2018, ഫെബ്രുവരി 24, ശനിയാഴ്‌ച

                    സ്വപ്നക്കൂട്
                                   -നന്ദ-

നട്ടുച്ചനേരമെന്നുമ്മറക്കോലായില്‍
കൊച്ചു കിളികള്‍ തന്നൊച്ച കേട്ടു
കൂടങ്ങു കൂട്ടുവാന്‍ തക്കവും പാര്‍ത്തങ്ങു
തഞ്ചത്തില്‍ തത്തിയാ പൈങ്കിളികള്‍.
ഒത്തങ്ങു കിട്ടിയാ കൂടൊരുക്കീടുവാന്‍
പറ്റിയ കൊച്ചു വളയമപ്പോള്‍.
ഒട്ടുമേ താമസം കൂടാതെ തന്നവര്‍
പാത്തു പതുങ്ങിപ്പണിതുടങ്ങി.
നാരുകള്‍ വേരുകള്‍ കൊച്ചിലകള്‍
കൊക്കിലൊതുക്കിയാ കൂടു കൂട്ടി.
ചന്തത്തില്‍ കൊത്തിയൊരുക്കിയാ കൂടിന്‍
നിര്‍മ്മാണ ഭംഗിയാരോതി നല്‍കി  ?
കാട്ടിടാന്‍ ആവില്ല മാനവനാ-
ചേതനയെങ്ങും നിറഞ്ഞിരിപ്പൂ !

ഒരുദിനം കിളിയുടെ കൊഞ്ചലില്ലാ
നോക്കുമ്പോളാടുന്ന കൂടു മാത്രം.
ഇച്ചെറു കൂടുംകളഞ്ഞതെന്തേ
ഇച്ഛച്ച ലോണതു കിട്ടാഞ്ഞിട്ടോ ?
കൊച്ചൊരു കൂടിനും ഭൂവിലിപ്പോള്‍
വയ്ക്കണോ ഈടു ഞാനെന്തു വിഡ്ഢി !
എങ്ങോ പറന്നു പോയ്‌ കൊച്ചു പക്ഷി
ചെന്നങ്ങു പെട്ടായോ പൂച്ച വായില്‍ ?
കാത്തു കാത്തെത്തിയ നാളിലവര്‍
കൂട്ടിനടുത്തു പറക്കലായി.
വീണ്ടുമനുദിനം മോടിയേറ്റി
ക്കൂടിന്നു തീര്‍ത്തൊരു ചിത്ര വാതില്‍.
നോക്കുക കൊക്കും പുറത്തു കാട്ടി
ഇന്നിതാ പക്ഷി അടയിരിപ്പൂ !
നാളേറെ വേണ്ട മുത്തശ്ശിയാവാന്‍
നാളുകളെണ്ണി ഞാന്‍ കാത്തിരുന്നു.
ഓരോ ദിവസവും ഓടിയെത്തി
ഓമനക്കുഞ്ഞിന്‍റെ മൊഞ്ചു കാണാന്‍.


കുഞ്ഞു പിറന്നീല കൊഞ്ചലും കേട്ടില്ല
കൊത്തി നുറുക്കിയാ കൂടൊരുത്തന്‍.
നല്ലൊരു വെട്ടലാ ക്രൂരനെക്കൊല്ലുവാ-
നുള്ളം തുടിക്കിലുമായിടുമോ ?
സൃഷ്ടി തന്‍ നീതിയെ വെല്ലുവാന്‍ നാം
ശക്തരല്ലെത്ര വളര്‍ന്നീടിലും!!!


                    

4 അഭിപ്രായങ്ങൾ: