2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

മുത്തശ്ശി (കവിത)




മുത്തശ്ശി
-നന്ദ
കാലമിങ്ങേറെയങ്ങായിതോ ഞാനിതാ
ഭൂമിയിലെന്നുടെ ജീവിതനാളുകള്‍
നീണ്ടതുമേതുമറിഞ്ഞതില്ലാ
കാലം കടന്നതുമോര്‍ത്തുമില്ല.
അറിയില്ല നവതിയുടെ നിറവിലോ കുറവിലോ
വിറപൂണ്ട ചിന്തകളെന്തിനോ ഏതിനോ.
തിരയുന്നിതേതോ പഴങ്കഥകള്‍ !
കരയും മനസ്സിലെയോര്‍മ്മവേള.
ചുളിവുകള്‍ ചൊല്ലും പഴങ്കഥ കേട്ടിടാന്‍
ചെവിയോര്‍ത്തു കിഴവി കിടന്നിടുന്നൂ?
അമ്മിഞ്ഞ നല്‍കിയോരെന്നമ്മ,യിന്നില്ല
ആന കളിപ്പിച്ചൊ,രെന്‍ പിതാവും,
എന്നേയവരൊക്കെ ഓര്‍മ്മയായീ
എന്നോട് വിട ചൊല്ലി യാത്രയായി.
ഓടിക്കളിച്ചു നടന്ന തൊടികളോ
കൂടെപഠിച്ചോരോ കൂടെയില്ല.
കൈപിടിച്ചഗ്നിയ്ക്കു ചുറ്റും നടത്തിയ
നല്‍പ്പാതി കണവന്‍റെ തുണയുമില്ല.
ഒന്നിച്ചു ജീവിച്ച സുന്ദര നാളുകള്‍
പൊന്നിന്‍ കിനാക്കള്‍ വിരിഞ്ഞിരുന്നൂ?!!
എങ്കിലും നാഥനറിയുക നമ്മള്‍ തന്‍
ഉണ്ണികള്‍ ഇന്നവര്‍ വന്മരങ്ങള്‍.
ഏകയാമെന്നുടെ ആശ നിരാശകള്‍
ആമരച്ചോട്ടില്‍ മഴനിഴലായ് !
പലനേരം വന്നവര്‍ ചേക്കേറിടുന്നതോ
പെരു മന്ദിരങ്ങളില്‍ മാത്രമല്ലോ!
പാതയിലെത്ര തിരക്കിലും നിന്നവര്‍
പാതിരാനേരത്തു വീടു പൂകും.
‘അമ്മേ വിശക്കുന്നു’ ചൊല്ലും കിടാങ്ങള്‍ തന്‍
നന്മ തന്‍ മാനസം കാണ്മതില്ല !
ഓമനപ്പൈതലിന്‍ വായിലുരുളകള്‍
കേമമായ് നല്‍കുവാനാര്‍ക്കു നേരം!! ?
ഓടിക്കളിക്കേണ്ടപ്രായത്തില്‍ കുഞ്ഞുങ്ങള്‍
മൂലയില്‍ ‘ലാപ്പില്‍’ കളിച്ചിരിപ്പൂ.
യന്ത്രങ്ങള്‍ മാത്രമിന്നേകമാ,മാശ്രയം
യന്ത്ര മനുഷ്യരെപ്പോലെ നമ്മള്‍ ?
മാതാ പിതാക്കളോ പാഞ്ഞു നടക്കുന്നു
പൈദാഹമൊന്നു മവര്‍ക്കില്ലയോ?
ഒന്നിച്ചിരിക്കും കുടുംബ സദസ്സുകള്‍
ഒന്നിച്ചു ഭക്ഷണം ഒന്നുമില്ല.
സൂര്യപ്രഭയോ കിളിക്കൊഞ്ചലൊക്കെയോ
നേരിട്ടറിഞ്ഞിട്ടാസ്വദിക്കാന്‍ .
ഭാഗ്യം ലഭിക്കാതെ ശീതീകരണമുറി-
പ്പോട്ടില്‍ തകര്‍ക്കുന്നു നല്ല ജന്മം.!
കഷ്ടമിതു നഷ്ടമെന്നോതുവാന്‍ മുത്തശ്ശി-
യമ്മയ്ക്കുമാവില്ല ഭാഗ്യ ദോഷം!
ഏകയായ് ഞാന്‍ കാത്തിരിക്കുന്നു പോകുവാന്‍
സ്നേഹം തകര്‍ന്നൊരീ ലോകം വിടാന്‍.!!!!!!
................   ................   .................   ...................  ..............
 

3 അഭിപ്രായങ്ങൾ: