2018, ഫെബ്രുവരി 7, ബുധനാഴ്‌ച

                             മാംഗോ മെഡോസ്  (മാങ്ങാ മേട് )

 കേരളത്തിന് പ്രകൃതി കനിഞ്ഞു നല്‍കിയിരിക്കുന്ന തണ്ണീര്‍ത്തടങ്ങളും,അവ പോറ്റി വളര്‍ത്തുന്ന നാനാജാതി വൃക്ഷലതാദി,പക്ഷി മൃഗാദികളും, അവഗണനയുടെ വക്കില്‍ വരെ എത്തിയെങ്കിലും,എവിടെയെങ്കിലുമൊക്കെ  സംരക്ഷിക്കപ്പെടുന്നത് കാണുമ്പോള്‍ സന്തോഷവും ഒപ്പം ആശ്വാസവും തോന്നുന്നു.ഇന്ന് നാം കുടിക്കാനുള്ള വെള്ളം കുപ്പിയില്‍ വാങ്ങുന്നതു പോലെ,ഒരിക്കല്‍ ശ്വസനത്തിനുള്ള പ്രാണവായുവും സിലിണ്ടറുകളിലാക്കി ചുമന്നു കൊണ്ട് നടക്കാന്‍ ഇടയാകാതിരിക്കട്ടെ,ശുദ്ധവായുവും, കലര്‍പ്പില്ലാത്ത ഭക്ഷണവും,കുടിനീരും അന്യമായിക്കൊണ്ടിരിക്കുന്ന ഇന്ന്, സ്നേഹത്തിന്‍റെ നീര്‍ച്ചാലുകള്‍ വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു , സ്വാര്‍ത്ഥത എല്ലായിടവും കയ്യടക്കി തുടങ്ങിയിരിക്കുന്നു. എങ്ങനെയെങ്കിലും എനിക്കും,എന്‍റെ ആളുകള്‍ക്കും,പണമുണ്ടാകണം, സൗകര്യങ്ങള്‍ ഉണ്ടാകണം, പദവികള്‍ ലഭിക്കണം,എനിക്ക് വലിയ വീട് വേണം,അവിടെ മാലിന്യം പാടില്ല...ഇങ്ങനെ ഇങ്ങനെ..എല്ലാം താന്‍ എന്ന വലയത്തില്‍ നിര്‍ത്താനാണ് മനുഷ്യന് ആഗ്രഹം.സ്വാര്‍ത്ഥ ലാഭചിന്തകള്‍ വര്‍ദ്ധിച്ച്, എന്ത് വിഷം കൊടുത്തിട്ടാണെങ്കിലും,ആരെ പറ്റിച്ചിട്ടാണെങ്കിലും, ഒരു വിഷമവുമില്ലാതെ ആള്‍ക്കാര്‍ പണം നേടാന്‍ നോക്കുന്നു,മാലിന്യങ്ങള്‍ അന്യന്‍റെ പറമ്പിലേക്കും,ജലശ്രോതസ്സുകളിലെക്കും വലിച്ചെറിയുന്നു,ഭക്ഷ്യ വസ്തുക്കളില്‍ മാരകമായ വിഷം കലര്‍ത്തുന്നു,നാളെ ഇവരും ഇതൊക്കെ തന്നെ വേണം കഴിക്കാനും, കുടിക്കാനും,എന്നുള്ള കാര്യം ഓര്‍ക്കാതെ..... ഓര്‍ത്താല്‍ നന്ന്...അല്ലെങ്കില്‍ പരിഹരിക്കാനാകാത്ത രോഗങ്ങളില്‍ കൂടി ശരീരവും മനസ്സും ഓര്‍മ്മിപ്പിച്ചു കൊള്ളും,അത് സംശയമില്ലാത്ത കാര്യമാണ്.പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടത്തക്ക വിധം നമ്മുടെ ആവാസ വ്യവസ്ഥകള്‍ നശിക്കുന്നത് കാണുമ്പോഴുള്ള സങ്കടം കൊണ്ട് ഇത്രയും എഴുതിപ്പോയതാണ്.

    രണ്ടായിരത്തി പതിനെട്ട് പുതു വര്‍ഷത്തിന്‍റെ ആദ്യമാസത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ ഒരു ദിവസം പ്രഭാതത്തില്‍ ഏഴു മണിയോടെ  ഞങ്ങള്‍ വൈക്കം മഹാദേവക്ഷേത്ര ദര്‍ശനത്തിനായി ഒരു ടാക്സി കാറില്‍ യാത്ര പുറപ്പെട്ടു.ആലപ്പുഴ നഗരത്തിലെത്തിയപ്പോഴേക്കും വിശപ്പിന്‍റെ വിളി രൂക്ഷമായതിനെ തുടര്‍ന്ന്,ഉഡുപ്പി ഹോട്ടലില്‍ കയറി,സ്വാദിഷ്ടമായ പൂരിയും കറിയും കഴിച്ചതിനു ശേഷം,തണ്ണീര്‍ സമൃദ്ധമായ തണ്ണീര്‍മുക്കം വഴി  ഒന്‍പതു മണി കഴിഞ്ഞപ്പോഴേക്കും മഹാദേവ സന്നിധിയിലെത്തി.


                     വൈക്കം മഹാദേവക്ഷേത്രം 

പരമശിവ ദര്‍ശനം കഴിഞ്ഞ് നേരെ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ  
പേരില്‍ വോയിസ്‌ ഫൌണ്ടേഷന്‍ എന്ന സംഗീത കൂട്ടായ്മ്മ 
നടത്തുന്ന സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തതിനു ശേഷം,അവര്‍ സ്നേഹത്തോടെ 
നല്‍കിയ സമ്മാനങ്ങളും വാങ്ങി ഞങ്ങള്‍ മടക്കയാത്രയ്ക്കൊരുങ്ങി. 
വൈക്കത്തപ്പന്‍ അന്നദാന പ്രഭുവാണല്ലോ,അവിടെ എത്തുന്ന എല്ലാവര്‍ക്കും,വിശേഷിച്ച്, കലാപരിപാടികള്‍ക്കായി എത്തുന്നവര്‍ക്കും, അവര്‍ക്കൊപ്പം വരുന്നവര്‍ക്കുമായി ഭക്ഷണം കരുതിയിട്ടുണ്ടാകുമെന്നു മാത്രമല്ല ,സ്നേഹപുരസ്സരം അതിന്‍റെ സംഘാടകര്‍ നമ്മെ അങ്ങോട്ട്‌ ക്ഷണിക്കുകയും ചെയ്യുക പതിവാണ്.പ്രഭാത ഭക്ഷണം യാത്രയ്ക്കിടെ കഴിച്ചതു കൊണ്ട്,അവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്,പാടാന്‍ എത്തിയ മറ്റ് സുഹൃത്തക്കളോട് യാത്ര പറഞ്ഞ് ഞങ്ങള്‍ കാറില്‍ കയറി.
   ക്ഷേത്രത്തില്‍ നിന്നും നേരെ വേമ്പനാട്ടു കായലിന്‍റെ കരയിലുള്ള, നൌകയുടെ ആകൃതിയിലുള്ള കെ ടി ഡി സി യുടെ ഹോട്ടല്‍ ഒന്നു കാണാമെന്നു കരുതി അവിടെയ്ക്ക് പോയി.കായലിലേക്ക് തള്ളി നില്‍ക്കുന്ന ആ ഭക്ഷണ ശാലയില്‍ എപ്പോഴും നല്ല സുഖകരമായ തണുത്ത കാറ്റ് വീശിക്കൊണ്ടേയിരിക്കും.പുറത്തേക്ക് നോക്കിയാല്‍ അലസ സുന്ദരിയായ പ്രകൃതി നീലച്ചേല അണിഞ്ഞ് ഒരു മദാലസയെപ്പോലെ കിടക്കുന്നത് കാണാം.മനോഹരമായ അവളുടെ വസ്ത്രത്തില്‍ ചെയ്തിരിക്കുന്ന കരവിരുതു പോലെ ,ജലസസ്യങ്ങള്‍ക്ക് മുകളില്‍ മത്സ്യത്തിനായി തപസ്സിരിക്കുന്ന കൊറ്റികളെയും അതിനപ്പുറം തെന്നി നീങ്ങുന്ന ചെറിയ ബോട്ടുകളെയും കാണുക കൌതുകകരം തന്നെ.ഹോട്ടലിന് തൊട്ടടുത്തുള്ള ജെട്ടിയില്‍ നിന്നും, ചേര്‍ത്തലയ്ക്കും മറ്റും പോകാനുള്ളവര്‍ ബോട്ടില്‍ കയറി ഇരിക്കുമ്പോള്‍,ഭക്ഷണശാലയുടെ സുഖ  ശീതളിമയില്‍ പലരും ബിയര്‍ നുകര്‍ന്ന് ഏകാന്ത ധ്യാനത്തിലെന്നപോലെ  ഇരിക്കുന്നത് കണ്ടു.കായലോളങ്ങളുടെ കളകളാരവം കേട്ട് കൊണ്ട് ഓരോ കപ്പ് കാപ്പിയും കുടിച്ച് ഞങ്ങള്‍ അവിടെ നിന്നിറങ്ങി യാത്ര തുടര്‍ന്നു.



                                     
  വൈക്കത്തു നിന്ന്,തലയോലപ്പറമ്പു വഴി പതിമൂന്ന്‍ കിലോമീറ്റര്‍ യാത്ര ചെയ്താല്‍  കടുത്തുരുത്തിയില്‍ എത്താം,പക്ഷെ ക്ഷേത്ര ദര്‍ശനം നടത്തുവാനുള്ള സമയം കഴിഞ്ഞതിനാല്‍,കാറിലിരുന്നു കൊണ്ട് തന്നെ കടുത്തുരുത്തി മഹാദേവനെ വണങ്ങിക്കൊണ്ട്,അവിടെ അടുത്തുള്ള മംഗോ മേഡോസ് എന്ന അഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്ക് സന്ദര്‍ശിക്കാം എന്ന് തീരുമാനിച്ചു. ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലൂടെ ഒരു കിലോമീറ്റര്‍ മുന്നോട്ടു പോയാല്‍ റെയില്‍വേ സ്റ്റേഷന്‍റെ അടുത്തെത്താം. പക്ഷെ അവിടെയെങ്ങും പാര്‍ക്കിലേക്കുള്ള ദിശ അടയാളപ്പെടുത്തിയ ഫലകങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കാഞ്ഞത് കൊണ്ട് വഴിയില്‍ പലരോടും ചോദിച്ചു ചോദിച്ചാണ് യാത്ര തുടര്‍ന്നത്.രണ്ടു മൂന്നു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയപ്പോള്‍ ആയാംകുടി എന്ന സ്ഥലത്ത് എത്തി. കോട്ടയം ജില്ലയിലെ തന്നെ പ്രസിദ്ധമായ ആദിത്യപുരം സൂര്യക്ഷേത്രം ഇതിനടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ആയാംകുടിയിലെത്തിയ ഞങ്ങള്‍ റോഡ്‌, വഴി പിരിയുന്ന സമയത്തൊക്കെ പരസഹായത്തോടെയാണ് മുന്നോട്ട് പോയത്, കാരണം പാര്‍ക്കിന്‍റെ ദിശാ സൂചകങ്ങളും,ഫലകങ്ങളും ഒക്കെ അതിന്‍റെ സമീപത്ത് എത്തിക്കഴിഞ്ഞു മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. ഞങ്ങളുടെ അഭിപ്രായത്തില്‍ റെയില്‍വേ സ്റ്റേഷന്‍ മുതലെങ്കിലും ദിശാഫലകങ്ങള്‍ സ്ഥാപിക്കേണ്ടതാണെന്നാണ്, കാരണം ട്രെയിന്‍ മാര്‍ഗ്ഗം വരുന്നവര്‍ക്കും അത് പ്രയോജനപ്പെടുമല്ലോ. ഏതായാലും പലരോടും ചോദിച്ചാണെങ്കിലും നല്ല വളവും തിരിവും ഉള്ള ചെറിയ വഴികളില്‍ കൂടി സഞ്ചരിച്ച് “മാങ്ങ“യ്ക്കടുത്തെത്തി.അവിടെ സന്ദര്‍ശകരെയും കൊണ്ട് വന്ന നിരവധി ബസ്സുകളും കാറുകളും പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ വന്ന് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനും ടിക്കറ്റ് വാങ്ങുന്നതിനും മറ്റും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നു.ഒഴിവു ദിവസങ്ങളില്‍ അഞ്ഞൂറും ,പ്രവൃത്തി ദിവസങ്ങളില്‍ മുന്നൂറ്റി അന്‍പതും രൂപയുമാണ് നിരക്ക് എന്നാണ് നെറ്റില്‍ നിന്ന് ലഭിച്ച വിവരമെങ്കിലും,രണ്ടാം ശനിയാഴ്ച്ച ആയിരുന്നത് കൊണ്ട് അവര്‍ ഞങ്ങള്‍ക്ക് നാനൂറ് രൂപയുടെ ടിക്കറ്റ് ആണ് ചാര്‍ത്തിത്തന്നത്.ടാക്സി  ഡ്രൈവര്‍ സജിത്ത് കാറില്‍ തന്നെ ഇരുന്നു കൊള്ളാമെന്നു പറഞ്ഞത് കൊണ്ട് രണ്ടു ടിക്കറ്റ് മാത്രം എടുത്ത് ഞങ്ങള്‍ പാര്‍ക്കിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചു.

        ശ്രീ എം കെ കുര്യന്‍ എന്ന പ്രകൃതി സ്നേഹിയുടെ  ഉടമസ്ഥതയിലുള്ള മാംഗോ മേഡോസ് മുപ്പത് ഏക്കറോളം സ്ഥലവിസ്തൃതിയില്‍  ഏകദേശം 4500 ഓളം ഇനങ്ങളില്‍പ്പെട്ട സസ്യങ്ങളും വൃക്ഷങ്ങളുമായി പ്രകൃതിയോട് വളരെയധികം ഇണങ്ങി നില്‍ക്കുന്നു. നമ്മുടെ സംസ്കാരത്തെയും ജൈവ വൈവിദ്ധ്യത്തെയും കാത്തു സൂക്ഷിക്കുക,പുതിയ തലമുറയില്‍ പ്രകൃതി സംരക്ഷണ ബോധം ഉളവാക്കുക എന്നൊക്കെയുള്ള തന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി, ശ്രീ കുര്യന്‍ തന്‍റെ ഏറെക്കാലത്തെ സമ്പാദ്യങ്ങള്‍,മാംഗോ മേഡോസ് എന്ന ഉദ്യാന നിര്‍മ്മിതിക്കായി മാറ്റിവയ്ക്കുകയാണുണ്ടായത്. ഇപ്പോഴും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും,മറ്റ് അറ്റകുറ്റപ്പണികളും നടന്നു കൊണ്ടിരിക്കുന്നു.തീം പാര്‍ക്കില്‍ താമസ സൗകര്യത്തിനായി രണ്ടു തരം  കോട്ടേജുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്,അതില്‍ ഡീലക്സ് കോട്ടേജ് ആകെ ഒരെണ്ണം മാത്രമാണ് ഉള്ളത്,അതിന് ടാക്സ് അടക്കം ഏകദേശം ഇരുപത്തിഒരായിരവും,പത്ത് പ്രീമിയം കോട്ടേജുകള്‍ ഉള്ളവയ്ക്ക് , ഒന്‍പതിനായിരവും,രൂപ വീതമാണ് ദിവസ വാടക ഈടാക്കുന്നത്. താമസക്കാര്‍ക്ക് മുറിയില്‍ ഇരുന്നു കൊണ്ട് തന്നെ മത്സ്യങ്ങളെ കാണുവാനും,അവയ്ക്ക് തീറ്റ കൊടുക്കാനുള്ള സൗകര്യവും ഉണ്ടെന്നാണ് അനുഭവസ്ഥര്‍ പറഞ്ഞു കേട്ടത്.സാധാരണ ഒരു സന്ദര്‍ശകന് മൂന്നോ നാലോ മണിക്കൂര്‍ കാണുവാനുള്ള കാര്യങ്ങള്‍ മാത്രമാണ് അവിടെയുള്ളതെന്നാണ് ഞങ്ങള്‍ക്ക്  തോന്നിയത്. അതല്ല ഒരു ദിവസം വീട്ടില്‍ നിന്ന് മാറി ഒഴിവു ദിവസം ആസ്വദിക്കണം എന്നുള്ളവര്‍ക്കോ, സസ്യങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നു താത്പര്യമുള്ളവര്‍ക്കോ മാത്രമേ താമസ സൗകര്യം ആവശ്യമുള്ളൂ എന്നാണ് അഭിപ്രായം.
   
 റിസപ്ഷനില്‍ നിന്ന് ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ ഭക്ഷണത്തിനുള്ള സമയം രേഖപ്പെടുത്തിയ ഒരു കടലാസ് കൂടി ലഭിക്കും.പാര്‍ക്കിലെത്തുന്ന സമയമനുസരിച്ച്  പലര്‍ക്കും പല സമയമാണ് ലഭിക്കുന്നത് .അതില്‍ പറഞ്ഞിരിക്കുന്ന സമയത്ത് മാത്രമേ ഉച്ച ഭക്ഷണം കഴിക്കാന്‍ എത്തേണ്ടതുള്ളൂ എന്നാണ് അറിയിപ്പ്.ടിക്കറ്റും,ഭക്ഷണ കൂപ്പണുമായി പുറത്തേക്കിറങ്ങുമ്പോള്‍ മേല്‍ക്കൂരയുള്ള കുറച്ചു തുറസ്സായ സ്ഥലത്ത് പഴയ കാളവണ്ടി പരിഷ്ക്കരിച്ച രീതിയിലുള്ള ഇരുചക്ര ,മുച്ചക്ര വണ്ടികളും,പ്രത്യേക രീതിയിലുള്ള മറ്റു വാഹനങ്ങളും കാണികളെ ആകര്‍ഷിക്കാന്‍ വേണ്ടി നിരത്തി വച്ചിരിക്കുന്നത് കണ്ടുകൊണ്ട്‌ നില്‍ക്കുമ്പോള്‍ ചുവന്ന യൂണിഫോം അണിഞ്ഞ ഒരു സ്ത്രീ വന്ന് മുന്നോട്ടു നടക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മരങ്ങള്‍ നിറഞ്ഞ ഒരു പ്രദേശത്തേക്ക് ഞങ്ങളെയും കൂട്ടി പോയി.അവിടെ ഉണ്ടായിരുന്ന ഒരു പറ്റം സന്ദര്‍ശകര്‍ക്കൊപ്പം ഞങ്ങളും പാര്‍ക്കിന്‍റെ വിശാലതയിലേക്ക്‌ ഗൈഡിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു കൊണ്ട് നടന്നു.



    നൂറിലധികം മാവുകളും നൂറ്റി എഴുപത്തി അഞ്ചു തരം പഴവര്‍ഗ്ഗങ്ങളും , എണ്‍പത്തിനാലിനം പച്ചക്കറികളും,നിരവധി ഔഷധ സസ്യ,വൃക്ഷങ്ങളും, ഗോശാലകളും,പന്നി,കോഴി,മുയല്‍,മത്സ്യ ആവാസ സ്ഥാനങ്ങളും അണിനിരന്നിരിക്കുന്ന,പ്രകൃതിയുടെ ആ കൊച്ചു കൂടാരത്തിലേക്ക്‌ ,ഞങ്ങള്‍ വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് പ്രവേശിച്ചത്.

    കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മായാവി,കുട്ടൂസന്‍ ഡാകിനി അമ്മൂമ്മ,രാജു രാധ ഇവരെല്ലാം നിരന്നു നില്‍ക്കുന്ന,വ്യാളിമുഖ വാതിലുള്ള,കുട്ടികളുടെ പാര്‍ക്കിനരികില്‍ കൂടി മുന്നോട്ടു നീങ്ങുമ്പോള്‍ മുളവേലികള്‍ക്കിടയിലൂടെ തേയിലത്തോട്ടത്തിലേക്ക് വഴികാണിച്ചി രിക്കുന്നു.പുകവലിയും ലഹരി ഉപയോഗവും നിരോധിച്ചിരിക്കുന്നു എന്ന ഫലകങ്ങല്‍ക്കപ്പുറം ദശമൂലത്തറ,മലയന്‍ ഓര്‍ക്കിഡ് ഇവ കടന്നു ചെല്ലുമ്പോള്‍ ചക്രപ്പുര കാണാം.പണ്ട് കാലങ്ങളില്‍ കൃഷിക്ക് വയലില്‍ വെള്ളം തേകാന്‍ ഉപയോഗിച്ചിരുന്ന ചക്രം, പല സന്ദര്‍ശകരും ചവുട്ടി പരീക്ഷിക്കുന്നത് കണ്ടു.നീലക്കൊടുവേലി,കോഴിവാലന്‍ ചെടി,നഞ്ചെന്തിനു നാനാഴി എന്ന പഴം ചൊല്ലിലെ നഞ്ച്, മാധവിക്കുട്ടി പറഞ്ഞ നീര്‍മാതളം, ത്രിഫല(നെല്ലിക്ക താന്നിക്ക കടുക്ക ),ഇടംപിരി വലംപിരി,ഇന്ത്യന്‍ ബദാം, കുറുന്തോട്ടി ആനക്കുറുന്തോട്ടി ,നാല്‍പ്പാമര വഞ്ചി, മുളംകൂട്ടം, എന്നിവയെല്ലാം കണ്ടതില്‍ ചിലത് മാത്രം. കാണാത്തവയാണ് കൂടുതല്‍, കാരണം മത്സര ഓട്ടം നടത്തുന്ന പ്രൈവറ്റ് ബസ് പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് പരക്കം പായുകയായിരുന്ന ഗൈഡിന്‍റെ പിന്നാലെ ഓടുകയായിരുന്നു സന്ദര്‍ശകരായ ഞങ്ങളും.ഇതിനിടയില്‍ എങ്ങിനെയോ ഇത്രയുമൊക്കെ കിട്ടി എന്ന് പറഞ്ഞാല്‍ മതി.

   




     








 നാല്‍പ്പാമര വഞ്ചി                           ഇടംപിരി വലംപിരി       

(അത്തി,ഇത്തി അരയാല്‍ ,പേരാല്‍ )   

ശ്രദ്ധിച്ചു നോക്കുക രണ്ടു കായ്കളില്‍ ഒന്ന് വലത്തോട്ടും ഒന്ന് ഇടത്തോട്ടും പിരിഞ്ഞിരിക്കുന്നു.

(ഇടം പിരി,വലംപിരി,പാല്‍ക്കായംവെളുത്തുള്ളി ജാതിയ്ക്ക,വയമ്പ്, അതിമധുരം,കച്ചോലം,ഇത്രയും ചേരുന്നതാണ് ഉരമരുന്ന്,പണ്ട് നാലു മാസം പ്രായം ആകുന്നതു വരെ കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ വെറും വയറ്റില്‍ അരച്ചു കൊടുത്തിരുന്നു,അസുഖം വരാതിരിക്കാന്‍)

ഔഷധ വൃക്ഷങ്ങളുടെ പേരുകള്‍ വായിച്ചു നടക്കുമ്പോള്‍ വലിയൊരു വൃക്ഷം മനുഷ്യന്‍റെ കൈപ്പത്തിയില്‍ നില്‍ക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതു കണ്ടു.മനുഷ്യന്‍റെ കയ്യിലാണ് പ്രകൃതിയുടെ നിലനില്‍പ്പ്‌ എന്നൊരു സന്ദേശം അതില്‍ ഒളിഞ്ഞിരിക്കുന്നു എന്നെനിക്കു തോന്നി.

മരങ്ങള്‍ക്കിടയിലുള്ള ഇല്ലിക്കൂട്ടത്തിനിടയിലൂടെ നീണ്ടു പോകുന്ന ഒരു ചെറിയ വഴി തടാകത്തിലേക്ക് തള്ളിനില്‍ക്കുന്ന ഒരു പാലത്തില്‍ എത്തി നില്‍ക്കുന്നുണ്ട്.അതാണ്‌ മീനൂട്ട് പാലം,പാലത്തില്‍ കയറി നിന്നു കൊണ്ട് അവിടെ വച്ചിരിക്കുന്ന തീറ്റ താഴെ മത്സ്യങ്ങള്‍ക്ക് ഇട്ടു കൊടുക്കുമ്പോള്‍ ചെറുതും വലുതുമായ ധാരാളം മത്സ്യങ്ങള്‍ തിക്കി ത്തിരക്കി വന്ന് തീറ്റ അകത്താക്കുന്നത് കാണുക രസമാണെങ്കിലും,ഗൈഡ് ഞങ്ങളെ അവിടേയ്ക്കു പോകാന്‍ സമ്മതിച്ചില്ല.അവരാല്‍ പരാമര്‍ശിക്കപ്പെടേണ്ട സിലബസ്സ് പൂര്‍ത്തീകരിച്ചു കഴിഞ്ഞ് അവസാനം അവിടെയൊക്കെ  പോകുവാനുള്ള അനുവാദം തന്നു കൊണ്ട് ആ കുയില്‍ വാണി ചിലച്ചു ചിലച്ച് മുന്‍പേ നടന്നു.മുന്നോട്ടുള്ള യാത്രയില്‍ വഴിയുടെ വശങ്ങളില്‍ വാലന്റൈന്‍സ് ഗാര്‍ഡനും തുടര്‍ന്ന് മരമുകളില്‍ ഹണിമൂണ്‍ കോട്ടേജും കാണാം. 




















       വാലന്റൈന്‍സ് ഗാര്‍ഡനിലെ ശില്‍പ്പം                                                                                                                          ഹണിമൂണ്‍ കോട്ടേജ്

പ്രണയജോടികളും,പുതുമോടികളും ശില്‍പ്പങ്ങള്‍ക്ക് സമീപം നിന്ന്  ഫോട്ടോയെടുക്കുന്ന കാഴ്ച്ച കണ്ടു കൊണ്ട് ചെന്നെത്തിയത് നക്ഷത്രവനത്തിലേക്കാണ്.അവിടെ അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നാളുകാരും,വളര്‍ത്തുകയും, പരിപാലിക്കേണ്ടതുമായ, ജന്മവൃക്ഷങ്ങളെ നട്ടുവളര്‍ത്തിയിരിക്കുന്നു. വൃക്ഷത്തിന്‍റെ പേരും,ഏതു നാളിന്‍റെതാണെന്നും രേഖപ്പെടുത്തിയിട്ടുള്ള ഈ മരങ്ങള്‍ തീരെ ആരോഗ്യമില്ലാത്തവയായി കാണപ്പെട്ടു.എന്‍റെ ജന്മവൃക്ഷമായ വലിയ ഇത്തി മരത്തണലില്‍,മധുരമായി പുല്ലാങ്കുഴല്‍ വായിച്ചു കൊണ്ട്  ഒരാള്‍ നില്‍പ്പുണ്ടായിരുന്നു.പ്രുകൃതിയുടെ മടിത്തട്ടില്‍ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ആ സംഗീതം അതീവ ഹൃദ്യമായി തോന്നി.അയാള്‍ അവിടെ സ്ഥിരമായി വേണുഗാനവുമായി അതിഥികളെ സ്വീകരിച്ചുകൊണ്ട് നില്‍ക്കുമത്രേ.നക്ഷത്ര വൃക്ഷങ്ങള്‍ക്കടുത്തുതന്നെ തടിയില്‍ കൊത്തുന്ന ഒരു മരംകൊത്തിയുടെ ശില്‍പ്പവും കാണാം.   
              
                                   മരംകൊത്തിയും പുല്ലാംകുഴല്‍ വായനക്കാരനും 
ഞങ്ങള്‍ ഇങ്ങനെ നടന്നു പോകുമ്പോള്‍ പലരും ചെറിയ വാഹനങ്ങളില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ടു പോകുന്നത് കണ്ടു.ഇ-ടാക്സി,ഇ-ഓട്ടോ റിക്ഷ , ഇവ കൂടാതെ സ്വയം ചവുട്ടി പോകാവുന്ന രണ്ടും നാലും സീറ്റുകള്‍ ഉള്ള വാഹനങ്ങള്‍,സൈക്കിള്‍ ഇതെല്ലം നിശ്ചിത നിരക്കില്‍ അവിടെ ലഭ്യമാണ്.ചെറിയ കുട്ടികളുടെ ഒരു നിര സൈക്കിള്‍ ഓടിച്ചു ചീറി പാഞ്ഞു പോകുന്നത് കണ്ടു കൊണ്ട് നടത്തം തുടരുമ്പോള്‍ പിന്നെ കണ്ടത് കലപ്പ ഏന്തിയ കര്‍ഷകന്‍റെയും,പശുവിനെ കറക്കുന്ന ആളിന്‍റെയും ശില്‍പ്പങ്ങളാണ്.

.            














കലപ്പ എന്തിയ കര്‍ഷകന്‍            പശുവും കുട്ടിയും കറവക്കാരനും

  ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ കാഴ്ച്ചകള്‍ എന്നെ ഒരു അഞ്ചു ദശാബ്ദക്കാലം പുറകോട്ടു കൊണ്ട് പോയി.ഇനിയൊരിക്കലും ആ ഐശ്വര്യ സമൃദ്ധമായ നാളുകള്‍ വരാനിടയില്ലെന്ന് ദു;ഖത്തോടെ ഓര്‍ത്തുകൊണ്ട്‌ നടന്നെത്തിയത്,പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്ന സ്ഥലത്തേക്കാണ്‌.വിവിധയിനം ചീരകള്‍,വഴുതനം ,പടവലം പാവല്‍,തുടങ്ങിയ സാധാരണ പച്ചക്കറികള്‍ക്ക് പുറമേ.തുവരപ്പരിപ്പ് മുതലായവ ഉണ്ടാകുന്ന കണ്ടിട്ടില്ലാത്ത വിവിധയിനം സസ്യങ്ങളും അവിടെ കാണുവാന്‍ കഴിഞ്ഞു.സുഗന്ധ വാഹിനികളായ കറുവപ്പട്ട, പെരുംജീരകം, ഗ്രാമ്പൂ,ഇവ കണ്ടുകൊണ്ട്‌ ചെന്നെത്തിയത് ദുര്‍ഗന്ധം വമിക്കുന്ന കോഴിക്കൂടുകള്‍ക്കടുത്തേക്കാണ്. പലതരം കോഴികള്‍,താറാവ്, ആടുമാടുകള്‍,അപൂര്‍വ ഇനമായ വെച്ചൂര്‍ പശു,ഇവയെ എല്ലാം അവിടെ സംരക്ഷിച്ചിരിക്കുന്നതു കണ്ടു.ഇടയ്ക്ക് ഒരു കൂട്ടില്‍ രണ്ടുമൂന്നു കോഴികള്‍ എന്തോ അസുഖത്താലായിരിക്കണം ചത്തു കിടക്കുന്നത് കണ്ടപ്പോള്‍, ‘ഇവരൊക്കെ നാളെ മേശപ്പുറത്തു വരുമായിരിക്കും അല്ലേ’എന്ന ചേട്ടന്‍റെ ചോദ്യത്തിന്,’ഇല്ല സാറേ അതിനെയൊക്കെ എടുത്തു കുഴിച്ചിടും’എന്ന് അവിടത്തെ ജീവനക്കാരികള്‍ വളരെ ആവേശത്തോടെ മറുപടി പറഞ്ഞു.
 ഏദന്‍ തോട്ടത്തിലേക്കാണ് പിന്നീട് ഞങ്ങള്‍ നയിക്കപ്പെട്ടത്. ആദമിനെയും അവ്വയെയും ഓര്‍മ്മിപ്പിക്കാന്‍ എന്നവണ്ണം സ്ഥാപിച്ചിരുന്ന സ്ത്രീപുരുഷ നഗ്ന പ്രതിമകള്‍ക്കൊപ്പം നിന്ന് വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ആദി മനുഷ്യനെക്കാള്‍ ശരീരം പ്രദര്‍ശിപ്പിച്ചിട്ടുള്ള പലരും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.പണ്ട് പുരുഷന് പാരയായി തീര്‍ന്ന വിലക്കപ്പെട്ട കനിയുടെ വിവിധയിനത്തിലുള്ള മരങ്ങള്‍ കാണുവാന്‍ കഴിഞ്ഞെങ്കിലും സാത്താന്മാരെ പ്രത്യക്ഷത്തില്‍ കാണാനായില്ല.മുന്തിരി, പേര,ചാമ്പ,സപ്പോട്ട, ആത്ത,തുടങ്ങിയവയുടെ വിവിധ ഇനങ്ങള്‍ കൂടാതെ മറ്റെന്തൊക്കെയോ  ഫല വൃക്ഷങ്ങള്‍ കൂടി തോട്ടത്തില്‍ പടര്‍ന്നു പന്തലിച്ചു കിടപ്പുണ്ടായിരുന്നു. ഒന്നും അത്ര വിശദമായി കാണുവാനോ മനസ്സിലാക്കുവാനോ സാധിക്കാതെ  എയ്തു വിട്ട ശരം പോലെ
ഓടിപ്പോകുന്ന ഗൈഡിനു പിറകെ ചെന്നെത്തിയത് ഏകദേശം ഇരുപതടിയിലധികം ഉയരമുള്ള പരശുരാമ പ്രതിമയ്ക്കരികിലേക്കാണ്. പാറയുടെ മുകളില്‍ നിന്ന് ഇടതു കൈ മുകളിലേക്ക് ചൂണ്ടി വലതു കൈയ്യില്‍ മഴുവുമായി നില്‍ക്കുന്ന ഭീമമായ പ്രതിമയെപ്പറ്റി ഗൈഡ് പറഞ്ഞ വീരസ്യവാദങ്ങള്‍ കേട്ട് സന്ദര്‍ശകര്‍ പലരും അവരെ വല്ലാതെ കളിയാക്കിവിട്ടു.

    അവസാന ചാപ്റ്റര്‍ ആയ വാച്ച് ടവ്വര്‍ കൂടി കാട്ടിത്തന്നിട്ട് ചുവന്ന യുണിഫോമിട്ട ചലപില ഗൈഡ് എങ്ങോട്ടോ അപ്രത്യക്ഷയായി.പാര്‍ക്കിന്‍റെ ആകമാനമുള്ള ഒരു അവലോകനത്തിനായി വാച്ച് ടവ്വര്‍ പ്രയോജനപ്പെടുത്താം എന്നുള്ള ഗൈഡിന്‍റെ അഭിപ്രായം കേട്ട് അതിലേക്ക്  കയറിയപ്പോഴാണ് അത് വല്ലാത്ത ഒരു ശിക്ഷയായി അനുഭവപ്പെട്ടത്. ഫയര്‍ എസ്കേപ്പ് രീതിയില്‍ വീതിയില്ലാത്ത പടികള്‍ കറങ്ങിക്കറങ്ങി ആറു നില വരെ കയറേണ്ടി വന്നു മുകളിലെത്തുവാന്‍.പടികള്‍ തമ്മില്‍ നല്ല അകലം ഉള്ളത് കൊണ്ട് കാല്‍ അതിനിടയില്‍ പെട്ടാല്‍ പിന്നെയുള്ള അവസ്ഥ ചിന്തിക്കാതിരിക്കുന്നതാകും നല്ലത്.ഏറ്റവും മുകളിലത്തെ നില വരെ പോകാതെ തൊട്ടു താഴെ നിന്ന് എല്ലാം ഒന്ന് നോക്കി കണ്ടിട്ട് ഞങ്ങള്‍ പ്രയാസപ്പെട്ട് താഴേക്കിറങ്ങി.അപ്പോഴേക്കും വിശപ്പും തുടങ്ങി,ഭാഗ്യത്തിന് ഭക്ഷണ ശാലയില്‍ എത്തേണ്ട സമയവും ആയിക്കഴിഞ്ഞിരുന്നു.വിശക്കുന്ന വയറും വേദനിക്കുന്ന കാലുകളുമായി ഭക്ഷണശാല തേടി എത്തിയപ്പോഴല്ലെ,കഥ ട്രാജഡി ആയത്.അവിടെ നിന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ചൂണ്ടിക്കാണിച്ചു തന്ന വഴി എത്തി നിന്നത്, വാച്ച് ടവ്വറിലേതു പോലെയുള്ള ഗോവണി ചുവട്ടിലാണ്.സങ്കടം സഹിക്കാതെ,മുകളിലേക്ക് പോകാന്‍ മറ്റു വഴിയില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന്,ആ വഴി തന്നെ പോകണം എന്ന് അയാള്‍ വളരെ നിഷ്ഠൂരമായി മറുപടി പറഞ്ഞു.എന്തുചെയ്യാം പെട്ടു പോയില്ലേ,മൂന്നു നില വരെ മസ്സില്‍ വലിക്കുന്ന കാലുകളുമായി ഞങ്ങള്‍ ഏന്തി വലിഞ്ഞു കയറി.ഇതറിഞ്ഞിരുന്നെങ്കില്‍ കുറച്ചു ഭകഷണം കയ്യില്‍ കരുതുമായിരുന്ന ഞങ്ങള്‍,ഇനി മറ്റാര്‍ക്കും അബദ്ധം പറ്റരുതെന്ന് വിചാരിച്ച്,ഇക്കാര്യത്തിന് ഞങ്ങള്‍ നെറ്റില്‍ കൂടി നല്ല പ്രചാരം കൊടുത്തു.പക്ഷെ പിന്നീട് രണ്ടു മൂന്നാഴ്ച്ചകള്‍ക്ക് ശേഷം അവിടം സന്ദര്‍ശിച്ച ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫയര്‍ എസ്കേപ് പടികളില്‍ കയറാതെ രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നാണ് അറിഞ്ഞത്. ഞങ്ങളെ കണ്ടപ്പോള്‍ കുറച്ചു വ്യായാമക്കുറവുണ്ടെന്ന് ആ സുരക്ഷാ നോട്ടക്കാരന് തോന്നിക്കാണണം, ഓരോ സമയം അല്ലാതെ എന്ത് പറയാന്‍.!!!

    സസ്യഭക്ഷണത്തിന് എണ്‍പതും,മത്സ്യം ഉള്‍പ്പെടെയുള്ള ഊണിന് നൂറ്റിഅമ്പതു രൂപയുമാണ് നിരക്ക്.ആദ്യം കണ്ട കൌണ്ടറില്‍ നിന്ന് ഊണിനുള്ള ടിക്കറ്റ് എടുത്ത് ബുഫേ മേശക്കരികിലേക്ക് ഞങ്ങള്‍ പോയി. ചീര തോരന്‍,അവിയല്‍ സാമ്പാര്‍,അച്ചാര്‍,പപ്പടം ഇവയൊക്കെ കൂടാതെ മത്സ്യം വേണ്ടവര്‍ക്ക് അതും കറിവച്ച് നിരത്തിയിട്ടുണ്ടായിരുന്നു. പാര്‍ക്കില്‍ തന്നെ ഉണ്ടാകുന്ന പച്ചക്കറിയും,മത്സ്യവുമാണ്,കറികള്‍ക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു.ഏതായാലും നല്ല വിശപ്പുള്ളത് കൊണ്ട് ഇടം വലം നോക്കാതെ ഞങ്ങള്‍ ഭക്ഷണം അകത്താക്കി കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോഴാണ്,കൂടെ കാഴ്ച്ചകള്‍ കണ്ട് നടന്നിരുന്നവര്‍ കയറി വരുന്നതു കണ്ടത്.  
 ഭക്ഷണം കഴിച്ചതിന്‍റെ ആവേശത്തില്‍ നടന്നു ചെന്നത് ആര്‍ച്ചറി വിഭാഗത്തിലേക്കാണ്.അമ്പും വില്ലും,തോക്കും ഒക്കെ ലക്ഷ്യം കാണുന്നതിനായി അവിടെ ഉണ്ടായിരുന്നു.ഒരാള്‍ക്ക്‌ മൂന്ന് 

   















ഊഴമുണ്ടായിരുന്നതില്‍ ഞാന്‍ ഒന്ന് മാത്രം പരീക്ഷിച്ച് പാരാജയപ്പെട്ട് ബാക്കി ചേട്ടന് ദാനം ചെയ്തു.അദ്ദേഹം വളരെ കൃത്യമായി വെടിയുതിര്‍ത്തു ബലൂണ്‍ പൊട്ടിച്ചപ്പോള്‍ വിജയാഹ്ലാദത്തില്‍ ഞാന്‍ പൊട്ടിച്ചിരിച്ചു.പക്ഷെ അമ്പും വില്ലും കൊണ്ട് ലക്ഷ്യഭേദം നടത്താന്‍ സാധിക്കാത്തതില്‍ വലിയ ദുഃഖമൊന്നുമില്ലാതെ നേരെ മീനൂട്ട് പാലത്തില്‍ ചെന്നപ്പോഴല്ലേ അവിടെ തീറ്റ വച്ചിട്ടില്ല,അന്വേഷിച്ചപ്പോള്‍ ഒരു മണി വരെ മാത്രമേ അതിന്  സമയമുള്ളൂ എന്നറിഞ്ഞു.നിരാശരായി അവിടെ 

മീനൂട്ട് പാലം

 നിന്നിരുന്ന പലരോടും ഒരു ചുവന്ന യുണിഫോമിട്ട ജീവനക്കാരി ചൂണ്ടയിടുന്ന സ്ഥലം കാട്ടി ആശ്വസിപ്പിച്ചു.അതില്‍ തീരെ തൃപ്തിയില്ലാത്ത ഒരു മഹിള അപ്പോള്‍ ‘ചൂണ്ടയില്‍ കൊത്താനുള്ള മീനിനെ ഞങ്ങള്‍ തന്നെ അവിടെ കൊണ്ട് ഇടണമായിരിക്കും ആല്ലേ’ എന്നൊരു ചോദ്യം ചോദിച്ചത് കേട്ട് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.പാലമിറങ്ങി വന്ന് ചൂണ്ടയിടുന്ന സ്ഥലത്ത് ചെന്ന് നോക്കുമ്പോള്‍ ചൂണ്ട ഒഴിവില്ലെന്നു മാത്രമല്ല മുന്‍പ് പറഞ്ഞിരുന്നത് പോലെ മീനിനെ പിടിച്ചു കൊണ്ടിട്ടാല്‍ മാത്രമേ ഒരെ ണ്ണമെങ്കിലും കിട്ടൂ എന്ന അവസ്ഥയില്‍ ചൂണ്ടക്കാര്‍ ,ചൂണ്ടുഫലകങ്ങള്‍ പോലെ നില്‍ക്കുന്നത് കണ്ടു.അതു കഴിഞ്ഞ് ഞങ്ങള്‍ കുറച്ചു നേരം കൂടി അവിടെയൊക്കെ  ചുറ്റിക്കറങ്ങുമ്പോള്‍ മുന്‍പ് കാണാത്ത കടുത്ത ചുവന്ന നിറമുള്ള ഒരു പുഷ്പം കണ്ടു.
അതിന്‍റെ പേര്  ജിഞ്ചര്‍ ടോര്‍ച്ച് എന്നാണ്.


 ജിഞ്ചര്‍ ടോര്‍ച്ച് 
കാഴ്ചകള്‍ അവസാനിപ്പിച്ച് മടങ്ങാന്‍ തീരുമാനിച്ചു കൊണ്ട് പച്ചക്കറി തോട്ടത്തിലൂടെ,നാടന്‍ ചായക്കടയും,കള്ളുഷാപ്പിന്‍റെ മാതൃകയും കണ്ടുകൊണ്ട്‌ പാര്‍ക്കിന് പുറത്തേക്ക് നടന്നു.
പ്രകൃതിയുമായി ഇത്രയും നേരം സംവദിക്കുകയാല്‍ ലഭിച്ച ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് ഇലച്ചാര്‍ത്തുകളുടെ മര്‍മ്മര സംഗീതം മനസ്സില്‍ കരുതിക്കൊണ്ട്,ഭൂമിയെ സ്നേഹിച്ചു ,പരിപാലിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം സംരംഭങ്ങള്‍ നാടിന് ഐശ്വര്യമേകട്ടെ എന്ന് അകമഴിഞ്ഞു പ്രാര്‍ത്ഥിച്ചു കൊണ്ട് വീട്ടിലേക്ക് മടങ്ങി.
  
ഗീത എ 
13/01/2018   

                       






7 അഭിപ്രായങ്ങൾ:

  1. Fantastic Geetha really wonderful proud ofyou By reading .we feel that really we visit the spot .good all the best

    മറുപടിഇല്ലാതാക്കൂ
  2. Athimanoharamaya vivaranam.New information for me. Try to visit the beauty.Thanku.

    മറുപടിഇല്ലാതാക്കൂ
  3. Athimanoharamaya vivaranam.New information for me. Try to visit the beauty.Thanku.

    മറുപടിഇല്ലാതാക്കൂ
  4. Athimanoharamaya vivaranam.New information for me. Try to visit the beauty.Thanku.

    മറുപടിഇല്ലാതാക്കൂ
  5. Athimanoharamaya vivaranam.New information for me. Try to visit the beauty.Thanku.

    മറുപടിഇല്ലാതാക്കൂ
  6. Well narrated.. appreciate ur talent👏👏 It's a wonderful green destination to spend the time with family and friends with lot of fun filled activities.

    മറുപടിഇല്ലാതാക്കൂ