2020, ജനുവരി 6, തിങ്കളാഴ്‌ച


                            കോവിലുകളും പൂക്കളും

കന്യാകുമാരി ജില്ലയിലെ തക്കല പട്ടണത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ വേളിമലയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കുമാരകോവില്‍ ക്ഷേത്രത്തിന് സമീപത്തെത്താം. പേരു സൂചിപ്പിക്കുന്നത് പോലെ ശിവകുമാരനായ സുബ്രമണ്യ സ്വാമിയുടെ വേളി അതായത് തിരുക്കല്യാണം നടന്ന സ്ഥലമിതാണെതെന്നാണ് പറയപ്പെടുന്നത്. തമിഴ് മക്കളുടെ സ്വന്തം കടവുള്‍ ആയ വേലായുധ സ്വാമി,വള്ളീ സമേതനായി കുടികൊള്ളുന്ന കുമാരകോവില്‍ ക്ഷേത്രം, സംഗ കാലത്ത് ജീവിച്ചിരുന്ന ‘നക്കീരാര്‍’ എന്ന കവിയുടെ ‘തിരുമുരുഗാട്ടുപടൈ’ എന്ന രചനയില്‍ ഉള്ള “തിരുവേരഗം” തന്നെയാണെന്ന് പറഞ്ഞു കേൾക്കുന്നു.

കന്യാകുമാരി ജില്ലയിലെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്ഷേത്രമാണ് കുമാര കോവിൽ .ഏകദേശം എട്ടടിയ്ക്ക് മുകളിൽ ഉയരമുള്ള ഏകശിലാ വിഗ്രഹം കാണുമ്പോൾ തന്നെ  ക്ഷേത്രം ബുദ്ധമത കാലഘട്ടത്തിൽ നിർമ്മിച്ചതാകാമെന്ന് ഊഹിക്കാം. നൂറുല്‍ ഇസ്ലാം കോളേജ് ഓഫ് എന്‍ജിനിയറിങ് ( NICE) എന്ന സ്ഥാപനത്തിന്‍റെ  വളരെ അടുത്ത്  ഒരു വലിയ കരിം പാറയുടെ അരികിലായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കുത്തനെയുള്ള നാൽപ്പത് പടികൾ കയറി വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ. ഗൂഗിൾ കാണിച്ചു തന്ന വഴിയിലൂടെ  യാത്ര ചെയ്ത്  ക്ഷേത്രത്തിന്‍റെ പിൻ വശത്താണ് ഞങ്ങള്‍ ചെന്നെത്തിയത്. പടികള്‍ കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി  ഒരു ‘റാമ്പ്’ കൂടി അവിടെ ഉണ്ടായിരുന്നതിനാല്‍  പലരും ഈ വഴിയാണ് വരുന്നതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. 


   
              കുമാരകോവില്‍ ക്ഷേത്രം 
ഇനി പുണ്യപുരാതനമായ ഈ ക്ഷേത്രത്തിന്‍റെ ഐതീഹ്യമെന്തെന്നു നോക്കാം.