2026 മാർച്ച് 2, തിങ്കളാഴ്‌ച

    

     

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ മണ്ണിൽ

ഭാഗം 1

സബർമതിയുടെ തീരങ്ങളിൽ

ഭാരതത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് അറേബ്യൻ സമുദ്രം തന്റെ വെള്ളിത്തിരമാലകൾ കൊണ്ട് നൂപുരമണിയിക്കുന്ന നാട് , കാലികളുടെയും ഗോപാലകനായ ഭഗവാൻ ശ്രീകൃഷണന്റെ രാജധാനിയായിരുന്ന ദ്വാരകയുമുള്ള പുണ്യ നാട് .. നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തന്ന സമര സേനാനികളായ സർദാർ വല്ലഭായി പട്ടേലിന്‍റെയും ,ഗാന്ധിജിയുടെയും ,. ഇപ്പോഴത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെയും ജന്മ ദേശമായ നാട്....  അതേ ആ നാടാണ് ഗുജറാത്ത് .. അവിടേയ്ക്കൊരു യാത്ര പോയാലോ.. !!??

ഞങ്ങളുടെ ഗുജറാത്ത് യാത്രാ സ്വപ്നങ്ങൾക്ക് ചിറകേകിയത്  “ഫോർച്യൂൺ ടൂർസ്” എന്ന ഏജൻസിയാണ്. വിനോദ സഞ്ചാര രംഗത്ത് നീണ്ട കാലത്തെ സേവന പാരമ്പര്യമുള്ള ഫോർച്യൂണിനൊപ്പമുള്ള യാത്രകൾ നല്ല അനുഭവമായിരിക്കും സമ്മാനിക്കുക എന്ന് .മുൻപൊരിക്കൽ നടത്തിയ ഒരു ഉത്തരേന്ത്യൻ യാത്ര കൊണ്ട് ഞങ്ങൾക്കറിയാമായിരുന്നു . ഫോർച്യൂൺ എന്നാൽ ‘ഭാഗ്യം’ എന്നാണല്ലോ അർത്ഥം . അവരോടൊപ്പം യാത്ര ചെയ്യുവാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു

പുതുവർഷപ്പിറവിയുടെ പുതു മോടിയിൽ 2026 ജനുവരി മാസം 19 ആം തീയതിയായിരുന്നു എട്ട് പകലും ഏഴ് രാത്രിയും നീണ്ട ഞങ്ങളുടെ ഗുജറാത്ത് യാത്ര കൊച്ചിയിൽ നിന്ന് ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30 ന്  അഹമ്മദാബാദിലേക്കുള്ള ഇൻഡിഗോ   വിമാനത്തിൽ പറക്കുവാനായി ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, തികച്ചും അപരിചിതരായ സംഘാംഗങ്ങൾ വിമാനത്താവളത്തിൽ  രാവിലെ പത്തരയ്ക്ക് മുൻപായി എത്തിച്ചേർന്നിരുന്നു  . വിദേശത്തും സ്വദേശത്തും വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരും വിദേശത്ത്  സ്ഥിര താമസമാക്കിയവരും ,തിരികെ നാട്ടിൽ വന്നവരും , ഏതാണ്ട് സമപ്രായക്കാരുമായ 28 പേരുടെ ഒരു ഗ്രൂപ്പാണ് യാത്രയ്ക്ക് തയ്യാറായി അവിടെ എത്തിയിരുന്നത്  അന്യോന്യം പരിചയപ്പെടലും കാര്യങ്ങളുമായി നിൽക്കുമ്പോഴാണ് ഫോർച്യൂണിന്റെ പ്രതിനിധിയും ഞങ്ങളെ നയിക്കാൻ  നിയുക്തനുമായ  ഒരു ചെറിയ പയ്യൻ യൂണിഫോം അണിഞ്ഞ് ചിരിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തത് . ഒരു  ചെവിയിൽ കടുക്കനണിഞ്ഞ് വന്ന ആ കുട്ടിയെ കണ്ടപ്പോൾ ഒരു “ഫ്രീക്കൻ” ആയിരിക്കാമെന്ന് ഞങ്ങളിൽ ചിലരെങ്കിലും വിലയിരുത്തി. തൊപ്പി  വിതരണത്തിനിടെ പേരു ചോദിച്ചു “സാത്വിക് ” . പേരും രൂപവുമായി ഒരു പൊരുത്തം തോന്നിയില്ലെങ്കിലും ആള് മിടുക്കനാണെന്ന്  തോന്നി . അദ്ദേഹത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പിന്നീടുള്ള യാത്രയിലാണ് ചോദിച്ചറിയാൻ കഴിഞ്ഞത് ,അതുകൊണ്ട് ആ വിവരങ്ങളൊക്കെ പിന്നീട് എഴുതാം .  ചെക്കിൻ ,സെക്യൂരിറ്റി ആദിയായ എയർപോർട്ട് ചടങ്ങുകൾ കഴിഞ്ഞ് പന്ത്രണ്ട് മണിയോടെ നീലയും വെള്ളയും ഉടുപ്പണിഞ്ഞ് ഒരു “സീഗൾ” പക്ഷിയെ പോലെ ചിറകു വിരിച്ചു നിന്ന ഇൻഡിഗോ വിമാനത്തിലേക്ക് ഞങ്ങൾ കയറിപ്പറ്റി. അര മണിക്കൂർ കാത്തിരിപ്പിനൊടുവിൽ  ഗുജറാത്തിന്റെ പഴയ തലസ്ഥാനമായ അഹമ്മദാബാദ് ലക്ഷ്യമാക്കി ആ വിമാനപ്പറവ  ആകാശത്തേക്ക് ഊളിയിട്ടു.    .             

   ഭാരതാംബയുടെ വീര പുത്രന്മാർക്ക്  ജന്മം നൽകിയ ആത്മീയ പരിവേഷമുള്ള ഗുജറാത്തിന് ആ പേര് എങ്ങനെ കിട്ടി അല്ലെങ്കിൽ ആ പേരിന്റെ അർത്ഥമെന്തായിരിക്കും എന്നൊക്കെയായിരുന്നു യാത്രയ്ക്ക് മുന്‍പ് ഞാന്‍  ആലോചിച്ചിരുന്നത് . അഞ്ചാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ ഭാരതത്തിൽ “ഗുജറാസ്” എന്ന ഗോത്ര വർഗ്ഗം കുടിയേറിയിരുന്ന പ്രദേശമായിരുന്നത് കൊണ്ടാണ് “ഗുജറാത്ത്” എന്ന  പേരു വരാൻ കാരണമെന്നാണ്  ഗൂഗിള്‍ പേജുകളില്‍ നിന്ന് വായിച്ചറിയാൻ കഴിഞ്ഞത് . അഞ്ചു കോടിയിൽ പരം ജനങ്ങള്‍ വസിക്കുന്ന  ഗുജറാത്തില്‍  ഹിന്ദിയോട് സാമ്യമുള്ള “ഗുജറാത്തി” ഭാഷയാണ് ഉപയോഗിക്കുന്നത് . പാക്കിസ്ഥാനുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ രാജസ്ഥാൻ ,മഹാരാഷ്ട്ര ,മദ്ധ്യ പ്രദേശ് എന്നിവയാണ് . പെട്രോളിയം , തുണി ,ഫാർമസ്യൂട്ടിക്കൽസ് ഓട്ടോ മൊബൈൽ,അമൂല്‍ പോലെയുള്ള പാല്‍ ഉത്പ്പന്ന ഉത്പാദന കേന്ദ്രങ്ങള്‍ വജ്ര സംസ്കരണം ,ഉപ്പ് ഉത്പാദനം,ബോട്ട് ബിൽഡിങ്  മുതലായവ കൂടാതെ കെട്ടിട നിർമ്മാണത്തിൻറെ  അവിഭാജ്യ ഘടകങ്ങളായ ടൈൽസ് ,മാർബിൾ എന്നീ വസ്തുക്കളും  ഗുജറാത്തിന്റെ സംഭാവനകളാണെന്നറിയുമ്പോൾ   ഭാരതത്തിലെ  ഏറ്റവും വലിയ വ്യവസായവൽകൃത സംസ്ഥാനമെന്ന പദവി അതിന്  ലഭിച്ചതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല . സംസ്ഥാന  രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയ ഗുജറാത്തിന് 1600 കിലോ മീറ്ററിലധികം ദൈർഘ്യമുള്ള  കടൽത്തീരങ്ങൾ  സ്വന്തമാണ്  .ചണ്ഡിഗഡ് കഴിഞ്ഞാൽ ഭാരതത്തിലെ രണ്ടാമത്തെ ആസൂത്രിത നഗരമായ  ഗാന്ധിനഗർ ആണ്  ഗുജറാത്തിന്റെ ഇപ്പോഴത്തെ തലസ്ഥാനം . സിന്ധുനദീതട ,ഹാരപ്പൻ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ  ഗുജറാത്തിലെ പല സ്ഥലങ്ങളിൽ നിന്നായി  ചരിത്ര ഗവേഷകർ  കണ്ടെടുത്തതായി പറയപ്പെടുന്നു. പണ്ട് ചെറിയ ക്ലാസുകളില്‍ ഭാരതത്തിന്റെ ഭൂപടം വരച്ചു സംസ്ഥാനങ്ങളുടെ പേര് അടയാളപ്പെടുത്തി പഠിക്കണമായിരുന്നു   “ഞണ്ടിന്‍റെ ഇറുക്ക് കാല്‍” പോലെ ഇടത് വശത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു സ്ഥല രൂപം വരച്ച് ഒപ്പിച്ചു വച്ചിരുന്നു എന്നല്ലാതെ അത് ഇത്ര മഹത്തായ ഒരു ദേശമാണെന്നോ, ഇറുക്ക് കാലുകള്‍ക്ക് നടുവിലുള്ളത് കച്ച് ഉള്‍ക്കടല്‍ ആണെന്നോ ഒന്നും മനസ്സിലാക്കാതെയാണ് പരീക്ഷകളില്‍ ജയിച്ചു പോന്നിരുന്നത് . ഏതായാലും നമ്മുടെ മാതൃഭൂമിയുടെ അഭിമാന സന്താനമായ ഗുജറാത്തിലേക്ക് ഇത്ര നാളും പോകാന്‍ സാധിക്കാഞ്ഞതില്‍ അനല്‍പ്പമായ ഖേദം തോന്നിയെങ്കിലും ഇപ്പോഴെങ്കിലും അതിനുള്ള ഭാഗ്യം ലഭിച്ചല്ലോ എന്ന് സമാധാനിക്കുകയും ചെയ്യുന്നു .

രണ്ടര മണിക്കൂർ പറക്കലിന് ശേഷം ഗുജറാത്തിലെ ഏറ്റവും വലിയ നഗരവും  വാണിജ്യ തലസ്ഥാനവുമായ അഹമ്മദാബാദിലേക്ക് വിമാനം താഴ്ന്നു തുടങ്ങിയപ്പോൾ തന്നെ “സബർമതി നദി” ഒരു വലിയ പെരുമ്പാമ്പിനെപ്പോലെ നഗരത്തെ ചുറ്റി ഒഴുകുന്നത് കാണാമായിരുന്നു . ഗുജറാത്ത് സുൽത്താനായിരുന്ന “അഹമ്മദ് ഷാ” സ്ഥാപിച്ച നഗരമായതിനാലാണ് നഗരത്തിന് അഹമ്മദാബാദ് എന്ന സ്ഥലനാമം ലഭിച്ചത്  .എത്രയോ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഗുജറാത്ത്‌,  ഞങ്ങൾക്കായി  കരുതി വച്ചിരിക്കുന്ന അത്ഭുത കാഴ്ചകളുടെ നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങള്‍  കണ്ടു കൊണ്ടാണ്  സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് കാലു കുത്തിയത്.  

എയർപ്പോർട്ടിൽ നിന്ന് ആദ്യ ദിവസത്തെ കാഴ്ചകളിലേക്ക് കൊണ്ടു പോകുവാനായി ബസ് എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് സാത്വിക് ഞങ്ങളെ പുറത്തേക്ക് നയിച്ചു. പക്ഷേ കവാടത്തിൽ സാധാരണ വാഹനങ്ങൾ വരുന്ന സ്ഥലത്തേക്ക് ബസുകളെ അനുവദിക്കുകയില്ല എന്ന കാരണത്താൽ വലിയ പെട്ടികളും ഉരുട്ടി കടകട ശബ്ദം കേൾപ്പിച്ച് കൊണ്ട്  ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് കുറച്ചു ദൂരം നടക്കേണ്ടി വന്നപ്പോള്‍ ഞങ്ങളില്‍ പലരും പ്രതിഷേധിച്ചു .

ബാഗുകളും പെട്ടികളും ബസിന്‍റെ ആമാശയത്തിലേക്ക് കയറ്റി വച്ചിട്ട് ഞങ്ങൾ  .കാഴ്ചകൾ കാണാൻ തയ്യാറായി ബസിൽ കയറി ഇരിപ്പായി . 34 ജില്ലകളുള്ള ഗുജറാത്തിന്‍റെ ഏറ്റവും മദ്ധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന അഹമ്മദാബാദിലെ വിമാനത്താവളത്തിൽ നിന്ന് ഏതാണ്ട്  പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സബർമതി ആശ്രമം ആയിരുന്നു ആദ്യ സന്ദർശന സ്ഥലം. അങ്ങോട്ടേക്കുള്ള യാത്രാ മദ്ധ്യേ  ആദ്യം ശ്രദ്ധയില്‍ പെട്ടത് ആർമി ഏരിയായിരുന്നു. അതിന് സമീപത്തായി നല്ല ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുള്ള മതിലുകളും, മതിലിന് പുറത്തായി  നിറക്കൂട്ടുകൾ കൊണ്ട് ചിത്രപ്പണി ചെയ്തലങ്കരിച്ച  മരങ്ങളും, മരച്ചില്ലകളെ  അലങ്കരിക്കുന്നത് പോലെ  കുട്ടികൾ പറത്തി വിട്ട പട്ടങ്ങൾ കുടുങ്ങിക്കിടക്കുന്നതും രസമുള്ള കാഴ്ചകളായിരുന്നു  .വൃത്തിഹീനങ്ങളായ പാതയോരങ്ങളിൽ പ്രാവിൻ കൂട്ടങ്ങൾ  കൊത്തിപ്പെറുക്കി ഇരിക്കുന്നത് കൌതുകം പകരുന്നുണ്ടായിരുന്നെങ്കിലും, തെരുവുകളില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആര്‍ത്തിയോടെ ഭക്ഷിക്കുന്ന കാലിക്കൂട്ടങ്ങളെ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി.  

സബർമതി ആശ്രമം            

നഗരത്തിലെ തിരക്കുകളിൽ നിന്നകന്ന് പ്രശാന്ത സുന്ദരമായ സബർമതി നദിയുടെ തീരത്താണ് ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത്. സത്യവും,അഹിംസയും പടവാളുകളായി എടുത്തു കൊണ്ട് സൂര്യന്‍ അസ്തമിക്കാത്ത നാടിന്റെ അധിപതികളോട് സധൈര്യം ഏറ്റുമുട്ടി ഭാരതാംബയെ പാരതന്ത്ര്യത്തിന്‍റെ തടവറയില്‍ നിന്ന് മോചിപ്പിച്ച മഹാത്മജി 12 വർഷക്കാലം ചിലവഴിച്ചത് ഈ ആശ്രമത്തിലാണ് . ഭാരത സർക്കാർ  ഒരു ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള. ഇവിടെ നിന്നാണ് ഇന്ത്യൻ  സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന നാഴികക്കല്ലായ ദണ്ഡി യാത്ര ആരംഭിച്ചത്. വേപ്പ് ,പേരാൽ തുടങ്ങിയ നിരവധി  വൻമരങ്ങൾ കുട ചൂടി നിൽക്കുന്ന മുറ്റത്തിനരികിലായി  അൽപ്പം അകലം വിട്ട് രണ്ട് ചെറിയ മന്ദിരങ്ങളും   ഒന്നു രണ്ട് ചെറിയ നിർമ്മിതികളുമാണ് പ്രധാനമായും കാണാനാകുക. ഗാന്ധിജി താമസിച്ചിരുന്ന ചെറിയ  വീടിനുള്ളിലെ മുറികളിൽ കുറെയധികം ചർക്കകളും അദ്ദേഹത്തിന്‍റെ ചിത്രങ്ങളും,പ്രാർത്ഥന ഹാളുമായിരുന്നു  കാഴ്ച . വീടിന് പുറത്ത് ചെടികളും മറ്റും നട്ടു പിടിപ്പിച്ചിരുന്ന മുറ്റത്തു കൂടി അൽപ്പം നടന്നാൽ തൊട്ടടുത്തുള്ള “സംഗ്രഹാലയ ” എന്ന മ്യൂസിയത്തിലേക്കാണ്  എത്തുന്നത് . ഗാന്ധിജിയുടെ കത്തുകൾ, ചിത്രങ്ങൾ,വ്യക്തിപരമായി  ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഇവയെല്ലാമാണ് അവിടെ പ്രദർശിപ്പിച്ചിരുന്നത് ,കൂടാതെ ഒരു നാലുകെട്ടിന് ചുറ്റുമായി രണ്ടു മൂന്നു ചെറിയ മുറികളും കൂടി  ഉണ്ടായിരുന്നു അവിടെ . വിനോബാജിയും നെഹ്റുവും,ബാലഗംഗാധര തിലകനും,ഗോഖലെയും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ  വന്നു പോയിരുന്ന ആ ആശ്രമ പരിസരം കണ്ടപ്പോൾ എത്രയെത്ര ചർച്ചകളും ഒത്തുകൂടലുകളും നിർണ്ണായക തീരുമാനങ്ങളും എടുത്ത സ്ഥലമായിരിക്കാം ഇവിടം എന്നാണ് ആലോചിച്ചത് . മുറ്റത്ത് നിൽക്കുന്ന  മരങ്ങൾക്കും, മന്ദിരങ്ങളുടെ ചുവരുകൾക്കും എന്തൊക്കെ കഥകളാകും പറയാനുണ്ടാവുക !! ഇന്നലകളുടെ ഓര്‍മ്മകളുറങ്ങുന്ന സബര്‍മതി ആശ്രമത്തിലെ നിശബ്ദമായ മുറികളിലൂടെ കയറി ഇറങ്ങുമ്പോള്‍ ഞാന്‍ ഒരു നിമിഷം കണ്ണടച്ചു ചെവിയോര്‍ത്ത് നിന്നു.ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഗാന്ധി അപ്പൂപ്പന്‍  വടി കുത്തി നടക്കുന്ന ശബ്ദം അവിടെവിടെയോ മുഴങ്ങിയത് പോലെ  ... അഹിംസാ പാതയിലൂടെ ബ്രിട്ടീഷ്കാരില്‍ നിന്ന്  സ്വാതന്ത്ര്യം നേടാനുള്ള  അദ്ദേഹത്തിന്‍റെ ആഹ്വാനങ്ങള്‍ കേട്ടത് പോലെ ... നിശ്ചലമായി കാണപ്പെട്ട ചര്‍ക്കകള്‍ അദ്ദേഹത്തിന്റെ അംഗുലീ സ്പര്‍ശമേറ്റ് കറങ്ങി തുടങ്ങിയത് പോലെ ..എവിടെയും ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും മൂര്‍ത്തിമദ് ഭാവമായിരുന്ന മഹാത്മജിയുടെ സാന്നിദ്ധ്യമാണ്  അനുഭവപ്പെട്ടത്   ചരിത്രമുറങ്ങുന്ന ആ സ്ഥലത്ത് കൂടി .പുറത്തേക്ക് നടക്കുമ്പോൾ ഒരു കൂട്ടം പക്ഷികൾ കലപില കൂട്ടി ചേക്കേറാൻ പറന്നുയരുന്നതും താഴെ എല്ലാത്തിനും മൂക സാക്ഷിയായി ഗാന്ധിജിയുടെ ഹൃദയത്തുടിപ്പുകള്‍ നെഞ്ചിലേറ്റിയ  ഓളങ്ങളുമായി സബർമതി നദി അറബിക്കടലെന്ന  ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നതുമായിരുന്നു കാഴ്ച . .  

                                                    സബർമതി നദി



                     സബര്‍മതി  ആശ്രമം 


              ഗാന്ധിജിയുടെ ഗൃഹത്തിലെ കാഴ്ച 


                    സബര്‍മതി ഗാന്ധി മ്യൂസിയം 


                    സബര്‍മതി ഗാന്ധി മ്യൂസിയം 


ഗാന്ധിജി ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ( മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്) 


സ്വാതന്ത്ര്യമെന്ന ജന്മാവകാശം നേടിയെടുക്കാനുള്ള സമര കാഹളം മുഴങ്ങിയിരുന്ന പരിപാവനമായ സബര്‍മതി ആശ്രമ പരിസരത്ത് നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ചരിത്രത്തിന്‍റെ മായാത്ത ഏടുകളിലൂടെയാണ് ഇത്ര നേരവും സഞ്ചരിച്ചിരുന്നതെന്ന് എനിക്ക് തോന്നി.

രാഷ്ട്ര പിതാവിന്‍റെ ദീപ്ത സ്മരണകളുമായി പുറത്തു വന്ന ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ കടയിൽ നിന്ന് ഇരുപത് രൂപയ്ക്ക് “ഒരൌൺസ്” ചായ വാങ്ങി കുടിച്ച് ഊർജ്ജം സംഭരിച്ചു കൊണ്ട് ഇസ്കോൺ ക്ഷേത്രത്തിലേക്കാണ് പോയത്  .  . 

      ഇസ്കോൺ ക്ഷേത്രം 

അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി അല്ലെങ്കിൽ International Society for Krishna Consciousness (ISKCON) ആദ്യമായി രൂപപ്പെട്ടത് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലാണ് . 5000 വർഷം പഴക്കമുള്ള “ഹരേ കൃഷ്ണ” പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് ഇസ്കോൺ. ഭക്തി വേദാന്ത സ്വാമി പ്രഭുപാദരാണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ  പാശ്ചാത്യ ലോകത്തിന് ഭക്തി എന്താണെന്നു പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു ഇത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരുന്നതത്രേ. ഭഗവദ് ഗീതയിലെ ഭക്തിയോഗം പ്രചരിപ്പിക്കുക വഴി പൂർണ്ണ പുണ്യാവതാരമായ ശ്രീകൃഷ്ണനെയാണ് പ്രധാനമായും ഇവർ ആരാധിക്കുന്നത്. അവബോധം എന്ന വാക്ക് കൊണ്ട്  തിരിച്ചറിവ് ,ജ്ഞാനം എന്നൊക്കെയാണല്ലോ അര്‍ത്ഥമാക്കേണ്ടത് . യഥാര്‍ത്ഥമായ കൃഷ്ണ സ്വരൂപം മനസ്സിലാകണമെങ്കില്‍ കൃഷണ സന്ദേശങ്ങളിലെക്ക് നാം ആഴത്തില്‍ ഇറങ്ങി ചെല്ലേണ്ടതുണ്ട്. കഥകളുടെ ഉപരിപ്ലവമായ ശ്രവണമല്ലാതെ അവയുടെ ഗഹനമായ  ആന്തരാര്‍ത്ഥം അറിഞ്ഞാല്‍ മാത്രമേ കൃഷ്ണ പരമാത്മാവിന്‍റെ വിശ്വരൂപം ദര്‍ശനം നമുക്ക് ലഭിക്കുകയുള്ളൂ . ഭഗവദ് ഗീതയിലെ പതിനെട്ട് അദ്ധ്യായങ്ങളില്‍ കൂടി നമ്മെ പ്രതിനിധീകരിക്കുന്ന നരനായ അര്‍ജ്ജുനന് ,നാരായണനായ കൃഷ്ണന്‍ ജീവിത സാഗരം എങ്ങിനെ സുഗമമായി മറികടക്കാമെന്നുള്ള ഉപായങ്ങള്‍ പറഞ്ഞു കൊടുത്ത് നയിക്കുകയാണ് ചെയ്യുന്നത്. ജീവിതവും,അതില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും എല്ലാവര്‍ക്കുമുണ്ട് ,അതില്‍ ജാതി,മത, ലിംഗ ഭേദങ്ങള്‍ ഒന്നുമില്ല .കൊടുംകാറ്റും പേമാരിയും അഗ്നി പര്‍വത സ്ഫോടനങ്ങളും പോലെ രോഗങ്ങളും, ഭീഷണികളും വഴക്കുകളും, തുടങ്ങി പല പ്രശ്നങ്ങളും  ജീവിത യാത്രയില്‍ നമുക്ക് നേരിടേണ്ടതുണ്ടല്ലോ. ഇതൊക്കെ സമചിത്തതയോടെ ,സ്ഥിത പ്രജ്ഞനായി നിന്ന് കൊണ്ട് എങ്ങിനെ നേരിടാമെന്നുള്ള ഒരു സ്റ്റഡി ക്ലാസാണ് ഭഗവദ് ഗീതയിലൂടെ നമുക്ക് ലഭിക്കുന്നത് . അര്‍ജ്ജുനനെ പോലെ നാമും  ഗീതയിലെ ഭഗവദ് സന്ദേശങ്ങള്‍  പഠിച്ച് അതിന്‍റെ അന്ത:സത്ത ഉള്‍ക്കൊണ്ടാല്‍ , ജീവിത വിജയം നമുക്കുള്ളതാണ് . ! ഇസ്കോണ്‍ പോലെയുള്ള പ്രസ്ഥാനങ്ങള്‍ കൃഷ്ണ സന്ദേശങ്ങള്‍ ജന മനസ്സുകളിലേക്ക്  എത്തിക്കുന്നത്  വഴി ലോക സമാധാനം പുലരുമെന്ന് പ്രത്യാശിക്കാം !       

 സബർമതി ആശ്രമത്തിൽ നിന്ന് ഏതാണ്ട് ആറ് കി മീ ദൂരമാണ് ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞിരുന്നുവെങ്കിലും ഗതാഗത തടസ്സം കാരണം കുറെയധികം സമയമെടുത്തു അവിടെയെത്താൻ . വഴിയോരങ്ങൾ പൊടി സമൃദ്ധമായിരുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ, കണ്ണൊഴികെ  മുഖം മുഴുവനായി മൂടിയാണ് യാത്ര ചെയ്തിരുന്നത് . ചില സ്കൂട്ടറുകളുടെ മുന്നിൽ രണ്ട് ഹാൻഡിലുകളുടെയും നടുവിലായി ഏതാണ്ട് “റ” രൂപത്തിൽ ഒരു കമ്പി വളച്ച് വച്ചിരിക്കുന്നതായി കണ്ടുവെങ്കിലും  ,അത് എന്തിനാണെന്ന് മനസ്സിലായില്ല .

എത്താൻ കുറച്ച് താമസിച്ചെങ്കിലും കൃത്യമായി ക്ഷേത്രത്തിലെ ദീപാരാധന കണ്ടു തൊഴാൻ സാധിച്ചത് മഹാഭാഗ്യമായി തോന്നി . മദ്ധ്യ ഭാഗത്തെ പ്രതിഷ്ഠകൾ  രാധയും ,കൃഷ്ണനും ,സീതാ രാമ ലക്ഷ്മണ ഹനുമാന്മാരുമായിരുന്നു . കൂടാതെ  ഭഗവാനെ വന്ദിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ സ്വാമി പ്രഭുപാദരുടെ ഒരു പ്രതിമയും  ശ്രീകോവിലിന് അഭിമുഖമായി സ്ഥാപിച്ചിട്ടുണ്ടായിരുന്നു നമ്മുടെ ക്ഷേത്രങ്ങളിലേതിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ് ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിലെ  പ്രതിഷ്ഠകളും പൂജകളും രീതികളും . നല്ല ഭംഗിയായി അലങ്കരിച്ച മാർബിൾ ദേവതാ ശിൽപ്പങ്ങളാണ് അവിടത്തെ ക്ഷേത്രങ്ങളിൽ കാണാൻ കഴിയുക. ശ്രീകോവിലിൽ  ആരതി നടക്കുന്ന സമയത്ത് സ്ത്രീ പുരുഷ ഭേദമെന്യേ മുന്നിലുള്ള ഹാളിൽ  വട്ടം കൂടി നിന്ന് സ്തുതി ഗീതങ്ങള്‍  പാടുകയും അതിനൊപ്പം  “ഗർബ” നൃത്തം ചെയ്യുന്നതുമായ കാഴ്ച  വളരെ മനോഹരമായിരുന്നു . നമ്മുടെ തിരുവാതിരകളി പോലെ ഗുജറാത്തിന്‍റെ തനതായ നൃത്ത രൂപങ്ങളാണ് “ഗർബയും” ,”ഡാൺഡ്യയും”. നവരാത്രി സമയത്തും ,വിളവെടുപ്പിനും ,ആഘോഷങ്ങൾക്കും  ഈ നൃത്തങ്ങൾ അനിവാര്യമത്രേ. ആനന്ദ മൂര്‍ത്തിയായ ശ്രീകൃഷ്ണ ദര്‍ശനത്താല്‍ ഹര്‍ഷ പുളകിതരായ ഞങ്ങളും  സന്ധ്യാ നേരത്തെ ആ ആനന്ദ നൃത്തത്തിൽ പങ്കെടുത്തു സായൂജ്യമടഞ്ഞു . 



                        ഇസ്കോണ്‍ ക്ഷേത്രം 


            ഇസ്കോണ്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ 




         ഇസ്കോണ്‍ ക്ഷേത്രത്തിലെ ഗര്‍ബനൃത്തം 


                        സ്വാമി പ്രഭുപാദ 

ക്ഷേത്ര ദർശനം കഴിഞ്ഞ് ആദ്യ ദിവസത്തെ കാഴ്ചകളുടെ പരിസമാപ്തിയായതോടെ വിശ്രമത്തിനായി ഏർപ്പെടുത്തിയിരുന്ന .“റിവേര സരോവർ പോർട്ടിക്കൊ” എന്ന ഹോട്ടലിലേക്ക് ഞങ്ങൾ പെട്ടിയും പ്രമാണങ്ങളുമായി ചേക്കേറി. ജീരകാകൃതിയിലുള്ള  ചോറും, ദാലും, ചൂട് റോട്ടിയും ,മസാലക്കറികളും , നോൺ വെജ് മസാലകളും  , തുടങ്ങി കുറെയധികം ഭക്ഷണ വിഭവങ്ങളുണ്ടായിരുന്നു അത്താഴത്തിന് . ഭക്ഷണ ശേഷം എല്ലാവരും വിശ്രമത്തിനായി പോയി . ഞങ്ങൾക്ക് ലഭിച്ച മുറികൾ ചെറുതെങ്കിലും വൃത്തിയുള്ളതായിരുന്നു . ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ  രാജസ്ഥാനിലെ ആരവല്ലി പർവ്വത നിരകളിൽ നിന്ന് ഉത്ഭവിച്ച്  ഗുജറാത്തിലെ ഭൂരിഭാഗം ഭൂവിഭാഗങ്ങളെയും ഫലഭൂയിഷ്ടമാക്കി കൊണ്ട്   അറബിക്കടലിലേക്ക് ഒഴുകി പോകുന്ന സബർമതി നദി വൈദ്യുത ദീപാലങ്കാര ശോഭയേറ്റ്  തിളങ്ങിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്. 


                 സബർമതി നദി രാത്രി ദൃശ്യം 

ഒരു ദിവസത്തെ യാത്രയുടെ മുഴുവൻ ക്ഷീണവും കിടക്കയെ ഏൽപ്പിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അടുത്ത ദിവസത്തെ പരിപാടികളുടെ വിശദ വിവരങ്ങൾ സാത്വിക്  ഗ്രൂപ്പിൽ അയച്ചു തന്നിരുന്നു .

 

ഇനി കൊട്ടാരക്കാഴ്ചകളിലേക്കും ഏകതയുടെ മഹാ പ്രതിമയുടെ കാഴ്ചകളിലേക്കും  പോയാലോ....... ..  .  .

 


2025 ജൂൺ 7, ശനിയാഴ്‌ച

        ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

                                               ഭാഗം 4

കോറൽ ഐലൻഡും .. ടൈഗർ ടോപ്പിയയും

ഇല്യൂഷൻ സ്വപ്നങ്ങൾ കണ്ടുറങ്ങിയ ഞങ്ങൾ പട്ടയായിലെ രണ്ടാം ദിവസം രാവിലെ തന്നെ  കടൽക്കാഴ്ചകൾ കാണാൻ വേണ്ടി  പ്രഭാത ഭക്ഷണം കഴിച്ച്  തയ്യാറായി ലോഞ്ചിലെത്തി. റെസ്റ്റോറൻറിൽ പ്രഭാത ഭക്ഷണത്തിന്  വൈവിധ്യം കുറച്ച് കുറവായിരുന്നെങ്കിലും തീരെ പ്രതീക്ഷിക്കാതെ നല്ല ഇഡ്ഡലിയും സാമ്പാറും ചട്ണിയും ലഭിച്ചതോടെ ഞങ്ങൾക്ക് സന്തോഷമായി. ഉള്ള സമയം കൊണ്ട് ഹോട്ടലിന്റെ മനോഹരമായ ഉദ്യാനങ്ങൾ പശ്ചാത്തലമാക്കി കുറേ സ്നാപ്പ്കൾ എടുത്തിട്ട് എല്ലാവരും ബസിൽ കയറി . കുശലാന്വേഷണങ്ങൾക്ക് ശേഷം ഉമി എല്ലാവരോടുമായി ബസിന് പുറത്തേക്ക് നോക്കുവാൻ പറഞ്ഞു. മഴ കഴിഞ്ഞ് പറമ്പിൽ മുളച്ചു നിൽക്കുന്ന മുത്തങ്ങച്ചെടികൾ പോലെ പാതയ്ക്കിരു വശവും നിരന്നു കാണപ്പെട്ടത്  മസാജ് സെന്ററുകളുടെ ബോർഡുകളായിരുന്നു . മസാജ് കേന്ദ്രങ്ങൾ പണ്ട് മുതൽക്ക്  തന്നെ പട്ടയായിൽ വ്യാപകമായി ജനപ്രീതിയാർജ്ജിച്ച ഒരു കാര്യമാണെന്നും അത് ചെയ്യണമെന്നുള്ളവർക്ക്   കടൽ പരിപാടി കഴിഞ്ഞ് വരുമ്പോഴേക്ക് വിശ്വസിക്കാവുന്ന ഒരു  സ്ഥലത്ത് ബുക്ക് ചെയ്തു തരാമെന്നും  ഉമി പറഞ്ഞു. കാര്യങ്ങൾ വേണ്ടത് പോലെ അറിയാതെ മസാജിന് പോയാൽ ചതിക്കപ്പെടുമെന്നും ഗവൺമെന്റ് സർട്ടിഫൈ ചെയ്തിട്ടുള്ള കേന്ദ്രങ്ങളിലേക്ക് മാത്രമേ ഉമിയെ പോലെയുള്ള ഗൈഡുകൾ ടൂറിസ്റ്റുകളെ കൊണ്ടു പോകുകയുള്ളൂ എന്നും  രണ്ട് മണിക്കൂർ സമയത്തേക്ക് 600 ബാത്ത് ആണ് നൽകേണ്ടതെന്നുമുള്ള കാര്യങ്ങൾ അവർ വിശദീകരിച്ചു തന്നു  .  


                           പട്ടയായിലെ മസാജ് കേന്ദ്രം           

 

   മസാജ് വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതിനിടയിൽ തന്നെ “ ല ബാലി പിയർ” എന്ന സ്ഥലത്തേക്ക് ബസ് എത്തിക്കഴിഞ്ഞിരുന്നു .വിനോദ സഞ്ചാരികളെക്കൊണ്ടും കച്ചവടക്കാരെ കൊണ്ടും ബീച്ച് സജീവമായിരുന്നു.  പട്ടയ എന്ന് എഴുതി വച്ചിരുന്ന ചെറിയ ഒരു മല പശ്ചാത്തലമാക്കി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കലായിരുന്നു പിയറിലെത്തിയ ഞങ്ങളുടെ  ആദ്യ പരിപാടി . അവിടെ നിന്ന് ഒരു പാലത്തിലൂടെ നടന്നു വേണമായിരുന്നു ബോട്ട് ജെട്ടിയിലേക്ക് പോകുവാൻ . പാലത്തിലൂടെ വരുന്നവരെയൊക്കെ തടഞ്ഞു നിർത്തി ഒരാൾ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു . സുരക്ഷാ കാര്യങ്ങൾക്ക് വേണ്ടിയാണിതെന്ന് കരുതിയ എനിക്ക് തെറ്റി, കടൽ വിനോദങ്ങളെല്ലാം കഴിഞ്ഞ് തിരികെ വരുമ്പോൾ  ഫോട്ടോ ഫ്രെയിമിലിട്ട് കയ്യിൽ തരും 100 ബാത്ത് കൊടുക്കണം അതായിരുന്നു ബിസിനസ് . നമ്മുടെ ഫോണിൽ എടുത്ത ഫോട്ടോകൾ തന്നെ ഇഷ്ടം പോലെയുണ്ട് പിന്നെ പണം കൊടുത്ത് എന്തിനാണ് വാങ്ങുന്നത് ?ഏതായാലും ഫോട്ടോ എടുത്തത് എടുത്തു- വാങ്ങണോ  വേണ്ടയോ എന്ന് നമ്മളല്ലേ തീരുമാനിക്കുന്നത്. ഫോട്ടോക്കാരനെ പിന്നിട്ട് ഞങ്ങൾ ബോട്ട് ജെട്ടിയിലേക്ക് ആഞ്ഞു നടന്നു.  കോറൽ ഐലൻഡ് യാത്രയിൽ ഉമിയെ സഹായിക്കാൻ വേണ്ടി ലോക്കൽ ഗൈഡായ ഒരു വനിത കൂടി അവിടെ വന്നിട്ടുണ്ടായിരുന്നു . ഗ്രൂപ്പ് അംഗങ്ങളെ സ്പീഡ് ബോട്ടിൽ കയറ്റാനും മറ്റും അവരും സഹായത്തിന് കൂടി . കയറിയതുമല്ല ബോട്ട് ഒറ്റ പറക്കലായിരുന്നു . യാത്രക്കാരുടെ തൊപ്പിയും മുടിയും വസ്ത്രങ്ങളും എല്ലാം പറത്തിക്കൊണ്ട് ഒരഞ്ചു മിനിറ്റിനുള്ളിൽ നടുക്കടലിൽ സ്ഥാപിച്ചിരുന്ന ഒരു പ്ലാറ്റ് ഫോമിനരികിലെത്തിയ ബോട്ട്   എല്ലാവരെയും അതിലേക്ക് കയറ്റി വിട്ട ശേഷം പാഞ്ഞു പോയി  . പ്ലാറ്റ് ഫോമിലേക്ക് കയറിച്ചെന്നപ്പോൾ തന്നെ കടൽക്കളികൾക്ക്  പറ്റിയ വസ്ത്രങ്ങളും മറ്റും  വിൽക്കുന്ന ചെറിയ കടകളും അവയ്ക്കരികിൽ കുറേ ഇരിപ്പിടങ്ങളും കണ്ടു .കുറേ നേരം അവിടെയിരുന്ന്  കടലിനെ കണ്ണു നിറയെ കണ്ടു.  നമുക്കറിവില്ലാത്ത  എന്തൊക്കെയൊ  കാര്യങ്ങൾ  ഒളിപ്പിച്ചു വച്ചിരിക്കുന്ന കള്ളിക്കടലമ്മയെ കണ്ടിരിക്കുമ്പോൾ  ഒരാൾ വന്ന് ബഞ്ചിൽ കയറി നിന്ന് കൊണ്ട് അവിടെ ആസ്വദിക്കാവുന്ന  ആക്റ്റിവിറ്റീസ് ഏതൊക്കെയാണെന്നും  അതിനൊക്കെ എത്ര ചിലവുണ്ടാകുമെന്നും പറഞ്ഞു തന്നു. താത്പര്യമുള്ളവർക്ക് പങ്കെടുക്കാം ,പേടിയുള്ളവർക്ക് കൂട്ടുകാരുടെ സാഹസികത കണ്ട് ആസ്വദിച്ച് വേണമെങ്കിൽ പ്രചോദനമുൾക്കൊണ്ട് ഒരു പറവയെപ്പോലെ കടലിന് മുകളിലൂടെ പറക്കാം അല്ലെങ്കിൽ വെറുതെ കാഴ്ച കണ്ടിരിക്കാം . ഗ്രൂപ്പിലെ ധൈര്യ ശാലികൾ പലരും അവിടെ വച്ച്  800 ബാത്തിന്റെ പാരാ സെയിലിംഗ് നടത്തി ചാന്ദ്ര യാത്രികരെ പോലെ തിരിച്ചു വന്നു. ചിലർ കൂടുതൽ പണം കൊടുത്ത്  ബനാന ബോട്ട് റൈഡും , കടലിനടിയിലൂടെയുള്ള നടത്തവും എല്ലാം ബുക്ക് ചെയ്തു. പാര സെയിലിംഗ് കഴിഞ്ഞതോടെ എല്ലാവരെയും മറ്റൊരു ബോട്ടിൽ കയറ്റി കുറച്ചു ദൂരം കൊണ്ടുപോയി . കടൽ നടത്തം പോലെയുള്ള പരിപാടികൾ ബുക്ക് ചെയ്തവരെ മാത്രം നടുക്കടലിൽ ഉണ്ടായിരുന്ന മറ്റൊരു ഉരുവിലേക്ക് ഇറക്കി വിട്ടിട്ട് ബാക്കിയുള്ളവരെയും കൊണ്ട് ബോട്ട് കോറൽ  ദ്വീപിലേക്ക് പോയി. . ഞങ്ങളാകട്ടെ  സാഹസികതയ്ക്കൊന്നും മുതിരാതെ കോറൽ ദ്വീപിലെ   മണൽപ്പരപ്പിലുള്ള കുടക്കീഴിൽ കൊച്ചു വർത്തമാനം പറഞ്ഞും സ്നാക്സ് കൊറിച്ചും ബീച്ച് കസേരകളിൽ മലർന്നു കിടന്ന് വിശ്രമിച്ചു. കടൽ നടത്തം പോലെയുള്ള സാഹസിക വിനോദങ്ങൾ കഴിഞ്ഞ്  ഉപ്പുവെളളം ഇറ്റ് വീഴുന്ന വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച വെള്ള മണൽത്തരികളുമണിഞ്ഞ് വിജയശ്രീ ലാളിതരായി വന്ന കൂട്ടുകാരെ പലഹാരങ്ങൾ നൽകി ഞങ്ങൾ ആദരിച്ചു.

    

  കടലിന് മുകളിലൂടെ പറക്കുന്ന കൂട്ടുകാർ - പാര സെയിലിങ് 

ഉച്ചയോടെ കോറൽ  ഐലന്റിലെ കാഴ്ചകൾ അവസാനിപ്പിച്ച് ഞങ്ങൾ പിയറിലേക്ക് മടങ്ങി. കടലോളങ്ങളിലൂടെ  കുതിച്ച് തെറിച്ച് പിയറിലേക്കുള്ള ഏഴു കിലോ മീറ്റർ ദൂരം , 15 മിനിറ്റ്  സമയം കൊണ്ട് പൂർത്തിയാക്കിയിട്ട് ഞങ്ങളെ കൊണ്ടു വന്ന കടൽ ശകടം എങ്ങോട്ടോ പാഞ്ഞു പോയി. കൂടുതൽ സഞ്ചാരികളെ കയറ്റി വരുമാനമുണ്ടാക്കാനാണ് ഇവരുടെ ഈ മരണപ്പാച്ചിൽ ! ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറുള്ളവർ !!! ജെട്ടിയിൽ നിന്ന് പാലത്തിലൂടെ ബസിനടുത്തേക്ക് നടക്കുന്ന സമയത്ത് നേരത്തെ കണ്ട ഫോട്ടോ ഷൂട്ട്കാരൻ ഫ്രെയിമിലാക്കിയ ഫോട്ടോയുമായി അരികത്ത് വന്നെങ്കിലും, ഉള്ളതിൽ കൂടുതൽ സൌന്ദര്യമൊന്നും ഫോട്ടോയിൽ കാണാഞ്ഞതിനാൽ അത് വാങ്ങാതെ ഞങ്ങൾ  ബസിൽ  കയറി ഇരുന്നു . ചുട്ടു പൊള്ളുന്ന വെയിലിൽ ബീച്ചിൽ കറങ്ങി നടക്കുകയും  കടലിലേക്ക് ചാടുകയും ചെയ്യുന്ന  ഇത്തിരി തുണിയുടുത്ത മദാമ്മമാരെയും, സായിപ്പന്മാരെയും അസൂയയോടെ ബസിലിരുന്നു കൊണ്ട് ഞങ്ങൾ നോക്കിക്കണ്ടു . ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും എത്തിയതോടെ ഉച്ചഭക്ഷണം കഴിക്കുക എന്നതായിരുന്നു അടുത്ത ആവശ്യം. വലിയ ലുക്കൊന്നും ഇല്ലായിരുന്നെങ്കിലും നല്ലൊരു മലയാളി  റെസ്റ്റോറൻറിലായിരുന്നു ഊണ് കഴിക്കാൻ കയറിയത് . പുല്ല് തീനികൾക്ക് കടുക് മാങ്ങയും ,രസവും,സാമ്പാറും ,തോരനും കിട്ടിയെങ്കിൽ മാംസാഹാരികൾക്ക് നല്ല ഒന്നാംതരം ചിക്കൻ ഫ്രൈ ആയിരുന്നു കാഞ്ഞിരമറ്റം സ്വദേശിയായ  അമീറിന്റെ ഹോട്ടലിൽ  വിളമ്പിത്തന്നത് . നാട്ടിൽ നിന്ന് പോയതിൽ പിന്നെ ആദ്യമായി കിട്ടുന്ന മലയാള രുചിയിൽ ഞങ്ങൾ കമഴ്ന്നു വീണതോടെ പാവം അവർക്ക് ചിക്കൻ ഫ്രൈ രണ്ടാമതും ഉണ്ടാക്കേണ്ടി വന്നു എന്നാണറിഞ്ഞത് . ഇത്ര നല്ല രുചിയുള്ള ഭക്ഷണം തന്ന അമീറിനും ഹോട്ടൽ ജീവനക്കാർക്കും നന്ദി പറഞ്ഞു കൊണ്ട്  ഫളോട്ടിങ് മാർക്കറ്റിലേക്കാണ് ഞങ്ങൾ പോയത് . ഊണ് കഴിഞ്ഞ് നേരെ ഹോട്ടലിലേക്ക് പോകാനായിരുന്നു ആദ്യ തീരുമാനം,  പക്ഷേ ഫ്ളോട്ടിങ് മാർക്കറ്റ് ഊണ് കഴിച്ച ഹോട്ടലിന് സമീപത്ത് തന്നെ ആയിരുന്നതിനാൽ അത് കൂടി കണ്ടിട്ട് താമസ സ്ഥലത്തേക്ക് പോയാൽ മസാജിന് പോകേണ്ടവർക്ക് അതിനും വിശ്രമിക്കേണ്ടവർക്ക് അതിനുമുള്ള സമയവും സൌകര്യവും കിട്ടുമെന്നുള്ളത് കൊണ്ട് ‘കമ്മറ്റി’ പരിപാടിയിൽ ഒരു ചെറിയ മാറ്റം വരുത്തുകയായിരുന്നു.

ഫ്ലോട്ടിങ് മാർക്കറ്റ്       

പട്ടയ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഫ്ലോട്ടിങ് മാർക്കറ്റ് . ഒരു ചെറിയ നദിയിലെ ബോട്ട് സവാരിയിലൂടെ തായ് ജനതയുടെ ലളിതമായ ജീവിത രീതികളും അവരുടെ ഉൽപ്പന്നങ്ങളും ഭക്ഷണ വൈവിധ്യങ്ങളും   പരിചയപ്പെടാനുള്ള അവസരമാണ്  ഈ യാത്രയിൽ നമുക്ക് ലഭിക്കുന്നത്.   വീതി കുറഞ്ഞ നദിയുടെ ഇരു കരകളിലുമായി വിശേഷ തരം തേക്ക് തടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള തായ് ശൈലിയിലുള്ള കര കൌശല വസ്തുക്കളും, വസ്ത്രങ്ങളും, ആഭരണങ്ങളും , നിത്യോപയോഗ വസ്തുക്കളും ബോട്ടിലിരുന്ന് കാണാൻ നല്ല രസമായിരുന്നു . ചെറിയ തട്ട് മേശകൾ  വച്ച് അപ്പപ്പോൾ   ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി  വിൽക്കുന്ന കാഴ്ചയും യാത്രയ്ക്കിടയിൽ കണ്ടു. പത്ത് പതിനഞ്ചു നിമിഷ നേരത്തെ സവാരി അവസാനിപ്പിച്ച് വഞ്ചി കരയോടടുപ്പിച്ചതോടെ ഉമി തന്നിരുന്ന നിർദ്ദേശ പ്രകാരം പച്ച "ആരോ" അടയാളങ്ങൾ (green arrows ) നോക്കി ഞങ്ങൾ തിരികെ നടന്നു.  കടകളുടെ ഓരം ചേർന്നു പോകുന്ന ഹരിത രേഖകളിൽ കൂടി  തായ് സംസ്കാരത്തിന്റെ തനിമയും മനോഹാരിതയും  ആസ്വദിച്ചു കൊണ്ടായിരുന്നു നടത്തം . 

             ഫ്ലോട്ടിംഗ് മാർക്കറ്റ് --ബോട്ടിലിരുന്നുള്ള കാഴ്ച 

               ഫ്ലോട്ടിംഗ് മാർക്കറ്റിന് ഉൾവശം

 ചെറിയ അലങ്കാര വിശറികൾ,പാവകൾ ,മാലകൾ ,തുണിത്തരങ്ങൾ കൈത്തൊഴിലായി നിർമ്മിച്ചിട്ടുള്ള ബാഗുകൾ ,വീട്ടുപകരണങ്ങൾ എന്നിവയെല്ലാം വളരെ ഭംഗിയായി അവിടത്തെ കടകളിൽ നിരത്തി വച്ചിരുന്നു . തായ് ലാൻഡിന്റെ തനത് കൾച്ചർ വിളിച്ചോതുന്ന സ്നാക്സ് കടകളായിരുന്നു ഏറ്റവും പ്രധാന ആകർഷണം . വറുത്തുപ്പേരി  പോലെ കഴിക്കാൻ പാകത്തിൽ  തേൾ , പാറ്റ , ശലഭപ്പുഴു ,വിട്ടിൽ ഇവയെ ഫ്രൈ ചെയ്ത്  വലിയ ട്രേകളിൽ നിരത്തി വച്ചിരിക്കുന്ന കൊതിപ്പിക്കുന്ന  / അറപ്പുളവാക്കുന്ന (അവരവരുടെ താത്പര്യം പോലെ ചേർത്ത് വായിക്കുന്നതായിരിക്കും നല്ലത് ) കാഴ്ചകൾ നമ്മൾ മലയാളികളെ സംബന്ധിച്ച്  ചിന്തിക്കാൻ പറ്റാത്ത കാര്യമാണല്ലോ .. വായ പിളർന്നിരിക്കുന്ന മുതലകളും, കഷണങ്ങളാക്കിയ പാമ്പുകളും എല്ലാം പാകം ചെയ്തോ അല്ലാതെയോ അവിടെ നിന്ന് വാങ്ങിക്കൊണ്ടു പോകാമെന്നാണ്  അറിയാൻ കഴിഞ്ഞത് .

                     വിട്ടിൽ സ്നാക്സ് 

                  മുതല ബാർബിക്യൂ

                         തേൾ ഫ്രൈ

                    ശലഭ പുഴു വറുത്തത്

 ഈ ഫോട്ടോ കണ്ട നാട്ടിലുള്ള ബാല്യകാല സഖിമാർ ,തിരികെ  വരുമ്പോൾ ഒരു രാജ വെമ്പാല ഫ്രൈ വാങ്ങിക്കൊണ്ടു വരണമെന്ന രസകരമായ  ഒരു മെസേജ് എനിക്ക് അയച്ചിരുന്നു .

നാലര മണിയോടെ ഫ്ളോട്ടിങ്  ചന്തയിൽ നിന്ന് ഞങ്ങൾ മടങ്ങി .

     അന്നത്തെ കാഴ്ചകൾ കഴിഞ്ഞ് മുറിയിലെത്തിയ കൂട്ടുകാരിൽ പലരും ശരീര വടിവും ,ആരോഗ്യവും കാത്തു സൂക്ഷിക്കുന്നതിനായി ഉമിയോടൊപ്പം മസാജ് സെന്ററിലേക്ക് പോയി  . ഞങ്ങളാകട്ടെ  ശരവണ ഭവനിലെ ദോശയും കഴിച്ച്   മുറിയിൽ വിശ്രമിച്ചു .   

    ഞങ്ങളുടെ യാത്രയുടെ അഞ്ചാം ദിവസമായ ഏപ്രിൽ 22 തായ് ലാൻഡിനോട് വിട  പറയുന്ന ദിവസം കൂടിയായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ ദു:ഖം എല്ലാവരിലും കടന്നു കൂടിയിരുന്നു. കഴിഞ്ഞ നാലു ദിവസമായി  എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കി തമാശകളും പറഞ്ഞ് ചിരിക്കുന്ന മുഖവുമായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഗൈഡ്  ഉമിയ്ക്ക് പനി കാരണം അവസാന ദിവസം ഒപ്പം ചേരാൻ കഴിഞ്ഞില്ല എന്നതായിരുന്നു വിഷമത്തിന് കാരണം. പകരം ഉമിയുടെ ഭർത്താവ് “മൈക്ക്” ആയിരുന്നു ഡ്യൂട്ടിക്ക് വന്നത്. തലേ ദിവസം മുതൽ സംസാരിക്കുമ്പോൾ തൊണ്ട വേദനിക്കുന്നെന്ന് ഉമി പറഞ്ഞിരുന്നെങ്കിലും വരാൻ പറ്റാത്തത് പോലെ പനി കടുക്കുമെന്ന് ആരും വിചാരിച്ചില്ല . ജീവിത പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഏറെ അലട്ടിയിരുന്ന ആ സുന്ദരിക്കുട്ടിയുടെ അഭാവം ഞങ്ങളിൽ ഒരു കുഞ്ഞു നോവായി ഉറഞ്ഞു കൂടി . ഞങ്ങളുടെ ആത്മാർത്ഥമായ സ്നേഹാന്വേഷണങ്ങളും ആശംസകളും അവരുടെ ഭർത്താവ് വഴിയും ,ഫോണിലൂടെയും ഉമിയെ അറിയിച്ചു ,ഒപ്പം ആ കുടുംബത്തിന് എല്ലാ നന്മകളും ,ഭാവുകങ്ങളും, ഈശ്വരാനുഗ്രഹവും നേർന്നു കൊണ്ടായിരുന്നു മടക്കം .

     രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പായ്ക്ക് ചെയ്ത ബാഗുകൾ ബസിന്റെ ആമാശയത്തിലേക്ക് തള്ളിക്കയറ്റിയിട്ട് പത്തര മണിയോടെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു.  ബസിൽ കയറിയ ഗ്രൂപ്പിനെ അഭിസംബോധന ചെയ്തു കൊണ്ട് മൈക്ക് കയ്യിലെടുത്ത് “മൈക്ക് “ സ്വയം പരിചയപ്പെടുത്തിയിട്ട് ഉമിയ്ക്കുണ്ടായ അസൌകര്യത്തെ പറ്റി പറഞ്ഞു. ഏതായാലും ഉമിയോളം വരില്ല മൈക്ക് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ജെംസ് ഗാലറി വിസിറ്റും ,വലിയൊരു ഷോപ്പിങ് മാൾ സന്ദർശനവും, കടുവയോടൊപ്പമുള്ള ഫോട്ടോ ഷൂട്ടുമായിരുന്നു  അവസാന ദിവസത്തെ പരിപാടികളെന്ന് മൈക്ക് പറഞ്ഞു. ഇതിൽ ആദ്യം പറഞ്ഞ രണ്ടിനങ്ങളും പോകുന്നതിന് മുൻപ് തന്നിരുന്ന യാത്രാപരിപാടിയിൽ (itenary) ഉൾപ്പെടുത്താത്തവയായിരുന്നു ,അതായത് ബോണസ് ആയി കിട്ടിയതാണെന്ന് ചുരുക്കം .     

ജെംസ് ഗാലറി 

രത്ന വൈവിദ്ധ്യങ്ങളും അവയുടെ സവിശേഷതകളും ചരിത്രവും വിവരിക്കുന്നത് കൂടാതെ എങ്ങനെയാണ് ഈ അമൂല്യ നിധികൾ കൊണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതെന്ന് വ്യക്തമായി കാണിച്ചു തരിക കൂടി ചെയ്യുന്ന  ലോകത്തിലെ ഏറ്റവും വലിയ ആഭരണ ശാലയായിരുന്നു ഞങ്ങളുടെ അവസാന ദിവസത്തെ ആദ്യ സന്ദർശന സ്ഥലമായ ജെംസ് ഗാലറി.  

ഭൂമി ശാസ്ത്ര പരമായ രൂപീകരണം മുതൽ അമൂല്യമായ ഈ  രത്നങ്ങൾ ഭൂമിയിൽ എവിടെയൊക്കെയാണ് ഉള്ളതെന്നും എങ്ങനെയൊക്കെയാണ് ഇത് ഖനനം ചെയ്തെടുത്ത് മുറിച്ച് മിനുസപ്പെടുത്തി ആഭരണങ്ങൾ ഉണ്ടാക്കുന്നതെന്നുമുള്ള വ്യക്തമായ ഒരു ചിത്രം നമുക്ക് ഈ ഗാലറിയിൽ  നിന്ന് ലഭിക്കുന്നു. ഗാലറിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ ഒരു ചെറിയ ടോയി ട്രെയിനിൽ ഇരുത്തി ഇരുണ്ട അറകളിലൂടെ നമ്മെ കൊണ്ടു പോകും. ഭൂമിക്കുള്ളിലുള്ള കരിക്കഷണങ്ങൾ ഉയർന്ന താപനിലയിലും മർദ്ദത്തിലും രൂപാന്തരം പ്രാപിച്ച്  ഉണ്ടാകുന്നവയാണ് രത്നങ്ങളും വജ്റങ്ങളും. വലിയ വലിയ പാറക്കഷണങ്ങളിലും മറ്റും ഭൂ പ്രതിഭാസങ്ങൾ കൊണ്ട് ഒളിഞ്ഞിരിക്കുന്ന രത്നക്കല്ലുകളെ കണ്ടു പിടിച്ച് പാറ പൊട്ടിച്ച് ,പൊടിച്ച് എടുക്കുന്ന ഖനന രീതിയെ കൂടാതെ മണ്ണിലും മറ്റും പുതഞ്ഞു കിടക്കുന്നവയെ ഹൈഡ്രോളിക് മൈനിങ് സംവിധാനം കൊണ്ട്  വേർതിരിച്ചെടുന്ന രീതിയും ഉണ്ട്. രത്നങ്ങൾ കണ്ടെത്തുന്നത് മുതൽ കാഠിന്യമേറിയ അവയെ  ഒട്ടും നഷ്ടം വരാതെ മുറിച്ച്  വെട്ടിത്തിളങ്ങുന്ന രത്നക്കല്ലുകളായും, ആകർഷകങ്ങളായ ആഭരണങ്ങളായും രൂപ കൽപ്പന ചെയ്തെടുക്കുന്ന മായാജാല വിദ്യകളാണ് ആ ട്രെയിൻ യാത്രയിൽ നമുക്ക് കാണാനാകുന്നത് . മൂശയിലിട്ട് പ്രതിമകളും ,വെള്ളിപ്പാത്രങ്ങളും, നിർമ്മിക്കുന്ന രീതികളും  അവിടെ ചിത്രീകരിച്ചിരുന്നു. ട്രെയിൻ യാത്രയുടെ അവസാന ഭാഗത്തുണ്ടായിരുന്ന മുറികളിൽ ഈജിപ്തിലെ രാജാക്കന്മാരുടെ വലിയ പ്രതിമകളും വച്ചിട്ടുണ്ടായിരുന്നു .  പമ്പരാഗത തായ് ആഭരണ നിർമ്മാണ സാങ്കേതിക വിദ്യയും ആധുനിക സൌന്ദര്യ ശാസ്ത്രവും കൂട്ടിയിണക്കി അവരുടെ പൈതൃകത്തെ ലോകത്തിന് മുന്നിൽ കാഴ്ച വച്ചിരിക്കുകയാണ് ഈ ഗാലറിയിൽ . ഇരുട്ടറകളിൽ  ഫോട്ടോയും വീഡിയോയും  എടുക്കുന്നത് കർശനമായി നിരോധിച്ചിരുന്നതിനാൽ ഉള്ളിലെ ചിത്രങ്ങൾ പകർത്താൻ സാധിച്ചില്ല . ടോയ് ട്രെയിൻ യാത്ര കഴിഞ്ഞ് പുറത്തേക്കിറങ്ങിച്ചെന്നത് ധാരാളം ആളുകൾ മൈക്രോ സ്കോപ്പുകളും മാഗ്നിഫൈയിങ് ഗ്ലാസുകളും ഉപയോഗിച്ച് രത്നപ്പണികൾ ചെയ്തു കൊണ്ടിരുന്ന ഒരു വലിയ ഹാളിലേക്കായിരുന്നു .  ഓരോ കല്ലും സൂക്ഷ്മതയോടെ വെട്ടി മിനുക്കി അവയുടെ പ്രതലങ്ങളിൽ മാന്ത്രിക പ്രതിഫലനം സൃഷ്ടിച്ചെടുക്കുന്ന ആ കലാകാരന്മാരെ ആഭരണം അണിയുന്നവർ ആരെങ്കിലും ഓർക്കുമോ ? ഹാളിന്റെ ഒരരികിൽ  ബഹു വർണ്ണപ്പകിട്ടാർന്ന  പ്രകൃതിദത്തമായ കല്ലുകളും ,കൃത്രിമക്കല്ലുകളും ചില്ലലമാരകളിൽ പേരെഴുതി സൂക്ഷിച്ചിട്ടുണ്ടായിരുന്നു .കല്ലുകളുടെ കാഴ്ച കണ്ടിട്ട് കയറിച്ചെന്നത്  വലിയ ഒരു രത്നാഭരണക്കടയിലേക്കായിരുന്നു . അൽപ്പം വിലക്കൂടുതൽ ആയിരുന്നെങ്കിലും  ഗ്രൂപ്പ് അംഗങ്ങൾ പലരും അവിടെ നിന്ന് കുറച്ച് ആഭരണങ്ങളൊക്കെ വാങ്ങി. 

                 ജെംസ് ഗാലറിയിലെ കാഴ്ച   

 ജെംസ് ഗാലറിയിൽ മിനുക്കിയ കല്ലുകൊണ്ട് ആഭരണമുണ്ടാക്കുന്ന കാഴ്ച 

             പ്രകൃതി ദത്തമായ റൂബി കല്ല്

                   കൃത്രിമക്കല്ലുകൾ 

തിളങ്ങുന്ന രത്നക്കല്ലുകളുടെ ലോകത്ത് നിന്ന് വലിയ ഒരു ഷോപ്പിങ് മാളിലേക്കാണ്  ഞങ്ങൾ നയിക്കപ്പെട്ടത് . പല തരം മിട്ടായികളും കളിക്കോപ്പുകളും,ബുദ്ധ പ്രതിമകളും, ക്ഷേത്രങ്ങളുടെ ചെറിയ മോഡലുകളും തുടങ്ങി പല സാധനങ്ങളും ഉണ്ടായിരുന്ന ആ കടയിൽ ന്യായമായ  വിലയാണ് ഈടാക്കിയിരുന്നത് . തായ് ലാൻഡിലെ അവസാന ഷോപ്പിങ് അവസരമായി കണക്കിലെടുത്ത് എല്ലാവരും കുറച്ചു സാധനങ്ങൾ കൂടി അവിടെ നിന്ന് വാങ്ങി. 

ടൈഗർ ടോപ്പിയ

ഷോപ്പിങ് കഴിഞ്ഞതോടെ തായ് യാത്രയിലെ  അവസാന ഇനമായ സുന്ദരൻ കടുവയോടൊപ്പം ഇരുന്ന് ഒരു ഫോട്ടോ എടുക്കുക എന്ന ചടങ്ങിനായിട്ടാണ്  പോയത് .നഗരത്തിൽ നിന്ന് കുറച്ച് അകലെയുള്ള ഒരു ടൈഗർ പാർക്കിൽ കടുവയെ തിന്നാനുള്ള വിശപ്പുമായിട്ടാണ് ഞങ്ങൾ എത്തിച്ചേർന്നത് . അത് അറിഞ്ഞിട്ട് തന്നെയായിരിക്കാം അവിടത്തെ ഭക്ഷണശാലയിലേക്കാണ് മൈക്ക് ഞങ്ങളെ പറഞ്ഞു വിട്ടത്. ചോറിന് അകമ്പടിയായി നല്ല രസവും,വെണ്ടയ്ക്ക മിഴുക്ക് പെരട്ടിയും മോരും എല്ലാം കൂടി വിശപ്പിന്റെ കൂടുതൽ കൊണ്ടോ എന്തോ അവിടത്തെ ഊണ് എല്ലാവർക്കും “ക്ഷ ” പിടിച്ചു. ഒരു ടൈഗർ ഫ്രൈ കൂടി കിട്ടിയിരുന്നെങ്കിൽ കുശാലായേനെ എന്ന അഭിപ്രായക്കാരും കൂട്ടത്തിലുണ്ടായിരുന്നു.

കടുവയെ മുഖം കാണിക്കാനുള്ള സമയം അതിക്രമിച്ചിരുന്നതിനാൽ ഊണ് കഴിഞ്ഞ് ഒരു ബഗ്ഗിയിൽ കയറിയാണ് അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് പോയത് .പ്രവേശന ദ്വാരത്തിൽ അച്ചടക്കത്തോടെ വരിവരിയായി നിന്ന്  അകത്തേക്ക് നോക്കിയപ്പോൾ മഞ്ഞയിൽ കറുപ്പ് വരകളുള്ള സുന്ദരക്കുട്ടപ്പൻ കടുവ ഉയർന്ന ഒരു പ്ലാറ്റ് ഫോമിൽ കൈകൾ മുന്നോട്ട് നീട്ടി വച്ചു കൊണ്ട് ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ  രാജകീയമായി കിടക്കുകയായിരുന്നു . ഇരുമ്പ് തുടലിൽ ബന്ധിതനായി കിടന്നിരുന്ന  ആ വലിയ മഞ്ഞ വരയൻ പൂച്ചയുടെ അടുത്തേക്ക് അവിടത്തെ ജീവനക്കാർ ഞങ്ങൾ ഓരോരുത്തരെയായി കടത്തി വിട്ടു. മറ്റൊരു മരത്തണലിൽ ബന്ധിതയായി കിടന്നിരുന്ന പെൺ സിംഹത്തെ കടന്നു വേണമായിരുന്നു അങ്ങോട്ടേക്ക് പോകുവാൻ . കടുവയുടെ പിൻവശത്ത് കൂടി ചെന്ന് ഒരു വശത്ത് ഇരുന്ന് അതിനെ വളരെ മൃദുവായി തലോടുന്ന നമ്മുടെ ചിത്രങ്ങളും വീഡിയോയും  ജീവനക്കാർ  തന്നെ നമ്മുടെ ഫോണിൽ എടുത്തു തരും. ഞാൻ അതിനെ തടവുന്ന സമയത്ത്  കഴുത്ത് തിരിച്ച് നോക്കിയിട്ട് ഒന്ന് അലറിയതോടെ ജീവനും കൊണ്ട് ഓടാൻ എഴുന്നേറ്റു. പക്ഷേ കുഴപ്പമില്ലെന്ന് തോന്നിയത് കൊണ്ട് കുറച്ചു സമയം കൂടി ഇരുന്ന് അതിനെ തടവി, കുറച്ച് കുഴമ്പ് കൂടി ഉണ്ടായിരുന്നെങ്കിൽ അതിട്ട് ഒരു കിഴി കൂടി പിടിച്ചു കൊടുക്കാമായിരുന്നെന്ന് എനിക്ക് തോന്നി. ഗ്രൂപ്പിലുള്ള പല ധൈര്യ ശാലികളും അതിന്റെ വാൽ പിടിച്ചു പൊക്കുന്ന പടം  പിന്നീടാണ് ഞാൻ കണ്ടത്.. ഇല്ലായിരുന്നെങ്കിൽ വായിൽ കയ്യിടുന്ന ഫോട്ടോ എടുത്ത് പ്രചരിപ്പിക്കമായിരുന്നു .. കടുവയുടെ അല്ല എന്റെ !!!!! 

                     ടൈഗർ പാർക്കിലെ സിംഹം 

             കടുവയെ തലോടൽ

 ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം ...ലേഖിക ഓടാൻ തയ്യാറായി.....


അങ്ങനെ  നമ്മുടെ ദേശീയ മൃഗമായ കടുവയെ അടുത്തു കാണുകയും തലോടുകയും ചെയ്തതിന്റെ അഭിമാനവും സന്തോഷവുമായി ഞങ്ങൾ പാർക്കിന് പുറത്തേക്കിറങ്ങി. പരിശീലിപ്പിച്ച കടുവകളെയും സിംഹങ്ങളെയും കൊണ്ട്  ദിവസേന കുറേ പ്രദർശനങ്ങൾ ടൈഗർ പാർക്കിൽ നടത്താറുണ്ടെന്ന് അറിയാൻ കഴിഞ്ഞു ,പക്ഷേ അതിന് മുൻകൂട്ടി  പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതുണ്ട് . അന്ന് വൈകുന്നേരം  ഞങ്ങൾക്ക് നാട്ടിലേക്കും  സഞ്ജീവിന് ഹൈദരാബാദിലേക്കും മടങ്ങണമായിരുന്നത്  കൊണ്ട് ഷോ ഒന്നും കാണാൻ തീരെ സമയമില്ലായിരുന്നു.നേരെ വിമാനത്താവളം ലക്ഷ്യമാക്കി ബസ് യാത്ര പുറപ്പെട്ടു. എയർ പോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മൈക്കിന്റെ ഫോണിൽ നിന്ന് ഉമിയെ വീഡിയോ കാൾ ചെയ്ത് അസുഖ വിവരം അന്വേഷിക്കാനും, “ചാക്കോ ചാക്കോ” പറഞ്ഞ് യാത്ര ചോദിക്കാനും ഞങ്ങൾ മറന്നില്ല .

 തായ് ലാൻഡ് എന്ന സുന്ദരമായ നാടും അവിടത്തെ ആളുകളും ,കാട്ടിലെ കൂട്ടുകാരും സമ്മാനിച്ച മധുര നിമിഷങ്ങളുടെ ഓർമ്മകളുമായി ഞങ്ങൾ നേരെ  എയർ പോർട്ടിലേക്ക്  വച്ചു പിടിച്ചു. അവിടെ നിന്ന് പത്തരയ്ക്ക് പുറപ്പെട്ട വിമാനത്തിൽ അടുത്ത ദിവസം വെളുപ്പിന് ഒന്നര മണിയോടെ  സുഖമായി നാട്ടിലെത്തുകയും ചെയ്തു.

  കോറൽ ഐലൻഡിൽ വച്ചെടുത്ത ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ 

തായ് നാടിന്റെ വിസ്മയാകാശത്തിൽ പൂമ്പാറ്റകളായി പാറിപ്പറന്നു നടക്കുവാൻ  വർണ്ണച്ചിറകുകൾ നൽകിയ “ആൻസ് ട്രാവൽസിന്” സന്തോഷത്തിന്റെയും നന്ദിയുടെയും ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ !!!. അവിസ്മരണീയമായ തായ് യാത്രയിൽ അറിവിന്റെ നിറച്ചാർത്തേകിയ ഗൈഡ് ഉമിയ്ക്കും ,കരുതലിന്റെ കരുത്തായി ആദ്യാവസാനം കൂടെയുണ്ടായിരുന്ന ബ്രിട്ടോയ്ക്കും ,കളി തമാശകളുടെ നറുതേൻ നൽകി യാത്ര സജീവമാക്കിയ പ്രിയ കൂട്ടുകാർക്കും  ഹൃദയംഗമമായ നന്ദി. പുതിയ പുതിയ യാത്രകളുമായി ആൻസ് ഈ മേഖലയിൽ മേൽക്ക് മേൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു . 

വിശാലമായ ഈ ലോകത്തിൽ എത്രയെത്ര വ്യത്യസ്തമായ ഭൂപ്രകൃതികൾ , പക്ഷി മൃഗാദികൾ ,മനുഷ്യർ അവരുടെ ജീവിത രീതികൾ ,വസ്ത്ര ധാരണം  ,വിശ്വാസങ്ങൾ , ഭക്ഷണ വൈവിദ്ധ്യങ്ങൾ,ആഘോഷങ്ങൾ ,ആചാരങ്ങൾ  ഇതൊക്കെ അറിയുക എന്നത് എത്ര ആവേശകരമായ കാര്യങ്ങളാണ് . അറിഞ്ഞും ആസ്വദിച്ചും നടത്തുന്ന ഒരു യാത്രയിലൂടെ കുറെയധികം പുസ്തകങ്ങൾ വായിക്കുന്നതിലും അധികം അറിവാണ് അനായാസേന നമുക്ക് ലഭിക്കുന്നത് . വീടിന് പുറത്തുള്ള വലിയ ലോകത്തിലെ വിസ്മയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ  കാഴ്ചകൾ പോയിക്കാണുകയോ ,ഇനി അത് സാധിക്കാത്തവർ  വിവരണങ്ങളിലൂടെയോ സഞ്ചാര വ്ളോഗുകളിലൂടെയോ മനസ്സിലാക്കുകയോ ചെയ്യുന്നതാകിൽ  മനസ്സിലെ സങ്കുചിത ചിന്തകൾ മാറി സന്തോഷമായിരിക്കാൻ സാധിക്കുമെന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.                

                              -ശുഭം -

23/04/2025

2025 ജൂൺ 6, വെള്ളിയാഴ്‌ച

 

ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

ഭാഗം 3 

പട്ടയായിലെ നോങ്നൂച്ച് പൂന്തോട്ടവും, കാബറേ ഡാൻസും,മാന്ത്രിക ഇല്യൂഷൻ ലോകവും...

 തായ് ലാൻഡ് യാത്രയുടെ മൂന്നാമത്തെ ദിവസം  ബാങ്കോക്കിനോട് വിട പറഞ്ഞു കൊണ്ട് പട്ടയ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്നതിനായി രാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങി. .ബാങ്കോക്കിൽ നിന്ന് പട്ടയായിലേക്ക് ഏകദേശം 150 കിലോ മീറ്ററോളം ദൂരമുണ്ട്, രണ്ടു മണിക്കൂറിലധികമാണ് യാത്രാ സമയം . നീണ്ട യാത്രയുടെ മടുപ്പ് തോന്നാതിരിക്കാനായി ബസിനുള്ളിലെ ഗായികമാർ ഗാനങ്ങൾ ആലപിക്കുകയും അത് കേട്ട് ഗായകർ നിദ്ര പൂകുകയും ചെയ്തു. പാട്ടും  തമാശകളുമായി പുരോഗമിച്ച ബസ് യാത്ര ചെന്നെത്തി നിന്നത് ലോകത്തിലെ തന്നെ വലിയ ഒരു ട്രോപ്പിക്കൽ ഗാർഡനായ “ നോങ് നൂച്ച്” ഉദ്യാനത്തിന് മുന്നിലായിരുന്നു .                                                                                                                                                      

നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ

തായ് ലാൻഡിലെ  ചോൻ ബൂരി പ്രവിശ്യയിലെ  500 ഏക്കർ വിസ്തൃതിയുള്ള സസ്യോദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ . മാമ്പഴം,ഓറഞ്ച്,തേങ്ങ തുടങ്ങിയ തദ്ദേശീയ ഫലങ്ങൾ വിളയിച്ചെടുക്കുവാൻ  വേണ്ടിയായിരുന്നു തായ് വനിതയായ നോങ് നൂച്ചും ഭർത്താവും ഇവിടെ സ്ഥലം വാങ്ങിയത് . പക്ഷേ ഒരു വിദേശ യാത്രയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പിന്നീടവർ ഇവിടം ഒരു ഉഷ്ണ മേഖല ഉദ്യാനമാക്കുകയാണുണ്ടായത് . ലോകത്തിലെ ഏറ്റവും മനോഹരമായ ഉദ്യാനങ്ങളിൽ മൂന്നാം സ്ഥാനമുള്ള ഈ ഉദ്യാനത്തിൽ വൈവിദ്ധ്യമാർന്ന സസ്യ ശേഖരങ്ങൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നതായി കാണാം . ഞങ്ങളെ ഉദ്യാനത്തിന് മുന്നിൽ ഇറക്കി വിട്ടിട്ട് ബസ് വിശാലമായ പാർക്കിങ് ഏരിയയിലേക്ക് പോയി. പ്രത്യേക ആകൃതിയിൽ ഭംഗിയായി വെട്ടി നിർത്തിയ മരങ്ങളും, ദിനോസർ പ്രതിമകളും റിസപ്ഷന് മുന്നിൽ  അതിഥികൾക്ക് സ്വാഗതമോതി നിലയുറപ്പിച്ചിരുന്നു . ടിക്കറ്റുമായി വന്ന ഉമിയോടൊപ്പം അകത്തേക്ക് പ്രവേശിച്ച ഞങ്ങൾ നോങ് നൂച്ച് എന്ന് പേരെഴുതിയ ഫലകത്തിന് മുന്നിൽ നിന്നൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തിട്ടാണ് കാഴ്ചകളിലേക്ക് പോയത് .

       നോങ് നൂച്ച് ഉദ്യാനത്തിൽ ആൻസ് ട്രാവൽ ഗ്രൂപ്പ് 

ചെറുതും വലുതുമായി വിവിധ മോഡലുകളിലുള്ള കാറുകൾ നിരത്തി വച്ചിരിക്കുന്നതായിരുന്നു ആദ്യത്തെ കാഴ്ച . സാധാരണ കണ്ടിട്ടില്ലാത്ത  പല ഡിസൈനുകളിലും ,വലിപ്പത്തിലുമുള്ള മനോഹരമായ കാറുകളെ പശ്ചാത്തലമാക്കി  ഫോട്ടോ എടുക്കാൻ എല്ലാവരും മത്സരമായിരുന്നു . കാറുകളെ കടന്ന്  മുന്നോട്ട് ചെന്നപ്പോൾ പല നിറങ്ങളിലുള്ള വള്ളിച്ചെടികൾ തൂക്കിയിട്ടിരുന്ന  വലിയ  ഒരു ടെറസ് ഗാർഡനും, അതിന്റെ മുറ്റത്ത്  ആനപ്പുറത്ത് സവാരി ചെയ്യുന്നവരെയും  കണ്ടു . ആനസവാരിയ്ക്ക് പ്രത്യേകം ടിക്കറ്റെടുക്കണം . ഗ്രൂപ്പിലുള്ള ചിലരൊക്കെ ആനസവാരിയ്ക്ക് പോയെങ്കിലും ഞങ്ങൾക്ക് അതിന് തീരെ താത്പര്യമില്ലായിരുന്നതിനാൽ ടെറസ് ഗാർഡനിലെ കാഴ്ചകൾ കണ്ടു നടന്നു .പിന്നീട് ആന സവാരിക്കാർ തിരിച്ചു വന്നതോടെ വിശാലമായ ഉദ്യാനം കാണുന്നതിനായി എലക്ട്രിക് ബഗ്ഗിയിൽ കയറി ഓർക്കിഡുകളുടെ കൂടാരത്തിലേക്കാണ് ആദ്യം പോയത്  . 



                 നോങ് നൂച്ച് ഉദ്യാനത്തിലെ കാറുകൾ 
    
     ബഗ്ഗിയിൽ നിന്നിറങ്ങി ടെറക്കോട്ട ശിൽപ്പങ്ങൾക്കിടയിലൂടെ നടന്നു കയറിച്ചെന്നത് വർണ്ണപ്പൂങ്കുലകൾ വിടർന്നു നിൽക്കുന്ന ഓർക്കിഡുകളുടെ മനോഹരമായ ലോകത്തേക്കാണ് . ഓർക്കിഡ് സുന്ദരിമാർ ചിരി തൂകി നിന്നിരുന്ന ആ പൂന്തോട്ടത്തിലുണ്ടായിരുന്ന കുസൃതി പാണ്ടകളുടെ ശിൽപ്പങ്ങൾക്കൊപ്പവും പാണ്ടപ്പുറത്തുമൊക്കെ കയറിയിരുന്ന് കുറേ ചിത്രങ്ങളെടുത്ത ശേഷം  വീണ്ടും ബഗ്ഗിയിൽ കയറി ഞങ്ങൾ ഉദ്യാനക്കാഴ്ചകളിലേക്ക് പോയി. 

                ഓർക്കിഡ് കൂടാരത്തിലെ സുന്ദരിമാർ

പച്ചപ്പുതപ്പ് വിരിച്ചതു പോലെയുള്ള പുൽ മൈതാനങ്ങൾക്കിടയിൽ ആകർഷകമായ  ആകൃതിയിൽ  വെട്ടിയൊരുക്കി നിർത്തിയിരിക്കുന്ന   ചെടികളും അവയ്ക്കിടയിൽ ഒരു വനത്തിലെന്ന പോലെ കാണപ്പെട്ട  വന്യ ജീവികളുടെ  ശിൽപ്പങ്ങളും എല്ലാം കൂടി ആ ആരാമത്തിന് ഒരു വശ്യ ചാരുതയാണ്  നൽകിയിരുന്നത് . ചെടികൾക്കിടയിലുണ്ടായിരുന്ന  പാലാഴി മഥന ശിൽപ്പവും ,ബുദ്ധപ്രതിമകളും ,വന്യ ജീവികളുടെ ജീവൻ തുടിക്കുന്ന  പ്രതിമകളും ഉദ്യാനത്തിന്റെ അഴക് വർദ്ധിപ്പിച്ചു  . മരുഭൂ നിവാസികളായ കാക്റ്റസ്  ചെടികളെ ജല സ്പർശമേൽക്കാതിരിക്കാനാ-  യിരിക്കാം  വലിയൊരു ഷീറ്റ് പന്തലിലാണ് പരിപാലിച്ചിരുന്നത് . മഞ്ഞ, ചുവപ്പ് ,വെള്ള തുടങ്ങിയ വിവിധ വർണ്ണങ്ങളിലുള്ള ഉരുണ്ട പൂക്കൾ നിറഞ്ഞ  കാക്റ്റസ് ചെടികളുടെ വലിയ തോട്ടം എല്ലാവരിലും വലിയ  അത്ഭുതമാണ് ഉളവാക്കിയത് . 

                                   ഉദ്യാനക്കാഴ്ചകൾ 


                        ഉദ്യാനക്കാഴ്ചകൾ 


             ഉദ്യാനത്തിലെ പാലാഴി മഥന ശിൽപ്പം

           മരുഭൂ നിവാസികൾ -കാക്റ്റസ് 

                  ഉദ്യാനത്തിലെ ബുദ്ധ പ്രതിമകൾ

ഇങ്ങനെ അറിയുന്നതും അറിയാത്തതുമായ എത്രയോ തരം അപൂർവ്വ സസ്യങ്ങളെയും  കണ്ടു കൊണ്ട് ചെന്നെത്തിയത് “ദിനോസര്‍ വാലിയിലേക്കാണ് . 240 ദശ ലക്ഷം വർഷം മുൻപ്  ജുറാസിക് കാലഘട്ടങ്ങളിൽ ഭൂമി  വാണിരുന്ന  സസ്യ ഭുക്കുകളും മാംസ ഭുക്കുകളും പറക്കുന്നതുമായ ഭീമാകാരികളായ  ദിനോസറുകൾ  എന്നോ വംശ നാശത്തിനിരയായെന്നാണ് പറയപ്പെടുന്നത് .നീണ്ട കഴുത്തുമായി മേഘ ശകലങ്ങളെ വിഴുങ്ങാൻ പോകുന്നവരും ,കോമ്പല്ലുകളും തുറിച്ച കണ്ണുകളുമുള്ള ഭീകരന്മാരും ,വലിയ പല്ലികളെപ്പോലെയുള്ളവരും, ചിറകുള്ളവരും  തുടങ്ങി മുട്ടയിൽ  നിന്ന് വിരയിയുന്നവർ വരെയുള്ള ദിനോസറുകളെ സിമന്റ് കൊണ്ട് ഉണ്ടാക്കി ഒരു പാടത്ത് കൃഷി ചെയ്ത് വച്ചിരിക്കുന്നത് പോലെയുള്ള വാലിയിലെ കാഴ്ച ശരിക്കും വിസ്മയിപ്പിക്കുന്നതു തന്നെയായിരുന്നു. അവിടെത്തന്നെ “ദിനോസർ കിച്ചൺ” എന്നോ മറ്റോ പേരുള്ള ഒരു ഹോട്ടൽ കണ്ടപ്പോൾ ഒരു ദിനോസർ ഫ്രൈ ചോദിച്ചാലോ എന്ന് ഞങ്ങൾ തമ്മിൽ പറഞ്ഞു. ഒരു കാലത്ത് ലോകം അടക്കി വാണിരുന്ന ഗംഭീരന്മാരായ ദിനോസറുകളുടെ ജീവൻ തുടിക്കുന്ന സിമന്റ് പ്രതിമകൾ  ഉച്ച വെയിൽ കാഞ്ഞ് നിന്നിരുന്ന വിശാലമായ ദിനോസർ പാടങ്ങളിൽ ചിതറി നടന്ന ഗ്രൂപ്പ് അംഗങ്ങളെ തപ്പിക്കണ്ടുപിടിച്ച് അടുത്ത ഷോ നടക്കുന്ന സ്ഥലത്ത്  എത്തിക്കാൻ  ഉമി നന്നേ പാട് പെട്ടു.

                       

             മുട്ട വിരിഞ്ഞു വരുന്ന ദിനോസര്‍ കുഞ്ഞ് 

                         ദിനോസർ വാലി
കൾച്ചറൽ ഷോ 

കൾച്ചറൽ ഷോ നടക്കുന്ന സ്ഥലത്തിനടുത്ത് വാഹനം  നിർത്തിയതും ഉമി കാണിച്ചു തന്ന ഏതൊക്കെയോ വരാന്തകളിലൂടെയും ഇടനാഴികളിലൂടെയും ഓടിയോടി ഏ സി യുടെ തണുപ്പിൽ മരവിച്ചു നിന്ന ഒരു ഹാളിൽ എത്തിയപ്പോഴേക്കും ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു . തായ് സംസ്കാരം സഞ്ചാരികൾക്കു മുന്നിലേക്കെത്തിക്കുന്ന നിറപ്പകിട്ടാർന്ന   ആകർഷകമായ ഒരു പ്രദർശനമായിരുന്നു അത്. വ്യത്യസ്ത നിറങ്ങളിലുള്ള  വൈദ്യുത രശ്മികളാൽ ദീപ്തമായ സ്റ്റേജിലേക്ക്  മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളും, മനോഹരമായ കിരീടങ്ങളുമണിഞ്ഞ് കൊടികളും ,കുടകളും, ഭംഗിയുള്ള കുടങ്ങളും മറ്റും  പിടിച്ച് നൃത്തച്ചുവടുകളുമായി എത്തിയ സ്ത്രീ പുരുഷന്മാരെ കൊണ്ട് വർണ്ണ പ്രപഞ്ചമായ ആ അരങ്ങ്  പ്രത്യേകമായ ഒരു  ആനന്ദാനുഭൂതിയാണ്  കാണികളിൽ ഉളവാക്കിയത് . നർത്തകിമാർ ചിലരെങ്കിലും വസ്ത്ര ക്ഷാമമുള്ള നാട്ടുകാരായി തോന്നിയെങ്കിലും എല്ലാവരുടെയും പ്രകടനം വളരെ നന്നായിരുന്നു. നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും അണിഞ്ഞ ഗജ വീരന്മാർക്ക് മുകളിലിരുന്ന് പട നയിക്കുന്ന രാജാക്കന്മാരെയും അവർക്ക് അകമ്പടി സേവിക്കുന്ന ഭടന്മാരെയും അനേക ശിരസ്സുകളോടെ ഫണമുയർത്തി നിൽക്കുന്ന നാഗത്താനെയും ഒക്കെ പ്രമേയമാക്കി അവർ അവരുടെ പാരമ്പര്യ കലകൾ സദസ്സിന് മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു.

                    കൾച്ചറൽ ഷോ
എലിഫൻറ്  ഷോ 

 അര മണിക്കൂറോളം നീണ്ട കൾച്ചറൽ ഷോ കഴിഞ്ഞ് മറ്റൊരു വേദിയിൽ  നടന്ന ആനകളുടെ രസകരമായ പ്രകടനം കാണാനാണ് പോയത്  . വർണ്ണക്കുപ്പായങ്ങളണിഞ്ഞ ചെറുതും വലുതുമായ കുറേ ആനകൾ കാണികളിരിക്കുന്ന ഗാലറിയുടെ നടുവിലുള്ള ഒരു വലിയ ഗ്രൌണ്ടിൽ വന്ന് എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതും ഒന്നിന് പിറകെ ഒന്നായി വാലിൽ പിടിച്ച് ഗ്രൌണ്ടിന്  വലം വയ്ക്കുന്നതും കാണാൻ നല്ല രസമായിരുന്നു . നിലത്ത് കുത്തിയിരിക്കുക, കാണികളെ കിടത്തി മസാജ് ചെയ്യുക,പന്ത് കളിക്കുക തുടങ്ങിയ പല തരം അഭ്യാസങ്ങൾ  കാണിച്ച് അവർ എല്ലാവരെയും വിസ്മയിപ്പിച്ചു.  പ്രത്യേകം  പണം കൊടുക്കുന്നവരെ തുമ്പിക്കയ്യിൽ ചുറ്റിയെടുത്ത് ഉയർത്തുകയും  തലയിൽ തുമ്പി വച്ച് അനുഗ്രഹിക്കുകയും ചെയ്യുന്ന പരിപാടിയും ഉണ്ടായിരുന്നു . ഷോയുടെ ഒടുവിൽ  തുമ്പിക്കൈ നീട്ടി കാണികളിൽ നിന്ന് സംഭാവന വാങ്ങാനും അവരെ പരിശീലിപ്പിച്ചിട്ടുണ്ടായിരുന്നു . ഗ്രൂപ്പിലുള്ള പല മത്തേഭ ഗാമിനികളും തുമ്പിക്കര  വലയത്തിൽ ഹർഷ പുളകിതരായി ഒരു തൊട്ടിലിലെന്ന പോലെ കിടന്നു ചിത്രങ്ങളെടുത്തവരാണ്  . ഇത്തിരിക്കുഞ്ഞന്മാർ മുതൽ വലിയ ആനകൾ (കൂടുതലും പിടിയാനകൾ) വരെ പങ്കെടുത്ത  ജാഥയും കൂടി കഴിഞ്ഞതോടെ ഷോ അവസാനിച്ചു.

                   ആനകളുടെ കുത്തിയിരിപ്പ് 

                      ആനകളുടെ റാലി

              തുമ്പിക്കരത്തിൽ ഊയലാടും കൂട്ടുകാരി  

ആനക്കളികൾ കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല, വയർ, വിശക്കുന്നുവെന്ന്  മുറവിളി തുടങ്ങിയതോടെ നേരെ ഭക്ഷണ ശാലയിലേക്കാണ് പോയത് . സഫാരി പാർക്കിലെപ്പോലെ വലിയ തിരക്കൊന്നുമില്ലാത്ത അവിടത്തെ  ആഹാരം നല്ല രുചികരമായിരുന്നു. ആഹാരം കഴിഞ്ഞ് ഉദ്യാന സന്ദർശനം അവസാനിപ്പിച്ച് ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. എല്ലാ നടവഴികളുടെയും  ഇരു വശങ്ങളിലും ദിനോസറുകളുടെയും, കാണ്ടാമൃഗത്തിന്റെയും , ആനയുടെയും ഒക്കെ ശിൽപ്പങ്ങൾ നിരത്തി നിരത്തി വച്ചിരിക്കുന്നത് മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു ,മാത്രവുമല്ല ദിനോസറുകളോട് ഇവിടെയുള്ളവർക്ക് ഒരു പ്രത്യേക മമത ഉള്ളതായും  തോന്നി. 

     നോങ് നൂച്ച് ഉദ്യാനത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടതിനു ശേഷം പട്ടയായിലെ ഞങ്ങളുടെ താമസ സ്ഥലമായ ഗോൾഡൻ ബീച്ച് ഹോട്ടലിലേക്കാണ്  പോയത് . അങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയിൽ പട്ടയയെപ്പറ്റി കുറച്ചു കാര്യങ്ങൾ കൂടി  ഉമി പറഞ്ഞു തന്നു. പതിനൊന്ന് എയർ പോർട്ടുകളുള്ള പട്ടയയുടെ ആദ്യ നാമം “ടപ്പയ” എന്നായിരുന്നെന്നും അത് മത്സ്യത്തൊഴിലാളികളുടെ ഗ്രാമമായിരുന്നെന്നുമാണ് അറിയാൻ കഴിഞ്ഞത് . ബീച്ചുകൾ കൊണ്ട് സമ്പന്നമായ പട്ടയയെ മൂന്നായി തിരിക്കാമെന്നും, ബീച്ച് റോഡിന് ഇടത് വശം സൌത്ത് പട്ടയയും വലത് നോർത്ത് പട്ടയയും ഇടയിലുള്ളത് സെൻട്രൽ  ആണെന്നുമുള്ള ചരിത്രമൊക്കെ പറഞ്ഞു കൊണ്ടിരിക്കെ ആ സ്ഥലത്തെ ഒരു ‘ഗേറ്റട’ കിട്ടി. ‘അട’ എന്ന് കേട്ട് ആരും സന്തോഷിക്കണ്ട തിന്നാനുള്ള അടയല്ല ട്രെയിൻ പോകാൻ വേണ്ടി ഗേറ്റടച്ച് അവിടെ കുറച്ചു നേരം കിടക്കാനുള്ള അവസരം കിട്ടിയെന്നാണ് പറഞ്ഞു വന്നത് .ട്രെയിൻ വഴിമാറിത്തന്നതോടെ ഒളിച്ചു കളിച്ചു കൊണ്ടിരുന്ന കരകാണാക്കടലിന്റെ അരിക് ചേർന്നു കിടന്നിരുന്ന  റോഡിലൂടെ യാത്ര ചെയ്ത്  ഏതാണ്ട് അഞ്ചു മണിയോടെ പട്ടയ സെൻട്രലിൽ ഉള്ള ഗോൾഡൻ ബീച്ച് ഹോട്ടലിൽ ഞങ്ങൾ കയറിപ്പറ്റി. പഴയ രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ളതായിരുന്നെങ്കിലും വളരെ നല്ല വൃത്തിയുളള വിശാലമായ മുറികളായിരുന്നു അവിടത്തേത്. വലിയ തടിക്കസേരകളും ,കട്ടിലുകളും മേശകളും കൂടാതെ  സാധന സാമഗ്രികൾ വയ്ക്കാനുള്ള ബലമുള്ള തടി പ്ലാറ്റ്ഫോമുകളും അവിടത്തെ മാത്രം പ്രത്യേകതയായി തോന്നി. മുറിയിൽ അൽപ്പ സമയം വിശ്രമിച്ചിട്ട്  വൈകുന്നേരത്തെ കാഴ്ചകൾ കാണുന്നതിനായി ഇറങ്ങി . ഹോട്ടലിൽ നിന്ന് രണ്ട് കിലോ മീറ്റർ അകലെയുള്ള “ആർട്ട് ഇൻ പാരഡൈസ് 3 D ഇല്യൂഷൻ “എന്ന സ്ഥലവും , “അൽക്കാസാർ” ഷോയുമായിരുന്നു നൈറ്റ് ലൈഫിനും മസാജിനും പേരു കേട്ട പട്ടയായിലെ ആദ്യ ദിന സായം സന്ധ്യാ പരിപാടികൾ . ഇല്യൂഷൻ ആസ്വദിക്കുന്നതിനായി ആർട്ട്  മ്യൂസിയത്തിലേക്ക് തിരിക്കുന്നതിന്  മുൻപ് മൊബൈൽ ഫോണിൽ “AR” എന്ന ഒരു സോഫ്റ്റ് വെയർ കൂടി ഡൌൺലോഡ് ചെയ്യേണ്ടതുണ്ടായിരുന്നു . അതിനുള്ള ലിങ്കും മറ്റും ഹോട്ടലിൽ വച്ച് തന്നെ ബ്രിട്ടോ എല്ലാവർക്കും ഷെയർ ചെയ്തിരുന്നതിനാൽ കാര്യങ്ങൾക്ക് പ്രയാസമുണ്ടായില്ല .  

  ആർട്ട് ഇൻ പാരഡൈസ് 3 d ഇല്യൂഷൻ  

തായ് ലാൻഡിലെ  ഏക വിഷൻ  ഇല്യൂഷൻ  മ്യൂസിയമായ “ആർട്ട് ഇൻ പാരഡൈസിൽ” നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത   വ്യത്യസ്തമായ ഒരു അനുഭവമാണ് കിട്ടിയത് . മ്യൂസിയത്തിന്റെ  ചുവരുകളിൽ ധാരാളം  സീനറികളും, ആഴക്കടൽ ദൃശ്യങ്ങളും,കാർട്ടൂൺ കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും ഒക്കെ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ടായിരുന്നു . ഈ പെയിന്റിനങ്ങുകൾ ഓരോന്നും ഓരോരുത്തരുടെയും  ഭാവനയ്ക്കനുസരിച്ച് ചലിക്കുന്ന ത്രിമാന  വീഡിയോകൾ  പോലെ സൃഷ്ടിച്ചെടുക്കാമെന്നതാണ്  ഇല്യൂഷൻ . അതിനു വേണ്ടിയാണ് ആദ്യം തന്നെ ഫോണിൽ  “A R” എന്ന സോഫ്റ്റ് വെയർ  ആപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്തത് . ഓരോ ചിത്രത്തിന്റെയും വിഷയമനുസരിച്ച് അതിന്റെ ഒരു വശത്ത്  നിന്നു കൊണ്ട് നമ്മൾ മുഖത്ത്  ഭാവം വരുത്തുകയോ കൈകാലുകൾ ചലിപ്പിക്കുകയോ ചെയ്ത് അഭിനയിക്കണം .(സെൽഫി എടുക്കാൻ പറ്റില്ല) അതായത് ഉദാഹരണത്തിന് ഗർജ്ജിച്ചു കൊണ്ട് ചാടുന്ന ഒരു സിംഹത്തിന്റെ ചിത്രത്തിന് മുന്നിൽ ഒരാൾ നിൽക്കുക ,കൂടെയുള്ള ആൾ A R എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് നിന്നു കൊണ്ട് A R സോഫ്റ്റ് വെയർ ഉള്ള ഫോണിൽ വീഡിയോ എടുക്കുക . ചിത്രത്തിനടുത്ത് നിൽക്കുന്ന ആളിന് നേരെ സിംഹം  പുറത്തേക്ക് ചാടുന്നത് പോലെ ഫോണിൽ കാണുന്ന സമയത്ത് പേടിക്കുന്നതായി അഭിനയിച്ച് വീഡിയോ എടുത്താൽ നമ്മൾ ഒരു സിംഹത്തിന് മുന്നിൽ അകപ്പെട്ടതായി വീഡിയോ എടുത്ത് കൂട്ടുകാർക്കിടയിൽ പ്രചരിപ്പിക്കാം . ആധുനിക കാലത്ത് ഇങ്ങനെ ആൾക്കാരെ കൃത്രിമ സാങ്കേതിക ബുദ്ധി പ്രയോഗങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നത് ഒരു വിനോദമായി കണ്ടുവരുന്ന കാര്യമാണല്ലോ . കാര്യങ്ങളുടെ “ടെക്നിക്ക്” മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തെങ്കിലും അത് കഴിഞ്ഞപ്പോൾ നല്ല രസം തോന്നി,കാണുന്ന എല്ലാ ചിത്രങ്ങളുടെയും മുന്നിൽ നിന്ന് തകൃതിയായി അഭിനയവും പടമെടുപ്പുമായിരുന്നു .  അവസാനം പാരഡൈസ് ജീവനക്കാർ സ്ഥാപനം  ക്ലോസ് ചെയ്യാനുള്ള സമയമായെന്ന് പറഞ്ഞ് ഇറക്കി വിട്ടില്ലായിരുന്നെങ്കിൽ  അതിനകത്ത് പെട്ട് “പാരഡൈസ്” “ഹെൽ” ആയി മാറിയേനെ !!! 


            സിംഹത്തിന് മൂന്നിലകപ്പെട്ടോ ...

  സമുദ്ര ഗവേഷണം .....അന്തർ വാഹിനി കപ്പലിൽ നിന്നൊരു ഹായ് 

ഇല്യൂഷൻ കാഴ്ചകൾ കണ്ട്  ആവേശഭരിതമായ ഗ്രൂപ്പിനെ  “അൽകാസർ” ഷോ കൂടി കാണിച്ച് വിസ്മയിപ്പിക്കാൻ വേണ്ടി അടുത്തതായി അങ്ങോട്ട് പോകാമെന്ന്  ഉമി പറഞ്ഞു.  ഒന്നൊന്നര മണിക്കൂർ താമസമുണ്ടായിരുന്നു ഷോ തുടങ്ങാൻ, മാത്രവുമല്ല ഗ്രൂപ്പിലുള്ള കുറച്ചു പേർ കൂടി ഇല്യൂഷൻ കഴിഞ്ഞ് വന്നെത്താനുമുണ്ടായിരുന്നു . എന്നാൽ പിന്നെ  കിട്ടിയ സമയം കളയേണ്ടന്നു കരുതി  ഞങ്ങൾ രണ്ടു പേരും കൂടി അടുത്തുള്ള ഒരു കടയിൽ പോയി പതിവ് അത്താഴമായ മാംഗോ സ്റ്റിക്കി റൈസ് വാങ്ങി കഴിച്ചു.അതിനു ശേഷം എല്ലാവരും  എത്തിയതോടെ ബസിൽ കയറി അൽക്കാസർ ഷോ നടക്കുന്ന സ്ഥലത്തെത്തിയെങ്കിലും  അവിടെ ആദ്യ പ്രദർശനം നടന്നു കൊണ്ടിരിക്കുകയായിരുന്നു . അടുത്ത ഷോ തുടങ്ങാൻ കുറച്ചു സമയം കൂടി എടുക്കുമെന്നുള്ളത്  കൊണ്ട് സമീപത്തുള്ള കുറച്ച് സ്ഥലങ്ങൾ  ഒന്നു ചുറ്റിക്കറങ്ങി കണ്ടിട്ട്  വരാൻ പറഞ്ഞ് ഷോയുടെ ടിക്കറ്റും ഉമി ഞങ്ങളെ ഏൽപ്പിച്ചു. ചുറ്റുപാടും പോക്കറ്റടി ,പിടിച്ചുപറി, അനാശാസ്യ പ്രവർത്തനങ്ങൾ തുടങ്ങിയ സുകുമാര കലകളിൽ പ്രാവീണ്യം നേടിയ ആളുകളുടെ വിഹാര കേന്ദ്രമായതു   കൊണ്ട് “ബി കെയർഫുൾ “ സൂക്ഷിച്ചു നടക്കണം എന്നൊരു മുന്നറിയിപ്പ്  കൂടി തന്നപ്പോൾ കറങ്ങി നടക്കാനുള്ള മൂഡ് തന്നെ പോയി. എന്തായാലും നൈറ്റ് ലൈഫ് കേന്ദ്രമായ പട്ടയായിലെ സന്ധ്യാസമയ കാഴ്ചകൾ എപ്പോഴും കാണാൻ പറ്റില്ലല്ലോ എന്ന് കരുതി  ,ഞങ്ങൾ രണ്ടു പേരും കൂടി വളരെ ശ്രദ്ധാപൂർവ്വം അപരിചിതമായ നാട്ടിലെ അപരിചിതമായ കാഴ്ചകൾ കണ്ടു കൊണ്ട് കുറച്ചു നേരം നടന്നു തിരിച്ചെത്തി. പച്ചക്കറി  ,പഴ വർഗ്ഗങ്ങൾ , മാംസ വിഭവങ്ങൾ എന്നിവ വിൽക്കുന്ന കടകളും  ,ഭക്ഷണ ശാലകളും ഉണ്ടായിരുന്ന ആ പ്രദേശം  വിദേശികളും സ്വദേശികളുമായ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു .  

സ്ട്രീറ്റ് കാഴ്ചകൾ കണ്ടു വന്ന ഞങ്ങൾ ഷോ നടക്കുന്ന അരണ്ട വെളിച്ചമുള്ള തീയറ്ററിൽ അനുവദിച്ചു കിട്ടിയിരുന്ന ഇരിപ്പിടങ്ങളിൽ ആസനസ്ഥരായി പ്രതീക്ഷയോടെ കാത്തിരുന്നു . കർട്ടൻ ഉയർന്നതോടെ കാണികളിൽ നിന്ന് കയ്യടിയും ആരവങ്ങളുമുയർന്നു .  ഇടയ്ക്കിടെ മിന്നി മറയുന്ന പ്രകാശ വീചികൾക്കിടയിലൂടെ  പേരിനു മാത്രം വസ്ത്രം ധരിച്ച് ഉയരമുള്ള ആഡംബര ചെരുപ്പുകൾ ഊന്നി  യുവതികൾ ആടിത്തുടങ്ങിയതോടെ സദസ്യരുടെ കൂക്കി വിളിക്ക് ശക്തി കൂടി.  ചിലരൊക്കെ മറയ്ക്കേണ്ടിടം പുറത്താക്കിയും പുറത്തു കാട്ടാവുന്നത് മറച്ചും, മറ്റ് ചിലർ മുക്കാലും നഗ്നരായും സ്റ്റേജിൽ അങ്ങോട്ടുമിങ്ങോട്ടും തുള്ളിക്കളിച്ച് നടന്നപ്പോൾ കാണികൾ കണ്ണു തുറിച്ച് ഇരിപ്പായി. അതിനിടെ പുരുഷ സാമ്യമുള്ള തടിച്ച ഒരു “സ്ത്രീവേഷം” കാണികൾക്കിടയിലേക്ക് വരികയും കുറേ മോശമായ (vulgar ) ചേഷ്ടകൾ   കാണിക്കുകയും ചെയ്തപ്പോൾ തിരിച്ച് സദസ്സിലുള്ളവരും ആ രീതിയിൽ തന്നെ പ്രതികരിച്ചു . സ്റ്റേജിലെ കർട്ടൻ ക്രമീകരണങ്ങൾ ഇടയ്ക്കിടെ  മാറ്റുകയും പല നിറങ്ങളിലുള്ള വൈദ്യുത രശ്മികൾ പായിച്ച് പശ്ചാത്തലം വ്യത്യസ്തമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു .കൊട്ടാര സമാനമായ ഒരു പശ്ചാത്തലം ഒരുക്കിയിട്ട് കുറേ സുന്ദരിമാർ ചേർന്ന് മിന്നുന്ന പാവയെപ്പോലെയുള്ള ഒരു സുന്ദരിയെ  പല്ലക്കിലേറ്റി എഴുന്നള്ളിച്ച് കൊണ്ടു വന്ന് സ്റ്റേജിന് മദ്ധ്യത്തിലായി  ഇരുത്തിയിട്ട്  ചുറ്റും നിന്ന് നമ്മുടെ ഒപ്പന പോലെ നൃത്തം വയ്ക്കുന്നതായിരുന്നു  ഒരു രംഗം . സംഗീതത്തിനും നൃത്തത്തിനും വേഗത  കൂടിയതോടെ  തോഴിമാർ വശങ്ങളിലേക്ക് മാറിയിട്ട്  ആടയാഭരണങ്ങളണിഞ്ഞ “കുമാരി” വിഗ്രഹം എഴുന്നേറ്റ് നൃത്തം ചെയ്യാൻ  തുടങ്ങി. കൈകാലുകൾ ചലിപ്പിച്ചപ്പോഴാണ് കുമാരി ധരിച്ചിരുന്ന കാൽപ്പാദം വരെയുണ്ടായിരുന്ന മിന്നുന്ന വസ്ത്രങ്ങൾ അവരുടെ മിനുത്ത വെളുത്ത തുടകൾ കാണുന്ന വിധത്തിൽ കീറിയിട്ടതായിരുന്നു എന്ന് മനസ്സിലായത് . നൃത്തത്തിനും സംഗീതത്തിനുമൊപ്പം സ്ത്രീ ശരീര സൌന്ദര്യം പ്രദർശിപ്പിക്കുന്ന ഒരു വേദി കൂടിയായിരുന്നു "അൽകസാർ  ഷോ" എന്നാണ് തോന്നിയത് . ഒരു മണിക്കൂറോളം നീണ്ട  ആ പ്രദർശനം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇടയ്ക്ക് വച്ച് ഉറക്കം വന്നു എന്നതാണ് സത്യം. നൃത്തവും, സംഗീതവും ,വേഷ ഭൂഷാദികളും ,അലങ്കാരങ്ങളും എല്ലാം ആസ്വാദ്യകരമായിരുന്നെങ്കിലും ചില കാര്യങ്ങൾ അത്രയ്ക്ക് രസിക്കാൻ ആയില്ല എന്നതാണ് വാസ്തവം , ചിലപ്പോൾ ഞങ്ങളുടെ പ്രായത്തിന്റെ പ്രശ്നം  ആകാം അല്ലെങ്കിൽ വളർന്ന സംസ്കാരത്തിന്റെ ആകാം ..എന്തുമാകട്ടെ പ്രതീക്ഷിച്ച നല്ല ഒരു അനുഭവം കിട്ടിയില്ല . ചില കാര്യങ്ങൾ ഗോപ്യമായിരിക്കുമ്പോഴാണ് അതിന്റെ ഒരു വശ്യത അനുഭവപ്പെടുക എന്നാണ് തോന്നുന്നത് , കാബറേ നൃത്തം ഇങ്ങനെയൊക്കെ ആണെങ്കിലും മുഴുവൻ സമയവും ഒരേ രീതിയിലായാൽ എന്ത് തന്നെയായാലും ബോറടിക്കില്ലേ, ഒരു വെറൈറ്റി എപ്പോഴും നല്ലതാണെന്നാണ് അഭിപ്രായം . ഷോ കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ “നർത്തകി വേഷങ്ങൾ” എല്ലാം ഹാളിന് വെളിയിലേക്ക് വരികയും ആളുകൾ അവരോടൊപ്പം നിന്ന് സെൽഫി എടുക്കാൻ മത്സരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .

       അൽക്കാസാർ ഷോയിലെ അർദ്ധനഗ്ന പുരുഷാംഗനമാർ   

ഷോ കഴിഞ്ഞ് ബസിലെത്തിയ ഞങ്ങളോട് ഷോ ഇഷ്ടപ്പെട്ടോ എന്ന് ഉമി ചോദിച്ചു . യേസ് സ് സ്.. എന്ന ഉത്തരം കേട്ട് അതിൽ എത്ര സ്ത്രീകൾ ഉണ്ടായിരുന്നു എന്നൊരു ചോദ്യം കൂടി ചോദിച്ചു,പലരും പല ഉത്തരങ്ങൾ  പറഞ്ഞെങ്കിലും 99 ശതമാനവും  സ്ത്രീകളല്ല എന്നതായിരുന്നു ശരിയുത്തരം . അവരിൽ ഒരാൾ മാത്രമാണ്  സ്ത്രീയെന്നും മറ്റുള്ളവരെല്ലാം പുരുഷന്മാരാണെന്നും ഉമി പറഞ്ഞു തന്നു. സ്റ്റേജ് ഷോ കണ്ടപ്പോൾ കുറച്ച് ഉയരം കൂടുതലായി തോന്നിയെന്നല്ലാതെ ആ പുരുഷാംഗനമാർ സ്ത്രീകളേക്കാൾ അഴകുള്ളവരായിട്ടാണ് കാണപ്പെട്ടത്.     

     പട്ടയായിൽ ആൺകുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ ലിംഗ മാറ്റം നടത്തുമെന്നും അങ്ങനെയുള്ളവരെ നാട്ടുകാർ വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നുമാണ് അറിയാൻ കഴിഞ്ഞത് . ഇങ്ങനെയുള്ള ” പുരുഷ സ്ത്രീകളാണ്’ ഷോകളിൽ സാധാരണയായി പങ്കെടുക്കുന്നതെന്നും അവർക്ക് നല്ല വരുമാനമാണ് ഇതിൽ നിന്ന് ലഭിക്കുന്നതെന്നും ഉമി കൂട്ടിച്ചേർത്തു . ഈയൊരു സ്ഥിതി വിശേഷം കൊണ്ടായിരിക്കാം ജനങ്ങളിൽ ഇങ്ങനെയൊരു പ്രവണത കാണപ്പെടുന്നതെന്ന് തോന്നി. ഞങ്ങൾ തായ് ലാൻഡിൽ, ലാൻഡ് ചെയ്ത ദിവസം  അന്നാട്ടിൽ സ്ത്രീകളാണ് കൂടുതലുള്ളതെന്നും അതെന്തു കൊണ്ടാണെന്നു പിന്നീട് മനസ്സിലാകുമെന്നും  പറഞ്ഞിരുന്നതിന്റെ പൊരുൾ ഈ സമയത്താണ്  പിടി കിട്ടിയത് .   

തായ് ലാൻഡിലെ മൂന്നാം ദിന പരിപാടികൾ അവസാനിച്ചതോടെ ഞങ്ങൾ ഹോട്ടൽ മുറിയിലെത്തി വിശ്രമിച്ചു. അടുത്ത ദിവസം കോറൽ ഐലൻഡ് സന്ദർശനവും കടൽ വിനോദങ്ങളുമായിരുന്നു പരിപാടികൾ.

കടലിൽ കുളിച്ച് ശുദ്ധമായിട്ട് വൈരക്കല്ലണിഞ്ഞു കൊണ്ട് കടുവയെ തലോടാം .. ..വരൂ ... നാലാം ഭാഗത്തിലേക്ക്  പോകാം ....