2018, ജനുവരി 25, വ്യാഴാഴ്‌ച

ദേവസ്ഥാനമായ പെരിങ്ങോട്ടുകര
     സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ രണ്ടായിരത്തി പതിനേഴിലെ ചെമ്പൈ സംഗീതോത്സവത്തില്‍ പാടുവാന്‍ എത്തിയ  സമയത്താണ് പെരിങ്ങോട്ടുകര ദേവസ്ഥാനത്തിനെ പറ്റിയും,അവിടെ നടത്തപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തെപ്പറ്റിയും ഉള്ള ബ്രോഷര്‍ ലഭിച്ചത്.അതില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പാടുവാന്‍ ലഭിച്ച തീയതിയുടെ തലേ ദിവസം ട്രെയിന്‍ മാര്‍ഗ്ഗം തൃശ്ശൂരില്‍ ഏകദേശം രണ്ടു മണിയോടെ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് കരുതിയിരുന്നത് യാത്രയ്ക്കിടെ കഴിച്ചത് കൊണ്ട് സമയം പാഴാക്കാതെ പെരിങ്ങോട്ടുകരയിലേക്ക് പോകേണ്ടത് എങ്ങിനെയെന്ന് ആലോചിച്ചു കൊണ്ട് സ്റ്റേഷന് പുറത്തേക്കിറങ്ങി.എവിടെ നിന്നോ ഒരു അപ്പൂപ്പന്‍ ടാക്സി,ടാക്സി എന്നു വിളിച്ചു കൂകിക്കൊണ്ട് ഞങ്ങളുടെ മുന്‍പില്‍ ഓടിയെത്തി.പോകേണ്ട സ്ഥലത്തെ പറ്റി ഒന്നും അറിയാത്തത് കൊണ്ട് കാറില്‍ പോകുന്നത് നല്ലതാണെന്ന് തീരുമാനിച്ച ഞങ്ങള്‍,കാറുമായി വരാന്‍ പറഞ്ഞു.സന്തോഷവാനായ അയാള്‍ പെട്ടെന്ന് തന്നെ പോയി തന്നെക്കാള്‍ പ്രായമുള്ള ഒരു വെളുത്ത അംബാസിഡര്‍ കാറുമായി വന്ന് ഡോര്‍ തുറന്ന് തന്ന് ഞങ്ങളെ സ്വീകരിച്ചു.റോഡിന്‍റെ ഗുണവും,വണ്ടിയുടെ മെച്ചവും കൂടിച്ചേര്‍ന്ന്,ഗ്രാമ ഭംഗി ആസ്വദിച്ചിരുന്ന ഞങ്ങളുടെ,നട്ടെല്ലിന്‍റെ ആണികള്‍ ഊരിപ്പോകത്തക്കവിധം എടുത്തുലച്ചുകളഞ്ഞു. കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്ന ഹരിതാഭമായ നെല്‍പ്പാടങ്ങള്‍ക്കു നടുവിലൂടെ,മന്ദമാരുതന്‍റെ തലോടലേറ്റ് കൊണ്ടുള്ള ആ ശകടത്തിലെ യാത്ര ഏകദേശം നാല്‍പ്പത്തി അഞ്ചു മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനം അണഞ്ഞു. യാത്രക്കൂലിയായി അറുന്നൂറു രൂപയും വാങ്ങി അപ്പൂപ്പന്‍ പോകുമ്പോള്‍ ദേവസ്ഥാനത്തിന്‍റെ ക്ഷേത്ര ഗോപുരങ്ങള്‍ കണ്ടു മതി മറന്നു നില്‍ക്കുകയായിരുന്നു ഞങ്ങള്‍.  
   വടക്കുംനാഥനും ,പാറമേക്കാവും തിരുവമ്പാടിയും,കൂടിച്ചേര്‍ന്ന് പൂരത്തിന്‍റെ 

മേളം കൊഴുപ്പിക്കുന്ന തൃശ്ശിവപേരൂരില്‍ നിന്ന് തെക്ക് പടിഞ്ഞാറ് ദിശയില്‍  

ഏകദേശം ഇരുപത് കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ പെരിങ്ങോട്ടുകര എന്ന 

മനോഹരമായ ഗ്രാമ പ്രദേശത്ത് എത്താം.തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് 

സ്റ്റാന്‍റില്‍ നിന്ന് കാഞ്ഞാണി,അന്തിക്കാട്, പുത്തന്‍പീടിക വഴി പോകുന്ന ബസ്സില്‍ 

കയറി പെരിങ്ങോട്ടുകര ജങ്ക്ഷനില്‍ ഇറങ്ങിയാല്‍ ശ്രീ വിഷ്ണുമായ

സ്വാമിയുടെ ചിത്രത്തോടു കൂടി ദേവസ്ഥാനത്തിലേക്കുള്ള ചൂണ്ടു ഫലകം 

കാണാം. (തൃപ്രയാര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ ഇതു വഴിയാണ് പോകുന്നത്.) 


പെരിങ്ങോട്ടുകര ദേവസ്ഥാന അലങ്കാര ഗോപുരം



ദിശാ സൂചന നോക്കി അഞ്ചു മിനിറ്റ് നടന്നാല്‍ റോഡിനു വലതു വശത്ത് മേല്‍ 

കാണിച്ചിരിക്കുന്ന അതി ഗംഭീരങ്ങളായ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അലങ്കാര 

ഗോപുരങ്ങള്‍ കാണാം.ഇതിന് എതിര്‍ ഭാഗത്ത്‌ റോഡിന് ഇടതു വശത്ത് 

രണ്ടുമൂന്നു വലിയ ശില്‍പ്പങ്ങളും തലയെടുപ്പോടെ നില്‍ക്കുന്നത് നല്ല കാഴ്ച 

തന്നെയാണ്.
 ദേവസ്ഥാനത്തിനു മുന്നിലുള്ള 51 അടി ഉയരമുള്ള ശിവപാര്‍വതി, വിഷ്ണുമായ ശില്‍പം
പോത്തിന്‍റെ ശില്‍പം(പിറകില്‍ ഗസ്റ്റ്‌ ഹൗസ്)---                                                                                                        31   അടി ഉയരമുള്ള ഗരുഡ ശില്‍പം

സംഗീത നൃത്ത പ്രിയനായ ശ്രീ വിഷ്ണുമായ സ്വാമി,പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തിന്‍റെ ഗോപുര ചുവട്ടില്‍,പാദരക്ഷകള്‍ സൂക്ഷിക്കാന്‍ കെട്ടിയടച്ച പ്രത്യേകം സ്ഥലമുണ്ട്.പാദരക്ഷകള്‍ അവിടെ ഇട്ട് നേരെ കയറിച്ചെല്ലുമ്പോള്‍ പ്രധാന ശ്രീകോവിലില്‍ വിഷ്ണുമായ സ്വാമിയും, അരികിലായി മറ്റൊരു ചെറിയ ശ്രീകോവിലില്‍ ഭുവനേശ്വരി ദേവിയും കുടികൊള്ളുന്നതു കാണാം.അതിനടുത്തു തന്നെ സമാധിയായ മുന്‍ ദേവസ്ഥാനാധിപതി ദാമോദര സ്വാമികളുടെ സമാധി മണ്ഡപവും വെങ്കല പ്രതിമയും സ്ഥാപിച്ചിരിക്കുന്നു.സംഗീത ശിരോമണി ആയിരുന്ന ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ പേരില്‍,എല്ലാ വര്‍ഷവും ഗംഭീരങ്ങളായ സംഗീത നൃത്ത പരിപാടികള്‍ അരങ്ങേറുന്ന ഒരു സംഗീത മണ്ഡപവും തൊട്ടടുത്തു തന്നെ ഒരുക്കിയിട്ടുണ്ട്.കൂടാതെ ബ്രഹ്മരക്ഷസ്സിന്‍റെ പ്രതിഷ്ഠയും,വേലുമുത്തപ്പന്‍റെ സമാധി സ്ഥലമായ കുക്ഷി കല്‍പ്പവും, സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നതു കാണാം.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം തേടി പെരിങ്ങോട്ടുകര എത്തിയ ശ്രീനാരായണഗുരു സ്വാമികള്‍ ഇവിടത്തെ ആരാധനാക്രമം കണ്ട് അത്ഭുതപ്പെടുകയുണ്ടായെന്നു പറയപ്പെടുന്നു.
നിത്യ നിദാന പൂജകള്‍ കൂടാതെ തിരുവോണം,നവരാത്രി, മണ്ഡലകാലം,കളമെഴുത്തും പാട്ടും, മഹാരൂപക്കളം,തിറവെള്ളാട്ട് അമാവാസി ,പൗര്‍ണമി തുടങ്ങിയ വിശേഷാവസര പൂജകളും വളരെ കൃത്യമായി തന്നെ ഇവിടെ നടത്തി വരുന്നുണ്ട്.ദേവസ്ഥാനത്ത് എല്ലാ ദിവസവും നടത്തുന്ന പ്രസാദ ഊട്ട് അശരണര്‍ക്കും ആലംബഹീനര്‍ക്കും മാത്രമല്ല വിശന്നു ചെല്ലുന്ന ഏതൊരാള്‍ക്കും ആശ്വാസം നല്‍കുന്നതാണ്.നാട്ടുകാരെ കൂടാതെ അന്യനാട്ടില്‍നിന്നും,വിദേശത്തു നിന്നും ധാരാളം ആളുകള്‍ ഇവിടെ വന്ന് ദര്‍ശനം നടത്തി പോകാറുണ്ട്. 


 വിഷ്ണുമായ സ്വാമിയുടെ ശ്രീകോവില്‍               വിഷ്ണുമായ സ്വാമിയുടെ മൂല വിഗ്രഹം


വിഷ്ണുമായ സ്വാമിയുടെ അവതാര പുരാണം
പണ്ടൊരിക്കല്‍ നായാട്ടിനിറങ്ങിയ കൈലാസനാഥന്‍ വനത്തിനുള്ളില്‍ നിന്ന് ഗന്ധര്‍വ കിന്നര സാന്നിദ്ധ്യമുള്ള ഒരു ഗാനം കേള്‍ക്കുകയും,ആ ഗാനത്തിന്‍റെ ഉറവിടം ഒരു വേടത്തരുണിയായ ‘കുളിവാക’ എന്ന സുന്ദരി ആണെന്ന് മനസ്സിലാക്കി അവിടെ എത്തുകയും,അവളില്‍ കാമ പരവശനായി തീരുകയും ചെയ്തുവത്രേ. മാരവൈരി ആയ ശങ്കരന്‍ തന്‍റെ ഇംഗിതം കുളിവാകയോട് പറഞ്ഞിട്ട് തിരികെ വരുന്ന സമയം അറിയിച്ച് നായാട്ടിനു പോയി.ഈ സമയത്ത്, പാര്‍വതീ ഭക്തയായ കുളിവാക ദേവിയെ സ്തുതിച്ചു പ്രത്യക്ഷപ്പെടുത്തി,തന്‍റെ വിഷമാവസ്ഥ അറിയിച്ചു. പൂര്‍വ ജന്മത്തില്‍ കൈലാസത്തിലെ പരിചാരിണി ആയിരുന്ന മനസ്വിനി എന്ന യക്ഷിണി പാര്‍വതി പുത്രനായ ഉണ്ണി ഗണപതിയെ മുലയൂട്ടുകയാല്‍ കോപം പൂണ്ട ദേവിയുടെ ശാപം കൊണ്ടാണ് ഈ ജന്മം കുളിവാക എന്ന ഇവള്‍ ചണ്‌ഡാല കുലത്തില്‍ വന്നു പിറന്നതെന്ന് ദേവി അവളെ ധരിപ്പിച്ചു.കന്യകാത്വം നഷ്ടപ്പെടും മുന്‍പ് ശിവപുത്രനെ മുലയൂട്ടാന്‍ അവസരം ലഭിച്ചാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് അന്ന് അരുളിച്ചെയ്തിരുന്ന ദേവി, ഇപ്രകാരം വന്നു ഭവിച്ചത് വിധി നിര്‍ണ്ണയം ഒന്ന് കൊണ്ട് മാത്രമാണെന്നും,താന്‍ വേടത്തരുണിയുടെ വേഷം ധരിച്ച് ശ്രീ പരമേശ്വരനെ സ്വീകരിച്ചു കൊള്ളാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് കുളിവാകയെ യാത്രയാക്കിയത്രെ. അനന്തരം മായാ കുളിവാകയായ ഉമയ്ക്ക്‌ മഹേശ്വരനില്‍ ജനിച്ച ശിശുവിന് നല്ലൊരു പോത്തിന്‍ കുട്ടിയെ കാവലാക്കി കൈലാസത്തില്‍ എത്തിയ മഹാദേവന്‍,ആ കുട്ടിയെ അനുഗ്രഹിച്ച് കുളിവാകയെ ഏല്‍പ്പിക്കാന്‍ പാര്‍വതിയോട് അരുള്‍ ചെയ്തു. അപ്രകാരം കുളിവനത്തിലെത്തിയ ദേവി ശിശുവിന് വിഷ്ണുമായ എന്ന് നാമകരണം ചെയ്ത് കുളിവാകയെ ഏല്‍പ്പിച്ചു.
ഏഴു വയസ്സുവരെ വിഷ്ണുമായ തന്‍റെ ഇഷ്ട വാദ്യമായ ഇഴാറയും കൊണ്ട്,ഇഷ്ട വാഹനമായ പോത്തിന്‍ പുറത്തേറി,മലയരുടെ കണ്ണിലുണ്ണിയായി,വനത്തില്‍ വിഹരിച്ചു കൊണ്ട്,കുളിവാകയ്ക്കൊപ്പം വളര്‍ന്നു വന്നു.ഏഴു വയസ്സ് തികഞ്ഞ സമയത്ത് വനവാസികള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഒരുക്കിയ അതി ഗംഭീരമായ പിറന്നാള്‍ സദ്യയ്ക്ക് വിഭവങ്ങള്‍ ഒരുക്കാന്‍ വിഷ്ണുമായ തന്നെ ഒരു കുട്ടിപ്പട്ടരായി പ്രവര്‍ത്തിച്ചു. അമൃത സമാനമായ സദ്യ എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു.ആ അവസരത്തില്‍ ത്രികാലേശ്വരനായ നാരദമുനി അവിടെയെത്തി,വിഷ്ണുമായയോട് അവന്‍റെ മാതാപിതാക്കള്‍ പാര്‍വതീ പരമേശ്വരന്മാരാണെന്നും,ജലന്ധര നിഗ്രഹമാണ് അവന്‍റെ അവതാരോദ്ദേശം എന്നും,അതിനായി കൈലാസത്തില്‍ പോയി ഉമാമഹേശ്വരന്മാരെ കണ്ട് അനുഗ്രഹം വാങ്ങണമെന്നും ഉപദേശിച്ചു.ജന്മരഹസ്യവും,ജന്മദൌത്യവും മനസ്സിലാക്കിയ വിഷ്ണുമായ,കുളിവാകയെന്ന പോറ്റമ്മയോട് അനുവാദം വാങ്ങി ബാല്യ സഹജമായ അങ്കലപ്പോടും,അഭിമാനത്തോടും കൂടി ശ്രീ കൈലാസത്തിലേക്ക് പുറപ്പെട്ടു.കൈലാസ കവാടത്തില്‍ നന്ദികേശന്‍ പ്രവേശനം നിഷേധിക്കുമെന്നുള്ളതു കൊണ്ട്,മഹാവിഷ്ണുവിനെ ധ്യാനിച്ച് സ്വരൂപം മാറ്റി വിഷ്ണുരൂപം കൈക്കൊണ്ടാണ് ശിവസവിധത്തില്‍ എത്തിയത്.സന്തോഷ പൂര്‍വ്വം മകനെ ആലിംഗനം ചെയ്ത ആ ലോക രക്ഷകര്‍ ജലന്ധരവധത്തിനും,ഭൂമി വിറപ്പിച്ച ഭ്റുംഗ നിഗ്രഹത്തിനും വേണ്ട ചതുരുപായങ്ങളും,അതിശക്തങ്ങളായ രണ്ടു കുറുവടികളും നല്‍കി അനുഗ്രഹിച്ചു.ഈ സമയം ദേവേന്ദ്ര വരലബ്ധിയാല്‍ അഹങ്കരിച്ച്‌ ത്രിലോകങ്ങളിലും ഭീതി പരത്തിയ ജലന്ധരന്‍ ശ്രീ പാര്‍വതിയെ വേള്‍ക്കാന്‍ ശ്രമിച്ചു കൈലാസത്തിലെത്തി,മഹാദേവനുമായി യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഘോര യുദ്ധം ചെയ്ത് ജലന്ധരനെ വധിച്ച വിഷ്ണുമായയെ ഇന്ദ്രന്‍ സ്വര്‍ഗ്ഗലോകത്തേക്ക് ക്ഷണിച്ചെങ്കിലും ജനസേവനത്തിന്‍റെ മഹനീയ രംഗം ഭൂമിയാണെന്ന് പറഞ്ഞ് ഭഗവാന്‍ ഭൂമിയില്‍ തന്നെ തിരിച്ചെത്തി.അനന്തരം കരിങ്കുട്ടി എന്ന അനുചരനോട് കൂടി ഭ്റുംഗാസുരനെ നേരിട്ടു. പോരിനിടയില്‍ വിഷ്ണുമായ സ്വാമിയ്ക്ക് മുറിവേല്‍ക്കുകയും,രക്തം ഭൂമിയില്‍ പതിച്ച മാത്രയില്‍ അതില്‍ നിന്നും നാനൂറ് കുട്ടിച്ചാത്തന്മാര്‍ ജന്മമെടുക്കുകയും,അസുരന്‍ പ്രയോഗിച്ച ബ്രഹ്മദത്തമായ പത്ത് അസ്ത്രങ്ങള്‍,പത്ത് കുട്ടിച്ചാത്തന്മാര്‍ വിഴുങ്ങി ആത്മാഹൂതി ചെയ്യുകയും ചെയ്തു.ബാക്കിയുള്ള ചാത്തന്മാര്‍ വിഷ്ണു മായ സ്വാമിയോടൊപ്പം നിന്ന് പോരാടുകയും, ഒടുവില്‍ സ്വാമി മാതൃദത്തമായ തന്‍റെ കുറുവടികള്‍ കൊണ്ട് അസുരനെ നിഗ്രഹിക്കുകയും ചെയ്തു.
വിഷ്ണുമായ സ്വാമിയും പെരിങ്ങോട്ടുകരയും      
തലമുറകളായി കര്‍മ്മസിദ്ധികള്‍ ഉണ്ടായിരുന്ന ദേവസ്ഥാന കുടുംബത്തില്‍ മഹാമാന്ത്രികരും,മഹാപണ്ഡിതന്‍മാരും എക്കാലത്തും ഉണ്ടായിരുന്നു.അവരില്‍ അഗ്രഗണ്യനായ ഒരു മഹാമാനുഷി ആയിരുന്ന വേലുമുത്തപ്പനാണ് വിഷ്ണുമായസ്വാമിയെ പെരിങ്ങോട്ടുകരയില്‍ പ്രതിഷ്ഠിച്ചതും,ആരാധനാ ക്രമങ്ങള്‍ തുടങ്ങിയതും.നാട്ടില്‍ കഷ്ടപ്പാടുകളും, ദുരിതവും ഏറി വന്ന സമയത്ത്,ജനങ്ങളെ സഹായിക്കുന്നതിലും വലിയ ഉപാസന മറ്റൊന്നില്ല എന്നറിയാമായിരുന്ന വേലുമുത്തപ്പന്‍,കുടുംബ പരദേവതയായ ഭുവനേശ്വരി ദേവിയെ തപസ്സു ചെയ്തു.സംപ്രീതയായ ദേവി നാടിന്‍റെ ഐശ്വര്യത്തിന് വേണ്ടി കരണീയമായ ഉപദേശങ്ങള്‍ കൊടുത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചു.
മന്ത്രവിദ്യകള്‍ക്കും ആസുരപ്രവര്‍ത്തികള്‍ക്കും പേരുകേട്ട പുഞ്ചനല്ലൂര്‍ ഇല്ലത്തെ അധിദേവതയായിരുന്ന വിഷ്ണുമായ സ്വാമിയെ ഭജിച്ച് ഉപാസിച്ച മാന്ത്രികരില്‍ അഗ്രഗണ്യനായിരുന്ന ഒരു ഭട്ടതിരിയുടെ മരണത്തോടെ,അവിടത്തെ ദൈവപ്പുര ഇരുട്ടിലാണ്ട് കിടക്കുകയും,ഇല്ലത്ത് ദാരിദ്യവും രോഗാരിഷ്ടതകളും വന്നു ഭവിക്കുകയും ചെയ്തു.പൊന്നു കായ്ക്കുന്ന മരമാണെങ്കിലും മേല്‍ക്കൂര വീഴ്ത്തുമെന്നറിഞ്ഞാല്‍ വെട്ടി മാറ്റുമല്ലോ,എന്നതു പോലെ,ഭട്ടതിരിപ്പാടിന്‍റെ അശരണയായ അന്തര്‍ജ്ജനം വിഷ്ണു മായ സ്വാമിയുടെ വിഗ്രഹം എടുത്ത് പുഴയിലൊഴുക്കി വിട്ടു, എന്നെങ്കിലും പുനരുജ്ജീവനം ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.ഈ വിഷ്ണുമായ സ്വാമിയ്ക്കു മാത്രമേ നാടിനെ രക്ഷിക്കനാകൂ എന്നാണ് ദേവി അരുള്‍ ചെയ്തത്.
ഭുവനേശ്വരി ദേവിയുടെ ഉപദേശപ്രകാരം വിഷ്ണുമായ സ്വാമിയെ നാടിന്‍റെ ഐശ്വര്യ ദേവതയായി ലഭിക്കാന്‍ വേണ്ട ധ്യാനോപാസനകള്‍ നടത്തി വന്ന ശ്രീരാമഭക്തനായ വേലു മുത്തപ്പന്‍,തൃപ്രയാര്‍ ക്ഷേത്ര സന്നിധിയിലെ പുഴയില്‍ കുളിച്ചു തൊഴുക പതിവായിരുന്നു.ഒരു ദിവസം ദേഹശുദ്ധി വരുത്തുന്ന സമയത്ത് അദ്ദേഹം വെള്ളത്തില്‍ ഒരഭൗമ പ്രകാശം കണ്ടു. പിന്നീട് ഇത് പതിവാകുകയും ,ക്ഷേത്രത്തില്‍ ആ സമയത്ത് മണിനാദങ്ങള്‍ കേള്‍ക്കുകയും,ദിവ്യ പ്രകാശം ദൃശ്യമാകുകയും, ചെയ്യുന്നത് കൂടാതെ മേല്‍ശാന്തിയ്ക്ക് സ്വപ്ന ദര്‍ശനങ്ങളും ഉണ്ടായി തുടങ്ങി.തുടര്‍ന്ന് ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല പ്രശ്നത്തില്‍ പുഴയില്‍ ഒഴുകി വന്നിരിക്കുന്ന ദിവ്യശക്തിയുടെ സൂചന ലഭിക്കുന്നതും, വേലുമുത്തപ്പന്‍ പുഴയില്‍ പ്രകാശം കണ്ടതും ഒരു ദിവസം തന്നെ ആയിരുന്നു. പുഞ്ചനല്ലൂരില്‍ നിന്നും ഒഴുക്കി വിട്ട ശക്തിയുടെ നാഥനെ കണ്ടെത്താനുള്ള കാര്യങ്ങളാണ് അസമയത്തും മറ്റും അവിടെ ഉണ്ടായിക്കൊണ്ടിരുന്നതെന്നും പ്രശ്ന വിധി ഉണ്ടായി.പ്രശ്നത്തിന്‍റെ താംബൂല ക്രിയയ്ക്ക് സാക്ഷ്യം വഹിച്ച വേലു ദേവീ പ്രവചനവും, പ്രകാശ ദര്‍ശനവും ബന്ധപ്പെടുത്തി നോക്കിയപ്പോള്‍ തനിക്കു ലഭിക്കേണ്ട വരദാനമാണ് ഇതെന്ന് മനസ്സിലാക്കി തന്‍റെ ഉപാസന ഒന്നുകൂടി ഊര്‍ജ്ജിതമാക്കി.മറ്റൊരു ദിവസം സ്നാനാദി കര്‍മ്മങ്ങള്‍ക്കിടെ,വിഗ്രഹം വേലുവിന്‍റെ കാലില്‍ തടയുകയും,അത് എടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ദു:ഖിതനായ അദ്ദേഹം പുഴക്കരയില്‍ തന്നെ ഇരുന്നു ഭുവനേശ്വരി ദേവിയെ ധ്യാനിക്കുകയും ചെയ്തു.ആവാഹന സിദ്ധികളോടും,ആരാധനാ മനോഭാവത്തോടും കൂടി സമീപിച്ചാല്‍ മാത്രമേ പുഞ്ചനല്ലൂരില്‍ നിന്നും ഒഴുക്കി വിട്ട ഈ ശക്തി കേന്ദ്രത്തെ സമക്ഷത്തില്‍ വരുത്താനാകൂ എന്നായിരുന്നു ദേവിയുടെ നിര്‍ദ്ദേശം.
സകലവിധ സന്നാഹങ്ങളോടും കൂടി വേലു പുഞ്ചനല്ലൂരെത്തി അന്തര്‍ജ്ജനത്തെ കണ്ട്,വിഗ്രഹം സ്വായത്തമാക്കാന്‍ വേണ്ട മൂല മന്ത്രങ്ങളടങ്ങിയ താളിയോല ഗ്രന്ഥങ്ങള്‍, കരസ്ഥമാക്കി.ക്ഷണ മാത്രയില്‍ കരഗതമാക്കാന്‍ സാധിക്കാത്ത ഈ മന്ത്രവിദ്യകള്‍ സ്വായത്തമാക്കാന്‍ വേണ്ട വൃത നിഷ്ഠയും,മന:ശ്ശക്തിയും,ഭക്തിയും കൈമുതലായുള്ള അര്‍ഹനായ വ്യക്തിയാണെന്ന് ഉറപ്പു വരുത്തിയിട്ടാണ് അറപ്പുരയില്‍ നിന്ന്,അന്തര്‍ജ്ജനം ഗ്രന്ഥക്കെട്ടുകള്‍ എടുത്തു കൊടുത്തത്.പിന്നീടുള്ള ദിവസങ്ങളില്‍ ആവാഹന മന്ത്രങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെ സ്വാധീനത്തിലാക്കിക്കൊണ്ടിരുന്ന വേലുവിന് നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും പതറാതെ അദ്ദേഹം തന്‍റെ ഉപാസന തുടരുക തന്നെ ചെയ്തു.അങ്ങിനെ മറ്റൊരു പുലര്‍വേളയില്‍ സ്നാന സമയത്ത് മന്ത്രങ്ങള്‍ ഉരുക്കഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ പുഴയില്‍ ഭഗവാന്‍റെ പ്രകാശ പരിവേഷം തെളിഞ്ഞു വരികയും,പ്രസന്ന വദനനായി പ്രത്യക്ഷനാകുകയും ചെയ്തു.വീടും നാടും നന്നാകുവാന്‍ ഭഗവാന്‍ വീട്ടില്‍ വന്നു കുടികൊള്ളണമെന്ന വേലുവിന്‍റെ പ്രാര്‍ത്ഥന കൈക്കൊണ്ട് സാക്ഷാല്‍ ശ്രീ വിഷ്ണുമായ സ്വാമി മറഞ്ഞു.പുഴയില്‍ കിടന്ന വിഗ്രഹം ഭക്ത്യാദരപൂര്‍വം വേലു പെരിങ്ങോട്ടുകരയില്‍ എത്തിച്ച് ബ്രഹ്മവിധി പ്രകാരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പ്രതിഷ്ഠിച്ചു.പഞ്ചലോഹ വിഗ്രഹത്തില്‍ ആവാഹിച്ചു പ്രതിഷ്ഠിച്ച വിഷ്ണു മായ സ്വാമി ഭക്തര്‍ക്ക് അഭീഷ്ട്ട വരദായകനായി ദേവസ്ഥാനത്തില്‍ വാഴുമ്പോള്‍ തൊട്ടടുത്ത്,കുട്ടിച്ചാത്തന്മാരെ ആവാഹിച്ചിരുത്തിയിരിക്കുന്ന കുക്ഷികല്‍പ്പത്തില്‍ വേലുമുത്തപ്പന്‍റെ ആത്മാവും ഉണ്ടെന്ന് സങ്കല്‍പ്പം.
 വേലുമുത്തപ്പ സ്വാമികള്‍                          കുക്ഷികല്‍പ്പ സമാധി  
 വേലുമുത്തപ്പ സ്വാമികളുടെ സമാധിക്കു ശേഷം,ദേവസ്ഥാനത്ത് അനേക തലമുറകള്‍ വിഷ്ണുമായ സ്വാമിയെ പൂജിച്ചു ഭജിച്ചു പോരുന്നു.ഇപ്പോള്‍ ദേവസ്ഥാനാധിപതി ആയിരിക്കുന്ന ഉണ്ണി ദാമോദരന്‍റെ മുത്തശ്ശനും, പണ്ഡിതനും,അഭ്യാസമുറകള്‍ അറിയാവുന്ന ആളുമായിരുന്ന ബ്രഹ്മശ്രീ വേലുക്കുട്ടി, ക്ഷേത്ര ചൈതന്യം വര്‍ദ്ധിപ്പിക്കുവാനായി  തന്നാലാവോളം പ്രവര്‍ത്തിച്ച്,മലയാള ആണ്ട് 1116ല്‍ പുത്രനായ ദാമോദരന് അധിപതി സ്ഥാനം കൈമാറിയിട്ട്‌ സമാധിയാകുകയാണുണ്ടായത്.   ഇദ്ദേഹവും മഹാപണ്ഡിതനും,ദേവസ്ഥാനത്തിന്‍റെ ചൈതന്യം മേല്‍ക്കുമേല്‍ ഉയരാന്‍ 
കാരണക്കാരനുമാണ്.


ബ്രഹ്മശ്രീ വേലുക്കുട്ടി                           ബ്രഹ്മശ്രീ ദാമോദര സ്വാമികള്‍   
                                                                                                                                                                             
  ദാമോദര സ്വാമികളുടെ   സമാധി മണ്ഡപവും,വെങ്കല പ്രതിമയും.
                                                                                                    ഇപ്പോഴത്തെ ദേവസ്ഥാനാധിപതി   ഉണ്ണി                                                                                      ദാമോദരന്‍

പുരാതനവും ചരിത്രപ്രസിദ്ധവുമായ പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ “തിറവെള്ളാട്ട്” വിഷ്ണുമായ ഭഗവാന്‍റെ പിറന്നാള്‍ ആഘോഷമാണ്.ഈ ഉത്സവത്തിന്‍റെ ദിവസം നിശ്ചയിക്കുന്നത് നൃത്തത്തില്‍ വരുന്ന വിഷ്ണുമായ സ്വാമി തന്നെയാണ്.ഭഗവാന്‍ ദേവ സ്ഥാനാധിപതിക്ക് ആണ്ടറുതിക്കാര്യം അരുളപ്പാടായി നല്‍കുന്നു.തിറ വെള്ളാട്ടിന്,മൂല സേവക്കാരനായ വേലുമുത്തപ്പനൊപ്പം വിഷ്ണുമായ സ്വാമിയും പുറത്തേക്ക് എഴുന്നള്ളും.സംഗീത നൃത്ത പ്രിയനായ സ്വാമിയ്ക്ക് ഏഴു ദിവസത്തെ ഉത്സവമാണ് നടത്തുന്നത്.ഇതിനായി ഒരുക്കുന്ന ആദ്യത്തെ കളം വേലു മുത്തപ്പന്‍റെതാണ്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏഴു കളങ്ങളും നടത്തുകയും അവസാന ദിവസം വിഷ്ണുമായ സ്വാമിയുടെ പൂര്‍ണ്ണ രൂപത്തിലുള്ള നിസ്തുല നൃത്തക്കളവുമാണ് ഒരുക്കുന്നത്.വര്‍ഷത്തിലൊരിക്കല്‍ ഉള്ള ഈ രൂപക്കള ദര്‍ശനം പരമ പുണ്യമായി  കരുതുന്ന ഭക്തജനങ്ങള്‍ കളത്തിലെ ധൂളി വാരിയെടുത്ത് സ്വഗൃഹത്തിലെ പവിത്രമായ ഒരിടത്ത് സൂക്ഷിച്ച് ആപത് ശങ്ക ഇല്ലാതെ ജീവിക്കുന്നു എന്നു പറയപ്പെടുന്നു.തിറ വെള്ളാട്ട് കഴിഞ്ഞ് ദേവസ്ഥാനത്തിന്‍റെ അമ്മയായ ഭുവനേശ്വരി ദേവിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി തോറ്റം പാട്ടും നടത്തി വരുന്നുണ്ട്. 
 

എഴുന്നെള്ളിപ്പും കളമെഴുത്തും ഈ ദിവസത്തെ പ്രത്യേകതകളാണ്.



ബഹുവര്‍ണ്ണപ്പൊടികളാല്‍ വിഷ്ണുമായ രൂപക്കളം വരച്ച് ഭഗവാന്‍റെ കഥകള്‍ പാടിപ്പുകഴ്ത്തി നടത്തുന്ന വിശിഷ്ട പൂജയായ മഹാരൂപക്കളം ഉള്‍പ്പടെ,കളമെഴുത്ത്പാട്ട് ഉത്സവം,അമാവാസി, പൗര്‍ണ്ണമി പൂജകള്‍ എല്ലാം വളരെ കൃത്യമായി ഭക്തിയോടെ ഇവിടെ നടത്തി വരുന്നു.

      സംഗീതനൃത്ത പ്രിയനായ വിഷ്ണുമായസ്വാമിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും രണ്ടാഴ്ച്ചത്തെ നൃത്തസംഗീതോത്സവം നടത്തി വരുന്നുണ്ട്.ഭാരതരത്ന ശ്രീമതി ലതാ മങ്കേഷ്കര്‍,പദ്മവിഭൂഷണ്‍ ഡോക്ടര്‍.എം ബാലമുരളികൃഷ്ണ,ഗസല്‍ ഗായകന്‍ പദ്മശ്രീ ഹരിഹരന്‍ തുടങ്ങി വളരെ പ്രഗത്ഭരായ സംഗീതജ്ഞരെ,വര്‍ഷാവര്‍ഷം ഇവിടെ ക്ഷണിച്ചുവരുത്തി ദക്ഷിണാമൂര്‍ത്തി നാദ പുരസ്ക്കാരം നല്‍കി ആദരിക്കാറുണ്ട്.കൂടാതെ പ്രശസ്തരായ അനേകം സംഗീത നൃത്ത വിദ്വാന്മാരുടെ പരിപാടികള്‍ക്കൊപ്പം,വളര്‍ന്നു വരുന്ന കലാകാരന്മാരെയും ,കലാകാരികളെയും സംഗീതാര്‍ച്ചനയിലേക്ക് ക്ഷണിച്ച്‌ നല്ല പ്രോത്സാഹനം നല്‍കി വരുന്നുണ്ട്.വളരെ കൃത്യമായും വെടിപ്പായും,സമയ നിഷ്ഠ പാലിച്ചുമുള്ള പരിപാടികളുടെ സംഘാടകര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെ.ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരുന്ന എല്ലാ കലാകാരന്മാര്‍ക്കും താമസവും ഭക്ഷണവും സൗജന്യമായി അവിടെ നിറഞ്ഞ മനസ്സോടെ നല്‍കി വരുന്നത് ശ്ലാഘനീയം തന്നെ.                   
2018 ജനുവരി 18ന് പെരിങ്ങോട്ടുകരയില്‍ നടന്ന ലേഖികയുടെ സംഗീതക്കച്ചേരി 

സംഗീതോത്സവ പരിപാടികളുടെ അമരക്കാരനായ പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ ജയചന്ദ്രനാണ് ഞങ്ങളുടെ താമസ സൗകര്യം തുടങ്ങിയ സഹായ സഹകരണങ്ങള്‍ ചെയ്തു തന്നത്.ഏകദേശം അന്‍പത് മിനിറ്റുകളോളം പാടാന്‍ സാധിച്ച എനിക്ക് സമ്മാനങ്ങളും തന്ന് നല്ല വാക്കും പറഞ്ഞ്, അടുത്ത വര്‍ഷം നേരത്തെ വരണമെന്ന് പറഞ്ഞ് അദ്ദേഹം സുസ്മേരവദനനായി ഞങ്ങളെ യാത്രയാക്കി.
   യാത്രാദുരിതങ്ങള്‍ക്കൊടുവില്‍ അപരിചിതമായ ഒരു ഗ്രാമത്തില്‍ എത്തിപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന ആശങ്കകള്‍ക്കപ്പുറം,ഒരു കൂട്ടം സന്മനസ്സുകളുടെ,ഐകമത്യത്തിന്‍റെയും,അര്‍പ്പണ മനോഭാവത്തിന്‍റെയും, സര്‍വ്വോപരി,സ്നേഹം എന്ന അമൂല്യ വസ്തുവും ഒത്തുചേര്‍ന്നപ്പോള്‍, അപരിചിതം ഏറ്റവും ചിതമായി,യാത്ര, അനുഭവമായി,ദുരിതം ആഹ്ലാദമായി....ലഭിക്കുന്ന ഓരോ അവസരവും,ഓരോ അനുഭവപാഠവും, ഒപ്പം,ജീവിതം അറിയാനുള്ള വേദിയുമായി .....  


ഗീത .എ                              24/01/2018 












2018, ജനുവരി 18, വ്യാഴാഴ്‌ച




ചോണല്‍ പുരാണം
-നന്ദ-

ഉറുമ്പുറുമ്പോ ഇട്ട പ്രാച്ചീ ...ഉറുമ്പിന്‍റെ കൂട്ടിലെന്തു വീണു ....?
ചക്ക വീണു ....ങ്ങേ...എന്‍റെ ഉറുംമ്പുംകുളങ്ങര മുത്തപ്പാ..ഞാനെന്തായീ കേക്കണേ?ഇങ്ങോട്ടെറങ്ങും വരെ ഒരു കൊഴപ്പോം ഇല്ലാരുന്നല്ലോ,അതിനെടേല്ചടപടാന്നൊരു ചക്ക വീഴ്വേ?കുഞ്ഞും മൊട്ടേം എല്ലാം അതിനകത്താ ...ഒന്നും വരുത്തല്ലേ .ഒരു തുണ്ടം ചക്കര തന്നേക്കാമേ മുത്തപ്പാ ...’ തീറ്റ തേടിയിറങ്ങിയ ചോണലെറുമ്പ് വേവലാതിപ്പെട്ട്മാളത്തിലേക്ക് തിരിച്ചോടി .അവിടെച്ചെന്നപ്പോഴല്ലേ  ചക്കേമില്ല ചക്കരേമില്ല,അന്തരീക്ഷം ശാന്തം !ചിലരൊക്കെ പുറത്തേയ്ക്കും അകത്തേയ്ക്കും ഒക്കെ പോക്കുവരവ് നടത്തുന്നുണ്ട്.ഏ..ഇതെന്ത് പറ്റീ ?! പെട്ടെന്നിങ്ങ് മടങ്ങിയതിന്‍റെ കാരണം തിരക്കി ചിലര്‍ ചോണലിനടുത്തെത്തി. ഉണ്ടായ സംഭവം വിവരിച്ചപ്പോഴല്ലേ ‘കുട്ട്യോള്‍ടെ തമാശക്കളി  കേട്ട് വിശ്വസിച്ച്  തിരിഞ്ഞോടിയ നീയെന്തൊരു  മടയനെടെ ‘ എന്ന് പറഞ്ഞവര്‍ പാവത്തിനെ കളിയാക്കി വിട്ടു. ചോണല് വീണ്ടും അതെ റൂട്ടില്‍ തന്നെ യാത്ര തുടര്‍ന്നു.സംഭവ സ്ഥലത്തെത്തുമ്പോള്‍  അവിടെ പൊരിഞ്ഞ കളി നടക്കുകയാ .....മൊതലയെന്ത്യെ..?   തല്ലിക്കൊന്നു....ശവം എന്ത്യേ...ഉറുമ്പരിച്ചു....ഉറുംമ്പെന്ത്യെ....ദാ പോണേ...ദാ പോണേ ...ഒരു വിരുതന്‍ ചോണലിനെ ചൂണ്ടിക്കാട്ടി പിറകെ കൂടി .ആഹാ...അത് തന്നെ ചക്ക വീണെന്ന് പറഞ്ഞ് പറ്റിച്ചതും പോരാ...മൊതലേ തിന്നെന്നു കള്ളം പറഞ്ഞതും പോരാ..പിന്നേം വഴീ പോണവരുടെ  തലേലോട്ടു കേറിയ്ക്കോ....വല്ലതും നാലക്ഷരം പഠിക്കാനുള്ള സമയത്ത് കളിച്ചു നടക്കുന്നതോ പോകട്ടെ ...രക്തം വേര്‍പ്പാക്കി ജോലി ചെയ്ത് കുടുംബം പോറ്റുന്ന കുഞ്ഞുകുട്ടി പരാധീനക്കാരായ മിണ്ടാ പ്രാണികളെ ഉപദ്രവിക്കുന്ന നിന്‍റെ ഒക്കെ തലേലിടിത്തീ  വീഴും.പ്രാകി പ്രാകി ചോണലു പ്രാണനും കൊണ്ടോടി .കുരുകുരുത്തംകെട്ട ഇത്തുങ്ങടെ സ്വന്തം തലേല്‍ കുരുത്തതായിരിക്കും  ഈ ചക്കക്കതേം,മൊതലക്കതേം.അല്ലാതെ തന്തേം തള്ളേം മാഷ്‌ മാരും ഇത്തരം വേണ്ടാതീനങ്ങള് പഠിപ്പിച്ചു വിട്വോ ?എന്തെല്ലാം നല്ല കാര്യങ്ങളാ ഉറുമ്പുകളെപ്പറ്റി പറയാനുള്ളത് –
    ഇന്നാളിലൊരപ്പൂപ്പന്‍ ഇവറ്റകളോട് പറേന്ന കേട്ടതാ –മക്കളേ  നിങ്ങളുറുമ്പുകളെ കണ്ട് പഠിക്കിന്‍ ,എന്ത് സ്ഥിരോത്സാഹികളാണവര്‍, എന്ത് കരുതലാണവര്‍ക്ക് ?പഞ്ഞ കാലം വരുന്നതിന് മുന്‍പ് എന്തൊത്തൊരുമയോടെയാ അവര്‍ ആഹാരം സംഭരിച്ചു സൂക്ഷിച്ച് വയ്ക്കുന്നത് ? അവരുടെ ചുറുചുറുക്കും ,ഐകമാത്യവും എല്ലാം നമ്മള് മനുഷ്യര് കണ്ട് പഠിക്കേണ്ടതാ ....  ചോണലിന്‍റെ മാളത്തിനടുത്തുള്ള ഒരു മരത്തണലിലിരുന്നാണ് അപ്പൂപ്പന്‍ കുട്ട്യോള്‍ക്ക് ഇതൊക്കെ പറഞ്ഞു കൊടുത്തത് .ആ വഴി പോയ  ചോണലും കൂട്ടരും “രോമാഞ്ച” (രോമമില്ലെങ്കില്‍ പോലും )ത്തോടെയാണ് അപ്പൂപ്പന്‍റെ വാക്കുകള്‍ കേട്ടത്. ഉറുമ്പുകളെ നിരീക്ഷിച്ച് അവരുടെ ജീവിതത്തില്‍ നിന്ന് പഠിക്കാനുള്ളത് പഠിച്ചു സ്വജീവിതത്തില്‍ പകര്‍ത്താന്‍ പറഞ്ഞേല്‍പ്പിച്ചു അപ്പൂപ്പന്‍ വിശ്രമത്തിനു പോകേണ്ട താമസം ആ ശൂന്യങ്ങള്‍ കൊറേ ചക്കക്കറേം സംഘടിപ്പിച്ച് മാളത്തിന് മുന്നിലുള്ള വഴിത്താരയില്‍ തേച്ച് പിടിപ്പിച്ച് കുത്തിയിരുപ്പായി .ഇതൊന്നുമറിയാതെ   ചോണലിന്‍റെ കൂട്ടുകാര്‍ ആ വഴി വന്നു .ദാ ...പറ്റിപ്പോയി ..ഒന്നുരണ്ടാള്‍ ചക്കക്കറയില്‍ കാല്‍ ഒട്ടി കിടപ്പായി ,കുട്ടികള്‍ കൈകൊട്ടി ചിരീം തൊടങ്ങി .കൂടുതലാള്‍ ഒട്ടുന്നതിനൊട്ടുന്നതിനു അതുങ്ങടെ ചിരീം ആര്‍പ്പു വിളീം കൂടിക്കൂടി വന്നു.നാലഞ്ച് പേര്‍ ഒട്ടിയപ്പോള്‍ ചോണലും കൂട്ടരും ആപത്ത് മണത്തറിഞ്ഞ് ദുരന്ത സ്ഥലത്ത് നിന്നല്‍പ്പം മാറി നിന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി .മാളത്തിലേക്ക് പോകാന്‍ അധികം അകലെയല്ലാതെ ഒരു പുതിയ ഹൈവേ അവര്‍ ഞൊടിയിടയില്‍ തരപ്പെടുത്തുകയും ചെയ്തു .ഉടന്‍ തന്നെ അവരുടെ സങ്കേതത്തില്‍ നിന്ന് വളരെയധികം പേര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കറ പുരണ്ട വഴിത്താരയ്ക്കരികിലെത്തി .വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഒട്ടിപ്പോയവരെ ഒരു വിധം രക്ഷിച്ച് മാളത്തിലേക്ക് കൊണ്ട് പോയെങ്കിലും ഒന്നുരണ്ടാള്‍ മാര്‍ഗ മദ്ധ്യേ കാലഗതിയെ പ്രാപിച്ചു .മറ്റുള്ളവര്‍ ഫിസിക്കലി ഹാന്‍ടിക്യാപ്ടും,ആയി.ഒരാള്‍ക്ക്‌ കാലു പോയെങ്കില്‍ മറ്റൊരാള്‍ക്ക് കൊമ്പ് ,കണ്ണ് ,അങ്ങനെ വികലാംഗരായ അവരെ ഒരു കണക്കില്‍ വലിച്ചു നിരക്കി കൂട്ടിലെത്തിച്ച് സംവരണം കൊടുത്തിരുത്തി.,ഇനി അവര്‍ക്ക് പണിയ്ക്ക് പോകുവാന്‍ പറ്റില്ല .അവര്‍ക്കുള്ളതും കൂടി മറ്റുള്ളവര്‍ ചുമന്നു കൊണ്ട് വരണം .ആ കുരുത്തം കെട്ട പരിഷകള്‍ക്ക് എന്തിന്‍റെ കേടാ –ചുമ്മാതല്ല അത്ങ്ങടെ മുത്തശ്ശി ‘ശൂന്യങ്ങള്‍’ എന്ന ഓമനപ്പേരിട്ട്  വിളിക്കുന്നത്‌ .
    ഒരു ദിവസം ചോണലും കൂട്ടരും പതിവ് പോലെ വെളുപ്പിന് തന്നെ പണിയ്ക്കിറങ്ങി .ആ നേരത്ത് കുറുമ്പന്‍ ക്ടാങ്ങള് മൂടിപ്പൊതച്ച് ഉറക്കമായിരിക്കും .ഇന്നലെ രാത്രീല്‍ അവരുടെ വീട്ടില്‍ ചക്കര കൊണ്ട് വന്നതിന്‍റെ മണം കിട്ടീട്ടൊണ്ട്‌.എല്ലാരും കൂടെ ഒന്നാഞ്ഞ്‌ പണിഞ്ഞാല്‍ നല്ലോണം കിട്ടും .കുറച്ച് മുത്തപ്പന് നേര്‍ച്ചേം കൊടുക്കേണ്ടതാ. ചോണല്  കൂട്ടുകാരെ ഓര്‍മ്മിപ്പിച്ചു.ഒരു നീണ്ട നിര തന്നെ പീക്കിരികളുടെ വീടിന്‍റെ അടുക്കളയ്ക്ക് വച്ച് പിടിച്ചു.ഉണ്ടശ്ശര്‍ക്കരയാകെ എറുമ്പുകള്‍ പൊതിഞ്ഞു .ആദ്യം തന്നെ കുറേപ്പേരൊക്കെ അവരുടെ വയറ് നിറയെ അകത്താക്കി  മദോന്മത്തരായി ഇരിപ്പ് തുടങ്ങി .ആ ഇരിപ്പത്ര നല്ലതിനല്ലെന്നായിരം തവണ അറിയിച്ചിട്ടും ,അവര്‍ ആയിരിപ്പില്‍ നിന്ന് അനങ്ങിയതേ ഇല്ല.(ഉറുമ്പുകളിലും ചില മനുഷ്യരുണ്ടല്ലോ )ചിലര്‍ ചക്കരത്തുണ്ടുകളുമായി മാളത്തിലേക്കോടി.രണ്ടും മൂന്നും തവണ പോയ്‌  വരുമ്പോഴും കിറുങ്ങിപ്പോയവര്‍ ചക്കരക്കൂനയ്ക്ക് മുകളില്‍ എനിയ്ക്കൊന്നും വയ്യേന്നു പറഞ്ഞിരിപ്പുണ്ടായിരുന്നു.ചില വിരുതന്മാര്‍ മറ്റേതെങ്കിലും ഭോജ്യ വസ്തുക്കള്‍ കൂടി അടിച്ചു മാറ്റാന്‍ പാകത്തിലിരിപ്പുണ്ടോ എന്നറിയാന്‍ ശ്രമം തുടങ്ങി. ദാ അവിടെ ഒരു ദിക്കില്‍ കുറച്ചരിപ്പൊടിയിരിപ്പുണ്ട്,സന്ദേശം കിട്ടേണ്ട താമസം ഒരു ബറ്റാലിയന്‍ അരിപ്പൊടി ചുമക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ടു .ചിലര്‍ വായില്‍ കൊള്ളുന്ന കൊച്ചു തരികളും മറ്റു ചിലര്‍ ആര്‍ത്തി പെരുത്ത് വന്‍ തരികള്‍ വായും കൈയും തലയും എല്ലാം കൂടി ചേര്‍ത്ത് ഒരുവിധം  എടുത്ത് ചരക്ക് കയറ്റിയ ലോറി കയറ്റം കയറുന്നത് പോലെ മാളത്തിലേക്ക് നിരങ്ങി നിരങ്ങി പൊയ്ക്കൊണ്ടിരുന്നു.ഇനി വേറൊരിടത്ത് കുറച്ച് പഞ്ചാരത്തരികളും കിടപ്പുണ്ട്.അത് അവസാനം എടുത്താല്‍ മതിയെന്ന് കമാണ്ട് കിട്ടിയെങ്കിലും ചില പഞ്ചാരക്കൊതിയന്മാര്‍ അങ്ങോട്ടും പോകാതിരുന്നില്ല ..കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിയപ്പോഴല്ലെ ആകെ ഒരു ബഹളം –“ അയ്യോ ....ഇതത്രേം ഉറുമ്പ് കേറി ,...ഞാനന്നേരേ പറഞ്ഞതാ എവിടേലും ഉറുമ്പ് കേറാത്തിടത്ത് വയ്ക്കണമെന്ന് ,അതെങ്ങനാ ഇതിനു വല്ലോം ഇവിടൊള്ളവര്‍ക്ക് നേരം ണ്ടോ ? സീരിയല് കണ്ടോണ്ടിരുന്നാപ്പിന്നെ ലക്കും ലഗാനുമില്ലല്ലോ .....ചെതലെടുത്താലറീല്ല”...”അതപ്പോത്ര കേമവായെ...ഉദയാസ്തമനം അടുക്കളേല്‍ കെടന്ന് മടച്ചിട്ട് ഇത്തിരി നേരം ഒന്ന് സീരിയല് കണ്ടതാ ഇപ്പൊ കുറ്റമായെ.വാങ്ങിക്കൊണ്ടു വരുന്നവര്‍ക്കും ആകും ഒന്ന് സൂക്ഷി ച്ചൊതുക്കി വയ്ക്കാന്‍ ....ഹാ പിന്നേ ....”
    പീക്കിരികളുടച്ചനും അമ്മേം തമ്മില് വഴക്ക് മൂത്തു.അവരുടെ അടി നീണ്ട് നീണ്ട് പോകുന്നതനുസരിച്ച് ചക്കരയുറുമ്പുകളുടെയും  അരിപ്പൊടി വീരന്മാരുടെയും  ക്യൂവും നീണ്ടു പോയി...’ഓ ...മതി മതി ....ഇനിയേലും  ഒള്ളതെടുത്തു വയ്ക്കാന്‍ നോക്ക് ...കെടന്ന് തൊള്ള തൊറക്കാതെ...’വഴക്കിന്‍റെ ക്ലൈമാക്സ് അങ്ങനെ എത്തി നില്‍ക്കെ ചക്കരയുണ്ടകലെടുത്ത് ഒരു പാത്രത്തിലെ വെള്ളത്തിലിട്ട് അടുപ്പത്തു വച്ചു,പീക്കിരികളുടെ  ഭദ്രകാളിയമ്മ .കലിയടങ്ങാതെ അവര് അരിപ്പൊടിയെടുത്ത് വെള്ളം നിറച്ച വലിയ പാത്രത്തിന് മീതെ മറ്റൊരു പാത്രത്തിന് മുകളിലായി വച്ചു.എന്നെ ഇത്രേം ചീത്ത കേള്‍പ്പിച്ച നീയൊക്കെ രക്ഷപ്പെടുന്നതൊന്നു കാണട്ടെ....അരിപ്പൊടി ചുമട്ടു തൊഴിലാളികളും ചക്കരയുണ്ട മേല്‍ ഉറക്കം തൂങ്ങിയിരുന്ന മദ്യപന്മാരും  ഇന്നകപ്പെട്ടത്‌ തന്നെ .
                ഇന്നിവിടെല്ലാരും ഉറുമ്പ്പായസം കുടിച്ചാല്‍ മതി,ഉറുമ്പിനെ തിന്നാല്‍ കണ്ണ് തെളിയുമെന്നാ പ്രമാണം .കാളിത്തള്ളയുടെ ദേഷ്യം പതഞ്ഞ് പൊങ്ങുകയാണ്.ഓഹോ അങ്ങിനെയൊരു പ്രമാണം ഈ തള്ളയ്ക്കെവിടുന്നു കിട്ടീ?ചോണലും കൂട്ടരും പരസ്പരം നോക്കി. ഏതായാലും ഇനി അധിക സമയം ഇവിടെ നില്‍ക്കാതിരിക്കുന്നതാ ബുദ്ധി , പ്രക്ഷുബ്ദമായ കടല്‍ പോലെ കലിതുള്ളി നില്‍ക്കുകയാണ് തള്ള. ചോണലും കൂട്ടരും ജീവനും കൊണ്ടോടി .ചിലര്‍ കയ്യിളിരുന്നതും കൊണ്ടോടി ,മറ്റു ചിലര്‍ കിട്ടിയത് വിട്ടേച്ച് ഓടി.
ബഹളമൊക്കെ കേട്ടായിരിക്കണം പീക്കിരികളും കണ്ണും തിരുമ്മി രംഗത്തെത്തി .’അയ്യേ അമ്മേ ഉറുമ്പിനെ ഇട്ടു പായസം വയ്ക്കാന്‍ പോകുന്നോ ?ഉറുമ്പിന്‍റെ ദേഹത്ത് നാരങ്ങേലുള്ളത് പോലെ സിട്രിക്കാസിടഡാമ്മേ....അതിട്ടു പായസം വച്ചാ പുളിയ്ക്കും അമ്മേ....’ പീക്രികള്‍ ഉള്ള അറിവ് തള്ളയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ട താമസം തവിക്കണയും എടുത്ത് അവര്‍ ഒറ്റച്ചാട്ടം.”പൊക്കോണ്ണം എന്‍റെ മുമ്പീന്ന് “ ഉച്ചയൊറക്കം ഒറങ്ങിയേച്ച്  പഠിപ്പിക്കാന്‍ വരുന്നോ?ചക്കര കൊണ്ട് വന്ന വച്ച അന്നേരം തോടങ്ങി കട്ട് തിന്നാന്‍ നല്ല മിടുക്കാരുന്നു,അതൊന്നു പൊതിഞ്ഞു ഉറുമ്പ് കേറാതെ വയ്ക്കാന്‍ നിന്നെക്കൊണ്ടോന്നും ഒത്തില്ലല്ലോ എന്നിട്ട് പാഠം പറഞ്ഞു തരാന്‍ വന്നിരിക്കുന്നു. ചക്കരപ്പായസമല്ല നല്ല ചൂരല്‍ പായസമാ നിനക്കൊക്കെ തരാന്‍ പോകുന്നത്.”  ...തള്ളയ്ക്ക് കിട്ടിയ വഴക്ക് പലിശേം ചേര്‍ത്ത് പീക്കിരികള്‍ക്ക് സമമായ്‌ വീതിച്ചു കൊടുത്തതില്‍ അവര്‍ സ്ഥലം കാലിയാക്കി.ഇതെല്ലാം ദൂരെ നിന്ന് ചോണല്‍ കാണുന്നുണ്ടായിരുന്നു. ‘നന്നായിപ്പോയി നിനക്കൊക്കെ ഇത് തന്നെ വേണം. ചോണലിനെ ചെറിയോരു ചതിച്ചാ ചെറിയോരെ ദൈവം ചതിയ്ക്കും.’ ചോണലു പിറുപിറുത്തു..ഇതിനോടകം അടുപ്പില്‍ ചൂടാക്കാന്‍ വച്ചിരുന്ന ചക്കര പ്പാത്രം ചൂട് പിടിക്കാന്‍ തുടങ്ങി. ചോണലിന്‍റെ കൂട്ടര് പലരും അതിനകത്തുണ്ട്‌.പലരും നീന്തിത്തുടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.പക്ഷെ നീന്താനാകാതെ അവര്‍ കൈകാലിട്ടടിക്കുകയാണ്,ഇനി നീന്തിയെത്തിയവരില്‍ പലര്‍ക്കും ചൂട് പിടിച്ച പാത്രത്തില്‍ നിന്ന് രക്ഷപ്പെടാനും ആകാതെയായി.ഇങ്ങനെ പൊള്ളലേറ്റും,വെള്ളം കുടിച്ചും പലരും  പിടഞ്ഞു പിടഞ്ഞു മരിയ്ക്കാന്‍ തുടങ്ങി.കഷ്ടം ഒരേ കുറ്റത്തിന്  രണ്ട് തരത്തില്‍ ശിക്ഷ ! ശ്ശൊ ....അത് കണ്ടു നില്‍ക്കാനാകാതെ ചോണല്‍ മാളത്തിലേക്കോടി.മാളക്കവാടത്തില്‍ വിശദാംശങ്ങളറിയാനായി ചോണല്‍ എക്സ്പ്രസിന്‍റെയും ,ചോണെറ്റ് ടി വി യുടെയും പ്രതിനിധികള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.ഉണ്ടായ സംഭവങ്ങളെല്ലാം ചോണല്‍ വളരെ വിശദമായി തന്നെ പത്രക്കാരെ ധരിപ്പിച്ചു.കൂടാതെ ഉറുമ്പുകളോടും മറ്റ് ചെറുജീവികളോടും മനുഷ്യരടക്കമുള്ള ദുഷ്ട ശക്തികളായ വന്‍കിടക്കാരുടെ പൈശാചിക സമീപനത്തെ  ശക്തമായി ചെറുത്തു നില്‍ക്കുന്നതിനുള്ള ആഹ്വാനവുമുണ്ടായി .തുടര്‍ന്ന് ഇത്തരം അംഗസംഖ്യാ നഷ്ടം വരാതിരിക്കാനുള്ള പദ്ധതികളാവിഷ്ക്കരിയ്ക്കാന്‍ ഉറുമ്പിന്‍ കൂട്ടം ഒന്നടങ്കം ഒത്തു ചേരണമെന്നും ചോണല്‍ നിര്‍ദ്ദേശിച്ചു.
    ദുഷ്ട ശക്തികള്‍ എന്ന് താങ്കള്‍ ഉദ്ദേശിച്ചത് മനുഷ്യരെ മാത്രമാണോ ?അതോ മറ്റാരെയെങ്കിലും കൂടി കരുതിയാണോ ആ വാക്കുപയോഗിച്ചത് ? ഒരു പ്രസ്സുറുംമ്പ് ചോദിച്ചു.
ഞാന്‍ പ്രത്യേകിച്ചാരേം ഉദ്ദേശിച്ചു പറഞ്ഞതല്ല ...നമ്മളോട് ദുഷ്ടത കാണിക്കുന്നവരാരായാലും അത് ദുഷ്ട ശക്തി തന്നെ ...ചോണല്‍ തന്‍റെ നയം വ്യക്തമാക്കി .
അപ്പോള്‍ തീര്‍ച്ചയായും മനുഷ്യരല്ലാതെ മറ്റാരോ കൂടിഉണ്ട് എന്നൊരു സംശയം ബാക്കി നില്‍ക്കുന്നു –മിസ്റ്റര്‍ ചോണല്‍..,മറ്റൊരു പ്രസ്സുറുമ്പിന്‍റെ സംശയം..’ആ ഉണ്ടെങ്കില്‍ കണക്കായിപ്പോയി ..ഉണ്ടെന്ന്‍ തന്നെ വച്ചോ –ഇന്നാളൊരു ദിവസം മാഞ്ചോട്ടില്‍ അളിഞ്ഞ് കിടന്ന മാങ്ങാ നോക്കാന്‍ പോകുന്ന വഴി നിങ്ങടെ ആള്‍ക്കാരിലൊരാള്‍ ഞങ്ങളുടെ ഒരാളെ ഇറുക്കിയതോ ? എന്താ ചക്കേം മാങ്ങേം നിങ്ങടെ മാത്രം സ്വന്തമാണോ ?’കട്ടുറുമ്പായ പ്രസ്സുറുമ്പിനോട് ചോണല് മറു ചോദ്യം ചോദിച്ചു.
ആ ,, എന്താ സംശയം /! പറമ്പിലൊള്ളത് ഞങ്ങടെ വകയാ ,നിങ്ങടെ അടുക്കളക്കാര്യത്തില്‍ ഞങ്ങള് വരുന്നില്ലല്ലോ ...അവരോര് അവരോരുടെ സ്ഥാനത്തിരുന്നാ മതി..അല്ലെങ്കിലിങ്ങനേം ചിലപ്പോഴുണ്ടായെന്ന് വരും .കട്ടുറുംമ്പ് തിരിച്ചടിച്ചു...ഓ സ്ഥാനത്തിരിയ്ക്കുന്നു  പോലും അവരോരുടെ സ്ഥാനത്ത് തന്നെ ഇരുന്നിട്ടാ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പെന്ന് നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കുന്നത് ... നാണമില്ലല്ലോ നിനക്കൊക്കെ ...കട്ടുറുമ്പിന്‍റെ നാവടക്കാന്‍ പോന്നതായിരുന്നു ചോണലിന്‍റെ വാക്കുകള്‍.
പറമ്പിലൊള്ളതൊക്കെ നിന്‍റെയാ ...ഓ ആവും ആവും...ഉവ്വേ ..ഉവ്വേ ...എത്ര കേമായിട്ടാ നീയങ്ങ് പറഞ്ഞ്ഒപ്പിച്ചത്? മാവും മരവുമൊക്കെ ആരുടെയാണെന്ന് ഏതു കൊടി കെട്ടിയവനും അറിയാം ...ഇങ്ങു വന്നേരെ മാവേല്‍ കയറാന്‍ ...’’ അതുവരെ മിണ്ടാതിരുന്ന നീറ് വളരെ ശക്തമായി ആഞ്ഞടിച്ചു .കാര്യങ്ങള്‍ ഇത്രയും ആയപ്പോള്‍ കട്ടുറുമ്പുകള്‍ കോണ്‍ഫറന്‍സില്‍ നിന്ന് വോക്ക്ഔട്ട്‌ നടത്തി.ചോണലുകളുടെ അധിക പ്രസംഗത്തെയും അതിനു കിട്ടിയ ശിക്ഷയേയും പ്രതിപാദിച്ച്’ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിയ്ക്കും ‘ എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത അന്നുതന്നെ അവര്‍ തയ്യാറാക്കി വച്ചു.വോക്കൌട്ടിന് ശേഷം അവശേഷിച്ചവര്‍ പിന്നെയും കുറച്ചു നേരം കൂടി ചര്‍ച്ചകള്‍ തുടര്‍ന്നു. മനുഷ്യരെപ്പോലെയുള്ള വന്‍ ശത്രുക്കളെ  കൂട്ടായി നിന്ന് നേരിടേണ്ട അവസരത്തില്‍ ഉറുമ്പ്‌ വര്‍ഗ്ഗം തന്നെ സ്വസമുദായത്തിലുള്ളവരോട് ഇത്രയും നീചമായും പരുഷമായും പെരുമാറുന്നത് വളരെയധികം നിര്‍ഭാഗ്യകരമാണെന്ന് ചോണല്‍ പ്രസ്താവിച്ചു.ഈ സ്ഥിതി മാറ്റിയെടുക്കാന്‍ എല്ലാവരും സഹകരിക്കുമെന്ന പ്രത്യാശയോടെ ചോണല്‍ മീറ്റിംഗ് പിരിച്ചു വിട്ടു.മീറ്റിംഗ് കഴിഞ്ഞെങ്കിലും അവിടവിടെ ചെറു കൂട്ടങ്ങളായി അവര്‍ വീണ്ടും പലതും  പറഞ്ഞും പരിതപിച്ചും നിന്നു . അടുക്കളയിലെ വെള്ളപ്പൊക്ക മരണവും,തീപ്പോള്ളലേറ്റുള്ള പിടഞ്ഞു മരണവും തുടങ്ങി നടുക്കുന്ന കാഴ്ചകളെപ്പറ്റി ദൃക് സാക്ഷികള്‍  ആ ദാരുണ ദൃശ്യം കാണാത്തവരുടെ  കണ്ണ് നനയിപ്പിക്കാന്‍ പോന്ന വിധത്തില്‍  പറഞ്ഞു കേള്‍പ്പിച്ചു . കട്ടുറുമ്പുകള്‍ക്കിത്തിരി അഹങ്കാരം കൂടുതലാണെന്നും അവര്‍ പിന്‍ഭാഗം പൊക്കി നടക്കുന്നത് തന്നെ അഹങ്കാരത്തിന്‍റെ ലക്ഷണമാണെന്നും മറ്റൊരു കൂട്ടം എറുമ്പുകള്‍ പറഞ്ഞുറപ്പിച്ചു.
നീറുകളുടെ നിരനിരയായുള്ള പോക്ക് കണ്ടാണ്‌ മനുഷ്യന്‍ റാലിയും ജാഥയും സംഘടിപ്പിക്കാന്‍ പഠിച്ചതെന്ന് നീറുകളുടെ ഒരു സംഘം കണ്ടെത്തി.കൂടാതെ പഞ്ഞമാസങ്ങള്‍ക്ക് മുന്‍പേയുള്ള ഉറുമ്പുകളുടെ ആഹാര സമാഹരണ രീതി കണ്ടാണ്‌ മനുഷ്യന്‍ പണവും മറ്റും ബാങ്കുകളിലൊക്കെ കൊണ്ട് സൂക്ഷിക്കാന്‍ തുടങ്ങിയതെന്നും അവര്‍ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി .ഇങ്ങനെ മനുഷ്യന്‍ വളരെ വിലപ്പെട്ട ആശയങ്ങള്‍ ഉറുമ്പുകളില്‍ നിന്ന് ചോര്‍ത്തിയെടുക്കുകയും പ്രാവര്‍ത്തിക മാക്കുകയും ചെയ്യുന്നു.എന്നാല്‍ പിന്നെ നമുക്കും എന്ത് കൊണ്ടവരെ നിരീക്ഷിച്ച് ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കൊണ്ട് വന്നു കൂടാ ...ബുദ്ധിജീവിയും ചിന്തകനുമായ ഒരുറുമ്പ് തന്‍റെ ചിന്താധാരയിലേക്ക് മറ്റുള്ളവരെക്കൂടി ക്ഷണിച്ചു.
കാര്യമൊക്കെ ശരിയാ സാമീ ...പക്ഷേല്  ആ പീക്കിരികളേം തള്ളേം പോലുള്ള പിശാചുക്കളെ നെലയ്ക്ക് നിര്‍ത്താന്‍ ഈ സാരോപദേശോം സമാധാനോം കൊണ്ടൊന്നുമൊക്കുകേലപ്പാ....!ഒരു സ്ത്രീയുറുമ്പ് രംഗത്തെത്തി.ശരിയാ ശരിയാ വനിതകള്‍ അല്‍പ്പം പേരൊഴികെ എല്ലാവരും ആ അഭിപ്രായത്തെ പിന്താങ്ങി.’ഹും അവളല്ലേലും ഇത്തിരി കേമിയാ അല്ലെങ്കിപ്പിന്നെ ആണുങ്ങള് പറയുന്നിടത്ത് അവക്കെന്താ കാര്യം ?ബാക്കിയാര്‍ക്കും അറിയാത്ത പോലെ ...”ഒരു പെണ്ണ് കേറി ഷൈന്‍ ചെയ്‌താല്‍ മറ്റൊരു പെണ്ണിന് പിടിക്കുമോ ?’ആ പിള്ളേര് ബോയിംഗ് സ്കൂളിലാണ് പഠിക്കുന്നെന്നു അവരുടെ അടിച്ചു തളിക്കാരി പറേണ കേട്ടു,അവിടെ പഠിക്കുന്ന ഒരെണ്ണം വിത്തിന് നല്ലതില്ല .അതുങ്ങളെയാ അവളൊരു കേമി നെലയ്ക്ക് നിര്‍ത്താന്‍ പൊന്നെ ...ഇന്നാളൊരു ദിവസം അതുങ്ങടമ്മ പൊട്ടു കുത്തുന്ന  ചാന്ത് എടുത്ത് ഞങ്ങടെ മേത്തോഴിച്ചതാ,കണ്ണ് നീറീട്ട് നെലോളിച്ചോണ്ടോടിയ ഞങ്ങടെ മേക്ക് പിന്നേം പിന്നേം ചാന്തൊഴിച്ച് ഡിസൈനൊണ്ടാക്കി  കളിയാരുന്നു .തള്ള വന്നു നോക്കുമ്പം ചാന്തും തീര്‍ന്നു ,നെലോം വൃത്തികേടായി ,എല്ലാത്തിനേം പിടിച്ച് നല്ല അലക്കലക്കി തള്ള.അത് കണ്ടപ്പോഴാ ഞങ്ങടെ കണ്ണ് നീറ്റലിന് അല്‍പ്പം ആശ്വാസം വന്നത് ...എന്നാലെന്താ കുറച്ചു കഴിഞ്ഞപ്പോള്‍ തള്ള വരുന്ന വഴിയ്ക്ക് പഴത്തൊലി കൊണ്ടുചെന്നിട്ട് അവരെ വീഴ്ത്തി പകരം വീട്ടിയ  കുരുത്തം കേട്ട പിള്ളേരാ അവറ്റകള്....വിമത വനിതകള്‍ കേമിപ്പെണ്ണുങ്ങളെ ശരിക്ക് ചവിട്ടിത്താഴ്ത്തി.സ്ത്രീകളല്ലേ ഒന്നിച്ചാലെ അതിശയിക്കേണ്ടതുള്ളൂ..നമുക്ക് ഭാവിയെപ്പറ്റി ചിന്തിക്കാം,ചിന്തകനുറുമ്പ് ബാക്കിയുള്ളവരുടെ ശ്രദ്ധ തിരിച്ച് നല്ല വഴി നടത്താന്‍ തീരുമാനിച്ചു . എന്‍റെ ഇത്രേം നാളത്തെ അനുഭവ സമ്പത്ത് വച്ച് ചില കാര്യങ്ങള്‍ പറയാം ,കേട്ട് നോക്ക്.എന്നിട്ട് തീരുമാനമെടുക്കാം ..ചിന്തകന്‍ തുടര്‍ന്നു. ഇനി നമ്മളില്‍ കുറച്ചു പേര്‍ നിരീക്ഷകരായിരിക്കും .യുവ ഉറുമ്പുകളെയാണ് അതിനാവശ്യം .അവര്‍ പല ദിക്കുകളില്‍ പോയി എന്തൊക്കെ എവിടെയൊക്കെ ഉണ്ട് ,അപകട നിലവാരത്തിന്‍റെ തോതെത്രയാണ് ?,തുടങ്ങിയ വിശദാംശങ്ങള്‍ ഗ്രഹിച്ചു വരിക ,അതിനു ശേഷം ആവശ്യാനുസരണം ആള്‍ക്കാര്‍ പോകുക.പീക്കിരികളും തള്ളയും ഉറങ്ങുന്ന സമയമാണെങ്കില്‍ പറ്റുമെങ്കില്‍ അവരുടെ ചെവിയില്‍ എന്തെങ്കിലും കൊണ്ടിടുക പെട്ടെന്ന് തന്നെ ചെവിയില്‍ നിന്ന് ഇറങ്ങിപ്പോരുക ,നല്ല ഉറപ്പുണ്ടെങ്കില്‍ മാത്രം നല്ല ഒരു കടിയും കൊടുത്തേക്കുക .കൂടാതെ അവരുടെ നടവഴികളില്‍ പഴത്തൊലിത്തുണ്ടുകളോ ,എണ്ണ പുരണ്ട വിളക്ക് തിരികളോ കൊണ്ടിടുക..വഴി നടന്നാലന്നേരം തെന്നി വീണ് കയ്യോ കാലോ ഒടിയണം..പിന്നെ നമ്മുടെ നേരെ അവരുടെ കൈ കാലുകള്‍ പൊങ്ങരുത് . ഇനിയൊന്ന് സ്ത്രീയുറുമ്പുകള്‍ എത്രത്തോളം മുട്ടയിടാമോ അത്രത്തോളമിട്ട അംഗ സംഖ്യ വര്‍ദ്ധിപ്പിക്കുക.മനുഷ്യരെ കടിയ്ക്കാനും ഇറുക്കാനും കിട്ടുന്ന  ഒരവസരവും പാഴാക്കാതിരിക്കുക .പറ്റുമെങ്കില്‍ നമ്മില്‍ കു റച്ചു പേര്‍ക്കെങ്കിലും കുറച്ചു വിഷം കടമായിത്തരാന്‍  പാമ്പുകളോടോ, പഴുതാരകളോടോ അപേക്ഷിക്കാം.കട്ടുറുമ്പുകളുമായി പിണങ്ങാതെ ,ഒരകലത്തില്‍ നിര്‍ത്തി അവരെ നമുക്ക് ഗുണ്ടകളായി ഉപയോഗിക്കാം ,ഇങ്ങനെയുള്ള പാരത്തരങ്ങള്‍ക്ക് മനുഷ്യനെത്തന്നെ മാതൃകയാക്കുന്നതാണ് ബുദ്ധി.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്ക്കും അനുകൂലമായിത്തോന്നുന്നുണ്ടെങ്കില്‍ പ്രാവര്‍ത്തികമാക്കാം .ഏറെക്കുറെ അധോലോക ജീവികളായ ഉറുമ്പ് ലോകത്തിനത് നന്മയുണ്ടാക്കും. സുഭാഷിതം പംക്തി കൂടി കൈകാര്യം ചെയ്യുന്ന വന്ദ്യ വയോധികനായ ഉറുമ്പ്  സാമി പറഞ്ഞു നിര്‍ത്തി.എല്ലാവരും അദ്ദേഹത്തിന്‍റെ  ഉപദേശത്തെ സ്വാഗതം ചെയ്താലെന്ന പോലെ അവരവരുടെ കൃത്യ നിര്‍വഹണത്തിലേക്കായി  നിര നിരയായി യാത്ര തുടങ്ങി........
   




2018, ജനുവരി 11, വ്യാഴാഴ്‌ച

പഴമയുടെ പുണ്യം-മലബാര്‍
“മാതംഗാനനം അബ്ജ വാസ രമണീം
         ഗോവിന്ദമാദ്യം ഗുരും
         വ്യാസം പാണിനി ഗര്‍ഗ്ഗ നാരദ കണാദാദ്യാന്‍
         മുനീന്ദ്രാന്‍ ബുധാന്‍
         ദുര്‍ഗ്ഗാം ചാപി മൃദംഗ ശൈലനിലയാം
         ശ്രീ പോര്‍ക്കലീം ഇഷ്ടദാം
         ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന:
         കുര്‍വന്ത്വമീ മംഗളം !”
കോട്ടയം തമ്പുരാന്‍ രചിച്ച ആട്ടക്കഥകളുടെ പ്രസിദ്ധമായ വന്ദന ശ്ലോകം !
ബാല്യകാലത്ത് പരീക്ഷയൊക്കെ കഴിഞ്ഞ് വേനല്‍ അവധി ദിവസങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്രങ്ങളില്‍ കഥകളി കാണുവാന്‍ പോകുക പതിവായിരുന്നു. അന്ന് നീലകണ്ഠന്‍ നമ്പീശന്‍ ആശാന്‍റെ കണ്ഠത്തില്‍ നിന്ന് ഒഴുകി വന്ന,ഭക്തി വഴിഞ്ഞൊഴുകുന്ന ഈ ശ്ലോകം കഥകളി പ്രേമികളെ ധന്യരാക്കിയ സന്ധ്യകള്‍ ഇന്നും മറക്കുവാനാകുന്നില്ല .
അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് ,ആരാണ് ഈ ശ്രീപോര്‍ക്കലി ,എന്താണ് മൃദംഗ ശൈല നിലയം എന്നൊക്കെ.അച്ഛന് അറിയാമായിരുന്നിരിക്കണം, ഭയം മൂലം സംശയം മനസ്സിലൊതുക്കി വച്ചു.പിന്നീട് സാഹചര്യങ്ങള്‍ മാറവേ ഇക്കാര്യങ്ങളൊക്കെ  വിസ്മൃതിയുടെ കയങ്ങളില്‍ മുങ്ങിപ്പോകുകയും ചെയ്തു.
ഈയിടെ ഒരു ദിവസം ഞങ്ങള്‍ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ചെറിയ യാത്ര പോകുന്നതിനെ പറ്റി ആലോചിച്ചു.പല സ്ഥല നാമങ്ങളും നിര്‍ദ്ദേശിക്കപ്പെട്ടു എങ്കിലും ഒടുവില്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് കേരളത്തിന്‍റെ വടക്കന്‍ ജില്ലയായ കണ്ണൂര്‍ ആയിരുന്നു.അതിന് ചെറിയ ഒരു കാരണവും ഉണ്ടായിരുന്നു.ഞങ്ങളുടെ സുഹൃത്തുക്കളായ മുരളി സാറും ഭാര്യ ജയയും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുവാന്‍ കണ്ണൂര്‍ വരെ പോകുന്നുണ്ടായിരുന്നു.എന്നാല്‍ പിന്നെ അവിടെയ്ക്ക് തന്നെ ആകട്ടെ യാത്ര എന്ന് തീരുമാനിക്കുകയായിരുന്നു.മഹാക്ഷേത്രങ്ങളാലും, മനോഹരങ്ങളായ കടലോര പ്രദേശങ്ങളാലും സമ്പന്നമാണല്ലോ അവിടം. യാത്രാ ടിക്കറ്റുകളും ,താമസ സൗകര്യങ്ങളും എല്ലാം മുരളിസാര്‍ തന്നെ ഓണ്‍ ലൈനായി ശരിയാക്കി.
അങ്ങനെ ഒക്ടോബര്‍ മാസം 24ന് ഞങ്ങള്‍ രണ്ടു പേരും കൂടി മാവേലിക്കരയില്‍ നിന്ന് ഒന്‍പത് മണിയോടെ തീവണ്ടി കയറി.(കൂട്ടുകാര്‍ അവരുടെ താമസ സ്ഥലമായ കൊച്ചിയില്‍ നിന്ന് രണ്ടു ദിവസം മുന്‍പ് തന്നെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുവാന്‍ വേണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു.) യാത്രയുടെ ആവേശത്തില്‍ സമയം പോയതറിഞ്ഞില്ല, വൈകുന്നേരം ഏകദേശം ആറു മണിയോടെ ഞങ്ങള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ആദ്യമായി കണ്ണൂരില്‍ വരുന്ന എനിക്ക് സ്റ്റേഷനോട് ചേര്‍ന്ന് തന്നെ സ്ഥിതി ചെയ്തിരുന്ന ഒരു മുത്തപ്പന്‍ ക്ഷേത്രം ചേട്ടന്‍ ചൂണ്ടി കാണിച്ചു തന്നു,,...അത് റെയില്‍വേ മുത്തപ്പനാണത്രെ. ശരിയായ മുത്തപ്പന്‍ പറശ്ശിനിക്കടവ് മുത്തപ്പനാണ്. അവിടം ഞങ്ങളുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെട്ടത് തന്നെയാണ്. രണ്ട് മുത്തപ്പന്‍ ക്ഷേത്രങ്ങളിലും അചാരാനുഷ്ഠാനങ്ങളെല്ലാം ഒരു പോലെ ആണെന്ന് പറയപ്പെടുന്നു. റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിന്‍റെ നേരെ എതിര്‍ വശത്ത് റോഡിന്‍റെ മറുഭാഗത്തായിരുന്നു ഞങ്ങള്‍ക്ക് താമസിക്കുവാന്‍ ബുക്ക് ചെയ്തിരുന്ന ഗ്രീന്‍ പാര്‍ക്ക് ഹോട്ടല്‍.പടികള്‍ കയറി ചെല്ലുമ്പോള്‍ ഞങ്ങളുടെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ സുഹൃത്തുക്കള്‍  കാത്തിരിപ്പുണ്ടായിരുന്നു.
സാധന സാമഗ്രികള്‍ ഒതുക്കി വച്ച് ഒന്ന് ‘ഫ്രഷ്’ ആയി വന്നതിനു ശേഷം ഞങ്ങള്‍ എല്ലാവരുംകൂടി  ഒരു മുറിയില്‍ ഒത്തു കൂടി. മുറിയും കിടക്കവിരികളും ,ബാത്ത് റൂം ടവ്വലുകളും ഒന്നും വേണ്ടത്ര വൃത്തി ഉള്ളവ ആയിരുന്നില്ല,എന്ന് മാത്രമല്ല മുറിയിലെ ഒരു ലൈറ്റ് കത്താത്തതും ടോയിലെറ്റിലെ പൈപ്പ് ലീക്ക് ചെയ്യുന്നതുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പിന്നീട് രാത്രി ഭക്ഷണം കഴിക്കുന്നതിനായി പുറത്തേക്കിറങ്ങിയപ്പോള്‍ ‘ഹൗസ്കീപ്പിംഗ്’ സ്റ്റാഫ്നോട്  പറയുകയും ചെയ്തു. പിറ്റേ ദിവസം ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രം അവര്‍ ശരിയാക്കി തന്നെങ്കിലും മറ്റുള്ള കാര്യങ്ങള്‍ പഴയത് പോലെ തന്നെ തുടര്‍ന്നു.രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളൂ എന്ന് കരുതി ഞങ്ങളും അസൗകര്യങ്ങള്‍ അവഗണിച്ചു.
അടുത്ത ദിവസം പ്രഭാത ഭക്ഷണം കഴിഞ്ഞ് എട്ടേ മുക്കാലോടെ കാല്‍നടയായി ഞങ്ങള്‍ കണ്ണൂര്‍ കടല്‍ക്കരയിലെ ‘ക്ലിഫ് വാക്ക് വേ’ യിലേക്ക് പുറപ്പെട്ടു.മൂന്ന് വശവും സമുദ്രത്താല്‍  ചുറ്റപ്പെട്ടിരിക്കുന്ന ക്ലിഫ് ലേക്ക് താമസ സ്ഥലത്ത് നിന്നും ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരം ഉണ്ട്.പോകുന്ന വഴിക്ക് റോഡിന് ഇടതു  ഭാഗത്തുണ്ടായിരുന്ന സ്ഥലങ്ങള്‍ ഏറിയ പങ്കും ഡിഫന്‍സിന്‍റെ അധീനതയിലാണ്.നന്നായി പരിപാലിച്ചു വരുന്ന ഉദ്യാനങ്ങളും, വൃത്തിയുള്ള റോഡും, ആശുപത്രിയും സ്കൂളും ഒക്കെ അവരുടെ അച്ചടക്ക ബോധം വിളിച്ചു പറയുന്നവയായിരുന്നു.ഡിഫന്‍സ് ഏരിയയില്‍ ഫോട്ടോ എടുക്കുന്നത് കര്‍ശനമായി നിരോധിച്ചിരുന്നെങ്കിലും,ഏരിയ അവസാനിക്കുന്നിടത്ത് റോഡരികില്‍ വച്ചിട്ടുണ്ടായിരുന്ന ഒരു കൂറ്റന്‍ ടാങ്കിനടുത്ത് ചെല്ലുന്നതിനും,ഫോട്ടോ എടുക്കുന്നതിനും ഒന്നും പൊതുജനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല.


 
ടാങ്കിന്‍റെ വലിപ്പവും പട്ടാളത്തിന്‍റെ അച്ചടക്കവും കണ്ടുകൊണ്ട് അഭിമാനത്തോടെ ഞങ്ങള്‍ നടപ്പ് തുടര്‍ന്നു.വാക്ക് വേ യില്‍ എത്തുമ്പോഴേക്കും വെയില്‍ മൂത്തിരുന്നു.ധാരാളം പൂച്ചെടികളും,മരങ്ങളും നിരന്നു നിന്നിരുന്ന ഗവണ്മെന്റ് ഗസ്റ്റ്‌ ഹൗസിന്‍റെ നടപ്പാതയിലൂടെ വേണം വാക്ക് വേ യിലേക്കിറങ്ങുവാന്‍.അവിടെ നില്‍ക്കുമ്പോള്‍ കടല്‍ ഏറെ താഴ്ച്ചയിലാണ്. ആഴക്കൂടുതലും അപകടകാരികളായ ചുഴികളുടെ സാന്നിദ്ധ്യവും കണക്കിലെടുത്ത് അവിടെ കമ്പി വേലികളും,മുന്നറിയിപ്പ് ഫലകങ്ങളും സ്ഥാപിച്ചിരുന്നു.മരങ്ങളുടെ തണല്‍ പറ്റി ധാരാളം നടക്കാം, ഇടയ്ക്കിടെ സ്ഥാപിച്ചിട്ടുള്ള കസേരകളില്‍ ഇരുന്നു വിശ്രമിക്കുകയും ചെയ്യാം. ചെറു വഞ്ചികളില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളും ,അതിനപ്പുറം ദൂരെ നീലക്കടലും ചക്രവാളവും ഒന്നിക്കുന്ന മനോഹരമായ കാഴ്ചയും,പ്രകൃതിയുടെ മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സാരരെന്നു നമ്മളെ ചിന്തിപ്പിക്കുക തന്നെ ചെയ്യും.വാക്ക് വേയ്ക്ക് അടുത്ത് തന്നെ ലൈറ്റ് ഹൗസും,ചെറിയ ഒരു പാര്‍ക്കും ഉണ്ട്.അവിടെ നിന്നാല്‍ കടല്‍ നമ്മെ ചുറ്റി വളഞ്ഞിരിക്കുന്നത് പോലെ തോന്നും.എത്ര കണ്ടാലും മതി വരാത്ത കാഴ്ചകള്‍ തത്ക്കാലം അവസാനിപ്പിച്ച്
   
          
(ക്ലിഫ് പാത്ത് വേയില്‍ നിന്നുള്ള ദൃശ്യം)
ഞങ്ങള്‍ നേരെ പയ്യാമ്പലം ബീച്ചിലേക്ക് യാത്ര തിരിച്ചെങ്കിലും വെയിലിന്‍റെ കാഠിന്യം കൂടിയിരുന്നതിനാല്‍ അവിടെ അധിക നേരം ചിലവഴിക്കുവാനായില്ല. ബീച്ചിനടുത്ത് തന്നെ ലോകത്തോട്‌ വിടപറഞ്ഞ    ഭരണകര്‍ത്താക്കളുടെയും,രാഷ്ട്ര നായകന്മാരുടെയും, സാഹിത്യകാരന്‍മാരുടെയും ചെറുതും വലുതുമായ ഒട്ടേറെ  ശവകുടീരങ്ങള്‍ കാണാമായിരുന്നു.കുങ്കുമ നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ആന്‍റിഗോണം ചെടിയുടെ വള്ളികള്‍ ഈ കുടീരങ്ങളില്‍ പുഷ്പാര്‍ച്ചന ചെയ്തത് പോലെ അവിടമാകെ പടര്‍ന്നു ശോഭിച്ചിരുന്നു.ചൂട് താങ്ങുവാനാകുന്നതിലും അധികമായിരുന്നതിനാല്‍ ഒരു ഓട്ടോ റിക്ഷയില്‍ കയറി പഴയ ബസ്‌ സ്റ്റാന്‍ഡിനടുത്തേക്കാണ് പിന്നീട് പോയത്.അവിടെ വീഡിയോ ലിങ്ക്സ് എന്ന ഒരു കടയില്‍ വീഡിയോ ക്യാമറ അന്വേഷിച്ചാണ് പോയതെങ്കിലും ലഭിച്ചില്ല.വീണ്ടും ഓട്ടോ റിക്ഷയില്‍ കയറി കണ്ണൂര്‍ ലുലു എന്നാ പേരിലുള്ള ഷോപ്പിംഗ്‌ മാളില്‍ എത്തി.അവിടെ നിന്ന് കുറച്ച് തുണിത്തരങ്ങളൊക്കെ  വാങ്ങിയിട്ട് അടുത്ത് തന്നെയുള്ള ഗ്രാന്‍ഡ്‌ പ്ലാസ , മലബാര്‍ റെസിഡന്‍സിയില്‍ കയറി ഉച്ച ഭക്ഷണം കഴിച്ച്,വിശ്രമത്തിനായി താമസ സ്ഥലത്തേക്ക് പോയി .


(പയ്യാമ്പലം ബീച്ച് )
ചെറുകുന്നത്തമ്മ
ഉച്ച നേരത്തെ വിശ്രമത്തിന് ശേഷം പ്രധാന പരിപാടിയായ ക്ഷേത്ര ദര്‍ശനത്തിന് എല്ലാവരും തയ്യാറായി വന്നപ്പോഴേക്കും പോകാന്‍   ഏര്‍പ്പാടാക്കിയിരുന്ന ഇന്നോവ കാര്‍ ഹോട്ടല്‍ മുറ്റത്ത്‌ ഹാജരായിക്കഴിഞ്ഞിരുന്നു.വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഷൈജു എന്ന ചെറുപ്പക്കാരനായ ഞങ്ങളുടെ സാരഥി, കാര്‍ ഓടിക്കുന്നതില്‍  സമര്‍ത്ഥനായിരുന്നു.ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങളില്‍ അവയുടെ പ്രവേശന സമയം അനുസരിച്ച്  എത്തിച്ചു തരണമെന്ന് ആദ്യം തന്നെ ഞങ്ങള്‍ അയാളോട് ആവശ്യം പറഞ്ഞു.ചെറിയ ഒരു തലയാട്ടല്‍ കൊണ്ട് അതിനയാള്‍ മറുപടി നല്‍കി.
ഏകദേശം അഞ്ചു മണിയോടെ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിനു മുന്നില്‍ ഞങ്ങളെ  അയാള്‍ എത്തിച്ചു.വളരെ വലിപ്പമുള്ള ആ പഴയ ക്ഷേത്രം തുറക്കുവാന്‍ ഇനിയും അര മണിക്കൂര്‍ കൂടി കഴിയണം.അത്രയും നേരം ഞങ്ങള്‍ ക്ഷേത്ര പരിസരം ഒന്ന് പ്രദിക്ഷണം വച്ചു നടന്നു കണ്ടു.ശാന്തവും ഹരിതാഭവുമായ ആ ഗ്രാമത്തിലെ കര്‍ഷകര്‍ പലരും അവിടെ നെല്ല് ഉണക്കുന്നത് കാണാമായിരുന്നു. ക്ഷേത്രത്തിലെ നേദ്യവും വഴിപാടുകളും ഒക്കെ ഈ നെല്ല് കൊണ്ടാണത്രെ നടത്തുന്നത്.ക്ഷേത്രത്തിനടുത്ത് തന്നെ ഭക്ഷണശാലയും, വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന നാലേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രക്കുളവും കാണാം.പരിസര വീക്ഷണമൊക്കെ കഴിഞ്ഞപ്പോഴേക്കും അകത്ത് പ്രവേശിക്കുവാനുള്ള സമയമായി.പ്രധാന പ്രതിഷ്ഠ ഭഗവതി ആണെങ്കിലും,കയറിച്ചെല്ലുമ്പോള്‍ നേരെ കാണുന്നത് ശ്രീകൃഷ്ണ സ്വാമിയെ ആണ്. അതിന് തൊട്ടടുത്തു വലതു ഭാഗത്തായി മറ്റൊരു ശ്രീകോവിലില്‍ അന്നപൂര്‍ണ്ണേശ്വരി വരദായിനിയായി നിലകൊള്ളുന്നുണ്ട്.അവിടത്തെ ശാന്തിക്കാരും ,മറ്റ് ജോലിക്കാരും ഞങ്ങള്‍ ദൂര ദേശത്ത് നിന്ന് വരുന്നതാണെന്ന് മനസ്സിലാക്കി, ക്ഷേത്രത്തിനെ പറ്റിയുള്ള ചില  കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.അന്നപൂര്‍ണ്ണേശ്വരി ദേവിയെ പുറത്തു നിന്ന് കാണുവാന്‍ ഒരു വലിയ ജനാല ഉണ്ടെന്നും, നേരെ ദേവീയുടെ  നടയിലേക്ക് പ്രവേശിക്കരുതാത്തത് കൊണ്ടാണ് ആദ്യം ശ്രീകൃഷ്ണ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു തന്നു.ഒരു ക്ഷേത്രമാണെങ്കിലും ഈ രണ്ടു പ്രതിഷ്ഠകളും രണ്ടു പഞ്ചായത്തില്‍ ആണെന്നും,ദേശക്കാര്‍ കണ്ണപുരം കണ്ണനായും ,ചെറുകുന്നത്തമ്മയായും ആണ് ആരാധന നടത്തുന്നതെന്നും പറഞ്ഞു .തുടര്‍ന്നുള്ള ക്ഷേത്ര ദര്‍ശന പരിപാടി അവരുമായി പങ്കു വച്ചപ്പോള്‍ കഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം കൂടി ദര്‍ശിച്ചാല്‍ മാത്രമേ ദര്‍ശനം പൂര്‍ണ്ണമാകുകയുള്ളൂ എന്ന്‍ ഒരു വിവരം കൂടി പറഞ്ഞു തന്ന ആ നല്ല മനുഷ്യരോട് നന്ദി പറഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു.  

                                
(ചെറുകുന്നം ക്ഷേത്രം)
മാടായിക്കാവ്
    ചെറുകുന്നം ക്ഷേത്രത്തിന്‍റെ പഴക്കം,കുളത്തിന്‍റെ വിസ്തൃതി, ആളുകളുടെ പെരുമാറ്റ മര്യാദ ഇതൊക്കെ ചര്‍ച്ച ചെയ്തിരിക്കെ, അവാര്‍ഡ് സിനിമാ നായകനെപ്പോലെയുള്ള ഷൈജു, കാര്‍ വിസ്തൃതമായ ഒരു പ്രദേശത്ത് കൊണ്ട് നിര്‍ത്തി, മാടായിക്കാവ് എത്തി എന്നു പറഞ്ഞു. കണ്ണൂരില്‍ നിന്ന് പഴയങ്ങാടി വഴിയുള്ള പയ്യന്നൂര്‍ റൂട്ടിലാണ്‌ ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായ മാടായിക്കാവ് സ്ഥിതി ചെയ്യുന്നത്.രൌദ്ര ഭാവത്തില്‍ കുടികൊള്ളുന്ന ദേവീ ദര്‍ശനത്തിനായി ഭക്തിയോടെ ഞങ്ങള്‍ നേരെ ക്ഷേത്രത്തിന്നുള്ളിലേക്ക് നടന്നു.
      
                                   
(മാടായിക്കാവ് )
കര്‍ശനമായ  ക്ഷേത്ര മര്യാദകള്‍ ക്ഷേത്ര സന്ദര്‍ശകര്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒന്ന് രണ്ട് പേര്‍ വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.ക്ഷേത്ര വാദ്യങ്ങളുടെ ശബ്ദം കേട്ടു കൊണ്ട് അകത്തേക്ക് പ്രവേശിച്ച ഞങ്ങള്‍ കണ്ടത്,വളരെ വലിയ ഗൌരവക്കാരനായ ഒരു പൂജാരി ശ്രീകോവിലിനു മുന്നിലുള്ള സോപാനത്തില്‍ കണ്ണടച്ചിരുന്ന് എന്തൊക്കെയോ പൂജകള്‍ ചെയ്യുന്നതാണ്. സ്ത്രീകളെയും ,പുരുഷന്മാരെയും ഇരു വശങ്ങളിലേക്ക് നയിച്ച ക്ഷേത്ര ജീവനക്കാരനോട് അവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിച്ചപ്പോള്‍, ക്ഷേത്രത്തിലെ വളരെ പ്രധാനപ്പെട്ട പൂജയായ കളമെഴുത്തും പാട്ടുമാണ്‌ നടക്കുന്നതെന്നും ,രണ്ടു മണിക്കൂര്‍ വേണ്ടി വരും പൂജ അവസാനിക്കുവാനെന്നും, അത് കഴിഞ്ഞു മാത്രമേ ദര്‍ശനം സാധ്യമാകൂവെന്നും അയാള്‍ ഞങ്ങളെ അറിയിച്ചു.ചിട്ടപ്പെടുത്തി അടുക്കി വച്ചിരുന്ന യാത്രാ പരിപാടിയായിരുന്നതിനാല്‍ അത്രയും നേരം അവിടെ നില്‍ക്കുവാനാകാതെ മടങ്ങുവാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.രൌദ്ര ഭാവത്തിലുള്ള ദേവിയുടെ പ്രധാന പൂജാ ദിവസം വന്നത് ഭാഗ്യമാണെന്നും,അത് കാണാതെ പോകരുതെന്നും അവിടെയ്ക്ക് വന്നു കൊണ്ടിരുന്ന പല ഭക്ത ജനങ്ങളും സ്നേഹപൂര്‍വ്വം ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു.സമയം ആറു മണി കഴിഞ്ഞിരിക്കുന്നു,വൈകുന്നതിന് മുന്‍പായി ഇനിയും മൂന്ന് ക്ഷേത്രങ്ങള്‍ കൂടി കാണേണ്ടതുള്ളതുകൊണ്ട് തത്ക്കാലം ഞങ്ങള്‍ അവരോട് വിടപറഞ്ഞു യാത്ര തുടര്‍ന്നു. ഉഗ്രസ്വ്രരൂപിണിയായ മാടായിക്കാവിലമ്മ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദേവതയാണെന്ന് ഞങ്ങളുടെ സാരഥി ഷൈജുവും കുറഞ്ഞ വാക്കുകളില്‍ പറഞ്ഞു.
                                                       തൃച്ചംബരം ശ്രീകൃഷ്ണസ്വാമി  ക്ഷേത്രം
കളമെഴുത്തും പാട്ടും പൂജകള്‍ ഇനിയൊരിക്കല്‍ വന്നു കാണാമെന്ന് ആശ്വസിച്ചു കൊണ്ട് എല്ലാവരും കാറിലിരുന്നു ക്ഷേത്രത്തിന്‍റെ ഗംഭീര്യത്തെപ്പറ്റി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ പൈലെറ്റിനു വഴി തെറ്റിയത് പോലെ തോന്നി.പിന്നീട് ഒന്നു രണ്ട് വഴികളിലൂടെ കറങ്ങി ഒരു തോടിനരികെ അയാള്‍ കാര്‍ കൊണ്ട്  നിര്‍ത്തി.അവിടെയിറങ്ങി തോടിനു കുറുകെയുള്ള ഒരു ചെറിയ  നടപ്പാലത്തിലൂടെ നടന്നെത്തിയത് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ പിന്‍ ഭാഗത്താണ്.ഇരുളിന് കനം കൂടിയിരുന്നു.ക്ഷേത്ര നിയമങ്ങള്‍ വളരെ കര്‍ശനങ്ങള്‍ തന്നെ ഇവിടെയും. പുരുഷന്മാര്‍ ഷര്‍ട്ട്‌ ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള കമ്പികൊണ്ടുള്ള സ്റ്റാന്‍ഡില്‍ തൂക്കിയിട്ടിട്ട് മാത്രമേ അകത്തു പ്രവേശിക്കാവൂ അതാണ്‌ ചിട്ട.അതി പുരാതനമായ ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളും, ആലേഖനം ചെയ്യപ്പെട്ടിരുന്ന ലിപികളും അതിന്‍റെ പഴക്കവും മഹത്വവും വിളിച്ചോതുന്നവയാണ്. തളിപ്പറമ്പിലെ ഈ സ്ഥലത്ത് പണ്ട് ശംബര മഹര്‍ഷി തപസ്സ് ചെയ്ത് വിഷ്ണുവില്‍ ലയിച്ചതിനാലാണ് ഈ പേര് വരാന്‍ കാരണമെന്നാണ് പഴമക്കാര്‍ പറയുന്നത്.പ്രധാന ക്ഷേത്രത്തിന് പുറത്ത് ഉപ ദേവനായി പരമശിവനെയും പ്രതിഷ്ടിച്ചിട്ടുണ്ട്.                          ക്ഷേത്ര നിയമങ്ങളും ഇരുട്ടും ചിത്രങ്ങളെടുക്കുന്നതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു.ശ്രീകൃഷ്ണ ദര്‍ശനം കഴിഞ്ഞ് അടുത്ത ലക്ഷ്യസ്ഥാനമായ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം       
തളിപ്പറമ്പില്‍ തന്നെ വളരെ ഉയര്‍ന്ന ഒരു  സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  അതി പുരാതനമായ ശിവ ക്ഷേത്രമാണിത്.               വെട്ടുകല്ല് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അനേകം വലിയ പടിക്കെട്ടുകള്‍ കയറി ചെന്നാല്‍ ഭിഷഗ്വര രൂപനായിരിക്കുന്ന മഹാദേവനെ കണ്ടു വണങ്ങാം.നിയമങ്ങള്‍ മറ്റു ക്ഷേത്രങ്ങളിലെന്ന പോലെ തന്നെ കര്‍ശനം തന്നെ. നിശബ്ദവും ഗംഭീരവുമായ ക്ഷേത്രത്തിലേക്ക് എല്ലാവരും വളരെ ഭയ ഭക്തി ബഹുമാനങ്ങളോടെയാണ്പ്രവേശിച്ചു കണ്ടത്.ദര്‍ശനം കഴിഞ്ഞ് ക്ഷേത്രത്തിലെ ചടങ്ങുകളെ പറ്റിയും,ഐതീഹ്യ കഥകളെ പറ്റിയും ഒക്കെ  അറിയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സമയം അനുവദിക്കാത്തതു കൊണ്ട് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. അന്ധകാരാവൃതമായ കുന്നിന്‍ മുകളിലെ ആ ക്ഷേത്രം കൈലാസമെന്നത്‌ പോലെ തലയെടുപ്പോടെ നിലകൊണ്ടു.                                            ശ്രീ രാജരാജേശ്വര ക്ഷേത്രം     
വൈദ്യനാഥനായ മഹാദേവനരികില്‍ നിന്ന് നേരെ തളിപ്പറമ്പില്‍ തന്നെയുള്ള രാജരാജേശ്വരനായ പരമശിവനെ കാണുവാനാണ് പിന്നീട് പോയത്. മുന്‍ ക്ഷേത്രങ്ങളേക്കാള്‍ ഒന്ന് കൂടി മുറുകിയ നിയമങ്ങളാണ് ഇവിടെ. സ്ത്രീകള്‍ക്ക് അത്താഴപ്പൂജ കഴിഞ്ഞു മാത്രമേ അകത്ത് പ്രവേശിക്കുവാനാകൂ, അതായത് സന്ധ്യയ്ക്ക് ഏഴ് ഏഴരയോടെ മാത്രമേ ദര്‍ശനം ലഭിക്കൂ. ചെറിയ തോള്‍ സഞ്ചി പോലും  കയ്യിലെടുക്കാനാകില്ല, എന്ന് തന്നെയല്ല വെളിയില്‍ ഒരു കൌണ്ടറില്‍ നിന്ന് ‘നെയ്യമൃത്’ ശീട്ടാക്കി  അതും കൊണ്ട് വേണം പ്രവേശന ദ്വാരത്തിലെത്തുവാന്‍. അവിടെ ശീട്ട് വാങ്ങി നെയ്‌ നിറച്ച് വായ മൂടിക്കെട്ടിയ ചെറിയ പാത്രങ്ങള്‍ ക്ഷേത്ര ജീവനക്കാര്‍ കയ്യില്‍ തരും. അതുമായി മാത്രമേ സ്ത്രീകള്‍ അകത്ത് ദര്‍ശനം നടത്താവൂ,അത് നിര്‍ബന്ധമാണത്രെ. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ അല്‍പ്പം തിരക്ക് അനുഭവപ്പെട്ടെങ്കിലും ദര്‍ശനത്തിന്  ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല .തെക്കന്‍ കേരളത്തില്‍ ശ്രീകോവിലിനു തൊട്ടു
                    രാജരാജേശ്വര ക്ഷേത്രം 
                                             
                                            മുന്നിലുള്ള ചെറിയ പടികളില്‍ ശാന്തിക്കാരന്‍ മാത്രമേ കയറി നിന്ന് കണ്ടിട്ടുള്ളു.പക്ഷെ വടക്കുള്ള തൃച്ചംബരം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക്‌ പടികളില്‍ കയറി നിന്ന് നേരെ ദര്‍ശനം നടത്താം. ഭയമുളവാക്കുന്ന വലിയ കണ്ണുകളുള്ളതായും,വശങ്ങളിലേക്ക് ചെവി പോലെ ഉള്ളതായും ഒക്കെ കാണപ്പെട്ട രാജരാജേശ്വര പ്രതിഷ്ഠ വളരെ ഉയരത്തില്‍ പ്രത്യേക രീതിയിലാണ് സ്ഥിതി ചെയ്യുന്നത്.എന്തായാലും മഹാദേവനെ നന്നായി വണങ്ങി ഞങ്ങള്‍ പടിയിറങ്ങി.അത്താഴപ്പൂജ കഴിഞ്ഞു ക്ഷേത്ര പ്രദിക്ഷണം അനുവദിക്കാത്തതിനാല്‍ അന്നത്തെ ക്ഷേത്ര ദര്‍ശനം അവസാനിപ്പിച്ച്  താമസ സ്ഥലത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചു. മടക്കയാത്രയില്‍ ഇന്ത്യന്‍ കോഫി ഹൌസില്‍ കയറി ഭക്ഷണം കഴിച്ച്, പിറ്റേദിവസം തിരുനെല്ലി യാത്രയ്ക്കായി വരേണ്ട സമയം പറഞ്ഞുറപ്പിച്ച് ഷൈജുവിനെ യാത്രയാക്കി.  
അടുത്ത ദിവസം രാവിലെ കൃത്യം ഒന്‍പതു മണിയോടെ വാഹനവുമായി ഷൈജു എത്തിയപ്പോഴേക്കും ഞങ്ങള്‍ യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട്‌ ചെയ്ത് ബില്ല് വാങ്ങുമ്പോള്‍ അതില്‍  ജി എസ് ടി ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് ഹോട്ടല്‍ സ്റ്റാഫുമായി ചെറിയ ഒരു വാഗ്വാദവും വേണ്ടി വന്നു. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം
പുരാതനമായ തിരുനെല്ലി മഹാ വിഷ്ണു ക്ഷേത്രം വനമേഖലയിലാണ് സ്ഥിതിചെയ്യുന്നത് .അവിടെയ്ക്കുള്ള യാത്രയില്‍  ധാരാളം കൗതുകമുള്ള കാഴ്ചകള്‍ പ്രതീക്ഷിക്കാമെന്നത് കൊണ്ട് തന്നെ ഞാന്‍ മുന്‍ സീറ്റ് സ്വന്തമാക്കി.തിരുനെല്ലി യാത്രക്കിടെ മറ്റ് രണ്ട് ക്ഷേത്രങ്ങള്‍ കൂടി കാണേണ്ടതുണ്ട്.അതില്‍ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് പുരളി മലയിലെ മിഴാവില്‍ ഭഗവതി,എന്ന മൃദംഗ ശൈലേശ്വരി ക്ഷേത്രം. ഐതീഹ്യപ്പെരുമയുള്ള ഇവിടെ ദേവി മിഴാവിന്‍റെ രൂപത്തില്‍ ഇപ്പോഴുള്ള ശ്രീകോവിലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത്‌ വാതില്‍ മാടത്തില്‍  പ്രത്യക്ഷപ്പെട്ടു എന്നാണ് പറയപ്പെടുന്നത്‌.ക്ഷേത്രത്തിനുള്ളില്‍ ആ സ്ഥലം ഇപ്പോഴും പ്രത്യേകം പരിരക്ഷിച്ചിരിക്കുന്നു.ശ്രീകോവിലില്‍ ചെയ്യുന്ന എല്ലാ പൂജകളും അവിടെയും ചെയ്യുന്നുണ്ട്.മുഴങ്ങിയ കുന്നാണ്‌ മുഴക്കുന്നായതെന്നും ,മൃദംഗ ശൈലം എന്ന സംസ്കൃത പദമാണ് മിഴാവ് കുന്ന് ആയി അറിയപ്പെടുന്നതെന്നും സ്ഥലവാസികള്‍ പറയുന്നു.  കല്യാണ സൌഗന്ധികം ,കിര്‍മ്മീര വധം,കാലകേയ വധം തുടങ്ങിയ പ്രശസ്ത ആട്ടക്കഥകളുടെ കര്‍ത്താവായ കോട്ടയത്ത് തമ്പുരാന് ഇവിടെ വച്ച് ദേവി പ്രത്യക്ഷയായതായി പറയപ്പെടുന്നു. ഈ യാത്രാ വിവരണത്തിന്‍റെ തുടക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ‘മാതംഗാനനം..’ എന്നു തുടങ്ങുന്ന  കോട്ടയം കഥകളുടെ വന്ദനശ്ലോകത്തിലൂടെ തമ്പുരാന്‍ മൃദംഗ ശൈലേശ്വരിയായ ദേവിയെ ആണ് സ്തുതിക്കുന്നത്.കഥകളിയിലെ വേഷവിധാനങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീ വേഷം വേണ്ടവിധം തോന്നാതെ അദ്ദേഹം ധ്യാന നിരതനായിരിക്കുമ്പോള്‍,ദേവി ക്ഷേത്രക്കുളത്തില്‍ ഇന്ന് നാം കഥകളിയില്‍ കാണുന്ന സ്ത്രീവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു കാണിച്ചു കൊടുത്തു എന്നാണ് ചരിത്രം.

(മൃദംഗ ശൈലേശ്വരി ക്ഷേത്രം)                                   കേരള സിംഹം വീര കേരള വര്‍മ്മ പഴശ്ശി രാജ ഉള്‍പ്പടെ പുരളീ രാജാക്കന്മാരുടെ ഈ കുല ദേവതാക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത്‌ ഒരു ഗുഹാ ക്ഷേത്രമുണ്ടായിരുന്നു.ഇന്ന് അത് തകര്‍ന്നടിഞ്ഞു പോയിരിക്കുന്നു. യുദ്ധത്തിന് പോകുന്നതിനു മുന്‍പ് പുരളി രാജാക്കന്മാര്‍ ഈ ഗുഹാ ക്ഷേത്രത്തില്‍ വന്ന് ദേവിയ്ക്ക് ബലിതര്‍പ്പണം നടത്തിയിരുന്നുവത്രെ.ആ സമയത്ത് ദേവി പോരില്‍ കലി തുള്ളുന്ന കാളിയായി,പോര്‍ക്കാളി ആയി എല്ലാവിധ അനുഗ്രഹങ്ങളും നല്‍കിയിരുന്നുവത്രേ.ഈ പോര്‍ക്കാളിയാണ്, പോര്‍ക്കലിയായും ശ്രീ പോര്‍ക്കലിയായും അറിയപ്പെടുന്ന മിഴാവില്‍ ഭഗവതി.ബാല്യത്തില്‍ അച്ഛനോട് ചോദിക്കാന്‍ ഭയന്ന പോര്‍ക്കലി ഇന്ന് ഇതാ ഇവിടെ ശ്രീപോര്‍ക്കലിയായി എനിക്ക് പ്രത്യക്ഷയായിരിക്കുന്നു.


(ഗുഹാക്ഷേത്രത്തിലേക്കുള്ള മാര്‍ഗ്ഗം)                              നാശോന്മുഖമായിരിക്കുന്ന ആ ഗുഹാക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിനായി നാട്ടുകാരും,വിശ്വാസികളും ചേര്‍ന്ന് സത്വര നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായി കാണുന്നത്  ആശാവഹം തന്നെ. അനുഗ്രഹ ദായിനിയായ വിദ്യാ ദേവതയെ വണങ്ങി സന്തുഷ്ട ചിത്തരായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അവിടെനിന്നും അധികം ദൂരെയല്ലാതെ പുരളിമലയിലെ തന്നെ ഒരുയര്‍ന്ന പ്രദേശത്ത് ഷൈജു വണ്ടി നിര്‍ത്തി. മുത്തപ്പന്‍റെ നാട്ടിക്കല്ല് എന്ന ഒരിടമായിരുന്നു അത്.അവിടെ ഒരു വലിയ കല്ല്‌ മാത്രമല്ലാതെ മനുഷ്യരെയാരെയും കണ്ടില്ല.ആ സ്ഥലത്തിന്‍റെ ഐതീഹ്യമോ, കാര്യങ്ങളോ അറിയാന്‍ പ്രത്യേകിച്ച് വഴിയൊന്നും കാണാത്തതിനാല്‍ അടുത്ത ലക്ഷ്യസ്ഥാനമായ തിരുനെല്ലിയിലേക്ക് യാത്ര തുടര്‍ന്നു. വലിയ കുന്നുകളും തേയിലത്തോട്ടങ്ങളും ഒക്കെ പിന്നിട്ട് കാര്‍ അതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു.തലേദിവസത്തെ അപേക്ഷിച്ച് ഷൈജു എന്ന നമ്മുടെ സാരഥി കുറച്ചുകൂടി സംസാരിച്ചു തുടങ്ങിയിരുന്നു.സമയം ഏതാണ്ട് ഉച്ചയോടടുക്കുന്നു,എല്ലാവര്‍ക്കും വിശന്നു തുടങ്ങിയിരിക്കുന്നു. തിരുനെല്ലിയില്‍ കെ ടി ഡി സി യുടെ ഹോട്ടല്‍ ‘താമരിന്ദ്’ താമസത്തിന് ഏര്‍പ്പാടാക്കിയിട്ടുണ്ട്.പക്ഷെ അവിടെ എത്തുമ്പോഴേക്കും ഉച്ചഭക്ഷണ സമയം കഴിയുമെന്നത് കൊണ്ട് ഇടയ്ക്ക് എവിടെയെങ്കിലും ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലമുണ്ടെങ്കില്‍ വണ്ടി നിര്‍ത്തുവാന്‍ ഞങ്ങള്‍ ഷൈജുവിനോട് പറഞ്ഞു. മാനന്തവാടിയില്‍ ഒരു ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് വലിയ മെച്ചമൊന്നുമില്ലാത്ത ഭക്ഷണം കഴിച്ച് വാഹനമേറി. തിരുനെല്ലിയില്‍ എത്തുന്നതിനു മുന്‍പ് തൃശ്ശിലേരി ക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്,അങ്ങനെയാണ് അതിന്‍റെ ഒരു രീതിയെന്ന് പരിചയക്കാര്‍ പറഞ്ഞു തന്നിരുന്നു.പക്ഷെ ഈ ഉച്ച നേരത്ത് ക്ഷേത്രം തുറക്കുകയില്ല,ഇനി തുറക്കുന്നത് വരെ അവിടെ കാത്തിരിക്കാം എന്ന് കരുതുന്നത് ബുദ്ധിയുമല്ല.കാരണം തിരുനെല്ലി വനാന്തരങ്ങളിലൂടെയുള്ള വഴിയില്‍ അപ്പോഴേക്കും വന്യമൃഗങ്ങള്‍  സ്വൈര വിഹാരം നടത്തി തുടങ്ങും.അതുകൊണ്ട് തിരിച്ചു വരുമ്പോള്‍ തൃശ്ശിലേരിയില്‍ ദര്‍ശനം നടത്തുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു.ഏകദേശം രണ്ടര മണിയോടെ ഞങ്ങള്‍ സ്വച്ഛന്ദ സുന്ദരമായ തിരുനെല്ലി ‘താമരിന്ദ്’ ഹോട്ടലിന് മുന്നിലെത്തി. യാത്രക്കിടെ ധാരാളം പുള്ളി മാനുകളേയും വാനരന്മാരെയും ഒക്കെ കാണുവാന്‍ സാധിച്ചു.അപൂര്‍വ ഇനം സസ്യജാലങ്ങളുടെ കലവറയായ ഇവിടെ ആദിവാസി സ്ത്രീകളും പുരുഷന്മാരും ഭയലേശമെന്യേ ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്നത് കാണാമായിരുന്നു.നല്ല ഉയരമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിന്‍റെ പരിസരം മനോഹരമായിരുന്നു. താഴ്വരകളും അവരുമായി സല്ലപിക്കുവാനെത്തിയ മൂടല്‍ മഞ്ഞും, മഞ്ഞിന്‍ മേലാപ്പണിഞ്ഞ പച്ചക്കുന്നുകളും,അവയ്ക്കിടെ വെള്ളിയരഞ്ഞാണം പോലെയുള്ള നീര്‍ച്ചാലുകളും,വിവിധ നിറങ്ങളിലുള്ള പൂക്കുടകള്‍ ചൂടി നില്‍ക്കുന്ന തരുക്കളും,പക്ഷികളുടെ കളകൂജനങ്ങളും എല്ലാം കൂടി നമ്മെ ശാന്തിയുടെ സ്വര്‍ഗ്ഗ ലോകത്ത് എത്തിച്ച പ്രതീതി. വാഹനങ്ങളുടെ ഇരമ്പലുകളോ,ഉച്ചഭാഷിണിയുടെ ശബ്ദഘോഷങ്ങളോ, ഒന്നുമില്ലാതെ മസ്തിഷ്ക്കത്തെയും മനസ്സിനെയും അതിന്‍റെ സ്വാഭാവിക അവസ്ഥയില്‍ സമാധാനമായി ശാന്തമായി സന്തോഷമായി വയ്ക്കാന്‍ പറ്റിയൊരിടം.   
 
(ഹോട്ടല്‍ താമരിന്ദ്)
വാഹനത്തില്‍ നിന്നിറങ്ങിയ ഞങ്ങളെ അവിടത്തെ ജീവനക്കാര്‍ വളരെ നന്നായി സ്വീകരിച്ചു.നാലഞ്ചു ചുണക്കുട്ടന്‍മാരും,രണ്ടു സ്ത്രീകളും ഉള്‍പ്പടെ വളരെ കുറച്ചുപേര്‍ മാത്രമാണ് അവിടെ ജോലി ചെയ്തിരുന്നത്. സ്ഥലത്തിന്‍റെ പ്രത്യേകതകളും ക്ഷേത്ര ദര്‍ശന സമയവും തുടങ്ങി പല കാര്യങ്ങളും കുറച്ചു സമയം കൊണ്ട് അവര്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു.ക്ഷേത്ര ദര്‍ശനത്തിനു മുന്‍പ് കുറച്ചു വിശ്രമിക്കുവാന്‍ സമയമുണ്ട്.
വിശ്രമം,കുളി എല്ലാം കഴിഞ്ഞ് ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് പോകുവാന്‍ തയ്യാറായി വന്നു.അപ്പോഴേക്കും ഹോട്ടലിലെ കുട്ടികള്‍  ചായയും പലഹാരങ്ങളുമായി എത്തി.ഷൈജുവും ഒരുറക്കമൊക്കെ കഴിഞ്ഞ് ഉന്മേഷവാനായി വന്നു.ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും രാത്രിയില്‍ ഭക്ഷണം എന്താണ് വേണ്ടതെന്ന് അവര്‍ ഞങ്ങളോട് ചോദിച്ചു.ആവശ്യം അനുസരിച്ച് മാത്രമേ അവര്‍ ആഹാരം ഉണ്ടാക്കുകയുള്ളൂ,അതായത് പഴയ ഭക്ഷണം കഴിക്കേണ്ട നിര്‍ഭാഗ്യമില്ലെന്ന് സാരം.ചപ്പാത്തിയും വെജ് കറിയും ഓര്‍ഡര്‍ കൊടുത്ത് ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് തിരിച്ചു.           
തിരുനെല്ലി ക്ഷേത്രം –പാപനാശിനി
തെക്കന്‍ കാശി ,ദക്ഷിണ ഗയ എന്നൊക്കെയുള്ള പേരില്‍ അറിയപ്പെടുന്ന ഒരു വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം.ബ്രഹ്മാവ്‌ ധ്യാന നിരതനായിരിക്കുമ്പോള്‍ മഹാവിഷ്ണു ഒരു നെല്ലിമര ചുവട്ടില്‍ ഈ സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ശ്രീ പരമേശ്വര സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്തുവത്രേ.അങ്ങനെ ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ട  വിഗ്രഹമാണ്‌ തിരുനെല്ലി ക്ഷേത്രത്തിലേത്. പാപനാശിനിക്കരയില്‍ പിതൃ തര്‍പ്പണത്തിനും ,ബലി കര്‍മ്മങ്ങള്‍ക്കുമായി ധാരാളം ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇവിടെ എത്താറുണ്ട്. ഇവിടെ ബലികര്‍മ്മം ചെയ്യുന്നതായാല്‍ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിച്ച് പിതൃ പ്രീതി ലഭിക്കുമെന്നാണ് വിശ്വാസം.വടക്ക് ബ്രഹ്മഗിരി ,കിഴക്ക് ഉദയഗിരി ,തെക്ക് നരിനിരങ്ങി,പടിഞ്ഞാറ് കരിമല എന്നീ മലകളാല്‍ സംരക്ഷിക്കപ്പെട്ട ഈ കാനന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് അപൂര്‍വ്വമായ ഒരു  അനുഭൂതിയാണ് നല്‍കുന്നത്.
ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സമയം അഞ്ചുമണി ആകുന്നതേയുള്ളൂ, പക്ഷെ അന്തരീക്ഷം മേഘാവൃതമാണ് മഴയ്ക്കുള്ള സാദ്ധ്യതയുമുണ്ട്.  ഹോട്ടലില്‍നിന്ന് നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്.പക്ഷെ മടക്കയാത്ര സന്ധ്യ കഴിയും എന്നത് കൊണ്ട് കാറില്‍ തന്നെ പോകുന്നതാണ് നല്ലതെന്ന് ഹോട്ടല്‍ ജീവനക്കാര്‍  ഉപദേശിച്ചു, ആനശല്യം വളരെ കൂടുതലാണ് ആ പ്രദേശങ്ങളില്‍. ചിലപ്പോള്‍ കടുവയും ഒക്കെ ഇറങ്ങാറുണ്ടെന്നു കൂടി പറഞ്ഞതോടെ  നടന്നു പോകാനുള്ള ആഗ്രഹം വേരോടെ പിഴുതെറിഞ്ഞു.
പത്തു മിനിട്ട് കൊണ്ട് ക്ഷേത്ര പരിസരത്തെത്തിയെങ്കിലും, കോരിച്ചൊരിയുന്ന പെരുമഴയില്‍ കാറില്‍ തന്നെ അല്‍പ്പ നേരം ഇരിക്കേണ്ടി വന്നു.മഴ കുറച്ചു കുറഞ്ഞതോടെ ക്ഷേത്ര പ്രദിക്ഷണത്തിനും, പിറ്റേ ദിവസം ബലി ഇടാന്‍ വേണ്ട സാധന സാമഗ്രികള്‍ ശീട്ടാക്കുന്നതിനുമൊക്കെയായി പടികള്‍ കയറി ക്ഷേത്ര മുറ്റത്തെത്തി.

(തിരുനെല്ലി വിഷ്ണുക്ഷേത്രം)
വളരെ പുരാതനമായ ഈ മഹാ വിഷ്ണു ക്ഷേത്രത്തിലും ഷര്‍ട്ട്‌,ബാഗ്,ഫോണ്‍, ഇവയെല്ലാം പുറത്തു വച്ചതിനു ശേഷം മാത്രമേ  അകത്തു പ്രവേശിക്കുവാനാകൂ .അതുകൊണ്ട് മുറ വച്ച് രണ്ടു പേര്‍ വീതം ദര്‍ശനവും ബാഗ് സൂക്ഷിപ്പും ഡ്യൂട്ടി ഏറ്റെടുത്തു നടത്തി. ദീപാരാധന തൊഴുതിറങ്ങുമ്പോഴാണറിയുന്നത്‌ ബലി ഇടേണ്ടവര്‍ക്ക് ദീപാരാധന കഴിഞ്ഞ് പ്രത്യേകമായി ഒരു പ്രാര്‍ത്ഥന ഉണ്ടെന്ന്.മഴ അപ്പോഴും ചെറിയ രീതിയില്‍ ഉണ്ടായിരുന്നു.താമസ്സിയാതെ ക്ഷേത്രത്തിനു മുന്നില്‍ ഒരാള്‍ വന്ന് ബലിയിടുന്നവരെ വിളിച്ച് ചില കാര്യങ്ങള്‍ ചൊല്ലിക്കുവാന്‍ തുടങ്ങി.അവരുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അവിടെ കൂടിനിന്ന ഭക്തരില്‍ ഒരാള്‍ പറഞ്ഞു വ്യാഴാഴ്ച ദിവസമായത് കൊണ്ട്  ഇപ്പോള്‍ നാമസങ്കീര്‍ത്തനവും പ്രദിക്ഷണവും ഉണ്ട്,എല്ലാവരും പങ്കു ചേരണമെന്ന്.ഗോവിന്ദ നാമം ജപിച്ചു കൊണ്ട് എല്ലാവരും ഒരു മനസ്സോടെ ദേവനെ വണങ്ങി പ്രദിക്ഷണം തുടങ്ങി.പുഷ്പ വൃഷ്ടി പോലെ പുണ്യ ജലം മഴയായി പൊഴിയുന്നുണ്ടായിരുന്നു.ഒരു വട്ടം കഴിഞ്ഞപ്പോഴേക്കും മഴയുടെ ശക്തി വര്‍ദ്ധിച്ചതിനാല്‍ പിന്നീട് എല്ലാവരും നടയ്ക്ക് മുന്നില്‍ നിന്ന് ജപം തുടരുകയായിരുന്നു.
സമയം വൈകിയിരുന്നില്ലെങ്കിലും ഇരുട്ടിന്‍റെ കട്ടിയും മഴയുടെ ഘനവും കണക്കിലെടുത്ത് ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി.വഴിയില്‍ വാഹനത്തിന്‍റെ വെളിച്ചം മാത്രമേയുള്ളൂ,കൂരിരുട്ട് .കുറച്ചു ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മുന്‍പില്‍ ഒരു കമ്പി വേലി, ഷൈജു കാര്‍  നിര്‍ത്തി.സ്ഥലം ഹോട്ടലിനടുത്ത് തന്നെയാണ്.അങ്ങോട്ട്‌ പോകുമ്പോള്‍ ഇങ്ങനെ ഒരു വേലി കണ്ടിരുന്നില്ല.ഇതെന്തു പണ്ടാരമപ്പാ ....ഞാന്‍ കരുതി. ആന ശല്യം ഉണ്ടാകാതിരിക്കാന്‍ വൈദ്യുതി വേലി കെട്ടിയിരിക്കുകയാണ്, ഷൈജു പറഞ്ഞു.വേലിയുടെ കുറച്ചകലെയായി ഒരു കെട്ടിടം ഉണ്ട്,ചെറിയ ഒരു ഹോട്ടലോ മറ്റോ ആണ്.ഹോണ്‍ മുഴക്കി നോക്കി ആരും വരുന്നില്ല. ഇനി കൂടുതല്‍ ശബ്ദം കേട്ട് മനുഷ്യര്‍ വന്നില്ലെങ്കിലും ആന വന്നാലോ എന്നായി ഭയം.എന്നാല്‍ ഇറങ്ങി ആ വേലി പതുക്കെ മാറ്റിയാലോ എന്നൊരഭിപ്രായം വന്നു. ‘നന്നായി.... ബലിയിടാന്‍ വന്ന നമുക്ക് ബലിയിടാന്‍ ഇനി വേറെ ആള്‍ വരേണ്ടി വരും,’മുരളി സര്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു.ഇനിയിപ്പോള്‍ എന്താ ചെയ്ക ...രക്ഷകനായി ഫോണ്‍ ഉണ്ടല്ലോ..ഉടന്‍ തന്നെ വിളിച്ചു ‘താമരിന്ദ്’ ലേക്ക്.കാര്യം വളരെ നിസ്സാരം ഹോട്ടലിലെ ചെറുപ്പക്കാര്‍ ടോര്‍ച്ച്മായി വന്ന് പ്രശ്നം പരിഹരിച്ചു തന്നു. ആരോ നേരത്തെ അടച്ചതാണ് വേലി,സാധാരണയായി കുറച്ചു സമയം കൂടി കഴിഞ്ഞേ അടയ്ക്കുക പതിവുള്ളൂ, എന്ന് അത്താഴം വിളമ്പിയപ്പോള്‍ അവര്‍ ഞങ്ങളോട് പറഞ്ഞു.വേലിയുള്ളതു കൊണ്ട് വന്യമൃഗ ഭീതിയില്ലാതെ ഭക്ഷണം ,വിശ്രമം ഉറക്കം എല്ലാം വളരെ ഭംഗിയായി കഴിഞ്ഞു.പിറ്റേ ദിവസം രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞ് നേരെ ക്ഷേത്രത്തിലേക്ക് പോയി.അവിടെ ചെന്ന് ബലിയിടുന്നതിനുള്ള സാധന സാമഗ്രികള്‍ വാങ്ങി. നേരെ പാപനാശിനിയിലേക്ക് പോയി.ക്ഷേത്രത്തിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി കുത്തനെയുള്ള ഇറക്കം ഇറങ്ങി പത്തിരുപത് നിമിഷങ്ങള്‍ നടക്കണം അവിടെയെത്താന്‍.ഇടയ്ക്കൊരു സ്ഥലത്ത് നീലാമ്പലുകള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു തീര്‍ത്ഥക്കുളം കണ്ടു.അവിടെ ചെറിയ ഒരു പാലത്തില്‍ കൂടി നടന്ന് നടുവിലുള്ള ഒരു ചെറിയ വൃത്തത്തിലെത്തി ആളുകള്‍ പ്രാര്‍ത്ഥിക്കുന്നത്‌ കാണാമായിരുന്നു.കുളത്തിനരികിലൂടെ വീണ്ടും പാറക്കെട്ടുകളിലൂടെ നടന്ന് ഒരു ഉയര്‍ന്ന പ്രദേശത്ത് എത്തി.അവിടെ കുറച്ചു താഴ്ചയില്‍ സ്ഫടിക സമാനമായ ജലം അരുവിയായി കളകളാരവം ഉണ്ടാക്കികൊണ്ട് കിഴക്ക് ദിക്ക് ലക്ഷ്യമാക്കി ഒഴുകുന്നുണ്ടായിരുന്നു.ധാരാളം ആളുകള്‍ വരിവരിയായി ചോലയില്‍ ഇറങ്ങി നിന്ന് കര്‍മ്മിയുടെ നിര്‍ദ്ദേശ പ്രകാരം ബലി തര്‍പ്പണം നടത്തുന്നുണ്ടായിരുന്നു.ചോലയ്ക്കടുത്തുള്ള ഒരു ചെറിയ ജലാശയത്തില്‍ മുങ്ങി നിവര്‍ന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ബലിയിടല്‍ ആരംഭിച്ചു. ബലി അവശിഷ്ടങ്ങളായ ഉണക്കലരി മുതലായവ ഭക്ഷിക്കുവാന്‍ അടുത്തുള്ള  വൃക്ഷങ്ങളിലും പാറക്കെട്ടുകളിലും വാനരപ്പട നിലയുറപ്പിച്ചിട്ടുണ്ട്.ഇടയ്ക്കൊക്കെ ഒരാള്‍ അവയെ കല്ലെറിഞ്ഞ് ഭയപ്പെടുത്തുകയും ഓടിയ്ക്കുകയും ചെയ്യുന്നുണ്ട്.എനിയ്ക്കെന്തോ കഷ്ടം തോന്നി,ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവര്‍ നമ്മുടെ പൂര്‍വികരും പിതൃക്കളും അല്ലെന്ന് പറയാനാകുമോ ? അതുകൊണ്ടുതന്നെ അവര്‍ക്കത്‌ ഭക്ഷിക്കുവാന്‍ അര്‍ഹതയുമുണ്ടല്ലോ !എന്നാണ് എന്‍റെ പക്ഷം.അവിടെ ഫോട്ടോഗ്രാഫി നിരോധിച്ചിരുന്ന വിവരം അറിയാതെ ഞങ്ങള്‍ രണ്ടുമൂന്ന് സ്നാപ്പ് എടുത്തു.അപ്പോഴേക്കും കുരങ്ങന്മാരെ ഓടിച്ചയാള്‍ വന്ന് ഞങ്ങളെയും താക്കീത് ചെയ്തതോടെ അക്കാര്യത്തിന് ഒരു തീരുമാനമായി. ഏതായാലും കര്‍മ്മങ്ങള്‍ കഴിഞ്ഞ് ഈറന്‍ മാറി കര്‍മ്മിക്ക് ദക്ഷിണയും കൊടുത്ത് ജയയും ,മുരളിസാറും എത്തിയതോടെ ഞങ്ങള്‍ തിരിച്ച് കയറ്റം കയറാന്‍ ആരംഭിച്ചു.ഇടയ്ക്ക് മുളയരിപ്പായസവും ,നെല്ലിയ്ക്കയും മറ്റു വഴിപാട് സാധനങ്ങളും വില്‍ക്കുന്ന ഒരു കട കണ്ടു, അല്‍പ്പം പായസം വാങ്ങി കഴിച്ചാലോ എന്ന് കരുതി മുന്നോട്ടു നീങ്ങുമ്പോഴാണ് എന്‍റെ കാലില്‍ ഒരു അട്ട കടിച്ചു പിടിച്ചിരിക്കുന്നതായി കണ്ടത്.പണിയായി ....ഇനി വയര്‍ നിറഞ്ഞിട്ടെ അത് കടി വിടുകയുള്ളൂ..അതല്ലേ കഷ്ടം,എന്നില്‍ നിന്ന് ആ പാവം ഇത്രയും പ്രതീക്ഷിച്ചത് അതിമോഹമായിപ്പോയില്ലേ എന്നാണ് തോന്നിയത്. എന്തായാലും എല്ലാവരും കൂടി അതിന്‍റെ കടി വിടുവിക്കുവാന്‍ ഉപ്പ്, തീപ്പെട്ടി എന്നിവയൊക്കെ അന്വേഷണമായി.ഒന്നും കിട്ടിയില്ല ...ഒടുവില്‍ അതിനെ ഒരു കടലാസ് കഷണം വച്ച് പിടിച്ചു വലിച്ചെടുത്തു.വലിയ രക്തച്ചൊരിച്ചിലൊന്നും ഉണ്ടായില്ല,എന്‍റെ കാലിനു ഒരിക്കലും ഉണ്ടാകാനിടയില്ലാത്ത ഒരു ചെറിയ നിറ ഭംഗി മാത്രം ആ അട്ട പ്രദാനം ചെയ്തു തന്നു,അത്ര മാത്രം.    
(പാപനാശിനിയില്‍ നിന്നുള്ള വഴി)
           
(പാപ നാശിനിയിലെ ബലിയിടീല്‍)            
അട്ടയുടെ ദംശനം മുളയരിപ്പായസം കുടിച്ച് ആഘോഷിച്ചു കൊണ്ട് നേരെ വൈകുണ്ഠ പതിയായ മഹാവിഷ്ണുവിനെ വണങ്ങുവാന്‍ ക്ഷേത്രത്തിലേക്ക് നടന്നു.പുറത്തെ പ്രദിക്ഷണ വഴിയില്‍ ഒരു കരിങ്കല്‍ പാത്തി സ്ഥാപിച്ചിരുന്നത് തലേ ദിവസം കണ്ടിരുന്നെങ്കിലും,മഴ കാരണം അതെപ്പറ്റി കൂടുതല്‍ അറിയുവാനായില്ല.ആ പാത്തിയോടു ചേര്‍ന്ന് ഒരു ഫലകം വച്ചിട്ടുണ്ട് .അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.”ചിറക്കല്‍ രാജാവിന്‍റെ പത്നി വാരിക്കര നായനാര്‍ കുടുംബത്തിലെ അംഗമായ വാരിക്കരത്തമ്പുരാട്ടി ക്ഷേത്ര ദര്‍ശനത്തിനെത്തുകയും ഭഗവദ് ദര്‍ശനത്തിന് ശേഷം ദാഹശമനത്തിനായി അല്പം വെള്ളം ചോദിച്ചപ്പോള്‍ പാപനാശിനിയില്‍ നിന്ന് വെള്ളം എത്തിക്കുന്നതിനുള്ള വിഷമം ശാന്തിക്കാരന്‍ വിശദമായി തമ്പുരാട്ടിയോടു പറയുകയും ചെയ്തു. എന്നാലിനി  ക്ഷേത്രത്തിലേക്ക് ശുദ്ധജലം എത്തിച്ചതിനു ശേഷം മാത്രമേ  ജലപാനം ചെയ്യുകയുള്ളൂവെന്ന് ഭഗവാന്‍റെ മുന്നില്‍ പ്രതിജ്ഞ ചെയ്യുകയും,പരിചാരകരെ വരുത്തി ക്ഷേത്രത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നടപടിക്ക് കല്‍പന നല്‍കുകയും ചെയ്തു.” ഇന്നും ശുദ്ധജലം ഒഴുകി വരുന്ന ഈ കരിങ്കല്‍ പാത്തി അന്ന് ഉണ്ടാക്കിയതാണ്. അന്നത്തെയും ഇന്നത്തെയും ഭരണാധികാരികള്‍ തമ്മിലുള്ള വ്യത്യാസം കാണുക, നിവേദനം വാങ്ങി അപ്പോള്‍ തന്നെ കുപ്പയിലേക്കെറിയുന്നവര്‍ ഇന്ന് നമ്മെ ഭരിക്കുന്ന വലിയവര്‍.... !!!പാത്തിയില്‍ കൂടി വരുന്ന ശുദ്ധജലം കൊണ്ട് കാലില്‍ വാര്‍ന്നു വന്ന  രക്തം കഴുകിയിട്ടാണ് ഞാന്‍ അകത്ത് ദര്‍ശനം നടത്തിയത്.  


(ക്ഷേത്രത്തിലെ കരിങ്കല്‍ പാത്തി)                             തിരുനെല്ലി ക്ഷേത്രത്തിനെയും ഇവിടവുമായി ബന്ധപ്പെട്ടു കിടക്കുന്ന തൃശ്ശിലേരി ക്ഷേത്രത്തിനെപ്പറ്റിയും പ്രതിപാദിക്കുന്ന ഐതീഹ്യങ്ങള്‍ രേഖപ്പെടുത്തിയ മറ്റു ഫലകങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.എല്ലാം വളരെ വിശദമായി കണ്ട്,പ്രാതല്‍ കഴിക്കുന്നതിനായി ഹോട്ടലിലേക്ക് മടങ്ങി.
    തിരിച്ചെത്തിയപ്പോള്‍ ഹോട്ടല്‍ ജോലിക്കാര്‍ നല്ല ഒന്നാന്തരം പൂരിയും കറിയും സന്തോഷത്തോടെ വിളമ്പി ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞു.ഇതിനിടെ എനിക്ക് അട്ടയുടെ കടിയേറ്റ സ്ഥലത്ത് അല്‍പ്പം നീറ്റല്‍ അനുഭവപ്പെട്ടു തുടങ്ങി.അടുക്കളയില്‍ നിന്ന് കുറച്ച് ഉപ്പിട്ട ചൂടു വെള്ളം വാങ്ങി കാല്‍ കഴുകിയ ശേഷം,തുളസിയും ഉപ്പും ചേര്‍ത്തു മുറിവായില്‍ വച്ചതോടെ അല്‍പ്പം ആശ്വാസമായി. പുറപ്പെടുന്നതിനു മുന്‍പ് ഒന്ന് കൂടി കാല്‍ പരിശോധിച്ചപ്പോള്‍,മുറിവില്‍ ഇരുന്ന അട്ടയുടെ കൊമ്പ് ഞാന്‍ വലിച്ചെടുത്തു.പാവം ആ അട്ടയ്ക്ക് ഇനി കൊമ്പ് മുളച്ചില്ലെങ്കില്‍ ആരെയും കടിയ്ക്കുവാനാകാതെ അത് പട്ടിണി കിടന്ന് ചാകുമല്ലോ എന്നായി എന്‍റെ ചിന്ത!!
 വളരെ മാന്യവും,സ്നേഹംനിറഞ്ഞ പെരുമാറ്റവുമായി,മികച്ച  ഭക്ഷണവും ,താമസ സൗകര്യവും നല്‍കിയ ആ നല്ല ആതിഥേയരോട് നന്ദി പറഞ്ഞ് പത്തു മണിയോടെ ഞങ്ങള്‍ തൃശ്ശിലേരിയിലേക്ക് തിരിച്ചു.യാത്രാ മദ്ധ്യേ വഴിയരികില്‍ മാനുകളേയും ,കാട്ടാനകളെയും ഒക്കെ കാണുവാനുള്ള ഭാഗ്യവും ലഭിച്ചു.
തൃശ്ശിലേരി മഹാദേവ ക്ഷേത്രം.
    തിരുനെല്ലി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു മഹാക്ഷേത്രമാണ് ശ്രീ തൃശ്ശിലേരി മഹാദേവ ക്ഷേത്രമെന്ന് മുന്‍പ് തന്നെ പ്രസ്താവിച്ചിരുന്നല്ലോ.പാപനാശിനിയില്‍ പിതൃകര്‍മ്മം ചെയ്യുന്നതിന് മുന്‍പ്, തൃശ്ശിലേരി ക്ഷേത്രത്തില്‍ വിളക്ക് മാല വഴിപാട് നടത്തണമെന്നാണ് ആചാരം.തലേദിവസം ഈ വഴി വരുമ്പോള്‍ ദര്‍ശന സമയം അല്ലാതിരുന്നത് കൊണ്ട് വിളക്ക് മാലയ്ക്കുള്ള പണം കര്‍മ്മങ്ങള്‍ക്ക് മുന്‍പായി തിരുനെല്ലിയില്‍ തന്നെ അടച്ചു ശീട്ടാക്കിയിരുന്നു,അങ്ങനെ ചെയ്താലും മതിയെന്ന് വിശ്വാസം. പാപനാശിനിയില്‍ ചെയ്യുന്ന കര്‍മ്മം തൃശ്ശിലേരി മഹാദേവന്‍റെ പാദങ്ങളിലാണ് പതിയ്ക്കുന്നതെന്നും പറയപ്പെടുന്നു.

 (തൃശ്ശിലേരി മഹാദേവക്ഷേത്രം)
    റോഡില്‍ നിന്ന് പടിക്കെട്ടുകള്‍ ഇറങ്ങി വേണം ക്ഷേത്ര മതില്‍ക്കകത്ത് എത്തുവാന്‍.അവിടെ ആദ്യം കണ്ട ഒരു ചെറിയ കൌണ്ടറില്‍ ചെന്ന് ചില വഴിപാടുകള്‍ നടത്തുന്നതിന് ശീട്ടെഴുതിച്ചു. അതുമായി പ്രധാന ക്ഷേത്രത്തിന് പുറത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഉപദേവതകളെ വണങ്ങുന്നതിലേക്കായി അടയാളപ്പെടുത്തിയിട്ടുള്ള പ്രദിക്ഷണവഴിയിലൂടെ നടന്നു.നടന്നെത്തിയത്‌ പ്രതിബിംബ ദര്‍ശനം സാദ്ധ്യമാകുന്ന നിര്‍മ്മല ജലമുള്ള ഒരു ചെറിയ കുളത്തിനടുത്തേക്കാണ്‌. നല്ല സുഖ ശീതളമായ ആ ജലം സമീപത്തുള്ള  ജലദുര്‍ഗ്ഗയുടെ  ശ്രീകോവിലിനരികിലുള്ള ഒരു ചെറിയ ഓവിലൂടെ ഒഴുകി വന്ന് തറയില്‍  പതിക്കുന്നുണ്ട്‌ .സ്ഫടിക സമാനമായ ഈ ജലം കൊണ്ട് ക്ഷേത്രത്തിലെ പൂജാ പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നത് കണ്ടു.
ജലദുര്‍ഗ്ഗ :-കുളത്തിന്‍റെ തൊട്ടടുത്തുതന്നെ ജലത്താല്‍ ചുറ്റപ്പെട്ടാണ് ജല ദുര്‍ഗ്ഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.എല്ലാ കാലാവസ്ഥയിലും ഇവിടെ ജലനിരപ്പ്‌ ഒരു പോലെ ആയിരിക്കുമത്രേ.പാപ നാശിനിയില്‍ നിന്നും ഒഴുകിവരുന്നെന്ന് വിശ്വസിക്കുന്ന ഈ ജലം സര്‍വരോഗ സംഹാരിയാണെന്നും പറയപ്പെടുന്നു.
പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ജലദുര്‍ഗ്ഗയെ വണങ്ങി മുന്നോട്ട് പോകുമ്പോള്‍ ഗോശാല കൃഷ്ണന്‍ ,ചമ്രം പടിഞ്ഞിരിക്കുന്ന ശാസ്താവ് , നാഗരാജാവ് ,കന്നിമൂല ഗണപതി എന്നീ ദേവതകളെയും കാണാവുന്നതാണ്.പുറത്തെ പ്രദിക്ഷണം കഴിഞ്ഞ് അകത്തേയ്ക്ക് പ്രവേശിക്കുവാന്‍ തുടങ്ങുമ്പോള്‍ ‘ഈ വഴി പോകുക’ എന്നൊരാള്‍ വന്ന് ഞങ്ങളോട് പറഞ്ഞു,അവിടെ ഒരു നന്ദികേശ പ്രതിഷ്ഠ ഉണ്ടായിരുന്നു. മുക്കണ്ണന്‍റെ വാഹനമായ നന്ദികേശ്വരനെ വണങ്ങാതെ പോയാല്‍ അത് ദേവന്‍റെ അപ്രീതിയ്ക്ക് ഹേതുവായി തീരുമത്രേ.
വളരെ ശാന്തമായ ക്ഷേത്രാന്തരീക്ഷത്തില്‍,കത്തിച്ച വിളക്കുകള്‍ നടയില്‍ വച്ച് സമാധാനമായി ഞങ്ങള്‍ മഹാദേവനെ വണങ്ങി. പ്രസാദമായി ഭസ്മം നല്‍കിക്കൊണ്ട് പ്രധാന പൂജാരിയും, ആദ്ദേഹത്തോടൊപ്പം മറ്റുള്ളവരും ക്ഷേത്ര മാഹാത്മ്യത്തെ കുറിച്ച് ചില കാര്യങ്ങള്‍ ഞങ്ങളോട് വിവരിച്ചു തന്നു.പുരാതനമായ ഈ ക്ഷേത്രത്തില്‍  സ്വയംഭൂവായ പരമശിവനെയാണ് ആരാധിക്കുന്നത്.ശ്രീകോവിലിനു പുറത്തുള്ള ഓവിനടുത്തു നിന്ന് ഒരു വലിയ ശില ഉള്ളിലേക്ക് വളര്‍ന്ന് കയറി പോയിരിക്കുന്നത് അവര്‍ കാണിച്ചു തന്നു.അഭിഷേക സമയത്ത് ഉള്ളിലെ പ്രതിഷ്ഠയുടെ അങ്കിയും ആഭരണങ്ങളും മറ്റും മാറ്റിക്കഴിഞ്ഞാല്‍ ഈ ശിലയുടെ ബാക്കി ഭാഗം  ദര്‍ശിക്കുവാനാകുമെന്ന് അവര്‍ പറഞ്ഞു.പത്ത് മിനിറ്റു കഴിഞ്ഞാല്‍  അഭിഷേകമാകും, പോകുവാന്‍ ഇറങ്ങിയ ഞങ്ങള്‍ ധര്‍മ്മ സങ്കടത്തിലായി. എന്ത് വേണമെന്നറിയാതെ നിന്ന ഞങ്ങളോട്,പോകാന്‍  തിരക്കുണ്ടെങ്കില്‍ പോകുകയാണ് നല്ലതെന്ന് പുറത്ത് വഴി കാണിച്ചു തന്ന വ്യക്തി പറഞ്ഞു.കാരണം പത്തു നിമിഷത്തിനുള്ളില്‍ ഉപദേവതകളുടെ പൂജ തുടങ്ങുകയെ ഉള്ളു,അത് കഴിഞ്ഞേ അഭിഷേകം ഉണ്ടാകൂ.അതെല്ലാം കഴിയുമ്പോഴേക്കും നന്നായി വൈകും.എല്ലാം ഇനിയൊരിക്കലാകാം എന്ന് തീരുമാനിച്ചു,പിന്നെ താമസിച്ചില്ല പാല്‍ ചുരം ഇറങ്ങി ഇരിട്ടി വഴി പറശ്ശിനിക്കടവിലേക്കുള്ള വഴി പറഞ്ഞു തന്ന് ആ നല്ല മനുഷ്യന്‍ ഞങ്ങളെ യാത്രയാക്കി.
 ഗൂഗിള്‍ എന്ന വഴികാട്ടിയുടെ നിര്‍ദ്ദേശാനുസരണം ഞങ്ങളുടെ യാത്ര പുരോഗമിച്ചു കൊണ്ടിരുന്നു.പാല്‍ ചുരത്തിലെ അപകടകരങ്ങളായ ഒന്‍പത് ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങുമ്പോള്‍,ഭാരം കയറ്റിയ വലിയ ലോറികള്‍ മൂളിയും ഞരങ്ങിയും,കയറ്റം കയറി വരുന്നത് കാണാമായിരുന്നു.കിതപ്പ് കൂടിയിട്ടെന്ന പോലെ ചില വാഹനങ്ങള്‍ അവിടവിടെ നിര്‍ത്തിയിട്ടിരിക്കുന്നതും കാണാമായിരുന്നു.മലയിറങ്ങി സമനിരപ്പിലൂടെ ഷൈജു നിശബ്ദനായിരുന്നു കാര്‍ അടുത്ത ലക്ഷ്യ സ്ഥാനമായ പറശ്ശിനിക്കടവിലേക്ക് പായിച്ചു കൊണ്ടിരുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍,അതായത് വൃശ്ചിക മാസത്തിലെ പ്രധാന ഉത്സവം വരെ രണ്ടു മണിക്കും അഞ്ചു മണിക്കും ഇടയ്ക്ക് മാത്രമേ മുത്തപ്പനെ ദര്‍ശിക്കുവാനാകുകയുള്ളൂ എന്ന് ഒരു അറിവ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് വഴിക്ക് ഉച്ചയൂണ് കഴിക്കുവാന്‍ പോലും മിനക്കെടാതെ നേരെ പറശ്ശിനിക്കടവ് ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു.അവസാനം രണ്ട് മണിയോടെ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ സമാധാനമായി. സമയമുണ്ട്, ഒരു ഹോട്ടലിനടുത്ത്‌ വണ്ടി നിര്‍ത്തി,ഊണ് ലഭിക്കുമോ എന്ന് അന്വേഷിച്ചു.ഒരു വിവാഹ ചടങ്ങുണ്ടായിരുന്നത് കൊണ്ട് ഊണ് ലഭ്യമല്ല എന്ന് അവിടെ നിന്ന സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞെങ്കിലും,ഉടന്‍ തന്നെ അയാള്‍ തന്നെ എങ്ങോട്ടോ ഒരു ഇന്‍റര്‍ കോമില്‍ വിളിച്ചു ചോദിച്ചിട്ട് മുകളില്‍ ചെന്നാല്‍ ഭക്ഷണം കിട്ടുമെന്ന് ഞങ്ങളെ അറിയിച്ചു.ആശ്വാസമായി ,വിശപ്പ് വളരെ കഠിനമായിരുന്നതിനാല്‍ അവിടെനിന്നും ലഭിച്ച ഭക്ഷണം വളരെ രുചിയായി ആര്‍ത്തിയോടെ കഴിച്ചു.
   
പറശ്ശിനിക്കടവ് മുത്തപ്പന്‍
    കണ്ണൂര്‍ ജില്ലയില്‍  വളപട്ടണം നദീ തീരത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. നായ്ക്കള്‍ യഥേഷ്ടം വിഹരിക്കുന്ന ഇവിടെ ധാരാളം ആളുകള്‍ ആഗ്രഹ സഫലീകരണത്തിനായി എത്തുന്നുണ്ട്. ഞങ്ങള്‍ എത്തിയ ദിവസം വെള്ളാട്ടം എന്ന ചടങ്ങ് നടക്കുന്ന ദിവസമായിരുന്നു. പ്രത്യേക രീതിയിലുള്ള കിരീടവും , തെയ്യത്തിനെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനങ്ങളുമായി ഒരാള്‍ ഭക്തര്‍ക്ക്‌ ദര്‍ശനം കൊടുക്കുന്നുണ്ടായിരുന്നു. പാരമ്പര്യമായി അവകാശം ലഭിച്ച ആളുകളാണ് ഇവര്‍.വെള്ളാട്ടം ചടങ്ങിന് ചെറിയ മുത്തപ്പനും, രണ്ടു മാസങ്ങള്‍ക്കകം നടക്കുന്ന ‘തിരുവപ്പന’ എന്ന പ്രധാന ചടങ്ങിന് വലിയ മുത്തപ്പനുമാണ് തെയ്യം വേഷധാരിയായി വരുന്നത്. ഇവര്‍ ഭക്തരെ ഓരോരുത്തരെയായി അനുഗ്രഹിക്കുകയും അവരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വേണ്ട  നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യും.ദര്‍ശനം കഴിഞ്ഞവര്‍ അദ്ദേഹത്തിനു ദക്ഷിണ കൊടുത്തു വണങ്ങി പുറത്തേക്കു പോകുന്ന വഴി  അവിടെ ചുറ്റിത്തിരിയുന്ന നായ്ക്കള്‍ക്ക് ബിസ്ക്കറ്റും മറ്റും നല്‍കുന്നതു കാണാമായിരുന്നു.എന്‍റെ അടുത്ത് വന്ന ഒരു വെളുത്ത നായയ്ക്ക് ഒരു ചോക്ലേറ്റ് ബിസ്കറ്റ് നല്‍കിയെങ്കിലും അദ്ദേഹം‍ അത് കഴിക്കാന്‍ കൂട്ടാക്കിയില്ല,വിശപ്പില്ലാത്തത് കൊണ്ടോ,ചോക്ലേറ്റ് ഇഷ്ടപ്പെടാത്തത് കൊണ്ടോ ,അറിയില്ല.കാര്യ പരിപാടികള്‍ അവസാനിപ്പിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു വശത്ത് കറുത്ത നിറത്തിലുള്ള വലിയ ഒരു നായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. മറുവശത്ത് ഒരു വലിയ ഹാളില്‍ പയര്‍ പുഴുക്ക് പ്രസാദം കഴിക്കുന്ന ആളുകളെയും,തുടര്‍ന്ന്‍ കൗതുക വസ്തുക്കളും വഴിപാടു സാധനങ്ങളും വില്‍ക്കുന്ന കടകളുടെ നിരയും,ലോഡ്ജുകളും ഒക്കെ കാണാം.കടകള്‍ക്ക് സമീപത്തുള്ള ചെറിയ ഇടുങ്ങിയ വഴിയിലൂടെ അല്‍പ്പ ദൂരം നടന്നു  കാറില്‍ കയറി  തിരികെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹോട്ടല്‍ ലക്ഷ്യമാക്കി വീണ്ടും യാത്ര തുടര്‍ന്നു.വഴിയില്‍ ഒരു ചെറിയ കാപ്പികുടിയും കഴിഞ്ഞ് ഏകദേശം അഞ്ചരമണിയോടെ ഞങ്ങള്‍ ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു.
  
  
    ഞങ്ങള്‍ക്ക് നാട്ടിലേക്ക് തിരിക്കേണ്ട ട്രെയിന്‍ ഒന്‍പതു മണിക്കാണെങ്കിലും,സുഹൃത്തുക്കള്‍  ഒരു ദിവസം കൂടി ഹോട്ടലില്‍  തങ്ങിയിട്ട് പിറ്റേ ദിവസം രാവിലെയുള്ള തീവണ്ടിക്കു മാത്രമേ പുറപ്പെടുകയുള്ളു.(യാത്രയ്ക്ക് മുന്‍പ്) ടിക്കറ്റ് റിസര്‍വ് ചെയ്തപ്പോള്‍ പറ്റിയ ഒരു പിഴവാണ് ഇങ്ങനെ ഉണ്ടാകാന്‍ കാരണം.ഏതായാലും അതുകൊണ്ട് ട്രെയിന്‍ സമയമാകുന്നതു വരെ അവരുടെ മുറിയില്‍  വിശ്രമിക്കുവാനും,ഹോട്ടലിന് എതിര്‍ വശത്തുള്ള  റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിലെ വെള്ളാട്ടം ചടങ്ങുകള്‍ കാണുവാനും സാധിച്ചു. ദീപ,മേളങ്ങളുടെ അകമ്പടിയോടെ  തെയ്യം വേഷ ധാരിയായ മുത്തപ്പന്‍ വെള്ളാട്ടം ചടങ്ങുകള്‍ പൊടിപൊടിക്കുന്നത് ഞങ്ങള്‍ മുറിയിലിരുന്ന് നന്നായി ആസ്വദിച്ചു.
    ദൃശ്യങ്ങളുടെ ഘോഷയാത്രയില്‍ നിന്ന് തത്കാലം വിരമിച്ചു കൊണ്ട് ഹോട്ടലിലെ അത്താഴം കഴിച്ച് നേരെ തൊട്ടടുത്തുള്ള കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.ജയയും മുരളി സാറും ഒപ്പം അവിടെ വരെ വന്ന് ഞങ്ങളെ യാത്രയാക്കി.ഭക്തിയുടെ വിശുദ്ധിയും കാഴ്ചകളുടെ മനോഹാരിതയും ,അനുഭവങ്ങളുടെ പാഠങ്ങളും,എല്ലാമെല്ലാം പ്രദാനം ചെയ്ത ഈ യാത്ര അവിസ്മരണീയമാക്കിയ പ്രിയ കൂട്ടുകാരെ... നേരുന്നു ...നിങ്ങള്‍ക്കെന്നും നന്മകള്‍ !!!

ഗീത എ
19/11/2017