2026 മാർച്ച് 4, ബുധനാഴ്‌ച

 

ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര സേനാനികളുടെ മണ്ണിൽ

ഭാഗം 2

ലക്ഷ്മി വിലാസ് പാലസും ,സ്റ്റാച്യൂ ഓഫ് യൂണിറ്റിയും

ആദ്യ ദിവസത്തെ യാത്രാ ക്ഷീണം അകറ്റി അടുത്ത ദിവസത്തെ യാത്രയ്ക്ക് തയ്യാറായി എല്ലാവരും  ഏഴു മണിയോടെ പ്രഭാത ഭക്ഷണവും കഴിച്ച് പെട്ടികളുമായി കൃത്യ സമയത്ത് തന്നെ  ഹോട്ടൽ ലോബിയിലെത്തി .നല്ല തണുത്ത പ്രഭാതത്തിൽ ചൂടുള്ള പ്രാതലും  ചായയും  കഴിച്ചു വളരെ ഉന്മേഷത്തോടെയാണ്  ഞങ്ങൾ ബസിൽ കയറിത് .

അടുത്ത ലക്ഷ്യ സ്ഥാനം ബറോഡ എന്ന വഡോദരയായിരുന്നു  . ധാരാളം വ്യവസായ സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും ,പരന്നു കിടക്കുന്ന കൃഷിപ്പാടങ്ങളും കൊണ്ട് സമൃദ്ധമായ വളരെ വലിയ സംസ്ഥാനമായ ഗുജറാത്തിലൂടെയുള്ള യാത്രകൾ എല്ലാം വളരെ ദൈർഘ്യമേറിയതായിരുന്നു .എങ്കിലും സംഘാംഗങ്ങളുടെ എല്ലാവരുടെയും സജീവ പങ്കാളിത്തം കൊണ്ട് യാത്ര ഒട്ടും വിരസമായി  തോന്നിയില്ലെന്ന് മാത്രമല്ല വളരെ രസകരമായിരുന്നു താനും.

യാത്രാരംഭത്തിൽ ബസിലുള്ള ഗ്രൂപ്പ് അംഗങ്ങളുടെ കണക്ക് പരിശോധിച്ച് തിട്ടപ്പെടുത്തി എല്ലാവർക്കും കുടിവെള്ളം വിതരണം ചെയ്തിട്ട് ഞങ്ങളുടെ ടൂർ മാനേജറും ,വഴികാട്ടിയുമൊക്കെയായിരുന്ന  സാത്വിക് മൈക്ക് കയ്യിലെടുത്ത് എല്ലാവർക്കും സുപ്രഭാതം ആശംസിച്ചു കുശലാന്വേഷണം നടത്തി. അതിന് ശേഷം നല്ലൊരു ഗായകനായ അദ്ദേഹം ഒരു കീർത്തനം  അതി മനോഹരമായി ആലപിച്ചു. വളരെ ദൂരം യാത്ര ചെയ്യേണ്ടത് കൊണ്ട് എല്ലാവരും തമ്മിൽത്തമ്മിൽ പരിചയപ്പെട്ടതിന് ശേഷം പാട്ടോ, ഡാൻസോ അറിയാവുന്ന എന്തെങ്കിലുമൊക്കെ വിനോദ പരിപാടികളില്‍  ഏര്‍പ്പെട്ട് യാത്ര രസകരമാക്കണമെന്ന്  സാത്വിക് ആഹ്വാനം ചെയ്തു . ചുറുചുറുക്കും ,കാര്യപ്രാപ്തിയും, വിനയ ശീലവും കൈമുതലായുള്ള ചെറുപ്പക്കാരനായ സാത്വിക്കിനെപ്പറ്റി  ഇനി  കുറച്ചു കാര്യങ്ങൾ എഴുതാമെന്ന് തോന്നുന്നു. ! .  

കാസറഗോഡ് സ്വദേശിയായ സാത്വിക് സംഗീത പഠനത്തോടൊപ്പം ടൂറിസവും യാത്രകളും ഇഷ്ടമായിരുന്നതിനാൽ ആ മേഖലയിലേക്ക് കൂടി   ശ്രദ്ധ തിരിക്കുകയായിരുന്നു. കുറച്ചു നാളുകളായി  ഫോർച്യൂണിനൊപ്പം ജോലി ചെയ്തു വരുന്ന സാത്വിക് തന്‍റെ  ജോലിയിലുള്ള ആത്മാർത്ഥതയും കൃത്യനിഷ്ഠയും ,പക്വതയും പ്രകടിപ്പിക്കുക വഴി എല്ലാവരുടെയും ഇഷ്ട കഥാപാത്രമായി മാറി. തമാശകൾ  പറഞ്ഞും, പാട്ട് പാടിയും ഗ്രൂപ്പിനെ സജീവമാക്കി നിർത്തുകയും പരമാവധി കാഴ്ചകൾ കാണിച്ച് കൊടുത്ത് ആസ്വദിപ്പിക്കുകയും ചെയ്യുക വഴി കുറഞ്ഞോരു സമയം കൊണ്ട് ആ കുട്ടി ഞങ്ങളുടെയെല്ലാം കൊച്ചു മകനായി മാറി. 

 

                            സാത്വിക്   

 ഞങ്ങളുടെ ഗ്രൂപ്പിലുള്ളവരില്‍ ചിലര്‍ അഹമ്മദാബാദിലും ഗുജാറാത്തിലും പഠിച്ചവരും ,ജോലി ചെയ്തിട്ടുള്ളവരും ആയിരുന്നതിനാല്‍ അവരില്‍ നിന്ന് ഗുജറാത്തിനെ പറ്റിയുള്ള ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബസ് യാത്രയ്ക്കിടയില്‍ സാധിച്ചു. പാട്ടും ചര്‍ച്ചകളും ഒക്കെയായി   ബസിനുള്ളിലെ കലാപരിപാടികൾ തുടരവേ പുറത്ത് പച്ചക്കമ്പളം നിവർത്തിയിട്ടത് പോലെ കിടന്ന കൃഷിപ്പാടങ്ങളുടെ മരതക കാന്തി  ആസ്വദിക്കാതിരിക്കാനായില്ല  തക്കാളി,കോളിഫ്ലവര്‍,കാബേജ് ആവണക്ക് പരുത്തി , വാഴ ഗോതമ്പ് ,കരിമ്പ് തുടങ്ങിയ കൃഷിയിടങ്ങൾക്ക് നടുവിലൂടെയുള്ള യാത്ര നയനാനന്ദകരവും ,മനസ്സിന് കുളിർമ്മയേകുന്നതും ആയിരുന്നു. കാലി വളർത്തലും കൃഷിയുമായി ജീവിക്കുന്ന സാധുക്കളായ ഗ്രാമീണരെയും അവരുടെ ചെറിയ വീടുകളും , ഗ്രാമങ്ങളും  കണ്ടപ്പോൾ അവിടെയൊക്കെ ഒന്നിറങ്ങിക്കാണണമെന്ന് തോന്നിയിരുന്നു. പക്ഷേ സമയക്കുറവ് മനസ്സിലാക്കി മിണ്ടാതെയിരുന്നു . 11 മണിയ്ക്ക് മുൻപായി ചായ കുടിക്കാനും ഫ്രഷ് ആകാനുമായി ഹൈവേ സൈഡിലുള്ള “തുലിപ്” എന്നൊരു ഹോട്ടലിന് മുന്നിൽ ബസ് നിർത്തി . അവിടെ നിന്ന് ചായയും സ്നാക്സും ഒക്കെ കഴിച്ച് എല്ലാവരും ഉഷാറായി വണ്ടിയിൽ കയറി .  ‘കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ ,ലജ്ജാവതിയെ .. അഞ്ജനക്കണ്ണെഴുതി .തുടങ്ങിയ പഴയതും പുതിയതുമായ പല മധുര മനോഹര ചലച്ചിത്ര ഗാനങ്ങളും,ശരണമയ്യപ്പാ പോലെയുള്ള ഭക്തിഗാനങ്ങളും ബസിലെ ഗായക സംഘം വളരെ മനോഹരമായി ആലപിച്ച് വഡോദരയിലേക്കുള്ള യാത്ര സന്തോഷകരമാക്കി തീർത്തു.

വഴിയിൽ അവിടവിടെ കുരങ്ങൻമാരെയും,വലിയ കാലിക്കൂട്ടങ്ങളെയും കണ്ടു കൊണ്ടുള്ള യാത്രയ്ക്കിടയിൽ ചില സ്ഥലത്ത് ഹിമ താഴ്വരകൾ പോലെ പരന്നു കിടന്നിരുന്ന വെളുത്ത ഉപ്പ് പാടങ്ങളും കണ്ടു . ഭാരതത്തിലെ ഏറ്റവും വലിയ ക്ഷീരോൽപാദക സംഘമായ ‘അമുൽ’ വഡോദര റൂട്ടിലെ  ‘ആനന്ദ്’ എന്ന സ്ഥലത്താണെന്ന് അറിയാമായിരുന്നെങ്കിലും അങ്ങോട്ടേക്ക് പോകാൻ സാധിച്ചില്ല . ഏതാണ്ട് പതിനൊന്നര മണിയോടെ ഞങ്ങൾ അന്നത്തെ ആദ്യ സന്ദർശന സ്ഥലമായ ലക്ഷ്മിവിലാസ് പാലസ് പരിസരത്തെത്തി . ബസ് പാർക്ക് ചെയ്തിട്ട് പുഷ്പങ്ങൾ വർണ്ണ വിസ്മയമൊരുക്കിയ  രാജപാതയിലൂടെ നടക്കുമ്പോൾ മരച്ചില്ലകൾക്ക് മുകളിൽ നഷ്ടപ്പെടാത്ത പ്രതാപവുമായി തല ഉയർത്തിപ്പിടിച്ച് നിന്നിരുന്ന  ആ കൊട്ടാര ഗോപുരം ഞങ്ങളെ മാടി വിളിക്കുന്നതായി തോന്നി .

ലക്ഷ്മി വിലാസ് പാലസ്

 ബറോഡ സംസ്ഥാനം ഭരിച്ചിരുന്ന മഹാരാജാ സയാജിറാവ് ഗെയ്ക് വാദ്  മൂന്നാമൻ  , ഭാര്യ ലക്ഷ്മി ഭായിയ്ക്ക് വേണ്ടി 1890 ൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ് ലക്ഷ്മി വിലാസ് കൊട്ടാരം .ഇന്ത്യൻ പാരമ്പര്യവും യൂറോപ്യൻ  ആധുനികതയും ലയിപ്പിക്കണമെന്ന ആശയത്തോടെയായിരുന്നു  മഹാരാജാവ് ,ബ്രിട്ടീഷ് വാസ്തു ശിൽപിയെക്കൊണ്ട് ഈ കൊട്ടാരം രൂപ കൽപ്പന ചെയ്യിപ്പിച്ചത്. പത്തൊൻപത്താം നൂറ്റാണ്ടിൽ ഏകദേശം 77 ലക്ഷം രൂപ ചിലവാക്കി പണി കഴിപ്പിച്ച  ഈ കൊട്ടാരം ,ബക്കിംഗ്  ഹാം കൊട്ടാരത്തേക്കാള്‍ നാലിരട്ടി വലുതാണെന്നാണ് പറയപ്പെടുന്നത്. വഡോദര ജില്ലയുടെയും ബാങ്ക് ഓഫ് ബറോഡയുടെയും സ്ഥാപകനായ  സയാജി റാവ് മൂന്നാമൻ ,രാജ വംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവായിരുന്നു .

     നീല വാനിലേക്ക് ഉയര്‍ന്നു നിന്നിരുന്ന  രാജകീയ പ്രതാപങ്ങളുടെ മകുടങ്ങള്‍ക്ക് താഴെ, ജാലകങ്ങളിലൂടെ മുഴങ്ങി കേട്ടിരുന്ന രാജശാസനകള്‍ കേട്ടിട്ടെന്ന പോലെ ഉദ്യാനത്തിലെ പടര്‍ന്നു പന്തലിച്ച വൃക്ഷങ്ങള്‍ തലയാട്ടി നില്‍ക്കുന്നതായി തോന്നി . രഥങ്ങളും ഭടന്മാരും, കുതിരകളും ഒട്ടകങ്ങളും ആനയും അംബാരികളും എല്ലാം ചേര്‍ന്ന് ഒരു കാലത്ത്   സജീവമാക്കിയിരുന്ന കൊട്ടാര പരിസരം വളരെ ഗംഭീരമായ ഒരനുഭവമാണ് നല്‍കിയത് . കൊട്ടാരത്തിന്‍റെ പുറമേയുള്ള പ്രൌഡിയും ഗാംഭീര്യവും, ശില്‍പ്പ ചാതുരിയും ആസ്വദിച്ചു കൊണ്ട്   അകത്തെ കാഴ്ചകള്‍ കാണുവാന്‍ ഉത്സുകരായി ഞങ്ങള്‍ ഉദ്യാനത്തിലൂടെ മുന്നോട്ട് നടന്നു. അവിടെ ഒരിടത്ത് പൂക്കൾ കൊണ്ടലങ്കരിച്ച സ്റ്റേജും, മറ്റൊരു വശത്ത് പാട്ടും, മേളവും ആൾക്കൂട്ടവും ഒക്കെ കണ്ടപ്പോള്‍ ഇപ്പോഴും അവിടെ താമസമുള്ള രാജ കുടുംബത്തിന്റെ സ്വകാര്യ  ചടങ്ങുകളായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ  അതൊരു  വിവാഹച്ചടങ്ങായിരുന്നു. ദീപാവലി കഴിയുന്നതോടെ ഉത്തരേന്ത്യയിൽ വിവാഹാഘോഷങ്ങളുടെ തുടക്കമാകും . ഹോളി വരെയാണ് സാധാരണ ആഘോഷങ്ങൾ നടക്കുക . മിക്കവാറും തുറസ്സായ സ്ഥലങ്ങളിലോ ഇതുപോലെയുള്ള വലിയ കൊട്ടാരക്കെട്ടുകളിലോ വച്ച് പാട്ടും ഡാൻസുമൊക്കെയായി  രണ്ടോ മൂന്നോ അതിലധികം ദിവസങ്ങളോ  നീളുന്ന ആഡംബര ചടങ്ങുകളാണ്  വിവാഹങ്ങള്‍ക്ക് ഉണ്ടാവുക പതിവ് .

      കൊട്ടാരത്തിന്‍റെ പുറമേയുള്ള ഭംഗി ആസ്വദിച്ചു കൊണ്ട് പ്രവേശന കവാടത്തിലെത്തി . അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് , ഉള്ളിലെ കാഴ്ചകളെ പറ്റി വിശദീകരിച്ചു തരുവാനെത്തിയ ഗൈഡിനെ കൊണ്ട് കൊട്ടാരം പശ്ചാത്തലമാക്കി ഞങ്ങൾ ഒരു ഗ്രൂപ്പ് ഫോട്ടോ എടുപ്പിച്ചു.


