ബാലി - ക്ഷേത്രങ്ങളുടെ നാട് (Part 4)
ഉലുന്‍ദനു ക്ഷേത്രം
ബാലിയുടെ ഐക്കണ്‍ എന്ന് വിശേഷിപ്പിക്കാവുന്നതും, കൃഷിയിടങ്ങള്‍ക്ക് പേരു കേട്ടതുമായ “ബെഡു ഗുള്‍” എന്ന സ്ഥലത്തേക്കാണ് പിറ്റേ ദിവസം ആദ്യമായി ഞങ്ങൾ പോയത്. ബാലിയുടെ മദ്ധ്യ ഭാഗത്തുള്ള ഉയരം കൂടിയ ഈ പ്രദേശത്തിന് നമ്മുടെ മൂന്നാര്‍,ഇടുക്കി പ്രദേശങ്ങളുടെ സാമ്യമുള്ളതായി തോന്നി. .നല്ല തണുത്ത കാലാവസ്ഥയും, ഹരിതാഭയും, നിറച്ചാര്‍ത്തേകി നില്‍ക്കുന്ന വലിയ പുഷ്പങ്ങളും,വളഞ്ഞുപുളഞ്ഞു കയറിപ്പോകുന്ന വീതി കുറഞ്ഞ നിരത്തുകളും കാണുമ്പോള്‍ നാമറിയാതെ മൂന്നാറില്‍ എത്തിയോ എന്ന് സംശയിച്ചു പോകും. ”കുട്ട” പ്രദേശത്തു നിന്ന് രണ്ടര മണിക്കൂറോളം യാത്ര ചെയ്യണം മനുഷ്യ നിര്‍മ്മിതമല്ലാത്ത “ബെറാട്ടണ്‍” തടാകം നട്ടു നനച്ച് പരിപാലിക്കുന്ന ബെഡു ഗുളിലെത്താന്‍.തടാകത്തില്‍ നിന്ന് ജലസേചനം പരമാവധി പ്രയോജനപ്പെടുത്തി അവിടെ വന്‍തോതില്‍ സ്ട്രാബെറിയും, മറ്റ് ഫല വര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നു.”സുവാക്ക് “ എന്ന ഒരു സംഘടനയുടെ നേതൃത്വത്തില്‍ കൃഷി കഴിഞ്ഞ് വിളവെടുപ്പ് ഉത്സവം വളരെ ഗംഭീരമായി നടത്തി വരുന്നതായി അഗൂസ് വിവരിച്ചു.യാത്രാ സമയം കൂടുതലുള്ളപ്പോൾ ബസിൽ ഉപ്പേരി പോലുള്ള സാധനങ്ങനങ്ങളുടെ വിതരണവും ,പാട്ട് പാടുക ,അന്താക്ഷരി കളിക്കുക തുടങ്ങിയ വിനോദങ്ങളും പതിവായിരുന്നതിനാൽ യാത്രയുടെ മൂഷിപ്പ് ഉണ്ടായില്ലെന്ന് മാത്രമല്ല പെട്ടെന്ന് എത്തിച്ചേർന്നതായും തോന്നി .
“ഉലു” എന്നതിന് അറ്റം ,മുകള്‍വശം എന്നൊക്കെ അര്‍ത്ഥം വരുമ്പോള്‍ ‘ദനു’ എന്നത് തടാകത്തെ സൂചിപ്പിക്കുന്നു.അപ്പോൾ മലമുകളിലുള്ള ബെറാട്ടണ്‍ തടാകത്തിനരികെയുള്ള ക്ഷേത്രമാണ് ‘ഉലുന്‍ദനു’ ക്ഷേത്രമെന്ന് മനസ്സിലാക്കാം. ക്ഷേത്രപരിസരത്തിനടുത്ത് ബസ് നിര്‍ത്തിയിട്ട് അവിടെ ചിലവഴിക്കാവുന്ന പരമാവധി സമയവും അനുവദിച്ച് നല്‍കിയിട്ട് അഗൂസ് ഞങ്ങളെ ക്ഷേത്ര പരിസരത്തേക്ക് കൂട്ടിക്കൊണ്ടു പോയി.വളരെ വിശാലമായ ആ സ്ഥലം വന്‍ വൃക്ഷങ്ങളാലും,മനോഹരമായ ഉദ്യാനങ്ങളാലും ,ഗംഭീരങ്ങളായ ശില്‍പ വാസ്തുവിദ്യകളാലും ഹൃദ്യമായിരുന്നു.സ്വാഗതമോതുന്ന ബാലിയുടെ തനത് വാതായനങ്ങള്‍ കടന്ന് ലാവക്കല്ലുകള്‍ പാകിയ വഴികളിലൂടെ നടക്കുമ്പോള്‍ കുട പിടിച്ചത് പോലെ നില്‍ക്കുന്ന പതിനൊന്നു തട്ടുകള്‍ വരെയുള്ള മേരുക്കള്‍ ദൃശ്യത്തിന്‍റെ മാറ്റ് കൂട്ടി. കൊത്തു പണികളാലും ചുവര്‍ചിത്രങ്ങളാലും അലംകൃതമായിരുന്ന അടഞ്ഞു കിടന്ന ക്ഷേത്രകവാടത്തിനു മുന്‍പില്‍ ദ്വാരപാലകര്‍ തങ്ങളുടെ ദംഷ്ട്രകള്‍ പുറത്തിട്ട് തുറിച്ച കണ്ണുകളുമായി ഭീകരരൂപികളായി നിലകൊണ്ടിരുന്നു.ക്ഷേത്രം ആരാണ് നിര്‍മ്മിച്ചതെന്ന് കൃത്യമായി അറിവില്ലെന്നാണ് പറഞ്ഞു കേട്ടത്.ഉദ്യാന ഭംഗി നുകര്‍ന്നും ഫോട്ടോയെടുത്തും നടന്നെത്തുന്നത് ബെറാട്ടൺ തടാക തീരത്തേക്കാണ്. ബെടുഗുള്‍ പര്‍വ്വത നിരകള്‍ പ്രതിഫലിപ്പിച്ചു നിന്നിരുന്ന “ബെറാട്ടണ്‍” തടാകവും അതിന്‍റെ നടുവിൽ ഉണ്ടാക്കിയിരുന്ന ഉദ്യാന നടുവിലുള്ള മേരുവും എല്ലാം കൂടി ക്ഷേത്രത്തിന് ഒരു അപൂര്‍വ്വ ചാരുതയാണ് നല്‍കിയിരുന്നത്.നല്ല തണുത്ത കാറ്റും ,തെളിഞ്ഞ അന്തരീക്ഷവും,മനം കവരുന്ന ദൃശ്യ ഭംഗിയും,പാരമ്പര്യത്തിന്‍റെ മഹത്വവും എല്ലാം കൂടി ഒളി മങ്ങാത്ത ഓർമ്മകളാണ് ബെഡു ഗുൾ പ്രദേശം നമുക്ക് സമ്മാനിക്കുന്നത്.
ഉലുന്‍ദനു ക്ഷേത്രം
സമീപത്ത് ലാവ കല്ലുകളാൽ നിർമ്മിച്ച നടപ്പാതയിൽ പോലും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത് കാണാം
ബെറാട്ടൺ തടാകത്തിലെ ഉദ്യാനവും 11 തട്ടുകളുള്ള മേരുവും
അനുവദിച്ച സമയം കഴിഞ്ഞിരുന്നതിനാലും വിശപ്പ് അധികരിച്ചതിനാലും എല്ലാവരും ക്ഷേത്ര ദര്‍ശനവും അതിന്‍റെ സമീപത്തുള്ള ഷോപ്പിംഗ് കാര്യങ്ങളും അവസാനിപ്പിച്ച് ബസില്‍ കയറി.”ജയേയ് ബാലി റെസ്റ്റോ” എന്നൊരു ഹോട്ടലിലാണ് ഉച്ച ഭക്ഷണത്തിനായി എത്തിയത്.നല്ല വൃത്തിയും വെടിപ്പുമുള്ള അവിടെ നിന്നും ലഭിച്ച ഭക്ഷണം രുചികരമായിരുന്നു.അത്യാവശ്യം വ്യായാമം ചെയ്യാനുള്ള ചില ഉപകരണങ്ങളും മറ്റും അവിടെ വച്ചിരുന്നതായി കണ്ടു .
തമന്‍ അയൂണിലെ റോയ ല്‍ ഫാമിലി ടെമ്പി ള്‍
ബാലി -ക്ഷേത്രങ്ങളുടെയും ശില്‍പ ചാതുരിയുടെയും നാടായ ഒരു ദ്വീപായതിനാല്‍ ബീച്ചുകളും, കൊത്തുപണികളാല്‍ സമ്പന്നമായ ക്ഷേത്രങ്ങളുമാണ് ഒരു സഞ്ചാരിയെ വരവേല്‍ക്കുന്നത് എന്ന കാര്യത്തില്‍ അത്ഭുതപ്പെടാനില്ലല്ലോ.ടൂറിസം കൊണ്ട് അഭിവൃദ്ധി പ്രാപിക്കാന്‍ പ്രയത്നിക്കുന്ന സംസ്കാര സമ്പന്നരും ,വിനയ ശീലരും സര്‍വ്വോപരി കലാകാരന്മാരുമായ ബാലിജനത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരമാവധി ആകര്‍ഷണീയമായി ഒരുക്കി വയ്ക്കുന്നതില്‍ സദാ ജാഗരൂകരാണെന്ന് പറയാം.
ബാലിയിലെ രാജവംശത്തിന് വേണ്ടി പരമ്പരാഗത വാസ്തു ശില്‍പ്പ ശൈലിയില്‍ പതിനേഴാം നൂറ്റാണ്ടില്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടതാണ് തമന്‍ അയൂണ്‍ ക്ഷേത്രം. ദുഷ്ടരായ ഒന്‍പത് ശക്തികളാല്‍ വളരെ മോശമായ അവസ്ഥയിലായിരുന്ന ബാലിയെ രക്ഷിക്കുവാനായി ബ്രഹ്മാ, വിഷ്ണു ,മഹേശ്വര ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഒരു പുരോഹിതന്‍ പറഞ്ഞുവത്രേ.അപ്രകാരം റോയൽ ഫാമിലിയുടെ നന്മയ്ക്കായി ത്രിമൂർത്തി സങ്കൽപ്പത്തിലുള്ള തമൻ അയൂൺ ക്ഷേത്രം മെന്‍ ഗ്‍വി (Mengwi) രാജാവായ ‘ഇഗുസ്തി അഗൂംഗ് പുട്ടു’ എന്നയാളായിരുന്നു നിർമ്മിച്ചത് . ശിവ പാര്‍വ്വതി (ദുര്‍ഗ്ഗ) സംയോഗം അല്ലെങ്കില്‍ ലിംഗ യോനി സംയോഗം വിഷയീഭവിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലും പ്രതിഷ്ഠ ഇല്ല . ”തമന്‍” എന്ന വാക്ക് മനോഹരമായ പൂന്തോട്ടമെന്നും “അയൂണ്‍” ഹൃദയമെന്നും അര്‍ത്ഥമാക്കുമ്പോള്‍ ഹൃദയനൈര്‍മ്മല്യവും, മനോഹാരിതയും, വിശാലതയും കാത്തു സൂക്ഷിക്കണമെന്നും ലിംഗ വര്‍ഗ്ഗ ഭേദമെന്യേ പരസ്പരം ഒത്തൊരുമയോടെ കഴിയണമെന്നും ആയിരിക്കാം ഉദ്ദേശിക്കുന്നത് എന്നെനിക്ക് തോന്നി. അടച്ചിട്ട വാതിലുകള്‍ ഉള്ള ക്ഷേത്ര സങ്കേതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഒരു വശത്ത് ടിക്കറ്റും മറ്റും കൊടുക്കുന്ന ഒരു ചെറിയ നിര്‍മ്മിതി കാണാമായിരുന്നു.അവിടെ മേശപ്പുറത്ത് കുരുത്തോലയും പൂക്കളും കൊണ്ട് ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു കാണിയ്ക്ക കണ്ടു.എത്ര മനോഹരമായും ശ്രദ്ധയോടെയും നിഷ്ടയോടെയുമാണ് ഇതൊക്കെ അവിടെയുള്ളവര്‍ ചെയ്യുന്നത് എന്ന് കാണുമ്പോള്‍ അവരോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയാണ്.
പ്രൌഡ ഗംഭീരമായ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി പടികള്‍ ഇറങ്ങി വരുമ്പോള്‍ ഒരു കെട്ടിടത്തില്‍ ചൈനീസ് വ്യാളീയുടെ മുഖ സാദൃശ്യമുള്ള “ബെറോംഗ്” എന്നറിയപ്പെടുന്ന ഭീകരരൂപം വച്ചിരിക്കുന്നത് കണ്ടു. ഇത് ശിവശക്തിയെ പ്രതിനിധാനം ചെയ്യുന്നുവെന്നും, കടുവ, സിംഹം, കാള തുടങ്ങിയവ ശക്തികേന്ദ്രങ്ങളാണെന്നും , ശക്തിയുടെ ഇരിപ്പിടമായ പ്രകൃതിയെയും ഇവയെയും ആരാധിക്കുക വഴി അവയുടെ അനുഗ്രഹവും,സംരക്ഷണവും ലഭിക്കുമെന്നും ഉള്ള വിശ്വാസമാണ് ഇങ്ങനെ ചെയ്യുന്നതിനാധാരമെന്നും ഗൈഡ് പറഞ്ഞു തന്നു. ഉത്സവങ്ങള്‍ക്കും ,വിശേഷാവസരങ്ങൾക്കും മറ്റും ഇവയെ പുറത്തെടുക്കുന്ന പതിവുമുണ്ടത്രേ. വിശാലമായ ക്ഷേത്രമുറ്റത്തിന്‍റെ ഒരരികില്‍ കോഴിപ്പോര് നടത്തുന്ന വലിയ ഒരങ്കണം കണ്ടു.നന്മ തിന്മകളുടെ സമന്വയമായി ഉത്സവത്തിന്‍റെ ആദ്യ ദിവസം കോഴിപ്പോര് നടത്തി വരാറുണ്ടത്രേ. ഏതായാലും രാജപരമ്പരയുടെയും ബാലി ജനതയുടെയും ഐശ്വര്യത്തിനും,നന്മയ്ക്കും വേണ്ടി നടത്തുന്ന മെഡിറ്റേഷന്‍ പോലെയുള്ള കാര്യങ്ങളും സൽ പ്രവർത്തികളും രാജ പരമ്പരയെയും ,ബാലിജനതയെയും രക്ഷിക്കട്ടെ എന്നാശിച്ചു കൊണ്ട് അവിടെ നിന്ന് മടങ്ങി.
ബെറോംഗ്
തന ലോട്ട് വരുണ ക്ഷേത്രം ( Tanah Lot temple)
ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വരുണ ക്ഷേത്രമാണ് തനലോട്ട്. ’തന’ എന്നത് ഭൂതലത്തെയും (Ground) ‘ലോട്ട്’ -സമുദ്രത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന് അഗൂസ് പറഞ്ഞു . പ്രധാനപ്പെട്ട ഏഴ് സമുദ്ര തീര ക്ഷേത്രങ്ങളില്‍ ഒന്നായ ഇതിന്‍റെയും നിര്‍മ്മാണത്തിന് കാരണമായത് പ്രാണശക്തി വവ്റോ എന്ന പുരോഹിതന്‍ തന്നെയാണ്. ഒരിക്കല്‍ വവ്റോ ഈ പ്രദേശത്ത് വന്നു ധ്യാന നിരതനായിരിക്കുമ്പോള്‍ ഒരു സൂര്യകിരണം ദൃശ്യമാകപ്പെട്ടു എന്നും രണ്ട് കടല്‍ സര്‍പ്പങ്ങള്‍ നാടിന്‍റെ രക്ഷകരായി ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞുവത്രേ.സമുദ്ര തീരത്തെ പ്രകൃതിഭംഗിയും, ശുദ്ധവായുവും ആസ്വദിച്ചു കഴിഞ്ഞ അദ്ദേഹം അവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് കുറച്ച് ഉപദേശങ്ങള്‍ കൊടുത്തത് ഭരണാധികാരിയ്ക്ക് ഇഷ്ടമായില്ലത്രേ.ഒരു ഭരണാധികാരിയുടെ സ്വാധീനം ഉപയോഗിച്ച് പുരോഹിതനെ അവിടെ നിന്ന് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും , വവ്റോ വിശ്രമിച്ചിരുന്ന “ഗിലിബിയോ”പക്ഷിയുടെ ആകൃതിയിലുള്ള പാറ കടലിലേക്ക് തള്ളി നീക്കപ്പെട്ടു എന്നും,ഉത്തരീയത്തില്‍ നിന്നും ഉഗ്രവിഷമുള്ള സര്‍പ്പങ്ങളെ അദ്ദേഹം ഉയര്‍ത്തി പിടിച്ചു എന്നുമാണ് ഐതീഹ്യം. കടലിലേക്ക് തള്ളിനീക്കപ്പെട്ട “ഗിലിബിയോ” പിന്നീട് ‘തന ലോട്ട്’ ക്ഷേത്രമായി അറിയപ്പെട്ടുവെന്നും,കടല്‍ സര്‍പ്പങ്ങള്‍ ബാലി ജനതയെ ദുഷ്ട ശക്തികളില്‍ നിന്ന് സംരക്ഷിച്ചു കൊണ്ട് ആ പാറയ്ക്കടിയില്‍ ഇപ്പോഴും വാഴുന്നുണ്ടെന്നും അവിടെയുള്ളവര്‍ വിശ്വസിക്കുന്നുണ്ടത്രേ.
ബസ് നിര്‍ത്തിയ സ്ഥലത്ത് നിന്നും കുറച്ചു ദൂരം വഴിയോര കച്ചവട സ്ഥാപനങ്ങളുടെ ഇടയിലൂടെ നടന്ന് പടവുകള്‍ ഇറങ്ങി വേണം വരുണ പ്രതിഷ്ഠയും “ഗിലിബിയോ”യും കാണാന്‍ പോകാന്‍. വഴിയോരത്ത് വലിയ പെരുമ്പാമ്പുകളുമായി ചിലര്‍ സഞ്ചാരികളെ വിളിച്ച് പാമ്പിനെ തോളിലിട്ട് കൊടുക്കാമെന്നു പറയുന്നുണ്ടായിരുന്നു,അത് അവരുടെ ഒരു വരുമാന മാര്‍ഗ്ഗം.പടവുകളിറങ്ങി ചെല്ലുമ്പോള്‍ മഞ്ഞ വസ്ത്രമണിഞ്ഞ് സമുദ്രത്തിലേക്ക് നോക്കി നില്‍ക്കുന്ന കൂറ്റന്‍ വരുണ പ്രതിഷ്ഠ കണ്ടു. വളരെ വലിപ്പമുള്ള ആ ശിൽപ്പത്തിന് മുന്നിലുള്ള കടല്‍ത്തീരത്ത് മുനയിട്ടു നില്‍ക്കുന്ന ലാവക്കല്ലുകളിലൂടെ നടന്നാല്‍ ‘ഗലിബിയോ’യിലെത്താം.
വേലിയിറക്ക സമയത്ത് മാത്രം ചെന്നെത്താൻ കഴിയുന്ന ഒരു ഗുഹാ ക്ഷേത്രമുണ്ട് ഗലിബിയോയിൽ . ഗുഹയ്ക്കകത്ത് പളുങ്ക് മണി പോലെ ജലമൊഴുകി വരുന്ന ഒരു ചെറിയ അരുവി കാണാം.കുറച്ചു പേര്‍ പൂജാരികലെപ്പോലെ ചെമ്പക പുഷ്പങ്ങളും അരിയും മറ്റുമായി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ എന്തെങ്കിലും ദക്ഷിണ (ഏത് കറന്‍സി ആയാലും മതി) ഇട്ടാല്‍ അരുവിയിലെ വെള്ളം കുടിക്കാന്‍ തരും,ഒരു ചെമ്പകപ്പൂവ് ചെവിയില്‍ വച്ചു തരും ,കൂടാതെ അരി കൊണ്ട് നെറ്റിയില്‍ കുറിയും വരച്ചു തരും . ഈ ചടങ്ങ് കഴിഞ്ഞതിനു ശേഷം മാത്രമേ തള്ളി നീക്കപ്പെട്ട പാറയുടെ മുകളിലേക്ക് അൽപ്പദൂരമെങ്കിലും കയറാന്‍ അനുവദിക്കൂ എന്നതിനാൽ എല്ലാവരും ചെന്ന് ദക്ഷിണയിട്ട് തീർത്ഥ ജലം സേവിച്ചു പാറപ്പുറത്തേക്ക് കയറി . കടലിലേക്കിറങ്ങി ക്കിടക്കുന്ന പാറയിലെ ഗുഹയിലൂടെ ഒഴുകി വന്ന വെള്ളത്തിന് ഉപ്പുരസമില്ലാത്തത് എല്ലാവരെയും അത്ഭുതപ്പെടുത്തി..മഹാസമുദ്രത്തിന്‍റെ നീല ജലരാശിയില്‍ എടുത്തുവയ്ക്കപ്പെട്ടത് പോലെയുള്ള അവിടെ നിന്നാല്‍ കടല്‍ തഴുകി വരുന്ന ഉപ്പുകാറ്റില്‍ പറന്നു പോകും പോലെ തോന്നും.
‘ഗലിബിയോ’യില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു വശത്തായി ഉയര്‍ന്നു തള്ളി നില്‍ക്കുന്ന ഒരു വലിയ പാറക്കെട്ടും അതിനടിയിൽ മാളം പോലെയുള്ള ഒരു സ്ഥലവും കണ്ടു.അവിടെ കുറച്ചു കാവല്‍ക്കാരുമുണ്ട്.അതിനടിയിലാണ് കടല്‍ സര്‍പ്പങ്ങള്‍,അവയെ കാണണമെങ്കില്‍ കുറവല്ലാത്ത ഒരു സംഖ്യയ്ക്ക് ടിക്കറ്റുമെടുക്കണം. എന്തു കൊണ്ടോ അങ്ങോട്ട് പോകാൻ ആരും താത്പര്യപ്പെട്ടതായി ശ്രദ്ധയിൽ പെട്ടില്ല . അവിടെ നിന്ന് മുന്നോട്ട് നടന്ന് വരുണ പ്രതിഷ്ഠയ്ക്കരികിലൂടെ പടികൾ കയറി സർപ്പങ്ങളുടെ ആവാസ സ്ഥലമായ പാറയുടെ ഏകദേശം മുകളിലെത്തിയാല്‍ അവിടെ ‘മാസുകി’ (നമ്മുടെ വാസുകി ആയിരിക്കാം ) എന്നെഴുതിയ ഒരു അടച്ചിട്ട ക്ഷേത്രവും,അതിനപ്പുറം സണ്‍ സെറ്റ് വ്യൂ പോയിന്‍റും കാണാം.വളരെ വ്യത്യസ്തമായ ഒരനുഭവം നല്‍കിയ “തനാലോട്ട്” ക്ഷേത്ര പരിസരത്ത് നിന്ന് മടങ്ങുമ്പോള്‍ പലരും വഴിയുടെ ഇരു വശങ്ങളിലുള്ള കടകളില്‍ നിന്ന് സൂവനീറുകളും,മറ്റ് കൌതുക വസ്തുക്കളും വാങ്ങി .അസഹ്യമായ ചൂടില്‍ ബസ് പാര്‍ക്ക് ചെയ്ത സ്ഥലം ലക്ഷ്യമാക്കി നടക്കുമ്പോൾ ദാഹം ശമിപ്പിക്കാന്‍ എല്ലാവരും കരിയ്ക്ക് വാങ്ങി കുടിക്കാന്‍ തീരുമാനിച്ചു.നമ്മുടേതിനെ അപേക്ഷിച്ച് നല്ല വലിപ്പമാണ് അവിടത്തെ കരിയ്ക്കുകൾക്ക്, ഒരു കരിയ്ക്ക് മൂന്നു പേര്‍ക്ക് സുഭിക്ഷമായി ഉണ്ടായിരുന്നതു കൊണ്ട് തന്നെ വില അധികമായി തോന്നിയില്ല.
വരുണ ക്ഷേത്ര ദര്‍ശനത്തോടെ അന്നത്തെ പരിപാടികള്‍ അവസാനിപ്പിച്ച് ബസിൽ മടക്കയാത്ര ആരംഭിച്ചപ്പോൾ അടുത്ത ദിവസത്തെ പരിപാടികളെ പറ്റിയാണ് അഗൂസ് സംസാരിച്ചത് .എല്ലാവരും വെളുപ്പിന് ആറര മണിയോടെ ബസില്‍ ഹാജരാകണമെന്നും കുറച്ച് അകലെയുള്ള ഒരു ദ്വീപിലേക്കാണ് പോകേണ്ടതെന്നും,താമസിച്ചാല്‍ അവിടേയ്ക്കുള്ള ബോട്ട് കിട്ടുകയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദ്വീപില്‍ നല്ല ചൂടായിരിക്കുമെന്നും അതിനാല്‍ എല്ലാവരും സൺ സ്ക്രീന്‍ ലോഷന്‍ കരുതണമെന്നും ഒക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി ഭക്ഷണവും കഴിഞ്ഞ് അദ്ദേഹം സ്കൂട്ടറില്‍ ഉബൂഡിലേക്കുള്ള വസതിയിലേക്ക് പോയി.
- നന്ദ - 10/03/2023
(തുടർന്ന് വായിക്കുക , "നുസ പെനിഡ " at Link to Part 05)
Nalla avatharanam..neril kanunna pratheethi ulavakunnu
മറുപടിഇല്ലാതാക്കൂ