2023, ഡിസംബർ 30, ശനിയാഴ്‌ച

 

തനോട്ട് മാതാ- ലോംഗെ വാല

ഭാരതാംബതൻ വീര പുത്ര സ്മരണിക  -രജപുത്താന ഭാഗം 3 

                                                                                    -നന്ദ -

അതിർത്തി പ്രദേശമായ “ലോംഗേ വാല” യിലേക്ക് 

     1971 ൽ ഇന്തോ പാക് യുദ്ധം നടന്ന അതിർത്തി പ്രദേശമായ “ലോംഗേ വാല” എന്ന സ്ഥലവും അവിടേയ്ക്ക് പോകുന്ന വഴി മൺ മറഞ്ഞുപോയ രാജകുടുംബാംഗങ്ങളുടെ സ്മാരകമായ “ബഡാബാഗ് ഛത്ത് രീയും  ‘ “തനോട്ട്  മാതാ ക്ഷേത്രവുമാണ്   അടുത്ത ദിവസം കാണുവാൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങൾ. ഹോട്ടലിൽ നിന്ന് 110 കി മീ ദൂരമുണ്ട് ലോംഗേ വാലയിലേക്ക്. ഇന്ത്യൻ കരസേന നിർമ്മിച്ചു പരിപാലിക്കുന്ന  സുഗമമായ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ  ഇരു വശങ്ങളിലും നയനാനന്ദകരമായ കാഴ്ചകളാണ് കാണാൻ കഴിഞ്ഞത്. രാജസ്ഥാനിലെ ഭൂരിഭാഗം  ജനങ്ങളും  ഗ്രാമങ്ങളിലാണ് താമസിക്കുന്നതെന്നും കൃഷിയാണ് അവരുടെ പ്രധാന തൊഴിലെന്നും മുൻപ് പറഞ്ഞിരുന്നല്ലോ. ഹരിതാഭമായ കൃഷിയിടങ്ങളും ,ചെറിയ കുളങ്ങളും തീറ്റ തേടി യഥേഷ്ടം വിഹരിക്കുന്ന ആട് മാടുകളും  മരക്കൊമ്പിലെ ഇലകൾ തിന്നു രസിക്കുന്ന ഒട്ടകങ്ങളും എല്ലാം നമുക്ക് കൌതുകം തരുന്ന കാഴ്ചകൾ തന്നെയാണ്. കൃഷി ഇല്ലാത്ത മരുഭൂമിയുടെ മറ്റ് ഭാഗങ്ങളിലെ  മണൽക്കാടിന്‍റെ ശ്വേത നിറത്തിനിടയിൽ  പച്ചപിടിച്ചു നിൽക്കുന്ന കുറ്റിച്ചെടികളും, മാനത്തേക്ക് ഉയർന്ന് തല കറക്കി വൈദ്യുതി ഉണ്ടാക്കി തരുന്ന കാറ്റാടികളുടെ  വലിയ നിരയും മനോഹരമായ കാഴ്ചയാണ് .

ബഡാബാഗ്  ഛത്ത് രി

പതിനെട്ട്,പത്തൊൻപത് നൂറ്റാണ്ടുകളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ കാലങ്ങളിലും ജയ്സാൽമീർ രാജവംശത്തിന് വേണ്ടി ഉണ്ടാക്കിയ ഒരു മെമ്മോറിയൽ ആണ് ബഡാബാഗിലെ “ഛത്ത് രികൾ” ഹിന്ദിയിൽ ഛത്ത് രി എന്ന  വാക്കിന്‍റെ അർത്ഥം “കുട’ എന്നാണല്ലോ. ജയ്സാൽ മീറിൽ നിന്ന് 6 കി മീ അകലെയുള്ള  ചെറിയ ഒരു കുന്നിൻ മുകളിലായി സാൻഡ് സ്റ്റോണിൽ  നിർമ്മിച്ച പല വലിപ്പത്തിലുള്ള ഇത്തരം കുടകൾ നിവർന്നു നിൽക്കുന്ന കാഴ്ച അകലെ നിന്നു തന്നെ നമുക്ക് കാണാം. പണ്ട് പുരാതന കാലത്ത് രാജ്യം ഭരിച്ചിരുന്ന ഒരു രാജാവ് ഈ പ്രദേശത്തെ  ജല ദൌർലഭ്യം കണക്കിലെടുത്ത് ഒരു ഡാം നിർമ്മിക്കുകയും അതിനോട്  ചേർന്ന് പൂന്തോട്ടങ്ങളും രാജ വംശത്തിലെ മൺ മറഞ്ഞു പോയവർക്ക് വേണ്ടി സ്മാരകവും  ഉണ്ടാക്കാൻ തീരുമാനിച്ചു. ജീവിച്ചിരുന്ന സമയത്തെ പ്രവർത്തികൾക്കനുസരിച്ചാണ് സ്മാരകങ്ങളുടെ വലിപ്പം നിശ്ചയിക്കുന്നത്.  നല്ല ഭരണവും മഹത്വ പൂർണ്ണമായ ജീവിതവും കാഴ്ച വച്ച രാജാക്കന്മാർക്കും റാണിമാർക്കും അതിന്‍റെ തോതനുസരിച്ചുള്ള  കുടകളുള്ള സ്മാരകങ്ങളാണ് നിർമ്മിച്ചു വച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സ്മാരക നിർമ്മാണം  അവസാനിച്ചുവന്നും  പറയപ്പെടുന്നു. വെയിലിൽ തിളങ്ങി  നിന്നിരുന്ന  കുടകൾക്കരികിൽ നിന്ന് എല്ലാവരും ഫോട്ടോ എടുത്ത് തിരിച്ചെത്തിയപ്പോൾ മൺ മറഞ്ഞ ആരെയെങ്കിലും കൂടെ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അവരെ പറഞ്ഞു വിട്ടിട്ട് ബസിൽ കയറിയാൽ മതിയെന്ന് പറഞ്ഞ് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കി.

                      ബഡാബാഗ്   ഛത്ത് രി

                മഹാന്മാരായ രാജാക്കന്മാരുടെ വലിയ ഛത്ത് രി

     ജയ്സാൽമീറിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ “തനോട്ട് മാതാ” ക്ഷേത്രം ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോൾ റോഡിനിരു വശങ്ങളിലും കെട്ടിട നിർമ്മാണ വസ്തുക്കൾ ഉണ്ടാക്കുന്ന കാഴ്ചയായിരുന്നു. ഇടയ്ക്ക് “സോനു” എന്ന ഗ്രാമമെത്തിയപ്പോൾ  ആ പ്രദേശം R S M M (രാജസ്ഥാൻ സ്റ്റേറ്റ് മിനറൽ മൈനിങ് ) ന്‍റെ കീഴിലുള്ള സ്ഥലമാണെന്നും അവിടെ നിന്നും ധാരാളം ധാതുക്കളും, ചുണ്ണാമ്പ് കല്ലും ഒക്കെ കുഴിച്ചെടുത്ത് കയറ്റി അയയ്ക്കുന്നുണ്ടെന്നുമാണ് കേട്ടത് . ഇങ്ങനെയുള്ള  ചരക്ക് ഗതാഗതത്തിനായി  മാത്രം ഒരു റെയിൽവേ ലൈനും അവിടെ കാണാമായിരുന്നു. കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം പത്തേ മുക്കാൽ മണിയായപ്പോഴേക്കും ബസ് “രാംഘർ’ എന്ന ഒരു ഹോട്ടലിന് മുന്നിൽ കൊണ്ടു നിർത്തി. എല്ലാവർക്കും വാഷ് റൂമിൽ പോകാം ഒപ്പം അവിടത്തെ "സ്വാഗത്" റെസ്റ്റോറൻറിൽ നിന്ന്  ഉച്ചഭക്ഷണവും കഴിക്കാമെന്നാണ്  ഗൈഡും ,ജൂനോയും അനൌൺസ് ചെയ്തത്. ബോർഡറിലേക്ക് പോയാൽ ഇതിനൊന്നുമുള്ള  സൌകര്യങ്ങൾ ഉണ്ടാകാൻ സാദ്ധ്യത  ഇല്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് അവർ പറഞ്ഞു . എല്ലാവരും ധർമ്മസങ്കടത്തിലായി, കാരണം എട്ടേമുക്കാലിന് ഹോട്ടലിൽ  നിന്ന് വയർ നിറയെ പ്രാതൽ കഴിച്ചിട്ടാണ് ഇറങ്ങിയത്, അതു  കൊണ്ട് ആർക്കും വിശപ്പുമായിട്ടില്ല. എന്നാൽ ആഹാരം പായ്ക്ക് ചെയ്തെടുത്താലോ എന്നൊരഭിപ്രായം വന്നതോടെ അതങ്ങ് പ്രാവർത്തികമാക്കാൻ തീരുമാനിക്കുകയായിരുന്നു. ആഹാരം പായ്ക്ക് ചെയ്യുന്ന സമയം കൊണ്ട് ചിലർ ചായ കുടിച്ചു, വാഷ് റൂമിൽ പോകേണ്ടവർ ആ കൃത്യവും നിർവ്വഹിച്ചു. ഹോട്ടലിന്‍റെ പിൻഭാഗത്ത് അൽപ്പം അകലെയായി അത്ര വൃത്തിയില്ലാത്ത ഒരു സ്ഥലത്തായിരുന്നു വാഷ്റൂം. വെള്ളമെടുക്കാൻ മഗ്ഗിന്‍റെ  സ്ഥാനത്ത് പൊട്ടിയ ഒരു പെറ്റ് ബോട്ടിലിന്‍റെ പകുതി ഭാഗമാണുണ്ടായിരുന്നത്. എല്ലാവരും തിരിച്ചെത്തിയപ്പോഴേക്കും ആഹാര സാധനങ്ങളും വെള്ളവും, സ്റ്റീൽ പ്ലേറ്റുകളും സ്പൂണുകളും എല്ലാം വലിയ  പെട്ടികളിലാക്കി  ബസിൽ കയറ്റാൻ തുടങ്ങിയിരുന്നു.