                ഗുജറാത്ത് ടൂര്‍ ഗ്രൂപ് -പാലസിന് മുന്നില്‍  


                        രാജകീയ മനോഹാരിത 


                        നഷ്ടപ്പെടാത്ത പ്രതാപം 



  ആദ്യം കയറിച്ചെന്നത് ചെറിയ ഒരു സ്വീകരണ മുറിയിലേക്കാണ് . അവിടെക്കണ്ട ശിൽപ്പങ്ങൾ ഇറ്റാലിയൻ മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും അതിലൊന്ന് മഹാരാജാവിന്‍റെ മുത്തശ്ശിയായ ശാന്തി ദേവിയുടേതാണെന്നും ഗൈഡ് പറഞ്ഞു തന്നു.” ഗായ്” എന്നാൽ ‘പശു’ എന്നും ,”വാദ്” എന്നാൽ ‘രക്ഷിക്കുക’ എന്നാണെന്നും ഗോലോകത്തെ പരി രക്ഷിക്കുന്നതിനാലാണ് ഇവർക്ക് “ഗെയ്ക് വാദ്” എന്ന് പേരു വന്നതെന്നും  അടുത്ത മുറിയിലേക്ക് പോകുന്നതിന് മുൻപ് ചുവരിലെ സൂര്യന്‍റെയും പശുവിന്‍റെയും ശില്‍പം  ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു തന്നു. അടുത്തതായി രാജ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും സീനറികളും ,ശിൽപ്പങ്ങളും മനോഹരങ്ങളായ മേശ കസേരകളും ഇട്ട് അലങ്കരിച്ചിരുന്ന മുറിയിലേക്കാണ് ചെന്നത്. അത് കഴിഞ്ഞ്  “ആർമറി “ എന്ന ആയുധപ്പുരയിലേക്കാണ് ചെന്നെത്തിയത് . വിവിധ തരത്തിലുള്ള ചെറുതും വലുതുമായ വാളുകളും പരിചകളും കുന്തങ്ങളും എല്ലാം അവിടെ അടുക്കും ചിട്ടയുമായി  പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു . ദേവിയുടെ ഒൻപത് രൂപങ്ങൾ  കൊത്തിവച്ച മനോഹരമായ വാളും , ഇരുവശങ്ങളിലും മൂർച്ചയുള്ള വാളുകളും എല്ലാവരെയും അത്ഭുതപ്പെടുത്തി. ആയുധപ്പുര കണ്ടു കഴിഞ്ഞ് പാദരക്ഷകൾ മാറ്റിയിട്ട് മനോഹരമായ ഒരു വലിയ മുറിയിലേക്കാണ് ചെന്നത്. അവിടെ രാജാവിന്‍റെ കിരീട ധാരണത്തിന്  ഉപയോഗിച്ചിരുന്ന വലിയൊരു സിംഹാസനവും ,വെള്ളിയുടെയും ,സ്വർണ്ണത്തിന്‍റെയും  പാളികൾ കൊണ്ട് പൊതിഞ്ഞ  പല തരത്തിലുള്ള പല്ലക്കുകളുമാണ് കാണാൻ കഴിഞ്ഞത്. എല്ലാത്തിനുമുപരി ,മലയാളിയുടെ എക്കാലത്തെയും അഭിമാനമായ പ്രശസ്ത ചിത്രകാരൻ  രാജാ രവിവർമ്മ തമ്പുരാൻ വരച്ച ദേവീ ദേവന്മാരുടെ വലിയ വലിയ ചിത്രങ്ങൾ ആ മുറിയുടെ ചുവരുകളെ അലങ്കരിച്ചിരുന്നത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല  . പ്രത്യേകിച്ചും മാവേലിക്കരയുമായി  ബന്ധമുള്ള “ആർട്ടിസ്റ്റ് തമ്പുരാൻ’ എന്നറിയപ്പെടുന്ന അദ്ദേഹം വരച്ച ചിത്രങ്ങൾ ആ കൊട്ടാരത്തിൽ കണ്ടപ്പോൾ മാവേലിക്കരക്കാരായ ഞങ്ങൾ അക്ഷരാർത്ഥത്തിൽ  അഭിമാന പുളകിതരായിപ്പോയി . ദേവ ചൈതന്യം നിറഞ്ഞു നിന്ന തണുപ്പുള്ള ആ മുറിയിൽ വരകളുടെ രാജകുമാരനായ ആ വലിയ ചിത്രകാരന്‍റെ സാമീപ്യം നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി. കലകളെയും കലാകാരന്മാരേയും ബഹുമാനിച്ചിരുന്ന രാജാവ് നമ്മുടെ മലയാളക്കരയിൽ നിന്ന് രവി വർമ്മ തമ്പുരാനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തി രാജ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ വരപ്പിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . അതിനായി ആര്‍ട്ടിസ്റ്റ് തമ്പുരാന്‍  വളരെക്കാലം കൊട്ടാരത്തിൽ താമസിച്ചിരുന്നതായും പറയപ്പെടുന്നു . സമയക്കുറവ് കാരണം ചിത്രങ്ങൾ വിശദമായി കണ്ട് ആസ്വദിക്കാന്‍ പറ്റിയില്ല  .അവിടെ നിന്ന് മനസ്സില്ലാ മനസ്സോടെ പുറത്തേക്കിറങ്ങി ഒരു നടുമുറ്റം കടന്ന് വളരെ വലിയൊരു ഹാളിലേക്കാണ് ചെന്നത് . വലിയ സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന പണ്ടു കാലത്ത് നിർമ്മിച്ച കൊട്ടാരത്തിലെ  ഇത്രയും വലിയൊരു ഹാൾ ഒരു തൂണ് പോലും ഇല്ലാതെ നിർമ്മിച്ചിരിക്കുന്നത് കാണുമ്പോൾ ആർക്കാണ്  അതിശയം തോന്നാത്തത് ?!. ഗംഭീരങ്ങളായ കൊത്തുപണികൾ കൊണ്ട് ആകർഷണീയമാക്കിയിരുന്ന  മച്ചിൽ വളരെ വലിയ അലങ്കാര തൂക്കു വിളക്കുകളായിരുന്നു സ്ഥാപിച്ചിരുന്നത്  ജാലകങ്ങളാകട്ടെ  പല നിറങ്ങളിലുള്ള കണ്ണാടിച്ചില്ലുകൾ കൊണ്ട് ദേവീ ദേവന്മാരുടെ ചിത്രങ്ങൾ രചിച്ച്  മോടിപിടിപ്പിച്ചവയായിരുന്നു. ഈ ചില്ലുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ ഗ്ലാസ് ആണെങ്കിലും അകത്തു നിന്ന് പുറത്തേക്കും തിരിച്ചും കാണാനാകില്ല എന്നതാണ്  ,അത് മാത്രമല്ല ആ ചില്ലുകൾ ഹാളിൽ പ്രകാശം കടത്തിവിട്ടിരുന്നു  എന്നതും എടുത്തു പറയേണ്ട കാര്യമാണ് .

നമ്മുടെ ഭാരതത്തിൽ ഇതുപോലെ എത്രയെത്ര മഹാനിർമ്മിതികൾ നമുക്ക് അറിയാവുന്നതും അറിയാത്തതുമായി ഉണ്ട് . ഇന്നത്തെ പോലെ യന്ത്ര സഹായമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് എത്ര ദീർഘ വീക്ഷണത്തോടെ ആണ് ഭരണ കർത്താക്കൾ ഓരോ കാര്യങ്ങൾ ചെയ്തിരുന്നതെന്നും ,നടപ്പാക്കിയിരുന്നതെന്നും നാം ഇനിയും നന്നായി മനസ്സിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത് . ഭാരതത്തിൽ അങ്ങോളമിങ്ങോളം മഹത്തായ എത്രയോ  കോട്ടകളും കൊട്ടാരങ്ങളും നശിച്ചു പോയതും നാശോന്മുഖമായതും ഉണ്ടെന്ന് ആലോചിച്ചു കൊണ്ടും  ഇങ്ങനെ ചിലതെങ്കിലും പരി രക്ഷിക്കപ്പെടുന്നല്ലോ എന്നാശ്വസിച്ചു കൊണ്ടും മുന്നോട്ട് നടന്നു .

ക്യാമറയും മൊബൈല്‍ ഫോണും ഒന്നും കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടു പോകാന്‍ അനുവാദം ഇല്ലാതിരുന്നതിനാല്‍ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നാണ് കാഴ്ചകള്‍ വിശദീകരിച്ചിട്ടുള്ളത്. രാജവാഴ്ചയുടെ സ്പന്ദനങ്ങള്‍ നിറഞ്ഞു നിന്ന കൊട്ടാരക്കെട്ടില്‍ നിന്നിറങ്ങി ഉദ്യാനത്തിന്‍റെ വെട്ടിയൊരുക്കിയ പുൽമൈതാനങ്ങൾക്ക് നടുവിലുള്ള വൻ മരങ്ങളുടെ തലോടലേറ്റ്  കൊണ്ട് മുന്നോട്ട് നടന്ന് അടുത്ത ലക്ഷ്യ സ്ഥാനമായ  സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണുവാനായി ബസിൽ കയറി. ഗുജറാത്തിനെ പറ്റി വിവരിക്കുന്ന ചരിത്ര പുസ്തകത്തിന്‍റെ നിറമുള്ള പേജുകള്‍ ഓരോന്നായി ഓരോ ദിവസവും ഞങ്ങള്‍ ആവേശത്തോടെ ആസ്വദിച്ചു പഠിക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് വെള്ളപ്പൂക്കൾ നിറഞ്ഞ പരുത്തിപ്പാടങ്ങൾക്ക് നടുവിലൂടെയായിരുന്നു യാത്ര . എവിടെ നോക്കിയാലും എന്തെങ്കിലുമൊക്കെ കൃഷി ചെയ്തിരിക്കുന്ന കാഴ്ചകളാണ് ഗുജറാത്തിലെവിടെയുമുള്ളത്. ഉഴുത് മറിച്ചു കൃഷിക്കായി ഒരുക്കിയിട്ടിരിക്കുന്ന പാടങ്ങളും, വിളവെടുക്കാറായ നിലങ്ങളും എല്ലാം ചേര്‍ന്ന് ഗുജറാത്തിനെ ഒരു നവോയെ പോലെ അണിയിച്ചൊരുക്കിയിരിക്കുന്നതായി തോന്നി .ഉച്ചഭക്ഷണ നേരമായപ്പോൾ ബസ് ഒരിടത്ത് നിർത്തി. “യൂണിറ്റി” എന്ന് പേരുള്ള ഒരു ഹോട്ടലിലേക്കാണ് സാത്വിക് ഞങ്ങളെ കൊണ്ടു പോയത്. ഗുജറാത്തിൽ പൊതുവേ എല്ലായിടത്തും സസ്യ ഭക്ഷണമാണ് ലഭിക്കുക . ഉച്ച സമയത്താണെങ്കിൽ ഒരു ഗ്ലാസ് നിറയെ മോരാണ് ആദ്യം കൊണ്ടു വയ്ക്കുക . പിന്നെ നല്ല ചൂടുള്ള റോട്ടി ,കടലക്കറി ,ചെറുപയറും ഉള്ളിയും ചേർത്തുള്ള തീയൽ പോലെ ഒരു കറി , ദാൽ ,പാപ്പട്, ജീരകച്ചോറ് ഇതൊക്കെയാണ് എല്ലായിടത്തെയും പോലെ അവിടെയും ലഭിച്ചത്.  

ഊണ്  കഴിഞ്ഞ് ഏതാണ്ട് 66 കിലോമീറ്റർ അകലെയുള്ള ‘ഐക്യത്തിന്‍റെ ഉജ്ജ്വല പ്രതിമ’ കാണുവാനായി ഞങ്ങൾ ഒരേ മനസ്സോടെ യാത്ര തിരിച്ചു .     .

സ്റ്റാച്യൂ ഓഫ് യൂണിറ്റി

ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര സേനാനിയും , നാട്ടു രാജ്യങ്ങളെയെല്ലാം ഒരുമിപ്പിച്ച് ഒരേ ഭരണഘടനയുടെ കീഴില്‍ ഒറ്റ രാജ്യമാക്കാന്‍ കഠിനാദ്ധ്വാനം  ചെയ്ത മഹാനുഭാവനുമായ  സർദാർ വല്ലഭായി പട്ടേലിന്‍റെ ഗംഭീരമായ പ്രതിമയാണ് “സ്റ്റാച്യൂ ഓഫ് യൂണിറ്റി” എന്നറിയപ്പെടുന്നത് .സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപ പ്രധാനമന്ത്രി ആയിരുന്ന അദ്ദേഹം   “ഭാരതത്തിന്‍റെ ഉരുക്ക് മനുഷ്യൻ” എന്നാണറിയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി ഗുജറാത്തിലെ “കെവാഡിയ” എന്ന സ്ഥലത്ത് നർമ്മദ നദിയിലെ സർദാർ സരോവർ  അണക്കെട്ടിന് അഭിമുഖമായിട്ടാണ്  ഏകത പ്രതിമ  സ്ഥാപിച്ചിട്ടുള്ളത്‌ 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ശില്‍പ്പം കോൺക്രീറ്റും പിച്ചള പൂശും ഉപയോഗിച്ച് ഉറപ്പിച്ച സ്റ്റീൽ ഫ്രെയിമിൽ വെങ്കലം ആവരണം ചെയ്താണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് വായിച്ചറിഞ്ഞത് . അംബര ചുംബിയും ഭീമാകാരവുമായ ഈ സ്മാരകം അദ്ദേഹത്തിനോടുള്ള ഭാരതീയരുടെ സ്നേഹബഹുമാനങ്ങളുടെ പ്രതീകമാണ് . ഉരുക്ക് മനുഷ്യനായ പട്ടേല്‍ജിയുടെ മനസ്സിന്‍റെ ദൃതയും ഗാംഭീര്യവും, ഔന്നത്യവും  ഉള്‍ക്കൊണ്ട് തന്നെയാണ് ഈ ഏകത സ്മാരകം നിര്‍മ്മിച്ചിരിക്കുന്നതെന്നതില്‍ നമ്മള്‍ ഭാരതീയര്‍ക്കെല്ലാം ഏറെ അഭിമാനിക്കാവുന്നതാണ് . 2018 oct 31 ന് പട്ടേൽജിയുടെ 143 ആം ജന്മദിനത്തിലാണ് പ്രധാനമന്ത്രി  നരേന്ദ്ര മോദിജി ഈ പ്രതിമ ഉത്ഘാടനം ചെയ്തത് .

പ്രതിമ നിൽക്കുന്ന സ്ഥലത്തിന്  ഏഴെട്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള  ഭാഗങ്ങൾ “ഏക് ത നഗർ”  എന്നാണ് അറിയപ്പെടുന്നത് . ഭാരതത്തിന്‍റെ  ഏകീകരണ ശിൽപ്പിയുടെ  സ്മാരകം നിൽക്കുന്ന സ്ഥലത്തിന് ഇതിലധികം നല്ലൊരു  പേരിടാനുണ്ടോ.??!! “ഏക് ത നഗർ “ എന്ന പേരിലൊരു  റെയിൽവേ സ്റ്റേഷനും, നല്ല രീതിയിൽ പരിപാലിച്ചിട്ടുള്ള മനോഹരമായ ഉദ്യാനവും .. അതിൽ കലാചാതുര്യത്തോടെ നിർമ്മിച്ച വിളക്ക് കാലുകളും എല്ലാം കൂടി ചേർന്ന് ആ പ്രദേശത്തിന് ഉരുക്ക് മനുഷ്യന് ചേർന്ന ഗാംഭീര്യവും ചാരുതയും നൽകിയിരിക്കുന്നതായി തോന്നി.

റോഡിനടുത്തുള്ള പാർക്കിങ് ഏരിയയിൽ ബസിൽ നിന്നിറങ്ങി ഒരു കെട്ടിടത്തിന്‍റെ വരാന്തയിലെത്തി ഞങ്ങൾ ക്യൂ പാലിച്ച് നിന്നു . അവിടെ നിന്ന് ഒരു അഞ്ചാറ് കിലോമീറ്റർ ദൂരമുണ്ട് പ്രതിമ നിൽക്കുന്ന സ്ഥലത്തേക്ക്. അന്തരീക്ഷ മലിനീകരണം ഉണ്ടാകാതിരിക്കാൻ വേണ്ടി അവിടേക്കുള്ള വാഹനങ്ങളെല്ലാം വൈദ്യുതീകരിച്ചിരിക്കുകയാണ്  .സ്റ്റാച്യൂ കാണാൻ പോകാനായി ബസുകളെ കൂടാതെ ധാരാളം ഓട്ടോകളും സന്ദർശകരെ കാത്ത് അവിടെ കിടപ്പുണ്ടായിരുന്നു . അതിൽ പിങ്ക് നിറത്തിലുള്ള ഓട്ടോ റിക്ഷകൾ സ്ത്രീകൾ ഓടിക്കുന്നവയായിരുന്നു. പട്ടേൽജിയുടെ പ്രതിമ വന്നതോടെ ഓട്ടോറിക്ഷകൾ ഓടിക്കുന്നവരും ,കച്ചവടക്കാരും എല്ലാം ഉൾപ്പടെ എത്രയോ കുടുംബങ്ങൾക്ക് തൊഴിലും വരുമാനമാർഗ്ഗവുമായതായി തോന്നി. ഇടതടവില്ലാതെ വന്നു കൊണ്ടിരുന്ന ബസുകളിലൊന്നിൽ ഞങ്ങളുടെ സംഘം കയറിപ്പറ്റി. വൻ മരങ്ങൾ അതിരിട്ടു നിന്നിരുന്ന  നല്ല റോഡിലൂടെ ഏതാണ്ട് 15 മിനിറ്റ് നേരം ഞങ്ങള്‍ ബസിൽ യാത്ര ചെയ്തു . ഐക്യത്തിന്‍റെ ശക്തി എത്ര മഹത്തരവും ബൃഹത്തുമാണെന്ന് വിളിച്ചോതിക്കൊണ്ട് ആ മഹാനുഭാവന്‍ ആകാശത്തേക്ക്  ഉയര്‍ന്നു നില്‍ക്കുന്നത്  ദൂരെ നിന്ന് തന്നെ കാണാമായിരുന്നു . അസ്തമന സൂര്യ കിരണങ്ങളേറ്റ് മനോ വീര്യത്തിന്‍റെ തിളക്കവുമായി നിന്ന ആ ശില്‍പ്പ ദര്‍ശനത്താല്‍  ദേശാഭിമാനം കൊണ്ട് എന്‍റെ അന്തരംഗവും വാനോളം ഉയര്‍ന്നു  . വലിയ തിരക്കുള്ള ഒരു സ്ഥലത്ത് ഞങ്ങളെ ഇറക്കി വിട്ടിട്ട് ബസ് വീണ്ടും തിരിച്ചു പോയി. എയർപ്പോർട്ടിലേത് പോലെ കർശന പരിശോധനാ സംവിധാനങ്ങളുള്ള ഇവിടെ , ആഹാര സാധനങ്ങളോ, മൂർച്ചയുള്ള ഉപകരണങ്ങളോ ഒന്നും കൊണ്ടു പോകാൻ അനുവദിക്കില്ലെന്നുള്ള കാര്യം കുറച്ച്  വൈകിയാണ് അറിഞ്ഞത് . സ്ത്രീകൾക്കും ,പുരുഷന്മാർക്കും പ്രത്യേകം ക്യൂവും സെക്യൂരിറ്റി പരിശോധനകളും ഉണ്ടായിരുന്നു . ഇതറിയാതെ ചെന്ന എനിക്കും മറ്റ് ചിലർക്കും ചെറിയ അബദ്ധം പറ്റി . യാത്രയ്ക്കിടെ കഴിക്കാനായി ബാഗിൽ കരുതിയിരുന്ന ചോക്ലേറ്റുകളും,കായ വറുത്തതും,ബിസ്ക്കറ്റും ഒന്നും അകത്തേക്ക് കടത്തി വിടില്ലെന്ന് പരിശോധകർ പറഞ്ഞപ്പോൾ സാത്വിക് ഓടി വന്ന് ഞങ്ങളുടെ കയ്യിൽ നിന്ന് അതെല്ലാം വാങ്ങിക്കൊണ്ട് പോയി പുറത്തുള്ള ലോക്കറിൽ വച്ചു രക്ഷിച്ചു . മുൻപ് ഇങ്ങനെയൊരു നിയമം അവിടെ ഇല്ലായിരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും മനസ്സിലാകാത്ത ഹിന്ദിയിൽ ദേഷ്യപ്പെട്ട് തല്ലാൻ വരുന്നത് പോലെ  വളരെ കർക്കശമായ രീതിയിലാണ് അവിടത്തെ സ്ത്രീ പരിശോധകർ ഞങ്ങളോട് പെരുമാറിയത്. വരുന്നവരെല്ലാം ഓരോരോ  സമയത്തും അവിടെ പ്രാബല്യത്തിലുള്ള  നിയമങ്ങളെല്ലാം  അറിഞ്ഞിട്ടല്ലല്ലോ വരുന്നത് . അറിയാതെ അങ്ങനെയൊരു അബദ്ധം സംഭവിച്ചാല്‍ തന്നെ സന്ദര്‍ശകരോട് ദേഷ്യപ്പെടുന്നത് എന്തിനാണെന്ന്  മാത്രം മനസ്സിലായില്ല . ഒരു വലിയ മനുഷ്യന്‍റെ പേരിലുള്ള സ്മാരകം കൊണ്ട് ജീവിക്കുന്ന ചെറിയ ജീവനക്കാർക്ക് എന്തിനാണിത്ര ഹുങ്ക് ?. അതു കൊണ്ടും കഴിഞ്ഞില്ല അങ്കം !!ഉപ്പേരി പാക്കറ്റ് തുറക്കാനായി ഇത്തിരിപ്പോന്ന ഒരു ചെറിയ കത്രിക എന്‍റെ ബാഗിൽ കിടന്നത് ഞാൻ ഓർത്തില്ല എക്സ് റേയിൽ അത്  തെളിഞ്ഞതോടെ വീണ്ടും പുലിവാലായി ,അവർ എന്നെ മാത്രം “ക്ലാസ്സിന് പുറത്താക്കി”. ഞാൻ ലോക്കർ അന്വേഷിച്ച് ഓടി നടക്കുമ്പോഴേക്കും എന്നെ കാണാതെ ചേട്ടനും മറ്റും നന്നായി വിഷമിച്ചു. എന്തായാലും ഒരു വിധത്തിൽ എല്ലാം നേരെയാക്കി കൂട്ടത്തിൽ ഓടിയെത്തുക വഴി ഇപ്പോഴും എനിക്ക് ഓടാൻ പ്രയാസമില്ലെന്ന് ഞാൻ തെളിയിച്ചു. പ്രതിമയുടെ അടുത്തേക്കെത്തുവാൻ പിന്നെയും കുറേ ദൂരമുണ്ടായിരുന്നു. ആ ദൂരങ്ങള്‍ താണ്ടുവാനായി  ഇലക്ട്രിക് ബഗ്ഗി, വെയിലേല്‍ക്കാതെ നടക്കത്തക്ക വിധം  ദൃശ്യ ഭംഗിയോടെ നിര്‍മ്മിച്ചിട്ടുള്ള കുടകള്‍ പോലെയുള്ള മേല്‍ക്കൂരകള്‍ക്ക് താഴെയുള്ള ട്രാവലേറ്ററുകള്‍ തുടങ്ങിയ  സംവിധാനങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു .

അടുത്തടുത്തു ചെല്ലും തോറും  പട്ടേൽജിയുടെ മഹത്വവും ഗാംഭീര്യവും പോലെ പ്രതിമയുടെ വലിപ്പവും  കൂടിക്കൂടി വരുന്നതായി  തോന്നി .പ്രതിമയുടെ താഴെയുള്ള കവാടത്തിലൂടെ ഉള്ളിലേക്ക് കയറി മുകളിലേക്ക് പോകുവാനുള്ള ലിഫ്റ്റില്‍ കയറാന്‍ ഞങ്ങള്‍ ക്യൂ ആയി നിന്നു പ്രതിമയുടെ ഉള്ളിലുള്ള വലിയ ഒരു തളത്തിന് നടുവിലായിരുന്നു ലിഫ്റ്റ്. ലിഫ്റ്റിൽ കയറാൻ ക്യൂ ആയി നില്‍ക്കുമ്പോള്‍ തളത്തിന്‍റെ വശങ്ങളിൽ സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിക്കും ,നെഹ്റുവിനും മറ്റ് നേതാക്കൾക്കൊപ്പവും  പട്ടേല്‍ജി  ചർച്ചകളിൽ ഏർപ്പെട്ടിരുന്ന സമയത്തെടുത്ത  ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു  ലിഫ്റ്റിലൂടെ പട്ടേൽജിയുടെ നെഞ്ചിന്‍റെ ഉയരത്തിലെത്തി ഇറങ്ങിച്ചെന്നത് ഒരു വ്യൂയിങ് ഡെക്കിലേക്കാണ് . പക്ഷേ സുരക്ഷാ കാര്യങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് നെറ്റുകളുടെ മറവുകള്‍ കാരണം പുറത്തേക്കുള്ള കാഴ്ചകള്‍ തടസ്സപ്പെട്ടിരുന്നു . അങ്ങകലെ പാറക്കെട്ടുകൾക്ക്  നടുവിലൂടെ നര്‍മ്മദ സരോവര്‍ ജല സംഭരണിയില്‍ നിന്ന് ഒഴുകിയെത്തിയ  ശോഷിച്ച നർമ്മദ നദി മാത്രമായിരുന്നു കാഴ്ച . തിരിച്ചിറങ്ങി വന്നപ്പോൾ വലിയ തളത്തിന്‍റെ  ഒരു വശത്തുള്ള മുറിയിൽ ക്രമീകരിച്ചിരുന്ന ഒരു മിനി തീയറ്ററിലെ സ്ക്രീനിൽ സ്വാതന്ത്ര്യ സമര കാലത്തെ സംഭവങ്ങളുടെ  ഒരു വീഡിയോ കാണാൻ സാധിച്ചു . ഷോ കണ്ടു കഴിഞ്ഞ് പുറത്തേക്കിറങ്ങിയിട്ട് പ്രതിമയുടെ കാല്‍പ്പാദം വരെ എത്താന്‍  അഞ്ചോളം എസ്കലേറ്ററുകള്‍ കയറേണ്ടി വന്നു. അവിടെ നിന്നുള്ള കാഴ്ച അതി മനോഹരമായിരുന്നു. അസ്തമന സൂര്യ കിരണങ്ങളേറ്റ് മല നിരകൾക്ക് നടുവിലൂടെ ചുവന്നൊഴുകിയ അലസ മദാലസയായ നർമ്മദയുടെ സൗന്ദര്യം അപ്പോഴാണ് ആവോളം ആസ്വദിക്കാൻ കഴിഞ്ഞത്. സർദാർ വല്ലഭായ് പട്ടേൽ എന്ന മഹാ മനീഷിയുടെ പ്രതിമയെ നെഞ്ചിലേറ്റാൻ ഭാഗ്യമുണ്ടായതിന്‍റെ തിളക്കം അവളുടെ ഓളങ്ങൾ പ്രതിഫലിപ്പിച്ചിരുന്നതായി തോന്നി. കുറച്ചു നേരം കാഴ്ചകൾ ആസ്വദിച്ചിട്ട് പ്രതിമയുടെ പാദങ്ങളുടെ സമീപത്ത് നിന്ന് ഫോട്ടോകളെടുത്തതിന് ശേഷം  ഞങ്ങൾ സന്തോഷത്തോടെ മടങ്ങി. ആ മഹാനിർമ്മിതിയുടെ അടുത്ത് ഒരാൾ നിന്നാൽ പ്രതിമയുടെ കാലിലെ നഖങ്ങളുടെ അത്ര പോലും വരില്ല എന്ന് പറയുമ്പോൾ മനസ്സിലാകും അതിന്‍റെ വലിപ്പം .. അതു പോലെ തന്നെ പട്ടേൽജിയുടെയും ..  .

 


                    ഐക്യത്തിന്റെ ഉജ്ജ്വല പ്രതിമ


പട്ടേൽജി



                    അലസ മദാലസയായ നർമ്മദ

        

                പ്രതിമയുടെ വലിപ്പം 

രാജ്യത്തിന്‍റെ നന്മയ്ക്കും ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച മഹാനുഭാവനായ ഒരു നേതാവിന് വേണ്ടി ഇത്രയും ബൃഹത്തായ ഒരു നിർമ്മിതി നമ്മൾ ഇപ്പോഴെങ്കിലും നിർമ്മിച്ചതിൽ ഓരോ ഭാരതീയനും  അഭിമാനിക്കാം .

ലോക്കറിൽ വച്ചിരുന്ന സാധനങ്ങളും തിരിച്ചെടുത്ത്  അവിടത്തെ ബസിൽ കയറി .ആറേമുക്കാലോടെ ഞങ്ങളുടെ ബസിനടുത്തെത്തി ഹോട്ടലിലേക്ക് മടങ്ങി. ഏകദേശം ഒൻപതര മണിയോടെ ലക്ഷ്മി വിലാസ് പാലസിന്‍റെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന   “ബറോഡ റസിഡൻസി” എന്ന കൊട്ടാര സമാനമായ ഹോട്ടലിൽ  ഞങ്ങളെത്തിച്ചേർന്നു. വൃത്തിയുളള വളരെ നല്ല മുറികളും സൗകര്യങ്ങളുമുള്ള അവിടെ എല്ലാ കാര്യങ്ങൾക്കും  ഒരു” റോയൽ ടച്ച്” ഉണ്ടായിരുന്നതായി തോന്നി. റെസ്റ്റോറണ്ടിൽ നിന്ന് നല്ല ചൂടുള്ള ഭക്ഷണം കഴിച്ചതിന് ശേഷം അരികിലെവിടെയോ കുറുകുന്ന  പ്രാവുകളുടെ സംഗീതം  കേട്ടുകൊണ്ട് മൃദുവായ മെത്തയിൽ രാജകൊട്ടാരത്തിലെന്ന പോലെ കിടന്ന് ഞങ്ങൾ ക്ഷീണമകറ്റി.



സമുദ്രമദ്ധ്യത്തിലെ നിഷ്കളങ്കേശ്വരനെയും,സോമനാഥിലെ മഹാദേവനെയും ,ഗീർ സിംഹങ്ങളെയും കണ്ടു വരാം...വരൂ മൂന്നാം ഭാഗത്തിലേക്ക് പോകാം ....

 



2026 മാർച്ച് 2, തിങ്കളാഴ്‌ച

    

     

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ മണ്ണിൽ

ഭാഗം 1

സബർമതിയുടെ തീരങ്ങളിൽ

ഭാരതത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് അറേബ്യൻ സമുദ്രം തന്റെ വെള്ളിത്തിരമാലകൾ കൊണ്ട് നൂപുരമണിയിക്കുന്ന നാട് , കാലികളുടെയും ഗോപാലകനായ ഭഗവാൻ ശ്രീകൃഷണന്റെ രാജധാനിയായിരുന്ന ദ്വാരകയുമുള്ള പുണ്യ നാട് .. നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തന്ന സമര സേനാനികളായ സർദാർ വല്ലഭായി പട്ടേലിന്‍റെയും ,ഗാന്ധിജിയുടെയും ,. ഇപ്പോഴത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെയും ജന്മ ദേശമായ നാട്....  അതേ ആ നാടാണ് ഗുജറാത്ത് .. അവിടേയ്ക്കൊരു യാത്ര പോയാലോ.. !!??

ഞങ്ങളുടെ ഗുജറാത്ത് യാത്രാ സ്വപ്നങ്ങൾക്ക് ചിറകേകിയത്  “ഫോർച്യൂൺ ടൂർസ്” എന്ന ഏജൻസിയാണ്. വിനോദ സഞ്ചാര രംഗത്ത് നീണ്ട കാലത്തെ സേവന പാരമ്പര്യമുള്ള ഫോർച്യൂണിനൊപ്പമുള്ള യാത്രകൾ നല്ല അനുഭവമായിരിക്കും സമ്മാനിക്കുക എന്ന് .മുൻപൊരിക്കൽ നടത്തിയ ഒരു ഉത്തരേന്ത്യൻ യാത്ര കൊണ്ട് ഞങ്ങൾക്കറിയാമായിരുന്നു . ഫോർച്യൂൺ എന്നാൽ ‘ഭാഗ്യം’ എന്നാണല്ലോ അർത്ഥം . അവരോടൊപ്പം യാത്ര ചെയ്യുവാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു

പുതുവർഷപ്പിറവിയുടെ പുതു മോടിയിൽ 2026 ജനുവരി മാസം 19 ആം തീയതിയായിരുന്നു എട്ട് പകലും ഏഴ് രാത്രിയും നീണ്ട ഞങ്ങളുടെ ഗുജറാത്ത് യാത്ര കൊച്ചിയിൽ നിന്ന് ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30 ന്  അഹമ്മദാബാദിലേക്കുള്ള ഇൻഡിഗോ   വിമാനത്തിൽ പറക്കുവാനായി ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, തികച്ചും അപരിചിതരായ സംഘാംഗങ്ങൾ വിമാനത്താവളത്തിൽ  രാവിലെ പത്തരയ്ക്ക് മുൻപായി എത്തിച്ചേർന്നിരുന്നു  . വിദേശത്തും സ്വദേശത്തും വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരും വിദേശത്ത്  സ്ഥിര താമസമാക്കിയവരും ,തിരികെ നാട്ടിൽ വന്നവരും , ഏതാണ്ട് സമപ്രായക്കാരുമായ 28 പേരുടെ ഒരു ഗ്രൂപ്പാണ് യാത്രയ്ക്ക് തയ്യാറായി അവിടെ എത്തിയിരുന്നത്  അന്യോന്യം പരിചയപ്പെടലും കാര്യങ്ങളുമായി നിൽക്കുമ്പോഴാണ് ഫോർച്യൂണിന്റെ പ്രതിനിധിയും ഞങ്ങളെ നയിക്കാൻ  നിയുക്തനുമായ  ഒരു ചെറിയ പയ്യൻ യൂണിഫോം അണിഞ്ഞ് ചിരിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തത് . ഒരു  ചെവിയിൽ കടുക്കനണിഞ്ഞ് വന്ന ആ കുട്ടിയെ കണ്ടപ്പോൾ ഒരു “ഫ്രീക്കൻ” ആയിരിക്കാമെന്ന് ഞങ്ങളിൽ ചിലരെങ്കിലും വിലയിരുത്തി. തൊപ്പി  വിതരണത്തിനിടെ പേരു ചോദിച്ചു “സാത്വിക് ” . പേരും രൂപവുമായി ഒരു പൊരുത്തം തോന്നിയില്ലെങ്കിലും ആള് മിടുക്കനാണെന്ന്  തോന്നി . അദ്ദേഹത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പിന്നീടുള്ള യാത്രയിലാണ് ചോദിച്ചറിയാൻ കഴിഞ്ഞത് ,അതുകൊണ്ട് ആ വിവരങ്ങളൊക്കെ പിന്നീട് എഴുതാം .  ചെക്കിൻ ,സെക്യൂരിറ്റി ആദിയായ എയർപോർട്ട് ചടങ്ങുകൾ കഴിഞ്ഞ് പന്ത്രണ്ട് മണിയോടെ നീലയും വെള്ളയും ഉടുപ്പണിഞ്ഞ് ഒരു “സീഗൾ” പക്ഷിയെ പോലെ ചിറകു വിരിച്ചു നിന്ന ഇൻഡിഗോ വിമാനത്തിലേക്ക് ഞങ്ങൾ കയറിപ്പറ്റി. അര മണിക്കൂർ കാത്തിരിപ്പിനൊടുവിൽ  ഗുജറാത്തിന്റെ പഴയ തലസ്ഥാനമായ അഹമ്മദാബാദ് ലക്ഷ്യമാക്കി ആ വിമാനപ്പറവ  ആകാശത്തേക്ക് ഊളിയിട്ടു.    .             

   ഭാരതാംബയുടെ വീര പുത്രന്മാർക്ക്  ജന്മം നൽകിയ ആത്മീയ പരിവേഷമുള്ള ഗുജറാത്തിന് ആ പേര് എങ്ങനെ കിട്ടി അല്ലെങ്കിൽ ആ പേരിന്റെ അർത്ഥമെന്തായിരിക്കും എന്നൊക്കെയായിരുന്നു യാത്രയ്ക്ക് മുന്‍പ് ഞാന്‍  ആലോചിച്ചിരുന്നത് . അഞ്ചാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ ഭാരതത്തിൽ “ഗുജറാസ്” എന്ന ഗോത്ര വർഗ്ഗം കുടിയേറിയിരുന്ന പ്രദേശമായിരുന്നത് കൊണ്ടാണ് “ഗുജറാത്ത്” എന്ന  പേരു വരാൻ കാരണമെന്നാണ്  ഗൂഗിള്‍ പേജുകളില്‍ നിന്ന് വായിച്ചറിയാൻ കഴിഞ്ഞത് . അഞ്ചു കോടിയിൽ പരം ജനങ്ങള്‍ വസിക്കുന്ന  ഗുജറാത്തില്‍  ഹിന്ദിയോട് സാമ്യമുള്ള “ഗുജറാത്തി” ഭാഷയാണ് ഉപയോഗിക്കുന്നത് . പാക്കിസ്ഥാനുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ രാജസ്ഥാൻ ,മഹാരാഷ്ട്ര ,മദ്ധ്യ പ്രദേശ് എന്നിവയാണ് . പെട്രോളിയം , തുണി ,ഫാർമസ്യൂട്ടിക്കൽസ് ഓട്ടോ മൊബൈൽ,അമൂല്‍ പോലെയുള്ള പാല്‍ ഉത്പ്പന്ന ഉത്പാദന കേന്ദ്രങ്ങള്‍ വജ്ര സംസ്കരണം ,ഉപ്പ് ഉത്പാദനം,ബോട്ട് ബിൽഡിങ്  മുതലായവ കൂടാതെ കെട്ടിട നിർമ്മാണത്തിൻറെ  അവിഭാജ്യ ഘടകങ്ങളായ ടൈൽസ് ,മാർബിൾ എന്നീ വസ്തുക്കളും  ഗുജറാത്തിന്റെ സംഭാവനകളാണെന്നറിയുമ്പോൾ   ഭാരതത്തിലെ  ഏറ്റവും വലിയ വ്യവസായവൽകൃത സംസ്ഥാനമെന്ന പദവി അതിന്  ലഭിച്ചതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല . സംസ്ഥാന  രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയ ഗുജറാത്തിന് 1600 കിലോ മീറ്ററിലധികം ദൈർഘ്യമുള്ള  കടൽത്തീരങ്ങൾ  സ്വന്തമാണ്  .ചണ്ഡിഗഡ് കഴിഞ്ഞാൽ ഭാരതത്തിലെ രണ്ടാമത്തെ ആസൂത്രിത നഗരമായ  ഗാന്ധിനഗർ ആണ്  ഗുജറാത്തിന്റെ ഇപ്പോഴത്തെ തലസ്ഥാനം . സിന്ധുനദീതട ,ഹാരപ്പൻ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ  ഗുജറാത്തിലെ പല സ്ഥലങ്ങളിൽ നിന്നായി  ചരിത്ര ഗവേഷകർ  കണ്ടെടുത്തതായി പറയപ്പെടുന്നു. പണ്ട് ചെറിയ ക്ലാസുകളില്‍ ഭാരതത്തിന്റെ ഭൂപടം വരച്ചു സംസ്ഥാനങ്ങളുടെ പേര് അടയാളപ്പെടുത്തി പഠിക്കണമായിരുന്നു   “ഞണ്ടിന്‍റെ ഇറുക്ക് കാല്‍” പോലെ ഇടത് വശത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു സ്ഥല രൂപം വരച്ച് ഒപ്പിച്ചു വച്ചിരുന്നു എന്നല്ലാതെ അത് ഇത്ര മഹത്തായ ഒരു ദേശമാണെന്നോ, ഇറുക്ക് കാലുകള്‍ക്ക് നടുവിലുള്ളത് കച്ച് ഉള്‍ക്കടല്‍ ആണെന്നോ ഒന്നും മനസ്സിലാക്കാതെയാണ് പരീക്ഷകളില്‍ ജയിച്ചു പോന്നിരുന്നത് . ഏതായാലും നമ്മുടെ മാതൃഭൂമിയുടെ അഭിമാന സന്താനമായ ഗുജറാത്തിലേക്ക് ഇത്ര നാളും പോകാന്‍ സാധിക്കാഞ്ഞതില്‍ അനല്‍പ്പമായ ഖേദം തോന്നിയെങ്കിലും ഇപ്പോഴെങ്കിലും അതിനുള്ള ഭാഗ്യം ലഭിച്ചല്ലോ എന്ന് സമാധാനിക്കുകയും ചെയ്യുന്നു .

രണ്ടര മണിക്കൂർ പറക്കലിന് ശേഷം ഗുജറാത്തിലെ ഏറ്റവും വലിയ നഗരവും  വാണിജ്യ തലസ്ഥാനവുമായ അഹമ്മദാബാദിലേക്ക് വിമാനം താഴ്ന്നു തുടങ്ങിയപ്പോൾ തന്നെ “സബർമതി നദി” ഒരു വലിയ പെരുമ്പാമ്പിനെപ്പോലെ നഗരത്തെ ചുറ്റി ഒഴുകുന്നത് കാണാമായിരുന്നു . ഗുജറാത്ത് സുൽത്താനായിരുന്ന “അഹമ്മദ് ഷാ” സ്ഥാപിച്ച നഗരമായതിനാലാണ് നഗരത്തിന് അഹമ്മദാബാദ് എന്ന സ്ഥലനാമം ലഭിച്ചത്  .എത്രയോ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഗുജറാത്ത്‌,  ഞങ്ങൾക്കായി  കരുതി വച്ചിരിക്കുന്ന അത്ഭുത കാഴ്ചകളുടെ നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങള്‍  കണ്ടു കൊണ്ടാണ്  സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് കാലു കുത്തിയത്.  

എയർപ്പോർട്ടിൽ നിന്ന് ആദ്യ ദിവസത്തെ കാഴ്ചകളിലേക്ക് കൊണ്ടു പോകുവാനായി ബസ് എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് സാത്വിക് ഞങ്ങളെ പുറത്തേക്ക് നയിച്ചു. പക്ഷേ കവാടത്തിൽ സാധാരണ വാഹനങ്ങൾ വരുന്ന സ്ഥലത്തേക്ക് ബസുകളെ അനുവദിക്കുകയില്ല എന്ന കാരണത്താൽ വലിയ പെട്ടികളും ഉരുട്ടി കടകട ശബ്ദം കേൾപ്പിച്ച് കൊണ്ട്  ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് കുറച്ചു ദൂരം നടക്കേണ്ടി വന്നപ്പോള്‍ ഞങ്ങളില്‍ പലരും പ്രതിഷേധിച്ചു .

ബാഗുകളും പെട്ടികളും ബസിന്‍റെ ആമാശയത്തിലേക്ക് കയറ്റി വച്ചിട്ട് ഞങ്ങൾ  .കാഴ്ചകൾ കാണാൻ തയ്യാറായി ബസിൽ കയറി ഇരിപ്പായി . 34 ജില്ലകളുള്ള ഗുജറാത്തിന്‍റെ ഏറ്റവും മദ്ധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന അഹമ്മദാബാദിലെ വിമാനത്താവളത്തിൽ നിന്ന് ഏതാണ്ട്  പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സബർമതി ആശ്രമം ആയിരുന്നു ആദ്യ സന്ദർശന സ്ഥലം. അങ്ങോട്ടേക്കുള്ള യാത്രാ മദ്ധ്യേ  ആദ്യം ശ്രദ്ധയില്‍ പെട്ടത് ആർമി ഏരിയായിരുന്നു. അതിന് സമീപത്തായി നല്ല ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുള്ള മതിലുകളും, മതിലിന് പുറത്തായി  നിറക്കൂട്ടുകൾ കൊണ്ട് ചിത്രപ്പണി ചെയ്തലങ്കരിച്ച  മരങ്ങളും, മരച്ചില്ലകളെ  അലങ്കരിക്കുന്നത് പോലെ  കുട്ടികൾ പറത്തി വിട്ട പട്ടങ്ങൾ കുടുങ്ങിക്കിടക്കുന്നതും രസമുള്ള കാഴ്ചകളായിരുന്നു  .വൃത്തിഹീനങ്ങളായ പാതയോരങ്ങളിൽ പ്രാവിൻ കൂട്ടങ്ങൾ  കൊത്തിപ്പെറുക്കി ഇരിക്കുന്നത് കൌതുകം പകരുന്നുണ്ടായിരുന്നെങ്കിലും, തെരുവുകളില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആര്‍ത്തിയോടെ ഭക്ഷിക്കുന്ന കാലിക്കൂട്ടങ്ങളെ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി.  

സബർമതി ആശ്രമം            

നഗരത്തിലെ തിരക്കുകളിൽ നിന്നകന്ന് പ്രശാന്ത സുന്ദരമായ സബർമതി നദിയുടെ തീരത്താണ് ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത്. സത്യവും,അഹിംസയും പടവാളുകളായി എടുത്തു കൊണ്ട് സൂര്യന്‍ അസ്തമിക്കാത്ത നാടിന്റെ അധിപതികളോട് സധൈര്യം ഏറ്റുമുട്ടി ഭാരതാംബയെ പാരതന്ത്ര്യത്തിന്‍റെ തടവറയില്‍ നിന്ന് മോചിപ്പിച്ച മഹാത്മജി 12 വർഷക്കാലം ചിലവഴിച്ചത് ഈ ആശ്രമത്തിലാണ് . ഭാരത സർക്കാർ  ഒരു ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള. ഇവിടെ നിന്നാണ് ഇന്ത്യൻ  സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന നാഴികക്കല്ലായ ദണ്ഡി യാത്ര ആരംഭിച്ചത്. വേപ്പ് ,പേരാൽ തുടങ്ങിയ നിരവധി  വൻമരങ്ങൾ കുട ചൂടി നിൽക്കുന്ന മുറ്റത്തിനരികിലായി  അൽപ്പം അകലം വിട്ട് രണ്ട് ചെറിയ മന്ദിരങ്ങളും   ഒന്നു രണ്ട് ചെറിയ നിർമ്മിതികളുമാണ് പ്രധാനമായും കാണാനാകുക. ഗാന്ധിജി താമസിച്ചിരുന്ന ചെറിയ  വീടിനുള്ളിലെ മുറികളിൽ കുറെയധികം ചർക്കകളും അദ്ദേഹത്തിന്‍റെ ചിത്രങ്ങളും,പ്രാർത്ഥന ഹാളുമായിരുന്നു  കാഴ്ച . വീടിന് പുറത്ത് ചെടികളും മറ്റും നട്ടു പിടിപ്പിച്ചിരുന്ന മുറ്റത്തു കൂടി അൽപ്പം നടന്നാൽ തൊട്ടടുത്തുള്ള “സംഗ്രഹാലയ ” എന്ന മ്യൂസിയത്തിലേക്കാണ്  എത്തുന്നത് . ഗാന്ധിജിയുടെ കത്തുകൾ, ചിത്രങ്ങൾ,വ്യക്തിപരമായി  ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഇവയെല്ലാമാണ് അവിടെ പ്രദർശിപ്പിച്ചിരുന്നത് ,കൂടാതെ ഒരു നാലുകെട്ടിന് ചുറ്റുമായി രണ്ടു മൂന്നു ചെറിയ മുറികളും കൂടി  ഉണ്ടായിരുന്നു അവിടെ . വിനോബാജിയും നെഹ്റുവും,ബാലഗംഗാധര തിലകനും,ഗോഖലെയും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ  വന്നു പോയിരുന്ന ആ ആശ്രമ പരിസരം കണ്ടപ്പോൾ എത്രയെത്ര ചർച്ചകളും ഒത്തുകൂടലുകളും നിർണ്ണായക തീരുമാനങ്ങളും എടുത്ത സ്ഥലമായിരിക്കാം ഇവിടം എന്നാണ് ആലോചിച്ചത് . മുറ്റത്ത് നിൽക്കുന്ന  മരങ്ങൾക്കും, മന്ദിരങ്ങളുടെ ചുവരുകൾക്കും എന്തൊക്കെ കഥകളാകും പറയാനുണ്ടാവുക !! ഇന്നലകളുടെ ഓര്‍മ്മകളുറങ്ങുന്ന സബര്‍മതി ആശ്രമത്തിലെ നിശബ്ദമായ മുറികളിലൂടെ കയറി ഇറങ്ങുമ്പോള്‍ ഞാന്‍ ഒരു നിമിഷം കണ്ണടച്ചു ചെവിയോര്‍ത്ത് നിന്നു.ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഗാന്ധി അപ്പൂപ്പന്‍  വടി കുത്തി നടക്കുന്ന ശബ്ദം അവിടെവിടെയോ മുഴങ്ങിയത് പോലെ  ... അഹിംസാ പാതയിലൂടെ ബ്രിട്ടീഷ്കാരില്‍ നിന്ന്  സ്വാതന്ത്ര്യം നേടാനുള്ള  അദ്ദേഹത്തിന്‍റെ ആഹ്വാനങ്ങള്‍ കേട്ടത് പോലെ ... നിശ്ചലമായി കാണപ്പെട്ട ചര്‍ക്കകള്‍ അദ്ദേഹത്തിന്റെ അംഗുലീ സ്പര്‍ശമേറ്റ് കറങ്ങി തുടങ്ങിയത് പോലെ ..എവിടെയും ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും മൂര്‍ത്തിമദ് ഭാവമായിരുന്ന മഹാത്മജിയുടെ സാന്നിദ്ധ്യമാണ്  അനുഭവപ്പെട്ടത്   ചരിത്രമുറങ്ങുന്ന ആ സ്ഥലത്ത് കൂടി .പുറത്തേക്ക് നടക്കുമ്പോൾ ഒരു കൂട്ടം പക്ഷികൾ കലപില കൂട്ടി ചേക്കേറാൻ പറന്നുയരുന്നതും താഴെ എല്ലാത്തിനും മൂക സാക്ഷിയായി ഗാന്ധിജിയുടെ ഹൃദയത്തുടിപ്പുകള്‍ നെഞ്ചിലേറ്റിയ  ഓളങ്ങളുമായി സബർമതി നദി അറബിക്കടലെന്ന  ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നതുമായിരുന്നു കാഴ്ച . .  

                                                    സബർമതി നദി



                     സബര്‍മതി  ആശ്രമം 


              ഗാന്ധിജിയുടെ ഗൃഹത്തിലെ കാഴ്ച 


                    സബര്‍മതി ഗാന്ധി മ്യൂസിയം 


                    സബര്‍മതി ഗാന്ധി മ്യൂസിയം 


ഗാന്ധിജി ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ( മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്) 


സ്വാതന്ത്ര്യമെന്ന ജന്മാവകാശം നേടിയെടുക്കാനുള്ള സമര കാഹളം മുഴങ്ങിയിരുന്ന പരിപാവനമായ സബര്‍മതി ആശ്രമ പരിസരത്ത് നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ചരിത്രത്തിന്‍റെ മായാത്ത ഏടുകളിലൂടെയാണ് ഇത്ര നേരവും സഞ്ചരിച്ചിരുന്നതെന്ന് എനിക്ക് തോന്നി.

രാഷ്ട്ര പിതാവിന്‍റെ ദീപ്ത സ്മരണകളുമായി പുറത്തു വന്ന ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ കടയിൽ നിന്ന് ഇരുപത് രൂപയ്ക്ക് “ഒരൌൺസ്” ചായ വാങ്ങി കുടിച്ച് ഊർജ്ജം സംഭരിച്ചു കൊണ്ട് ഇസ്കോൺ ക്ഷേത്രത്തിലേക്കാണ് പോയത്  .  . 

      ഇസ്കോൺ ക്ഷേത്രം 

അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി അല്ലെങ്കിൽ International Society for Krishna Consciousness (ISKCON) ആദ്യമായി രൂപപ്പെട്ടത് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലാണ് . 5000 വർഷം പഴക്കമുള്ള “ഹരേ കൃഷ്ണ” പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് ഇസ്കോൺ. ഭക്തി വേദാന്ത സ്വാമി പ്രഭുപാദരാണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ  പാശ്ചാത്യ ലോകത്തിന് ഭക്തി എന്താണെന്നു പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു ഇത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരുന്നതത്രേ. ഭഗവദ് ഗീതയിലെ ഭക്തിയോഗം പ്രചരിപ്പിക്കുക വഴി പൂർണ്ണ പുണ്യാവതാരമായ ശ്രീകൃഷ്ണനെയാണ് പ്രധാനമായും ഇവർ ആരാധിക്കുന്നത്. അവബോധം എന്ന വാക്ക് കൊണ്ട്  തിരിച്ചറിവ് ,ജ്ഞാനം എന്നൊക്കെയാണല്ലോ അര്‍ത്ഥമാക്കേണ്ടത് . യഥാര്‍ത്ഥമായ കൃഷ്ണ സ്വരൂപം മനസ്സിലാകണമെങ്കില്‍ കൃഷണ സന്ദേശങ്ങളിലെക്ക് നാം ആഴത്തില്‍ ഇറങ്ങി ചെല്ലേണ്ടതുണ്ട്. കഥകളുടെ ഉപരിപ്ലവമായ ശ്രവണമല്ലാതെ അവയുടെ ഗഹനമായ  ആന്തരാര്‍ത്ഥം അറിഞ്ഞാല്‍ മാത്രമേ കൃഷ്ണ പരമാത്മാവിന്‍റെ വിശ്വരൂപം ദര്‍ശനം നമുക്ക് ലഭിക്കുകയുള്ളൂ . ഭഗവദ് ഗീതയിലെ പതിനെട്ട് അദ്ധ്യായങ്ങളില്‍ കൂടി നമ്മെ പ്രതിനിധീകരിക്കുന്ന നരനായ അര്‍ജ്ജുനന് ,നാരായണനായ കൃഷ്ണന്‍ ജീവിത സാഗരം എങ്ങിനെ സുഗമമായി മറികടക്കാമെന്നുള്ള ഉപായങ്ങള്‍ പറഞ്ഞു കൊടുത്ത് നയിക്കുകയാണ് ചെയ്യുന്നത്. ജീവിതവും,അതില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും എല്ലാവര്‍ക്കുമുണ്ട് ,അതില്‍ ജാതി,മത, ലിംഗ ഭേദങ്ങള്‍ ഒന്നുമില്ല .കൊടുംകാറ്റും പേമാരിയും അഗ്നി പര്‍വത സ്ഫോടനങ്ങളും പോലെ രോഗങ്ങളും, ഭീഷണികളും വഴക്കുകളും, തുടങ്ങി പല പ്രശ്നങ്ങളും  ജീവിത യാത്രയില്‍ നമുക്ക് നേരിടേണ്ടതുണ്ടല്ലോ. ഇതൊക്കെ സമചിത്തതയോടെ ,സ്ഥിത പ്രജ്ഞനായി നിന്ന് കൊണ്ട് എങ്ങിനെ നേരിടാമെന്നുള്ള ഒരു സ്റ്റഡി ക്ലാസാണ് ഭഗവദ് ഗീതയിലൂടെ നമുക്ക് ലഭിക്കുന്നത് . അര്‍ജ്ജുനനെ പോലെ നാമും  ഗീതയിലെ ഭഗവദ് സന്ദേശങ്ങള്‍  പഠിച്ച് അതിന്‍റെ അന്ത:സത്ത ഉള്‍ക്കൊണ്ടാല്‍ , ജീവിത വിജയം നമുക്കുള്ളതാണ് . ! ഇസ്കോണ്‍ പോലെയുള്ള പ്രസ്ഥാനങ്ങള്‍ കൃഷ്ണ സന്ദേശങ്ങള്‍ ജന മനസ്സുകളിലേക്ക്  എത്തിക്കുന്നത്  വഴി ലോക സമാധാനം പുലരുമെന്ന് പ്രത്യാശിക്കാം !       

 സബർമതി ആശ്രമത്തിൽ നിന്ന് ഏതാണ്ട് ആറ് കി മീ ദൂരമാണ് ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞിരുന്നുവെങ്കിലും ഗതാഗത തടസ്സം കാരണം കുറെയധികം സമയമെടുത്തു അവിടെയെത്താൻ . വഴിയോരങ്ങൾ പൊടി സമൃദ്ധമായിരുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ, കണ്ണൊഴികെ  മുഖം മുഴുവനായി മൂടിയാണ് യാത്ര ചെയ്തിരുന്നത് . ചില സ്കൂട്ടറുകളുടെ മുന്നിൽ രണ്ട് ഹാൻഡിലുകളുടെയും നടുവിലായി ഏതാണ്ട് “റ” രൂപത്തിൽ ഒരു കമ്പി വളച്ച് വച്ചിരിക്കുന്നതായി കണ്ടുവെങ്കിലും  ,അത് എന്തിനാണെന്ന് മനസ്സിലായില്ല .

എത്താൻ കുറച്ച് താമസിച്ചെങ്കിലും കൃത്യമായി ക്ഷേത്രത്തിലെ ദീപാരാധന കണ്ടു തൊഴാൻ സാധിച്ചത് മഹാഭാഗ്യമായി തോന്നി . മദ്ധ്യ ഭാഗത്തെ പ്രതിഷ്ഠകൾ  രാധയും ,കൃഷ്ണനും ,സീതാ രാമ ലക്ഷ്മണ ഹനുമാന്മാരുമായിരുന്നു . കൂടാതെ  ഭഗവാനെ വന്ദിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ സ്വാമി പ്രഭുപാദരുടെ ഒരു പ്രതിമയും  ശ്രീകോവിലിന് അഭിമുഖമായി സ്ഥാപിച്ചിട്ടുണ്ടായിരുന്നു നമ്മുടെ ക്ഷേത്രങ്ങളിലേതിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ് ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിലെ  പ്രതിഷ്ഠകളും പൂജകളും രീതികളും . നല്ല ഭംഗിയായി അലങ്കരിച്ച മാർബിൾ ദേവതാ ശിൽപ്പങ്ങളാണ് അവിടത്തെ ക്ഷേത്രങ്ങളിൽ കാണാൻ കഴിയുക. ശ്രീകോവിലിൽ  ആരതി നടക്കുന്ന സമയത്ത് സ്ത്രീ പുരുഷ ഭേദമെന്യേ മുന്നിലുള്ള ഹാളിൽ  വട്ടം കൂടി നിന്ന് സ്തുതി ഗീതങ്ങള്‍  പാടുകയും അതിനൊപ്പം  “ഗർബ” നൃത്തം ചെയ്യുന്നതുമായ കാഴ്ച  വളരെ മനോഹരമായിരുന്നു . നമ്മുടെ തിരുവാതിരകളി പോലെ ഗുജറാത്തിന്‍റെ തനതായ നൃത്ത രൂപങ്ങളാണ് “ഗർബയും” ,”ഡാൺഡ്യയും”. നവരാത്രി സമയത്തും ,വിളവെടുപ്പിനും ,ആഘോഷങ്ങൾക്കും  ഈ നൃത്തങ്ങൾ അനിവാര്യമത്രേ. ആനന്ദ മൂര്‍ത്തിയായ ശ്രീകൃഷ്ണ ദര്‍ശനത്താല്‍ ഹര്‍ഷ പുളകിതരായ ഞങ്ങളും  സന്ധ്യാ നേരത്തെ ആ ആനന്ദ നൃത്തത്തിൽ പങ്കെടുത്തു സായൂജ്യമടഞ്ഞു . 



                        ഇസ്കോണ്‍ ക്ഷേത്രം 


            ഇസ്കോണ്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ 




         ഇസ്കോണ്‍ ക്ഷേത്രത്തിലെ ഗര്‍ബനൃത്തം 


                        സ്വാമി പ്രഭുപാദ 

ക്ഷേത്ര ദർശനം കഴിഞ്ഞ് ആദ്യ ദിവസത്തെ കാഴ്ചകളുടെ പരിസമാപ്തിയായതോടെ വിശ്രമത്തിനായി ഏർപ്പെടുത്തിയിരുന്ന .“റിവേര സരോവർ പോർട്ടിക്കൊ” എന്ന ഹോട്ടലിലേക്ക് ഞങ്ങൾ പെട്ടിയും പ്രമാണങ്ങളുമായി ചേക്കേറി. ജീരകാകൃതിയിലുള്ള  ചോറും, ദാലും, ചൂട് റോട്ടിയും ,മസാലക്കറികളും , നോൺ വെജ് മസാലകളും  , തുടങ്ങി കുറെയധികം ഭക്ഷണ വിഭവങ്ങളുണ്ടായിരുന്നു അത്താഴത്തിന് . ഭക്ഷണ ശേഷം എല്ലാവരും വിശ്രമത്തിനായി പോയി . ഞങ്ങൾക്ക് ലഭിച്ച മുറികൾ ചെറുതെങ്കിലും വൃത്തിയുള്ളതായിരുന്നു . ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ  രാജസ്ഥാനിലെ ആരവല്ലി പർവ്വത നിരകളിൽ നിന്ന് ഉത്ഭവിച്ച്  ഗുജറാത്തിലെ ഭൂരിഭാഗം ഭൂവിഭാഗങ്ങളെയും ഫലഭൂയിഷ്ടമാക്കി കൊണ്ട്   അറബിക്കടലിലേക്ക് ഒഴുകി പോകുന്ന സബർമതി നദി വൈദ്യുത ദീപാലങ്കാര ശോഭയേറ്റ്  തിളങ്ങിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്. 


                 സബർമതി നദി രാത്രി ദൃശ്യം 

ഒരു ദിവസത്തെ യാത്രയുടെ മുഴുവൻ ക്ഷീണവും കിടക്കയെ ഏൽപ്പിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അടുത്ത ദിവസത്തെ പരിപാടികളുടെ വിശദ വിവരങ്ങൾ സാത്വിക്  ഗ്രൂപ്പിൽ അയച്ചു തന്നിരുന്നു .

 

ഇനി കൊട്ടാരക്കാഴ്ചകളിലേക്കും ഏകതയുടെ മഹാ പ്രതിമയുടെ കാഴ്ചകളിലേക്കും  പോയാലോ....... ..  .  .

 


2025 ജൂൺ 7, ശനിയാഴ്‌ച

        ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

                                               ഭാഗം 4

കോറൽ ഐലൻഡും .. ടൈഗർ ടോപ്പിയയും

ഇല്യൂഷൻ സ്വപ്നങ്ങൾ കണ്ടുറങ്ങിയ ഞങ്ങൾ പട്ടയായിലെ രണ്ടാം ദിവസം രാവിലെ തന്നെ  കടൽക്കാഴ്ചകൾ കാണാൻ വേണ്ടി  പ്രഭാത ഭക്ഷണം കഴിച്ച്  തയ്യാറായി ലോഞ്ചിലെത്തി. റെസ്റ്റോറൻറിൽ പ്രഭാത ഭക്ഷണത്തിന്  വൈവിധ്യം കുറച്ച് കുറവായിരുന്നെങ്കിലും തീരെ പ്രതീക്ഷിക്കാതെ നല്ല ഇഡ്ഡലിയും സാമ്പാറും ചട്ണിയും ലഭിച്ചതോടെ ഞങ്ങൾക്ക് സന്തോഷമായി. ഉള്ള സമയം കൊണ്ട് ഹോട്ടലിന്റെ മനോഹരമായ ഉദ്യാനങ്ങൾ പശ്ചാത്തലമാക്കി കുറേ സ്നാപ്പ്കൾ എടുത്തിട്ട് എല്ലാവരും ബസിൽ കയറി . കുശലാന്വേഷണങ്ങൾക്ക് ശേഷം ഉമി എല്ലാവരോടുമായി ബസിന് പുറത്തേക്ക് നോക്കുവാൻ പറഞ്ഞു. മഴ കഴിഞ്ഞ് പറമ്പിൽ മുളച്ചു നിൽക്കുന്ന മുത്തങ്ങച്ചെടികൾ പോലെ പാതയ്ക്കിരു വശവും നിരന്നു കാണപ്പെട്ടത്  മസാജ് സെന്ററുകളുടെ ബോർഡുകളായിരുന്നു . മസാജ് കേന്ദ്രങ്ങൾ പണ്ട് മുതൽക്ക്  തന്നെ പട്ടയായിൽ വ്യാപകമായി ജനപ്രീതിയാർജ്ജിച്ച ഒരു കാര്യമാണെന്നും അത് ചെയ്യണമെന്നുള്ളവർക്ക്   കടൽ പരിപാടി കഴിഞ്ഞ് വരുമ്പോഴേക്ക് വിശ്വസിക്കാവുന്ന ഒരു  സ്ഥലത്ത് ബുക്ക് ചെയ്തു തരാമെന്നും  ഉമി പറഞ്ഞു. കാര്യങ്ങൾ വേണ്ടത് പോലെ അറിയാതെ മസാജിന് പോയാൽ ചതിക്കപ്പെടുമെന്നും ഗവൺമെന്റ് സർട്ടിഫൈ ചെയ്തിട്ടുള്ള കേന്ദ്രങ്ങളിലേക്ക് മാത്രമേ ഉമിയെ പോലെയുള്ള ഗൈഡുകൾ ടൂറിസ്റ്റുകളെ കൊണ്ടു പോകുകയുള്ളൂ എന്നും  രണ്ട് മണിക്കൂർ സമയത്തേക്ക് 600 ബാത്ത് ആണ് നൽകേണ്ടതെന്നുമുള്ള കാര്യങ്ങൾ അവർ വിശദീകരിച്ചു തന്നു  .  


                           പട്ടയായിലെ മസാജ് കേന്ദ്രം           

 

   മസാജ് വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതിനിടയിൽ തന്നെ “ ല ബാലി പിയർ” എന്ന സ്ഥലത്തേക്ക് ബസ് എത്തിക്കഴിഞ്ഞിരുന്നു .വിനോദ സഞ്ചാരികളെക്കൊണ്ടും കച്ചവടക്കാരെ കൊണ്ടും ബീച്ച് സജീവമായിരുന്നു.  പട്ടയ എന്ന് എഴുതി വച്ചിരുന്ന ചെറിയ ഒരു മല പശ്ചാത്തലമാക്കി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കലായിരുന്നു പിയറിലെത്തിയ ഞങ്ങളുടെ  ആദ്യ പരിപാടി . അവിടെ നിന്ന് ഒരു പാലത്തിലൂടെ നടന്നു വേണമായിരുന്നു ബോട്ട് ജെട്ടിയിലേക്ക് പോകുവാൻ . പാലത്തിലൂടെ വരുന്നവരെയൊക്കെ തടഞ്ഞു നിർത്തി ഒരാൾ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു . സുരക്ഷാ കാര്യങ്ങൾക്ക് വേണ്ടിയാണിതെന്ന് കരുതിയ എനിക്ക് തെറ്റി, കടൽ വിനോദങ്ങളെല്ലാം കഴിഞ്ഞ് തിരികെ വരുമ്പോൾ  ഫോട്ടോ ഫ്രെയിമിലിട്ട് കയ്യിൽ തരും 100 ബാത്ത് കൊടുക്കണം അതായിരുന്നു ബിസിനസ് . നമ്മുടെ ഫോണിൽ എടുത്ത ഫോട്ടോകൾ തന്നെ ഇഷ്ടം പോലെയുണ്ട് പിന്നെ പണം കൊടുത്ത് എന്തിനാണ് വാങ്ങുന്നത് ?ഏതായാലും ഫോട്ടോ എടുത്തത് എടുത്തു- വാങ്ങണോ  വേണ്ടയോ എന്ന് നമ്മളല്ലേ തീരുമാനിക്കുന്നത്. ഫോട്ടോക്കാരനെ പിന്നിട്ട് ഞങ്ങൾ ബോട്ട് ജെട്ടിയിലേക്ക് ആഞ്ഞു നടന്നു.  കോറൽ ഐലൻഡ് യാത്രയിൽ ഉമിയെ സഹായിക്കാൻ വേണ്ടി ലോക്കൽ ഗൈഡായ ഒരു വനിത കൂടി അവിടെ വന്നിട്ടുണ്ടായിരുന്നു . ഗ്രൂപ്പ് അംഗങ്ങളെ സ്പീഡ് ബോട്ടിൽ കയറ്റാനും മറ്റും അവരും സഹായത്തിന് കൂടി . കയറിയതുമല്ല ബോട്ട് ഒറ്റ പറക്കലായിരുന്നു . യാത്രക്കാരുടെ തൊപ്പിയും മുടിയും വസ്ത്രങ്ങളും എല്ലാം പറത്തിക്കൊണ്ട് ഒരഞ്ചു മിനിറ്റിനുള്ളിൽ നടുക്കടലിൽ സ്ഥാപിച്ചിരുന്ന ഒരു പ്ലാറ്റ് ഫോമിനരികിലെത്തിയ ബോട്ട്   എല്ലാവരെയും അതിലേക്ക് കയറ്റി വിട്ട ശേഷം പാഞ്ഞു പോയി  . പ്ലാറ്റ് ഫോമിലേക്ക് കയറിച്ചെന്നപ്പോൾ തന്നെ കടൽക്കളികൾക്ക്  പറ്റിയ വസ്ത്രങ്ങളും മറ്റും  വിൽക്കുന്ന ചെറിയ കടകളും അവയ്ക്കരികിൽ കുറേ ഇരിപ്പിടങ്ങളും കണ്ടു .കുറേ നേരം അവിടെയിരുന്ന്  കടലിനെ കണ്ണു നിറയെ കണ്ടു.  നമുക്കറിവില്ലാത്ത  എന്തൊക്കെയൊ  കാര്യങ്ങൾ  ഒളിപ്പിച്ചു വച്ചിരിക്കുന്ന കള്ളിക്കടലമ്മയെ കണ്ടിരിക്കുമ്പോൾ  ഒരാൾ വന്ന് ബഞ്ചിൽ കയറി നിന്ന് കൊണ്ട് അവിടെ ആസ്വദിക്കാവുന്ന  ആക്റ്റിവിറ്റീസ് ഏതൊക്കെയാണെന്നും  അതിനൊക്കെ എത്ര ചിലവുണ്ടാകുമെന്നും പറഞ്ഞു തന്നു. താത്പര്യമുള്ളവർക്ക് പങ്കെടുക്കാം ,പേടിയുള്ളവർക്ക് കൂട്ടുകാരുടെ സാഹസികത കണ്ട് ആസ്വദിച്ച് വേണമെങ്കിൽ പ്രചോദനമുൾക്കൊണ്ട് ഒരു പറവയെപ്പോലെ കടലിന് മുകളിലൂടെ പറക്കാം അല്ലെങ്കിൽ വെറുതെ കാഴ്ച കണ്ടിരിക്കാം . ഗ്രൂപ്പിലെ ധൈര്യ ശാലികൾ പലരും അവിടെ വച്ച്  800 ബാത്തിന്റെ പാരാ സെയിലിംഗ് നടത്തി ചാന്ദ്ര യാത്രികരെ പോലെ തിരിച്ചു വന്നു. ചിലർ കൂടുതൽ പണം കൊടുത്ത്  ബനാന ബോട്ട് റൈഡും , കടലിനടിയിലൂടെയുള്ള നടത്തവും എല്ലാം ബുക്ക് ചെയ്തു. പാര സെയിലിംഗ് കഴിഞ്ഞതോടെ എല്ലാവരെയും മറ്റൊരു ബോട്ടിൽ കയറ്റി കുറച്ചു ദൂരം കൊണ്ടുപോയി . കടൽ നടത്തം പോലെയുള്ള പരിപാടികൾ ബുക്ക് ചെയ്തവരെ മാത്രം നടുക്കടലിൽ ഉണ്ടായിരുന്ന മറ്റൊരു ഉരുവിലേക്ക് ഇറക്കി വിട്ടിട്ട് ബാക്കിയുള്ളവരെയും കൊണ്ട് ബോട്ട് കോറൽ  ദ്വീപിലേക്ക് പോയി. . ഞങ്ങളാകട്ടെ  സാഹസികതയ്ക്കൊന്നും മുതിരാതെ കോറൽ ദ്വീപിലെ   മണൽപ്പരപ്പിലുള്ള കുടക്കീഴിൽ കൊച്ചു വർത്തമാനം പറഞ്ഞും സ്നാക്സ് കൊറിച്ചും ബീച്ച് കസേരകളിൽ മലർന്നു കിടന്ന് വിശ്രമിച്ചു. കടൽ നടത്തം പോലെയുള്ള സാഹസിക വിനോദങ്ങൾ കഴിഞ്ഞ്  ഉപ്പുവെളളം ഇറ്റ് വീഴുന്ന വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച വെള്ള മണൽത്തരികളുമണിഞ്ഞ് വിജയശ്രീ ലാളിതരായി വന്ന കൂട്ടുകാരെ പലഹാരങ്ങൾ നൽകി ഞങ്ങൾ ആദരിച്ചു.

    

  കടലിന് മുകളിലൂടെ പറക്കുന്ന കൂട്ടുകാർ - പാര സെയിലിങ് 

ഉച്ചയോടെ കോറൽ  ഐലന്റിലെ കാഴ്ചകൾ അവസാനിപ്പിച്ച് ഞങ്ങൾ പിയറിലേക്ക് മടങ്ങി. കടലോളങ്ങളിലൂടെ  കുതിച്ച് തെറിച്ച് പിയറിലേക്കുള്ള ഏഴു കിലോ മീറ്റർ ദൂരം , 15 മിനിറ്റ്  സമയം കൊണ്ട് പൂർത്തിയാക്കിയിട്ട് ഞങ്ങളെ കൊണ്ടു വന്ന കടൽ ശകടം എങ്ങോട്ടോ പാഞ്ഞു പോയി. കൂടുതൽ സഞ്ചാരികളെ കയറ്റി വരുമാനമുണ്ടാക്കാനാണ് ഇവരുടെ ഈ മരണപ്പാച്ചിൽ ! ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറുള്ളവർ !!! ജെട്ടിയിൽ നിന്ന് പാലത്തിലൂടെ ബസിനടുത്തേക്ക് നടക്കുന്ന സമയത്ത് നേരത്തെ കണ്ട ഫോട്ടോ ഷൂട്ട്കാരൻ ഫ്രെയിമിലാക്കിയ ഫോട്ടോയുമായി അരികത്ത് വന്നെങ്കിലും, ഉള്ളതിൽ കൂടുതൽ സൌന്ദര്യമൊന്നും ഫോട്ടോയിൽ കാണാഞ്ഞതിനാൽ അത് വാങ്ങാതെ ഞങ്ങൾ  ബസിൽ  കയറി ഇരുന്നു . ചുട്ടു പൊള്ളുന്ന വെയിലിൽ ബീച്ചിൽ കറങ്ങി നടക്കുകയും  കടലിലേക്ക് ചാടുകയും ചെയ്യുന്ന  ഇത്തിരി തുണിയുടുത്ത മദാമ്മമാരെയും, സായിപ്പന്മാരെയും അസൂയയോടെ ബസിലിരുന്നു കൊണ്ട് ഞങ്ങൾ നോക്കിക്കണ്ടു . ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും എത്തിയതോടെ ഉച്ചഭക്ഷണം കഴിക്കുക എന്നതായിരുന്നു അടുത്ത ആവശ്യം. വലിയ ലുക്കൊന്നും ഇല്ലായിരുന്നെങ്കിലും നല്ലൊരു മലയാളി  റെസ്റ്റോറൻറിലായിരുന്നു ഊണ് കഴിക്കാൻ കയറിയത് . പുല്ല് തീനികൾക്ക് കടുക് മാങ്ങയും ,രസവും,സാമ്പാറും ,തോരനും കിട്ടിയെങ്കിൽ മാംസാഹാരികൾക്ക് നല്ല ഒന്നാംതരം ചിക്കൻ ഫ്രൈ ആയിരുന്നു കാഞ്ഞിരമറ്റം സ്വദേശിയായ  അമീറിന്റെ ഹോട്ടലിൽ  വിളമ്പിത്തന്നത് . നാട്ടിൽ നിന്ന് പോയതിൽ പിന്നെ ആദ്യമായി കിട്ടുന്ന മലയാള രുചിയിൽ ഞങ്ങൾ കമഴ്ന്നു വീണതോടെ പാവം അവർക്ക് ചിക്കൻ ഫ്രൈ രണ്ടാമതും ഉണ്ടാക്കേണ്ടി വന്നു എന്നാണറിഞ്ഞത് . ഇത്ര നല്ല രുചിയുള്ള ഭക്ഷണം തന്ന അമീറിനും ഹോട്ടൽ ജീവനക്കാർക്കും നന്ദി പറഞ്ഞു കൊണ്ട്  ഫളോട്ടിങ് മാർക്കറ്റിലേക്കാണ് ഞങ്ങൾ പോയത് . ഊണ് കഴിഞ്ഞ് നേരെ ഹോട്ടലിലേക്ക് പോകാനായിരുന്നു ആദ്യ തീരുമാനം,  പക്ഷേ ഫ്ളോട്ടിങ് മാർക്കറ്റ് ഊണ് കഴിച്ച ഹോട്ടലിന് സമീപത്ത് തന്നെ ആയിരുന്നതിനാൽ അത് കൂടി കണ്ടിട്ട് താമസ സ്ഥലത്തേക്ക് പോയാൽ മസാജിന് പോകേണ്ടവർക്ക് അതിനും വിശ്രമിക്കേണ്ടവർക്ക് അതിനുമുള്ള സമയവും സൌകര്യവും കിട്ടുമെന്നുള്ളത് കൊണ്ട് ‘കമ്മറ്റി’ പരിപാടിയിൽ ഒരു ചെറിയ മാറ്റം വരുത്തുകയായിരുന്നു.

ഫ്ലോട്ടിങ് മാർക്കറ്റ്       

പട്ടയ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഫ്ലോട്ടിങ് മാർക്കറ്റ് . ഒരു ചെറിയ നദിയിലെ ബോട്ട് സവാരിയിലൂടെ തായ് ജനതയുടെ ലളിതമായ ജീവിത രീതികളും അവരുടെ ഉൽപ്പന്നങ്ങളും ഭക്ഷണ വൈവിധ്യങ്ങളും   പരിചയപ്പെടാനുള്ള അവസരമാണ്  ഈ യാത്രയിൽ നമുക്ക് ലഭിക്കുന്നത്.   വീതി കുറഞ്ഞ നദിയുടെ ഇരു കരകളിലുമായി വിശേഷ തരം തേക്ക് തടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള തായ് ശൈലിയിലുള്ള കര കൌശല വസ്തുക്കളും, വസ്ത്രങ്ങളും, ആഭരണങ്ങളും , നിത്യോപയോഗ വസ്തുക്കളും ബോട്ടിലിരുന്ന് കാണാൻ നല്ല രസമായിരുന്നു . ചെറിയ തട്ട് മേശകൾ  വച്ച് അപ്പപ്പോൾ   ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി  വിൽക്കുന്ന കാഴ്ചയും യാത്രയ്ക്കിടയിൽ കണ്ടു. പത്ത് പതിനഞ്ചു നിമിഷ നേരത്തെ സവാരി അവസാനിപ്പിച്ച് വഞ്ചി കരയോടടുപ്പിച്ചതോടെ ഉമി തന്നിരുന്ന നിർദ്ദേശ പ്രകാരം പച്ച "ആരോ" അടയാളങ്ങൾ (green arrows ) നോക്കി ഞങ്ങൾ തിരികെ നടന്നു.  കടകളുടെ ഓരം ചേർന്നു പോകുന്ന ഹരിത രേഖകളിൽ കൂടി  തായ് സംസ്കാരത്തിന്റെ തനിമയും മനോഹാരിതയും  ആസ്വദിച്ചു കൊണ്ടായിരുന്നു നടത്തം . 

             ഫ്ലോട്ടിംഗ് മാർക്കറ്റ് --ബോട്ടിലിരുന്നുള്ള കാഴ്ച 

               ഫ്ലോട്ടിംഗ് മാർക്കറ്റിന് ഉൾവശം

 ചെറിയ അലങ്കാര വിശറികൾ,പാവകൾ ,മാലകൾ ,തുണിത്തരങ്ങൾ കൈത്തൊഴിലായി നിർമ്മിച്ചിട്ടുള്ള ബാഗുകൾ ,വീട്ടുപകരണങ്ങൾ എന്നിവയെല്ലാം വളരെ ഭംഗിയായി അവിടത്തെ കടകളിൽ നിരത്തി വച്ചിരുന്നു . തായ് ലാൻഡിന്റെ തനത് കൾച്ചർ വിളിച്ചോതുന്ന സ്നാക്സ് കടകളായിരുന്നു ഏറ്റവും പ്രധാന ആകർഷണം . വറുത്തുപ്പേരി  പോലെ കഴിക്കാൻ പാകത്തിൽ  തേൾ , പാറ്റ , ശലഭപ്പുഴു ,വിട്ടിൽ ഇവയെ ഫ്രൈ ചെയ്ത്  വലിയ ട്രേകളിൽ നിരത്തി വച്ചിരിക്കുന്ന കൊതിപ്പിക്കുന്ന  / അറപ്പുളവാക്കുന്ന (അവരവരുടെ താത്പര്യം പോലെ ചേർത്ത് വായിക്കുന്നതായിരിക്കും നല്ലത് ) കാഴ്ചകൾ നമ്മൾ മലയാളികളെ സംബന്ധിച്ച്  ചിന്തിക്കാൻ പറ്റാത്ത കാര്യമാണല്ലോ .. വായ പിളർന്നിരിക്കുന്ന മുതലകളും, കഷണങ്ങളാക്കിയ പാമ്പുകളും എല്ലാം പാകം ചെയ്തോ അല്ലാതെയോ അവിടെ നിന്ന് വാങ്ങിക്കൊണ്ടു പോകാമെന്നാണ്  അറിയാൻ കഴിഞ്ഞത് .

                     വിട്ടിൽ സ്നാക്സ് 

                  മുതല ബാർബിക്യൂ

                         തേൾ ഫ്രൈ

                    ശലഭ പുഴു വറുത്തത്

 ഈ ഫോട്ടോ കണ്ട നാട്ടിലുള്ള ബാല്യകാല സഖിമാർ ,തിരികെ  വരുമ്പോൾ ഒരു രാജ വെമ്പാല ഫ്രൈ വാങ്ങിക്കൊണ്ടു വരണമെന്ന രസകരമായ  ഒരു മെസേജ് എനിക്ക് അയച്ചിരുന്നു .

നാലര മണിയോടെ ഫ്ളോട്ടിങ്  ചന്തയിൽ നിന്ന് ഞങ്ങൾ മടങ്ങി .

     അന്നത്തെ കാഴ്ചകൾ കഴിഞ്ഞ് മുറിയിലെത്തിയ കൂട്ടുകാരിൽ പലരും ശരീര വടിവും ,ആരോഗ്യവും കാത്തു സൂക്ഷിക്കുന്നതിനായി ഉമിയോടൊപ്പം മസാജ് സെന്ററിലേക്ക് പോയി  . ഞങ്ങളാകട്ടെ  ശരവണ ഭവനിലെ ദോശയും കഴിച്ച്   മുറിയിൽ വിശ്രമിച്ചു .   

    ഞങ്ങളുടെ യാത്രയുടെ അഞ്ചാം ദിവസമായ ഏപ്രിൽ 22 തായ് ലാൻഡിനോട് വിട  പറയുന്ന ദിവസം കൂടിയായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ ദു:ഖം എല്ലാവരിലും കടന്നു കൂടിയിരുന്നു. കഴിഞ്ഞ നാലു ദിവസമായി  എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കി തമാശകളും പറഞ്ഞ് ചിരിക്കുന്ന മുഖവുമായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഗൈഡ്  ഉമിയ്ക്ക് പനി കാരണം അവസാന ദിവസം ഒപ്പം ചേരാൻ കഴിഞ്ഞില്ല എന്നതായിരുന്നു വിഷമത്തിന് കാരണം. പകരം ഉമിയുടെ ഭർത്താവ് “മൈക്ക്” ആയിരുന്നു ഡ്യൂട്ടിക്ക് വന്നത്. തലേ ദിവസം മുതൽ സംസാരിക്കുമ്പോൾ തൊണ്ട വേദനിക്കുന്നെന്ന് ഉമി പറഞ്ഞിരുന്നെങ്കിലും വരാൻ പറ്റാത്തത് പോലെ പനി കടുക്കുമെന്ന് ആരും വിചാരിച്ചില്ല . ജീവിത പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഏറെ അലട്ടിയിരുന്ന ആ സുന്ദരിക്കുട്ടിയുടെ അഭാവം ഞങ്ങളിൽ ഒരു കുഞ്ഞു നോവായി ഉറഞ്ഞു കൂടി . ഞങ്ങളുടെ ആത്മാർത്ഥമായ സ്നേഹാന്വേഷണങ്ങളും ആശംസകളും അവരുടെ ഭർത്താവ് വഴിയും ,ഫോണിലൂടെയും ഉമിയെ അറിയിച്ചു ,ഒപ്പം ആ കുടുംബത്തിന് എല്ലാ നന്മകളും ,ഭാവുകങ്ങളും, ഈശ്വരാനുഗ്രഹവും നേർന്നു കൊണ്ടായിരുന്നു മടക്കം .

     രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പായ്ക്ക് ചെയ്ത ബാഗുകൾ ബസിന്റെ ആമാശയത്തിലേക്ക് തള്ളിക്കയറ്റിയിട്ട് പത്തര മണിയോടെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു.  ബസിൽ കയറിയ ഗ്രൂപ്പിനെ അഭിസംബോധന ചെയ്തു കൊണ്ട് മൈക്ക് കയ്യിലെടുത്ത് “മൈക്ക് “ സ്വയം പരിചയപ്പെടുത്തിയിട്ട് ഉമിയ്ക്കുണ്ടായ അസൌകര്യത്തെ പറ്റി പറഞ്ഞു. ഏതായാലും ഉമിയോളം വരില്ല മൈക്ക് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ജെംസ് ഗാലറി വിസിറ്റും ,വലിയൊരു ഷോപ്പിങ് മാൾ സന്ദർശനവും, കടുവയോടൊപ്പമുള്ള ഫോട്ടോ ഷൂട്ടുമായിരുന്നു  അവസാന ദിവസത്തെ പരിപാടികളെന്ന് മൈക്ക് പറഞ്ഞു. ഇതിൽ ആദ്യം പറഞ്ഞ രണ്ടിനങ്ങളും പോകുന്നതിന് മുൻപ് തന്നിരുന്ന യാത്രാപരിപാടിയിൽ (itenary) ഉൾപ്പെടുത്താത്തവയായിരുന്നു ,അതായത് ബോണസ് ആയി കിട്ടിയതാണെന്ന് ചുരുക്കം .     

ജെംസ് ഗാലറി 

രത്ന വൈവിദ്ധ്യങ്ങളും അവയുടെ സവിശേഷതകളും ചരിത്രവും വിവരിക്കുന്നത് കൂടാതെ എങ്ങനെയാണ് ഈ അമൂല്യ നിധികൾ കൊണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതെന്ന് വ്യക്തമായി കാണിച്ചു തരിക കൂടി ചെയ്യുന്ന  ലോകത്തിലെ ഏറ്റവും വലിയ ആഭരണ ശാലയായിരുന്നു ഞങ്ങളുടെ അവസാന ദിവസത്തെ ആദ്യ സന്ദർശന സ്ഥലമായ ജെംസ് ഗാലറി.  

ഭൂമി ശാസ്ത്ര പരമായ രൂപീകരണം മുതൽ അമൂല്യമായ ഈ  രത്നങ്ങൾ ഭൂമിയിൽ എവിടെയൊക്കെയാണ് ഉള്ളതെന്നും എങ്ങനെയൊക്കെയാണ് ഇത് ഖനനം ചെയ്തെടുത്ത് മുറിച്ച് മിനുസപ്പെടുത്തി ആഭരണങ്ങൾ ഉണ്ടാക്കുന്നതെന്നുമുള്ള വ്യക്തമായ ഒരു ചിത്രം നമുക്ക് ഈ ഗാലറിയിൽ  നിന്ന് ലഭിക്കുന്നു. ഗാലറിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ ഒരു ചെറിയ ടോയി ട്രെയിനിൽ ഇരുത്തി ഇരുണ്ട അറകളിലൂടെ നമ്മെ കൊണ്ടു പോകും. ഭൂമിക്കുള്ളിലുള്ള കരിക്കഷണങ്ങൾ ഉയർന്ന താപനിലയിലും മർദ്ദത്തിലും രൂപാന്തരം പ്രാപിച്ച്  ഉണ്ടാകുന്നവയാണ് രത്നങ്ങളും വജ്റങ്ങളും. വലിയ വലിയ പാറക്കഷണങ്ങളിലും മറ്റും ഭൂ പ്രതിഭാസങ്ങൾ കൊണ്ട് ഒളിഞ്ഞിരിക്കുന്ന രത്നക്കല്ലുകളെ കണ്ടു പിടിച്ച് പാറ പൊട്ടിച്ച് ,പൊടിച്ച് എടുക്കുന്ന ഖനന രീതിയെ കൂടാതെ മണ്ണിലും മറ്റും പുതഞ്ഞു കിടക്കുന്നവയെ ഹൈഡ്രോളിക് മൈനിങ് സംവിധാനം കൊണ്ട്  വേർതിരിച്ചെടുന്ന രീതിയും ഉണ്ട്. രത്നങ്ങൾ കണ്ടെത്തുന്നത് മുതൽ കാഠിന്യമേറിയ അവയെ  ഒട്ടും നഷ്ടം വരാതെ മുറിച്ച്  വെട്ടിത്തിളങ്ങുന്ന രത്നക്കല്ലുകളായും, ആകർഷകങ്ങളായ ആഭരണങ്ങളായും രൂപ കൽപ്പന ചെയ്തെടുക്കുന്ന മായാജാല വിദ്യകളാണ് ആ ട്രെയിൻ യാത്രയിൽ നമുക്ക് കാണാനാകുന്നത് . മൂശയിലിട്ട് പ്രതിമകളും ,വെള്ളിപ്പാത്രങ്ങളും, നിർമ്മിക്കുന്ന രീതികളും  അവിടെ ചിത്രീകരിച്ചിരുന്നു. ട്രെയിൻ യാത്രയുടെ അവസാന ഭാഗത്തുണ്ടായിരുന്ന മുറികളിൽ ഈജിപ്തിലെ രാജാക്കന്മാരുടെ വലിയ പ്രതിമകളും വച്ചിട്ടുണ്ടായിരുന്നു .  പമ്പരാഗത തായ് ആഭരണ നിർമ്മാണ സാങ്കേതിക വിദ്യയും ആധുനിക സൌന്ദര്യ ശാസ്ത്രവും കൂട്ടിയിണക്കി അവരുടെ പൈതൃകത്തെ ലോകത്തിന് മുന്നിൽ കാഴ്ച വച്ചിരിക്കുകയാണ് ഈ ഗാലറിയിൽ . ഇരുട്ടറകളിൽ  ഫോട്ടോയും വീഡിയോയും  എടുക്കുന്നത് കർശനമായി നിരോധിച്ചിരുന്നതിനാൽ ഉള്ളിലെ ചിത്രങ്ങൾ പകർത്താൻ സാധിച്ചില്ല . ടോയ് ട്രെയിൻ യാത്ര കഴിഞ്ഞ് പുറത്തേക്കിറങ്ങിച്ചെന്നത് ധാരാളം ആളുകൾ മൈക്രോ സ്കോപ്പുകളും മാഗ്നിഫൈയിങ് ഗ്ലാസുകളും ഉപയോഗിച്ച് രത്നപ്പണികൾ ചെയ്തു കൊണ്ടിരുന്ന ഒരു വലിയ ഹാളിലേക്കായിരുന്നു .  ഓരോ കല്ലും സൂക്ഷ്മതയോടെ വെട്ടി മിനുക്കി അവയുടെ പ്രതലങ്ങളിൽ മാന്ത്രിക പ്രതിഫലനം സൃഷ്ടിച്ചെടുക്കുന്ന ആ കലാകാരന്മാരെ ആഭരണം അണിയുന്നവർ ആരെങ്കിലും ഓർക്കുമോ ? ഹാളിന്റെ ഒരരികിൽ  ബഹു വർണ്ണപ്പകിട്ടാർന്ന  പ്രകൃതിദത്തമായ കല്ലുകളും ,കൃത്രിമക്കല്ലുകളും ചില്ലലമാരകളിൽ പേരെഴുതി സൂക്ഷിച്ചിട്ടുണ്ടായിരുന്നു .കല്ലുകളുടെ കാഴ്ച കണ്ടിട്ട് കയറിച്ചെന്നത്  വലിയ ഒരു രത്നാഭരണക്കടയിലേക്കായിരുന്നു . അൽപ്പം വിലക്കൂടുതൽ ആയിരുന്നെങ്കിലും  ഗ്രൂപ്പ് അംഗങ്ങൾ പലരും അവിടെ നിന്ന് കുറച്ച് ആഭരണങ്ങളൊക്കെ വാങ്ങി. 

                 ജെംസ് ഗാലറിയിലെ കാഴ്ച   

 ജെംസ് ഗാലറിയിൽ മിനുക്കിയ കല്ലുകൊണ്ട് ആഭരണമുണ്ടാക്കുന്ന കാഴ്ച 

             പ്രകൃതി ദത്തമായ റൂബി കല്ല്

                   കൃത്രിമക്കല്ലുകൾ 

തിളങ്ങുന്ന രത്നക്കല്ലുകളുടെ ലോകത്ത് നിന്ന് വലിയ ഒരു ഷോപ്പിങ് മാളിലേക്കാണ്  ഞങ്ങൾ നയിക്കപ്പെട്ടത് . പല തരം മിട്ടായികളും കളിക്കോപ്പുകളും,ബുദ്ധ പ്രതിമകളും, ക്ഷേത്രങ്ങളുടെ ചെറിയ മോഡലുകളും തുടങ്ങി പല സാധനങ്ങളും ഉണ്ടായിരുന്ന ആ കടയിൽ ന്യായമായ  വിലയാണ് ഈടാക്കിയിരുന്നത് . തായ് ലാൻഡിലെ അവസാന ഷോപ്പിങ് അവസരമായി കണക്കിലെടുത്ത് എല്ലാവരും കുറച്ചു സാധനങ്ങൾ കൂടി അവിടെ നിന്ന് വാങ്ങി. 

ടൈഗർ ടോപ്പിയ

ഷോപ്പിങ് കഴിഞ്ഞതോടെ തായ് യാത്രയിലെ  അവസാന ഇനമായ സുന്ദരൻ കടുവയോടൊപ്പം ഇരുന്ന് ഒരു ഫോട്ടോ എടുക്കുക എന്ന ചടങ്ങിനായിട്ടാണ്  പോയത് .നഗരത്തിൽ നിന്ന് കുറച്ച് അകലെയുള്ള ഒരു ടൈഗർ പാർക്കിൽ കടുവയെ തിന്നാനുള്ള വിശപ്പുമായിട്ടാണ് ഞങ്ങൾ എത്തിച്ചേർന്നത് . അത് അറിഞ്ഞിട്ട് തന്നെയായിരിക്കാം അവിടത്തെ ഭക്ഷണശാലയിലേക്കാണ് മൈക്ക് ഞങ്ങളെ പറഞ്ഞു വിട്ടത്. ചോറിന് അകമ്പടിയായി നല്ല രസവും,വെണ്ടയ്ക്ക മിഴുക്ക് പെരട്ടിയും മോരും എല്ലാം കൂടി വിശപ്പിന്റെ കൂടുതൽ കൊണ്ടോ എന്തോ അവിടത്തെ ഊണ് എല്ലാവർക്കും “ക്ഷ ” പിടിച്ചു. ഒരു ടൈഗർ ഫ്രൈ കൂടി കിട്ടിയിരുന്നെങ്കിൽ കുശാലായേനെ എന്ന അഭിപ്രായക്കാരും കൂട്ടത്തിലുണ്ടായിരുന്നു.

കടുവയെ മുഖം കാണിക്കാനുള്ള സമയം അതിക്രമിച്ചിരുന്നതിനാൽ ഊണ് കഴിഞ്ഞ് ഒരു ബഗ്ഗിയിൽ കയറിയാണ് അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് പോയത് .പ്രവേശന ദ്വാരത്തിൽ അച്ചടക്കത്തോടെ വരിവരിയായി നിന്ന്  അകത്തേക്ക് നോക്കിയപ്പോൾ മഞ്ഞയിൽ കറുപ്പ് വരകളുള്ള സുന്ദരക്കുട്ടപ്പൻ കടുവ ഉയർന്ന ഒരു പ്ലാറ്റ് ഫോമിൽ കൈകൾ മുന്നോട്ട് നീട്ടി വച്ചു കൊണ്ട് ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ  രാജകീയമായി കിടക്കുകയായിരുന്നു . ഇരുമ്പ് തുടലിൽ ബന്ധിതനായി കിടന്നിരുന്ന  ആ വലിയ മഞ്ഞ വരയൻ പൂച്ചയുടെ അടുത്തേക്ക് അവിടത്തെ ജീവനക്കാർ ഞങ്ങൾ ഓരോരുത്തരെയായി കടത്തി വിട്ടു. മറ്റൊരു മരത്തണലിൽ ബന്ധിതയായി കിടന്നിരുന്ന പെൺ സിംഹത്തെ കടന്നു വേണമായിരുന്നു അങ്ങോട്ടേക്ക് പോകുവാൻ . കടുവയുടെ പിൻവശത്ത് കൂടി ചെന്ന് ഒരു വശത്ത് ഇരുന്ന് അതിനെ വളരെ മൃദുവായി തലോടുന്ന നമ്മുടെ ചിത്രങ്ങളും വീഡിയോയും  ജീവനക്കാർ  തന്നെ നമ്മുടെ ഫോണിൽ എടുത്തു തരും. ഞാൻ അതിനെ തടവുന്ന സമയത്ത്  കഴുത്ത് തിരിച്ച് നോക്കിയിട്ട് ഒന്ന് അലറിയതോടെ ജീവനും കൊണ്ട് ഓടാൻ എഴുന്നേറ്റു. പക്ഷേ കുഴപ്പമില്ലെന്ന് തോന്നിയത് കൊണ്ട് കുറച്ചു സമയം കൂടി ഇരുന്ന് അതിനെ തടവി, കുറച്ച് കുഴമ്പ് കൂടി ഉണ്ടായിരുന്നെങ്കിൽ അതിട്ട് ഒരു കിഴി കൂടി പിടിച്ചു കൊടുക്കാമായിരുന്നെന്ന് എനിക്ക് തോന്നി. ഗ്രൂപ്പിലുള്ള പല ധൈര്യ ശാലികളും അതിന്റെ വാൽ പിടിച്ചു പൊക്കുന്ന പടം  പിന്നീടാണ് ഞാൻ കണ്ടത്.. ഇല്ലായിരുന്നെങ്കിൽ വായിൽ കയ്യിടുന്ന ഫോട്ടോ എടുത്ത് പ്രചരിപ്പിക്കമായിരുന്നു .. കടുവയുടെ അല്ല എന്റെ !!!!! 

                     ടൈഗർ പാർക്കിലെ സിംഹം 

             കടുവയെ തലോടൽ

 ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം ...ലേഖിക ഓടാൻ തയ്യാറായി.....


അങ്ങനെ  നമ്മുടെ ദേശീയ മൃഗമായ കടുവയെ അടുത്തു കാണുകയും തലോടുകയും ചെയ്തതിന്റെ അഭിമാനവും സന്തോഷവുമായി ഞങ്ങൾ പാർക്കിന് പുറത്തേക്കിറങ്ങി. പരിശീലിപ്പിച്ച കടുവകളെയും സിംഹങ്ങളെയും കൊണ്ട്  ദിവസേന കുറേ പ്രദർശനങ്ങൾ ടൈഗർ പാർക്കിൽ നടത്താറുണ്ടെന്ന് അറിയാൻ കഴിഞ്ഞു ,പക്ഷേ അതിന് മുൻകൂട്ടി  പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതുണ്ട് . അന്ന് വൈകുന്നേരം  ഞങ്ങൾക്ക് നാട്ടിലേക്കും  സഞ്ജീവിന് ഹൈദരാബാദിലേക്കും മടങ്ങണമായിരുന്നത്  കൊണ്ട് ഷോ ഒന്നും കാണാൻ തീരെ സമയമില്ലായിരുന്നു.നേരെ വിമാനത്താവളം ലക്ഷ്യമാക്കി ബസ് യാത്ര പുറപ്പെട്ടു. എയർ പോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മൈക്കിന്റെ ഫോണിൽ നിന്ന് ഉമിയെ വീഡിയോ കാൾ ചെയ്ത് അസുഖ വിവരം അന്വേഷിക്കാനും, “ചാക്കോ ചാക്കോ” പറഞ്ഞ് യാത്ര ചോദിക്കാനും ഞങ്ങൾ മറന്നില്ല .

 തായ് ലാൻഡ് എന്ന സുന്ദരമായ നാടും അവിടത്തെ ആളുകളും ,കാട്ടിലെ കൂട്ടുകാരും സമ്മാനിച്ച മധുര നിമിഷങ്ങളുടെ ഓർമ്മകളുമായി ഞങ്ങൾ നേരെ  എയർ പോർട്ടിലേക്ക്  വച്ചു പിടിച്ചു. അവിടെ നിന്ന് പത്തരയ്ക്ക് പുറപ്പെട്ട വിമാനത്തിൽ അടുത്ത ദിവസം വെളുപ്പിന് ഒന്നര മണിയോടെ  സുഖമായി നാട്ടിലെത്തുകയും ചെയ്തു.

  കോറൽ ഐലൻഡിൽ വച്ചെടുത്ത ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ 

തായ് നാടിന്റെ വിസ്മയാകാശത്തിൽ പൂമ്പാറ്റകളായി പാറിപ്പറന്നു നടക്കുവാൻ  വർണ്ണച്ചിറകുകൾ നൽകിയ “ആൻസ് ട്രാവൽസിന്” സന്തോഷത്തിന്റെയും നന്ദിയുടെയും ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ !!!. അവിസ്മരണീയമായ തായ് യാത്രയിൽ അറിവിന്റെ നിറച്ചാർത്തേകിയ ഗൈഡ് ഉമിയ്ക്കും ,കരുതലിന്റെ കരുത്തായി ആദ്യാവസാനം കൂടെയുണ്ടായിരുന്ന ബ്രിട്ടോയ്ക്കും ,കളി തമാശകളുടെ നറുതേൻ നൽകി യാത്ര സജീവമാക്കിയ പ്രിയ കൂട്ടുകാർക്കും  ഹൃദയംഗമമായ നന്ദി. പുതിയ പുതിയ യാത്രകളുമായി ആൻസ് ഈ മേഖലയിൽ മേൽക്ക് മേൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു . 

വിശാലമായ ഈ ലോകത്തിൽ എത്രയെത്ര വ്യത്യസ്തമായ ഭൂപ്രകൃതികൾ , പക്ഷി മൃഗാദികൾ ,മനുഷ്യർ അവരുടെ ജീവിത രീതികൾ ,വസ്ത്ര ധാരണം  ,വിശ്വാസങ്ങൾ , ഭക്ഷണ വൈവിദ്ധ്യങ്ങൾ,ആഘോഷങ്ങൾ ,ആചാരങ്ങൾ  ഇതൊക്കെ അറിയുക എന്നത് എത്ര ആവേശകരമായ കാര്യങ്ങളാണ് . അറിഞ്ഞും ആസ്വദിച്ചും നടത്തുന്ന ഒരു യാത്രയിലൂടെ കുറെയധികം പുസ്തകങ്ങൾ വായിക്കുന്നതിലും അധികം അറിവാണ് അനായാസേന നമുക്ക് ലഭിക്കുന്നത് . വീടിന് പുറത്തുള്ള വലിയ ലോകത്തിലെ വിസ്മയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ  കാഴ്ചകൾ പോയിക്കാണുകയോ ,ഇനി അത് സാധിക്കാത്തവർ  വിവരണങ്ങളിലൂടെയോ സഞ്ചാര വ്ളോഗുകളിലൂടെയോ മനസ്സിലാക്കുകയോ ചെയ്യുന്നതാകിൽ  മനസ്സിലെ സങ്കുചിത ചിന്തകൾ മാറി സന്തോഷമായിരിക്കാൻ സാധിക്കുമെന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.                

                              -ശുഭം -

23/04/2025