പത്മാവതി അമ്മവാരു
നാട് തിരുപ്പതി
-നന്ദ-
ഏഴുമല വാസനോടൊപ്പം രണ്ടു ദിവസം തിരുമലയിലും
പരിസരങ്ങളിലുമായി കഴിഞ്ഞ ഞങ്ങള്‍ നവമ്പര്‍ 27 നു മലയിറങ്ങി. ആറു മണിയോടെ അഷ്ടവിനായക
ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് മണിച്ചേട്ടന്‍റെ വണ്ടിയില്‍ മലയടിവാരം
ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. മുകളിലേക്ക് പോയ വഴിയില്‍ കൂടിയല്ല തിരികെ
വരുന്നത്, നിബിഡ വനങ്ങളാണ് മുഴുവനും. കടുവ, കാട്ടുപോത്ത്, മാന്‍, തേറ്റപ്പന്നി മുതലായ
വന്യ ജീവികള്‍ ധാരാളമായി ഉള്ള വനത്തില്‍ അവിടവിടെ കാണാന്‍ സാദ്ധ്യതയുള്ള
മൃഗങ്ങളുടെ ചിത്രങ്ങള്‍ സഹിതം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു .ചിലയിടത്ത് ഇറങ്ങിയാല്‍
അപകടമാണെന്ന സൂചനയും ഉണ്ടായിരുന്നു . വകുള പര്‍വ്വതം, ഗരുഡന്‍റെ ആകൃതിയിലുള്ള "ഗരുഡന്‍ പാറ" ഇവയെല്ലാം വഴിമദ്ധ്യേയുള്ള കാഴ്ചകളാണ്. കാല്‍നടയായി മല കയറാന്‍ ആഗ്രഹമുള്ളവര്‍ക്ക് പടികള്‍ക്ക് പകരം മെല്ലെ മെല്ലെ കയറുവാന്‍ പാകത്തില്‍ റാമ്പ് നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു . വഴിമദ്ധ്യേ അങ്ങിങ്ങ് കുടിവെള്ളം, ആഹാരം, ടോയ്‌ലറ്റുകള്‍ തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളും നടപ്പുകാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ടെന്നുള്ളത് പ്രശംസനീയമായ കാര്യമാണ്. ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ
എടുക്കും നടന്ന് മലമുകളിലെത്താനെന്ന് അനുഭവസ്ഥയായ രമ പറഞ്ഞു.
ഗരുഡന്‍ പാറ
പ്രകൃതിരമണീയമായ കാഴ്ച്ചകള്‍ കണ്ടു
കൊണ്ട് ഏകദേശം ഏഴര മണിയോടെ തിരുപ്പതി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ദേവസ്വംബോര്‍ഡിന്‍റെ
ഗസ്റ്റ് ഹൗസില്‍ ഞങ്ങൾ എത്തി. ട്രെയിന്‍ ഇറങ്ങി തിരുപ്പതിയില്‍ എത്തിയ ആദ്യ ദിവസം ഞങ്ങള്‍
രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞ അതേ സ്ഥലം. രണ്ടു കിടക്കകള്‍ വീതമുള്ള നല്ല
വിശാലമായ മുറികള്‍ക്ക് വെറും എണ്ണൂറു രൂപ മാത്രമേ വാടക ഉണ്ടായിരുന്നുള്ളുവെങ്കിലും ഇവിടെയെത്തുന്നവർക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുവാനുള്ള ക്രമീകരണങ്ങള്‍ തീരെ തൃപതികരമല്ലായിരുന്നുവെന്ന് പറയാതെ വയ്യ. ചെക്കിന്‍ എവിടെയാണ് ചെക്കൌട്ട്
എവിടെയാണ്, ബോര്‍ഡുകള്‍ ഇല്ല ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് തെലുങ്കില്‍
ആയിരിക്കും. അതു പോലെ കൗണ്ടര്‍ സ്റ്റാഫ് ആരും തന്നെ സഹകരണ മനോഭാവമുള്ളവരായി തോന്നിയതുമില്ല. കുറേ ദിവസത്തെ
താമസത്തിന് വന്ന പലരും വലിയ ബാഗുകളുമായി തെക്ക് വടക്ക് നടന്ന് ബുദ്ധിമുട്ടുന്നത്
കാണാമായിരുന്നു. എട്ടു മണിയ്ക്ക് ചെക്കിന്‍ ചെയ്യേണ്ട ഞങ്ങള്‍ രേഖകളുമായി പലയിടത്ത്
കയറിയിറങ്ങി ഒരിടത്ത് ചെന്നപ്പോള്‍ മുറി ബുക്ക് ചെയ്തവരുടെ നീണ്ട ക്യൂ കാണാമായിരുന്നു. എട്ടു
മണി ആയിട്ടും നില്‍ക്കുന്ന ആള്‍ക്കാരെ
പരിഗണിക്കാന്‍ ജീവനക്കാര്‍ക്കും
ഉത്സാഹമില്ല. ഇതിനിടെ അതിരാവിലെയും മറ്റും
ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഒരു ചായയോ കാപ്പിയോ കുടിക്കാനുള്ള
സൗകര്യം അതായത് ഒരു വെന്‍ഡിംഗ് മെഷീന്‍ പോലും അവിടെ ഉണ്ടായിരുന്നില്ല എന്നത് വളരെ ഖേദകരമായ വസ്തുതയാണ്. പരിചയമില്ലാത്ത ഈ സ്ഥലത്ത് വരുന്നവര്‍ പുറത്തെവിടെയെങ്കിലും പോയി ചായ
കുടിച്ചിട്ട് തിരിച്ചെത്തുമ്പോള്‍ ഓരോ പ്രാവശ്യവും വാഹനം ഗേറ്റിനകത്തേക്ക് കയറുന്നതിന് ഇരുപതു രൂപ വച്ച്
ടോളും കൊടുക്കണം. എന്തായാലും ഇവിടത്തെ
രീതികള്‍ ഒട്ടും തന്നെ തൃപ്തികരമായി തോന്നിയില്ല.
ചെക്കിന്‍ എന്ന മഹാ സംഭവത്തിന് ശേഷം സ്നാനാദി
കര്‍മ്മങ്ങള്‍ കഴിഞ്ഞ് അന്നത്തെ യാത്രാപരിപാടിയ്ക്ക് വേണ്ട ഊര്‍ജ്ജം
സംഭരിക്കുവാനായി ‘ഭീമ റെസിഡൻസി’ എന്ന ഹോട്ടലില്‍ കയറി പ്രാതല്‍ കഴിച്ചു. വില അല്‍പ്പം
കൂടുതല്‍ ആയിരുന്നെങ്കിലും നല്ല ഭക്ഷണം വൃത്തിയായി ലഭിച്ചുവെന്നത് വലിയ കാര്യമായി തോന്നി . കാപ്പികുടി കഴിഞ്ഞ് മണിച്ചേട്ടന്‍ ഞങ്ങളെ ഉദുക്കോട് വഴി നാരായണവനം, നാഗലാപുരം, തമിഴ്‌നാട് അതിര്‍ത്തിയിലുള്ള
സുരുട്ടുപള്ളി എന്നീ ക്ഷേത്രങ്ങള്‍ കാണിക്കാന്‍ കൊണ്ടു പോകാമെന്ന് പറഞ്ഞു. മക്കൾക്ക് ആ യാത്രയില്‍ തീരെ താത്പര്യമില്ലായിരുന്നതിനാല്‍ അവര്‍ നാലഞ്ചു കി
മീ അകലെയുള്ള നഗരവനം പാര്‍ക്ക് കാണുവാന്‍ വഴിമദ്ധ്യേ ഇറങ്ങി. ഞങ്ങള്‍ ചെന്നൈ
റൂട്ടില്‍ യാത്ര തുടര്‍ന്നു. അവിടെ നിന്ന് ചെന്നൈയ്ക്ക് 135 കി മീ ആണ് ദൂരം.
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍
റോഡില്‍ കുറച്ചധികം തിക്കും തിരക്കും കണ്ടു തുടങ്ങി. ഞങ്ങൾ പൊയ്ക്കൊണ്ടിരുന്ന
വഴിയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഒരു കി മീ പോയാല്‍ തിരുച്ചാനൂര്‍ എന്ന
സ്ഥലത്ത് ശ്രീനിവാസ സ്വാമിയുടെ പത്നിയായ പത്മാവതി അമ്മയുടെ ക്ഷേത്രം ഉണ്ടെന്നും
അവിടെ ബ്രഹ്മോത്സവം നടക്കുന്നതിനാല്‍ , ഈ ദിവസങ്ങളില്‍ നല്ല തിരക്കായിരിക്കുമെന്നും മണിച്ചേട്ടന്‍ പറഞ്ഞു. ഡിസംബര്‍ ഒന്നാം തീയതി
വരെ നീളുന്ന ബ്രഹ്മോത്സവ സമയത്ത് ക്ഷേത്ര ദര്‍ശനം കുറച്ചു ബുദ്ധിമുട്ടായിരിക്കുമെന്നും പറ്റിയാല്‍ തിരിച്ചു വരുമ്പോള്‍
അവിടെ കയറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസ സ്വാമിയുടെ ശാപം കിട്ടി
അസുരനായ ചോള രാജാവ് ശാപവിമുക്തനായി ആകാശ രാജാവായി പുനര്‍ജ്ജനിച്ച കഥ മുന്‍പ്
പറഞ്ഞിരുന്നുവല്ലോ. അദ്ദേഹത്തിന്‍റെ രാജ്യ തലസ്ഥാനവും, പത്മാവതീ ദേവിയുടെ സ്വന്തം നാടുമായ നാരായണ വനത്തിലേക്കുള്ള
യാത്രാ വഴികള്‍ പച്ചക്കുന്നുകളെക്കൊണ്ടും കൃഷിത്തോട്ടങ്ങളെക്കൊണ്ടും അതീവ
സുന്ദരമായിരുന്നു. കരിമ്പ്, പലയിനം മാവുകള്‍ , തേക്ക്, അക്കേഷ്യ, സുന്ദരമായ പൂന്തോട്ടങ്ങള്‍ ഇവയെല്ലാം വച്ചു പിടിപ്പിച്ചിരുന്ന വഴിയോരങ്ങള്‍ കണ്ണിന് ആനന്ദം നല്‍കുന്നവയായിരുന്നു. ആട്ടിന്‍
പറ്റങ്ങളും, പശുക്കൂട്ടങ്ങളും അങ്ങിങ്ങ് മേഞ്ഞു നടക്കുന്നതും കാണാമായിരുന്നു. ഒരു
സ്ഥലത്ത് പുതിയ നിര്‍മ്മിതികള്‍ക്കോ മറ്റോ ആയിരിക്കാം മണ്ണ് മാന്തി വാഹനങ്ങളില്‍ കയറ്റുന്നതും കണ്ടു. കാഴ്ച്ചകള്‍ ആസ്വദിച്ചു കൊണ്ട് ഏകദേശം നാല്‍പ്പത്തി അഞ്ചു
കിലോമീറ്ററിലധികം യാത്ര ചെയ്ത് നാരായണവനം കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍
ഞങ്ങള്‍ എത്തി. പ്രധാന പ്രതിഷ്ഠകൾ വെങ്കടേശ്വര സ്വാമിയും , പത്മാവതി ദേവിയുമാണ്. ദേവിയുടെ
സ്വന്തം സ്ഥലമായ ഇവിടെ വച്ചാണ് ഇവരുടെ വിവാഹം നടന്നതെന്ന് അവിടത്തെ പൂജാരി ഞങ്ങള്‍ക്ക്
പറഞ്ഞു തന്നു. കല്യാണാവശ്യത്തിന് ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന പഴയ ഒരു കൂറ്റന്‍
തിരികല്ല് ക്ഷേത്രത്തിനുള്ളില്‍ കിടപ്പുണ്ടായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോ എടുക്കാന്‍ സാധിക്കാത്തത് കൊണ്ട് അതൊന്നും ഇതില്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ല. പത്മാവതി ദേവിയുടെ കല്യാണത്തിന് ഈ പ്രദേശത്ത് ഏകദേശം
പതിനൊന്ന് കി മീ ചുറ്റളവില്‍ വിവാഹപ്പന്തല്‍ ഒരുക്കിയിരുന്നുവെന്നും പൂജാരി ഞങ്ങളോട്
വിശദീകരിച്ചു തന്നു. സ്വാമിയുടെ വിവാഹം നടന്ന ഈ ക്ഷേത്രസങ്കേതത്തില്‍ വച്ച് കല്യാണ മഹോത്സവം നടത്താറുണ്ടെന്നും അതിന് ഇവിടെ വലിയ
തിരക്കുണ്ടാകാറില്ലെന്നും, ബുക്ക് ചെയ്തിട്ട് വന്നാല്‍ സൗകര്യമായി നടത്താമെന്നും
അദ്ദേഹം പറഞ്ഞു. ദര്‍ശനം കഴിഞ്ഞ് പ്രസാദവും വാങ്ങി പുറത്തിറങ്ങുമ്പോള്‍ കോദണ്ഡരാമന്‍, പ്രയാഗ
മാധവസ്വമി, വരദരാജ സ്വാമി, ഗോദ ദേവി അമ്മവാരു, എന്നീ സന്നിധികള്‍ കൂടി കണ്ടു. വിഷ്ണു ദത്തന്‍
എന്ന ബ്രാഹ്മണന് തുളസീ വനത്തില്‍ നിന്ന് കിട്ടിയ രംഗനാഥ ഭക്തയായ കുട്ടിയായിരുന്നു
ഗോദ ദേവി. എല്ലാ ദിവസവും മാല കെട്ടി സ്വയം അണിഞ്ഞതിന് ശേഷം അവള്‍ അത് അച്ഛന്‍റെ കയ്യില്‍
സ്വാമിയ്ക്ക് കൊടുത്തയയ്ക്കുകയായിരുന്നു പതിവ്, കുട്ടിയായതിനാല്‍ അങ്ങനെ ചെയ്യാന്‍
പാടില്ലെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. ഒരു ദിവസം മാലയില്‍ മുടി കണ്ടപ്പോള്‍
വിഷ്ണു ദത്തന്‍ കാര്യം ചോദിച്ചു. താന്‍ മനസ്സില്‍ രംഗനാഥ സ്വാമിയെയാണ് ഭര്‍ത്താവായി സങ്കല്‍പ്പിച്ചിരിക്കുന്നതെന്നും മാല സ്വയം ചാര്‍ത്തി ഭംഗി കണ്ടിട്ടാണ് കൊടുത്തയയ്ക്കുന്നതെന്നും അവള്‍ പറഞ്ഞു. കാലക്രമത്തില്‍
അതീവ ഭക്തയായ അവളുടെ ഇംഗിതം നടക്കുകയും ഭഗവാനില്‍ ലയിക്കുകയും ചെയ്തുവെന്നാണ് അറിയാൻ സാധിച്ചത് , ആ ദേവിയാണ്
ഇവിടെ നാം കണ്ട ഗോദ ദേവി പ്രതിഷ്ഠ.
കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രം
മലിനമായ ആ ക്ഷേത്ര പരിസരത്ത് നിന്ന് ഞങ്ങള്‍ വീണ്ടും വണ്ടിയില്‍ കയറി പതിനഞ്ചു കി മീ അകലെയുള്ള അടുത്ത ലക്ഷ്യമായ നാഗലാപുരം വേദ നാരായണ ക്ഷേത്രത്തിലേക്ക് പോയി. വേദങ്ങള്‍ വീണ്ടെടുത്ത മത്സ്യരൂപനായ മഹാ വിഷ്ണു ശ്രീദേവി, ഭൂദേവി സമേതനായി കുടികൊള്ളുന്ന ക്ഷേത്രമാണത് . ഉച്ച സമയം ആയിരുന്നെങ്കിലും ക്ഷേത്രം തുറന്നിരുന്നതിനാല്‍ ദര്‍ശനം നടത്തുവാന്‍ സാധിച്ചു. പുറത്തേക്കിറങ്ങുന്ന സമയത്ത് വശങ്ങളില്‍ ആ സ്ഥലം ഖനനം ചെയ്തപ്പോള്‍ കിട്ടിയ കുറേയധികം പഞ്ചലോഹ വിഗ്രഹങ്ങള്‍ വച്ചിരിക്കുന്നത് കണ്ടു. കൂടാതെ ഒരു നാഗ ഗണപതിയെയും കാണാന്‍ കഴിഞ്ഞു. ഈ ക്ഷേത്രത്തില്‍ ഒരു പ്രത്യേകതയുള്ളത് മാര്‍ച്ച് 26 ന് സൂര്യ രശ്മി പ്രതിഷ്ഠയുടെ പാദത്തിലും അടുത്ത ദിവസം നാഭിയിലും, അതിനടുത്ത ദിവസം കിരീടത്തിലും പതിക്കുമെന്നുള്ളതാണ്. ക്ഷേത്ര നിർമ്മാണ സമയത്ത് വളരെ ശ്രദ്ധയോടെ എടുത്ത കണക്ക് കൂട്ടലിന്‍റെ ഒരു മകുടോദാഹരണമാണിതെന്ന് പറയാതെ വയ്യ !!!
തമിഴ്‌നാട് അതിര്‍ത്തിയിലുള്ള സുരുട്ടു പള്ളി ശിവ ക്ഷേത്രത്തിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. നാഗലാപുരത്ത് നിന്ന് പത്തു കി മീ യാത്ര ചെയ്‌താല്‍ ശ്രീ പള്ളി കൊണ്ടീശ്വര സ്വാമി ദേവസ്ഥാനത്തിലെത്താം. പാലാഴി മഥന സമയത്ത് കടകോലായിരുന്ന വാസുകി ശര്‍ദ്ദിച്ച വിഷം ഭൂമിയില്‍ പതിച്ച് നാശമുണ്ടാകാതിരിക്കാന്‍ മഹാദേവനായ പരമശിവന്‍ അത് കുടിക്കുകയും മയങ്ങിപ്പോകുകയും ചെയ്തുവെന്നാണ് ഐതീഹ്യം . അങ്ങനെ പാര്‍വതീദേവിയുടെ മടിയില്‍ മയങ്ങിക്കിടക്കുന്ന ‘പള്ളി കൊണ്ട ഈശ്വര’ ക്ഷേത്രം ഇന്ത്യയില്‍ ഇവിടെ മാത്രമേ ഉള്ളൂ എന്നാണ് മണിച്ചേട്ടന്‍ പറഞ്ഞത്. നട്ടുച്ച സമയം ആയിരുന്നതിനാല്‍ നട അടച്ചിരുന്നു, അതുകൊണ്ട് പ്രതിഷ്ഠ കണ്ടു വണങ്ങാന്‍ കഴിഞ്ഞില്ല. പുറത്തേക്കിറങ്ങിയാല്‍ ദേവി പ്രതിഷ്ഠ, ഗോശാല, നാഗത്തറ, അഞ്ച് മാതൃ ഭാവങ്ങള്‍ ,നവഗ്രഹങ്ങള്‍ എന്നിവയെല്ലാം കാണാം.
പള്ളികൊണ്ടീശ്വര ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി വിഗ്രഹം
കാഴ്ച്ചകള്‍ ഇത്രയൊക്കെ ആയപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു നല്ല
വിശപ്പുമുണ്ടായിരുന്നു, ക്ഷേത്രത്തിനടുത്തുള്ള ശ്രീ ബാലാജി എന്ന ഒരു ചെറിയ ഹോട്ടലില്‍ നിന്ന്
ഉച്ച ഭക്ഷണം കഴിച്ചു. വലിയ കെട്ടും, മട്ടും, പകിട്ടും, ഒന്നും കാണാഞ്ഞത് കൊണ്ട്
വൃത്തിയുടെ കാര്യം സംശയം ഉണ്ടായിരുന്ന അവിടെ ഈച്ച ശല്യവും കുറവല്ലായിരുന്നു. ഏതായാലും
വിശന്നിട്ട് ഒരു രക്ഷയുമില്ലായിരുന്നത് കൊണ്ട് കയ്യില്‍ കിട്ടിയത് അസുഖം ഒന്നും വരല്ലേ എന്ന പ്രാര്‍ത്ഥനയോടെ
വാരിക്കഴിച്ചു. ക്ഷേത്രം തുറക്കാന്‍ വൈകുമെന്നതിനാല്‍ നേരെ മടക്കയാത്ര ആരംഭിച്ചു. ഭക്ഷണം
കഴിഞ്ഞ് എല്ലാവരും ചെറിയ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍ വഴിയില്‍ എവിടെയോ ഒരു
പനിനീര്‍ പൂന്തോട്ടം രമ കണ്ടു, പക്ഷെ അത് മണിച്ചേട്ടനോട് പറഞ്ഞു കേട്ട്
വന്നപ്പോഴേക്കും വണ്ടി രണ്ടു കി മീ ദൂരം പിന്നിട്ടു.തിരിച്ചു പോകണോ എന്ന്
ചോദിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ വേണ്ടായെന്നു പറയാനേ എനിക്ക് കഴിഞ്ഞുള്ളു. എങ്കിലും തൊട്ടടുത്തു തന്നെ ട്യൂബ് റോസ്
എന്ന മണമുള്ള വെളുത്ത പൂക്കള്‍ കൃഷി ചെയ്തിരുന്ന ഒരു പാടത്തിനരികില്‍ വണ്ടി നിര്‍ത്തി
കുറച്ചു നേരം പൂക്കളോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് കുറച്ചൊരു സന്തോഷം നല്‍കാതിരുന്നില്ല. അതിനു
ശേഷം അപ്പള കുണ്ടയിലുള്ള പ്രസന്ന വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലേക്കാണ് സാരഥിച്ചേട്ടന്‍
ഞങ്ങളെ കൊണ്ട് പോയത്. ശബരിമലയ്ക്ക് പോകാന്‍ വൃതമുള്ള മണിച്ചേട്ടന്‍ ആന്ധ്രയിലുള്ള
സകല ക്ഷേത്രങ്ങളും ഞങ്ങളെയും കൊണ്ട് കറങ്ങുകയാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ചെറിയ മഴച്ചാറ്റല്‍ കൂടി തുടങ്ങിയതോടെ വൃത്തിഹീനമായ ക്ഷേത്ര പരിസരം ഒന്ന് കൂടി ജോറായി. അഭയ
വെങ്കടേശ്വര സ്വാമി എന്ന് കൂടി പേരുള്ള ക്ഷേത്ര പരിസരം ഭിക്ഷാടനക്കാരും , പൂക്കച്ചവടക്കാരും
കയ്യടക്കിയിരുന്നു. ദര്‍ശനം കഴിഞ്ഞ് നേരെ നഗരവനം ഉദ്യാനത്തില്‍ നിന്ന് കുട്ടികളെ
വിളിക്കാന്‍ പോകുന്ന വഴി പത്മാവതി ക്ഷേത്രത്തിന്‍റെ ബ്രഹ്മോത്സവ തിരക്കില്‍ പെട്ട്
ഗതാഗതം സ്തംഭിച്ച് കുറച്ചു നേരം വഴിയില്‍ കിടക്കേണ്ടി വന്നു. ഏതായാലും സന്ധ്യയായപ്പോഴേക്കും
പാര്‍ക്കില്‍ ചെന്ന് മക്കളെയും കൂട്ടിക്കൊണ്ട് ‘ഒറിയോണ്‍’ എന്ന
ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം കഴിച്ചിട്ട് വിശ്രമത്തിനായി പോയി. പ്രകൃതി സ്നേഹികള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന കാഴ്ച്ചകള്‍ നിറഞ്ഞ
നഗരവനം ഉദ്യാനം കാണാന്‍ ഞങ്ങൾക്ക് സാധിക്കാത്തത് വലിയ നഷ്ടമായിപ്പോയെന്ന്‍ കുട്ടികള്‍
പറഞ്ഞു കേട്ടപ്പോള്‍ സങ്കടം തോന്നി. ചിത്ര ശലഭങ്ങളും, സുഗന്ധ പുഷ്പങ്ങളും, വന്മരങ്ങളും, കുന്നുകളും, തോടുകളും,
വിചിത്രാകൃതിയും വര്‍ണ്ണങ്ങളുമുള്ള വണ്ടുകളും നിറഞ്ഞ ഉദ്യാന ദൃശ്യങ്ങള്‍ അവർ വാ തോരാതെ വര്‍ണ്ണിച്ചു, ഫോട്ടോകളും കാണിച്ചു തന്നപ്പോള്‍
സത്യത്തില്‍ കൊതി തോന്നി. അടുത്ത ദിവസത്തെ പരിപാടികള്‍ അറിഞ്ഞിട്ട് സമയം കിട്ടിയാല്‍
നഗരവനം എന്ന ദിവ്യാരാമത്തില്‍ പോകാമെന്നും മനസ്സില്‍ കരുതി.
കപില തീർത്ഥം
തലേദിവസം രാത്രി ഭക്ഷണം കഴിച്ച ഒറിയോണ്‍
ഹോട്ടലിലെ ഭക്ഷണം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നതിനാല്‍ അവിടെത്തന്നെ പോയി
പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷമാണ് അടുത്ത ദിവസത്തെ യാത്രകള്‍ ആരംഭിച്ചത്. ശേഷാചല സാനുക്കളില്‍ ഒരു വലിയ വെള്ളച്ചാട്ടത്തിനു സമീപം
കപില മുനി പ്രതിഷ്ടിച്ച ഗുഹാ ക്ഷേത്രമായ ശിവക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. കപില
മുനിയാല്‍ പ്രതിഷ്ടിക്കപ്പെട്ട ഈശ്വരന്‍ ആയതിനാല്‍ കപിലേശ്വരം എന്നും കപില തീര്‍ത്ഥം
എന്നുമൊക്കെ ഈ സ്ഥലം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ആയ ‘കപിലേശ്വര സ്വാമി വാരി’
മഹാദേവനെ കൂടാതെ ‘കാമാക്ഷി അമ്മ വാരു’ ദക്ഷിണാമൂര്‍ത്തി, കാലഭൈരവന്‍, മഹാഗണപതി ,ശാസ്താവ്, കാശി
വിശ്വേശ്വരന്‍, ഉമാ മഹേശ്വരന്‍, രാമ ലിംഗേശ്വരന്‍, പ്രമദ ഗണപതി, ശിവസൂര്യ, നടരാജസ്വാമി , സുബ്രഹ്മണ്യ
സ്വാമി, നാഗത്തറ, കോടി ലിംഗേശ്വര, അഗസ്ത്യേശ്വര ,നവഗ്രഹങ്ങള്‍, വേണുഗോപാലസ്വാമി, ലക്ഷ്മീ
നാരായണ സ്വാമി, അഭയ ഹസ്ത ആഞ്ജനേയ സ്വാമി, തുടങ്ങിയ എല്ലാ ദേവതാ ദേവന്മാരെയും അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നു. എല്ലായിടത്തും പൂജാരിമാര്‍ ആരതി ഉഴിഞ്ഞ് കര്‍പ്പൂര വെള്ളം തന്ന് ഭക്തരെ അനുഗ്രഹിക്കുന്നുണ്ടായിരുന്നു. ബഹുമാനപുരസ്സരം ദേവന്മാരെ "വാരി " എന്നും ദേവതമാരെ "വാരു "എന്നും ചേര്‍ത്താണ് ഇവിടെ പ്രതിപാദിച്ചു കണ്ടത്.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമുള്ള
ഒരു കാഴ്ച്ച കാണുവാനാണ് മണിച്ചേട്ടന്‍ ഞങ്ങളെ കൊണ്ടു പോയത്.ശ്രീ വെങ്കടേശ്വര
സുവോളജിക്കല്‍ പാര്‍ക്ക് ആന്‍ഡ് സഫാരി, എന്ന മൃഗങ്ങള്‍ക്കിടയിലൂടെയുള്ള ഒരു യാത്ര. സഫാരിക്കുള്ള ടിക്കറ്റ് എടുത്ത് ബസ് വരാന്‍ വേണ്ടി
ഞങ്ങള്‍ കാത്തിരുന്നു. അധികം താമസിച്ചില്ല അടച്ചുറപ്പുള്ള ഒരു ചെറിയ ബസ്സ് വന്നു. സ്വച്ഛസുന്ദരമായ ആവാസ വ്യവസ്ഥയില്‍ വന്യ ജീവികള്‍ സ്വതന്ത്രമായി വിഹരിക്കുന്നത് കാണുവാനുള്ള ഉത്സാഹത്തോടെ പുറത്തേക്ക് കണ്ണും നട്ട് ഞങ്ങള്‍ ബസ്സില്‍ കയറി ഇരിപ്പായി. വെറും അര മണിക്കൂര്‍
കറങ്ങിയപ്പോഴേക്കും കാഴ്ചകള്‍ കഴിഞ്ഞു. ശരിക്ക് പറഞ്ഞാല്‍ ഒന്നുമില്ല, കുറേ മാനുകള്‍, നീലക്കാള, എല്ലും
തോലുമായ ഒന്നു രണ്ടു സിംഹങ്ങള്‍, വെള്ളക്കടുവ, ഇത്രയൊക്കെ മാത്രം. ബാംഗളൂരിലെ ബന്നാര്‍ഘട്ട
സഫാരി മനസ്സില്‍ വച്ചു പോയത് കൊണ്ടാകാം ഇത്ര വലിയ നിരാശ തോന്നിയത്. ബസ്സില്‍ നിന്നിറങ്ങിയ ഞങ്ങള്‍ പിന്നെ മണിച്ചേട്ടന്‍റെ
കാറില്‍ പാര്‍ക്കാകെ ഒന്ന് ചുറ്റി വന്നു, അപ്പോള്‍ ഇരുമ്പ് വേലികള്‍ക്കുള്ളില്‍ അസ്വസ്ഥരായി മുരണ്ടുകൊണ്ടു കൊണ്ട് നടക്കുന്ന ഒന്ന് രണ്ടു
പുള്ളിപ്പുലികളെയും, മറ്റൊരിടത്ത് കുറച്ച് ആനകളെയും, കൂട്ടിനുള്ളില്‍ വളര്‍ത്തിയിരുന്ന ചില പക്ഷികളെയും കാണാന്‍ പറ്റി.
നീലക്കാള, മാന്‍
തൃപ്തികരമല്ലാത്ത സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനം കഴിഞ്ഞ് ശ്രീനിവാസ മങ്കപുരത്തെ കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലേക്കാണ് സാരഥിച്ചേട്ടന്‍ വണ്ടിയോടിച്ചത്. ജയവിജയന്മാര്‍ കാവല്‍ നില്‍ക്കുന്ന ഈ ക്ഷേത്രത്തിന് തിരുപ്പതിയില്‍ നിന്ന് പന്ത്രണ്ട് കി മീ ദൂരമാണുള്ളത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങള്‍ ബാലാജി വിഗ്രഹം പോലെ തന്നെ കണ്ണുകള്‍ കുറച്ചു മറച്ച വലിയ ഗോപിക്കുറിയുമായിട്ടാണ് കാണുവാന്‍ കഴിയുക. ഒരുവിധം നല്ല തിരക്കുണ്ടായിരുന്ന അവിടെ ചെറിയ മഴച്ചാറ്റലിനിടയില്‍ ദര്‍ശനവും , വഴിപാടുകളും നടത്തിയിട്ട് ഉച്ച ഭക്ഷണത്തിനായി ഒറിയോണ്‍ ഹോട്ടലിലേക്ക് പോയി. തിരുമല തിരുപ്പതി തീർത്ഥാടനത്തിന്‍റെ അവസാന ദിവസമായിരുന്ന അന്ന് ഭക്ഷണം കഴിഞ്ഞ് ഗസ്റ്റ് ഹൌസിലെ മുറിയിൽ തന്നെ കഴിഞ്ഞു .
പാവം പാവം സിംഹം...
തൃപ്തികരമല്ലാത്ത സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനം കഴിഞ്ഞ് ശ്രീനിവാസ മങ്കപുരത്തെ കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലേക്കാണ് സാരഥിച്ചേട്ടന്‍ വണ്ടിയോടിച്ചത്. ജയവിജയന്മാര്‍ കാവല്‍ നില്‍ക്കുന്ന ഈ ക്ഷേത്രത്തിന് തിരുപ്പതിയില്‍ നിന്ന് പന്ത്രണ്ട് കി മീ ദൂരമാണുള്ളത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങള്‍ ബാലാജി വിഗ്രഹം പോലെ തന്നെ കണ്ണുകള്‍ കുറച്ചു മറച്ച വലിയ ഗോപിക്കുറിയുമായിട്ടാണ് കാണുവാന്‍ കഴിയുക. ഒരുവിധം നല്ല തിരക്കുണ്ടായിരുന്ന അവിടെ ചെറിയ മഴച്ചാറ്റലിനിടയില്‍ ദര്‍ശനവും , വഴിപാടുകളും നടത്തിയിട്ട് ഉച്ച ഭക്ഷണത്തിനായി ഒറിയോണ്‍ ഹോട്ടലിലേക്ക് പോയി. തിരുമല തിരുപ്പതി തീർത്ഥാടനത്തിന്‍റെ അവസാന ദിവസമായിരുന്ന അന്ന് ഭക്ഷണം കഴിഞ്ഞ് ഗസ്റ്റ് ഹൌസിലെ മുറിയിൽ തന്നെ കഴിഞ്ഞു .
അടുത്ത ദിവസം അതായത് നവംബര്‍ 29 ന്
വെളുപ്പിനെയുള്ള ഫ്ലൈറ്റില്‍ ബാംഗളൂരിലേക്കും, തുടര്‍ന്നുള്ള കണക്ഷന്‍ ഫ്ലൈറ്റില്‍
മാംഗളൂരിലേക്കും അവിടെ നിന്ന് കാര്‍ മാര്‍ഗ്ഗം കൊല്ലൂര്‍ മൂകാംബിക
ക്ഷേത്രത്തിലേക്കും പോകാനായിരുന്നു പരിപാടി . അതിനുള്ള പായ്ക്കിങ്ങും മറ്റും നടത്തിയിട്ട് സന്ധ്യയ്ക്ക് എല്ലാവരും ഒരു മുറിയില്‍ ഒത്തു കൂടി കണ്ടതും കാണാന്‍ പോകുന്നതുമായ
കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പിരിഞ്ഞു.
അടുത്ത ദിവസം വെളുപ്പിന് അഞ്ചരയോടെ ഗസ്റ്റ് ഹൗസിനോട് വിടപറഞ്ഞ് മണിച്ചേട്ടന്‍റെ
വണ്ടിയില്‍ സാധന സാമഗ്രികള്‍ കയറ്റി വച്ചു. ആ സമയത്ത് അവിടത്തെ കുറെ ജീവനക്കാരികള്‍
വന്നു കാശിനു കൈ നീട്ടിയത് ഞങ്ങളെ ചൊടിപ്പിക്കാതിരുന്നില്ല, ഒരു ദിവസം പോലും മുറി
വൃത്തിയാക്കുകയോ ബാഗുകള്‍ പൊക്കി കൊണ്ടുപോകുമ്പോള്‍ ഒരു കൈ സഹായം ചെയ്യുക
പോലുമില്ലാതെ പണം വാങ്ങാന്‍ വന്നിരിക്കുന്നു. ഒന്നും മിണ്ടാതെ ഇറങ്ങി വന്ന്
എല്ലാവരും കാറില്‍ കയറി, റണിഗുണ്ടയിലുള്ള തിരുപ്പതി വിമാനത്താവളത്തിലേക്ക് തിരിച്ചു. അര മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിയ
ഞങ്ങള്‍ മാന്യനായ മണിച്ചേട്ടനോട് യാത്ര പറഞ്ഞു. തലേ ദിവസം തന്നെ അദ്ദേഹത്തിന്‍റെ
കണക്കുകള്‍ തീര്‍ത്തു രൂപ കൊടുത്തിരുന്നു, കൂടാതെ ഞങ്ങള്‍ ചെന്ന ദിവസം മുതല്‍ എല്ലാ
ദിവസവും ഭക്ഷണത്തിനുള്ള 300 രൂപ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് അതാത് ദിവസം
കൊടുക്കുകയും ചെയ്തിരുന്നു. എങ്കിലും ആത്മാർത്ഥതയോടെ പെരുമാറിയ മണിസാമിയ്ക്ക് യാത്ര പറഞ്ഞ സമയത്ത് കുറച്ചു പണം കൂടി കൊടുത്തിട്ടാണ് ഞങ്ങൾ എയര്‍ പോര്‍ട്ടിനുള്ളിലേക്ക് പോയത്. ഞങ്ങള്‍ എത്തുമ്പോള്‍ ജീവനക്കാരും വിമാനത്താവളവും നിദ്രയുടെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നു വരുന്നതേയുള്ളായിരുന്നു. തിരുപ്പതിയില്‍ നിന്ന് ബാംഗളൂരിലേക്കും തുടര്‍ന്ന് നാല് മണിക്കൂറിന് ശേഷമുള്ള മാംഗ്ലൂര്‍ വിമാന യാത്രയ്ക്കുമുള്ള ബോര്‍ഡിംഗ് പാസുകള്‍ ഇവിടെ മെഷീനില്‍ നിന്ന് എടുക്കാന്‍ സാധിച്ചതിന്‍റെ പ്രയോജനം തിരക്കുള്ള ബാംഗ്ലൂര്‍ എയര്‍ പോര്‍ട്ടില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. തീരെ തിരക്ക് കുറഞ്ഞ തിരുപ്പതി എയര്‍പോര്‍ട്ടില്‍ നിന്ന് 7.50
ആയപ്പോള്‍ ഞങ്ങളുടെ ഇന്‍ഡിഗോ വിമാനം പറന്നു പൊങ്ങി. ...
29/11/2019
തുടര്‍ന്ന് വായിക്കുക:- കൊല്ലൂരിലെ വാഗ്ദേവതയായ
മൂകാംബികാ ദേവി
വായനയിലൂടെയുള്ള അടുത്ത യാത്രയും വളരെ രസകരമായി അനുഭവെപ്പെട്ടു. ചിത്രങ്ങളുടെ അകമ്പടിയും ഇതിനു മറ്റു കൂട്ടുന്നു. ആശംസകൾ !!
മറുപടിഇല്ലാതാക്കൂGood.no narration about kuberan and the way tirupati dewaswam is raising money for the temple .gods narration is not enough.butnew information about nearly places is fine
മറുപടിഇല്ലാതാക്കൂ