2018, മാർച്ച് 15, വ്യാഴാഴ്‌ച


മേഴ്സി ടീച്ചറിന്‍റെ കോഴി

  ഇതെന്തേ മെഴ്സി ടീച്ചറിന്‍റെ കോഴിക്കിത്ര പ്രത്യേകത ?നാട്ടിലാര്‍ക്കും കോഴിയില്ലാത്തത് പോലെ-ഇങ്ങനെയൊരു ചോദ്യം മാന്യ വായനക്കാര്‍ക്ക് ഉണ്ടായെന്നാല്‍ അതിശയിക്കാനില്ല ,എന്നാല്‍ ഈ ചോദ്യത്തിനുത്തരം തേടി ഈയുള്ള ഞാനും ആ വി ഐ പി  കോഴിയുടെ പിന്നാലെ ഒരു സി ഐ ഡി അന്വേഷണം നടത്തിയതിന്‍റെ ഡയറിക്കുറിപ്പുകള്‍ സാദരം സമര്‍പ്പിക്കട്ടെ –
    ഒരു ദിവസം എന്നെ കാണാന്‍ വന്ന മീര പറഞ്ഞു മേഴ്സി ടീച്ചറുടെ കോഴിയെക്കൊണ്ട് പൊറുതിമുട്ടിയെന്ന്‍.കോഴിയല്ലേ മാന്തിച്ചികഞ്ഞതിന്‍റെ പരിഭവമായിരിക്കും ഞാന്‍ ഊഹിച്ചു.പക്ഷെ പിറ്റേന്നും അമ്പലത്തില്‍ നിന്നുള്ള മടക്ക യാത്രയില്‍ ‘മേകോ’ യുടെ (മേഴ്സി ടീച്ചറുടെ കോഴി എന്നെഴുതാതെ ഒരു അബ്രിവേഷന്‍ കൊടുക്കുന്നത് ക്ഷമിക്കുക) ദൂഷണങ്ങള്‍ മീര വാതോരാതെ പറയാന്‍ തുടങ്ങി. അപ്പോഴാണ്‌ ഇത് സംഗതി ഗൌരവമുള്ളതാണല്ലോ എന്നെനിയ്ക്കു തോന്നിപ്പോയത്.ആകട്ടെ ആരാ ഈ മേഴ്സി ടീച്ചര്‍? എവിടെയാ അവരുടെ വീട് ? ഞാന്‍ മീരയോട്‌ ചോദിച്ചു .
    അയ്യോ ഇതെന്തൊരു ചോദ്യം ?നിങ്ങടെ നാല് വീട് അപ്പുറമുള്ള അയല്‍ക്കാരിയെ ഇപ്പൊ വന്നു കയറിയ പുതുമക്കാര് വേണോ പരിചയപ്പെടുത്താന്‍. നാട്ടുകാരുമായുള്ള എന്‍റെ സഹകരണക്കുറവിനെ രണ്ടു മാസം മാത്രം പഴക്കം ചെന്ന മീര എന്ന പുതുപ്പെണ്ണ് വിമര്‍ശിച്ചു.
മേഴ്സി ടീച്ചര്‍-
കൊച്ചു കുട്ടികളെ കണക്കും മലയാളവും സയന്‍സും വടി കയ്യില്‍ വച്ച് പഠിപ്പിക്കുന്ന മദ്ധ്യ വയസ്ക്ക.പാഠ പുസ്തകങ്ങള്‍ കൂടാതെ  ബൈബിളിലെ തിരു വചനങ്ങളും സന്മാര്‍ഗ്ഗ കഥകളും ഇടയ്ക്കിടെ പറഞ്ഞു കുഞ്ഞുങ്ങളെ ഉത്തമ പൌരന്മാരാക്കുവാനും ടീച്ചര്‍ ശ്രമിച്ചിരുന്നു. അടങ്ങിയിരിക്കാന്‍ കഴിയാത്ത കുസൃതിക്കുരുന്നുകളെ കണ്ണാടിയ്ക്കിടയില്‍ കൂടി നോക്കി പേടിപ്പിച്ച് അടക്കിയിരുത്താനും ടീച്ചര്‍ക്കാകും.സാമാന്യം ഭേദപ്പെട്ടൊരു വീടും അതില്‍ ടീച്ചറിന്‍റെ ഏറ്റവും നല്ല സ്റ്റുഡന്‍റായ ഭര്‍ത്താവും ,പിന്നെ മേകൊയും ,ഇതായിരുന്നു ടീച്ചറിന്‍റെ ആകെയുള്ള സ്ഥാവര ജംഗമ സ്വത്തുക്കള്‍.മേകോയ്ക്ക് പ്രത്യേകമായൊരു പാര്‍പ്പിട പദ്ധതി പോലും ടീച്ചര്‍ അനുവദിച്ചിരുന്നില്ല .കാരണം അതൊക്കെ അനാവശ്യ ചിലവുകളാണെന്ന് ടീച്ചര്‍ വ്യാഖ്യാനിച്ചു. പക്ഷികളും മൃഗങ്ങളും അതിന്‍റെ സ്വാഭാവിക വസതികളില്‍ വളരുന്നതാണ് നല്ലതെന്ന് പ്രകൃതി സ്നേഹി കൂടിയായ ടീച്ചര്‍ അഭിപ്രായപ്പെട്ടു.അതുകൊണ്ടെന്താ ടീച്ചറുടെ സന്ധ്യാ പ്രാര്‍ത്ഥന വേളയില്‍ മേകൊയാകട്ടെ മരത്തിന്‍റെ  അത്യുന്നതങ്ങളില്‍ കയറിപ്പറ്റി ഉറക്കം തൂങ്ങി തുടങ്ങും.
    ഇനി മേകൊയുടെ ദിനചര്യകളിലെക്കൊന്നെത്തി നോക്കാം. രാത്രിയിലെ ഉന്നതങ്ങളിലെ ഉറക്കം കഴിഞ്ഞ് അതിരാവിലെ തന്നെ കൊക്കിക്കൊക്കി അവള്‍ താഴേക്കു വരും .ടീച്ചര്‍ കുഞ്ഞുങ്ങളെ നേര്‍വഴിക്കു നടത്താന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ മേകോ തന്‍റെ വഴി തിരഞ്ഞെടുത്തിരിക്കും.എന്നാല്‍ ഈ കോഴിയ്ക്ക് ഒരു നുള്ള് അരിയെങ്കിലും തിന്നാന്‍ കൊടുത്തോ എന്ന് ചോദിച്ചാല്‍ ഫുള്‍ മാര്‍ക്ക് കിട്ടത്തക്ക ഉത്തരം ടീച്ചറിനുണ്ട്.’വാ കീറിയ ദൈവം വകയും കൊടുക്കും ‘ ശരിയാ ഇത്രേം നാളായി മേകോ പട്ടിണി കിടന്ന് ചത്തില്ലല്ലോ ,  പിന്നെന്താ ?
    മീരയ്ക്ക് രാവിലെ പിടിപ്പതു പണിയാണ്.കാപ്പിയും പലഹാരവും ഉച്ച ഭക്ഷണവും എല്ലാം ഒന്‍പതു മണിയ്ക്ക് മുന്‍പ് ശരിയാക്കണം. “ഹസിന്’ കുളിക്കാനും പല്ല് തേക്കാനും വേണ്ടതൊക്കെ എടുത്തു കൊടുക്കാനും മീര തന്നെ ചെല്ലണം.ഇതെല്ലാം കഴിഞ്ഞു പുള്ളിക്കാരനെ ആപ്പീസിലേക്കൊന്നിറക്കി വിട്ടിട്ട് വേണം പുറം പണികളൊക്കെ തീര്‍ക്കാന്‍.അപ്പോഴല്ലേ നമ്മുടെ മേകൊയും പരിവാരങ്ങളും പറമ്പിലെല്ലാം നടന്നു വേണ്ടാത്ത കൊശാക്കൊള്ളികളെല്ലാം ഒപ്പിക്കുന്നത്.
     അഞ്ചാറ് മൂട് കപ്പ നട്ടിരുന്നത് ഭൂമിക്കു സമാന്തരമായി കിടക്കുന്നുണ്ട്.പുതിയ രണ്ടു മൂന്നിനം റോസ് നാട്ടിരുന്നതും തഥൈവ,എങ്ങനെ ദേഷ്യം വരാതിരിക്കും ?!ആകപ്പാടെ ഒരാളുടെ വരുമാനം കൊണ്ട് വേണ്ടേ കഴിയാന്‍, തൊട്ടതും പിടിച്ചതും എല്ലാം വാങ്ങുന്നതിലും നല്ലതല്ലേ അവനോന്‍റെ പറമ്പില്എന്തേലും നട്ട് നനച്ചെടുക്കുന്നത് .പൈസയ്ക്ക് പൈസ ഒണ്ടേലല്ലാ ഒക്കൂ-മീര പറയുന്നതിലും ന്യായമുണ്ട്.പക്ഷെ ഈ ന്യായം വല്ലതും മേകോ വക വയ്ക്കുമോ ? ഒരെണ്ണമാണേലും വേണ്ടില്ല ,അതിന്‍റെ പുറകേ ഒരു മൂന്നു നാല് പൂവന്മാരും വന്നു മാന്താന്‍ തുടങ്ങും.പൂവന്മാര്‍ മാന്തി സ്വയം തിന്നാതെ മേകോയ്ക്ക് കൊടുക്കും .പുതുപ്പെണ്ണായ മീരയ്ക്ക് തന്‍റെ ഭര്‍ത്താവ് ഈ പുതു മോടീല്‍ പോലും ഒരുരുള വായില്‍ വച്ചു കൊടുക്കാത്തതിന്‍റെ പരിഭവവുമുണ്ട് .ഒരു ദിവസം മേകൊയുടെ ഈ പ്രണയ കേളികള്‍ പുള്ളിക്കാരനെ ഒന്ന് വിളിച്ചു കാണിക്കണമെന്ന് മീരയ്ക്ക് ആഗ്രഹമുണ്ട്.എന്നാലും മേകോ ചെയ്യുന്നൊരു ചതിയേ-നാക്കെടുക്കാന്‍ വയ്യായേലും ഒരു പെണ്ണ് തന്നെയാ മറ്റൊരു പെണ്ണിന് പാര എന്ന് പറയുന്നത് ചുമ്മാതൊന്നുമല്ല.നീ ഉണ്ടില്ലേലും അവളെ ഊട്ടണം എന്നാണല്ലോ തിരുവചനം !ടീച്ചര്‍ പഠിപ്പിച്ച ഈ തിരുവചനം ഉരുവിട്ട് പഠിച്ച ഏതോ കുട്ടിയുടെ വീട്ടിലെയായിരിക്കണം ഈ പൂവന്മാര്‍.
    ക്ഷമിക്കുന്നതിനും ഒരതിരില്ലയോ?മീരയുടെ അരിശം കല്ലുകളും ശകാരങ്ങളുമായി മേകൊയ്ക്ക് നേരേ പാഞ്ഞു കൊണ്ടിരുന്നു.അതിനെന്താ ഇതല്ലേല്‍ വേറൊന്ന്-ഞങ്ങള്‍ അങ്ങിനെ പേടിച്ച് പോയി മാളത്തിലൊന്നും ഒളിക്കാന്‍ പോകുന്നില്ലെന്ന മട്ടില്‍ മേകൊയും, സാരമില്ല മോളെ എന്ത് വന്നാലും നിനക്ക് ഞങ്ങളുണ്ട് എന്ന മട്ടില്‍ അവള്‍ക്കൊപ്പം പൂവന്മാരും അടുത്ത പറമ്പിലേക്ക് പറക്കും.
    നാണിക്കുട്ടിയമ്മ ഏഴര വെളുപ്പിന് എഴുന്നേല്‍ക്കും .തൊട്ടടുത്തുള്ള ഗേറ്റും മതിലും ഒന്നുമില്ലാത്ത എല്ലാ പറമ്പിലും പരതി നടക്കും . നാട്ടുകാരുടെ സ്വത്ത് നമ്മുടെ സ്വത്ത് എന്ന സോഷ്യലിസ്റ്റ് ചിന്താഗതി ആയമ്മയെപ്പോലെ മറ്റാര്‍ക്കെങ്കിലും കാണുമോന്ന് സംശയമാണ്. പഴുത്തടര്‍ന്നു വീഴുന്ന നാട്ടു മാങ്ങകളും പാകമായ പറങ്കിയണ്ടിയും, വിളഞ്ഞ  വാഴക്കുലകളും എന്ന് വേണ്ട പ്ലാന്തോലും തൂപ്പും വരെ വെള്ള കീറുന്നത്തിനു മുന്‍പ് ആയമ്മ സംഘടിപ്പിച്ചിരിക്കും. പുത്തന്‍ തലമുറ പാതിരാ വരെ ടീ വീ നോക്കിയിരുന്നിട്ട്‌ വെയില് മൂത്ത് എഴുന്നേറ്റ് വരുമ്പോഴേക്കും അറുപത്തിയഞ്ചുകാരി നാണിക്കുട്ടിയമ്മ തന്‍റെ അടിച്ചുമാറ്റല്‍ കലാപരിപാടികളൊക്കെ കഴിഞ്ഞ് മുണ്ടിന്‍റെ കോന്തല മടക്കിക്കുത്തി അടുക്കള ഭരിയ്ക്കാന്‍ കയറിയിരിക്കും.
    മേകൊയുടെ വാഴ്ച തുടങ്ങുന്നതിന് മുന്‍പുള്ള തള്ളയുടെ ഈ വിളയാട്ടങ്ങള്‍ മേകൊയെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്.തള്ളയുടെ തട്ടകത്തില്‍ മേകൊയും പരിവാരങ്ങളും ചികഞ്ഞ് നടക്കുന്നത് അവര്‍ക്കും അത്ര പിടിയ്ക്കുന്ന കാര്യമല്ല.അതുകൊണ്ടെന്താ മേകൊയെ കണ്ടാല്‍ അപ്പൊ തുടങ്ങും തള്ള ശകാരം..ഇങ്ങനേം ഒണ്ടോ പണ്ടാരം അടങ്ങാന്‍ .. ഇതിനെ കൊന്നു തിന്നാനുമീ നാട്ടിലാളില്ലാതായിപ്പോയല്ലോ ദൈവമേ.! ആരും വേണ്ടാ ഇന്നേയ്ക്ക് ഏഴിന്‍റന്ന് കറിവച്ചു കൂട്ടും നിന്നെ ഞാന്‍ നോക്കിക്കോ ...പരാതി പറയാനോ ചോദിക്കാനോ ഏതവളാ വരുന്നേന്നു കാണട്ടെ..തള്ള വെല്ലുവിളിക്കും.ഈ വെല്ലുവിളിയും വിരട്ടലും ഒക്കെ ദിവസേന നടത്തുമെങ്കിലും മേകൊയുടെ ഒരു തൂവല്‍ പോലും  പറിയ്ക്കാന്‍ ആയമ്മയ്ക്കിതുവരെ ആയിട്ടില്ല.വീട്ടിലെ ഇടിഞ്ഞു പൊളിഞ്ഞ അടുപ്പുകള്‍ ഒന്നു ശരിയാക്കാന്‍ വേണ്ടി, അഞ്ചാറ് ഇഷ്ടിക അടുത്ത വീട്ടിലെ തുളസിത്തറ ആരും കാണാതെ പൊളിച്ചെടുത്ത തള്ളയ്ക്ക് മേകോ എന്നും ഒരു പിടികിട്ടാപ്പുള്ളി തന്നെയായിരുന്നു.
    കഷ്ടപ്പെടാന്‍ മാത്രം ദൈവം തമ്പുരാന്‍ പടച്ചു വിട്ടതാ തെക്കേലെ അമ്മാളമ്മയെ.യൗവനവും സൗന്ദര്യവും തുടുത്തിരുന്ന നാളുകളില്‍ തന്നെ , ഒരു ഒറ്റാലില്‍ അടയ്ക്കാവുന്ന അഞ്ചാറു പീക്രി കുഞ്ഞുങ്ങളെ സമ്മാനിച്ച് അമ്മാളമ്മയുടെ സാമി പരലോകത്തേയ്ക്ക് പോയി..പിന്നെ പപ്പടവും കൊണ്ടാട്ടവും ,പാലും പച്ചക്കറിയും  ഒക്കെ വിറ്റായിരുന്നു കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും,വീട്ടു ചിലവും ഒരു തരത്തില്‍ അമ്മ ഒപ്പിച്ചു പോന്നത്.ഇത്രയും ഭംഗിയായി കാര്യങ്ങള്‍ നടന്നു പോകുന്നതിനും നാട്ടുകാര്‍ക്ക് സമാധാനമുണ്ട്.കാണാന്‍ ചേല് ഉള്ളൊരുത്തിയ്ക്കാണോ കഴിയാന്‍ പ്രയാസം ?..നാട്ടുകാരുടെ അസ്സൂയ മനംപിരട്ടി പുറത്തു വന്നു.എന്നാലെന്ത് എന്നെയിതൊന്നും ബാധിക്കുന്നേയില്ല എന്ന മട്ടില്‍ കീറിയ ചേലയുമുടുത്തു പറമ്പിലും വീട്ടിലും രാപകല്‍ പണിയെടുത്ത് മക്കളെ വളര്‍ത്തി വലുതാക്കി, തഞ്ചമുള്ള അമ്മാളമ്മ. നാളുകള്‍ കടന്നു പോയപ്പോള്‍ അമ്മയുടെ മക്കളെല്ലാം ഉയര്‍ന്ന പഠിപ്പും ഉദ്യോഗവുമായി വിവാഹവും കഴിഞ്ഞു കുടുംബസമേതം അന്യ നാടുകളില്‍ താമസിക്കുകയാണ്.ഇന്ന് ഗതകാല സ്മൃതികളുമായി ആ പഴക്കം ചെന്ന വീട്ടില്‍ അമ്മ തനിച്ചാണ്.എങ്കിലും വെറുതെ ഇരിക്കാന്‍ അമ്മയ്ക്ക് മനസ്സില്ല.അല്‍പ്പസ്വല്‍പ്പം ചീര, കപ്പ, പച്ചമുളക് വഴുതനം ,ഇവ കൂടാതെ ഒരു നാടന്‍ പശുവും അമ്മയ്ക്ക് കൂട്ടായി ഉണ്ട്.
    ഇവിടെയാണ്‌ നമ്മുടെ മേകൊയുടെ അടുത്ത നാടു വാഴ്ച്ച.വായ തുറന്നു നോക്കിയാല്‍ പോലും നാക്കുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന അമ്മയ്ക്കും മേകൊയുടെ കാര്യം പറഞ്ഞാല്‍ നാക്കിനു നീളം കൂടും .കൃഷി ഒക്കെ മാന്തി നശിപ്പിക്കും.അല്‍പ്പം വളമുണ്ടാക്കാന്‍ ചാണകം ഉണക്കനിട്ടാല്‍ അതും ചിക്കി മാന്തി നാനാ വിധമാക്കും.കുറച്ചു പപ്പടമോ കൊണ്ടാട്ടമോ ഉണക്കാം എന്നു വച്ചാല്‍ അതിനും ഈ നശിച്ച കോഴി സമ്മതിക്കുകേല.നടുവ് കൂനിയ അമ്മാളമ്മ കള പറിച്ച് മേകോയുടെ കണ്ണില്‍പ്പെടാതെ വല്ലവിധേനയും കുറച്ചു ചീരയോ , പാവലോ ,കപ്പയോ ഉണ്ടായിക്കിട്ടിയാലും കാര്യമില്ല ,അവിടെ നമ്മുടെ നാണിക്കുട്ടിത്തള്ളയുടെ തിരനോട്ടമാണ് പിന്നെ .ഇക്കാര്യത്തില്‍ മേകൊയും തള്ളയുമായി വാശിയേറിയ മത്സരം തന്നെയാണ് നടക്കുന്നതെന്ന് പറയാം.
    ഇനിയും പരാതിക്കാരുടെ പേര്  പറയുവാനാണെങ്കില്‍ ഒരു  നീണ്ട ലിസ്റ്റ് തന്നെയുണ്ട്‌.പുതുപ്പണക്കാരി സൂസിമോള്‍ക്കും ,ചത്തു പോയ പോലിസ് ഏമാന്‍റെ ഭാര്യ ജാനകിയമ്മയ്ക്കും,തയ്യല്‍ക്കാരി ശാന്തേച്ചിയ്ക്കും മേകൊയെപ്പറ്റി നല്ലതൊന്നും പറയാനില്ല. വേലിവക്കിലും, നാട്ട് വഴിയിലും കണ്ടു മുട്ടിയാല്‍ പെണ്ണുങ്ങള്‍ക്ക്‌ മേകൊയുടെ വിക്രിയകളെപ്പറ്റി പറയാനേ നേരമുള്ളൂ.സീരിയലിന്‍റെ കഥ പറച്ചിലും ചര്‍ച്ചയും പോലും പിന്നേയുള്ളൂ.
    ഇങ്ങനെയൊക്കെയാണെങ്കിലും ദിവസത്തിന് ദിവസത്തിന് മേകോ കൊഴുത്തുരുണ്ട് ചന്തം വച്ച് പൂവന്മാരുടെ സ്വൈര്യം കെടുത്തിക്കൊണ്ടിരുന്നു .മേകോ വെറുമൊരു പിടക്കോഴിയായിരുന്നില്ല, തലയില്‍ സാധാരണ പിടകളെക്കാള്‍ അല്പം കൂടി വലിയ പൂവുണ്ടായിരുന്നു അവള്‍ക്ക്.നിറമാണെങ്കില്‍ ഏഴഴകുള്ള കറുപ്പ്, വാലിനുമുണ്ട് പ്രത്യേകത ,വിടര്‍ന്ന് വിശറി പോലെയുള്ള നല്ല സുന്ദരന്‍ വാല്‍ .നടത്തമാണേല്‍ എന്തൊരു ചന്തം ! ഈ കവികളെല്ലാം അന്ന നടയെന്നും ആന നടയെന്നും ഒക്കെ പറയുന്നത് എന്നെ കാണാത്തത് കൊണ്ടാണെന്ന് ഒരു ഭാവം മേകൊയ്ക്ക് ഉണ്ട്.മറ്റു പിടകളെ കണ്ടാലോ എന്തോരവജ്ഞയാണാ മുഖത്ത്...നീയൊക്കെ ഏത് ഉഗാണ്ടക്കാരികളെടീ-ഞാനിവിടെ ലോകസുന്ദരിപ്പട്ടം കിട്ടേണ്ടവളാണെടീ...നീയൊന്നും എന്‍റെ മുന്‍പില്‍ വിലസേണ്ട..ആ നോട്ടത്തില്‍ ഇതെല്ലാം അടങ്ങിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും വെളുത്ത ചില പിടകള്‍ അവരുടെ വെളുത്ത നിറത്തില്‍ അഭിമാനം കൊണ്ട് സമാധാനമായി കഴിഞ്ഞു വന്നിരുന്നു. പുള്ളിയും വരകളുമുള്ള സുന്ദരിമാരും തങ്ങളുടേതും അത്ര മോശമല്ലാത്ത സൌന്ദര്യമാണെന്ന് അഹങ്കരിച്ചിരുന്നു.എങ്കിലും മേകൊയുടെ മുന്നില്‍ വരാനൊന്നും’ക്യാറ്റ് വാക്ക് ‘ അറിയാത്ത ആ നാടന്‍ പിടകള്‍ ധൈര്യപ്പെട്ടില്ല.
    പുറം മോഡി മാത്രമല്ല എല്ലാം കൊണ്ടും താന്‍ അത്ര മോശക്കാരിയല്ലെന്ന്‍ ആദ്യ മുട്ടയിടീലില്‍ തന്നെ മേകോ തെളിയിച്ചു. ആദ്യമായി മുട്ടയിട്ട ദിവസം-ഓ –അത് അവളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സംഭവം ആയിരുന്നു.മുട്ടയിടാന്‍ തോന്നിയപ്പോള്‍ എവിടെയാ മുട്ടയിടുക ...കര്‍ത്താവീശോ മിശിഹായേ എന്ന് കൊക്കി കരഞ്ഞു കൊണ്ട് അവള്‍ ഓടി .അവസാനം തമ്പുരാന്‍ ഒരിടം കാട്ടിക്കൊടുത്തു.മേഴ്സി ടീച്ചറിന്‍റെ അടുക്കള വരാന്തേല്‍ ഓമയ്ക്ക പഴുപ്പിക്കാന്‍ വയ്ക്കുന്ന വയ്ക്കോല്‍ നിറച്ച കുട്ട തന്നെ അവള്‍ തന്‍റെ ലേബര്‍ റൂം ആയി തിരഞ്ഞെടുത്തു.പേറ്റുനോവറിഞ്ഞ ഏതു പെണ്ണിനെപ്പോലെയും മേകോ അലറിക്കൊക്കി.അവള്‍ തിരിഞ്ഞ് കുട്ടയില്‍ നോക്കി ,അത്ഭുതം കറുത്ത മേകൊയ്ക്ക് വെളുത്തു മിനുത്ത ഒരു കുഞ്ഞു മുട്ട !ദൈവമേ ഈ സന്തോഷം ഞാനാരോട് പറയും ?! കൊക്കിക്കൊണ്ട് അവള്‍ പൂവന്മാരെ അന്വേഷിച്ചോടി .പക്ഷേ അപ്പോഴേയ്ക്കും പൂവാലന്മാരെല്ലാം മറ്റു പിടകളുമായി ലൈന്‍ അടിച്ചു തുടങ്ങിയിരുന്നു.ഇത് കണ്ട് ഹൃദയം നുറുങ്ങിയ ‘മേകൊപിട’ തിരിഞ്ഞോടി , എനിക്കെന്‍റെ കുഞ്ഞു മാത്രം മതി,ഒരവനേം വേണ്ടാ ,അവള്‍ പിറുപിറുത്തു.പക്ഷെ തിരിച്ചു വന്ന അവള്‍ക്ക് ഓമപ്പഴങ്ങള്‍ക്കിടയില്‍ തന്‍റെ കുഞ്ഞു മുട്ട കണ്ടെത്താനായില്ല.ടീച്ചറുടെ അടുക്കളയില്‍ നിന്ന് വന്ന മുട്ട റോസ്റ്റ്ന്‍റെ മനം അവള്‍ തിരിച്ചറിഞ്ഞോ ആവോ ?!
    ആദ്യമായി അമ്മയായ ദിവസം അങ്ങനെ കഴിഞ്ഞു പോയി . പിന്നീടെന്നും അവള്‍ അമ്മയായിക്കൊണ്ടേയിരുന്നു.ഓമപ്പഴങ്ങള്‍ക്കിടയില്‍ നിന്ന് മുട്ടകള്‍ക്ക് ടീച്ചറുടെ അടുക്കളയിലേക്ക് പ്രൊമോഷനും ലഭിച്ചു കൊണ്ടിരുന്നു.മേകോ ധര്‍മ്മ സങ്കടത്തിലായി .ഏതൊരു പെണ്ണിനും അവളുടെ മാതൃത്വം വലുതാണല്ലോ !ആ വിലപ്പെട്ട അവകാശമാണല്ലോ ടീച്ചര്‍ അവള്‍ക്ക് നിഷേധിച്ചിരിക്കുന്നത് .ഇതിനൊരു പരിഹാരം കണ്ടേ തീരൂ,മേകോ ഉറച്ചു .നല്ലൊരു വീട് കണ്ടു പിടിക്കണം .ശല്യമൊന്നും ഇല്ലാത്ത ചെറിയൊരു വീട് .ഏതായാലും ഇനി ടീച്ചറുടെ വീട്ടിലെ കൊട്ടയില്‍ മുട്ടയിടില്ല അവള്‍ തന്‍റെ തീരുമാനം ഉറപ്പിച്ചു.ചുമ്മാതല്ല സന്മാര്‍ഗ്ഗം ഉപദേശിച്ചിട്ടും ടീച്ചര്‍ മച്ചിയായിപ്പോയത് അവള്‍ മനസ്സറിഞ്ഞ് പ്രാകി .വീടിന് പറ്റിയ കോളനി അന്വേഷിച്ച് അലഞ്ഞു തിരിഞ്ഞ് അവള്‍ നാണിക്കുട്ടിത്തള്ളയുടെ  വീട്ടിലും കയറിയിറങ്ങി.മേകൊയെ കണ്ടതും തള്ള തലയ്ക്കു കൈ വച്ചു ശപിയ്ക്കാന്‍ തുടങ്ങി ,നാശം വന്നു കേറീട്ടൊണ്ട്,തിന്നു മുടിയ്ക്കാന്‍ !.നാട്ടിലെല്ലാം നടന്നു തിന്നിട്ട് മൊട്ടയെല്ലാം ആ എന്തിരവള്‍ക്ക് കൊടുത്തേച്ച് വീണ്ടും വന്നേക്കുവാ... ഫോ...ഫോ....പോയി തൊല ...ഒരു വലിയ കവിളന്‍ മടലില്‍ അന്ന് അവളുടെ ജീവന്‍ ഒടുങ്ങിയേനെ..ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടൂന്ന്‍ പറഞ്ഞാല്‍ കഴിഞ്ഞല്ലോ ...
    പുതുപ്പണക്കാരി സൂസിയുടെ വീട്ടില്‍ യമണ്ടന്‍ പട്ടിയുണ്ട് അല്ലാരുന്നേല്‍ അവിടെ ഒരു കൈ നോക്കാമായിരുന്നു.അവള്‍ മനസ്സിരുത്തി ആലോചിച്ചു.ഒടുവില്‍ എല്ലാ ദു:ഖത്തിനും അത്താണിയായ തമ്പുരാന്‍ ഒരിടം കാട്ടിക്കൊടുത്തു.അമ്മാളമ്മയുടെ വൈക്കോല്‍ കൂന ! അവിടെ തന്‍റെ മുട്ടകള്‍ സുരക്ഷിതമായിരിക്കുമെന്ന് അവള്‍ കരുതി .സസ്യ ഭക്ഷണമാണല്ലോ അവര്‍ കഴിയ്ക്കുന്നത്...ഒന്ന് രണ്ട് മൂന്ന് അങ്ങിനെ അഞ്ചു മുട്ടകള്‍ അവള്‍ ഇട്ടു ,വളരെ പ്രതീക്ഷയോടെ അടയിരിപ്പും തുടങ്ങി. ഇവരെ വളര്‍ത്തി വലുതാക്കണം ,തന്നെപ്പോലെ സുന്ദരി പ്പെണ്‍മക്കളും ഇതിലുണ്ടാകാതിരിയ്ക്കില്ല,മേകോ മനോരാജ്യം കണ്ടു. അതില്‍പ്പിന്നെ പൂവാലന്മാരുമായൊന്നും അവള്‍ ചങ്ങാത്തത്തിന് പോയില്ല .അത്യാവശ്യം എന്തെങ്കിലും അമ്മയുടെ പറമ്പില്‍ നിന്ന് കൊത്തിപ്പെറുക്കി വിശപ്പടക്കി അവള്‍ മുട്ടകള്‍ക്കടയിരുന്നു.
    പെട്ടെന്നൊരു ദിവസമാണ് ആ അത്യാഹിതം സംഭവിച്ചത് . അടയിരുപ്പിനിടയില്‍ പറമ്പിലൊന്നു കറങ്ങി വന്ന മേകൊ പ്പിടയുടെ ചങ്ക് തകര്‍ന്നു പോയി .അമ്മാളമ്മയുടെ കൊച്ചുമക്കള്‍ കച്ചിക്കൂനയ്ക്കടിയില്‍ നിന്ന് മുട്ടകള്‍ എടുത്ത് കൊണ്ട് ഓടുന്നു. പാട്ടീ....പാട്ടീ... ദാ.. മുട്ട...മുട്ട ...പാരുങ്കോ ..നാങ്കള്‍ക്ക് ഓം ലെറ്റ്‌ റൊമ്പ ഇഷ്ടം പാട്ടീ ....ശീക്രം പാട്ടീ...
    ഇതൊക്കെ എന്തൊരു വക ...ആ അമ്മ മുട്ട തിന്ന് ഇതുവരെ കണ്ടിട്ടില്ല....ഇതൊക്കെ പട്ടര് കൊച്ചുങ്ങള് തന്നെയോ എന്തോ...ഇവറ്റകള് ഇവിടെ വരാനും പന്ത് തട്ടി കളിയ്ക്കാനും ,പന്ത് കൂനയില്‍ കേറാനും...നമ്മുടെ സമയം അല്ലാതെന്തു പറയാന്‍ ...വിധി തന്നെ കോഴി ദേവതേ...മക്കളെ വളര്‍ത്താന്‍ യോഗല്ലണ്ടായീലോ...തലേലെഴുത്തിനെ ശപിച്ചു കൊണ്ട് മേകോ കൊത്തിപ്പെറുക്കി  മറ്റൊരിടം തേടി നടന്നു.....    



3 അഭിപ്രായങ്ങൾ: