2020, ജനുവരി 29, ബുധനാഴ്‌ച


തിരുപ്പതി ബാലാജിയുടെ നാട്ടില്‍
                                       -നന്ദ-
തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സമീപ പ്രദേശങ്ങളില്‍  സ്ഥിതിചെയ്യുന്ന കുറേ ക്ഷേത്രങ്ങള്‍ കൂടി കാണുവാനുള്ള ഒരു പദ്ധതി ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. അതില്‍ ഒരു പ്രധാനപ്പെട്ട ക്ഷേത്രമായിരുന്നു കാളഹസ്തി ശിവക്ഷേത്രം,പക്ഷേ അവിടെ ദര്‍ശനം നടത്തിയാല്‍ തിരികെ സ്വഗൃഹത്തിലേക്ക് തന്നെ മടങ്ങണമെന്നൊരു  പ്രമാണമുണ്ട്. ഞങ്ങളുടെ യാത്രാ പരിപാടിയില്‍ മറ്റു പല സ്ഥലങ്ങളും കൂടി  സന്ദര്‍ശിക്കുവാന്‍ ഉദ്ദേശമുണ്ടായിരുന്നത് കൊണ്ട് തത്കാലം കാളഹസ്തി യാത്ര ഒഴിവാക്കുവാന്‍ തീരുമാനിച്ചു.
അടുത്ത ദിവസം പ്രഭാതത്തിൽ പതിവ് സ്ഥലമായ സാരംഗില്‍ നിന്ന് പ്രാതല്‍ കഴിച്ചിട്ട് അയ്യപ്പ ഭക്തനായ  മണിച്ചേട്ടന്‍റെ ഇന്നോവയിൽ  “ഗോഗര്‍ഭ” ഡാമിനരികില്‍ കൂടി ചിറ്റൂര്‍ ജില്ലയില്‍ തന്നെയുള്ള വേണുഗോപാല സ്വാമി ക്ഷേത്രം കാണുന്നതിനായി  പത്തു മണിയോടെ യാത്ര തിരിച്ചു. അഞ്ചു നിമിഷം  കൊണ്ട് ക്ഷേത്രത്തിലെത്തി. കുറേയധികം സൂവനീര്‍ കടക്കള്‍ക്കിടയിലൂടെ നടന്നെത്തിയത് വൃക്ഷങ്ങള്‍ തണല്‍ വിരിച്ചു നിന്ന  ഒരു ചെറിയ ക്ഷേത്രത്തിന്‍റെ മുന്‍വശത്തേക്കാണ്. പ്രധാന പ്രതിഷ്ഠയായ വേണുഗോപാലസ്വാമിയെ  കൂടാതെ ഒരു സങ്കടമോചന ഹനുമാന്‍ കൂടി അവിടെയുണ്ടായിരുന്നു . ശ്രീകോവിലിനു പുറത്ത് അങ്ങിങ്ങ് മരത്തിന് ചുറ്റും കെട്ടിയ തറയില്‍   ഓരോരുത്തര്‍ സന്യാസി വേഷം ധരിച്ച് അനുഗ്രഹം കൊടുത്ത് ദക്ഷിണ വാങ്ങുന്നത് കാണാമായിരുന്നു, ഒരു സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ നമ്മളാരെങ്കിലും അവിടെപ്പോയി മുന്നില്‍ ഒരു പട്ടും വിരിച്ചിരുന്നാല്‍ ദക്ഷിണ കിട്ടുമെന്ന് പറഞ്ഞ് എല്ലാവരും കൂടി  ചിരിച്ചു. പുതിയ പുതിയ പ്രതിഷ്ഠകളും ,വഞ്ചിപ്പെട്ടികളും സ്ഥാപിച്ച് വരുമാനം ഉണ്ടാക്കുന്ന ഒരു പ്രവണത ഇക്കാലത്ത്  പൊതുവേ പല ആരാധനാലയങ്ങളിലും കണ്ടു വരുന്നുണ്ടല്ലോ . ദര്‍ശനം കഴിഞ്ഞ് പ്രസാദം കിട്ടിയപ്പോള്‍ അതില്‍ ഒരു ഇല കൂടി ഉണ്ടായിരുന്നു. അത് കഴിച്ചാല്‍ അമരത്വം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. അതറിഞ്ഞതോടെ ആ ഇല കഴിച്ച് എല്ലാവരും  അമരത്വം നേടിയതായി കരുതി സന്തോഷിച്ചു !!!എന്തെങ്കിലും ഔഷധ ഗുണം ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള പ്രസ്തുത വൃക്ഷം പിന്നീടുള്ള യാത്രയില്‍ പലയിടത്തും കാണുവാന്‍ കഴിഞ്ഞു.
വേണുഗോപാല സ്വാമി ക്ഷേത്രം

വേണുഗോപാല ക്ഷേത്രത്തില്‍ നിന്ന് അഞ്ചു കി മീ യാത്ര ചെയ്‌താല്‍ ‘ആകാശഗംഗ’യിലെത്താം. ധാരാളം പടിക്കെട്ടുകള്‍ കയറിയിറങ്ങി വേണം ആകാശഗംഗയ്ക്കടുത്തെത്താന്‍. ചുറ്റോടു ചുറ്റും വനപ്രദേശമാണ്. ധാരാളം സന്ദര്‍ശകര്‍ എത്തിയിരുന്ന അവിടെ ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്.
 ‘പെരിയ തിരുമലനമ്പി” എന്ന ഒരു വെങ്കടേശ്വര ഭക്തന്‍ പണ്ട് കാലത്ത് തന്‍റെ വീട്ടില്‍ നിന്ന് വളരെ അകലെയുള്ള ‘പാപ വിനാശനം’ എന്ന സ്ഥലത്ത് വന്ന് സ്വാമിയ്ക്ക് സേവ ചെയ്യുവാനായി വെള്ളം കൊണ്ടു വരിക പതിവായിരുന്നു. വളരെ പ്രായമായിക്കഴിഞ്ഞും അദ്ദേഹം ഈ പതിവ് തുടര്‍ന്നു പോന്നു . ഒരിക്കല്‍ ഇപ്രകാരം വെള്ളവുമായ വന്ന അദ്ദേഹത്തെ ഒരു വേടന്‍ തടഞ്ഞു നിര്‍ത്തി വെള്ളം അയാള്‍ക്ക്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ സ്വാമിയുടെ പൂജയ്ക്കുള്ള വെള്ളം കൊടുക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞു കൊണ്ട് നമ്പി പോകാന്‍ തുടങ്ങുമ്പോള്‍ വേടന്‍ ഒരു അമ്പ് എയ്ത് കുടത്തില്‍ ദ്വാരമുണ്ടാക്കി വെള്ളം കുടിച്ചു. വിഷമത്തിലായ നമ്പി വീണ്ടും വെള്ളമെടുക്കാന്‍ പാപവിനാശത്തേക്ക് തിരിച്ചു. അപ്പോള്‍ വേടന്‍ തന്‍റെ അമ്പെടുത്ത് തൊട്ടടുത്തുള്ള അഞ്ജനാദ്രിയിലേക്ക് തൊടുക്കുകയും അവിടെ നിന്നും നല്ല ഒന്നാംതരം വെള്ളം ഒഴുകി വരികയും ചെയ്തുവത്രെ . ഒന്നും മനസ്സിലാകാതെ അത്ഭുത പരതന്ത്രനായി നിന്ന നമ്പിയോട്, വേഷം മാറി വേടന്‍റെ രൂപത്തിൽ വന്ന  സാക്ഷാല്‍ വെങ്കടേശ്വര സ്വാമി സ്വരൂപം കൈക്കൊണ്ടിട്ട് “ ഇനിമേല്‍ എനിക്കുള്ള ജലം ഇവിടെ നിന്നും എടുത്താല്‍ മതി,അങ്ങേക്ക് വാര്‍ദ്ധക്യം ആയല്ലോ’ എന്ന് പറഞ്ഞിട്ട് മറഞ്ഞു. ആ പ്രവാഹമാണ് ആകാശഗംഗയായി ഇന്ന് നാം കാണുന്നത്.
ആകാശഗംഗ
ആകാശഗംഗയ്ക്ക് സമീപമുള്ള വനപ്രദേശം 

 ഹനുമാൻ ക്ഷേത്ര ദർശനം കഴിഞ്ഞ് നിന്ന് തിരിച്ചു പടിക്കെട്ടുകള്‍ കയറുമ്പോള്‍ മുന്‍പ് പറഞ്ഞ ‘അമരത്വ’ വൃക്ഷങ്ങള്‍ അവിടെയൊക്കെ നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. കുറച്ച് ഇലകള്‍ ശേഖരിച്ച് നാട്ടില്‍ മറ്റുള്ളവര്‍ക്ക് കൊണ്ടു കൊടുക്കാമെന്ന് കരുതി നോക്കുമ്പോള്‍ കയ്യെത്തുന്ന പൊക്കത്തില്‍ ഒരില പോലും കാണാന്‍ പറ്റിയില്ല, അങ്ങനെ ചുളുവിനാരും അമരന്മാരകണ്ടാ എന്നായിരിക്കാം ദൈവഹിതം . ആകാശ ഗംഗ കണ്ടതിനു ശേഷം ‘നമ്പി’ ആദ്യം ജലമെടുത്തിരുന്ന പാപവിനാശനം കാണുവാനായി പോകുമ്പോള്‍ ഒരു ടോള്‍ ഗേറ്റ് കണ്ടു. വെങ്കടേശ്വര വൈല്‍ഡ് ലൈഫ് സാങ്ക്ച്വറിയുടെ ആ  പ്രവേശന കവാടത്തിൽ  മുപ്പതു രൂപ ടോള്‍ കൊടുത്തു വേണം അകത്തേക്ക് പ്രവേശിക്കാൻ  . സാമാന്യം ചെറിയ ഒരു വനപ്രദേശത്ത് കൂടി മൂന്ന് കി മീ ദൂരം ചെന്നപ്പോള്‍ പാപവിനാശനം ഗംഗാദേവി ക്ഷേത്രത്തിനടുത്തുള്ള കവാടത്തിനരികിലെത്തി. മരങ്ങള്‍ കുട പിടിച്ചു നില്‍ക്കുന്ന വഴിയിലൂടെ കുറച്ചു ദൂരം നടന്ന്‍ പാപവിനാശനം ഗംഗാദേവി ക്ഷേത്രത്തിനടുത്തേക്ക് പോകുമ്പോള്‍  വഴിയ്ക്കിരുവശങ്ങളിലും ധാരാളം കച്ചവടക്കാരെയും , സന്ദര്‍ശകര്‍ക്ക്  വെങ്കിടേശ്വര സ്വാമിയുടെ ഗോപി ചാര്‍ത്തി കൊടുത്ത് കാശ് വാങ്ങുന്നവരെയും ഒക്കെ കാണാമായിരുന്നു. പത്തു രൂപയോ മറ്റോ കൊടുത്ത് ഞാനും ഒരു ഗോപിക്കുറി ചാര്‍ത്തിയെടുത്തു. പാപവിനാശന ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ തിരുമലയിലേക്ക് മടങ്ങി.
പാപവിനാശനം  ഗംഗാദേവി ക്ഷേത്രം 

തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രം ഉണ്ടാവുന്നതിനു മുന്‍പ് മഹാവിഷ്ണുവിന്‍റെ മൂന്നാമത്തെ അവതാരമായ വരാഹമൂര്‍ത്തി വാഹനമായ ഗരുഡനോടൊപ്പം പുഷ്ക്കരിണി തീര്‍ത്ഥത്തിന്‍റെ പടിഞ്ഞാറേക്കരയില്‍ കിഴക്കോട്ട് ദര്‍ശനമായി ഇരുന്നുവെന്നാണ് ഐതീഹ്യം. ആ ക്ഷേത്രം കാണുവാനാണ് പിന്നീട് പോയത്. ഉച്ച സമയമായിട്ടും തുറന്നിരുന്ന ക്ഷേത്രത്തില്‍ വളരെ നല്ല തിരക്കുണ്ടായിരുന്നു. തിരക്കിനിടയിലൂടെ വരാഹസ്വാമി ദര്‍ശനം നടത്താൻ കഴിഞ്ഞ  സന്തോഷത്തോടെ  ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുവാൻ പോയി .
                   വരാഹസ്വാമി ക്ഷേത്രം 
സാരംഗ് ഹോട്ടലിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആണെന്നത് പോലെ  മണിച്ചേട്ടന്‍ ഞങ്ങളെ ഊണ് കഴിക്കാന്‍ അങ്ങോട്ട്‌ തന്നെ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും എല്ലാവരും കൂടി വേറെ സ്ഥലത്ത് പോകണമെന്ന് വാശി പിടിച്ചു. അവസാനം ശ്രീനിവാസം എന്നൊരു ഹോട്ടലില്‍ പോയി ആഹാരം കഴിച്ചു. റേറ്റ് കുറവായിരുന്നെങ്കിലും സാരംഗിലെ ഭക്ഷണത്തിന്‍റെ സ്വാദ് അവിടെ കിട്ടിയില്ല എന്നതായിരുന്നു സത്യം. അപ്പോഴാണ്‌ മണിച്ചേട്ടന്‍റെ വില മനസ്സിലായത്.
 ബാലാജി ക്ഷേത്രത്തിനു സ്വന്തമായി വലിയ ഉദ്യാനം ഉണ്ടെന്നും അവിടെ നിന്നുള്ള പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നതെന്നും, അതൊക്കെ ഒന്നു കാണേണ്ടതാണെന്നും, മുൻപ് പല തവണ ആ സ്ഥലത്ത് പോയിട്ടുള്ള  രമ പറഞ്ഞു. അതുകൊണ്ട് ഉച്ചഭക്ഷണം കഴിഞ്ഞ് തിരുപ്പതി ദേവന്‍റെ  ഉദ്യാനം കാണുവാനിറങ്ങി. ക്ഷേത്ര പരിസരങ്ങളില്‍ നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഉദ്യാനക്കാഴ്ച്ചകള്‍ മനസ്സില്‍ നിറച്ചു കൊണ്ടാണ് ഇറങ്ങിയത്‌. പക്ഷെ മുന്‍പുണ്ടായിരുന്ന പല ഉദ്യാനങ്ങളും സമീപ കാലത്ത്  ഫ്ലാറ്റുകളും ഹോട്ടലുകളുമായി മാറിപ്പോയതായി  കണ്ടപ്പോള്‍ വലിയ നിരാശ തോന്നി. വനങ്ങളും, കുന്നുകളും ഒക്കെയായി ധാരാളം സ്ഥലം ലഭ്യമായിട്ടുള്ള ഇവിടെ ഉദ്യാനങ്ങള്‍ നശിപ്പിക്കാതെ പരിരക്ഷിക്കാമായിരുന്നു എന്നാണ് തോന്നിയത്. സന്ദര്‍ശകര്‍ക്ക് താമസ്സിക്കാന്‍ സൗകര്യം വേണ്ടെന്നല്ല , പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടാകണം വികസനം എന്നേ ഉദ്ദേശിക്കുന്നുള്ളൂ. രമ മുന്‍പ് വന്നിരുന്ന സമയത്ത് ഉദ്യാനങ്ങള്‍ കണ്ടിരുന്ന പലസ്ഥലത്തും ഞങ്ങള്‍ കാറില്‍ കറങ്ങി, തോട്ടങ്ങളില്‍  ഉണ്ടായിരുന്ന ശില്‍പ്പങ്ങള്‍ പലതും റോഡരികില്‍ ഇരിക്കുന്നതായി കണ്ടു. പൂക്കള്‍ ഇഷ്ടപ്പെടുന്ന എന്നെ പൂന്തോട്ടം കാണിക്കാന്‍ പറ്റാത്തതിന്‍റെ സങ്കടമായിരുന്നു  രമയ്ക്ക്‌, ഒടുവില്‍ പേരിനൊരു സ്ഥലം കണ്ടു പിടിച്ചു.  കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയമൊന്നും അവകാശപ്പെടുവാനില്ലാത്ത ഒരു ചെറിയ ഉദ്യാനം. വാനരന്മാര്‍ വിഹരിച്ചിരുന്ന അവിടെ അല്‍പ്പനേരം ചിലവഴിച്ചു. അവര്‍ മരക്കൊമ്പുകളിലും ഞങ്ങള്‍ സിമന്‍റ് ബഞ്ചുകളിലും പരസ്പരം നോക്കിയിരുന്നു. ഉദ്യാനക്കാഴ്ച്ചകളില്‍ നിന്ന് മടങ്ങിയ ഞങ്ങള്‍ വീണ്ടും വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് പോയി.
                                 തിരുപ്പതി ഉദ്യാനം 

രമ വൈകിട്ട് ക്ഷേത്രത്തില്‍ ‘സഹസ്ര ദീപാലങ്കാര സേവ’ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. നാലര മണിയോടെ അവിടെയെത്തിയപ്പോള്‍ സ്വാമിയെ ഒരു മഞ്ചലില്‍ ആഘോഷമായി അലങ്കരിച്ച് കുടകളും ആരവവുമായി എഴുന്നള്ളിച്ചു കൊണ്ട് വരുന്നത് കണ്ടു. ഒരു പന്തലിന് മുന്നിലുള്ള വലിയ സ്റ്റേജില്‍ നിറയെ ദീപങ്ങള്‍ കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു , ഒത്ത മദ്ധ്യത്ത് അലങ്കരിച്ച വലിയ ഒരു ഊഞ്ഞാലും ഉണ്ട്. മഞ്ചലില്‍ നിന്ന് സ്വാമിയെ ഊഞ്ഞാലില്‍ ഇരുത്തിയിട്ട് പൂജാരിമാര്‍ അത് മെല്ലെ തൊട്ടില്‍ ആട്ടുന്നത്‌ പോലെ ആട്ടാന്‍ തുടങ്ങി, ഒപ്പം നാഗസ്വര മേളവും ഉണ്ടായിരുന്നു. ദീപങ്ങള്‍ കത്തിച്ചു വച്ചിരിക്കുന്നത് ദീപാലങ്കാര സേവയും സ്വാമിയെ ഊഞ്ഞാലാട്ടുന്നത്  ‘ഊഞ്ഞാല സേവ’ യുമാണെന്ന് രമ പറഞ്ഞു തന്നു . ഭക്തര്‍ക്ക്‌ എല്ലാം  മുന്‍കൂട്ടി  ബുക്ക്‌ ചെയ്യാവുന്നതാണ്. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ നാഗസ്വര മേളം അവസാനിപ്പിച്ചിട്ട് കര്‍ണ്ണാടക സംഗീത കീര്‍ത്തന ആലാപനം  തുടങ്ങി.
        സേവയ്ക്കായി മഞ്ചലില്‍ എഴുന്നെള്ളുന്ന ബാലാജി 
         ഊഞ്ഞാലില്‍ ഇരിക്കുന്ന സ്വാമി


                                              ഊഞ്ഞാലസേവ

അര മണിക്കൂര്‍ കൊണ്ട് സേവ അവസാനിക്കുകയും സ്വാമിയെ വീണ്ടും മഞ്ചലില്‍ ഇരുത്തി ക്ഷേത്ര പ്രദിക്ഷണം തുടങ്ങുകയും ചെയ്തു. എല്ലാവരും സ്വാമിയുടെ കൂടെ പ്രദിക്ഷണം വയ്ക്കാന്‍ പോകുമ്പോള്‍ ഞങ്ങളും കൂട്ടത്തില്‍ കൂടി. .!!.സ്വാമി എഴുന്നള്ളുമ്പോള്‍ മുന്നില്‍ എത്രയോ പേര്‍ ദീപങ്ങളും കാഴ്ച്ചകളും ഒക്കെയായി സ്വീകരിക്കാന്‍ നില്‍ക്കുന്നത് കാണാമായിരുന്നു. ഓരോ സ്വീകരണ സ്ഥലത്തും നിര്‍ത്തി ആരതിയും മറ്റും കഴിഞ്ഞ് മേളവും, ദീപങ്ങങ്ങളും നാമജപങ്ങളുമായുള്ള ആ എഴുന്നള്ളത്ത്  അവിസ്മരണീയ കാഴ്ചയാണ് . ഭഗവാനെ അനുഗമിച്ചു നടക്കുമ്പോള്‍ എഴുന്നള്ളത്തിന്‍റെ ഭാഗമായ ഒരു കൂടാരം  വലിക്കുവാന്‍ ഞങ്ങള്‍ക്കും ഭാഗ്യം കിട്ടി. അവസരം കിട്ടിയ ഞങ്ങള്‍ സസന്തോഷം കൂടാരം കുറച്ചു നേരം വലിച്ചു കൊണ്ടു നടന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ബന്ധപ്പെട്ടവര്‍ മതിയെന്നു പറയുകയും ഉടനെ തന്നെ അതിന് പ്രതിഫലം ചോദിക്കുകയും ചെയ്തു , ഇവിടെയൊക്കെ എല്ലാം ഇങ്ങനെയാണ് എന്തിനും ഏതിനും പണം പണം!!ഒരു പ്രദിക്ഷണം പൂര്‍ത്തിയായപ്പോള്‍ സ്വാമിയെ ഉള്ളിലേക്ക് എഴുന്നെള്ളിച്ചു കൊണ്ട് പോയി.
                 ശ്രീനിവാസ സ്വാമിയുടെ ക്ഷേത്ര പ്രദിക്ഷണം

സഹസ്ര ദീപാലങ്കാര സേവ ചെയ്യുന്നവര്‍ക്ക് ലഡ്ഡു കിട്ടുമെന്ന് അറിഞ്ഞു കൊണ്ട് ഞങ്ങള്‍ ലഡ്ഡു കൌണ്ടറിലേക്ക് പോയി. പക്ഷെ അവിടെ കമ്പ്യൂട്ടറില്‍ നോക്കിയിട്ട് ഞങ്ങള്‍ ദര്‍ശനം നടത്താഞ്ഞത് കൊണ്ട്  ലഡ്ഡു ലഭിക്കില്ലെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ക്യൂ നില്‍പ്പും തിരക്കും ഞങ്ങളെ ദര്‍ശനം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. സേവ ബുക്ക്‌ ചെയ്തവര്‍ക്ക് സ്പെഷ്യല്‍ ദര്‍ശനം കിട്ടുമായിരുന്നു എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അത് പറഞ്ഞു തരാന്‍ അവിടെ ആരും ഒട്ടില്ലായിരുന്നു താനും, നിര്‍ദ്ദേശങ്ങള്‍ എഴുതിയ ഫലകങ്ങളും ഇല്ല. ഇത്രയും ജനങ്ങള്‍ ദര്‍ശനം നടത്തുന്ന ഇത്ര മഹത്തായ ഒരു ക്ഷേത്രത്തില്‍ ഇതൊക്കെ വേണ്ടതല്ലേ, എന്തുകൊണ്ട് എല്ലാ ബോര്‍ഡുകളും തെലുങ്കില്‍ മാത്രം എഴുതിവയ്ക്കുന്നു? ഭിന്ന ദേശക്കാരായ ആളുകള്‍ എത്രയോ പേരാണ് അവിടെയെത്തുന്നത് , എല്ലാവരും തെലുങ്ക്‌ അറിയുന്നവരാണോ, ദേവസ്ഥാനം ഇതൊക്കെ ഒന്ന് ശ്രദ്ധിച്ച് സൗകര്യ പ്രദമായി കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് പറയാനുള്ളത്. ധനത്തിന് യാതൊരു കുറവില്ല , വിഭവങ്ങളുണ്ട് ചെയ്യുവാന്‍ ആളുകള്‍ ഉണ്ട്, പിന്നെ ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ ചെയ്തു കൊടുത്താല്‍ എന്താണ് കുഴപ്പം? വളരെ പ്രയാസമേറിയ കാര്യമാണ് മാനേജ്മെന്‍റ് എന്നത്, ഒരുപാട് നൂലാമാലകളും പ്രതിസന്ധികളും ഒക്കെയുണ്ടാകും, ശ്രീനിവാസ സ്വാമിയുടെ കൃപാകടാക്ഷങ്ങള്‍ കൊണ്ട് ഇതെല്ലാം ദൂരികരിച്ച് ഭക്തര്‍ക്ക്‌ ദുരിതങ്ങളില്ലാതെ ദര്‍ശനം നടത്താന്‍ അവസരമുണ്ടാക്കാന്‍ ദേവസ്ഥാനത്തിനു കഴിയട്ടെ, അതിനുള്ള ഭാഗ്യം ഭക്തര്‍ക്കും ലഭിക്കട്ടെ എന്നാശംസിക്കുന്നു.
26/11/2019         .  

                                 തുടര്‍ന്ന് വായിക്കുക ---   പത്മാവതി അമ്മവാരു നാട്.....

2020, ജനുവരി 20, തിങ്കളാഴ്‌ച




ഏഴുമലൈ വാസന്‍
                       - നന്ദ -

ആന്ധ്ര പ്രദേശ് സംസ്ഥാനത്തിലെ ചിറ്റൂര്‍ ജില്ലയില്‍ പെട്ട സപ്തഗിരികളില്‍ ഒന്നായ വെങ്കിടാദ്രിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വെങ്കടേശ്വര ക്ഷേത്ര പ്രസിദ്ധിയാല്‍ അറിയപ്പെടുന്ന നഗരമാണ് തിരുപ്പതി. ഭാരതത്തിലെ തന്നെ ഏറ്റവും ‘ധനികനായ ദൈവം’ എന്ന് പേരു കേട്ട തിരുമലയില്‍ കുടികൊള്ളുന്ന ശ്രീനിവാസ പെരുമാളിന്‍റെ ദര്‍ശനം കാംക്ഷിച്ച് ദിനംപ്രതി എത്രയോ ഭക്തന്മാരാണ് തിരുപ്പതിയിൽ  എത്തുന്നത് എന്നറിയുമ്പോള്‍ അതിശയം തോന്നാം .


ഞങ്ങള്‍ക്ക് പരിചയമുള്ള പലരും തിരുപ്പതിയില്‍ പോയ കഥകള്‍ പറയുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ അവിടെ പോകണം എന്നൊരാഗ്രഹം തോന്നിയിരുന്നു.പക്ഷേ തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലുള്ള ക്ഷേത്ര ദര്‍ശനം കൊണ്ട് ഉള്ള ശാന്തിയും സമാധാനവും നഷ്ടപ്പെടുമെന്ന് അനുഭവമുള്ളത് കൊണ്ട് യാത്രയ്ക്ക് ഉത്സാഹിച്ചില്ല എന്നതാണ് സത്യം. അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു ബന്ധു രമ  , ചെറിയ തീര്‍ത്ഥയാത്ര പരിപാടിയുമായി ഞങ്ങളെ വിളിച്ചു.മകളുടെ വിവാഹം നടക്കുവാന്‍ വേണ്ടി മൂന്ന് വര്‍ഷം മുന്‍പ് മൂകാംബിക ക്ഷേത്രത്തില്‍ ഒരു ചണ്‍ഡികാ ഹോമം ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു അവർ . അത് നടത്തേണ്ട തീയതി 2019 ഡിസംബര്‍ മാസം ഒന്നാം തീയതിയും.അതിനു മുന്‍പായി തിരുപ്പതിയില്‍ കൂടി ദര്‍ശനം നടത്താം അവിടെ” സഹസ്ര ദീപാലങ്കാര സേവ ,കല്യാണ മഹോത്സവം” എന്നീ  വഴിപാടുകള്‍ കൂടി നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ,ഒരുമിച്ചു പോയാല്‍ കൊള്ളാമെന്ന് രമ  അഭിപ്രായപ്പെടുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി. ഒന്നിച്ചുള്ള യാത്രകള്‍ എപ്പോഴും നല്ല അനുഭവങ്ങള്‍ നല്‍കുമെന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങള്‍ സസന്തോഷം യാത്രയ്ക്കൊരുങ്ങി. എല്ലാ സ്ഥലങ്ങളിലുമുള്ള താമസ സൗകര്യം,വിമാന ടിക്കറ്റ്,ലോക്കല്‍ യാത്രകള്‍ക്കുള്ള ടാക്സി ഇതെല്ലം അവർ തന്നെ  ഓണ്‍ ലൈനായി ശരിയാക്കി. അങ്ങനെ നവംബർ ഇരുപത്തി നാലാം തീയതി ഉച്ചയോടെ ഞങ്ങളും മക്കളും കൂടി ട്രെയിനില്‍ തിരുപ്പതിയ്ക്ക് യാത്ര തിരിച്ചു.വഴിയില്‍ കഴിക്കുന്നതിനായി “ധേപ്ല” എന്ന ഗുജറാത്തി പലഹാരം പാചക ശിരോമണിയായ മരുമകൾ  ഉണ്ടാക്കി കയ്യില്‍ കരുതിയിരുന്നത് വളരെ പ്രയോജനം ചെയ്തു.ഗുജറാത്തികള്‍ നീണ്ട യാത്രകള്‍ പോകുമ്പോള്‍ ഇങ്ങനെ അനേക ദിവസം കേടു കൂടാതെ ഇരിക്കുന്ന പലഹാരങ്ങള്‍ കയ്യില്‍ കരുതുക പതിവാണത്രേ. ഖാക്ര,ധേപ്ല,പാപ്പട് എന്നിങ്ങനെ വെടി പടക്കം പോലെയുള്ള പേരുകളാണെങ്കിലും നല്ല രുചികരമായ പലഹാരങ്ങളാണ് ഇവയെല്ലാം എന്ന് അനുഭവം കൊണ്ട് മനസ്സിലായി ,മാത്രമല്ല  അകമ്പടിയായി തൈര് മാത്രം മതിയെന്നൊരു മെച്ചവുമുണ്ട്.
പിറ്റേ ദിവസം അതിരാവിലെ മൂന്നേമുക്കാല്‍ മണിയോടെ തിരുപ്പതി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ രമയും, ജയന്‍ ചേട്ടനും വണ്ടിയുമായി എത്തിയിരുന്നു.നല്ല തണുപ്പുള്ള കൊച്ചു വെളുപ്പാന്‍ കാലത്ത് ഉറക്കവും കളഞ്ഞ് എത്തിയ അവരെ കണ്ടപ്പോള്‍ വലിയ ബഹുമാനവും സന്തോഷവും തോന്നി.വന്ന ദിവസം തന്നെ തന്‍റെ തലയിലെ മുടി മുഴുവന്‍ തിരുപ്പതി ബാലാജിയ്ക്ക് സമര്‍പ്പിച്ച അതീവ ഭക്തയായ രമ മൊട്ടത്തലയില്‍ തൊപ്പിയുമൊക്കെ വച്ചു കൊണ്ടാണ് വന്നത്. റെയിൽവേ സ്റ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള, ശ്രീനിവാസം എന്ന ദേവസ്വം ഗസ്റ്റ് ഹൗസിലേക്കാണ് അവർ ഞങ്ങളെ കൊണ്ടു പോയത് . അവിടെയായിരുന്നു തലേ ദിവസം അവർ താമസിച്ചിരുന്നത് . തിരുമലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര ദര്‍ശനത്തിനായി മലമുകളില്‍ മൂന്നു മുറികള്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും അവിടെ ആറു മണിക്ക് ശേഷം മാത്രമേ ചെക്കിന്‍ ആകാന്‍ സാധിക്കുകയുള്ളൂ, യാത്ര കഴിഞ്ഞു വന്ന ഞങ്ങള്‍ക്ക് തത്കാലം ഒന്ന് വിശ്രമിക്കുവാന്‍ വേണ്ടിയാണ് മാധവം കോംപ്ലക്സിലെ ദേവസ്വം  ഗസ്റ്റ് ഹൗസില്‍ അവർ സൌകര്യം ഒരുക്കിത്തന്നത് . ഒരു മണിക്കൂറോളം അവിടെ ഇരുന്ന് ഭാവി യാത്രാ പരിപാടികളും മറ്റും ചര്‍ച്ച ചെയ്തിട്ട് അഞ്ചേ മുക്കാലോടെ തിരുമലയിലേക്ക് കാര്‍ മാര്‍ഗ്ഗം യാത്ര തിരിച്ചു. തിരുപ്പതിയില്‍ നിന്ന് മടങ്ങിപ്പോകുന്നത്‌ വരെ ആ ഇന്നോവാ കാറും അതിന്‍റെ സാരഥിയും,അയ്യപ്പ ഭക്തനും,ആന്ധ്രാ സ്വദേശിയുമായ സുബ്രഹ്മണ്യനും ഞങ്ങള്‍ക്ക് സഹായമായി ഉണ്ടായിരുന്നുവെന്നത് വലിയ ഒരു കാര്യമായി തോന്നി. മലമുകളിലേക്ക് ഒരു മണിക്കൂര്‍ നേരം നീളുന്ന വന യാത്ര ആരംഭിക്കുന്നതിനു മുന്‍പ് എയര്‍പോര്‍ട്ടിലേത് പോലെ വളരെ വലിയ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞാണ് മുന്നോട്ട് പോകാന്‍ സാധിക്കുക .മലയടിവാരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ അങ്ങ് ദൂരെ മലമുകളില്‍ ശ്രീനിവാസ പെരുമാളിന്‍റെ ശംഖും ചക്രവും മുക്കോവിയും സ്ഥാപിച്ചിരിക്കുന്നത് കാണാമായിരുന്നു. 
       ദൂരെ മലമുകളില്‍ ശ്രീനിവാസ പെരുമാളിന്‍റെ ശംഖും ചക്രവും മുക്കോവിയും        സ്ഥാപിച്ചിരിക്കുന്നത് കാണാം


  
 തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ഭരണ പരിധിയിലുള്ള  പ്രകൃതി രമണീയമായ ഈ പ്രദേശം ഇടതൂര്‍ന്ന വനങ്ങളാലും  ,വന്യ ജീവികളാലും, സുഗന്ധ പുഷ്പ സമൃദ്ധങ്ങളായ തരുനിരകളാലും സമ്പുഷ്ടമാണ്.വളവുകളും തിരിവുകളും ഉള്ള റോഡിലൂടെ കാനന ഭംഗിയും സുഗന്ധ പുഷ്പങ്ങളുടെ ഗന്ധവും ആസ്വദിച്ചു കൊണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ആറേമുക്കാലോടെ തിരുമലയുടെ  മുകളിലെത്തി. പൂര്‍വ്വഘട്ട മലനിരകളിലെ ഏഴ് കുന്നുകളായ ശേഷാദ്രി,നീലാദ്രി,ഗരുഡാദ്രി, അഞ്ജനാദ്രി,ഋഷഭാദ്രി,നാരായണാദ്രി,വെങ്കടാദ്രി എന്നിവയിലെ വെങ്കടാദ്രിയിലെ സ്വാമി പുഷ്കരിണി തീര്‍ത്ഥത്തിനരികിലുള്ള  ക്ഷേത്രത്തിലാണ് പരമാത്മാവായ മാഹാവിഷ്ണു ,ആദിനാരായണനായി വെങ്കിടേശ്വരന്‍ എന്ന പേരില്‍ ലക്ഷ്മിദേവിയോടും ,ഭൂദേവിയായ പത്മാവതിയോടുമൊപ്പം കുടി കൊള്ളുന്നത്.ഏഴു മല വാസനും മുഖ്യ ദേവനുമായ മഹാവിഷ്ണുവിനെ,വെങ്കടേശ്വരന്‍, ബാലാജി,ശ്രീനിവാസന്‍ എന്നീ പേരുകളില്‍ ഭക്തര്‍ ആരാധിച്ചു വരുന്നു.ഭൃഗു മഹര്‍ഷിയാല്‍ നിര്‍മ്മിതമായ ക്ഷേത്രത്തില്‍ ധാരാളം ശിലാലിഖിതങ്ങളും,താളപ്പാക്ക അന്നമാചാര്യരുടെ കൃതികള്‍ രേഖപ്പെടുത്തിയ ചെമ്പ് ഫലകങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു.
മലമുകളിലെത്തിയ ഞങ്ങളെയും കൊണ്ട് ഡ്രൈവര്‍ നേരെ CRO ഒഫീസിലേക്കാണ് പോയത്.മുറി ബുക്ക്‌ ചെയ്തിരിക്കുന്നത് ആരുടെ പേരിലാണോ അവര്‍ ഐ ഡി യുമായി അവിടെ ചെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അലോക്കേഷന്‍ രസീതുമായി വേണം ഹോട്ടലില്‍ എത്താന്‍. ആകെ മൂന്ന് മുറികള്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും രണ്ടു ഹോട്ടലിലായിട്ട് ലഭിച്ചത് കൊണ്ട് ആറു പേരും കൂടി ഒരുമിച്ച് രണ്ടു മുറികള്‍ കിട്ടിയ  അഷ്ടവിനായക ഹോട്ടലില്‍ കഴിയാം എന്ന് തീരുമാനിച്ചു.മാത്രമല്ല 24 മണിക്കൂര്‍ വരെ മാത്രമേ അവിടെ മുറികൾ  തരികയുള്ളൂ, അത് കഴിഞ്ഞ് നമ്മള്‍ വീണ്ടും എക്സ്റ്റന്‍ഷന്‍ വാങ്ങണം.അതാണ്‌ നിയമം. കാറിൽ നിന്ന്  സാധനസാമഗ്രികള്‍  ഇറക്കാതെ തന്നെ സാരംഗി എന്ന ഹോട്ടലില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ചിട്ട്‌ മുറിയിലെത്തി കുളിയും വിശ്രമവും കഴിഞ്ഞ് കല്യാണ മഹോത്സവം ബുക്ക്‌ ചെയ്യാന്‍ വേണ്ടി “ആര്‍ജ്ജിത് സേവാ” കൌണ്ടറിലേക്ക് പോയി. വലിയ ബഹളവും ആള്‍ത്തിരക്കും ഉള്ള അവിടെ വളരെ ബുദ്ധിമുട്ടിയാണ് കൗണ്ടര്‍ കണ്ടുപിടിച്ചത് . ആയിരം രൂപയാണ് കല്യാണ മഹോത്സവത്തിന്‍റെ ചാര്‍ജ്ജ്. ആധാര്‍ കാര്‍ഡ് കാണിച്ചു വേണം ബുക്ക്‌ ചെയ്യുവാന്‍,എന്നാലും ഭാഗ്യമുണ്ടെങ്കില്‍ മാത്രം അവസരം കിട്ടുമെന്നുള്ളത് കൊണ്ട് രൂപ ബുക്ക്‌ ചെയ്യുമ്പോള്‍ അടയ്ക്കേണ്ടതില്ല . ജയന്‍ ചേട്ടന് ആധാര്‍ കാര്‍ഡ് ഇല്ലാത്തത് കൊണ്ട്  ബുക്ക്‌ ചെയ്യാന്‍ സാധിച്ചില്ല .ഞങ്ങള്‍ രണ്ടുപേരും,മക്കളും  ഉത്സവം ബുക്ക്‌ ചെയ്തിട്ട് പോന്നു. നമുക്ക് അവസരമുണ്ടോ എന്ന് പിന്നീട് മൊബൈല്‍ ഫോണില്‍ അറിയിപ്പ് കിട്ടുമത്രേ.
അവിടെ നിന്ന് ഇറങ്ങിയ ഞങ്ങളെ ഏഴു കി മീ അകലെയുള്ള ശ്രീവാരി പാദം കാണുവാനാണ് ഡ്രൈവര്‍ മണി കൊണ്ടു പോയത്. ശ്രീനിവാസ സ്വാമി,മലയടിവാരത്തില്‍ വസിക്കുന്ന തന്‍റെ പത്നിയായ പത്മാവതി ദേവിയെ കാണുവാന്‍ പോകുന്ന വഴി വിശ്രമിക്കുന്ന സ്ഥലമാണത്രേ ഈ ശ്രീവാരിപാദം. പടികള്‍ കയറി ഉയര്‍ന്ന പാറയുടെ മുകളില്‍ എത്തിയാല്‍ ഒരു മണ്ഡപത്തില്‍ ഹരിയുടെ പാദങ്ങള്‍ മാലകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ടു നമുക്ക് നമസ്കരിക്കാം. നല്ല തിരക്കുണ്ടായിരുന്നതിനാല്‍ അവിടെ അധിക നേരം നില്‍ക്കാതെ ഞങ്ങള്‍ പടിയിറങ്ങി.

ശ്രീവാരി പാദ മണ്ഡപം       ശ്രീവാരി പാദം
 സൂവനീർ  വില്‍പ്പനക്കാരെ കണ്ടു കൊണ്ട് പടികളിറങ്ങി വരുമ്പോള്‍ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന സുന്ദരീസുന്ദരന്മാരായ മലയണ്ണാന്‍ പറ്റം സന്ദര്‍ശകര്‍ കൊടുക്കുന്ന തീറ്റ സാധനങ്ങള്‍ ഭയമില്ലാതെ വന്ന് വാങ്ങിക്കൊണ്ടു പോയി മരക്കൊമ്പുകളില്‍ ഇരുന്നു കഴിക്കുന്നത് കാണാമായിരുന്നു.

മലയണ്ണാന്‍


ഹരിയുടെ പാദ ദര്‍ശനം കഴിഞ്ഞ് റോക്ക് ഗാര്‍ഡനും,ചക്ര തീര്‍ത്ഥവും കണ്ടു.


            റോക്ക് ഗാര്‍ഡന്‍ (ശിലാ തോരണ്‍)

      ചക്ര തീര്‍ത്ഥം          ഗാന്ധിജി വേഷക്കാരന്‍ 

പാറ കൊണ്ടുള്ള അനേകം ശില്‍പ്പങ്ങള്‍ വച്ചിരിക്കുന്ന റോക്ക് ഗാര്‍ഡനില്‍ അനേകം കച്ചവടക്കാരും, ജീവിക്കാന്‍ വേണ്ടി രാഷ്ട്രപിതാവിന്‍റെ വെള്ളി പ്രതിമ വേഷം കെട്ടി വെയിലത്ത്‌ നില്‍ക്കുന്ന  കുള്ളനായ വ്യക്തിയും,കൂട്ടിലടച്ചിട്ടുള്ള പക്ഷികളും ഒക്കെ ഉണ്ട് . കുറേ ദൂരം ശിലാ ഉദ്യാനത്തിലൂടെ നടന്നു നടന്ന് ഒരു ചെറിയ ജല പാതത്തിനടുത്തെത്തി. ചക്രതീര്‍ത്ഥം എന്നറിയപ്പെടുന്ന ഇവിടെയും മനുഷ്യന്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞിട്ടുണ്ട്. കാഴ്ച്ചകള്‍ അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ രാഷ്ട്ര പിതാവിന്‍റെ വേഷം കെട്ടിയ ആളിനൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന സന്ദര്‍ശകരെയും കാണാമായിരുന്നു . അപ്പോഴേക്കും സമയം ഉച്ചയായിക്കഴിഞ്ഞിരുന്നു  ,എല്ലാവര്‍ക്കും വിശന്നു തുടങ്ങിയിരുന്നതിനാൽ ,മണിച്ചേട്ടന്‍ ഞങ്ങളെയും കൊണ്ട് സാരംഗി റെസ്റ്റോറന്‍റിലേക്ക് തന്നെ പോയി. ഭക്ഷണം കഴിഞ്ഞ് മുറിയിലെത്തി വിശ്രമിച്ചതിനു ശേഷം ബാലാജി ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു . മുന്നൂറു രൂപ കൊടുത്ത് സ്പെഷ്യല്‍ ദര്‍ശനം ബുക്ക്‌ ചെയ്തിട്ടുള്ളത്‌ കൊണ്ട് പെട്ടെന്ന് ദര്‍ശനം ലഭിക്കും എന്നൊക്കെ വിചാരിച്ചാണ് പോയത്. നാലു മണിയാകുമ്പോഴേക്കും ഒരു പ്രത്യേക സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സ്പെഷ്യല്‍ ബുക്കിംഗ്  ചെയ്ത രസീതില്‍ പറഞ്ഞിരുന്നത് . വാതിലുകള്‍ അടച്ചിട്ടിരിക്കുന്ന ഒരു കെട്ടിടത്തിനു മുന്നിലെ തുറസ്സായ സ്ഥലത്ത് തൃശൂര്‍പൂരത്തിനെന്ന പോലെ ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു . അര മണിക്കൂര്‍ നേരം അങ്ങനെ നിന്നു കഴിഞ്ഞപ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടു,ഡാം തുറന്നു വിട്ടത് പോലെ ജനം ഉള്ളിലേക്ക് ഇടിച്ചു കയറി. മുന്‍പേ ഓടുന്നവര്‍ക്ക് പിന്നാലെ ഞങ്ങളും ഓടിത്തുടങ്ങി,നടക്കാന്‍ വയ്യാത്തവരും,നടുവ് വേദനക്കാരും ,വയസ്സരും,വിഷണ്ണരും എല്ലാം വെങ്കടാചലപതിയെ കാണുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പായുകയായിരുന്നു . ഒരിടത്ത് ചെന്നപ്പോള്‍ ഐ ഡി കാര്‍ഡും മറ്റും ചോദിച്ച് സുരക്ഷാപരിശോധനയും കഴിഞ്ഞാണ് മുന്നോട്ട് പോകാന്‍ സാധിച്ചത്. അവിടെ നിന്നങ്ങോട്ട്‌ നില്‍പ്പ് തന്നെ  . ഇടുങ്ങിയ ഇടനാഴികളില്‍, കൂട് തുറന്ന് കിട്ടാന്‍ കാത്തു നില്‍ക്കുന്ന ആട്ടിന്‍ കൂട്ടം പോലെ മനുഷ്യര്‍ അക്ഷമരായി നിൽക്കുകയായിരുന്നു . ശ്വാസം കിട്ടാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും,കാലു കഴച്ച് നടുവിലേക്ക് പെരുപ്പ്‌ കയറുകയും ചെയ്തപ്പോള്‍ ദര്‍ശനം കിട്ടിയില്ലെങ്കിലും വേണ്ടതില്ല പോയാല്‍ മതിയെന്നായി. പക്ഷെ മുന്നിലും പിന്നിലും മണ്ണ് നുള്ളിയിട്ടാല്‍ വീഴാത്തത് പോലെ മൈലുകള്‍ നീളുന്ന ‘ജന വരി’ കടന്ന് എങ്ങോട്ടും പോകാനാകില്ല എന്നാലോചിച്ചപ്പോള്‍ കെണിയില്‍ വീണ എലിയെ പോലെ ഞങ്ങള്‍ അസ്വസ്ഥരായി. ഇടനാഴികളുടെ വശങ്ങളില്‍ കസേരകള്‍ ഇട്ട വലിയ ഹാളുകള്‍ കാണാമായിരുന്നു. മുന്‍പൊക്കെ ടോയ്‌ലറ്റ് സൗകര്യമുള്ള ഈ ഹാളുകളില്‍ വിശ്രമിച്ച് സൗകര്യപ്രദമായി ദര്‍ശനം സാദ്ധ്യമാകുമായിരുന്നു ഭക്തര്‍ക്ക്‌. ആ പതിവ് എന്തിനു വേണ്ടിയാണാവോ ഇവര്‍ നിര്‍ത്തലാക്കിയത്,ഭഗവാനെ കാണുവാന്‍ കുറച്ചു കഷ്ടപ്പെടണം എന്നുള്ള തത്വം നടപ്പിലാക്കുവാനാണോ,ആവോ ? എന്തായാലും എത്ര ദേശക്കാര്‍ എത്ര പ്രായമുള്ളവര്‍,എന്തൊക്കെ അസുഖമുള്ളവര്‍ ഒക്കെയാണ് ബാലാജിയെ ഒരു നോക്ക് കാണാന്‍ ദൂരങ്ങള്‍ താണ്ടി വരുന്നത്,അവരെ ഇത്രമാത്രം കഷ്ടപ്പെടുത്തുന്നത് നീതിയല്ലെന്ന് തോന്നി . ദര്‍ശനത്തിന് പണം വാങ്ങുന്നുണ്ടല്ലോ അപ്പോള്‍ പിന്നെ എന്തെങ്കിലും ഒരു നല്ല സംവിധാനം ഏര്‍പ്പെടുത്തുന്നത് മാനവ സേവ ആകുമല്ലോ , അതു വഴി മാധവ സേവ ചെയ്യുവാനുള്ള ഒരവസരവും ലഭിക്കുമല്ലോ !!!തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് അതിനുള്ള തീരുമാനമെടുക്കാന്‍ മനസ്സുണ്ടാകട്ടെ എന്ന് ശ്രീനിവാസ പെരുമാളിനോട്‌ അകമഴിഞ്ഞ് പ്രാര്‍ഥിക്കുന്നു.
 മൂന്നു മണിക്കൂറോളം ഞെങ്ങിയും ഞെരുങ്ങിയും ശ്വാസം മുട്ടിയും ഉള്ള നില്‍പ്പില്‍ ഇടയ്ക്കിടെയുള്ള  “ഗോവിന്ദ ഗോവിന്ദ” വിളികള്‍ ആശ്വാസം പകരുന്നവയായിരുന്നു. നടന്നു പോയ  വഴിയില്‍ അവിടവിടെ കുട്ടികളുടേതാണെന്ന് പറയപ്പെടുന്ന മനുഷ്യ വിസര്‍ജ്ജ്യ വസ്തുക്കള്‍ , കണ്ടപ്പോള്‍ ക്ഷേത്രാന്തരീക്ഷം മലിനപ്പെടുന്നത് തടയാന്‍  ബന്ധപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാനാകില്ലേ എന്ന് ആലോചിച്ചു പോയി!!!നിലത്തിരുന്നും ഗോവിന്ദാ എന്ന് നിലവിളിച്ചും ഏകദേശം മൂന്നു മണിക്കൂറിന് ശേഷം ഏഴര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്  ഗോവിന്ദ ദര്‍ശനം ലഭിച്ചു. ഇരു മിഴിക്കോണുകളും അല്‍പ്പം മറച്ചു കൊണ്ട് വലിയ ഗോപിക്കുറിയും ചാര്‍ത്തി ,സര്‍വ്വാലങ്കാര വിഭൂഷിതനായി നില്‍ക്കുന്ന സാക്ഷാല്‍ ശ്രീനിവാസ സ്വാമിയെ കണ്ടപ്പോള്‍ അതുവരെ അനുഭവിച്ച സകല ദു;ഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാവരും മറന്നു. പ്രധാന ശ്രീകോവിലില്‍ സ്വാമിയുടെ പ്രതിഷ്ടയ്ക്ക് നേരെ എതിര്‍ വശത്ത്‌ അല്‍പ്പം ദൂരെയായി വലിയ ഒരു ദര്‍പ്പണത്തില്‍ വിഗ്രഹത്തിന്‍റെ പ്രതിച്ഛായ കാണാന്‍ തക്കവണ്ണം ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അത് കണ്ടു കൊണ്ട് സന്തോഷമായി  പ്രധാന വിഗ്രഹത്തിന് നേരെ മുന്നിലെത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാര്‍ ഭക്തരുടെ തോളില്‍ പിടിച്ച് മുന്നോട്ട് തള്ളുകയായിരുന്നു , ഇത്രയും നേരം വിഷമിച്ചു നിന്ന് വന്ന് ഒരു നിമിഷം ദർശന സുഖം ലഭിച്ച  മനസ്സിന്‍റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ വല്ലാത്ത നിരാശയാണ് തോന്നിയത്. അവരെയും കുറ്റം പറയാന്‍ പറ്റില്ല ,ചില ആള്‍ക്കാര്‍ നടയ്ക്ക് മുന്നില്‍ എത്തിയാല്‍ , ഭഗവാന്‍ അവരുടേതു മാത്രമാണെന്നും മറ്റുള്ളവര്‍ എന്തെങ്കിലും ആയിക്കൊള്ളട്ടെയെന്നും എന്ന ഭാവത്തില്‍ ആട്ടുകല്ലിന് കാറ്റ് പിടിച്ചത് പോലെ ഒരൊറ്റ നില്‍പ്പാണ്.
ദര്‍ശന സായൂജ്യവുമായി ക്ഷേത്രത്തിനു പുറത്തു വന്ന ഞങ്ങള്‍  സ്വാമി പുഷ്കരിണി തീര്‍ത്ഥത്തിനരികില്‍ നില്‍ക്കുന്ന സമയം കൊണ്ട് രമയും ,മകൾ ശാലും കൂടി ലഡ്ഡു വാങ്ങാന്‍ കൌണ്ടറിലേക്ക് പോയി. പുഷ്ക്കരിണിയില്‍ എന്തൊക്കെയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ അതില്‍ വെള്ളം ഉണ്ടായിരുന്നില്ല.

         തിരുപ്പതി ബാലാജി ക്ഷേത്രത്തിന്‍റെ മുന്‍വശം

        ക്ഷേത്രത്തിന്‍റെ കനക ശ്രീകോവില്‍ ദൂരെ കാണാം  

തിരുപ്പതി ദേവന്‍റെ ഐതീഹ്യം :-
പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുമല ക്ഷേത്രം വെങ്കടേശ്വര ക്ഷേത്രമായി അറിയുന്നതിന് മുന്‍പ് അവിടെ മറ്റൊരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിന്‍റെ മൂന്നാമത്തെ അവതാരമായ വരാഹ മൂര്‍ത്തി ഗരുഡനോടൊപ്പം വന്ന് പുഷ്ക്കരിണിയുടെ പടിഞ്ഞാറേക്കരയില്‍ കിഴക്കോട്ടു ദര്‍ശനമായി കുടികൊണ്ടിരുന്ന ക്ഷേത്രമാണത്. പിന്നീട് കലിയുഗാരംഭത്തില്‍ ലോക നന്മയ്ക്കായി യജ്ഞങ്ങള്‍ അനുഷ്ടിച്ച ഋഷിമാര്‍ക്ക് ത്രിമൂര്‍ത്തികളില്‍ ആരാണ് അഗ്ര പൂജയ്ക്ക് അര്‍ഹനായിട്ടുള്ളത് എന്ന് ഒരു സംശയം ജനിക്കുകയും ,നാരദമുനിയുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ ഭൃഗു മഹര്‍ഷിയെ ത്രിമൂര്‍ത്തികളുടെ അടുത്തേക്ക്‌ അയക്കുകയും ചെയ്തുവത്രെ . അദ്ദേഹം ആദ്യം ബ്രഹ്മാവിനെയും, പിന്നെ മഹാദേവനെയും കാണാൻ ചെന്നുവെങ്കിലും  അവരാരും അദ്ദേഹത്തെ കണ്ട ഭാവം നടിച്ചില്ല. അവസാനം വൈകുണ്ഡത്തിലെത്തി മഹാവിഷ്ണുവിനെ കണ്ടെങ്കിലും അദ്ദേഹവും മഹര്‍ഷിയെ മൈന്‍ഡ് ചെയ്തില്ല. ഇതില്‍ കോപം പൂണ്ട മഹര്‍ഷി മഹാവിഷ്ണുവിന്‍റെ ഇടതു നെഞ്ചില്‍ ആഞ്ഞു ചവിട്ടി. ലക്ഷ്മീദേവി കുടികൊള്ളുന്ന ശ്രീവത്സം മറുകിന്‍റെ സ്ഥാനത്ത് ഋഷി ചവുട്ടിയിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ ദേവി കോപിച്ച് വൈകുണ്ഡം വിട്ടിറങ്ങി പോയി,മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തി ധ്യാനത്തിലിരുന്നു. പെട്ടെന്ന് കോപിഷ്ടനാകാത്ത ദേവനായ മഹാവിഷ്ണു തന്നെയാണ് അഗ്രപൂജയ്ക്ക് അര്‍ഹന്‍ എന്ന് മനസ്സിലാക്കിയ ഭൃഗു മഹര്‍ഷി ക്ഷമ ചോദിച്ചിട്ട് വൈകുണ്ഡത്തില്‍ നിന്ന് മടങ്ങിപ്പോയി. പക്ഷെ ലക്ഷ്മീ ദേവിയെ കാണാതെ ഭൂമിയിലെത്തിയ പരമാത്മാവായ ആദിനാരായണന്‍ ശ്രീനിവാസന്‍ എന്ന പേരില്‍ മനുഷ്യ രൂപത്തില്‍ വകുളാ ദേവി എന്ന അമ്മയുടെ സംരക്ഷണയില്‍ തിരുമലയില്‍   വന്നു തപസ്സ് ചെയ്യുവാനാരംഭിച്ചു. ഇതറിഞ്ഞ ബ്രഹ്മാവും ,കൈലാസേശ്വരനും ലക്ഷ്മീദേവിയെ വിവരമറിയിച്ചിട്ട്‌ വിഷ്ണു സേവയ്ക്കായി പശുക്കളുടെ രൂപം സ്വീകരിച്ചു. ഒരു യുവതിയുടെ വേഷം ധരിച്ച് ലക്ഷ്മീദേവി അന്നത്തെ ചോള രാജവംശത്തിന്‍റെ കീഴിലായിരുന്ന തിരുമലയിലെത്തി ആ രണ്ടു പശുക്കളെയും രാജാവിന് ദാനം ചെയ്തു. ഈ പശുക്കളുടെ പാല്‍ ശ്രീനിവാസന് കൊടുക്കുക പതിവായിരുന്നു. ഒരു ദിവസം അതിലെ വലിയ പശു കൂടുതല്‍ പാല്‍ ശ്രീനിവാസന് കൊടുക്കുന്നതായി കണ്ട കറവക്കാരന്‍ അതിനെ ക്രൂരമായി മര്‍ദ്ദിച്ചു. പക്ഷെ മുറിവ് പറ്റിയത് ശ്രീനിവാസനായിരുന്നു, ഇതില്‍ കോപിച്ച് അദ്ദേഹം രാജാവിനെയും കറവക്കാരനെയും അസുരന്മാരാകട്ടെ എന്ന് ശപിച്ചു. പ്രജ ചെയ്യുന്ന കുറ്റത്തിന് രാജാവും അന്നൊക്കെ ശിക്ഷിക്കപ്പെടുമായിരുന്നു എന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഈ സംഭവത്തിന് ശേഷം ശ്രീനിവാസ സ്വാമി തന്‍റെ വളര്‍ത്തമ്മയായ വകുളാദേവിയ്ക്കൊപ്പം താമസ്സിക്കുന്നതിനിടയില്‍ ശാപ വിമുക്തനായ ചോളരാജാവ് ആകാശരാജാവായി ജനിക്കുകയും അദ്ദേഹത്തിന് മഹാലക്ഷ്മിയുടെ അവതാരമായി പത്മാവതി എന്ന പുത്രി ജനിക്കുകയും ചെയ്തു. തന്‍റെ പ്രിയതമയായ ലക്ഷ്മീ ദേവിയെ പത്മാവതിയുടെ രൂപത്തില്‍ കണ്ടെത്തിയതോടെ ശ്രീനിവാസനും പത്മാവതീ ദേവിയും പ്രണയബദ്ധരായി . പക്ഷേ വിവാഹം നടത്തണമെങ്കിൽ വലിയ തുക നൽകണമെന്ന് രാജാവ് ശഠിച്ചു . പണം വായ്പ്പയായി ലഭിക്കാൻ വേണ്ടി ശ്രീനിവാസൻ ധനവാനായ കുബേരനെ സമീപിച്ചു. സാധാരണ “ബ്ലെയിഡ് “ കമ്പനിക്കാരെപ്പോലെ പലിശയും ചേർത്ത് കടം  നിശ്ചിത സമയത്തിനുള്ളിൽ അടച്ചു തീർത്ത് കൊള്ളാമെന്ന വ്യവസ്ഥയിൽ അദ്ദേഹം പണം കടം കൊടുത്തു. അങ്ങനെ രാജാവ് അവരുടെ വിവാഹം നടത്തിക്കൊടുത്തു . വിവാഹ ശേഷം വിശ്വരൂപം സ്വീകരിച്ച ഭഗവാനും ദേവിയും ഒന്നായി ലയിച്ചു മറഞ്ഞുവത്രേ. ആ സ്ഥലത്താണ് ബാലാജിയുടെ ക്ഷേത്രം നില്‍ക്കുന്നതെന്ന് ഐതീഹ്യം പറഞ്ഞു തരുന്നു.
പക്ഷേ ശ്രീനിവാസ സ്വാമി ഇനിയും വായ്പ്പ  തിരിച്ചടച്ചു തീർന്നിട്ടില്ലാത്തതിനാലാണ് ഭക്തർ ധാരാളം പണവും സ്വർണ്ണവും   സ്വാമിയ്ക്ക് കാണിയ്ക്കയായി കൊടുക്കുന്നതെന്നും കഥയുണ്ട്. ഒന്നും കൊടുക്കാനില്ലാത്തവരും , കൊടുത്തത് മതിയാകാത്തവരും  തങ്ങളുടെ തലമുടി കൂടി ഭഗവാന് സമർപ്പിച്ച് സായൂജ്യമടയുന്നു.  
തിരുമലയിലെ വെങ്കടാദ്രിയില്‍ വാണരുളുന്ന ശ്രീനിവാസ സ്വാമിയുടെ ഐതീഹ്യ കഥയില്‍ നിന്ന് മനുഷ്യ രാശിക്ക് ഏറെ പഠിക്കുവാനുണ്ടെന്നുള്ള തിരിച്ചറിവോടെ ക്ഷേത്രസങ്കേതത്തില്‍ നിന്ന് മടങ്ങിയ ഞങ്ങള്‍  ആഹാരവും കഴിഞ്ഞ് മുറിയിലെത്തി  മൊബൈല്‍ഫോണ്‍ നോക്കിയപ്പോള്‍ കല്യാണ മഹോത്സവം നറുക്ക് വീണതിന്‍റെ മെസ്സേജ് വന്നിരിക്കുന്നതായി കണ്ടു. മക്കൾക്കും ഞങ്ങള്‍ക്കും അവസരം കിട്ടിയിരുന്നെങ്കിലും  , സന്തോഷവും ഒപ്പം സങ്കടവും തോന്നി,കാരണം എട്ടു മണിയ്ക്ക് മുന്‍പ് അതിനുള്ള പണം അടയ്ക്കേണ്ടതുണ്ടായിരുന്നു . ഫോൺ നോക്കിയപ്പോൾ സമയം ഒന്‍പത് മണി ആയിക്കഴിഞ്ഞിരുന്നു. ദര്‍ശനത്തിനു പോകുമ്പോള്‍ ഫോണ്‍ കൊണ്ടുപോകാനാകാത്തത് കൊണ്ട് മുറിയില്‍ വച്ചിരിയ്ക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ തിരുപ്പതി ക്ഷേത്രവുമായി കൂടുതല്‍ അടുത്തിടപഴകുന്ന ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു ചോദിച്ചപ്പോള്‍ പണം പത്തു മണിയ്ക്കുള്ളില്‍ അടച്ചാലും മതിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കല്യാണ മഹോത്സവത്തെ പറ്റിയുള്ള വിശദാംശങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമാണെന്നും രാവിലെ പത്തു മണിയ്ക്ക് ക്ഷേത്രത്തില്‍ ചെല്ലണമെന്നും രണ്ടു മണി വരെ എങ്ങോട്ടും പോകാതെ അവിടെത്തന്നെ ഇരിക്കുക തന്നെ വേണമെന്നും പറഞ്ഞു തന്നു. മൂന്നു നാല് മണിക്കൂര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പുറത്ത് പോകാന്‍ സാധിക്കില്ല എന്നറിഞ്ഞപ്പോള്‍ എല്ലാവരും അതില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിട്ട്‌ അടുത്ത ദിവസത്തെ പരിപാടികള്‍ ചര്‍ച്ച ചെയ്ത് വിശ്രമിച്ചു.
25/11/2019                   
      

                                                 തുടര്‍ന്ന് വായിക്കുക ബാലാജിയുടെ നാട്ടില്‍.....

2020, ജനുവരി 6, തിങ്കളാഴ്‌ച


                            കോവിലുകളും പൂക്കളും

കന്യാകുമാരി ജില്ലയിലെ തക്കല പട്ടണത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ വേളിമലയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കുമാരകോവില്‍ ക്ഷേത്രത്തിന് സമീപത്തെത്താം. പേരു സൂചിപ്പിക്കുന്നത് പോലെ ശിവകുമാരനായ സുബ്രമണ്യ സ്വാമിയുടെ വേളി അതായത് തിരുക്കല്യാണം നടന്ന സ്ഥലമിതാണെതെന്നാണ് പറയപ്പെടുന്നത്. തമിഴ് മക്കളുടെ സ്വന്തം കടവുള്‍ ആയ വേലായുധ സ്വാമി,വള്ളീ സമേതനായി കുടികൊള്ളുന്ന കുമാരകോവില്‍ ക്ഷേത്രം, സംഗ കാലത്ത് ജീവിച്ചിരുന്ന ‘നക്കീരാര്‍’ എന്ന കവിയുടെ ‘തിരുമുരുഗാട്ടുപടൈ’ എന്ന രചനയില്‍ ഉള്ള “തിരുവേരഗം” തന്നെയാണെന്ന് പറഞ്ഞു കേൾക്കുന്നു.

കന്യാകുമാരി ജില്ലയിലെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്ഷേത്രമാണ് കുമാര കോവിൽ .ഏകദേശം എട്ടടിയ്ക്ക് മുകളിൽ ഉയരമുള്ള ഏകശിലാ വിഗ്രഹം കാണുമ്പോൾ തന്നെ  ക്ഷേത്രം ബുദ്ധമത കാലഘട്ടത്തിൽ നിർമ്മിച്ചതാകാമെന്ന് ഊഹിക്കാം. നൂറുല്‍ ഇസ്ലാം കോളേജ് ഓഫ് എന്‍ജിനിയറിങ് ( NICE) എന്ന സ്ഥാപനത്തിന്‍റെ  വളരെ അടുത്ത്  ഒരു വലിയ കരിം പാറയുടെ അരികിലായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കുത്തനെയുള്ള നാൽപ്പത് പടികൾ കയറി വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ. ഗൂഗിൾ കാണിച്ചു തന്ന വഴിയിലൂടെ  യാത്ര ചെയ്ത്  ക്ഷേത്രത്തിന്‍റെ പിൻ വശത്താണ് ഞങ്ങള്‍ ചെന്നെത്തിയത്. പടികള്‍ കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി  ഒരു ‘റാമ്പ്’ കൂടി അവിടെ ഉണ്ടായിരുന്നതിനാല്‍  പലരും ഈ വഴിയാണ് വരുന്നതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. 


   
              കുമാരകോവില്‍ ക്ഷേത്രം 
ഇനി പുണ്യപുരാതനമായ ഈ ക്ഷേത്രത്തിന്‍റെ ഐതീഹ്യമെന്തെന്നു നോക്കാം.വള്ളിയൂര്‍ തലസ്ഥാനമാക്കി ഭരിച്ചിരുന്ന നമ്പി അരചന് ഒരിക്കല്‍ പര്‍വ്വത സാനുക്കളില്‍ നിന്ന് ഒരു ദിവ്യ ശിശുവിനെ ലഭിച്ചുവത്രേ അതാണ്‌ ‘വള്ളി ദേവി ‘. അദ്ദേഹത്തിന്‍റെ പരിലാളനയിൽ വളർന്ന് യൌവ്വന യുക്തയായ വള്ളിയെ പരിണയം ചെയ്യാന്‍ കുമാര സ്വാമിയ്ക്ക്  ആഗ്രഹമുണ്ടായി . പക്ഷേ കുറവ സമുദായത്തില്‍ പെട്ട കന്യകയെ വിവാഹം ചെയ്യുന്നതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ഗാന്ധര്‍വ വിധിപ്രകാരം വിവാഹിതരാകേണ്ടി വന്നു.അത് കൊണ്ട് തന്നെ മുരുക പത്നിയായ ദേവയാനി ദേവി ഈ വിവാഹത്തില്‍ പങ്കു കൊണ്ടില്ലെന്നും,മൂല സ്ഥാനത്ത് വള്ളീ സമേതനായ മുരുകനെയാണ് പ്രതിഷ്ടിച്ചിരിക്കുന്നതെന്നും,അറിയാൻ കഴിഞ്ഞു.  ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും മുന്നില്‍ കുമാര സ്വാമിയുടെ വിവാഹം നടത്തിക്കൊടുത്ത കല്യാണ ഗണപതിയെ കാണാം . ഉള്ളിലേക്ക് കടന്നാൽ വീരബാഹുവും വീരമാഗേന്ദ്രനും കാവല്‍ നില്‍ക്കുന്ന ശ്രീകോവിലിൽ  എട്ടടി ഉയരത്തില്‍ വരദ ഹസ്തനായി നില്‍ക്കുന്ന വേലായുധ സ്വാമിയെയും,തൊട്ടടുത്ത് ആറടി ഉയരത്തിലുള്ള വള്ളീദേവിയെയും ദര്‍ശിച്ചു വണങ്ങാം. യാദൃശ്ചികമായി ക്ഷേത്രത്തിൽ  വച്ചു കാണുവാന്‍ ഭാഗ്യം കിട്ടിയ  സുഹൃത്തിന്‍റെ മകൾ  ‘വര്‍ഷ’യാണ്  ഇക്കാര്യങ്ങളൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നത്. കോവിലിന് സമീപ പ്രദേശത്ത് താമസിക്കുന്ന വർഷയും ഭര്‍ത്താവും വീട്ടുകാരും കൂടി ഒരു പൂജ നടത്തുവാന്‍ വേണ്ടി  ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. അതു പോലെ കുമാരസ്വാമിയുടെ  ഒരു വശത്തായി അല്‍പ്പം പിന്നിലേക്ക് മാറി  ചെരിഞ്ഞു  നില്‍ക്കുന്ന വള്ളീ ദേവിയെ വര്‍ഷയുടെ സഹായം കൊണ്ടാണ് ഞാന്‍ കണ്ടത്. ദേവീ വിഗ്രഹം ആദ്യമായി ചെല്ലുന്നവര്‍ക്ക്  അത്ര പെട്ടെന്ന്‍ കാണാന്‍ പറ്റാത്ത രീതിയില്‍ വച്ചിരിക്കുന്നത് കല്യാണത്തില്‍ എതിര്‍പ്പുള്ള ആരെങ്കിലും ഇനിയും അവരെ ശല്യം ചെയ്യാതിരിക്കനാണോ എന്ന് ഞാന്‍ സംശയിച്ചു പോയി. പ്രധാന ശ്രീകോവിലിലെ  ദര്‍ശനം കഴിഞ്ഞിറങ്ങിയാല്‍ ഉത്സവ മൂര്‍ത്തി ഇളയ നായനാര്‍( child murugan,...) .വള്ളി ദേവയാനി സമേതനായ സുബ്രഹ്മണ്യ സ്വാമി ,ദക്ഷന്‍, മഹാദേവര്‍ ,ശിവകാമി അമ്മാള്‍ (പാര്‍വ്വതി) എന്നീ സന്നിധികള്‍ കൂടി കണ്ടു വണങ്ങാം.മലയാളികള്‍ ധാരാളമായി ദര്‍ശനത്തിനു വരുന്ന ഇവിടെ പൂജാരിമാരും മലയാളികള്‍ ആണെന്ന് വർഷ പറഞ്ഞു . 
ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തു വന്നപ്പോള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു മയിലിനെ കണ്ടു. ഒരിക്കല്‍ അത് അവിടെ തനിയെ വന്നു കയറിയതാണെന്നും മറ്റൊരു മയിലിനെ കൂട്ടില്‍ വളര്‍ത്തുന്നുണ്ടെന്നും  വർഷയിൽ നിന്നറിഞ്ഞു.വർഷയുടെ വീട്ടുകാരുടെ പൂജാ പരിപാടികൾ  അവസാനിക്കാന്‍ താമസമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ വിനയാന്വിതയായ ആ കുട്ടിയോട് യാത്ര പറഞ്ഞിറങ്ങി.പുറത്ത് പ്രദക്ഷിണം വയ്ക്കുമ്പോള്‍ അയ്യപ്പ സ്വാമിയുടെ സന്നിധിയ്ക്കരികിൽ  സുബ്രഹ്മണ്യ വാഹനമായ അഴകുറ്റ മയൂര ശ്രേഷ്ടനെ ഒരു കൂട്ടിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടു  . പഴക്കം കൊണ്ട് നശിച്ചു പോയ ‘വെന്‍ഗൈ മരം’ എന്ന സ്ഥല വൃക്ഷത്തിന്‍റെ (സേക്രഡ് ട്രീ)  അവശിഷ്ടങ്ങള്‍ (ട്രങ്ക് മാത്രം)   “തെപ്പാകുളം” എന്ന "സേക്രഡ് ലേക്ക്"(Sacred Lake ) ഇവ കാണാന്‍ സമയം അനുവദിച്ചില്ല.13 കി മീ അകലെ  നാഗര്‍കോവിലിലുള്ള ‘വിജേത’ ഹോട്ടലില്‍ ഞങ്ങള്‍ മുറി ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു  ,വൈകാതെ അവിടെ എത്തണം അതായിരുന്ന അടുത്ത ഉദ്ദേശം.നാഷണല്‍ ഹൈവേ 66 ല്‍ നിന്ന് നേരെ NH 944 വഴി സന്ധ്യയോടെ ഞങ്ങൾ ഹോട്ടലിലെത്തി. നല്ല വൃത്തിയും വെടിപ്പുമുള്ള അവിടെ നിന്ന് രുചികരമായ ആഹാരം കഴിച്ച് വിശ്രമിച്ചു.
     പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് സ്നാനാദി കര്‍മ്മങ്ങള്‍ കഴിഞ്ഞ് തൊട്ടടുത്തുള്ള നാഗര്‍കോവില്‍ ക്ഷേത്രത്തിലേക്ക് പോയി. ഹോട്ടലില്‍നിന്ന്  പത്ത് മിനിറ്റ് നടന്നാല്‍ മതി സ്ഥലനാമത്താൽ തന്നെ  പ്രസിദ്ധമായ നാഗരാജ ക്ഷേത്രത്തിലെത്തുവാന്‍. ആകെ ഒരു വിഷമം തോന്നിയത് പോകുന്ന വഴിയും ക്ഷേത്രപരിസരവും ഒക്കെ മുഴുവന്‍ വൃത്തി ഹീനമായിരുന്നു എന്നതാണ്.ഓല മേഞ്ഞ ശ്രീകോവിലില്‍ നാഗരാജാവിന്‍റെ പ്രതിഷ്ഠ കാണാം,തൊട്ടടുത്ത് അനന്തകൃഷ്ണന്‍ ,ശിവന്‍ എന്നീ ദേവന്മാരെയും പ്രതിഷ്ടിച്ചിരിക്കുന്നു. നാഗരാജാവിന് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പാലും കോഴിമുട്ടയുമാണ്,ഈ മുട്ട നാഗങ്ങള്‍ ഭക്ഷിക്കുമെന്നു സങ്കല്‍പം. അടുത്ത  ദിവസം പൂജാരിമാര്‍ ഈ മുട്ടത്തോടുകള്‍ നീക്കം ചെയ്യും.  ആ  മുട്ടത്തോടുകള്‍ ശ്രീ കോവിലിന് പിൻ വശത്തൊരു സ്ഥലത്തായി  കൂട്ടിയിട്ടിരുന്നു . സര്‍പ്പങ്ങള്‍ ശീത രക്ത ജീവികള്‍ ആയതു കൊണ്ട് തണുപ്പ് കിട്ടാന്‍ വേണ്ടി ആയിരിക്കാം ശ്രീകോവിൽ ഓല മേഞ്ഞിരിക്കുന്നത് എന്ന് ഞാന്‍ ഊഹിച്ചു.സാധാരണ ക്ഷേത്രങ്ങളിലെ പോലെ കൊടിമരത്തിന്‍റെ മുകളില്‍ ഗരുഡനെ സ്ഥാപിച്ചിട്ടില്ല എന്നത് ഒരു പ്രത്യേകതയാണ് ,കാരണം നാഗരാജാവും ഗരുഡനും ആജന്മ ശത്രുക്കളായ സ്ഥിതിയ്ക്ക് അക്കാര്യം ചിന്തിക്കേണ്ടതില്ലല്ലോ!! മറ്റൊരു രസകരമായ കാര്യം,നാഗരാജാവിനടുത്ത് ശിവനെയും അതിനുമപ്പുറം  കൃഷ്ണസ്വാമിയെയും  പ്രതിഷ്ടിച്ചിരിക്കുന്നു . കാരണം കാളിയനാണ് നാഗരാജാവെന്നും ,പണ്ട് ഭഗവാന്‍ കൃഷ്ണന്‍ കാളിയ മര്‍ദ്ദനം നടത്തിയ ആളായതിനാല്‍ ,വീണ്ടും ഒരു ഉരസല്‍ ഉണ്ടായാലോ എന്ന് സംശയിച്ചാണത്രേ ഈ അകലം പാലിച്ചിരിക്കുന്നത്...നോക്കണേ മനുഷ്യര്‍ തമ്മിലുള്ള ശത്രു ഭാവം ദൈവങ്ങളിലും ആരോപിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പാവം മനുഷ്യരുടെ കാര്യമേ !!! നാഗരാജ ശ്രീകോവില്‍ പ്രദിക്ഷണം വച്ച് പുറത്തു വന്നപ്പോള്‍ പുനര്‍നിര്‍മ്മാണം നടക്കുന്ന,അയ്യപ്പന്‍,മുരുകന്‍ ,ദേവി എന്നീ സന്നിധികള്‍ കണ്ടു.
 
      ക്ഷേത്രത്തിനു മുന്‍പില്‍ വലിയ ഒരു കുളവും അതിനടുത്തായി ഒരു നാഗത്തറയും ഉണ്ട് .അനേകം സര്‍പ്പ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്ന  അവിടെ ഒരു പൂച്ചയും  സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു.നൂറും പാലും അഭിഷേകം നടത്തിയതിന്‍റെ അവശിഷ്ടങ്ങള്‍ അവിടമാകെ ഒഴുകിയൊലിച്ചു വല്ലാത്ത ദുര്‍ഗന്ധം പരത്തുന്നുണ്ടായിരുന്നുവെന്നത് ഖേദകരമായ ഒരു സത്യം മാത്രമാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം മഞ്ഞളും കുളത്തിലെ കുറച്ചു മണ്ണും ആണ്.ഞങ്ങളുടെ സുഹൃത്ത്‌ ആശ പറഞ്ഞതനുസരിച്ച് ആ ദേശത്തെ കൃഷി മട്ട അരി ആണെങ്കില്‍ കുളത്തിലെ മണ്ണിന് കറുപ്പ് നിറവും വെള്ള അരി ആണെങ്കില്‍ വെളുപ്പ് നിറവും ആയിരിക്കും എന്നതാണ്.ഞങ്ങള്‍ക്ക് കിട്ടിയ പ്രസാദത്തില്‍,വെളുത്ത മണലില്‍ അങ്ങിങ്ങ് കുറച്ചു കറുത്ത തരികളും ഉണ്ടായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്കുള്ള നടത്തത്തിനിടയില്‍ ആശ പറഞ്ഞതനുസരിച്ച് നാഗര്‍കോവിലില്‍ മാത്രം ലഭിക്കുന്ന “മട്ടിപ്പഴം” അന്വേഷിച്ചു.വളരെ രുചികരവും, പോഷകമൂല്യമുള്ളതുമായ പഴം ആദ്യം കിട്ടിയില്ലെങ്കിലും ഹോട്ടലില്‍ എത്തി പ്രഭാത ഭക്ഷണം കഴിഞ്ഞ് തോവാളയ്ക്ക് പോകുന്ന വഴി അത് കിട്ടി.വലിയ വില കൊടുത്തു വാങ്ങിയ ഇത് മലയാളികളുടെ ഞാലിപ്പൂവന്‍ പഴം പോലെ മാത്രമേ എനിക്ക് തോന്നിയുള്ളൂ.
                   നാഗര്‍കോവില്‍ ക്ഷേത്രം 
           നൂറും പാലും അഭിഷിക്തരായ നാഗ ദൈവങ്ങള്‍ 
 
 തോവാളപ്പൂക്കൾ തേടി

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള പ്രകൃതി സുന്ദരമായ,പൂക്കളുടെ നാടായ ഗ്രാമമാണ് തോവാള.വളരെ നാളായി പൂപ്പാടങ്ങള്‍ കാണുവാന്‍ ആഗ്രഹം ഉണ്ടായിരുന്ന ഞാന്‍ ഏറെ പ്രതീക്ഷയോടെയാണ് തോവാള കാണാന്‍ പോയത്.മലകളും കുന്നുകളും കാവലുള്ള കരിമ്പനകള്‍ കുട നിവര്‍ത്തി നില്‍ക്കുന്ന തോവളയിലെത്തിയപ്പോള്‍ വാടാമല്ലിയും ,ജമന്തിയും ബന്തിയും നിറച്ചാര്‍ത്തേകി നില്‍ക്കുന്ന പാടങ്ങള്‍ തേടി എന്‍റെ കണ്ണുകള്‍ കാറിന് പുറത്ത് ഉഴറി നടന്നു.തോവാള എന്ന സ്ഥലനാമ ഫലകം കണ്ടതോടെ ഞാന്‍ ഉഷാറായി .ആരോടൊക്കെയോ അറിയാവുന്ന തമിഴില്‍ വഴി ചോദിച്ച് ഒടുവില്‍ ഒരു ഇടുങ്ങിയ സ്ഥലത്ത് ചെന്ന് വണ്ടി നിന്നപ്പോള്‍  വെറും പൂ മാര്‍ക്കറ്റ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്.നമ്മള്‍ പൂക്കള്‍ വാങ്ങാനല്ലല്ലോ മന്ദമാരുതനേറ്റ് തലയാട്ടി നില്‍ക്കുന്ന പൂക്കളുടെ ചന്തം കാണാനല്ലേ വന്നത് !!നിരാശ തോന്നിയെങ്കിലും വീണ്ടും പാടങ്ങള്‍ അന്വേഷിച്ചു കുറെ നേരം കാറില്‍ യാത്ര ചെയ്തു.ആവാരിക്കുളം എന്ന സ്ഥലത്ത് ചെന്നാല്‍ പൂപ്പാടം കാണാം എന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് അവിടെ ചെന്നപ്പോള്‍ കാറ്റാടിപ്പാടങ്ങള്‍ പൂപ്പാടങ്ങളെ ഇല്ലാതെയാക്കി അവരുടെ സ്ഥലം കയ്യേറിയിരിക്കുന്നതാണ് കണ്ടത് .ഇനി മുന്നോട്ടു പോയാല്‍ കന്യാകുമാരിയില്‍ എത്തും എന്നായപ്പോള്‍ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു.മടക്കയാത്രയില്‍ എനിക്ക് ആശ്വാസം തരാനെന്ന പോലെ ഒരു പിച്ചിപ്പൂ പാടം കണ്ടു.ഞാന്‍ അവിടെയിറങ്ങി പൂമൊട്ട് ശേഖരിക്കുന്ന പൂക്കാരി സ്ത്രീയോട് പാടം കാണാന്‍ അനുമതി ചോദിച്ചു.കമ്പോളത്തില്‍ കൊടുക്കാനുള്ള പിച്ചിമൊട്ടുകള്‍ എടുത്തു കൊണ്ടിരുന്ന അവരുടെ ഇരട്ടക്കുട്ടികള്‍ എന്നെക്കണ്ടതും കരയാന്‍ തുടങ്ങി. ഇപ്പോള്‍ പൂക്കളുടെ കൃഷി കുറഞ്ഞുവെന്നും അവരുടെ എന്‍ജിനീയറായ ഭര്‍ത്താവ് കൃഷി നിര്‍ത്തി വിന്‍ഡ് മില്ലില്‍ മാനേജര്‍ ആയി ജോലി നോക്കുകയാണെന്നും, കുട്ടികളെ നോക്കേണ്ടത് കൊണ്ട് നേഴ്സായ അവര്‍ ജോലിക്ക് പോകുന്നില്ലെന്നും റാണി എന്ന് പേരുള്ള ആ സ്ത്രീ എന്നോട് പറഞ്ഞു. കുറച്ചു നേരം അവരുടെ വിശേഷങ്ങള്‍ കേട്ടതിനു ശേഷം ഞാന്‍ യാത്ര പറയുമ്പോള്‍ ഒരു കൈക്കുടുന്ന നിറയെ സുഗന്ധമേറിയ പിച്ചിമൊട്ടുകള്‍ അവര്‍ എനിക്ക് സമ്മാനിച്ചു,വില വാങ്ങാതെ.പാടത്തിനരികില്‍ പൂത്തുലഞ്ഞു നിന്ന ഒരു പനിനീര്‍ പുഷ്പവും അവര്‍ എനിക്ക് സന്തോഷത്തോടെ സമ്മാനിച്ചു .ഒരു വസന്തം തേടി വന്ന എന്നിലെ പൂമ്പാറ്റയ്ക്ക് കുറച്ചു പൂക്കള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.അതോടെ തോവാളയിലെ പൂപ്പാടങ്ങളുടെ നിറമുള്ള ചിത്രങ്ങള്‍  എന്‍റെ മനസ്സിന്‍റെ ക്യാന്‍വാസില്‍ നിന്ന് മാഞ്ഞു പോകുക തന്നെ ചെയ്തു.
                       പിച്ചിപ്പാടം 
        പിച്ചിപ്പൂ 'റാണി' തന്‍റെ ഇരട്ടക്കുട്ടികളുമായി 

തോവാള എന്ന നഷ്ട സ്വപ്നവുമായി മുന്‍പൊരിക്കല്‍ പോയിട്ടുള്ള തിരുവട്ടാര്‍ ആദി കേശവ പെരുമാള്‍ ക്ഷേത്രവും,തൃപ്പരപ്പ് വെള്ളച്ചാട്ടവും കാണുവാനാണ് പിന്നീട് പോയത്.ജയയും മുരളി സാറും അവിടെ പോയിട്ടില്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി അവര്‍ക്ക് വേണ്ടി ഞങ്ങള്‍ അവിടെയും പോയി.കഴിഞ്ഞ തവണ പോയപ്പോള്‍ ജലപാതത്തില്‍ കുളിക്കാന്‍ പറ്റിയില്ല എന്ന ഖേദം ഇത്തവണ മാറ്റിക്കുറിക്കാന്‍ കഴിഞ്ഞു എന്നൊരു സന്തോഷമുണ്ടായി.
എന്തായാലും യാത്ര വളരെ സുഖകരവും സന്തോഷപ്രദവുമായിരുന്നു എന്നു  പറയാതെ വയ്യ. മാത്രമല്ല നല്ല സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകള്‍ എന്നും മനസ്സില്‍ നല്ല ഓര്‍മ്മച്ചിത്രങ്ങള്‍ നല്‍കും എന്നനുഭവം ഉള്ളത് കൊണ്ട് ഈ യാത്രയുടെ സന്തോഷം നിറഞ്ഞ ഓര്‍മ്മകളുടെ നീര്‍ത്തുള്ളികള്‍ എന്നും മനസ്സിന് കുളിരേകട്ടെ എന്നാഗ്രഹിച്ചു കൊണ്ട്, ............  
 14/10/2019