ദേവസ്ഥാനമായ പെരിങ്ങോട്ടുകര
സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍
രണ്ടായിരത്തി പതിനേഴിലെ ചെമ്പൈ സംഗീതോത്സവത്തില്‍ പാടുവാന്‍ എത്തിയ സമയത്താണ് പെരിങ്ങോട്ടുകര ദേവസ്ഥാനത്തിനെ
പറ്റിയും,അവിടെ നടത്തപ്പെടുന്ന
ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തെപ്പറ്റിയും ഉള്ള ബ്രോഷര്‍ ലഭിച്ചത്.അതില്‍ നിന്ന്
ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പാടുവാന്‍ ലഭിച്ച തീയതിയുടെ തലേ ദിവസം
ട്രെയിന്‍ മാര്‍ഗ്ഗം തൃശ്ശൂരില്‍ ഏകദേശം രണ്ടു മണിയോടെ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഉച്ചഭക്ഷണം
വീട്ടില്‍ നിന്ന് കരുതിയിരുന്നത് യാത്രയ്ക്കിടെ കഴിച്ചത് കൊണ്ട് സമയം പാഴാക്കാതെ
പെരിങ്ങോട്ടുകരയിലേക്ക് പോകേണ്ടത് എങ്ങിനെയെന്ന് ആലോചിച്ചു കൊണ്ട് സ്റ്റേഷന്
പുറത്തേക്കിറങ്ങി.എവിടെ നിന്നോ ഒരു അപ്പൂപ്പന്‍ ടാക്സി,ടാക്സി എന്നു വിളിച്ചു
കൂകിക്കൊണ്ട് ഞങ്ങളുടെ മുന്‍പില്‍ ഓടിയെത്തി.പോകേണ്ട സ്ഥലത്തെ പറ്റി ഒന്നും
അറിയാത്തത് കൊണ്ട് കാറില്‍ പോകുന്നത് നല്ലതാണെന്ന് തീരുമാനിച്ച ഞങ്ങള്‍,കാറുമായി
വരാന്‍ പറഞ്ഞു.സന്തോഷവാനായ അയാള്‍ പെട്ടെന്ന് തന്നെ പോയി തന്നെക്കാള്‍ പ്രായമുള്ള
ഒരു വെളുത്ത അംബാസിഡര്‍ കാറുമായി വന്ന് ഡോര്‍ തുറന്ന് തന്ന് ഞങ്ങളെ സ്വീകരിച്ചു.റോഡിന്‍റെ
ഗുണവും,വണ്ടിയുടെ മെച്ചവും കൂടിച്ചേര്‍ന്ന്,ഗ്രാമ ഭംഗി ആസ്വദിച്ചിരുന്ന ഞങ്ങളുടെ,നട്ടെല്ലിന്‍റെ
ആണികള്‍ ഊരിപ്പോകത്തക്കവിധം എടുത്തുലച്ചുകളഞ്ഞു. കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്ന
ഹരിതാഭമായ നെല്‍പ്പാടങ്ങള്‍ക്കു നടുവിലൂടെ,മന്ദമാരുതന്‍റെ തലോടലേറ്റ് കൊണ്ടുള്ള ആ ശകടത്തിലെ
യാത്ര ഏകദേശം നാല്‍പ്പത്തി അഞ്ചു മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനം അണഞ്ഞു. യാത്രക്കൂലിയായി
അറുന്നൂറു രൂപയും വാങ്ങി അപ്പൂപ്പന്‍ പോകുമ്പോള്‍ ദേവസ്ഥാനത്തിന്‍റെ ക്ഷേത്ര
ഗോപുരങ്ങള്‍ കണ്ടു മതി മറന്നു നില്‍ക്കുകയായിരുന്നു ഞങ്ങള്‍.
വടക്കുംനാഥനും ,പാറമേക്കാവും
തിരുവമ്പാടിയും,കൂടിച്ചേര്‍ന്ന് പൂരത്തിന്‍റെ
മേളം കൊഴുപ്പിക്കുന്ന തൃശ്ശിവപേരൂരില്‍ നിന്ന് തെക്ക് പടിഞ്ഞാറ് ദിശയില്‍
ഏകദേശം ഇരുപത് കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ പെരിങ്ങോട്ടുകര എന്ന
മനോഹരമായ ഗ്രാമ പ്രദേശത്ത് എത്താം.തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്
സ്റ്റാന്‍റില്‍ നിന്ന് കാഞ്ഞാണി,അന്തിക്കാട്, പുത്തന്‍പീടിക വഴി പോകുന്ന ബസ്സില്‍
കയറി പെരിങ്ങോട്ടുകര ജങ്ക്ഷനില്‍ ഇറങ്ങിയാല്‍ ശ്രീ വിഷ്ണുമായ
സ്വാമിയുടെ ചിത്രത്തോടു കൂടി ദേവസ്ഥാനത്തിലേക്കുള്ള ചൂണ്ടു ഫലകം
കാണാം. (തൃപ്രയാര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ ഇതു വഴിയാണ് പോകുന്നത്.)
പെരിങ്ങോട്ടുകര ദേവസ്ഥാന അലങ്കാര ഗോപുരം
കാണിച്ചിരിക്കുന്ന അതി ഗംഭീരങ്ങളായ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള
അലങ്കാര
ഗോപുരങ്ങള്‍ കാണാം.ഇതിന് എതിര്‍ ഭാഗത്ത് റോഡിന് ഇടതു വശത്ത്
രണ്ടുമൂന്നു
വലിയ ശില്‍പ്പങ്ങളും തലയെടുപ്പോടെ നില്‍ക്കുന്നത്
നല്ല കാഴ്ച
തന്നെയാണ്.
ദേവസ്ഥാനത്തിനു മുന്നിലുള്ള 51 അടി ഉയരമുള്ള ശിവപാര്‍വതി, വിഷ്ണുമായ ശില്‍പം
ഇപ്പോഴത്തെ ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരന്
ദേവസ്ഥാനത്തിനു മുന്നിലുള്ള 51 അടി ഉയരമുള്ള ശിവപാര്‍വതി, വിഷ്ണുമായ ശില്‍പം
പോത്തിന്‍റെ ശില്‍പം(പിറകില്‍ ഗസ്റ്റ് ഹൗസ്)--- 31 അടി ഉയരമുള്ള ഗരുഡ ശില്‍പം
സംഗീത നൃത്ത പ്രിയനായ ശ്രീ വിഷ്ണുമായ സ്വാമി,പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തിന്‍റെ ഗോപുര ചുവട്ടില്‍,പാദരക്ഷകള്‍ സൂക്ഷിക്കാന്‍
കെട്ടിയടച്ച പ്രത്യേകം സ്ഥലമുണ്ട്.പാദരക്ഷകള്‍ അവിടെ ഇട്ട് നേരെ കയറിച്ചെല്ലുമ്പോള്‍
പ്രധാന ശ്രീകോവിലില്‍ വിഷ്ണുമായ സ്വാമിയും, അരികിലായി മറ്റൊരു ചെറിയ ശ്രീകോവിലില്‍
ഭുവനേശ്വരി ദേവിയും കുടികൊള്ളുന്നതു കാണാം.അതിനടുത്തു തന്നെ സമാധിയായ മുന്‍
ദേവസ്ഥാനാധിപതി ദാമോദര സ്വാമികളുടെ സമാധി മണ്ഡപവും വെങ്കല പ്രതിമയും സ്ഥാപിച്ചിരിക്കുന്നു.സംഗീത
ശിരോമണി ആയിരുന്ന ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ പേരില്‍,എല്ലാ വര്‍ഷവും ഗംഭീരങ്ങളായ
സംഗീത നൃത്ത പരിപാടികള്‍ അരങ്ങേറുന്ന ഒരു സംഗീത മണ്ഡപവും തൊട്ടടുത്തു തന്നെ ഒരുക്കിയിട്ടുണ്ട്.കൂടാതെ
ബ്രഹ്മരക്ഷസ്സിന്‍റെ പ്രതിഷ്ഠയും,വേലുമുത്തപ്പന്‍റെ സമാധി സ്ഥലമായ കുക്ഷി കല്‍പ്പവും,
സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നതു കാണാം.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം
തേടി പെരിങ്ങോട്ടുകര എത്തിയ ശ്രീനാരായണഗുരു സ്വാമികള്‍ ഇവിടത്തെ ആരാധനാക്രമം കണ്ട്
അത്ഭുതപ്പെടുകയുണ്ടായെന്നു പറയപ്പെടുന്നു.
നിത്യ നിദാന പൂജകള്‍ കൂടാതെ തിരുവോണം,നവരാത്രി, മണ്ഡലകാലം,കളമെഴുത്തും പാട്ടും, മഹാരൂപക്കളം,തിറവെള്ളാട്ട് അമാവാസി ,പൗര്‍ണമി തുടങ്ങിയ വിശേഷാവസര പൂജകളും വളരെ കൃത്യമായി തന്നെ ഇവിടെ നടത്തി വരുന്നുണ്ട്.ദേവസ്ഥാനത്ത് എല്ലാ ദിവസവും നടത്തുന്ന പ്രസാദ ഊട്ട് അശരണര്‍ക്കും ആലംബഹീനര്‍ക്കും മാത്രമല്ല വിശന്നു ചെല്ലുന്ന ഏതൊരാള്‍ക്കും ആശ്വാസം നല്‍കുന്നതാണ്.നാട്ടുകാരെ കൂടാതെ അന്യനാട്ടില്‍നിന്നും,വിദേശത്തു നിന്നും ധാരാളം ആളുകള്‍ ഇവിടെ വന്ന് ദര്‍ശനം നടത്തി പോകാറുണ്ട്.
നിത്യ നിദാന പൂജകള്‍ കൂടാതെ തിരുവോണം,നവരാത്രി, മണ്ഡലകാലം,കളമെഴുത്തും പാട്ടും, മഹാരൂപക്കളം,തിറവെള്ളാട്ട് അമാവാസി ,പൗര്‍ണമി തുടങ്ങിയ വിശേഷാവസര പൂജകളും വളരെ കൃത്യമായി തന്നെ ഇവിടെ നടത്തി വരുന്നുണ്ട്.ദേവസ്ഥാനത്ത് എല്ലാ ദിവസവും നടത്തുന്ന പ്രസാദ ഊട്ട് അശരണര്‍ക്കും ആലംബഹീനര്‍ക്കും മാത്രമല്ല വിശന്നു ചെല്ലുന്ന ഏതൊരാള്‍ക്കും ആശ്വാസം നല്‍കുന്നതാണ്.നാട്ടുകാരെ കൂടാതെ അന്യനാട്ടില്‍നിന്നും,വിദേശത്തു നിന്നും ധാരാളം ആളുകള്‍ ഇവിടെ വന്ന് ദര്‍ശനം നടത്തി പോകാറുണ്ട്.
വിഷ്ണുമായ സ്വാമിയുടെ അവതാര പുരാണം
പണ്ടൊരിക്കല്‍ നായാട്ടിനിറങ്ങിയ കൈലാസനാഥന്‍ വനത്തിനുള്ളില്‍ നിന്ന് ഗന്ധര്‍വ
കിന്നര സാന്നിദ്ധ്യമുള്ള ഒരു ഗാനം കേള്‍ക്കുകയും,ആ ഗാനത്തിന്‍റെ ഉറവിടം ഒരു
വേടത്തരുണിയായ ‘കുളിവാക’ എന്ന സുന്ദരി ആണെന്ന് മനസ്സിലാക്കി അവിടെ എത്തുകയും,അവളില്‍
കാമ പരവശനായി തീരുകയും ചെയ്തുവത്രേ. മാരവൈരി ആയ ശങ്കരന്‍ തന്‍റെ ഇംഗിതം കുളിവാകയോട്
പറഞ്ഞിട്ട് തിരികെ വരുന്ന സമയം അറിയിച്ച് നായാട്ടിനു പോയി.ഈ സമയത്ത്, പാര്‍വതീ
ഭക്തയായ കുളിവാക ദേവിയെ സ്തുതിച്ചു പ്രത്യക്ഷപ്പെടുത്തി,തന്‍റെ വിഷമാവസ്ഥ
അറിയിച്ചു. പൂര്‍വ ജന്മത്തില്‍ കൈലാസത്തിലെ പരിചാരിണി ആയിരുന്ന മനസ്വിനി എന്ന
യക്ഷിണി പാര്‍വതി പുത്രനായ ഉണ്ണി ഗണപതിയെ മുലയൂട്ടുകയാല്‍ കോപം പൂണ്ട ദേവിയുടെ
ശാപം കൊണ്ടാണ് ഈ ജന്മം കുളിവാക എന്ന ഇവള്‍ ചണ്‌ഡാല കുലത്തില്‍ വന്നു പിറന്നതെന്ന്
ദേവി അവളെ ധരിപ്പിച്ചു.കന്യകാത്വം നഷ്ടപ്പെടും മുന്‍പ് ശിവപുത്രനെ മുലയൂട്ടാന്‍
അവസരം ലഭിച്ചാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് അന്ന് അരുളിച്ചെയ്തിരുന്ന ദേവി, ഇപ്രകാരം
വന്നു ഭവിച്ചത് വിധി നിര്‍ണ്ണയം ഒന്ന് കൊണ്ട് മാത്രമാണെന്നും,താന്‍ വേടത്തരുണിയുടെ
വേഷം ധരിച്ച് ശ്രീ പരമേശ്വരനെ സ്വീകരിച്ചു കൊള്ളാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് കുളിവാകയെ
യാത്രയാക്കിയത്രെ. അനന്തരം മായാ കുളിവാകയായ ഉമയ്ക്ക് മഹേശ്വരനില്‍ ജനിച്ച
ശിശുവിന് നല്ലൊരു പോത്തിന്‍ കുട്ടിയെ കാവലാക്കി കൈലാസത്തില്‍ എത്തിയ മഹാദേവന്‍,ആ
കുട്ടിയെ അനുഗ്രഹിച്ച് കുളിവാകയെ ഏല്‍പ്പിക്കാന്‍ പാര്‍വതിയോട് അരുള്‍ ചെയ്തു. അപ്രകാരം
കുളിവനത്തിലെത്തിയ ദേവി ശിശുവിന് വിഷ്ണുമായ എന്ന് നാമകരണം ചെയ്ത് കുളിവാകയെ ഏല്‍പ്പിച്ചു.
ഏഴു വയസ്സുവരെ വിഷ്ണുമായ തന്‍റെ ഇഷ്ട വാദ്യമായ ഇഴാറയും കൊണ്ട്,ഇഷ്ട വാഹനമായ
പോത്തിന്‍ പുറത്തേറി,മലയരുടെ കണ്ണിലുണ്ണിയായി,വനത്തില്‍ വിഹരിച്ചു കൊണ്ട്,കുളിവാകയ്ക്കൊപ്പം
വളര്‍ന്നു വന്നു.ഏഴു വയസ്സ് തികഞ്ഞ സമയത്ത് വനവാസികള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഒരുക്കിയ
അതി ഗംഭീരമായ പിറന്നാള്‍ സദ്യയ്ക്ക് വിഭവങ്ങള്‍ ഒരുക്കാന്‍ വിഷ്ണുമായ തന്നെ ഒരു
കുട്ടിപ്പട്ടരായി പ്രവര്‍ത്തിച്ചു. അമൃത സമാനമായ സദ്യ എല്ലാവര്‍ക്കും വളരെ
ഇഷ്ടപ്പെട്ടു.ആ അവസരത്തില്‍ ത്രികാലേശ്വരനായ നാരദമുനി അവിടെയെത്തി,വിഷ്ണുമായയോട്
അവന്‍റെ മാതാപിതാക്കള്‍ പാര്‍വതീ പരമേശ്വരന്മാരാണെന്നും,ജലന്ധര നിഗ്രഹമാണ് അവന്‍റെ
അവതാരോദ്ദേശം എന്നും,അതിനായി കൈലാസത്തില്‍ പോയി ഉമാമഹേശ്വരന്മാരെ കണ്ട് അനുഗ്രഹം
