2019, മേയ് 8, ബുധനാഴ്‌ച



സ്വർണ്ണത്തെരുവുകളും ,അത്ഭുതാരാമവും 
സ്വപ്നഭൂമിയിലേക്ക് വീണ്ടും
                                                                                                                             -നന്ദ -                                        
    മലയാളി നെഞ്ചിലേറ്റിയ സ്വപ്ന ഭൂമിയായ  ദുബായ്

 വിശേഷങ്ങളുമായി മുൻപൊരിക്കൽ   മാനസമലരുകളിൽ 

എത്തിയിരുന്നത്  എല്ലാവരുടെയും ഓര്‍മ്മയില്‍ ഉണ്ടാകുമെന്ന് 

കരുതുന്നു. എന്നാല്‍ അന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ 

കാണാന്‍ പറ്റാതിരുന്ന ചില സ്ഥലങ്ങള്‍ കാണുവാന്‍ ദൈവഗത്യാ 

വീണ്ടുമൊരവസരം ലഭിക്കുകയുണ്ടായി. ആ യാത്രയുടെ 

അനുഭവങ്ങളാണ് ഇത്തവണത്തെ സഞ്ചാരക്കുറിപ്പിലുള്ളത് .  

രണ്ടായിരത്തി പത്തൊന്‍പത് ഏപ്രില്‍ മാസം നാലാം തീയതി തിരുവനന്തപുരത്ത് നിന്ന് ആറു മണി കഴിഞ്ഞ് ആരംഭിച്ച ഞങ്ങളുടെ യാത്രയില്‍ മരുമകളായ ശാൽ  ഒപ്പമുണ്ടായിരുന്നു എന്നത് ഏറെ ആശ്വാസവും സന്തോഷവും നല്‍കിയ കാര്യമായിരുന്നു.   ബാംഗളൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ യോഗ കോഴ്സിന് ചേര്‍ന്ന്  പഠിക്കുകയായിരുന്ന അവളുടെ കോഴ്സിന്‍റെ പരിസമാപ്തി ദിവസമായിരുന്നു ഞങ്ങളുടെ ദുബായ് യാത്രയും . പറക്കല്‍ സമയമായ നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ  വിമാനപ്പറവ ഞങ്ങളെ ലക്ഷ്യ സ്ഥാനത്ത് കൊണ്ടെത്തിച്ചു . അപ്പോള്‍ ഇന്ത്യന്‍ സമയം പത്തര ആയിരുന്നെങ്കിലും ദുബായില്‍  ഏകദേശം എട്ടു മണി അന്‍പത്തഞ്ച്‌ മിനിറ്റ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. എയര്‍ പോര്‍ട്ടില്‍ നിന്ന് അരമണിക്കൂറില്‍ താഴെ മാത്രം യാത്ര ചെയ്‌താല്‍  കരാമയിലുള്ള മകന്‍റെ   ഫ്ലാറ്റിലെത്താം. സാധന സാമഗ്രികളുമായി പുറത്തെത്തിയപ്പോൾ  ഏറെക്കാല ദുബായ് വാസ പരിചയമുള്ള  ശാൽ  ഒരു ടാക്സി വിളിച്ചു.  കറുത്ത നീളന്‍ വസ്ത്രമണിഞ്ഞ അരോഗദൃഡഗാത്രിയായ ഒരു നീഗ്രോ യുവതി അവരുടെ ശരീര ഭാഷയ്ക്ക് ചേരുന്ന ഒരു വലിയ കാറുമായി ഞങ്ങളെ കൊണ്ടുപോകുന്നതിനായി എത്തി. അന്യഭാഷകള്‍ അനായാസമായി സംസാരിക്കാന്‍ കഴിവുള്ള ശാൽ ,ഒറാംഗുട്ടന്‍ ശരീരക്കാരിയായ സാരഥിയ്ക്ക് വസതിയിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു കൊണ്ട് മുന്‍ സീറ്റില്‍ ഇരുന്നു. ഫ്ലാറ്റിന് അടുത്തെത്തിയപ്പോൾ  വലിയ വണ്ടി ആയത് കൊണ്ട് അകത്തേക്ക് കയറ്റാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ്  ആ ആഫ്രിക്കൻ യുവതി ഞങ്ങളെ റോഡിലിറക്കി വിട്ടു. 
അധികം താമസിയാതെ തന്നെ  ദുബായുടെ ഹൃദയഭാഗമായ കരാമയിലെ  'ഖദീജ കോബ്ര ഇറാനിയന്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്‌' എന്ന വിദ്യാലയത്തിനടുത്തുള്ള  ഫ്ലാറ്റിന്‍റെ  രണ്ടാം നിലയിലേക്ക് ഞങ്ങള്‍ ലിഫ്റ്റില്‍ ഉയര്‍ന്നു. ജോലി കഴിഞ്ഞ് എത്തിയിരുന്ന മകന്‍ അശ്വിന്‍ ഞങ്ങള്‍ക്കായി വളരെ സന്തോഷത്തോടെ വാതില്‍ തുറന്നു തന്നു. അധികം വലുതല്ലെങ്കിലും നന്നായി ക്രമീകരിച്ചിരുന്ന സ്വീകരണമുറിയുംകാറ്റും വെളിച്ചവും യഥേഷ്ടം കയറുന്ന അല്‍പ്പം വിശാലമായ ഒരു കിടപ്പുമുറിയുംവൃത്തിയായും വെടിപ്പായും സൂക്ഷിച്ചിരുന്ന അടുക്കളയുംഒരു വാഷ് റൂമും അടങ്ങുന്ന അവരുടെ ചെറിയ കൊട്ടാരം ഞങ്ങള്‍ക്ക് വളരെ  ഇഷ്ടപ്പെട്ടു. ഞങ്ങളുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ അശ്വിന്‍ അവരുടെ കിടപ്പുമുറിയില്‍ മനോഹരമായ ഷീറ്റും മറ്റും വിരിച്ച് തയ്യാറാക്കി ഇട്ടിട്ടുണ്ടായിരുന്നു.  ഗൃഹനാഥയുടെ അഭാവത്തിലും വീട് നന്നായി സൂക്ഷിച്ചിരുന്നതിനാൽ  അവര്‍ രണ്ടു പേരേയും ഞങ്ങൾ  അഭിനന്ദിച്ചു . ഭക്ഷണ ശേഷം അല്‍പ്പ നേരത്തെ കുശലപ്രശ്നങ്ങള്‍ക്ക് ശേഷം കിടക്കയായി മാറ്റാന്‍ പറ്റുന്ന സ്വീകരണ മുറിയിലെ സോഫായില്‍  വിശ്രമിച്ചു കൊള്ളാം എന്ന് അവരെക്കൊണ്ട് വളരെ പാട്പെട്ട് സമ്മതിപ്പിച്ചെടുത്ത് ഞങ്ങള്‍ ഉറക്കത്തിലേക്ക് പ്രവേശിച്ചു. മാതാപിതാക്കളുടെ സുഖ സൗകര്യങ്ങള്‍ നോക്കുന്നതില്‍ രണ്ടു പേരും സദാ ജാഗരൂകരായിരുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെ ആയിരുന്നു.

ഫ്ലാറ്റിനു താഴെ റോഡിനഭിമുഖമായി ഉപയോഗിച്ച വീട്ടുപകരണങ്ങളായ മേശകസേരവാഷിംഗ് മെഷീന്‍ എന്നിങ്ങനെയുള്ള സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വില്‍ക്കുന്ന കടകളുംധാരാളം ഹെയര്‍ കട്ടിംഗ് സലൂണുകളും  ഉണ്ടായിരുന്നു . പ്രവൃത്തി ദിവസങ്ങളില്‍ തൊട്ടടുത്തുള്ള ഗേള്‍സ്‌ സ്കൂള്‍ കൊച്ചു കുട്ടികളുടെ കളിയും ചിരിയും പാട്ടുകളും പ്രാര്‍ത്ഥനയും ഒക്കെയായി ശബ്ദമുഖരിതമാകും, അടുക്കളയിലെ ജാലകത്തിലൂടെ അവരെ നോക്കി നിന്നപ്പോൾ  ബാല്യകാല സ്മരണകൾ  ഉള്ളില്‍ തളിരിടുന്നത് പോലെ തോന്നി . സ്ക്കൂളിന് മുന്നിലൂടെ മുന്നോട്ട് പോയാല്‍ അധികം ദൂരെയല്ലാതെ ഒരു മുസ്ലിം പള്ളിയും പലചരക്ക് സാധനങ്ങളും മറ്റും ലഭിക്കുന്ന  'കടൂലി',  'ചോയിത്രം' എന്നീ കടകളും കാണാം  .  സകല സാധനങ്ങളും ലഭിക്കുന്ന അന്‍സാര്‍ ഗാലറി എന്ന വലിയ ഒരു മാളും കൈയ്യെത്തും ദൂരത്തുണ്ടായിരുന്നത്  അവര്‍ക്ക് വളരെ സൗകര്യം തന്നെയായിരുന്നു .

                                
                  കരാമയിലെ പള്ളി

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് പ്രഭാത ഭക്ഷണവും വിശേഷങ്ങള്‍ പങ്കുവയ്ക്കലും ഒക്കെയായി അല്‍പ സമയം ചിലവഴിച്ച ഞങ്ങള്‍ ഉച്ചഭക്ഷണത്തിന് ശേഷം എന്തായിരിക്കണം പരിപാടി എന്നാലോചിച്ചു. ഏപ്രില്‍ മാസം അവസാനം ആകുന്നതോടെ ചൂട് കടുക്കുമെന്നുള്ളതിനാല്‍ നല്ല കാലാവസ്ഥ ഉള്ളപ്പോള്‍  എന്തെങ്കിലും കാഴ്ചകളിലേക്ക് പോകുന്നത് നന്നായിരിക്കും എന്നായിരുന്നു  എല്ലാവരുടെയും അഭിപ്രായം. മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന ചൂടില്‍ എ സി മുറികളില്‍ ഇരിക്കുവാനേ സാധിക്കൂ, അതുകൊണ്ട് അന്ന് വൈകുന്നേരം "അല്‍ റാസ്" എന്ന സ്ഥലത്തുള്ള ഗോള്‍ഡ്‌ സൂക്കിലെക്ക് (Gold Souk)പോകാം എന്ന് തീരുമാനമായി.  വൈകുന്നേരം ആറു മണിയോടെ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനായ ബര്‍ജുമാനില്‍ നിന്ന് എല്ലാവരും കൂടി അല്‍ റാസിലേക്കുള്ള ട്രെയിനില്‍ കയറി. ടിക്കറ്റിന് പകരം ഉരയ്ക്കാനുള്ള കാര്‍ഡ് നേരത്തെ തന്നെ അശ്വിന്‍ ഞങ്ങളെ ഏല്‍പ്പിച്ചിരുന്നതിനാല്‍ വഴിമുടക്കി നിന്നിരുന്ന ഗേറ്റുകളുടെ വശങ്ങളില്‍ ഉരച്ചു കൊണ്ട് വലിയ ഗമയിലാണ് ഞങ്ങള്‍ പ്ലാറ്റ്ഫോമിലേക്ക് പോയത്. വണ്ടിയില്‍ കയറി വാതില്‍ അടയുമ്പോഴേക്കും "അല്‍ അബൂ ആബ് ബൂതുഗ്ലാക്ക്" എന്ന് അറബിയിലും തുടര്‍ന്ന് 'ഡോഴ്സ് ക്ലോസിംഗ്' എന്ന അതിന്‍റെ ഇംഗ്ലീഷ് പരിഭാഷയിലും അറിയിപ്പ് വന്നു. ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ച ഞങ്ങളെയും കൊണ്ട് ചീറിപ്പാഞ്ഞ ട്രെയിന്‍ അല്‍ ഫഹീദി, അല്‍ ഗുബൈബ എന്നീ സ്റ്റേഷനുകള്‍  പിന്നിട്ടപ്പോഴേക്കും വന്ന അടുത്ത അറിയിപ്പ് ഞങ്ങള്‍ക്കുള്ളതായിരുന്നു. "അല്‍ മഹത്താ അല്‍ ഖ്വാദിമാനിയ അല്‍ റാസ്" (നെക്സ്റ്റ് സ്റ്റേഷന്‍ ഈസ്‌ അല്‍ റാസ്‌)ഇറങ്ങാന്‍ തയ്യാറായി വാതിലിനടുതെത്തിയപ്പോഴേക്കും വന്നു അടുത്ത അറിയിപ്പ് 'അല്‍ അബൂ ആബ് തുഫ്ത ' (ഡോഴ്സ് ഓപണിംഗ്). കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള ആ അറിയിപ്പു തന്നു കൊണ്ട് ഞങ്ങളെ ഇറക്കിയ ശേഷം ആ ചെറിയ 'മെട്രോ അട്ട' ശബ്ദമില്ലാതെ പാഞ്ഞു പോയി. മെട്രോ സ്റ്റേഷനില്‍ നിന്നിറങ്ങി വൃത്തിയുള്ള നടപ്പാതകളിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ ഇരുവശങ്ങളിലും കടകളുടെ നിര തന്നെ കാണാമായിരുന്നു. പ്രധാനമായും സ്വര്‍ണ്ണവും, രത്നങ്ങളും ആയിരുന്നു  വ്യാപാരമെങ്കിലും, സുഗന്ധ വ്യഞ്ജന വില്‍പന ശാലകളും അവിടെ സുലഭമായി ഉണ്ടായിരുന്നു. സായാഹ്ന സവാരിക്കിറങ്ങിയ ഞങ്ങളെപ്പോലെയുള്ള അനേകം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ നിരത്തിന്‍റെ വശങ്ങളില്‍ മഞ്ഞലോഹ പ്രഭ പ്രതിഫലിപ്പിച്ചു നിന്ന മനോഹരങ്ങളായ അനേകം സ്വര്‍ണ്ണപ്പീടികകള്‍ നിരന്നിരുന്നു , എന്തെല്ലാം തരം ഫാഷന്‍!!!!അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു എല്ലാം . ആഭരണങ്ങളെ കൂടാതെസ്വര്‍ണ്ണ വസ്ത്രങ്ങളും  പാദുകങ്ങളും, തലപ്പാവുകളുംമുസ്ലിം വധു അണിയുന്ന സ്വര്‍ണ്ണ തട്ടവും ഒക്കെ കണ്ടപ്പോള്‍ എനിക്ക് വലിയ ആശ്ചര്യമാണ് തോന്നിയത്. ഞാന്‍ ആകെ കണ്ടിട്ടുള്ളത് സ്വര്‍ണ്ണ മാലവളമോതിരംകമ്മല്‍പാദസരം പിന്നെ കൂടിയാല്‍ ഒരു ബ്രേസ് ലെറ്റ് ഇത്രയൊക്കെ ആയിരുന്നു . ഈ പൊന്നും കുപ്പായവും, പൊന്നിന്‍ തട്ടവും ഒക്കെ അണിഞ്ഞു കൊണ്ട്  എങ്ങനെ മനുഷ്യര്‍ നടക്കുംഭാരം ഇല്ലേ ഇത് വാങ്ങാന്‍ കുറേ പണം വേണ്ടേആരെങ്കിലും ഇതൊക്കെ വാങ്ങുമോ, കള്ളന്മാര്‍ കൊള്ളയടിക്കില്ലേ......ഇങ്ങനെയൊക്കെ എന്‍റെ മനസ്സില്‍ സംശയങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി എന്നതാണ് സത്യം. വാങ്ങാന്‍ ആളുണ്ടായിട്ടല്ലേ വില്‍ക്കാന്‍ കടയും തുറന്ന് വച്ച് ആള്‍ക്കാര്‍ ഇവിടെ ഇരിക്കുന്നത് , ആലോചിച്ചപ്പോള്‍ ശരിയാണ് ,  വലിയ വലിയ പണക്കാരും ഷേക്ക്‌മാരും ഒക്കെ ഉള്ള അവിടെ പണത്തിനെന്തു പഞ്ഞംഎല്ലാം സുരക്ഷിതം !!!!
ഏതായാലും എന്‍റെ വരവിന് പിറകിലും ചെറിയ ഒരുദ്ദേശമുണ്ടായിരുന്നു.നിത്യോപയോഗത്തിന് വേണ്ടി രണ്ട് പവനില്‍ കുറഞ്ഞ ഒരു ചെറിയ മാല വേണമായിരുന്നു എനിക്ക്, നമ്മുടെ ആരോഗ്യത്തിനും അവസ്ഥയ്ക്കും ചേര്‍ന്നത്‌ അത്രമാത്രമാണല്ലോ, ഉപയോഗിച്ചു കൊണ്ടിരുന്ന ചെറിയ മാല പൊട്ടിപ്പോയത് കാരണമാണ് ഇങ്ങനെയൊരു ആവശ്യം തന്നെ വന്നത് . പല കടകളില്‍ കയറി നോക്കി അവസാനം 'ജവഹറ" എന്ന് പേരുള്ള ഒരു ജുവല്ലറിയില്‍ നിന്ന് എനിക്ക് വേണ്ട രീതിയിലുള്ള ഒരു മാല കിട്ടി. ബാംഗ്ലൂര്‍കാരനായ മീരാന്‍ എന്നൊരാളാണ് ഞങ്ങളോട് മലയാളത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു തന്നത്. വര്‍ഷങ്ങളായി അവിടെ ജോലി നോക്കുന്നത് കൊണ്ട് വരുന്ന ആള്‍ക്കാര്‍ എവിടത്തുകാരാണെന്ന് മനസിലാക്കി സംസാരിക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നു. മാലയുമായി തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ അതിന്‍റെ നികുതി എയര്‍ പോര്‍ട്ടില്‍ നിന്ന് മടക്കി ലഭിക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും, ബില്ലും നല്‍കിയ അദ്ദേഹത്തിന് നന്ദി പറഞ്ഞ് തിരിച്ചിറങ്ങിയ ഞങ്ങള്‍ വെറുതെ സൂക്കിലെ കാഴ്ചകള്‍ കണ്ടു നടന്നു. വഴിവക്കില്‍ ‘റോസെല്ല ജൂവലറി’ എന്ന് പേരുള്ള ഒരു കടയില്‍ മിന്നിത്തിളങ്ങുന്ന ഒരു  സ്വര്‍ണ്ണക്കുപ്പായവും അതിനടുത്തു തന്നെ ഒരു വലിയ  മോതിരവും  ഇരിക്കുന്നത് കണ്ടു.  ഇരുപത്തി ഒന്ന് കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആ  ഭീമന്‍ മോതിരം 63.856 കിലോഗ്രാം  സ്വര്‍ണ്ണവും  5.17  കിലോ രത്നക്കല്ലുളും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത് . ഇത്രയും സവിശേഷതകള്‍ ഉള്ളത് കൊണ്ടു തന്നെ ഈ വമ്പന്‍ മോതിരത്തിന് ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു പറ്റാന്‍ കഴിഞ്ഞു. 





                             വമ്പൻ മോതിരം

അതിന്‍റെ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തില്‍ തൊട്ടടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.നോക്കണേ കാര്യങ്ങള്‍ എവിടെ വരെ പോയിരിക്കുന്നു എന്ന്.!!!!  


                                                            പൊന്നും കുപ്പായം 
                                                              

   ആഭരണങ്ങള്‍ അണിയാന്‍ മാത്രമല്ല ഇങ്ങനെ കാഴ്ചയ്ക്ക് വയ്ക്കാനും ഉപയോഗിക്കാം എന്ന് അപ്പോള്‍ മനസ്സിലായി. അല്ലെങ്കില്‍ പിന്നെ ഇത്ര വലിയ ഒരു മോതിരം അണിയാന്‍ പറ്റുന്ന ഒരു മനുഷ്യ വിരലും ഉണ്ടാകില്ലെന്ന് ഉറപ്പാണ്, പോകട്ടെ ആനയ്ക്ക് പോലും ഇത് വലുതായിരിക്കും. പിന്നെ ആഡംബരം കാണിക്കുവാനല്ലാതെ ഇതിന്‍റെ ഉപയോഗം എവിടെയാണ് ? എന്‍റെ സംശയം ന്യായമെന്ന് വിശ്വസിക്കുന്നു.

അപ്പോഴേക്കും സമയം സന്ധ്യ ആയിക്കഴിഞ്ഞിരുന്നു, വൈദ്യുത ദീപങ്ങളുടെയും പൊന്നിന്‍ കാന്തിയുടെയും പ്രഭയില്‍ കുളിച്ച്  കാഴ്ചകള്‍ കണ്ടു കൊണ്ട് ഞങ്ങള്‍ ‘ദുബായ് സിറ്റി ഓഫ് ഗോള്‍ഡ്‌ ‘കാണുവാനായി മുന്നോട്ടു നടന്നു. ഇവിടത്തെ കടകളും വഴികളും കാര്യങ്ങളും ശാലിന് നല്ല പരിചയമാണ്, വിവാഹാവശ്യത്തിനു വേണ്ട ആഭരണങ്ങള്‍ അവളും അമ്മയും കൂടി ഇവിടെ നിന്നൊക്കെയാണ് വാങ്ങിയതത്രേ. കടകളിലെ അമ്പരപ്പിക്കുന്ന കാഴ്ചകള്‍ കണ്ടു കൊണ്ട് പോകുന്ന വഴി നടപ്പാത്യ്ക്കരികില്‍ എന്തോ ഒരുപകരണം സ്ഥാപിച്ചിരിക്കുന്നത് കണ്ട് അതെന്താണെന്ന് ഞാന്‍ ശാലുവിനോട് ചോദിച്ചു. നമ്മുടെ നാട്ടിലെപ്പോലെ ഇവിടെ വാഹനങ്ങള്‍  റോഡിന്‍റെ വശങ്ങളില്‍ ചുമ്മാതെയങ്ങ് നിര്‍ത്തിയിടാന്‍ നിയമം അനുവദിക്കുന്നില്ല. പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിടുന്ന സമയദൈര്‍ഘ്യം അനുസരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള തുക, ഞാന്‍ ചോദിച്ചതായ പ്രസ്തുത ഉപകരണത്തില്‍ ഒന്നുകില്‍ പണമായി നിക്ഷേപിക്കാം, അല്ലെങ്കില്‍ കാര്‍ഡ് ഇടാം, അതുമല്ലെങ്കില്‍ സമയം, സ്ഥലം, വാഹനത്തിന്‍റെ വിവരങ്ങള്‍ എന്നിവ എസ് എം എസ് ചെയ്‌താല്‍ പാര്‍ക്കിംഗ് ഫീസ്‌ അക്കൌണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ടോളും, ഇതാണ് സംവിധാനം. അഥവാ നമുക്ക്  ഉദ്ദേശിച്ച സമയത്തിനുള്ളില്‍ വാഹനം എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉടന്‍ ഫോണില്‍ സമയം നീട്ടുവാനുള്ള സന്ദേശം വരും, അതനുസരിച്ച് ഫോണില്‍ കൂടി തന്നെ തുക അടച്ച് വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യുകയും ചെയ്യാം, ശാലു ഞങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. നിയമലംഘകര്‍ക്ക് അവിടെ കടുത്ത പിഴയും ശിക്ഷയും ഒക്കെ ആയിരിക്കും ലഭിക്കുക. നഗരത്തിലെ മിക്ക റോഡുകളിലും ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് പിന്നീട് കാണാന്‍ കഴിഞ്ഞു.  


             

വമ്പന്‍ മോതിരം പ്രദര്‍ശിപ്പിച്ചിരുന്ന 
സ്വര്‍ണ്ണ ക്കട                                                               പാര്‍ക്കിംഗ് അനുവദിക്കുന്ന                                                                                                           ഉപകരണം


നമ്മുടെ നാട്ടില്‍ നടുറോഡിലും, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും പലരും വാഹനം നിര്‍ത്തുകയും, കുശലം പറയുകയും ഒക്കെ ചെയ്യുന്നത്  കണ്ടിട്ടുണ്ട്, അതുമല്ല ദിവസങ്ങളോളം വാഹനം  റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ട് എവിടെയെങ്കിലും പോയിട്ട് തോന്നുമ്പോൾ വന്ന് അതെടുത്തു  കൊണ്ടു പോകുന്ന സംഭവങ്ങളും  അപൂര്‍വ്വമല്ല .  നമ്മുടെ രാജ്യത്ത്  നിയമം നിര്‍മ്മിച്ചിട്ടുണ്ടെന്നേ ഉള്ളൂ , അനുസരിക്കാനും അനുസരിപ്പിക്കാനും വൈമുഖ്യമാണ്.

നടന്നെത്തിയത്‌ ദുബായ് സിറ്റി ഓഫ് ഗോള്‍ഡിന്‍റെ വിശാലമായ നടുമുറ്റത്തേക്കാണ്. സ്വര്‍ണ്ണക്കടകളുടെ ഒരു പൂരം തന്നെയായിരുന്നു അവിടെ . എല്ലാ കടകളിലും മുന്‍പ് പ്രസ്താവിച്ചിരുന്നത് പോലെ അണിയാന്‍ പറ്റുന്നതും, പറ്റാത്തതുമായ പലതരം ആഭരണങ്ങൾ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു . കാണുക എന്നതില്‍ കവിഞ്ഞ് കാര്യം ഒന്നും ഇല്ലാത്തത് കൊണ്ട്, ചായക്കടയിലെ പലഹാരപ്പെട്ടിക്ക് പുറത്ത് പറന്നു നടക്കുന്ന ഈച്ചകളെ പോലെ ഞങ്ങള്‍ അങ്ങിങ്ങ് ചുറ്റി നടന്നു. 

                                         
ദുബായ് സിറ്റി ഓഫ് ഗോള്‍ഡ്‌ - മുന്നില്‍ നിന്നുള്ള ദൃശ്യം


സ്വര്‍ണ്ണത്തെരുവിന്‍റെ വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള  ഇരിപ്പിടങ്ങളില്‍ അല്‍പ്പനേരം ഇരുന്ന് അവിടത്തെ കാഴ്ചകള്‍ കണ്ടു . ’കാന്‍സ്‌ ‘ എന്നൊരു ജ്വല്ലറി ചൂണ്ടിക്കാണിച്ചു കൊണ്ട്  ലോക്കല്‍ ആയി ഏറെ പേരുള്ള പഴയ ഒരു കടയാണിതെന്ന് , ശാൽ പറഞ്ഞു.


കാന്‍സ്‌  ജ്വല്ലറി

സമയം ഏറെ അതിക്രമിച്ചിരുന്നതിനാൽ  കാഴ്ചകള്‍ മതിയാക്കി മടങ്ങാന്‍ തീരുമാനിച്ച്, അല്‍ റാസ് മെട്രോ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ വഴിയരികിലുള്ള സുഗന്ധവ്യഞ്ജന കടകളില്‍ നിന്ന് എന്തൊക്കെയോ ഗന്ധങ്ങള്‍ ഞങ്ങളുടെ നാസാരന്ധ്രങ്ങളില്‍ തുളച്ചു കയറി. വഴിപോക്കരെ കടയിലേക്ക് ആകര്‍ഷിക്കാന്‍ തക്കവണ്ണം ഉണങ്ങിയ പഴങ്ങളും,പൂക്കളും, സുഗന്ധവ്യഞ്ജനങ്ങളും അടുക്കി നിരത്തി വച്ചിരിക്കുകയായിരുന്നു അവിടെ, അതും പോരാഞ്ഞ് നീളന്‍ കുപ്പായമിട്ട കച്ചവടക്കാര്‍ യാത്രക്കാരെ കടയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വഴിയരികില്‍ തന്നെ കുറ്റിയടിച്ച് നില്‍പ്പുമായിരുന്നു . കടയിലെ കാഴ്ചകളില്‍ മയങ്ങിയ ഞങ്ങള്‍ ഒന്നും വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ വേണ്ടി ഒരു കടയ്ക്കുള്ളിലേക്ക് കയറി. തേയില പോലെ ചായയുണ്ടാക്കാന്‍ സാധിക്കുന്ന വിവിധയിനം ഉണക്കിയ സുഗന്ധ പുഷ്പങ്ങളും , ഏലക്ക, ഗ്രാമ്പൂ, ചുക്ക്, കുരുമുളക്, സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള കുങ്കുമപ്പൂവ് (സാഫ്രോണ്‍) എന്നിവയെല്ലാം  ആകര്‍ഷകമായ പാത്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കടയിൽ . ലോകത്തിലെ പല ദേശങ്ങളിലെ മണ്ണില്‍ വളര്‍ന്ന രുചി ഭേദമാര്‍ന്ന ഈന്തപ്പഴങ്ങള്‍ അതും പല വലിപ്പത്തിലുള്ളവ വലിയ ട്രേകളില്‍ കൂന കൂട്ടി ഇട്ടിരിക്കുന്നത് കണ്ടാല്‍ കൊതിയാകും. കശുവണ്ടിപ്പരിപ്പ് വറുത്തതും, വറുക്കാത്തതും എല്ലാം ട്രേകളില്‍ അണിനിരന്നിട്ടുണ്ടായിരുന്നു . ഇതൊന്നും പോരാഞ്ഞ് പലയിനം മിഠായികളും അവിടെ സുലഭമായിരുന്നു . കച്ചവടക്കാരനാണെങ്കില്‍ ഓരോന്ന് പറഞ്ഞ് ഞങ്ങളെ സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു . രുചിച്ചു നോക്കാന്‍ ചിലതിന്‍റെയൊക്കെ സാമ്പിളും ഇടയ്ക്കിടയ്ക്ക് നല്‍കിക്കൊണ്ട് അയാള്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി അശ്വിന്‍ കുറെ പൂക്കളുടെ പൊടി വാങ്ങിയപ്പോള്‍ ഞങ്ങള്‍ കുറച്ച് ഈന്തപ്പഴം, മിഠായികള്‍ എന്നിവ കൂടി വാങ്ങിയിട്ട് വില നൽകി  പോരാൻ തുടങ്ങി . പക്ഷേ കച്ചവടക്കാരന്‍ നിര്‍ത്താന്‍ ഭാവമില്ലായിരുന്നു  ഒരു ഗ്ലാസില്‍ കുറച്ചു ചൂട് വെള്ളത്തില്‍ എന്തോ ഒന്ന് ഇട്ട് ഞങ്ങളുടെ മുന്‍പില്‍ കൊണ്ടു വന്നു വച്ചിട്ട്  മണത്തു നോക്കാന്‍  പറഞ്ഞു. വളരെ രൂക്ഷ ഗന്ധമുള്ള അത് ശ്വസിച്ചപ്പോള്‍ തന്നെ തലയ്ക്കകത്ത് നിന്ന് “കിളി പോയി “എന്തൊക്കെയോ സംഭവ വികാസങ്ങള്‍ ഉണ്ടായത് പോലെ തോന്നി. ഇത് വാങ്ങിച്ചു കൊണ്ട് പോയാല്‍ പിന്നെ പനി വരികയില്ലെന്നും, മരുന്ന് കഴിക്കാതെ പനി ഭേദമാകുമെന്നും ഒക്കെ അയാള്‍ തട്ടിവിട്ടു. കട മുഴുവന്‍ ഞങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കുമെന്ന നിര്‍ബന്ധത്തിലാണയാള്‍ എന്ന് തോന്നിപ്പോയി. ഒരു വിധത്തില്‍ സാധനങ്ങളുടെ വില കൊടുത്ത്  മടങ്ങി കരാമയിലെത്തിയ ഞങ്ങള്‍ കുറച്ച് വീട്ടു സാധനങ്ങള്‍ കൂടി വാങ്ങിയിട്ട് ,മലയാളിയുടെ സ്വന്തം രുചിക്കൂട്ടുകള്‍ ചേര്‍ന്ന ആഹാര സാധനങ്ങള്‍ ലഭിക്കുന്ന ഞങ്ങളുടെ ഇഷ്ട ഭക്ഷണശാലയായ ‘ആരാമത്തില്‍’ കയറി ആഹാരം കഴിച്ച് വീട്ടിലെത്തി വിശ്രമിച്ചു.

 















                                                                                     സുഗന്ധവ്യഞ്ജന കട

അടുത്ത ദിവസം ഉച്ചവരെ വിശ്രമിച്ചതിന് ശേഷം ഞങ്ങള്‍ നാലു പേരും കൂടി വൈകുന്നേരം ദുബായ് മാള്‍ കാണുവാന്‍ ഇറങ്ങി. തലേ ദിവസത്തെപ്പോലെ ഏറ്റവും അടുത്ത ബുര്‍ജുമാന്‍ മെട്രോ സ്റ്റേഷനില്‍നിന്ന് മെട്രോയുടെ റെഡ് ലൈനില്‍ കയറി. എ ഡി സി ബി, ജഫിലിയ, വേള്‍ഡ് ട്രേഡ് സെന്‍റര്‍, എമിറേറ്റ്സ് ടൌവേഴ്സ്, ഫൈനാന്‍ഷ്യല്‍ സെന്‍റര്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് ഞങ്ങള്‍ക്കിറങ്ങേണ്ട ‘ദുബായ് മാള്‍’ അഥവാ ‘ബുര്‍ജ്ജ് ഖലീഫ’ സ്റ്റേഷനില്‍ വളരെ പെട്ടെന്ന് തന്നെ എത്താൻ കഴിഞ്ഞു . ലോകത്തില്‍ ഇന്ന് നിലവിലുള്ള ഏറ്റവും ഉയരം കൂടിയ 'ബുര്‍ജ്ജ് ഖലീഫ' ദുബായില്‍ എവിടെ നിന്നാലും കാണാനാകും. 2004ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ കൂറ്റന്‍ നിര്‍മ്മിതിയുടെ പണി  2009 ല്‍ പൂര്‍ത്തിയായി. 2722 അടി ഉയരം കണക്കാക്കപ്പെടുന്ന ഇത് 2010 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നത്. "എമ്മാര്‍’(EMAAR) പ്രോപ്പര്‍ട്ടീസ് എന്ന വ്യഖ്യാതമായ കമ്പനിയ്ക്കവകാശപ്പെട്ട ഈ ഭീമന്‍ കെട്ടിടത്തില്‍  57 ലിഫ്റ്റുകളും, എസ്കലേറ്ററുകളും ഉള്ളതായി പറയപ്പെടുന്നു . ബുര്‍ജ്ജ് ഖലീഫയുടെ സമീപത്തുള്ള ’എമ്മാര്‍’(EMAAR) പ്രോപ്പര്‍ട്ടീസിന്‍റെ തന്നെ ദുബായ് മാളിലേക്ക് മെട്രോ സ്റ്റേഷനില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്ററിന് മേല്‍ ദൂരം എയര്‍ കണ്ടീഷണ്ട് വാക്ക് വേയിലൂടെ നടക്കേണ്ടതുണ്ട് . നടപ്പാതയുടെ  വശങ്ങളിലുള്ള ചില്ലു ജാലകത്തിലൂടെ നോക്കിയാല്‍ എമ്മാറിന്‍റെ തന്നെ വലിയ കെട്ടിടങ്ങളും,  നിരവധി നിര്‍മ്മിതികളും താഴെ ഡൌണ്‍ ടൌണും കാണാം. കാഴ്ച്ചകള്‍ കണ്ടുകൊണ്ട് നടന്നെത്തിയത്‌ ദുബായ് മാളിന്‍റെ വിശാലമായ ഇടനാഴിയിലേക്കായിരുന്നു . ഇലക്ട്രോണിക്ക് ഉപകരണങ്ങളും, മറ്റ് പലവിധ സാധനങ്ങളും വില്‍ക്കുന്ന ദുബായ് മാള്‍ സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരുന്നു. മാല കോര്‍ത്തത് പോലെ കടകള്‍, പണമുണ്ടെങ്കില്‍ എന്തും വാങ്ങാം , ആധുനിക രീതിയിലുള്ള ആകര്‍ഷകങ്ങളായ മൊബൈല്‍ ഫോണുകള്‍ ,ഐ പാഡ്‌,ടാബ്, 



മാളിലേക്കുള്ള വാക്ക് വേ       എമ്മാര്‍                              ഡൌണ്‍ ടൌണ്‍


 ലാപ്ടോപ് കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെയും, തുണിത്തരങ്ങളുടെയും കടകള്‍ 

കൂടാതെ അങ്ങിങ്ങ് കുറേ ഭക്ഷണശാലകളും  അവിടെ സ്ഥാനം 

പിടിച്ചിട്ടുണ്ടായിരുന്നു . കടകളില്‍ കൂടി കയറിയിറങ്ങി നടന്ന് 

മതിയായപ്പോൾ ,  ഒരു വലിയ ബുക്ക്‌ സ്റ്റാള്‍ കണ്ട് ഞങ്ങള്‍ അതിനുള്ളില്‍

കയറി. തരം തിരിച്ച് വളരെയധികം പുസ്തകങ്ങള്‍ വലിയ ഒരു 

ഏരിയയില്‍ അടുക്കി പ്രദര്‍ശിപ്പിച്ചിരുന്നു. ഓരോരുത്തരുടെ ഇഷ്ടവും 

ആവശ്യവും അനുസരിച്ച് അവിടെ നിന്നും പുസ്തകങ്ങള്‍ വാങ്ങാം. കുട്ടികളുടെ

 പ്രിയ കഥാപാത്രങ്ങള്‍ നിറഞ്ഞ കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍ മുതല്‍ ദുര്‍ഗ്രഹമായ 

ശാസ്ത്ര പുസ്തകങ്ങള്‍ വരെയുള്ള ഒരു നീണ്ട നിര തന്നെ അവിടെ കാണാന്‍ 

സാധിച്ചു. അങ്ങനെ നില്‍ക്കുമ്പോഴാണ് അറിഞ്ഞത് ഉടന്‍ തന്നെ മാളിനോട്

 ചേർന്നു തന്നെയുള്ള കൃത്രിമ  തടാകത്തില്‍ ഫൌണ്ടന്‍ ഷോ തുടങ്ങുമെന്ന്. 



തടാകത്തിലെ ബോട്ട് യാത്രക്കാര്‍


                         ഫൌണ്ടന്‍ ഷോ



                              

ബുര്‍ജ്ജ് ഖലീഫ        ലൈറ്റ് അപ്പ്‌ ചെയ്തു തുടങ്ങുമ്പോള്‍ 

                  

ബുര്‍ജ്ജ് ഖലീഫ              ഫൌണ്ടന്‍ ഷോ
പ്രകാശ പൂരിതമായപ്പോള്‍
     
അത് വളരെ രസകരമായ ഒരു കാഴ്ചയായതിനാല്‍ പുസ്തകശാലയില്‍ 

നിന്നിറങ്ങി  ഞങ്ങള്‍ അവിടേയ്ക്ക് വച്ചു പിടിച്ചു. ധാരാളം  ആള്‍ക്കാര്‍ ഷോ

കാണാനായി അപ്പോഴേക്കും തടാകക്കരയില്‍ നിരന്നിട്ടുണ്ടായിരുന്നു.

ജനബാഹുല്യം കണ്ടപ്പോള്‍ ഫൌണ്ടന്‍ ഷോ നന്നായി കാണാന്‍ സാധിക്കുമോ

എന്നൊരു ആശങ്ക എനിക്കുണ്ടായെങ്കിലും, സധൈര്യം മുന്നോട്ടു നടന്നു നീങ്ങിയ

ശാലുവിന്‍റെ പിന്നാലെ ജാഥയായി ഞങ്ങള്‍ നടന്നു ചെന്ന് നിന്നത് ഏറ്റവും

സൗകര്യപ്രദമായ ഒരിടത്തായിരുന്നു . ആറരയുടെ ഷോ തുടങ്ങാറായപ്പോഴേക്കും

ജലനിരപ്പില്‍ അങ്ങിങ്ങ് ചില പൈപ്പുകള്‍ പൊന്തി വരുന്നതായി കണ്ടു.

പതുക്കെപ്പതുക്കെ അവയില്‍ നിന്ന് പല ആകൃതികളില്‍ ജലം ചീറ്റിത്തുടങ്ങി,

ഒപ്പം നല്ല സംഗീതവും ചേര്‍ന്ന് ആ പ്രദേശം  വളരെ മനോഹരമായി തീര്‍ന്നു.



                         ഫൌണ്ടന്‍

ആ  സമയത്തും തടാകത്തിലൂടെ സഞ്ചാരികളുമായി ചെറിയ ബോട്ടുകള്‍

ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. പ്രദര്‍ശനം ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും

പെട്ടെന്ന് സംഗീതം നിന്നു, ജലോപരിതലം ശാന്തമായി, വെറും രണ്ടു മിനിട്ട് മാത്രം

നീണ്ട ഷോ അവസാനിച്ചു . മുന്‍പൊക്കെ അഞ്ച് മിനിറ്റ് വരെ ഇതു

നീളുമായിരുന്നു എന്ന് ശാലു പറഞ്ഞു. ഏതായാലും കണ്ടു മതിയായില്ല 

അതുകൊണ്ട് അരമണിക്കൂറിനു ശേഷമുള്ള ഒരു ഷോ കൂടി കാണാന്‍ 

തീരുമാനിച്ച് ഞങ്ങള്‍ അവിടെത്തന്നെ നിന്നു. ഏഴു മണി ആയതോടെ 

പ്രദേശമാകെ “ലൈറ്റ് അപ്പ്‌’ ആക്കപ്പെട്ടു. വിവിധ നിറങ്ങളിലുള്ള വൈദ്യുത 

ദീപങ്ങളാല്‍ ബൂർജ്ജ് ഖലീഫ നിറം മാറിക്കൊണ്ടിരുന്നു. ആ കാഴ്ച്ചയില്‍  

സന്തോഷം പൂണ്ടതു പോലെ തടാകം നിറങ്ങള്‍ അപ്പാടെ പ്രതിഫലിപ്പിച്ച് ആ 

സായാഹ്നം അതി മനോഹരമാക്കി. വീണ്ടും സംഗീതവും നിറപ്പകിട്ടാര്‍ന്ന  

നൃത്തം ചെയ്യുന്ന ജലധാരയും ആരംഭിക്കുകയും മുന്‍പത്തെപ്പോലെ പെട്ടെന്ന്   

തന്നെ അവസാനിക്കുകയും ചെയ്തു. ഈ രണ്ടു മിനിട്ട് തീരെ കുറവാണെന്ന്   

തോന്നി, കുറഞ്ഞത്‌ ഒരു അഞ്ചു മിനിറ്റെങ്കിലും ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കില്‍  

നന്നായിരുന്നു എന്ന് ആഗ്രഹിച്ചു പോയി. ഏതായാലും നിന്ന് നിന്ന് കാലു കഴച്ച 

ഞങ്ങള്‍ തടാകക്കരയിൽ നിന്ന് മടങ്ങി. ദുബായ് മാളിലെ  ഒരു അക്വേറിയവും, 

അവിടെ സൂക്ഷിച്ചിട്ടുള്ള ദിനോസറിന്‍റെ അസ്ഥികൂടവും കൂടി കണ്ടിട്ട് പോകാം

എന്ന കുട്ടികളുടെ അഭിപ്രായപ്രകാരം, എല്ലാവരും കൂടി 

മാളിനുള്ളിലേക്ക്  നടന്നു. തൃശ്ശൂര്‍ പൂരത്തിനുള്ള ആളുണ്ടായിരുന്നു അവിടെ .   

തിരക്കിനിടയിൽ  കുട്ടികളും ഞങ്ങളും തമ്മില്‍ വേര്‍പെട്ടു പോയി , ആകെ 

ഭയപ്പെട്ടു. അറിയാത്ത സ്ഥലം, അരണ്ടവെളിച്ചത്തില്‍ കണ്ടുമുട്ടിയതെല്ലാം 

അപരിചിതര്‍, ഫോണ്‍ വിളിച്ചാല്‍ ബഹളം കാരണം ഒന്നും 

കേള്‍ക്കാനാകുമായിരുന്നില്ല . എന്തു ചെയ്യണമെന്നറിയാതെ കുറച്ചു നേരം 

നിന്നു, ഒടുവില്‍  എല്ലാവരും ഒരുമിച്ചുണ്ടായിരുന്ന ഒരു സ്ഥലത്ത് ഞങ്ങള്‍ രണ്ടു

പേരും കൂടി പോയി നിന്നു, അവര്‍ അവിടെ വന്നു അന്വേഷിക്കുമല്ലോ എന്ന് 

ആശ്വസിച്ചു. ഏതായാലും അധികം താമസിയാതെ അശ്വിന്‍ ഞങ്ങളെ തിരഞ്ഞു

കണ്ടു പിടിച്ചു. നടന്നും നിന്നും ക്ഷീണമുണ്ടായിരുന്നതിനാല്‍  പിന്നെ ഒന്നും 

കാണാന്‍ തോന്നിയില്ല എങ്കിലും വന്നതല്ലേ കുറച്ച് എന്തെങ്കിലും കൂടി കണ്ടിട്ട് 

പോകാമെന്ന് കരുതി നേരെ അക്വേറിയത്തിനടുത്തേക്ക് നടന്നു. 




അക്വേറിയം

പലതരം മത്സ്യങ്ങള്‍ നിറഞ്ഞ അത്ര വലുതല്ലാത്ത ഒരു മീന്‍ കുളത്തിൽ  മത്സ്യങ്ങളോടൊപ്പം കുറെ ആള്‍ക്കാര്‍ ജീവനക്കാരുടെ സഹായത്തോടെ നീന്തൽ വേഷമണിഞ്ഞ്  ഓക്സിജന്‍ മാസ്ക്കും ഒക്കെ  ധരിച്ച് നീന്തുന്നത് കാണാമായിരുന്നു, പക്ഷെ അതിന് പ്രത്യേകം പണമടയ്ക്കണം.  വൈദ്യുത ദീപങ്ങളുടെ പ്രകാശത്തില്‍ മിന്നിത്തിളങ്ങി നീന്തിനടന്ന മത്സ്യ സുന്ദരീ സുന്ദരന്മാരെ വിട്ട് പിന്നീട് വലിയ ഒരു ദിനോസറിന്‍റെ അസ്ഥികൂടത്തിനടുത്തേക്കാണ്  പോയത്.

ഒരു ഹാളിനു നടുവില്‍ നല്ല ഉയരമുള്ള സസ്യഭുക്കായ വലിയ ഒരു ദിനോസറിന്‍റെ അസ്ഥികൂടം അങ്ങനെ തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു . 2008ല്‍ യു എസ് എ യിലെ  വ്യോമിംഗ് എന്ന സ്ഥലത്തുള്ള ‘ഡാന‘എന്ന പാറമടയില്‍ നിന്നും കണ്ടെടുത്തതാണത്രേ അത്. 80 അടി നീളവും( 24.4 മീറ്റര്‍ ) 25 അടി പൊക്കവും (7.6 മീറ്റര്‍ ) വരുന്ന ഇരുപത്തിയഞ്ചു വയസുള്ള ചെറുപ്പക്കാരിയായ ഇവള്‍ ഒരു വരള്‍ച്ചയില്‍ പെട്ടാണ് മരിച്ചതെന്ന്  പറയപ്പെടുന്നു. രണ്ടു കൊല്ലത്തെ പരിശ്രമം കൊണ്ട് മണ്ണില്‍ നിന്ന് പുറത്തെടുത്ത ഇതിന്‍റെ 360 എല്ലുകളില്‍ ഒന്നു പോലും  സ്ഥാനം തെറ്റിയിട്ടില്ലായിരുന്നുവത്രേ. ആക്രമണ സമയത്തും, ആഹാര സമ്പാദന സമയത്തും  ശരീരം ബാലന്‍സ് ചെയ്യാന്‍ മൂന്നാമത്തെ കാലായി ഉപയോഗിച്ചു വന്ന വലിയ വാലില്‍, കടിയേറ്റിട്ടോ, തമ്മിലുണ്ടായ മല്‍പ്പിടുത്തതിലോ, മുറിവ് ഉണ്ടായതായി കാണപ്പെട്ടിരുന്നുവത്രേ. ഉയരമുള്ള വൃക്ഷങ്ങളില്‍ നിന്ന് ഇലകളും കൊമ്പുകളും അടര്‍ത്തി ചവയ്ക്കാതെ തന്നെ വിഴുങ്ങുന്ന ദിനോസറുകളുടെ തീരെ ചെറിയ മസ്തിഷ്ക്കത്തിലേക്ക് പത്തു മിനിറ്റില്‍ ഒരിക്കല്‍ കുറച്ചു രക്തം മാത്രം പമ്പ് ചെയ്‌താല്‍ മതിയാകുമെന്നും മറ്റുമുള്ള വിവരങ്ങള്‍ തൊട്ടടുത്തു തന്നെ  എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. വലിയ വേദന അനുഭവിച്ചു മരിച്ച ആ സാധു ജീവിയ്ക്ക് മരണാനന്തരം , ഈ രീതിയില്‍ മനുഷ്യരുടെ മുന്നില്‍ വരാന്‍ അവസരം കിട്ടിയ കാര്യം അതിന് അറിയാന്‍ പറ്റുമായിരുന്നെങ്കില്‍!! (ജീവന്‍ വച്ച് വയലെന്‍റ് ആയേനെ!!! )



ദിനോസറിന്‍റെ അസ്ഥികൂടം

   ഇത്രയുമായപ്പോഴേക്കും ചേട്ടന്‍ കുറച്ച് ക്ഷീണിതനായി കാണപ്പെട്ടതിനാല്‍ 

മടക്കയാത്ര ടാക്സിയിലാകാം, ട്രെയിനില്‍ വേണ്ടാ എന്ന് അച്ചുവും, ശാലുവും 

കൂടി തീരുമാനിച്ചു. അതുകൊണ്ട് അന്ന് വീട്ടിലെത്തിയതിനു ശേഷം, വരും 

ദിവസങ്ങളിലെ യാത്രകള്‍ക്കായി,  ഫ്ലാറ്റിന്‍റെ താഴെയുള്ള, വാഹനങ്ങള്‍ ദിവസ വാടകയ്ക്ക് കൊടുക്കുന്ന  കടയില്‍ പോയി വേണ്ട രേഖകള്‍ കൊടുത്ത്  വാഹനം  കുട്ടികൾ ബുക്ക് ചെയ്തു വച്ചു. അതിന് ശേഷമാണ് പിറ്റേ ദിവസം വൈകുന്നേരമുള്ള മിറക്കിള്‍ ഗാര്‍ഡന്‍ യാത്രാപദ്ധതി തന്നെ ഉറപ്പിച്ചത്.


മിറക്കിള്‍ ഗാര്‍ഡന്‍   

ഏഴ് എമിറേറ്റ്സുകള്‍ ഉള്‍പെട്ട അറേബ്യന്‍ നാടുകളെ ‘അറേബ്യന്‍ മരുഭൂമികള്‍’ എന്നാണല്ലോ  പൊതുവെ വിശേഷിപ്പിച്ചു കേട്ടു വരുന്നത് . എന്നാല്‍ അവിടെ ചെന്നിറങ്ങുന്ന ഒരു സഞ്ചാരിയ്ക്കാകട്ടെ മനോഹരമായ ഒരു മലര്‍വാടിയില്‍ എത്തിപ്പെട്ട പ്രതീതിയാണ് ഉണ്ടാകുന്നതെന്ന് പറയാതെ വയ്യ . നിരത്തുവക്കുകള്‍, പള്ളികളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും ചുറ്റുപാടുകള്‍, എന്നു വേണ്ട എവിടെ നോക്കിയാലും വര്‍ണ്ണ വിസ്മയം വിതറുന്ന പുഷ്പങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന കാഴ്ച്ചയാണ് കാണാനാവുക. കൃഷിക്കുൾപ്പടെ എന്ത് ചെയ്യുന്നതിനും അനുകൂല സാഹചര്യമുള്ള നമ്മുടെ നാടിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ എത്ര പ്രയാസപ്പെട്ടായിരിക്കും ജലദൌര്‍ലഭ്യമുള്ള, പ്രകൃത്യാ മരുഭൂമിയായ അറബ് നാട്ടില്‍ അവര്‍ വസന്തം വിടര്‍ത്തിയിരിക്കുന്നതെന്ന് നാം ആലോചിക്കേണ്ടതുണ്ട് , നമിക്കണം!!! കണ്ടു പഠിക്കണം, മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവും ഉണ്ടാകും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അവിടെ കാണാന്‍ സാധിക്കുന്നത്, .. നമ്മുടെ നാട്ടിൽ  മനസ്സുണ്ട്..... ഉള്ളത് നശിപ്പിക്കാനും, സ്വന്തമാക്കാനും....അനുഭവയോഗം എന്നല്ലാതെന്തു പറയാന്‍ !!!!

ദുബായില്‍ അങ്ങിങ്ങ് ധാരാളം ഉദ്യാനങ്ങളും, കുട്ടികള്‍ക്കായുള്ള പാര്‍ക്കുകളും

ഒരുക്കിവച്ചിട്ടുണ്ടെങ്കിലും, അവിടത്തെ ‘മിറക്കിള്‍ ഗാര്‍ഡന്‍’ യഥാര്‍ഥത്തില്‍ ഒരു 

“മിറക്കിള്‍” തന്നെയാണെന്ന് പറയാതെ തരമില്ല . ലോകത്തിലെ ഏറ്റവും വലിയ 

പൂന്തോട്ടമായ ദുബായിലെ മനോഹരമായ ആ  ഉദ്യാനം, 2013 ഫെബ്രുവരി 

പതിനാലാം തീയതി ഒരു വാലന്റെയിന്‍സ് ദിനത്തിലാണ്  പൊതു ജനത്തിനായി 

തുറന്നു കൊടുത്തത് . നാടിന്‍റെ ഈ വര്‍ണ്ണക്കുപ്പായത്തിന് ഏകദേശം 72000 

ചതുരശ്ര മീറ്റര്‍ അതായത്  780000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്‌. 50   

ദശലക്ഷം പൂക്കളും, 250 ദശലക്ഷം സസ്യങ്ങളും കൊണ്ട് അണിയിച്ച് 

ഒരുക്കിയിട്ടുള്ള  ഈ അതിശയ ഉദ്യാനത്തിന്‍റെ കവാടത്തില്‍ പുഷ്പങ്ങള്‍ 

കൊണ്ടുള്ള ഒരു ഭീമന്‍ ആമയായിരുന്നു  അന്ന് ഞങ്ങളെ  സ്വാഗതം ചെയ്തത്.


                      മിറക്കിള്‍ ഗാര്‍ഡന്‍റെ കവാടം


ആമയുടെ ഉദരത്തിനടിയിലൂടെ നടന്നുചെന്നാല്‍ പല ദിക്കുകളിലേക്ക് 

നോക്കിയിരിക്കുന്ന വലിയ ‘ചെടിപ്പൂച്ചകളെ’ കാണാം. പൂച്ചകളെ പിന്നിട്ട് 

തലയാട്ടി നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ക്കരികിലൂടെ നടക്കുമ്പോള്‍ 

വശങ്ങളില്‍ വശ്യ സൗന്ദര്യം വിടര്‍ത്തി നില്‍ക്കുന്ന പെറ്റൂണിയ പുഷ്പങ്ങളുടെ 

വര്‍ണ്ണരാജിയില്‍ മതിമറക്കുമ്പോള്‍ ആയിരം കണ്ണുകള്‍ മതിയാകില്ലെന്നു 

തോന്നി. തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന പച്ച നിറമുള്ള ആനകളും, തുറിച്ച 

കണ്ണുകളുള്ള മൂങ്ങയും, ഉദ്യാനത്തിന്‍റെ മാറ്റ് കൂട്ടുമ്പോള്‍, ഉയര്‍ന്നു നില്‍ക്കുന്നു 

പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചെടി പ്രതിമകള്‍ കുട്ടികള്‍ക്കും 

മുതിര്‍ന്നവര്‍ക്കും ഒരു പോലെ കൌതുകം പകരുന്നു.


ചെടിപ്പൂച്ചകള്‍                                മൂങ്ങ

ചെടികള്‍  പടര്‍ത്തിയെടുത്ത ആനകള്‍


കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍


വാള്‍ട്ട് ഡിസ്നി കമ്പനിയുമായി ഒരു ധാരണയിലെത്തുക വഴി 

അവരുടെ സൃഷ്ടികളായ മിക്കി മൌസ്, മിന്നി മൗസ്, ഗൂഫി, പ്ലൂട്ടോ ,ഡോണാള്‍ഡ്

ഡക്ക്,  ഡെയിസി ഡക്ക്, ഹുയി, ഡുയി, ലുയി, ഇവരെല്ലാം നിരന്നിരിക്കുമ്പോള്‍ 

അവര്‍ക്കൊപ്പം നിന്ന് എല്ലാവരും മത്സരിച്ച് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. 18 

മീറ്റര്‍ അതായത് 59അടി ഉയരവും, 35 ടണ്‍ ഭാരവുമുള്ള മിക്കി മൌസും, വമ്പന്‍  

റ്റെഡി ബെയറും സസ്യങ്ങള്‍ കൊണ്ട് എത്ര ആകര്‍ഷകമയിട്ടാണ് ഉണ്ടാക്കി 

വച്ചിരിക്കുന്നത്!!!പറയാന്‍ വാക്കുകളില്ല..ഗിന്നസ് ലോക റെക്കോഡില്‍ സ്ഥാനം 

പിടിച്ച   മറ്റൊരു മനോഹരമായ കാഴ്ചയുണ്ടിവിടെ, പൂച്ചെടികള്‍             

കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ നിര്‍മ്മിതി A380 എന്ന കൂറ്റന്‍ എയര്‍ബസ്.




 ‘പുഷ്പ വിമാനം’ എന്ന ആ ആശയം തന്നെ എത്ര മഹത്തരമാണ്,എത്ര പേരുടെ 

എത്ര നാളുകളിലെ അദ്ധ്വാനഫലമാണിതൊക്കെ. ഉണ്ടാക്കി വച്ചാലും പോരല്ലോ,

പൂന്തോട്ടം  ശരിയായി  പരിപാലിക്കുകയും വേണ്ടേ, ചെറിയ ഒരു ഉദ്യാനം      


വീട്ടില്‍ ഉണ്ടെങ്കില്‍ തന്നെ അതിന്‍റെ പരിപാലനം എത്ര ബുദ്ധിമുട്ടാണെന്ന്       

നമുക്കറിയാം. ഓരോ സന്ദര്‍ശകനില്‍ നിന്നും അന്‍പത് യു എ ഇ ദിറം         

പ്രവേശന ഫീസായി വാങ്ങുമ്പോള്‍, അതല്‍പ്പം കൂടുതലല്ലേ എന്നുള്ള തോന്നല്‍    

ആരാമത്തിന്‍റെ വശ്യതയില്‍ ലയിക്കുമ്പോള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി    

പൊയ്ക്കൊള്ളും. വിമാനത്തിന്‍റെ ചിത്രം നന്നായി കിട്ടണമെങ്കില്‍ കുറച്ച്        

ഉയരമുള്ള സ്ഥലത്തേക്ക് പോകണം, അതിനായി മുന്നോട്ടു നടക്കുമ്പോള്‍ പഴയ 

ഉപ്പുമാങ്ങാ  ഭരണികള്‍  പോലെ ചില നിര്‍മ്മിതികള്‍ കണ്ടു, അതിന്‍റെ                  

 പിന്നിലുള്ള ചെറിയ ഏണിയില്‍ കൂടി കയറി നിന്നാല്‍ നമ്മുടെ തല മാത്രം 

മുകളില്‍ കാണാം, മറ്റു പൂക്കള്‍ക്കൊപ്പം ഒരു പൂ വിരിഞ്ഞു നില്‍ക്കുന്നതു 

പോലെ പടമെടുക്കാം.





പൂവാതിലുകള്‍





              ഉദ്യാനക്കാഴ്ച്ചകള്‍

ഭരണിയില്‍ നിന്നു കൊണ്ട് പടമെടുത്തതിനു ശേഷം ഞങ്ങള്‍ പോയത് കുന്നിന്‍ മുകളിലുള്ള പുഷ്പങ്ങള്‍ കൊണ്ടുള്ള വലിയ കാസിലുകളുടെ മോഡലുകള്‍ക്കടുത്തേക്കാണ്. പുഷ്പ സമൃദ്ധമായ ലതകളാൽ ആലിംഗനം  ചെയ്യപ്പെട്ട ആ പുഷ്പ മന്ദിരങ്ങളെ വർണ്ണിക്കാൻ തക്ക വാക്ക് സാമർത്ഥ്യം  എനിക്കില്ല തന്നെ . ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന ആ പുഷ്പ സൌധത്തിന്‍റെ അരികിൽ നിന്ന് കൊണ്ട്  ഉദ്യാനത്തിന്‍റെ ഒരു ആകാശക്കാഴ്ച ആസ്വദിക്കാൻ കഴിഞ്ഞു .  അവിടെ നിന്നു കൊണ്ട് പുഷ്പ ലതാലംകൃതമായ  A380 എന്ന ആകാശയാനം പറക്കുന്നതായി ഒന്നു സങ്കല്‍പ്പിച്ചു നോക്കി, അതിന്‍റെ ഫോട്ടോയുമെടുത്ത് തിരിച്ചിറങ്ങി വന്ന്  ചായയും സമോസയും കഴിച്ച് അല്‍പനേരം ഇരുന്നു. ഉദ്യാനത്തില്‍ വേറെയും വിസ്മയിപ്പിക്കുന്ന ധാരാളം കാഴ്ചകളുണ്ടായിരുന്നു. കൃത്യമായ  സമയം കാണിക്കുന്ന പൂക്കള്‍ കൊണ്ടുള്ള വലിയ ഒരു ഘടികാരം, സ്നേഹത്തിന്‍റെ അടയാളമായ ഹാര്‍ട്ട് ആകൃതിയിലുള്ള  പൂ  ആര്‍ച്ചുകൾക്കടിയിലൂടെ നീണ്ടു പോകുന്ന നടപ്പാതകൾ  എന്ന് വേണ്ടാ എന്തൊക്കെ ഉണ്ടാക്കി വയ്ക്കാമോ അതെല്ലാം ഉണ്ടാക്കി വച്ചിരിക്കുന്നു ആ അത്ഭുത ഉദ്യാനത്തിൽ .


     പുഷ്പ മന്ദിരം (പൂ  കാസില്‍)



                                                            പുഷ്പ ഘടികാരം 

    ലതാ ഗൃഹങ്ങൾ  


                                            വള്ളിക്കൂടിലുകൾ 
അപാരമായ ഭാവനാ സമ്പന്നത, സൗന്ദര്യബോധം, അര്‍പ്പണമനോഭാവം, പരിശ്രമം, കഴിവ്, ഇവയുടെയെല്ലാം സമ്മേളനം, അതാണവിടെ ഞാന്‍ കണ്ടത്. നൂതന ഉദ്യാന വിനോദ സാങ്കേതിക വിദ്യയിലുള്ള ഈ നൈപുണ്യത്തിന് ‘മോസേല്ലേ അവാര്‍ഡും’ .( Moselle award) ലഭിച്ചിട്ടുണ്ട്. ചൂട് കടുക്കുമെന്നതിനാല്‍ ഏപ്രില്‍ മാസം പകുതിയാകുന്നതോടെ ഉദ്യാനം അടച്ചിടുകയും പിന്നീട് കാലാവസ്ഥ അനുകൂലമാകുന്ന ഒക്ടോബർ മാസത്തോടെ  തുറക്കുകയും ചെയ്യുകയാണ് പതിവ്.  അതുവരെ സസ്യങ്ങളെ സുരക്ഷിതമായി സൂക്ഷിച്ച്, പരിപാലിച്ചു വച്ച് അടുത്ത സീസണില്‍ പുതിയ പുതിയ ഭാവങ്ങളും, ആശയങ്ങളുമായി  സഞ്ചാരികള്‍ക്ക്  കാഴ്ച വയ്ക്കുകയും ചെയ്യും. മനസ്സില്ലാമനസ്സോടെ ഉദ്യാനക്കാഴ്ച്ചകളില്‍ നിന്നു മടങ്ങി പുറത്തേക്കിറങ്ങുന്ന വഴി ചെറിയ തട്ടുകട പോലെ ഒന്ന് കണ്ടു കൊണ്ട് “ഖുനാഫ “എന്ന നല്ല രുചിയുള്ള ഒരു മധുര പലഹാരം  അവിടെ  കിട്ടുമെന്ന് ശാൽ  പറഞ്ഞു . എന്നാല്‍ അതൊന്നു രുചിച്ചു നോക്കാമെന്ന് വിചാരിച്ച് അവിടെ ചെന്നപ്പോള്‍, അഞ്ചു മിനിറ്റിനകം തരാം എന്നാണ് കച്ചവടക്കാരന്‍ പറഞ്ഞത്. അത്രയും നേരം ഞങ്ങൾ   സസ്യലതാദികളുടെ മര്‍മ്മരവും പുഷ്പങ്ങളുടെ സുഗന്ധവുമേറ്റ്, അവയെ തലോടി വരുന്ന കാറ്റിന്‍റെ തലോടലും ആസ്വദിച്ച് പ്രകൃതിയുടെ മടിത്തട്ടിലെന്ന പോലെ, തൊട്ടടുത്തുള്ള കയര്‍ ഊഞ്ഞാലകളില്‍  ആടി രസിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പായ്ക്ക് ചെയ്തു കൊണ്ടുവന്ന, സേമിയ, ചീസ് ..എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഖുനാഫ എന്ന പലഹാരവുമായി ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി.

ഖുനാഫ


കൈറ്റ് ബീച്ചും ആഫ്രിക്കൻ സാംബാ  നൃത്തവും 


പുഷ്പങ്ങള്‍ സമ്മാനിച്ച നിറക്കൂട്ടുകള്‍ നിറഞ്ഞ സുന്ദരസ്വപങ്ങള്‍ കണ്ടുണര്‍ന്ന ഞങ്ങള്‍ക്ക് അടുത്ത ദിവസം തികച്ചും ഊര്‍ജ്ജസ്വലമായി അനുഭവപ്പെട്ടു. പ്രവൃത്തി ദിവസമായിരുന്നതിനാല്‍ അശ്വിന്‍ രാവിലെ ജോലിയ്ക്ക് പോകാനൊരുങ്ങി.  അന്തരീക്ഷം അനുകൂലമാണെങ്കില്‍ എന്തെങ്കിലും കാഴ്ച്ചകള്‍ കാണാന്‍ പോകണം എന്ന് പറഞ്ഞേല്‍പ്പിച്ച് അവന്‍ ഓഫീസിലേക്ക് പോയി. 

ഞങ്ങൾ എല്ലാവരും കൂടി വീട്ടിലെ ഭക്ഷണം തയ്യാറാക്കലും മറ്റുമായി കുറച്ചു ജോലികൾ ചെയ്തു കൊണ്ടിരുന്നപ്പോൾ  ഓഫീസില്‍ നിന്ന് അശ്വിന്‍ വിളിച്ച് അനുകൂല കാലാവസ്ഥയായതിനാൽ പെട്ടെന്നിറങ്ങി എന്തെങ്കിലും കാഴ്ചകള്‍ കാണുവാന്‍ പോകണമെന്ന് പറഞ്ഞു. സമയം പന്ത്രണ്ടു മണിയായിരുന്നു, ഉച്ചഭക്ഷണം വീട്ടില്‍ തയ്യറാക്കിയിരുന്നതിനാല്‍ അധികം ദൂരെ പോയാല്‍ ഭക്ഷണം കളയേണ്ടി വരുമെന്നത് കൊണ്ട് പത്തു മിനിട്ട് കൊണ്ട് എത്താവുന്ന ക്രീക്ക് പാര്‍ക്കിലേക്കാണ് ശാൽ  ഞങ്ങളെ കൊണ്ടു പോയത്.

അന്‍സാര്‍ ഗാലറിയെ പ്രദിക്ഷണം വച്ച് ഒരു തുരങ്കത്തില്‍ കൂടിയായിരുന്നു ദുബായ് മുനിസിപ്പാലിറ്റിയുടെ ഒരു വിംഗ് ആയ ക്രീക്ക് പാര്‍ക്കിലേക്കുള്ള യാത്ര. വാഹനം പാര്‍ക്ക് ചെയ്തതിന് ശേഷം പ്രവേശന ടിക്കറ്റെടുത്ത് ക്രീക്കിനകത്തേക്ക് കയറി. കുട്ടികള്‍ക്കായി പ്രത്യേകം ഗെയിമുകള്‍ ഒരുക്കിയിട്ടുണ്ടായിരുന്ന  വലിയ ഒരു കെട്ടിടത്തിനരികിലൂടെ കടല്‍ കയറിക്കിടന്ന ക്രീക്കിലേക്ക് നടന്നു. ഈന്തപ്പനകളും, മറ്റ് വൃക്ഷങ്ങളും കുടപിടിച്ചു നില്‍ക്കുന്ന വഴിത്താരയിലൂടെ നടന്നു നീങ്ങുമ്പോള്‍ തലയ്ക്കു മുകളിലൂടെ ഒരു ‘സീ പ്ലെയിന്‍’ ഗര്‍ജ്ജിച്ചുകൊണ്ട് ചീറിപ്പാഞ്ഞു പോയി. ഞങ്ങള്‍ നടന്നു ചെന്നപ്പോഴേക്കും ക്രീക്കിലെ  ഉപ്പുവെള്ളത്തില്‍ അത്  പറന്നിറങ്ങിക്കഴിഞ്ഞിരുന്നു. ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വിചിത്രാകാരിയെ നേരിട്ടു കണ്ടപ്പോള്‍ ഒരു കൊച്ചുകുട്ടിയെ പോലെ ഞാന്‍ സന്തോഷിച്ചു. അതേസമയം മറ്റൊരു സീ പ്ലെയിന്‍ റ്റേക്ക്‌ ഓഫ്‌ ചെയ്യാനെന്ന വണ്ണം വെള്ളത്തില്‍ ചുറ്റിക്കറങ്ങിത്തുടങ്ങിയിരുന്നു . മുകളിലേക്കുള്ള അതിന്‍റെ പോക്ക് ആസ്വദിക്കാമെന്നു കരുതി തീരത്തുള്ള ചെറിയ തിട്ടയില്‍ ഞങ്ങള്‍ വെയില്‍ കാഞ്ഞിരുന്നു. ആ  സമയത്ത് ഭക്ഷണം തേടി ‘സീ ഗള്‍’ എന്ന കടല്‍പ്പക്ഷികള്‍ തീരത്താകെ അലഞ്ഞു നടക്കുന്നതു കാണാമായിരുന്നു. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു കടല്‍ പ്ലെയിന്‍ വെള്ളത്തിലൂടെ ഇരമ്പിപ്പാഞ്ഞ് ആകാശത്തിലേക്ക് കുതിച്ചു. ആഗ്രഹം സഫലീകൃതമായതോടെ ഞങ്ങള്‍ പാര്‍ക്കിലാകെ ഒന്ന് ചുറ്റി വരാന്‍ തീരുമാനിച്ചു.



റോഡിലെ ടണല്‍
ദുബായ് മുനിസിപ്പാലിറ്റിയുടെ വിംഗ് ആയ ഹോര്‍ട്ടി കോര്‍പ്പ്

ക്രീക്കിന്‍റെ മറുകര
മനോഹരമായ ക്രീക്ക് 

സീ പ്ലെയിന്‍

വന്മരങ്ങള്‍ക്കടിയില്‍ വർണ്ണ രാജിയുമായി പെറ്റൂണിയ പൂക്കള്‍ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു നിന്നിരുന്ന വഴിത്താരകളിൽ കൂടി ഞങ്ങൾ വെറുതെ നടന്നു .  മരക്കൊമ്പുകളില്‍ ധാരാളം പക്ഷിക്കൂടുകള്‍ കാണാമായിരുന്നു.  ചെറിയ പ്രാവുകളും മൈനകളും യാതൊരു പേടിയുമില്ലാതെ അങ്ങിങ്ങ് കൊത്തിപ്പെറുക്കി നടക്കുന്ന കാഴ്ച്ച കൌതുകകരമായിരുന്നു. അപ്പോഴാണ്‌ പൂഴിമണലില്‍ ഒരു ചെറിയ അനക്കം ശ്രദ്ധിച്ചത്, മണലിന്‍റെ നിറവും നീണ്ട കൊക്കും, വെളുപ്പും കറുപ്പും വരകളുള്ള ചിറകുകളും, മനോഹരമായ തലപ്പാവും വച്ച ഒരു പക്ഷി. ഇസ്രായേലിന്‍റെ ദേശീയ പക്ഷിയായ ആ ഉപ്പൂപ്പന്‍ പക്ഷി(Hoopoe), മണല്‍ കുഴിച്ചിറിങ്ങി അതില്‍ ആറാടി  ദേഹം മൂടി വട്ടം കറങ്ങുന്ന ആ കാഴ്ച്ച അതീവ  രസകരം തന്നെ ആയിരുന്നു.


                     പക്ഷിക്കൂടുകള്‍


                                              ഉപ്പൂപ്പന്‍ പക്ഷി(Hoopoe)


                      മണല്‍ നീരാട്ട്

  ഉപ്പൂപ്പന്‍ പക്ഷിയെ പിന്നിട്ട് വലിയ മരങ്ങള്‍ അതിരിട്ടു നിന്ന പച്ചപ്പരവതാനി വിരിച്ച ഒരു സ്ഥലത്തേക്കാണ്‌ പിന്നീട് പോയത് ,അവിടെ കുറെ ബാലന്മാര്‍ കാല്‍പന്തുകളിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചാറ്റല്‍ മഴ ഉണ്ടായിരുന്നെങ്കിലും ബുദ്ധിമുട്ടുണ്ടായില്ല. പാര്‍ക്കില്‍ അങ്ങിങ്ങ് കെട്ടിയടയ്ക്കാത്ത ചില ചെറിയ കൂടാരങ്ങള്‍ കാണാമായിരുന്നു. അത് ബാര്‍ബിക്യൂ ഏരിയ ആണെന്ന് ശാൽ  പറഞ്ഞു തന്നു. അവിടെ കമ്പികള്‍ പാകിയ അടുപ്പുകളും ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ടായിരുന്നു . പാര്‍ക്കില്‍ വരുന്നവര്‍ക്ക് പച്ചക്കറികളും , മാംസവും മറ്റും ചുട്ടു കഴിക്കുന്നതിനുള്ള ഏര്‍പ്പാടാണിതത്രേ. കാഴ്ചകള്‍ കണ്ട് നടന്ന് സമയം പോയതറിഞ്ഞില്ല, ഉച്ചഭക്ഷണം കഴിക്കേണ്ടതുകൊണ്ട് വീട്ടിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചു. മരത്തണലിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ കുറേ മയിലുകള്‍, വിചിത്ര ആകൃതിയുള്ള മരങ്ങള്‍ , ഡോള്‍ഫിനേറിയം ഇവയൊക്കെ കൂടി കാണാന്‍ കഴിഞ്ഞു.                                                
                                              



ബാര്‍ബിക്യൂ ഏരിയ

ഗ്രില്‍
സന്യാസി മരം
                                                     
                                                                 
                                                                മയിലുകള്‍

ഭക്ഷണ ശേഷം അന്നത്തെ ദിവസം ഞങ്ങൾ വീട്ടിൽ വിശ്രമിച്ചു.   വൈകുന്നേരം ക്രീക്ക് വിശേഷങ്ങള്‍ മകനുമായി പങ്കു വച്ചപ്പോള്‍ പിറ്റേ ദിവസം ചൂട് അധികമില്ലെങ്കില്‍ ‘റാസ്‌ അല്‍ ഖോറില്‍’ ഉള്ള പക്ഷി സങ്കേതം കാണുവാന്‍ പോകണമെന്ന് അവന്‍ നിര്‍ദ്ദേശിച്ചു.

ഡിസൈന്‍ ഡിസ്ട്രിക്ടിലുള്ള അശ്വിന്‍റെ ഓഫീസിനടുത്താണ് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ രാവിലെ  ഒരുമിച്ചു പോകാമെന്ന് അവന്‍ അഭിപ്രായപ്പെട്ടു. പക്ഷെ അടുത്ത ദിവസം  വെയിലിന്‍റെ കാഠിന്യം കൂടുതല്‍ അനുഭവപ്പെട്ടതിനാല്‍ രാവിലത്തെ യാത്ര വേണ്ടെന്നു വച്ചു, മാത്രവുമല്ല അതിരാവിലെയാണെങ്കില്‍ മാത്രമേ പക്ഷികളെ നന്നായി കാണുവാന്‍ സാധിക്കൂ എന്നൊരു കാര്യവും കൂടി ഉണ്ടായിരുന്നു . അശ്വിന്‍ പോയതിന് ശേഷം വീട്ടു ജോലികളും ഉച്ചഭക്ഷണവും ഒക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോള്‍ വെയില്‍ മങ്ങി അന്തരീക്ഷം മൂടിക്കെട്ടി ചൂട് കുറഞ്ഞതായി തോന്നി. ആ അവസരം പാഴാക്കാതെ  ഞങ്ങൾ പെട്ടെന്ന് തന്നെ പക്ഷികളെ കാണാന്‍ ഇറങ്ങി . ബേര്‍ഡ് സാങ്ക്ച്വറിയിലേക്കുള്ള മുക്കാല്‍ മണിക്കൂറില്‍ കവിയാത്ത യാത്ര ഒരു “ഫ്ലോട്ടിംഗ് ബ്രിഡ്ജിലൂടെ“യായിരുന്നു . പൊന്‍ടൂണ്‍(pontoon) ബ്രിഡ്ജ് എന്നു കൂടി പേരുള്ള പൊന്തിക്കിടക്കുന്ന ആ  പാലത്തിനെ താങ്ങി നിര്‍ത്തുന്നതിനായി ചെറിയ ബോട്ടുകൾ ആണ്  ഉപയോഗിച്ചിരുന്നത് . അതു കൊണ്ട്  അതിന്‍റെ പ്ലവന ബലത്തിന് അനുസൃതമായ ഭാരം മാത്രമേ പാലത്തില്‍ അനുവദനീയമായിട്ടുണ്ടായിരുന്നുള്ളൂ. സാധാരണയായി താത്ക്കാലിക ആവശ്യങ്ങള്‍ക്കും യുദ്ധാവശ്യങ്ങള്‍ക്കും ഒക്കെയാണ് ഇത്തരം പാലങ്ങള്‍ നിര്‍മ്മിക്കുക പതിവ്. 2007 ല്‍ നിര്‍മ്മിച്ച  ആ  പാലത്തില്‍ പരമാവധി ആറായിരം വാഹനങ്ങള്‍ക്ക് കയറാം, പക്ഷെ വേഗത അറുപത് കി മീ ആയി നിയന്ത്രിച്ചിട്ടുണ്ടായിരുന്നു .



















  ഫ്ലോട്ടിംഗ് ബ്രിഡ്ജ്

  അശ്വിന്‍റെ ഓഫീസ് ഡി 3 യിലേക്കുള്ള എക്സിറ്റ് (തിരിയുന്ന വഴിക്ക് ഇവിടെ എക്സിറ്റ് എന്ന വാക്കാണ്‌ ഉപയോഗിക്കുന്നത്) പിന്നിട്ട് പക്ഷി സങ്കേതത്തിനടുത്തു കൂടിയുള്ള റോഡില്‍ കൂടി അവിടേക്കുള്ള  എക്സിറ്റ് നോക്കി പോയ ഞങ്ങള്‍ക്ക് അത് മിസ്‌ ആയിപ്പോയി. ഇവിടത്തെ പോലെ പെട്ടെന്ന് റോഡിലിട്ട് വാഹനം തിരിക്കുവാണോ, പതുക്കെപ്പതുക്കെ വേഗത കുറച്ച് വഴിനോക്കി പോകാനോ വഴിപോക്കരോട് ചോദിക്കാനോ ഒന്നും അവിടെ സാധിക്കില്ല . വാഹനത്തില്‍ മാപ്പ് (map) ഇട്ടു പോകണം, തെറ്റിപ്പോയാല്‍ പിന്നെ മൂന്നു നാല് കിലോമീറ്റര്‍ ദൂരെപ്പോയി അനുവദിക്കപ്പെട്ടിട്ടുള്ള ‘യൂ ടേണ്‍’ എടുത്തു വന്നു വേണം വിട്ടു പോയ വഴി തപ്പിയെടുക്കാന്‍. നല്ല തീര്‍ച്ചയില്ലെങ്കില്‍ വീണ്ടും വിട്ടുപോയെന്നിരിക്കും, അപ്പോള്‍ വീണ്ടും ചുറ്റി വരേണ്ടി വരും. ഏതായാലും കണ്ണില്‍ എണ്ണയൊഴിച്ചിരുന്ന് ഒടുവില്‍ ശരിയായ വഴിയില്‍ കയറിപ്പറ്റി. ചേറിന്‍റെ (നമ്മുടെ വയലുകളിലെ നനഞ്ഞ മണ്ണ് ) മണം അനുഭവപ്പെട്ട ഒരു പ്രദേശമായിരുന്നു അത്. പ്രകൃതിയോട് താദാത്മ്യം പ്രാപിച്ചു കൊണ്ട് ഈന്തപ്പനക്കമ്പുകളും ഇലകളും ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വേലികള്‍ക്കിടയിലുള്ള ചെറിയ വഴിയിലൂടെ നടന്ന് കളത്തട്ടു പോലെയുള്ള ഒരു ഒബ്സര്‍വേഷന്‍ ഡെക്കിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. അവിടെ പ്രവേശന ഫീസ് ഉണ്ടായിരുന്നില്ല.

                                                   
                                          ഒബ്സര്‍വേറ്ററിയിലേക്കുള്ള പാത

അകലെ ചെളിക്കണ്ടങ്ങളില്‍ സ്വൈര വിഹാരം നടത്തുന്ന പക്ഷികളെ സ്വസ്ഥമായി ഇരുന്നു കാണുവാന്‍ ആ ചെറിയ കൂടാരത്തില്‍ കുറച്ച് ഇരിപ്പിടങ്ങളും ഒരു ടെലിസ്കോപ്പും ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അവിടെ കാണപ്പെടുന്ന പക്ഷികളുടെ ചെറു വിവരണങ്ങളടങ്ങിയ ഒരു ലഘു ലേഖനവും പക്ഷിസ്നേഹികള്‍ക്കായി വച്ചിട്ടുണ്ടായിരുന്നു. സാധാരണ കാണുന്ന ചാരക്കൊക്ക് , ചുവന്ന കാലുകളും കൊക്കും ഉള്ള വമ്പന്‍ ഫ്ലെമിംഗോകള്‍ ഇവ കൂടാതെ ദൂരദര്‍ശിനിയില്‍ കൂടി മറ്റു ചില പക്ഷി സുന്ദരന്മാരെയും ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു. ലഘു ലേഖയിലെ ചിത്രങ്ങള്‍ നോക്കി അവയെ ചെളിക്കണ്ടങ്ങളില്‍  കാണുവാന്‍ സാധിക്കുമോ എന്ന് ടെലസ്കോപ്പില്‍ കൂടി ഞങ്ങള്‍ കുറെ നേരം പരതി നോക്കി. മൂന്ന് നാലിനങ്ങള്‍ ഒഴികെ ബാക്കിയെല്ലാവരെയും കാണുവാന്‍ സാധിച്ചതിന്‍റെ സന്തോഷത്തോടെ കൂടുതല്‍ ഫ്ലെമിംഗോകളെ കാണുവാനായി കാറില്‍ കയറി മുന്നോട്ടു പോയെങ്കിലും വ്യൂ പോയിന്‍റിലേക്കുള്ള എക്സിറ്റ് മിസ്‌ ആയതു കാരണം കാഴ്ചകള്‍ മതിയാക്കി തിരിച്ച് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു, അല്ലെങ്കില്‍ പിന്നെ  ക്ഷേത്ര പ്രദിക്ഷണം പോലെ കുറേ നേരം കൂടി കറങ്ങേണ്ടി വരും !!!





അവിടെ കാണപ്പെടുന്ന പക്ഷികള്‍





എങ്കിലും മുന്‍പൊരിക്കല്‍ അവിടം സന്ദര്‍ശിച്ച അശ്വിന്‍ എടുത്ത ഫ്ലെമിംഗോ പക്ഷിക്കൂട്ടത്തിന്‍റെ ചിത്രങ്ങള്‍ വായനക്കാര്‍ക്കായി ചുവടെ ചേര്‍ക്കുന്നു.
ഫ്ലെമിംഗോ പക്ഷികള്‍



അഞ്ചര മണിയോടെ തിരിച്ച് കരാമയിലെത്തിയ ഞങ്ങള്‍ ഫ്ലാറ്റിന് തൊട്ടടുത്തുള്ള ഒരു കൊച്ചു കടയില്‍ കയറി ഓരോ സാഫ്രോണ്‍ ടീ (കുങ്കുമപ്പൂ ചേര്‍ത്ത ചായ ) കുടിച്ചു, നല്ല രുചിയുണ്ടായിരുന്നു അതിന്. കൂടെ കഴിക്കാന്‍ വടപോലെ ഒരു സാധനം ശാലിനി ഓര്‍ഡര്‍ ചെയ്തു, പേര് “ഫലാഫല്‍”. പലതരം പച്ചക്കറികളും ദാലും ചേര്‍ത്ത് ഉണ്ടാക്കുന്ന അതിന്‍റെ കൂടെ ടൊമാറ്റോ കെച്ചപ്പ് , ഉപ്പിലിട്ട മുളക്, കാരറ്റ് , റാഡിഷ് ഇവ ഉപ്പും വിനീഗറും ചേര്‍ത്തത് , മുക്കിക്കഴിക്കാന്‍ ഹമ്മൂസ് എന്ന ഒരു ഡിപ്പ്  എന്നിങ്ങനെ കുറെ അകമ്പടികളും ഉണ്ടായിരുന്നു. പക്ഷേ അവിടെ നിന്നും കിട്ടിയ ആ പലഹാരം തീരെ ശരിയായില്ലെന്നായിരുന്നു ശാലിന്‍റെ അഭിപ്രായം  . ആദ്യമായി കഴിക്കുന്നത് കൊണ്ട് ശരിയും തെറ്റും അറിയാത്ത ഞങ്ങൾ പൊട്ടൻ ആട്ടം കാണുന്നതു പോലെ കിട്ടിയതും കഴിച്ച് തൃപ്തരായി മടങ്ങി .  ഒരു കാര്യം എടുത്തു പറയേണ്ടതെന്തെന്നാല്‍ എങ്ങോട്ടു തിരിഞ്ഞാലും അവിടെയൊക്കെ മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടെന്നുള്ളതാണ്. ചായകുടി കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിക്കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ കതകിനു മുട്ടി. കടയില്‍ നിന്നും കിട്ടിയ സാധനം  അത്ര നല്ലതല്ലായിരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് തരാന്‍ വേണ്ടി ശാലു ശരിയായ “ഹമ്മൂസും” ഒപ്പം കഴിക്കാന്‍ മൈദാ ചേര്‍ന്ന ‘ഖുബ്ബൂസും’ ഓര്‍ഡര്‍ ചെയ്തിരുന്നതും കൊണ്ട് വന്ന ആളായിരുന്നു അത്. വെള്ളക്കടല വേവിച്ചുണ്ടാക്കിയ ആ ഹമ്മൂസിന് നല്ല രുചിയുണ്ടായിരുന്നു.
   സാഫ്രോണ്‍ ടീ
ഫലാഫല്‍

                                                       ഖുബ്ബൂസും ഹമ്മൂസും                                                                                         


അടുത്ത ദിവസം ഞങ്ങള്‍ മുൻപൊരിക്കൽ സന്ദർശിച്ചിട്ടുള്ള ലോക രാജ്യങ്ങളുടെ സംസ്കാരങ്ങള്‍ സമ്മേളിക്കുന്ന, വാണിജ്യ, വിപണന വേദിയായ ഗ്ലോബല്‍ വില്ലേജിലേക്കാണ് പോയത്. ദുബായ് അല്‍ എയിന്‍ റോഡ്‌ വഴിയുള്ള മുക്കാല്‍ മണിക്കൂര്‍ യാത്രയ്ക്കിടയില്‍ വഴിയരികില്‍ ചില വാഹനങ്ങള്‍ രണ്ട് ഇന്‍ഡിക്കേറ്ററുകളും ഇട്ട് പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. ബ്രേക്ക് ഡൌണ്‍ ആകുന്ന വാഹനങ്ങള്‍ ഇപ്രകാരം വേണം വഴിയില്‍ പാര്‍ക്ക് ചെയ്യാന്‍ , മാത്രമല്ല വാഹനത്തിന്‍റെ ഒരു മീറ്റര്‍ അകലത്തായി ഒരു ത്രികോണം റോഡില്‍  സ്ഥാപിക്കുകയും വേണമത്രേ. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടി എല്ലാ വാഹനങ്ങളിലും ഇപ്രകാരം ഒരു ത്രികോണം ഡിക്കിയില്‍ ഉണ്ടായിരിക്കുമത്രേ. കൂടാതെ വണ്ടി കേടായാല്‍ അപ്പോള്‍ തന്നെ റോഡ്‌ അസിസ്റ്റന്‍റിനെ വിവരം അറിയിച്ച് വേണ്ട നടപടികള്‍ എടുക്കുകയും വേണം, ശാലു അവിടത്തെ ട്രാഫിക് നിയമങ്ങള്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു.
കഴിഞ്ഞ ദിവസം മിറക്കിള്‍ ഗാര്‍ഡന്‍ കാണാന്‍ പോയത് ഗ്ലോബല്‍ വില്ലേജിന് സമീപത്തു കൂടിയായിരുന്നു എന്ന് ഞാനോര്‍ത്തു. മൂന്ന് ദിവസത്തിനുള്ളില്‍ വില്ലേജ് അടയ്ക്കും എന്നുള്ളത് കൊണ്ടാണോ എന്തോ നല്ല തിരക്കുണ്ടായിരുന്നു അവിടെ . വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടം നോക്കി നോക്കി കുറേ കറങ്ങേണ്ടി വന്നു, അവസാനം ചെന്ന് കയറിയത് വളരെ വലിയ  പാര്‍ക്കിംഗ് ഫീ ഈടാക്കുന്ന വി ഐ പി  ‘വാലെറ്റ് പാര്‍ക്കിങ്ങില്‍‘ ആയിരുന്നു . സെക്യൂരിറ്റി ജീവനക്കാരനോട് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് ഞങ്ങള്‍ ഫ്രീ പാര്‍ക്കിംഗ് അന്വേഷിച്ച് പോയിപ്പോയി ഒരു കിലോമീറ്റര്‍ ദൂരെയാണ് ഇടം കിട്ടിയത്. അവിടെ വന്നിറങ്ങുന്ന സഞ്ചാരികളെ വില്ലേജിലേക്ക്‌ കൊണ്ട് പോകാന്‍ ഇലക്ട്രിക് കാറുകളും, റിക്ഷകളും മറ്റും തമ്മില്‍ത്തമ്മിൽ  മത്സരമായിരുന്നു. കാഴ്ചകള്‍ കണ്ട് ക്ഷീണിച്ചു തിരിച്ചു വരുമ്പോള്‍ റിക്ഷ പിടിക്കാം ആദ്യം നടക്കുക തന്നെ എന്ന് തീരുമാനിച്ച് മുന്നോട്ട് നടന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗ്ലോബല്‍ വില്ലേജില്‍ പ്രവേശനം സൗജന്യമായിരുന്നതു  കൊണ്ട് ശാലു അവള്‍ക്കുള്ള ടിക്കറ്റ് മാത്രം എടുത്തുകൊണ്ട് പെട്ടെന്ന് തന്നെ വന്നു. പോയ വര്‍ഷം ഇതേ സ്ഥലത്ത് വച്ചാണ് ഗോപന്‍ ചേട്ടന് ക്ഷീണം അനുഭവപ്പെട്ടതും, തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതും. അന്ന് ചെറിയ ഒരു ഇലക്ട്രിക്‌ ബഗ്ഗിയിൽ  കയറി ഇവിടെ ചുറ്റിക്കറങ്ങിയതൊന്നും അദ്ദേഹത്തിന് ഓര്‍മ്മയില്‍ ഇല്ലായിരുന്നതിനാൽ  ഒന്നുകൂടി   പോകണമെന്ന് ആഗ്രഹം പറഞ്ഞത് കൊണ്ടാണ് വീണ്ടും ഗ്ലോബൽ വില്ലേജ് കാണാൻ  പോയത് .

                      ഗ്ലോബല്‍ വില്ലേജിന്‍റെ കവാടം

ഗ്ലോബൽ വില്ലേജിനകത്ത് കയറി ആദ്യം ചെന്നത്  ടര്‍ക്കിയുടെ പവിലിയന്‍റെ മുന്നിലാണ്. അവിടെ  ‘ടര്‍ക്കിഷ് ഐസ്ക്രീമിന്‍റെ’ രുചി വര്‍ണ്ണിച്ചു കൊണ്ട് കടക്കാര്‍ തൊണ്ടകീറി വിളിക്കുന്ന കാഴ്ച കാണേണ്ടത് തന്നെയായിരുന്നു . ഒരു മരത്തിന്‍റെ കറ പ്രോസസ്സ് ചെയ്തുണ്ടാക്കുന്ന ടര്‍ക്കിഷ് ഐസ്ക്രീമിന്  നല്ല രുചിയാണെന്ന് ശാലു പറഞ്ഞപ്പോള്‍ കുറച്ച് വിശപ്പുണ്ടായിരുന്ന ഞാന്‍ ചാടിക്കയറി വേണമെന്ന് പറഞ്ഞു. നീളമുള്ള ഒരു കമ്പിൽ പിടിപ്പിച്ച  കോണാകൃതിയിലുള്ള കപ്പില്‍ ഐസ്ക്രീം എനിക്ക് നേരെ നീട്ടിയ കച്ചവടക്കാരന്‍ അത് കയ്യില്‍ തരാതെ വട്ടം കറക്കി കുറച്ചു നേരം ഇട്ടു വട്ടു കളിപ്പിച്ചു. എല്ലാവരോടും ഇവര്‍ ഇങ്ങനെ തമാശ കാണിക്കുക പതിവാണത്രേ!!!!.

ഇരുപത് ദിറം കൊടുത്ത് ചോക്ലേറ്റ് രുചിയുള്ള ക്രീം നുണഞ്ഞു കൊണ്ട് മുന്നോട്ട് നടക്കുമ്പോള്‍ ടര്‍ക്കിയിലെ പുളിങ്കുരു കൊണ്ട് ഉണ്ടാക്കിയ ചായനിറച്ച പ്രത്യേകതരം പാത്രങ്ങളുമായി കുറേ വിദ്വാന്മാരെ കണ്ടു. ആകര്‍ഷകമായ വേഷവും ധരിച്ചു മണിയും കിലുക്കി ആളുകളെ ചായ കുടിക്കാന്‍ പ്രേരിപ്പിച്ചു നടന്ന അവര്‍ നല്‍കിയ ചെറിയ പുളി ഉള്ള സാമ്പിള്‍ ചായ കുടിച്ച് മുന്നോട്ട് നടന്ന ഞങ്ങള്‍ യൂറോപ്പിന്‍റെ പവിലിയന് മുന്നില്‍  “ഫ്രൈഡ് ഐസ്ക്രീം’ വില്‍ക്കുന്ന ആളിന്‍റെ അടുത്തേക്കാണ് പിന്നീട് എത്തിയത്. ഫ്രീസ് ചെയ്ത പ്ലേറ്റില്‍ പാല്, ഫ്ലേവേര്‍ഡ് മില്‍ക്ക്, എന്നിവയ്ക്കൊപ്പം ചോക്ലേറ്റ്  ബ്രൌണി പോലെ ചിലതൊക്കെ ചേര്‍ത്ത് ഇളക്കി നിരത്തി റോള്‍ ആക്കി ഒരു കപ്പില്‍ നിറച്ച് , നട്ട്സും, കരാമലും ചേര്‍ത്ത് വിളമ്പി “ഫ്രൈഡ് ഐസ്ക്രീം” കച്ചവടം തകര്‍ക്കുകയായിരുന്നു    അയാള്‍ . 
                                       

                 ടര്‍ക്കിഷ് ചായക്കാരന്‍


                    കാണികളെ ആകര്‍ഷിക്കുന്ന ചില കാഴ്ചകള്‍  

ജപ്പാൻ പവിലിയനിൽ പുതിയൊരു പലഹാരമാണ് ശാൽ ഞങ്ങൾക്കായി  പരിചയപ്പെടുത്തിയത് . ഒരു മരത്തിന്‍റെ കറ, അരിപ്പൊടി, പഞ്ചസാര, വെള്ളം ഇവ ചേര്‍ത്ത് ഇളക്കി ആവിയില്‍ വച്ച് കുറുക്കി പൊട്ടറ്റോ സ്റ്റാര്‍ച്ചില്‍ ചേര്‍ത്ത് പരത്തിയിട്ട് പതിനഞ്ച് മിനിട്ട് ഫ്രിഡ്ജില്‍ വയ്ക്കും. പിന്നീട് പുറത്തെടുത്ത് പൂരിയുടെ ആകൃതിയില്‍ മുറിച്ചെടുത്ത് അതിനുള്ളില്‍ സാധാരണ ഐസ്ക്രീം വച്ച് വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കും...ഇതാണ് ജപ്പാന്‍കാരുടെ മോഷി ഐസ്ക്രീം. പാചകവിധി പറഞ്ഞു തന്ന ശാല്‍ 15 ദിറം കൊടുത്ത് അതൊരെണ്ണം വാങ്ങി. ജപ്പാന്‍റെ വകയായ നല്ല രുചിയുള്ള ഒരു ചീസ് കേക്ക് കൂടി കഴിച്ചിട്ട് നടന്നെത്തിയത്‌ വിയറ്റ്നാം, കമ്പോഡിയ, ഇവരുടെ ഫ്ലോട്ടിംഗ് മാര്‍ക്കറ്റിനടുത്തേക്കാണ്. ഒരു കനാലില്‍ കിടന്നിരുന്ന  നിരവധി ബോട്ടുകളില്‍ ഫാര്‍ ഈസ്റ്റ് രാജ്യക്കാരുടെ പലഹാരങ്ങള്‍  പാചകം ചെയ്തു കൊണ്ടിരുന്നത് കരയ്ക്ക്‌ നിന്ന് കണ്ടിട്ട് ഞങ്ങള്‍ നേരെ നമ്മുടെ അയല്‍ രാജ്യമായ ചൈനയുടെ സ്റ്റാളിനുള്ളിലേക്ക് കയറി.



മോഷി ഐസ്ക്രീം     ചീസ് കേക്ക്       ജപ്പാന്‍റെ പരമ്പരാഗത വേഷമായ                                                                     “കിമോണ” അണിഞ്ഞ കച്ചവടക്കാരി                                                            

                                        ഫ്ലോട്ടിംഗ് മാര്‍ക്കറ്റ് 

ഫോട്ടോ ഫ്രെയിം അന്വേഷിച്ചു നടന്ന എനിക്ക് 5 ദിറത്തിന് ഒരു ഫ്രെയിം അവിടെ നിന്ന്  ലഭിച്ചു. ചൈനക്കാരുടെ സ്റ്റോക്ക് ഏകദേശം തീര്‍ന്നിരുന്നതിനാല്‍ ഒരെണ്ണം കൊണ്ട് എനിക്ക് തൃപ്തിപ്പെടേണ്ടി വന്നു. കൂടാതെ 10 ദിറത്തിന് തീരെ  മോശമല്ലാത്ത ഒരു ചപ്പലും കൂടി ചൈനയുടെ തന്നെ മറ്റൊരു കടയില്‍ നിന്ന് വാങ്ങി അയല്‍ബന്ധം ഉറപ്പിച്ചിട്ട്  നേരെ ആഫ്രിക്കയുടെ സ്റ്റാളിലേക്കാണ് പോയത്.


              ആഫ്രിക്കയുടെ സ്റ്റാള്‍
           ആഫ്രിക്കയുടെ പവിലിയന് ഉള്‍വശം 

ആജാനുബാഹുക്കളായ ആഫ്രിക്കക്കാരുടെ പക്കല്‍ അവരെപ്പോലെ തന്നെ നല്ല വലിപ്പമുള്ള മര ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് കാണാന്‍ കഴിഞ്ഞത്. ’ഷിയ ബട്ടര്‍’ എന്ന ത്വക്ക് സംരക്ഷിണിയുടെ സ്പെഷ്യലിസ്റ്റുകളും അവരാണെന്ന് തോന്നി. പച്ച, ചുവപ്പ്, കറുപ്പ് തുടങ്ങിയ കടും നിറങ്ങളിലുള്ള വസ്ത്രങ്ങളും, വെളുക്കാനും, തുടുക്കാനും, തടിക്കാനും വേണ്ട ക്രീമുകളും ആഫ്രിക്കന്‍ പവിലിയനില്‍ നിരത്തിയിട്ടുണ്ടായിരുന്നു. ചിലതൊക്കെ വാങ്ങിയ ഞങ്ങള്‍ പുറത്ത് ഒരു പാട്ടും ബഹളവും കേട്ട് അങ്ങോട്ട്‌ പോയി. ധാരാളം കാണികൾ  തടിച്ചു കൂടി നിന്നിരുന്ന  ആഫ്രിക്കയുടെ സ്റ്റാളിന് മുന്നിൽ  ഒരു ഷോ നടക്കുകയായിരുന്നു . ചുവന്ന വസ്ത്രം ധരിച്ച ഒരാള്‍ എന്തൊക്കെയോ വരികള്‍ പാടുന്നു, കൂടെ കുറെ വാദ്യോപകരണങ്ങളും അകമ്പടിയായുണ്ടായിരുന്നു .
           ഹക്കൂന മട്ടാട്ട പറയുന്ന പാട്ടുകാരന്‍


നര്‍ത്തകര്‍

സാംബ ഡാന്‍സ് വിഡിയോ
അപ്പുസ്തോ വിഡിയോ


പാട്ട് അവസാനിച്ചതോടെ ചുറുചുറുക്കുള്ള അരോഗദൃഢ ഗാത്രരായ കുറേ ചെറുപ്പക്കാര്‍ പന്ത് കുതിക്കുന്നത് പോലെ വന്ന് തെറിച്ച് തെറിച്ച്  നൃത്തം ചെയ്യാന്‍ തുടങ്ങി. ചുവന്നുടുപ്പുകാരനാണ് പിന്‍ പാട്ട്. സ്പ്രിംഗ് പോലെയുള്ള മുടിയും തടിച്ച ചുണ്ടുകളുമുള്ള കറുത്ത സുന്ദരീസുന്ദരന്മാര്‍ അരങ്ങു തകര്‍ത്ത ആ നൃത്തം ആഫ്രിക്കന്‍ ഗോത്ര വര്‍ഗ്ഗത്തിന്‍റെ ‘സാംബ നൃത്തമാണെന്ന്” ഞാന്‍ കരുതുന്നു. ഏതായാലും ആരോഗ്യവും ഊര്‍ജ്ജവും പതഞ്ഞുയര്‍ന്ന ആ പരിപാടി അവസാനിച്ചപ്പോള്‍ ചുവന്ന വേഷക്കാരന്‍ മൈക്കിലൂടെ ‘ഹക്കൂന’ എന്ന് തൊള്ള തുറന്നലറി, അപ്പോള്‍ കാണികള്‍ ‘മട്ടാട്ട’ എന്ന്  പ്രതിധ്വനി പോലെ ഉറക്കെ വിളിച്ചു പറഞ്ഞു. കാര്യം മനസ്സിലാകാതെ നിന്ന എന്നോട് ‘ഹക്കൂന മട്ടാട്ട’ എന്നാല്‍ വിഷമങ്ങള്‍ ഒന്നുമില്ല (No Worries) എന്നാണ് അര്‍ത്ഥമെന്ന് ശാല്‍ പറഞ്ഞു തന്നു. കെനിയ, ടാന്‍സാനിയ എന്നീ സ്ഥലങ്ങളില്‍ സംസാരിച്ചു വരുന്ന സ്വഹീലി ഭാഷയാണത്രെ അത്, പറഞ്ഞു തന്നത് കൊണ്ട് അറിഞ്ഞു അല്ലെങ്കില്‍ ‘മുത്ത് ഗവൂ’ ‘ലേലു അല്ലു’ എന്നൊക്കെ  പോലെ എന്തെങ്കിലും ആണെന്ന് വിചാരിക്കുമായിരുന്നു. ഷോ കഴിഞ്ഞ് വീണ്ടും ആഫ്രിക്കക്കുള്ളില്‍ കയറിയ ഞങ്ങള്‍ പുകയുന്ന ഐസ്ക്രീമുമായി ഒരു ബഫൂണിനെപ്പോലെ നില്‍ക്കുന്ന ‘അപ്പുസ്തോ’ എന്ന കച്ചവടക്കാരനെയാണ് കണ്ടത്.

                                      പുകയുന്ന ഐസ് ക്രീമുമായി അപ്പുസ്തോ


ബിസ്ക്കറ്റിനു മുകളില്‍  വെള്ളമയം തീരെ ഇല്ലാത്ത ദ്രവരൂപത്തിലുള്ള  ഐസ് വയ്ക്കുമ്പോള്‍ (ഡ്രൈ ഐസ് എന്നറിയപ്പെടുന്ന ലിക്വിഡ് എയർ ) പുക വരുന്നത് പോലെ തോന്നും. ശേഷം മുഖം കൊണ്ടും കണ്ണ് കൊണ്ടും ചില വിക്രിയകള്‍ കാട്ടി എല്ലാവരെയും പ്രത്യേകിച്ച് കുട്ടികളെ തന്നിലേക്ക് ആകര്‍ഷിച്ച്  ’പുകയുന്ന ഐസ്ക്രീം’ എന്ന് അവകാശപ്പെടുകയായിരുന്നു ആ സൂത്രശാലി.
ആഫ്രിക്കയുടെ പവിലിയന് നേരെ എതിര്‍വശത്ത്‌ ഒരു ചെറിയ പാലം കയറിയിറങ്ങിയാല്‍ ഏറ്റവും വലിയതെന്ന് അവകാശപ്പെടാവുന്ന ഭാരതത്തിന്‍റെ പവിലിയനില്‍ എത്താം. വൈദ്യുത ദീപങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍ച്ചുകള്‍ പോലെ പാലത്തിന്‍റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് വെള്ളം ചീറ്റുന്ന കാഴ്ച്ച മനോഹരമായി തോന്നി. പശ്മിന ഷാളുകളും, കമ്പളങ്ങളും, ഷീറ്റുകളും  നിരത്തിവച്ചിരിക്കുന്ന കടകള്‍ക്ക് മുന്നിലൂടെ നടക്കുമ്പോള്‍ നമ്മുടെ ആറന്മുളക്കണ്ണാടിയും മറ്റും അവിടെ വച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് ആലോചിച്ചത്. സാംസ്കാരികമായും കലാപരമായും സമ്പന്നമായ  ഭാരതത്തിലെ സംസ്ഥാനങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന കാഴ്ച്ചകളൊന്നും തന്നെ അവിടെ കാണാനാകാത്തതില്‍ അത്യന്തം നിരാശ തോന്നി. അധികം വില ഈടാക്കാത്ത ഒരിടത്ത് നിന്ന് നാലഞ്ച് ഷാള്‍ വാങ്ങിയിട്ട് പുറത്തേക്ക് നടക്കുമ്പോള്‍ ഉടന്‍ തന്നെ അവിടെ ഒരു സംഗീത പരിപാടി ആരംഭിക്കുന്നെണ്ടന്നറിഞ്ഞു. മാതൃരാജ്യസ്നേഹികളായ ഞങ്ങള്‍ കുറച്ചു നേരം നമ്മുടെ നല്ല ഹിന്ദി പാട്ടുകള്‍ കേട്ട് ആസ്വദിച്ചതിന് ശേഷം പുറത്തേക്കുള്ള വഴിയിലേക്ക് നടന്നു. അവിടെ ഒരു സ്ഥലത്ത് നല്ല ബിരിയാണി കിട്ടുമെന്ന് ശാലിനി പറഞ്ഞു. എന്നാല്‍പ്പിന്നെ  അത്താഴം അവിടെയെവിടെയെങ്കിലും നിന്ന് കഴിച്ചിട്ട്‌ പോരാമെന്ന് കരുതിയപ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്  വളരെ വിലക്കൂടുതലാണെന്ന് കണ്ട്, അത് വേണ്ടെന്നു വച്ച് തിരിച്ചു പോന്നു. വഴിയരികില്‍ മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞു കൊണ്ട് സുന്ദരിയായ ഒരു സ്ത്രീ ഒരു വയലിനും പോർട്ടബിൾ സ്പീക്കറും കൊണ്ടു വച്ച് കരോക്കെ ഇട്ട് എന്തോ പാട്ട് വായിക്കുന്നത് കേട്ടു. രണ്ടു മൂന്നു ദിവസം നടന്നു കണ്ടാലും  തീരാത്ത അത്ര കാഴ്ചകളുണ്ട് ഗ്ലോബൽ വില്ലേജിൽ . ഒരുവിധം  പറ്റുന്നതൊക്കെ കണ്ടിട്ട് ഞങ്ങൾ പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു .  താജ് മഹൽ , പിസാ ഗോപുരം, ബിഗ്‌ ബെന്‍ എന്നിങ്ങനെ സപ്താദ്ഭുതങ്ങളുടെ മാതൃകകളും  ഇറങ്ങുന്ന വഴി കാണാൻ കഴിഞ്ഞു . പാർക്ക് ചെയ്തിരുന്ന ഞങ്ങളുടെ കാറിനടുത്തെത്താന്‍ ഏറെ നടക്കേണ്ടതുണ്ടായിരുന്നത്  കൊണ്ട്, പേശിപ്പേശി 15 ദിറത്തിന് ഒരു റിക്ഷ പിടിച്ച് അതില്‍ കയറി വാഹനത്തിനടുത്തെത്തി വീട്ടിലേക്ക് മടങ്ങി.
      ഭാരതത്തിന്‍റെ പവിലിയന് മുന്നിലുള്ള ഫൗണ്ടന്‍
ഭാരതത്തിന്‍റെ പവിലിയനിലുള്ളിലെ സംഗീത പരിപാടി 
                     വയലിനിസ്റ്റ്
             താജ് മഹലിന്‍റെ മാതൃക


    യാത്രകള്‍ ശ്രമകരമായാല്‍ ആരോഗ്യം തകരാറിലാകുമെന്നത് കൊണ്ട് അടുത്ത ദിവസം വൈകുന്നേരം വരെ വിശ്രമിച്ചതിന് ശേഷമാണ് ഞങ്ങള്‍ ജുമൈറയിലുള്ള ‘കൈറ്റ് ബീച്ചിലേക്ക്’ പുറപ്പെട്ടത്‌. നാല്‍പ്പതു മിനിട്ട് കൊണ്ട് എത്തിച്ചേരാവുന്ന ജുമൈറയിലെ ‘ഉം സുക്കിം’ എന്ന സ്ഥലത്തെ ബീച്ചിലേക്കുള്ള യാത്രയ്ക്കിടയില്‍ ധാരാളം വില്ലകള്‍ കാണുവാന്‍ സാധിച്ചു. ദുബായിലും പരിസരങ്ങളിലും ഫ്ലാറ്റുകള്‍ അല്ലാതെ ഒന്നും ചിന്തിക്കാന്‍ കൂടി സാധിക്കില്ലെന്നാണ് പറഞ്ഞറിഞ്ഞിട്ടുള്ളത് . ബീച്ചില്‍ നിന്ന് അധികം അകലത്തല്ലാതെയുള്ള ‘അല്‍ വാസ്സല്‍ സ്റ്റ്രീറ്റിൽ ’ എത്തിയപ്പോള്‍ അവിടെ ഉള്ള കെട്ടിടങ്ങളും വില്ലകളും കൂടുതലും ഗവണ്‍മെന്‍റ് വകയാണെന്ന് ശാലിനി പറഞ്ഞു. ഷേക്കിന്‍റെയും ബന്ധുക്കളുടെയും ഒക്കെ വസതികള്‍ ഇവിടെയാണത്രെ ഉള്ളത്. ഒരു വലിയ കോമ്പൌണ്ട് കണ്ട് ഞാന്‍ ഊഹിച്ചു, ഇതായിരിക്കാം ഷേക്കിന്‍റെ കൊട്ടാരം. വില്ലകള്‍ പിന്നിട്ട് ബീച്ചിനടുത്ത് വാഹനം പാര്‍ക്ക് ചെയ്തിട്ട് കടല്‍ത്തീരത്തേക്കിറങ്ങുമ്പോള്‍ ദൂരെ വലിയ ഒരു കെട്ടിടം ചൂണ്ടികാട്ടി ശാലിനി പറഞ്ഞു അതാണ്‌ സെവെന്‍ സ്റ്റാര്‍ ഹോട്ടല്‍ ‘ബുര്‍ജ്ജ് അല്‍ അറബ്’. ആകാശത്തിലേക്ക് തുളച്ചു കയറി നില്‍ക്കുന്ന ആ സൗധം വീക്ഷിച്ചു  കൊണ്ട് ഞങ്ങൾ കടലിനടുത്തേക്ക് നടന്നു .  

                   
അതിരിട്ട നീന്തല്‍ സ്ഥലം

          സെവെന്‍ സ്റ്റാര്‍ ഹോട്ടല്‍ ‘ബുര്‍ജ്ജ് അല്‍ അറബ്’


                                                            
ഒരിക്കലും മടുക്കാത്ത പാരാവാരക്കാഴ്ച്ചകളും സുഖകരമായ കാറ്റും സമ്മാനിച്ച ആ മനോഹരമായ ആ സായാഹ്നം ഇപ്പോഴും അനുഭവവേദ്യമാകുന്നത് പോലെ തോന്നുന്നു . തീരത്തൊരുക്കിയിരുന്ന പച്ച നിറത്തിലുള്ള ജോഗ്ഗിംഗ് ട്രാക്കിലൂടെ ‘പ്രൊമനേട്’ കാണുന്നതിനായി നടക്കുമ്പോള്‍ ‘ഫില്ലി കഫേ’ ശ്രംഖലയിലൂടെ പ്രശസ്തനായ ‘റാഫി ഫില്ലി “എന്നയാളുടെ ചായക്കടയും, തുറന്ന ജിംനേഷ്യവും, ഈന്തപ്പനകള്‍ അതിരിടുന്ന കുട്ടികളുടെ കളിസ്ഥലങ്ങളും, അനേകം പീടികകളും, കാണാമായിരുന്നു. കാലുകള്‍ക്ക് വ്യായാമം കൊടുക്കുന്നതിനുള്ള ഒരു ഉപകരണം അവിടെ കണ്ടപ്പോള്‍ അതില്‍ ഒന്ന് കയറി നോക്കാന്‍ തീരുമാനിച്ചു. ഊഴം കാത്ത് നിന്ന സമയത്ത്, ഞങ്ങള്‍ക്ക് മുന്‍പ് അതില്‍ കയറിയ എട്ടുവയസ്സോളം പോന്ന ഒരു കുട്ടി അതില്‍ നിന്ന് വെള്ളമണലിലേക്ക് വീണത്‌ കണ്ട് അയ്യോ എന്ന് പറഞ്ഞ് ഞാന്‍ ഒന്ന് ചിരിച്ചു പോയി, അതിന് ആ ചെകുത്താന്‍ മുഖമുള്ള കുട്ടി ‘നോ ഫണ്‍’ എന്ന് ആക്രോശിച്ചു കൊണ്ട് മുഖത്തേക്ക് കൂര്‍പ്പിച്ചു നോക്കിയത് ഇന്നെന്ന പോലെ ഓര്‍ത്തു പോകുന്നു. ഏതായാലും മറിഞ്ഞു വീഴാതെ ലെഗ് എക്സര്‍സൈസ് തൃപ്തികരമായി പൂര്‍ത്തിയാക്കിയ ഞങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ അതില്‍ നിന്നിറങ്ങിപ്പോന്നു.

റാഫി ഫില്ലി ചായക്കട    ലെഗ്ഗ് എക്സര്‍സൈസ്



      പ്രൊമണേഡ്----     ജോഗിംഗ് ട്രാക്ക്

                                                          
             കൈറ്റ് ബീച്ചില്‍ ഉയര്‍ന്നു പറക്കുന്ന പട്ടം സൂക്ഷിച്ചു നോക്കുക .

                              


ഈ സമയത്ത്  കുറേ കുട്ടികള്‍ വലിയ വടങ്ങളില്‍ തൂങ്ങി (Bungee trampolin) സ്പൈഡര്‍ മാന്‍ മാരെ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് രസിക്കുന്നത് കാണാമായിരുന്നു.അഞ്ചു മിനിട്ടിന് 40 ദിറമാണ് ആ ഗെയിമിന്‍റെ ചാര്‍ജ്ജ്. സമയം സെറ്റ് ചെയ്തു വച്ചിട്ട് കുട്ടികള്‍ കയറിക്കഴിയുമ്പോള്‍ ഒരാള്‍ ചരടുകള്‍ മുറുക്കും, അതോടെ കുട്ടികള്‍ അതില്‍ പിടിച്ച് സ്പ്രിംഗ് പോലെ കുതിച്ചു തുടങ്ങും, എത്ര സമയത്തേക്കാണോ തുക നല്‍കിയിരിക്കുന്നത് ആ സമയം കഴിഞ്ഞാല്‍ ഉടന്‍ നിയന്ത്രണം നടത്തുന്ന ആള്‍ ചരടുകള്‍ അയച്ചു കുട്ടികളെ ഇറക്കി വിടും, എല്ലാം കച്ചവടം.!!! കുട്ടികളുടെ ആര്‍പ്പുവിളികള്‍ കേട്ടു കൊണ്ട് കുറെ നടന്ന് കഴിഞ്ഞപ്പോള്‍ ഒരു ബോട്ട് ബില്‍ഡിംഗ് യാഡും, ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന ‘ഡാബാ ലോറികളും’  കണ്ടു. ഇന്ത്യയുടേതെന്ന് തോന്നിയ ‘വിക്കി ഡാബ’ ഒരു പഴയ റ്റാറ്റാ ബെന്‍സ്‌ ലോറിയിലായിരുന്നു ഒരുക്കിയിരുന്നത്. സമയം വൈകിയതോടെ ബീച്ചില്‍ നിന്ന് മടങ്ങിയ ഞങ്ങളെയും കൊണ്ട് ശാലിനി, ആകര്‍ഷകമായ കുറേ വില്ലകള്‍ക്കടുത്തു കൂടിയാണ് കാര്‍ ഓടിച്ചത്. മുന്‍പ് ഈ മേഖലയില്‍ ജോലി ചെയ്തിരുന്നതിനാല്‍,അവള്‍ക്ക് പരിചയമുള്ള ഒരു ക്ലയന്‍റിന്‍റെ വില്ല കാണിക്കാമെന്നു കരുതിയാണ് അതിലേ പോയതെങ്കിലും  അത് വിറ്റ് പോയിരുന്നോ എന്ന് സംശയം കൊണ്ട് ഞങ്ങള്‍ നേരെ വീട്ടിലേക്ക് മടങ്ങി.     


                      വിക്കി ഡാബ
                                             മൊബൈല്‍ ഭക്ഷണ ശാലകള്‍

              ബോട്ട് ഉണ്ടാക്കുന്ന സ്ഥലം 



   

ഒരു ഷാര്‍ജ്ജ യാത്ര
           ‘സ്വപ്നഭൂമിയിലേക്ക് വീണ്ടും’

                                തുടരും..........





















































































































9 അഭിപ്രായങ്ങൾ:

  1. Very elaborately done. Surely it will have a lot of information for many. Very good that it has lots of pictures to get it more interesting. Very nice work Amma. Really appreciate your dedication and efforts here!

    Love.

    മറുപടിഇല്ലാതാക്കൂ
  2. ചേച്ചി നാനായിരിക്കുന്നു, ഷാർജ നേരിൽ പകർത്തിയതുപോലെ. വേണമെങ്കിൽ ചില വിശദികരണങ്ങൾ ഒഴിവാകാം...

    മറുപടിഇല്ലാതാക്കൂ
  3. Very good effort aunty... you really need a loads of appreciation... കുറച്ചു lengthy ആയിരുന്നെങ്കിലും വായിച്ചപ്പോ നേരിൽ കണ്ടത് പോലെ തോന്നി...ഉപമകൾ ഒക്കെ സൂപ്പർ😀

    മറുപടിഇല്ലാതാക്കൂ