ഗോൾഡൻ സിറ്റി എന്ന ജയ്സാൽമീർ -രജപുത്താന ഭാഗം 2
- നന്ദ -
കുൽധാര ഗ്രാമം (Haunted Village Kuldhara)
ജയ്സാൽമീർ സിറ്റിയുടെ തെക്ക് പടിഞ്ഞാറ് മാറി 18 കി മീ അകലെയാണ് കുൽധാര ഗ്രാമം സ്ഥിതി ചെയ്യുന്നത്. 13 മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ വളരെ ഐശ്വര്യമായി “പാലിവൽ ബ്രാഹ്മണ” (Paliwal Brahmins) സമൂഹം വസിച്ചിരുന്ന ഗ്രാമമായിരുന്നു ഇത്. ആധുനിക നിർമ്മിതികളെ വെല്ലുവിളിക്കാൻ പോന്ന രീതിയിൽ അത്ര നന്നായി പ്ലാൻ ചെയ്ത് അന്നത്തെ കാലത്ത് ഉണ്ടാക്കിയ ഈ ഗ്രാമത്തിലെ കാര്യങ്ങൾ കണ്ടറിയുമ്പോൾ അതിശയം തോന്നും. ഹിമാലയത്തിൽ നിന്ന് വരുന്ന ശുദ്ധ വായു യഥേഷ്ടം എല്ലാ വീടുകൾക്കും ലഭിച്ച് അതു വഴി ഗുജറാത്തിലൂടെ അറേബ്യൻ സമുദ്രത്തിലേക്ക് എത്തിച്ചേരുന്ന വിധത്തിലായിരുന്നു ഗ്രാമ നിർമ്മാണ രീതി. വീടുകൾ തമ്മിലുള്ള അകലവും ഗ്രാമവാസികൾക്ക് ഒരുമിച്ച് കൂടാനുള്ള സമ്മേളന സ്ഥലവും എല്ലാം കൃത്യവും നിശ്ചിതവുമായ അകലത്തിലാണുള്ളതെന്ന് ഇപ്പോഴും കണ്ട് മനസ്സിലാക്കാവുന്നതാണ്. ആരാധനയ്ക്കായി ഒരു ശ്രീരാമ ക്ഷേത്രവും അതിനടുത്തായി പ്രധാന പൂജാരിയുടെ ഗൃഹവും കേടുപാടുകൾ പരിഹരിച്ച് സംരക്ഷിച്ചിരിക്കുന്നതായി കാണാം . പത്തൊൻപത്താം നൂറ്റാണ്ടോടു കൂടി ഈ ഗ്രാമം ഉപേക്ഷിക്കപ്പെട്ട നിലയിലായതായും അതിനു കാരണമായി ചില കഥകളും പറയപ്പെടുന്നുണ്ട്.
കുൽധാര ഗ്രാമം
ഗ്രാമത്തിലെ പൊളിഞ്ഞു പോയ ഒരു മുറി
ഗ്രാമത്തിലെ ശ്രീരാമ ക്ഷേത്രം
ക്ഷേത്രത്തിന്‍റെ ഉൾവശം
പൂജാരിയുടെ ഗൃഹവും,നടുമുറ്റവും
കഥ ഇതാണ് -അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന രാജാവിന് തീരെ പ്രായം കുറവായിരുന്നു അതായത് ഒരു 14-15 വയസ്സ് പ്രായം, അതു കൊണ്ട് തന്നെ ഭരണം നിയന്ത്രിച്ചിരുന്നത് ദിവാനായിരുന്ന സാലം സിങ് ആയിരുന്നുവത്രെ. അദ്ദേഹം ഒരിക്കൽ കുൽധാരയിൽ വന്ന സമയത്ത് അവിടത്തെ ഗ്രാമ മുഖ്യന്‍റെയൊ, പൂജാരിയുടെയോ(രണ്ടും പറയുന്നുണ്ട് ) സുന്ദരിയായ മകളെ കണ്ട് മോഹിച്ചുവെന്നും , തുടർന്ന് അവളെ അയാൾക്ക് നൽകണമെന്നും, 41 ദിവസത്തിനകം വേണമെന്നും ദൂതൻ വഴി ഗ്രാമ വാസികളെ അറിയിച്ചുവത്രെ. അവൾ തീരെ കൊച്ചുകുട്ടിയും , ദിവാൻ വിവാഹിതനും പ്രായമുള്ള ആളും ആയിരുന്നതിനാൽ അവളെ അയാൾക്ക് കൊടുക്കാൻ അവളുടെ മാതാപിതാക്കളെ പോലെ തന്നെ ഗ്രാമവാസികൾക്കും തീരെ സമ്മതമല്ലായിരുന്നു. മാത്രമല്ല ദിവാന്‍റെ ആവശ്യം ഹിന്ദു സംസ്കാരത്തിന് ചേരാത്തതുമായിരുന്നു. എങ്കിലും ദിവാനെ പോലെയുള്ള ഒരാളെ എതിർത്ത് ചെറുത്തു നിൽക്കാനുള്ള ത്രാണിയില്ലാത്തതു കൊണ്ട് ഗ്രാമവാസികളൊന്നാകെ ഗ്രാമസഭ കൂടി അവിടം വിട്ട് പോകുവാനുള്ള തീരുമാനമെടുത്തുവത്രെ. അങ്ങനെ ഒരു പൌർണ്ണമി ദിവസം ആരും അറിയാതെ രഹസ്യമായി അത്യാവശ്യം വേണ്ടതായ സാധനങ്ങൾ മാത്രം എടുത്തു