വള്ളിയൂര്‍ തലസ്ഥാനമാക്കി ഭരിച്ചിരുന്ന നമ്പി അരചന് ഒരിക്കല്‍ പര്‍വ്വത സാനുക്കളില്‍ നിന്ന് ഒരു ദിവ്യ ശിശുവിനെ ലഭിച്ചുവത്രേ അതാണ്‌ ‘വള്ളി ദേവി ‘. അദ്ദേഹത്തിന്‍റെ പരിലാളനയിൽ വളർന്ന് യൌവ്വന യുക്തയായ വള്ളിയെ പരിണയം ചെയ്യാന്‍ കുമാര സ്വാമിയ്ക്ക്  ആഗ്രഹമുണ്ടായി . പക്ഷേ കുറവ സമുദായത്തില്‍ പെട്ട കന്യകയെ വിവാഹം ചെയ്യുന്നതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ഗാന്ധര്‍വ വിധിപ്രകാരം വിവാഹിതരാകേണ്ടി വന്നു.അത് കൊണ്ട് തന്നെ മുരുക പത്നിയായ ദേവയാനി ദേവി ഈ വിവാഹത്തില്‍ പങ്കു കൊണ്ടില്ലെന്നും,മൂല സ്ഥാനത്ത് വള്ളീ സമേതനായ മുരുകനെയാണ് പ്രതിഷ്ടിച്ചിരിക്കുന്നതെന്നും,അറിയാൻ കഴിഞ്ഞു.  ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും മുന്നില്‍ കുമാര സ്വാമിയുടെ വിവാഹം നടത്തിക്കൊടുത്ത കല്യാണ ഗണപതിയെ കാണാം . ഉള്ളിലേക്ക് കടന്നാൽ വീരബാഹുവും വീരമാഗേന്ദ്രനും കാവല്‍ നില്‍ക്കുന്ന ശ്രീകോവിലിൽ  എട്ടടി ഉയരത്തില്‍ വരദ ഹസ്തനായി നില്‍ക്കുന്ന വേലായുധ സ്വാമിയെയും,തൊട്ടടുത്ത് ആറടി ഉയരത്തിലുള്ള വള്ളീദേവിയെയും ദര്‍ശിച്ചു വണങ്ങാം. യാദൃശ്ചികമായി ക്ഷേത്രത്തിൽ  വച്ചു കാണുവാന്‍ ഭാഗ്യം കിട്ടിയ  സുഹൃത്തിന്‍റെ മകൾ  ‘വര്‍ഷ’യാണ്  ഇക്കാര്യങ്ങളൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നത്. കോവിലിന് സമീപ പ്രദേശത്ത് താമസിക്കുന്ന വർഷയും ഭര്‍ത്താവും വീട്ടുകാരും കൂടി ഒരു പൂജ നടത്തുവാന്‍ വേണ്ടി  ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. അതു പോലെ കുമാരസ്വാമിയുടെ  ഒരു വശത്തായി അല്‍പ്പം പിന്നിലേക്ക് മാറി  ചെരിഞ്ഞു  നില്‍ക്കുന്ന വള്ളീ ദേവിയെ വര്‍ഷയുടെ സഹായം കൊണ്ടാണ് ഞാന്‍ കണ്ടത്. ദേവീ വിഗ്രഹം ആദ്യമായി ചെല്ലുന്നവര്‍ക്ക്  അത്ര പെട്ടെന്ന്‍ കാണാന്‍ പറ്റാത്ത രീതിയില്‍ വച്ചിരിക്കുന്നത് കല്യാണത്തില്‍ എതിര്‍പ്പുള്ള ആരെങ്കിലും ഇനിയും അവരെ ശല്യം ചെയ്യാതിരിക്കനാണോ എന്ന് ഞാന്‍ സംശയിച്ചു പോയി. പ്രധാന ശ്രീകോവിലിലെ  ദര്‍ശനം കഴിഞ്ഞിറങ്ങിയാല്‍ ഉത്സവ മൂര്‍ത്തി ഇളയ നായനാര്‍( child murugan,...) .വള്ളി ദേവയാനി സമേതനായ സുബ്രഹ്മണ്യ സ്വാമി ,ദക്ഷന്‍, മഹാദേവര്‍ ,ശിവകാമി അമ്മാള്‍ (പാര്‍വ്വതി) എന്നീ സന്നിധികള്‍ കൂടി കണ്ടു വണങ്ങാം.മലയാളികള്‍ ധാരാളമായി ദര്‍ശനത്തിനു വരുന്ന ഇവിടെ പൂജാരിമാരും മലയാളികള്‍ ആണെന്ന് വർഷ പറഞ്ഞു . 
ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തു വന്നപ്പോള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു മയിലിനെ കണ്ടു. ഒരിക്കല്‍ അത് അവിടെ തനിയെ വന്നു കയറിയതാണെന്നും മറ്റൊരു മയിലിനെ കൂട്ടില്‍ വളര്‍ത്തുന്നുണ്ടെന്നും  വർഷയിൽ നിന്നറിഞ്ഞു.വർഷയുടെ വീട്ടുകാരുടെ പൂജാ പരിപാടികൾ  അവസാനിക്കാന്‍ താമസമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ വിനയാന്വിതയായ ആ കുട്ടിയോട് യാത്ര പറഞ്ഞിറങ്ങി.പുറത്ത് പ്രദക്ഷിണം വയ്ക്കുമ്പോള്‍ അയ്യപ്പ സ്വാമിയുടെ സന്നിധിയ്ക്കരികിൽ  സുബ്രഹ്മണ്യ വാഹനമായ അഴകുറ്റ മയൂര ശ്രേഷ്ടനെ ഒരു കൂട്ടിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടു  . പഴക്കം കൊണ്ട് നശിച്ചു പോയ ‘വെന്‍ഗൈ മരം’ എന്ന സ്ഥല വൃക്ഷത്തിന്‍റെ (സേക്രഡ് ട്രീ)  അവശിഷ്ടങ്ങള്‍ (ട്രങ്ക് മാത്രം)   “തെപ്പാകുളം” എന്ന "സേക്രഡ് ലേക്ക്"(Sacred Lake ) ഇവ കാണാന്‍ സമയം അനുവദിച്ചില്ല.13 കി മീ അകലെ  നാഗര്‍കോവിലിലുള്ള ‘വിജേത’ ഹോട്ടലില്‍ ഞങ്ങള്‍ മുറി ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു  ,വൈകാതെ അവിടെ എത്തണം അതായിരുന്ന അടുത്ത ഉദ്ദേശം.നാഷണല്‍ ഹൈവേ 66 ല്‍ നിന്ന് നേരെ NH 944 വഴി സന്ധ്യയോടെ ഞങ്ങൾ ഹോട്ടലിലെത്തി. നല്ല വൃത്തിയും വെടിപ്പുമുള്ള അവിടെ നിന്ന് രുചികരമായ ആഹാരം കഴിച്ച് വിശ്രമിച്ചു.
     പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് സ്നാനാദി കര്‍മ്മങ്ങള്‍ കഴിഞ്ഞ് തൊട്ടടുത്തുള്ള നാഗര്‍കോവില്‍ ക്ഷേത്രത്തിലേക്ക് പോയി. ഹോട്ടലില്‍നിന്ന്  പത്ത് മിനിറ്റ് നടന്നാല്‍ മതി സ്ഥലനാമത്താൽ തന്നെ  പ്രസിദ്ധമായ നാഗരാജ ക്ഷേത്രത്തിലെത്തുവാന്‍. ആകെ ഒരു വിഷമം തോന്നിയത് പോകുന്ന വഴിയും ക്ഷേത്രപരിസരവും ഒക്കെ മുഴുവന്‍ വൃത്തി ഹീനമായിരുന്നു എന്നതാണ്.ഓല മേഞ്ഞ ശ്രീകോവിലില്‍ നാഗരാജാവിന്‍റെ പ്രതിഷ്ഠ കാണാം,തൊട്ടടുത്ത് അനന്തകൃഷ്ണന്‍ ,ശിവന്‍ എന്നീ ദേവന്മാരെയും പ്രതിഷ്ടിച്ചിരിക്കുന്നു. നാഗരാജാവിന് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പാലും കോഴിമുട്ടയുമാണ്,ഈ മുട്ട നാഗങ്ങള്‍ ഭക്ഷിക്കുമെന്നു സങ്കല്‍പം. അടുത്ത  ദിവസം പൂജാരിമാര്‍ ഈ മുട്ടത്തോടുകള്‍ നീക്കം ചെയ്യും.  ആ  മുട്ടത്തോടുകള്‍ ശ്രീ കോവിലിന് പിൻ വശത്തൊരു സ്ഥലത്തായി  കൂട്ടിയിട്ടിരുന്നു . സര്‍പ്പങ്ങള്‍ ശീത രക്ത ജീവികള്‍ ആയതു കൊണ്ട് തണുപ്പ് കിട്ടാന്‍ വേണ്ടി ആയിരിക്കാം ശ്രീകോവിൽ ഓല മേഞ്ഞിരിക്കുന്നത് എന്ന് ഞാന്‍ ഊഹിച്ചു.സാധാരണ ക്ഷേത്രങ്ങളിലെ പോലെ കൊടിമരത്തിന്‍റെ മുകളില്‍ ഗരുഡനെ സ്ഥാപിച്ചിട്ടില്ല എന്നത് ഒരു പ്രത്യേകതയാണ് ,കാരണം നാഗരാജാവും ഗരുഡനും ആജന്മ ശത്രുക്കളായ സ്ഥിതിയ്ക്ക് അക്കാര്യം ചിന്തിക്കേണ്ടതില്ലല്ലോ!! മറ്റൊരു രസകരമായ കാര്യം,നാഗരാജാവിനടുത്ത് ശിവനെയും അതിനുമപ്പുറം  കൃഷ്ണസ്വാമിയെയും  പ്രതിഷ്ടിച്ചിരിക്കുന്നു . കാരണം കാളിയനാണ് നാഗരാജാവെന്നും ,പണ്ട് ഭഗവാന്‍ കൃഷ്ണന്‍ കാളിയ മര്‍ദ്ദനം നടത്തിയ ആളായതിനാല്‍ ,വീണ്ടും ഒരു ഉരസല്‍ ഉണ്ടായാലോ എന്ന് സംശയിച്ചാണത്രേ ഈ അകലം പാലിച്ചിരിക്കുന്നത്...നോക്കണേ മനുഷ്യര്‍ തമ്മിലുള്ള ശത്രു ഭാവം ദൈവങ്ങളിലും ആരോപിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പാവം മനുഷ്യരുടെ കാര്യമേ !!! നാഗരാജ ശ്രീകോവില്‍ പ്രദിക്ഷണം വച്ച് പുറത്തു വന്നപ്പോള്‍ പുനര്‍നിര്‍മ്മാണം നടക്കുന്ന,അയ്യപ്പന്‍,മുരുകന്‍ ,ദേവി എന്നീ സന്നിധികള്‍ കണ്ടു.
 
      ക്ഷേത്രത്തിനു മുന്‍പില്‍ വലിയ ഒരു കുളവും അതിനടുത്തായി ഒരു നാഗത്തറയും ഉണ്ട് .അനേകം സര്‍പ്പ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്ന  അവിടെ ഒരു പൂച്ചയും  സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു.നൂറും പാലും അഭിഷേകം നടത്തിയതിന്‍റെ അവശിഷ്ടങ്ങള്‍ അവിടമാകെ ഒഴുകിയൊലിച്ചു വല്ലാത്ത ദുര്‍ഗന്ധം പരത്തുന്നുണ്ടായിരുന്നുവെന്നത് ഖേദകരമായ ഒരു സത്യം മാത്രമാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം മഞ്ഞളും കുളത്തിലെ കുറച്ചു മണ്ണും ആണ്.ഞങ്ങളുടെ സുഹൃത്ത്‌ ആശ പറഞ്ഞതനുസരിച്ച് ആ ദേശത്തെ കൃഷി മട്ട അരി ആണെങ്കില്‍ കുളത്തിലെ മണ്ണിന് കറുപ്പ് നിറവും വെള്ള അരി ആണെങ്കില്‍ വെളുപ്പ് നിറവും ആയിരിക്കും എന്നതാണ്.ഞങ്ങള്‍ക്ക് കിട്ടിയ പ്രസാദത്തില്‍,വെളുത്ത മണലില്‍ അങ്ങിങ്ങ് കുറച്ചു കറുത്ത തരികളും ഉണ്ടായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്കുള്ള നടത്തത്തിനിടയില്‍ ആശ പറഞ്ഞതനുസരിച്ച് നാഗര്‍കോവിലില്‍ മാത്രം ലഭിക്കുന്ന “മട്ടിപ്പഴം” അന്വേഷിച്ചു.വളരെ രുചികരവും, പോഷകമൂല്യമുള്ളതുമായ പഴം ആദ്യം കിട്ടിയില്ലെങ്കിലും ഹോട്ടലില്‍ എത്തി പ്രഭാത ഭക്ഷണം കഴിഞ്ഞ് തോവാളയ്ക്ക് പോകുന്ന വഴി അത് കിട്ടി.വലിയ വില കൊടുത്തു വാങ്ങിയ ഇത് മലയാളികളുടെ ഞാലിപ്പൂവന്‍ പഴം പോലെ മാത്രമേ എനിക്ക് തോന്നിയുള്ളൂ.
