാത്രയ്ക്കായി  ഞങ്ങളുൾപ്പെടെ കുറച്ചു പേർ ഡൊമസ്റ്റിക് ടെർമിനലിൽ രാവിലെ 9 മണിയോടെ എത്തിച്ചേർന്നു. ഗ്രൂപ്പിൽ ചേർന്നിട്ടുള്ള ബാക്കി കുറച്ചു പേരിൽ രണ്ട് ഫാമിലി  ഹൈദരാബാദിൽ എത്തുമെന്നും, കുറച്ചു പേർ തലേ  ദിവസം തന്നെ  ജോധ്പൂരിൽ എത്തിച്ചേർന്നു  കഴിഞ്ഞെന്നും ജൂനോ അറിയിച്ചു. ഏതായാലും 11.50 നു പുറപ്പെടേണ്ട വിമാനം അൽപ്പം  വൈകി ഞങ്ങളെയും കൊണ്ട്  ഹൈദരാബാദിലേക്ക് പറന്നു. വിമാനം വൈകിയത് കൊണ്ട് രുചികരമായ ഹൈദരാബാദി ബിരിയാണി  ഉച്ചഭക്ഷണമായി കഴിക്കാമെന്ന പലരുടെയും സ്വപ്നം പൂവണിഞ്ഞില്ല , അതു കൊണ്ട് കൊച്ചിയിൽ നിന്ന് കുറച്ചു പേർ  കഴിക്കുകയും അല്ലാത്തവർ പായ്ക്ക് ചെയ്ത് വാങ്ങുകയും ചെയ്തു. അങ്ങനെ രണ്ട് മണിക്കൂർ കൊണ്ട് ഹൈദരാബാദിലെത്തിയ ഞങ്ങൾക്ക് അവിടത്തെ  സുരക്ഷാ പരിശോധനകളും മറ്റും കഴിഞ്ഞ് വളരെ നേരം കാത്തിരിക്കാതെ തന്നെ “ജോധ്പൂരിലേക്കും “ പറക്കാൻ കഴിഞ്ഞു.   ഏതാണ്ട്  അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും   നീല നഗരിയുടെ നീല വിമാനത്താവളത്തിലേക്ക് ഞങ്ങൾ മെല്ലെയിറങ്ങി.

                                                 ജോധ്പൂർ വിമാനത്താവളം  

വിമാനമിറങ്ങിയ ഞങ്ങളെ സ്വീകരിക്കാനായി ജയ്സാൽമീർ സ്വദേശിയും ബിരുദാനന്ദര  ബിരുദ ധാരിയുമായ മഹേന്ദ്ര എന്ന ഗൈഡ് ബസുമായി എത്തിയിട്ടുണ്ടായിരുന്നു. ബസിലെ സഹായി പയ്യൻ ഞങ്ങളുടെ ബാഗുകൾ ബസിന്‍റെ പള്ളയിലേക്ക് കയറ്റിവയ്ക്കുന്നതിനിടയിൽ  എല്ലാവരും ഓരോ ചായ കുടിച്ചതിന് ശേഷം താമസത്തിനുള്ള ഏർപ്പാട് ചെയ്തിരുന്ന 10 കി മീ അകലെയുള്ള “ഗർ ഗോവിന്ദ്”  (Garh Govind)എന്ന ഹോട്ടലിലേക്ക് പോയി.  

കോട്ട കൊത്തളങ്ങൾ തല ഉയർത്തി നിൽക്കുന്ന  നീല നഗരി ജോധ്പൂരിന്‍റെ സ്ഥാപകൻ “ രാജാ ജോധാ റാവു” ആണെന്ന് ചരിത്രം. "മരുഭൂമി"എന്നർത്ഥം വരുന്ന "മാർവാർ" അല്ലെങ്കിൽ "മാർവാഡ്" എന്നറിയപ്പെട്ടിരുന്ന  ന്‍റെ രാജ്യത്തിന്‍റെ സമീപ പ്രദേശങ്ങൾ കൂടി രാജാ ജോധാ  ആക്രമിച്ചു കീഴ്പ്പെടുത്തുകയും അതെല്ലാം കൂടി പേരു മാറ്റി ജോധ്പൂർ എന്നാക്കുകയും ചെയ്തു . (മാർ -മരുഭൂമി ,വാർ/വാഡ് -സ്ഥലം ) ജോധ്പൂരിൽ  അദ്ദേഹം പണികഴിപ്പിച്ച ചിന്താമണി എന്ന കോട്ട പിന്നീട്  “മെഹ്റാൻ ഗാഡ്” എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.   മെഹറാൻ എന്നാൽ സൂര്യൻ എന്നും ഗഡ് എന്നാൽ കോട്ടയെന്നുമാണ് അർത്ഥം. സൂര്യ വംശ തിലകമായിരുന്ന ശ്രീരാമ സ്വാമിയെ തങ്ങളുടെ പൂർവ്വികനായി സങ്കൽപ്പിച്ചിരുന്ന രാജവംശം അതു കൊണ്ട് തന്നെ കോട്ടയ്ക്ക് സൂര്യന്‍റെ കോട്ട എന്ന ഈ പേരു നൽകൂകയായിരുന്നു .                    

നീളൻ കണ്ണുകളുള്ള സ്ത്രീ പുരുഷ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്ന ചുവരുകൾ അതിരിടുന്ന പൊടി പറക്കുന്ന നാട്ടു വഴികളിലൂടെ ഞങ്ങളുടെ വിശ്രമ സ്ഥാനത്തേയ്ക്കുള്ള  യാത്ര രസകരമായിരുന്നു. നിഷ്കളങ്കമായ ഗ്രാമീണ ജീവിതം സന്ധ്യയുടെ മൂടുപടം ചൂടി മിഴിവേകി നിന്ന ആ വൈകുന്നേരം ഏറ്റവും സന്തോഷകരമായിരുന്നു. ഇരുളിനൊപ്പം തണുത്ത കാറ്റ് കൂടി വന്നപ്പോൾ ബസ് നിർത്തി കുറച്ചു പേർ പുറത്തേക്കിറങ്ങി , ഹോട്ടൽ എത്തി എന്നാണ് കരുതിയത് . കമ്പിളി വസ്ത്രങ്ങൾക്കൊന്നും നൽകാൻ  കഴിയാത്ത അത്ര ചൂട് പകരാൻ  കഴിവുള്ള "അരിഷ്ടം !!!" വാങ്ങുവാനായിരുന്നു അവർ അവിടെ ഇറങ്ങിയതെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്  .

 അന്തിച്ചുവപ്പിനു പിന്തുണ നൽകിക്കൊണ്ട് പാടല വർണ്ണ  ശിലകളാൽ നിർമ്മിക്കപ്പെട്ട ഗർ ഗോവിന്ദ് ഹോട്ടലിന് മുന്നിൽ ഞങ്ങൾ ബസിറങ്ങി . തലയെടുത്തു നിന്നിരുന്ന മന്ദിരത്തിന് മുന്നിൽ    ബഹുവർണ്ണ പുഷ്പങ്ങളും തരുക്കളും , അവയ്ക്കിടയിൽ മുനിഞ്ഞു കത്തുന്ന വൈദ്യുത ദീപങ്ങളും, ചെറിയ തണുപ്പുള്ള അന്തരീക്ഷവും  എല്ലാം കൂടി നല്ലൊരു അനുഭവമായിരുന്നു നൽകിയത്. വെൽക്കം ഡ്രിങ്ക്  നുണഞ്ഞു  ചെക്കിൻ നടപടികൾ പൂർത്തിയാക്കിയ ഞങ്ങൾ അരണ്ട വെളിച്ചമുള്ള ഒരു നടു മുറ്റത്തേക്കാണ്  നയിക്കപ്പെട്ടത്. കല്ലുകൾ പാകിയ വഴികളിലൂടെ ബാഗുകൾ ഉരുട്ടി കടകട ശബ്ദം ഉണ്ടാക്കിക്കൊണ്ട് പ്രത്യേകം പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള കോട്ടേജുകൾ പോലെ തോന്നിയിരുന്ന കെട്ടിടങ്ങളിൽ എട്ട് മണിയോടെ എല്ലാവരും ചേക്കേറി. നല്ല വൃത്തിയും വെടിപ്പുമുള്ള മുറികളുടെ ചുമരുകളും മച്ചും എല്ലാം പെയിൻറിങ്ങുകളാൽ  അലംകൃതമായിരുന്നു. രജപുത്താനയുടെ കലാ പൈതൃകം വിളിച്ചോതുന്ന മേശ, കസേര, അലമാര തുടങ്ങി മുറിയിലുണ്ടായിരുന്ന  നിരവധി സാധനങ്ങൾ ഞങ്ങൾ സാകൂതം നോക്കി നിന്നു .   


                       

                                  ഗർ ഗോവിന്ദ് ഹോട്ടൽ  



                                                                
ഹോട്ടൽ മുറി


പൂന്തോട്ടം

ദീപാവലി കഴിയുന്നതോടെ ഉത്തരേന്ത്യൻ  സംസ്ഥാനങ്ങളിൽ വിവാഹ ആഘോഷങ്ങളുടെ സമയമാണ്. ഞങ്ങൾ ചെന്നിറങ്ങിയ ദിവസം ഹോട്ടലിൽ ഒരു ഗംഭീര വിവാഹ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർക്ക് അവിടേയ്ക്കുള്ള പ്രവേശനം തടഞ്ഞിരുന്നതിനാൽ ദീപാലംകൃതമായ വേദിയിൽ മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് വധൂവരന്മാരും ,ബന്ധുക്കളും മറ്റും നിൽക്കുന്നത്  ദൂരെ നിന്ന് എത്തി നോക്കി ഞങ്ങൾ സംതൃപ്തിയടഞ്ഞു. 

എട്ട് മണി കഴിഞ്ഞതോടെ അത്താഴം കഴിക്കുവാനായി എല്ലാവരും ഹോട്ടലിലെ  “ഫൂൽവാരി റെസ്റ്റോറന്റിൽ” ഒത്തുകൂടി. ചൂട് റോട്ടിയും ,മസാലക്കറികളും,ഏതോ മരത്തിന്‍റെ കായ്കളും പൂക്കളും കൊണ്ടുണ്ടാക്കായിയ സ്പെഷ്യൽ രാജസ്ഥാനി ഡിഷും ഒക്കെയായിരുന്നു അത്താഴ വിഭവങ്ങൾ . സസ്യേതര ഭക്ഷണം വേണ്ടവർക്ക് അതും ബുഫെ കൌണ്ടറിൽ പ്രത്യേകമായി വച്ചിട്ടുണ്ടായിരുന്നു. ബിരിയാണിയോ /ഫ്രൈഡ് റൈസ് എന്തോ ഒന്ന് ചീത്തയായതായി പലരും പറഞ്ഞു കേട്ടതൊഴിച്ചാൽ രുചികരമായ ഭക്ഷണമായിരുന്നു അവിടത്തേത് . പിറ്റേ ദിവസത്തെ യാത്രാ  പരിപാടികളും പുറപ്പെടേണ്ട സമയവും പറഞ്ഞ് ഉറപ്പിച്ചതിന്  ശേഷമാണ് എല്ലാവരും  വിശ്രമത്തിന് പോയത്.

സുഖമായ ഉറക്കം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ എല്ലാവരും ഹോട്ടലിന്‍റെ ചുറ്റുമുള്ള പുൽ മൈതാനവും , പൂന്തോട്ടവുമൊക്കെ ചുറ്റിക്കണ്ടിട്ട് പ്രഭാത ഭക്ഷണവും കഴിഞ്ഞു യാത്രയ്ക്ക് തയ്യാറായി. ബാഗുകളെല്ലാം സഹായി പയ്യൻ ബസിന്‍റെ അറയിൽ കയറ്റുന്ന സമയത്ത് എല്ലാവരും ഹോട്ടൽ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു.

300 കിലോമീറ്റർ അകലെയുള്ള ജയ്സാൽമീർ വഴി, ഥാർ  മരുഭൂമിയിലേക്കായിരുന്നു രണ്ടാം ദിവസത്തെ യാത്ര . യാത്ര തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞില്ല ആരുടെയോ ഫോൺ  വന്നു,ബസ് നിർത്തി.കാര്യ കാരണങ്ങൾ തിരക്കി കുറേപ്പേർ ബസിൽ നിന്നിറങ്ങി.  ഗർ ഗോവിന്ദ് ഹോട്ടലിൽ നിന്ന് അന്ന് രാവിലെ ചെക്ക് ഔട്ട് ചെയ്ത മറ്റ് ചില അതിഥികളുടെ പെട്ടികൾ കൂടി ഞങ്ങളുടെ ബസിന്‍റെ പള്ളയിലകപ്പെട്ടു പോയത്രേ. ഹോട്ടൽ ജീവനക്കാർക്ക്  പറ്റിയ ചെറിയ ഒരബദ്ധം,ബാഗ് പരിശോധനയും തിരികെ കൊടുക്കലും  ഒക്കെയായി  സമയം കുറച്ചു പോയിക്കിട്ടി എന്ന് പറഞ്ഞാൽ കഴിഞ്ഞു.   

രാജസ്ഥാനിലെ 90 ശതമാനം ജനങ്ങളും ഗ്രാമങ്ങളിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടാണ്  ജീവിക്കുന്നത് . അത് കൊണ്ട് തന്നെ ജയ് സാൽമീറിലേക്കുള്ള വളരെ ദീർഘമായ യാത്രയിൽ മനസിന് കുളിർമ്മയേകൂന്ന ഗ്രാമഭംഗിയാണ് നമ്മെ എതിരേൽക്കുന്നത്. കൂറ്റൻ കാളകളേയും , പശുക്കളെയും, ആടുകളെയും, അവയെ മേച്ചു നടക്കുന്ന തലപ്പാവ് ധരിച്ച  ഗ്രാമീണ കർഷകരെയും  വഴിയരികിലെല്ലാം കണ്ടപ്പോൾ എങ്ങോ പോയ് മറഞ്ഞ ബാല്യ കാല സ്മരണകളായിരുന്നു മനസ്സിൽ . ഇടയ്ക്കൊരിടത്ത്  വാഷ് റൂമിൽ പോകാനും  ചായ കുടിക്കാനുമായി  ബസ് പത്ത് മിനിറ്റ് നിർത്തി.

                  ഗ്രാമ നൈർമല്യം                              

ഗ്രാമഭംഗി ആസ്വദിച്ചു നിൽക്കേ റോഡിലൂടെ പച്ച നിറമുള്ള പട്ടാള വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത് കാണാമായിരുന്നു. ചായ കുടി കഴിഞ്ഞ് ബസിൽ കയറിയപ്പോൾ ജോധ്പൂരിന്‍റെ ഒരു ഭാഗമായ "ഓഷ്യൻ (Osian) "വില്ലേജിനെ പറ്റി ആയിരുന്നു ഗൈഡ് മഹേന്ദ്ര പറഞ്ഞു തുടങ്ങിയത്. നവരാത്രി സമയത്ത് വലിയ ആഘോഷങ്ങൾ  നടക്കുന്ന ഒരു മാതാജി ക്ഷേത്രവും അതോടനുബന്ധിച്ചുള്ള  തീർത്ഥാടന കേന്ദ്രവുമായ ആ സ്ഥലത്ത് കൃഷിക്കാരായ ഗ്രാമ വാസികളാണ് താമസിക്കുന്നത്.    മംഗോളിയ ,സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ  സഞ്ചരിച്ച് ദേശാടന പക്ഷികൾ ആ പ്രദേശത്ത് എത്താറുണ്ടെന്നും, പണ്ട് രജപുത്രരുടെ കാലം മുതൽ ഈ പക്ഷികൾ ഇവിടെ എത്തിയിരുന്നെന്നും അവർ പക്ഷികളെ ദ്രോഹിക്കുകയോ കൊല്ലുകയോ  ചെയ്യാതിരുന്നത് കൊണ്ട് അവ നിർഭയം അവിടെ വിഹരിച്ചിരുന്നുവെന്നുമാണ് ഗൈഡ് പറഞ്ഞത്. “ഖിച്ചൻ” (Khichan) എന്ന് പേരുള്ള ഒരു ബേഡ് സാൻക്ച്ച്വറിയും അവിടെ ഉണ്ടത്രേ.  ശിൽപ്പ നിർമ്മാണത്തിനുപയോഗിക്കുന്ന  പിങ്ക് നിറത്തിലുള്ള നല്ല ബലമുള്ള “പക്രാന  മാർബിൾ” കല്ലുകളുടെ തൊണ്ണൂറ് ശതമാനവും , ഓഷ്യൻ  പ്രദേശത്ത് നിന്നാണ്  കയറ്റി അയക്കപ്പെടുന്നത് . ജീരകം , കടുക്, കടല, ആവണക്ക് മുതലയാവയുടെ വ്യാപകമായ കൃഷിയുള്ള  ഓഷ്യൻ ഗ്രാമം കാണാൻ കൌതുകത്തോടെ ഇരിക്കുമ്പോഴാണ് അവിടേക്കൊന്നും നമ്മൾ  പോകുന്നില്ല എന്ന് ഗൈഡ് മഹേന്ദ്ര പറയുന്നത്. കൊറ്റികളെ കാണാൻ തയ്യാറെടുത്തിരുന്ന  എനിക്ക് വിഷമമായി . സമയം പോയിക്കയിട്ടാൻ  വേണ്ടി രാജസ്ഥാനെ പറ്റിയുള്ള  കുറച്ചു കാര്യങ്ങൾ അദ്ദേഹം  പറഞ്ഞുവെന്നേയുള്ളൂ.   

രാജസ്ഥാനത്തിന്‍റെ വിവരണങ്ങൾ കേട്ട് വഴിയോരക്കാഴ്ചകളും  കണ്ടിരുന്ന ഞങ്ങളെയും കൊണ്ട്, പൂക്കൾ വർണ്ണ  വിസ്മയം തീർത്ത മനോഹരവും വിശാലവുമായ  “ഡെച്ചു (Dechu )” എന്ന സ്ഥലത്തെ “പാലേറ്റ് റിസോർട്ടിൽ”  (Palette  Resort &Camp ) ഉച്ചഭക്ഷണത്തിനായി  ബസ് നിർത്തി . വളരെ രുചികരമായ ഭക്ഷണമാണ് അവിടെ നിന്ന് ലഭിച്ചതെങ്കിലും വനിതകളുടെ വാഷ് റൂം തീരെ വൃത്തി ഹീനമായി കാണപ്പെട്ടത് ഞങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കി.


                        പാലേറ്റ് റിസോർട്ട് 

രാജസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും വരണ്ടതായിരുന്നതിനാൽ സ്ഥലം കൃഷിയ്ക്ക് ഉപയുക്തമാക്കാൻ വേണ്ടി ഇന്ദിരാഗാന്ധി പ്രധാന മന്ത്രി ആയിരുന്ന സമയത്ത് ഹിമാലയത്തിൽ  നിന്നുള്ള ജലം പത്താൻകോട്, പഞ്ചാബ് , രാജസ്ഥാൻ വഴി ഗുജറാത്ത് വരെ വളരെ ദൂരത്തിൽ ഇന്ദിരാ ഗാന്ധി കനാലിലൂടെ ഒഴുക്കിക്കൊണ്ട് വന്നു  വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു . ജൂൺ മാസം മുതൽ മരുഭൂമിയിൽ  ചൂട് അധികരിക്കുന്നതിനാൽ മണ്ണ് കട്ട പിടിച്ച് കൂടുതൽ സ്ഥലങ്ങൾ മരുഭൂമിയായി മാറിത്തുടങ്ങിയപ്പോൾ ഇന്ത്യാ ഗവൺമെൻറ്  ഇസ്രായേലുമായി യോജിച്ച് മരുഭൂ പ്രദേശത്ത് അക്കേഷ്യ വിത്തുകൾ  ഹെലികോപ്റ്ററിൽ കൊണ്ടു വന്ന് വിതറി പരീക്ഷിച്ചു. ഇവ ഒരിക്കൽ കിളിർത്ത് കിട്ടിയാൽ പിന്നെ വെള്ളം ആവശ്യമില്ലെന്ന് മാത്രമല്ല മണ്ണിന് ഇളക്കവും തണലും കിട്ടുമെന്നായി. ഈ പരിപാടി വിജയമായി പരിണമിച്ചതിനാൽ ഥാർ മരുഭൂമിയുടെ സമീപ പ്രദേശങ്ങളിലെല്ലാം അക്കേഷ്യ കൃഷി ചെയ്തു വരുന്നു. 

രണ്ട് മണി കഴിഞ്ഞപ്പോഴേക്കും ഭാരതത്തിന്‍റെ ആണവ പരീക്ഷണ കേന്ദ്രമായ “പൊഖ്റാനിൽ” എത്തി. ഥാർമരുഭൂമിയുടെ ഭാഗമായ ഇവിടെ  1974 ൽ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്താണ് കരസേനയുടെ കീഴിൽ  ആണവ പരീക്ഷണ നിലയം സ്ഥാപിതമാകുന്നത്. ഭാഭാ ആറ്റമിക്ക് റിസെർച്ച് സെൻറർ ആണ് ഇതിൽ  പ്രധാന പങ്ക് വഹിച്ചത് . “സ്മൈലിങ് ബുദ്ധ” എന്നായിരുന്നു ആ പരീക്ഷണത്തിന്‍റെ കോഡ് നാമം . എട്ട്  കിലോ ടൺ പ്രഹര ശേഷി ഉണ്ടായിരുന്ന ബോംബിന്‍റെ പരീക്ഷണം ഇന്ത്യൻ ആർമി ബേസിന്‍റെ പരീക്ഷണ റെയിഞ്ചിൽ വച്ചാണ് നടത്തിയത്. ജയ് സാൽ മീറിലേക്കുള്ള റോഡ് യാത്രയിൽ വലത് വശം പൊഖ്റാൻ ഗ്രാമവും ഇടത് വശം പതിനഞ്ചു  കി മീ ഉള്ളിലോട്ടായി പൊട്ടിത്തെറി (എക്സ്പ്ലോഷൻ) നടന്ന സ്ഥലവുമാണ്. അന്നത്തെ പരീക്ഷണ പൊട്ടിത്തെറിയുടെ  ചൂട് നിയന്ത്രിക്കാൻ വേണ്ടി ബോർവെൽ ഉണ്ടാക്കി അതിൽ എത്രയോ ടൺ ഉള്ളി ഇട്ടുവത്രെ.

ജയ്സാൽമീറിലേക്കുള്ള യാത്രാമദ്ധ്യേ പാതയ്ക്കിരുവശങ്ങളിലും  സമൃദ്ധമായി വളർന്നു നിന്നിരുന്ന  എരിക്കും അവയ്ക്കിടയിലൂടെ മേഞ്ഞു നടക്കുന്ന വലിപ്പമേറിയ കാലിക്കൂട്ടങ്ങളെയും കാണാമായിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും ഇടതടവില്ലാതെ പട്ടാള വാഹനങ്ങൾ പോകുന്നത് കണ്ടപ്പോൾ  ചുട്ടു പൊള്ളുന്ന വെയിലിലും മരം കോച്ചുന്ന തണുപ്പിലും നമ്മുടെ ധീര ജവാന്മാർ രാജ്യത്തിന് വേണ്ടി ചെയ്യുന്ന ത്യാഗം എത്ര വലുതാണെന്ന് ചിന്തിച്ചു പോയി. ഇടയ്ക്ക് “സൊടാക്കൂർ “ എന്നൊരു പ്രദേശത്തെത്തിയപ്പോൾ മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു സ്ഥലം കാണിച്ചു കൊണ്ട് അവിടെ ഗവൺമെൻറ് ഖജൂർ (ഈന്തപ്പഴം ) കൃഷി ചെയ്യുന്ന ഇടമാണെന്ന് മഹേന്ദ്ര പറഞ്ഞു . നാലുമണിയോടെ ഒരു ആർമി കോളനിയുടെ സമീപത്തെത്തി. അവിടെ നമ്മുടെ സേനാനികളും അവരുടെ കുടുംബങ്ങളുമായി ഏകദേശം 5000 ആളുകൾ താമസിക്കുന്നുണ്ടെന്നും , അവർക്ക് വേണ്ടതായ സ്കൂൾ ആശുപത്രി തുടങ്ങി എല്ലാ സൌകര്യങ്ങളും കോളനിയിൽ  തന്നെ ഉണ്ടെന്നും  ഗൈഡ്  വിശദീകരിച്ചു. ചന്ദന നിറമുള്ള കല്ലുകളും കെട്ടിടങ്ങളുമാണ് പിന്നീടങ്ങോട്ട് കാണാൻ കഴിഞ്ഞത്. ജയ്സാൽമീറിൽ നിന്നും ലഭിക്കുന്ന പാറക്കല്ലുകൾക്ക് സ്വർണ്ണ  നിറമായതിനാൽ ഈ നഗരത്തെ “ഗോൾഡൻ സിറ്റി” എന്ന് നാമകരണം ചെയ്തിരിക്കുന്നു. രാജസ്ഥാനിലെ നഗരങ്ങളായ ജയ്പൂർ,പിങ്ക് സിറ്റിയെന്നും ,ജോധ് പൂർ ബ്ലൂ സിറ്റിയെന്നും തുടങ്ങി ഇവിടത്തെ നഗരങ്ങൾ എല്ലാം നിറമുള്ളവയാണെന്നത്  കൌതുകകരം തന്നെ. കാറ്റാടികൾ (Wind Mills ) തലഉയർത്തി നിന്ന് പരിലാളിക്കുന്ന ജയ്സാൽമീർ നഗരത്തിലിറങ്ങാതെ ഞങ്ങൾ നേരെ ഥാർ മരുഭൂമിയുടെ വിശാലമായ മണൽപ്പരപ്പിലേക്കാണ് പോയത്. മണൽക്കൂനകൾക്കിടയിലൂടെ നീളൻ കഴുത്തുമായി ഒട്ടകക്കൂട്ടങ്ങളും അവയെ മൂക്ക് കയറിട്ട് കൊണ്ട് അവയുടെ കാൽമുട്ടിനൊപ്പം  ഒപ്പം പൊക്കമില്ലാത്ത കുട്ടിപ്പട്ടാളങ്ങളും സഞ്ചാരികളെ കാത്ത് നിൽക്കുന്ന കാഴ്ച രസകരം തന്നെയായിരുന്നു . സൂര്യൻ തന്‍റെ ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു ചുവന്നു കടലിലേക്ക് കുളിക്കാൻ ഇറങ്ങി തുടങ്ങിയപ്പോഴേക്കും എല്ലാവരും ഒട്ടക സവാരിയും ഫോട്ടോ എടുപ്പും ഒക്കെയായി മരുഭൂമിയെ ഇളക്കി മറിക്കുന്നുണ്ടായിരുന്നു. ഞങ്ങളും ഒരു ഒട്ടകക്കുട്ടന്‍റെ  മുകളിൽ വലിഞ്ഞു കയറി, അത് ഓരോ കാലെടുത്തു വയ്ക്കുമ്പോഴും ആ വശത്തേക്ക് നമ്മൾ ചെരിഞ്ഞു വീഴാൻ പോകുന്നത് പോലെ തോന്നും. ഒട്ടക സവാരി കൂടാതെ മരുഭൂമിയിൽ, മണിക്കൂറിന് 300 മുതൽ 500 രൂപ വരെ നിരക്കിൽ  ജീപ്പ് സവാരിയും ലഭ്യമാണ്. ഇരുളിന്‍റെ മൂടുപടം അണിഞ്ഞ മരുഭൂമിയിൽ തണുപ്പും ,തണുപ്പിനെ താലോലിച്ചു കാറ്റും വീശിത്തുടങ്ങിയപ്പോൾ  എല്ലാവരും ചൂട് ചായ കുടിച്ചു കൊണ്ട് ക്യാമ്പിലേക്ക് നീങ്ങി.   


                          ഥാർ മരുഭൂമി 



                  
 
                        മരുഭൂമിയിലെ അസ്തമനം    
  
 

       ടൂർ മാനേജർ ജൂനോയുടെയും ഗൈഡ് മഹേന്ദ്രയുടെയും പിന്നിൽ അണിനിരന്ന ഞങ്ങളെ “ഡെസർട്ട് ഡ്രോപ്പ്” ക്യാമ്പിനു മുന്നിൽ ഡ്രം കൊട്ടി അകത്തേക്ക് ആനയിച്ചപ്പോൾ രണ്ട് തരുണീ മണികൾ നെറ്റിയിൽ സിന്ദൂരക്കുറി തൊടുവിച്ചു സ്വീകരിച്ചു . ചെക്കിൻ നടപടികൾ പൂർത്തിയായതോടെ എല്ലാവരും അവരവർക്ക് അനുവദിച്ചു കിട്ടിയ കോട്ടേജുകളിലേക്ക് നട കൊണ്ടു. ബാഗുകൾ കാണിച്ചു കൊടുത്ത് കോട്ടേജ്  നമ്പറും പറഞ്ഞു കൊടുത്താൽ മതി, അവിടത്തെ പയ്യന്മാർ അവ മുറിയിൽ കൊണ്ടെത്തിച്ചു തരും. രാത്രിയിൽ മരുഭൂമിയിലെ കൊടും തണുപ്പിനെ പ്രതിരോധിക്കാൻ കുറേപ്പേർ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞപ്പോൾ , മറ്റുചിലർ “അരിഷ്ട സേവ” നടത്തിയിട്ടാണ് കലാപരിപാടികൾ  ആസ്വദിക്കുവാനെത്തിയത്. നിശയുടെ കറുത്ത മേലാപ്പണിഞ്ഞ മരുഭൂമിയിലെ അരണ്ട വെളിച്ചമുള്ള വേദിയിൽ  സംഗീതവും നൃത്തവും പുരോഗമിക്കുമ്പോൾ കപ്പലണ്ടി വറുത്തതും കോളി ഫ്ലവർ മൊരിച്ചതും പോലെയുള്ള ചെറു കടികളുമായി ആളുകൾ പരിപാടി ആസ്വദിക്കാൻ തുടങ്ങി. തലപ്പാക്കെട്ടണിഞ്ഞ്  പരമ്പരാഗത രാജസ്ഥാനി വേഷം ധരിച്ച രണ്ടു പേർ പാടുകയും ഹാർമോണിയം വായിക്കുകയും ഒരാൾ  ഡോലക്ക് പോലെ ഒരു വാദ്യം വായിക്കുകയും ചെയ്തപ്പോൾ നിശയുടെ നിശബ്ദത എങ്ങോ പോയ് മറഞ്ഞു . കുറേ നേരത്തെ പാട്ട് കഴിഞ്ഞപ്പോൾ മിനുങ്ങുന്ന വേഷമണിഞ്ഞ് സ്റ്റേജിന് പിന്നിൽ കുത്തിയിരുന്ന രണ്ട് തരുണീമണികൾ ചുവടു വച്ച് നൃത്തം വയ്ക്കാൻ തുടങ്ങി . കാണികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അവരുടെ നൃത്തം ഒൻപത് മണി വരെ നീണ്ടു പോയി. ഞങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾ പലരും നൃത്തത്തിൽ സജീവമായി പങ്കെടുത്തു. ടൂർ മാനേജർ ജൂനോ ആകട്ടെ നൃത്താരിഷ്ടത്തിന്‍റെ പിൻ  ബലത്തിൽ രാജസ്ഥാനി പെൺകുട്ടികളെ പിന്നിലാക്കി കൊണ്ട് പാമ്പ് പുളയുന്നത് പോലെ ഡാൻസ് ചെയ്ത് അരങ്ങടക്കി കാണികളെ കയ്യിലെടുത്തു. തണുപ്പിന്‍റെ കാഠിന്യവും കാറ്റിന്‍റെ താഡനവും കൊണ്ട് എന്‍റെ ദന്തങ്ങൾ തമ്മിൽ നൃത്തം ആരംഭിച്ചതോടെ എന്തെങ്കിലും കഴിച്ചു കിടന്നാൽ മതിയെന്നായി എനിക്ക്. എന്തായാലും ഒൻപത് മണിയോടെ വിഭവ സമൃദ്ധമായ അത്താഴം കഴിച്ച് എല്ലാവരും അവരവരുടെ വെള്ളക്കൂടാരങ്ങളിലേക്ക്  പോയി പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി .



                        ഡെസർട്ട് ഡ്രോപ്പ് ക്യാമ്പ്



                     
മരുഭൂമിയിലെ ക്യാമ്പ് രാത്രി കാഴ്ച

സ്റ്റേജ്

           

  
                                നൃത്തം

                       നൃത്തം വീഡിയോ 

അത്യാവശ്യം സൌകര്യങ്ങളുള്ള കൂടാരത്തിൽ ഒരു കട്ടിലും  ചെറിയ ആടുന്ന ഉറപ്പില്ലാത്ത ഒരു വട്ട മേശയും , ചെറിയ പെട്ടിയും ലൈറ്റുകളും ,ബാത്ത് റൂമും ഒക്കെ ഉണ്ടായിരുന്നു. മനുഷ്യരുടെ പാട്ടും നൃത്തവും കഴിഞ്ഞപ്പോൾ പാതി രാത്രിയിൽ ശ്വാനന്മാരുടെ ഓരിയിടലായി . കാറ്റിനൊപ്പം കൂടാരത്തിന്‍റെ തുണി മറകൾ അങ്ങോട്ടുമിങ്ങോട്ടും തല്ലിക്കളിക്കാൻ തുടങ്ങിയതോടെ എന്‍റെ ഉറക്കവും നഷ്ടപ്പെട്ടു. പോരാഞ്ഞിട്ട് തുണിയുടെ മറവ് മാത്രമുള്ള തൊട്ടടുത്ത കൂടാരങ്ങളിലെ കൂർക്കം വലിയും ചുമയും തൊട്ടടുത്ത് കേൾക്കാനും കൂടി തുടങ്ങിയപ്പോൾ നിദ്ര അരികിലേക്ക് പോലും വന്നില്ല, വല്ല വിധവും നേരം വെളുപ്പിച്ചു പെട്ടി പായ്ക്ക് ചെയ്ത് ഞങ്ങൾ യാത്രയ്ക്കൊരുങ്ങി കൂടാരത്തിലിരുന്നു. അതിരാവിലെ ഒരു ചൂട് ചായ കുടിച്ച് വിറച്ച് പുറത്തേക്കിറങ്ങിയപ്പോൾ  തണുപ്പിന്‍റെ ആലസ്യത്തിൽ വിറങ്ങലിച്ചു നിന്ന മരുഭൂമിയും വെള്ളക്കൂടാരങ്ങളും ഒരു ക്യാൻവാസ് പെയിൻറിങ് പോലെ കാണപ്പെട്ടു.

          ക്യാമ്പ് സൂര്യോദയ സമയത്തെ കാഴ്ച 


                         കോട്ടേജ് 

നല്ല ചൂട് റോട്ടി , വിവിധയിനം കറികൾ, ഓട്സ്, തുടങ്ങിയ വിഭവങ്ങളായിരുന്നു റെസ്റ്റോറണ്ടിൽ നിന്നും പ്രഭാത ഭക്ഷണമായി ലഭിച്ചത് . ഭക്ഷണം കഴിഞ്ഞ് എല്ലാവരും ജയ്സാൽമീറിലേക്കുള്ള അടുത്ത യാത്രയ്ക്കൊരുങ്ങി  ബസിൽ കയറി. ഗോൾഡൻ സിറ്റി എന്നറിയപ്പെടുന്ന ജയ്സാൽമീർ കാണാൻ ഉത്സുകരായ ഞങ്ങൾക്ക് പ്രഭാത വന്ദനം നൽകിക്കൊണ്ട് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെ പറ്റി മഹേന്ദ്ര വിവരിക്കാൻ തുടങ്ങി.

19/11/2023 & 20/11/2023


തുടർന്ന് വായിക്കുക ഗോൾഡൻ സിറ്റി എന്ന ജയ്സാൽമീർ രജപുത്താന രണ്ടാം ഭാഗം -- Link to Part 02 


9 അഭിപ്രായങ്ങൾ:

  1. Emily ---വായിച്ചു ഗീത. വ്യക്തവും വിശദവുമായ വിവരണം ആണ്. യാത്ര ചെയ്ത സ്ഥലങ്ങൾ വായിക്കുമ്പോൾ നമുക്ക് നേരിൽ കാണുന്ന അനുഭവമാണ്. വളരെ മനോഹരമായ യാത്രാ വിവരണം. ഇതൊക്കെ ഒരു കഴിവാണ്.

    മറുപടിഇല്ലാതാക്കൂ
  2. Nejmi. K.--- Vayichu Geetha. Nannayittund.Okke njan nerittu kanda oru feel undayi.... Nejmi

    മറുപടിഇല്ലാതാക്കൂ
  3. Nejmi K --മുൻപ് എഴുതിയിട്ടുള്ളത് പോലെ തന്നെ വളരെ മനോഹരമായിട്ടുണ്ട്. ഏതൊരു യാത്രാ വിവരണവും മനോഹരമാക്കുന്നത് വായിക്കുന്ന ആൾക്കാർക്ക് അവിടെ എത്തിച്ചേർന്ന പ്രതീതി ഉളവാക്കുമ്പോഴാണ്. എനിക്ക് വായിച്ചപ്പോൾ അത് നേരിൽ കണ്ട പോലുള്ള ഒരു ഫീൽ ഉണ്ടായി......---നെജ്മി

    മറുപടിഇല്ലാതാക്കൂ
  4. Sreedevi ----ഗീത.Congrats ന്യൂ ഇയറിലെ ഒരു അടിപൊളി സമ്മാനം. ----ശ്രീദേവി

    മറുപടിഇല്ലാതാക്കൂ
  5. Kanakam ---- Nannayittund Geetha❤️❤️❤️❤️👍🏻👍🏻👍🏻

    മറുപടിഇല്ലാതാക്കൂ
  6. Shirly K Oommen ---ഗീത ഫസ്റ്റ് പാർട്ട് വായിച്ചു. Really it is an excellent description. നർമ്മത്തിൽ ചാലിച്ച് സാഹിത്യവും ഒക്കെ ചേർത്ത് വളരെ മനോഹരമായി യാത്രാവിവരണം പറഞ്ഞിട്ടുണ്ട്. സന്തോഷ്‌ കുളങ്ങരയുടെ ഒക്കെ യാത്രാ വിവരണം ഉണ്ടല്ലോ, അത് നമ്മൾ ടിവി യിലാണ് കേൾക്കുന്നത് അതു പോലെ തന്നെ ഇത് നമ്മൾ വായിക്കുന്നുവെന്നേ ഉള്ളൂ. Really it is a talent. വളരെ നന്നായിട്ട് ഗീതയത് ചെയ്തിട്ടുണ്ട് കേട്ടോ. അത് ശരിക്കും appreciable ആണ്. ആ സ്ഥലങ്ങളൊക്കെ പലതും കേട്ടിട്ട് പോലുമില്ലാത്ത സ്ഥലങ്ങളാ. പിന്നെ ഒരുപാട് new informations ഈ യാത്രാ വിവരണത്തിൽ നിന്നും എനിക്ക് ലഭിച്ചു. ഇത് വരെ ഒന്നും പല സ്റ്റേറ്റുകളിലും എനിക്ക് പോകാൻ പറ്റിയിട്ടില്ല. ഇത് വളരെ useful ആയിരുന്നു. Anyway വീണ്ടും ഇതു പോലെയുള്ള കാര്യങ്ങൾ ചെയ്യുക, മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ. Congratulations. Thank you so much... Shirly.

    മറുപടിഇല്ലാതാക്കൂ
  7. Easwaran Namboothiri --👍🏻👍🏻👍🏻വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻---ഈശ്വരൻ നമ്പൂതിരി.

    മറുപടിഇല്ലാതാക്കൂ
  8. ജയമണി --- രജപുത്താന ഭാഗം ഒന്ന് ഗംഭീരം. Very informative. പണ്ട് സ്ക്കൂളിൽ പഠിച്ച Aaravalli mountains, Pokharan, Thar desert etc.. etc. ഒക്കെ ഓർമ്മിക്കാൻ സാധിച്ചു 🙏യാത്രാ വിവരണങ്ങൾ എല്ലാം ചേർന്ന ഒരു book publish ചെയ്യണം.----ജയമണി

    മറുപടിഇല്ലാതാക്കൂ
  9. നല്ല വിവരണം ചേച്ചി... ലളിതമായ ഭാഷയിലുള്ള അവതരണം...കാഴ്ചകൾ നേരിൽ കാണുന്ന പ്രതീതി...നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