വാങ്ങണമെന്നും ഉപദേശിച്ചു.ജന്മരഹസ്യവും,ജന്മദൌത്യവും മനസ്സിലാക്കിയ വിഷ്ണുമായ,കുളിവാകയെന്ന
പോറ്റമ്മയോട് അനുവാദം വാങ്ങി ബാല്യ സഹജമായ അങ്കലപ്പോടും,അഭിമാനത്തോടും കൂടി ശ്രീ
കൈലാസത്തിലേക്ക് പുറപ്പെട്ടു.കൈലാസ കവാടത്തില്‍ നന്ദികേശന്‍ പ്രവേശനം
നിഷേധിക്കുമെന്നുള്ളതു കൊണ്ട്,മഹാവിഷ്ണുവിനെ ധ്യാനിച്ച് സ്വരൂപം മാറ്റി വിഷ്ണുരൂപം
കൈക്കൊണ്ടാണ് ശിവസവിധത്തില്‍ എത്തിയത്.സന്തോഷ പൂര്‍വ്വം മകനെ ആലിംഗനം ചെയ്ത ആ ലോക
രക്ഷകര്‍ ജലന്ധരവധത്തിനും,ഭൂമി വിറപ്പിച്ച ഭ്റുംഗ നിഗ്രഹത്തിനും
വേണ്ട ചതുരുപായങ്ങളും,അതിശക്തങ്ങളായ രണ്ടു കുറുവടികളും നല്‍കി അനുഗ്രഹിച്ചു.ഈ സമയം
ദേവേന്ദ്ര വരലബ്ധിയാല്‍ അഹങ്കരിച്ച് ത്രിലോകങ്ങളിലും ഭീതി പരത്തിയ ജലന്ധരന്‍ ശ്രീ
പാര്‍വതിയെ വേള്‍ക്കാന്‍ ശ്രമിച്ചു കൈലാസത്തിലെത്തി,മഹാദേവനുമായി യുദ്ധം
പ്രഖ്യാപിച്ചപ്പോള്‍ മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഘോര യുദ്ധം ചെയ്ത്
ജലന്ധരനെ വധിച്ച വിഷ്ണുമായയെ ഇന്ദ്രന്‍ സ്വര്‍ഗ്ഗലോകത്തേക്ക് ക്ഷണിച്ചെങ്കിലും ജനസേവനത്തിന്‍റെ
മഹനീയ രംഗം ഭൂമിയാണെന്ന് പറഞ്ഞ് ഭഗവാന്‍ ഭൂമിയില്‍ തന്നെ തിരിച്ചെത്തി.അനന്തരം
കരിങ്കുട്ടി എന്ന അനുചരനോട് കൂടി ഭ്റുംഗാസുരനെ നേരിട്ടു. പോരിനിടയില്‍ വിഷ്ണുമായ
സ്വാമിയ്ക്ക് മുറിവേല്‍ക്കുകയും,രക്തം ഭൂമിയില്‍ പതിച്ച മാത്രയില്‍ അതില്‍ നിന്നും
നാനൂറ് കുട്ടിച്ചാത്തന്മാര്‍ ജന്മമെടുക്കുകയും,അസുരന്‍ പ്രയോഗിച്ച ബ്രഹ്മദത്തമായ
പത്ത് അസ്ത്രങ്ങള്‍,പത്ത് കുട്ടിച്ചാത്തന്മാര്‍ വിഴുങ്ങി ആത്മാഹൂതി ചെയ്യുകയും
ചെയ്തു.ബാക്കിയുള്ള ചാത്തന്മാര്‍ വിഷ്ണു മായ സ്വാമിയോടൊപ്പം നിന്ന് പോരാടുകയും,
ഒടുവില്‍ സ്വാമി മാതൃദത്തമായ തന്‍റെ കുറുവടികള്‍ കൊണ്ട് അസുരനെ നിഗ്രഹിക്കുകയും
ചെയ്തു.
വിഷ്ണുമായ സ്വാമിയും
പെരിങ്ങോട്ടുകരയും
തലമുറകളായി കര്‍മ്മസിദ്ധികള്‍ ഉണ്ടായിരുന്ന ദേവസ്ഥാന കുടുംബത്തില്‍
മഹാമാന്ത്രികരും,മഹാപണ്ഡിതന്‍മാരും എക്കാലത്തും ഉണ്ടായിരുന്നു.അവരില്‍ അഗ്രഗണ്യനായ
ഒരു മഹാമാനുഷി ആയിരുന്ന വേലുമുത്തപ്പനാണ് വിഷ്ണുമായസ്വാമിയെ പെരിങ്ങോട്ടുകരയില്‍
പ്രതിഷ്ഠിച്ചതും,ആരാധനാ ക്രമങ്ങള്‍ തുടങ്ങിയതും.നാട്ടില്‍ കഷ്ടപ്പാടുകളും,
ദുരിതവും ഏറി വന്ന സമയത്ത്,ജനങ്ങളെ സഹായിക്കുന്നതിലും വലിയ ഉപാസന മറ്റൊന്നില്ല
എന്നറിയാമായിരുന്ന വേലുമുത്തപ്പന്‍,കുടുംബ പരദേവതയായ ഭുവനേശ്വരി ദേവിയെ തപസ്സു
ചെയ്തു.സംപ്രീതയായ ദേവി നാടിന്‍റെ ഐശ്വര്യത്തിന് വേണ്ടി കരണീയമായ ഉപദേശങ്ങള്‍
കൊടുത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചു.
മന്ത്രവിദ്യകള്‍ക്കും ആസുരപ്രവര്‍ത്തികള്‍ക്കും പേരുകേട്ട പുഞ്ചനല്ലൂര്‍ ഇല്ലത്തെ
അധിദേവതയായിരുന്ന വിഷ്ണുമായ സ്വാമിയെ ഭജിച്ച് ഉപാസിച്ച മാന്ത്രികരില്‍
അഗ്രഗണ്യനായിരുന്ന ഒരു ഭട്ടതിരിയുടെ മരണത്തോടെ,അവിടത്തെ ദൈവപ്പുര ഇരുട്ടിലാണ്ട്
കിടക്കുകയും,ഇല്ലത്ത് ദാരിദ്യവും രോഗാരിഷ്ടതകളും വന്നു ഭവിക്കുകയും ചെയ്തു.പൊന്നു
കായ്ക്കുന്ന മരമാണെങ്കിലും മേല്‍ക്കൂര വീഴ്ത്തുമെന്നറിഞ്ഞാല്‍ വെട്ടി മാറ്റുമല്ലോ,എന്നതു
പോലെ,ഭട്ടതിരിപ്പാടിന്‍റെ അശരണയായ അന്തര്‍ജ്ജനം വിഷ്ണു മായ സ്വാമിയുടെ വിഗ്രഹം എടുത്ത്
പുഴയിലൊഴുക്കി വിട്ടു, എന്നെങ്കിലും പുനരുജ്ജീവനം ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.ഈ
വിഷ്ണുമായ സ്വാമിയ്ക്കു മാത്രമേ നാടിനെ രക്ഷിക്കനാകൂ എന്നാണ് ദേവി അരുള്‍ ചെയ്തത്.
ഭുവനേശ്വരി ദേവിയുടെ ഉപദേശപ്രകാരം വിഷ്ണുമായ സ്വാമിയെ
നാടിന്‍റെ ഐശ്വര്യ ദേവതയായി ലഭിക്കാന്‍ വേണ്ട ധ്യാനോപാസനകള്‍ നടത്തി വന്ന ശ്രീരാമഭക്തനായ
വേലു മുത്തപ്പന്‍,തൃപ്രയാര്‍ ക്ഷേത്ര സന്നിധിയിലെ പുഴയില്‍ കുളിച്ചു തൊഴുക
പതിവായിരുന്നു.ഒരു ദിവസം ദേഹശുദ്ധി വരുത്തുന്ന സമയത്ത് അദ്ദേഹം വെള്ളത്തില്‍ ഒരഭൗമ
പ്രകാശം കണ്ടു. പിന്നീട് ഇത് പതിവാകുകയും ,ക്ഷേത്രത്തില്‍ ആ സമയത്ത് മണിനാദങ്ങള്‍
കേള്‍ക്കുകയും,ദിവ്യ പ്രകാശം ദൃശ്യമാകുകയും, ചെയ്യുന്നത് കൂടാതെ മേല്‍ശാന്തിയ്ക്ക്
സ്വപ്ന ദര്‍ശനങ്ങളും ഉണ്ടായി തുടങ്ങി.തുടര്‍ന്ന് ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല പ്രശ്നത്തില്‍
പുഴയില്‍ ഒഴുകി വന്നിരിക്കുന്ന ദിവ്യശക്തിയുടെ സൂചന ലഭിക്കുന്നതും, വേലുമുത്തപ്പന്‍
പുഴയില്‍ പ്രകാശം കണ്ടതും ഒരു ദിവസം തന്നെ ആയിരുന്നു. പുഞ്ചനല്ലൂരില്‍ നിന്നും
ഒഴുക്കി വിട്ട ശക്തിയുടെ നാഥനെ കണ്ടെത്താനുള്ള കാര്യങ്ങളാണ് അസമയത്തും മറ്റും
അവിടെ ഉണ്ടായിക്കൊണ്ടിരുന്നതെന്നും പ്രശ്ന വിധി ഉണ്ടായി.പ്രശ്നത്തിന്‍റെ താംബൂല
ക്രിയയ്ക്ക് സാക്ഷ്യം വഹിച്ച വേലു ദേവീ പ്രവചനവും, പ്രകാശ ദര്‍ശനവും
ബന്ധപ്പെടുത്തി നോക്കിയപ്പോള്‍ തനിക്കു ലഭിക്കേണ്ട വരദാനമാണ് ഇതെന്ന് മനസ്സിലാക്കി
തന്‍റെ ഉപാസന ഒന്നുകൂടി ഊര്‍ജ്ജിതമാക്കി.മറ്റൊരു ദിവസം സ്നാനാദി കര്‍മ്മങ്ങള്‍ക്കിടെ,വിഗ്രഹം
വേലുവിന്‍റെ കാലില്‍ തടയുകയും,അത് എടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ദു:ഖിതനായ
അദ്ദേഹം പുഴക്കരയില്‍ തന്നെ ഇരുന്നു ഭുവനേശ്വരി ദേവിയെ ധ്യാനിക്കുകയും
ചെയ്തു.ആവാഹന സിദ്ധികളോടും,ആരാധനാ മനോഭാവത്തോടും കൂടി സമീപിച്ചാല്‍ മാത്രമേ
പുഞ്ചനല്ലൂരില്‍ നിന്നും ഒഴുക്കി വിട്ട ഈ ശക്തി കേന്ദ്രത്തെ സമക്ഷത്തില്‍
വരുത്താനാകൂ എന്നായിരുന്നു ദേവിയുടെ നിര്‍ദ്ദേശം.
സകലവിധ സന്നാഹങ്ങളോടും കൂടി വേലു പുഞ്ചനല്ലൂരെത്തി
അന്തര്‍ജ്ജനത്തെ കണ്ട്,വിഗ്രഹം സ്വായത്തമാക്കാന്‍ വേണ്ട മൂല മന്ത്രങ്ങളടങ്ങിയ
താളിയോല ഗ്രന്ഥങ്ങള്‍, കരസ്ഥമാക്കി.ക്ഷണ മാത്രയില്‍ കരഗതമാക്കാന്‍ സാധിക്കാത്ത ഈ
മന്ത്രവിദ്യകള്‍ സ്വായത്തമാക്കാന്‍ വേണ്ട വൃത നിഷ്ഠയും,മന:ശ്ശക്തിയും,ഭക്തിയും
കൈമുതലായുള്ള അര്‍ഹനായ വ്യക്തിയാണെന്ന് ഉറപ്പു വരുത്തിയിട്ടാണ് അറപ്പുരയില്‍
നിന്ന്,അന്തര്‍ജ്ജനം ഗ്രന്ഥക്കെട്ടുകള്‍ എടുത്തു കൊടുത്തത്.പിന്നീടുള്ള
ദിവസങ്ങളില്‍ ആവാഹന മന്ത്രങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെ
സ്വാധീനത്തിലാക്കിക്കൊണ്ടിരുന്ന വേലുവിന് നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടി
വന്നെങ്കിലും പതറാതെ അദ്ദേഹം തന്‍റെ ഉപാസന തുടരുക തന്നെ ചെയ്തു.അങ്ങിനെ മറ്റൊരു
പുലര്‍വേളയില്‍ സ്നാന സമയത്ത് മന്ത്രങ്ങള്‍ ഉരുക്കഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ പുഴയില്‍
ഭഗവാന്‍റെ പ്രകാശ പരിവേഷം തെളിഞ്ഞു വരികയും,പ്രസന്ന വദനനായി പ്രത്യക്ഷനാകുകയും
ചെയ്തു.വീടും നാടും നന്നാകുവാന്‍ ഭഗവാന്‍ വീട്ടില്‍ വന്നു കുടികൊള്ളണമെന്ന
വേലുവിന്‍റെ പ്രാര്‍ത്ഥന കൈക്കൊണ്ട് സാക്ഷാല്‍ ശ്രീ വിഷ്ണുമായ സ്വാമി
മറഞ്ഞു.പുഴയില്‍ കിടന്ന വിഗ്രഹം ഭക്ത്യാദരപൂര്‍വം വേലു പെരിങ്ങോട്ടുകരയില്‍
എത്തിച്ച് ബ്രഹ്മവിധി പ്രകാരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പ്രതിഷ്ഠിച്ചു.പഞ്ചലോഹ
വിഗ്രഹത്തില്‍ ആവാഹിച്ചു പ്രതിഷ്ഠിച്ച വിഷ്ണു മായ സ്വാമി ഭക്തര്‍ക്ക് അഭീഷ്ട്ട
വരദായകനായി ദേവസ്ഥാനത്തില്‍ വാഴുമ്പോള്‍ തൊട്ടടുത്ത്,കുട്ടിച്ചാത്തന്മാരെ
ആവാഹിച്ചിരുത്തിയിരിക്കുന്ന കുക്ഷികല്‍പ്പത്തില്‍ വേലുമുത്തപ്പന്‍റെ ആത്മാവും
ഉണ്ടെന്ന് സങ്കല്‍പ്പം.
വേലുമുത്തപ്പ സ്വാമികള്‍ കുക്ഷികല്‍പ്പ സമാധി
വേലുമുത്തപ്പ
സ്വാമികളുടെ സമാധിക്കു ശേഷം,ദേവസ്ഥാനത്ത് അനേക തലമുറകള്‍ വിഷ്ണുമായ സ്വാമിയെ
പൂജിച്ചു ഭജിച്ചു പോരുന്നു.ഇപ്പോള്‍ ദേവസ്ഥാനാധിപതി ആയിരിക്കുന്ന ഉണ്ണി ദാമോദരന്‍റെ
മുത്തശ്ശനും, പണ്ഡിതനും,അഭ്യാസമുറകള്‍
അറിയാവുന്ന ആളുമായിരുന്ന ബ്രഹ്മശ്രീ
വേലുക്കുട്ടി, ക്ഷേത്ര ചൈതന്യം വര്‍ദ്ധിപ്പിക്കുവാനായി തന്നാലാവോളം പ്രവര്‍ത്തിച്ച്,മലയാള ആണ്ട് 1116ല്‍ പുത്രനായ ദാമോദരന് അധിപതി
സ്ഥാനം കൈമാറിയിട്ട് സമാധിയാകുകയാണുണ്ടായത്. ഇദ്ദേഹവും മഹാപണ്ഡിതനും,ദേവസ്ഥാനത്തിന്‍റെ
ചൈതന്യം മേല്‍ക്കുമേല്‍ ഉയരാന്‍
കാരണക്കാരനുമാണ്.
പുരാതനവും ചരിത്രപ്രസിദ്ധവുമായ പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ “തിറവെള്ളാട്ട്” വിഷ്ണുമായ
ഭഗവാന്‍റെ പിറന്നാള്‍ ആഘോഷമാണ്.ഈ ഉത്സവത്തിന്‍റെ ദിവസം നിശ്ചയിക്കുന്നത്
നൃത്തത്തില്‍ വരുന്ന വിഷ്ണുമായ സ്വാമി തന്നെയാണ്.ഭഗവാന്‍ ദേവ സ്ഥാനാധിപതിക്ക് ആണ്ടറുതിക്കാര്യം
അരുളപ്പാടായി നല്‍കുന്നു.തിറ വെള്ളാട്ടിന്,മൂല സേവക്കാരനായ വേലുമുത്തപ്പനൊപ്പം
വിഷ്ണുമായ സ്വാമിയും പുറത്തേക്ക് എഴുന്നള്ളും.സംഗീത നൃത്ത പ്രിയനായ സ്വാമിയ്ക്ക്
ഏഴു ദിവസത്തെ ഉത്സവമാണ് നടത്തുന്നത്.ഇതിനായി ഒരുക്കുന്ന ആദ്യത്തെ കളം വേലു
മുത്തപ്പന്‍റെതാണ്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏഴു കളങ്ങളും നടത്തുകയും അവസാന
ദിവസം വിഷ്ണുമായ സ്വാമിയുടെ പൂര്‍ണ്ണ രൂപത്തിലുള്ള നിസ്തുല നൃത്തക്കളവുമാണ് ഒരുക്കുന്നത്.വര്‍ഷത്തിലൊരിക്കല്‍
ഉള്ള ഈ രൂപക്കള ദര്‍ശനം പരമ പുണ്യമായി കരുതുന്ന
ഭക്തജനങ്ങള്‍ കളത്തിലെ ധൂളി വാരിയെടുത്ത് സ്വഗൃഹത്തിലെ പവിത്രമായ ഒരിടത്ത്
സൂക്ഷിച്ച് ആപത് ശങ്ക ഇല്ലാതെ ജീവിക്കുന്നു എന്നു പറയപ്പെടുന്നു.തിറ വെള്ളാട്ട്
കഴിഞ്ഞ് ദേവസ്ഥാനത്തിന്‍റെ അമ്മയായ ഭുവനേശ്വരി ദേവിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി
തോറ്റം പാട്ടും നടത്തി വരുന്നുണ്ട്.
എഴുന്നെള്ളിപ്പും
കളമെഴുത്തും ഈ ദിവസത്തെ പ്രത്യേകതകളാണ്.
ബഹുവര്‍ണ്ണപ്പൊടികളാല്‍ വിഷ്ണുമായ
രൂപക്കളം വരച്ച് ഭഗവാന്‍റെ കഥകള്‍ പാടിപ്പുകഴ്ത്തി നടത്തുന്ന വിശിഷ്ട പൂജയായ
മഹാരൂപക്കളം ഉള്‍പ്പടെ,കളമെഴുത്ത്പാട്ട് ഉത്സവം,അമാവാസി, പൗര്‍ണ്ണമി പൂജകള്‍ എല്ലാം വളരെ കൃത്യമായി ഭക്തിയോടെ ഇവിടെ നടത്തി
വരുന്നു.
സംഗീതനൃത്ത പ്രിയനായ വിഷ്ണുമായസ്വാമിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും രണ്ടാഴ്ച്ചത്തെ നൃത്തസംഗീതോത്സവം നടത്തി വരുന്നുണ്ട്.ഭാരതരത്ന ശ്രീമതി ലതാ മങ്കേഷ്കര്‍,പദ്മവിഭൂഷണ്‍ ഡോക്ടര്‍.എം ബാലമുരളികൃഷ്ണ,ഗസല്‍ ഗായകന്‍ പദ്മശ്രീ ഹരിഹരന്‍ തുടങ്ങി വളരെ പ്രഗത്ഭരായ സംഗീതജ്ഞരെ,വര്‍ഷാവര്‍ഷം ഇവിടെ ക്ഷണിച്ചുവരുത്തി ദക്ഷിണാമൂര്‍ത്തി നാദ പുരസ്ക്കാരം നല്‍കി ആദരിക്കാറുണ്ട്.കൂടാതെ പ്രശസ്തരായ അനേകം സംഗീത നൃത്ത വിദ്വാന്മാരുടെ പരിപാടികള്‍ക്കൊപ്പം,വളര്‍ന്നു വരുന്ന കലാകാരന്മാരെയും ,കലാകാരികളെയും സംഗീതാര്‍ച്ചനയിലേക്ക് ക്ഷണിച്ച് നല്ല പ്രോത്സാഹനം നല്‍കി വരുന്നുണ്ട്.വളരെ കൃത്യമായും വെടിപ്പായും,സമയ നിഷ്ഠ പാലിച്ചുമുള്ള പരിപാടികളുടെ സംഘാടകര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെ.ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരുന്ന എല്ലാ കലാകാരന്മാര്‍ക്കും താമസവും ഭക്ഷണവും സൗജന്യമായി അവിടെ നിറഞ്ഞ മനസ്സോടെ നല്‍കി വരുന്നത് ശ്ലാഘനീയം തന്നെ.
