2019, മേയ് 24, വെള്ളിയാഴ്‌ച


                                ---ഒരു ഷാര്‍ജ്ജ യാത്ര---
                  
                           - നന്ദ -


ദുബായ് എന്ന സ്വപ്ന ഭൂമിയിലേക്കുള്ള ഞങ്ങളുടെ യാത്ര വളരെ വിജയകരമായി പുരോഗമിക്കുന്ന സമയത്ത് ഷാർജ്ജ എന്ന സ്ഥലം കൂടി സന്ദർശിക്കുവാനുള്ള ഒരു അവസരം ലഭിച്ചു.  ഏതാനും ദിവസത്തെ താമസത്തിനിടയില്‍ ദുബായിലും പരിസര പ്രദേശങ്ങളിലും കാണണമെന്ന് കരുതിയിരുന്ന ഏതാണ്ടെല്ലാ  സ്ഥലങ്ങളും കുറച്ചു ദിവസങ്ങൾ കൊണ്ട് കാണാൻ കഴിഞ്ഞു . ദുബായ് ഫ്രെയിമും, ഡെസര്‍ട്ട് സഫാരിയും, അബുദാബി യാത്രയും കഴിഞ്ഞ യാത്രയിൽ ആസ്വദിച്ചിരുന്നതിനാൽ ഇത്തവണ  അതൊക്കെ സന്ദർശന പരിപാടിയിൽ നിന്ന് ഒഴിവാക്കി . മാത്രവുമല്ല മൂന്നു നാല് ദിവസത്തിനകം നാട്ടിലേക്ക് മടങ്ങേണ്ടതായുമുണ്ടായിരുന്നു .ദുബായില്‍  ഒരു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമുള്ളതായി അറിയാമായിരുന്നു , അത് ഷാര്‍ജ്ജ യാത്ര കഴിഞ്ഞു വന്നിട്ടാകാം എന്നു തീരുമാനിച്ചു.     


ശാലിനിയുടെ മാതാപിതാക്കൾ  ഷാര്‍ജ്ജയിലാണ് താമസിച്ചിരുന്നത് . ഞങ്ങൾ ദുബായ് സന്ദര്‍ശനം തീരുമാനിച്ചപ്പോള്‍ മുതല്‍ അവളുടെ അമ്മ രമ ഞങ്ങളെ അവരുടെ വീട്ടിലേക്ക്  ക്ഷണിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമായി അങ്ങോട്ട്‌ ചെല്ലുന്നത് എപ്പോഴാണെന്ന് ഫോണില്‍ വിളിച്ചു ചോദിച്ചു കൊണ്ടേയിരുന്നു അവര്‍. രണ്ടു ദിവസം അവരുടെ വീട്ടിൽ താമസിച്ച് എല്ലായിടവും ഒന്ന് ചുറ്റിക്കറങ്ങി കാണാമെന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത് . അങ്ങനെ ഒരു ക്ഷണം ലഭിച്ചത് ഒരു ഭാഗ്യമായി കരുതി ഒരു ദിവസം, അതായത് ഏപ്രില്‍ പന്ത്രണ്ടാം തീയതി രാവിലെ ഞങ്ങൾ ഷാർജ്ജയിലേക്ക് യാത്ര തിരിച്ചു . പോകുന്ന വഴി അശ്വിന്‍റെ സഹപ്രവര്‍ത്തകയായ മെറിസിയയുടെ ക്ഷണ പ്രകാരം അവരുടെ ഫ്ലാറ്റില്‍ കയറി. കഴിഞ്ഞ ദുബായ് സന്ദർശന വേളയിൽ  സിയയ്ക്കും ഭര്‍ത്താവ് മുനീറിനുമൊപ്പമാണ് ഞങ്ങള്‍ അബുദാബിയിലെ  ലൂവര്‍ മ്യൂസിയവും, വലിയ പള്ളിയും സന്ദര്‍ശിച്ചത്. വളരെ നല്ല സുഹൃത്തുക്കളായ അവരെ കാണാതെ പോകാന്‍ മനസ്സനുവദിച്ചില്ല, മാത്രവുമല്ല സിയ  ഗര്‍ഭിണിയുമായിരുന്നു . രണ്ടു മൂന്ന്‍ കിടപ്പുമുറികള്‍, വിശാലമായ ഹാള്‍, ബാല്‍ക്കണി എന്നീ സൗകര്യങ്ങളുള്ള സിയയുടെ ഫ്ലാറ്റിന്, കരാമയില്‍ അശ്വിനും,ശാലിനിയും താമസിക്കുന്ന വൺ ബെഡ് റൂം ഫ്ലാറ്റിന്‍റെ അതെ വാടക തന്നെയാണത്രേ കൊടുക്കുന്നത്. ദുബായില്‍ പൊതുവേ ജീവിത സൂചിക നിലവാരം ഉയർന്നതായത് കൊണ്ട് , പല സാധനങ്ങളും എല്ലാവരും ഷാര്‍ജ്ജയില്‍ പോകുമ്പോഴാണ് വാങ്ങുക പതിവെന്ന് ശാലു പറഞ്ഞു. കുറച്ചു നേരം സിയയോടും കുടുംബത്തോടും വിശേഷങ്ങൾ പങ്കു  വച്ച്  ചായയും കുടിച്ചിട്ട് ഷാർജ്ജ യാത്ര തുടർന്നു .  ശാലിനിയുടെ മാതാപിതാക്കൾ  ഷാർജ്ജയിലെ ‘ബുഷക്കാര’ എന്ന സ്ഥലത്തുള്ള ‘അല്‍ ഖുബൈസി ’ ഫ്ലാറ്റിൽ എട്ടാമത്തെ ടവ്വറിലായിരുന്നു താമസം . ഉച്ചയക്ക് നല്ല വിശപ്പോടെ കയറിച്ചെന്ന ഞങ്ങളെ സ്ത്ക്കാരപ്രിയയായ രമ വിഭവസമൃദ്ധമായ സദ്യയൊരുക്കി നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. ഉച്ചഭക്ഷണം കൂടാതെ ഉണ്ണിയപ്പവും, പക്കാവടയും ഒക്കെ ഞങ്ങള്‍ക്ക് തരുന്നതിനായി പാവം രമ ഒറ്റയ്ക്ക് നിന്ന് ഉണ്ടാക്കി വച്ചിരുന്നു .  കലണ്ടറുകളിലെ  ചിത്രങ്ങളില്‍  മഹാലക്ഷ്മിയുടെ കയ്യില്‍ നിന്ന് സ്വര്‍ണ്ണ നാണയങ്ങള്‍ വീണു കൊണ്ടിരിക്കുന്നത് കണ്ടിട്ടില്ലേ അതുപോലെയാണ് രമ,!!!എത്ര തന്നാലും പിന്നെയും പിന്നെയും ഇങ്ങനെ തന്നു കൊണ്ടിരിക്കണം. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്ന അവരുടെ മനസ്സിന്‍റെ വലിപ്പം ദൈവം അറിഞ്ഞു കൊണ്ടു തന്നെ കൊടുത്തിരിക്കുന്നതാണെന്നാണ് എന്‍റെ വിശ്വാസം. അത് എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ, ആ കുടുംബത്തിന് എന്നും നന്മയും ഐശ്വര്യവും ആരോഗ്യവും, സര്‍വ്വോപരി ഈശ്വരാനുഗ്രഹവും ഉണ്ടായിരിക്കട്ടെ എന്നാണ് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന.

ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ചു നേരം വിശ്രമിച്ച ഞങ്ങള്‍ തൊട്ടടുത്തുള്ള ടെന്‍ ദിറം ഷോപ്പായ ’ഡേ ടു ഡേ യില്‍’ പോയി എന്തെങ്കിലുമൊക്കെ വാങ്ങാമെന്നു വിചാരിച്ചു.  നാട്ടിലെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ എന്തെങ്കിലും കൊണ്ടു കൊടുക്കുന്നത് ഒരു സന്തോഷം ആണല്ലോ. അശ്വിനുമായുള്ള വിവാഹത്തിന് മുന്‍പ് അച്ഛനോടൊപ്പം ഷാര്‍ജ്ജയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന ശാലിനിയ്ക്ക് അവിടെയും കാര്യങ്ങള്‍ എല്ലാം മന:പാഠമായിരുന്നു . ഒരു ദിറത്തിനും പത്ത് ദിറത്തിനും ഇടയ്ക്ക് വിലയുള്ള വളരെ നല്ല നല്ല സാധനങ്ങള്‍ ഷോപ്പില്‍ ധാരാളമുണ്ടായിരുന്നു . എനിക്ക് വേണ്ടതായ ഫോട്ടോ ഫ്രെയിം ആവശ്യം പോലെ അവിടെ നിന്നും കിട്ടി. സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടി ചില ആകര്‍ഷകങ്ങളായ സാധനങ്ങള്‍ കൂടി വാങ്ങിയിട്ട് ഞങ്ങള്‍ ഫ്ലാറ്റിലേക്ക് തിരിച്ചു പോയി. അവിടെ ചെന്ന് ചായയും പലഹാരങ്ങളും കഴിച്ചതിനു ശേഷം എല്ലാവരും കൂടി ഷാര്‍ജ്ജ അക്വേറിയം കാണുവാന്‍ പോയി. വെറും പതിനഞ്ച് മിനിട്ട് കൊണ്ട് അക്വേറിയ പരിസരത്തെത്തിയ ഞങ്ങള്‍ പ്രവേശന ടിക്കറ്റിനായി കൌണ്ടറില്‍ ചെന്നു. മുതിര്‍ന്ന പൌരനും അംഗവൈകല്ല്യമുള്ളവര്‍ക്കും പ്രവേശനം സൗജന്യമായിരുന്നു . ഗ്രൂപ്പായി വരുന്നവര്‍ക്ക് ഡിസ്ക്കൌണ്ട് ലഭിക്കുന്ന ഇവിടെ കുട്ടികള്‍ക്ക് 15 ഉം മറ്റുള്ളവര്‍ക്ക് 25 ദിറവുമാണ് ചാര്‍ജ്ജ്.


                                       അക്വേറിയ കവാടം


ഭീമാകാരികളായ ഷാര്‍ക്കുകള്‍ മുതല്‍ ചെറിയ ഗപ്പി വരെയുള്ള മത്സ്യങ്ങളെ അവയ്ക്ക് യോജിച്ച   ചുറ്റുപാടുകളില്‍, താപനില ക്രമീകരിച്ച്, ആഹാരവും കൊടുത്ത് വലിയ വലിയ കുളങ്ങളില്‍ വളരെ ശാസ്ത്രീയമായി  സൂക്ഷിച്ചിരിക്കുന്നത് കണ്ടു പഠിക്കേണ്ടത് തന്നെയാണ് . ജെല്ലി ഫിഷ്, അപകടകാരിയായ ഈല്‍, പ്രശസ്ത പരിസ്ഥിതി ഗവേഷകനും, ജന്തുസ്നേഹിയുമായ, സ്റ്റീവ് ഇര്‍വിനെ മരണത്തിലേക്കയച്ച തെരണ്ടി മത്സ്യങ്ങള്‍, കൌതുകമുണര്‍ത്തുന്ന സ്റ്റാര്‍ ഫിഷ്‌, സീ കുക്കുംബര്‍, പുള്ളിമീനുകള്‍, ഗിറ്റാര്‍ ഫിഷ്‌, വലിയ ആമകള്‍ എന്നിങ്ങനെ ധാരാളം  ജലജീവികളെ അവിടെ പരിപാലിച്ചു വരുന്നത് കാണാമായിരുന്നു . എത്ര ശ്രദ്ധയും പ്രതിബദ്ധതയും,അറിവും  ഉണ്ടെങ്കിലാണ്  ജലജീവികളെ അവരുടെ സ്വഗേഹമായ കടലിലെന്ന പോലെ ശുശ്രൂഷിച്ച് നിലനിര്‍ത്താനാകുക!!!അധികാരികളെപ്പോലെ തന്നെ അങ്ങേയറ്റം പ്രശംസയര്‍ഹിക്കുന്നവരാണ് അക്വേറിയത്തിലെ  ഓരോ പരിപാലകരും .  ബഹുവര്‍ണ്ണ മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്ന കൂറ്റന്‍ ടാങ്കുകള്‍ക്കടിയിലൂടെയും വശങ്ങളിലൂടെയും നടന്നു നീങ്ങുന്ന സന്ദര്‍ശകര്‍ക്ക് വളരെ വ്യത്യസ്തമായ ഒരനുഭവമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. എത്ര കണ്ടാലും മതിവരാത്ത അക്വേറിയ കാഴ്ചകളില്‍ നിന്ന് മത്സ്യചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത ചുവരുകള്‍ക്കിടയില്‍ കൂടി നടന്നു വരുമ്പോള്‍ കടല്‍ ജീവികളുടെ ഫോസിലുകളും, പുറന്തോടുകളും, പ്ലാസ്റ്റിക് രൂപങ്ങളും “ആകര്‍ഷകമായ വിലയ്ക്ക്” വില്‍ക്കുന്ന ഒരു കട കൂടി കണ്ടിട്ട് പുറത്തേക്കിറങ്ങി.  ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍മഴത്തുള്ളികള്‍ക്കിടയിലൂടെ ചെറുമത്സ്യങ്ങളെപ്പോലെ ഞങ്ങള്‍ കാറിനടുത്തേക്ക് നീങ്ങി.
മുത്തുച്ചിപ്പികള്‍ 







                                                                കക്കകള്‍  

                    ഷാര്‍ക്കുകള്‍



















                                                 ക്ലൌണ്‍ ഫിഷും ,കടല്‍ചൊറിയും (anemone)



                                                             ലയണ്‍ ഫിഷ്‌


                            ജെല്ലി ഫിഷ്‌






















                                         

                                                                  ഗിറ്റാര്‍ ഫിഷ്‌

                                                 ആമയും  ഗിറ്റാര്‍ ഫിഷും 


      കടല്‍ക്കുതിര        കടല്‍ പെന്‍സില്‍     ചെറുമത്സ്യങ്ങള്‍





അപകടകാരിയായ ഈല്‍ മത്സ്യം 


                    പുള്ളി മീനുകള്‍ 


സ്റ്റാര്‍ ഫിഷും,കടല്‍ വെള്ളരിയും
             സൂക്ഷിച്ചു നോക്കിയാല്‍ തെരണ്ടി മത്സ്യത്തെ കാണാം

വരയന്‍ സുന്ദരി മത്സ്യം

വലിയ മീന്‍ കുളം 

അക്വേറിയത്തിനടുത്ത് ‘ഷാര്‍ജ്ജ മാരി ടൈം’ എന്ന പേരില്‍ ഒരു മ്യൂസിയം കൂടി ഉണ്ടായിരുന്നെങ്കിലും സമയം അതിക്രമിച്ചിരുന്നതിനാല്‍ ഞങ്ങള്‍ അങ്ങോട്ട്‌ പോകാതെ നേരെ ഫ്ലാറ്റിലേക്ക് മടങ്ങി ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നു.
വര്‍ണ്ണ മത്സ്യങ്ങള്‍ നീന്തുന്ന മിഴിവുറ്റ കാഴ്ച്ചകള്‍ നല്‍കിയ അവാച്യമായ സന്തോഷത്തോടെ മിഴികള്‍ പൂട്ടി ഉറങ്ങിയപ്പോൾ  അതിഗംഭീരമായ രത്നാകരത്തിന്‍റെ അഗാധതയില്‍ പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന ജീവജാലങ്ങളെയും, സസ്യജാലങ്ങളെയും, മാത്രമല്ല , നിഗൂമായ ഈ ദൃശ്യപ്രപഞ്ചത്തിന്‍റെ അനന്തതയെ പറ്റി പോലും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
വളരെ സുഖമായി ഉറങ്ങിയ ഞങ്ങള്‍ അടുത്ത ദിവസം  ഉച്ചയ്ക്ക് മുമ്പായി  അല്‍ നൂര്‍ ഐലന്‍ഡും, ബട്ടര്‍ഫ്ലൈ പാര്‍ക്കും കണ്ടു വരാന്‍ തീരുമാനിച്ചു. വൈകുന്നേരം കരാമയിലേക്ക് തിരിച്ചു പോകേണ്ടിയിരുന്നത്  കൊണ്ട് ഷാര്‍ജ്ജയിലെ പരമാവധി കാഴ്ചകള്‍ കാണുക എന്നതായിരുന്നു ഉദ്ദേശം. എല്ലാവര്‍ക്കുമുള്ള ഉച്ചഭക്ഷണം തയ്യാറാക്കേണ്ടിയിരുന്നത്  കൊണ്ട് രമ ഞങ്ങളുടെ കൂടെ വന്നില്ല. താമസ സ്ഥലത്ത് നിന്നും അധികം ദൂരെയല്ലായിരുന്നു  അല്‍ നൂര്‍ ദ്വീപും പൂമ്പാറ്റകളുടെ സങ്കേതവും . പ്രഭാത ഭക്ഷണം കഴിഞ്ഞ് മകനും , മകൾക്കുമൊപ്പം ഞങ്ങള്‍ രണ്ടു പേരും കൂടി ആദ്യം അൽ നൂർ ദ്വീപ്  കാണുവാനാണ് പോയത് . വരിയൊത്തു നില്‍ക്കുന്ന ഈന്തപ്പനത്തോട്ടങ്ങള്‍ക്കരികിലൂടെ വാഹനം ഇടേണ്ട സ്ഥലം കണ്ടു പിടിച്ച് പാര്‍ക്കിംഗ് ഫീ കൊടുത്തിട്ട് ദ്വീപിലേക്കുള്ള ടിക്കറ്റ് എടുത്തു. 


                  പാര്‍ക്കിംഗ് ഏരിയ
             ഈന്തപ്പനത്തോട്ടം 
മുതിര്‍ന്ന പൌരന് ബട്ടര്‍ഫ്ലൈ പവിലിയനും, ഐലന്‍ഡും ചേര്‍ത്ത് മുപ്പത് ദിറം മാത്രമായിരുന്നു  ചാര്‍ജ്ജ്, മറ്റുള്ളവര്‍ക്ക് അന്‍പതും. ഒരു തടാകത്തിന് മീതെയുള്ള മനോഹരമായ കൈവരികള്‍ പാകിയ പാലത്തിലൂടെ നടക്കുമ്പോള്‍ ഒരു  വശത്ത് അകലെയായി  ‘ഐ ഓഫ് എമിരേറ്റ്സും’, മറ്റൊരു വശത്ത് അല്‍ നൂര്‍ പള്ളിയും കാണാമായിരുന്നു. 
       അല്‍ നൂര്‍ ഐലന്‍ഡ്‌-പാലത്തില്‍ നിന്നുള്ള കാഴ്ച്ച
                          അല്‍ നൂര്‍ പള്ളി

                   ദൂരെ വൃത്താകൃതിയില്‍ ഐ ഓഫ് എമിരേറ്റ്സ്

മരതകപ്പച്ച കച്ചയണിഞ്ഞ ദ്വീപിലേക്ക് കയറുമ്പോള്‍ കുളിര്‍മ്മയുള്ള കാറ്റിന്‍റെ തലോടലും, പക്ഷികളുടെ മധുര സംഗീതവുമാണ് ഞങ്ങളെ എതിരേറ്റത്. ദ്വീപിന്‍റെ പ്രവേശന ഭാഗത്ത് ഒരു ദ്വാരപാലകനെ പോലെ വലിയ കുടവയറന്‍  സില്‍ക്ക് ഫ്ലോസ് ട്രീ (Silk Floss tree) നില്‍ക്കുന്നുണ്ടായിരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഈ വൃക്ഷം തെക്കേ അമേരിക്കയിലെ ബ്രസീല്‍, അര്‍ജന്‍റീന എന്നിവിടങ്ങളില്‍ സാധാരണയായി  കണ്ടു വരുന്ന ഒന്നാണ് . രക്ഷകനായ മരം എന്നര്‍ത്ഥം വരുന്ന (tree of refuge, sheltering tree) എന്നൊക്കെ അപരനാമങ്ങളുള്ള ഈ വൃക്ഷത്തിന്‌ വരള്‍ച്ചയും ശൈത്യവും തരണംചെയ്യാന്‍ കഴിവുള്ളതായി പറയപ്പെടുന്നു. അയാം സേവ്ഡ് (I am saved) എന്നെഴുതിയ ഫലകങ്ങളുമായി നിരവധി വൃക്ഷങ്ങള്‍ ദ്വീപില്‍  കാണാമായിരുന്നു. 

പാലത്തിലൂടെ അല്‍ നൂറിലേക്ക് ....പ്രവേശന കവാടം

സില്‍ക്ക് ഫ്ലോസ് ട്രീ (രക്ഷകനായ മരം )

വംശനാശ ഭീഷണിയുള്ള അനേകം വൃക്ഷരാജന്മാരെ പല സ്ഥലങ്ങളില്‍ നിന്നും ഇവിടെ കൊണ്ട് വന്നു പോറ്റി വളര്‍ത്തുന്നത് എത്ര മഹത്തരമായ കാര്യമാണെന്ന് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമല്ലോ. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു ആനയുടെ ഭാരമുള്ള കല്ല്‌ മരം ,(stone tree), ഒരു കാലത്ത് സ്വര്‍ണ്ണത്തിന്‍റെ വിലയുണ്ടായിരുന്ന മുറിവുണക്കാന്‍ കഴിവുള്ള ഡ്രാഗണ്‍സ് ബ്ലഡ് ട്രീ (Dragon”s Blood Tree), ഇങ്ങനെ അത്പൂര്‍വ്വമായ പല  തരം സസ്യ, വൃക്ഷലതാദികളെ അവിടെ കാണാന്‍ കഴിഞ്ഞു . കുറ്റിച്ചെടികള്‍ക്കിടയില്‍ അങ്ങിങ്ങ് ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്പീക്കറുകളില്‍ കൂടി മധുരമായ ഓടക്കുഴല്‍ നാദം കേട്ടുകൊണ്ട് നടന്നെത്തിയത്‌ ലിറ്ററേച്ചര്‍ പവിലിയന് അടുത്താണ്. ശാന്തവും കുളിര്‍മ്മയുള്ളതുമായ ആ സ്ഥലത്ത് ഒരു കൂടാരം, നല്ല ഇരിപ്പിടങ്ങളിട്ട്  ഒരുക്കി വച്ചിരുന്നു . ഏകാന്തയുടെ നിശബ്ദതയില്‍ ലയിച്ച്  സ്വയം അറിയുവാനും, അളവറ്റ ആനന്ദം അനുഭവിക്കുവാനും, അതുവഴി സര്‍ഗ്ഗാത്മകപ്രതിഭ ഉണരുവാനും പറ്റിയ അന്തരീക്ഷം. സാഹിത്യത്തിലും കവിതകളിലും തല്‍പരനായിരുന്ന ഷാര്‍ജ്ജയുടെ ഭരണാധികാരി ബഹുമാനപ്പെട്ട 'ഷെയിക്ക് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ക്വാസിമിയ്ക്കായി' സമര്‍പ്പിക്കപ്പെട്ട  സ്വച്ഛന്ദസുന്ദരമായ ആ കൂടാരത്തില്‍ അല്‍പ്പനേരം ഇരുന്നതിന് ശേഷം മറ്റൊരു അത്ഭുതക്കാഴ്ചയിലേക്കാണ് ഞങ്ങള്‍ പോയത്. 

                   ലിറ്ററേച്ചര്‍ പവിലിയന്‍

 പുല്‍ത്തകിടിയില്‍ ഒരിടത്ത് ഒത്ത മദ്ധ്യത്തില്‍ ഒരാളിന് തലകയറ്റി വച്ച് നില്‍ക്കാവുന്ന  ദ്വാരമുള്ള  പ്രതിഫലന ശേഷിയുള്ള ഒരു വലിയ തളിക കുത്തനെ സ്ഥാപിച്ചിരുന്നു. ആറ് ആഴ്ചകള്‍ കൊണ്ട് മിനുസപ്പെടുത്തിയെടുത്തതെന്ന് പറയപ്പെടുന്ന ഈ വളയത്തിനുള്ളില്‍ തല കയറ്റി വച്ച് നിന്ന് ചിത്രമെടുക്കുമ്പോള്‍ വിസ്മയകരമായ പ്രതിഫലനമാണ് നമുക്ക് ലഭിക്കുന്നത് (illusion). ഓരോരുത്തരായി അതില്‍ തല കയറ്റി വച്ച് പടമെടുത്തു . അത്ഭുതം ഒരു മായാ ലോകത്ത് നില്‍ക്കുന്നത് പോലെയാണ് ഫോട്ടോയില്‍ എല്ലാവരും  കാണപ്പെട്ടത്.
                           ഇല്ല്യൂഷന്‍

വൃക്ഷ ശ്രേഷ്ഠന്‍മാര്‍ തണല്‍ വിരിച്ച പാതയിലൂടെ നടന്ന് നടന്ന് ഒരിടത്ത് ചെന്നപ്പോള്‍ ഒരു ട്രംപോളിന്‍ വച്ചിരിക്കുന്നത് കണ്ട് ശാലിനി അതില്‍ കയറി കുതിച്ചു ചാടാന്‍ തുടങ്ങി. കുറെക്കഴിഞ്ഞപ്പോള്‍ കുതിച്ചു കുതിച്ച് അവള്‍ പുറത്തുള്ള മണ്ണിലേക്ക് ഒരു കുഞ്ഞുവാവയെ പോലെ  കമഴ്ന്നു വീണ് മണ്ണു കപ്പി. ഇങ്ങനെയൊക്കെ പറയുന്നെങ്കിലും ആ സമയത്ത് എല്ലാവരും പേടിച്ചു പോയി, ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല, കൈമുട്ടിലെ പെയിന്‍റ് അല്‍പം പോയി, അത്രയേ ഉണ്ടായുള്ളൂ. അശ്വിനും കുറച്ചു നേരം ട്രംപോലിനില്‍ കുതിച്ചു ചാടി. ചാടാന്‍ പറ്റാത്ത ഞങ്ങള്‍ ഒരു കാലത്ത് ഇതിലും കൂടുതൽ ചാടിക്കടന്നവരാ ഈ ഞങ്ങൾ എന്ന് മനസ്സിൽ കരുതി കാഴ്ച കണ്ടു നിന്നു .  അടുത്തതായി ഒരു ‘മെയിസി’ നടുത്തേക്കാണ് ചെന്നെത്തിയത്. ചെടി വേലികള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയിട്ടുള്ള വട്ടം ചുറ്റിക്കുന്ന ഒരു കോട്ട, അതിനുള്ളില്‍ കയറിയാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വഴികളാണ് ആകെ കണ്‍ഫ്യൂഷന്‍ ആയിപ്പോകും. നിശ്ചിത സമയത്തിനുള്ളില്‍ ശരിയായ വഴി കണ്ടു പിടിച്ച് പുറത്തെത്തണം, സമയം കഴിഞ്ഞാലും പുറത്തെത്തുന്ന കാര്യം പരുങ്ങലിലാണ്, മിക്കവാറും അതില്‍ കിടന്ന് വട്ടം ചുറ്റാനാണ് സാദ്ധ്യത. ഏതായാലും അത്രയും നേരം  ചുറ്റി നടന്ന ഞങ്ങള്‍ക്ക് ഇനി ഒരു വട്ടം ചുറ്റല്‍ തീരെ അഭികാമ്യമല്ലെന്നാണ് തോന്നിയത്. മുന്നിലേക്ക്‌ നടക്കുമ്പോള്‍ മരങ്ങള്‍ക്കിടയില്‍ രണ്ടു വലിയ കല്ലുകള്‍ കണ്ടു. ദ്വീപിന്‍റെ വടക്കേ മുനമ്പില്‍ സുരക്ഷാ ഭടന്മാരെ പോലെ നിന്നിരുന്ന ആ  ഫോസിലുകള്‍ വളരെ പ്രത്യേകത ഉള്ളവയായിരുന്നു . 1995 ല്‍ ബ്രസീലില്‍ നിന്ന് കണ്ടെടുത്ത 90 സെന്‍റി മീറ്റര്‍ നീളവും 200 കിലോഗ്രാം ഭാരവുമുള്ള 300 വര്‍ഷം പഴക്കമുള്ള ക്രിസ്റ്റലായിരുന്നു ഒന്ന്. തൊട്ടടുത്തുണ്ടായിരുന്ന  ഒന്നര മീറ്റര്‍ വലിപ്പമുള്ള കല്ല് ലാവ ഉറഞ്ഞുണ്ടായതാണെന്നും  ബ്രസീലിലെ തന്നെ വലിയ ഒരു ഖനിയില്‍ നിന്നുമാണ് ലഭിച്ചതെന്നും ഉള്ള വിവരങ്ങൾ  അതിനടുത്ത് സ്ഥാപിച്ചിരുന്ന  ഫലകത്തില്‍ വ്യക്തമാക്കിയിരുന്നു . 

             സുരക്ഷാഭടന്മാരായ ഫോസിലുകള്‍

സന്ധ്യയായിക്കഴിഞ്ഞാൽ  വൈദ്യുത ദീപങ്ങള്‍ കൊണ്ട് ദ്വീപ് മനോഹരമായി അലങ്കരിക്കുമെന്ന് ശാൽ പറഞ്ഞു . സന്ധ്യ വരെ നിൽക്കാൻ സാധിക്കാഞ്ഞത് കൊണ്ട്  ദ്വീപിലെ കാഴ്ചകള്‍ അവസാനിപ്പിച്ചിട്ട്  ദൈവത്തിന്‍റെ സുന്ദരസൃഷ്ടികളായ ചിത്രശലഭങ്ങളെ കാണുവാനാണ് പോയത്. പൂമ്പാറ്റകളെ സൂക്ഷിച്ചിരിക്കുന്ന കൊട്ടാരവും അവരെപ്പോലെ തന്നെ മനോഹരമായിരുന്നു. പൂക്കളുടെ ആകൃതി കൊത്തിയ കെട്ടിടത്തിന്‍റെ ചുവരുകളില്‍ കൂടി ശലഭങ്ങള്‍ക്ക് ആവശ്യമുള്ള അളവില്‍ സൂര്യപ്രകാശം കയറുകയെന്നുള്ള ശാസ്ത്രീയമായ ഒരു കാഴ്ച്ചപ്പാടും ഇതിലുണ്ടായിരുന്നതായി തോന്നി . ടിക്കറ്റ് പരിശോധിച്ചു ശലഭക്കൂടാരത്തിലേക്ക് ഞങ്ങളെ നയിച്ചത് ഒരു വനിതയായിരുന്നു.


















                പൂമ്പാറ്റക്കൊട്ടാരം
          പൂമ്പാറ്റകളുടെ ലോകത്തേക്കുള്ള കവാടം

കണ്ണാടി വാതിലുകള്‍ക്കുള്ളില്‍ ക്രമീകരിച്ച താപനിലയില്‍ പൂമ്പാറ്റകള്‍ പാറി നടക്കുന്നത് കാണാന്‍ എന്ത് രസമായിരുന്നെന്നോ.!!!! ചെറിയ കിളികളുടെ അത്രയും വലിപ്പമുള്ള  ശലഭങ്ങള്‍ തുടങ്ങി ഇത്തിരിക്കുഞ്ഞന്മാര്‍ വരെ അവിടെയുണ്ടായിരുന്നു . നീലയും ചുവപ്പും കറുപ്പും തുടങ്ങി ബഹുവര്‍ണ്ണ ചിറകുള്ളവരും, ചിറകുകളില്‍ ഭയപ്പെടുത്തുന്ന കണ്ണുകള്‍ പോലെ അടയാളങ്ങള്‍ ഉള്ളവരും എല്ലാം അങ്ങിങ്ങ് പാറിപ്പറന്നു നടക്കുമ്പോള്‍, ചിലര്‍ സസ്യ ശിഖരങ്ങളില്‍ വിശ്രമത്തിലായിരുന്നു , മുറിച്ചു വച്ച പൈനാപ്പിള്‍ പോലെയുള്ള പഴങ്ങളില്‍  കുറേ ഭക്ഷണപ്രിയന്മാര്‍ തലകുത്തി ഇരിക്കുന്നതും കണ്ടു. വശങ്ങളിലുള്ള കണ്ണാടിച്ചുമരുകളിലും, തറയിലുമായി വാര്‍ദ്ധക്യ സഹജമായ അവശതയാല്‍ തളര്‍ന്നു കിടക്കുന്ന അപ്പൂപ്പ പൂമ്പാറ്റകളെയും, മറ്റൊരിടത്ത് ചെറിയ കണ്ണാടി പെട്ടിയില്‍ തപസ്സു ചെയ്യുന്ന പ്യൂപ്പകളെയും, തപസ്സു കഴിഞ്ഞ് പുറം ലോകം കാണാന്‍ വ്യഗ്രത പൂണ്ട് വിരിഞ്ഞിറങ്ങുന്ന പുത്തന്‍ ശലഭക്കുഞ്ഞുങ്ങളെയും കൌതുകത്തോടെ ഞങ്ങൾ നോക്കിക്കണ്ടു . ഇറക്കുമതി ചെയ്യപ്പെടുന്ന  പ്യൂപ്പകളെ അതീവ ശ്രദ്ധയോടെയാണ് അവര്‍ നോക്കുന്നത്, അല്ലെങ്കില്‍ ഇവ ഒരിയ്ക്കലും പുറംലോകം കാണില്ല എന്നതാണ് വാസ്തവം. അകത്തേക്ക് കയറ്റിവിട്ട കാവല്‍ക്കാരി ഞങ്ങള്‍ എന്തെങ്കിലും കുരുത്തക്കേട്‌ ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ടായിരുന്നു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഞങ്ങളും കുട്ടികളെ പോലെ ചിത്ര ശലഭങ്ങള്‍ക്കൊപ്പം കൂടാരത്തിനുള്ളില്‍ പാറി നടക്കാൻ തുടങ്ങി . അത്രയുമായിക്കഴിഞ്ഞപ്പോഴേക്കും ശലഭങ്ങള്‍ ഞങ്ങളോട് കൂട്ടു കൂടുകയും ഞങ്ങളുടെ കയ്യിലും, വസ്ത്രങ്ങളിലും, തലയിലും ഒക്കെ പേടിയില്ലാതെ വന്ന് ഇരിപ്പുറപ്പിക്കാനും തുടങ്ങി. ശലഭങ്ങളെ വിട്ട് പോകാന്‍ ഞങ്ങള്‍ക്കും, ഞങ്ങളെ വിട്ടു പോകാന്‍ അവര്‍ക്കും വിഷമം തോന്നുന്ന അവസ്ഥവരെ കാര്യങ്ങൾ എത്തി എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ലേ ഇല്ല . ശലഭങ്ങളെ കണ്ടു മതിയായിരുന്നില്ലെങ്കിലും,  ആമാശയം കരയാന്‍ തുടങ്ങിയതിനാല്‍ മനസ്സില്ലാമനസോടെ ഞങ്ങള്‍ അവിടെ നിന്ന്  വീട്ടിലേക്ക് മടങ്ങി .

                കൈവെള്ളയില്‍ പറന്നിരുന്ന ശലഭ സുന്ദരീ.......



പഴക്കൊതിയന്മാര്‍       

      
                                                പൂവിലിരിക്കും .. പൂം.....പാറ്റ                                                                                   



            സുന്ദരി പൂമ്പാറ്റകള്‍
പ്യൂപ്പകള്‍                                                                                               
തപസ്സ് അവസാനിപ്പിച്ച പൂമ്പാറ്റ




വീട്ടിലെത്തിയ ഞങ്ങളോട് കാഴ്ചകളുടെ വിശേഷങ്ങളൊക്കെ തിരക്കിക്കൊണ്ട് രമ വളരെ സന്തോഷത്തോടെ ഊണ് വിളമ്പി. തലേ ദിവസത്തെ പോലെ ചോറിന് ചുറ്റും അത്തപ്പൂക്കളത്തിലേതു  പോലെ കറികള്‍ നിരത്തിക്കൊണ്ട് ‘അതിഥി ദേവോ ഭവ’ എന്നതിന്‍റെ ഉത്തമ ഉദാഹരണമെന്നത് പോലെ ആ നല്ല വീട്ടമ്മ ചിരിയുടെ  പ്രഭ തൂകി നിന്നു. വൈകുന്നേരം ഞങ്ങള്‍ക്ക് കരാമയിലേക്ക് തിരിച്ചു പോകേണ്ടിയിരുന്നത്  കൊണ്ട് വിശ്രമിച്ചതിനു ശേഷം മജാസ് പാര്‍ക്ക് കൂടി കണ്ടിട്ടു വരാമെന്ന് തീരുമാനിച്ചു .
നമ്മുടെ നാട്ടിലെപ്പോലെ സീസണ്‍ ആകുമ്പോള്‍ മഴയെത്തുന്ന മഹാഭാഗ്യം ഇല്ലാത്ത നാടാണ് അറേബ്യന്‍ നാടുകള്‍, അതുകൊണ്ട് അവിടെ ‘സീഡ്’ ചെയ്തു കൃത്രിമമായി മഴ പെയ്യിക്കുന്ന പതിവുണ്ട്. പക്ഷെ അതും എപ്പോഴും സാധിക്കില്ല, കാലാവസ്ഥാ വിദഗ്ദ്ധരുടെ നിര്‍ദ്ദേശ പ്രകാരം അനുകൂല സാഹചര്യം ലഭിക്കുമ്പോള്‍, മാത്രമേ അത് സാധ്യമാകൂ.  അതായത് ജലഗര്‍ഭമുള്ള മേഘങ്ങള്‍ മാനത്ത് രൂപപ്പെടുമ്പോള്‍, വിമാനങ്ങളില്‍ അവയ്ക്ക് മുകളിലൂടെ പറന്ന് ചില രാസ വസ്തുക്കള്‍ അവയില്‍ തളിക്കും, അതോടെ മേഘങ്ങള്‍ മഴയെ പ്രസവിച്ച് നാടിനെ രക്ഷിക്കും. അങ്ങനെ സീഡ് ചെയ്ത് മഴ പെയ്യിച്ച ഒരു ദിവസമായിരുന്നു ഞങ്ങളുടെ മജാസ് പാര്‍ക്ക് സന്ദര്‍ശനം. മേഘാവൃതമായ ആകാശം കണ്ട്  കുടകള്‍ എടുത്തിരുന്നെങ്കിലും, അതിന്‍റെ ആവശ്യം ഉണ്ടാകത്തക്ക വലിയ മഴ ഉണ്ടാകില്ല എന്നായിരുന്നു  ശാലിനിയുടെ നിഗമനം. ഏതായാലും യാത്രയ്ക്കിടയില്‍ തന്നെ മഴ പൊഴിഞ്ഞു തുടങ്ങി, നല്ല മഴയാണെങ്കില്‍ പാര്‍ക്ക് സന്ദര്‍ശനം നടക്കില്ലല്ലോ, എന്ന് ആശങ്കപ്പെട്ടപ്പോള്‍ അത്രയക്കുള്ള മഴയൊന്നും ഇവിടെ പതിവില്ലെന്നു പറഞ്ഞ് ശാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. കാര്‍ പാര്‍ക്ക് ചെയ്തു കഴിഞ്ഞപ്പോഴേക്കും മഴ കോരിച്ചൊരിയാൻ തുടങ്ങിയെങ്കിലും മഴ ഉടൻ അവസാനിക്കും എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ പാര്‍ക്കിലേക്ക് നടന്നു. പ്രവേശന ഫീസ്‌ ഒന്നും ഇല്ലാത്ത  ആ ഉദ്യാനം ഒന്ന് നന്നായി കാണാന്‍ മഴ ഞങ്ങളെ സമ്മതിച്ചില്ല എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. 


              മഴയില്‍ കുതിര്‍ന്ന മജാസ് പാര്‍ക്ക്

തിരിച്ചു വരുന്ന വഴി ടെൻ  ദിറം ഷോപ്പായ ഡേ ടുഡേയില്‍ കയറി വാങ്ങാന്‍ മറന്നു പോയ ഒന്ന് രണ്ടു കാര്യങ്ങളും, കരാമയിലെ വീട്ടാവശ്യത്തിനുള്ള കുറച്ച് സാധങ്ങളും വാങ്ങി. ദുബായിനെ അപേക്ഷിച്ച്  ഷാർജ്ജയിൽ എല്ലാ സാധനങ്ങൾക്കും  വില വളരെ കുറവായതിനാല്‍ മിക്ക ആളുകളും   ഇവിടെ വരുമ്പോള്‍   ആവശ്യമുള്ളതൊക്കെ  വാങ്ങിക്കൊണ്ടു പോകുകയാണ് പതിവ്. പാര്‍ക്കില്‍ പോയ ഞങ്ങള്‍  ഫ്ലാറ്റിനടുത്ത് തിരിച്ചെത്തിയ വിവരം അറിയിച്ചപ്പോള്‍ ‘വുഡ് ലാന്‍ഡ്‌സ്’ എന്ന ഹോട്ടലില്‍ വച്ച് കണ്ടു മുട്ടാമെന്ന് ശാലുവിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. അന്നത്തെ രാത്രി ഭക്ഷണം പുറത്ത് നിന്ന് കഴിക്കാമെന്ന് ഞങ്ങൾ പാർക്കിലേക്ക് പോകുന്നതിന് മുൻപ് തന്നെ അവർ പരിപാടിയിട്ടിരുന്നു . അത്താഴം  കഴിഞ്ഞ് വളരെ സന്തോഷമായി ഞങ്ങൾ കരാമയിലേക്ക് മടങ്ങി .
സ്നേഹത്തിന്‍റെയും,നന്മയുടെയും ആഡംബരം സമ്മാനിച്ച ആ നാളുകള്‍ എന്നും ഞങ്ങളുടെ ഓര്‍മ്മയില്‍ ഉണ്ടാകും, ആ കുടുംബത്തിൽ    നന്മയുടെ നറു ദീപങ്ങള്‍ എന്നും ഒളി മങ്ങാതെ ജ്വലിക്കട്ടെ!!!!
കൊടും ചൂടിന്‍റെ കനല്‍ക്കട്ടകള്‍ ഉരുക്കിയ മണ്‍തരികളില്‍ കൃത്രിമ മഴ പെയ്യിച്ച് ഭൂമിയെ ശന്തയാക്കി, മരുഭൂമിയെ വസന്തോദ്യാനമാക്കുന്നു മനുഷ്യര്‍ അവിടെ അറേബ്യന്‍ നാടുകളില്‍, ഇല്ലാത്തതെല്ലാം ഉണ്ടാക്കി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു, നമ്മുടെ കുഞ്ഞുങ്ങള്‍ ജോലി തേടി അന്യനാടുകളിലേക്ക് ചേക്കേറുന്നു, ഒരിക്കലും ഇവിടേയ്ക്ക് തിരിച്ചു വരാന്‍ മനസ്സില്ലാതെ.!!!!!! എന്തൊരു വിരോധാഭാസം ആണെന്ന് ആലോചിച്ചു നോക്കണേ !! ഇവിടെ നമ്മുടെ നാട്ടില്‍ അമൃത സമാനമായ ജലസ്രോതസ്സുകളും, ആവശ്യമുള്ള സമയത്ത് വേനലും, വൃഷ്ടിയും എല്ലാം നല്‍കി നമ്മെ കനിഞ്ഞനുഗ്രഹിച്ച പ്രകൃതിയെ നാം മറക്കുന്നു, അവഹേളിക്കുന്നു, നശിപ്പിക്കുന്നു, ചൂഷണം ചെയ്യുന്നു, കൊള്ളയടിക്കുന്നു ഫലമോ നാട് അധ:പ്പതിക്കുന്നു. കാലം പിന്നിടുമ്പോള്‍ ഉള്ളതെല്ലാം ഇല്ലാതാക്കി സമാധാനവും തകര്‍ത്ത് നാട് കുട്ടിച്ചോറാക്കി കഴിയുമ്പോള്‍ ഇവിടെ ജീവിക്കാന്‍ കുറേ സാമൂഹ്യ ദ്രോഹികള്‍ മാത്രമായിരിക്കും ഉണ്ടാവുക! അവര്‍ അവസാനം വൈറസുകളെ പോലെ തമ്മിലടിച്ച്‌ ഇല്ലാതെയാകട്ടെ!! കരാമയിലേക്കുള്ള മടക്കയാത്രയിലുടനീളം പെറ്റമ്മയെപോലെ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ നാടിന്‍റെ അവസ്ഥയായിരുന്നു മനസ്സില്‍.....


   ദുബായില്‍ കുട്ടികളുമൊത്തുള്ള സന്തോഷം നിറഞ്ഞ ഞങ്ങളുടെ  ദിവസങ്ങള്‍ ഏതാണ്ട് അവസാനിക്കാറായിരുന്നു. രണ്ടു ദിവസം കൂടി കഴിഞ്ഞ് ഏപ്രിൽ പതിനാറാം തീയതിയായിരുന്നു  മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിരുന്നത്. ഒരാഴ്ച കൂടിയെങ്കിലും അവിടെ താമസിക്കണമെന്ന് കുട്ടികൾ  നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു, എങ്കിലും വീട്ടിലെത്തിയിട്ട്‌ ചില അത്യാവശ്യ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടായിരുന്നത്  കൊണ്ട് തത്കാലം മടങ്ങാം എന്ന് തീരുമാനിക്കുകയായിരുന്നു.പിന്നെയും  വരാമല്ലോ.......
ഞങ്ങളുടെ മടക്കയാത്രയുടെ തലേദിവസം വിഷു ആയിരുന്നു. ബുര്‍ജുമാനിലെ  ക്ഷേത്രത്തിലേക്ക്  ഷാർജ്ജ യാത്ര കഴിഞ്ഞ് ദർശനം നടത്തണമെന്ന് നേരത്തെ തന്നെ  തീരുമാനിച്ചതായിരുന്നു . ഉച്ചയ്ക്ക് മുൻപ് പതിനൊന്ന് മണിയ്ക്ക് അടയ്ക്കുന്ന ക്ഷേത്രത്തിൽ വിഷു ദിവസം നല്ല തിരക്കായിരിക്കുമെന്ന് ശാൽ പറഞ്ഞു . അതിനാല്‍ വിഷുവിന്‍റെ തലേദിവസം രാവിലെ ഞങ്ങള്‍ നാലു പേരും കൂടി ക്ഷേത്ര ദര്‍ശനത്തിനിറങ്ങി. ദക്ഷിണേന്ത്യയിലെ ക്ഷേത്ര സങ്കല്‍പ്പം മനസ്സില്‍ വച്ച് കൊണ്ട് നോക്കിയാല്‍ ഇത് ഒരു ക്ഷേത്രസങ്കേതമാണെന്ന് തോന്നുകയേ ഇല്ല. ഒരു രണ്ടു നില വീടെന്നോ ഫ്ലാറ്റെന്നോ മാത്രമേ പുറത്തു നിന്ന് നോക്കുമ്പോള്‍ തോന്നുകയുള്ളൂ. വാഹനം പാര്‍ക്ക് ചെയ്തിട്ട് ഇടുങ്ങിയ വഴികളില്‍ കൂടി നടന്ന്  ചെന്നത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് .  പടികള്‍ കയറി മുകളിലെത്തിയപ്പോള്‍ അവിടെ ആരതി ഉഴിയുകയും ,ഭജന നടക്കുകയും ചെയ്യുന്ന സമയമായിരുന്നു. ഭഗവാനെ കണ്ടു തൊഴുതിറങ്ങിയ ഞങ്ങള്‍ക്ക് ഒരു മധുര പലഹാരം പ്രസാദമായി ലഭിച്ചു. അവിടെ നിന്ന് സമീപത്തു തന്നെയുള്ള ശിവക്ഷേത്രത്തിലും തുടര്‍ന്ന് ഒരു ഗുരുദ്വാരയിലും ദര്‍ശനം നടത്തി പുറത്തു വന്നപ്പോള്‍ അവിടെ ഭക്തജനങ്ങള്‍ക്ക് പ്രാതലായി  പൂരിയും ചോലെയും (വെള്ളക്കടല കറി) കൊടുക്കുന്നത് കാണാമായിരുന്നു . 
          ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്‍വശം

വളരെ വൃത്തിഹീനമായ ക്ഷേത്ര പരിസരത്തു കൂടി  നടന്ന് പിന്‍വശത്തുള്ള ഉള്‍ക്കടല്‍ തീരത്തേക്കാണ് എത്തിയത്. നിരവധി ചെറിയ ബോട്ടുകള്‍ സഞ്ചാരികളുമായി ജലപഥത്തിലൂടെ യാത്രചെയ്യുമ്പോള്‍ ആഡംബര ബോട്ടുകളും, യാട്ടുകളും വിനോദ സഞ്ചാരികളെ ഉന്നമിട്ട് അങ്ങിങ്ങ് വിശ്രമിക്കുന്നത് കാണാമായിരുന്നു. വശങ്ങളിലുള്ള പാതയിലൂടെ കുറച്ചു നേരം നടന്നപ്പോള്‍ ഗാംഭീര്യമാര്‍ന്ന കോടതി കെട്ടിടം തലയെടുപ്പോടെ നില്‍ക്കുന്നത് കണ്ടു.
ക്ഷേത്ര പരിസരത്തുള്ള ഉള്‍ക്കടല്‍തീരം (ക്രീക്ക്)


            ക്രൂയിസ് ബോട്ട്
                         കോടതി

വെയില്‍ച്ചൂടില്‍ അധിക നേരം അങ്ങനെ നടക്കുക ബുദ്ധിമുട്ടായിരുന്നതിനാല്‍ തിരിച്ചു നടന്നു വന്ന്  സൂക്കിന്‍റെ (മാർക്കറ്റ് ) തണല്‍ പാകിയ വഴിയിലേക്ക് കയറി. കച്ചവടക്കാരുടെ ശബ്ദകോലാഹലങ്ങള്‍ കൊണ്ട് മുഖരിതമായിരുന്ന  സൂക്കിന്‍റെ ഇരുവശങ്ങളിലും മാല കോര്‍ത്തത് പോലെ കടകളുണ്ടായിരുന്നു  . തുണിത്തരങ്ങള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കളിക്കോപ്പുകള്‍, തൊപ്പികള്‍, തലപ്പാവുകള്‍, കണ്ണടകള്‍, വീട്ടുപകരണങ്ങള്‍, ആകര്‍ഷകങ്ങളായ പാത്രങ്ങള്‍ എന്നിങ്ങനെ പലതും നിരത്തി വച്ച് വരുന്നവരെ ക്യാൻവാസ് ചെയ്ത് വാങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു കച്ചവടക്കാർ . 
              ക്ഷേത്രത്തിനടുത്തുള്ള സൂക്ക്

ഞങ്ങളെ കണ്ടപ്പോള്‍ മലയാളികളാണെന്ന് മനസ്സിലാക്കിയിട്ട് നീളനുടുപ്പുകള്‍ ധരിച്ച അറബികള്‍ പോലും കടിച്ചു പിടിച്ച് ‘നല്ല വിലയാ വാങ്കൂ’ എന്ന് മലയാളത്തില്‍ പറയുന്നത് കേട്ട് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അൽപ്പം  ചില സാധങ്ങള്‍ വാങ്ങിയിട്ട് നേരെ ബോട്ട് ജെട്ടിയിലേക്ക് നടന്നു. സര്‍വീസ് ബോട്ടുകളില്‍ ഒരാള്‍ക്ക്‌ അങ്ങോട്ടുമിങ്ങോട്ടും കൂടി രണ്ടു  ദിറം മാത്രമായിരുന്നു ചാർജ്ജ് . ഞങ്ങളും ഒരു ബോട്ട് യാത്ര നടത്താൻ തീരുമാനിച്ചു .  ബോട്ടിലേക്ക്  കയറിയ സമയത്ത് ടിക്കറ്റ് തുക വാങ്ങിയ കണ്ടക്ടറും, കിളിയും ഡ്രൈവറും ഒക്കെയായി പ്രവര്‍ത്തിക്കുന്ന ആള്‍ ബോട്ട് സ്റ്റാര്‍ട്ട് ആക്കി ഞങ്ങളെയും കൊണ്ട് മറുകരയിലേക്ക് പോയി. പൈതൃകത്തിന്‍റെ ഭാഗമായ ഈ ഒരു ദിറം ബോട്ടുകളെ  "ആബ്രാ " എന്നാണ് വിളിക്കുന്നത് . വിനോദ സഞ്ചാരികളെ കൂടാതെ ക്ഷേത്രദര്‍ശനത്തിനും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി വരുന്ന സ്ഥലവാസികളും ഞങ്ങൾ കയറിയ ബോട്ടില്‍ ഉണ്ടായിരുന്നു. വെറും പത്ത് മിനിട്ടിനുള്ളില്‍ മറുകരയെത്തിയ ഞങ്ങള്‍ അവിടെ ഇറങ്ങി. അതിനടുത്ത് തന്നെയാണ് ‘സബ്ക്കാ’ ബസ് സ്റ്റേഷന്‍. ഷാര്‍ജ്ജയില്‍ നിന്ന് ദുബായിലേക്ക് മെട്രോ സര്‍വീസ് ഇല്ലാത്തത് കൊണ്ട് ബസിൽ  സബ്ക്കാ സ്റ്റേഷനില്‍ വന്നിട്ട് ആബ്രാ  ബോട്ടു മാർഗ്ഗമാണ് രമയെപ്പോലെയുള്ളവര്‍ ക്ഷേത്രദര്‍ശനം നടത്തുക. ധാരാളം സൂക്കുകള്‍ അവിടെയും ഉണ്ടായിരുന്നെങ്കിലും ബോട്ട് യാത്ര മാത്രം ഉദ്ദേശിച്ചിറങ്ങിയ  ഞങ്ങള്‍ ഇക്കരെ വരുവാനായി അടുത്ത ബോട്ടില്‍ കയറി, അപ്പോഴാണ്‌ ഒരു കാര്യം ശ്രദ്ധിച്ചത്, ബോട്ടില്‍ ഡെക്കിന്‍റെ നിരപ്പില്‍  വച്ചിരുന്ന സ്റ്റിയറിംഗ്, കാലു കൊണ്ട് തിരിച്ചാണ് ഡ്രൈവര്‍ ബോട്ട് നിയന്ത്രിച്ചിരുന്നത് , അത് വളരെ രസകരമായി തോന്നി എനിക്ക്. നല്ല വേഗതയില്‍ വെള്ളം തെറിപ്പിച്ചു കൊണ്ട്  ബോട്ട് ഞങ്ങളെ പെട്ടെന്ന് തന്നെ മറുകരയിലുള്ള ക്ഷേത്ര പരിസരത്തെത്തിച്ചു.
            മറുകരയില്‍ സബ്ക്കാ സ്റ്റേഷന് സമീപം
                         ബോട്ട് യാത്ര
               ബോട്ടിന്‍റെ സ്റ്റിയറിംഗ് നിയന്ത്രണം 
പിറ്റെദിവസത്തെ വിഷുക്കണിയ്ക്ക് വേണ്ട  കൊന്നപ്പൂവും, പൂക്കളും, മാലകളും ഒക്കെ വാങ്ങിക്കൊണ്ട് ഞങ്ങള്‍  വീട്ടിലേക്ക് മടങ്ങി. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പൂത്തുലഞ്ഞു കിടക്കുന്ന കണിക്കൊന്നയെ ഞാന്‍ ഒരു നിമിഷം സ്മരിച്ചു. എന്ത് പൂവാണ് അതില്‍ വെറുതെ നില്‍ക്കുന്നത്. ഇവിടെ ചെറിയ ഒന്ന് രണ്ടു തണ്ട് കൊന്നപ്പൂവിന്  പത്തും ഇരുപതും ദിറം അതായത് ഇരുന്നൂറ് ഇന്ത്യന്‍ രൂപയ്ക്കടുത്താണ് വില. ഇപ്പോള്‍ കേരളത്തിലെ നഗരങ്ങളിലും വിഷു സമയത്ത് കൊന്നപ്പൂവിന് നല്ല വിലയാണെന്ന് അറിയുന്നു.
    വിഷു കുട്ടികളോടോത്ത് ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷം തോന്നി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വന്ന് വിഷുവിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. രാവിലെ വിളക്ക് കത്തിച്ചു കുട്ടികളെ വിളിച്ചുണര്‍ത്തി കണി കാണിച്ചു. വിഷുക്കൈനീട്ടം വാങ്ങി  നമസ്കരിച്ച അവരെ നന്നായി അനുഗ്രഹിച്ചിട്ട് ചെറിയൊരു സദ്യവട്ടവും ഒരുക്കി. പായസം ഉള്‍പ്പെടെ എല്ലാം തയ്യാറാക്കി ഞങ്ങള്‍ വെറുതെ ഇരിക്കുമ്പോള്‍ എന്നും പതിവുള്ളത് പോലെ ശാലിനി എന്നോട് ശ്രീകൃഷണ സ്തുതികള്‍ പാടാന്‍ പറഞ്ഞു. അങ്ങനെ സംഗീതവും പ്രോത്സാഹനവും ഒക്കെയായി ഇരിക്കുമ്പോള്‍ ദുബായിലെത്തിയ ഞങ്ങളെ കാണാൻ  ഒരു ബന്ധു വീട്ടിലേക്ക് വന്നു .  കൂട്ടുകാര്‍ എല്ലാവരും കൂടി വിഷു ആഘോഷം പ്ലാന്‍ ചെയ്തിട്ടുള്ളത് കൊണ്ട് കുറച്ചു നേരം സംസാരിച്ചിരുന്ന അദ്ദേഹം ഊണിനു മുന്‍പ് തന്നെ തിരിച്ചു പോയി. ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ ,യാത്രകളില്ലാത്ത സമയത്ത് ചീട്ടുകളി, വേദാന്ത ചര്‍ച്ചകള്‍ എന്നിവയിലേര്‍പ്പെട്ടാണ് ഞങ്ങള്‍ സമയം ചിലവഴിച്ചിരുന്നത്‌. അങ്ങനെ ഓരോ കളിതമാശകളുമായി വൈകുന്നേരം ആയപ്പോള്‍ മകന്‍ വീണ്ടും ചോദിച്ചു മടങ്ങാന്‍ തന്നെ തീരുമാനിച്ചോ അല്‍പ്പം കൂടി നില്‍ക്കരുതോ എന്നൊക്കെ. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്‌താല്‍ ഭീമമായ നഷ്ടമാണുണ്ടാകുക , മാത്രമല്ല കൂടിയാല്‍ മൂന്നോ നാലോ ദിവസം നീട്ടാനേ തരമുള്ളു, വീട്ടില്‍ എത്തിയിട്ട് കുറച്ച് അത്യാവശ്യ കാര്യങ്ങള്‍ ഉണ്ടായിരുന്നു  താനും. വീണ്ടും വരാമല്ലോ..എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ച് പിറ്റേ ദിവസത്തെ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ എട്ടു മണിയോടെ എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിച്ചു. ബ്രേക്ക് ഫാസ്റ്റും ഉച്ചഭക്ഷണവും ഇതിനോടകം ഓര്‍ഡര്‍ ചെയ്ത് വരുത്തിയിരുന്നു. തലേദിവസവും അതിനു മുമ്പിലത്തെ ദിവസവും ലീവ് എടുത്ത അശ്വിനും ഓഫീസില്‍ പോകാന്‍ തയ്യാറായി ഞങ്ങളോടൊപ്പം വന്നു. ബാഗ്ഗേജ് ഏല്‍പ്പിക്കുവാനുള്ള നീണ്ട ക്യൂവില്‍ അധിക നേരം നിന്ന് ബുദ്ധിമുട്ടാന്‍ അനുവദിക്കാതെ ഞങ്ങള്‍ക്ക് പകരം അവര്‍ തന്നെ വരിയില്‍ കയറി  നിന്ന് എല്ലാ സഹായങ്ങളും ചെയ്തു തന്നു. ബോർഡിങ് പാസും, പാസ്പോർട്ടുമായി നേരത്തെ വാങ്ങിയ മാലയുടെ ടാക്സ് റീ ഫണ്ടും മകൻ വാങ്ങി .   വരാന്‍ പറ്റുന്ന ഇടം വരെ കൊണ്ടാക്കിയിട്ട് സ്നേഹനിധികളായ ആ കുട്ടികള്‍ ഞങ്ങളെ യാത്രയാക്കി.  അവരുടെ സ്നേഹാദരങ്ങള്‍ നല്‍കിയ ഊര്‍ജ്ജവും ദൈവാനുഗ്രഹവും ചേര്‍ന്ന് ഒരാപത്തുമില്ലാതെ ഞങ്ങള്‍ നാട്ടിലെത്തി. മുന്‍പ് പറഞ്ഞേല്‍പ്പിച്ചിരുന്നത് പോലെ ഡ്രൈവർ  കാറുമായി കൃത്യ സമയത്ത് എയര്‍പോര്‍ട്ടിലെത്തി ഞങ്ങളെ വീട്ടില്‍ എത്തിച്ചു.
ഓരോ യാത്രകളും ഓരോ അനുഭവങ്ങളും, ഓരോ പാഠങ്ങളുമാണ്. ഏതെല്ലാം സ്ഥലങ്ങള്‍, എത്രയോ തരം മനുഷ്യര്‍, എന്തെല്ലാം അവസ്ഥകള്‍, നാം വീട്ടില്‍ ഇരിക്കുമ്പോഴും ലോകത്തിന്‍റെ പല കോണുകളിലായി എന്തെല്ലാം സംഭവ വികാസങ്ങളാണ് നടക്കുന്നത്, വീട്ടില്‍ ഇരിക്കുമ്പോള്‍ നമ്മുടെ കാര്യം മാത്രം അറിയുമ്പോള്‍, അത് മാത്രമാണ് ലോകം എന്ന് നാം കരുതുന്നു, അതിലും വലുത് ഒന്നുമില്ലെന്ന് വിചാരിക്കുന്നു. പുറത്തേക്കിറങ്ങുമ്പോള്‍ മനസ്സിലാകും ലോകം എത്ര വലുതാണെന്നും, നാം മനസിലാക്കിയ നമ്മുടെ ലോകം എത്ര ചെറുതാണെന്നും...ഓരോ കാല്‍വയ്പ്പിലും ദൈവം ഒപ്പമുണ്ടെന്നു ഉറപ്പുള്ള ഞങ്ങള്‍ക്ക്, ആ സര്‍വശക്തന്‍ പ്രത്യക്ഷമായത്, ഈ കുഞ്ഞുങ്ങളുടെയും അവരുടെ ബന്ധുമിത്രാദികളുടെയും ചങ്ങാതികളുടെയും ഒക്കെ രൂപത്തില്‍. ഭാഗ്യം മഹാഭാഗ്യം എല്ലാം ആ സമഷ്ഠിയില്‍ അര്‍പ്പിച്ചു കൊണ്ട്......
30/04/2019    
     





























































































5 അഭിപ്രായങ്ങൾ:

  1. Eppozhum ezhuthunnathu pole. Valare nannaya vivaranam.neril kanunna anubhavam kittunnud.Aswinum Salinikkum ella Anugrahavum undakatte. Bhagavanod prarthikkunnu.

    മറുപടിഇല്ലാതാക്കൂ
  2. ഓരോ യാത്രയും വായനക്കാരന്റെ അനുഭവമാക്കി തരുന്ന ചേച്ചിക്ക് ഒത്തിരി ഒത്തിരി ആശംസകൾ...ചേച്ചിയുടെ വരികളിലൂടെ ഇനിയും സഞ്ചാരം പ്രതീക്ഷിച്ചുകൊണ്ട്....

    മറുപടിഇല്ലാതാക്കൂ
  3. A beautiful narration of Sharjah with commendable photos.I really see a poet and writer in you.keep continue your efforts to explore innovative ideas
    Rajamony

    മറുപടിഇല്ലാതാക്കൂ