2018, ജനുവരി 4, വ്യാഴാഴ്‌ച

പൂമ്പാറ്റ

                 -നന്ദ-

പാദസരങ്ങള്‍ കിലുങ്ങാതെയോമലാള്‍
കാലൊച്ച തെല്ലൊന്നു മെല്ലെയാക്കി.
കല്ലോല മാരുതനിലുല്ലസിച്ചാടുന്ന
വല്ലികള്‍ ബാലിക മെല്ലെ നീക്കി
മല്ലിക പ്പൂങ്കുലമഞ്ചലിലാടിയ
നല്ല ശലഭത്തെ തൊട്ട നേരം
ഞെട്ടിത്തരിച്ചതു വട്ടം കറങ്ങിയി-
ട്ടപ്പോഴേ പാറിപ്പറന്നു പോയി.
ചേലെഴും പൂക്കള്‍ തന്‍ തേനുണ്ടു തേനുണ്ടു
നീലിച്ച വാനത്തില്‍ ചെന്നൊളിച്ചൂ
പൂമ്പൊടി പാറുമാ വര്‍ണ്ണച്ചിറകുകള്‍
ചേലോടെ താളത്തില്‍ വീശിനിന്നൂ.
എങ്ങുപോയ്‌ തന്നുടെ വര്‍ണ്ണ ശലഭമാ
വള്ളിപ്പടര്‍പ്പിലോ തുമ്പയിലോ ?
തേടിയലഞ്ഞോരാ താരിളം ബാലിക
നാഗങ്ങള്‍ വാഴും വന്‍ കാവിലെത്തി.
അമ്മ കറുമ്പിയാ മോളു വെളുമ്പിയും        
മോളുടെ മോളതിസുന്ദരിയും
മൂവരുമേറിപ്പടര്‍ന്നു വളര്‍ന്നോരാ
വമ്പനിലഞ്ഞി തന്‍ കൊമ്പിലെത്തി
കൊമ്പതിന്‍ തുമ്പിലായ്‌ അഞ്ചാറു മൈനകള്‍                     
കൊഞ്ചലോടന്നേരം കെഞ്ചി ‘വേണ്ടാ’
കൂട്ടിലിരുന്നൊരു കൂമനുമോതി ‘മൂ’
ഓമനേ നീയിപ്പോള്‍ പോയിടൊല്ലേ!
ഒട്ടുമേ കേട്ടില്ല കൊച്ചുകിടാത്തിയാ
കാട്ടിലെ കൂട്ടര്‍ തന്‍ താക്കീതുകള്‍
കാടുംപടലും വകഞ്ഞവളോടവേ
പാടേ മറന്നപോയ് പാരു പോലും.
മുള്ളുകള്‍കേറിത്തറഞ്ഞിട്ടു പാദത്തില്‍
നിന്നേറെയായ് ചോരയുമൂറി വന്നൂ
കൌതുകമേറും കുറുമ്പിയോ പായുന്നു
ചിത്രശലഭത്തെ കൈക്കലാക്കാന്‍.
ഒട്ടുകഴിഞ്ഞില്ലാകണ്ണുകള്‍ മങ്ങുന്നു
അപ്പോഴേ പാദങ്ങള്‍ വേച്ചു പോയി.
കുറ്റിച്ചെടികള്‍തന്‍ കൂട്ടത്തിലെപ്പോഴോ
പെട്ടുപോയറ്റൊരു ബോധവുമായ്.
നീലിച്ചപോലായി മേലാകെയയ്യയ്യോ !
വായയില്‍ നിന്നതാ ചോര വാര്‍ന്നൂ.
കഷ്ടമവളുടെ  പ്രാണന്‍ പിരിയുന്നു
ദുഷ്ടതയോയിതു വിധി മാത്രമെന്നോ ?
കൂമ്പിയ കണ്ണിണത്തുമ്പില്‍ നീരിറ്റുന്നു
വെമ്പുന്നു മണ്ണിലേക്കൂര്‍ന്നു വീഴാന്‍
ദൂരത്തു നിന്നിങ്ങു ചാരത്തു വന്നെത്തി
ചാരു ശലഭമന്ത്യാഞ്ജലിക്കായ്‌ !

                               ഗീത-എ



             

8 അഭിപ്രായങ്ങൾ:

  1. കവിത നന്നായിട്ടുണ്ട്.തുടർന്നും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. കവിത നന്നായിരിക്കുന്നു.തുടർന്നും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