                   നാഗര്‍കോവില്‍ ക്ഷേത്രം 
           നൂറും പാലും അഭിഷിക്തരായ നാഗ ദൈവങ്ങള്‍ 
 
 തോവാളപ്പൂക്കൾ തേടി

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള പ്രകൃതി സുന്ദരമായ,പൂക്കളുടെ നാടായ ഗ്രാമമാണ് തോവാള.വളരെ നാളായി പൂപ്പാടങ്ങള്‍ കാണുവാന്‍ ആഗ്രഹം ഉണ്ടായിരുന്ന ഞാന്‍ ഏറെ പ്രതീക്ഷയോടെയാണ് തോവാള കാണാന്‍ പോയത്.മലകളും കുന്നുകളും കാവലുള്ള കരിമ്പനകള്‍ കുട നിവര്‍ത്തി നില്‍ക്കുന്ന തോവളയിലെത്തിയപ്പോള്‍ വാടാമല്ലിയും ,ജമന്തിയും ബന്തിയും നിറച്ചാര്‍ത്തേകി നില്‍ക്കുന്ന പാടങ്ങള്‍ തേടി എന്‍റെ കണ്ണുകള്‍ കാറിന് പുറത്ത് ഉഴറി നടന്നു.തോവാള എന്ന സ്ഥലനാമ ഫലകം കണ്ടതോടെ ഞാന്‍ ഉഷാറായി .ആരോടൊക്കെയോ അറിയാവുന്ന തമിഴില്‍ വഴി ചോദിച്ച് ഒടുവില്‍ ഒരു ഇടുങ്ങിയ സ്ഥലത്ത് ചെന്ന് വണ്ടി നിന്നപ്പോള്‍  വെറും പൂ മാര്‍ക്കറ്റ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്.നമ്മള്‍ പൂക്കള്‍ വാങ്ങാനല്ലല്ലോ മന്ദമാരുതനേറ്റ് തലയാട്ടി നില്‍ക്കുന്ന പൂക്കളുടെ ചന്തം കാണാനല്ലേ വന്നത് !!നിരാശ തോന്നിയെങ്കിലും വീണ്ടും പാടങ്ങള്‍ അന്വേഷിച്ചു കുറെ നേരം കാറില്‍ യാത്ര ചെയ്തു.ആവാരിക്കുളം എന്ന സ്ഥലത്ത് ചെന്നാല്‍ പൂപ്പാടം കാണാം എന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് അവിടെ ചെന്നപ്പോള്‍ കാറ്റാടിപ്പാടങ്ങള്‍ പൂപ്പാടങ്ങളെ ഇല്ലാതെയാക്കി അവരുടെ സ്ഥലം കയ്യേറിയിരിക്കുന്നതാണ് കണ്ടത് .ഇനി മുന്നോട്ടു പോയാല്‍ കന്യാകുമാരിയില്‍ എത്തും എന്നായപ്പോള്‍ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു.മടക്കയാത്രയില്‍ എനിക്ക് ആശ്വാസം തരാനെന്ന പോലെ ഒരു പിച്ചിപ്പൂ പാടം കണ്ടു.ഞാന്‍ അവിടെയിറങ്ങി പൂമൊട്ട് ശേഖരിക്കുന്ന പൂക്കാരി സ്ത്രീയോട് പാടം കാണാന്‍ അനുമതി ചോദിച്ചു.കമ്പോളത്തില്‍ കൊടുക്കാനുള്ള പിച്ചിമൊട്ടുകള്‍ എടുത്തു കൊണ്ടിരുന്ന അവരുടെ ഇരട്ടക്കുട്ടികള്‍ എന്നെക്കണ്ടതും കരയാന്‍ തുടങ്ങി. ഇപ്പോള്‍ പൂക്കളുടെ കൃഷി കുറഞ്ഞുവെന്നും അവരുടെ എന്‍ജിനീയറായ ഭര്‍ത്താവ് കൃഷി നിര്‍ത്തി വിന്‍ഡ് മില്ലില്‍ മാനേജര്‍ ആയി ജോലി നോക്കുകയാണെന്നും, കുട്ടികളെ നോക്കേണ്ടത് കൊണ്ട് നേഴ്സായ അവര്‍ ജോലിക്ക് പോകുന്നില്ലെന്നും റാണി എന്ന് പേരുള്ള ആ സ്ത്രീ എന്നോട് പറഞ്ഞു. കുറച്ചു നേരം അവരുടെ വിശേഷങ്ങള്‍ കേട്ടതിനു ശേഷം ഞാന്‍ യാത്ര പറയുമ്പോള്‍ ഒരു കൈക്കുടുന്ന നിറയെ സുഗന്ധമേറിയ പിച്ചിമൊട്ടുകള്‍ അവര്‍ എനിക്ക് സമ്മാനിച്ചു,വില വാങ്ങാതെ.പാടത്തിനരികില്‍ പൂത്തുലഞ്ഞു നിന്ന ഒരു പനിനീര്‍ പുഷ്പവും അവര്‍ എനിക്ക് സന്തോഷത്തോടെ സമ്മാനിച്ചു .ഒരു വസന്തം തേടി വന്ന എന്നിലെ പൂമ്പാറ്റയ്ക്ക് കുറച്ചു പൂക്കള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.അതോടെ തോവാളയിലെ പൂപ്പാടങ്ങളുടെ നിറമുള്ള ചിത്രങ്ങള്‍  എന്‍റെ മനസ്സിന്‍റെ ക്യാന്‍വാസില്‍ നിന്ന് മാഞ്ഞു പോകുക തന്നെ ചെയ്തു.
                       പിച്ചിപ്പാടം 
        പിച്ചിപ്പൂ 'റാണി' തന്‍റെ ഇരട്ടക്കുട്ടികളുമായി 

തോവാള എന്ന നഷ്ട സ്വപ്നവുമായി മുന്‍പൊരിക്കല്‍ പോയിട്ടുള്ള തിരുവട്ടാര്‍ ആദി കേശവ പെരുമാള്‍ ക്ഷേത്രവും,തൃപ്പരപ്പ് വെള്ളച്ചാട്ടവും കാണുവാനാണ് പിന്നീട് പോയത്.ജയയും മുരളി സാറും അവിടെ പോയിട്ടില്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി അവര്‍ക്ക് വേണ്ടി ഞങ്ങള്‍ അവിടെയും പോയി.കഴിഞ്ഞ തവണ പോയപ്പോള്‍ ജലപാതത്തില്‍ കുളിക്കാന്‍ പറ്റിയില്ല എന്ന ഖേദം ഇത്തവണ മാറ്റിക്കുറിക്കാന്‍ കഴിഞ്ഞു എന്നൊരു സന്തോഷമുണ്ടായി.
എന്തായാലും യാത്ര വളരെ സുഖകരവും സന്തോഷപ്രദവുമായിരുന്നു എന്നു  പറയാതെ വയ്യ. മാത്രമല്ല നല്ല സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകള്‍ എന്നും മനസ്സില്‍ നല്ല ഓര്‍മ്മച്ചിത്രങ്ങള്‍ നല്‍കും എന്നനുഭവം ഉള്ളത് കൊണ്ട് ഈ യാത്രയുടെ സന്തോഷം നിറഞ്ഞ ഓര്‍മ്മകളുടെ നീര്‍ത്തുള്ളികള്‍ എന്നും മനസ്സിന് കുളിരേകട്ടെ എന്നാഗ്രഹിച്ചു കൊണ്ട്, ............  
 14/10/2019




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