2023, ഏപ്രിൽ 20, വ്യാഴാഴ്‌ച

ബാലി ഉത്സവങ്ങളുടെ നാട്  (Part 2)

                                                 -നന്ദ -

    ബാലി സന്ദർശനത്തിന്‍റെ രണ്ടാം ദിവസം രാവിലെ ഈഡന്‍ ഹോട്ടലിലെ റെസ്റ്റോറന്റിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരും എത്തിയപ്പോള്‍ സമയം കുറച്ചു വൈകിയിരുന്നു. തലേ ദിവസത്തെ ഉറക്കമില്ലാതെയുള്ള വിമാനയാത്രകള്‍ ഞങ്ങളുടെ സീനിയര്‍ സിറ്റിസണ്‍സിന്‍റെ ഗ്രൂപ്പിലുള്ള മിക്കവരെയും തളര്‍ത്തിയിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം.എന്തായാലും രണ്ടാം നമ്പര്‍ ബസിലേക്ക് കയറി വന്ന അഗൂസ് ”ഓം സ്വസ്ത്യസ്തു “ (നമ്മുടെ നാട്ടിൽ  അന്യം നിന്നു തുടങ്ങിയ സംസ്കൃത ഭാഷയിലുള്ള  വന്ദനം ) എന്ന് പറഞ്ഞു തല കുനിച്ചു വണങ്ങിയിട്ട് പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ അഭിസംബോധന ചെയ്തു. എല്ലാവരുടെയും സുഖ വിവരങ്ങള്‍ തിരക്കിയിട്ട് ഈ ദിവസം സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെ ഒരു ലഘു വിവരണത്തോടൊപ്പം ബാലിദ്വീപിന്‍റെ  ചരിത്രവും വിശദീകരിച്ചു തുടങ്ങി.

അഗ്നിപര്‍വ്വത സ്ഫോടനങ്ങളും,സുനാമിയും താണ്ഡവമാടി തകര്‍ത്ത  ഇന്തോനേഷ്യയിലെ പതിനേഴായിരത്തില്‍ പരം ദ്വീപുകളില്‍ ഏകദേശം മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ബാലി . ഹിന്ദുമത വിശ്വാസികളായ  എണ്‍പത് ശതമാനം ജനങ്ങൾ പാർക്കുന്ന  ആയിരത്തില്‍ പരം ഗ്രാമങ്ങളുള്ള ബാലിയില്‍ നിരവധി ബ്രഹ്മാ,വിഷ്ണു,മഹേശ്വര ക്ഷേത്രങ്ങളുണ്ടത്രേ.ഇന്തോനേഷ്യയിലെ ഭാഷയായ  “ബഹസ “യും  ‘മലായ്’ യും  ബാലിയിലെ ലോക്കല്‍ ഭാഷയായ “ബാലനീസും”  ഉള്‍പ്പെടെ 128 പ്രാദേശിക ഭാഷകള്‍ അവിടെ പ്രചാരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഉത്സവങ്ങളുടെയും, ആഘോഷങ്ങളുടെയും താഴ്  വരയെന്നു വിശേഷിപ്പിക്കാവുന്ന ബാലി , ക്ഷേത്രങ്ങളുടെയും നാടാണെന്ന് പറയാം. ത്യാഗം,സമര്‍പ്പണം എന്നൊക്കെ അര്‍ത്ഥം വരുന്ന  ”ബലി” എന്ന വാക്കുമായി ഈ ദേശത്തിന് ബന്ധമുണ്ടെന്നും അതിനാധാരമായ വസ്തുത എന്താണെന്നും അഗൂസ് പറഞ്ഞു.പണ്ടൊരു കാലത്ത് ഇവിടം ഭരിച്ചിരുന്ന രാജ വംശത്തിലെ ‘അഷ്ടാസുര രത്ന ഭൂമി ബന്ധന്‍’ എന്ന് പേരുള്ള രാജാവിന്‍റെ പേരിന്‍റെ അവസാനഭാഗമായ “ഭൂമി ബന്ധന്‍’ ആണ് പിന്നീട് “ബലി” എന്ന പേര്  വരാന്‍ കാരണമായതെന്ന് പറയപ്പെടുന്നു.അത് കാലക്രമത്തില്‍ “ബാലി” ആയിത്തീര്‍ന്നതാകം എന്ന് തോന്നി. നാം വസിക്കുന്ന ഭൂമിയ്ക്ക് നല്‍കുന്ന ബന്ധന്‍ (Offering) ആണ് നാടും,നമ്മളും എന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അതിശയം തോന്നി.പിറന്നു വീഴുന്ന മണ്ണിനെയും,ജീവിക്കാന്‍ വേണ്ടതെല്ലാം നല്‍കുന്ന പ്രകൃതിയെയും കരുതലോടെ കാത്തു സൂക്ഷിക്കുവാന്‍ പോന്ന എത്ര മഹത്തായ ആശയമാണത്!!!.

എവിടെ നോക്കിയാലും ക്ഷേത്രങ്ങളും ക്ഷേത്ര സമാനമായ ഗൃഹങ്ങളുമാണ് ബാലിയില്‍  കാണാന്‍ കഴിയുക. കെട്ടിലും മട്ടിലും നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും  തികച്ചും വ്യത്യസ്തമായ “പുര “ എന്നറിയപ്പെടുന്ന അവിടത്തെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ഇല്ലെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. കൊത്തുപണികള്‍ നിറഞ്ഞ കൂറ്റന്‍ ചുറ്റു മതിലുകള്‍ക്കുള്ളില്‍, മനോഹരമായ ഉദ്യാനങ്ങള്‍ക്ക് നടുവിലുള്ള ക്ഷേത്രങ്ങള്‍ക്ക് സമീപത്തായി പുല്ല് മേഞ്ഞ നിരവധി തട്ടുകളുള്ള .”മേരു “ ഉണ്ടായിരിക്കും .ഈ തട്ടുകളില്‍ കൂടിയാണ് ദൈവം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് എന്നാണ് വിശ്വാസം.

  ക്ഷേത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള  ചെറിയ വീടുകളാണ് ബാലിയില്‍ സാധാരണയായി കാണാന്‍ കഴിയുക.ഗൃഹങ്ങളുടെയാകട്ടെ  ഓഫീസുകളുടെയാകട്ടെ  ഏതൊരു മന്ദിരത്തിന്‍റെ ആയാലും  പ്രവേശന കവാടങ്ങളും ചുറ്റുമതിലുകളും പടികളും എല്ലാം കൊത്തുപണികളും ശില്‍പ്പങ്ങളും കൊണ്ട് അലംകൃതമായിരിക്കും. എല്ലാ വീടുകളുടെയും മുന്നില്‍ പൊറ്റക്കാടിന്‍റെ ശൈലിയില്‍ പറഞ്ഞാല്‍” ദൈവപ്പുരകള്‍ “ കാണാം. ഇവര്‍ എന്ത് പാകം ചെയ്താലും വാഴയിലയില്‍ വച്ച്  ഈ ദൈവപ്പുരകളി ല്‍ കൊണ്ടു വയ്ക്കും, അതിന് ‘യജ്ഞ ശശ’ എന്നും ആ സ്ഥലത്തിന്“ചനംഗ്” എന്ന് പറയുമത്രേ. വീടുകളിലും ക്ഷേത്രങ്ങളിലും ,വഴിയോരങ്ങളും എല്ലാം ചെമ്പക ചെടികള്‍ നട്ടു വളര്‍ത്തുന്നത് ബാലിക്കാരുടെ ശീലമാണ്. കുരുത്തോലയും ചെമ്പക പുഷ്പങ്ങളും,വാഴയിലയും ബാലിക്കാരുടെ നിത്യ ജീവിതത്തിലെ  അനിവാര്യമായ വസ്തുക്കളാണ്.


                             ഒരു ബാലി ഗൃഹം

                 

മറ്റൊരു വീട് -മുറ്റത്ത് ചെമ്പക മരങ്ങൾ കാണാം 

                                          ബാലിയിലെ ഒരു സാധാരണ സ്ത്രീ  


                               ചെമ്പകച്ചെടി 

രണ്ടായി പിളര്‍ന്ന മാതൃകയിലുള്ള കവാടങ്ങള്‍ ബാലിയുടെ മാത്രം പ്രത്യേകതയാണ്.പണ്ട് ശിവ ഭഗവാന്‍ മേരു പര്‍വ്വതത്തെ ബാലിയില്‍ പ്രതിഷ്ടിച്ചെന്നും നന്മ തിന്മകളെ വേര്‍തിരിക്കാന്‍ വേണ്ടി  രണ്ടായി പിളര്‍ന്നു എന്നുമാണ് ഇതിനു പിന്നിലുള്ള ഐതീഹ്യ കഥ. ദുഷ്ട   ശക്തികള്‍ പ്രവേശിക്കാതിരിക്കാന്‍  വേണ്ടി ഇരുവശങ്ങളിലും ഭീതിപ്പെടുത്തുന്ന മുഖമുള്ള ദ്വാരപാലകരായ  മഹാകാല, നന്ദികേശ ( വനദൈവമായ ഭോമന്‍ ) എന്നിവര്‍ കാവല്‍ നില്‍ക്കുന്ന തരത്തിലുള്ള കവാടങ്ങളും ക്ഷേത്രങ്ങളില്‍ കാണാവുന്നതാണ്.


                                        സ്വാഗതമോതുന്ന  സ്വർഗ്ഗവാതിലുകൾ 

                              ദ്വാരപാലകർ 

     ദൈവങ്ങളുടെ നാടെന്നോ,പാരഡൈസ്‌  ലാന്‍ഡ് എന്നോ ഒക്കെ തന്‍റെ നാടിനെ വിശേഷിപ്പിക്കാമെന്ന് അഗൂസ് പറഞ്ഞപ്പോള്‍ കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണെന്ന് അഭിമാനപുരസ്സരം ഞങ്ങള്‍ വിളിച്ചു കൂകി.

     അഗ്നിപര്‍വ്വത സ്ഫോടന പരമ്പര ഭീഷണി കൊണ്ടും പ്രകൃതി പരിപാലന ഭാഗമായിക്കൊണ്ടും ബാലിയിൽ വലിയ കെട്ടിടങ്ങള്‍ പണിയാറില്ലത്രേ.കെട്ടിട നിര്‍മ്മിതി നാലു നിലയില്‍ താഴെ അല്ലെങ്കില്‍ പരമാവധി 50 മീറ്റര്‍ അതാണ്‌ ഉയര പരിധി.വായു സഞ്ചാരം തടസ്സപ്പെടാതിരിക്കുക, ഹരിതാഭ നിലനിര്‍ത്തുക ഇതെല്ലം ബാലി ജനതയ്ക്ക് അത്യന്താപേക്ഷിതമത്രേ. അങ്ങനെ അല്ലാതെ വന്നാല്‍ ബാലിയുടെ പരിശുദ്ധി നഷ്ടപ്പെടുകയും ,ബാലി “ബാലി” അല്ലാതാകുകയും  ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. പൈതൃകമായി ലഭിച്ചതൊക്കെ നിഷേധിക്കാതെ ,ചോദ്യം ചെയ്യാതെ അവയെ സാദരം പരിരക്ഷിക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്.ഗൃഹ,ക്ഷേത്ര നിർമ്മാണപരിപാലനം ,പരമ്പരാഗത വേഷം ധരിക്കൽ പരിസ്ഥിതി സംരക്ഷണം ഇങ്ങനെ എന്തിലും ഏതിലും അവരുടെ ഈ സംസ്കാരം പ്രകടമാണ് . വളരെ ഉത്കൃഷ്ടമായ ആ വിശ്വാസ സംസ്കാരങ്ങള്‍ എന്നെന്നും ബാലി ജനതയെ രക്ഷിക്കട്ടെ. 

ബാത്തിക്ക് പെയിൻറി ഗ് 

എന്തിലും ഏതിലും കലാചാതുര്യം ഉണ്ടായിരിക്കുക എന്നത് ബാലിയുടെ സവിശേഷതയാണെന്ന് പറഞ്ഞുവല്ലോ .അത് വഴിവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളിലാകട്ടെ,മതിലുകളിലാകട്ടെ ,പാഴ് വസ്തുക്കള്‍ ഇടാന്‍ വച്ചിരിക്കുന്ന ഒരു കുട്ടയായിരിക്കട്ടെ അതിന് ഒരു ചിത്ര ചാരുത ഉണ്ടായിരിക്കും.പാതകളിലും,ജലാശയങ്ങളിലും പാഴ് വസ്തുക്കള്‍ എറിഞ്ഞ് മലിനമാക്കാതെ അവര്‍ അവരുടെ മാതൃഭൂമിയെ കാത്തു സൂക്ഷിക്കുന്നു.വൃത്തിയും വെടിപ്പുമുള്ള നിരത്തുകൾക്കൊപ്പം നയനാനന്ദകരമായ ശിൽപ്പ ഭംഗി ഒരുക്കി നാട്ടിലെത്തുന്ന അതിഥികളെ ബഹുമാനിക്കുകയാണവർ എന്നു തോന്നി.  

ബാലിയിലെ രണ്ടാം ദിവസത്തെ യാത്ര ‘ഉബൂഡിലെ’ ചില സ്ഥലങ്ങളിലേക്കായിരുന്നു.  “ഉൾനാട്ടിലെ ഉത്സവം”        കാണാനെത്തിയ എസ് കെ പൊറ്റക്കാട് സർ  വയറു കുലുങ്ങി ചിരിക്കുന്ന ചെക്കോർദോയെയും  അദ്ദേഹത്തിന്‍റെ പേരക്കുട്ടി ശ്രിയാത്തൂണിനെയും കാണുന്നത്  ഉബൂഡിൽ വച്ചാണെന്ന്  വായിച്ചതോർക്കുന്നു. ഉബൂഡിലേക്ക്  യാത്ര ചെയ്യുമ്പോൾ ബാലിയുടെ മറ്റ് ചില കാര്യങ്ങൾ കൂടി അഗൂസ് പറഞ്ഞു തന്നു. അനുഗ്രഹിക്കപ്പെട്ട എന്നർത്ഥമുള്ള “ഇഡ” ,സൌന്ദര്യമുള്ളതെന്ന്  വരുന്ന “ബഗൂസ്,ആയു “    ഇതൊക്കെ അവിടത്തെ ബ്രാഹ്മണ വിഭാഗങ്ങളും-വലിയ മനുഷ്യൻ(Great Man ) എന്ന് മനസ്സിലാക്കേണ്ട “അൽ  അഗൂം,ചെക്കോർദോ ,ഇഗുസ്തി” ഇതെല്ലാം  ക്ഷത്രിയരുമാണത്രേ. അത് പോലെ വൈശ്യ വിഭാഗത്തിന് “ സാങ് “ എന്നും,ശൂദ്രർക്ക് “വയാങ് ,പൂട്ടു, ഗെഡെ” എന്നൊക്കെ വിഭാഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.താൻ ക്ഷത്രിയനായിരുന്നു എന്നും ഉൾപ്പോര് മൂത്ത് ശൂദ്രനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ചെക്കോർദോ ‘ ഒരാളിന്‍റെ പേരാണെന്നായിരുന്നു ഞാൻ ധരിച്ചു വച്ചിരുന്നത്.

      ആത്മീയം,ഹീലിംഗ് (സുഖപ്പെടുത്തുക) മെഡിസിന്‍  എന്നൊക്കെ അര്‍ത്ഥം വരുന്ന “ഉബഡി“’ ന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള രണ്ട് നദികളില്‍ കുളിക്കാന്‍ സാധിച്ചാല്‍ അത് നിരവധി രോഗങ്ങളെ പ്രതിരോധിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും,ഞങ്ങളുടെ പരിപാടിയില്‍ നദിയിലെ കുളി ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നത് കൊണ്ട് അന്നത്തെ ആദ്യ സന്ദര്‍ശന സ്ഥലമായ ‘ബാതുബുലാന്‍’ വില്ലേജിലുള്ള “ബാത്തിക്” ഫാക്ടറി യിലേക്കാണ് പോയത്.

തേനീച്ചയുടെ അട അതായത് ഹണികോംമ്പ് ഒരു പാത്രത്തില്‍ വച്ച് ചൂടാക്കിയിട്ട് അതില്‍ ബ്രഷ് പോലെ എന്തോ മുക്കി തുണിയില്‍ വരയ്ക്കും,ഇതാണ് ബാത്തിക്ക് പെയിന്റിംഗ് രീതി.പക്ഷേ ഇങ്ങനെ ഉണ്ടാക്കുന്ന വസ്ത്രങ്ങളിലെ ചിത്രങ്ങള്‍  ചൂട് വെള്ളം വീണാല്‍ മാഞ്ഞു പോകും എന്നുള്ളത് കൊണ്ട് അവ അലങ്കാരത്തിന്‌ വയ്ക്കാനേ സാധിക്കൂ എന്ന് അഗൂസ് പറഞ്ഞു. ബാത്തിക് ചിത്ര രചനയിലേര്‍പ്പെട്ട രണ്ടു മൂന്നു സ്ത്രീകള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.

 

                          


ബാത്തിക്ക് പെയിന്‍റിംഗ്

തിളയ്ക്കുന്ന ഹണി കോമ്പും, കുരുത്തോലയിൽ              ദൈവത്തിനുള്ള അർച്ചനയും പ്രസാദവും കാണാം 

ബാത്തിക് പെയിന്‍റിംഗ് ചെയ്ത ഷര്‍ട്ടുകളും,വിരിപ്പുകളും, ബാഗുകളും കരകൌശല വസ്തുക്കളും അവിടെയുള്ള സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവയുടെ നിറം പോകാതിരിക്കാന്‍ എന്തോ പരിപാടി ചെയ്തിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഏതായാലും പലരും അവിടെ നിന്ന് പലതും വാങ്ങിയിട്ട് ബസില്‍ കയറി അടുത്ത സ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു .

മങ്കി ഫോറസ്റ്റ് 

വാങ്ങിയ സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കാണിക്കുകയും,നാട്ടിൽ  നിന്ന് കൊണ്ടു  വന്ന സ്നാക്സ് വിതരണം ചെയ്യുകയും എല്ലാം കൂടി ബസ്സില്‍ നല്ല കലപിലയാണ്.അഗൂസ് മൈക്ക് കയ്യിലെടുത്തു, നന്നായി ചിരിച്ചു കൊണ്ട് അനൌൺസ് ചെയ്തു എല്ലാവരും ശ്രദ്ധിക്കുക അടുത്തതായി നമ്മുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കാണാനാണ് പോകുന്നത്. ആരുടെയെങ്കിലും  ചേട്ടനെയോ,ചേച്ചിയെയോ, അമ്മാവനെയോ  അവിടെ വച്ച് കണ്ടാൽ  അവരോട് സ്നേഹം തോന്നി എന്തെങ്കിലും കൊടുക്കാനോ ,തൊടാനോ,അവരുടെ കണ്ണില്‍ നോക്കാനോ ശ്രമിച്ചാല്‍ കളിമാറും,അപകടമാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  “ഉബൂഡിലെ” (Ubud ) മങ്കി ഫോറസ്റ്റിലേക്കുള്ള  യാത്രയെ പറ്റിയാണ് അദ്ദേഹം പറഞ്ഞു വന്നത്.ബാലനീസ് ശൈലിയിലുള്ള അഗൂസിന്‍റെ ഇംഗ്ലിഷ് മനസ്സിലാക്കാന്‍ കുറച്ച്  പ്രയാസമാണെന്നതിനാൽ ഈ വിവരണത്തിൽ വന്നിരിക്കാൻ സാദ്ധ്യതയുള്ള തെറ്റുകൾ സദയം പൊറുത്ത് തിരുത്തി തരണമെന്ന് അപേക്ഷയുണ്ട്. 

 ബസില്‍ നിന്നിറങ്ങിയ ഞങ്ങള്‍ക്കുള്ള ടിക്കറ്റും മറ്റുമായി വന്ന അഗൂസ് പെരുമാറ്റ മര്യാദകളെ പറ്റി ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു. വൃക്ഷങ്ങള്‍ കുട പിടിച്ചു നിന്ന ഹരിതാഭമായ ഒരു വനപ്രദേശത്തിലെ  വഴിത്താരകളില്‍ കൂടി വള്ളികളില്‍  ഊഞ്ഞാലാടുന്ന വാലുള്ള നരന്മാര്‍ക്കിടയിലൂടെ കള്ളക്കടക്കണ്ണെറിഞ്ഞ് ഞങ്ങള്‍ ബഹുദൂരം നടന്നു.നീളന്‍ വാലുകളുള്ള അറുന്നൂറോളം ബാലിനീസ് വാനരന്മാരാണ് അവിടെയുള്ളതെന്നു പറയപ്പെടുന്നു. പൂര്‍വികരും ബന്ധുക്കളുമായ അവര്‍ക്കൊപ്പം  ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ചില ആശാന്മാര്‍ സ്വന്തക്കാരാണെന്നൂ മനസ്സിലാക്കിയിട്ടോ എന്തോ ഞങ്ങളുടെ മടിയിലേക്ക് ചാടിക്കയറി സ്നേഹം പ്രകടിപ്പിച്ചു.വളരെ വിസ്തൃതമായ ആ വനപ്രദേശത്ത് കൂടിയുള്ള നടത്തം നല്ല ഒരനുഭവമായിരുന്നു.അതിനിടെ ഒരു ഉബൂഡ്കാരി പെണ്‍കുട്ടി ഗൈഡ് പരിശീലനത്തിന്‍റെ ഭാഗമായോ എന്തോ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു.ബാലിയെ പറ്റി എന്താണ് അഭിപ്രായമെന്നും ,എന്തൊക്കെ കണ്ടുവെന്നും മറ്റുമൊക്കെയുള്ള അവളുടെ ചോദ്യത്തിന് നല്ല മെച്ചമായ ഒരു അഭിപ്രായം പറഞ്ഞതോടെ അതെല്ലാം ഫോണില്‍ റെക്കോഡ് ചെയ്ത് സന്തോഷത്തോടെ അവള്‍ യാത്ര പറഞ്ഞു പോയി. മങ്കി ഫോറസ്റ്റ് കാണുവാന്‍ അനുവദിച്ച സമയം കഴിഞ്ഞപ്പോഴേക്കും മിക്കവാറും എല്ലാവരും ബസ്സില്‍ ഹാജരായെങ്കിലും മൂന്ന് നാലു പേരെ കാണാതായത് അല്‍പ്പം ആശങ്കയുളവാക്കി. എവിടെയോ വച്ച് കൂട്ടം തെറ്റി മറ്റേതോ വഴിയിലൂടെ തിരിഞ്ഞു പോയ അവരെ അഗൂസും സൂരജും ,മറ്റേ ബസിലെ ഗൈഡും എല്ലാരും കൂടി ഓടി നടന്ന് കണ്ടു പിടിച്ചു കൊണ്ട് വന്നിട്ട് യാത്ര തുടര്‍ന്നു. 

                              വലിയ കാരണവർ 

 കിന്താമണിയിലെ ബാട്ടു ര്‍ (Batur)അഗ്നിപര്‍വ്വതം    

കൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങിയപ്പോള്‍  “Holiday Discoverers” എന്നെഴുതിയിട്ടുള്ള ഒരു നീലത്തൊപ്പി എല്ലാവര്‍ക്കും തന്നിരുന്നെങ്കിലും ചിലപ്പോഴൊക്കെ ചൂട് കൊണ്ടും മറ്റും പലരും  അത് വയ്ക്കാന്‍ കുറച്ചു മടി കാണിച്ചിരുന്നു.അറിയാത്ത നാട്ടില്‍ എവിടെയെങ്കിലും വച്ച് കൂട്ടം തെറ്റി  മിസ്‌ ആയാല്‍ കണ്ടുപിടിക്കാന്‍ തൊപ്പി ധരിച്ചാല്‍  എളുപ്പമായിരിക്കുമെന്ന് മങ്കി ഫോറസ്റ്റിലെ അനുഭവം വച്ച് സൂരജ് പറഞ്ഞു.

അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ദുരന്തം വിതറിയിട്ടുള്ള  നാടാണല്ലോ ഇന്തോനേഷ്യയും അതില്‍ പെട്ട  മറ്റനേകം ദ്വീപുകളും. ബാലിദ്വീപും ഇങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് പാത്രീഭവിച്ചിട്ടുള്ള നാട് തന്നെയാണ്.പൊട്ടിയൊഴുകിയ ലാവ തണുത്തുറഞ്ഞ കറുത്ത മണ്ണും കല്ലുകളുമാണ് ബാലിയില്‍ നമുക്ക് കാണാന്‍ സാധിക്കുക. “അഗും, ബാത്തൂര്‍”എന്ന രണ്ടു അഗ്നിപര്‍വതങ്ങൾ  1963 ല്‍ ഒരുമിച്ചു പൊട്ടിത്തെറിക്കുകയും അനേകം ജീവനുകള്‍ പൊലിയുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തുവത്രേ.2017ലാണ് ഏറ്റവും വലിയ അഗ്നിപര്‍വ്വതമായ അഗും അവസാനമായി പൊട്ടിത്തെറിച്ചതെന്ന് അഗൂസ് പറഞ്ഞു. 2002 ല്‍ അവസാന സ്ഫോടനം ഉണ്ടായ ബാത്തൂര്‍ ഇപ്പോള്‍ ആക്ടിവ് അല്ല എന്നത് ബാലിക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നു. ‘കിന്താമണി’ എന്ന ഗ്രാമത്തിലാണ് ഇവ ഉള്ളത് .കിന്ത അല്ലെങ്കില്‍ ചിന്ത എന്നാല്‍ (“ഡ്രൈ”) ഉണങ്ങി വരണ്ട എന്നും “മണി” എന്നാല്‍ സ്ഥലം (ലാന്‍ഡ്) എന്നുമാണ് അര്‍ത്ഥമെന്ന് അഗൂസ് പറഞ്ഞു  തന്നു. മങ്കി ഫോറസ്റ്റില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.ഒരു കാലത്ത് ഉണങ്ങി വരണ്ട് നശിച്ചു കിടന്നിരുന്ന ഈ സ്ഥലം ഇപ്പോള്‍ ഓറഞ്ചു തോട്ടങ്ങളും,കൃഷിയിടങ്ങളും കൊണ്ട് ഐശ്വര്യമായി നില കൊള്ളുന്നു. ബാത്തൂര്‍ അഗ്നിപര്‍വതത്തെ മുഖാമുഖം നോക്കിയിരുന്നു കൊണ്ടായിരുന്നു അന്നത്തെ ഞങ്ങളുടെ ഉച്ച ഭക്ഷണം .തനത് ഇന്തോനേഷ്യന്‍ വിഭവങ്ങളും ഇന്ത്യന്‍ വിഭവങ്ങളും ചേര്‍ന്ന നല്ല ഒരു ഉച്ചയൂണായിരുന്നു.”ബാത്തൂര്‍ സറി ബുഫേ അല കര്‍ ട്ടെ  കോഫീ” എന്ന കിന്താമണിയിലെ റെസ്റ്റോറന്റി ല്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത് ,,ഒരു കുഴപ്പം മാത്രം...അവിടം ഒരു ഈച്ചകൊട്ടാരമായിരുന്നു. ഊണ്കഴിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ ബാലിയുടെ പ്രത്യേക തുണിത്തരങ്ങളും ടീ ഷര്‍ട്ടുകളും,ഷാളുകളും വില്‍ക്കുന്ന കച്ചവടക്കാരികളുടെ ബഹളമായിരുന്നു.നമ്മുടെ കറന്‍സിയുമായി ബാലനീസ് റുപ്പയയ്ക്ക് ഏകദേശം 180 ഇരട്ടി വ്യത്യാസമുള്ളതിനാല്‍ വില കേള്‍ക്കുമ്പോള്‍ ആരായാലും ഒന്നു ഞെട്ടിപ്പോകും.പക്ഷേ കണക്കു കൂട്ടി നോക്കിയാല്‍ വലിയ വിലയല്ലെന്നു മനസ്സിലാകും.ആദ്യമാദ്യം വാങ്ങിയവര്‍ക്ക് ആയിരം രൂപയ്ക്ക് മൂന്നെണ്ണം ലഭിച്ചുവെങ്കില്‍ ബസ് വിടാറായപ്പോഴേക്കും വാങ്ങിയവര്‍ക്ക് ആയിരം രൂപയ്ക്ക് അഞ്ചെണ്ണം വരെ കിട്ടുന്നുവെന്നു കേട്ടപ്പോള്‍ ബസിലിരുന്ന പലരും ചാടിയിറങ്ങി.സമയം കളയാനില്ലെന്നു സൂരജ് അറിയിച്ചതോടെ എല്ലാവരും ഷോപ്പിംഗ്‌ അവസാനിപ്പിച്ച് ബസില്‍ കയറി.ബാത്തൂര്‍ അഗ്നി പര്‍വതത്തിനു സമീപമുള്ള ബാത്തൂര്‍ തടാകത്തിന്‍റെ സമീപ പ്രദേശത്തെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് “ലുവാക്ക് കോഫി”ക്ക് പേര് കേട്ട  ഉബൂഡിലെ കാന്ടിക് (Cantik) അഗ്രിക്കള്‍ച്ചറല്‍ ഫാക്ടറിയിലേക്കായിരുന്നു പിന്നീടുള്ള  യാത്ര.

                         ബാത്തൂർ അഗ്നിപർവ്വതം 

                          ബാത്തൂർ തടാകം 

ലുവാക്ക് കോഫീ

     ലോകത്തിലെ ഏറ്റവും വിലകൂടിയ രുചികരമായ  കോഫി എന്ന് പ്രസിദ്ധമായ ലുവാക്ക് കാപ്പിയുടെ ഉറവിടം തേടി ചെന്ന ഞങ്ങളില്‍ പലരുടെയും മുഖം ചുളിഞ്ഞു, കാരണം പറയാം.ഈ  പ്രദേശത്ത് കൃഷി ചെയ്തിട്ടുള്ള കാപ്പിച്ചെടികളില്‍ നിന്നും പാകമായ കായകള്‍ ശേഖരിച്ച് വെരുക് (Luwak) പോലെയുള്ള ഒരു മൃഗത്തിന് കഴിക്കാന്‍ കൊടുക്കുമത്രേ. അവ ഇത് കഴിച്ചിട്ട് കാഷ്ടിക്കുമ്പോള്‍ കിട്ടുന്ന കാപ്പിക്കുരു കഴുകി വൃത്തിയാക്കി ഉണക്കി പരമ്പാരാഗത രീതിയില്‍ വറുത്ത് പൊടിച്ചാണത്രേ ഈ വമ്പന്‍ കാപ്പിപ്പൊടി ഉണ്ടാക്കുന്നത്, ഈ രഹസ്യമറിഞ്ഞാല്‍ പിന്നെ മുഖം ചുളിയാതിരിക്കുമോ? കിലോയ്ക്ക് 50000 രൂപയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം !!!

കൂട്ടിലിട്ട് വളര്‍ത്തിയിരുന്ന ” ലുവാക്കു”കളെയും ,അവയില്‍ നിന്ന് ശേഖരിച്ചെടുത്ത കാഷ്ഠം കലര്‍ന്ന കാപ്പിക്കുരുവും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.കനലടുപ്പില്‍ കാപ്പിക്കുരു വറുക്കുകയും അത് ഉലക്ക കൊണ്ട് ഇടിച്ചു പൊടിക്കുകയും ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകളെയും  അവിടെ കാണാന്‍ കഴിഞ്ഞു.

                                                                ലുവാക്ക്
ലുവാക്ക് കാഷ്ടം കലർന്ന കാപ്പിക്കുരു 

ലുവാക്ക് കാപ്പിപ്പൊടി നിർമ്മാണം 

ചെറിയ മഴച്ചാറ്റലേറ്റ് കൊണ്ട്  കാപ്പിത്തോട്ടങ്ങളിലൂടെ നടന്നു ചെന്ന ഞങ്ങള്‍ക്ക് രുചി നോക്കുവാനായി വ്യത്യസ്തമായ ചായ,കാപ്പി എന്നിവയുടെ സാമ്പിളുകള്‍  അതാതിന്‍റെ  പേരെഴുതിയ പ്ലാസ്റ്റിക് ബോര്‍ഡിനു മുകളില്‍ കൊണ്ട് വച്ചു തന്നു. മാംഗോസ്റ്റിന്‍  ,റോസെല്ല, സിനമണ്‍ ,സാഫ്ര ണ്‍ ,ജിഞ്ചര്‍,ലെമണ്‍ തുടങ്ങിയ ചായത്തരങ്ങളും ,ചോക്ലേറ്റ് വാനില,കോക്കനട്ട്, ജിഞ്ചര്‍ തുടങ്ങിയ കാപ്പികളും ഞങ്ങള്‍ രുചിച്ചു നോക്കി.ആദ്യം രുചിച്ചതിന്‍റെ ഒഴികെ മറ്റുള്ളവയുടെ കുറച്ച് ഫ്ലേവര്‍ മനസ്സിലായി എന്നല്ലാതെ കൃത്യമായ രുചി  കിട്ടിയില്ലെന്ന് തന്നെ പറയാം. ചായ കുടി കഴിഞ്ഞ് മുന്നോട്ട് നടക്കുമ്പോള്‍ അതിനടുത്തു തന്നെ കാപ്പിപ്പൊടിയും ,ചായപ്പൊടിയും ,മറ്റ് സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന ഒരു കട കണ്ടു. അവിടെ നിന്ന് ലോകത്തിലെ ഏറ്റവും വില കൂടിയ “വെരുകിന്‍ കാഷ്ട കാപ്പിപ്പൊടി “ വാങ്ങാന്‍ ഞങ്ങളാരും കൂട്ടാക്കിയില്ല.

ടെറസ് ഫാമിംഗ്

ബാലിയുടെ കാര്‍ഷിക പാരമ്പര്യം മനസ്സിലാക്കുവാനുള്ള ഞങ്ങളുടെ അടുത്ത യാത്ര ചെന്നു നിന്നത് ‘ ടെഗല്ലാലംഗ് പകുടുവൈ’ എന്ന സ്ഥലത്തുള്ള “അബിയന്‍ ദേശ റൈസ് ടെറസ് ഗാര്‍ഡന്‍” സമീപമാണ്.ഭൂമി തട്ടുതട്ടായി ക്രമീകരിച്ച് അതില്‍ ഞാറ് നട്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ടിക്കറ്റ് എടുത്ത് ചെല്ലുമ്പോള്‍ കാണാനാകുക.പച്ചപ്പട്ട് വിരിച്ചത് പോലെ താഴ്ന്നു കിടക്കുന്ന പാടങ്ങള്‍ക്ക് മുകളിലൂടെ ടൂറിസ്റ്റുകളെ ഉദ്ദേശിച്ച്  സിപ് ലൈനും, പൂക്കള്‍ കൊണ്ടലങ്കരിച്ച ഊഞ്ഞാലുകളും ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. സാഹസികരായ പലരും വലിയ തുകയ്ക്കുള്ള ടിക്കറ്റ് എടുത്ത് അതൊക്കെ ആസ്വദിക്കുന്നുമുണ്ടായിരുന്നു.കൂടാതെ നല്ല തുക വാങ്ങിയിട്ട് വിദേശികളെ കൊണ്ട് ഞാറ് നടീക്കുകയും അവര്‍ പോയിക്കഴിഞ്ഞു അതേ ഞാറ് പിഴുതെടുത്ത് അടുത്ത് വരുന്ന ടീമിന് കൊടുത്ത് കാശ് വാങ്ങുന്ന “വിശിഷ്ടമായ” പരിപാടിയും അവിടെ നടക്കുന്നതായി അറിഞ്ഞു. ഏതായാലും കേരളത്തില്‍ നിന്നെത്തിയ ഞങ്ങളുടെ തലമുറയിലുള്ളവര്‍ക്ക് ഇത് അത്ര പുതുമയല്ലാത്തത് കൊണ്ട് നടീല്‍ പരിപാടിയ്ക്ക് പോകാതെ മടക്കയാത്ര ആരംഭിച്ച ഞങ്ങള്‍ ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന  ക്വീന്‍സ് റെസ്റ്റോറണ്ടിലേക്കും തുടര്‍ന്ന് വിശ്രമത്തിനായി ഈഡന്‍ ഹോട്ടലിലേക്കും പോയി.

 


                                                        ടെറസ് ഫാമിങ്

- നന്ദ - 08/03/2023


(തുടർന്ന്  വായിക്കുക "ബാലി ശിൽപ്പങ്ങളുടെ നാട് " at 

Link to Part 03 )










3 അഭിപ്രായങ്ങൾ:

  1. Great observation &beautiful narration. രണ്ട് പാർട്ട് വായിച്ചു, മനോഹരമായ അവതരണ ശൈലി. ബാലിയിൽ വച്ച് നേരിട്ട് ആസ്വദിച്ചതിനേക്കാൾ കൂടുതൽ ഇത് വായിച്ച് ആ സ്വദിച്ചു. Really a great effort &a very good result!!!ശരിക്കും ബാലിയിൽ ഒന്നുകൂടി പോയപോലെ ആയി. 👍🏻👍🏻👍🏻orbik Remani

    മറുപടിഇല്ലാതാക്കൂ
  2. രണ്ടാം ഭാഗം വായിച്ചു നല്ല വിവരണം. ചിത്റങൾ അതി മനോഹരം, പറയാതെ വയ്യ. ഏതായാലും കാപ്പിപ്പൊടി വാങ്ങാതിരുന്നത് നന്നായി .😊

    മറുപടിഇല്ലാതാക്കൂ
  3. എമിലി.... എനിക്ക് ആദ്യം മുതൽ തോന്നിയതാണ് ബാലി നമ്മുടെ പഴയൊരു നൂറ്റാണ്ടിലെ ഭാരതം പോലെ, പുരാണങ്ങളിൽ നമ്മൾ അറിയുന്ന രാജാക്കന്മാരുടെ അല്ലെങ്കിൽ ശ്രീരാമനും, ശ്രീകൃഷ്ണനും ജീവിച്ച കാലം പോലെ,വീടുകളും, ക്ഷേത്രങ്ങളും, വഴികളും, ജീവിത രീതികളും പോലെ ഉണ്ട്. കാണാൻ ഭംഗിയുള്ള വീടുകളും, ചെടികളും, അലങ്കാരങ്ങളും, എനിക്ക് ഇങ്ങനെയുള്ള സ്ഥലത്ത് ജീവിക്കാനാണ് ഇഷ്ടം. ഗീത ചെമ്പകം എന്ന് പറയുന്നത് പാലമരമാണ്. ഇതെല്ലാം എങ്ങനെ ഓർമ്മിച്ച് എഴുതാൻ പറ്റുന്നു... ചെറിയ കുറിപ്പുകൾ അന്നേ ചെയ്തു വച്ചോ.... ---എമിലി V H G H S

    മറുപടിഇല്ലാതാക്കൂ