നൂറിലധികം മാവുകളും നൂറ്റി എഴുപത്തി അഞ്ചു തരം പഴവര്‍ഗ്ഗങ്ങളും ,
എണ്‍പത്തിനാലിനം പച്ചക്കറികളും,നിരവധി ഔഷധ സസ്യ,വൃക്ഷങ്ങളും, ഗോശാലകളും,പന്നി,കോഴി,മുയല്‍,മത്സ്യ
ആവാസ സ്ഥാനങ്ങളും അണിനിരന്നിരിക്കുന്ന,പ്രകൃതിയുടെ ആ കൊച്ചു കൂടാരത്തിലേക്ക് ,ഞങ്ങള്‍
വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് പ്രവേശിച്ചത്.
കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മായാവി,കുട്ടൂസന്‍
ഡാകിനി അമ്മൂമ്മ,രാജു രാധ ഇവരെല്ലാം നിരന്നു നില്‍ക്കുന്ന,വ്യാളിമുഖ വാതിലുള്ള,കുട്ടികളുടെ
പാര്‍ക്കിനരികില്‍ കൂടി മുന്നോട്ടു നീങ്ങുമ്പോള്‍ മുളവേലികള്‍ക്കിടയിലൂടെ
തേയിലത്തോട്ടത്തിലേക്ക് വഴികാണിച്ചി രിക്കുന്നു.പുകവലിയും ലഹരി ഉപയോഗവും
നിരോധിച്ചിരിക്കുന്നു എന്ന ഫലകങ്ങല്‍ക്കപ്പുറം ദശമൂലത്തറ,മലയന്‍ ഓര്‍ക്കിഡ് ഇവ
കടന്നു ചെല്ലുമ്പോള്‍ ചക്രപ്പുര കാണാം.പണ്ട് കാലങ്ങളില്‍ കൃഷിക്ക് വയലില്‍ വെള്ളം
തേകാന്‍ ഉപയോഗിച്ചിരുന്ന ചക്രം, പല സന്ദര്‍ശകരും ചവുട്ടി പരീക്ഷിക്കുന്നത് കണ്ടു.നീലക്കൊടുവേലി,കോഴിവാലന്‍
ചെടി,നഞ്ചെന്തിനു നാനാഴി എന്ന പഴം ചൊല്ലിലെ നഞ്ച്, മാധവിക്കുട്ടി പറഞ്ഞ നീര്‍മാതളം,
ത്രിഫല(നെല്ലിക്ക താന്നിക്ക കടുക്ക ),ഇടംപിരി വലംപിരി,ഇന്ത്യന്‍ ബദാം, കുറുന്തോട്ടി
ആനക്കുറുന്തോട്ടി ,നാല്‍പ്പാമര വഞ്ചി, മുളംകൂട്ടം, എന്നിവയെല്ലാം കണ്ടതില്‍ ചിലത്
മാത്രം. കാണാത്തവയാണ് കൂടുതല്‍, കാരണം മത്സര ഓട്ടം നടത്തുന്ന പ്രൈവറ്റ് ബസ് പോലെ
എന്തൊക്കെയോ പുലമ്പിക്കൊണ്ട് പരക്കം പായുകയായിരുന്ന ഗൈഡിന്‍റെ പിന്നാലെ ഓടുകയായിരുന്നു
സന്ദര്‍ശകരായ ഞങ്ങളും.ഇതിനിടയില്‍ എങ്ങിനെയോ ഇത്രയുമൊക്കെ കിട്ടി എന്ന് പറഞ്ഞാല്‍
മതി.


നാല്‍പ്പാമര വഞ്ചി ഇടംപിരി
വലംപിരി
(അത്തി,ഇത്തി
അരയാല്‍ ,പേരാല്‍ )
ശ്രദ്ധിച്ചു നോക്കുക രണ്ടു
കായ്കളില്‍ ഒന്ന് വലത്തോട്ടും ഒന്ന് ഇടത്തോട്ടും പിരിഞ്ഞിരിക്കുന്നു.
(ഇടം പിരി,വലംപിരി,പാല്‍ക്കായംവെളുത്തുള്ളി
ജാതിയ്ക്ക,വയമ്പ്, അതിമധുരം,കച്ചോലം,ഇത്രയും ചേരുന്നതാണ് ഉരമരുന്ന്,പണ്ട് നാലു
മാസം പ്രായം ആകുന്നതു വരെ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വെറും വയറ്റില്‍ അരച്ചു
കൊടുത്തിരുന്നു,അസുഖം വരാതിരിക്കാന്‍)
ഔഷധ വൃക്ഷങ്ങളുടെ പേരുകള്‍ വായിച്ചു നടക്കുമ്പോള്‍ വലിയൊരു വൃക്ഷം മനുഷ്യന്‍റെ
കൈപ്പത്തിയില്‍ നില്‍ക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതു കണ്ടു.മനുഷ്യന്‍റെ
കയ്യിലാണ് പ്രകൃതിയുടെ നിലനില്‍പ്പ് എന്നൊരു സന്ദേശം അതില്‍ ഒളിഞ്ഞിരിക്കുന്നു
എന്നെനിക്കു തോന്നി.
മരങ്ങള്‍ക്കിടയിലുള്ള ഇല്ലിക്കൂട്ടത്തിനിടയിലൂടെ നീണ്ടു പോകുന്ന ഒരു ചെറിയ വഴി
തടാകത്തിലേക്ക് തള്ളിനില്‍ക്കുന്ന ഒരു പാലത്തില്‍ എത്തി നില്‍ക്കുന്നുണ്ട്.അതാണ് മീനൂട്ട്
പാലം,പാലത്തില്‍ കയറി നിന്നു കൊണ്ട് അവിടെ വച്ചിരിക്കുന്ന തീറ്റ താഴെ മത്സ്യങ്ങള്‍ക്ക്
ഇട്ടു കൊടുക്കുമ്പോള്‍ ചെറുതും വലുതുമായ ധാരാളം മത്സ്യങ്ങള്‍ തിക്കി ത്തിരക്കി
വന്ന് തീറ്റ അകത്താക്കുന്നത് കാണുക രസമാണെങ്കിലും,ഗൈഡ് ഞങ്ങളെ അവിടേയ്ക്കു പോകാന്‍
സമ്മതിച്ചില്ല.അവരാല്‍ പരാമര്‍ശിക്കപ്പെടേണ്ട സിലബസ്സ് പൂര്‍ത്തീകരിച്ചു കഴിഞ്ഞ് അവസാനം
അവിടെയൊക്കെ പോകുവാനുള്ള അനുവാദം തന്നു
കൊണ്ട് ആ കുയില്‍ വാണി ചിലച്ചു ചിലച്ച് മുന്‍പേ നടന്നു.മുന്നോട്ടുള്ള യാത്രയില്‍
വഴിയുടെ വശങ്ങളില്‍ വാലന്റൈന്‍സ് ഗാര്‍ഡനും തുടര്‍ന്ന് മരമുകളില്‍ ഹണിമൂണ്‍ കോട്ടേജും
കാണാം.
വാലന്റൈന്‍സ് ഗാര്‍ഡനിലെ ശില്‍പ്പം ഹണിമൂണ്‍ കോട്ടേജ്
പ്രണയജോടികളും,പുതുമോടികളും
ശില്‍പ്പങ്ങള്‍ക്ക് സമീപം നിന്ന് ഫോട്ടോയെടുക്കുന്ന കാഴ്ച്ച കണ്ടു കൊണ്ട് ചെന്നെത്തിയത്
നക്ഷത്രവനത്തിലേക്കാണ്.അവിടെ അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നാളുകാരും,വളര്‍ത്തുകയും,
പരിപാലിക്കേണ്ടതുമായ, ജന്മവൃക്ഷങ്ങളെ നട്ടുവളര്‍ത്തിയിരിക്കുന്നു. വൃക്ഷത്തിന്‍റെ
പേരും,ഏതു നാളിന്‍റെതാണെന്നും രേഖപ്പെടുത്തിയിട്ടുള്ള ഈ മരങ്ങള്‍ തീരെ ആരോഗ്യമില്ലാത്തവയായി
കാണപ്പെട്ടു.എന്‍റെ ജന്മവൃക്ഷമായ വലിയ ഇത്തി മരത്തണലില്‍,മധുരമായി പുല്ലാങ്കുഴല്‍
വായിച്ചു കൊണ്ട് ഒരാള്‍ നില്‍പ്പുണ്ടായിരുന്നു.പ്രുകൃതിയുടെ
മടിത്തട്ടില്‍ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ആ സംഗീതം അതീവ ഹൃദ്യമായി
തോന്നി.അയാള്‍ അവിടെ സ്ഥിരമായി വേണുഗാനവുമായി അതിഥികളെ സ്വീകരിച്ചുകൊണ്ട് നില്‍ക്കുമത്രേ.നക്ഷത്ര
വൃക്ഷങ്ങള്‍ക്കടുത്തുതന്നെ തടിയില്‍ കൊത്തുന്ന ഒരു മരംകൊത്തിയുടെ ശില്‍പ്പവും
കാണാം.
മരംകൊത്തിയും പുല്ലാംകുഴല്‍ വായനക്കാരനും
ഞങ്ങള്‍ ഇങ്ങനെ നടന്നു പോകുമ്പോള്‍ പലരും ചെറിയ വാഹനങ്ങളില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ടു പോകുന്നത് കണ്ടു.ഇ-ടാക്സി,ഇ-ഓട്ടോ റിക്ഷ , ഇവ കൂടാതെ സ്വയം ചവുട്ടി പോകാവുന്ന രണ്ടും നാലും സീറ്റുകള്‍ ഉള്ള വാഹനങ്ങള്‍,സൈക്കിള്‍ ഇതെല്ലം നിശ്ചിത നിരക്കില്‍ അവിടെ ലഭ്യമാണ്.ചെറിയ കുട്ടികളുടെ ഒരു നിര സൈക്കിള്‍ ഓടിച്ചു ചീറി പാഞ്ഞു പോകുന്നത് കണ്ടു കൊണ്ട് നടത്തം തുടരുമ്പോള്‍ പിന്നെ കണ്ടത് കലപ്പ ഏന്തിയ കര്‍ഷകന്‍റെയും,പശുവിനെ കറക്കുന്ന ആളിന്‍റെയും ശില്‍പ്പങ്ങളാണ്.
.
കലപ്പ എന്തിയ കര്‍ഷകന്‍ പശുവും
കുട്ടിയും കറവക്കാരനും
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ കാഴ്ച്ചകള്‍ എന്നെ
ഒരു അഞ്ചു ദശാബ്ദക്കാലം പുറകോട്ടു കൊണ്ട് പോയി.ഇനിയൊരിക്കലും ആ ഐശ്വര്യ സമൃദ്ധമായ
നാളുകള്‍ വരാനിടയില്ലെന്ന് ദു;ഖത്തോടെ ഓര്‍ത്തുകൊണ്ട് നടന്നെത്തിയത്,പച്ചക്കറികള്‍
കൃഷി ചെയ്തിരിക്കുന്ന സ്ഥലത്തേക്കാണ്.വിവിധയിനം ചീരകള്‍,വഴുതനം ,പടവലം പാവല്‍,തുടങ്ങിയ
സാധാരണ പച്ചക്കറികള്‍ക്ക് പുറമേ.തുവരപ്പരിപ്പ് മുതലായവ ഉണ്ടാകുന്ന
കണ്ടിട്ടില്ലാത്ത വിവിധയിനം സസ്യങ്ങളും അവിടെ കാണുവാന്‍ കഴിഞ്ഞു.സുഗന്ധ വാഹിനികളായ
കറുവപ്പട്ട, പെരുംജീരകം, ഗ്രാമ്പൂ,ഇവ കണ്ടുകൊണ്ട് ചെന്നെത്തിയത് ദുര്‍ഗന്ധം
വമിക്കുന്ന കോഴിക്കൂടുകള്‍ക്കടുത്തേക്കാണ്. പലതരം കോഴികള്‍,താറാവ്, ആടുമാടുകള്‍,അപൂര്‍വ
ഇനമായ വെച്ചൂര്‍ പശു,ഇവയെ എല്ലാം അവിടെ സംരക്ഷിച്ചിരിക്കുന്നതു കണ്ടു.ഇടയ്ക്ക് ഒരു
കൂട്ടില്‍ രണ്ടുമൂന്നു കോഴികള്‍ എന്തോ അസുഖത്താലായിരിക്കണം ചത്തു കിടക്കുന്നത്
കണ്ടപ്പോള്‍, ‘ഇവരൊക്കെ നാളെ മേശപ്പുറത്തു വരുമായിരിക്കും അല്ലേ’എന്ന ചേട്ടന്‍റെ
ചോദ്യത്തിന്,’ഇല്ല സാറേ അതിനെയൊക്കെ എടുത്തു കുഴിച്ചിടും’എന്ന് അവിടത്തെ
ജീവനക്കാരികള്‍ വളരെ ആവേശത്തോടെ മറുപടി പറഞ്ഞു.
ഏദന്‍ തോട്ടത്തിലേക്കാണ് പിന്നീട്
ഞങ്ങള്‍ നയിക്കപ്പെട്ടത്. ആദമിനെയും അവ്വയെയും ഓര്‍മ്മിപ്പിക്കാന്‍ എന്നവണ്ണം സ്ഥാപിച്ചിരുന്ന
സ്ത്രീപുരുഷ നഗ്ന പ്രതിമകള്‍ക്കൊപ്പം നിന്ന് വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ആദി
മനുഷ്യനെക്കാള്‍ ശരീരം പ്രദര്‍ശിപ്പിച്ചിട്ടുള്ള പലരും ഫോട്ടോ
എടുക്കുന്നുണ്ടായിരുന്നു.പണ്ട് പുരുഷന് പാരയായി തീര്‍ന്ന വിലക്കപ്പെട്ട കനിയുടെ
വിവിധയിനത്തിലുള്ള മരങ്ങള്‍ കാണുവാന്‍ കഴിഞ്ഞെങ്കിലും സാത്താന്മാരെ പ്രത്യക്ഷത്തില്‍
കാണാനായില്ല.മുന്തിരി, പേര,ചാമ്പ,സപ്പോട്ട, ആത്ത,തുടങ്ങിയവയുടെ വിവിധ ഇനങ്ങള്‍
കൂടാതെ മറ്റെന്തൊക്കെയോ ഫല വൃക്ഷങ്ങള്‍ കൂടി തോട്ടത്തില്‍
പടര്‍ന്നു പന്തലിച്ചു കിടപ്പുണ്ടായിരുന്നു. ഒന്നും അത്ര വിശദമായി കാണുവാനോ
മനസ്സിലാക്കുവാനോ സാധിക്കാതെ എയ്തു വിട്ട
ശരം പോലെ
ഓടിപ്പോകുന്ന ഗൈഡിനു
പിറകെ ചെന്നെത്തിയത് ഏകദേശം ഇരുപതടിയിലധികം ഉയരമുള്ള പരശുരാമ പ്രതിമയ്ക്കരികിലേക്കാണ്.
പാറയുടെ മുകളില്‍ നിന്ന് ഇടതു കൈ മുകളിലേക്ക് ചൂണ്ടി വലതു കൈയ്യില്‍ മഴുവുമായി
നില്‍ക്കുന്ന ഭീമമായ പ്രതിമയെപ്പറ്റി ഗൈഡ് പറഞ്ഞ വീരസ്യവാദങ്ങള്‍ കേട്ട് സന്ദര്‍ശകര്‍
പലരും അവരെ വല്ലാതെ കളിയാക്കിവിട്ടു.

അവസാന ചാപ്റ്റര്‍ ആയ വാച്ച് ടവ്വര്‍ കൂടി കാട്ടിത്തന്നിട്ട് ചുവന്ന യുണിഫോമിട്ട ചലപില ഗൈഡ് എങ്ങോട്ടോ അപ്രത്യക്ഷയായി.പാര്‍ക്കിന്‍റെ ആകമാനമുള്ള ഒരു അവലോകനത്തിനായി വാച്ച് ടവ്വര്‍ പ്രയോജനപ്പെടുത്താം എന്നുള്ള ഗൈഡിന്‍റെ അഭിപ്രായം കേട്ട് അതിലേക്ക് കയറിയപ്പോഴാണ് അത് വല്ലാത്ത ഒരു ശിക്ഷയായി അനുഭവപ്പെട്ടത്. ഫയര്‍ എസ്കേപ്പ് രീതിയില്‍ വീതിയില്ലാത്ത പടികള്‍ കറങ്ങിക്കറങ്ങി ആറു നില വരെ കയറേണ്ടി വന്നു മുകളിലെത്തുവാന്‍.പടികള്‍ തമ്മില്‍ നല്ല അകലം ഉള്ളത് കൊണ്ട് കാല്‍ അതിനിടയില്‍ പെട്ടാല്‍ പിന്നെയുള്ള അവസ്ഥ ചിന്തിക്കാതിരിക്കുന്നതാകും നല്ലത്.ഏറ്റവും മുകളിലത്തെ നില വരെ പോകാതെ തൊട്ടു താഴെ നിന്ന് എല്ലാം ഒന്ന് നോക്കി കണ്ടിട്ട് ഞങ്ങള്‍ പ്രയാസപ്പെട്ട് താഴേക്കിറങ്ങി.അപ്പോഴേക്കും വിശപ്പും തുടങ്ങി,ഭാഗ്യത്തിന് ഭക്ഷണ ശാലയില്‍ എത്തേണ്ട സമയവും ആയിക്കഴിഞ്ഞിരുന്നു.വിശക്കുന്ന വയറും വേദനിക്കുന്ന കാലുകളുമായി ഭക്ഷണശാല തേടി എത്തിയപ്പോഴല്ലെ,കഥ ട്രാജഡി ആയത്.അവിടെ നിന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ചൂണ്ടിക്കാണിച്ചു തന്ന വഴി എത്തി നിന്നത്, വാച്ച് ടവ്വറിലേതു പോലെയുള്ള ഗോവണി ചുവട്ടിലാണ്.സങ്കടം സഹിക്കാതെ,മുകളിലേക്ക് പോകാന്‍ മറ്റു വഴിയില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന്,ആ വഴി തന്നെ പോകണം എന്ന് അയാള്‍ വളരെ നിഷ്ഠൂരമായി മറുപടി പറഞ്ഞു.എന്തുചെയ്യാം പെട്ടു പോയില്ലേ,മൂന്നു നില വരെ മസ്സില്‍ വലിക്കുന്ന കാലുകളുമായി ഞങ്ങള്‍ ഏന്തി വലിഞ്ഞു കയറി.ഇതറിഞ്ഞിരുന്നെങ്കില്‍ കുറച്ചു ഭകഷണം കയ്യില്‍ കരുതുമായിരുന്ന ഞങ്ങള്‍,ഇനി മറ്റാര്‍ക്കും അബദ്ധം പറ്റരുതെന്ന് വിചാരിച്ച്,ഇക്കാര്യത്തിന് ഞങ്ങള്‍ നെറ്റില്‍ കൂടി നല്ല പ്രചാരം കൊടുത്തു.പക്ഷെ പിന്നീട് രണ്ടു മൂന്നാഴ്ച്ചകള്‍ക്ക് ശേഷം അവിടം സന്ദര്‍ശിച്ച ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫയര്‍ എസ്കേപ് പടികളില്‍ കയറാതെ രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നാണ് അറിഞ്ഞത്. ഞങ്ങളെ കണ്ടപ്പോള്‍ കുറച്ചു വ്യായാമക്കുറവുണ്ടെന്ന് ആ സുരക്ഷാ നോട്ടക്കാരന് തോന്നിക്കാണണം, ഓരോ സമയം അല്ലാതെ എന്ത് പറയാന്‍.!!!
സസ്യഭക്ഷണത്തിന് എണ്‍പതും,മത്സ്യം ഉള്‍പ്പെടെയുള്ള ഊണിന് നൂറ്റിഅമ്പതു
രൂപയുമാണ് നിരക്ക്.ആദ്യം കണ്ട കൌണ്ടറില്‍ നിന്ന് ഊണിനുള്ള ടിക്കറ്റ് എടുത്ത് ബുഫേ
മേശക്കരികിലേക്ക് ഞങ്ങള്‍ പോയി. ചീര തോരന്‍,അവിയല്‍ സാമ്പാര്‍,അച്ചാര്‍,പപ്പടം
ഇവയൊക്കെ കൂടാതെ മത്സ്യം വേണ്ടവര്‍ക്ക് അതും കറിവച്ച് നിരത്തിയിട്ടുണ്ടായിരുന്നു. പാര്‍ക്കില്‍
തന്നെ ഉണ്ടാകുന്ന പച്ചക്കറിയും,മത്സ്യവുമാണ്,കറികള്‍ക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന്
പറയപ്പെടുന്നു.ഏതായാലും നല്ല വിശപ്പുള്ളത് കൊണ്ട് ഇടം വലം നോക്കാതെ ഞങ്ങള്‍ ഭക്ഷണം
അകത്താക്കി കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോഴാണ്,കൂടെ കാഴ്ച്ചകള്‍ കണ്ട് നടന്നിരുന്നവര്‍
കയറി വരുന്നതു കണ്ടത്.
ഭക്ഷണം കഴിച്ചതിന്‍റെ ആവേശത്തില്‍ നടന്നു ചെന്നത് ആര്‍ച്ചറി വിഭാഗത്തിലേക്കാണ്.അമ്പും വില്ലും,തോക്കും ഒക്കെ ലക്ഷ്യം കാണുന്നതിനായി അവിടെ ഉണ്ടായിരുന്നു.ഒരാള്‍ക്ക് മൂന്ന്
ഊഴമുണ്ടായിരുന്നതില്‍
ഞാന്‍ ഒന്ന് മാത്രം പരീക്ഷിച്ച് പാരാജയപ്പെട്ട് ബാക്കി ചേട്ടന് ദാനം
ചെയ്തു.അദ്ദേഹം വളരെ കൃത്യമായി വെടിയുതിര്‍ത്തു ബലൂണ്‍ പൊട്ടിച്ചപ്പോള്‍
വിജയാഹ്ലാദത്തില്‍ ഞാന്‍ പൊട്ടിച്ചിരിച്ചു.പക്ഷെ അമ്പും വില്ലും കൊണ്ട് ലക്ഷ്യഭേദം
നടത്താന്‍ സാധിക്കാത്തതില്‍ വലിയ ദുഃഖമൊന്നുമില്ലാതെ നേരെ മീനൂട്ട് പാലത്തില്‍
ചെന്നപ്പോഴല്ലേ അവിടെ തീറ്റ വച്ചിട്ടില്ല,അന്വേഷിച്ചപ്പോള്‍
ഒരു മണി വരെ മാത്രമേ അതിന് സമയമുള്ളൂ എന്നറിഞ്ഞു.നിരാശരായി
അവിടെ
മീനൂട്ട് പാലം
നിന്നിരുന്ന പലരോടും ഒരു
ചുവന്ന യുണിഫോമിട്ട ജീവനക്കാരി ചൂണ്ടയിടുന്ന സ്ഥലം കാട്ടി ആശ്വസിപ്പിച്ചു.അതില്‍
തീരെ തൃപ്തിയില്ലാത്ത ഒരു മഹിള അപ്പോള്‍ ‘ചൂണ്ടയില്‍ കൊത്താനുള്ള മീനിനെ ഞങ്ങള്‍
തന്നെ അവിടെ കൊണ്ട് ഇടണമായിരിക്കും ആല്ലേ’ എന്നൊരു ചോദ്യം ചോദിച്ചത് കേട്ട്
ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.പാലമിറങ്ങി വന്ന് ചൂണ്ടയിടുന്ന സ്ഥലത്ത് ചെന്ന്
നോക്കുമ്പോള്‍ ചൂണ്ട ഒഴിവില്ലെന്നു മാത്രമല്ല മുന്‍പ് പറഞ്ഞിരുന്നത് പോലെ മീനിനെ
പിടിച്ചു കൊണ്ടിട്ടാല്‍ മാത്രമേ ഒരെ ണ്ണമെങ്കിലും കിട്ടൂ എന്ന അവസ്ഥയില്‍
ചൂണ്ടക്കാര്‍ ,ചൂണ്ടുഫലകങ്ങള്‍ പോലെ നില്‍ക്കുന്നത് കണ്ടു.അതു കഴിഞ്ഞ് ഞങ്ങള്‍
കുറച്ചു നേരം കൂടി അവിടെയൊക്കെ ചുറ്റിക്കറങ്ങുമ്പോള്‍ മുന്‍പ് കാണാത്ത കടുത്ത ചുവന്ന
നിറമുള്ള ഒരു പുഷ്പം കണ്ടു.
അതിന്‍റെ പേര് ജിഞ്ചര്‍
ടോര്‍ച്ച് എന്നാണ്.
ജിഞ്ചര്‍ ടോര്‍ച്ച്
കാഴ്ചകള്‍ അവസാനിപ്പിച്ച്
മടങ്ങാന്‍ തീരുമാനിച്ചു കൊണ്ട് പച്ചക്കറി തോട്ടത്തിലൂടെ,നാടന്‍ ചായക്കടയും,കള്ളുഷാപ്പിന്‍റെ
മാതൃകയും കണ്ടുകൊണ്ട് പാര്‍ക്കിന് പുറത്തേക്ക് നടന്നു.
പ്രകൃതിയുമായി ഇത്രയും
നേരം സംവദിക്കുകയാല്‍ ലഭിച്ച ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് ഇലച്ചാര്‍ത്തുകളുടെ മര്‍മ്മര
സംഗീതം മനസ്സില്‍ കരുതിക്കൊണ്ട്,ഭൂമിയെ സ്നേഹിച്ചു ,പരിപാലിക്കുന്നവര്‍ക്ക് നന്ദി
പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം സംരംഭങ്ങള്‍ നാടിന് ഐശ്വര്യമേകട്ടെ എന്ന് അകമഴിഞ്ഞു പ്രാര്‍ത്ഥിച്ചു
കൊണ്ട് വീട്ടിലേക്ക് മടങ്ങി.
ഗീത എ
13/01/2018