കൊണ്ട് നല്ലവരും പാവങ്ങളുമായ അവർ അവിടെ നിന്നും പലായനം ചെയ്തു. രാജസ്ഥാന്‍റെയും ഗുജറാത്തിന്‍റെയും അതിർത്തിയായ “പാലി” എന്ന സ്ഥലത്തെത്തിയ ആ ഗ്രാമവാസികളെ അവിടത്തെ രാജാവ് സ്വീകരിച്ചു . ഇതിനിടയിൽ കുൽധാര ഗ്രാമത്തിലെത്തിയ ഒരു ഇടയൻ ഗ്രാമവാസികൾ ഒഴിഞ്ഞു പോയ വിവരം സാലം സിങ്ങിനെ അറിയിച്ചുവെന്നും കുറച്ചു കാലത്തിന് ശേഷം ഇതേ ഗ്രാമത്തിൽ വച്ച് ആരോ ദിവാനെ കൊന്നു കളഞ്ഞെന്നും പറഞ്ഞു കേൽക്കുന്നുണ്ട്. ഗ്രാമം വിട്ട് പോകുന്ന സമയത്ത് ബ്രാഹ്മണർ ചുവരുകളിൽ ശാപവാക്കുകൾ എഴുതി വച്ചിരുന്നതായും അതിൽ പിന്നെ കുൽധാര ഗ്രാമത്തിൽ ആരും താമസിക്കാതാകുകയും അഥവാ ആരെങ്കിലും താമസിച്ചാൽ അവർക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായും പലരും പറയുന്നുണ്ട്. അതോടെ അവിടം കള്ളന്മാരുടെയും കൊള്ളക്കാരുടെയും താവളമാകുകയും ചെയ്തു.1990 മുതൽ ഗ്രാമം പുനർ നിർമ്മിക്കാൻ ഗവൺമെന്റ് മുൻകൈ എടുക്കുകയും അതിന്‍റെ ഭാഗമായി ഇപ്പോഴും അവിടെ പുനർ നിർമ്മാണ പ്രക്രിയകൾ നടന്നു കൊണ്ടുമിരിക്കുന്നു. നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്ന ഏത് കാര്യവും ഒരാൾ വിചാരിച്ചാൽ ,വിശേഷിച്ചും അധികാരത്തിലുള്ളവരായാൽ എത്രത്തോളം നശിപ്പിക്കാനും,നന്നാക്കുവാനും സാധിക്കുമെന്ന് ഇതിനാൽ നമുക്ക് മനസ്സിലാകുന്നുണ്ടല്ലോ.
ജയ്സാൽമീർ കോട്ട
ശപിക്കപ്പെട്ട ഗ്രാമത്തിന്‍റെ ദുരന്ത കാഴ്ചകൾ കണ്ടതിനു ശേഷം ഗംഭീരമായ ജയ്സാൽമീർ കോട്ട കാണുന്നതിനായിട്ടാണ് പോയത്. ഭാരതത്തിലെയെന്നല്ല, ലോകത്തിലെ തന്നെ വമ്പൻ കോട്ടകളിൽ ഒന്നാണ് ജയ്സാൽമീർ കോട്ട. മറ്റ് രാജ്യങ്ങളിലെ രാജാക്കന്മാർ ആക്രമിച്ചു കൊള്ളയടിക്കുന്നതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയാണ് ഥാർ മരുഭൂമിയിലെ വലിയ ഒരു കുന്നിന്‍റെ മുകളിൽ 900 വർഷം മുൻപ് രജപുത്ര രാജാവായിരുന്ന “റാവു ജയ്സാൽ” കോട്ട നിർമ്മിച്ചത് . “മീർ” എന്നാൽ മേരു അതായത് പർവ്വതം അങ്ങനെ ജയ്സാൽ രാജാവ് മേരുവിൽ നിർമ്മിച്ച കോട്ട ജയ്സാൽമീർ എന്നും അതിനു ചുറ്റുപാടുമുള്ള സ്വർണ്ണ നിറമുള്ള നഗരം ജയ്സാൽമീർ സിറ്റിയും ആയി അറിയപ്പെട്ടു തുടങ്ങി. ഒരു വാതിലിൽ നിൽക്കുമ്പോൾ മറ്റേ വാതിൽ എവിടെയാണെന്ന് ശത്രുക്കൾക്ക് കണ്ടു പിടിക്കുവാനാകാത്ത വിധം കോട്ടയുടെ നാലു വാതിലുകൾ “S” എന്ന ഇംഗ്ലീഷ് അക്ഷരത്തിന്‍റെ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ വാതിലും യഥാക്രമം രാജാവ് ,സൂര്യൻ , ഗണപതി, ഹവാ (കാറ്റ് ) എന്നിവയെ പ്രതിനിധാനം ചെയ്യുന്നു . അസ്തമയ സമയത്ത് സുവർണ്ണ നിറമുള്ള കല്ലുകൾ കൊണ്ടുണ്ടാക്കിയ കോട്ടയുടെ ശോഭ വർണ്ണനാതീതമാണ്. നാലായിരത്തോളം കുടുംബങ്ങൾ വസിക്കുന്ന ധാരാളം കാഴ്ചകൾ സമ്മാനിക്കുന്ന ആ വലിയ കോട്ട നടന്നു കാണാൻ ഏറെ സമയവും ആവശ്യമാണ് .
ഉച്ചയ്ക്ക് മുൻപ് പതിനൊന്നേ കാലോടെ ഞങ്ങൾ കോട്ടയുടെ സമീപത്തെത്തി. റോഡിലെ തിരക്ക് കാരണം ബസ് പാർക്ക് ചെയ്യാനും അതിൽ നിന്നിറങ്ങി കോട്ടയിലേക്ക് നടക്കുവാനും നന്നേ പാട് പെട്ടു. വൃത്തി ഹീനമായ വഴികളിലൂടെ വാഹനങ്ങളും കാൽനട യാത്രക്കാരും, കച്ചവടക്കാരും ടൂസറിസ്റ്റുകളും എല്ലാം കൂടി നല്ല ഘോഷമായിരുന്നു. ടിക്കറ്റെടുത്ത് ഞങ്ങളെയും കൊണ്ട് കോട്ടയ്ക്കുള്ളിലേക്ക് പോകുമ്പോൾ ഗൈഡ് മഹേന്ദ്ര, കോട്ട വഴികളിൽ കാണുന്ന കച്ചവടക്കാരുടെ കയ്യിൽ നിന്ന് സാധനങ്ങൾ ഒന്നും വാങ്ങരുതെന്നും അതൊക്കെ തീരെ ഗുണനിലവാരം കുറഞ്ഞവയാണെന്നും പറഞ്ഞു ബോധവൽക്കരിച്ചു. കൂടാതെ ഒരു വില സമ്മതിച്ച് ഒരു സാധനം വാങ്ങിക്കഴിഞ്ഞാൽ പിന്നെ അവർ കൂടുതൽ രൂപ ചോദിക്കും എന്നൊക്കെയുള്ള ഗൈഡ് വാക്യം കേൾക്കാതെ പലരും അവിടെ നിന്നും സാധനങ്ങൾ വാങ്ങിയത് വളരെ നന്നായെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് ബോദ്ധ്യമായി . കോട്ടയുടെ വാതിലിന് മുന്നിലുള്ള പൊക്കമുള്ള മതിലിന്‍റെ വശങ്ങളിൽ കുറേ പ്രാവുകൾ ചിത്രങ്ങളിലെ പോലെ ഇരിക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.
ജയ്സാൽമീർ കോട്ടയുടെ പ്രവേശന കവാടം
കോട്ടക്കുള്ളിലെ ഇടനാഴികളിൽ കച്ചവടക്കാരുടെയും സന്ദർശകരുടെയും ഇടയിൽ കൂടി തിക്കിയും തിരക്കിയും ഒരു അങ്കണത്തിൽ എത്തിയപ്പോൾ ആ സ്ഥലം പ്രധാന സംഭവങ്ങളും നവരാത്രി സമയത്തെ ആഘോഷങ്ങളും മറ്റും നടക്കുന്ന ഇടമാണെന്ന് മഹേന്ദ്ര പറഞ്ഞു. ആ നടുമുറ്റത്തിന് ഒരു വശത്തായി ഒരു ദേവീ ക്ഷേത്രവും അതിന്‍റെ സമീപത്തായി ഒരു കലാകാരനെയും കണ്ടു. ചുവന്ന തലപ്പാവ് ധരിച്ച് തനത് രാജസ്ഥാനി വേഷം ധരിച്ച അയാൾ “രാവൺഘട്ട” എന്ന സംഗീതോപകരണമാണ് വായിച്ചു കൊണ്ടിരുന്നത്, ഏതാണ്ട് വയലിന്‍റെ ശബ്ദ സാദൃശ്യമുള്ള അതിൽ നിന്നുയരുന്ന സംഗീതം വളരെ ഹൃദ്യമായിരുന്നു.
മാതാജി ക്ഷേത്രം
രാവൺ ഘട്ട വാദ്യ കലാകാരൻ
കോട്ടവഴിയിലെ കരിക്ക് കച്ചവടക്കാരെയും ചെരുപ്പ് , ബാഗ് , തുണിത്തരങ്ങൾ ഇവ വിൽക്കുന്ന ആളുകളെയും പിന്നിട്ട് എത്തിയത് ജൈന ക്ഷേത്രത്തിനടുത്തേക്കാണ്. ചെരിപ്പ് ബാഗ് , ഫോൺ ഇതൊന്നും ക്ഷേത്രത്തിനുള്ളിലേക്ക് കടത്തി വിടുകയില്ല, എന്ന് പറഞ്ഞുവെങ്കിലും അൻപത് രൂപയോ മറ്റോ അടച്ചാൽ അകത്ത് ഫോട്ടോ എടുക്കാൻ ഫോൺ ഉപയോഗിക്കാമെന്ന് ഗൈഡ് പറഞ്ഞു, എന്തൊരു വിരോധാഭാസം!!! പൈസ കൊടുത്താൽ ഫോണിന്‍റെ ദൂഷ്യം ഇല്ലാതാകുമോ ?? ആവോ എനിക്കറിയില്ല. നല്ല കുത്തനെയുള്ള പടികളായിരുന്നതിനാൽ അങ്ങോട്ടേക്ക് വരാൻ ചേട്ടൻ താത്പര്യം കാണിക്കാഞ്ഞതിനാൽ ബാഗുകളും ഫോണും സൂക്ഷിക്കുവാനായി അദ്ദേഹത്തെ ഏൽപ്പിച്ച് ഞങ്ങൾ കുറച്ച് പേർ ക്ഷേത്രത്തിൽ കയറി . കൊത്തുപണികളാൽ സമ്പന്നമായിരുന്ന രണ്ട് ജൈന ക്ഷേത്രങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത് . ആദ്യം കയറിയത് ആദ്യ തീർത്ഥങ്കരനായ മഹാവീരന്‍റെ സങ്കേതത്തിലേക്കാണ്. ചിത്രങ്ങളിൽ സാധാരണയായി നാം കാണാറുള്ള “മഹാവീരൻ” കണ്ണുകളടച്ചു ധ്യാനാവസ്ഥയിൽ ഇരിക്കുന്നതായിട്ടാണല്ലോ , പക്ഷേ ഇവിടെ ഒന്നാമത്തെ തീർത്ഥങ്കരനും അടുത്ത ക്ഷേത്രത്തിലെ എട്ടാമത്തെ തീർത്ഥങ്കരനും കണ്ണുകൾ തുറന്ന് പത്മാസനത്തിലിരിക്കുന്നതായിട്ടാണ് ദർശിക്കാൻ കഴിഞ്ഞത് . ശിലാ നിർമ്മിതിയായ ക്ഷേത്രത്തിലെ തണുത്ത തറയിലൂടെ ഒരു പ്രദക്ഷിണം പൂർത്തിയാക്കി മുന്നിലെത്തിയപ്പോൾ അവിടത്തെ പൂജാരി പ്രകാശിക്കുന്ന മഹാവീര വിഗ്രഹത്തിന് മുന്നിൽ വിളക്ക് തെളിച്ച് അകത്തു കയറിയ ഭക്തർക്ക് അനുഗ്രഹം കൊടുക്കുന്നത് കാണാമായിരുന്നു . ക്ഷേത്രച്ചുവരുകളിൽ കൊത്തിവച്ചിരുന്ന എല്ലാ ദേവതാ ശിൽപ്പങ്ങളും പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഒന്നാം ക്ഷേത്രത്തിൽ നിന്നിറങ്ങി തൊട്ടടുത്ത് തന്നെയുള്ളതും ആദ്യം നിർമ്മിക്കപ്പെട്ടതുമായ എട്ടാം തീർത്ഥങ്കര സന്നിധിയിലേക്കാണ് പോയത് . ഇതിലെ കൊത്തുപണികൾ വളരെ വിശേഷപ്പെട്ടതും സങ്കീർണ്ണമായതുമാണ്. അവിശ്വസനീയമായ കലാഭംഗിയും ശിൽപ്പ ചാതുരിയുമാണ് അവിടെ നമുക്ക് കാണാൻ കഴിയുന്നത്. കരവിരുതിന്‍റെ മകുടോദാഹരണങ്ങളായ ഒറ്റക്കല്ലിൽ തീർത്ത 12 ഗണപതി ശിൽപ്പങ്ങളും , ഉമാ മഹേശ്വര പ്രതിമകളും വൃത്താകാരത്തിലുള്ള മച്ചിന്‍റെ ഭംഗി എത്രയധികം വർദ്ധിപ്പിച്ചിരിക്കുന്നുവെന്ന് പറയുക അസാദ്ധ്യം . ക്ഷേത്രത്തിനുള്ളിൽ ഫോട്ടോ എടുക്കാൻ സാധിക്കാഞ്ഞത് കൊണ്ട് ചിത്രങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുന്നില്ല.
ജൈനക്ഷേത്രം
ജയ്സാൽ മീർ കോട്ടയ്ക്കുള്ളിലെ വീടിന്‍റെ മുൻവശം
ജയ്സാൽമീർ നഗരം
അര മണിക്കൂറാണ് കോട്ട കാണാൻ ഗൈഡ് അനുവദിച്ചിരുന്നതെങ്കിലും ഒരു മണിക്കൂറിലധികം കോട്ടയിലൂടെ ഞങ്ങൾ ചുറ്റി നടന്നു. പക്ഷേ ഇത്ര വലിയൊരു കോട്ട വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കാണുക എന്നത് തീർത്തൂം പ്രാവർത്തികമല്ലാത്ത കാര്യമാണല്ലോ. കോട്ടയുടെ ഇരുപത് ശതമാനം പോലും വിശദമായി കാണാൻ കഴിഞ്ഞില്ലെന്ന് തന്നെ പറയാം.ഉച്ച ഭക്ഷണത്തിന് സമയമായപ്പോഴേക്കും ഞങ്ങൾ കോട്ടയിൽ നിന്ന് തിരിച്ചിറങ്ങാൻ തുടങ്ങി .അവിടവിടെയുള്ള വ്യൂ പോയിന്റുകളിൽ നിന്ന് കൊണ്ട് ജയ്സാൽമീർ നഗരത്തിന്‍റെ ഒരു വിഹഗ വീക്ഷണം നടത്തിക്കൊണ്ട് താഴേയ്ക്കിറങ്ങി വരുമ്പോൾ കോട്ടയിലെ ചില താമസക്കാരുടെ ഭവനങ്ങളും കാണാൻ കഴിഞ്ഞു . അന്യരുടെ വാഹനങ്ങൾക്ക് കോട്ടയ്ക്കുള്ളിലേക്ക് പ്രവേശനം ഇല്ലെങ്കിലും അവിടത്തെ താമസക്കാരുടെ ഇരു ചക്രവാഹനങ്ങൾ കയറ്റി വിടാതെ തരമില്ലല്ലോ. തിക്കും തിരക്കുമുള്ള ഇടുങ്ങിയ ഇടനാഴികളിൽ കൂടി വാഹനങ്ങൾ ഓടിച്ചു കൊണ്ടു വരുമ്പോൾ നടക്കാൻ നല്ല ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കോട്ടയ്ക്ക് പുറത്തെത്തിയ ഗ്രൂപ്പിലുള്ള സഹയാത്രികരെ തേടിക്കണ്ടു പിടിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമായിരുന്നു. എല്ലാവർക്കും “ആൻസ്” എന്നെഴുതിയ നീലത്തൊപ്പി നൽകിയിരുന്നെങ്കിലും ചൂടും വിയർപ്പും കാരണം ആരും തന്നെ അത് തലയിൽ വച്ചിരുന്നില്ല. എന്തായാലും കുറച്ചു സമയത്തിനുള്ളിൽ തന്നെ എല്ലാവരും ബസിൽ വന്നു കയറിയതോടെ ഊണ് കഴിക്കാനായി അടുത്ത് തന്നെയുള്ള “ലാൽ ഗാർ (Lal Garh)” എന്ന ഹോട്ടലിലേക്ക് പോയി. ഹോട്ടലിന്‍റെ രണ്ടാം നിലയിലുള്ള റെസ്റ്റോറന്‍റിലേക്ക് കയറിപ്പോകുന്ന വഴി ചുവരുകളിൽ കൊമ്പൻ മീശയുള്ള തലപ്പാവു വച്ച ആളുകളുടെ പെയിന്റിങ്ങുകൾ വച്ചിരിക്കുന്നത് കാണാമായിരുന്നു. ജയ്സാൽമീറിലെ രാജാക്കന്മാരാണെന്ന് കരുതി ഞങ്ങൾ അവിടത്തെ ജീവനക്കാരോട് ഏത് രാജാവാണ് ഫോട്ടോയിലേത് എന്ന് അറിയുന്ന ഹിന്ദിയിൽ ചോദിച്ചപ്പോൾ അതൊക്കെ ആ ഹോട്ടലിന്‍റെ ഉടമസ്ഥരും അവരുടെ അനന്തര തലമുറയും ഒക്കെയാണെന്നാണ് മറുപടി കിട്ടിയത്. ഊണിനൊപ്പം വളരെ രുചികരമായ തനി രാജസ്ഥാനി വിഭവങ്ങളും തൈരും വയർ നിറയെ കഴിച്ചിട്ട് നേരെ താമസത്തിനായി ഏർപ്പാട് ചെയ്തിരുന്ന മനോഹരമായ “ ഗോൾഡൻ ഹവേലി” എന്ന ഹോട്ടലിലേക്ക് പോയി.
പൂച്ചെടികൾ അതിരിടുന്ന നടപ്പന്തൽ കടന്ന് ചെന്നാൽ പ്രാവുകൾ നിരന്നിരുന്നു ദാഹമകറ്റുന്ന നീല നീന്തൽക്കുളവും , അതിനപ്പുറം തലയെടുത്ത് നിൽക്കുന്ന “സ്വർണ്ണ ഹവേലിയും” ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടമാകും. ചെക്കിൻ നടപടികൾ കഴിഞ്ഞ് താഴത്തെ ഫ്ലോറിൽ തന്നെ ലഭിച്ച നല്ല വൃത്തിയും വെടിപ്പുമുള്ള വിശാലമായ മുറിയിൽ ഞങ്ങൾ വളരെ സന്തോഷത്തോടെ കുറച്ചു നേരം വിശ്രമിച്ചു. ഹോട്ടലിൽ നിന്ന് ഒന്നര കി മീ അകലെയുള്ള സ്വവസതിയിൽ പോയിട്ട് ഗൈഡ് മഹേന്ദ്ര നാലു മണിയോടെ ഞങ്ങളെ അടുത്ത കാഴ്ചകളിലേക്ക് കൊണ്ടു പോകാനായി എത്തി.
ഹോട്ടൽ ഗോൾഡൻ ഹവേലിയുടെ മുൻവശം
ഹവേലി
പരമ്പരാഗത രജപുത്താന രൂപകൽപ്പനയുടെ പ്രതിരൂപമായ ഹവേലികൾ ശക്തരും സമ്പന്നരുമായ രാജസ്ഥാനികളുടെ സ്വന്തമാണ്. ഒരേസമയം, സൌന്ദര്യം കൊണ്ടും കൊത്തുപണികളുടെ ഗാംഭീര്യം കൊണ്ടും, ആഡംബരം കൊണ്ടും ആരെയും ആകർഷിക്കുന്ന നിർമ്മിതികളാണ് ഹവേലികൾ. അതി സമ്പന്നരായവർ വളരെ വിപുലവും ബൃഹത്തും ശിൽപ്പ ചാതുര്യം നിറഞ്ഞതുമായ മന്ദിരങ്ങളാണ് നിർമ്മിച്ചിരിക്കുന്നതെങ്കിൽ അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വലിപ്പവും ശിൽപ്പ വേലകളും ഉള്ള ഹവേലികൾ മറ്റ് സമ്പന്നരും നിർമ്മിച്ചിരിക്കുന്നതായി കാണാം . പല ഹവേലികളും ഇരുപതും മുപ്പതും വർഷമെടുത്ത് പണിഞ്ഞവയാണെന്ന് അറിയുമ്പോൾ അതിശയം തോന്നും.പണിഞ്ഞ ആളും പണിയിപ്പിച്ച ആളും അത് പൂർത്തിയായി കഴിഞ്ഞപ്പോഴേക്കും ജീവനോടെ ഉണ്ടായിരിക്കണമെന്നുമില്ല. മിക്കവയുടെയും മുൻവാതിലിന് അരികിലായി മംഗള വാക്കുകളും ഗണപതിയുടെ ചിത്രങ്ങളും കാണാം. വിഭജനം , സ്വകാര്യസ്ഥലം എന്നൊക്കെ അർത്ഥം വരുന്ന “ഹവാലി” എന്ന അറബി പദത്തിൽ നിന്നുമാണ് ഹവേലി എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. കരകൌശല വിദ്യയുടെ മൂർത്തിമദ്ഭാവമായ ഈ മണിമാളികകൾ രാജസ്ഥാൻ എന്ന രജപുത്താനയുടെ സാംസ്ക്കാരിക പൈതൃകവും, പഴമയുടെ മഹത്വവും വിളിച്ചോതിക്കൊണ്ട് ശിരസ്സുയർത്തി നിൽക്കുകയാണ്. പഴയ നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്ന പുരാതന വസ്തുക്കളുടെയും സ്മരണികകളുടെയും കലവറകളാണ് ഹവേലികൾ.
ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ അതിസമ്പന്നരുടെ ആഡംബര മാളികകളെന്നു കേൾക്കുമ്പോൾ വിശാലമായ പാതയോരത്ത് ഉദ്യാനത്തിന് നടുവിൽ നിൽക്കുന്ന ഒരു രമ്യ ഹർമ്യമായിരിക്കുമല്ലോ നമ്മുടെ മനോമുകുരത്തിൽ തെളിയുക. പക്ഷേ ഇവിടെ നേർ വിപരീതമായി ഹവേലികളിലേക്കുള്ള വഴികൾ ഇടുങ്ങിയതും, ആട് മാടുകളുടെ വിസർജ്ജ്യങ്ങളും മലിന ജലവും, കുഴികളും നിറഞ്ഞതായിരുന്നു എന്നത് തീർത്തും നിരാശാ ജനകമായിരുന്നു . ഞങ്ങൾക്ക് രണ്ട് ഹവേലികൾ കാണാൻ കഴിഞ്ഞു. വലിയ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത വഴികളിലാണ് ഹവേലികൾ എന്നതിനാൽ ബസ് എത്തുന്ന സ്ഥലം വരെ അതിൽ പോയിട്ട്, അവിടെ നിന്ന് പല ടുക് ടുക്കു (ആട്ടോ റിക്ഷ ) കളിലായാണ് ഹവേലികൾക്ക് അടുത്തേക്ക് പോയത്. വിദേശികളും സ്വദേശികളുമായി രാജസ്ഥാന്‍റെ കലാ പൈതൃകവും ശിൽപ്പ ചാതുര്യവും ആസ്വദിക്കുവാനെത്തുമ്പോൾ ഇത്രയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ അവ അർഹിക്കുന്ന ഗൌരവത്തോടെ ഒരുക്കിവച്ചാൽ അത് രാജ്യത്തിന്‍റെ തന്നെ യശസ്സ് ഉയർത്തുന്നതാണെന്ന് മനസ്സിലാക്കി അധികാരികൾ വേണ്ടത് പോലെ ചെയ്യേണ്ടതല്ലേ എന്ന് സംശയിച്ചു പോകുന്നു .
ഞങ്ങൾ ആദ്യം ദിവാൻ “നത്ത്മൽ ഹവേലിയാണ്” കണ്ടത്. പണ്ട് കാലത്ത് മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന “നത്ത്മൽ” എന്ന അതിസമ്പന്നന്‍റെ ഈ ഹവേലിയുടെ കാര്യങ്ങൾ അദ്ദേഹത്തിന്‍റെ കൊച്ചു മകനായ രവി എന്ന ആളാണ് നോക്കി നടത്തുന്നത് . ഗംഭീരമായ കൊത്തു പണികൾ ചെയ്തലങ്കരിച്ച വലിയ വാതിലിലൂടെ അകത്തേക്ക് ചെല്ലുമ്പോൾ ഒരു നടുത്തളവും അവിടെ നിന്ന് മുകളിലേക്ക് കോണിപ്പടികളും കാണാം . പടികൾ കയറി മുകളിലെയത്തിയപ്പോൾ പഴംകഥകൾ പറയുന്ന വില കൂടിയ സാധനങ്ങളുടെ ഒരു ശ്രേണി തന്നെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. പഴമയുടെ ഗന്ധമുള്ള ഇടുങ്ങിയ മുറികളിലെ തട്ടുകളിൽ ആനക്കൊമ്പിലും, വെള്ളിയിലും, തടിയിലും മറ്റും നിർമ്മിച്ച ദേവീ ദേവന്മാരുടെ ചെറുതും വലുതുമായ വിഗ്രഹങ്ങളും, ചെപ്പുകളും, ചെല്ലങ്ങളും, ചിത്രങ്ങളും , വിശിഷ്ടങ്ങളായ പൂട്ടുകളും, മാലകളും, വളകളും,തുടങ്ങി എന്തെല്ലാം സാധനങ്ങളാണ് അവിടെയുള്ളതെന്ന് പറഞ്ഞറിയിക്കുക പ്രയാസം. ഇതെല്ലാം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതാണെങ്കിലും താങ്ങാനാകാത്ത വിലയായിരുന്നതിനാൽ ആരും വാങ്ങിയതായി കണ്ടില്ല . എത്ര ചെറിയ സാധാനമാണെങ്കിലും രണ്ടായിരത്തിന് മുകളിലാണ് വില, അതു കൊണ്ട് ഞങ്ങൾ അതെല്ലാം കണ്ട് ആസ്വദിച്ചിട്ട് തിരിച്ചിറങ്ങി പോന്നു.
ഹവേലിയിലേയ്ക്കുള്ള ഇടുങ്ങിയ പാതനത് മൽ ഹവേലി ദിവാൻ നത് മൽ
രവി --ദിവാൻ നത് മലിന്‍റെ അനന്തരാവകാശി ഹവേലിയുടെ മച്ചിലെ കൊത്തുപണികൾ
“പട് വാ”(Patwa”) ഹവേലി എന്ന വളരെ പ്രസിദ്ധവും ഗാംഭീരവുമായ മന്ദിരമാണ് പിന്നീട് ഞങ്ങൾ കാണാൻ പോയത്. അഞ്ച് സഹോദരന്മാർക്ക് വേണ്ടി പണിതുയർത്തിയിരുന്ന അഞ്ച് മഹാ മന്ദിരങ്ങൾ തലയെടുത്തു നിൽക്കുന്ന കാഴ്ചയാണ് അവിടെയുള്ളത് . അകത്തേക്ക് പ്രവേശനം ഇല്ലാത്തതിനാൽ പുറത്ത് നിന്ന് കൊത്തു പണികളും ശിൽപ്പ വേലകളും ആസ്വദിക്കുക മാത്രമാണ് ചെയ്യാൻ കഴിയുക. പണ്ട് ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഈ ഹവേലിയിൽ വന്ന് താമസിച്ചിട്ടുണ്ടെന്ന് ഗൈഡ് പറഞ്ഞു. പിങ്ക് കലർന്ന സ്വർണ്ണ നിറമുള്ള ശിലകൾ കൊണ്ടുണ്ടാക്കിയ ആ വലിയ നിർമ്മിതി ഗതകാല സ്മരണകൾ അയവിറക്കിക്കൊണ്ടെന്ന പോലെ നീല വാനിൽ അസ്തമന സൂര്യ കിരണങ്ങളേറ്റ് പ്രശോഭിച്ചു .
പട് വാ ഹവേലി
ഒരു ഹവേലി കൂടി കാണാമെന്ന് ഗൈഡ് പറഞ്ഞുവെങ്കിലും ഹവേലിക്കാഴ്ചകൾ എല്ലാവരെയും മടുപ്പിച്ചിരുന്നത് കൊണ്ട് ഒരു ഷോപ്പിങ് സ്ഥലത്തേക്കു പോകാമെന്നായി തീരുമാനം, അതോടെ എല്ലാവരും ഉഷാറായി.മഹേന്ദ്രയുടെ നേതൃത്വത്തിൽ ഏതോ ഒരു വലിയ കടയുടെ മുമ്പിൽ ബസ് നിർത്തി, എല്ലാവരും ഇറങ്ങി. സന്ധ്യ മയങ്ങിയ സമയത്ത് , കുറേപ്പേർ കടയിലേക്ക് കയറി വരുന്നത് കണ്ടതോടെ വലിയ കോളു കിട്ടിയ സന്തോഷത്തിൽ കടക്കാർ ഞങ്ങളെ നിറചിരിയോടെ സ്വീകരിച്ചു. സാരി , ചുരിദാർ വിഭാഗത്തിലേക്കായിരുന്നു ഞങ്ങൾ നയിക്കപ്പെട്ടത് . വസ്ത്രങ്ങളുടെ ക്വാളിറ്റി തരക്കേടില്ലെങ്കിലും വിലക്കൂടുതലായി തോന്നിയതു കൊണ്ടും അത്യാവശ്യമായി ഒന്നും വാങ്ങാനില്ലാത്തത് കൊണ്ടും നിരത്തിലെ കാഴ്ചകൾ കാണാമെന്ന് കരുതി ഞങ്ങൾ അവിടെ നിന്നിറങ്ങി. ഇങ്ങനെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിൽ അതിഥികളായി വരുന്ന ആൾക്കാരെ സാധനങ്ങൾ വാങ്ങാൻ കൊണ്ടു ചെന്നാൽ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ഗൈഡിനു നല്ല രീതിയിൽ കമ്മീഷൻ ലഭിക്കുക പതിവാണ്, അതങ്ങനെ ആയിക്കോട്ടെ പക്ഷേ തുണിത്തരങ്ങളായാലും ഹാൻഡി ക്രാഫ്റ്റ് ആയാലും ആഭരണങ്ങളായാലും അടുക്കാൻ പറ്റാത്ത വിലയായിരിക്കും അവിടെയൊക്കെ എന്നതാണ് അനുഭവം. ഏതായാലും എല്ലാവരും നല്ല രീതിയിൽ ഷോപ്പിങ് നടത്തിയിട്ട് സന്തോഷ ഭരിതരായി ബസിലെത്തുമ്പോഴേക്കും ഞങ്ങൾ തൊട്ടടുത്തുള്ള രാജസ്ഥാനി ടെക്സ്റ്റൈൽ കോർപ്പറേഷന്‍റെ ഒരു കടയിൽ സ്വന്ത നിലയിൽ കയറി സ്മരണയ്ക്ക് വേണ്ടി ഒരു ടോപ്പ് മാത്രം വാങ്ങിയിട്ട് ബസിൽ കയറിയിരുന്നു. വാങ്ങിയ സാധനങ്ങൾ പരസ്പരം കാണിക്കലും വില ചോദിക്കലുമൊക്കെയായി എലാവരുടെയും കലപിലയ്ക്കിടയിലൽ ബസ് ഹോട്ടലിൽ എത്തിക്കഴിഞ്ഞിരുന്നു. അത്താഴം കഴിക്കാനുള്ള സമയം അതിക്രമിച്ചിരുന്നതിനാൽ എല്ലാവരും മുകളിലെ നിലയിലുള്ള ഭക്ഷണ ശാലയിലേക്ക് പോയി .
ജീര റൈസ് ,റോട്ടി ,പനീർ മട്ടർ ,കസ്റ്റാഡ്,സാലഡ് തുടങ്ങിയ വിപുലമായ അത്താഴ വിഭവങ്ങൾ കഴിച്ചിട്ട് ഞങ്ങൾ നഗരക്കാഴ്ച്ചകൾ കാണുവാനായി ടെറസിലേക്ക് പോയി. അവിടെ നിന്ന് ജയ് സാൽമീർ കോട്ടയുടെയും നഗരത്തിന്‍റെയും മനോഹരമായ രാത്രിക്കാഴ്ച ആസ്വദിച്ചു. നീല നിശീഥിനിയിൽ വൈദ്യുത ദീപാലംകൃതമായ കോട്ട അതിമനോഹരമായി കാണപ്പെട്ടു. രാത്രിയുടെ ശ്യാമ മൂടുപടം അണിഞ്ഞു തുടങ്ങിയ നഗരത്തിൽ തണുപ്പിന്‍റെ കാഠിന്യവും ഏറി വന്നപ്പോൾ ഞങ്ങൾ മുറിയിലേക്ക് കയറി കട്ടിയുള്ള കമ്പിളിപ്പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടി.
ജയ് സാൽമീർ കോട്ടയുടെ രാത്രി കാഴ്ച
നല്ല സുഖകരമായ താമസ സ്ഥലവും അതിന് അനുയോജ്യമായ കാലാവസ്ഥയും, നല്ല ഭക്ഷണവും എല്ലാം ഒത്തു ചേർന്നപ്പോൾ എല്ലാവരും നന്നായി ഉറങ്ങി, പോരാത്തതിന് ഉത്തരവാദിത്വങ്ങളും ഇല്ലല്ലോ.! വീട്ടിലാകുമ്പോൾ സാധനങ്ങൾ വാങ്ങണം , ഭക്ഷണം ഉണ്ടാക്കണം, പാത്രങ്ങളും വീടും വൃത്തിയാക്കണം ഇങ്ങനെ പലവിധ ജോലികൾ എല്ലാവർക്കും ഉണ്ടാകുമല്ലോ , യാത്ര തുടങ്ങിയതിൽ പിന്നെ രാവിലെ ഉണർന്നാൽ , പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം നേരെ ഭക്ഷണശാലയിൽ പോയി ഇഷ്ടമുള്ള സാധനങ്ങളെടുത്ത് സമയമെടുത്ത് കഴിച്ചിട്ട് കയ്യും കഴുകി കാഴ്ചകൾ കാണാൻ പോകാം, എത്ര സുഖ സുന്ദരമായ ജീവിതം! ഇങ്ങനെയുള്ള ചർച്ചകൾ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായെങ്കിലും എന്നും ഇങ്ങനെ ആയാൽ ബോറാകുമെന്നാണ് തോന്നുന്നത് , വല്ലപ്പോഴും വീട്ടിലെ ഉത്തരവാദിത്വങ്ങളിൽ നിന്നകന്ന് എല്ലാം മറന്ന് ആസ്വദിക്കേണ്ടതും അത്യാവശ്യം തന്നെയാണ്.
അടുത്ത ദിവസം പ്രഭാതത്തിൽ കാപ്പി കൂടി കഴിഞ്ഞ് മുൻകൂട്ടി പറഞ്ഞിരുന്നതനുസരിച്ച് ഒൻപത് മണിയോടെ എല്ലാവരും ബസിൽ കയറി ഇരിപ്പായി.
തുടർന്ന് വായിക്കുക- തനോട്ട് മാതാ, ലോംഗേ വാല, ഭാരതാംബ തൻ വീരപുത്ര സ്മരണിക ---രജപുത്താന ഭാഗം 3 Link to Part 03
ശ്രീദേവി ----വളരെ ഭംഗിയായി A to Z കാര്യങ്ങൾ നമ്മൾ കാണുന്നത് പോലെ അവതരിപ്പിച്ചിരിക്കുന്നു. വളരെ സന്തോഷമായി....--- Sreedevi
മറുപടിഇല്ലാതാക്കൂഎമിലി -----ഗീതയുടെ യാത്രാവിവരണം എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്നതും മനോഹരവുമാണ്. നമുക്ക് ഒരു നോവൽ പോലെ ആസ്വദിച്ചു വായിക്കാൻ കഴിയും. വിരസമായ യാത്രാവിവരണം അല്ലെന്നുള്ളതാണ് എഴുതുന്ന രീതി. വലിയൊരു അഭിനന്ദനം എഴുത്തുകാരിയ്ക്ക്.---Emily
മറുപടിഇല്ലാതാക്കൂനെജ്മി ----2nd part വായിച്ചു ഗീത. As usual സിമ്പിൾ ലാംഗ്വേജിൽ മനോഹരമായ വിവരണം. അഭിനന്ദനങ്ങൾ -----Nejmi
മറുപടിഇല്ലാതാക്കൂ