2018, മേയ് 18, വെള്ളിയാഴ്‌ച


സരസയുടെ കൊട്ടന്‍ചുക്കാദി
                                                                                   -നന്ദ-

    ഒരു ദിവസം പതിവില്ലാതെ ഒരു ‘ജീരകം പൂത്ത ചിരി’യുമായി  പടി കയറി വരുന്ന സരസയെകണ്ടപ്പോഴേ ഞാന്‍ ഊഹിച്ചു,ഒരു ‘സുനാമി’ അടുത്തെത്തിയിട്ടുണ്ടെന്ന്.ഒരെതിര്‍ പുഞ്ചിരിയോടെ ഞാനും അവരെ അകത്തേക്കാനയിച്ചു.അടുക്കളയിലാകെ ഒന്ന് പരതിയതിന് ശേഷം തന്‍റെ പതിവ് നടപടി ക്രമങ്ങളായ ചായകുടി,അയല്‍ വീട്ടിലെ പുളിമരത്തിന്‍റെ ഇങ്ങോട്ട് ചരിഞ്ഞ കൊമ്പിലെ പുളി പറിച്ചെടുക്കല്‍,കറിവേപ്പില ക്കുഞ്ഞുങ്ങളുടെ മണ്ട ഒടിയ്ക്കല്‍ എന്നീ കൃത്യങ്ങളില്‍ അവര്‍ വ്യാപൃതയായി."ഇക്കൊല്ലം ചക്കേം മാങ്ങേം ഒക്കെ കൊറവാ-"എന്നൊരു പരാതിയുമായി വീണ്ടും എന്‍റെ പ്രവൃത്തി മേഖലയായ ഗ്യാസ് അടുപ്പിനടുത്തെത്തിയിട്ട് ,തന്‍റെ നീണ്ടിടതൂര്‍ന്ന കുന്തള ഭാരത്തില്‍ പേന്‍ ശല്യമള്ളത് പോലെ വിരലുകളമര്‍ത്തിക്കൊണ്ട്-കൊച്ചേ ഒരാവശ്യമൊണ്ടാരുന്നു,അതാ ഈ വഴിയ്ക്കെറങ്ങിയെ-സരസ മുഖവരയിട്ടു.ആദ്യം തന്നെ മണത്തറിഞ്ഞ ആപത്തു മുന്നില്‍ക്കണ്ട എന്‍റെ മുഖത്തേയ്ക്ക് ,പന്ത് ക്യാച്ചാണോ സിക്സ് ആണോന്ന് നോക്കുന്ന ബാറ്റ്സ് മാനെപ്പോലെ  അവര്‍ വക്രിച്ചു നോക്കി.ഒരഞ്ഞൂറു രൂപ കടം തരണം, പരീക്ഷാ ഹാളില്‍ ചോദ്യപ്പേപ്പറും പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥിയെ പ്പോലെ നിന്ന എന്നോട് അവര്‍ തന്‍റെ ലളിതമായ ആവശ്യം ഉന്നയിച്ചു. അഞ്ഞൂറു രൂപ അത്ര വലിയ തുകയൊന്നും അല്ലെന്ന് പലര്‍ക്കും തോന്നിയേക്കാം,എങ്കിലും....  ഉത്തരം  അറിയാത്ത ചോദ്യത്തിന് മുന്‍പില്‍ അകപ്പെട്ടത് പോലെയുള്ള എന്‍റെ നില്‍പ്പ് കണ്ടാവണം –‘കുറച്ചു തൈലം ഒണ്ടാക്കാനാ,വിറ്റ് പിരിയുന്ന കണക്കിന് തിരിച്ചു തരാം,’സരസ വളരെ രസമായി എന്നെ ആശ്വസിപ്പിച്ചു.
    സരസ എന്ന് പേരുണ്ടെങ്കിലും അത്ര ‘രസമായ’ പെരുമാറ്റമൊന്നും ആ മഹിളാരത്നത്തില്‍ നിന്നും ഉണ്ടാകാറില്ലെന്ന് വളരെ കാലത്തെ നീണ്ട പരിചയത്തില്‍ നിന്നെനിയ്ക്കറിയാം.മാതാപിതാക്കള്‍ അറിയാതെ ചെയ്ത ഒരപരാധമായി മാത്രം ആ പേരിടീല്‍ കര്‍മ്മത്തെ ഞാന്‍ കണക്കാക്കിയെങ്കിലും,ചുരുക്കം ചില അവസരങ്ങളില്‍ ,അതായത് അല്പം  ‘ചില്ലറ’ വേണ്ടുന്ന അവസരങ്ങളില്‍ മാത്രം അവര്‍ തന്‍റെ പേര് അന്വര്‍ത്ഥമാക്കിയിട്ടുണ്ടെന്ന് ഞാന്‍ സമാധാനിച്ചു.
    ഏതായാലും കടം ചോദിച്ചു ,കൊടുക്കാതിരിക്കാന്‍ പറ്റിയ മുടന്തന്‍ ന്യായങ്ങള്‍ ഒന്നും തന്നെ തരപ്പെടാത്ത സ്ഥിതിയ്ക്ക് എന്ത് തൈലമാണ് ഉണ്ടാക്കുന്നതെന്നെങ്കിലും അറിഞ്ഞിട്ടു കാശ് കൊടുക്കാമെന്ന ഒരാശയം ഉള്ളില്‍ തോന്നി .ചോദ്യം തൊണ്ടയില്‍ ഉടക്കി കിടന്നെങ്കിലും വാശിക്കാരനായ കുട്ടി തൊള്ളയിലൊഴിച്ചു കൊടുത്ത മരുന്ന്  ശര്‍ദ്ദിക്കുന്ന ലാഘവത്തോടെ ഞാനെന്‍റെ സംശയം ഓക്കാനിച്ചു.’എന്ത് തൈലമാ സരസേ ഉണ്ടാക്കുന്നത്? ചോദ്യം കേള്‍ക്കേണ്ട താമസം സരസ തന്‍റെ തൈലത്തിന്‍റെ മാഹാത്മ്യ പുരാണം എടുത്തു വലിച്ചു പുറത്തേയ്ക്കിട്ടു.’ ആര്‍ക്കും,ഏതു പ്രായക്കാര്‍ക്കും ഏതസുഖത്തിനും ഏതു സമയത്തും,എങ്ങനെയും ഉപയോഗിക്കാന്‍ പറ്റിയതാ കൊച്ചേ ഈ മരുന്ന്,അതാ അതിന്‍റെ ഒരു വിശേഷം ‘,പാതവക്കില്‍ ഒറ്റമൂലി മരുന്ന് വില്‍ക്കുന്നവരെപ്പോലെ സരസ ഒറ്റ ശ്വാസത്തില്‍ ഒരടിയടിച്ചു.
    ഇത്രേം വിശേഷപ്പെട്ടൊരു തൈലമോ ?! ഞാന്‍ അത്ഭുതം കൂറി. “എവിടന്നൊക്കെയാ ആവശക്കാര് ,എത്ര പേരാ വെരുന്നെന്ന്‍ കൊച്ചിനറിയാവോ,എന്താ തൈലം ഒണ്ടാക്കാത്തേ ,എന്താ മരുന്നൊണ്ടാക്കാത്തേ  എന്നും ചോദിച്ച് മാളോരു എന്നെ പൊറുതി മുട്ടിയ്ക്കുന്ന കൊണ്ടാ കൊച്ചേ ഞാനും അങ്ങ് തുനിഞ്ഞത്”-സരസ തന്‍റെ നിസ്സഹായത എന്നോട് വെളിപ്പെടുത്തി.ആട്ടെ,അതിന് എന്തൊക്കെയാ ചെയ്യേണ്ടത് ?രണ്ടാമത്തെ ചോദ്യം കുറച്ചു ധൈര്യമായി തന്നെ ഞാന്‍ അവരോട് ചോദിച്ചു .ഇക്കുറി സരസ തലയൊന്നനക്കി ഒന്ന് ചിറഞ്ഞു തന്‍റെ വിജ്ഞാന ഭണ്ടാഗാരം എന്‍റെ മുന്‍പില്‍ തെല്ല് ആയാസപ്പെട്ട്‌ തുറന്നു വച്ചു .സംഗതിയെങ്ങാന്‍ കേട്ട് പഠിച്ച് പ്രയോഗിച്ചേക്കുമോ എന്നോര്‍ത്തായിരിക്കണം,ബ്രേക്ക് പോയ വണ്ടി ഇറക്കം ഇറങ്ങുന്ന സ്പീഡിലാണ് ആര്‍ മരുന്ന് വിവരണ പട്ടിക നിരത്തിയത് “...എണ്ണ അഞ്ചുവിധം ,കൊട്ടന്‍ചുക്ക്...,”നില്ല് നില്ല് അതിനിടയില്‍ ഞാനൊരട വച്ചു.ഏതൊക്കെ എണ്ണയാ,കൊട്ടഞ്ചുക്ക് എവിടുന്നു കിട്ടും? ..അത് അങ്ങാടിക്കടെ കിട്ടും ,തടയിട്ടതിനു മുകളിലൂടെ വണ്ടി ഇരപ്പിച്ചെടുക്കാന്‍ ശ്രമിച്ച സരസയെ ഞാന്‍ കൊളുത്തിട്ടു പിടിച്ചു നിര്‍ത്തി.എണ്ണ ഏതാണെന്ന് പറഞ്ഞില്ല..ആ അതോ ...അത് വേപ്പെണ്ണ ,കടുകെണ്ണ നല്ലെണ്ണ , നെയ്‌,പിന്നെ ഏതോ ഒരെണ്ണം കൂടൊണ്ട്‌..ഞാനെങ്ങാന്‍ തൈലം കാച്ചിയാലോ ?..സംശയം മുളപൊട്ടിയ  ആ ഭാഗം അവര്‍ എന്‍റര്‍ അടിച്ചു പായിച്ചു.”പിന്നെല്ലാം പച്ച മരുന്നുകളാ ..അത് സംഘടിപ്പിക്കാനാ പാട് , ഇപ്പം എവിടിരിക്കുന്ന്‍ പച്ച മരുന്ന് ,അല്ലെങ്കി ആര്‍ക്കറിയാം മരുന്ന് കണ്ടാല് ,എല്ലാം വെട്ടിപ്പറിച്ച് കളയും”ആവാസ വ്യവസ്ഥകള്‍  ‘തകലാറി’ലായത് തന്നേപ്പോലുള്ളവരെയാണ് കുഴയ്ക്കുന്നതെന്ന ഒരു ശാസ്ത്ര സത്യം അവര്‍ തുറന്നടിച്ചു .

    ഇവിടെ വിഷയത്തില്‍ നിന്നല്‍പ്പം വ്യതി ചലിക്കാതിരിക്കാന്‍ എനിക്ക് നിവര്‍ത്തിയില്ല .ഏതു കാര്യത്തിലും സരസ സ്വന്തമായ വ്യക്തിത്വവും അഭിപ്രായവും,ഭാഷാജ്ഞാനവും പ്രകടിപ്പിക്കും.അതിന്‍റെ ഒരു ഭാഗമാണ് ഈ ‘തകലാറ്’..ഞങ്ങടയലത്തെ സുമങ്ങലയ്ക്ക് ‘കിഷ്നിയ്ക്കാ’ ‘തകലാറ്’-സരസയുടെ മാത്രമായ വാക്കുകള്‍.ഇതുപോലെ സരസയുടെ ആംഗല ഭാഷാ വൊക്കാബുലറിയിലെയും ഏതാനും ചില വാക്കുകള്‍ കേള്‍ക്കാന്‍ എനിയ്ക്കവസരം ലഭിച്ചിട്ടുണ്ട്.അതില്‍ എടുത്തു പറയത്തക്ക ചിലത് മാത്രം ഇവിടെ പറയാം .ഒരിയ്ക്കല്‍ സരസ വളരെ സന്തോഷത്തോടെ എന്നോട് ഒരു കാര്യം പറഞ്ഞു .’കൊച്ചേ ഒരു ഡൈനീം ടേബിളും അഞ്ചാറ് കസേരേം വേടിച്ച്..എല്ലാം ഇന്‍സ്റ്റാമീനാ ‘...ഇത്തരമൊരു മീനിനെപ്പറ്റി ആദ്യമായാണ്‌ കേള്‍ക്കുന്നത് ! ആലോചിച്ചു നില്‍ക്കുമ്പോഴേക്കും എന്‍റെ ഇംഗ്ലിഷ് പരിജ്ഞാനക്കുറവ് മനസ്സിലാക്കിയിട്ടെന്ന പോലെ അവര്‍ പറഞ്ഞു. ‘മാസം തോറും തവണയ്ക്കടച്ചാ മതി ,കൊച്ചേ അതാ ‘...ഓ മനസ്സിലായി ഇന്‍സ്റ്റാള്‍മെന്‍റ്.
    ഇനിയൊന്നുള്ളത്...അവരുടെ ഒരു ബന്ധുവിന് ഒരു സ്ഥാപനത്തില്‍ ജോലി കിട്ടിയത്രേ  നല്ല പവ്വര്‍ ഒള്ള ജോലിയാ, ‘സ്ക്രൂട്ടി’.ആയിട്ടാ “നേമനം”.ആ വകയില്‍ അയാള്‍  എല്ലാര്‍ക്കും ‘സള്ളാസ്സില്‍’ വച്ച് ടീ പ്പാര്‍ട്ടിയും നടത്തിയത്രേ, ഭക്ഷണത്തിനുള്ള ഏര്‍പ്പാട് ,പാചക ശിരോമണിയായ സരസയ്ക്ക്,അവരുള്‍പ്പെടുന്ന ‘കാറ്റേറ് സര്‍വീസ്;‘ കാര്‍ക്ക് കൊടുക്കാതെ ‘ഓട്ടലില്‍’ വച്ചു നടത്തിയതിലുള്ള  പരിഭവത്തോടെയാണ് അവര്‍ സംസാരം തുടര്‍ന്നത്.വല്ല ചപ്പും ചവറും തോന്നിയത് പോലെ ഉണ്ടാക്കിക്കൊടുത്ത് കൂടുതല്‍ കാശും വാങ്ങിക്കുന്നവരാണ് ഹോട്ടലുകാര്‍ എന്നും അവര്‍ വ്യക്തമാക്കി. ഇതിനിടയില്‍ കുറേ ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞത് എന്തൊക്കെയാണെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍ .സ്ക്രൂട്ടി...സെക്യൂരിറ്റി ആണെന്ന് മനസ്സിലാക്കി,ഓട്ടല്‍ എന്നത് ഹോട്ടലും , കാറ്റേറ്..കാറ്ററിംഗ് ആകാതെ തരമില്ല, പക്ഷേ ‘സള്ളാസ്’ ഒരെത്തും പിടിയും കിട്ടിയില്ല.മടിച്ചു മടിച്ചാണെങ്കിലും അതെവിടെയാണെന്ന് ഞാന്‍ ചോദിച്ചു.. ‘അയ്യോ ഇവിടാ സ്വര്‍ണ്ണക്കടെടെ അടുത്തുള്ള ഓട്ടലേ..അറിയാന്‍ വയ്യായോ ’ എന്‍റെ ഇംഗ്ലിഷ് പരിജ്ഞാനം മാത്രമല്ല ഭൂമിശാസ്ത്ര ജ്ഞാനവും വളരെ മോശമാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകണം.എന്നാലും ‘സണ്‍ ആന്‍ഡ്‌ സ്റ്റാര്‍’ എന്ന സാധാരണ ഹോട്ടലിന് എത്ര നിഷ് പ്രയാസമാണ് ഒരു ഫൈവ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന്‍റെ ‘ഗെറ്റ് അപ്പ്‌’ ഒക്കെ ഈ പേരിടീല്‍ കാരണം  കൈ വന്നത്,സരസയുടെ കഴിവിനെ ഞാന്‍ മനസ്സാ പുകഴ്ത്തി.ഹോട്ടലുടമയെക്കണ്ട് അതിന്‍റെ പേര് മേല്‍പ്പറഞ്ഞ പോലെ ഒന്ന് പരിഷ്ക്കരിക്കാന്‍ പറഞ്ഞാലോ എന്ന് വരെ എനിക്ക് തോന്നിപ്പോയി.....
    വീണ്ടും തൈലത്തിന്‍റെ റെസിപ്പീയിലേക്ക് വരാം.-
പച്ച മരുന്നുകളുടെ പേര് പറയാതെ ഞാന്‍ വിടാന്‍ ഭാവമില്ലെന്ന് മനസ്സിലാക്കിയ സരസ ഒരു നീണ്ട നിര സസ്യ വര്‍ഗ്ഗങ്ങളുടെ പേര് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് എന്‍റെ ഓര്‍മ്മശ്ശക്തിയ്ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില കൊണ്ടു. കരുനൊച്ചി,മുക്കൂറ്റി, മുരിങ്ങത്തൊലി,പുളിയില,എരുക്കില ,വള്ളിക്കാഞ്ഞിരം,കുറുന്തോട്ടി, കാറത്തോടി,ആനച്ചുവടി,ഉദി,ഉമ്മം,ആടലോടകം ,ആവണക്ക്,കിരിയാത്ത്... ഇനിയും ചിലതുണ്ട് ,മറന്നു പോയി ഒന്നുകൂടി ചോദിച്ച് സരസയുടെ ഉറക്കം കെടുത്തെണ്ടായെന്ന് കരുതി,അത്രയും കൊണ്ട് ഞാനും തൃപ്തിപ്പെട്ടു.ഇവയെല്ലാം കൂടി ചതച്ചു പിഴിഞ്ഞ് എണ്ണയും ചേര്‍ത്ത് അടുപ്പത്തു വച്ച് ഇളക്കി  പാത്ര പാകത്തിന്,പൊന്മെഴുവും ,ചിഞ്ചിലവും ചേര്‍ത്ത് വാങ്ങിയാല്‍ തൈലമായി. ഹോ..എന്തൊരു പെടാപ്പാടാ പെടേണ്ടത്!എന്നാലും വേണ്ടുകില്ല പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകുമല്ലോ ! സരസയുടെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ ഇവിടെ ആരുമില്ലേ എന്ന് ഞാനാലോചിച്ചു പോയി.അതിനിടയില്‍ എനിക്കൊരു സംശയം വന്നു കൂടി.ഇത്രയും പച്ചില മരുന്നെല്ലാം എങ്ങനെ ഓര്‍ത്തിരിക്കും ?ഒന്നാം ക്ലാസ്സില്‍ അക്ഷര ലോകത്തോട്‌ വിട പറഞ്ഞ  അവര്‍ ഇത് എഴുതി സൂക്ഷിച്ചിരിയ്ക്കാന്‍ ഇടയില്ല .പിന്നെങ്ങനെ എല്ലാം വിട്ടു പോകാതെ മരുന്നില്‍ ചേര്‍ക്കും ? ഞാനെന്‍റെ സംശയം മറച്ചു വച്ചില്ല ..ഓ അതാണോ ..പറമ്പിലേക്കിറങ്ങി ഒന്ന് കറങ്ങി വരുമ്പോള്‍ കിട്ടുന്നതൊക്കെ ഒടിച്ചു പറിച്ചെടുക്കും.അങ്ങിനെ എല്ലാം ഓര്‍മ്മ കിട്ടും .തനിയ്ക്ക് ഇതൊന്നും അത്ര വലിയ വിഷയമേ അല്ലെന്ന് വളരെ നിസ്സാര ഭാവത്തില്‍ അവര്‍ മറുപടി പറഞ്ഞു.
    ഇത്രയും ജോലിയൊക്കെ ചെയ്യാന്‍  ആരേലും സഹായത്തിനുണ്ടോ –എന്നിലെ മനുഷ്യസ്നേഹി ഒരു ചോദ്യം തൊടുത്തു വിട്ടെങ്കിലും അത് അവരെ ക്ഷുഭിതയാക്കുകയാണ് ചെയ്തത്.കാരണം ‘മഷ്ഗുണന്‍’ എന്ന് സരസ സംബോധന ചെയ്യുന്ന അവരുടെ ഭര്‍ത്താവ് ഒരു ‘എല്‍പ്പും’ (സഹായം) ചെയ്യുകയില്ലെന്നു മാത്രമല്ല പച്ചമരുന്ന് തേടി നടക്കുന്ന തന്നെ , മറ്റ് ‘ഹോട്ട് ലൈന്‍’ വലിയ്ക്കുന്നുണ്ടോന്ന് പതിഞ്ഞിരുന്ന്‍ ചെക്ക് ചെയ്യുക കൂടി ചെയ്യുന്ന കാര്യം കാറിത്തുപ്പി അവജ്ഞയോടെയാണ്‌ സരസ പറഞ്ഞത്.’അയാക്ക് സംശയ രോഗവാ ,അതയാടേം ,അയാടെ കുടുമ്മക്കാരടേം  സ്വഭാവമാ ...അതീ ജമ്മം മാറത്തില്ല.അയാള് ചത്താ ആ ചാരത്തിനും കാണും സംശയം –അതാ എനം’ സരസ പരിതപിച്ചു.
അല്ലെങ്കിലേ എമ്പത് വയസ്സ് ഒള്ള ഒരു കുമ്പളങ്ങത്തലയനേം (മൂത്ത കുമ്പളങ്ങ പോലെ നരച്ചതെന്നു സാരം ) എന്നേം ചേര്‍ത്ത് ഒന്നും രണ്ടും പറയാന്‍ സൊബോധമുള്ള മനുഷേന് തോന്നുവോ,കൊച്ചു പറ? പറയാനാണെങ്കില്‍ നൂറു കാര്യം ഒണ്ട് ,മൂത്ത മോളെ കെട്ടിച്ചയച്ച വീട്ടിപ്പോകാന്‍ വള്ളത്തില്‍ കേറി കടത്ത് കടക്കുമ്പം,വള്ളം ഒലഞ്ഞ സമയത്ത് വള്ളക്കാരനെ തലയാട്ടി വിളിച്ചതാന്നു പറയുന്നവന് കിറുക്കല്ലാതെന്തുവാ?ഇനീം ഒണ്ട്...മൂത്ത മരുമോന്‍ ആദ്യം വിരുന്ന് വന്നപ്പം കപ്പ പുഴുങ്ങിയതും,കോഴിക്കറീം കൊടുത്ത് സല്‍ക്കരിച്ചത് ‘വശം കെട്ട’ അടുപ്പവാന്ന്‍ പറയുന്നത് ദൈവം പോലും സഹിക്കുവോ..’സരസ വിങ്ങിപ്പൊട്ടി..എന്‍റെ ചോദ്യം വരുത്തി വച്ചൊരു വിനയേ,! ഒരമ്പ് തൊടുക്കുമ്പോള്‍ നിരനിരയായി അമ്പ് വരുന്ന പുരാണേതിഹാസ സീരിയലിലേത് പോലായി എന്‍റെ അവസ്ഥ..സരസയുടെ ഈ തൈലം അയാളുടെ തലയില്‍ തേപ്പിച്ച് കുളിപ്പിച്ചാല്‍ ഗുണം കിട്ടുമോന്ന് എനിക്ക് ചോദിക്കണമെന്നുണ്ടെങ്കിലും,രൌദ്ര ഭാവത്തിലുള്ള അവരുടെ നില്‍പ്പ് ആ ഉദ്യമത്തില്‍ നിന്നെന്നെ പിന്തിരിപ്പിച്ചു.
    ഇങ്ങനെയുള്ള ‘സരസ സംഭാഷണത്തിന്’ ശേഷം എന്‍റെ കയ്യില്‍ നിന്ന് അഞ്ഞൂറ് രൂപയും വാങ്ങി,പറമ്പിലേക്കിറങ്ങി അഞ്ചാറു പച്ചത്തലപ്പും നുള്ളി ആ വൈദ്യ ശിരോമണി തല്‍ക്കാലത്തേക്ക് വിട പറഞ്ഞ് പോയി.
    അതില്‍ പിന്നെ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് അവര്‍ എന്‍റെ വീട്ടിലേക്ക് വരുന്നത് .വന്നു കയറിയ പാടെ തൈലം കാച്ചി കഴിഞ്ഞോ എന്നൊരു ചോദ്യം ഞാന്‍ കേറി ചോദിച്ചു. ‘ഓ എവടെ കാച്ചാന്‍ , അതിനൊള്ള ‘സൌവര്യം’ ഒണ്ടാക്കാന്‍ വീട്ടിലൊള്ള ആണുങ്ങള് കൊള്ളാവുന്നവരല്ലെങ്കില്‍ പിന്നെ എണ്ണേം പിണ്ണാക്കും ഒന്നും കാച്ചാനൊക്കത്തില്ലെന്‍റെ കൊച്ചേ’ നിരാശയും ദേഷ്യവും ഒക്കെ കലര്‍ന്നതായിരുന്നു മറുപടി.കുറെക്കാലമായി ഒരു കൊട്ടില്(അടുക്കള ) കെട്ടാനുള്ള ശ്രമത്തിലായിരുന്നു അവര്‍.കട്ടയും മണലും ഒക്കെ രാത്രികാലങ്ങളില്‍ അയല്‍ വീടുകളുടെ പറമ്പില്‍ നിന്നോ,വയലില്‍ നിന്നോ, ആരും കാണാതെ സൌജന്യമായി  സമ്പാദിച്ച് ഒരു വിധം ശരിയാക്കി വച്ചിട്ടുണ്ടെങ്കിലും,സിമന്‍റ് കൂടി കിട്ടാന്‍ വഴി നോക്കിയിരിക്കുകയായിരുന്നു അവര്‍ .കാശ് ഇല്ലാത്തതിനാല്‍ അത് നീണ്ടു പോയി.ഇപ്പോള്‍ കൊട്ടില് കെട്ടിയെന്നാണ് സരസ പറയുന്നത്, അങ്ങനെയെങ്കില്‍ സിമന്‍റ് അവരുടെ ‘മഷ്‌ഗുണന്‍’ ഭര്‍ത്താവ് കാശൊന്നും ഇല്ലാതെ തന്നെ എവിടെങ്കിലും വീട് പണി നടക്കുന്ന സ്ഥലത്ത് നിന്ന്  ‘കാണാതെ ചോദിച്ച്’ ഒപ്പിച്ച് കൊണ്ടുവന്നിരിക്കണം ! എന്തെങ്കിലുമാകട്ടെ കൊട്ടിലുമായി ഇനി സ്ഥിരമായി തൈലം കാച്ചി ,ഒരു ബോര്‍ഡും തൂക്കി ,ലാര്‍ജ് സ്കെയിലില്‍ തൈലക്കച്ചവടം നടത്തി ആ കുടുംബം രക്ഷപ്പെടുമല്ലോ എന്ന് ഞാനാശ്വസിച്ചു.
    ഇത്രയും മഹിമയുള്ള ഒരു തൈലം സരസ ഉണ്ടാക്കുവാന്‍ പോകുന്ന സ്ഥിതിയ്ക്ക്,വിട്ടുമാറാത്ത എന്‍റെ സന്ധി വേദനയ്ക്ക് ടി തൈലം ഒന്ന് പരീക്ഷിച്ചു നോക്കിയാലോ എന്നൊരാശയം എന്നില്‍ മുളപൊട്ടി.ചോദിച്ചാല്‍ അവര്‍ എന്ത് കരുതും എന്നൊരാശങ്ക ഇല്ലാതിരുന്നില്ല.എന്‍റെ പെരുമാറ്റം വളരെ ‘റീസെന്‍റ്’ ( ഡീസന്‍റ്) ആണെന്നാണ്‌ പൊതുജനങ്ങള്‍ക്കിടയില്‍ സരസ പറഞ്ഞു പരത്തിയിരിക്കുന്നതെന്നറിയാം.എന്‍റെ ചോദ്യം എന്നെ ‘റീസെന്‍റ്’ അല്ലാതാക്കുമോ എന്നു മനസ്സില്‍ തോന്നിയെങ്കിലും ആഗ്രഹം അവരെ അറിയിച്ചു.
    ‘അതിനെന്താ പരീക്ഷിക്കാനൊന്നുമില്ല-ഇത്രേം പച്ച മരുന്ന് ചേരുന്നതല്യോ-നല്ല ‘വിത്യാസം’ വരും...ആഹാ ഞാന്‍ കൊണ്ട് വരാം തേച്ചു നോക്ക് –‘തന്‍റെ മരുന്നിന്‍റെ ഗുണ നിലവാരം പരീക്ഷിക്കാനാരും വളര്‍ന്നിട്ടില്ല എന്നൊരു ധ്വനി ആ പറച്ചിലില്‍ മുഴച്ച് നിന്നിരുന്നു.തന്‍റെ മരുന്നിന് പുതുതായി കിട്ടിയ മാര്‍ക്കറ്റിംഗ് സാദ്ധ്യതയില്‍ സന്തോഷിച്ചാണ് അന്ന് അവര്‍ എന്‍റെ വീട് വിട്ടു പോയത്.
    നാലഞ്ച് ദിവസം കഴിഞ്ഞ് ഒരു നാള്‍ അതിരാവിലെ സരസ എന്‍റെയടുത്തെത്തി.ദോശക്കല്ലില്‍ ഒട്ടിപ്പിടിച്ചിരുന്ന ദോശയെ പരുക്കുകളില്ലാതെ എടുക്കാനുള്ള ശ്രമത്തിലായിരുന്ന ഞാന്‍ കുശലപ്രശ്നങ്ങള്‍ക്ക് പറ്റിയ ഒരു മൂഡിലല്ലായിരുന്നു,തൈലത്തിന്‍റെ കാര്യവും അപ്പാടെ വിട്ടു പോയിരുന്നു.സരസ അതൊന്നും ശ്രദ്ധിക്കാതെ വന്നപാടെ കുളിച്ചോ എന്നൊരു ചോദ്യം .സ്വല്‍പം പരിഭ്രമത്തോടെ –യാണെങ്കിലും കുളിച്ചില്ല എന്ന സത്യാവസ്ഥ ഞാനവരെ ബോധിപ്പിച്ചു. കടുകട്ടി വൃതാനുഷ്ഠാനങ്ങള്‍ ചെയ്യുന്ന സരസ ചിലപ്പോള്‍ വന്നാല്‍ ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കുകയില്ല.ശുദ്ധം ,വൃത്തി,നിരാഹാരം എന്നൊക്കെയുള്ള  വൃത നിയമങ്ങള്‍ കൃത്യമായി തന്നെ പാലിച്ചു പോരുന്ന ഒരു ഭക്തയാണവര്‍. ഷഷ്ഠി,ഏകാദശി ഒരിയ്ക്കല്‍ ,ശിവരാത്രി ,തിങ്കള്‍ ചൊവ്വ വെള്ളി ശനി ,തുടങ്ങി എല്ലാ വൃതങ്ങളുടെയും നിയമങ്ങള്‍ സരസ്യ്ക്ക് മന:പാഠം.അങ്ങനെയുള്ള സരസ രാവിലെ വന്ന് കുളിച്ചോന്നു ചോദിച്ചാല്‍ ഈ വക വിവരമൊന്നുമില്ലാത്ത നമ്മള്‍ വിരളാതിരിക്കുമോ ?അപ്പോഴാണ് ഒരു മോഡലിനെപ്പോലെ തൈലക്കുപ്പിയും പൊക്കിപ്പിടിച്ച് നൂറു വാട്ട് ചിരിയുമായി അവര്‍ പറഞ്ഞത്.’ദാ തൈലം...കുളിച്ചില്ലെങ്കില്‍ പോയി ഇത് തേച്ച് കുളിച്ചു നോക്ക് ,അപ്പൊ അറിയാം ഇത് വരെ തേച്ചതോ ഇതോ ശരിക്കൊള്ള തൈലമെന്ന്.’തൈലം എന്നെ ഏല്‍പ്പിക്കുന്നതിനു മുന്‍പുള്ള അവതരണ ഗാനമായിരുന്നു ഞാന്‍ കേട്ടത് . അതോടെ തൈലവും വാരി തേച്ച് ഞാന്‍ കുളിക്കാനായി പുറപ്പെട്ടു.എന്‍റെ കുളി തേവാരാദികളൊക്കെ കഴിയുന്നത്‌ വരെ സരസ പറമ്പിലും മറ്റും ചിക്കിപ്പെറുക്കി നടന്നു.വേദന കൊണ്ട് പുളഞ്ഞിരുന്ന രോഗിയ്ക്ക് പെയിന്‍ കില്ലര്‍ കൊടുത്ത ഡോക്ടര്‍ ചോദിക്കുന്നത് പോലെ ‘എങ്ങനൊണ്ട് മരുന്ന് ‘ സരസയുടെ വക ഒരു ചോദ്യം കിട്ടി.വളരെ കുറവുണ്ടെന്ന് വിനയാന്വിതയായി പറഞ്ഞെങ്കിലും, അതില്‍ അവര്‍ തൃപ്തയായി കണ്ടില്ല.’ഇങ്ങനെ ഒഴപ്പി അല്ല കുളിക്കേണ്ടത്,തൈലം ദേഹത്ത് നന്നായി തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കരുനൊച്ചിയില ഇട്ടു വെന്ത  ചൂട് വെള്ളം കൊണ്ട് വേണം കുളിക്കാന്‍.ഒന്നും രണ്ടും ദെവസം പോരാ ഒരാഴ്ച തേച്ചു കുളിച്ചു നോക്ക്,വേദന മഷിയിട്ടു നോക്കിയാല്‍ കാണത്തില്ല......’മരുന്നിന്‍റെ ഗുണനിലവാരം വിളമ്പുന്ന അവരോട് ,ഭാവിയില്‍ അങ്ങനെയാകാം എന്ന് ഞാന്‍ ഉറപ്പ് കൊടുത്തതോടൊപ്പം തൈലത്തിന്‍റെ പേര് എന്താണെന്ന് കൂടി ചോദിച്ചു.’അതോ അത് ‘കൊട്ടന്‍ ചുക്കാദി’ യെന്നോ വല്ലതും വിളിക്കാം’ എന്ന മറുപടിയാണ് എന്നെ ഏറ്റവും രസിപ്പിച്ചത്‌.
    ഈ മരുന്നുണ്ടാക്കല്‍ വിദ്യയൊക്കെ എങ്ങനെ പഠിച്ചുവെന്നും അവര്‍ പറഞ്ഞു തന്നു.അയല്‍ക്കാരനൊരാള്‍ക്ക് ഒരു വശത്തിനൊരു ‘ഏനക്കേട്’ വന്നപ്പോള്‍ തൈലം തേച്ച് പുഴുങ്ങിയത്രെ,സഹായിയായി വൈദ്യരെ ‘എല്‍പ്പ് ‘ ചെയ്ത വഴിക്ക് മനസ്സിലാക്കിയതാണ്,അവര്‍ തന്‍റെ ‘വിസിനെസ് സീക്രെറ്റ്’ എന്നോട് സ്വരം താഴ്ത്തി പറഞ്ഞു.
    എന്തായാലും സംഗതി കൊള്ളാം ,അവരെ ഉള്ളറിഞ്ഞ് പ്രോത്സാഹിപ്പിച്ചു കൊണ്ട് ,തന്ന തൈലത്തിന്‍റെ വിലകൂടി പറയാന്‍ ആവശ്യപ്പെട്ടു. മുഖത്തെ വിയര്‍പ്പ് ഒന്നൊപ്പി മുടിയിഴകള്‍ ചിക്കി മേലോട്ട് വലിച്ചു കെട്ടി ,കുത്തിച്ചൊരുകിയ സാരി നേരെയാക്കി ,തോ ളൊന്ന് ചെരിച്ച് ഒരു നാടന്‍ പിടയെപ്പോലെ ലജ്ജാവതിയായി സരസ പറഞ്ഞു.’ഇതിനിപ്പം വെലയൊന്നും വേണ്ടാ...ഇത് ഞാന്‍ സാമ്പിള് തന്നതാ...കൂടുതല് വേണോങ്കി നമ്പര് തരാം വിളിച്ചാ മതി –അന്നേരം മതി വെലയൊക്കെ.’ കൊട്ടില് കെട്ടി കാച്ചിയ തൈലത്തിന്‍റെ ആദ്യ കസ്റ്റമര്‍ എന്ന നിലയ്ക്ക് ഒരു ഡിസ്കൌണ്ട് എനിയ്ക്ക് തന്നിട്ട് ആ വൈദ്യ ‘ശിരോമണിച്ചി’  മടക്ക യാത്രയ്ക്കൊരുങ്ങി .എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് ഞാനവര്‍ക്ക് യാത്രാ മൊഴി നല്‍കി.
    പേറ്റന്‍റ് ബില്ലും, വാറ്റും,സരസയുടെ മരുന്നുല്‍പ്പാദനത്തെ ബാധിക്കുമോ എന്നറിയാന്‍ എനിയ്ക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു.എങ്കിലും അക്ഷര ജ്ഞാനമില്ലാത്ത സരസയുടെ വിജ്ഞാനത്തിന് മുന്നില്‍ എന്‍റെ ശിരസ്സ്‌ കുനിച്ചു കൊണ്ട് .....

4 അഭിപ്രായങ്ങൾ: