2020 ജനുവരി 6, തിങ്കളാഴ്‌ച


                            കോവിലുകളും പൂക്കളും

കന്യാകുമാരി ജില്ലയിലെ തക്കല പട്ടണത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ വേളിമലയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കുമാരകോവില്‍ ക്ഷേത്രത്തിന് സമീപത്തെത്താം. പേരു സൂചിപ്പിക്കുന്നത് പോലെ ശിവകുമാരനായ സുബ്രമണ്യ സ്വാമിയുടെ വേളി അതായത് തിരുക്കല്യാണം നടന്ന സ്ഥലമിതാണെതെന്നാണ് പറയപ്പെടുന്നത്. തമിഴ് മക്കളുടെ സ്വന്തം കടവുള്‍ ആയ വേലായുധ സ്വാമി,വള്ളീ സമേതനായി കുടികൊള്ളുന്ന കുമാരകോവില്‍ ക്ഷേത്രം, സംഗ കാലത്ത് ജീവിച്ചിരുന്ന ‘നക്കീരാര്‍’ എന്ന കവിയുടെ ‘തിരുമുരുഗാട്ടുപടൈ’ എന്ന രചനയില്‍ ഉള്ള “തിരുവേരഗം” തന്നെയാണെന്ന് പറഞ്ഞു കേൾക്കുന്നു.

കന്യാകുമാരി ജില്ലയിലെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്ഷേത്രമാണ് കുമാര കോവിൽ .ഏകദേശം എട്ടടിയ്ക്ക് മുകളിൽ ഉയരമുള്ള ഏകശിലാ വിഗ്രഹം കാണുമ്പോൾ തന്നെ  ക്ഷേത്രം ബുദ്ധമത കാലഘട്ടത്തിൽ നിർമ്മിച്ചതാകാമെന്ന് ഊഹിക്കാം. നൂറുല്‍ ഇസ്ലാം കോളേജ് ഓഫ് എന്‍ജിനിയറിങ് ( NICE) എന്ന സ്ഥാപനത്തിന്‍റെ  വളരെ അടുത്ത്  ഒരു വലിയ കരിം പാറയുടെ അരികിലായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കുത്തനെയുള്ള നാൽപ്പത് പടികൾ കയറി വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ. ഗൂഗിൾ കാണിച്ചു തന്ന വഴിയിലൂടെ  യാത്ര ചെയ്ത്  ക്ഷേത്രത്തിന്‍റെ പിൻ വശത്താണ് ഞങ്ങള്‍ ചെന്നെത്തിയത്. പടികള്‍ കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി  ഒരു ‘റാമ്പ്’ കൂടി അവിടെ ഉണ്ടായിരുന്നതിനാല്‍  പലരും ഈ വഴിയാണ് വരുന്നതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. 


   
              കുമാരകോവില്‍ ക്ഷേത്രം 
ഇനി പുണ്യപുരാതനമായ ഈ ക്ഷേത്രത്തിന്‍റെ ഐതീഹ്യമെന്തെന്നു നോക്കാം.വള്ളിയൂര്‍ തലസ്ഥാനമാക്കി ഭരിച്ചിരുന്ന നമ്പി അരചന് ഒരിക്കല്‍ പര്‍വ്വത സാനുക്കളില്‍ നിന്ന് ഒരു ദിവ്യ ശിശുവിനെ ലഭിച്ചുവത്രേ അതാണ്‌ ‘വള്ളി ദേവി ‘. അദ്ദേഹത്തിന്‍റെ പരിലാളനയിൽ വളർന്ന് യൌവ്വന യുക്തയായ വള്ളിയെ പരിണയം ചെയ്യാന്‍ കുമാര സ്വാമിയ്ക്ക്  ആഗ്രഹമുണ്ടായി . പക്ഷേ കുറവ സമുദായത്തില്‍ പെട്ട കന്യകയെ വിവാഹം ചെയ്യുന്നതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ഗാന്ധര്‍വ വിധിപ്രകാരം വിവാഹിതരാകേണ്ടി വന്നു.അത് കൊണ്ട് തന്നെ മുരുക പത്നിയായ ദേവയാനി ദേവി ഈ വിവാഹത്തില്‍ പങ്കു കൊണ്ടില്ലെന്നും,മൂല സ്ഥാനത്ത് വള്ളീ സമേതനായ മുരുകനെയാണ് പ്രതിഷ്ടിച്ചിരിക്കുന്നതെന്നും,അറിയാൻ കഴിഞ്ഞു.  ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും മുന്നില്‍ കുമാര സ്വാമിയുടെ വിവാഹം നടത്തിക്കൊടുത്ത കല്യാണ ഗണപതിയെ കാണാം . ഉള്ളിലേക്ക് കടന്നാൽ വീരബാഹുവും വീരമാഗേന്ദ്രനും കാവല്‍ നില്‍ക്കുന്ന ശ്രീകോവിലിൽ  എട്ടടി ഉയരത്തില്‍ വരദ ഹസ്തനായി നില്‍ക്കുന്ന വേലായുധ സ്വാമിയെയും,തൊട്ടടുത്ത് ആറടി ഉയരത്തിലുള്ള വള്ളീദേവിയെയും ദര്‍ശിച്ചു വണങ്ങാം. യാദൃശ്ചികമായി ക്ഷേത്രത്തിൽ  വച്ചു കാണുവാന്‍ ഭാഗ്യം കിട്ടിയ  സുഹൃത്തിന്‍റെ മകൾ  ‘വര്‍ഷ’യാണ്  ഇക്കാര്യങ്ങളൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നത്. കോവിലിന് സമീപ പ്രദേശത്ത് താമസിക്കുന്ന വർഷയും ഭര്‍ത്താവും വീട്ടുകാരും കൂടി ഒരു പൂജ നടത്തുവാന്‍ വേണ്ടി  ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. അതു പോലെ കുമാരസ്വാമിയുടെ  ഒരു വശത്തായി അല്‍പ്പം പിന്നിലേക്ക് മാറി  ചെരിഞ്ഞു  നില്‍ക്കുന്ന വള്ളീ ദേവിയെ വര്‍ഷയുടെ സഹായം കൊണ്ടാണ് ഞാന്‍ കണ്ടത്. ദേവീ വിഗ്രഹം ആദ്യമായി ചെല്ലുന്നവര്‍ക്ക്  അത്ര പെട്ടെന്ന്‍ കാണാന്‍ പറ്റാത്ത രീതിയില്‍ വച്ചിരിക്കുന്നത് കല്യാണത്തില്‍ എതിര്‍പ്പുള്ള ആരെങ്കിലും ഇനിയും അവരെ ശല്യം ചെയ്യാതിരിക്കനാണോ എന്ന് ഞാന്‍ സംശയിച്ചു പോയി. പ്രധാന ശ്രീകോവിലിലെ  ദര്‍ശനം കഴിഞ്ഞിറങ്ങിയാല്‍ ഉത്സവ മൂര്‍ത്തി ഇളയ നായനാര്‍( child murugan,...) .വള്ളി ദേവയാനി സമേതനായ സുബ്രഹ്മണ്യ സ്വാമി ,ദക്ഷന്‍, മഹാദേവര്‍ ,ശിവകാമി അമ്മാള്‍ (പാര്‍വ്വതി) എന്നീ സന്നിധികള്‍ കൂടി കണ്ടു വണങ്ങാം.മലയാളികള്‍ ധാരാളമായി ദര്‍ശനത്തിനു വരുന്ന ഇവിടെ പൂജാരിമാരും മലയാളികള്‍ ആണെന്ന് വർഷ പറഞ്ഞു . 
ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തു വന്നപ്പോള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു മയിലിനെ കണ്ടു. ഒരിക്കല്‍ അത് അവിടെ തനിയെ വന്നു കയറിയതാണെന്നും മറ്റൊരു മയിലിനെ കൂട്ടില്‍ വളര്‍ത്തുന്നുണ്ടെന്നും  വർഷയിൽ നിന്നറിഞ്ഞു.വർഷയുടെ വീട്ടുകാരുടെ പൂജാ പരിപാടികൾ  അവസാനിക്കാന്‍ താമസമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ വിനയാന്വിതയായ ആ കുട്ടിയോട് യാത്ര പറഞ്ഞിറങ്ങി.പുറത്ത് പ്രദക്ഷിണം വയ്ക്കുമ്പോള്‍ അയ്യപ്പ സ്വാമിയുടെ സന്നിധിയ്ക്കരികിൽ  സുബ്രഹ്മണ്യ വാഹനമായ അഴകുറ്റ മയൂര ശ്രേഷ്ടനെ ഒരു കൂട്ടിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടു  . പഴക്കം കൊണ്ട് നശിച്ചു പോയ ‘വെന്‍ഗൈ മരം’ എന്ന സ്ഥല വൃക്ഷത്തിന്‍റെ (സേക്രഡ് ട്രീ)  അവശിഷ്ടങ്ങള്‍ (ട്രങ്ക് മാത്രം)   “തെപ്പാകുളം” എന്ന "സേക്രഡ് ലേക്ക്"(Sacred Lake ) ഇവ കാണാന്‍ സമയം അനുവദിച്ചില്ല.13 കി മീ അകലെ  നാഗര്‍കോവിലിലുള്ള ‘വിജേത’ ഹോട്ടലില്‍ ഞങ്ങള്‍ മുറി ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു  ,വൈകാതെ അവിടെ എത്തണം അതായിരുന്ന അടുത്ത ഉദ്ദേശം.നാഷണല്‍ ഹൈവേ 66 ല്‍ നിന്ന് നേരെ NH 944 വഴി സന്ധ്യയോടെ ഞങ്ങൾ ഹോട്ടലിലെത്തി. നല്ല വൃത്തിയും വെടിപ്പുമുള്ള അവിടെ നിന്ന് രുചികരമായ ആഹാരം കഴിച്ച് വിശ്രമിച്ചു.
     പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് സ്നാനാദി കര്‍മ്മങ്ങള്‍ കഴിഞ്ഞ് തൊട്ടടുത്തുള്ള നാഗര്‍കോവില്‍ ക്ഷേത്രത്തിലേക്ക് പോയി. ഹോട്ടലില്‍നിന്ന്  പത്ത് മിനിറ്റ് നടന്നാല്‍ മതി സ്ഥലനാമത്താൽ തന്നെ  പ്രസിദ്ധമായ നാഗരാജ ക്ഷേത്രത്തിലെത്തുവാന്‍. ആകെ ഒരു വിഷമം തോന്നിയത് പോകുന്ന വഴിയും ക്ഷേത്രപരിസരവും ഒക്കെ മുഴുവന്‍ വൃത്തി ഹീനമായിരുന്നു എന്നതാണ്.ഓല മേഞ്ഞ ശ്രീകോവിലില്‍ നാഗരാജാവിന്‍റെ പ്രതിഷ്ഠ കാണാം,തൊട്ടടുത്ത് അനന്തകൃഷ്ണന്‍ ,ശിവന്‍ എന്നീ ദേവന്മാരെയും പ്രതിഷ്ടിച്ചിരിക്കുന്നു. നാഗരാജാവിന് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പാലും കോഴിമുട്ടയുമാണ്,ഈ മുട്ട നാഗങ്ങള്‍ ഭക്ഷിക്കുമെന്നു സങ്കല്‍പം. അടുത്ത  ദിവസം പൂജാരിമാര്‍ ഈ മുട്ടത്തോടുകള്‍ നീക്കം ചെയ്യും.  ആ  മുട്ടത്തോടുകള്‍ ശ്രീ കോവിലിന് പിൻ വശത്തൊരു സ്ഥലത്തായി  കൂട്ടിയിട്ടിരുന്നു . സര്‍പ്പങ്ങള്‍ ശീത രക്ത ജീവികള്‍ ആയതു കൊണ്ട് തണുപ്പ് കിട്ടാന്‍ വേണ്ടി ആയിരിക്കാം ശ്രീകോവിൽ ഓല മേഞ്ഞിരിക്കുന്നത് എന്ന് ഞാന്‍ ഊഹിച്ചു.സാധാരണ ക്ഷേത്രങ്ങളിലെ പോലെ കൊടിമരത്തിന്‍റെ മുകളില്‍ ഗരുഡനെ സ്ഥാപിച്ചിട്ടില്ല എന്നത് ഒരു പ്രത്യേകതയാണ് ,കാരണം നാഗരാജാവും ഗരുഡനും ആജന്മ ശത്രുക്കളായ സ്ഥിതിയ്ക്ക് അക്കാര്യം ചിന്തിക്കേണ്ടതില്ലല്ലോ!! മറ്റൊരു രസകരമായ കാര്യം,നാഗരാജാവിനടുത്ത് ശിവനെയും അതിനുമപ്പുറം  കൃഷ്ണസ്വാമിയെയും  പ്രതിഷ്ടിച്ചിരിക്കുന്നു . കാരണം കാളിയനാണ് നാഗരാജാവെന്നും ,പണ്ട് ഭഗവാന്‍ കൃഷ്ണന്‍ കാളിയ മര്‍ദ്ദനം നടത്തിയ ആളായതിനാല്‍ ,വീണ്ടും ഒരു ഉരസല്‍ ഉണ്ടായാലോ എന്ന് സംശയിച്ചാണത്രേ ഈ അകലം പാലിച്ചിരിക്കുന്നത്...നോക്കണേ മനുഷ്യര്‍ തമ്മിലുള്ള ശത്രു ഭാവം ദൈവങ്ങളിലും ആരോപിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പാവം മനുഷ്യരുടെ കാര്യമേ !!! നാഗരാജ ശ്രീകോവില്‍ പ്രദിക്ഷണം വച്ച് പുറത്തു വന്നപ്പോള്‍ പുനര്‍നിര്‍മ്മാണം നടക്കുന്ന,അയ്യപ്പന്‍,മുരുകന്‍ ,ദേവി എന്നീ സന്നിധികള്‍ കണ്ടു.
 
      ക്ഷേത്രത്തിനു മുന്‍പില്‍ വലിയ ഒരു കുളവും അതിനടുത്തായി ഒരു നാഗത്തറയും ഉണ്ട് .അനേകം സര്‍പ്പ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്ന  അവിടെ ഒരു പൂച്ചയും  സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു.നൂറും പാലും അഭിഷേകം നടത്തിയതിന്‍റെ അവശിഷ്ടങ്ങള്‍ അവിടമാകെ ഒഴുകിയൊലിച്ചു വല്ലാത്ത ദുര്‍ഗന്ധം പരത്തുന്നുണ്ടായിരുന്നുവെന്നത് ഖേദകരമായ ഒരു സത്യം മാത്രമാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം മഞ്ഞളും കുളത്തിലെ കുറച്ചു മണ്ണും ആണ്.ഞങ്ങളുടെ സുഹൃത്ത്‌ ആശ പറഞ്ഞതനുസരിച്ച് ആ ദേശത്തെ കൃഷി മട്ട അരി ആണെങ്കില്‍ കുളത്തിലെ മണ്ണിന് കറുപ്പ് നിറവും വെള്ള അരി ആണെങ്കില്‍ വെളുപ്പ് നിറവും ആയിരിക്കും എന്നതാണ്.ഞങ്ങള്‍ക്ക് കിട്ടിയ പ്രസാദത്തില്‍,വെളുത്ത മണലില്‍ അങ്ങിങ്ങ് കുറച്ചു കറുത്ത തരികളും ഉണ്ടായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്കുള്ള നടത്തത്തിനിടയില്‍ ആശ പറഞ്ഞതനുസരിച്ച് നാഗര്‍കോവിലില്‍ മാത്രം ലഭിക്കുന്ന “മട്ടിപ്പഴം” അന്വേഷിച്ചു.വളരെ രുചികരവും, പോഷകമൂല്യമുള്ളതുമായ പഴം ആദ്യം കിട്ടിയില്ലെങ്കിലും ഹോട്ടലില്‍ എത്തി പ്രഭാത ഭക്ഷണം കഴിഞ്ഞ് തോവാളയ്ക്ക് പോകുന്ന വഴി അത് കിട്ടി.വലിയ വില കൊടുത്തു വാങ്ങിയ ഇത് മലയാളികളുടെ ഞാലിപ്പൂവന്‍ പഴം പോലെ മാത്രമേ എനിക്ക് തോന്നിയുള്ളൂ.
                   നാഗര്‍കോവില്‍ ക്ഷേത്രം 
           നൂറും പാലും അഭിഷിക്തരായ നാഗ ദൈവങ്ങള്‍ 
 
 തോവാളപ്പൂക്കൾ തേടി

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള പ്രകൃതി സുന്ദരമായ,പൂക്കളുടെ നാടായ ഗ്രാമമാണ് തോവാള.വളരെ നാളായി പൂപ്പാടങ്ങള്‍ കാണുവാന്‍ ആഗ്രഹം ഉണ്ടായിരുന്ന ഞാന്‍ ഏറെ പ്രതീക്ഷയോടെയാണ് തോവാള കാണാന്‍ പോയത്.മലകളും കുന്നുകളും കാവലുള്ള കരിമ്പനകള്‍ കുട നിവര്‍ത്തി നില്‍ക്കുന്ന തോവളയിലെത്തിയപ്പോള്‍ വാടാമല്ലിയും ,ജമന്തിയും ബന്തിയും നിറച്ചാര്‍ത്തേകി നില്‍ക്കുന്ന പാടങ്ങള്‍ തേടി എന്‍റെ കണ്ണുകള്‍ കാറിന് പുറത്ത് ഉഴറി നടന്നു.തോവാള എന്ന സ്ഥലനാമ ഫലകം കണ്ടതോടെ ഞാന്‍ ഉഷാറായി .ആരോടൊക്കെയോ അറിയാവുന്ന തമിഴില്‍ വഴി ചോദിച്ച് ഒടുവില്‍ ഒരു ഇടുങ്ങിയ സ്ഥലത്ത് ചെന്ന് വണ്ടി നിന്നപ്പോള്‍  വെറും പൂ മാര്‍ക്കറ്റ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്.നമ്മള്‍ പൂക്കള്‍ വാങ്ങാനല്ലല്ലോ മന്ദമാരുതനേറ്റ് തലയാട്ടി നില്‍ക്കുന്ന പൂക്കളുടെ ചന്തം കാണാനല്ലേ വന്നത് !!നിരാശ തോന്നിയെങ്കിലും വീണ്ടും പാടങ്ങള്‍ അന്വേഷിച്ചു കുറെ നേരം കാറില്‍ യാത്ര ചെയ്തു.ആവാരിക്കുളം എന്ന സ്ഥലത്ത് ചെന്നാല്‍ പൂപ്പാടം കാണാം എന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് അവിടെ ചെന്നപ്പോള്‍ കാറ്റാടിപ്പാടങ്ങള്‍ പൂപ്പാടങ്ങളെ ഇല്ലാതെയാക്കി അവരുടെ സ്ഥലം കയ്യേറിയിരിക്കുന്നതാണ് കണ്ടത് .ഇനി മുന്നോട്ടു പോയാല്‍ കന്യാകുമാരിയില്‍ എത്തും എന്നായപ്പോള്‍ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു.മടക്കയാത്രയില്‍ എനിക്ക് ആശ്വാസം തരാനെന്ന പോലെ ഒരു പിച്ചിപ്പൂ പാടം കണ്ടു.ഞാന്‍ അവിടെയിറങ്ങി പൂമൊട്ട് ശേഖരിക്കുന്ന പൂക്കാരി സ്ത്രീയോട് പാടം കാണാന്‍ അനുമതി ചോദിച്ചു.കമ്പോളത്തില്‍ കൊടുക്കാനുള്ള പിച്ചിമൊട്ടുകള്‍ എടുത്തു കൊണ്ടിരുന്ന അവരുടെ ഇരട്ടക്കുട്ടികള്‍ എന്നെക്കണ്ടതും കരയാന്‍ തുടങ്ങി. ഇപ്പോള്‍ പൂക്കളുടെ കൃഷി കുറഞ്ഞുവെന്നും അവരുടെ എന്‍ജിനീയറായ ഭര്‍ത്താവ് കൃഷി നിര്‍ത്തി വിന്‍ഡ് മില്ലില്‍ മാനേജര്‍ ആയി ജോലി നോക്കുകയാണെന്നും, കുട്ടികളെ നോക്കേണ്ടത് കൊണ്ട് നേഴ്സായ അവര്‍ ജോലിക്ക് പോകുന്നില്ലെന്നും റാണി എന്ന് പേരുള്ള ആ സ്ത്രീ എന്നോട് പറഞ്ഞു. കുറച്ചു നേരം അവരുടെ വിശേഷങ്ങള്‍ കേട്ടതിനു ശേഷം ഞാന്‍ യാത്ര പറയുമ്പോള്‍ ഒരു കൈക്കുടുന്ന നിറയെ സുഗന്ധമേറിയ പിച്ചിമൊട്ടുകള്‍ അവര്‍ എനിക്ക് സമ്മാനിച്ചു,വില വാങ്ങാതെ.പാടത്തിനരികില്‍ പൂത്തുലഞ്ഞു നിന്ന ഒരു പനിനീര്‍ പുഷ്പവും അവര്‍ എനിക്ക് സന്തോഷത്തോടെ സമ്മാനിച്ചു .ഒരു വസന്തം തേടി വന്ന എന്നിലെ പൂമ്പാറ്റയ്ക്ക് കുറച്ചു പൂക്കള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.അതോടെ തോവാളയിലെ പൂപ്പാടങ്ങളുടെ നിറമുള്ള ചിത്രങ്ങള്‍  എന്‍റെ മനസ്സിന്‍റെ ക്യാന്‍വാസില്‍ നിന്ന് മാഞ്ഞു പോകുക തന്നെ ചെയ്തു.
                       പിച്ചിപ്പാടം 
        പിച്ചിപ്പൂ 'റാണി' തന്‍റെ ഇരട്ടക്കുട്ടികളുമായി 

തോവാള എന്ന നഷ്ട സ്വപ്നവുമായി മുന്‍പൊരിക്കല്‍ പോയിട്ടുള്ള തിരുവട്ടാര്‍ ആദി കേശവ പെരുമാള്‍ ക്ഷേത്രവും,തൃപ്പരപ്പ് വെള്ളച്ചാട്ടവും കാണുവാനാണ് പിന്നീട് പോയത്.ജയയും മുരളി സാറും അവിടെ പോയിട്ടില്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി അവര്‍ക്ക് വേണ്ടി ഞങ്ങള്‍ അവിടെയും പോയി.കഴിഞ്ഞ തവണ പോയപ്പോള്‍ ജലപാതത്തില്‍ കുളിക്കാന്‍ പറ്റിയില്ല എന്ന ഖേദം ഇത്തവണ മാറ്റിക്കുറിക്കാന്‍ കഴിഞ്ഞു എന്നൊരു സന്തോഷമുണ്ടായി.
എന്തായാലും യാത്ര വളരെ സുഖകരവും സന്തോഷപ്രദവുമായിരുന്നു എന്നു  പറയാതെ വയ്യ. മാത്രമല്ല നല്ല സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകള്‍ എന്നും മനസ്സില്‍ നല്ല ഓര്‍മ്മച്ചിത്രങ്ങള്‍ നല്‍കും എന്നനുഭവം ഉള്ളത് കൊണ്ട് ഈ യാത്രയുടെ സന്തോഷം നിറഞ്ഞ ഓര്‍മ്മകളുടെ നീര്‍ത്തുള്ളികള്‍ എന്നും മനസ്സിന് കുളിരേകട്ടെ എന്നാഗ്രഹിച്ചു കൊണ്ട്, ............  
 14/10/2019




2019 ഡിസംബർ 24, ചൊവ്വാഴ്ച


തിരുവിതാംകൂറിന്‍റെ ഗരിമ –തമിഴകത്ത്-ഉദയഗിരിക്കോട്ട
                               
                                       -നന്ദ-

അരങ്ങൊഴിഞ്ഞ രാജഭരണ നാളുകളുടെ സാക്ഷികളായി വേളിമലയും വള്ളീ നദിയും ഇന്നും കാവല്‍ നില്‍ക്കുന്ന പത്മനാഭപുരം കൊട്ടാരം എന്ന  മഹാ മന്ദിരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍  നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് എന്‍റെ ചിന്തകള്‍ പറന്നു പോയി. നൃത്ത സംഗീതാദി കലകളുടെ ചിലമ്പൊലികളും  ഈണവും അലയടിച്ചിരുന്ന മണ്ഡപങ്ങളിലും,രാജ കല്‍പ്പനകള്‍ക്കായി കാതോര്‍ത്തിരുന്ന ഇടനാഴികളിലും,ആയുധങ്ങളുടെ മുട്ടിയുരുമ്മലുകള്‍ കൊണ്ട് മുഖരിതമായിരുന്ന ഇരുട്ടറകളിലും,പ്രണയ വസന്തങ്ങള്‍ വിടര്‍ന്നു വിലസിയതും,കൊഴിഞ്ഞു കരിഞ്ഞതുമായ അന്ത:പുരങ്ങളിലും, വിഭവപ്പെരുമയുടെ നറുമണം പേറിയിരുന്ന പാചകശാലകളിലുമൊക്കെയായി എന്‍റെ മനസ്സ് അലഞ്ഞു നടക്കുമ്പോള്‍ മറ്റുള്ളവര്‍ ചായ കുടിക്കുവാനായി അടുത്തു കണ്ട കടയിലേക്ക് കയറി.  വൃത്തിഹീനമായ ആ പീടികയില്‍ നിന്ന് എന്തെങ്കിലും ആഹരിക്കാന്‍ രാജതല്‍പ്പത്തില്‍ വിഹരിച്ചിരുന്ന എന്‍റെ മനസ്സ് അനുവദിച്ചില്ല.
    സമയം നാലു മണി കഴിഞ്ഞിരുന്നു.അധികം അകലത്തല്ലാതെ സ്ഥിതി ചെയ്യുന്ന പുളിയൂര്‍ കുറിച്ചി ഉദയഗിരി കോട്ട കാണുക എന്നതായിരുന്നു  അടുത്ത ലക്‌ഷ്യം.
പത്മനാഭപുരം തലസ്ഥാനമാക്കി ഭരിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സൈനിക ആസ്ഥാനമായിരുന്ന ഉദയഗിരി കോട്ട  പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതുന്നു. തൊണ്ണൂറോളം ഏക്കറില്‍ വിസ്തൃതമായി വ്യാപിച്ചു കിടക്കുന്ന  ഈ കോട്ട ഒരു കാലത്ത്  മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനാല്‍ പുതുക്കി പണിയപ്പെട്ടിരുന്നെങ്കിലും ഇന്ന് നാശോന്മുഖമായ ഇവിടം തമിഴ്‌നാട്‌ വനം വകുപ്പ് ഏറ്റെടുത്ത് പരിരക്ഷിക്കുവാന്‍ ശ്രമിച്ചു വരുന്നു.
കോട്ടയ്ക്കുള്ളില്‍ കാണപ്പെട്ട മരം

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തിരുവിതാംകൂറുമായി നടന്ന കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ചുകാരുടെ നേവല്‍ കമാണ്ടര്‍ ആയിരുന്ന ഡിലനോയി സായിപ്പ് തടവുകാരനാക്കപ്പെടുകയും തുടര്‍ന്ന്  തിരുവിതാംകൂര്‍ ആര്‍മിയുടെ ചീഫ്  ആയി നിയമിക്കപ്പെടുകയും ചെയ്തുവെന്ന് ചരിത്രം.ഉദയഗിരി കോട്ടയ്ക്കു ചുറ്റും കരിങ്കല്ല് കൊണ്ട് വലിയ മതില്‍ക്കെട്ടു നിര്‍മ്മിച്ച ഡിലനോയി സായിപ്പിന്‍റെയും, അദ്ദേഹത്തിന്‍റെ ഭാര്യയുടെയും,മകന്‍റെയും ശവ കുടീരവും കോട്ടമതിലിനുള്ളില്‍  ജീര്‍ണ്ണാവസ്ഥയില്‍ നമുക്ക് കാണാവുന്നതാണ്.പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ഏകദേശം 9 മിനിട്ട് സമയം കൊണ്ട് കോട്ടയ്ക്കടുത്തെത്തിയ ഞങ്ങള്‍ അതിന്‍റെ വാതില്‍ കണ്ടു പിടിക്കാന്‍ നന്നേ പാടു പെട്ടു.വഴികാട്ടിയായ ഗൂഗിള്‍ ലക്ഷ്യസ്ഥാനം എത്തി എന്ന അറിയിപ്പ് തന്നപ്പോള്‍ കാട് കയറിക്കിടക്കുന്ന വലിയ മതില്‍ക്കെട്ടുകള്‍ ദൃശ്യമായി. മതിലരികിലൂടെയുള്ള പാതയില്‍ കൂടി കുറെ നേരം സഞ്ചരിച്ചെങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന കരിങ്കല്‍ ഭിത്തികളല്ലാതെ അതിനുള്ളിലേക്കുള്ള  പ്രവേശന കവാടം എങ്ങും കാണാന്‍ കഴിഞ്ഞില്ല. പോകേണ്ട വഴി ഇതല്ലേ എന്ന് സംശയമായി,ചോദിക്കാമെന്നു വച്ചാല്‍ ഒരാളെ പോലും കാണാനുമില്ലായിരുന്നു ,വള്ളിപ്പടര്‍പ്പുകളും  പാഴ്മരങ്ങളും നിറഞ്ഞ്  കാനന സമാനവും ഭയാനകവുമായ നിശബ്ദതയാണ് അവിടെ കളിയാടിയിരുന്നത്.ഒടുവില്‍ ഭാഗ്യം കൊണ്ട്  വൃദ്ധനായ ഒരു കാല്‍നട യാത്രികനെ കണ്ടു.അദ്ദേഹത്തോട്  വഴി ചോദിച്ചപ്പോള്‍ ഇപ്പോള്‍ പോകുന്ന വഴിയെ പോയാല്‍ എത്തുമെന്നാണ് പറഞ്ഞത്.കുണ്ടും കുഴിയും നിറഞ്ഞ വളരെ മോശമായ പാതയ്ക്കു സമാനമായി ,നീണ്ടു പോകുന്ന കോട്ടമതില്‍ നോക്കിക്കൊണ്ട്‌ കുറെ നേരം അങ്ങനെ യാത്ര ചെയ്തു. ഒരു സ്ഥലത്തെത്തിയപ്പോള്‍ റോഡിന് തീരെ വീതി കുറഞ്ഞതായി കണ്ടു,പാതയോരം കയ്യേറി താമസിക്കുന്ന കുറേ മനുഷ്യരും അവര്‍ വലിച്ചെറിഞ്ഞ പാഴ്വസ്തുക്കളും കൊണ്ട് മലിനമാക്കപ്പെട്ട ഒരു ചുറ്റുപാട്. അവിടെക്കണ്ട ഒരാളിനോട് വീണ്ടും കോട്ടവാതില്‍ എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ അയാളും മുന്നിലേക്ക്‌ വിരല്‍ ചൂണ്ടി പൊയ്ക്കൊള്ളാന്‍ പറഞ്ഞു.തകര്‍ന്ന കോട്ടയാണെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ ഇനി വാതിലുമൊന്നും ഇല്ലായിരിക്കുമോ ,മതില്‍ പൊട്ടിയ സ്ഥലത്തു കൂടി വലിഞ്ഞു കയറേണ്ടി വരുമോ എന്നൊക്കെ ഞാന്‍ ആലോചിച്ചു പോയി.എന്തിനേറെ പറയുന്നു വലിയ ഒരു പ്രദിക്ഷണം കഴിഞ്ഞ് കോട്ടയുടെ കവാടത്തിലെത്തിയപ്പോള്‍ സമാധാനമായി.ഉള്ളില്‍ ഒരു ചെറിയ ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്.10 രൂപയാണ് പ്രവേശന ഫീസ്‌.മനസ്സിലുണ്ടായിരുന്ന ചിത്രത്തിന് വിപരീതമായി അല്‍പ്പം വൃത്തിയായി കുറച്ചു കാര്യങ്ങള്‍ അവിടെ ചെയ്തിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.വനംവകുപ്പ് സാരഥ്യം ഏറ്റെടുത്തിരിക്കുന്നതിനാല്‍ ജൈവ വൈവിധ്യമാണ് അവിടെ കാണാന്‍ കഴിഞ്ഞത് .നാനാജാതി വൃക്ഷങ്ങളും,ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നതു കൂടാതെ കാലപ്പഴക്കം കൊണ്ട് ആയുസ് ഒടുങ്ങിയ മരങ്ങളെ എന്തൊക്കെയോ പരിപാടികള്‍ ചെയ്ത് നില നിര്‍ത്തിയിയിരിക്കുന്നതും കണ്ടു .ബോട്ടിംഗ് ഉദ്ദേശിച്ച് ഒരു ചെറിയ തടാകം,കൂടുകളില്‍ വളര്‍ത്തുന്ന മയിലുകള്‍,മാംസഭോജിയായ വള്‍ച്ചര്‍,കിളികള്‍, ചെറിയ  അക്വേറിയം,കുട്ടികള്‍ക്കായുള്ള ഊഞ്ഞാല്‍,മുളങ്കാടുകള്‍ ഇതെല്ലാം കോട്ടയ്ക്കുള്ളിലെ കാഴ്ചകളായിരുന്നു.  രാജഭരണ കാലത്ത് തോക്കുകളും,ആയുധങ്ങളും നിര്‍മ്മിക്കുവാനുള്ള ലോഹം ഉരുക്കുന്ന ഒരു ആലയുടെ അവശിഷ്ടങ്ങളും അവിടെ  കണ്ടു.
കോട്ടയ്ക്കുള്ളില്‍ പരിപാലിക്കപ്പെട്ടിരുന്ന  മാനുകള്‍
                     വള്‍ച്ചര്‍
ആയുധങ്ങള്‍ ഉണ്ടാക്കുവാന്‍ ലോഹം ഉരുക്കിയിരുന്ന ആല

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിമരം തുടങ്ങിയ അനേകം വൃക്ഷങ്ങള്‍ കുട പിടിച്ചു നില്‍ക്കുന്ന കോട്ടയ്ക്കകത്തെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ നടന്നു കാണുവാന്‍ സാധിച്ചുള്ളൂ,ബാക്കി സ്ഥലം ശാപമോക്ഷം കാത്ത് കാടു പിടിച്ചു കിടക്കുകയായിരുന്നു.കുട്ടികളെ ആകർഷിക്കത്തക്കവിധം ചിത്ര ശലഭങ്ങളുടെ ശിൽപ്പങ്ങള്‍ അങ്ങിങ്ങ്  സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ ഡിലനോയ് സായ്പ്പിന്‍റെ ശവകുടീരം കാണുവാന്‍ പോയി.ഏകദേശം ഒരു കിലോമീറ്ററോളം വനസമാനമായ പ്രദേശത്തുകൂടി നടന്നു വേണം അവിടെയെത്താന്‍.ചുള്ളിക്കമ്പുകളും വിറകും ശേഖരിക്കുന്ന തമിഴ് പെണ്ണുങ്ങളോട് ഞങ്ങള്‍ ആശ്വാസത്തിനായി വഴി ചോദിച്ചു.മെട്രോ ട്രെയിന്‍  പോലെ  വലിയ അട്ടകള്‍ ഇഴഞ്ഞു നടന്നിരുന്ന  ആ ഒരേയൊരു  വഴി ചെന്ന് അവസാനിക്കുന്നത് ശവകുടീരത്തിലാണെന്ന് അവരിൽ നിന്നറിഞ്ഞു .വന്യ മൃഗങ്ങളുടെ സാന്നിദ്ധ്യം പോലും സംശയിക്കപ്പെടാവുന്ന ആ വന മദ്ധ്യത്തില്‍ മഹാനായ ഒരു പട്ടാള മേധാവിയുടെ,ടോംബ് മേല്‍ക്കൂര പോയി ഇടിഞ്ഞുപൊളിഞ്ഞ നിലയിൽ  കണ്ടപ്പോള്‍ സത്യത്തില്‍ ഹൃദയം തകര്‍ന്നു പോയി.ജീവിച്ചിരുന്നപ്പോള്‍ ആരായാലെന്ത് മരിച്ചാല്‍ മണ്ണിനോട് ചേരുമെന്നത് സത്യം.ഡിലനോയ് യുടെയും ഭാര്യയുടെയും മകന്‍റെയും ഭൌതിക ശരീരം അടക്കം ചെയ്ത സ്ഥലം കണ്ടു പുറത്തിറങ്ങുമ്പോള്‍, പുറത്ത് സായിപ്പിന്‍റെ ആനയുടെയും കുതിരയുടെയും ശരീരം അടക്കം ചെയ്ത സ്ഥലമുണ്ടെന്ന്  സൈക്കിളില്‍ വിറകുകെട്ടുമായി  വന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞു.
                      ഡിലനോയ് യുടെ ടോംബ്

ശ്മശാന മൂകമായ ആ സ്ഥലത്ത് നിന്ന് തിരികെ നടന്ന് കോട്ട വാതിലിന് സമീപം എത്തിയപ്പോള്‍ അവിടെ കുറെ ഔഷധ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നത് കണ്ടു.വികസിച്ചു വരുന്ന  ആ ഹെര്‍ബല്‍ ഗാര്‍ഡന് സമീപത്തു കൂടി പുറത്തേക്കിറങ്ങുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഫീസ്‌ ആവശ്യപ്പെട്ടു കൊണ്ട് ഒരാളെത്തി. പ്രകൃതിയെ നോവിക്കാതെ അവളുടെ മാദക സൌന്ദര്യം നില നിര്‍ത്തിക്കൊണ്ട് ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം അതി വിദൂരത്തല്ലാതെ ഇവിടെ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് അടുത്ത ലക്ഷ്യമായ കുമാരകോവില്‍ കാണുവാനായി യാത്ര ആരംഭിച്ചു .
  

2019 നവംബർ 13, ബുധനാഴ്‌ച


പത്മനാഭപുരം കൊട്ടാരം -തിരുവിതാംകൂറിന്‍റെ ഗരിമ –തമിഴകത്ത്
                                -നന്ദ

ചെങ്കലിലെ ഉത്തുംഗമായ മഹാ ശിവലിംഗത്തിന്‍റെ സന്നിധിയില്‍ നിന്ന്  ദേവ ദേവനായ മഹാദേവനെ വണങ്ങിയശേഷം , കേരളീയ  വാസ്തുവിദ്യയുടെ മനോഹാരിത തുളുമ്പുന്ന വിശ്വ വിഖ്യാതമായ പത്മനാഭപുരം കൊട്ടാരം കാണുവാനാണ് പോയത് .മദ്ധ്യാഹ്ന സമയത്ത് ഒരു മണിക്കൂര്‍ നേരം കൊട്ടാരം അടച്ചിടുമെന്നറിയാമായിരുന്നതിനാൽ സമയം ഒട്ടും പാഴാക്കാതെ  പാറശ്ശാലയിലെത്തി കെ ടി ഡി സി യില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കൊട്ടാരക്കാഴ്ചകളിലേക്ക് പോയത്. 

   പാറശ്ശാലയില്‍ നിന്ന് 22 കി മീ ദൂരം യാത്ര ചെയ്‌താല്‍ കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കില്‍,മാര്‍ത്താണ്ഡത്തിനും തക്കലയ്ക്കും മദ്ധ്യേ പഴമയുടെ ഗാഭീര്യവുമായി  തലയെടുപ്പോടെ നില്‍ക്കുന്ന കൊട്ടാരത്തിലെത്താം..വേണാട്ടരചന്മാരുടെ ഭരണകാലത്ത് പത്മനാഭപുരം തലസ്ഥാനമാക്കി നാടുവാണിരുന്ന  ഇരവിപ്പിള്ള ഇരവി വര്‍മ്മ കുലശേഖര പെരുമാളാണ് കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. വേളിമലയുടെ താഴ്വാരത്തിലൂടെ തമിഴ്നാട്ടിലേക്ക് കുണുങ്ങിയൊഴുകുന്ന വല്ലി നദിയ്ക്ക് സമീപത്തായി ഏകദേശം ആറേക്കറോളം വരുന്ന വളപ്പില്‍ കേരളീയ ശൈലിയുടെ മകുടോദാഹരണമായി കൊട്ടാരം നിലകൊള്ളുന്നു. 1741 ലെ കുളച്ചല്‍ യുദ്ധത്തിന് ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഇന്ന് നാം കാണുന്ന രീതിയില്‍ പുതുക്കി പണിഞ്ഞ കൊട്ടാരം കേരള സര്‍ക്കാരിന്‍റെ പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണത്തില്‍ സുരക്ഷിതമാണ്.
              പത്മനാഭപുരം കൊട്ടാരം
തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ഇവിടം സംസ്ഥാന രൂപീകരണ സമയത്ത് തമിഴ് നാടിനു സ്വന്തമായപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് രാജ്യം പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ച്,തിരുവനന്തപുരത്തേക്ക് പോകുകയും 1795 ല്‍ പത്മനാഭ ദാസനായി തിരുവനന്തപുരം തലസ്ഥാനമാക്കി ഭരണം തുടരുകയുമാണ് ചെയ്തത്.
കൊട്ടാരത്തിനു സമീപമെത്തിയപ്പോള്‍ 59 രൂപ കൊടുത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച് ഉള്ളിലേക്ക് പ്രവേശിക്കുവാനുള്ള 35 രൂപ ടിക്കറ്റ് കൂടി എടുത്ത് ഞങ്ങള്‍ കൊട്ടാര സമുച്ചയത്തിലേക്ക് പ്രവേശിച്ചു ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ലാത്തത് കൊണ്ട് ഉള്ളിലെ കാഴ്ച്ചകള്‍ വിവരണത്തിലൂടെ മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളൂ.ഉദ്യാനത്തിലേക്ക്‌ തുറന്നിരിക്കുന്ന പൂമുഖത്ത് ഒരു കരിങ്കല്‍ കട്ടിലും,ചൈനയില്‍ നിര്‍മ്മിച്ച് രാജാവിന് സമ്മാനിക്കപ്പെട്ട കസേരയും കാണാം , ഇവിടെയായിരുന്നു രാജാവ് അതിഥികളെ സ്വീകരിച്ചിരുന്നത്. കൊത്തുപണികളാല്‍ അലംകൃതമായ പൂമുഖത്ത് നിന്ന് കോണി കയറി ചെല്ലുന്നത് സഭ കൂടുന്ന സ്ഥലത്തേക്കും തുടര്‍ന്ന് രണ്ടായിരം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ആഹാരം കഴിക്കുവാന്‍ സാധിക്കുന്ന നെടുങ്കന്‍ ഭക്ഷണ ശാലയിലേക്കുമാണ്.ഡൈനിംഗ് ഹാളിന്‍റെ ഒരറ്റത്ത് വലിയ  ഉപ്പുമാങ്ങാ ഭരണികള്‍,രസം മോര് ഇവ ഒഴിച്ചു വയ്ക്കാന്‍ ആവശ്യമായ വലിയ കല്‍ത്തൊട്ടികള്‍,ഇവ കാണാം .ഹാളിന് പുറത്ത് മുറ്റത്ത് ഒരു വലിയ ആട്ടു കല്ല്‌, ഗതകാല സ്മരണകള്‍ അയവിറക്കി കിടപ്പുണ്ടായിരുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ ചില രംഗങ്ങള്‍ ഈ കൊട്ടാരത്തിലെ നൃത്ത ശാലയിലും നാലുകെട്ടിലും മറ്റും വച്ചാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണല്ലോ.ഭക്ഷണ ശാലയില്‍ നിന്നിറങ്ങിയാൽ  ദേവീ ദേവന്മാരുടെയും, നാഗങ്ങളുടെയും, നിരവധി കല്‍ പ്രതിമകള്‍ വച്ചിരിക്കുന്ന ഒരു ഹാളിലേക്കും തുടര്‍ന്ന് ,418 വര്‍ഷം പഴക്കമുള്ള തായ് കൊട്ടാരത്തിലേക്കും പ്രവേശിക്കാം .തേക്കിന്‍ തടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന കൊത്തുപണികളാല്‍ സമൃദ്ധമായ ഈ മന്ദിരത്തിന്‍റെ കന്നിമൂലയിലുള്ള തൂണ് വരിക്ക പ്ലാവിന്‍റെ തടി കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.ദേവീ പ്രീതിക്കായി കളമെഴുത്തും പാട്ടും നടത്തിയിരുന്ന ഇവിടെ നിന്ന് ആപല്‍ ഘട്ടങ്ങളില്‍ രക്ഷപ്പെടുവാനായി ഒരു തുരങ്കവും നിര്‍മ്മിച്ചിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു .പുറത്തേക്ക് കാണാവുന്ന കിളിവാതിലുകളും ,ഒറ്റത്തടിയില്‍ കൊത്തിയിട്ടുള്ള വളയങ്ങളും ശില്‍പങ്ങളും മനോഹരമാക്കുന്ന തായ് കൊട്ടാരത്തിനോട് ചേര്‍ന്ന് പഴയ മാതൃകയിലുള്ള ശൌചാലയങ്ങളും ഉണ്ട്.തായ് കൊട്ടാരത്തില്‍  നിന്നിറങ്ങി നാലുകെട്ടിലൂടെ നടന്ന് ,കോണി കയറി ചെല്ലുമ്പോള്‍   സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം കാണാം.അവിടെ  ബെല്‍ജിയം കണ്ണാടികള്‍ സ്ഥാപിച്ചിട്ടുള്ള  സ്ത്രീകളുടെ മേക്ക് അപ്പ്‌ മുറിയുടെ ചുവരുകളില്‍ സസ്യങ്ങളുടെ  ഇല ,പൂവ് ഇവയുടെ ചാറു കൊണ്ട് വരച്ച അനേകം പെയിന്‍റിങ്ങുകള്‍ വച്ചിട്ടുണ്ടായിരുന്നു . 64 തരം ഔഷധങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതും  വിദേശികള്‍  സമ്മാനിച്ചതുമായ ഒരു ഔഷധക്കട്ടില്‍ ഇവിടെ കിടപ്പുണ്ട്.സാധനസാമഗ്രികളില്‍ സന്ദര്‍ശകര്‍ തൊടാതിരിക്കുവാനും ചിത്രങ്ങളെടുക്കാതിരിക്കുവാനുമായി എല്ലായിടത്തും കൊട്ടാരം സുരക്ഷാ ജീവനക്കാര്‍ ജാഗരൂകരായി നില്‍ക്കുന്നത് കാണാമായിരുന്നു. അമ്മ മഹാറാണിയുടെ കിടക്കമുറി  അകലെ നിന്ന് മാത്രം കണ്ടതിനു ശേഷം നടന്നെത്തുന്നത് ആയുധപ്പുരയിലേക്കാണ്.മര്‍മ്മപ്രധാനവും ഒരിക്കല്‍ ഏറ്റവും സുരക്ഷിതവുമായിരുന്ന ആ സ്ഥലം കഴിഞ്ഞാല്‍,സ്ത്രീകള്‍ പുറം കാഴ്ച കാണുന്ന ഹാളുകള്‍ ,രാജാവ് പരാതി സ്വീകരിക്കുന്നതും,ആന അമ്പാരി ഇവ വീക്ഷിക്കുന്നതും പുറത്തേക്ക് തുറന്നതുമായ മുഖപ്പുകളുമാണ് ഉള്ളത് .വേണാട് ഭരിച്ചിരുന്ന പ്രഗത്ഭ രാജാക്കന്മാരായ മാര്‍ത്താണ്ഡ വര്‍മ്മ, കാര്‍ത്തികതിരുനാള്‍, സ്വാതി തിരുനാള്‍ ,ആയില്യം തിരുനാള്‍ ,വിശാഖംതിരുനാള്‍, മൂലം തിരുനാള്‍ തുടങ്ങി അവസാന രാജാക്കന്മാരായ  ചിത്തിര തിരുനാളിന്‍റെയും,  ഉത്രാടം തിരുനാളിന്‍റെയും വരെയുള്ള  ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഹാളില്‍ തീരെ പ്രകാശം കുറവായിരുന്നത് നിരാശയുണ്ടാക്കാതിരുന്നില്ല.വിദേശികള്‍ക്ക് താമസിക്കുവാന്‍ വേണ്ടി പ്രത്യേകമായി ഒരുക്കിയിട്ടുള്ള മന്ദിരങ്ങള്‍ കൂടി കയറിയിറങ്ങിയപ്പോൾ കൊട്ടാരത്തിലെ അനുവദിക്കപ്പെട്ട ഏതാണ്ട് എല്ലാ കാഴ്ചകളും പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു .അനന്തശായിയായ പത്മനാഭ സ്വാമി കുടികൊള്ളുന്ന ഒരു സ്ഥലം കൊട്ടാരത്തില്‍ ഉണ്ടായിരുന്നത്  ഞങ്ങള്‍ പണ്ടൊരിക്കല്‍ കണ്ടത് ഓര്‍മ്മ വന്നെങ്കിലും ഇപ്പോള്‍ കാണികള്‍ക്ക്  നിരോധനം ഏര്‍പ്പെടുത്തിയവയില്‍  അതും പെടുന്നു എന്ന് മനസ്സിലാക്കുന്നു.പലപ്പോഴും അവനന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ വീഴുന്നു എന്ന് പറയുന്നത് പോലെ ,കാഴ്ചകളുടെ കമനീയ കവാടങ്ങള്‍ നമുക്ക് മുന്‍പില്‍ കൊട്ടിയടയ്ക്കപ്പെടാന്‍ ഇടയാകുന്നത്  നാം തന്നെ അത് ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പൈതൃക പ്രാധാന്യം കൊടുത്ത് ബഹുമാനിക്കപ്പെടേണ്ട കൊട്ടാര വസ്തുക്കളില്‍ തീരെ മര്യാദയില്ലാതെ സന്ദര്‍ശകരും കുട്ടികളും മറ്റും ചാടിക്കയറുകയും ഇരിക്കുകയും കിടക്കുകയും മറ്റും ചെയ്യുന്നത് ഒരിക്കല്‍ കാണാനിടയായി.കുട്ടികള്‍ക്ക് അറിയില്ല,പക്ഷെ മുതിര്‍ന്നവര്‍ക്കോ...ഒന്നുകിൽ അവർക്ക്  അതിന്‍റെ ഗൌരവം കുഞ്ഞുങ്ങളെ  പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള വിവരമില്ലായിരിക്കാം ...അല്ലെങ്കിൽ അവർ അതൊന്നും  കണക്കാക്കാതെ കണ്ടില്ലെന്നു നടിക്കുന്നതുമാകാം , അല്ലാതെന്തു പറയാന്‍!!!  കറുത്ത ഗ്രാനൈറ്റ് പാകിയ തണുപ്പുള്ള, ഇരുണ്ട ആ കൊട്ടാര സമുച്ചയത്തിന്‍റെ കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ ആജ്ഞകള്‍ മുഴങ്ങിയിരുന്ന ഇടനാഴികള്‍,നിശബ്ദതയില്‍ വിറങ്ങലിച്ചു നിന്നിരുന്നതു പോലെ....
സൗരഭ്യം തൂകുന്ന പിച്ചിച്ചെടികള്‍ സ്വീകരണമോതുന്ന ചെറിയ ഉദ്യാനത്തിലൂടെ തെക്കേ കൊട്ടാരമെന്ന ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പ്രതാപം കൈ വിടാനാകാതെ പത്മാനഭാപുരം കൊട്ടാരം ഒരു വര്‍ണ്ണ ചിത്രം പോലെ കാണപ്പെട്ടു.
     നെല്ലിക്കയും പേരയ്ക്കയും ഉപ്പും മുളകും പുരട്ടി സന്ദര്‍ശകര്‍ക്ക് നീട്ടുന്ന കച്ചവടക്കാര്‍ നിരന്നിരുന്ന റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ പ്ലാസ്റ്റിക്ക്  മാലിന്യങ്ങളും ,വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കളും,പായലും നിറഞ്ഞു വീര്‍പ്പുമുട്ടുന്ന ഒരു കുളം കണ്ടു.തെക്കേ കൊട്ടാരത്തിന്‍റെ മുന്‍വശത്ത്‌ ആയുര്‍വേദ ചികിത്സ ചെയ്തിരുന്ന മന്ദിരവും ,കുളക്കടവും , പടിക്കെട്ടുകളും ഈ കുളത്തിനെ അഭിമുഖീകരിച്ചാണ് നിർമ്മിച്ചിരുന്നത്.  ചികിത്സ നടത്തിയിരുന്ന മന്ദിരത്തിന് ചികിത്സയും ,സ്നാനത്തിനുള്ള കുളത്തിനു ശുചീകരണവും നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് തോന്നി . ചികിത്സാലയത്തിനും കൊട്ടാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പന്ത്രണ്ടു  കെട്ട് മന്ദിരത്തിലേക്ക് മുന്നില്‍ കൂടി പ്രവേശനം ഇല്ലായിരുന്നു . കെട്ടിടത്തിന്‍റെ ഒരു വശത്ത് ചെന്ന് തല അല്‍പ്പം താഴ്ത്തി വിനയത്തോടെ ഉള്ളിലേക്ക് പ്രവേശിച്ചാല്‍ തലയ്ക്കു നല്ലത്,അത്രയ്ക്ക് ഉയരം കുറവാണ് വാതിലിന്. നടുക്ക് ഒരു ചെറിയ മുറ്റവും,അതിന് ചുറ്റും  മുറികളുമായുള്ള  നാലുകെട്ട് പഴയ ഗൃഹങ്ങളില്‍ സാധാരണമായിരുന്നു,അല്‍പ്പം കൂടി വലിയ വീടുകളില്‍ എട്ടു കെട്ടും കണ്ടു വരാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെ അത്തരം മൂന്നെണ്ണം ഉണ്ടായിരുന്നു എന്ന് വേണം കരുതേണ്ടത്. പക്ഷേ മുറ്റത്തിന് ചുറ്റുമുള്ള വരാന്തകളും തൂണുകളും മേല്‍ക്കൂരയും എല്ലാം പൊട്ടിപ്പൊളിഞ്ഞു നശിച്ചു കിടക്കുന്ന ദയനീയമായ കാഴ്ചയാണ് അവിടെ കാണാൻ കഴിഞ്ഞത് . താമസമുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍,ഭരണികള്‍, പാചക സാമഗ്രികള്‍ എന്നിങ്ങനെയുള്ള  സാധനങ്ങള്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നത് കണ്ടപ്പോള്‍ ഉള്ളിലുള്ള വേദാന്തം തലപൊക്കി. ഉണ്ടായി നിലനിന്ന് നശിക്കുന്ന ലൌകികമായ കാര്യങ്ങള്‍ ഒന്നും സ്ഥിരമല്ലെന്നും,സൃഷ്ടിയും സ്ഥിതിയും സംഹാരവും നിയതിയുടെ നീതിയാണെന്നും,എത്രയോ തവണ കേട്ടിരിക്കുന്നു.പ്രതീക്ഷയോടെ വളര്‍ത്തുന്ന കുട്ടിയായാലും പാടുപെട്ട് അദ്ധ്വാനിച്ചു നിര്‍മ്മിക്കുന്ന മാളികയായാലും,എന്താണെങ്കിലും ഒരിക്കല്‍ അതൊക്കെ വിട്ട് നമുക്കെല്ലാം പോകേണ്ടി വരും,അല്ലെങ്കില്‍ അതൊക്കെ നമ്മെ വിട്ടു പോകും. നിരീക്ഷിച്ചാല്‍ മനസ്സിലാകും കുറച്ചുനാള്‍ ജീവസ്സോടെ നിന്ന എന്തും  ഏതും ജീവനുള്ളതായാലും അല്ലെങ്കിലും സമയമെത്തുമ്പോള്‍ നിലം പൊത്തുന്നു എന്ന സത്യം , ഇതെല്ലാം അറിഞ്ഞാലും എല്ലാവരും എന്തിനോ ഏതിനോ ഒക്കെ വേണ്ടി വ്യഗ്രത പൂണ്ടു നടക്കുന്നു.വേദാന്ത ചിന്തയോടെ വീണ്ടും നടന്നെത്തിയത്‌ പത്മനാഭപുരം കൊട്ടാരത്തിന്‍റെ കുളത്തിനടുത്തേക്കാണ്. തുടര്‍ന്ന് മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലിയുടെ നൃത്തരംഗം ചിത്രീകരിച്ച നൃത്തശാലയില്‍ കൂടി നടന്ന് പുറത്തേക്കിറങ്ങി.പച്ചപ്പുല്ലില്‍ ശംഖു മുദ്ര വെട്ടി മനോഹരമാക്കിയ  ഉദ്യാനത്തിനടുത്ത് നിന്ന് ഒരിക്കല്‍ കൂടി ആ ചരിത്ര സ്മാരകത്തെ കണ്‍കുളിര്‍ക്കെ കണ്ടു മടങ്ങി.


  നൃത്തശാല (ഇവിടെയാണ്‌ മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലി നൃത്തം ചെയ്തത്)













2019 നവംബർ 4, തിങ്കളാഴ്‌ച


അമ്മച്ചിപ്പ്ളാവും,മഹാശിവലിംഗവും
                                                 -നന്ദ -

ഒന്നു രണ്ടു മാസങ്ങൾക്ക് മുൻപ് ഓണ നാളുകളില്‍ തമിഴ്നാട്ടിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സമയത്ത് നടക്കാതെ പോയ ആഗ്രഹമായിരുന്നു പൂക്കളുടെ പറുദീസയായ തോവാള  ഗ്രാമം കാണുക  എന്നത്. അതിനൊരവസരം കാത്തിരിക്കെ ചേട്ടന്‍റെ സഹപാഠിയായ മുരളി സാറും ഭാര്യ ജയയും കൂടി ഞങ്ങളെ കാണുവാന്‍ വന്നു.തിരുച്ചെന്തൂര്‍ ,തിരുവട്ടാര്‍ തൃപ്പരപ്പ് തുടങ്ങിയ ഞങ്ങളുടെ ഓണക്കാല യാത്രകളെ പറ്റി വിവരിച്ചപ്പോള്‍ അതൊക്കെ അവര്‍ക്ക് കൂടി കാണുവാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു.എന്നാല്‍ പിന്നെ  വേറെ കുറച്ചു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ ഒരു യാത്രാ പദ്ധതി ആയാല്‍ നന്നായിരിക്കുമെന്ന് തോന്നി.പോകേണ്ട സ്ഥലങ്ങളും തീയതിയും ധാരണയായതോടെ താമസ സൗകര്യവും ടാക്സിയും മറ്റും ഏര്‍പ്പാടാക്കി എലാവരും യാത്രയ്ക്ക് തയ്യാറായി.
രാവിലെ ആറു മണിയോടെ യാത്ര ആരംഭിച്ച ഞങ്ങള്‍ ഇടയ്ക്ക്  വാമനപുരം എന്ന സ്ഥലത്ത് നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം നേരെ പോയത് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ്. ഏ ഡി 1750-1755 ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ച ചരിത്ര പ്രാധാന്യമുള്ള ഈ പുരാതന ക്ഷേത്രം നാഷണല്‍ ഹൈവേ 66 നു സമീപത്തായി സ്ഥിതിചെയ്യുന്നു.ശത്രുക്കളായ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷ പെടാന്‍ വേണ്ടി ശ്രമിച്ച രാജാവിനെ സഹായിക്കാന്‍ ഒരു ചെറിയ ബാലന്‍ വന്നുവെന്നും കുട്ടി കാണിച്ചു കൊടുത്ത പ്ലാവിന്‍റെ വലിയ പോടിനുള്ളിൽ ഒളിച്ചു രക്ഷപ്പെട്ട രാജാവ് 
അനന്തരം ബാലനെ അന്വേഷിച്ചെങ്കിലും കാണുവാൻ സാധിച്ചില്ലെന്ന് പറയപ്പെടുന്നു .തന്നെ രക്ഷിക്കാന്‍ വന്നത് സാക്ഷാല്‍ ഭഗവാനായ ഉണ്ണികൃഷ്ണന്‍ തന്നെയാണ് എന്ന് മനസ്സിലാക്കിയ തിരുമനസ്സ് അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു.ദേവസ്വം ബോര്‍ഡിന്‍റെ അധീനതയിലുള്ള ക്ഷേത്ര മതില്‍ക്കകത്തു തന്നെ അന്ന് രാജാവ് ഒളിച്ചിരുന്ന ചരിത്ര പ്രസിദ്ധമായ പ്ലാവ് ‘അമ്മച്ചിപ്ലാവ്’ എന്ന പേരില്‍ ഇപ്പോഴും കാണാം.1970-75 വരെ സജീവമായിരുന്ന,എന്നാല്‍ ഇന്ന് എല്ലും തോലുമായി തീര്‍ന്നിരിക്കുന്ന ഈ മരമുത്തശ്ശി ആര്‍ക്കിയോളജി വകുപ്പിനാല്‍  പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. . തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ട് നവനീത കൃഷ്ണനായ ഉണ്ണിക്കണ്ണനെ വണങ്ങി ഇറങ്ങുമ്പോള്‍ യാദൃശ്ചികമായി ബന്ധുവായ രശ്മിയെ കാണുവാന്‍ സാധിച്ചതും സന്തോഷ മായി.
              നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

         അമ്മച്ചിപ്ലാവ് സംരക്ഷിത വലയത്തില്‍ 

                  ഇതിനുള്ളിലാണ് രാജാവ് ഒളിച്ചിരുന്ന്‍ രക്ഷപ്പെട്ടത്

പതിനൊന്നു മണിയോടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ഞങ്ങള്‍ അഞ്ച് കി മീ അകലെയുള്ള ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തിലേക്കാണ് പോയത്  .ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അതി ഗംഭീരമായ ഒരു ശിവലിംഗം പോയത്ഇവിടെ ഉണ്ടെന്ന് പലരും പറഞ്ഞറിഞ്ഞിരുന്നു .ഒരു ചെറിയ പുരാതന ക്ഷേത്രം നിലവിലുണ്ടായിരുന്ന ഇവിടെ  നാലു വര്‍ഷം മുന്‍പാണ് പുനരുദ്ധാരണ പ്രക്രിയകള്‍ ആരംഭിച്ചത്. ഇപ്പോള്‍  ദക്ഷിണ കൈലാസം എന്ന് നാട്ടുകാര്‍ നാമകരണം ചെയ്തിരിക്കുന്ന  ക്ഷേത്രത്തിനെപ്പറ്റി ചില കഥകള്‍ പറഞ്ഞു കേട്ടത് എല്ലാവരുടെയും അറിവിലേക്കായി ഇവിടെ എഴുതുന്നു.നെയ്യാറ്റിന്‍കര താലൂക്കില്‍ പെട്ട ചെങ്കല്‍ എന്ന ഗ്രാമത്തിലെ ചെല്ലമ്മ ജ്ഞാന പ്രകാശം ദമ്പതിമാരുടെ എട്ടാമത്തെ പുത്രനായി ഒരു ബാലന്‍ ജനിച്ചു.ജനിക്കുമ്പോള്‍ തന്നെ വളരെ പ്രത്യേകതകള്‍ ഉണ്ടായിരുന്ന ജഡാ ധാരിയായ ബാലന്‍ ബാല്യത്തില്‍ തന്നെ വീടിന്‍റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ ധ്യാന നിരതനായിരിക്കുക പതിവായിരുന്നു. പത്താം വയസ്സില്‍ കൃഷ്ണന്‍ എന്ന് സ്വയം നാമകരണം ചെയ്ത അദ്ദേഹം  പിന്നീട് കൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ടു.ഒരിക്കല്‍ ബാലന്‍ ഇരുന്ന സ്ഥലത്ത് ശിവപാര്‍വതിമാരുടെ രൂപത്തില്‍ ഒരു ചിതല്‍ പുറ്റ് രൂപപ്പെട്ടുവത്രേ.ഒരു ദിവസം ഗ്രാമവാസിയായ ഒരാള്‍ ചിതല്‍പുറ്റിന് പ്രത്യേക ശക്തിയൊന്നും ഇല്ലെന്നു പറഞ്ഞ് അത് പൊളിച്ചു കളയാന്‍ ശ്രമിക്കുകയും അപ്പോള്‍ തന്നെ അതില്‍ നിന്ന് ഒരു സര്‍പ്പം പുറത്തേക്ക് വന്നുവെന്നും അതുകണ്ട് അയാള്‍ ഭയന്നോടി എന്നും പറയപ്പെടുന്നു.ഈ സംഭവത്തിന്‌ ശേഷമാണ് അവിടെ ശിവപാര്‍വ്വതി ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

                ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രം

പൂര്‍വ്വാശ്രമത്തിലെ കൃഷ്ണന്‍കുട്ടി എന്ന വ്യക്തി ഇന്ന് ക്ഷേത്രത്തിന്‍റെ എല്ലാമെല്ലാമായ മഹേശ്വരാനന്ദ സരസ്വതി എന്ന നാമത്തില്‍ അവിടെത്തന്നെ കഴിഞ്ഞു വരുന്നു.ക്ഷേത്ര നവീകരണവും ശിവലിംഗ നിര്‍മ്മാണവും എല്ലാം അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് നടന്നു വരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.സ്വയംഭൂവായി വളര്‍ന്നു വന്ന ചിതൽപ്പുറ്റ് ക്ഷേത്ര വിഗ്രഹത്തിനടിയില്‍ തന്നെയുണ്ടെന്നും അത്  കാണാന്‍ സാധിക്കില്ലെന്നും,ചുറ്റുമായി പന്ത്രണ്ട് ജ്യോതിര്‍ ലിംഗങ്ങള്‍ ഉണ്ടെന്നും ക്ഷേത്രജീവനക്കാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. 

 ഉച്ചപ്പൂജ കണ്ടു വണങ്ങി പുറത്തേക്കിറങ്ങി ഒരു പ്രദിക്ഷണം വച്ചു വരുമ്പോള്‍ ഒരു വലിയ ഹാളില്‍ ഗണപതിയുടെ മുപ്പത്തിരണ്ട് ഭാവങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നത് കണ്ടു.ഇവ യഥാക്രമം ബാല,തരുണ, ഭക്തി,വീര,ശക്തി,ദ്വിജ,സിദ്ധി, ഉച്ചിഷ്ട, വിഘ്ന,ക്ഷിപ്ര,ഹേരംബ, ലക്ഷ്മി,മഹാ,വിജയ,നൃത്ത,ഊര്‍ദ്ധ്വ,ഏകാക്ഷര,വര,തൃക്ഷര,ക്ഷിപ്രപ്രസാദ,ഹരിദ്ര,ഏകദന്ത,സൃഷ്ടി,ഉദ്ദണ്ഡ,,ഋണമോചക,ടുണ്ടി,ദ്വിമുഖ,ത്രിമുഖ,സിംഹ,യോഗ,ദുര്‍ഗ്ഗാ,സങ്കടഹര എന്നിങ്ങനെ ആകുന്നു.ധാരാളം ഭക്തര്‍ ഈ ഗണപതി സമൂഹത്തിനു ചുറ്റും തേങ്ങ ഉരുട്ടി നടന്നു പോകുന്നത് കണ്ടു.



             ഗണപതിയുടെ 32 ഭാവങ്ങള്‍

111 അടി ഉയരമുള്ള ശിവലിംഗം മുന്‍പില്‍ നിന്നുള്ള  കാഴ്ച        
      
സ്വാമി മഹേശ്വരാനന്ദ സരസ്വതി 
ഉടുക്കും ശിവലിംഗവും
പുല്ലു ചെത്തി വൃത്തിയാക്കിക്കൊണ്ടിരുന്ന  ക്ഷേത്ര പരിസരത്ത് കൂടി മുന്നോട്ടു നടക്കുമ്പോള്‍ ഒരു വലിയ ഉടുക്കും അതിനു പിറകിലായി വലിപ്പമേറിയ ശിവലിംഗവും സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിഞ്ഞു.111 അടി ഉയരമുള്ള പണി പൂര്‍ത്തിയാകാത്ത ശിവലിംഗത്തില്‍ ഷടാധാരങ്ങള്‍ പ്രതിനിധീകരിച്ചു 6 ചക്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടത്രേ.ഒരു മാസത്തിനകം പണി പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക്‌ അതിനുള്ളില്‍ പ്രവേശിച്ച്  പശുരാമാനാല്‍ പ്രതിഷ്ടിക്കപ്പെട്ട 108 ശിവലിംഗങ്ങളും ദര്‍ശിച്ച് ഒടുവില്‍ ഏറ്റവും മുകളില്‍ പാര്‍വ്വതീ സമേതനായ മഹാദേവന്‍ കൈലാസത്തില്‍ എന്നത് പോലെ വാണരുളുന്നതും കാണാമെന്നാണ് അറിയാൻ കഴിഞ്ഞത് . അതിനായി ഉള്ളിലെ  താപനില പൂജ്യം ഡിഗ്രി ആക്കി സജ്ജീകരിക്കുകയും ചെയ്യുമെന്ന്  ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു .
കൈലാസ ദര്‍ശനം കാംക്ഷിച്ചിരുന്ന എന്നാല്‍ അതിന് ആരോഗ്യസ്ഥിതി അനുവദിക്കാത്ത ഞങ്ങള്‍ വളരെ സൂത്രത്തില്‍ ഒരു കൈലാസ കാഴ്ച ഉടന്‍ ലഭിക്കുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു കൊണ്ട് അവിടെ നിന്നിറങ്ങി.



---നന്ദ----

2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

 
                പെരുമാള്‍ തിരു സന്നിധിയില്‍ 
   

    തിരുച്ചെന്തൂരില്‍ നിന്ന് വേലായുധ സ്വാമിയുടെ ദര്‍ശന പുണ്യം നേടിയ ഞങ്ങള്‍ അടുത്ത ദിവസം പ്രഭാതത്തിൽ ആറു മണി കഴിഞ്ഞ് തീരദേശ പാതയിലൂടെ  തിരുവട്ടാര്‍ ആദികേശവ പെരുമാളിനെ കാണുവാനായി  യാത്ര തിരിച്ചു. കാറ്റാടിപ്പാടങ്ങള്‍ നിറഞ്ഞ കൂടംകുളം പിന്നിട്ട് മയിലാടി വഴി തക്കലയെത്തിയപ്പോൾ പാതയോരത്ത് ധാരാളമായി മയിലുകളെ  കാണാൻ കഴിഞ്ഞു. ഈ  പ്രദേശത്ത് ഇങ്ങനെ സ്ഥിരമായി മയിലുകൾ പീലി വിരിച്ച് ആടി നിന്നതാകാം  സ്ഥലനാമ ഉത്പ്പത്തിയ്ക്ക് കാരണമെന്ന്  ഞങ്ങൾ ഊഹിച്ചു.   



                                       നീലവാനിൽ ആടി നിൽക്കുന്ന കാറ്റാടികൾ

കന്യാകുമാരിയ്ക്കടുത്തുള്ള പൂക്കളുടെ കേന്ദ്രമായ തോവാള എന്ന ഗ്രാമം സന്ദര്‍ശിക്കണമെന്ന്  ഒരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ,പത്തു മണിയ്ക്ക്  തിരുവട്ടാര്‍ ക്ഷേത്രം അടയ്ക്കും എന്ന് ഗൂഗിള്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാല്‍  പൂക്കളെ  ഉപേക്ഷിച്ച്  നേരെ തിരുവട്ടാറിലേക്ക് പോയി . തക്കലയിലെ അഴകിയ മണ്ഡപം എന്ന സ്ഥലത്ത്  ചെന്നിട്ട്  വലത്തോട്ട് തിരിഞ്ഞ് അഞ്ചര കിലോ മീറ്റര്‍ പോയാല്‍ ആദികേശവ പെരുമാള്‍ അനന്തശയനം ചെയ്യുന്ന  മഹാ ക്ഷേത്ര സന്നിധിയിലെത്താം. മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെങ്കിലും വഴി തെറ്റി ഒരു സ്കൂളിനടുത്താണ് ചെന്നെത്തിപ്പെട്ടത്‌. ഫോണിലേക്ക്  തന്നെ മിഴിയൂന്നി  വഴി തപ്പിയെടുക്കുന്നതിനിടയിൽ അവിടെക്കണ്ട  ഒരാളോട് കഷ്ടപ്പെട്ട്  തമിഴില്‍ വഴി ചോദിച്ചപ്പോള്‍ ,നല്ല ശുദ്ധ മലയാളത്തില്‍ അയാളുടെ കാറിന്‍റെ പിറകേ പോരാന്‍ പറഞ്ഞു . ഏതായാലും അദ്ദേഹത്തെ  പിന്തുടര്‍ന്ന്  മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ തിരിയേണ്ട വഴി കാണിച്ചു തന്ന് ആ നല്ല മനുഷ്യന്‍ കാറോടിച്ചു പോയി.ആ ചെറിയ വഴിയിലൂടെ വളരെ കുറച്ചു ദൂരം യാത്ര ചെയ്താൽ മതിയായിരുന്നു  ക്ഷേത്രത്തിന്‍റെ പിന്‍വശത്ത്  എത്തുവാന്‍ .

        വേണാട് രാജ്യം ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്  തന്‍റെ രാജ്യം കന്യാകുമാരിവരെ   വികസിപ്പിച്ച് തിരുവിതാംകൂര്‍ രാജ്യമാക്കിയെങ്കിലും അദ്ദേഹത്തിന്‍റെ അനന്തിരവന്‍ ധര്‍മ്മരാജാ തലസ്ഥാനം പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക്  മാറ്റുകയും, പിന്നീട് സംസ്ഥാന രൂപീകരണ സമയത്ത്  കന്യാകുമാരി ജില്ലയും അതില്‍പെട്ട തിരുവട്ടാര്‍ ക്ഷേത്രവും  തമിഴ്‌നാടിനോട്‌ ചേരുകയും ചെയ്തു. പറളിയാര്‍,കോതയാര്‍ ,താമ്രപര്‍ണ്ണി എന്നീ നദികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ആദികേശവ പെരുമാളിന്‍റെ കറയറ്റ ഭക്തനായിരുന്ന  മാര്‍ത്താണ്ഡവര്‍മ്മ മഹാ രാജാവ് തിരുവട്ടാര്‍  ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവത്രേ.   തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയെങ്കിലും പത്മനാഭ ദാസന്മാരായി രാജ്യം ഭരിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ,അവര്‍ക്ക്  വേണ്ടിയും മലയാളക്കരയ്ക്ക്‌ വേണ്ടിയും  ആദികേശവ പെരുമാളിനെ  അതേ രീതിയില്‍ അനന്തശായി ആയി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ച് ആരാധിച്ചു പോരുന്നു. 

    രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ള  ക്ഷേത്രത്തിലെ ഇരുപത്തി രണ്ട് അടി നീളമുള്ള മഹാവിഷ്ണുവിന്‍റെ അനന്തശയനവിഗ്രഹം പതിനാറായിരത്തി എട്ടു സാളഗ്രാമവും ശര്‍ക്കര പാവും ചേര്‍ത്ത് ‘കടുശര്‍ക്കര യോഗ’മായി  നിര്‍മ്മിച്ചിരിക്കുന്നതിനാല്‍  അതില്‍ അഭിഷേകം നടത്തുവാന്‍  സാധിക്കുകയില്ലെന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു .അതുകൊണ്ട് അനന്തശയന ശ്രീകോവിലിന് തൊട്ടടുത്തുള്ള ബാലാലയ പ്രതിഷ്ഠയില്‍ കേരളീയ രീതിയിലുള്ള താന്ത്രിക വിധി പ്രകാരം അമുംതുരുത്തി മഠത്തിലെ പോറ്റിമാരാണ് പൂജ നടത്തുന്നത് . തിരുവനന്തപുരത്തെ പത്മനാഭസ്വാമി  ക്ഷേത്രത്തിലേത്  പോലെ പാദങ്ങള്‍ ,മദ്ധ്യഭാഗം,ശിരസ്സ്  എന്നിങ്ങനെ മൂന്ന് വാതിലുകളില്‍ കൂടിയാണ് പെരുമാളിനെ ദർശിക്കാൻ സാധിക്കുന്നത് .വൈദ്യുത ദീപങ്ങളില്ലാതെ നെയ്‌ വിളക്കുകളുടെ പ്രകാശത്തില്‍ ലഭിക്കുന്ന സ്വാമി ദര്‍ശനം അവാച്യമായ ഒരനുഭൂതിയാണ് നല്‍കുന്നത്.പണ്ടൊരു നാള്‍ ക്ഷേത്ര പരിസരത്ത്  താമസിച്ചിരുന്ന ഒരു മുസ്ലീം പ്രമാണിയുടെ ഭാര്യയ്ക്ക്  എന്തോ വലിയ അസുഖം പിടിപെട്ടപ്പോള്‍ അദ്ദേഹം ആദി കേശവ പെരുമാൾ ക്ഷേത്രത്തിൽ വന്നു പ്രാര്‍ത്ഥിക്കുകയും അനന്തരം ,അത്ഭുതകരമായി ആ സ്ത്രീ  രോഗവിമുക്തയാകുകയും ചെയ്തുവെന്ന് ഒരു കഥയുണ്ട്.ഇതിനുള്ള ആദര സൂചകമായി ആ  മുസ്ലീം പ്രമാണി ഇരുപത്തിയൊന്നു ദിവസം ഭഗവാന് സദ്യയോടു കൂടി പൂജ നടത്തി. ഇന്നും ‘തിരുവള്ളാ പൂജ’ എന്ന പേരില്‍ ആ പൂജ ക്ഷേത്രത്തിൽ നടന്നു വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് .ശ്രീകോവിലിനു നാലു ചുറ്റുമുള്ള കല്‍ മണ്ഡപങ്ങള്‍  വളരെ ഗംഭീരങ്ങളാണെന്ന് പറയാതെ തരമില്ല.പ്രധാന ശ്രീകോവിലില്‍ നിന്ന് ഇറങ്ങി നീളന്‍ കല്‍ മണ്ഡപങ്ങളിലൂടെ നടന്നു ചെല്ലുമ്പോൾ തൊട്ടടുത്തു തന്നെ ശ്രീകൃഷ്ണ സ്വാമി സന്നിധി കൂടി കാണാം.ദര്‍ശനം കഴിഞ്ഞ് കല്‍പ്പടവുകള്‍ ഇറങ്ങി ക്ഷേത്രത്തിന് പുറത്തുള്ള  വളരെ ഉയരത്തിലുള്ള മതിലിനു സമീപത്തു കൂടി മുന്നോട്ട് നടന്നാല്‍ ഒരു നരസിംഹ സ്വാമി ക്ഷേത്രവും കാണാം.

 


    
                                           ആദി കേശവ ക്ഷേത്രത്തിന്‍റെ പിന്‍വശം



                                 നീളന്‍ കല്‍ മണ്ഡപങ്ങള്‍

ക്ഷേത്രദര്‍ശനമെല്ലാം  കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവര്‍ക്കും നല്ല വിശപ്പ്‌ തോന്നിയിരുന്നു,സമയക്കുറവ് കാരണം പ്രഭാത ഭക്ഷണം കഴിക്കാതെ പെരുമാളിനെ കാണാന്‍ ഓടിയെത്തിയതായിരുന്നു ഞങ്ങള്‍. ഗൂഗിളിൽ കാണിച്ചിരുന്നത് പോലെ പത്തു മണിവരെ അല്ലായിരുന്നു ദർശന സമയം. പന്ത്രണ്ടു മണി വരെ ക്ഷേത്രം അടയ്ക്കുകയില്ല എന്ന കാര്യം അവിടെ  ചെന്നപ്പോള്‍ മാത്രമാണ്  അറിയാൻ കഴിഞ്ഞത്. ക്ഷേത്രത്തിന്‍റെ പടു കൂറ്റൻ മതിലിനു പുറത്ത് റോഡിന് സമീപത്തായി ഒരു നാഗത്തറയും അതിനടുത്ത് പൂജാ സാധനങ്ങള്‍ വിൽക്കുന്ന ചെറിയ കടകളും  ഉണ്ടായിരുന്നു.   

           പെരുമാൾ സന്നിധിയിൽ നിന്ന്  ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള തൃപ്പരപ്പ്  വെള്ളച്ചാട്ടം കാണുവാനാണ് പോയത്. ഇരുപത്തിയഞ്ച് മിനിറ്റ് കൊണ്ട് വെള്ളച്ചാട്ടത്തിന് സമീപം എത്താൻ  കഴിഞ്ഞു . ടോള്‍ കൊടുത്ത്  ഗ്രൗണ്ടില്‍ വണ്ടി പാർക്ക് ചെയ്തിട്ട് വെള്ളച്ചാട്ടത്തിന് അരികിലേക്ക് നടന്നു. കേരളത്തില്‍  ഓണാവധി ആയിരുന്നതിനാല്‍ നല്ല തിരക്കായിരുന്നു അവിടെ .സന്ദര്‍ശകരെ ഉന്നം വച്ച് എണ്ണപ്പലഹാരങ്ങളും ഐസ്ക്രീമും മറ്റും വില്‍ക്കുന്ന ചെറുകിട കടക്കാര്‍ ധാരാളമായി സ്ഥലം കയ്യടക്കിയിരുന്നതായി കാണപ്പെട്ടു.വിശപ്പിന്‍റെ വിളി സഹിക്കാന്‍ വയ്യാതെ ഹരിച്ചേട്ടനും ഇന്ദുവും എന്തെങ്കിലും കഴിച്ചിട്ട് കാഴ്ചകളിലേക്ക് പോകാമെന്ന് അഭിപ്രായപ്പെട്ടു.അടുത്ത് കണ്ട ഒരു കടയില്‍ കയറി അവര്‍ ഭക്ഷണം കഴിച്ചെങ്കിലും ,സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നത് കൊണ്ട് ഞങ്ങള്‍ ചായയും ബിസ്ക്കറ്റും മാത്രം കഴിച്ചു തൃപ്തിയടഞ്ഞു.കാപ്പികുടി കഴിഞ്ഞ് നേരെ വെള്ളച്ചാട്ടം കാണുവാന്‍ ഇറങ്ങിയ ഞങ്ങള്‍ തെറ്റായി  ബോട്ടിംഗിനുള്ള വഴിയേ പോയെങ്കിലും തിരികെ വന്ന് ടിക്കറ്റ് എടുത്ത്  മനോഹരിയായ പ്രകൃതിയുടെ മടിത്തട്ടിലേക്ക്  ഇറങ്ങിച്ചെന്നു    

     
                                      വെള്ളച്ചാട്ടത്തിനടുത്ത് കണ്ട പക്ഷി

     കോതയാറില്‍ നിന്നൊഴുകി വരുന്ന പളുങ്ക് മണി പോലെയുള്ള ജലം പരന്നൊഴുകി അന്‍പതടി ഉയരത്തില്‍ നിന്ന് താഴേക്ക്‌ വീഴുന്ന കാഴ്ച്ച നയന മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ....അതിനു പര്യാപ്തമായ വാക്കുകള്‍ എന്‍റെ നിഘണ്ടുവില്‍ ഇല്ലെന്നു തന്നെ പറയാം.പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഉദ്യാനഭംഗിയിലുടക്കിയ ദൃഷ്ടികളെ തുഷാര ഹാരമണിയിച്ചു കൊണ്ട്  മനുഷ്യ നിര്‍മ്മിതമെന്ന് പറയപ്പെടുന്ന ആ നീളന്‍ വെള്ളച്ചാട്ടം ഞങ്ങളെ തന്നിലേക്ക്  ആവാഹിച്ചെടുത്തു കളഞ്ഞു .സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം സ്നാന ഘട്ടങ്ങളും,വസ്ത്രം മാറുന്നതിനുള്ള സജ്ജീകരണങ്ങളും അവിടെയുണ്ടായിരുന്നു.ജലത്തിന്‍റെ പതനം അധികം ഉയരത്തില്‍ നിന്നല്ലാത്തത് കൊണ്ട് കുളിക്കുന്നവര്‍ക്ക് ശ്വാസം മുട്ടുകയില്ല എന്നൊരു മേന്മ കൂടി വെള്ളച്ചാട്ടത്തിനവകാശപ്പെടാം.താഴെ വീണു ചിതറുന്ന ജലം ചെറിയ ചാലുകളായി ഒഴുകി ഒരു കല്‍ മണ്ഡപത്തിനടുത്തു കൂടി ഹരിതാഭമായ  പ്രദേശത്തേക്ക്  പോകുന്ന കാഴ്ച അതിമനോഹരം തന്നെയായിരുന്നു .സന്ദര്‍ശകരുടെ തിരക്കും കുട്ടികളുടെ ആരവവും പാലൊളി തൂകുന്ന ജലപാത സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് അല്‍പ നേരം അവിടെ ചിലവഴിച്ചു.കുളിക്കാന്‍ വേണ്ട സന്നാഹങ്ങള്‍ ഒരുക്കിയാണ്  ഞങ്ങള്‍ പോയതെങ്കിലും ഹരിച്ചേട്ടന്  വൈകുന്നേരം തിരിച്ചെത്തേണ്ട കാര്യം ഉണ്ടായിരുന്നതിനാല്‍ ആ ഉദ്യമം പിന്നീടൊരിക്കലേക്ക് മാറ്റി വച്ച് കൊണ്ട് ഞങ്ങള്‍ മടങ്ങി.

  

 


              

                                                    പാൽനുര പോലെ പളുങ്കു മണി പ്രവാഹം         


                               ആനന്ദ നൃത്തമാടുന്നു പ്രകൃതിയിവിടെ
          

   ഏതൊരാഘോഷവും ആഘോഷമാകണമെങ്കില്‍ കൂട്ടായ്മ വേണം ,സന്തോഷം വേണമെങ്കില്‍ മനസ്സില്‍ സ്നേഹം വേണം നന്മ വേണം....ഈ ഓണം ഞങ്ങള്‍ക്കായി സമ്മാനിച്ചത്‌ ഇങ്ങനെയൊരു കൂട്ടായ യാത്രയുടെ ഈണമായിരുന്നു....

13/09/2019