     ഏകദേശം രണ്ട് ലക്ഷം സ്ക്വയർ കിലോമീറ്റർ  വിസ്തൃതി ഉള്ള ഥാർ മരുഭൂമിയുടെ 85 ശതമാനം ഭാരതത്തിലും ബാക്കി 15 ശതമാനം പാക്കിസ്ഥാനിലുമാണ് .  ഗുജറാത്ത്, രാജസ്ഥാൻ ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന  ലോകത്തിലെ ഏറ്റവും വിസ്തൃതമായ  മരുഭൂമികളിൽ ഒന്നായ  ഥാർ മരുഭൂമിയുടെ വിരിമാറിലൂടെയായിരുന്നു തുടർന്നുള്ള യാത്ര. പണ്ടൊരു കാലത്ത് ഈ അതിർത്തി പ്രദേശത്ത് പാക്കിസ്ഥാനിൽ നിന്നോ മറ്റോ  മയക്കുമരുന്നുകളായ കഞ്ചാവ് ഹെറോയിൻ മുതലായവ കടത്തുന്ന ഒരു മാഫിയ ഉണ്ടായിരുന്നുവത്രെ. പക്ഷേ ഇവിടെയുള്ള പാവപ്പെട്ടവരും കർഷകരുമായ ജനങ്ങൾ മയക്ക് മരുന്നിന് അടിമകൾ അല്ലായിരുന്നു, എങ്കിലും കച്ചവടത്തിൽ പങ്കുണ്ടെന്ന സംശയത്തിന്‍റെ പേരിൽ പലരും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായത്രേ. നിഷ്ക്കളങ്കരായ ഗ്രാമീണരുടെ കഥ കേട്ടു കൊണ്ട് വിജനമായ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ  ഇരുവശങ്ങളിലും പ്രത്യേക തരം കുറ്റിച്ചെടികളും മണൽക്കാടുകളും അല്ലാതെ അവയ്ക്കിടയിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ പറ്റങ്ങളെയും കന്നുകാലികളെയും മാത്രമാണ് കാണാൻ കഴിഞ്ഞത്ഇടയ്ക്ക് ഒരു വശത്ത് സാറ്റ് ലൈറ്റ് കമ്മ്യൂണിക്കേഷൻ  ടവ്വർ ആകാശത്തേക്ക് തുളച്ചു കയറിയത് പോലെ നിൽക്കുന്നത് കാണാമായിരുന്നു .

                        കമ്മ്യൂണിക്കേഷൻ  ടവ്വർ        

തനോട്ട്  മാതാ ക്ഷേത്രം 

      ഭട്ടി രാജവംശ ഭരണകാലത്ത് ഭട്ടി രജപുത്ര രാജാവിനാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണ് തനോട്ട് മാതാ ക്ഷേത്രം.  ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധ സമയത്ത് പാക്കിസ്ഥാൻ തനോട്ട് പ്രദേശം ആക്രമിച്ച് അനേകം  ബോംബുകൾ വർഷിച്ചുവെങ്കിലും ബോംബുകൾ ലക്ഷ്യം തെറ്റുകയോ പൊട്ടാതിരിക്കുകയോ  ചെയ്തുവെന്നാണ് ഐതീഹ്യം. വളരെ വലിയ അപകടങ്ങളിൽ നിന്ന് രക്ഷിച്ച തനോട്ട് മാതാ ദേവിയ്ക്ക് ദിവ്യ ശക്തിയുള്ളതായി വിശ്വസിച്ച്  യുദ്ധത്തിന് ശേഷം ഇന്ത്യയുടെ അതിർത്തി രക്ഷാ സേന ക്ഷേത്രത്തിന്‍റെ ചുമതലയും നടത്തിപ്പും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും അവിടത്തെ കാര്യങ്ങൾ നമ്മുടെ പട്ടാളക്കാർ തന്നെയാണ് ചെയ്യുന്നത്. ഇവിടത്തെ ദേവിയെ ജാതിമത ഭേദമെന്യേ  അവർ തങ്ങളുടെ കാവൽ ദേവതയായി കരുതി ആരാധിച്ചു വരുന്നു. എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കുവാൻ  ശക്തിയുള്ള ദേവി കൊടും തണുപ്പിലും ,ചൂടിലും ശത്രുക്കൾക്കെതിരെ പോരാടി വിജയിക്കാൻ വീര സൈനികർക്ക്  ധൈര്യവും ആരോഗ്യവും നൽകട്ടെ !

     തനോട്ട് മാതാ ദേവി ക്ഷേത്രത്തിനടുത്ത് ബസിൽ നിന്നിറങ്ങിയ ഞങ്ങൾ കണ്ടത് വളരെ വൃത്തിഹീനമായ പരിസരവും, അലഞ്ഞു നടക്കുന്ന ആടുമാടുകളെയും പൂജയ്ക്ക് വേണ്ട സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരുടെ നിരയുമാണ്. കർപ്പൂരം പോലെ വെളുത്ത ഒരു വസ്തു പായ്ക്കറ്റോടെ ഒരു കടയുടെ തട്ടിൽ  നിന്ന് തട്ടിയെടുത്തു ഒരു ആട്  വായിലാക്കി കൊണ്ടു പോകുന്നത് കണ്ടു. അതു പോലെ മറ്റൊരു ആട് അവിടെ നിർത്തിയിട്ടിരുന്ന  ഒരു കാറിന്‍റെ മുകളിൽ കയറി നിന്ന് ഉയരത്തിലുള്ള മരത്തിൽ നിന്ന് പച്ചില തിന്നുന്ന രസകരമായ കാഴ്ചയും കാണാൻ കഴിഞ്ഞു. കൊടും  വെയിലിലൂടെ കുറച്ചു ദൂരം നടന്നു വേണം ക്ഷേത്രത്തിലെത്താൻ. കടും നിറങ്ങളിലുള്ള മിനുമിനുത്ത വസ്ത്രങ്ങൾ അണിഞ്ഞ് കലപില പറഞ്ഞു പോകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലൂടെ ഞങ്ങൾ സാവധാനം ക്ഷേത്രത്തിലെത്തി. തോരണങ്ങളും , അലങ്കാരങ്ങളും കൊടികളും മറ്റും കൊണ്ടലങ്കരിച്ച  ഒരു നടപ്പന്തലിലൂടെ   ക്യൂ നിന്ന് മുന്നോട്ട് പോകുമ്പോൾ ശ്രീകോവിലും അതിനു  മുന്നിൽ മാലകളണിയിച്ച ഒരു ത്രിശൂലവും കാണാമായിരുന്നു . വശങ്ങളിലെ ചുവരുകളിൽ  സൈനികരുടെയും യുദ്ധഭൂമിയുടെയും  ചിത്രങ്ങളും, വിശദീകരണങ്ങളും, വെടിക്കോപ്പുകളും മറ്റും പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീകോവിലിന് ഒരു വശത്തായി  യൂണിഫോമിട്ട ഒരു സൈനികൻ പ്രസാദമായി മധുരമുള്ള വെളുത്ത ഒരു വസ്തു എല്ലാവർക്കും കൊടുക്കുന്നതിനിടയിൽ, അദ്ദേഹത്തിന്‍റെ കണ്ണൊന്ന് തെറ്റിയതും ഒരു വലിയ ആട് ഓടി വന്ന് പാത്രത്തിൽ സൂക്ഷിച്ചിരുന്ന മധുരം കപ്പിയെടുത്ത് കൊണ്ടോടി. പ്രസാദം വാങ്ങിയിട്ട് ക്ഷേത്രത്തിനടുത്ത്  ഊണ് കഴിക്കുവാനായി ക്രമീകരിച്ചിരുന്ന ചെറിയ ഹാളിലേക്കാണ് പോയത് . അവിടെ കസേരകളും മേശയും ഒന്നും ഇല്ലായിരുന്നതിനാൽ പായ്ക്ക് ചെയ്തു കൊണ്ടു വന്ന  ഭക്ഷണം നിന്നും നിലത്തിരുന്നുമൊക്കെയാണ് കഴിച്ചത്, വിശന്നിരുന്ന സമയത്ത് ചപ്പാത്തിയും, ചന മസാലയും , സാലഡുകളും, പപ്പടവും, പച്ചരിച്ചോറും എല്ലാം കൂടി ഗംഭീര സദ്യ പോലെയാണ് തോന്നിയത്. എല്ലാവരും ആഹാരം കഴിക്കുന്നതിനിടയിൽ പ്രഷർ കുറഞ്ഞിട്ട് എനിക്ക് ചെറുതായി ഒരു തലകറക്കവും  ബുദ്ധിമുട്ടും അനുഭവപ്പെട്ടു. പെട്ടെന്ന് തന്നെ എല്ലാവരുടെയും സഹകരണം കൊണ്ട് ഞാൻ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തു. വൃത്തികേടെന്ന് കരുതി ഇരിക്കാൻ  മടിച്ച കാർപ്പെറ്റിൽ എനിക്ക് കിടക്കേണ്ടി വന്നെങ്കിലും നമ്മുടെ നാട് കാക്കുന്ന സൈനികന്‍റെ പരിചരണം ലഭിക്കുവാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി തോന്നി. പ്രഷർ നോക്കിയതും അതിനുള്ള മരുന്നുകൾ തന്നതും ആർമിയുടെ ഡോക്ടർ ആയിരുന്നു.


തനോട്ട് മാതാ ക്ഷേത്രം 

                     

 ക്ഷേത്രത്തിന്‍റെ ഉൾവശം

തനോട്ട് മാതാ ക്ഷേത്രത്തിന്‍റെ സമീപത്തെ കാഴ്ച 


ഊണ് കഴിഞ്ഞ് തിരിച്ചു കൊടുക്കാനുള്ള പാത്രങ്ങളും സ്പൂണുകളും എല്ലാം പായ്ക്ക് ചെയ്തിട്ട് സീറോ പോയി
ന്‍റിലേക്കാണ് പോയത്.  

സീറോ പോയിന്റ്

      തനോട്ട് മാതാ ക്ഷേത്ര സങ്കേതത്തിൽ നിന്ന് ഏകദേശം ഇരുപത് കി മീ യാത്ര ചെയ്താൽ ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി രേഖ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെത്താം. അവിടെ ഒരു വലിയ കമാനവും ദേശീയ പതാകയും, അങ്ങ് ദൂരെ പാകിസ്ഥാന്‍റെ  അതിർത്തി  രേഖയും ഇടയിൽ ആരുടെയും അല്ലാത്ത ഭൂമിയും (No Mans Land) വേർതിരിച്ച് വച്ചിരിക്കുന്നത് കാണാമായിരുന്നു. രസകരമായ കാര്യം മഹേന്ദ്ര പറഞ്ഞത് അവിടെയെത്തുമ്പോൾ മൊബൈൽ ഫോണിലെ സമയം അര മണിക്കൂർ പിറകോട്ട് ആയി പാക്കിസ്ഥാൻ സമയം ആകുമെന്നാണ്. എന്നാൽ അതൊന്നു കാണണമല്ലോ എല്ലാവർക്കും ഉത്സാഹമായി. സീറോ പോയിന്‍റി  എത്തുന്നതിനു മുൻപ് സമയം നോക്കി , ഫോണിലെ സമയം മൂന്നു മണി, സീറോ പോയിന്‍റിൽ എത്തിയതും ദാ ഫോൺ അപ്പുറം ചാടി പാക്കിസ്ഥാൻ പക്ഷമായി  2.30 എന്നെഴുതിക്കാട്ടി കണ്ണുരുട്ടി. പൊള്ളുന്ന വെയിലായതിന്നാലും അവിടെ മറ്റൊന്നും കാണാൻ ഇല്ലാത്തതിനാലും, ഭാരതാംബയെ വിട്ടൊരു കളിയുമില്ലെന്ന് കരുതിയും ഞങ്ങൾ അടുത്ത സ്വീകരണ സ്ഥലമായ “ലോൻഗെ വാല” (Lounge Wala) യുദ്ധഭൂമിയിലേക്ക് പോയി.

                            സീറോ പോയിൻറ് 

 ലോൻഗെ വാല

     തനോട്ട് മാതാ ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട്  അൻപതിലധികം കി മീ ദൂരമാണ് നമ്മുടെ അതിർത്തി പ്രദേശവും ഇന്തോ പാക്ക് യുദ്ധഭൂമിയുമായ  ലോംഗേ വാലയിലേക്കുള്ളത്. വിജനവും വിരസവും വന്യ ജീവികൾ വിഹരിക്കുന്നതുമായ  മരുപ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ പച്ച നിറമുള്ള യൂണിഫോമിട്ട് അതിലെയൊക്കെ ഓടിയിരുന്ന  സൈനികരുടെ പാദങ്ങളാണ്  ന്‍റെ  മനസ്സിൽ ഓടിയെത്തിയത്. ശത്രുക്കളെ തുരത്താനോ  അവരിൽ  നിന്ന് രക്ഷപ്പെടാനോ ,  ഒളിച്ചിരിക്കാനോ  ഒക്കെയായി എത്രയോ പേർ ജീവൻ കയ്യിലെടുത്തു പിടിച്ചു കൊണ്ട് ഇതിലെയൊക്കെ ഓടിക്കാണുമായിരിക്കണം ! യാത്രയ്ക്കിടയിൽ ചെമ്മരിയാട്ടിൻ പറ്റങ്ങളെയും, ഒട്ടകങ്ങളെയും കൂടാതെ ആരൊക്കെയോ  കുറുക്കനെയും, പുള്ളിമാനിനെയും  നീലക്കാളയെ പോലെ ഒരു മൃഗത്തെയും കണ്ടു. മരുഭൂമിയിൽ ഉഗ്ര വിഷമുള്ള പാമ്പുകളും കുറവല്ലെന്ന് ഗൈഡ് പറഞ്ഞു. 


      ലോംഗേ വാലയിലേയ്ക്കുള്ള യാത്രയ്ക്കിടയിലെ കാഴ്ച  


സൂര്യാസ്തമയം അടുത്തത് കൊണ്ട് വെയിലിന്‍റെ  കാഠിന്യം കുറയുകയും വളരെ സുഖകരമായ തണുപ്പ് ആധിപത്യം സ്ഥാപിച്ചു തുടങ്ങുകയും ചെയ്തു. ലോംഗേവാലയിൽ ചെന്നിറങ്ങുമ്പോൾ അന്നത്തെ യുദ്ധത്തിൽ നമ്മൾ പിടിച്ചെടുത്ത പാക്കിസ്ഥാൻ ടാങ്കുകളും. സൈനിക വാഹനങ്ങളും മറ്റുമാണ് ആദ്യം കാണാൻ കഴിയുക. നോക്കെത്താ ദൂരത്ത് മണൽക്കൂമ്പാരങ്ങൾക്ക് മുകളിലും വശങ്ങളിലുമൊക്കെയായി ചെറിയ ചെറിയ ബങ്കറുകളും കാണാമായിരുന്നു. അവയ്ക്കുള്ളിൽ കയറി ഒളിച്ചിരുന്നിട്ട്  വശങ്ങളിലുള്ള  ചെറിയ ദ്വാരങ്ങളിലൂടെയാണ് പട്ടാളക്കാർ ശത്രുവിന് നേരെ നിറയൊഴിക്കുന്നതും  സ്വജീവൻ രക്ഷിക്കുന്നതും. വൈകുന്നേരം 5.20 ന് 1971 ൽ നടന്ന യുദ്ധത്തിനെ ആസ്പദമാക്കിയുള്ള  ഒരു ഡോക്യുമെന്‍ററി  ഷോ ഉണ്ടെന്നറിഞ്ഞ് അതിനുള്ള ടിക്കറ്റ് എടുത്ത് അത് കണ്ടിട്ട് മിലിട്ടറി മ്യൂസിയം കാണാമെന്ന് തീരുമാനിച്ചു. ഭൂമിക്കടിയിലുള്ള ഒരു വലിയ ബങ്കറിൽ ആണ് ഷോ നടക്കുന്നത് .പുറത്തു നിൽക്കുമ്പോൾ ഇങ്ങനെയൊരു നിർമ്മിതി  അവിടെയുള്ളതായി ആർക്കും മനസ്സിലാകുക പോലുമില്ല. അതായത് ബങ്കറിന്‍റെ മുകൾവശം ഭൂ നിരപ്പിൽ തന്നെ ആയതിനാൽ അതിൽ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടെന്ന് അറിയാൻ സാധിക്കില്ലെന്നർത്ഥം. അരണ്ട വെളിച്ചമുള്ള ബങ്കറിലേക്കിറങ്ങുമ്പോൾ വശങ്ങളിൽ മണൽ നിറച്ചതായിരിക്കണം ചാക്കുകൾ അട്ടിയിട്ട് വച്ചിട്ടുണ്ടായിരുന്നു. യുദ്ധത്തിന്‍റെ സീനുകൾ പ്രൊജെക്റ്റ് ചെയ്ത് ഒരു സ്ക്രീനിലാണ് കാണിക്കുന്നത്. കാണികൾക്കിരിക്കാനായി ഏറ്റവും മുന്നിൽ കുറച്ചു കസേരകളും, അതിനു പിന്നിൽ ബഞ്ചുകളും , ഏറ്റവും പിന്നിൽ അടുക്കിയിട്ട ചാക്കുകളുമായിരുന്നു ക്രമീകരിച്ചിരുന്നത്. മുന്നിലുള്ള കസേരകളിലിരുന്ന് 20 മിനിറ്റോളം തീവ്രമായ യുദ്ധക്കാഴ്ച്ചകൾ ശ്വാസമടക്കി പ്പിടിച്ചാണ് ഞങ്ങൾ കണ്ടത്. ഥാർ മരുഭൂമിയുടെ വിശാലമായ മണൽപ്പരപ്പിൽ കൂരിരുട്ടിന്‍റെ മറവിൽ മരം കോച്ചുന്ന തണുപ്പത്ത് 1971 ഡിസംബർ നാലാം തീയതി പാക്കിസ്ഥാൻകാർ നമുക്ക് നേരെ ആക്രമണം നടത്തിയത് നമ്മുടെ സ്മരണകളിൽ ഉണ്ടായിരിക്കുമല്ലോ.   രണ്ടായിരത്തിലധികം പാക് പട്ടാളക്കാരെയും അവരുടെ നാൽപ്പതോളം  വരുന്ന ടാങ്കുകളെയും നേരിടാൻ നമ്മുടെ 120 ജവാന്മാർ മാത്രമാണ്  ഉണ്ടായിരുന്നതെന്നോർക്കണം. ഈ അവസ്ഥയിൽ ശത്രുവിനെ എങ്ങിനെ നേരിടണമെന്ന്  മേജർ കുൽദീപ് സിങ്ങിന്‍റെ നേതൃത്വത്തിൽ  കൂടിയാലോചനകൾ നടന്നു. കൺട്രോളിംഗ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ  ആ സമയത്ത് യുദ്ധ വിമാനങ്ങൾ അയയ്ക്കാൻ പ്രയാസമായതു കൊണ്ട്   ഒന്നുകിൽ പിടിച്ചു നിന്ന് എതിർക്കുക അല്ലെങ്കിൽ കാൽനടയായി പലായനം ചെയ്യുക എന്നാണ് നിർദ്ദേശം കിട്ടിയത്. എന്തായാലും മേജർ കുൽദീപ് എതിരിടാൻ തന്നെ തീരുമാനിച്ചു, രാത്രി കൊടും തണുപ്പിൽ നമ്മുടെ ധീര ജവാന്മാർ ജീവൻ പണയം വച്ച് ഒളിഞ്ഞും മറഞ്ഞും നിന്ന് ശത്രുവിനെ തുരത്തുമ്പോൾ  നാമൊക്കെ സുഖനിദ്രയിലായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് പുലരാറായപ്പോൾ നമ്മുടെ ഹണ്ടർ വിമാനങ്ങൾ അതിർത്തിയിലേക്ക് പറന്നെത്തി അതിഘോരമായ യുദ്ധം ചെയ്ത് മാതൃഭൂമിയെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തി. വളരെ തന്ത്രപരവും ബുദ്ധിപരവുമായ  നീക്കങ്ങൾ കൊണ്ട് ശത്രു പക്ഷത്തെ നിരവധി സൈനികരെ കാലപുരിയ്ക്കയക്കാനും, അവരുടെ ടാങ്കുകൾ പിടിച്ചെടുക്കാനും ഇന്ത്യൻ സേനയ്ക്ക് കഴിഞ്ഞുവെങ്കിലും നമ്മുടെ ഭാഗത്തെ  നിരവധി ധീര ജവാന്മാർക്കും വീരമൃത്യു വരിക്കേണ്ടി വന്നു. ഷോ കണ്ടിറങ്ങി വരുമ്പോൾ നമ്മുടെ ധീര  ജവാന്മാരെ അഭിമാനത്തോടും , ആദരവോടും സ്മരിക്കുന്ന ഏത് ദേശസ്നേഹിയുടെയും മിഴികൾ സജലങ്ങളാകുമെന്നതിന് തർക്കമില്ല . 

അകലെയുള്ള വീടിനെയും  വീട്ടുകാരെയും കാണാതെ എത്രയോ  കാലം ഏത് പ്രതികൂല കാലാവസ്ഥയിലും, കണ്ണിലെണ്ണയൊഴിച്ച് നാടിന് വേണ്ടി ജീവൻ ബലി കൊടുക്കാൻ തയ്യാറായി നിൽക്കുന്ന  സൈനികരെയാണ്  നാം നമിക്കേണ്ടത്, അവരെ എത്ര ശ്ലാഘിച്ചാലും, ബഹുമാനിച്ചാലും ഒട്ടും അധികമാവില്ലെന്നു പറയാതെ വയ്യ!!.നാടിന് വേണ്ടി ജീവൻ കൊടുത്ത യഥാർഥ ദേശസ്നേഹികളായ ധീര സൈനികർക്കും, അവരുടെ പ്രിയ കുടുംബാംഗങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്. ഇപ്പോഴും എപ്പോഴും നമുക്ക്  കാവലായി നമ്മെ രക്ഷിച്ചു നിർത്തുന്ന പ്രിയ സൈനിക സഹോദരന്മാരേ നിങ്ങൾക്ക് ആരോഗ്യവും ധൈര്യവും, ആവശ്യം വരുമ്പോൾ ചെറുത്ത് നിൽക്കാനുള്ള അമാനുഷ ശേഷിയും ഉണ്ടാകട്ടെ !ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ടാകുമെന്ന് ഈ അവസരത്തിൽ ആത്മാർത്ഥമായി  പറയുവാൻ ആഗ്രഹിക്കുകയാണ്. 

           ജയ് ജവാൻ, ജയ് ഭാരത് ,മാതാ ..


                    ലോംഗേ വാല യുദ്ധഭൂമിയുടെ കവാടം  





യുദ്ധസമയത്ത് ഉപയോഗിച്ചിരുന്നതും പിടിച്ചെടുത്തതുമായ വാഹനങ്ങൾ 

 


ഒളിച്ചു നിന്ന് ആക്രമണം നടത്തുന്ന ബങ്കർ 


ഷോ നടക്കുന്ന വലിയ  ബങ്കർ 

                  ബങ്കറിനുള്ളിൽ ഷോ നടക്കുന്ന സ്ഥലം 

     ഷോ കണ്ടു കഴിഞ്ഞു നേരെ “വാർ മ്യൂസിയ”ത്തിലേക്കാണ്  പോയത്. അവിടെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ചിത്രങ്ങളും, പൂർണ്ണകായ പ്രതിമകളും, ഉപയോഗിച്ചിരുന്ന ആയുധങ്ങളും യുദ്ധഭൂമിയുടെ സ്കെച്ചും ,ഫോട്ടോകളും, മറ്റ് വിശദ വിവരങ്ങളും എല്ലാം പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. മ്യൂസിയത്തിൽ നിന്നിറങ്ങി എല്ലാവരും പോകാൻ തയ്യാറായപ്പോൾ കുറച്ചു പേർ ടോയ്ലെറ്റ് അന്വേഷിച്ചുവെങ്കിലും തീരെ പ്രതീക്ഷിക്കാത്തത് പോലെ വളരെ വൃത്തികേടായിരുന്നു അവിടെ എന്നാണ് അറിയാൻ കഴിഞ്ഞത്. ഉപയോഗിക്കുന്നവരുടെ കുഴപ്പമോ അതോ അവിടെ അത് വൃത്തിയാക്കുന്നതിനുള്ള ഏർപ്പാടുകളിൽ വന്ന പോരായ്മയോ എന്തായാലും ആരെയും കുറ്റം പറയുന്നില്ല. യുദ്ധ സ്മരണകളുമായി  തിരികെ ബസിലേക്ക് നടക്കുമ്പോൾ ഒരു കൂറ്റൻ ടാങ്കിനരികെ നിന്ന ഒരു സൈനികനുമായി അൽപ്പ നേരം സംസാരിക്കാൻ ഭാഗ്യം ലഭിച്ചു. ഞങ്ങൾ എല്ലാവരും കേരളത്തിൽ  നിന്നാണെന്നറിഞ്ഞപ്പോൾ തലേ ദിവസം ആലപ്പുഴക്കാരനായ 50 വയസ്സുള്ള ഒരു സൈനികൻ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ട കാര്യം അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ആ പുണ്യാത്മാവിന്  ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, സൈനികനെ വണങ്ങി ഞങ്ങൾ ഹോട്ടൽ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.





വാർ മ്യൂസിയത്തിലെ  യുദ്ധ സ്ഥലത്തിന്‍റെ സ്കെച്ചുകൾ  


                   വാർ മ്യൂസിയത്തിലെ കാഴ്ചകൾ 

വളരെ ദീർഘമായ യാത്ര ആയിരുന്നത് കൊണ്ട് ഇടയ്ക്ക് വാഷ് റൂം സൌകര്യമുള്ള ഒരിടത്ത് ബസ് നിർത്തിയതും അവിടെ വെളിച്ചമില്ലായിരുന്നതിനാൽ മൊബൈൽ ടോർച്ചിന്‍റെ സഹായമെടുത്തതും, ശേഷം ഉച്ച ഭക്ഷണം തന്നയച്ച ഹോട്ടലിൽ പാത്രങ്ങൾ തിരിച്ചു കൊടുത്തതും എല്ലാം എന്നും ഓർക്കാൻ പോന്നവയാണ്. എട്ടര മണിയോടെ സുഖമായി ഹോട്ടലിലെത്തി   അത്താഴം കഴിച്ചു വിശ്രമിച്ചു. 

      യാത്രയുടെ ആരംഭ ദിവസം ഞങ്ങൾ വിമാനമിറങ്ങിയത് ജോധ്പൂർ ആയിരുന്നെങ്കിലും അവിടത്തെ കാഴ്ചകൾ കാണാൻ അന്ന് സമയം ഉണ്ടായിരുന്നില്ല, അകലെയുള്ള കാഴ്ചകൾ കണ്ടിട്ട് തിരികെ വന്ന് ജോധ്പൂരിലെ കാഴ്ചകളിലേക്ക് പോകുന്നതായാൽ മടക്ക യാത്രയ്ക്കും സൌകര്യമാകുമല്ലോ എന്ന് കരുതിയായിരിക്കാം  ഇങ്ങനെ യാത്ര  പ്ലാൻ ചെയ്യുവാൻ കാരണമെന്ന് അനുമാനിക്കുന്നു . ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് 250 കി മീറ്ററിലധികം ദൂരമുള്ളതിനാൽ അടുത്ത ദിവസം രാവിലെ എട്ടര മണിയ്ക്ക് തന്നെ യാത്ര തുടങ്ങണമെന്നായിരുന്നു ഗൈഡ്  പറഞ്ഞേൽപ്പിച്ചിരുന്നത്.  

തുടർന്നു വായിക്കുക- മെഹ്റാൻ ഗാർഹ് ന്റെ വിജയ ഗാഥ  രജപുത്താന   ഭാഗം 4 . Link to part 4


22/11/2023 

2023, ഡിസംബർ 29, വെള്ളിയാഴ്‌ച

ഗോൾഡൻ സിറ്റി എന്ന ജയ്സാൽമീർ -രജപുത്താന ഭാഗം 2

 

 ഗോൾഡൻ സിറ്റി എന്ന ജയ്സാൽമീർ -രജപുത്താന ഭാഗം 2 

                                                                                                   - നന്ദ -

കുൽധാര ഗ്രാമം (Haunted Village Kuldhara)

      ജയ്സാൽമീർ സിറ്റിയുടെ തെക്ക് പടിഞ്ഞാറ് മാറി 18 കി മീ അകലെയാണ് കുൽധാര ഗ്രാമം സ്ഥിതി ചെയ്യുന്നത്. 13 മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ വളരെ ഐശ്വര്യമായി “പാലിവൽ  ബ്രാഹ്മണ” (Paliwal Brahmins) സമൂഹം  വസിച്ചിരുന്ന  ഗ്രാമമായിരുന്നു ഇത്. ആധുനിക നിർമ്മിതികളെ വെല്ലുവിളിക്കാൻ പോന്ന രീതിയിൽ അത്ര  നന്നായി പ്ലാൻ ചെയ്ത്  അന്നത്തെ കാലത്ത് ഉണ്ടാക്കിയ ഈ ഗ്രാമത്തിലെ കാര്യങ്ങൾ കണ്ടറിയുമ്പോൾ അതിശയം തോന്നും. ഹിമാലയത്തിൽ  നിന്ന് വരുന്ന ശുദ്ധ വായു യഥേഷ്ടം എല്ലാ വീടുകൾക്കും ലഭിച്ച് അതു വഴി  ഗുജറാത്തിലൂടെ  അറേബ്യൻ സമുദ്രത്തിലേക്ക്  എത്തിച്ചേരുന്ന വിധത്തിലായിരുന്നു ഗ്രാമ  നിർമ്മാണ രീതി. വീടുകൾ തമ്മിലുള്ള അകലവും ഗ്രാമവാസികൾക്ക്  ഒരുമിച്ച് കൂടാനുള്ള  സമ്മേളന സ്ഥലവും എല്ലാം കൃത്യവും നിശ്ചിതവുമായ അകലത്തിലാണുള്ളതെന്ന് ഇപ്പോഴും കണ്ട് മനസ്സിലാക്കാവുന്നതാണ്. ആരാധനയ്ക്കായി ഒരു ശ്രീരാമ ക്ഷേത്രവും അതിനടുത്തായി പ്രധാന പൂജാരിയുടെ ഗൃഹവും കേടുപാടുകൾ  പരിഹരിച്ച് സംരക്ഷിച്ചിരിക്കുന്നതായി കാണാം . പത്തൊൻപത്താം നൂറ്റാണ്ടോടു കൂടി ഈ ഗ്രാമം ഉപേക്ഷിക്കപ്പെട്ട നിലയിലായതായും അതിനു കാരണമായി ചില കഥകളും പറയപ്പെടുന്നുണ്ട്.



                                കുൽധാര ഗ്രാമം 


                    ഗ്രാമത്തിലെ പൊളിഞ്ഞു പോയ ഒരു മുറി     

                    ഗ്രാമത്തിലെ ശ്രീരാമ ക്ഷേത്രം 

                

 

                    ക്ഷേത്രത്തിന്‍റെ ഉൾവശം                     

 

                                       

           പൂജാരിയുടെ ഗൃഹവും,നടുമുറ്റവും


കഥ ഇതാണ് -അക്കാലത്ത്  രാജ്യം ഭരിച്ചിരുന്ന രാജാവിന് തീരെ പ്രായം കുറവായിരുന്നു അതായത് ഒരു 14-15 വയസ്സ് പ്രായം, അതു കൊണ്ട് തന്നെ ഭരണം നിയന്ത്രിച്ചിരുന്നത് ദിവാനായിരുന്ന സാലം സിങ് ആയിരുന്നുവത്രെ. അദ്ദേഹം ഒരിക്കൽ  കുൽധാരയിൽ വന്ന സമയത്ത്  അവിടത്തെ ഗ്രാമ മുഖ്യന്‍റെയൊ, പൂജാരിയുടെയോ(രണ്ടും പറയുന്നുണ്ട് ) സുന്ദരിയായ മകളെ കണ്ട് മോഹിച്ചുവെന്നും , തുടർന്ന് അവളെ അയാൾക്ക് നൽകണമെന്നും, 41 ദിവസത്തിനകം വേണമെന്നും ദൂതൻ വഴി ഗ്രാമ വാസികളെ അറിയിച്ചുവത്രെ. അവൾ തീരെ കൊച്ചുകുട്ടിയും , ദിവാൻ വിവാഹിതനും പ്രായമുള്ള ആളും ആയിരുന്നതിനാൽ അവളെ അയാൾക്ക് കൊടുക്കാൻ അവളുടെ മാതാപിതാക്കളെ പോലെ തന്നെ ഗ്രാമവാസികൾക്കും തീരെ സമ്മതമല്ലായിരുന്നു. മാത്രമല്ല ദിവാന്‍റെ ആവശ്യം  ഹിന്ദു സംസ്കാരത്തിന് ചേരാത്തതുമായിരുന്നു. എങ്കിലും  ദിവാനെ പോലെയുള്ള ഒരാളെ എതിർത്ത് ചെറുത്തു നിൽക്കാനുള്ള ത്രാണിയില്ലാത്തതു കൊണ്ട് ഗ്രാമവാസികളൊന്നാകെ ഗ്രാമസഭ കൂടി അവിടം വിട്ട് പോകുവാനുള്ള തീരുമാനമെടുത്തുവത്രെ. അങ്ങനെ ഒരു പൌർണ്ണമി  ദിവസം ആരും അറിയാതെ രഹസ്യമായി അത്യാവശ്യം വേണ്ടതായ സാധനങ്ങൾ മാത്രം എടുത്തു കൊണ്ട് നല്ലവരും പാവങ്ങളുമായ അവർ അവിടെ നിന്നും പലായനം ചെയ്തു. രാജസ്ഥാന്‍റെയും ഗുജറാത്തിന്‍റെയും അതിർത്തിയായ  “പാലി” എന്ന സ്ഥലത്തെത്തിയ ആ  ഗ്രാമവാസികളെ  അവിടത്തെ രാജാവ് സ്വീകരിച്ചു . ഇതിനിടയിൽ കുൽധാര ഗ്രാമത്തിലെത്തിയ ഒരു ഇടയൻ ഗ്രാമവാസികൾ ഒഴിഞ്ഞു പോയ വിവരം  സാലം സിങ്ങിനെ അറിയിച്ചുവെന്നും  കുറച്ചു കാലത്തിന് ശേഷം ഇതേ ഗ്രാമത്തിൽ വച്ച് ആരോ ദിവാനെ കൊന്നു കളഞ്ഞെന്നും പറഞ്ഞു കേൽക്കുന്നുണ്ട്. ഗ്രാമം വിട്ട് പോകുന്ന സമയത്ത് ബ്രാഹ്മണർ ചുവരുകളിൽ ശാപവാക്കുകൾ  എഴുതി വച്ചിരുന്നതായും അതിൽ  പിന്നെ കുൽധാര ഗ്രാമത്തിൽ  ആരും താമസിക്കാതാകുകയും അഥവാ ആരെങ്കിലും താമസിച്ചാൽ  അവർക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായും  പലരും പറയുന്നുണ്ട്. അതോടെ അവിടം കള്ളന്മാരുടെയും കൊള്ളക്കാരുടെയും താവളമാകുകയും ചെയ്തു.1990 മുതൽ ഗ്രാമം പുനർ നിർമ്മിക്കാൻ ഗവൺമെന്റ് മുൻകൈ എടുക്കുകയും  അതിന്‍റെ ഭാഗമായി  ഇപ്പോഴും അവിടെ പുനർ നിർമ്മാണ പ്രക്രിയകൾ നടന്നു കൊണ്ടുമിരിക്കുന്നു. നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്ന ഏത് കാര്യവും ഒരാൾ വിചാരിച്ചാൽ ,വിശേഷിച്ചും അധികാരത്തിലുള്ളവരായാൽ എത്രത്തോളം  നശിപ്പിക്കാനും,നന്നാക്കുവാനും  സാധിക്കുമെന്ന് ഇതിനാൽ നമുക്ക് മനസ്സിലാകുന്നുണ്ടല്ലോ.                           

ജയ്സാൽമീർ കോട്ട

     ശപിക്കപ്പെട്ട ഗ്രാമത്തിന്‍റെ ദുരന്ത കാഴ്ചകൾ കണ്ടതിനു ശേഷം ഗംഭീരമായ ജയ്സാൽമീർ കോട്ട കാണുന്നതിനായിട്ടാണ് പോയത്. ഭാരതത്തിലെയെന്നല്ല, ലോകത്തിലെ തന്നെ വമ്പൻ കോട്ടകളിൽ ഒന്നാണ്  ജയ്സാൽമീർ കോട്ട. മറ്റ് രാജ്യങ്ങളിലെ  രാജാക്കന്മാർ ആക്രമിച്ചു കൊള്ളയടിക്കുന്നതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ  വേണ്ടിയാണ്  ഥാർ മരുഭൂമിയിലെ വലിയ ഒരു കുന്നിന്‍റെ മുകളിൽ 900 വർഷം മുൻപ് രജപുത്ര രാജാവായിരുന്ന “റാവു ജയ്സാൽ”  കോട്ട നിർമ്മിച്ചത് . “മീർ” എന്നാൽ മേരു അതായത് പർവ്വതം അങ്ങനെ ജയ്സാൽ രാജാവ് മേരുവിൽ നിർമ്മിച്ച കോട്ട  ജയ്സാൽമീർ എന്നും അതിനു ചുറ്റുപാടുമുള്ള സ്വർണ്ണ നിറമുള്ള നഗരം ജയ്സാൽമീർ സിറ്റിയും ആയി അറിയപ്പെട്ടു തുടങ്ങി. ഒരു വാതിലിൽ നിൽക്കുമ്പോൾ മറ്റേ വാതിൽ എവിടെയാണെന്ന് ശത്രുക്കൾക്ക്  കണ്ടു പിടിക്കുവാനാകാത്ത വിധം   കോട്ടയുടെ നാലു വാതിലുകൾ “S” എന്ന ഇംഗ്ലീഷ് അക്ഷരത്തിന്‍റെ രീതിയിലാണ്  നിർമ്മിച്ചിരിക്കുന്നത്. ഓരോ വാതിലും യഥാക്രമം  രാജാവ് ,സൂര്യൻ , ഗണപതി, ഹവാ (കാറ്റ് ) എന്നിവയെ പ്രതിനിധാനം ചെയ്യുന്നു . അസ്തമയ സമയത്ത് സുവർണ്ണ നിറമുള്ള കല്ലുകൾ കൊണ്ടുണ്ടാക്കിയ കോട്ടയുടെ  ശോഭ വർണ്ണനാതീതമാണ്. നാലായിരത്തോളം കുടുംബങ്ങൾ വസിക്കുന്ന ധാരാളം കാഴ്ചകൾ സമ്മാനിക്കുന്ന ആ വലിയ കോട്ട നടന്നു കാണാൻ ഏറെ സമയവും ആവശ്യമാണ് . 

ഉച്ചയ്ക്ക് മുൻപ് പതിനൊന്നേ കാലോടെ ഞങ്ങൾ കോട്ടയുടെ സമീപത്തെത്തി. റോഡിലെ തിരക്ക് കാരണം ബസ് പാർക്ക്  ചെയ്യാനും അതിൽ നിന്നിറങ്ങി കോട്ടയിലേക്ക് നടക്കുവാനും നന്നേ പാട് പെട്ടു. വൃത്തി ഹീനമായ വഴികളിലൂടെ വാഹനങ്ങളും കാൽനട യാത്രക്കാരും, കച്ചവടക്കാരും ടൂസറിസ്റ്റുകളും എല്ലാം കൂടി നല്ല ഘോഷമായിരുന്നു. ടിക്കറ്റെടുത്ത്  ഞങ്ങളെയും കൊണ്ട് കോട്ടയ്ക്കുള്ളിലേക്ക് പോകുമ്പോൾ ഗൈഡ് മഹേന്ദ്ര, കോട്ട വഴികളിൽ  കാണുന്ന കച്ചവടക്കാരുടെ കയ്യിൽ നിന്ന് സാധനങ്ങൾ ഒന്നും വാങ്ങരുതെന്നും  അതൊക്കെ തീരെ ഗുണനിലവാരം കുറഞ്ഞവയാണെന്നും  പറഞ്ഞു ബോധവൽക്കരിച്ചു. കൂടാതെ ഒരു വില സമ്മതിച്ച് ഒരു സാധനം വാങ്ങിക്കഴിഞ്ഞാൽ പിന്നെ അവർ  കൂടുതൽ രൂപ ചോദിക്കും എന്നൊക്കെയുള്ള  ഗൈഡ് വാക്യം കേൾക്കാതെ പലരും അവിടെ നിന്നും സാധനങ്ങൾ വാങ്ങിയത് വളരെ നന്നായെന്ന്  പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് ബോദ്ധ്യമായി . കോട്ടയുടെ വാതിലിന് മുന്നിലുള്ള പൊക്കമുള്ള മതിലിന്‍റെ വശങ്ങളിൽ കുറേ പ്രാവുകൾ ചിത്രങ്ങളിലെ പോലെ ഇരിക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.

                               

                     ജയ്സാൽമീർ കോട്ടയുടെ പ്രവേശന കവാടം   


 
                           ജയ്സാൽമീർ കോട്ട  
                 

കോട്ടക്കുള്ളിലെ ഇടനാഴികളിൽ കച്ചവടക്കാരുടെയും സന്ദർശകരുടെയും ഇടയിൽ കൂടി തിക്കിയും തിരക്കിയും ഒരു അങ്കണത്തിൽ എത്തിയപ്പോൾ ആ സ്ഥലം പ്രധാന സംഭവങ്ങളും നവരാത്രി സമയത്തെ ആഘോഷങ്ങളും മറ്റും നടക്കുന്ന ഇടമാണെന്ന് മഹേന്ദ്ര പറഞ്ഞു. ആ നടുമുറ്റത്തിന് ഒരു വശത്തായി ഒരു ദേവീ ക്ഷേത്രവും അതിന്‍റെ സമീപത്തായി ഒരു കലാകാരനെയും കണ്ടു. ചുവന്ന തലപ്പാവ് ധരിച്ച് തനത് രാജസ്ഥാനി വേഷം ധരിച്ച അയാൾ “രാവൺഘട്ട” എന്ന സംഗീതോപകരണമാണ്  വായിച്ചു കൊണ്ടിരുന്നത്, ഏതാണ്ട് വയലിന്‍റെ ശബ്ദ സാദൃശ്യമുള്ള അതിൽ നിന്നുയരുന്ന സംഗീതം വളരെ ഹൃദ്യമായിരുന്നു.


                                അങ്കണം  


                          മാതാജി ക്ഷേത്രം


                        രാവൺ ഘട്ട വാദ്യ കലാകാരൻ 

കോട്ടവഴിയിലെ കരിക്ക് കച്ചവടക്കാരെയും ചെരുപ്പ് , ബാഗ് , തുണിത്തരങ്ങൾ ഇവ വിൽക്കുന്ന  ആളുകളെയും പിന്നിട്ട്  എത്തിയത് ജൈന ക്ഷേത്രത്തിനടുത്തേക്കാണ്. ചെരിപ്പ് ബാഗ് , ഫോൺ ഇതൊന്നും ക്ഷേത്രത്തിനുള്ളിലേക്ക് കടത്തി വിടുകയില്ല, എന്ന് പറഞ്ഞുവെങ്കിലും അൻപത് രൂപയോ മറ്റോ അടച്ചാൽ അകത്ത് ഫോട്ടോ എടുക്കാൻ ഫോൺ ഉപയോഗിക്കാമെന്ന് ഗൈഡ് പറഞ്ഞു, എന്തൊരു വിരോധാഭാസം!!! പൈസ കൊടുത്താൽ ഫോണിന്‍റെ ദൂഷ്യം ഇല്ലാതാകുമോ ?? ആവോ എനിക്കറിയില്ല. നല്ല കുത്തനെയുള്ള പടികളായിരുന്നതിനാൽ അങ്ങോട്ടേക്ക് വരാൻ ചേട്ടൻ താത്പര്യം കാണിക്കാഞ്ഞതിനാൽ ബാഗുകളും ഫോണും  സൂക്ഷിക്കുവാനായി അദ്ദേഹത്തെ ഏൽപ്പിച്ച് ഞങ്ങൾ കുറച്ച് പേർ ക്ഷേത്രത്തിൽ കയറി . കൊത്തുപണികളാൽ സമ്പന്നമായിരുന്ന രണ്ട് ജൈന ക്ഷേത്രങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത് . ആദ്യം കയറിയത്  ആദ്യ തീർത്ഥങ്കരനായ മഹാവീരന്‍റെ സങ്കേതത്തിലേക്കാണ്. ചിത്രങ്ങളിൽ  സാധാരണയായി നാം കാണാറുള്ള “മഹാവീരൻ” കണ്ണുകളടച്ചു ധ്യാനാവസ്ഥയിൽ  ഇരിക്കുന്നതായിട്ടാണല്ലോ , പക്ഷേ ഇവിടെ ഒന്നാമത്തെ തീർത്ഥങ്കരനും അടുത്ത ക്ഷേത്രത്തിലെ  എട്ടാമത്തെ തീർത്ഥങ്കരനും കണ്ണുകൾ തുറന്ന്  പത്മാസനത്തിലിരിക്കുന്നതായിട്ടാണ് ദർശിക്കാൻ കഴിഞ്ഞത് . ശിലാ നിർമ്മിതിയായ ക്ഷേത്രത്തിലെ തണുത്ത തറയിലൂടെ ഒരു പ്രദക്ഷിണം പൂർത്തിയാക്കി മുന്നിലെത്തിയപ്പോൾ അവിടത്തെ പൂജാരി പ്രകാശിക്കുന്ന മഹാവീര വിഗ്രഹത്തിന് മുന്നിൽ വിളക്ക് തെളിച്ച് അകത്തു കയറിയ ഭക്തർക്ക് അനുഗ്രഹം കൊടുക്കുന്നത് കാണാമായിരുന്നു . ക്ഷേത്രച്ചുവരുകളിൽ കൊത്തിവച്ചിരുന്ന  എല്ലാ ദേവതാ ശിൽപ്പങ്ങളും പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഒന്നാം ക്ഷേത്രത്തിൽ നിന്നിറങ്ങി തൊട്ടടുത്ത് തന്നെയുള്ളതും ആദ്യം നിർമ്മിക്കപ്പെട്ടതുമായ  എട്ടാം തീർത്ഥങ്കര സന്നിധിയിലേക്കാണ് പോയത് . ഇതിലെ കൊത്തുപണികൾ വളരെ വിശേഷപ്പെട്ടതും സങ്കീർണ്ണമായതുമാണ്. അവിശ്വസനീയമായ കലാഭംഗിയും  ശിൽപ്പ ചാതുരിയുമാണ് അവിടെ നമുക്ക് കാണാൻ കഴിയുന്നത്. കരവിരുതിന്‍റെ  മകുടോദാഹരണങ്ങളായ ഒറ്റക്കല്ലിൽ തീർത്ത 12 ഗണപതി ശിൽപ്പങ്ങളും , ഉമാ മഹേശ്വര പ്രതിമകളും വൃത്താകാരത്തിലുള്ള  മച്ചിന്‍റെ ഭംഗി എത്രയധികം  വർദ്ധിപ്പിച്ചിരിക്കുന്നുവെന്ന്  പറയുക അസാദ്ധ്യം . ക്ഷേത്രത്തിനുള്ളിൽ ഫോട്ടോ എടുക്കാൻ സാധിക്കാഞ്ഞത് കൊണ്ട് ചിത്രങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുന്നില്ല. 

                           ജൈനക്ഷേത്രം 

                ജയ്സാൽ മീർ കോട്ടയ്ക്കുള്ളിലെ വീടിന്‍റെ മുൻവശം  


                        ജയ്സാൽമീർ നഗരം 

 അര മണിക്കൂറാണ് കോട്ട കാണാൻ ഗൈഡ് അനുവദിച്ചിരുന്നതെങ്കിലും ഒരു മണിക്കൂറിലധികം കോട്ടയിലൂടെ ഞങ്ങൾ ചുറ്റി നടന്നു. പക്ഷേ ഇത്ര   വലിയൊരു കോട്ട വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കാണുക എന്നത് തീർത്തൂം പ്രാവർത്തികമല്ലാത്ത കാര്യമാണല്ലോ. കോട്ടയുടെ ഇരുപത് ശതമാനം പോലും വിശദമായി കാണാൻ കഴിഞ്ഞില്ലെന്ന് തന്നെ പറയാം.ഉച്ച ഭക്ഷണത്തിന് സമയമായപ്പോഴേക്കും ഞങ്ങൾ കോട്ടയിൽ നിന്ന് തിരിച്ചിറങ്ങാൻ തുടങ്ങി .അവിടവിടെയുള്ള  വ്യൂ പോയിന്റുകളിൽ നിന്ന് കൊണ്ട് ജയ്സാൽമീർ നഗരത്തിന്‍റെ ഒരു വിഹഗ വീക്ഷണം നടത്തിക്കൊണ്ട് താഴേയ്ക്കിറങ്ങി വരുമ്പോൾ കോട്ടയിലെ  ചില താമസക്കാരുടെ ഭവനങ്ങളും കാണാൻ കഴിഞ്ഞു . അന്യരുടെ വാഹനങ്ങൾക്ക്  കോട്ടയ്ക്കുള്ളിലേക്ക് പ്രവേശനം ഇല്ലെങ്കിലും അവിടത്തെ താമസക്കാരുടെ ഇരു ചക്രവാഹനങ്ങൾ കയറ്റി വിടാതെ തരമില്ലല്ലോ. തിക്കും തിരക്കുമുള്ള ഇടുങ്ങിയ ഇടനാഴികളിൽ കൂടി വാഹനങ്ങൾ  ഓടിച്ചു കൊണ്ടു വരുമ്പോൾ  നടക്കാൻ നല്ല ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കോട്ടയ്ക്ക് പുറത്തെത്തിയ ഗ്രൂപ്പിലുള്ള സഹയാത്രികരെ തേടിക്കണ്ടു പിടിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമായിരുന്നു. എല്ലാവർക്കും  “ആൻസ്” എന്നെഴുതിയ നീലത്തൊപ്പി നൽകിയിരുന്നെങ്കിലും ചൂടും വിയർപ്പും കാരണം ആരും തന്നെ അത് തലയിൽ വച്ചിരുന്നില്ല. എന്തായാലും കുറച്ചു സമയത്തിനുള്ളിൽ തന്നെ   എല്ലാവരും ബസിൽ വന്നു കയറിയതോടെ ഊണ് കഴിക്കാനായി  അടുത്ത് തന്നെയുള്ള “ലാൽ ഗാർ (Lal Garh)” എന്ന ഹോട്ടലിലേക്ക് പോയി. ഹോട്ടലിന്‍റെ  രണ്ടാം നിലയിലുള്ള റെസ്റ്റോറന്‍റിലേക്ക് കയറിപ്പോകുന്ന വഴി ചുവരുകളിൽ കൊമ്പൻ മീശയുള്ള  തലപ്പാവു വച്ച  ആളുകളുടെ  പെയിന്റിങ്ങുകൾ വച്ചിരിക്കുന്നത് കാണാമായിരുന്നു.  ജയ്സാൽമീറിലെ  രാജാക്കന്മാരാണെന്ന് കരുതി ഞങ്ങൾ അവിടത്തെ ജീവനക്കാരോട് ഏത് രാജാവാണ് ഫോട്ടോയിലേത് എന്ന് അറിയുന്ന ഹിന്ദിയിൽ ചോദിച്ചപ്പോൾ അതൊക്കെ ആ ഹോട്ടലിന്‍റെ ഉടമസ്ഥരും അവരുടെ അനന്തര തലമുറയും ഒക്കെയാണെന്നാണ് മറുപടി കിട്ടിയത്. ഊണിനൊപ്പം വളരെ  രുചികരമായ  തനി രാജസ്ഥാനി വിഭവങ്ങളും തൈരും വയർ  നിറയെ കഴിച്ചിട്ട്  നേരെ താമസത്തിനായി ഏർപ്പാട് ചെയ്തിരുന്ന മനോഹരമായ “ ഗോൾഡൻ ഹവേലി” എന്ന ഹോട്ടലിലേക്ക് പോയി.

പൂച്ചെടികൾ അതിരിടുന്ന നടപ്പന്തൽ കടന്ന് ചെന്നാൽ പ്രാവുകൾ നിരന്നിരുന്നു  ദാഹമകറ്റുന്ന നീല നീന്തൽക്കുളവും , അതിനപ്പുറം തലയെടുത്ത് നിൽക്കുന്ന “സ്വർണ്ണ ഹവേലിയും”  ഒറ്റ നോട്ടത്തിൽ  തന്നെ ആർക്കും  ഇഷ്ടമാകും. ചെക്കിൻ നടപടികൾ കഴിഞ്ഞ് താഴത്തെ ഫ്ലോറിൽ തന്നെ ലഭിച്ച നല്ല വൃത്തിയും വെടിപ്പുമുള്ള വിശാലമായ മുറിയിൽ ഞങ്ങൾ വളരെ സന്തോഷത്തോടെ കുറച്ചു നേരം വിശ്രമിച്ചു. ഹോട്ടലിൽ നിന്ന് ഒന്നര കി മീ അകലെയുള്ള സ്വവസതിയിൽ  പോയിട്ട് ഗൈഡ് മഹേന്ദ്ര  നാലു മണിയോടെ ഞങ്ങളെ അടുത്ത കാഴ്ചകളിലേക്ക് കൊണ്ടു പോകാനായി എത്തി.



                    ഹോട്ടൽ ഗോൾഡൻ ഹവേലിയുടെ മുൻവശം  

 

ഹവേലി     

     പരമ്പരാഗത രജപുത്താന രൂപകൽപ്പനയുടെ പ്രതിരൂപമായ ഹവേലികൾ ശക്തരും സമ്പന്നരുമായ രാജസ്ഥാനികളുടെ സ്വന്തമാണ്. ഒരേസമയം, സൌന്ദര്യം കൊണ്ടും കൊത്തുപണികളുടെ ഗാംഭീര്യം കൊണ്ടും, ആഡംബരം കൊണ്ടും ആരെയും ആകർഷിക്കുന്ന നിർമ്മിതികളാണ് ഹവേലികൾ. അതി സമ്പന്നരായവർ വളരെ വിപുലവും ബൃഹത്തും ശിൽപ്പ ചാതുര്യം നിറഞ്ഞതുമായ മന്ദിരങ്ങളാണ്  നിർമ്മിച്ചിരിക്കുന്നതെങ്കിൽ അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വലിപ്പവും ശിൽപ്പ വേലകളും ഉള്ള ഹവേലികൾ മറ്റ് സമ്പന്നരും നിർമ്മിച്ചിരിക്കുന്നതായി കാണാം . പല ഹവേലികളും ഇരുപതും മുപ്പതും വർഷമെടുത്ത് പണിഞ്ഞവയാണെന്ന് അറിയുമ്പോൾ അതിശയം തോന്നും.പണിഞ്ഞ ആളും പണിയിപ്പിച്ച ആളും അത് പൂർത്തിയായി കഴിഞ്ഞപ്പോഴേക്കും ജീവനോടെ ഉണ്ടായിരിക്കണമെന്നുമില്ല. മിക്കവയുടെയും മുൻവാതിലിന് അരികിലായി മംഗള വാക്കുകളും ഗണപതിയുടെ ചിത്രങ്ങളും കാണാം. വിഭജനം , സ്വകാര്യസ്ഥലം എന്നൊക്കെ അർത്ഥം വരുന്ന “ഹവാലി” എന്ന അറബി പദത്തിൽ നിന്നുമാണ് ഹവേലി എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. കരകൌശല വിദ്യയുടെ മൂർത്തിമദ്ഭാവമായ ഈ മണിമാളികകൾ രാജസ്ഥാൻ എന്ന രജപുത്താനയുടെ  സാംസ്ക്കാരിക പൈതൃകവും, പഴമയുടെ മഹത്വവും വിളിച്ചോതിക്കൊണ്ട് ശിരസ്സുയർത്തി നിൽക്കുകയാണ്. പഴയ നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്ന പുരാതന വസ്തുക്കളുടെയും സ്മരണികകളുടെയും കലവറകളാണ് ഹവേലികൾ.

ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ അതിസമ്പന്നരുടെ ആഡംബര മാളികകളെന്നു കേൾക്കുമ്പോൾ വിശാലമായ പാതയോരത്ത് ഉദ്യാനത്തിന് നടുവിൽ നിൽക്കുന്ന ഒരു രമ്യ ഹർമ്യമായിരിക്കുമല്ലോ നമ്മുടെ മനോമുകുരത്തിൽ തെളിയുക. പക്ഷേ ഇവിടെ നേർ വിപരീതമായി ഹവേലികളിലേക്കുള്ള വഴികൾ ഇടുങ്ങിയതും, ആട് മാടുകളുടെ വിസർജ്ജ്യങ്ങളും മലിന ജലവും, കുഴികളും നിറഞ്ഞതായിരുന്നു എന്നത് തീർത്തും നിരാശാ ജനകമായിരുന്നു .  ഞങ്ങൾക്ക് രണ്ട് ഹവേലികൾ  കാണാൻ കഴിഞ്ഞു. വലിയ വാഹനങ്ങൾക്ക് കടന്നു  ചെല്ലാൻ സാധിക്കാത്ത വഴികളിലാണ് ഹവേലികൾ എന്നതിനാൽ ബസ് എത്തുന്ന സ്ഥലം വരെ അതിൽ പോയിട്ട്, അവിടെ നിന്ന് പല ടുക് ടുക്കു (ആട്ടോ റിക്ഷ ) കളിലായാണ് ഹവേലികൾക്ക് അടുത്തേക്ക് പോയത്. വിദേശികളും സ്വദേശികളുമായി രാജസ്ഥാന്‍റെ കലാ പൈതൃകവും ശിൽപ്പ ചാതുര്യവും ആസ്വദിക്കുവാനെത്തുമ്പോൾ ഇത്രയും  ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ അവ അർഹിക്കുന്ന ഗൌരവത്തോടെ ഒരുക്കിവച്ചാൽ അത് രാജ്യത്തിന്‍റെ തന്നെ യശസ്സ് ഉയർത്തുന്നതാണെന്ന്  മനസ്സിലാക്കി അധികാരികൾ വേണ്ടത് പോലെ ചെയ്യേണ്ടതല്ലേ എന്ന് സംശയിച്ചു പോകുന്നു .

ഞങ്ങൾ ആദ്യം ദിവാൻ നത്ത്മൽ ഹവേലിയാണ് കണ്ടത്. പണ്ട് കാലത്ത് മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന “നത്ത്മൽ” എന്ന അതിസമ്പന്നന്‍റെ ഈ ഹവേലിയുടെ കാര്യങ്ങൾ അദ്ദേഹത്തിന്‍റെ  കൊച്ചു മകനായ രവി എന്ന ആളാണ് നോക്കി നടത്തുന്നത് . ഗംഭീരമായ കൊത്തു പണികൾ ചെയ്തലങ്കരിച്ച വലിയ വാതിലിലൂടെ അകത്തേക്ക് ചെല്ലുമ്പോൾ ഒരു നടുത്തളവും അവിടെ നിന്ന് മുകളിലേക്ക് കോണിപ്പടികളും  കാണാം . പടികൾ കയറി മുകളിലെയത്തിയപ്പോൾ  പഴംകഥകൾ  പറയുന്ന വില കൂടിയ സാധനങ്ങളുടെ ഒരു ശ്രേണി തന്നെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. പഴമയുടെ ഗന്ധമുള്ള ഇടുങ്ങിയ മുറികളിലെ തട്ടുകളിൽ  ആനക്കൊമ്പിലും, വെള്ളിയിലും, തടിയിലും മറ്റും നിർമ്മിച്ച ദേവീ ദേവന്മാരുടെ ചെറുതും വലുതുമായ വിഗ്രഹങ്ങളും, ചെപ്പുകളും, ചെല്ലങ്ങളും, ചിത്രങ്ങളും , വിശിഷ്ടങ്ങളായ പൂട്ടുകളും, മാലകളും, വളകളും,തുടങ്ങി എന്തെല്ലാം സാധനങ്ങളാണ് അവിടെയുള്ളതെന്ന് പറഞ്ഞറിയിക്കുക പ്രയാസം. ഇതെല്ലാം വിൽപ്പനയ്ക്ക്  വച്ചിരിക്കുന്നതാണെങ്കിലും താങ്ങാനാകാത്ത വിലയായിരുന്നതിനാൽ ആരും വാങ്ങിയതായി കണ്ടില്ല . എത്ര ചെറിയ സാധാനമാണെങ്കിലും രണ്ടായിരത്തിന് മുകളിലാണ് വില, അതു കൊണ്ട് ഞങ്ങൾ അതെല്ലാം കണ്ട് ആസ്വദിച്ചിട്ട് തിരിച്ചിറങ്ങി പോന്നു.

                    ഹവേലിയിലേയ്ക്കുള്ള ഇടുങ്ങിയ പാത 

 

                            നത് മൽ ഹവേലി

                            ദിവാൻ നത് മൽ


                രവി --ദിവാൻ നത് മലിന്‍റെ അനന്തരാവകാശി 

                ഹവേലിയുടെ മച്ചിലെ കൊത്തുപണികൾ 

“പട് വാ”(Patwa”) ഹവേലി എന്ന വളരെ പ്രസിദ്ധവും ഗാംഭീരവുമായ മന്ദിരമാണ് പിന്നീട് ഞങ്ങൾ കാണാൻ പോയത്. അഞ്ച് സഹോദരന്മാർക്ക്  വേണ്ടി പണിതുയർത്തിയിരുന്ന  അഞ്ച് മഹാ മന്ദിരങ്ങൾ തലയെടുത്തു  നിൽക്കുന്ന കാഴ്ചയാണ് അവിടെയുള്ളത് . അകത്തേക്ക് പ്രവേശനം ഇല്ലാത്തതിനാൽ പുറത്ത് നിന്ന് കൊത്തു പണികളും ശിൽപ്പ വേലകളും ആസ്വദിക്കുക മാത്രമാണ് ചെയ്യാൻ കഴിയുക. പണ്ട് ശ്രീമതി  ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഈ ഹവേലിയിൽ വന്ന് താമസിച്ചിട്ടുണ്ടെന്ന് ഗൈഡ് പറഞ്ഞു. പിങ്ക് കലർന്ന സ്വർണ്ണ നിറമുള്ള ശിലകൾ കൊണ്ടുണ്ടാക്കിയ ആ വലിയ നിർമ്മിതി ഗതകാല സ്മരണകൾ അയവിറക്കിക്കൊണ്ടെന്ന പോലെ നീല വാനിൽ അസ്തമന സൂര്യ കിരണങ്ങളേറ്റ് പ്രശോഭിച്ചു .

                            പട് വാ ഹവേലി

      ഒരു ഹവേലി കൂടി കാണാമെന്ന് ഗൈഡ് പറഞ്ഞുവെങ്കിലും ഹവേലിക്കാഴ്ചകൾ എല്ലാവരെയും മടുപ്പിച്ചിരുന്നത് കൊണ്ട് ഒരു ഷോപ്പിങ് സ്ഥലത്തേക്കു പോകാമെന്നായി തീരുമാനം, അതോടെ എല്ലാവരും ഉഷാറായി.മഹേന്ദ്രയുടെ നേതൃത്വത്തിൽ ഏതോ ഒരു വലിയ കടയുടെ മുമ്പിൽ ബസ് നിർത്തി, എല്ലാവരും ഇറങ്ങി. സന്ധ്യ മയങ്ങിയ സമയത്ത്  , കുറേപ്പേർ കടയിലേക്ക് കയറി വരുന്നത് കണ്ടതോടെ  വലിയ കോളു കിട്ടിയ സന്തോഷത്തിൽ കടക്കാർ ഞങ്ങളെ  നിറചിരിയോടെ  സ്വീകരിച്ചു. സാരി , ചുരിദാർ വിഭാഗത്തിലേക്കായിരുന്നു ഞങ്ങൾ നയിക്കപ്പെട്ടത് . വസ്ത്രങ്ങളുടെ  ക്വാളിറ്റി തരക്കേടില്ലെങ്കിലും വിലക്കൂടുതലായി തോന്നിയതു കൊണ്ടും അത്യാവശ്യമായി ഒന്നും വാങ്ങാനില്ലാത്തത് കൊണ്ടും നിരത്തിലെ കാഴ്ചകൾ കാണാമെന്ന് കരുതി ഞങ്ങൾ അവിടെ നിന്നിറങ്ങി. ഇങ്ങനെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിൽ അതിഥികളായി വരുന്ന ആൾക്കാരെ  സാധനങ്ങൾ വാങ്ങാൻ കൊണ്ടു ചെന്നാൽ  കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ഗൈഡിനു നല്ല രീതിയിൽ കമ്മീഷൻ ലഭിക്കുക പതിവാണ്, അതങ്ങനെ ആയിക്കോട്ടെ  പക്ഷേ തുണിത്തരങ്ങളായാലും ഹാൻഡി ക്രാഫ്റ്റ് ആയാലും ആഭരണങ്ങളായാലും അടുക്കാൻ പറ്റാത്ത വിലയായിരിക്കും അവിടെയൊക്കെ എന്നതാണ് അനുഭവം. ഏതായാലും എല്ലാവരും നല്ല രീതിയിൽ ഷോപ്പിങ് നടത്തിയിട്ട് സന്തോഷ ഭരിതരായി ബസിലെത്തുമ്പോഴേക്കും  ഞങ്ങൾ തൊട്ടടുത്തുള്ള രാജസ്ഥാനി ടെക്സ്റ്റൈൽ കോർപ്പറേഷന്‍റെ ഒരു കടയിൽ സ്വന്ത നിലയിൽ കയറി സ്മരണയ്ക്ക് വേണ്ടി ഒരു ടോപ്പ് മാത്രം വാങ്ങിയിട്ട് ബസിൽ കയറിയിരുന്നു. വാങ്ങിയ സാധനങ്ങൾ  പരസ്പരം കാണിക്കലും  വില ചോദിക്കലുമൊക്കെയായി എലാവരുടെയും കലപിലയ്ക്കിടയിലൽ  ബസ് ഹോട്ടലിൽ എത്തിക്കഴിഞ്ഞിരുന്നു. അത്താഴം കഴിക്കാനുള്ള സമയം അതിക്രമിച്ചിരുന്നതിനാൽ എല്ലാവരും മുകളിലെ നിലയിലുള്ള ഭക്ഷണ ശാലയിലേക്ക് പോയി .    

     ജീര റൈസ് ,റോട്ടി ,പനീർ മട്ടർ ,കസ്റ്റാഡ്,സാലഡ്  തുടങ്ങിയ വിപുലമായ അത്താഴ വിഭവങ്ങൾ കഴിച്ചിട്ട് ഞങ്ങൾ നഗരക്കാഴ്ച്ചകൾ  കാണുവാനായി ടെറസിലേക്ക് പോയി. അവിടെ നിന്ന്  ജയ് സാൽമീർ   കോട്ടയുടെയും നഗരത്തിന്‍റെയും മനോഹരമായ  രാത്രിക്കാഴ്ച ആസ്വദിച്ചു. നീല നിശീഥിനിയിൽ  വൈദ്യുത ദീപാലംകൃതമായ  കോട്ട അതിമനോഹരമായി കാണപ്പെട്ടു. രാത്രിയുടെ ശ്യാമ മൂടുപടം അണിഞ്ഞു തുടങ്ങിയ നഗരത്തിൽ തണുപ്പിന്‍റെ കാഠിന്യവും ഏറി വന്നപ്പോൾ ഞങ്ങൾ മുറിയിലേക്ക് കയറി കട്ടിയുള്ള കമ്പിളിപ്പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടി.

                     ജയ് സാൽമീർ കോട്ടയുടെ രാത്രി കാഴ്ച 

     നല്ല സുഖകരമായ താമസ സ്ഥലവും അതിന് അനുയോജ്യമായ കാലാവസ്ഥയും, നല്ല ഭക്ഷണവും എല്ലാം ഒത്തു ചേർന്നപ്പോൾ  എല്ലാവരും നന്നായി ഉറങ്ങി, പോരാത്തതിന് ഉത്തരവാദിത്വങ്ങളും ഇല്ലല്ലോ.! വീട്ടിലാകുമ്പോൾ സാധനങ്ങൾ വാങ്ങണം , ഭക്ഷണം ഉണ്ടാക്കണം, പാത്രങ്ങളും വീടും വൃത്തിയാക്കണം ഇങ്ങനെ പലവിധ ജോലികൾ എല്ലാവർക്കും ഉണ്ടാകുമല്ലോ , യാത്ര തുടങ്ങിയതിൽ പിന്നെ രാവിലെ ഉണർന്നാൽ  , പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം നേരെ ഭക്ഷണശാലയിൽ  പോയി ഇഷ്ടമുള്ള സാധനങ്ങളെടുത്ത് സമയമെടുത്ത് കഴിച്ചിട്ട് കയ്യും കഴുകി കാഴ്ചകൾ കാണാൻ പോകാം, എത്ര സുഖ സുന്ദരമായ  ജീവിതം! ഇങ്ങനെയുള്ള ചർച്ചകൾ അങ്ങോട്ടുമിങ്ങോട്ടും  ഉണ്ടായെങ്കിലും എന്നും ഇങ്ങനെ ആയാൽ ബോറാകുമെന്നാണ് തോന്നുന്നത് , വല്ലപ്പോഴും വീട്ടിലെ ഉത്തരവാദിത്വങ്ങളിൽ നിന്നകന്ന് എല്ലാം മറന്ന് ആസ്വദിക്കേണ്ടതും അത്യാവശ്യം തന്നെയാണ്.

അടുത്ത ദിവസം പ്രഭാതത്തിൽ കാപ്പി കൂടി കഴിഞ്ഞ് മുൻകൂട്ടി പറഞ്ഞിരുന്നതനുസരിച്ച്  ഒൻപത് മണിയോടെ എല്ലാവരും ബസിൽ കയറി ഇരിപ്പായി. 


തുടർന്ന് വായിക്കുക- തനോട്ട് മാതാ, ലോംഗേ വാല, ഭാരതാംബ തൻ വീരപുത്ര സ്മരണിക ---രജപുത്താന ഭാഗം 3  Link to Part 03