കൊല്ലൂര്‍ മൂകാംബികാ
ദേവി സന്നിധിയില്‍
-നന്ദ-
വെങ്കടാചലപതി ദർശനത്താൽ ധന്യരായ ഞങ്ങളെ തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് എട്ടു മണിയോടെ പുറപ്പെട്ട
പ്രോപ്പെല്ലര്‍ വിമാനം 45 മിനിട്ട് കൊണ്ട് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. പ്രഭാത
ഭക്ഷണം വിമാനത്തില്‍ ലഭിക്കത്തക്കവണ്ണം ബുക്ക് ചെയ്തിരുന്നതിനാല്‍ നല്ല പോഷകാഹാരങ്ങളായ ബ്രെഡും, ജാമും, ജൂസും, നട്ട്സും ഒക്കെ കഴിച്ച് ഊര്‍ജ്ജസ്വലരായിട്ടാണ് ഞങ്ങള്‍ ബാംഗളൂരില്‍
എത്തിയത്. തുടര്‍ന്ന് മാംഗളൂരിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് മൂന്നര മണിയ്ക്കൂർ ഇടവേള കഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു പുറപ്പെടുന്നത് . തിരുപ്പതി എയര്‍പോര്‍ട്ടില്‍ നിന്ന് ബോര്‍ഡിംഗ് പാസ് എടുത്തിരുന്നത് കൊണ്ട് നേരെ സെക്യൂരിറ്റി ചെക്കും കഴിഞ്ഞ് ലോഞ്ചിലേക്ക് പോകാന്‍ സാധിച്ചു എന്നത് അവിടത്തെ തിരക്കും മറ്റും കണ്ടപ്പോള്‍ വലിയ നേട്ടമായി തോന്നി. നാല് മണിക്കൂറോളം കണക്ഷന്‍ ഫ്ലൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പില്‍ ലഭിക്കുന്ന “ലോഞ്ച്
ആക്സ്സസും” ഭക്ഷണ വൈവിധ്യ ലഭ്യതയും എന്നെ സംബന്ധിച്ച് പുതിയ കാര്യങ്ങളായിരുന്നു. എല്ലാവര്‍ക്കും
പ്ലാറ്റിനം എ റ്റി എം കാര്‍ഡോ തത്തുല്യമായ കാര്‍ഡുകളോ ഉണ്ടായിരുന്നതു കൊണ്ട് വി ഐ പി ലോഞ്ചില്‍ യഥേഷ്ടം
വിശ്രമിക്കാനും വെറും രണ്ടു രൂപയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം എത്ര വേണമെങ്കിലും
കഴിക്കാനുമുളള അവസരവും ലഭിച്ചു. മകന്‍റെ കാര്‍ഡിന് മാത്രം 25 രൂപ എടുത്തതായി മെസ്സേജ് വന്നു, നോണ്‍
റെസിഡന്‍റ് ആയതു കൊണ്ടാകാം അങ്ങനെ വന്നതെന്ന് ആദ്യം കരുതിയെങ്കിലും ചില കാര്‍ഡിന് സ്വൈപ്പിംഗ് ചാര്‍ജ്ജ് വ്യത്യാസം ഉണ്ടെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. കാര്‍ഡില്ലെങ്കില്‍ ഒരാള്‍ക്ക് 'ലോഞ്ച് ഭാഗ്യം' ലഭിക്കാന്‍ ആയിരത്തി അഞ്ഞൂറ്
രൂപയാണെന്ന് ആലോചിക്കുമ്പോള്‍ ഇതെത്ര നിസ്സാരം. ഏതായാലും ഇങ്ങനെ ചുളുവില്‍ ഭക്ഷണം
ഇവിടെ കിട്ടുമെന്നറിഞ്ഞിരുന്നെങ്കില്‍ ഫ്ലൈറ്റില്‍ നിന്ന് ബ്രെഡ്
കഴിക്കില്ലായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചു പോയി. ഫ്രൈഡ് റൈസ്, ബിരിയാണി, ചപ്പാത്തി
പൂരി, പൊറോട്ട, വിവിധയിനം മസാലക്കറികള്‍, ജൂസുകള്‍, ബോണ്‍വിറ്റ, ഹോര്‍ലിക്സ്, ചായ, കാപ്പി, ഗ്രീന്‍
ടീ, പിന്നെ എനിക്ക് പേരറിയില്ലാത്തതും, ഓര്‍മ്മ വരാത്തതുമായി നിരവധി ഭക്ഷണ സാധനങ്ങള്‍ ഒരു ഹാളില്‍ നിരത്തി
വച്ചിരിക്കുകയായിരുന്നു . ഇഷ്ടമുള്ളതൊക്കെ ആവശ്യം പോലെ എടുത്ത് കഴിക്കാം, എന്ത് ചെയ്യാം നല്ലവണ്ണം ഭക്ഷണം കഴിച്ചു ശീലിക്കാതെ കുടല്‍ ഉണങ്ങിപ്പോയ ഞാന്‍ ആഹാര വൈവിദ്ധ്യം ആസ്വദിക്കാനാകാതെ വല്ലാതെ ദു:ഖിച്ച ഒരവസ്ഥയിലായിപ്പോയി. ഏതായാലും ബോര്‍ഡ്
ചെയ്യാന്‍ കുറച്ചു സമയം ബാക്കി ഉണ്ടായിരുന്നത് കൊണ്ട് ഉള്ള ഇടവേളയില്‍ എന്നെക്കൊണ്ട് പറ്റുന്നതൊക്കെ കഴിച്ചു ഞാനും സംതൃപ്തിയടഞ്ഞു. വിഭവ സമൃദ്ധമായ ഭക്ഷണം കഴിഞ്ഞ് ഫ്ലൈറ്റില്‍
കയറിയപ്പോള്‍ ദാ വരുന്നു, നേരത്തേ ബുക്ക് ചെയ്തു വച്ചിരുന്ന ലഞ്ച്, സാന്‍ വിച്ച് , പഴങ്ങള്‍
ജൂസ് എല്ലാം കൂടി, ഇനി പൊന്നു കൊണ്ട് പുളിശ്ശേരി ഉണ്ടാക്കി തരാമെന്നു പറഞ്ഞാലും
മൂന്നു നാല് മണിക്കൂര്‍ നേരത്തേക്ക് എന്നെക്കൊണ്ട് ആവില്ല എന്തെങ്കിലും കഴിക്കാന്‍. ഇതിനോടകം കഴിച്ച
ഭക്ഷണം ദഹിപ്പിക്കാന്‍ പാട് പെടുന്ന ശരീരം ഒന്ന് മയങ്ങുവാനുള്ള കമാന്‍ഡാണ് പുറപ്പെടുവിച്ചിരുന്നത്. അതുകൊണ്ട് നീലക്കുഞ്ഞുടുപ്പുകളിട്ട് ,ചോര കുടിച്ചതു പോലെ ചുവന്ന ചുണ്ടുകളില്‍ വിരിയിച്ചെടുത്ത ചിരിയുമായി വന്ന പട്ടിണിക്കോലങ്ങളായ ആകാശ സുന്ദരിമാര്‍ തന്ന ഭക്ഷണം എടുത്ത് ബാഗില്‍ വച്ചു. രാത്രിയിലെ ഭക്ഷണമായി ഇത്
കഴിച്ചാല്‍ മതിയല്ലോ, ഏതായാലും പണം കൊടുത്തതല്ലേ !
ഇതിനോടകം ഞങ്ങളുടെ ബാഗേജുകള്‍ നേരിട്ട് മാംഗ്ലൂര്‍ വിമാനത്തിലേക്ക് മാറ്റിയിരുന്നു, അത് നമ്മുടെ ചുമതല അല്ലെന്നത് വലിയ ആശ്വാസമായി തോന്നി. വിമാനത്തിലെ തണുപ്പില്‍ ഒന്ന് മയങ്ങി കണ്ണ്‍ തുറന്നപ്പോഴേക്കും നമ്മുടെ ലക്ഷ്യസ്ഥാനത്തിനു മുകളില്‍ കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ വരുന്ന പരുന്തിനെ പോലെ വിമാനം വട്ടമിട്ടു പറന്നു തുടങ്ങിയിരുന്നു. 35 മിനിറ്റ് കൊണ്ട് മാംഗ്ലൂര്‍
വിമാനത്താവളത്തില്‍ എത്തിയ ഞങ്ങള്‍ ബാഗുകളും എടുത്ത് പുറത്ത് വന്നപ്പോഴേക്കും പറഞ്ഞു വച്ചിരുന്ന ഇന്നോവ കാറും
ഡ്രൈവറും തയ്യാറായി വന്നിട്ടുണ്ടായിരുന്നു. കൊല്ലൂരില്‍ എത്തുവാന്‍ മൂന്നു മണിക്കൂറോളം യാത്ര ചെയ്യേണ്ട ഈ കാര്‍ സത്യത്തില്‍ അറിഞ്ഞോ അറിയാതെയോ ഞങ്ങള്‍ക്ക്
ഒരു പാരയായിപ്പോയി. കാരണം അതില്‍ കയറി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മുതല്‍ എല്ലാവര്‍ക്കും
എന്തോ ചെറിയ അസ്വസ്ഥത തോന്നിത്തുടങ്ങി , എന്തോ ഒരു പന്തികേട് , എന്താണെന്ന് മാത്രം ആർക്കും മനസ്സിലായില്ല. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍
എനിക്കും ,മകനും ചെറുതായി തൊണ്ട വേദനിച്ചു തുടങ്ങി, ചെറിയ മയക്കത്തില്‍
ആണെങ്കില്‍ പോലും രമയും ജയന്‍ ചേട്ടനും നന്നായി ചുമയ്ക്കുന്നുമുണ്ടായിരുന്നു. ഒരു
മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചായ കുടിക്കുവാനായി വഴിയോരത്തുള്ള ‘വൃന്ദാവന്‍ നെസ്റ്റ്’
എന്നൊരു ഹോട്ടലില്‍ കയറി. എല്ലാവരും ചായയും പലഹാരവും കഴിച്ചെങ്കിലും തൊണ്ട വേദനയും, ഉച്ചയ്ക്ക്
കഴിച്ച അമിത ഭക്ഷണവും കാരണം എനിക്ക് ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ല. മാംഗ്ലൂരില്‍
നിന്ന് ഏകദേശം 126 കി മീ ദൂരമാണ് കൊല്ലൂര്‍ വരെ. അനുനിമിഷം വര്‍ദ്ധിച്ചു വന്ന തൊണ്ടവേദന കാരണം മയങ്ങാനോ വഴിയോരക്കാഴ്ച്ചകള്‍ ആസ്വദിക്കാനോ എനിക്ക് സാധിച്ചില്ല. എങ്ങനെയെങ്കിലും ആ കാര്‍ യാത്ര ഒന്നവസാനിച്ചു കിട്ടിയാല്‍ മതിയെന്ന് കരുതി മന;പൂര്‍വ്വമായി ഉമിനീരിറക്കാതെ ആ ശകടത്തില്‍ ഞാന്‍ വളഞ്ഞു കുത്തിയിരുന്നു . വൈകുന്നേരം ആറു മണിയോടെ കൊല്ലൂര്‍
മൂകാംബിക ക്ഷേത്രത്തിനു സമീപത്തുള്ള മഹാലക്ഷ്മി റെസിഡന്‍സിയില്‍ ചെന്നെത്തിയ
ഞങ്ങള്‍ക്ക് അവിടെ നല്ല സ്വീകരണമാണ് ലഭിച്ചത്. നല്ല
പെരുമാറ്റമുള്ള ഹോട്ടല്‍ ജീവനക്കാരും വൃത്തിയും വെടിപ്പുമുള്ള മുറികളും ചേർന്ന് , അവിടത്തെ താമസം ഞങ്ങള്‍ക്ക് ഹൃദ്യമായ ഒരനുഭവമാക്കി തന്നു. ചെക്കിന്‍ പരിപാടികള്‍ കഴിഞ്ഞ് മുറിയില്‍ എത്തിയപ്പോഴേക്കും എല്ലാവരുടെയും ബാഗുകള്‍ യഥാസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാര്‍ വളരെ ആദരവോടെ എത്തിച്ചു തന്നു. മുറിയില്‍
നിന്നാല്‍ തന്നെ മൂകാംബികാ ദേവി പുറത്ത് എഴുന്നെള്ളി പ്രദിക്ഷണം വയ്ക്കുന്നത്
കാണാമായിരുന്നുവെന്നതും, ഹോട്ടലിന്‍റെ താഴത്തെ നിലയില്‍ നല്ല രുചിയുള്ള ഭക്ഷണം ലഭിക്കുന്ന ഒരു റേസ്റ്റോറന്‍റ് ഉണ്ടായിരുന്നു എന്നുള്ളതും എടുത്തു പറയേണ്ട കാര്യങ്ങളായിരുന്നു .
മൂന്നു വര്‍ഷം മുന്‍പ് ഡിസംബര്‍ ഒന്നാം തീയതിയിലേക്ക് ബുക്ക് ചെയ്തിരുന്ന ‘ചണ്‍ഡികാ ഹോമ’ത്തിന്‍റെ കാര്യങ്ങള്‍ ഉറപ്പിക്കുന്നതിനായി ചെന്നയുടന്‍ തന്നെ കുളി കഴിഞ്ഞ് സന്ധ്യയോടെ രമ
ക്ഷേത്രത്തിലേക്ക് പോയി. അതിനു മുന്‍പ് ഞങ്ങളെയും കൊണ്ടു വന്ന വാഹനം തിരിച്ചയക്കണോ അവിടെ വെയിറ്റ് ചെയ്യാന്‍ പറയണമോ എന്നൊരു ആലോചന ഉണ്ടായി. പിറ്റേ ദിവസം കുറച്ചകലെയുള്ള മുരുടേശ്വര്‍ ക്ഷേത്രത്തിലും, ശൃംഗേരിയിലും
ഒക്കെ പോകണമെന്നുണ്ടായിരുന്നു, പക്ഷെ എനിക്കും മകനും പനിയും തൊണ്ടവേദനയും
അധികരിച്ചതോടെ എങ്ങും പോകേണ്ടതില്ല, ഒന്നാം തീയതി വഴിപാടും ഉച്ചഭക്ഷണവും കഴിഞ്ഞ് മാംഗ്ലൂര്‍ റെയില്‍വെ സ്റ്റേഷനില്‍
ഞങ്ങളെ കൊണ്ടു വിടാന്‍ വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശം കൊടുത്ത് കാര്‍ പറഞ്ഞു വിട്ടു.
കര്‍ണ്ണാടകയിലെ ഉടുപ്പി
ജില്ലയിലുള്ള കുടജാദ്രി മലയടിവാരത്തില്‍ സൌപര്‍ണ്ണികാ നദിയുടെ തീരത്ത്
കുടികൊള്ളുന്ന വാക് ദേവതയായ മൂകാംബികാ ദേവിയെ കൊല്ലൂരില്‍ പ്രതിഷ്ടിച്ചത് മഹാവിഷ്ണുവിന്‍റെ
അവതാരമായ പരശുരാമന്‍ ആണെന്ന് പറയപ്പെടുന്നു.108 ശക്തി പീഠങ്ങളില്‍ വിശേഷ
സ്ഥാനമുള്ള ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂവായ ജ്യോതിര്‍ലിംഗമാണ്. സ്വര്‍ണ്ണ രേഖ
കൊണ്ട് രണ്ടായി പകുത്തിരിക്കുന്ന ഈ ജ്യോതിര്‍ലിംഗത്തിന്‍റെ ഇടത്തെ പകുതിയില്‍
മൂന്ന് ദേവിമാരും,വലത്ത് ഭാഗത്ത് ത്രിമൂര്‍ത്തികളുമാണെന്നാണ് സങ്കല്‍പ്പം. ശക്തിസ്വരൂപിണിയായ
ആദിപരാശക്തിയുടെ രൂപങ്ങളായ സരസ്വതി ലക്ഷ്മി, പാര്‍വ്വതി എന്നീ ദേവതമാരും, ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരും കുടികൊള്ളുന്ന സ്വയംഭൂ ജ്യോതിര്‍ലിംഗത്തിനു
പിറകിലായി അക്ഷര സ്വരൂപിണിയും, കലാ ദേവതയുമായ മൂകാംബികാ ദേവിയുടെ പഞ്ചലോഹ
വിഗ്രഹവും ഉണ്ട്. ക്ഷേത്രത്തില്‍ നിന്ന് 21 കി മീ അകലെയുള്ള കുടജാദ്രി മലമുകളില്‍ വച്ച് പണ്ഡിത വരേണ്യനും അംശാവതാരവുമായ
ആചാര്യസ്വാമി ജഗദ്‌ഗുരു ആദിശങ്കരന് ദേവി ഒരിക്കല്‍ പ്രത്യക്ഷയായത്രേ.വാണീ
വരപ്രസാദം ലഭിച്ച മലയാളിയായ ആചാര്യ സ്വാമികളുടെ അപേക്ഷ പ്രകാരം കേരളത്തിലേക്ക് വരാമെന്ന് ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ദേവി
സമ്മതിച്ചുവത്രേ. ആചാര്യ സ്വാമി മുന്‍പേ നടക്കണം, ദേവി പിന്നാലെ വരും, ഇടയ്ക്ക്
തിരിഞ്ഞു നോക്കരുത് ഇതായിരുന്നു വ്യവസ്ഥ. വളരെ നിസ്സാരമല്ലേ അദ്ദേഹം
സമ്മതിച്ചു, രണ്ടു പേരും നടന്നു. ദേവിയുടെ പാദസരങ്ങളുടെ കിലുക്കം കേട്ടുകൊണ്ട് നടന്ന
സ്വാമികള്‍ക്ക് കുറച്ചു കഴിഞ്ഞ് കിലുക്കം കേള്‍ക്കാതായപ്പോള്‍ ചെറിയ സംശയം തോന്നി. അദ്ദേഹം
ഒന്നു തിരിഞ്ഞു നോക്കി, പോയില്ലേ ... പറഞ്ഞുറപ്പിച്ച കാര്യം തെറ്റിച്ചില്ലേ. ഈ സംഭവം കൊല്ലൂരില്‍
വച്ചായിരുന്നുവെന്നും, ആചാര്യസ്വാമികളാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചതെന്നും ഒരു
ഐതീഹ്യം പറഞ്ഞു കേള്‍ക്കുന്നുണ്ട് . ഇനി മറ്റൊരു ഐതീഹ്യവും കേള്‍ക്കുന്നുണ്ട്, അത് എന്തെന്ന്
വച്ചാല്‍ ഒരിക്കല്‍ ദുര്‍ഗ്ഗാ പ്രീതിക്കായി ഒരു മഹര്‍ഷിയും, മഹാദേവ പ്രീതിയാൽ അമരത്വം ലഭിക്കാനായി ഒരു അസുരനും ഇവിടെ തപസ്സു ചെയ്തുവത്രേ. അസുരന്മാര്‍ക്കൊക്കെ
അമരത്വം ലഭിച്ചാല്‍ ലോക സമാധാനവും സാധു സംരക്ഷണവും അവതാളത്തില്‍ ആകുമെന്നുള്ളത്
കൊണ്ട്, അസുരന് മുന്നില്‍ മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ ദേവി
അയാളെ മൂകനാക്കിയത്രേ. ( ഇങ്ങനെയൊരു കാര്യം ഇന്ന് നമ്മുടെ രാജ്യത്തിലുള്ള
ചിലരുടെയെങ്കിലും കാര്യത്തില്‍ ദേവി പ്രയോഗിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി
ആശിച്ചു പോകുന്നു ) ആ സംഭവത്തോടെ അമരത്വത്തിനു മോഹിച്ച അസുരന്‍ മൂകാസുരനായി മാറി. ഇതില്‍
കോപിഷ്ഠനായ അസുരന്‍ മഹര്‍ഷിയെയും, ദേവീ
ഭക്തരെയും ഉപദ്രവിക്കാന്‍ തുനിഞ്ഞപ്പോള്‍ ദുര്‍ഗ്ഗാ ഭഗവതി പ്രത്യക്ഷപ്പെട്ട്
മൂകാസുരനെ വധിച്ചുവെന്നാണ് പറയപ്പെടുന്നത്.
തിന്മയ്ക്ക് ഒരിക്കലും നില നില്‍ക്കുവാനാകില്ലെന്നും നന്മ നീണാള്‍ വാഴുമെന്നും പുരാണങ്ങളും ഐതീഹ്യ കഥകളും നമ്മെ പഠിപ്പിച്ചു തരുമ്പോള്‍ അതിന്‍റെ സാരം മനസ്സിലാക്കി നാം സ്വയം ഉയര്‍ന്നാല്‍ നാടും, രാജ്യവും, എന്തിന് ലോകം തന്നെ എത്ര ശാന്ത സുന്ദരമായി തീരുമായിരുന്നു!!!
തിന്മയ്ക്ക് ഒരിക്കലും നില നില്‍ക്കുവാനാകില്ലെന്നും നന്മ നീണാള്‍ വാഴുമെന്നും പുരാണങ്ങളും ഐതീഹ്യ കഥകളും നമ്മെ പഠിപ്പിച്ചു തരുമ്പോള്‍ അതിന്‍റെ സാരം മനസ്സിലാക്കി നാം സ്വയം ഉയര്‍ന്നാല്‍ നാടും, രാജ്യവും, എന്തിന് ലോകം തന്നെ എത്ര ശാന്ത സുന്ദരമായി തീരുമായിരുന്നു!!!
മൂകനെ വാചാലനാക്കാന്‍
കഴിവുള്ള വാക്കിന്‍റെ ദേവതയായ, ദേവി മൂകാംബികയെ കാണുവാന്‍ അനേകം ആളുകളാണ് ഓരോ ദിവസവും ക്ഷേത്രത്തിലെത്തുന്നത് . നാവില്‍
വാണീ ദേവി വാഴണമേ എന്ന പ്രാര്‍ത്ഥനയുമായി കുരുന്നുകളെയും കൊണ്ട് വിദ്യാരംഭത്തിനു
വരുന്നവരുടെ തിരക്കാണ് നവരാത്രി നാളുകളില്‍. നാവില്‍ സരസ്വതീ നടനം ആഗ്രഹിക്കുന്ന സംഗീതജ്ഞരും കലാകാരന്മാരും മൂകാംബികാ
ദേവിയെ അകമഴിഞ്ഞ് ഭജിക്കുന്നതിന്‍റെ കാരണവും ദേവീ പ്രീതിയില്ലെങ്കില്‍ സുകുമാര കലകള്‍ ഒന്നും തന്നെ ഉതകാതെ പോകും എന്നത് കൊണ്ട് തന്നെയാണ്. സംഗീത സാഹിത്യാദികള്‍ സ്തനദ്വയങ്ങളായ സാക്ഷാല്‍ സരസ്വതീ ദേവിയുടെ അനുഗ്രഹം ലഭിച്ചവര്‍ പുണ്യാത്മാക്കളും പണ്ഡിതന്മാരും ആയിരിക്കുമെന്ന് ആരും പറയാതെ തന്നെ നമുക്ക് അനുഭവമുള്ളതാണല്ലോ.
സൌപര്‍ണ്ണിക നദിയുടെ ഉത്ഭവ സ്ഥാനമെന്ന
നിലയിലും നിരവധി ഔഷധ സസ്യ ജാലങ്ങളുടെ സങ്കേതമെന്ന നിലയിലും ദേവീ ചൈതന്യം നിറഞ്ഞ
കുടജാദ്രിയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ആദിശങ്കരന്‍ തപസ്സു ചെയ്ത ചിത്രമൂല
ഗുഹയും, ശങ്കരപീഠവും മൂകാംബികാ ദേവിയുടെ മൂലസ്ഥാനവും കുടജ പര്‍വതത്തില്‍ തന്നെയാണ്.
മൂകാംബിക ദേവീ ക്ഷേത്രം
മകളുടെ വിവാഹം നടക്കുവാന്‍ വേണ്ടി നേര്‍ന്നിരുന്ന
ചണ്‍ഡികാ ഹോമത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കുവാന്‍ വേണ്ടി ദേവീ ഭക്തയായ രമ ക്ഷേത്രത്തിലെത്തിയപ്പോള്‍
ഭാഗ്യം കൊണ്ട് മറ്റൊരു നേട്ടം കൂടി ലഭിച്ചു. അടുത്ത ദിവസം ഉദയാസ്തമന പൂജയ്ക്ക് ഒഴിവുണ്ടായിരുന്നതു കൊണ്ട് അത്
കൂടി ബുക്ക് ചെയ്യാന്‍ സാധിച്ചു. ഉദയാസ്തമന പൂജാ ദിവസം ഞാനും മകനും മുറിയില്‍
പനിച്ചു കിടക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കും രമയും മകളും കൂടി ക്ഷേത്രത്തില്‍
പോയി പൂജയുടെ ‘സങ്കല്‍പ്പം’ എന്ന ചടങ്ങ് ചെയ്തിട്ട് പ്രസാദമായി കിട്ടിയ ഒരു പാത്രം
പാല്‍പ്പായസം, ഉഴുന്നുവട എന്നിവയും കൊണ്ടാണ് മടങ്ങി വന്നത്. നിർഭാഗ്യവശാൽ പനിയും തൊണ്ടവേദനയും
കാരണം എനിക്കും മകനും ഇതൊന്നും കഴിക്കുവാന്‍ സാധിച്ചില്ല .വൈകിട്ട് ഞങ്ങള്‍
എല്ലാവരും കൂടി ക്ഷേത്രത്തിലെത്തിയപ്പോള്‍ രമയുടെ സുഹൃത്ത് ബിനിയും ഭര്‍ത്താവും
അവിടെയെത്തിയിട്ടുണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ആ നല്ല സുഹൃത്തുക്കള്‍ അവധിയ്ക്ക് നാട്ടില്‍
വന്നപ്പോള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതനുസരിച്ച് ചടങ്ങുകളില്‍ പങ്കു കൊള്ളുവാന്‍ വേണ്ടി കൃത്യ സമയത്ത്
എത്തിയതായിരുന്നു . സന്ധ്യ സമയത്ത് ദേവിയെ സാധാരണയായി തടി
കൊണ്ടുള്ള ഒരു തേരിലും പിന്നീട് വെള്ളിത്തേരിലും അവസാനം സ്വര്‍ണ്ണത്തേരിലും
എഴുന്നെള്ളിക്കുക പതിവുണ്ട്. ഉദയാസ്തമന പൂജ ചെയ്യുന്നവര്‍ക്കാണ് ആ ദിവസം സ്വര്‍ണ്ണത്തേര് വലിച്ചു കൊണ്ട് ക്ഷേത്രത്തിന്
ഒരു പ്രദിക്ഷണം നടത്തുവാനുള്ള ഭാഗ്യം എന്നറിഞ്ഞപ്പോള്‍
വലിയ സന്തോഷം തോന്നി. വളരെ അസുലഭമായി മാത്രം ലഭിക്കുന്ന ഒരു അവസരമായതിനാല്‍ പനിച്ചു വിറച്ചു കൊണ്ടാണെങ്കിലും
ഞാനും മകനും തേര് വലിയ്ക്കാന്‍ കൂടി. നല്ല പനിയും ദേഹം വേദനയും
അനുഭവപ്പെട്ടിരുന്നതിനാല്‍ തേര് വലിയ്ക്കുന്നതിന്‍റെ ചിത്രങ്ങള്‍ എടുക്കാനോ വീഡിയോ
എടുക്കാനോ സാധിച്ചില്ല. തേര് വലിച്ചു കഴിഞ്ഞപ്പോള്‍ പൂജാരി ഒരു നല്ല പട്ടു സാരിയും കുറേ
പൂക്കളും മകൾക്ക് കൊടുത്തു. കൂടാതെ പൂജ വഴിപാടായി നടത്തിയവര്‍ക്ക് ക്യൂ നില്‍ക്കാതെ
സ്പെഷ്യല്‍ ദര്‍ശനം ലഭിച്ചുവെന്നതും വലിയ കാര്യമായി തോന്നി.
ദീപാരാധന സമയം
ദീപാരാധന സമയം
സ്വര്‍ണ്ണ തേര്- പിറകില്‍ സാധാരണ തേര്
പട്ടുചേലകളും, പൂമാലകളും,ആടയാഭരണങ്ങളും ചാര്‍ത്തി
നില്‍ക്കുന്ന ശക്തിസ്വരൂപിണിയായ മൂകാംബികാ ദേവിയെ കണ്ടപ്പോള്‍ ദു:ഖങ്ങള്‍
മറന്നു, വേദനകള്‍ മറന്നു, ലോകം തന്നെ മറന്നു, സ്വയം മറന്നു, എല്ലാം ദേവിയില്‍ സമര്‍പ്പിച്ചു
നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു. തിരുമുന്നിലെത്തുമ്പോള്‍ എന്തൊക്കെയോ ചോദിക്കണമെന്ന്
കരുതിയിരുന്നു, പക്ഷേ അമ്മയെ കണ്ട സന്തോഷത്തില്‍ ആവശ്യങ്ങള്‍ എല്ലാം എങ്ങോ പോയ്
മറഞ്ഞു. അര്‍ഹിക്കുന്ന വരപ്രസാദങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്ന ലോകൈക രക്ഷകിയായ, സാക്ഷാല്‍
ജഗദംബയെ ഒരു നോക്ക് കാണാന്‍ സാധിച്ചത് തന്നെ ജന്മ പുണ്യമായി കരുതുന്ന എനിക്ക് ഒന്നും ചോദിക്കാന്‍ ഓര്‍മ്മ കിട്ടാഞ്ഞത് മനസ്സിൽ ഭക്തി നിറഞ്ഞു നിന്നതിനാലായിരിക്കുമെന്ന് കരുതുന്നു . കാരുണ്യ മൂര്‍ത്തിയായി വിളങ്ങുന്ന ആ ചിത് സ്വരൂപത്തെ വണങ്ങി നില്‍ക്കുമ്പോള്‍ വഴിപാടായി കൊണ്ടു വന്നിട്ടുള്ള ഒരു പട്ടു
സാരിയും സ്വര്‍ണ്ണത്താലിയും, വളയും ദേവിയുടെ മുന്നില്‍ രമയും , മകളും കൂടി സമര്‍പ്പിച്ചു. വിദ്യാ
ദേവതയെയും, മുന്നിലുള്ള സ്വയംഭൂ വിഗ്രഹത്തെയും ആവോളം കണ്ടു തൊഴുതു നില്‍ക്കുമ്പോള്‍
ചുവന്ന മേല്‍ വസ്ത്രവും കുടുമ്മിക്കെട്ടുമുള്ള അഡിഗമാര്‍ നമ്മള്‍ സമര്‍പ്പിച്ച
പട്ടും താലിയും ദേവിയ്ക്ക് ചാര്‍ത്തിയിട്ട് പൂക്കളും, കുങ്കുമവും, മറ്റ് പ്രസാദ
വസ്തുക്കളും നിറച്ച ഒരു താലം മകൾ ശാലിനിക്ക് കൊടുത്തു. നന്നായി തൊഴുത് ദക്ഷിണയും നല്‍കി
ശ്രീകോവിലിന് വലം വയ്ക്കുമ്പോള്‍ അമ്മയെ മനസ്സിൽ ധ്യാനിച്ച് ലോക നന്മയ്ക്കായി പ്രാർത്ഥിച്ചു .
ശാന്തിയും സന്തോഷവും സമാധാനവും നിറഞ്ഞ
മനസ്സോടെ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. പനി കുറയാന്‍ വേണ്ട ഗുളികകളും കഴിച്ച്, തൊണ്ട
വേദനയ്ക്ക് ചൂട് ഉപ്പു വെള്ളവും തൊണ്ടയില്‍ കൊണ്ട് ഞാനും മകനും ആ രാത്രി
ബുദ്ധിമുട്ടി കഴിച്ചു കൂട്ടി. പിറ്റേ ദിവസം രാവിലെ ഒന്‍പതു മണിയ്ക്കായിരുന്നു ചണ്‍ഡികാ ഹോമം . രാവിലെ മേല്‍ കഴുകി, തല നനഞ്ഞ തോര്‍ത്തു
കൊണ്ട് തുടച്ചിട്ട് പനിക്കാരായ ഞങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക്
പോയി. ഞങ്ങള്‍ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ബിനിയും കുടുംബവും ഹോമം കണ്ട് തൊഴാനായി അവിടെ വന്നു ചേര്‍ന്നു.
ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെയുള്ള വീതി
കുറഞ്ഞ് നീളത്തിലുള്ള ഒരു ഹാളില്‍ വച്ചായിരുന്നു ഹോമം. ധാരാളം ആളുകള്‍ പലവിധ ഹോമങ്ങള്‍ നടത്തുവാന്‍ വേണ്ടി അവിടെയെത്തിയിട്ടുണ്ടായിരുന്നു. നിരനിരയായുള്ള
ഹോമകുണ്ഡങ്ങള്‍ക്ക് ഓരോന്നിനും, മൂന്നില്‍
കുറയാതെയുള്ള പുരോഹിതന്മാരും, വേണ്ട ഒരുക്കുകളായ നെയ്യ്, വറ്റിച്ച ചോറ്, വിറക്, ദീപങ്ങള്‍,
പുഷ്പങ്ങള്‍ ഇവയെല്ലാം തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ഹോമകുണ്ഡത്തിന് സമീപം ഇട്ടിരുന്ന
ഒരു പലകമേല്‍ എല്ലാവരും നിരന്നിരുന്നു. പുരോഹിതന്‍റെ നിര്‍ദ്ദേശ പ്രകാരം ആദ്യം
വിഘ്നേശ്വരന് ദക്ഷിണ വച്ചു പ്രാര്‍ഥിച്ചു, അത് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു തന്ന
മന്ത്രങ്ങള്‍ ഏറ്റ് പറയുകയും മഞ്ഞളും അരിയും ചേര്‍ന്ന അക്ഷതം ഹോമകുണ്ഡത്തില്‍ സമര്‍പ്പിക്കുകയും
ചെയ്തു. ഇങ്ങനെ ഏകദേശം ഒരു മണിക്കൂറിലധികം മന്ത്രങ്ങള്‍ ജപിച്ചും ചടങ്ങുകള്‍
വീക്ഷിച്ചും പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ അവിടെയിരുന്നു. പല ഹോമകുണ്ഡങ്ങളില്‍ നിന്നായി
ഒരു വിധം നല്ല പുക ഹാളില്‍ നിറഞ്ഞിരുന്നു. ഹോമത്തിന്‍റെ പരിസമാപ്തിയില്‍ പുരോഹിതന്മാര്‍ക്ക്
ദക്ഷിണയും നല്‍കി പ്രസാദവും വാങ്ങി ദര്‍ശനവും കഴിഞ്ഞ് ഞങ്ങള്‍ ഹോട്ടല്‍
മുറിയിലേക്ക് പോയി. വൈകുന്നേരമുള്ള ട്രെയിനില്‍ ഞങ്ങള്‍ക്ക് മടങ്ങേണ്ടത് കൊണ്ട്
സാധനങ്ങള്‍ പായ്ക്ക് ചെയ്ത് റെഡിയാക്കി വച്ചു, ഒപ്പം രാത്രി ഭക്ഷണം റെസ്റ്റോറന്‍റില്‍
നിന്ന് പായ്ക്ക് ചെയ്തു വാങ്ങി. ഉച്ചയ്ക്ക് ഒന്നരമണിയോടെ മനസ്സില്ലാമനസ്സോടെയാണെങ്കിലും അക്ഷര ദേവതയുടെ സന്നിധിയില്‍ നിന്ന് മംഗലാപുരം റെയില്‍വെ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. രണ്ടര മണിക്കൂര്‍ കൊണ്ട് ഞങ്ങളെ മംഗലാപുരത്തെത്തിച്ച ഡ്രൈവര്‍ക്ക് സ്ഥലം നല്ല
നിശ്ചയമില്ലാതിരുന്നതിനാല്‍ വഴി തെറ്റി മെയിന്‍ പ്ലാറ്റ്ഫോമില്‍ നിന്നകലെ രൂക്ഷമായ മത്സ്യ ഗന്ധം
നിറഞ്ഞ പിന്‍ വശത്താണ് എത്തിച്ചേർന്നത്. വളരെ പഴയതും, വൃത്തിഹീനവുമായ മാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം നടത്തേണ്ട സമയം അതിക്രമിച്ചതായി തോന്നി. മൂന്നര മണിയ്ക്ക് സ്റ്റേഷനില്‍ എത്തിയ ഞങ്ങള്‍ക്ക് മടങ്ങാന്‍ വേണ്ടി സീറ്റ് റിസര്‍വ് ചെയ്തിരുന്ന മലബാര്‍
എക്സ്പ്രസ് അഞ്ചേ മുക്കാലോടെ വന്നണഞ്ഞു. പിറ്റേ
ദിവസം രാവിലെ ആറു മണിയോടെ നാട്ടില്‍ സുഖമായി പനിയുമായി എത്തി.
തിരുപ്പതി മൂകാംബികാ തീര്‍ഥാടന യാത്ര നല്‍കിയ പുണ്യവും തിരിച്ചറിവുകളും
ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ അനുഭവങ്ങളും പാഠങ്ങളും നല്‍കാന്‍ പ്രാപ്തമായ യാത്രകള്‍ക്കായി
കാത്തിരിപ്പ് തുടരുന്നു....
02/12/2019