2020, ജനുവരി 20, തിങ്കളാഴ്‌ച




ഏഴുമലൈ വാസന്‍
                       - നന്ദ -

ആന്ധ്ര പ്രദേശ് സംസ്ഥാനത്തിലെ ചിറ്റൂര്‍ ജില്ലയില്‍ പെട്ട സപ്തഗിരികളില്‍ ഒന്നായ വെങ്കിടാദ്രിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വെങ്കടേശ്വര ക്ഷേത്ര പ്രസിദ്ധിയാല്‍ അറിയപ്പെടുന്ന നഗരമാണ് തിരുപ്പതി. ഭാരതത്തിലെ തന്നെ ഏറ്റവും ‘ധനികനായ ദൈവം’ എന്ന് പേരു കേട്ട തിരുമലയില്‍ കുടികൊള്ളുന്ന ശ്രീനിവാസ പെരുമാളിന്‍റെ ദര്‍ശനം കാംക്ഷിച്ച് ദിനംപ്രതി എത്രയോ ഭക്തന്മാരാണ് തിരുപ്പതിയിൽ  എത്തുന്നത് എന്നറിയുമ്പോള്‍ അതിശയം തോന്നാം .


ഞങ്ങള്‍ക്ക് പരിചയമുള്ള പലരും തിരുപ്പതിയില്‍ പോയ കഥകള്‍ പറയുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ അവിടെ പോകണം എന്നൊരാഗ്രഹം തോന്നിയിരുന്നു.പക്ഷേ തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലുള്ള ക്ഷേത്ര ദര്‍ശനം കൊണ്ട് ഉള്ള ശാന്തിയും സമാധാനവും നഷ്ടപ്പെടുമെന്ന് അനുഭവമുള്ളത് കൊണ്ട് യാത്രയ്ക്ക് ഉത്സാഹിച്ചില്ല എന്നതാണ് സത്യം. അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു ബന്ധു രമ  , ചെറിയ തീര്‍ത്ഥയാത്ര പരിപാടിയുമായി ഞങ്ങളെ വിളിച്ചു.മകളുടെ വിവാഹം നടക്കുവാന്‍ വേണ്ടി മൂന്ന് വര്‍ഷം മുന്‍പ് മൂകാംബിക ക്ഷേത്രത്തില്‍ ഒരു ചണ്‍ഡികാ ഹോമം ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു അവർ . അത് നടത്തേണ്ട തീയതി 2019 ഡിസംബര്‍ മാസം ഒന്നാം തീയതിയും.അതിനു മുന്‍പായി തിരുപ്പതിയില്‍ കൂടി ദര്‍ശനം നടത്താം അവിടെ” സഹസ്ര ദീപാലങ്കാര സേവ ,കല്യാണ മഹോത്സവം” എന്നീ  വഴിപാടുകള്‍ കൂടി നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ,ഒരുമിച്ചു പോയാല്‍ കൊള്ളാമെന്ന് രമ  അഭിപ്രായപ്പെടുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി. ഒന്നിച്ചുള്ള യാത്രകള്‍ എപ്പോഴും നല്ല അനുഭവങ്ങള്‍ നല്‍കുമെന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങള്‍ സസന്തോഷം യാത്രയ്ക്കൊരുങ്ങി. എല്ലാ സ്ഥലങ്ങളിലുമുള്ള താമസ സൗകര്യം,വിമാന ടിക്കറ്റ്,ലോക്കല്‍ യാത്രകള്‍ക്കുള്ള ടാക്സി ഇതെല്ലം അവർ തന്നെ  ഓണ്‍ ലൈനായി ശരിയാക്കി. അങ്ങനെ നവംബർ ഇരുപത്തി നാലാം തീയതി ഉച്ചയോടെ ഞങ്ങളും മക്കളും കൂടി ട്രെയിനില്‍ തിരുപ്പതിയ്ക്ക് യാത്ര തിരിച്ചു.വഴിയില്‍ കഴിക്കുന്നതിനായി “ധേപ്ല” എന്ന ഗുജറാത്തി പലഹാരം പാചക ശിരോമണിയായ മരുമകൾ  ഉണ്ടാക്കി കയ്യില്‍ കരുതിയിരുന്നത് വളരെ പ്രയോജനം ചെയ്തു.ഗുജറാത്തികള്‍ നീണ്ട യാത്രകള്‍ പോകുമ്പോള്‍ ഇങ്ങനെ അനേക ദിവസം കേടു കൂടാതെ ഇരിക്കുന്ന പലഹാരങ്ങള്‍ കയ്യില്‍ കരുതുക പതിവാണത്രേ. ഖാക്ര,ധേപ്ല,പാപ്പട് എന്നിങ്ങനെ വെടി പടക്കം പോലെയുള്ള പേരുകളാണെങ്കിലും നല്ല രുചികരമായ പലഹാരങ്ങളാണ് ഇവയെല്ലാം എന്ന് അനുഭവം കൊണ്ട് മനസ്സിലായി ,മാത്രമല്ല  അകമ്പടിയായി തൈര് മാത്രം മതിയെന്നൊരു മെച്ചവുമുണ്ട്.
പിറ്റേ ദിവസം അതിരാവിലെ മൂന്നേമുക്കാല്‍ മണിയോടെ തിരുപ്പതി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ രമയും, ജയന്‍ ചേട്ടനും വണ്ടിയുമായി എത്തിയിരുന്നു.നല്ല തണുപ്പുള്ള കൊച്ചു വെളുപ്പാന്‍ കാലത്ത് ഉറക്കവും കളഞ്ഞ് എത്തിയ അവരെ കണ്ടപ്പോള്‍ വലിയ ബഹുമാനവും സന്തോഷവും തോന്നി.വന്ന ദിവസം തന്നെ തന്‍റെ തലയിലെ മുടി മുഴുവന്‍ തിരുപ്പതി ബാലാജിയ്ക്ക് സമര്‍പ്പിച്ച അതീവ ഭക്തയായ രമ മൊട്ടത്തലയില്‍ തൊപ്പിയുമൊക്കെ വച്ചു കൊണ്ടാണ് വന്നത്. റെയിൽവേ സ്റ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള, ശ്രീനിവാസം എന്ന ദേവസ്വം ഗസ്റ്റ് ഹൗസിലേക്കാണ് അവർ ഞങ്ങളെ കൊണ്ടു പോയത് . അവിടെയായിരുന്നു തലേ ദിവസം അവർ താമസിച്ചിരുന്നത് . തിരുമലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര ദര്‍ശനത്തിനായി മലമുകളില്‍ മൂന്നു മുറികള്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും അവിടെ ആറു മണിക്ക് ശേഷം മാത്രമേ ചെക്കിന്‍ ആകാന്‍ സാധിക്കുകയുള്ളൂ, യാത്ര കഴിഞ്ഞു വന്ന ഞങ്ങള്‍ക്ക് തത്കാലം ഒന്ന് വിശ്രമിക്കുവാന്‍ വേണ്ടിയാണ് മാധവം കോംപ്ലക്സിലെ ദേവസ്വം  ഗസ്റ്റ് ഹൗസില്‍ അവർ സൌകര്യം ഒരുക്കിത്തന്നത് . ഒരു മണിക്കൂറോളം അവിടെ ഇരുന്ന് ഭാവി യാത്രാ പരിപാടികളും മറ്റും ചര്‍ച്ച ചെയ്തിട്ട് അഞ്ചേ മുക്കാലോടെ തിരുമലയിലേക്ക് കാര്‍ മാര്‍ഗ്ഗം യാത്ര തിരിച്ചു. തിരുപ്പതിയില്‍ നിന്ന് മടങ്ങിപ്പോകുന്നത്‌ വരെ ആ ഇന്നോവാ കാറും അതിന്‍റെ സാരഥിയും,അയ്യപ്പ ഭക്തനും,ആന്ധ്രാ സ്വദേശിയുമായ സുബ്രഹ്മണ്യനും ഞങ്ങള്‍ക്ക് സഹായമായി ഉണ്ടായിരുന്നുവെന്നത് വലിയ ഒരു കാര്യമായി തോന്നി. മലമുകളിലേക്ക് ഒരു മണിക്കൂര്‍ നേരം നീളുന്ന വന യാത്ര ആരംഭിക്കുന്നതിനു മുന്‍പ് എയര്‍പോര്‍ട്ടിലേത് പോലെ വളരെ വലിയ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞാണ് മുന്നോട്ട് പോകാന്‍ സാധിക്കുക .മലയടിവാരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ അങ്ങ് ദൂരെ മലമുകളില്‍ ശ്രീനിവാസ പെരുമാളിന്‍റെ ശംഖും ചക്രവും മുക്കോവിയും സ്ഥാപിച്ചിരിക്കുന്നത് കാണാമായിരുന്നു. 
       ദൂരെ മലമുകളില്‍ ശ്രീനിവാസ പെരുമാളിന്‍റെ ശംഖും ചക്രവും മുക്കോവിയും        സ്ഥാപിച്ചിരിക്കുന്നത് കാണാം


  
 തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ഭരണ പരിധിയിലുള്ള  പ്രകൃതി രമണീയമായ ഈ പ്രദേശം ഇടതൂര്‍ന്ന വനങ്ങളാലും  ,വന്യ ജീവികളാലും, സുഗന്ധ പുഷ്പ സമൃദ്ധങ്ങളായ തരുനിരകളാലും സമ്പുഷ്ടമാണ്.വളവുകളും തിരിവുകളും ഉള്ള റോഡിലൂടെ കാനന ഭംഗിയും സുഗന്ധ പുഷ്പങ്ങളുടെ ഗന്ധവും ആസ്വദിച്ചു കൊണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ആറേമുക്കാലോടെ തിരുമലയുടെ  മുകളിലെത്തി. പൂര്‍വ്വഘട്ട മലനിരകളിലെ ഏഴ് കുന്നുകളായ ശേഷാദ്രി,നീലാദ്രി,ഗരുഡാദ്രി, അഞ്ജനാദ്രി,ഋഷഭാദ്രി,നാരായണാദ്രി,വെങ്കടാദ്രി എന്നിവയിലെ വെങ്കടാദ്രിയിലെ സ്വാമി പുഷ്കരിണി തീര്‍ത്ഥത്തിനരികിലുള്ള  ക്ഷേത്രത്തിലാണ് പരമാത്മാവായ മാഹാവിഷ്ണു ,ആദിനാരായണനായി വെങ്കിടേശ്വരന്‍ എന്ന പേരില്‍ ലക്ഷ്മിദേവിയോടും ,ഭൂദേവിയായ പത്മാവതിയോടുമൊപ്പം കുടി കൊള്ളുന്നത്.ഏഴു മല വാസനും മുഖ്യ ദേവനുമായ മഹാവിഷ്ണുവിനെ,വെങ്കടേശ്വരന്‍, ബാലാജി,ശ്രീനിവാസന്‍ എന്നീ പേരുകളില്‍ ഭക്തര്‍ ആരാധിച്ചു വരുന്നു.ഭൃഗു മഹര്‍ഷിയാല്‍ നിര്‍മ്മിതമായ ക്ഷേത്രത്തില്‍ ധാരാളം ശിലാലിഖിതങ്ങളും,താളപ്പാക്ക അന്നമാചാര്യരുടെ കൃതികള്‍ രേഖപ്പെടുത്തിയ ചെമ്പ് ഫലകങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു.
മലമുകളിലെത്തിയ ഞങ്ങളെയും കൊണ്ട് ഡ്രൈവര്‍ നേരെ CRO ഒഫീസിലേക്കാണ് പോയത്.മുറി ബുക്ക്‌ ചെയ്തിരിക്കുന്നത് ആരുടെ പേരിലാണോ അവര്‍ ഐ ഡി യുമായി അവിടെ ചെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അലോക്കേഷന്‍ രസീതുമായി വേണം ഹോട്ടലില്‍ എത്താന്‍. ആകെ മൂന്ന് മുറികള്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും രണ്ടു ഹോട്ടലിലായിട്ട് ലഭിച്ചത് കൊണ്ട് ആറു പേരും കൂടി ഒരുമിച്ച് രണ്ടു മുറികള്‍ കിട്ടിയ  അഷ്ടവിനായക ഹോട്ടലില്‍ കഴിയാം എന്ന് തീരുമാനിച്ചു.മാത്രമല്ല 24 മണിക്കൂര്‍ വരെ മാത്രമേ അവിടെ മുറികൾ  തരികയുള്ളൂ, അത് കഴിഞ്ഞ് നമ്മള്‍ വീണ്ടും എക്സ്റ്റന്‍ഷന്‍ വാങ്ങണം.അതാണ്‌ നിയമം. കാറിൽ നിന്ന്  സാധനസാമഗ്രികള്‍  ഇറക്കാതെ തന്നെ സാരംഗി എന്ന ഹോട്ടലില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ചിട്ട്‌ മുറിയിലെത്തി കുളിയും വിശ്രമവും കഴിഞ്ഞ് കല്യാണ മഹോത്സവം ബുക്ക്‌ ചെയ്യാന്‍ വേണ്ടി “ആര്‍ജ്ജിത് സേവാ” കൌണ്ടറിലേക്ക് പോയി. വലിയ ബഹളവും ആള്‍ത്തിരക്കും ഉള്ള അവിടെ വളരെ ബുദ്ധിമുട്ടിയാണ് കൗണ്ടര്‍ കണ്ടുപിടിച്ചത് . ആയിരം രൂപയാണ് കല്യാണ മഹോത്സവത്തിന്‍റെ ചാര്‍ജ്ജ്. ആധാര്‍ കാര്‍ഡ് കാണിച്ചു വേണം ബുക്ക്‌ ചെയ്യുവാന്‍,എന്നാലും ഭാഗ്യമുണ്ടെങ്കില്‍ മാത്രം അവസരം കിട്ടുമെന്നുള്ളത് കൊണ്ട് രൂപ ബുക്ക്‌ ചെയ്യുമ്പോള്‍ അടയ്ക്കേണ്ടതില്ല . ജയന്‍ ചേട്ടന് ആധാര്‍ കാര്‍ഡ് ഇല്ലാത്തത് കൊണ്ട്  ബുക്ക്‌ ചെയ്യാന്‍ സാധിച്ചില്ല .ഞങ്ങള്‍ രണ്ടുപേരും,മക്കളും  ഉത്സവം ബുക്ക്‌ ചെയ്തിട്ട് പോന്നു. നമുക്ക് അവസരമുണ്ടോ എന്ന് പിന്നീട് മൊബൈല്‍ ഫോണില്‍ അറിയിപ്പ് കിട്ടുമത്രേ.
അവിടെ നിന്ന് ഇറങ്ങിയ ഞങ്ങളെ ഏഴു കി മീ അകലെയുള്ള ശ്രീവാരി പാദം കാണുവാനാണ് ഡ്രൈവര്‍ മണി കൊണ്ടു പോയത്. ശ്രീനിവാസ സ്വാമി,മലയടിവാരത്തില്‍ വസിക്കുന്ന തന്‍റെ പത്നിയായ പത്മാവതി ദേവിയെ കാണുവാന്‍ പോകുന്ന വഴി വിശ്രമിക്കുന്ന സ്ഥലമാണത്രേ ഈ ശ്രീവാരിപാദം. പടികള്‍ കയറി ഉയര്‍ന്ന പാറയുടെ മുകളില്‍ എത്തിയാല്‍ ഒരു മണ്ഡപത്തില്‍ ഹരിയുടെ പാദങ്ങള്‍ മാലകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ടു നമുക്ക് നമസ്കരിക്കാം. നല്ല തിരക്കുണ്ടായിരുന്നതിനാല്‍ അവിടെ അധിക നേരം നില്‍ക്കാതെ ഞങ്ങള്‍ പടിയിറങ്ങി.

ശ്രീവാരി പാദ മണ്ഡപം       ശ്രീവാരി പാദം
 സൂവനീർ  വില്‍പ്പനക്കാരെ കണ്ടു കൊണ്ട് പടികളിറങ്ങി വരുമ്പോള്‍ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന സുന്ദരീസുന്ദരന്മാരായ മലയണ്ണാന്‍ പറ്റം സന്ദര്‍ശകര്‍ കൊടുക്കുന്ന തീറ്റ സാധനങ്ങള്‍ ഭയമില്ലാതെ വന്ന് വാങ്ങിക്കൊണ്ടു പോയി മരക്കൊമ്പുകളില്‍ ഇരുന്നു കഴിക്കുന്നത് കാണാമായിരുന്നു.

മലയണ്ണാന്‍


ഹരിയുടെ പാദ ദര്‍ശനം കഴിഞ്ഞ് റോക്ക് ഗാര്‍ഡനും,ചക്ര തീര്‍ത്ഥവും കണ്ടു.


            റോക്ക് ഗാര്‍ഡന്‍ (ശിലാ തോരണ്‍)

      ചക്ര തീര്‍ത്ഥം          ഗാന്ധിജി വേഷക്കാരന്‍ 

പാറ കൊണ്ടുള്ള അനേകം ശില്‍പ്പങ്ങള്‍ വച്ചിരിക്കുന്ന റോക്ക് ഗാര്‍ഡനില്‍ അനേകം കച്ചവടക്കാരും, ജീവിക്കാന്‍ വേണ്ടി രാഷ്ട്രപിതാവിന്‍റെ വെള്ളി പ്രതിമ വേഷം കെട്ടി വെയിലത്ത്‌ നില്‍ക്കുന്ന  കുള്ളനായ വ്യക്തിയും,കൂട്ടിലടച്ചിട്ടുള്ള പക്ഷികളും ഒക്കെ ഉണ്ട് . കുറേ ദൂരം ശിലാ ഉദ്യാനത്തിലൂടെ നടന്നു നടന്ന് ഒരു ചെറിയ ജല പാതത്തിനടുത്തെത്തി. ചക്രതീര്‍ത്ഥം എന്നറിയപ്പെടുന്ന ഇവിടെയും മനുഷ്യന്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞിട്ടുണ്ട്. കാഴ്ച്ചകള്‍ അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ രാഷ്ട്ര പിതാവിന്‍റെ വേഷം കെട്ടിയ ആളിനൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന സന്ദര്‍ശകരെയും കാണാമായിരുന്നു . അപ്പോഴേക്കും സമയം ഉച്ചയായിക്കഴിഞ്ഞിരുന്നു  ,എല്ലാവര്‍ക്കും വിശന്നു തുടങ്ങിയിരുന്നതിനാൽ ,മണിച്ചേട്ടന്‍ ഞങ്ങളെയും കൊണ്ട് സാരംഗി റെസ്റ്റോറന്‍റിലേക്ക് തന്നെ പോയി. ഭക്ഷണം കഴിഞ്ഞ് മുറിയിലെത്തി വിശ്രമിച്ചതിനു ശേഷം ബാലാജി ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു . മുന്നൂറു രൂപ കൊടുത്ത് സ്പെഷ്യല്‍ ദര്‍ശനം ബുക്ക്‌ ചെയ്തിട്ടുള്ളത്‌ കൊണ്ട് പെട്ടെന്ന് ദര്‍ശനം ലഭിക്കും എന്നൊക്കെ വിചാരിച്ചാണ് പോയത്. നാലു മണിയാകുമ്പോഴേക്കും ഒരു പ്രത്യേക സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സ്പെഷ്യല്‍ ബുക്കിംഗ്  ചെയ്ത രസീതില്‍ പറഞ്ഞിരുന്നത് . വാതിലുകള്‍ അടച്ചിട്ടിരിക്കുന്ന ഒരു കെട്ടിടത്തിനു മുന്നിലെ തുറസ്സായ സ്ഥലത്ത് തൃശൂര്‍പൂരത്തിനെന്ന പോലെ ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു . അര മണിക്കൂര്‍ നേരം അങ്ങനെ നിന്നു കഴിഞ്ഞപ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടു,ഡാം തുറന്നു വിട്ടത് പോലെ ജനം ഉള്ളിലേക്ക് ഇടിച്ചു കയറി. മുന്‍പേ ഓടുന്നവര്‍ക്ക് പിന്നാലെ ഞങ്ങളും ഓടിത്തുടങ്ങി,നടക്കാന്‍ വയ്യാത്തവരും,നടുവ് വേദനക്കാരും ,വയസ്സരും,വിഷണ്ണരും എല്ലാം വെങ്കടാചലപതിയെ കാണുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പായുകയായിരുന്നു . ഒരിടത്ത് ചെന്നപ്പോള്‍ ഐ ഡി കാര്‍ഡും മറ്റും ചോദിച്ച് സുരക്ഷാപരിശോധനയും കഴിഞ്ഞാണ് മുന്നോട്ട് പോകാന്‍ സാധിച്ചത്. അവിടെ നിന്നങ്ങോട്ട്‌ നില്‍പ്പ് തന്നെ  . ഇടുങ്ങിയ ഇടനാഴികളില്‍, കൂട് തുറന്ന് കിട്ടാന്‍ കാത്തു നില്‍ക്കുന്ന ആട്ടിന്‍ കൂട്ടം പോലെ മനുഷ്യര്‍ അക്ഷമരായി നിൽക്കുകയായിരുന്നു . ശ്വാസം കിട്ടാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും,കാലു കഴച്ച് നടുവിലേക്ക് പെരുപ്പ്‌ കയറുകയും ചെയ്തപ്പോള്‍ ദര്‍ശനം കിട്ടിയില്ലെങ്കിലും വേണ്ടതില്ല പോയാല്‍ മതിയെന്നായി. പക്ഷെ മുന്നിലും പിന്നിലും മണ്ണ് നുള്ളിയിട്ടാല്‍ വീഴാത്തത് പോലെ മൈലുകള്‍ നീളുന്ന ‘ജന വരി’ കടന്ന് എങ്ങോട്ടും പോകാനാകില്ല എന്നാലോചിച്ചപ്പോള്‍ കെണിയില്‍ വീണ എലിയെ പോലെ ഞങ്ങള്‍ അസ്വസ്ഥരായി. ഇടനാഴികളുടെ വശങ്ങളില്‍ കസേരകള്‍ ഇട്ട വലിയ ഹാളുകള്‍ കാണാമായിരുന്നു. മുന്‍പൊക്കെ ടോയ്‌ലറ്റ് സൗകര്യമുള്ള ഈ ഹാളുകളില്‍ വിശ്രമിച്ച് സൗകര്യപ്രദമായി ദര്‍ശനം സാദ്ധ്യമാകുമായിരുന്നു ഭക്തര്‍ക്ക്‌. ആ പതിവ് എന്തിനു വേണ്ടിയാണാവോ ഇവര്‍ നിര്‍ത്തലാക്കിയത്,ഭഗവാനെ കാണുവാന്‍ കുറച്ചു കഷ്ടപ്പെടണം എന്നുള്ള തത്വം നടപ്പിലാക്കുവാനാണോ,ആവോ ? എന്തായാലും എത്ര ദേശക്കാര്‍ എത്ര പ്രായമുള്ളവര്‍,എന്തൊക്കെ അസുഖമുള്ളവര്‍ ഒക്കെയാണ് ബാലാജിയെ ഒരു നോക്ക് കാണാന്‍ ദൂരങ്ങള്‍ താണ്ടി വരുന്നത്,അവരെ ഇത്രമാത്രം കഷ്ടപ്പെടുത്തുന്നത് നീതിയല്ലെന്ന് തോന്നി . ദര്‍ശനത്തിന് പണം വാങ്ങുന്നുണ്ടല്ലോ അപ്പോള്‍ പിന്നെ എന്തെങ്കിലും ഒരു നല്ല സംവിധാനം ഏര്‍പ്പെടുത്തുന്നത് മാനവ സേവ ആകുമല്ലോ , അതു വഴി മാധവ സേവ ചെയ്യുവാനുള്ള ഒരവസരവും ലഭിക്കുമല്ലോ !!!തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് അതിനുള്ള തീരുമാനമെടുക്കാന്‍ മനസ്സുണ്ടാകട്ടെ എന്ന് ശ്രീനിവാസ പെരുമാളിനോട്‌ അകമഴിഞ്ഞ് പ്രാര്‍ഥിക്കുന്നു.
 മൂന്നു മണിക്കൂറോളം ഞെങ്ങിയും ഞെരുങ്ങിയും ശ്വാസം മുട്ടിയും ഉള്ള നില്‍പ്പില്‍ ഇടയ്ക്കിടെയുള്ള  “ഗോവിന്ദ ഗോവിന്ദ” വിളികള്‍ ആശ്വാസം പകരുന്നവയായിരുന്നു. നടന്നു പോയ  വഴിയില്‍ അവിടവിടെ കുട്ടികളുടേതാണെന്ന് പറയപ്പെടുന്ന മനുഷ്യ വിസര്‍ജ്ജ്യ വസ്തുക്കള്‍ , കണ്ടപ്പോള്‍ ക്ഷേത്രാന്തരീക്ഷം മലിനപ്പെടുന്നത് തടയാന്‍  ബന്ധപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാനാകില്ലേ എന്ന് ആലോചിച്ചു പോയി!!!നിലത്തിരുന്നും ഗോവിന്ദാ എന്ന് നിലവിളിച്ചും ഏകദേശം മൂന്നു മണിക്കൂറിന് ശേഷം ഏഴര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്  ഗോവിന്ദ ദര്‍ശനം ലഭിച്ചു. ഇരു മിഴിക്കോണുകളും അല്‍പ്പം മറച്ചു കൊണ്ട് വലിയ ഗോപിക്കുറിയും ചാര്‍ത്തി ,സര്‍വ്വാലങ്കാര വിഭൂഷിതനായി നില്‍ക്കുന്ന സാക്ഷാല്‍ ശ്രീനിവാസ സ്വാമിയെ കണ്ടപ്പോള്‍ അതുവരെ അനുഭവിച്ച സകല ദു;ഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാവരും മറന്നു. പ്രധാന ശ്രീകോവിലില്‍ സ്വാമിയുടെ പ്രതിഷ്ടയ്ക്ക് നേരെ എതിര്‍ വശത്ത്‌ അല്‍പ്പം ദൂരെയായി വലിയ ഒരു ദര്‍പ്പണത്തില്‍ വിഗ്രഹത്തിന്‍റെ പ്രതിച്ഛായ കാണാന്‍ തക്കവണ്ണം ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അത് കണ്ടു കൊണ്ട് സന്തോഷമായി  പ്രധാന വിഗ്രഹത്തിന് നേരെ മുന്നിലെത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാര്‍ ഭക്തരുടെ തോളില്‍ പിടിച്ച് മുന്നോട്ട് തള്ളുകയായിരുന്നു , ഇത്രയും നേരം വിഷമിച്ചു നിന്ന് വന്ന് ഒരു നിമിഷം ദർശന സുഖം ലഭിച്ച  മനസ്സിന്‍റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ വല്ലാത്ത നിരാശയാണ് തോന്നിയത്. അവരെയും കുറ്റം പറയാന്‍ പറ്റില്ല ,ചില ആള്‍ക്കാര്‍ നടയ്ക്ക് മുന്നില്‍ എത്തിയാല്‍ , ഭഗവാന്‍ അവരുടേതു മാത്രമാണെന്നും മറ്റുള്ളവര്‍ എന്തെങ്കിലും ആയിക്കൊള്ളട്ടെയെന്നും എന്ന ഭാവത്തില്‍ ആട്ടുകല്ലിന് കാറ്റ് പിടിച്ചത് പോലെ ഒരൊറ്റ നില്‍പ്പാണ്.
ദര്‍ശന സായൂജ്യവുമായി ക്ഷേത്രത്തിനു പുറത്തു വന്ന ഞങ്ങള്‍  സ്വാമി പുഷ്കരിണി തീര്‍ത്ഥത്തിനരികില്‍ നില്‍ക്കുന്ന സമയം കൊണ്ട് രമയും ,മകൾ ശാലും കൂടി ലഡ്ഡു വാങ്ങാന്‍ കൌണ്ടറിലേക്ക് പോയി. പുഷ്ക്കരിണിയില്‍ എന്തൊക്കെയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ അതില്‍ വെള്ളം ഉണ്ടായിരുന്നില്ല.

         തിരുപ്പതി ബാലാജി ക്ഷേത്രത്തിന്‍റെ മുന്‍വശം

        ക്ഷേത്രത്തിന്‍റെ കനക ശ്രീകോവില്‍ ദൂരെ കാണാം  

തിരുപ്പതി ദേവന്‍റെ ഐതീഹ്യം :-
പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുമല ക്ഷേത്രം വെങ്കടേശ്വര ക്ഷേത്രമായി അറിയുന്നതിന് മുന്‍പ് അവിടെ മറ്റൊരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിന്‍റെ മൂന്നാമത്തെ അവതാരമായ വരാഹ മൂര്‍ത്തി ഗരുഡനോടൊപ്പം വന്ന് പുഷ്ക്കരിണിയുടെ പടിഞ്ഞാറേക്കരയില്‍ കിഴക്കോട്ടു ദര്‍ശനമായി കുടികൊണ്ടിരുന്ന ക്ഷേത്രമാണത്. പിന്നീട് കലിയുഗാരംഭത്തില്‍ ലോക നന്മയ്ക്കായി യജ്ഞങ്ങള്‍ അനുഷ്ടിച്ച ഋഷിമാര്‍ക്ക് ത്രിമൂര്‍ത്തികളില്‍ ആരാണ് അഗ്ര പൂജയ്ക്ക് അര്‍ഹനായിട്ടുള്ളത് എന്ന് ഒരു സംശയം ജനിക്കുകയും ,നാരദമുനിയുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ ഭൃഗു മഹര്‍ഷിയെ ത്രിമൂര്‍ത്തികളുടെ അടുത്തേക്ക്‌ അയക്കുകയും ചെയ്തുവത്രെ . അദ്ദേഹം ആദ്യം ബ്രഹ്മാവിനെയും, പിന്നെ മഹാദേവനെയും കാണാൻ ചെന്നുവെങ്കിലും  അവരാരും അദ്ദേഹത്തെ കണ്ട ഭാവം നടിച്ചില്ല. അവസാനം വൈകുണ്ഡത്തിലെത്തി മഹാവിഷ്ണുവിനെ കണ്ടെങ്കിലും അദ്ദേഹവും മഹര്‍ഷിയെ മൈന്‍ഡ് ചെയ്തില്ല. ഇതില്‍ കോപം പൂണ്ട മഹര്‍ഷി മഹാവിഷ്ണുവിന്‍റെ ഇടതു നെഞ്ചില്‍ ആഞ്ഞു ചവിട്ടി. ലക്ഷ്മീദേവി കുടികൊള്ളുന്ന ശ്രീവത്സം മറുകിന്‍റെ സ്ഥാനത്ത് ഋഷി ചവുട്ടിയിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ ദേവി കോപിച്ച് വൈകുണ്ഡം വിട്ടിറങ്ങി പോയി,മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തി ധ്യാനത്തിലിരുന്നു. പെട്ടെന്ന് കോപിഷ്ടനാകാത്ത ദേവനായ മഹാവിഷ്ണു തന്നെയാണ് അഗ്രപൂജയ്ക്ക് അര്‍ഹന്‍ എന്ന് മനസ്സിലാക്കിയ ഭൃഗു മഹര്‍ഷി ക്ഷമ ചോദിച്ചിട്ട് വൈകുണ്ഡത്തില്‍ നിന്ന് മടങ്ങിപ്പോയി. പക്ഷെ ലക്ഷ്മീ ദേവിയെ കാണാതെ ഭൂമിയിലെത്തിയ പരമാത്മാവായ ആദിനാരായണന്‍ ശ്രീനിവാസന്‍ എന്ന പേരില്‍ മനുഷ്യ രൂപത്തില്‍ വകുളാ ദേവി എന്ന അമ്മയുടെ സംരക്ഷണയില്‍ തിരുമലയില്‍   വന്നു തപസ്സ് ചെയ്യുവാനാരംഭിച്ചു. ഇതറിഞ്ഞ ബ്രഹ്മാവും ,കൈലാസേശ്വരനും ലക്ഷ്മീദേവിയെ വിവരമറിയിച്ചിട്ട്‌ വിഷ്ണു സേവയ്ക്കായി പശുക്കളുടെ രൂപം സ്വീകരിച്ചു. ഒരു യുവതിയുടെ വേഷം ധരിച്ച് ലക്ഷ്മീദേവി അന്നത്തെ ചോള രാജവംശത്തിന്‍റെ കീഴിലായിരുന്ന തിരുമലയിലെത്തി ആ രണ്ടു പശുക്കളെയും രാജാവിന് ദാനം ചെയ്തു. ഈ പശുക്കളുടെ പാല്‍ ശ്രീനിവാസന് കൊടുക്കുക പതിവായിരുന്നു. ഒരു ദിവസം അതിലെ വലിയ പശു കൂടുതല്‍ പാല്‍ ശ്രീനിവാസന് കൊടുക്കുന്നതായി കണ്ട കറവക്കാരന്‍ അതിനെ ക്രൂരമായി മര്‍ദ്ദിച്ചു. പക്ഷെ മുറിവ് പറ്റിയത് ശ്രീനിവാസനായിരുന്നു, ഇതില്‍ കോപിച്ച് അദ്ദേഹം രാജാവിനെയും കറവക്കാരനെയും അസുരന്മാരാകട്ടെ എന്ന് ശപിച്ചു. പ്രജ ചെയ്യുന്ന കുറ്റത്തിന് രാജാവും അന്നൊക്കെ ശിക്ഷിക്കപ്പെടുമായിരുന്നു എന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഈ സംഭവത്തിന് ശേഷം ശ്രീനിവാസ സ്വാമി തന്‍റെ വളര്‍ത്തമ്മയായ വകുളാദേവിയ്ക്കൊപ്പം താമസ്സിക്കുന്നതിനിടയില്‍ ശാപ വിമുക്തനായ ചോളരാജാവ് ആകാശരാജാവായി ജനിക്കുകയും അദ്ദേഹത്തിന് മഹാലക്ഷ്മിയുടെ അവതാരമായി പത്മാവതി എന്ന പുത്രി ജനിക്കുകയും ചെയ്തു. തന്‍റെ പ്രിയതമയായ ലക്ഷ്മീ ദേവിയെ പത്മാവതിയുടെ രൂപത്തില്‍ കണ്ടെത്തിയതോടെ ശ്രീനിവാസനും പത്മാവതീ ദേവിയും പ്രണയബദ്ധരായി . പക്ഷേ വിവാഹം നടത്തണമെങ്കിൽ വലിയ തുക നൽകണമെന്ന് രാജാവ് ശഠിച്ചു . പണം വായ്പ്പയായി ലഭിക്കാൻ വേണ്ടി ശ്രീനിവാസൻ ധനവാനായ കുബേരനെ സമീപിച്ചു. സാധാരണ “ബ്ലെയിഡ് “ കമ്പനിക്കാരെപ്പോലെ പലിശയും ചേർത്ത് കടം  നിശ്ചിത സമയത്തിനുള്ളിൽ അടച്ചു തീർത്ത് കൊള്ളാമെന്ന വ്യവസ്ഥയിൽ അദ്ദേഹം പണം കടം കൊടുത്തു. അങ്ങനെ രാജാവ് അവരുടെ വിവാഹം നടത്തിക്കൊടുത്തു . വിവാഹ ശേഷം വിശ്വരൂപം സ്വീകരിച്ച ഭഗവാനും ദേവിയും ഒന്നായി ലയിച്ചു മറഞ്ഞുവത്രേ. ആ സ്ഥലത്താണ് ബാലാജിയുടെ ക്ഷേത്രം നില്‍ക്കുന്നതെന്ന് ഐതീഹ്യം പറഞ്ഞു തരുന്നു.
പക്ഷേ ശ്രീനിവാസ സ്വാമി ഇനിയും വായ്പ്പ  തിരിച്ചടച്ചു തീർന്നിട്ടില്ലാത്തതിനാലാണ് ഭക്തർ ധാരാളം പണവും സ്വർണ്ണവും   സ്വാമിയ്ക്ക് കാണിയ്ക്കയായി കൊടുക്കുന്നതെന്നും കഥയുണ്ട്. ഒന്നും കൊടുക്കാനില്ലാത്തവരും , കൊടുത്തത് മതിയാകാത്തവരും  തങ്ങളുടെ തലമുടി കൂടി ഭഗവാന് സമർപ്പിച്ച് സായൂജ്യമടയുന്നു.  
തിരുമലയിലെ വെങ്കടാദ്രിയില്‍ വാണരുളുന്ന ശ്രീനിവാസ സ്വാമിയുടെ ഐതീഹ്യ കഥയില്‍ നിന്ന് മനുഷ്യ രാശിക്ക് ഏറെ പഠിക്കുവാനുണ്ടെന്നുള്ള തിരിച്ചറിവോടെ ക്ഷേത്രസങ്കേതത്തില്‍ നിന്ന് മടങ്ങിയ ഞങ്ങള്‍  ആഹാരവും കഴിഞ്ഞ് മുറിയിലെത്തി  മൊബൈല്‍ഫോണ്‍ നോക്കിയപ്പോള്‍ കല്യാണ മഹോത്സവം നറുക്ക് വീണതിന്‍റെ മെസ്സേജ് വന്നിരിക്കുന്നതായി കണ്ടു. മക്കൾക്കും ഞങ്ങള്‍ക്കും അവസരം കിട്ടിയിരുന്നെങ്കിലും  , സന്തോഷവും ഒപ്പം സങ്കടവും തോന്നി,കാരണം എട്ടു മണിയ്ക്ക് മുന്‍പ് അതിനുള്ള പണം അടയ്ക്കേണ്ടതുണ്ടായിരുന്നു . ഫോൺ നോക്കിയപ്പോൾ സമയം ഒന്‍പത് മണി ആയിക്കഴിഞ്ഞിരുന്നു. ദര്‍ശനത്തിനു പോകുമ്പോള്‍ ഫോണ്‍ കൊണ്ടുപോകാനാകാത്തത് കൊണ്ട് മുറിയില്‍ വച്ചിരിയ്ക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ തിരുപ്പതി ക്ഷേത്രവുമായി കൂടുതല്‍ അടുത്തിടപഴകുന്ന ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു ചോദിച്ചപ്പോള്‍ പണം പത്തു മണിയ്ക്കുള്ളില്‍ അടച്ചാലും മതിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കല്യാണ മഹോത്സവത്തെ പറ്റിയുള്ള വിശദാംശങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമാണെന്നും രാവിലെ പത്തു മണിയ്ക്ക് ക്ഷേത്രത്തില്‍ ചെല്ലണമെന്നും രണ്ടു മണി വരെ എങ്ങോട്ടും പോകാതെ അവിടെത്തന്നെ ഇരിക്കുക തന്നെ വേണമെന്നും പറഞ്ഞു തന്നു. മൂന്നു നാല് മണിക്കൂര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പുറത്ത് പോകാന്‍ സാധിക്കില്ല എന്നറിഞ്ഞപ്പോള്‍ എല്ലാവരും അതില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിട്ട്‌ അടുത്ത ദിവസത്തെ പരിപാടികള്‍ ചര്‍ച്ച ചെയ്ത് വിശ്രമിച്ചു.
25/11/2019                   
      

                                                 തുടര്‍ന്ന് വായിക്കുക ബാലാജിയുടെ നാട്ടില്‍.....

4 അഭിപ്രായങ്ങൾ:

  1. Well balanced with Mythology and travel experience...Special mention for the excellent Photos...

    മറുപടിഇല്ലാതാക്കൂ
  2. യാത്രാ വിവരണം നന്നായിരിക്കുന്നു. വായനക്കാരെ എഴുത്തിലൂടെ ഒപ്പം നയിക്കുന്നതു പോലെയുള്ള ഒരനുഭവം.. ഇനിയും ധാരാളം എഴുതണം.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. Will always remain a beautiful memory! The photos makes it feel like experiencing it again! Appreciate the effort and the moments captured! Lucky to be a part of it!

    മറുപടിഇല്ലാതാക്കൂ