2026 ജൂലൈ 10, വെള്ളിയാഴ്‌ച

 

കാനന കുളിർമ്മയിൽ- ഗവി

കാല വർഷത്തിന്റെ ആഗമനവും ഈദ് പെരുന്നാളിൻറെ അവധിക്കാലവും ചേർന്ന മനോഹരമായ ദിവസങ്ങൾ. വർഷ മേഘങ്ങൾ പൊഴിച്ച ഉപ്പ് രസമില്ലാത്ത കണ്ണുനീർ തുള്ളികൾ വീടിന്റെ മേൽക്കൂരയിൽ വീണ് ചിന്നിച്ചിതറിയപ്പോൾ മധുരമായ ഒരാഗ്രഹം!!വീട്ടിൽ കുത്തിയിരിക്കാതെ പ്രകൃതിയുടെ വിശാലമായ വിരിമാറിലൂടെ ഒരു സഞ്ചാരമായലോ എന്ന ആലോചനയിലേക്കാണ്  ആ ആഗ്രഹം ചെന്ന് നിന്നത് . കൂടുതൽ അലച്ചിലില്ലാതെ മനസ്സിന് ഉന്മേഷവും ശരീരത്തിന് ഊർജ്ജവും നൽകുന്ന  രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന ചെറിയൊരു യാത്ര,അത് മതിയെന്നുറപ്പിച്ച് ഞങ്ങൾ തേക്കടിയിലേക്ക് വച്ച് പിടിക്കാൻ തീരുമാനിച്ചു . വർഷങ്ങൾക്ക് മുൻപ് തേക്കടി തടാകത്തിലൂടെ ബോട്ടിൽ സവാരി ചെയ്തപ്പോൾ  തടാകത്തിലിറങ്ങി കുളിച്ചും കുടിച്ചും അർമ്മാദിച്ചു കളിച്ചിരുന്ന ആനക്കൂട്ടത്തെ കണ്ട മനോഹരമായ കാഴ്ചയാണ് പെട്ടെന്ന് മനസ്സിൽ ഓർമ്മ വന്നത്. എന്നാൽ അതൊക്കെ  പഴങ്കഥ അല്ലേ .. തേക്കടിയുടെ പുതിയ മുഖം ഒന്ന് കണ്ടേക്കാമെന്ന് കരുതി കുമിളിയിലെ “വുഡ് നോട്ട്”(Wood note ) എന്ന് പേരുള്ള ഹോട്ടലിൽ രണ്ട് ദിവസത്തെ താമസത്തിന് മുറിയും ബുക്ക് ചെയ്ത് , യൂ ട്യൂബ് ചാനലിലൂടെ “ഇൻഫ്ലുവൻസർ” പദവി കരസ്ഥമാക്കിയ സുഹൃത്തിൻറെ  ടാക്സിയിൽ യാത്ര തിരിച്ചു. ചാനൽ പ്രേക്ഷകരെ സ്വാധീനിക്കാൻ വേണ്ട വൊക്കാബുലറി കൈവശമുണ്ടായിരുന്ന ജിബിൻ എന്ന ഞങ്ങളുടെ സാരഥിയോടൊപ്പമുള്ള യാത്ര ഒട്ടും മടുപ്പിക്കുന്നതായിരുന്നില്ല.

അറബിക്കടലിന് സമാന്തരമായി തലയുയർത്തി നിൽക്കുന്ന സഹ്യ സാനുക്കൾ അണിഞ്ഞിരിക്കുന്ന മരതക പട്ടുടയാടയിൽ തുന്നിപ്പിടിപ്പിച്ച എംബ്രോയിഡറി ഡിസൈനുകൾ പോലെ നുള്ളി നിർത്തിയിരിക്കുന്ന തേയിലച്ചെടികൾ നിരന്ന കുന്നിൻ പുറങ്ങൾ ,.. അതിനിടയിൽ വെള്ളിക്കസ്സവ് കരയുടെ അഴക് ചാർത്തി ഒഴുകിയിറങ്ങി വരുന്ന  ജലപാതങ്ങൾ.. വർണ്ണ കുസുമങ്ങൾ തലയിലണിഞ്ഞ വൃക്ഷ ജാലങ്ങൾ .. കാതുകളിൽ രഹസ്യമോതുന്ന ഇല മർമ്മരങ്ങൾ.. ഇളം കാറ്റിൽ ഊയലാടുന്ന വള്ളികൾ ..  അവയ്ക്കിടയിൽ ചാഞ്ചാടിയാടുന്ന വാനര വൃന്ദങ്ങൾ ..  .. ഇങ്ങനെ വന ഭംഗി നുകർന്നു  കൊണ്ടുള്ള തേക്കടി യാത്ര നല്‍കിയ നവോന്മേഷം എത്രയെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസം !!!  അവിടവിടെയുള്ള വ്യൂ പോയിൻറുകളിൽ വണ്ടി നിർത്തി നിര്‍ത്തി പ്രകൃതിയുടെ മാദക സൌന്ദര്യം ആവോളം ആസ്വദിച്ച് , എരുമേലി വന പ്രദേശവും ,അയ്യപ്പ സ്വാമി ക്ഷേത്രവും, വാവര് പള്ളിയും കണ്ടു കൊണ്ട് ഏകദേശം പന്ത്രണ്ടര മണിയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനരികിലെത്തി.. ഉയർന്നു നിൽക്കുന്ന മല മടക്കുകളില്‍ നിന്ന് പാൽ നുര പോലെ ഒഴുകിയെത്തുന്ന ആ ജലപാതം താഴെയുള്ള പാറക്കെട്ടുകളിൽ വീണ് പളുങ്ക് മണികൾ തെറിപ്പിച്ച് ചിരിച്ചു കൊണ്ട് ഒഴുകിപ്പോകുന്ന കാഴ്ച അതി മനോഹരം തന്നെ !

വെള്ളച്ചാട്ടം കാണാൻ ഇറങ്ങുമ്പോൾ പാതയോരത്ത് ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും, തേൻ മിഠായിയും,വന വിഭവങ്ങളും മറ്റും വിൽക്കുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ ഒരു നിര തന്നെ കാണാമായിരുന്നു . സന്ദര്‍ശക തിരക്ക് കാരണം അവിടെ വാഹനം ഒതുക്കിയിടാന്‍ പോലും ഇടമില്ലാത്ത സ്ഥിതിയായിരുന്നു. 


                                വളഞ്ഞങ്ങാനം വെള്ളച്ചാട്ടം 

 ജലപാതത്തിൽ നിന്നുതിർന്ന പനിനീര്‍ത്തുള്ളികൾ സമ്മാനിച്ച കുളിരണിഞ്ഞതോടെ   പിന്നീടുള്ള യാത്രയിൽ കാറിലെ  ഏ സി അധികപ്പറ്റായി തോന്നി. ഹരിതാഭയുള്ള തേയിലക്കുന്നുകളും അവയ്ക്കിടയില്‍ ഉറക്കം തൂങ്ങി നിന്നിരുന്ന സില്‍വര്‍ ഓക്സ് മരങ്ങളും കണ്ടിരിക്കുമ്പോള്‍ ‘പട്ടുമല’ എന്ന സ്ഥലത്ത് ഒരു പള്ളിയുടെ മുന്നില്‍ ജിബിന്‍ പെട്ടെന്ന് കാര്‍ നിര്‍ത്തി . “നല്ല ഭംഗിയുള്ള പള്ളിയാ, ഇറങ്ങി കണ്ടിട്ട് പോകാം ,ഒന്നു ഫ്രഷ് ആകുകയും ചെയ്യാം “എന്നായിരുന്നു  ജിബിൻ പറഞ്ഞതെങ്കിലും ആ പറച്ചിലിൽ ഒരു യൂ ട്യൂബറുടെ  “കണ്ടന്റ് ക്രിയേഷൻ” ഞങ്ങൾ മണത്തു. കോട്ടയം കുമളി പാതയോരത്ത്     തേയിലക്കുന്നുകൾക്ക് മദ്ധ്യത്തിലായി തലയെടുപ്പോടെ നിന്നിരുന്ന ആ ദേവാലയം പരിശുദ്ധ മാതാവിൻറെ  നാമധേയത്തിലുള്ളതായിരുന്നു . ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഈ “പട്ടുമല മാതാ ദേവാലയം” റോമന്‍ കത്തോലിക്കാ ലാറ്റിന്‍ വിഭാഗങ്ങളുടെ ആചാരപരമായ തീര്‍ത്ഥാടന കേന്ദ്രമാണ് . ഗ്രാനൈറ്റ്  കൊണ്ട് ഗോത്തിക്ക് ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള  ഇന്ത്യയിലെ ഏറ്റവും  വലിയ താഴികക്കുടങ്ങളുള്ള പള്ളികളിലൊന്നായ ഈ ദേവാലയത്തിന്  “കൊച്ചു വേളാങ്കണ്ണി പള്ളി” എന്ന് കൂടി പേരുണ്ടത്രേ . വിശാലമായ പുൽ മേടുകളും  നിരന്നു നിൽക്കുന്ന തേയിലച്ചെടികളും  കൊണ്ട് ഹരിത കമ്പളം അണിഞ്ഞു നിൽക്കുന്ന മല എന്ന അർത്ഥത്തിലാണ്  “പട്ട് പുതച്ച കുന്ന്” അല്ലെങ്കിൽ “പട്ടുമല” എന്ന് ഈ സ്ഥലത്തിന് പേര് വന്നതെന്നാണ് അറിയാൻ കഴിഞ്ഞത് . പട്ടു മലയിൽ നിന്ന് ഏതാണ്ട് 24 കി മീ ദൂരം സഞ്ചരിച്ചാൽ  തേക്കടി ടൌണിലെത്താം .  

                                    പട്ടുമല ദേവാലയം 

    ദേവാലയത്തിനുള്ളിൽ കയറി കാഴ്ചകൾ  കണ്ട് എല്ലാം ദൈവാനുഗ്രഹം മാത്രമാണെന്നോർത്തു കൊണ്ട് . പടിക്കെട്ടുകളിറങ്ങുമ്പോൾ തേയിലച്ചെടികളെ തഴുകി വന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു .പള്ളിയുടെ മുന്നിലെ പാതയുടെ മറു വശത്ത് വിവിധ തരം തേയിലകൾ വിൽക്കുന്ന ഒരു ഔട്ട് ലെറ്റും എസ്റ്റേറ്റിലേക്ക് കയറാനുള്ള ടിക്കറ്റ് കിട്ടുന്ന സ്ഥലവുമായിരുന്നു കണ്ടത് . റോഡരികിലാകട്ടെ ഉദ്യാന പ്രേമികളെ മാടി വിളിക്കുന്ന വർണ്ണ പൂച്ചെടികൾ വിൽക്കുന്നവർ നിരന്നിരിക്കുന്ന കാഴ്ചയായിരുന്നു . 

പരിശുദ്ധമായ  ദേവാലയാന്തരീക്ഷത്തിൽ നിന്നിറങ്ങുമ്പോഴേക്കും ഉച്ച ഭക്ഷണത്തിന് സമയമായിരുന്നു . അടുത്ത് തന്നെ ഒരു ഹോട്ടലുണ്ടെന്ന് പള്ളിയിൽ വന്ന ഒരാൾ പറഞ്ഞത് കേട്ട് ഞങ്ങൾ അങ്ങോട്ട് പോയെങ്കിലും അവിടെ ഞങ്ങൾക്ക് വേണ്ട ആഹാരം ലഭ്യമല്ലായിരുന്നു .എന്നാൽ പിന്നെ  ഗൂഗിളിനെ തന്നെ ആശ്രയിച്ചേക്കാമെന്ന് കരുതി തിരഞ്ഞപ്പോൾ കിട്ടിയത്  “കല്യാണി “ എന്ന നല്ല റേറ്റിംഗ് ഉള്ള ഒരു ചെറിയ ഹോട്ടലിൻറെ  പേരാണ്  . ഇതിനിടയിൽ വുഡ് നോട്ടിൽ  വിളിച്ച് അന്വേഷിച്ചപ്പോൾ അവരും കല്യാണിയെ പുകഴ്ത്തി പറഞ്ഞു  ,പിന്നെ അമാന്തിച്ചില്ല നേരെ കല്യാണിയുടെ അടുത്തേക്കായി യാത്ര. ഒരു വീടിനോട് ചേർന്ന് വീട്ടുകാർ തന്നെ നടത്തുന്ന ഒരു ഹോട്ടലായിരുന്നു അത് .വലിയ കെട്ടും മട്ടുമൊന്നും ഇല്ലാത്ത കല്യാണിയിൽ നിന്ന് നല്ല ഒന്നാംതരം ചോറും കറികളുമായിരുന്നു ലഭിച്ചത്,മേമ്പൊടിയായി ജീവനക്കാരുടെ  നല്ല പെരുമാറ്റവും കൂടിയായപ്പോൾ ഉച്ചയൂണ് ഗംഭീരമായി . മേക്കപ്പ് ഇല്ലാത്ത നാടൻ സുന്ദരിയായ കല്യാണിയെ “ക്ഷ ” പിടിച്ച ഞങ്ങളുടെ സാരഥി അവളുടെ ഫോൺ നമ്പർ  വാങ്ങി എപ്പോഴെങ്കിലും ചെന്ന് ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ അവസരം ഒരുക്കി വച്ചു ,ഒപ്പം നിന്നൊരു  സെൽഫിയും എടുത്തു പോന്നു .കുമിളി പട്ടണത്തിന് വളരെ അടുത്ത് തന്നെയായിരുന്നു  ഞങ്ങൾക്ക് മൃഷ്ടാന്നം നൽകി  സന്തോഷിപ്പിച്ച കല്യാണിയുടെ താവളം .  

ഉച്ച ഭക്ഷണത്തിൻറെ  മേന്മ പറഞ്ഞു തീരും മുൻപ് തന്നെ തേക്കടി ടൌണിലെ താമരക്കണ്ടം റോഡിൽ സ്ഥിതി ചെയ്യുന്ന “വുഡ് നോട്ട് ഹോട്ടലിൽ ”( Wood Note Hotel) ഞങ്ങൾ എത്തിച്ചേർന്നു കഴിഞ്ഞിരുന്നു  . ചെക്കിൻ പരിപാടികൾ പൂർത്തിയാക്കി  ഫ്രഷ് ആയതിന് ശേഷം കാഴ്ചകൾ കാണുവാനായി പുറത്തേക്കിറങ്ങി . തേക്കടി തടാകത്തിലെ ബോട്ട് സവാരിയുടെ കാര്യം ഹോട്ടൽ റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ   ഒരാഴ്ചത്തേക്ക് ടിക്കറ്റ് കിട്ടില്ലെന്ന് അറിഞ്ഞെങ്കിലും നേരിട്ട് ടിക്കറ്റ് കൌണ്ടറിൽ പോയി ഒന്നു തിരക്കാനും ഞങ്ങൾ മടിച്ചില്ല  . കാര്യം നടക്കില്ലെന്ന് സമാധാനിച്ച്  ടൌണിലൂടെ ഒരു കറക്കം കറങ്ങി ജിബിന് താമസിക്കാൻ മുറിയും സംഘടിപ്പിച്ച് ഒരു ചായയും കുടിച്ച് സന്ധ്യ ആയപ്പോഴേക്കും ഹോട്ടലിൽ മടങ്ങിയെത്തി. പെട്ടെന്ന് തീരുമാനിച്ച പരിപാടി ആയിരുന്നത് കൊണ്ട് ഹോട്ടലിലെ അവസാനത്തെ ഒരേയൊരു മുറിയായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്.  

ഹോട്ടൽ ബുക്കിങ് പാക്കേജിൽ മൂന്ന് നേരത്തെ ഭക്ഷണവും ഒരു ഗവി യാത്രയും ഉൾപ്പെട്ടിരുന്നതിനാൽ പിറ്റേ ദിവസം അതി രാവിലെ ഞങ്ങൾ ഗവിയുടെ വന്യതയിലേക്ക് ഊളിയിട്ടിറങ്ങാൻ തയ്യാറായിരുന്നു . ഞങ്ങളുടെ സാരഥി ജിബിനാകട്ടെ ഗവി യാത്രയ്ക്ക് വരാൻ താത്പര്യം കാണിച്ചില്ല . നല്ല തണുപ്പുള്ള  പ്രഭാതത്തിൽ മുറിയിലുള്ള കെറ്റിലിൽ ഒരു ചായയും ഉണ്ടാക്കി കുടിച്ച് പുറത്ത് ചെന്നപ്പോഴേക്കും പോകാനുള്ള ജീപ്പുമായി ഷാഹുൽ ഹമീദ് എന്ന ഡ്രൈവർ കം ഗൈഡ് തയ്യാറായി നിൽപ്പുണ്ടായിരുന്നു. ഗവിയും തേക്കടിയും മാത്രമല്ല ഊട്ടിയും കൊടൈക്കനാലും തുടങ്ങി പല സ്ഥലങ്ങളിലേക്കും പോകാനുള്ള സഞ്ചാര സന്നാഹങ്ങളെല്ലാം അദ്ദേഹത്തിന് സ്വന്തമായുണ്ടെന്നറിഞ്ഞപ്പോൾ ഈ യാത്രയിലെ അനുഭവം നല്ലതാണെങ്കിൽ ഭാവിയിൽ അദ്ദേഹത്തിന്റെ പാക്കേജുകൾ എടുക്കാമല്ലോ എന്നോർത്ത് വളരെ സന്തോഷം തോന്നി. കുമിളിയിൽ നിന്ന് ഗവി വരെ ഏകദേശം 40 കി മീ ദൂരമാണുള്ളതെന്നും അതിൽ 20 കിലോ മീറ്ററോളം വന പ്രദേശമാണെന്നുമുള്ള  ആമുഖത്തോടെ ഹമീദ് ജീപ്പ് ഓടിച്ചു തുടങ്ങി. 

       “ഓർഡിനറി” എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നിത്യ ഹരിത വന പ്രദേശമാണല്ലോ ഗവി .സംരക്ഷിത പ്രദേശമായ ഗവിയിലേക്ക് ഒരു ദിവസം നിശ്ചിത എണ്ണം വാഹനങ്ങൾ മാത്രമേ കടത്തി വിടുകയുള്ളൂ എന്നതിനാൽ  അങ്ങോട്ടേക്കുള്ള പാസ് ലഭിക്കാനും താമസ സൌകര്യം കിട്ടാനും കുറച്ച് പ്രയാസമാണെന്ന് മുൻപേ തന്നെ പറഞ്ഞ് കേട്ടിരുന്നു. വനത്തിൻറെയും ,വന്യ ജീവികളുടെയും വനവാസികളായ ഗോത്ര വർഗ്ഗക്കാരുടെയും ക്ഷേമവും സുരക്ഷയും കണക്കാക്കിയാണ് ഇവിടെ സന്ദർശക ബാഹുല്യം നിയന്ത്രിച്ചിരിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . ഏതായാലും ഞങ്ങൾക്ക് വന പ്രവേശനത്തിനുള്ള പാസും വാഹനവും എല്ലാം ഹോട്ടലിൽ നിന്ന് ശരിയാക്കി തന്നിരുന്നതിനാൽ കാര്യങ്ങൾ സുഗമമായി.  

ഇടുക്കി ,പത്തനംതിട്ട ജില്ലകളിലായി നീണ്ടു നിവർന്നു കിടക്കുന്ന  പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ  ഗവി വനങ്ങൾ, അത്യപൂർവ്വമായ പുഷ്പ സസ്യ ജാലങ്ങളുടെയും പക്ഷികളുടെയും ,കടുവ ,ആന പുലി,കരടി തുടങ്ങിയ വന്യ മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ്.  പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലുള്ള സീതത്തോട് ഗ്രാമ പഞ്ചായത്തിലുള്ള ഇവിടെ  വനം വികസന കോർപ്പറേഷൻ ഒരുക്കിയിട്ടുള്ള നിയന്ത്രിത വിനോദ സഞ്ചാര സൌകര്യങ്ങളാണുള്ളത്.  വനത്തിനുള്ളിലേക്ക് പരിചയ സമ്പന്നരായ ഗൈഡുകൾക്കൊപ്പം  ട്രെക്കിങ്ങുകൾ നടത്താം കൂടാതെ , ഗവി ഡാമിലൂടെ നീർവീഴ്ച വെള്ളച്ചാട്ടത്തിനടുത്ത് വരെ ബോട്ടിൽ പോയി അതും കണ്ട് തിരിച്ചു വരാം . പുൽ മേടുകൾ കൊണ്ട് സമ്പന്നമായ മൊട്ടക്കുന്നുകളിൽ മേഞ്ഞു നടക്കുന്ന ആനക്കൂട്ടങ്ങളെയും ,കാട്ടികളേയും ഭാഗ്യമുണ്ടെങ്കിൽ ദൂരെ നിന്ന് കാണുകയും ചെയ്യാം  ഒന്നര മണിക്കൂറോ അതിനേക്കാൾ കുറച്ചു കൂടി ദൈർഘ്യമുള്ള ട്രെക്കിംഗോ അവരവരുടെ  ആരോഗ്യ സ്ഥിതിയും ധൈര്യവും അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. പ്രഭാത ഭക്ഷണവും ,ഉച്ചയൂണും,വൈകുന്നേരത്തെ ചായയും സ്നാക്സും എല്ലാം അവിടത്തെ ഭക്ഷണ ശാലയിൽ പോയിരുന്നു കഴിക്കാനുള്ള സൌകര്യവും ഉണ്ട് . കൂടാതെ ഒരു ചെറിയ മ്യൂസിയവും അതിനോട് ചേർന്ന് വളരെ കുറച്ചു പേർക്ക് താമസിക്കാനുള്ള സൌകര്യങ്ങളുമാണ് അവിടെയുള്ളത് .

ഗവിയിലേക്ക് പോകുമ്പോൾ വനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് രണ്ട് ചെക്ക് പോസ്റ്റുകളാണുള്ളത്   അവിടെ എത്തുന്നതിന്  മുൻപായി ഹമീദ് ഒരു ചായ കുടിക്കാൻ വേണ്ടി ഇറങ്ങി. ഗവി കാണാനിറങ്ങിയവരും ,അവരുടെ വാഹനങ്ങളും നിറഞ്ഞ ആ സ്ഥലത്ത് ചായ വേണ്ടായിരുന്നെങ്കിലും ഞങ്ങളും വെറുതെ ഒന്നിറങ്ങി നിന്നു. . കോട മഞ്ഞിൽ വിറങ്ങലിച്ചു നിന്നിരുന്ന അവിടെ അങ്ങു  ദൂരെ തേയില തോട്ടങ്ങൾക്ക് നടുവിലായി ഒരു മ്ലാവ് നിൽക്കുന്ന കാഴ്ച മനോഹരമായ പെയിന്റിങ് പോലെയാണ് തോന്നിയത്. ചായകുടി കഴിഞ്ഞ് കുറച്ച് നേരത്തെ യാത്രയ്ക്ക് ശേഷം ആദ്യത്തെ ചെക്ക് പോസ്റ്റിന് സമീപത്തായി   ജീപ്പ് നിർത്തിയിട്ട് പാസ് കാണിച്ച് വിവരങ്ങൾ നൽകുന്നതിനായി ഹമീദ് അങ്ങോട്ടേക്ക് പോയി . ഗവിയിലെത്തുന്നവരുടെ ആഹാര കാര്യങ്ങളും മറ്റ് സഞ്ചാര പരിപാടികളും പ്രോഗ്രാം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ചെക്ക് പോസ്റ്റ് ആയിരുന്നു അത് . അവിടെ നിന്നും കുറച്ചു ദൂരം മുൻപോട്ട്  ചെല്ലുമ്പോഴാണ്  വനത്തിൽ കയറുവാനുള്ള അനുമതി തരുന്ന കേന്ദ്ര സർക്കാരിന്റെ ചെക്ക് പോസ്റ്റ് .രണ്ട് ചെക്ക് പോസ്റ്റുകളിലെയും നടപടി ക്രമങ്ങൾ കഴിഞ്ഞതോടെ നാടും കാടും തമ്മിൽ വേർതിരിക്കുന്ന “ജണ്ട “ (അതിർത്തി അടയാളം )  കാണിച്ചു തന്നു കൊണ്ട് ഹമീദ് തന്റെ വാഹനം വനത്തിലേക്ക് ഓടിച്ചു കയറ്റി. കാനന ഛായയിലൂടെ മൃഗ  സാന്നിദ്ധ്യം  (Animal sighting ) പ്രതീക്ഷിച്ചു യാത്ര ചെയ്യുമ്പോൾ മുന്നിലുള്ള വളവുകൾ ശ്രദ്ധാ പൂർവ്വം നോക്കി തിരിച്ചു കൊണ്ട് ഹമീദ് ഗവി വനങ്ങളുടെ  ഒരു ചെറു വിവരണം ഞങ്ങൾക്ക് തന്നു.

ശ്രീലങ്കയിൽ ഉണ്ടായിരുന്ന സിംഹളരും തമിഴ് വംശജരും തമ്മിലുണ്ടായ കലഹത്തിനൊടുവിൽ അവിടെ നിന്നും കുടിയിറക്കപ്പെട്ട തമിഴ് വംശജർ ഗവിയിൽ വന്ന് പാർക്കുകയുണ്ടായത്രേ  . ഇവിടെയുണ്ടായിരുന്ന ഏലത്തോട്ടങ്ങളിലും ,ഫാക്ടറികളിലും തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന ഇവർക്ക്  പിന്നീട് മേഖലയിലുണ്ടായ പ്രതിസന്ധി കാരണം വരുമാനം തീരെ ഇല്ലാതെയാകുന്ന അവസ്ഥ ഉണ്ടായി. ആ സമയത്ത്  കേരള വനം വികസന കോർപ്പറേഷൻ (KFDC ,Kerala Forest development Corporation ) വിനോദ സഞ്ചാര രംഗത്തേക്ക് ഇറങ്ങുകയും തൽ ഫലമായി കുടിയേറ്റക്കാരുടെ  പ്രശ്നങ്ങൾക്ക്  പരിഹാരമാകുകയും ചെയ്തുവെന്നായിരുന്നു ഹമീദ് വിശദീകരിച്ചു തന്നത് . വന യാത്രിയ്ക്കിടെ  ഉൾക്കാട്ടിൽ പലയിടത്തും തമിഴരുടെ  സെറ്റിൽമെന്റുകളും അദ്ദേഹം കാണിച്ചു തന്നു . ഇങ്ങനെ വണ്ടി ഓടിച്ചു കൊണ്ട് വിശേഷങ്ങൾ പറയുമ്പോഴും വനത്തിനുള്ളിൽ ഏതെങ്കിലും മൃഗങ്ങളെ ഞങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ എന്ന് ഹമീദ് മിഴികൾ കൂർപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.

കോടയിറങ്ങിയ കാട്ടിൽ ചാറ്റൽമഴ കൂടി ആയപ്പോൾ സന്തോഷവും ഒപ്പം അൽപ്പം ഭയവും ഉണ്ടാകാതിരുന്നില്ല ,വളവ് തിരിഞ്ഞു ചെല്ലുമ്പോൾ ഏതെങ്കിലും ഒരു കൊമ്പൻ പതുങ്ങി നിന്ന് ഞങ്ങളെ ഓടിക്കുകയോ ആക്രമിക്കുകയോ ചെയ്താലോ എന്നായിരുന്നു ചിന്ത ഇടയ്ക്ക് ഒരു സ്ഥലത്ത് ചെന്നപ്പോൾ നീല ഷീറ്റ് കൊണ്ട് മറച്ച ചെറിയൊരു കുടിൽ കണ്ടു , അത് നാടോടികളായ മല പണ്ടാരങ്ങളുടെ താമസ സ്ഥലമാണെന്നും അവർക്ക് പുറം ലോകവുമായി യാതൊരു  സമ്പർക്കവും ഇല്ലെന്നും അവർ ആരുടെയും മുഖത്ത് നോക്കുകയില്ലെന്നും ഹമീദ് പറഞ്ഞു. പരമ്പരാഗതമായി വന വിഭവ ശേഖരണവും വേട്ടയാടലുമായി ജീവിക്കുന്ന അർദ്ധ നാടോടി വിഭാഗമാണിവർ  . അപ്പോഴാണ് റോഡിന്റെ ഒരു വശത്ത് കൂടി രണ്ടു ചെറിയ കുഞ്ഞുങ്ങൾ മഴ നനഞ്ഞു കൊണ്ട് നടന്നു പോകുന്നത് കണ്ടത് ,ഒരു മൂന്നും അഞ്ചും വയസ്സ് കാണും അവർക്ക് .തോളിൽ നിന്ന് താഴേക്ക് ഇറങ്ങി അയഞ്ഞു തൂങ്ങിയ  ചെമ്മണ്ണിന്റെ നിറമുള്ള പഴയതും അഴുക്ക് പുരണ്ടതുമായ  ഉടുപ്പുകൾ അണിഞ്ഞു കൊണ്ട് തറയിലേക്ക്  കുനിഞ്ഞു നോക്കി നടക്കുന്ന ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി. പാലും ,പോഷകാഹാരങ്ങളും,പരിചരണങ്ങളും നൽകി  വളർത്തുന്ന നമ്മുടെ കുഞ്ഞുങ്ങളുടെയും ഈ കുഞ്ഞുങ്ങളുടെയും ചിത്രം എന്റെ മനസ്സിൽ മാറി മാറി തെളിഞ്ഞു വന്നു  !!! കാടിന്റെ മക്കളായ ഈ കുഞ്ഞുങ്ങൾക്ക് പഠിപ്പും പകിട്ടും സൌകര്യങ്ങളും എത്ര അകലെയാണ് .. പക്ഷേ അവർ ഇതൊന്നും അറിയുന്നില്ല ശ്രദ്ധിക്കുന്നുമില്ല ,ആഗ്രഹിക്കുന്നുമില്ല എന്നാണ് ആ മുഖഭാവങ്ങളിൽ നിന്ന് എനിക്ക് വായിച്ചറിയാൻ കഴിഞ്ഞത്,ഒരു നിസംഗ ഭാവം . വീടില്ലെങ്കിലും പട്ടിണിയാണെങ്കിലും വന്യ മൃഗങ്ങൾക്കിടയിലാണെങ്കിലും , മരുന്നും മന്ത്രവും ഒന്നുമില്ലാതെ പ്രകൃതിയോടിണങ്ങി അവർ കാലം കഴിച്ചു കൂട്ടുന്നു .. അങ്ങനെയും ചില ജീവിതങ്ങൾ !!


                                മല പണ്ടാര കുഞ്ഞുങ്ങൾ   


വനത്തിനുള്ളിൽ വണ്ടി നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യുന്നത് അപകടമാണ്, അങ്ങനെ ചെയ്യാൻ പാടില്ലെന്ന് നിയമവുമുണ്ട്.  ഏതായാലും ഹമീദ് ഒരിടത്ത് ജീപ്പ് നിർത്തി അതിന്റെ വശങ്ങളിലും മുകളിലും ഉള്ള ഷീറ്റുകൾ മാറ്റി ഞങ്ങൾക്ക് ഫോട്ടോ എടുക്കുന്നതിനുള്ള സൌകര്യം ചെയ്തു തരുന്നതിനിടെ  പെട്ടെന്ന് ഒരലർച്ച കേട്ടു , ചെവിയോർത്തപ്പോൾ  ആനയുടേതാണെന്ന് മനസ്സിലായി  ,അടുത്തെവിടെയോ ആൾ ഉണ്ടായിരിക്കാം. അപകടം മണത്ത് .സമയം കളയാതെ  പെട്ടെന്ന് തന്നെ ഹമീദ് വണ്ടിയിൽ കയറി ചുറ്റും നോക്കിക്കൊണ്ട്  യാത്ര തുടർന്നു . വനത്തിലെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയുടെ ഒരു വശത്ത് ഉയർന്നു നിൽക്കുന്ന പച്ചക്കുന്നുകളാണെങ്കിൽ  ,മറുവശത്ത് താഴ്ചയിൽ കൊലുസിന്റെ കിലുക്കവുമായി എങ്ങോട്ടോ ഒഴുകിപ്പോകുന്ന കാട്ടരുവികളാണ് , വൃക്ഷരാജന്മാരുടെ നിഴലിൽ ഇരുളണിഞ്ഞ വനത്തിൽ പ്രകൃതി അതിന്റെ രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെ തോന്നി  . ഒരേ സമയം ഭീതിദവും സുന്ദരവുമായ കാനന പാതയിലൂടെയുള്ള  യാത്രയിൽ മണ്ണിലെ ജലാംശം വലിക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളെ ഉണക്കി നിർത്തിയിരിക്കുന്നതു കണ്ടു . ആനയെ നോക്കിയിരുന്ന ഞങ്ങൾക്ക് മരച്ചില്ലയിലിരുന്ന ഒരു കരിം കുരങ്ങിനെയും ഒളിച്ചിരുന്ന് പഴുത്ത ചക്ക തിന്നുന്ന മലയണ്ണാനെയും  കാണാൻ സാധിച്ചപ്പോൾ  ആനിമൽ സൈറ്റിങ് കിട്ടിയതിന്റെ സംതൃപ്തിയായിരുന്നു ,അത്രയും കാണാനായല്ലോ . കാടിന്റെ മക്കളെ കണ്ടതിന്റെ സന്തോഷവുമായി  മുല്ലപ്പെരിയാർ ഡാം തുറന്നു വിടുമ്പോൾ ഒഴുകി വരുന്ന ജലപാത മറികടക്കാൻ നിർമ്മിച്ചിട്ടുള്ള  “കറുപ്പ് പാലത്തി ”ലൂടെയായി യാത്ര . പാലം കടന്ന് ചെന്നപ്പോൾ ശബരിമല കാനന പാതയിലെ പുൽ മേടിന് സമീപത്ത്  കാട്ടിലെ കൊമ്പന്മാർ, വനം വകുപ്പ് സ്ഥാപിച്ചിരുന്ന വെളുത്ത സൈൻ ബോർഡുകളിൽ കൊമ്പു കുത്തിയിറക്കി കലിപ്പ് തീർത്ത്  മറിച്ചിട്ടിരിക്കുന്ന  കാഴ്ച ഹമീദ് കാണിച്ചു തന്നു. നാലാം മൈൽ എന്ന സ്ഥലം കഴിഞ്ഞപ്പോൾ  മൂഴിയാറിലേക്ക് കറണ്ട് ഉൽപാദനത്തിനായി ജലം കൊണ്ടു പോകുന്ന പെൻ സ്റ്റോക്ക് പൈപ്പുകളും ,വനവാസികൾ ആരാധിക്കുന്ന  ശിവ ക്ഷേത്രവുമായിരുന്നു  വഴിയരികിലെ കാഴ്ചകൾ .  വീണു കിടക്കുന്ന വൻ മരങ്ങൾക്കിടയിൽ നിന്നിരുന്ന കുന്തിരിക്ക  മരത്തിന് സമീപത്തായി ജീപ്പിന്റെ വേഗത കുറച്ച് കൊണ്ട് ഹമീദ് അതിനെപ്പറ്റിയും പറഞ്ഞു തന്നു ഈ മരങ്ങളുടെ തടിയിൽ ചെറിയ മുറിവുകളുണ്ടാക്കി അതിലൂടെ ഒലിച്ചിറങ്ങുന്ന കറ എടുത്ത് ഉണക്കിയാണ് നമ്മൾ പുകയ്ക്കാനും ഔഷധങ്ങൾക്കുമായി   ഉപയോഗിക്കുന്ന കുന്തിരിക്കം എടുക്കുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത് . കാട്ടു ചോലകളുടെ താള മേളങ്ങൾക്കൊപ്പം ,ചൂളമടിച്ചു പാടുന്ന ചൂളക്കാക്കയെയും കണ്ടു കൊണ്ട് ഗവിയിലേക്കുള്ള യാത്ര പുരോഗമിക്കുന്നതിനിടെ ഒരു വ്യൂ പോയിന്റിൽ ജീപ്പ് നിർത്തി.. വിശാലമായ ആ സ്ഥലത്ത് ഇറങ്ങുന്നതിൽ അപകടമില്ലെന്നും ,അവിടെ നിന്നാൽ ഹരിതാഭയുള്ള കുന്നുകളിൽ യഥേഷ്ടം മേഞ്ഞു നടക്കുന്ന ആനക്കൂട്ടങ്ങളെയും ,കാട്ടികളെയും ഭാഗ്യമുണ്ടെങ്കിൽ കാണാൻ കഴിയുമെന്നും ഹമീദ്  പറഞ്ഞു. പക്ഷേ ആ ഭാഗ്യം അപ്പോൾ ഞങ്ങൾക്ക് കിട്ടിയില്ല ,വനക്കാഴ്ചകൾ എപ്പോഴും പ്രവചനാതീതമാണല്ലോ, പലതും  കാണാം ,കാണാതിരിക്കാം ,അതൊക്കെ നമ്മുടെ സമയം പോലെയിരിക്കും, ഏതായാലും  കോടയണിഞ്ഞ കുന്നുകളുടെ സൌന്ദര്യം മാത്രം കണ്ടാസ്വദിച്ചിട്ട് ഞങ്ങൾ ഗവിയിലേക്ക് പോയി.

 ഗവി ഡാമിന്റെ മുകളിലൂടെയുള്ള പാലം കടന്ന് ഫോറസ്റ്റ് ഓഫീസിനരികിൽ വണ്ടി നിർത്തിയ ഹമീദ് ഞങ്ങളെ അവിടത്തെ  ചെക്കിൻ പരിപാടികളിൽ സഹായിച്ചതിന് ശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി ഭക്ഷണശാലയിലേക്ക് കൊണ്ടു പോയി. കാപ്പികുടി കഴിഞ്ഞു ചെന്നപ്പോൾ വനത്തിലെ വഴികാട്ടികളായ കുറേ ചെറുപ്പക്കാർ യൂണിഫോം അണിഞ്ഞു നിൽക്കുന്നത് കണ്ടു . അവരിൽ രാജേഷ് എന്ന ഗൈഡ് ഞങ്ങളെയും  മറ്റൊരു കുടുംബത്തെയും ചേർത്ത് ഒരു ഗ്രൂപ്പാക്കി  കാഴ്ചകളിലേക്ക് കൊണ്ടു പോകാൻ മുന്നോട്ട് വന്നു. അത്രയുമായപ്പോൾ  എല്ലാം കഴിയുമ്പോൾ വിളിച്ചാൽ മതി ജീപ്പുമായി അവിടെത്തന്നെ ഉണ്ടാകുമെന്നറിയിച്ച് ഹമീദ് പാർക്കിങ് ഏരിയയിലെ തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയി.     


                        കുന്തിരിക്ക മരം 


ഗവിയിലെത്തുന്നതിന് മുൻപുള്ള  വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച  

വർഷങ്ങളായി കാടിനെ അടുത്തറിഞ്ഞ മിടുക്കനും ചെറുപ്പക്കാരനുമായ രാജേഷ്, പരിചയപ്പെടലിന് ശേഷം  ട്രെക്കിംഗ് പാതയിലേക്കാണ് ഞങ്ങളെ ആദ്യം കൊണ്ടു പോയത് . ഒന്നര മണിക്കൂർ ട്രെക്കിങ്ങായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത് . ഒരു ചെറിയ ഇരുമ്പ് ഗേറ്റ് കടന്ന് വന ശീതളിമയിൽ നനഞ്ഞുലഞ്ഞു നാണം കുണുങ്ങി കിടന്ന വന ഭൂമികയിലേക്ക് ബഹുമാനത്തോടെയും അൽപ്പം ഭയത്തോടെയും  ഞങ്ങൾ കാലുകളൂന്നി. കാടിനുള്ളിലേക്ക് കയറിയാൽ അതിന്റെ അധിപതികളായ മൃഗ, സസ്യ ജാലങ്ങളെ അലോസരപ്പെടുത്തുന്ന രീതിയിൽ അധികം ബഹളം വയ്ക്കുകയോ സംസാരിക്കുകയോ,പെരുമാറുകയോ  ചെയ്യുന്നത് ഒട്ടും ശരിയല്ലാത്തതിനാൽ കഴിയുന്നതും മൌനമായിട്ടാണ് ഞങ്ങൾ നടന്നത്.  അന്യരുടെ കടന്നു കയറ്റം വന്യ മൃഗങ്ങളെ പ്രകോപ്പിക്കാനും അതു വഴി എന്തെങ്കിലും അപകടമുണ്ടാകാമെന്നുള്ളതും ഒരു  വസ്തുതയാണല്ലോ  പക്ഷേ ഞങ്ങളുടെ മുന്നിൽ പോയ മറ്റ് പല ഗ്രൂപ്പുകളും ഉറക്കെ ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.  മരങ്ങൾക്കിടയിൽ നിൽക്കുന്ന ആനയോ മറ്റോ ഈ പ്രവർത്തി ഇഷ്ടപ്പെടാതെ ഓടിക്കുകയാണെങ്കിൽ ചെറുപ്പക്കാർക്ക് ചിലപ്പോൾ ഓടി രക്ഷപ്പെടാൻ കഴിഞ്ഞേക്കാം ,പക്ഷേ ഓടാൻ ബുദ്ധിമുട്ടുള്ളവർ പെടും ,അല്ലെങ്കിൽ പേടികൊണ്ട്  ഒരുവളേ മറിഞ്ഞു കൊക്കയിലേക്ക് വീണ് പരലോകം പ്രാപിക്കാനും മതി.  എന്നാൽ ബഹളം ഉണ്ടാക്കാതെ നടന്നാൽ നല്ലതാണെന്ന് ഉപദേശിക്കാൻ   ആരെങ്കിലും ചെന്നാൽ അവർ ആനയേക്കാളും വലിയ അപകടകാരികളായി മാറുമെന്നുള്ളത് ഉറപ്പായത് കൊണ്ട് മിണ്ടാതെ നടന്നു.

തടി ലോഡ് നിറച്ച ലോറി, കയറ്റം കയറുന്നത് പോലെ ഞങ്ങൾ പതുക്കെപ്പതുക്കെ കുന്നിൻ മുകളിലേക്ക് ആയാസപ്പെട്ട് നടന്നു . കുന്നിന്റെ നെറുകയിൽ എത്തുന്നതിന് മുൻപ് വിശാലമായ ഒരു സ്ഥലത്ത് എല്ലാവരും അൽപ്പ നേരം ഇരുന്നു വിശ്രമിച്ചു. കോടയിറങ്ങാഞ്ഞത്  കൊണ്ട് ശബരിമല ക്ഷേത്രത്തിന്റെ ഒരു വിദൂര ദൃശ്യം അവിടെ നിന്നപ്പോൾ  ലഭിച്ചു. ആനച്ചൂര് മണക്കുന്ന ട്രെക്കിംഗ് പാതയിലൂടെ വീണ്ടും നടത്തം തുടർന്നപ്പോൾ  അടുത്തെങ്ങാനും ആനയുണ്ടോ എന്ന് രാജേഷിനോട് ചോദിച്ചു. “ഇന്നലെ ട്രെക്കിങ്ങിന് വന്നവരെ ഇവിടെ വച്ച് കാട്ടാന ഓടിച്ചു,അതു കൊണ്ട് ട്രെക്കിംഗ് തുടർന്നില്ല “ തൊട്ടടുത്ത് ആനപ്പിണ്ഡം കാണിച്ചു തന്നു കൊണ്ട്  അദ്ദേഹം വിശദീകരിച്ചു.


                                 ഗവി വനങ്ങൾ


ശബരിമല ക്ഷേത്രത്തിന്റെ ഒരു വിദൂര ദൃശ്യം -പച്ചക്കുന്നുകൾക്കും മേഘങ്ങൾക്കുമിടയിൽ  


നടന്നു തുടങ്ങിയിട്ട് അപ്പോൾ  ആകെ അര മണിക്കൂർ മാത്രമേ ആയിരുന്നുള്ളൂ, പേടിച്ച് തിരിച്ചു പോകുന്നത് മോശമാണെന്ന് തോന്നി, അത് കൊണ്ട് ധൈര്യം സംഭരിച്ച് നടന്നു. കുന്നു കയറിയതിന്റെ ആയാസം കൊണ്ട് പലരും കിതയ്ക്കുന്നുണ്ടായിരുന്നു, അതിനും മീതെ ഭയം കൊണ്ടുള്ള എന്റെ ചങ്കിടിപ്പ് കേൾക്കുമോ എന്നായിരുന്നു ചിന്ത. ഒരു വലിയ കയറ്റം കൂടി കയറി കുന്നിന്റെ നിറുകയിലെത്തിയിട്ട്  എല്ലാവരും പാറപ്പുറത്ത് കാൽ നീട്ടിയിരുന്ന് കുറച്ചു നേരം വന സൌന്ദര്യം ആവോളം ആസ്വദിച്ചു. അതിനടുത്ത് തന്നെ ഒരു വാച്ച് ടവ്വർ  ഉണ്ടായിരുന്നെങ്കിലും ഈ കയറ്റം തന്നെ മതിയായത് കൊണ്ട് ആരും അങ്ങോട്ടേക്ക് പോകുന്നത് കണ്ടില്ല . തിരിച്ച് കുന്നിറങ്ങുന്ന സമയത്ത്   ഒറ്റയടിപ്പാതകൾക്ക് അപ്പുറവും ഇപ്പുറവും അടഞ്ഞു കിടക്കുന്ന കാട്ടിൽ നിൽക്കുന്ന  കൊമ്പനും,കരടിയ്ക്കും,കടുവയ്ക്കും, പാമ്പുകൾക്കും സൽബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്  എങ്ങനെയെങ്കിലും നടത്തം പൂർത്തിയാക്കി തിരികെയെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത് .

വനയാനം നല്കിയ ശാരീരിക ക്ഷീണവും അതിലുപരി മനസ്സിലുണ്ടായിരുന്ന ഭീതിയുടെ താപവും , ഭക്ഷണ ശാലയിൽ ചെന്ന്  ഓരോ ജൂസ് കുടിച്ച് തണുപ്പിച്ചു കൊണ്ട് ,കുറച്ചു നേരം ഇരുന്നു. വന മേഖലയിലെ കാലാവസ്ഥ പ്രവചനാതീതമായതിനാൽ എപ്പോൾ വേണമെങ്കിലും ഒരു പെരുമഴ പെയ്യാം,പരിപാടികൾക്ക് തടസ്സം വരാം .    അതുകൊണ്ട് സമയം കളയാതെ ബോട്ടിങ്ങിനുള്ള ലൈഫ് ജാക്കറ്റുകളുമായി രാജേഷ് ഞങ്ങളെ തേടിയെത്തി . ഗവി ഡാമിന് മറുകരയിലുള്ള നിബിഡ വനങ്ങൾക്ക് ഇടയിലുള്ള വെള്ളച്ചാട്ടം കാണുന്നതിനായി ബോട്ടിൽ കയറിയ ഞങ്ങളെ രാജേഷ് തന്നെ തുഴഞ്ഞ് വെള്ളച്ചാട്ടത്തിന് അരികെയുള്ള സ്ഥലത്തെത്തിച്ചു .അവിടെ നിന്നും കുറച്ച് അധിക സമയം നടന്നു വേണം ജലപാതത്തിന് അരികിലെത്താൻ .   ഇതിനിടയിൽ കടുവയോ പുലിയോ ആഹാരമാക്കിയ ഒരു മാനിന്റെ അസ്ഥികൂടം കണ്ടപ്പോൾ ഭയമായി,ഒരു വശത്ത് നിറഞ്ഞു കവിഞ്ഞ ഡാം,മറുവശത്ത് ഇരുളടഞ്ഞ കാട്, മൃഗങ്ങൾ വന്നാൽ ഒന്നും ചെയ്യാനില്ല ,ചെയ്യാനുള്ളതെല്ലാം അവർ ചെയ്തു കൊള്ളുമല്ലോ . ഏതായാലും ലൈഫ് ജാക്കറ്റ് അവിടെ ഒരിടത്ത് വച്ചിട്ട് മറ്റുള്ള ആളുകൾ പോകുന്ന വഴിയേ ഞങ്ങളും നടന്നു . ചെളിയും പാറക്കെട്ടുകളും നിറഞ്ഞ ഒട്ടും സമനിരപ്പല്ലാത്ത വഴിയിൽ കൂടി നടക്കാൻ നല്ല പ്രയാസമായിരുന്നു. മുകളിലെവിടെയോ  നിന്ന് ഇലച്ചാർത്തുകളുടെ കടും പച്ച നിറങ്ങൾക്കിടയിൽ കൂടി രജത പ്രഭയോടെ  ഭൂമിയിലേക്ക് ഒഴുകി വന്ന “നീർവീഴ്ച്ച” വെള്ളച്ചാട്ടം കൺ കുളിരെ കണ്ടപ്പോൾ പ്രയാസങ്ങൾ മറന്ന് മനസ്സ് നിറഞ്ഞു. ഒഴുക്കിന്റെ ശക്തിയിൽ ചിതറിത്തെറിക്കുന്ന  ജലം പ്രദേശത്തെയാകെ കുളിരണിയിച്ചു കൊണ്ട് കരുത്തരായ പാറകളിലൂടെ ഒഴുകി അവയ്ക്ക് പട്ടിന്റെ വഴുവഴുപ്പ് കൊടുത്തു കൊണ്ട് കുണുങ്ങിക്കുണങ്ങി താഴേയ്ക്ക് ഒഴുകിപ്പോയി .വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം കണ്ടു നിൽക്കുമ്പോൾ    സാഹസികരായ ചിലർ വഴുക്കലുള്ള പാറകളിലൂടെ ജലപാതത്തിനടിയിലേക്ക് നടന്നു ചെന്ന് നടുവടിച്ചു മറിഞ്ഞു വീഴുന്നതും കാണാമായിരുന്നു.


             ഏതോ മാംസഭുക്കിന്റെ വായിലകപ്പെട്ട സസ്യഭുക്കിന്റെ അസ്ഥികൂടം


                    നീർവീഴ്ച വെള്ളച്ചാട്ടം

വെള്ളച്ചാട്ടം നൽകിയ നവോന്മേഷവും സന്തോഷവുമായി തിരിച്ചു വന്ന ഞങ്ങൾ നേരെ ഊണ് കഴിക്കാനായി ഭക്ഷണ ശാലയിലേക്കാണ് പോയത്. കൂടുതലും തമിഴ് നാട്ടുകാരായ സ്ത്രീകൾ വച്ചു വിളമ്പിയ അവിടത്തെ നാടൻ ഭക്ഷണത്തിന് നല്ല രുചിയുണ്ടായിരുന്നു. ഭക്ഷണ ശേഷം ഗവിയിലെ   അവസാന സന്ദർശന സ്ഥലമായ   മ്യൂസിയത്തിലേക്ക് പോയി. .എന്നോ ഇഹലോക വാസം വെടിഞ്ഞ മൃഗങ്ങളുടെ അസ്ഥികൾ പ്രദർശിപ്പിച്ചിരുന്ന ഒരു ചെറിയ മുറിയാണ് മ്യൂസിയം. വലിയ കൊമ്പുകളുമായി ഒരിക്കൽ  കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഒരു കാട്ടിയുടെ തലയോടായിരുന്നു മുൻ വാതിലിൽ  അതിഥികൾക്ക്  സ്വാഗതമോതിക്കൊണ്ട് ഇരുപ്പുറപ്പിച്ചിരുന്നത് . കലമാനുകളുടെ കവരക്കൊമ്പുകളുള്ള ശിരോ പഞ്ജരങ്ങളും ,കുറെയധികം കാട്ടികളുടെ തലയോട്ടികളും ആ മുറിയുടെ ചുവരുകളെ അലങ്കരിച്ചിരുന്നു .മുറിയുടെ മദ്ധ്യത്തിൽ പണ്ടെന്നോ വനത്തിൽ വിഹരിച്ചു നടന്നിരുന്ന ഒരു വലിയ കൊമ്പനാനയുടെ അസ്ഥികൂടം ഗംഭീരമായി തലയെടുപ്പോടെ നിൽക്കുന്നത് കണ്ടപ്പോൾ അതിന്  ജീവനില്ലെങ്കിൽ പോലും ഭയം തോന്നി.

എല്ലാ വിനോദ കേന്ദ്രങ്ങളിലെയും ,താമസ സ്ഥലങ്ങളിലെയും സ്ഥിരം ചടങ്ങായ അനുഭവങ്ങളുടെ വിലയിരുത്തലായിരുന്നു അടുത്തതായി ചെയ്തത് .അതായത്, സന്ദർശകർക്ക് വേണ്ടി അവിടെ ഒരുക്കിയിട്ടുള്ള പരിപാടികളുടെ ക്രമീകരണം ,ഗൈഡിന്റെ സേവനം , ഭക്ഷണ നിലവാരം ,എന്നിവയെ പറ്റിയുള്ള അഭിപ്രായം രേഖപ്പെടുത്തുക എന്ന  ഫോർമാലിറ്റി  കഴിഞ്ഞ്  രാജേഷിനോട് യാത്ര പറഞ്ഞ് പാർക്കിങ് ഏരിയായിലുള്ള ജീപ്പിനടുത്തേക്ക്  നടന്നു.

ഗവിയിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞ് തേക്കടിയിലേക്കുള്ള മടക്കയാത്രയ്ക്കായി  ജീപ്പിൽ കയറിക്കഴിഞ്ഞപ്പോഴാണ് ഹമീദ് ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല എന്നറിയുന്നത്. ഗവിയിലെ ഭക്ഷണശാലയിൽ പ്രഭാത ഭക്ഷണം മാത്രമേ അദ്ദേഹത്തിന് ലഭിക്കൂ എന്നും  ,ബാക്കിയുള്ള സമയങ്ങളിലെ ആഹാരം  അവിടെയെത്തുന്ന  അതിഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് അറിയുന്നത് . ഞങ്ങൾ കരുതിയിരുന്ന കുറച്ച് ഭക്ഷണ സാധനങ്ങൾ  അത്യാവശ്യം വിശപ്പടക്കാൻ വേണ്ടി അദ്ദേഹത്തിന് കൊടുത്തിട്ട് യാത്ര തുടർന്നു.

ഉച്ച സൂര്യന്റെ കിരണങ്ങളെ തടഞ്ഞു കൊണ്ട് ഗവി വനങ്ങൾക്ക് നിശയുടെ  ശോഭയും ശൈത്യവും നൽകി  വിരാജിച്ചു നിന്നിരുന്ന വൻ വൃക്ഷങ്ങൾക്കിടയിൽ എവിടെയെങ്കിലും മൃഗങ്ങൾ നിൽക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നതിനിടയിൽ ഹമീദിന്റെ  ഉദ്വേഗജനകങ്ങളായ  വനയാത്രാ വിവരണങ്ങൾ രസകരമായി തോന്നി. കാട്ടിലെ കൂട്ടുകാരെല്ലാം എവിടെയൊക്കെയോ ഒളിച്ചിരുന്നതു കൊണ്ടാകാം നാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്  ആകെ കണ്ടത് “മലബാർ മാർട്ടെൻ” അല്ലെങ്കിൽ “നീലഗിരി മാർട്ടെൻ” എന്നൊക്കെ പേരുള്ള കീരി വർഗ്ഗത്തിൽ പെട്ട ഒരു സസ്തനിയെ മാത്രമാണ് . അതും ഞങ്ങൾക്ക് നേരെ കാണാനും ഫോട്ടോ എടുക്കാനും ഒന്നും സാധിച്ചില്ല, ക്ഷണ നേരം കൊണ്ട് ആ ചെറിയ ജീവി കാടിന്റെ വന്യതയിലേക്ക് മറഞ്ഞു കളഞ്ഞു .  പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന എണ്ണത്തിൽ തീരെ കുറവുള്ള അപൂർവ്വമായി മാത്രം വെളിച്ചപ്പെടുന്ന മാംസഭോജിയായ  ഇതിന് കടും തവിട്ട് നിറവും തൊണ്ടയിൽ നാരങ്ങയുടെ മഞ്ഞ നിറവുമാണുള്ളത്.  ഇതു പോലെയുള്ള എന്തെങ്കിലും കാഴ്ചകൾ ഇനിയും നഷ്ടപ്പെടാതിരിക്കാൻ കണ്ണുകൾ മലർക്കെ തുറന്നു വച്ച് നോക്കിയിരിക്കുമ്പോഴാണ് രാവിലെ കണ്ട കുഞ്ഞുങ്ങളുടെ ഒരു വലിയ പതിപ്പ് പോലെ തോന്നിയ ഒരാൾ പാതയോരത്ത്  കൂടി നിലത്തേക്ക് നോക്കി നടന്നു പോകുന്നത് കണ്ടത് . ചുരുണ്ട മുടിയുള്ള ആ ചെറിയ മനുഷ്യൻ , കുട്ടികളുടെ ബന്ധുവായിരിക്കാമെന്നാണ് തോന്നിയത് .

ഗവിയിൽ നിന്നിറങ്ങിയപ്പോൾ അവിടത്തെ ഫോറസ്റ്റ് ഓഫീസിൽ തിരികെ പോരുന്നതായി  രേഖപ്പെടുത്തിയത് പോലെ വനം കഴിഞ്ഞുള്ള ചെക്ക് പോസ്റ്റിൽ തിരികെ എത്തിയതായും അറിയിച്ചിട്ട് മാത്രമേ നമുക്ക് അവിടം വിട്ട് പോരാൻ സാധിക്കൂ . അത് നമ്മുടേയും ,വനത്തിന്റെയും സുരക്ഷ കരുതി ഉണ്ടാക്കിയിട്ടുള്ള നിയമമാണ്.ഏതായാലും  നാട്ടിലേക്ക് കയറിയതോടെ ഹമീദിന് ഭക്ഷണം  കഴിക്കുവാനായി ഒരു ചെറിയ കടയുടെ മുന്നിൽ ജീപ്പ് നിർത്തി. ഏതെങ്കിലും  തേയില എസ്റ്റേറ്റിനുള്ളിൽ കയറണമെന്ന്  ഒരാഗ്രഹം  നേരത്തെ പറഞ്ഞിരുന്നതിനാൽ അതിനുള്ള സൌകര്യം കൂടി നോക്കി അത്തരമൊരു സ്ഥലത്താണ്  വണ്ടി നിർത്തിയത് . അദ്ദേഹം ഭക്ഷണം കഴിക്കാൻ പോയ സമയം നോക്കി ഞങ്ങൾ എസ്റ്റേറ്റിൽ കയറി തേയില ചെടികളുടെ ഇടയിലൂടെ കുറച്ചു നേരം നടന്നു. അവിടെ കെട്ടിയിട്ടിരുന്ന ഒരു കാളക്കൂറ്റൻ ഞങ്ങളെ നോക്കി ചിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അൽപ്പം വഴി മാറി നടന്ന് തേയിലക്കുരുന്നുകളെ തലോടിക്കൊണ്ട് പ്രകൃതി സൌന്ദര്യം ആസ്വദിച്ചു നിൽക്കുമ്പോൾ എസ്റ്റേറ്റിൽ അതിക്രമിച്ച് കയറിയെന്നും പറഞ്ഞ് ഒരു നായക്കുട്ടൻ കുരച്ചു കൊണ്ട് ഞങ്ങളെ വിരട്ടിയോടിക്കാനും  ശ്രമിച്ചു .

കാളയെയും ,നായയെയും വക വയ്ക്കാതെ ധൈര്യം അഭിനയിച്ച് എങ്ങനെയൊക്കെയോ ഞങ്ങൾ  ജീപ്പിനടുത്തെത്തി യാത്ര തുടർന്നു. വളരെ നല്ലൊരു യാത്രാനുഭവം സമ്മാനിച്ച ഹമീദ് സന്ധ്യയ്ക്ക് മുൻപായി ഞങ്ങളെ തേക്കടിയിലെ ഹോട്ടലിലെത്തിച്ച് വീണ്ടും കാണാമെന്ന് പറഞ്ഞ് മടങ്ങിപ്പോയി. ഭാവിയിൽ പ്രയോജനം ഉണ്ടാകുമെന്ന് കരുതി ആ നല്ല മനുഷ്യന്റെ ഫോൺ നമ്പറും കൂടി വാങ്ങിയിട്ടാണ് അദ്ദേഹത്തെ  യാത്രയാക്കിയത്.

മുറിയിലെത്തി ഒന്ന് ഫ്രഷ് ആയതിന് ശേഷം ജിബിനെ ഫോണിൽ വിളിച്ചപ്പോഴാണ് ഇൻഫ്ലുവെൻസർമാരുടെ ആ ഒരു കഴിവിനെപ്പറ്റി പൂർണ്ണ ബോദ്ധ്യം വന്നത് . ഞങ്ങൾ ഗവി യാത്രയിലായിരുന്നപ്പോൾ നമ്മുടെ  യൂ ട്യൂബർ ആരെയോ വാചകമടിച്ചു വശത്താക്കി തേക്കടി തടാകത്തിലെ ബോട്ട് സവാരിയ്ക്ക് ഇല്ലാത്ത ടിക്കറ്റ് ഒപ്പിച്ചെടുത്തുവത്രെ . വന യാത്രയേക്കാൾ കൂടുതൽ കണ്ടന്റ് ബോട്ട് സവാരിയിൽ നിന്ന് ലഭിക്കുമെന്നുള്ളത്  കൊണ്ടായിരിക്കാം അയാൾ ഞങ്ങളോടൊപ്പമുള്ള ഗവി യാത്ര ബഹിഷ്കരിച്ചതെന്ന് അപ്പോൾ മനസ്സിലായി  !!

വൈകുന്നേരം ജിബിനോടൊപ്പം വിശേഷങ്ങൾ പങ്ക് വച്ച് കൊണ്ട് തേക്കടി പട്ടണത്തിൽ ഒന്ന് ചുറ്റിക്കറങ്ങി. മലയോര പ്രദേശങ്ങൾ എപ്പോഴും സുഗന്ധ വ്യഞ്ജനങ്ങളും തേയില തോട്ടങ്ങളും കൊണ്ട് സമ്പന്നമായിരിക്കുമല്ലോ . അതു കൊണ്ട് തന്നെ ധാരാളം സുഗന്ധ വ്യഞ്ജന കടകളും,തേയില വിൽപ്പന ശാലകളും പൂന്തോട്ടങ്ങളും മിഠായിക്കടകളും എവിടെ നോക്കിയാലും കാണാമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലുകാർ പറഞ്ഞു തന്ന ഒരു സ്പൈസ് ഗാർഡൻ സന്ദർശിക്കാൻ കുറച്ചു സമയം ചിലവഴിച്ചത് കൊണ്ട് ചില ഔഷധ സസ്യങ്ങളെ കാണാനും അവയെ പറ്റി ചില കാര്യങ്ങൾ അറിയാനും സാധിച്ചു. ഓരോ സസ്യങ്ങളെ പറ്റിയും വിവരിച്ചു തരാൻ ഒരു ആയൂർവേദ ഡോക്ടറാണ് കൂടെ വന്നത്. ഉദ്യാന സഞ്ചാരം കഴിഞ്ഞ് , ബിസിനസിന്റെ ഭാഗമായി അവരുടെ കുറേ  മരുന്നുകൾ ഞങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തു.

മരുന്നുകളുടെ എരിയുന്ന വിലകൊണ്ട് കുറച്ച് അസന്തുഷ്ടയിയോടെ ഹോട്ടലിലേക്ക് മടങ്ങിയ ഞങ്ങളോട് ജിബിൻ കുറച്ച് കാര്യങ്ങൾ പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള ഇത്തരം സ്ഥലങ്ങളിൽ നിന്ന് നാം എന്തെങ്കിലും വാങ്ങിയാൽ പലരുടെയും ഇടപെടലുകൾക്കുള്ള കമ്മീഷൻ കൂടി എടുത്തിട്ടായിരിക്കും വില ഈടാക്കുന്നതെന്നും അത് നമുക്ക് നഷ്ടക്കച്ചവടമായത് കൊണ്ട് ഒന്നും വാങ്ങരുതെന്നുമായിരുന്നു അയാൾ ഉപദേശിച്ചത് .ഏതായാലും വന്നത് വന്നു,ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ,പിറ്റേ ദിവസം മടക്ക യാത്രയ്ക്ക്  വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി ഞങ്ങൾ മുറിയിലേക്ക് പോയി.

അടുത്ത ദിവസം ചെക്ക് ഔട്ട് സമയത്തിന് മുൻപ് തന്നെ പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ റിസപ്ഷനിലെത്തി ചടങ്ങുകൾ  പൂർത്തിയാക്കി പുറത്തേക്ക് നടന്നു. ഹോട്ടലിലെ മുറിയും,ചുറ്റുവട്ടവും , ഭക്ഷണവും എല്ലാം നല്ലതായിരുന്നു,ജീവനക്കാരുടെ പെരുമാറ്റവും മോശമല്ലായിരുന്നു .

മടക്ക യാത്രയിൽ തേക്കടിയിലെ പ്രസിദ്ധമായ കന്നിമാറ (CONNEMARA) തേയില കമ്പനിയുടെ ഔട്ട് ലെറ്റിൽ നിന്ന് കുറച്ച് തേയിലപ്പൊടിയും വാങ്ങി പട്ടുമല പള്ളിയുടെ മുന്നിലെത്തി . അവിടത്തെ തേയില വിൽപ്പന  ശാലയിൽ നിന്ന് കുറച്ച് ഓർത്തോഡോക്സ് തേയില കൂടി വാങ്ങിക്കൊണ്ട്  പീരുമേട് വഴി മുറിഞ്ഞപുഴ ജംഗ്ഷൻ വഴി തിരിഞ്ഞ് പാഞ്ചാലിമേട് കാണുവാൻ പോയി. പാഞ്ചാലിയും ,ഭീമസേനനും, സ്നാനം ചെയ്തുവെന്ന് പറയപ്പെടുന്ന കുളങ്ങൾ ഉള്ള ആ സ്ഥലം വളരെ മനോഹരമാണ്. വളരെ ഉയർന്ന  ആ പ്രദേശത്ത് നിന്നാൽ ഹരിതാഭമായ താഴ്വരകളുടെ സൌന്ദര്യം കോടമഞ്ഞില്ലെങ്കിൽ ആവോളം ആസ്വദിക്കാം. ശ്രീ ഭുവനേശ്വരി ദേവിയുടെ ഒരു ക്ഷേത്രവും അവിടെയുണ്ട്. ക്ഷേത്രത്തിലേക്കുള്ള കയറ്റം കയറുമ്പോൾ നട വഴിയിലുള്ള പുൽച്ചെടികൾ നുള്ളിയെടുത്ത് മണത്തു നോക്കിയപ്പോഴാണ് അവ പുൽത്തൈലമുണ്ടാക്കാൻ ഉപയോഗിക്കുന്ന സസ്യമാണെന്ന് മനസ്സിലായത് . കുറച്ചു സമയം അവിടെ ചിലവഴിച്ചിട്ട് വീട്ടിലേക്ക് മടങ്ങി. വൈകുന്നേരത്തോടെ സുഖമായി വീട്ടിലെത്തിയ ഞങ്ങൾ കൂടുതൽ കൂടുതൽ കണ്ടെന്റ്കൾ ലഭിക്കട്ടെ എന്നാശംസിച്ച് ടാക്സി കാശും കൊടുത്ത് ജിബിനെ യാത്രയാക്കി.

                                    പാഞ്ചലിമേട് 


                    ശ്രീ ഭുവനേശ്വരി ക്ഷേത്രം 

ശുദ്ധവായുവും, ജലവും നല്കി നമ്മെ ഈ ഭൂമിയിൽ ജീവിക്കാൻ അനുഗ്രഹിക്കുന്ന വനങ്ങളെ എന്നും നാം പരിപാലിക്കേണ്ടതിന്റെ ആവശ്യകത പലരും ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. കാലൂന്നി നിൽക്കുന്ന ഭൂമിയെയും ,ജീവന്റെ ആധാരമായ ജല സ്രോതസ്സുകളെയും ,അനുനിമിഷം ശ്വസിക്കുന്ന വായുവിനേയും മലിനപ്പെടുത്തുന്നവർ ഓർക്കുന്നില്ല അവർ സ്വയം നശിപ്പിക്കുകയാണെന്ന്.  ഭൂമി അമ്മയാണെന്നും, മറ്റ് ജീവജാലങ്ങൾ ബന്ധുക്കളാണെന്നും ,സസ്യ ജാലങ്ങൾ ജീവൻ തന്നെയാണെന്നും അറിഞ്ഞു ജീവിച്ചാൽ അവരവർക്ക് മാത്രമല്ല ലോകത്തിനു മുഴുവനും ചെയ്യുന്ന വലിയൊരു നന്മയായിരിക്കും അത് ..

30/06/2026

-ശുഭം-


 

2026 മാർച്ച് 15, ഞായറാഴ്‌ച

  സ്വാതന്ത്ര്യ സമര സേനാനികളുടെ മണ്ണിൽ

ഭാഗം 5

രാജ്കോട്ടിലെ ഗാന്ധി മ്യൂസിയവും പാവക്കൊട്ടാരവും

അഹമ്മദാബാദിലെ  അട് ലജ് കിണറും,അക്ഷർധാമും

ദ്വാരകയിലെ തണുത്ത പ്രഭാതത്തിൽ ലിഫ്റ്റിലെ പുല്ലാങ്കുഴൽ സംഗീതം കേട്ട് കൊണ്ട് രാജ്കോട്ട് യാത്രയ്ക്കായി ഞങ്ങള്‍  ബസിൽ കയറി.  മോഹനമായ കൃഷ്ണ രൂപം നിറഞ്ഞ മനസുമായി രാവിലെ ഒന്‍പത് മണിയോടെ ദ്വാരകാ പുരിയോട്  വിട പറഞ്ഞു . ഇരു വശങ്ങളിലും ഹരിതാഭമായ കൃഷിയിടങ്ങളും ,ആകാശം മുട്ടെയുള്ള കൂറ്റൻ  കാറ്റാടികൾ നിരന്ന പാടങ്ങളും , കാലിക്കൂട്ടങ്ങളും ആയിരുന്നു കാഴ്ച . നല്ല കൊഴുത്തുരുണ്ട പശുക്കൾ മേഞ്ഞു നടക്കുന്നത്  കണ്ടപ്പോൾ അവയുടെ സമീപത്ത് ഗോപാലകനായ കൃഷ്ണനെ ഞാൻ മനതാരിൽ സങ്കൽപ്പിച്ചു നിർവൃതിയടഞ്ഞു.  പക്ഷേ പാതയോരങ്ങളിൽ മനുഷ്യർ അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ആ സാധുക്കൾ ഭക്ഷിക്കുന്നത് കണ്ടപ്പോൾ എന്‍റെ  സന്തോഷം പെട്ടെന്ന് അസ്തമിച്ചു പോയി. മൃഗങ്ങൾ എന്ന് നാം വിളിക്കുന്ന ആ സാധു ജീവികളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്ന മനുഷ്യരല്ലേ യഥാർത്ഥത്തിൽ മൃഗങ്ങൾ ?? കന്നുകാലികളും കൃഷിയും പരസ്പര പൂരകങ്ങളായി സമ്പന്നമാക്കുന്ന ഗുജറാത്ത് സംസ്ഥാനത്തിലെ , ഈ കാഴ്ച ആരെയും വേദനിപ്പിക്കും എന്നുള്ളതിന് സംശയമില്ല  . ചെന്നിറങ്ങിയ  ദിവസം മുതൽ എല്ലാ പാതയോരങ്ങളിലും  നിരന്നു കിടന്നിരുന്ന പ്ലാസ്റ്റിക് കൂനകളെയും  അവ ഭക്ഷിക്കുന്ന കാലിക്കൂട്ടങ്ങളെയും   ശ്രദ്ധിച്ചിരുന്നു. ഇതൊന്നും കാണാൻ ഇവിടെയൊന്നും ആരുമില്ലേ എന്ന് അപ്പോഴൊക്കെ ഞാൻ സ്വയം ചോദിച്ചിരുന്നു  നമ്മുടെ ഭാരതഭൂമിയെ മാലിന്യ മുക്തമായി കാണണമെന്നാണല്ലോ നമ്മുടെ  എല്ലാവരുടെയും ആഗ്രഹവും സ്വപ്നവും . ആ  ആഗ്രഹ പൂര്‍ത്തീകരണത്തിനും ,സ്വപ്ന സാഫല്യത്തിനുമായി  സാക്ഷാൽ ദ്വാരകാ പതിയോട് തന്നെ നമുക്ക് അപേക്ഷിക്കാം  .

 ഇടത്തെ തോളിലൂടെ സാരിത്തുമ്പ് വലത് ഭാഗത്തേക്ക് പിടിച്ചു കുത്തി ,ശിരസ്സും മറച്ച് കൃഷിയിടങ്ങളിലേക്ക് കലപില കൂട്ടിക്കൊണ്ട് ട്രാക്ടറിൽ യാത്ര ചെയ്യുന്ന ഗുജറാത്തിപ്പെണ്ണുങ്ങളും ,തലയിൽ വലിയ കെട്ടു കെട്ടി  ,പാളത്താറുടുത്ത പുരുഷന്മാരും ഹരിതാഭമായ പാടങ്ങളും എല്ലാം ചേര്‍ന്ന ഗുജറാത്തിന്‍റെ ഗ്രാമ നന്മ ! നൈര്‍മ്മല്യം തുളുമ്പുന്ന ഗ്രാമ സൗന്ദര്യം നുകര്‍ന്ന് കൊണ്ട് യാത്ര ചെയ്യുമ്പോൾ ഈ കാഴ്ചകൾ നീളെ നില നിൽക്കണേ എന്നായിരുന്നു പ്രാർത്ഥന .

രാജ് കോട്ട് യാത്രയ്ക്കിടെ പതിവ് പോലെ പതിനൊന്ന് മണിയോടെ ഇടത്താവളത്തിൽ ഇറങ്ങി ചായ കുടിച്ച് ഫ്രഷ് ആയിട്ട് എല്ലാവരും ബസിൽ കയറി. ജീവിതത്തിൽ അമ്മമാരുടെ സ്വാധീനം, പ്രകൃതി സംരക്ഷണം , യാത്രാനുഭവങ്ങൾ തുടങ്ങി  പല വിഷയങ്ങളും ഞങ്ങൾ ചർച്ചയ്ക്ക് എടുത്തിരുന്നു. എല്ലാവരും  ഊർജ്ജസ്വലരായി ഇരിക്കുവാനും അറിവ് നേടാനും ഈ ചർച്ചകൾ പ്രയോജനപ്പെട്ടു എന്നത് കൂടാതെ യാത്രയുടെ വിരസത  ഒഴിവായിക്കിട്ടി എന്നതും എടുത്തു പറയേണ്ട കാര്യമാണ് . ഇടയ്ക്ക് ഒരിടത്തിറങ്ങി  ഉച്ച ഭക്ഷണം കഴിച്ച്  യാത്ര തുടർന്നപ്പോൾ  “നയാര” ഏറ്റെടുത്ത എസ് ആർ പവ്വർ പ്ലാൻറ്  , റിലയൻസിന്‍റെ  വൻ വ്യവസായ സ്ഥാപനങ്ങൾ എന്നിവയായിരുന്നു റോഡിനിരു വശങ്ങളിലുമുണ്ടായിരുന്ന  കാഴ്ചകൾ . വൈകുന്നേരം നാലു മണി കഴിഞ്ഞപ്പോഴാണ് രാഷ്ട്ര പിതാവിന്‍റെ  സ്മരണകളുണർത്തുന്ന മ്യൂസിയം കെട്ടിടത്തിനടുത്തേക്ക് ഞങ്ങൾ ചെന്നെത്തിയത് .  

ഗാന്ധി മ്യൂസിയം

ലോകം ആദരിക്കുന്ന ഒരു മകനെ തന്‍റെ മടിയിലിരുത്തി പഠിപ്പിച്ചു വലുതാക്കി ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്‍റെ  സൗഭാഗ്യത്തിളക്കത്തോടെ  തല ഉയര്‍ത്തി  നിന്നിരുന്ന   "കത്തിയവാർ സ്കൂളിന്‍റെ " മുറ്റത്തേക്ക്  ഇറങ്ങിച്ചെന്നപ്പോള്‍ പഴം കഥകളുടെ മധുരം നിറച്ച തളികകളുമായി ആ വിദ്യാലയ മുത്തശ്ശി ഞങ്ങളെ സ്വീകരിച്ചു. ഭാരതത്തിന്‍റെ ചരിത്ര പുസ്തകത്തില്‍ സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്തിട്ടുള്ള ഒരു വ്യക്തി പഠിച്ചിരുന്ന ആ സരസ്വതി ക്ഷേത്രത്തിലേക്ക്  പ്രവേശിച്ചപ്പോള്‍ മറ്റൊരു കാലഘട്ടത്തില്‍ എത്തിയതായിട്ടാണ് തോന്നിയത്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ദാസ്‌ എന്ന ഒരു ബാലന്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നു. അന്ന് പഠിപ്പിച്ചിരുന്ന അദ്ധ്യാപകരോ, സഹപാഠികളോ ചിന്തിച്ചിരിക്കില്ല ഒരു മഹാത്മാവ് അവരുടെ പാഠശാലയില്‍ വളര്‍ന്നു വരുന്നുണ്ടെന്ന്. രാജ്കോട്ടിലെ ആൽഫ്രഡ്  ഹൈസ്കൂൾ അഥവാ കത്തിയവാർ സ്കൂൾ 2017 ൽ അടച്ചു പൂട്ടുകയും പിന്നീട് ഗാന്ധിജിയുടെ  ബഹുമാനാർത്ഥം “ഗാന്ധി മ്യൂസിയമാക്കി” മാറ്റുകയും ചെയ്യുകയാണുണ്ടായത് . ഗാന്ധിജിയുടെ ജീവിത പാതയിൽ ഉണ്ടായ സംഭവ പരമ്പരകളുടെ  ഒരു നേർക്കാഴ്ചയാണ് ഈ മ്യൂസിയത്തിലെത്തുന്നവർക്ക് ലഭിക്കുന്നത്..   


            ആൽഫ്രഡ്  ഹൈസ്കൂൾ/ 
കത്തിയവാർ സ്കൂള്‍ 
                         ഗാന്ധി മ്യൂസിയം            

ബസിൽ നിന്നിറങ്ങി പ്രവേശന കവാടത്തിലെത്തിയ ഞങ്ങളോട്  ചെറിയ   ബാഗുകളടക്കം ഒന്നും  അകത്തേക്ക് കൊണ്ടു പോകാൻ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ  പറഞ്ഞു. 

നിശബ്ദത തളംകെട്ടി നിന്നിരുന്ന ഒരു ഹാളിലേക്കാണ് കയറിച്ചെന്നത് അവിടെ ഒരു ചെറിയ ആശ്രമത്തിന്‍റെ പശ്ചാത്തലത്തിനു മുന്നില്‍ ഉയർന്ന പ്ലാറ്റ് ഫോമിൽ ധ്യാന നിരതനായിരിക്കുന്ന ബാപ്പുജിയുടെയും  താഴെ യൂണിഫോമിട്ട് അദ്ദേഹത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന  കുറച്ചു കുട്ടികളുടെ ശിൽപ്പവുമായിരുന്നു ഉണ്ടായിരുന്നത്. രാമ മന്ത്രം മുഴങ്ങുന്നത് പോലെ തോന്നിയ ആ ഹാളിൽ ഇട്ടിരുന്ന  കസേരകളിൽ ഉപവിഷ്ടരായ ഞങ്ങളോട് അവിടത്തെ വനിത ഗൈഡ് മ്യൂസിയത്തെപ്പറ്റിയും ,ഗാന്ധിജിയെപ്പറ്റിയും രണ്ടു മൂന്നു വാചകങ്ങൾ പറഞ്ഞിട്ട് ഒപ്പം ചെല്ലുവാൻ പറഞ്ഞു. മ്യൂസിയം സ്കൂളിലെ 39 മുറികളെ ഗാലറികളായി തിരിച്ച് അതിൽ ഗാന്ധിജിയുടെ ചെറുപ്പകാലം മുതലുണ്ടായ  ഓരോ സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും, അദ്ദേഹത്തിന്റെ 3 D മോഡലുകളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.  . ഓരോ മുറികളിലും കാര്യങ്ങൾ വിശദീകരിച്ചു തരാൻ ഒരു ഗൈഡിനെ കൂടാതെ ടച്ച് സ്ക്രീൻ സംവിധാനങ്ങളും  സജ്ജീകരിച്ചിട്ടുണ്ടായിരുന്നു . രാഷ്ട്ര പിതാവിന്‍റെ  ബാല്യ ,കൌമാര ,യവ്വന വാർദ്ധക്യ കാലഘട്ടങ്ങളിലെ ചിത്രങ്ങളും, മാതാ പിതാക്കളുടെയും കസ്തൂർബായുടെയും ചിത്രങ്ങളും അവിടെ കാണാന്‍ കഴിഞ്ഞു..സ്കൂള്‍ കാലഘട്ടങ്ങള്‍ കഴിഞ്ഞ് ദക്ഷിണാഫ്രിക്കയില്‍ പോയി അവിടെ വച്ച് വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ ചിത്രങ്ങള്‍ ,സ്വാതന്ത്ര്യ സമര കാലത്തെ  സത്യഗ്രഹങ്ങളുടെയും ,സമരങ്ങളുടെയും, ചിത്രങ്ങള്‍ ഇതെല്ലാം കണ്ടു നടന്നപ്പോള്‍ ആ മുറികളില്‍ ഗാന്ധിജി നിറഞ്ഞു നില്‍ക്കുന്നതായി തോന്നി . കാഴ്ചകള്‍ കണ്ടു നടന്നപ്പോള്‍ ഒരു നൂറ് നൂറ്റി അന്‍പത് വര്‍ഷം മുന്‍പുള്ള അദ്ദേഹത്തിന്‍റെ  സ്കൂള്‍ പഠന കാലത്തെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത് .


    രാജ്കോട്ട് -  ഗാന്ധി മ്യൂസിയത്തിലെ  ആദ്യത്തെ ഹാള്‍ 

ഒരിക്കല്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ കേട്ടെഴുത്ത് കൊടുത്തതും പഠനത്തില്‍ മുന്‍പന്തിയില്‍ അല്ലായിരുന്ന മോഹന്‍ദാസ്‌  Kettle” എന്ന ഇംഗ്ലിഷ് വാക്കിന്‍റെ സ്പെല്ലിംഗ് തെറ്റിച്ചത് കണ്ട അദ്ധ്യാപകന്‍ അടുത്ത നിന്ന കുട്ടി എഴുതിയത് നോക്കി കോപ്പിയടിക്കാന്‍  പ്രേരിപ്പിച്ച സംഭവവുമൊക്കെ നമ്മള്‍ പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാര്യങ്ങളാണല്ലോ  കോപ്പിയടിച്ച് ജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതാണെന്ന്  പറഞ്ഞത്  വഴി ജീവിതത്തില്‍ സത്യത്തോടുള്ള അദ്ദേഹത്തിന്‍റെ  നിലപാടാണ് നമുക്ക് മനസ്സിലാകുന്നത് .അത്ര ചെറുപ്പത്തില്‍ തന്നെ സത്യസന്ധതയില്‍ നിന്ന് വ്യതിചലിക്കാത്ത ആ വിദ്യാര്‍ത്ഥി ഭാരതത്തിന്‍റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പോകുന്ന  ഒരാളായി വരുമെന്ന് അന്ന് സ്കൂളില്‍ ഉണ്ടായിരുന്ന ഒരാളു പോലും ചിന്തിച്ചിട്ടുണ്ടാവില്ല ലജ്ജാ ശീലനായിരുന്ന  മോഹന്‍ദാസ്‌ എന്ന കുട്ടി തന്‍റെ ഇരിപ്പിടത്തില്‍ മാത്രം ഒതുങ്ങി ഇരുന്നിരുന്ന കാഴ്ചയായിരുന്നു ഞാന്‍ മനസ്സില്‍ കണ്ടത് പൊതുവേ നിശബ്ദനായിരുന്ന  അദ്ദേഹം മറ്റ് കുട്ടികള്‍ക്കൊപ്പം ഈ സ്കൂളിന്‍റെ വരാന്തകളിലും ഗ്രൗണ്ടിലുമൊന്നും അധികം ഓടിക്കളിച്ചിരിക്കാന്‍ ഇടയില്ലെന്നാണ് എനിക്ക് തോന്നിയത്.

 അടച്ചിട്ടിരുന്ന  പഴയ മുറികളിലെ ചരിത്രത്തിന്‍റെ  ഏടുകളിലൂടെ കുറച്ചു നേരം തുടര്‍ച്ചയായി നടന്നു കഴിഞ്ഞപ്പോള്‍   പൊടിയുടെ ആധിക്യം കൊണ്ട് എനിക്ക് കാഴ്ചകള്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോരേണ്ടി വന്നു. ഞങ്ങളുടെ കൂടെയുള്ളവര്‍ മ്യൂസിയത്തിലെ കാഴ്ചകള്‍ എല്ലാം കണ്ട് പുറത്തിറങ്ങുന്നത് വരെ ബാലനായ ഗാന്ധിജിയെ  കണ്ടിട്ടുള്ള വന്മരങ്ങളുടെ ശീതളച്ഛായയില്‍ വിശ്രമിച്ചു ഗാന്ധിജിയുടെ ജീവ ചരിത്രവും സ്വാതന്ത്ര്യ സമരകാല സംഭവങ്ങളും, സന്ദേശങ്ങളും വിവരിക്കുന്ന ലൈറ്റ് ആന്റ് സൌണ്ട് ഷോ കാണുവാനുള്ള സമയം ഇല്ലാഞ്ഞതിനാല്‍ എല്ലാവരും എത്തിയതോടെ ആ ചരിത്ര സ്മാരകത്തിനോട്‌ യാത്ര പറഞ്ഞ് അടുത്ത സ്ഥലം കാണുന്നതിനായി ബസില്‍ കയറി  

റോട്ടറി ഇന്റർനാഷണൽ ഡോൾ  മ്യൂസിയം

നമ്മുടെ രാഷ്ട്ര ശില്‍പ്പിയായിരുന്ന ഗാന്ധിജിയുടെ സംഭവ ബഹുലമായ ജീവ ചരിത്രങ്ങളുടെ കാലഘട്ടത്തില്‍ നിന്ന് കുഞ്ഞുങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളായ പാവകളുടെ കൂടാരത്തിലേക്കാണ് ഞങ്ങള്‍ കയറിച്ചെന്നത്  100 ലധികം രാജ്യങ്ങളിൽ  നിന്നുള്ള 1600 ലധികം പാവകളെ  ഒരു മേൽക്കൂരയ്ക്കടിയിൽ  കൊണ്ടു വന്ന് പ്രദർശിപ്പിച്ചിരിക്കുന്ന അതി മനോഹരമായ കാഴ്ചയായിരുന്നു അവിടെ ഞങ്ങളെ കാത്തിരുന്നത് ഈ പാവകളെല്ലാം  പല രാജ്യങ്ങളില്‍ നിന്ന് വന്നവരായിരുന്നതിനാല്‍ ലോക രാഷ്ട്രങ്ങളുടെ വ്യത്യസ്ത സംസ്കാരങ്ങൾ മനസ്സിലാക്കാനുള്ള അവസരമായിരുന്നു മ്യൂസിയത്തിൽ  നിന്ന് ലഭിച്ചത് . കുറച്ചു സമയത്തേക്ക് ഞങ്ങളെല്ലാം പാവകള്‍ ഇഷ്ടപ്പെടുന്ന കൊച്ചു കുട്ടികളായി മാറുകയായിരുന്നു . ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടിയിട്ടുള്ള ഈ മ്യൂസിയത്തിലെ  പാവകൾ  ഓരോ രാജ്യത്തിന്‍റെയും,  ദേശത്തിന്‍റെയും  സംസ്കാരവും പാരമ്പര്യവുമാണ്  പ്രതിഫലിപ്പിക്കുന്നത് . വളക്കച്ചവടക്കാരനായിരുന്ന “ദീപക് അഗർവാൾ” എന്ന വ്യക്തി തന്‍റെ  കുട്ടിയായ മകൾ “കാജലിന്‍റെ  “പാവകൾ വേണമെന്ന നിർബന്ധത്തിന് വഴങ്ങി വിദേശ രാജ്യങ്ങളിലെ റോട്ടറി ക്ലബ്ബുകളുമായി ബന്ധപ്പെട്ട്   വരുത്തിയതാണ് ഈ പാവകൾ എന്നാണ് മ്യൂസിയത്തിലെ ഗൈഡ് ഞങ്ങളോട് പറഞ്ഞത്. ലോകമെമ്പാടുമുള്ള റോട്ടറി ക്ലബ്ബുകൾ ഈ പാവകളെ മ്യൂസിയത്തിന് സംഭാവന ചെയ്തതാണെന്നും ,കാജൽ ഇപ്പോൾ വളർന്ന് വലുതായി വിവാഹിതയായെന്നും അവർ വിശദീകരിച്ചു തന്നു . കണ്ണാടിക്കൂടുകളിൽ വച്ചിരുന്ന പല വലിപ്പത്തിലും പല നിറങ്ങളിലുമുള്ള പാവകളുടെ വസ്ത്രങ്ങളും മുഖഭാവവും എല്ലാം വളരെ വ്യത്യസ്തമായിരുന്നു. കുട്ടിപ്പാവകളും ,അവരോടൊപ്പം കളിക്കുന്ന മുയൽ പാവകളും തുടങ്ങി ഗർഭിണികളായ പാവകളെ വരെ അവിടെ കാണാൻ കഴിഞ്ഞു . ഒരു കൂട്ടം പാവകളെ കറങ്ങുന്ന പ്ലാറ്റ്ഫോമിൽ വച്ചിരിക്കുന്നത് കാണാൻ നല്ല രസമായിരുന്നു . നല്ല ഭംഗിയുള്ള ഫ്രോക്കുകളുമിട്ട് ഒരു പാർക്കിലെന്ന പോലെ കറങ്ങിക്കളിക്കുന്ന പാവകൾ കൊച്ചു കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും കൌതുകം ഉണർത്തുമെന്നതിൽ സംശയമില്ല. ഓരോ പാവക്കൂടിന് മുന്നിലും അവര്‍ ഏത് ദേശക്കാരാണെന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു. അതത്  ദേശങ്ങളിലെ  മനുഷ്യരുടെ മുഖ ഭാവങ്ങളും വസ്ത്രധാരണ രീതികളും ഈ പാവക്കുട്ടികളില്‍ പ്രതിഫലിച്ചു കണ്ടപ്പോള്‍ അവര്‍ക്ക് ജീവന്‍ തുടിച്ചിരുന്നത് പോലെ തോന്നി. ഒന്നോ രണ്ടോ ഫോട്ടോകളിൽ കൂടുതൽ എടുക്കരുതെന്ന് കയറുമ്പോൾ തന്നെ പാവ മ്യൂസിയത്തിലെ ജീവനക്കാർ പറഞ്ഞിരുന്നതിനാൽ എല്ലാ പാവകളെയും ക്യാമറയിലാക്കാനുള്ള ത്വര  ഉപേക്ഷിച്ചു കൊണ്ട് ഞങ്ങള്‍ പുറത്തേക്കുള്ള പടികളിറങ്ങി.


               പാവക്കൊട്ടരത്തിലെ പാവക്കുട്ടികള്‍ 


                          പാവക്കുട്ടികള്‍ 


                     പാവക്കുട്ടികള്‍ 


                 സ്കോട്ട്ലാന്‍ഡ്‌ സ്വദേശികള്‍  


            ഗ്രീസ് ,ടര്‍ക്കി ജര്‍മ്മനി .....തുടങ്ങിയ വിദേശ പാവകള്‍ 

രണ്ടു മൂന്നു നിലകളുള്ള കൊട്ടാരത്തില്‍ താമസിക്കുന്ന പാവക്കുട്ടികളോട് യാത്ര പറഞ്ഞു കൊണ്ട്  ഞങ്ങള്‍  താമസത്തിന് ഏർപ്പാട് ചെയ്തിരുന്ന സരോവർ പോർട്ടിക്കൊ ഹോട്ടലിലേക്ക് പോയി രാജ്കോട്ട് നഗരത്തിന്‍റെ  ഹൃദയ ഭാഗത്തെ തിരക്കുകൾ കൊണ്ടായിരിക്കാം കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ ഹോട്ടലിന്‍റെ  മുറ്റവും ലോബിയും ഒന്നും ഒട്ടും വിശാലമല്ലായിരുന്നു . കല്യാണ പരിപാടികൾ കാരണം ഹോട്ടലിൽ മുറികൾ തികയാഞ്ഞത് കാരണം ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുടുംബത്തിന്  അടുത്ത് തന്നെയുള്ള മറ്റൊരു ഹോട്ടലിലേക്ക് പോകേണ്ടി  വന്നിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവനും യാത്രകള്‍ മാത്രമായിരുന്നതിനാല്‍ ആര്‍ക്കും  ഷോപ്പിംഗ്‌ പരിപാടികളൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല .അതു കൊണ്ട് ഹോട്ടലിലെ  ചെക്കിൻ പരിപാടികള്‍ കഴിഞ്ഞ് പെട്ടികളൊക്കെ മുറിയിൽ വച്ചിട്ട് ഒന്നു ഫ്രഷായി എല്ലാവരും കൂടി അടുത്തുള്ള ധർമ്മേന്ദ്ര  ക്ലോത്ത് മാർക്കറ്റിലേക്ക് പോകാന്‍ തീരുമാനിച്ചു ഹോട്ടല്‍ കൌണ്ടറില്‍ ചെന്ന്  വഴിയൊക്കെ ചോദിച്ച് മനസ്സിലാക്കിയിട്ട് എല്ലാവരും കൂടി സന്തോഷമായി വഴിയോര കാഴ്ചകളും കണ്ടു കൊണ്ട് മാര്‍ക്കറ്റിലേക്ക് നടന്നു. പക്ഷേ ഞങ്ങൾ ഉദ്ദേശിച്ച സ്ഥലം കണ്ടു കിട്ടാതെ  നടന്നു ക്ഷീണിച്ചപ്പോള്‍  സാത്വിക്കിനെ ഫോണിൽ  വിളിച്ചു . ഞങ്ങളുടെ   ഹോട്ടലിൽ മുറി ലഭിക്കാതിരുന്ന കുടുംബത്തോടൊപ്പം മാർക്കറ്റിൽ ഉണ്ടായിരുന്ന സാത്വിക് പെട്ടെന്ന് തന്നെ വന്ന് ,വഴി തെറ്റിയ ഞങ്ങളെ ശരിയായ  സ്ഥലത്തേക്ക് നയിച്ചത് കൊണ്ട് അല്പ സ്വൽപം  ഷോപ്പിങ് ഒക്കെ നടത്താന്‍ സാധിച്ചു . ഇത്ര ദിവസവും കിട്ടാതിരുന്ന ഷോപ്പിംഗ്‌ സൗഭാഗ്യം കൊണ്ടുണ്ടായ സംതൃപ്തിയുമായി  എല്ലാവരും ഹോട്ടലിൽ തിരിച്ചെത്തി അത്താഴം കഴിച്ച് വിശ്രമിച്ചു.

പിറ്റേ ദിവസം ഞങ്ങളുടെ കാഴ്ചകളുടെ അവസാന ദിവസവും ,നാട്ടിൽ നിന്ന് ആദ്യം വന്നിറങ്ങിയ അഹമ്മദാബാദിലേക്കുള്ള യാത്രയുമായിരുന്നു. 

     ഗുജറാത്ത് യാത്രയുടെ ഏഴാം ദിവസം പ്രഭാതത്തിൽ എല്ലാ ദിവസത്തെയും പോലെ അതിരാവിലെ പുറപ്പെടേണ്ടി വന്നില്ല. ഒൻപത് മണി കഴിഞ്ഞാണ് ഞങ്ങൾ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് യാത്ര ആരംഭിച്ചത് . എല്ലാ ദിവസവും  പ്രഭാത ഗീതം കഴിഞ്ഞ് ഒന്നുകിൽ പാട്ട് ,അല്ലെങ്കിൽ അന്താക്ഷരി ,  സിനിമാപ്പേരുകൾ അഭിനയിച്ചു കാണിച്ച് ബാക്കിയുള്ളവരെക്കൊണ്ട് പറയിപ്പിക്കുക , ഏതെങ്കിലും ഒരു വിഷയം ചർച്ചയ്ക്ക് എടുക്കുക ഇതൊക്കെ പതിവായിരുന്നെന്ന്  മുൻപ് പറഞ്ഞിരുന്നല്ലോ . അതിന് നേതൃത്വം നൽകാനും  ചർച്ചകൾ  വളരെ രസകരമായി നയിച്ചു കൊണ്ടു പോകാനും,ഓരോരോ  വിഷയങ്ങളെ പറ്റി ആധികാരികമായി സംസാരിക്കാനും , അവരവരുടെ അനുഭവങ്ങൾ പങ്ക് വയ്ക്കാനും, നിർദ്ദേശങ്ങൾ നൽകാനും എല്ലാവരും വളരെ ഉത്സാഹം കാണിച്ചു എന്നത് ഏറ്റവും സന്തോഷകരവും അഭിനന്ദനാർഹവുമായ  കാര്യമായിരുന്നു  . മുൻപൊരിക്കലും കാണുകയോ, പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഈ 28 പേരും വെറും ഏഴു ദിവസം കൊണ്ട് തമ്മിൽത്തമ്മില്‍  വളരെയധികം  അടുത്തു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. നാട്ടിൽ നിന്ന് പോകുന്നതിന് മുൻപ് എട്ട് ദിവസത്തെ യാത്ര വലിയ ബോറായിരിക്കുമെന്ന് കരുതിയിരുന്നവർ ഏഴാം ദിവസം  ബസിൽ കയറിയപ്പോൾ മുതൽ, നമ്മള്‍ ഒരുമിച്ച് ഇന്നും  കൂടിയേ ഉള്ളൂ എന്ന് പറഞ്ഞ് മുഖം ചുളിച്ച് ഇരിക്കാൻ തുടങ്ങി. കളിയും,ചിരിയും കളിയാക്കലും,  കാഴ്ച കാണലും  എല്ലാവരെയും അത്രമേല്‍ അടുപ്പിച്ചിരുന്നു എന്നതിന്‍റെ ലക്ഷണമായിരുന്നു ആ വിഷമം, പക്ഷേ അതൊക്കെ എത്ര നേരത്തേക്ക് ,?യാത്രയ്ക്കൊടുവില്‍ പിരിഞ്ഞു കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ ഈ വേര്‍പാടിന്‍റെ  വേദനയൊക്കെ പമ്പ കടക്കും, കടക്കണം അല്ലേ!!!

ബസിലെ ചർച്ചകളിലൂടെ തുടർന്ന യാത്രയ്ക്കിടെ 11 മണിയ്ക്കുള്ള ചായ ബ്രേക്ക്  എടുത്തപ്പോള്‍  നാട്ടിലേക്ക് കൊണ്ടു പോകാൻ വാങ്ങിയ മധുര പലഹാരങ്ങൾ ,കുറെയൊക്കെ ബസിലും വിതരണം ചെയ്തിരുന്നതിനാൽ ഉച്ച ഭക്ഷണം കഴിക്കാൻ എല്ലാവർക്കും  താത്പര്യം കുറവായിരുന്നു എങ്കിലും ചടങ്ങിന് വേണ്ടി വഴിയില്‍ ഒരിടത്ത് ഇറങ്ങി ഭക്ഷണം കഴിച്ചു.  34 ജില്ലകളുള്ള വലിയ സംസ്ഥാനമായ ഗുജറാത്തിന്‍റെ  ഇപ്പോഴത്തെ തലസ്ഥാനമായ ഗാന്ധിനഗറിലേക്ക് പ്രവേശിച്ചതോടെ  ഏഴു ദിവസം കൊണ്ട് 14 ജില്ലകളിൽ കൂടിയാണ്  ഞങ്ങൾക്ക് സഞ്ചരിക്കാൻ കഴിഞ്ഞത്. ബസിന് വേഗത കുറവായിരുന്നെങ്കിലും ദിവസങ്ങള്‍ പെട്ടെന്ന് കടന്നു പോയിക്കഴിഞ്ഞിരുന്നു  . വൈകുന്നേരം ആയതോടെ അന്നത്തെ ആദ്യ സന്ദർശന സ്ഥലമായ “അട് ലജ് സ്റ്റെപ്പ് വെൽ ” എന്ന പടിക്കിണറിന് സമീപം ബസ് നിർത്തി. .   

അട് ലജ് സ്റ്റെപ്പ് വെൽ

ഗാന്ധിനഗർ പട്ടണത്തിനടുത്തുള്ള മനോഹരമായ പടിക്കിണർ ഒരു ദുരന്ത കഥയുടെ മൂക സാക്ഷിയായി നിലകൊള്ളുന്നു. ജലക്ഷാമം അനുഭവപ്പെട്ടിരുന്ന വരണ്ട പ്രദേശങ്ങളായ  ഇവിടത്തെ ജനങ്ങളുടെ ദുരിതം ശമിപ്പിക്കുന്നതിനായി  പതിനഞ്ചാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന  റാണ വീർ സിംഗ് ഒരു കിണർ നിർമ്മിക്കാൻ പദ്ധതിയിട്ടു. മഴയെ മാത്രം ആശ്രയിച്ചു കഴിയുന്ന തന്‍റെ  പ്രജകളുടെ നന്മയ്ക്കായി പ്രവർത്തിച്ച അദ്ദേഹത്തെ, പദ്ധതി പൂർത്തിയാകും മുൻപ് അയൽ  രാജ്യത്തെ മുസ്ലീം ഭരണാധികാരി ആയിരുന്ന മുഹമ്മെദ് ബെഗ്ഡ ആക്രമിച്ച് കൊലപ്പെടുത്തി. ഭർത്താവിന്‍റെ  മരണത്തിൽ മനം നൊന്ത് അദ്ദേഹത്തിന്‍റെ  സുന്ദരിയായ ഭാര്യ റുദാ ബായ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. റൂദാ ബായിയുടെ സൌന്ദര്യത്തിൽ ആകൃഷ്ടനായ ബെഗ് ഡ, അവരെ ആത്മ ഹത്യയിൽ  നിന്ന് പിന്തിരിപ്പിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. റാണിയാകട്ടെ തന്റെ ഭർത്താവിന്‍റെ  ആഗ്രഹം നടപ്പിലാക്കാൻ  വേണ്ടി കിണറിന്‍റെ  പണി പൂർത്തിയായി കഴിയുമ്പോൾ  ബെഗ്ഡയെ വിവാഹം കഴിക്കാമെന്ന് വിവേക പൂർവ്വം.. സമ്മതിച്ചു. അങ്ങനെ ബെഗ് ഡ വളരെ ത്വരിത ഗതിയിൽ കിണറു പണി പൂർത്തിയാക്കിയതിന് ശേഷം റാണിയെ കണ്ട് വിവാഹക്കാര്യം ഓർമ്മിപ്പിച്ചു,. എന്നാൽ  കിണർ കാണണമെന്ന ആഗ്രഹവുമായി ചെന്ന റാണി കിണറിലേക്ക് എടുത്ത് ചാടി ആത്മഹത്യ ചെയ്ത് തന്‍റെ  പ്രിയതമനോടൊപ്പം ചേർന്നു എന്നാണ് ആ ദുരന്ത കഥ .

സ്നേഹത്തിന്‍റെ ആഴങ്ങളില്‍ ഒന്നായ ആ ദമ്പതിമാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു പിടി സുഗന്ധ പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് കിണറിന്‍റെ  കാഴ്ചകളിലേക്ക് പോകാം . അസാദ്ധ്യമായ വാസ്തു വിദ്യാ മികവാണ് ഈ കിണറിനുള്ളത്. അഞ്ചു നിലകളുള്ള കിണറിനെ  സങ്കീർണ്ണമായി കൊത്തിയെടുത്ത വലിയ തൂണുകളാണ്  താങ്ങി നിർത്തുന്നത് . പ്രണയ നൊമ്പര സ്മരണകളുണർത്തുന്ന പടിക്കിണറിന്‍റെ  വലിയ പടികളിലൂടെ താഴേയ്ക്ക് താഴേക്ക് ഇറങ്ങിച്ചെന്നപ്പോൾ ഉള്ളിൽ അറിയാതെ ഒരു ഭയം കടന്നു കൂടി. വളരെ വിസ്താരമേറിയ കിണറിലേക്ക് പലരും നാണയത്തുട്ടുകൾ വലിച്ചെറിയുന്നുണ്ടായിരുന്നു. അഗാധമായ കിണറിന് സമീപത്തേയ്ക്കുള്ള   ഇരുണ്ടു തണുത്ത പടികളിറങ്ങി  ചെന്നപ്പോൾ ചിത്രങ്ങളിൽ കണ്ടിട്ടുള്ള റൂദാ ബായ് റാണിയുടെ സ്നേഹമുള്ള മനസ്സും ധൈര്യം സ്ഫുരിയ്ക്കുന്ന മുഖവുമാണ് ഓർമ്മ വന്നത്. എന്തോ അവിടെ അധിക നേരം നിൽക്കാൻ തോന്നിയില്ല . പെട്ടെന്ന് പടിക്കെട്ടുകൾ കയറി മുകളിലെത്തി.  പച്ച നിറമുള്ള വെള്ളം നിറഞ്ഞ ആ കിണര്‍  റാണ വീർ സിംഗിന്‍റെയും റുദാ ബായി റാണിയുടെയും ഉദാത്തമായ പ്രേമത്തിന്‍റെ മൂക സാക്ഷിയായി എന്നെന്നും നില നില്‍ക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ബസിനടുത്തേക്ക് നടന്നു. 

                 അട് ലജ് പടിക്കിണർ

അഗാധമായ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പടിക്കെട്ടുകൾ കയറിയെത്തിയ ഞങ്ങൾ , ഗുജറാത്ത് യാത്രയിലെ  അവസാനക്കാഴ്ചയായ അക്ഷർധാം ക്ഷേത്രത്തിലേക്കായിരുന്നു തുടർന്ന് പോയത് . വേദനകളുടെ ചുമടിറക്കി വയ്ക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ആത്മീയതയുടെ മേച്ചില്‍പ്പുറങ്ങളാണല്ലോ! ഭാരതത്തില്‍ പല സ്ഥലങ്ങളിലും സ്വാമി നാരായണന്‍റെ  പേരിലുള്ളതും അദ്ദേഹം സ്ഥപിച്ചതുമായ ക്ഷേത്രങ്ങള്‍ ഉള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്   

ബസ് പാർക്ക് ചെയ്ത സ്ഥലത്ത് നിന്നും കുറച്ച് നടന്ന് വേണമായിരുന്നു അക്ഷര്‍ധാം  ക്ഷേത്ര പരിസരത്തെത്താൻ . സ്ത്രീ പുരുഷന്മാരെ രണ്ടു വരിയായി തിരിച്ച് സുരക്ഷാ  പരിശോധനകൾ നടത്തിയതിന് ശേഷം മാത്രമേ  ഉള്ളിലേക്ക്  പ്രവേശിപ്പിക്കുകയുളളു. ക്യാമറയോ ഫോണോ അതു  പോലെയുള്ള എലക്ട്രോണിക് ഉപകരണങ്ങളോ,ഭക്ഷ്യ വസ്തുക്കളോ ഒന്നും ക്ഷേത്ര പരിസരത്ത് പോലും അനുവദിക്കുകയില്ല . വളരെ നല്ല ഭംഗിയായി പരിപാലിച്ചിരുന്ന ഉദ്യാനങ്ങള്‍ക്ക് നടുവില്‍ ക്ഷേത്രം ഉയര്‍ന്ന് നില്‍ക്കുന്നത് കണ്ടപ്പോള്‍ തന്നെ ഒരു സമാധാനം തോന്നി. ഗീതോപദേശം പോലെയുള്ള നിരവധി മനോഹരമായ ശില്‍പ്പങ്ങള്‍ ഉദ്യാനത്തിന്‍റെ അഴകിന് മാറ്റ് കൂട്ടിയിരുന്നതായി തോന്നി. കൈകള്‍ മേലോട്ട് ഉയര്‍ത്തി ,ഒറ്റക്കാലില്‍ നിന്ന് തപസ്സ് ചെയ്യുന്ന സ്വാമി നാരായണ്‍ന്‍റെ ഒരു വലിയ ശില്‍പ്പം മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു.

 ക്ഷേത്ര സമുച്ചയത്തിലെ.  പ്രധാന മന്ദിരത്തിൽ നിന്ന് കുറച്ച് അകലെയായി ചായ/ കാപ്പി സ്നാക്സ് ഇവ ലഭിക്കുന്ന സ്ഥലങ്ങളും ടോയലെറ്റ് സൌകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടായിരുന്നു . ഫോട്ടോഗ്രഫി അനുവദിച്ചിട്ടില്ലാത്തതിനാൽ ക്ഷേത്രത്തിനുള്ളിലെ കാഴ്ചകൾ ഓർമ്മയിൽ നിന്നാണ് എഴുതിയിട്ടുള്ളത്

അക്ഷർ ധാം ക്ഷേത്രം

സ്വാമി നാരായണയുടെ ആത്മീയ പിൻഗാമികളാൽ പതിമൂന്ന് വർഷം മുൻപ് ഗാന്ധിനഗറിൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണിത്. 23 ഏക്കർ വിസ്തൃതമായ സ്ഥലത്ത് ഉദ്യാനങ്ങളുടെ  നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊത്തുപണികളുള്ള തൂണുകളും, ശിൽപ്പങ്ങളും അലങ്കരിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ  നിർമ്മിതിക്കായി ഇരുമ്പും ഉരുക്കും ഒന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് പറയപ്പെടുന്നത് . ഉദ്യാന പരിസരത്ത് ചെരുപ്പുകൾ മാറ്റി വച്ചിട്ട് പടികൾ കയറി മുകളിലേക്ക് ചെന്നപ്പോള്‍ ധാരാളം സന്ദര്‍ശകര്‍ ഉണ്ടായിരുന്നിട്ടും ആത്മീയതയുടെ ചൈതന്യം തുളുമ്പുന്ന നിശബ്ദതയായിരുന്നു അവിടെ തളം കെട്ടി നിന്നിരുന്നത്. കയറിച്ചെന്നപ്പോള്‍ ക്ഷേത്രത്തിന്‍റെ  മദ്ധ്യ ഭാഗത്തെ മുറിയിൽ അനുയായികൾ ദൈവമായി ആരാധിക്കുന്ന സ്വാമി നാരായണയുടെ സ്വർണ്ണ വർണ്ണമുള്ള  വലിയ പ്രതിമ ഉജ്ജ്വല പ്രഭ തൂകി ഇരിക്കുന്ന കാഴ്ചയായിരുന്നു ലഭിച്ചത്  . അതിന് കുറച്ചകലെയായി അദ്ദേഹത്തിന്‍റെ  ആത്മീയ പിൻഗാമികളുടെയും ,രാധയുടെയും  കൃഷണന്‍റെയും   ,സീതാ ,രാമ ഹനുമാൻമാരുടെയും വിഗ്രഹങ്ങളായിരുന്നു സ്ഥാപിച്ചിരുന്നത് . ഉത്തർ പ്രദേശിൽ ഒരു ദിവ്യ ശിശുവയായി ജനിച്ച “ഘനശ്യാം പാണ്ഡേ” എന്ന  സ്വാമി നാരായണയുടെ  ബാല്യ കൗമാര കാലങ്ങളെയും,    അതിന് ശേഷം  ആദ്ധ്യാത്മിക പാതയിലേക്ക് തിരിഞ്ഞ സമയത്തെ അത്ഭുത പ്രവർത്തികളെയും പറ്റിയായിരുന്നു  ഒന്നാം നിലയിൽ ചിത്രീകരിച്ചിരുന്നത് . മാതാപിതാക്കള്‍ക്കും ,ഗുരുക്കന്മാര്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ കൂടാതെ സന്യാസ ജീവിതത്തിനിടയില്‍  സഞ്ചരിച്ചിരുന്ന സ്ഥലങ്ങളും , ധ്യാനത്തില്‍ ഇരുന്ന പ്രദേശങ്ങളും  സത് സംഗങ്ങളുടെ      ചിത്രങ്ങളുമായിരുന്നു ക്ഷേത്രത്തിന്‍റെ ബേസ്മെന്റിൽ പ്രദർശിപ്പിച്ചിരുന്നത്   വർഷങ്ങൾക്ക് മുൻപ് ദില്ലിയിലെ വളരെ ഗംഭീരവും വിസ്തൃതവുമായ അക്ഷർ ധാം ക്ഷേത്രം സന്ദർശിച്ചത് ഇപ്പോഴും ഓർമ്മയിലുണ്ട് .  ജീവൻ തുടിയ്ക്കുന്ന പ്രതിമകൾ കൊണ്ടായിരുന്നു അവിടെ സ്വാമി നാരായണയുടെ ജീവിത കാലം വിശദീകരിച്ചിരുന്നത് . അവിടത്തെ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സജ്ജമാക്കിയിരുന്ന  ഒരു ബോട്ട് യാത്രയിലൂടെ  ഭാരതീയ സംസ്കാരം ഓരോ കാലത്തും  എങ്ങിനെയായിരുന്നു എന്ന്  മനസ്സിലാക്കി തന്നിരുന്നത് അവിസ്മരണീയമായ അനുഭവമാണ്. . നളന്ദയും ,തക്ഷശിലയും , ഗുരുകുല വിദ്യാഭ്യാസവും ,ആര്യഭടനും എല്ലാം അതിൽ ഉൾപ്പെട്ടിരുന്നു .ഇതു പോലെയുള്ള വിവരണങ്ങളും ,ചിത്രീകരണങ്ങളും സന്ദര്‍ശകരുടെ മനസ്സില്‍ ആഴത്തില്‍ പതിയുകയും, സമ്പന്നമായിരുന്ന ഭാരതീയ സംസ്കാരവും ,പൈതൃകവും മനസ്സിലാക്കുക വഴി അത് രാഷ്ട്ര പുരോഗതിയ്ക്ക് കാരണമായിത്തീരുമെന്നും ആണ് തോന്നുന്നത് .

ക്ഷേത്രത്തിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞ് എല്ലാവരും ചായ കുടിച്ചിട്ട് ഒന്ന് ഫ്രഷ് ആയി ഏഴര മണിയ്ക്കുള്ള ലേസർ വാട്ടർ ഷോ ആസ്വദിക്കുന്നതിനായി അവിടേയ്ക്കുള്ള ഗേറ്റിന് മുന്നിൽ കാത്തു നിന്നു . ആറര മണി കഴിഞ്ഞപ്പോൾ ജീവനക്കാരെത്തി ഗേറ്റ് തുറന്ന് ടിക്കറ്റ് പരിശോധിച്ച് അകത്തേയ്ക്ക് കയറ്റി വിട്ടപ്പോഴാണ് ക്ഷേത്രം നിന്നിരുന്ന പ്രദേശത്തിന്‍റെ വിസ്തൃതി മനസ്സിലായത് ,അത്രയധികം നടന്ന് വേണമായിരുന്നു ഷോ നടക്കുന്ന ഗാലറിയിലേക്കെത്താൻ . കുട്ടികളും ചെറുപ്പക്കാരും സൗകര്യമുള്ള ഇരിപ്പിടങ്ങൾക്കായി ഓടുന്നത് കണ്ടപ്പോള്‍ നടന്നു ചെല്ലുമ്പോഴേക്കും സീറ്റ് കിട്ടാതെ വരുമോ എന്ന് സംശയിച്ചു. . ഗാലറിയ്ക്കടുത്ത് ചെന്നപ്പോഴാണ് ഓട്ടവും ചാട്ടവും ഒന്നും ആവശ്യമില്ലെന്നറിഞ്ഞത്, അത്രയധികം ഇരിപ്പിടങ്ങളുള്ള വലിയ ഒരു ഗാലറി തന്നെയായിരുന്നു അത് . ഏഴര മണി മുതൽ എട്ടേകാൽ വരെ നീണ്ടു നിന്ന ഷോയില്‍ ഉപനിഷത്തുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പുരാണ കഥാപാത്രമായ നചികേതസിന്‍റെ  കഥയായിരുന്നു പ്രമേയം .

സത് -ചിത് -ആനന്ദ് വാട്ടർ ഷോ

യജ്ഞ ശ്രശസ് (ഷോയില്‍ ഉദാലകൻ എന്നാണ് പേര് പറഞ്ഞത് ) എന്ന മഹർഷി ഒരു യജ്ഞം നടത്തുകയും,യജ്ഞത്തിന് ശേഷം, ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നതിനായി രോഗബാധിതരും തീരെ മോശവുമായിരുന്ന പശുക്കളെയാണ്  തിരഞ്ഞെടുത്തത്  . പാപ പൂരിതമായ ഈ പ്രവര്‍ത്തിയെ സാത്വികനായ മകൻ നചികേതസ് ചോദ്യം ചെയ്തു. നമുക്ക് വേണ്ടാത്തതിനെ അല്ലല്ലോ ഇഷ്ടമുള്ളതിനെ അല്ലേ ദാനം ചെയ്യേണ്ടതെന്ന കുട്ടിയുടെ ചോദ്യത്തിൽ കോപാകുലനായ പിതാവ് ഏറ്റവും ഇഷ്ടമുള്ളത് മകൻ തന്നെയാണെന്ന് പറഞ്ഞപ്പോൾ എന്നാൽ പിന്നെ അങ്ങനെ ആകട്ടെയെന്ന് സന്തോഷത്തോടെ നചികേതസ്  സമ്മതിച്ചു . ആർക്കാണ് തന്നെ ദാനം ചെയ്യാൻ പോകുന്നതെന്ന് കുട്ടി  ചോദിച്ചപ്പോൾ . അനിയന്ത്രിതമായ കോപത്തോടെ “നിന്നെ ഞാൻ മൃത്യു ദേവന് കൊടുക്കാൻ പോകുന്നുവെന്ന്” മഹര്‍ഷി പറഞ്ഞു. ഭയ ലേശമില്ലാതെ നചികേതസ് മൃത്യു ദേവനെ കാണാനായി പുറപ്പെട്ടു,അതിനായി  മൂന്ന് രാത്രികള്‍ അദ്ദേഹം കാത്തു നിന്നു . കുട്ടിയുടെ അചഞ്ചലമായ മനസും ധൈര്യവും സത്യസന്ധതയും മനസ്സിലാക്കി യമദേവൻ അവന് പ്രത്യക്ഷനായി. സാധാരണയായി ആരും കാണാൻ ഇഷ്ടപ്പെടാത്ത തന്നെ എന്തിനാണ് കാണുന്നതെന്ന ചോദ്യങ്ങൾക്കെല്ലാം നചികേതസ്  തൃപ്തികരമായ ഉത്തരം കൊടുത്തു.വളരെ ക്ഷമയോടെ തന്‍റെ ലക്ഷ്യപ്രാപ്തിയ്ക്കായി  ,ഭയരഹിതനായി മൂന്നു ദിന രാത്രങ്ങള്‍ തപസ്സ് അനുഷ്ടിച്ച ആ ബാലന്‍ നിസാരക്കാരന്‍ അല്ലെന്ന് മനസ്സിലാക്കിയ ധർമ്മ ദേവൻ അദ്ദേഹത്തിന് 3 വരങ്ങൾ വാഗ്ദാനം ചെയ്തു. പിതാവിന്  തന്നോടുള്ള കോപം ഇല്ലാതെയാക്കി അദ്ദേഹത്തിന് നല്ല മനസ്സ് കൊടുക്കണമെന്നായിരുന്നു നചികേതസ്സ് ആദ്യമായി ആവശ്യപ്പെട്ടത്. ജരാ മരണങ്ങള്‍ ഇല്ലാത്ത സ്വർഗ്ഗത്തിൽ ജീവിക്കാൻ യോഗ്യനാകാനുള്ള വിദ്യയാണ് രണ്ടാമതായി ചോദിച്ചത് .ഇതെല്ലം സസന്തോഷം  മൃത്യു ദേവന്‍ നല്‍കി.  നശ്വരങ്ങളായ ലൌകിക സുഖങ്ങള്‍ക്ക് അപ്പുറം ഹൃദയത്തിന്‍റെ അദൃശ്യ ബിന്ദുവില്‍ മറഞ്ഞിരിക്കുന്നതും  ,മരണത്തെ മറികടക്കുന്ന നിത്യമായ ആത്മാവിനെ കുറിച്ചുള്ള അറിവാണ്  മൂന്നാമത്തെ വരമായി  ബാലനായ നചികേതസ് യമദേവനോട് ചോദിച്ചത്. കുട്ടിയാണെങ്കിലും  അതിനുള്ള യോഗ്യതയുണ്ടെന്ന തിരിച്ചറിഞ്ഞ യമദേവൻ നചികേതസിന്   ആത്മ തത്വം വളരെ വിശദമായി ഉപദേശിച്ചുകൊടുത്തു. വിദ്യയുടെ മങ്ങാത്ത തിരിനാളമായി നചികേതസ് സ്വഗൃഹത്തിൽ തിരിച്ചെത്തിയപ്പോള്‍ കോപലേശമില്ലാതെ അച്ഛന്‍ മകനെ സ്വീകരിച്ചു. ഇതായിരുന്നു ഞങ്ങള്‍ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ കണ്ട ഷോയിലെ പ്രമേയം. മനുഷ്യരാശിയ്ക്കാകെ അനുവർത്തിക്കാവുന്ന കാര്യങ്ങളാണ് ഈ ഷോയിലൂടെ അവിടെ  കാണാൻ കഴിഞ്ഞത് ജലധാരകളിൽ  പ്രകാശവീചികൾ അയയ്ക്കുന്നതോടൊപ്പം ,സംഭാഷണങ്ങളും സംഗീതവും, സന്നിവേശിപ്പിച്ച്  ആളിപ്പടരുന്ന അഗ്നിയുടെയും  അനിമേഷന്‍റെയും സഹായത്തോടെ നടത്തിയ  ആ ഷോ  എല്ലാവര്‍ക്കും ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയ ഒരു ഗുണപാഠം തന്നെയാണ് നല്‍കിയത്.

ഗാലറിയിലുള്ള ജനസഹസ്രങ്ങൾ കുറച്ചെങ്കിലും ഇറങ്ങിത്തീരുന്നത് വരെ ഞങ്ങൾ കാത്തിരുന്നു,കാരണം ഇങ്ങനെയുള്ള ഉന്തിലും തള്ളിലും പെട്ടാണ് പലപ്പോഴും വലിയ അപകടങ്ങൾ സംഭവിക്കുന്നത്. തണുപ്പുള്ള ആ രാത്രിയിൽ തിരക്കിനിടയിലൂടെ  പുറത്തേക്ക് കടക്കുന്ന സമയത്ത് കുറച്ച് മലയാളികളെ കണ്ട് സംസാരിക്കാനും പരിചയപ്പെടാനും സാധിച്ചു . അങ്ങനെ ഗുജറാത്തിലെ അവസാനത്തെ കാഴ്ചയും കണ്ട് ഞങ്ങൾ ബസിൽ കയറി ഹോട്ടലിലേക്ക് പുറപ്പെട്ടു .

അഹമ്മദാബാദില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചരിത്ര പ്രസിദ്ധമായ കുറെയധികം സ്ഥലങ്ങളുണ്ടെന്നാണ്  ആ സ്ഥലത്തെ പറ്റി കൂടുതല്‍   അറിവുള്ള സഹയാത്രികരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടത് .” ജീവന്‍റെ വൃക്ഷം” ഡിസൈന്‍ ചെയ്തിരിക്കുന്ന  ലോക  പ്രശസ്തമായ ഒരു “ജാളി” അല്ലെങ്കില്‍ “വാതില്‍” ഉള്ള “സിദ്ദി സയെദ് മസ്ജിദ്” അതില്‍ ഒന്നാണ് അതുപോലെ ശത്രുക്കളാല്‍ നശിപ്പിക്കപ്പെട്ട മിനാരങ്ങളും അവയുടെ അവശിഷ്ടങ്ങളായ ‘കുലുങ്ങുന്ന മിനാരങ്ങളും “ ലോക ശ്രദ്ധ പിടിച്ചു പറ്റിയവയാണെന്നും അതൊക്കെ  കണ്ടിരിക്കേണ്ടതും ആണെന്നാണ്‌ അദ്ദേഹം പറഞ്ഞത് . വിസ്താര ഭയത്താലും ,കാണാത്ത കാഴ്ചകളായതിനാലും അതിനെപ്പറ്റിയൊന്നും ഇവിടെ   കൂടുതല്‍  പ്രതിപാദിക്കുന്നില്ല  ഏതായാലും യാത്രാ പരിപാടിയില്‍ (itinery)ഉള്‍പ്പെടുത്തിയിരുന്നത് തന്നെ നന്നായി കാണാന്‍ സാധിച്ചില്ല, പിന്നെ മറ്റുള്ളവയുടെ കാര്യം പറയാനില്ലല്ലോ ...ഭാവിയില്‍ എപ്പോഴെങ്കിലും സാധിച്ചാല്‍ കാണാം ..അത്ര തന്നെ . 

കാഴ്ചകളുടെ കൊട്ടിക്കലാശം കഴിഞ്ഞ് ഞങ്ങൾ റിവേര സരോവർ പോർട്ടിക്കൊ ഹോട്ടലിലെത്തി പിറ്റേ ദിവസത്തെ മടക്ക യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും. യാത്രാരംഭത്തിൽ താമസിച്ച അതേ ഹോട്ടലിൽ തന്നെയാണ് അവസാന ദിവസവും താമസിച്ചതെങ്കിലും ഇത്തവണ ഞങ്ങൾക്ക് കുറച്ചുകൂടി നല്ല മുറിയും സേവനങ്ങളുമാണ് ലഭിച്ചത്. രാത്രി വിശ്രമിക്കുമ്പോൾ അതുവരെ കണ്ട കാഴ്ചകളുടെയും ഒരിക്കൽ മാത്രം കണ്ട് പിരിഞ്ഞ മുഖങ്ങളുടെയും ഒരു വേലിയേറ്റം തന്നെയായിരുന്നു മനസ്സിൽ. ഇനി ഈ സ്ഥലങ്ങളിൽ വരുമോ, ഇല്ലയോ ഒന്നുമറിയില്ല . ഹോട്ടലിലും മറ്റ് പല സ്ഥലത്തും വച്ച് കണ്ടതും പരിചയപ്പെട്ടതുമായ  മുഖങ്ങളെ ഇനി  കാണുമോ..  കണ്ടാൽ  തന്നെ ഓർക്കുമോ.. ഇതെല്ലാം ആലോചിച്ച് എപ്പോൾ ഉറങ്ങിയെന്നറിയില്ല .

     പിറ്റേ ദിവസം ഭാരതത്തിന്‍റെ എഴുപത്തിയാറാം  റിപ്പബ്ലിക്ക് ദിനമായിരുന്നു. പ്രാതൽ കഴിച്ച് പെട്ടികൾ പായ്ക്ക് ചെയ്ത് തയ്യാറെടുത്ത് ഇരിക്കുമ്പോഴാണ് ഹോട്ടൽ മുറ്റത്ത് ദേശീയ പതാക ഉയർത്തുന്ന ചടങ്ങിന് എല്ലാവരെയും ക്ഷണിച്ചത് . തണുപ്പുള്ളതെങ്കിലും ഏറ്റവും അഭിമാനകരമായ  ആ പ്രഭാതം എന്നും ഓർമ്മയിലുണ്ടാകും,അത്ര മനോഹരവും ലളിതവുമായ ഒരു ചടങ്ങായിരുന്നു അവിടെ നടന്നത്. ഞങ്ങൾ എല്ലാവരും പതാക ഉയര്‍ത്തി  കെട്ടിയിരുന്ന പ്ലാറ്റ്ഫോമിന് ചുറ്റും ദേശ ഭക്തിയോടെ നിന്നു . അപ്പോഴാണ് ഹോട്ടൽ ജീവനക്കാർ ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും പ്രായം കൂടിയ ശശിയേട്ടനെ പതാക  വിടര്‍ത്താന്‍  വേണ്ടി ക്ഷണിച്ചത്. അനുഭവ സമ്പത്ത് കൊണ്ടും ,മന:ശക്തി കൊണ്ടും , പ്രായത്തിന്‍റെ  പക്വത കൊണ്ടും മറ്റുള്ളവരെ ആത്മീയതയുടെ  സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന മനുഷ്യ സ്നേഹിയെന്ന നിലയിലും പതാക  വിടർത്താൻ  ഏറ്റവും അർഹനായ ഒരു വ്യക്തിയായിരുന്നു ശശിയേട്ടൻ അദ്ദേഹം പതാക വിടർത്തിയപ്പോൾ ഉണ്ടായ പുഷ്പ വൃഷ്ടി ഞങ്ങളെ കോരിത്തരിപ്പിച്ചു. സർവ്വോപരി ഭാരതാംബയുടെ ഏറ്റവും തെക്കേയറ്റത്തുള്ള കൊച്ചു മലയാളക്കരയുടെ മക്കളായ ഞങ്ങളെ ഇത്രയും ശ്രേഷ്ഠമായ ഒരു കാര്യത്തിനായി  ക്ഷണിക്കുക വഴി നമ്മുടെ നാടിനെയും നാട്ടുകാരെയും അവർ ബഹുമാനിച്ചതായി തോന്നി. “ജനഗണമന” പാടി നമ്മുടെ ത്രിവർണ്ണ പതാക നീല വാനിൽ ഉയർന്ന് മന്ദ മാരുതനിൽ പാറിക്കളിച്ചപ്പോൾ  ഞങ്ങളുടെ എല്ലാവരുടെയും ശിരസ്സും ഉയർന്നു . ഭാരതാംബയുടെ മക്കളായതിൽ എപ്പോഴും അഭിമാനം കൊള്ളുന്നവരാണെങ്കിലും , ആ പൊൻ പുലരിയിൽ അന്തരംഗം അഭിമാനപൂരിതമായ ധന്യ നിമിഷങ്ങളാണ് ഞങ്ങൾക്ക് ചാർത്തിത്തന്നത് . മാതൃ രാജ്യത്തിന്‍റെ ഉയര്‍ച്ചയുടെ മാധുര്യത്തിനൊപ്പം ഹോട്ടലുകാര്‍ വിളമ്പിയ മധുരപലഹാരങ്ങള്‍ കൂടി ആയപ്പോള്‍ അതിമധുരമായി അനുഭവം .

     “ഭാരതമെന്ന് കേട്ടാലോ അഭിമാന പൂരിതമാകണം അന്തരംഗം,കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ” എന്ന വള്ളത്തോളിന്റെ കവിതയിൽ  പറഞ്ഞിരിക്കുന്നത് പോലെ സന്തോഷത്തിരകളടിക്കുന്ന അന്തരംഗവും, ചോര തിളയ്ക്കുന്ന ഞരമ്പുകളുമായി ഞങ്ങൾ അവിടത്തെ പുൽത്തകിടിയിൽ  അൽപ്പനേരം വട്ടം കൂടിയിരുന്ന് യാത്രാനുഭവങ്ങൾ വിലയിരുത്തി.

 


          റിപബ്ലിക്ക്‌ ദിനത്തിലെ പതാക ഉയര്‍ത്തല്‍ 

ഏഴു ദിവസത്തെ യാത്ര അവിസ്മരണീയമാക്കിയ സാത്വിക്കിന്‍റെ  സ്നേഹ പൂർണ്ണവും മെച്ചപ്പെട്ടതുമായ സഹായ സഹകരണങ്ങൾ വിലയിരുത്തി അദ്ദേഹത്തെ ഓരോരുത്തരും മുക്തകണ്ഠം പ്രശംസിച്ചു . കൂടാതെ സംഘാംങ്ങളുടെ പൂർണ്ണ പങ്കാളിത്തത്തെ പറ്റിയും എല്ലാവരും പുകഴ്ത്തി സംസാരിച്ചു.

     പതിനൊന്ന് മണിയോടെ വിമാനത്താവളത്തിലെത്തിയ ഞങ്ങൾക്ക് കഴിക്കാനുള്ള ഉച്ചഭക്ഷണം ഹോട്ടലിൽ നിന്ന് പായ്ക്ക് ചെയ്ത് കരുതിയിരുന്നു എയർപ്പോർട്ടിലെ  സ്ഥിരം ചടങ്ങുകൾ കഴിഞ്ഞ് ഗേറ്റിനടുത്തിരുന്ന്  എല്ലാവരും പായ്ക്ക് ചെയ്തു കൊണ്ടു വന്നിരുന്ന ബിരിയാണി കഴിച്ചു. അപ്പോഴേക്കും  അതി രാവിലെ  ഒരു ബന്ധുവിനെ കാണുവാൻ വേണ്ടി ഹോട്ടലിൽ നിന്ന് പോയ  ഞങ്ങളുടെ സഹയാത്രികരായ കുടുംബം  കൂടി എയർപ്പോർട്ടിലെത്തി . മുംബൈയ്ക്ക് പോകാനായി വന്ന അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഗേറ്റിലേക്ക് നടന്നു.  ഒന്നര മണിയോടെ പുറപ്പെട്ട വിമാനം നാലു മണിയ്ക്ക് മുൻപേ ഞങ്ങളെ സുരക്ഷിതരായി നമ്മുടെ സ്വന്തം കൊച്ചിയിലെത്തിച്ചു.   

     യാത്രകൾ നേടിത്തരുന്ന അനുഭവങ്ങൾ എത്രയോ പുസ്തകങ്ങൾ വായിച്ചു കിട്ടുന്നതിനെക്കാൾ വളരെ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട് മാത്രവുമല്ല പുസ്തകം വായിക്കുന്നതിനേക്കാൾ വേഗതയിലും ആഴത്തിലും ആ അറിവുകൾ മനസ്സിൽ നിൽക്കുമെന്നുമാണ് അനുഭവം ഞങ്ങളെപ്പോലെ എന്നും യാത്ര ചെയ്യാനാകാത്തവർ  സന്തോഷ് ജോർജജ്  കുളങ്ങര സാറിനെപ്പോലെ ലോകമാകെ ,ക്ലേശങ്ങൾ സഹിച്ച് യാത്ര ചെയ്ത് കാര്യങ്ങൾ വിശദമായി പഠിച്ച് അവിടത്തെയൊക്കെ കാഴ്ചകൾ വളരെ മനോഹരമായി കാണിച്ചു തരുമ്പോൾ  സ്വീകരണ മുറിയിലിരുന്നു അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുക പതിവാണ്. S G K സാറിന്‍റെ  . സഞ്ചാരം പരിപാടിയുടെ  അവതരണ ഗാനത്തിൽ പറയുന്നത് പോലെ  ”ഈ ലോകം സ്വന്തം വീടു പോലെ സ്നേഹക്കൂടാരമാക്കി, മായാ സഞ്ചാരത്തിലൂടെ അങ്ങ് ദൂരെ പൂക്കുന്ന കാടും മേടും  അടുത്തു കൊണ്ടു വന്ന്” അറിവും ആനന്ദവും പ്രദാനം ചെയ്തു തരുന്ന ആ യാത്രാ വിവരണങ്ങള്‍ ആരാണ് ഇഷ്ടപ്പെടാത്തത് ?? ആർക്കാണ് പ്രയോജനപ്പെടാത്തത് ,പ്രചോദനമാകാത്തത്   .!!! അതു പോലെ രസകരമായ പല സഞ്ചാര വ്ളോഗുകളും കാണുക എന്നത് ഒരു ദിനചര്യ ആക്കി മാറ്റിയിട്ടുണ്ട് ഞങ്ങൾ. പക്ഷേ നമ്മൾ സ്വയം യാത്രചെയ്യുമ്പോൾ അറിവും അനുഭവവും മാത്രമല്ല എത്രയോ പുതിയ സുഹൃത് ബന്ധങ്ങളും കിട്ടുന്നുണ്ടല്ലോ . !!, അവരുമായി പങ്കിട്ട നല്ല ദിവസങ്ങൾ,  അനുഭവങ്ങൾ ,യാത്ര കഴിഞ്ഞും അവരുമായി തുടരുന്ന സുഹൃത്ത് ബന്ധങ്ങൾ അങ്ങിനെ എന്തെല്ലാമെന്തെല്ലാമാണ് ഒരു യാത്ര കൊണ്ട് നേടാൻ കഴിയുന്നത്.

ഏറെ പ്രതീക്ഷയോടെ ഗുജറാത്ത് കാണുവാനിറങ്ങിയ ഞങ്ങള്‍ക്ക്  ഫോർച്യൂണിനൊപ്പമുള്ള യാത്ര മികച്ചതായിരുന്നെന്ന്  പറയാന്‍ സാധിക്കുന്നില്ല ,ടൂര്‍ കമ്പനിയുടെ ഭാഗത്ത്‌ നിന്നുണ്ടായ ചില ഗുരുതരമായ വീഴ്ചകള്‍ കാരണം പല സ്ഥലങ്ങളും വേണ്ട രീതിയില്‍ ആസ്വദിച്ചു കാണുവാന്‍ ഭാഗ്യമുണ്ടായില്ല .  കാര്യങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്തത്തോടു കൂടി  പ്ലാന്‍ ചെയ്ത് നടപ്പാക്കിയിരുന്നെങ്കില്‍    നന്നാകുമായിരുന്നു  . ഫോർച്യൂണിന്‍റെ  ഭാഗ്യമായ  സാത്വിക്കിന്  ഉയരങ്ങളിൽ എത്താനാകട്ടെ  എന്ന്  ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു . ഗുജറാത്തിൽ ഉടനീളം സുരക്ഷിതമായി ബസ് ഓടിച്ച സാരഥിയ്ക്കും. ബസിൽ നിന്നിറങ്ങുമ്പോൾ ഓരോ കാൽ വയ്പ്പിനും ഒരു സ്റ്റൂൾ എടുത്തിട്ട് തന്ന്  ഇറങ്ങുവാന്‍  സഹായിച്ച പയ്യനും ഹൃദയത്തിന്‍റെ  ഭാഷയിൽ നന്ദി പറയുന്നു. ഏറ്റവും ഒടുവിൽ കൂടെ യാത്ര ചെയ്ത  സഹയാത്രികര്‍ക്ക്  എല്ലാവര്‍ക്കും  നന്മ നേരുന്നു, ഓരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത നമ്മൾ എത്രയോ പണ്ടേ അറിയുന്നവരെപ്പോലെയല്ലേ  താത്കാലികമായി പിരിഞ്ഞത്.. നമ്മൾ പിരിയുന്നില്ല ... വീണ്ടും വീണ്ടും കാണും .. കാണണം !!

 എല്ലാത്തിനുമുപരി ഇങ്ങനെയുള്ള ഭാഗ്യാതിരേകങ്ങൾ  നൽകി  അനുഗ്രഹിച്ച ജഗന്നിയന്താവായ സർവ്വേശ്വരന് പൂർണ്ണ നമസ്കാരം .

ശുഭം        ..


   26/01/2026