സംഗീതനൃത്ത പ്രിയനായ വിഷ്ണുമായസ്വാമിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും രണ്ടാഴ്ച്ചത്തെ നൃത്തസംഗീതോത്സവം നടത്തി വരുന്നുണ്ട്.ഭാരതരത്ന ശ്രീമതി ലതാ മങ്കേഷ്കര്‍,പദ്മവിഭൂഷണ്‍ ഡോക്ടര്‍.എം ബാലമുരളികൃഷ്ണ,ഗസല്‍ ഗായകന്‍ പദ്മശ്രീ ഹരിഹരന്‍ തുടങ്ങി വളരെ പ്രഗത്ഭരായ സംഗീതജ്ഞരെ,വര്‍ഷാവര്‍ഷം ഇവിടെ ക്ഷണിച്ചുവരുത്തി ദക്ഷിണാമൂര്‍ത്തി നാദ പുരസ്ക്കാരം നല്‍കി ആദരിക്കാറുണ്ട്.കൂടാതെ പ്രശസ്തരായ അനേകം സംഗീത നൃത്ത വിദ്വാന്മാരുടെ പരിപാടികള്‍ക്കൊപ്പം,വളര്‍ന്നു വരുന്ന കലാകാരന്മാരെയും ,കലാകാരികളെയും സംഗീതാര്‍ച്ചനയിലേക്ക് ക്ഷണിച്ച് നല്ല പ്രോത്സാഹനം നല്‍കി വരുന്നുണ്ട്.വളരെ കൃത്യമായും വെടിപ്പായും,സമയ നിഷ്ഠ പാലിച്ചുമുള്ള പരിപാടികളുടെ സംഘാടകര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെ.ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരുന്ന എല്ലാ കലാകാരന്മാര്‍ക്കും താമസവും ഭക്ഷണവും സൗജന്യമായി അവിടെ നിറഞ്ഞ മനസ്സോടെ നല്‍കി വരുന്നത് ശ്ലാഘനീയം തന്നെ.
2018 ജനുവരി 18ന് പെരിങ്ങോട്ടുകരയില്‍ നടന്ന ലേഖികയുടെ സംഗീതക്കച്ചേരി
സംഗീതോത്സവ പരിപാടികളുടെ അമരക്കാരനായ
പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ ജയചന്ദ്രനാണ് ഞങ്ങളുടെ താമസ സൗകര്യം തുടങ്ങിയ സഹായ
സഹകരണങ്ങള്‍ ചെയ്തു തന്നത്.ഏകദേശം അന്‍പത് മിനിറ്റുകളോളം പാടാന്‍ സാധിച്ച എനിക്ക്
സമ്മാനങ്ങളും തന്ന് നല്ല വാക്കും പറഞ്ഞ്, അടുത്ത വര്‍ഷം നേരത്തെ വരണമെന്ന് പറഞ്ഞ്
അദ്ദേഹം സുസ്മേരവദനനായി ഞങ്ങളെ യാത്രയാക്കി.
യാത്രാദുരിതങ്ങള്‍ക്കൊടുവില്‍ അപരിചിതമായ ഒരു ഗ്രാമത്തില്‍
എത്തിപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന ആശങ്കകള്‍ക്കപ്പുറം,ഒരു കൂട്ടം സന്മനസ്സുകളുടെ,ഐകമത്യത്തിന്‍റെയും,അര്‍പ്പണ
മനോഭാവത്തിന്‍റെയും, സര്‍വ്വോപരി,സ്നേഹം എന്ന അമൂല്യ വസ്തുവും ഒത്തുചേര്‍ന്നപ്പോള്‍,
അപരിചിതം ഏറ്റവും ചിതമായി,യാത്ര, അനുഭവമായി,ദുരിതം ആഹ്ലാദമായി....ലഭിക്കുന്ന ഓരോ
അവസരവും,ഓരോ അനുഭവപാഠവും, ഒപ്പം,ജീവിതം അറിയാനുള്ള വേദിയുമായി .....
ഗീത .എ 24/01/2018
Manoharam.Bhagyavathy.Iniyum ezhuthan avasaram undakatte.
മറുപടിഇല്ലാതാക്കൂVery useful information Actually your life should not be surrounded to the bank work you are very talented writer.Allthe best Geetha
മറുപടിഇല്ലാതാക്കൂPuthiya arivan. Ellavarshavum Sangeetha kacheri perigottukara nadathan vishnumayaswami anugrahikkatte Geetha.
മറുപടിഇല്ലാതാക്കൂPuthiya arivan. Ellavarshavum Sangeetha kacheri perigottukara nadathan vishnumayaswami anugrahikkatte Geetha.
മറുപടിഇല്ലാതാക്കൂമനോഹരമായ എഴുത്ത്.. ഇത്രയും deatail and beautiful ആയി വിവരിച്ചതിന് thank you..
മറുപടിഇല്ലാതാക്കൂSridevi ----വളരെ മനോഹരമായിരിക്കുന്നു. അത് മുഴുവൻ വായിച്ചിട്ടേ എഴുനേറ്റുള്ളൂ. കുറേ കാര്യങ്ങൾ മനസ്സിൽ കൂടി കടന്നു പോകുന്നുണ്ട്. വളരെ ഭംഗിയായിരിക്കുന്നു. ഇത്രയൊക്കെ രീതിയിലുള്ള കഴിവുകളുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. വളരെ സന്തോഷം. ഇത് വീണ്ടും മുന്നോട്ട് കൊണ്ടു പോകുക. തേച്ചു മിനുക്കി മിനുക്കി. അവിടെയിരുന്നു പാടാൻ അവസരം കിട്ടിയില്ലേ.. അതൊക്കെ വളരെ അപൂർവ്വം ചിലർക്ക് കിട്ടുന്ന ഭാഗ്യങ്ങളാണ്. അതിലൊരാളാകാൻ ഗീതയ്ക്ക് സാധിച്ചല്ലോ അതിൽ നിന്നൊക്കെ ഇത്രയും അറിവ് എനിക്ക് തന്നതിന് വളരെ സന്തോഷം... ശ്രീദേവി...
മറുപടിഇല്ലാതാക്കൂ