ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും തായ് ലാൻഡ്
ഭാഗം 3
പട്ടയായിലെ നോങ്നൂച്ച് പൂന്തോട്ടവും, കാബറേ
ഡാൻസും,മാന്ത്രിക ഇല്യൂഷൻ ലോകവും...
തായ് ലാൻഡ് യാത്രയുടെ മൂന്നാമത്തെ ദിവസം ബാങ്കോക്കിനോട് വിട പറഞ്ഞു കൊണ്ട് പട്ടയ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്നതിനായി രാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങി. .ബാങ്കോക്കിൽ നിന്ന് പട്ടയായിലേക്ക് ഏകദേശം 150 കിലോ മീറ്ററോളം ദൂരമുണ്ട്, രണ്ടു മണിക്കൂറിലധികമാണ് യാത്രാ സമയം . നീണ്ട യാത്രയുടെ മടുപ്പ് തോന്നാതിരിക്കാനായി ബസിനുള്ളിലെ ഗായികമാർ ഗാനങ്ങൾ ആലപിക്കുകയും അത് കേട്ട് ഗായകർ നിദ്ര പൂകുകയും ചെയ്തു. പാട്ടും തമാശകളുമായി പുരോഗമിച്ച ബസ് യാത്ര ചെന്നെത്തി നിന്നത് ലോകത്തിലെ തന്നെ വലിയ ഒരു ട്രോപ്പിക്കൽ ഗാർഡനായ “ നോങ് നൂച്ച്” ഉദ്യാനത്തിന് മുന്നിലായിരുന്നു .
നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ
തായ് ലാൻഡിലെ ചോൻ ബൂരി പ്രവിശ്യയിലെ 500 ഏക്കർ വിസ്തൃതിയുള്ള സസ്യോദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ . മാമ്പഴം,ഓറഞ്ച്,തേങ്ങ തുടങ്ങിയ തദ്ദേശീയ ഫലങ്ങൾ വിളയിച്ചെടുക്കുവാൻ വേണ്ടിയായിരുന്നു തായ് വനിതയായ നോങ് നൂച്ചും ഭർത്താവും ഇവിടെ സ്ഥലം വാങ്ങിയത് . പക്ഷേ ഒരു വിദേശ യാത്രയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പിന്നീടവർ ഇവിടം ഒരു ഉഷ്ണ മേഖല ഉദ്യാനമാക്കുകയാണുണ്ടായത് . ലോകത്തിലെ ഏറ്റവും മനോഹരമായ ഉദ്യാനങ്ങളിൽ മൂന്നാം സ്ഥാനമുള്ള ഈ ഉദ്യാനത്തിൽ വൈവിദ്ധ്യമാർന്ന സസ്യ ശേഖരങ്ങൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നതായി കാണാം . ഞങ്ങളെ ഉദ്യാനത്തിന് മുന്നിൽ ഇറക്കി വിട്ടിട്ട് ബസ് വിശാലമായ പാർക്കിങ് ഏരിയയിലേക്ക് പോയി. പ്രത്യേക ആകൃതിയിൽ ഭംഗിയായി വെട്ടി നിർത്തിയ മരങ്ങളും, ദിനോസർ പ്രതിമകളും റിസപ്ഷന് മുന്നിൽ അതിഥികൾക്ക് സ്വാഗതമോതി നിലയുറപ്പിച്ചിരുന്നു . ടിക്കറ്റുമായി വന്ന ഉമിയോടൊപ്പം അകത്തേക്ക് പ്രവേശിച്ച ഞങ്ങൾ നോങ് നൂച്ച് എന്ന് പേരെഴുതിയ ഫലകത്തിന് മുന്നിൽ നിന്നൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തിട്ടാണ് കാഴ്ചകളിലേക്ക് പോയത് .
നോങ് നൂച്ച് ഉദ്യാനത്തിൽ ആൻസ് ട്രാവൽ ഗ്രൂപ്പ്
ചെറുതും വലുതുമായി വിവിധ മോഡലുകളിലുള്ള കാറുകൾ നിരത്തി വച്ചിരിക്കുന്നതായിരുന്നു ആദ്യത്തെ കാഴ്ച . സാധാരണ കണ്ടിട്ടില്ലാത്ത പല ഡിസൈനുകളിലും ,വലിപ്പത്തിലുമുള്ള മനോഹരമായ കാറുകളെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാൻ എല്ലാവരും മത്സരമായിരുന്നു . കാറുകളെ കടന്ന് മുന്നോട്ട് ചെന്നപ്പോൾ പല നിറങ്ങളിലുള്ള വള്ളിച്ചെടികൾ തൂക്കിയിട്ടിരുന്ന വലിയ ഒരു ടെറസ് ഗാർഡനും, അതിന്റെ മുറ്റത്ത് ആനപ്പുറത്ത് സവാരി ചെയ്യുന്നവരെയും കണ്ടു . ആനസവാരിയ്ക്ക് പ്രത്യേകം ടിക്കറ്റെടുക്കണം . ഗ്രൂപ്പിലുള്ള ചിലരൊക്കെ ആനസവാരിയ്ക്ക് പോയെങ്കിലും ഞങ്ങൾക്ക് അതിന് തീരെ താത്പര്യമില്ലായിരുന്നതിനാൽ ടെറസ് ഗാർഡനിലെ കാഴ്ചകൾ കണ്ടു നടന്നു .പിന്നീട് ആന സവാരിക്കാർ തിരിച്ചു വന്നതോടെ വിശാലമായ ഉദ്യാനം കാണുന്നതിനായി എലക്ട്രിക് ബഗ്ഗിയിൽ കയറി ഓർക്കിഡുകളുടെ കൂടാരത്തിലേക്കാണ് ആദ്യം പോയത് .
നോങ് നൂച്ച് ഉദ്യാനത്തിലെ കാറുകൾ
പച്ചപ്പുതപ്പ് വിരിച്ചതു പോലെയുള്ള പുൽ മൈതാനങ്ങൾക്കിടയിൽ ആകർഷകമായ ആകൃതിയിൽ വെട്ടിയൊരുക്കി നിർത്തിയിരിക്കുന്ന ചെടികളും അവയ്ക്കിടയിൽ ഒരു വനത്തിലെന്ന പോലെ കാണപ്പെട്ട വന്യ ജീവികളുടെ ശിൽപ്പങ്ങളും എല്ലാം കൂടി ആ ആരാമത്തിന് ഒരു വശ്യ ചാരുതയാണ് നൽകിയിരുന്നത് . ചെടികൾക്കിടയിലുണ്ടായിരുന്ന പാലാഴി മഥന ശിൽപ്പവും ,ബുദ്ധപ്രതിമകളും ,വന്യ ജീവികളുടെ ജീവൻ തുടിക്കുന്ന പ്രതിമകളും ഉദ്യാനത്തിന്റെ അഴക് വർദ്ധിപ്പിച്ചു . മരുഭൂ നിവാസികളായ കാക്റ്റസ് ചെടികളെ ജല സ്പർശമേൽക്കാതിരിക്കാനാ- യിരിക്കാം വലിയൊരു ഷീറ്റ് പന്തലിലാണ് പരിപാലിച്ചിരുന്നത് . മഞ്ഞ, ചുവപ്പ് ,വെള്ള തുടങ്ങിയ വിവിധ വർണ്ണങ്ങളിലുള്ള ഉരുണ്ട പൂക്കൾ നിറഞ്ഞ കാക്റ്റസ് ചെടികളുടെ വലിയ തോട്ടം എല്ലാവരിലും വലിയ അത്ഭുതമാണ് ഉളവാക്കിയത് .
ഉദ്യാനക്കാഴ്ചകൾ
ഉദ്യാനക്കാഴ്ചകൾ
ഉദ്യാനത്തിലെ പാലാഴി മഥന ശിൽപ്പം
ഉദ്യാനത്തിലെ ബുദ്ധ പ്രതിമകൾ
ഇങ്ങനെ അറിയുന്നതും അറിയാത്തതുമായ എത്രയോ തരം അപൂർവ്വ സസ്യങ്ങളെയും കണ്ടു കൊണ്ട് ചെന്നെത്തിയത് “ദിനോസര് വാലിയിലേക്കാണ് . 240 ദശ ലക്ഷം വർഷം മുൻപ് ജുറാസിക് കാലഘട്ടങ്ങളിൽ ഭൂമി വാണിരുന്ന സസ്യ ഭുക്കുകളും മാംസ ഭുക്കുകളും പറക്കുന്നതുമായ ഭീമാകാരികളായ ദിനോസറുകൾ എന്നോ വംശ നാശത്തിനിരയായെന്നാണ് പറയപ്പെടുന്നത് .നീണ്ട കഴുത്തുമായി മേഘ ശകലങ്ങളെ വിഴുങ്ങാൻ പോകുന്നവരും ,കോമ്പല്ലുകളും തുറിച്ച കണ്ണുകളുമുള്ള ഭീകരന്മാരും ,വലിയ പല്ലികളെപ്പോലെയുള്ളവരും, ചിറകുള്ളവരും തുടങ്ങി മുട്ടയിൽ നിന്ന് വിരയിയുന്നവർ വരെയുള്ള ദിനോസറുകളെ സിമന്റ് കൊണ്ട് ഉണ്ടാക്കി ഒരു പാടത്ത് കൃഷി ചെയ്ത് വച്ചിരിക്കുന്നത് പോലെയുള്ള വാലിയിലെ കാഴ്ച ശരിക്കും വിസ്മയിപ്പിക്കുന്നതു തന്നെയായിരുന്നു. അവിടെത്തന്നെ “ദിനോസർ കിച്ചൺ” എന്നോ മറ്റോ പേരുള്ള ഒരു ഹോട്ടൽ കണ്ടപ്പോൾ ഒരു ദിനോസർ ഫ്രൈ ചോദിച്ചാലോ എന്ന് ഞങ്ങൾ തമ്മിൽ പറഞ്ഞു. ഒരു കാലത്ത് ലോകം അടക്കി വാണിരുന്ന ഗംഭീരന്മാരായ ദിനോസറുകളുടെ ജീവൻ തുടിക്കുന്ന സിമന്റ് പ്രതിമകൾ ഉച്ച വെയിൽ കാഞ്ഞ് നിന്നിരുന്ന വിശാലമായ ദിനോസർ പാടങ്ങളിൽ ചിതറി നടന്ന ഗ്രൂപ്പ് അംഗങ്ങളെ തപ്പിക്കണ്ടുപിടിച്ച് അടുത്ത ഷോ നടക്കുന്ന സ്ഥലത്ത് എത്തിക്കാൻ ഉമി നന്നേ പാട് പെട്ടു.
മുട്ട വിരിഞ്ഞു വരുന്ന ദിനോസര് കുഞ്ഞ് ദിനോസർ വാലികൾച്ചറൽ ഷോ നടക്കുന്ന സ്ഥലത്തിനടുത്ത് വാഹനം നിർത്തിയതും ഉമി കാണിച്ചു തന്ന ഏതൊക്കെയോ വരാന്തകളിലൂടെയും ഇടനാഴികളിലൂടെയും ഓടിയോടി ഏ സി യുടെ തണുപ്പിൽ മരവിച്ചു നിന്ന ഒരു ഹാളിൽ എത്തിയപ്പോഴേക്കും ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു . തായ് സംസ്കാരം സഞ്ചാരികൾക്കു മുന്നിലേക്കെത്തിക്കുന്ന നിറപ്പകിട്ടാർന്ന ആകർഷകമായ ഒരു പ്രദർശനമായിരുന്നു അത്. വ്യത്യസ്ത നിറങ്ങളിലുള്ള വൈദ്യുത രശ്മികളാൽ ദീപ്തമായ സ്റ്റേജിലേക്ക് മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളും, മനോഹരമായ കിരീടങ്ങളുമണിഞ്ഞ് കൊടികളും ,കുടകളും, ഭംഗിയുള്ള കുടങ്ങളും മറ്റും പിടിച്ച് നൃത്തച്ചുവടുകളുമായി എത്തിയ സ്ത്രീ പുരുഷന്മാരെ കൊണ്ട് വർണ്ണ പ്രപഞ്ചമായ ആ അരങ്ങ് പ്രത്യേകമായ ഒരു ആനന്ദാനുഭൂതിയാണ് കാണികളിൽ ഉളവാക്കിയത് . നർത്തകിമാർ ചിലരെങ്കിലും വസ്ത്ര ക്ഷാമമുള്ള നാട്ടുകാരായി തോന്നിയെങ്കിലും എല്ലാവരുടെയും പ്രകടനം വളരെ നന്നായിരുന്നു. നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും അണിഞ്ഞ ഗജ വീരന്മാർക്ക് മുകളിലിരുന്ന് പട നയിക്കുന്ന രാജാക്കന്മാരെയും അവർക്ക് അകമ്പടി സേവിക്കുന്ന ഭടന്മാരെയും അനേക ശിരസ്സുകളോടെ ഫണമുയർത്തി നിൽക്കുന്ന നാഗത്താനെയും ഒക്കെ പ്രമേയമാക്കി അവർ അവരുടെ പാരമ്പര്യ കലകൾ സദസ്സിന് മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു.
കൾച്ചറൽ ഷോ
ആനകളുടെ കുത്തിയിരിപ്പ്
ആനകളുടെ റാലി
തുമ്പിക്കരത്തിൽ ഊയലാടും കൂട്ടുകാരിആനക്കളികൾ കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല, വയർ, വിശക്കുന്നുവെന്ന് മുറവിളി തുടങ്ങിയതോടെ നേരെ ഭക്ഷണ ശാലയിലേക്കാണ് പോയത് . സഫാരി പാർക്കിലെപ്പോലെ വലിയ തിരക്കൊന്നുമില്ലാത്ത അവിടത്തെ ആഹാരം നല്ല രുചികരമായിരുന്നു. ആഹാരം കഴിഞ്ഞ് ഉദ്യാന സന്ദർശനം അവസാനിപ്പിച്ച് ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. എല്ലാ നടവഴികളുടെയും ഇരു വശങ്ങളിലും ദിനോസറുകളുടെയും, കാണ്ടാമൃഗത്തിന്റെയും , ആനയുടെയും ഒക്കെ ശിൽപ്പങ്ങൾ നിരത്തി നിരത്തി വച്ചിരിക്കുന്നത് മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു ,മാത്രവുമല്ല ദിനോസറുകളോട് ഇവിടെയുള്ളവർക്ക് ഒരു പ്രത്യേക മമത ഉള്ളതായും തോന്നി.
നോങ് നൂച്ച് ഉദ്യാനത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടതിനു ശേഷം പട്ടയായിലെ ഞങ്ങളുടെ താമസ സ്ഥലമായ ഗോൾഡൻ ബീച്ച് ഹോട്ടലിലേക്കാണ് പോയത് . അങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയിൽ പട്ടയയെപ്പറ്റി കുറച്ചു കാര്യങ്ങൾ കൂടി ഉമി പറഞ്ഞു തന്നു. പതിനൊന്ന് എയർ പോർട്ടുകളുള്ള പട്ടയയുടെ ആദ്യ നാമം “ടപ്പയ” എന്നായിരുന്നെന്നും അത് മത്സ്യത്തൊഴിലാളികളുടെ ഗ്രാമമായിരുന്നെന്നുമാണ് അറിയാൻ കഴിഞ്ഞത് . ബീച്ചുകൾ കൊണ്ട് സമ്പന്നമായ പട്ടയയെ മൂന്നായി തിരിക്കാമെന്നും, ബീച്ച് റോഡിന് ഇടത് വശം സൌത്ത് പട്ടയയും വലത് നോർത്ത് പട്ടയയും ഇടയിലുള്ളത് സെൻട്രൽ ആണെന്നുമുള്ള ചരിത്രമൊക്കെ പറഞ്ഞു കൊണ്ടിരിക്കെ ആ സ്ഥലത്തെ ഒരു ‘ഗേറ്റട’ കിട്ടി. ‘അട’ എന്ന് കേട്ട് ആരും സന്തോഷിക്കണ്ട തിന്നാനുള്ള അടയല്ല ട്രെയിൻ പോകാൻ വേണ്ടി ഗേറ്റടച്ച് അവിടെ കുറച്ചു നേരം കിടക്കാനുള്ള അവസരം കിട്ടിയെന്നാണ് പറഞ്ഞു വന്നത് .ട്രെയിൻ വഴിമാറിത്തന്നതോടെ ഒളിച്ചു കളിച്ചു കൊണ്ടിരുന്ന കരകാണാക്കടലിന്റെ അരിക് ചേർന്നു കിടന്നിരുന്ന റോഡിലൂടെ യാത്ര ചെയ്ത് ഏതാണ്ട് അഞ്ചു മണിയോടെ പട്ടയ സെൻട്രലിൽ ഉള്ള ഗോൾഡൻ ബീച്ച് ഹോട്ടലിൽ ഞങ്ങൾ കയറിപ്പറ്റി. പഴയ രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ളതായിരുന്നെങ്കിലും വളരെ നല്ല വൃത്തിയുളള വിശാലമായ മുറികളായിരുന്നു അവിടത്തേത്. വലിയ തടിക്കസേരകളും ,കട്ടിലുകളും മേശകളും കൂടാതെ സാധന സാമഗ്രികൾ വയ്ക്കാനുള്ള ബലമുള്ള തടി പ്ലാറ്റ്ഫോമുകളും അവിടത്തെ മാത്രം പ്രത്യേകതയായി തോന്നി. മുറിയിൽ അൽപ്പ സമയം വിശ്രമിച്ചിട്ട് വൈകുന്നേരത്തെ കാഴ്ചകൾ കാണുന്നതിനായി ഇറങ്ങി . ഹോട്ടലിൽ നിന്ന് രണ്ട് കിലോ മീറ്റർ അകലെയുള്ള “ആർട്ട് ഇൻ പാരഡൈസ് 3 D ഇല്യൂഷൻ “എന്ന സ്ഥലവും , “അൽക്കാസാർ” ഷോയുമായിരുന്നു നൈറ്റ് ലൈഫിനും മസാജിനും പേരു കേട്ട പട്ടയായിലെ ആദ്യ ദിന സായം സന്ധ്യാ പരിപാടികൾ . ഇല്യൂഷൻ ആസ്വദിക്കുന്നതിനായി ആർട്ട് മ്യൂസിയത്തിലേക്ക് തിരിക്കുന്നതിന് മുൻപ് മൊബൈൽ ഫോണിൽ “AR” എന്ന ഒരു സോഫ്റ്റ് വെയർ കൂടി ഡൌൺലോഡ് ചെയ്യേണ്ടതുണ്ടായിരുന്നു . അതിനുള്ള ലിങ്കും മറ്റും ഹോട്ടലിൽ വച്ച് തന്നെ ബ്രിട്ടോ എല്ലാവർക്കും ഷെയർ ചെയ്തിരുന്നതിനാൽ കാര്യങ്ങൾക്ക് പ്രയാസമുണ്ടായില്ല .
ആർട്ട് ഇൻ പാരഡൈസ് 3 d ഇല്യൂഷൻ
തായ് ലാൻഡിലെ ഏക വിഷൻ ഇല്യൂഷൻ മ്യൂസിയമായ “ആർട്ട് ഇൻ പാരഡൈസിൽ” നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു അനുഭവമാണ് കിട്ടിയത് . മ്യൂസിയത്തിന്റെ ചുവരുകളിൽ ധാരാളം സീനറികളും, ആഴക്കടൽ ദൃശ്യങ്ങളും,കാർട്ടൂൺ കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും ഒക്കെ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ടായിരുന്നു . ഈ പെയിന്റിനങ്ങുകൾ ഓരോന്നും ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ച് ചലിക്കുന്ന ത്രിമാന വീഡിയോകൾ പോലെ സൃഷ്ടിച്ചെടുക്കാമെന്നതാണ് ഇല്യൂഷൻ . അതിനു വേണ്ടിയാണ് ആദ്യം തന്നെ ഫോണിൽ “A R” എന്ന സോഫ്റ്റ് വെയർ ആപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്തത് . ഓരോ ചിത്രത്തിന്റെയും വിഷയമനുസരിച്ച് അതിന്റെ ഒരു വശത്ത് നിന്നു കൊണ്ട് നമ്മൾ മുഖത്ത് ഭാവം വരുത്തുകയോ കൈകാലുകൾ ചലിപ്പിക്കുകയോ ചെയ്ത് അഭിനയിക്കണം .(സെൽഫി എടുക്കാൻ പറ്റില്ല) അതായത് ഉദാഹരണത്തിന് ഗർജ്ജിച്ചു കൊണ്ട് ചാടുന്ന ഒരു സിംഹത്തിന്റെ ചിത്രത്തിന് മുന്നിൽ ഒരാൾ നിൽക്കുക ,കൂടെയുള്ള ആൾ A R എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് നിന്നു കൊണ്ട് A R സോഫ്റ്റ് വെയർ ഉള്ള ഫോണിൽ വീഡിയോ എടുക്കുക . ചിത്രത്തിനടുത്ത് നിൽക്കുന്ന ആളിന് നേരെ സിംഹം പുറത്തേക്ക് ചാടുന്നത് പോലെ ഫോണിൽ കാണുന്ന സമയത്ത് പേടിക്കുന്നതായി അഭിനയിച്ച് വീഡിയോ എടുത്താൽ നമ്മൾ ഒരു സിംഹത്തിന് മുന്നിൽ അകപ്പെട്ടതായി വീഡിയോ എടുത്ത് കൂട്ടുകാർക്കിടയിൽ പ്രചരിപ്പിക്കാം . ആധുനിക കാലത്ത് ഇങ്ങനെ ആൾക്കാരെ കൃത്രിമ സാങ്കേതിക ബുദ്ധി പ്രയോഗങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നത് ഒരു വിനോദമായി കണ്ടുവരുന്ന കാര്യമാണല്ലോ . കാര്യങ്ങളുടെ “ടെക്നിക്ക്” മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തെങ്കിലും അത് കഴിഞ്ഞപ്പോൾ നല്ല രസം തോന്നി,കാണുന്ന എല്ലാ ചിത്രങ്ങളുടെയും മുന്നിൽ നിന്ന് തകൃതിയായി അഭിനയവും പടമെടുപ്പുമായിരുന്നു . അവസാനം പാരഡൈസ് ജീവനക്കാർ സ്ഥാപനം ക്ലോസ് ചെയ്യാനുള്ള സമയമായെന്ന് പറഞ്ഞ് ഇറക്കി വിട്ടില്ലായിരുന്നെങ്കിൽ അതിനകത്ത് പെട്ട് “പാരഡൈസ്” “ഹെൽ” ആയി മാറിയേനെ !!!
സിംഹത്തിന് മൂന്നിലകപ്പെട്ടോ ...
സമുദ്ര ഗവേഷണം .....അന്തർ വാഹിനി കപ്പലിൽ നിന്നൊരു ഹായ്
ഇല്യൂഷൻ കാഴ്ചകൾ കണ്ട് ആവേശഭരിതമായ ഗ്രൂപ്പിനെ “അൽകാസർ” ഷോ കൂടി കാണിച്ച് വിസ്മയിപ്പിക്കാൻ
വേണ്ടി അടുത്തതായി അങ്ങോട്ട് പോകാമെന്ന് ഉമി
പറഞ്ഞു. ഒന്നൊന്നര മണിക്കൂർ
താമസമുണ്ടായിരുന്നു ഷോ തുടങ്ങാൻ, മാത്രവുമല്ല ഗ്രൂപ്പിലുള്ള കുറച്ചു പേർ കൂടി ഇല്യൂഷൻ കഴിഞ്ഞ് വന്നെത്താനുമുണ്ടായിരുന്നു . എന്നാൽ പിന്നെ കിട്ടിയ സമയം കളയേണ്ടന്നു കരുതി ഞങ്ങൾ രണ്ടു പേരും കൂടി അടുത്തുള്ള ഒരു കടയിൽ
പോയി പതിവ് അത്താഴമായ മാംഗോ സ്റ്റിക്കി റൈസ് വാങ്ങി കഴിച്ചു.അതിനു ശേഷം എല്ലാവരും എത്തിയതോടെ ബസിൽ കയറി അൽക്കാസർ ഷോ നടക്കുന്ന
സ്ഥലത്തെത്തിയെങ്കിലും അവിടെ ആദ്യ
പ്രദർശനം നടന്നു കൊണ്ടിരിക്കുകയായിരുന്നു . അടുത്ത ഷോ തുടങ്ങാൻ കുറച്ചു സമയം കൂടി
എടുക്കുമെന്നുള്ളത് കൊണ്ട് സമീപത്തുള്ള
കുറച്ച് സ്ഥലങ്ങൾ ഒന്നു ചുറ്റിക്കറങ്ങി കണ്ടിട്ട്
വരാൻ പറഞ്ഞ് ഷോയുടെ ടിക്കറ്റും ഉമി ഞങ്ങളെ ഏൽപ്പിച്ചു. ചുറ്റുപാടും പോക്കറ്റടി
,പിടിച്ചുപറി, അനാശാസ്യ പ്രവർത്തനങ്ങൾ തുടങ്ങിയ സുകുമാര കലകളിൽ പ്രാവീണ്യം നേടിയ
ആളുകളുടെ വിഹാര കേന്ദ്രമായതു കൊണ്ട് “ബി കെയർഫുൾ “ സൂക്ഷിച്ചു നടക്കണം എന്നൊരു
മുന്നറിയിപ്പ് കൂടി തന്നപ്പോൾ കറങ്ങി
നടക്കാനുള്ള മൂഡ് തന്നെ പോയി. എന്തായാലും നൈറ്റ് ലൈഫ് കേന്ദ്രമായ പട്ടയായിലെ
സന്ധ്യാസമയ കാഴ്ചകൾ എപ്പോഴും കാണാൻ പറ്റില്ലല്ലോ എന്ന് കരുതി ,ഞങ്ങൾ രണ്ടു പേരും കൂടി വളരെ ശ്രദ്ധാപൂർവ്വം അപരിചിതമായ
നാട്ടിലെ അപരിചിതമായ കാഴ്ചകൾ കണ്ടു കൊണ്ട് കുറച്ചു നേരം നടന്നു തിരിച്ചെത്തി.
പച്ചക്കറി ,പഴ വർഗ്ഗങ്ങൾ , മാംസ വിഭവങ്ങൾ എന്നിവ
വിൽക്കുന്ന കടകളും ,ഭക്ഷണ ശാലകളും ഉണ്ടായിരുന്ന
ആ പ്രദേശം വിദേശികളും സ്വദേശികളുമായ
ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു .
സ്ട്രീറ്റ് കാഴ്ചകൾ കണ്ടു വന്ന ഞങ്ങൾ ഷോ നടക്കുന്ന അരണ്ട വെളിച്ചമുള്ള തീയറ്ററിൽ അനുവദിച്ചു കിട്ടിയിരുന്ന ഇരിപ്പിടങ്ങളിൽ ആസനസ്ഥരായി പ്രതീക്ഷയോടെ കാത്തിരുന്നു . കർട്ടൻ ഉയർന്നതോടെ കാണികളിൽ നിന്ന് കയ്യടിയും ആരവങ്ങളുമുയർന്നു . ഇടയ്ക്കിടെ മിന്നി മറയുന്ന പ്രകാശ വീചികൾക്കിടയിലൂടെ പേരിനു മാത്രം വസ്ത്രം ധരിച്ച് ഉയരമുള്ള ആഡംബര ചെരുപ്പുകൾ ഊന്നി യുവതികൾ ആടിത്തുടങ്ങിയതോടെ സദസ്യരുടെ കൂക്കി വിളിക്ക് ശക്തി കൂടി. ചിലരൊക്കെ മറയ്ക്കേണ്ടിടം പുറത്താക്കിയും പുറത്തു കാട്ടാവുന്നത് മറച്ചും, മറ്റ് ചിലർ മുക്കാലും നഗ്നരായും സ്റ്റേജിൽ അങ്ങോട്ടുമിങ്ങോട്ടും തുള്ളിക്കളിച്ച് നടന്നപ്പോൾ കാണികൾ കണ്ണു തുറിച്ച് ഇരിപ്പായി. അതിനിടെ പുരുഷ സാമ്യമുള്ള തടിച്ച ഒരു “സ്ത്രീവേഷം” കാണികൾക്കിടയിലേക്ക് വരികയും കുറേ മോശമായ (vulgar ) ചേഷ്ടകൾ കാണിക്കുകയും ചെയ്തപ്പോൾ തിരിച്ച് സദസ്സിലുള്ളവരും ആ രീതിയിൽ തന്നെ പ്രതികരിച്ചു . സ്റ്റേജിലെ കർട്ടൻ ക്രമീകരണങ്ങൾ ഇടയ്ക്കിടെ മാറ്റുകയും പല നിറങ്ങളിലുള്ള വൈദ്യുത രശ്മികൾ പായിച്ച് പശ്ചാത്തലം വ്യത്യസ്തമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു .കൊട്ടാര സമാനമായ ഒരു പശ്ചാത്തലം ഒരുക്കിയിട്ട് കുറേ സുന്ദരിമാർ ചേർന്ന് മിന്നുന്ന പാവയെപ്പോലെയുള്ള ഒരു സുന്ദരിയെ പല്ലക്കിലേറ്റി എഴുന്നള്ളിച്ച് കൊണ്ടു വന്ന് സ്റ്റേജിന് മദ്ധ്യത്തിലായി ഇരുത്തിയിട്ട് ചുറ്റും നിന്ന് നമ്മുടെ ഒപ്പന പോലെ നൃത്തം വയ്ക്കുന്നതായിരുന്നു ഒരു രംഗം . സംഗീതത്തിനും നൃത്തത്തിനും വേഗത കൂടിയതോടെ തോഴിമാർ വശങ്ങളിലേക്ക് മാറിയിട്ട് ആടയാഭരണങ്ങളണിഞ്ഞ “കുമാരി” വിഗ്രഹം എഴുന്നേറ്റ് നൃത്തം ചെയ്യാൻ തുടങ്ങി. കൈകാലുകൾ ചലിപ്പിച്ചപ്പോഴാണ് കുമാരി ധരിച്ചിരുന്ന കാൽപ്പാദം വരെയുണ്ടായിരുന്ന മിന്നുന്ന വസ്ത്രങ്ങൾ അവരുടെ മിനുത്ത വെളുത്ത തുടകൾ കാണുന്ന വിധത്തിൽ കീറിയിട്ടതായിരുന്നു എന്ന് മനസ്സിലായത് . നൃത്തത്തിനും സംഗീതത്തിനുമൊപ്പം സ്ത്രീ ശരീര സൌന്ദര്യം പ്രദർശിപ്പിക്കുന്ന ഒരു വേദി കൂടിയായിരുന്നു "അൽകസാർ ഷോ" എന്നാണ് തോന്നിയത് . ഒരു മണിക്കൂറോളം നീണ്ട ആ പ്രദർശനം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇടയ്ക്ക് വച്ച് ഉറക്കം വന്നു എന്നതാണ് സത്യം. നൃത്തവും, സംഗീതവും ,വേഷ ഭൂഷാദികളും ,അലങ്കാരങ്ങളും എല്ലാം ആസ്വാദ്യകരമായിരുന്നെങ്കിലും ചില കാര്യങ്ങൾ അത്രയ്ക്ക് രസിക്കാൻ ആയില്ല എന്നതാണ് വാസ്തവം , ചിലപ്പോൾ ഞങ്ങളുടെ പ്രായത്തിന്റെ പ്രശ്നം ആകാം അല്ലെങ്കിൽ വളർന്ന സംസ്കാരത്തിന്റെ ആകാം ..എന്തുമാകട്ടെ പ്രതീക്ഷിച്ച നല്ല ഒരു അനുഭവം കിട്ടിയില്ല . ചില കാര്യങ്ങൾ ഗോപ്യമായിരിക്കുമ്പോഴാണ് അതിന്റെ ഒരു വശ്യത അനുഭവപ്പെടുക എന്നാണ് തോന്നുന്നത് , കാബറേ നൃത്തം ഇങ്ങനെയൊക്കെ ആണെങ്കിലും മുഴുവൻ സമയവും ഒരേ രീതിയിലായാൽ എന്ത് തന്നെയായാലും ബോറടിക്കില്ലേ, ഒരു വെറൈറ്റി എപ്പോഴും നല്ലതാണെന്നാണ് അഭിപ്രായം . ഷോ കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ “നർത്തകി വേഷങ്ങൾ” എല്ലാം ഹാളിന് വെളിയിലേക്ക് വരികയും ആളുകൾ അവരോടൊപ്പം നിന്ന് സെൽഫി എടുക്കാൻ മത്സരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .
അൽക്കാസാർ ഷോയിലെ അർദ്ധനഗ്ന പുരുഷാംഗനമാർ
ഷോ കഴിഞ്ഞ് ബസിലെത്തിയ ഞങ്ങളോട് ഷോ
ഇഷ്ടപ്പെട്ടോ എന്ന് ഉമി ചോദിച്ചു . യേസ് സ് സ്.. എന്ന ഉത്തരം കേട്ട് അതിൽ എത്ര സ്ത്രീകൾ
ഉണ്ടായിരുന്നു എന്നൊരു ചോദ്യം കൂടി ചോദിച്ചു,പലരും പല ഉത്തരങ്ങൾ പറഞ്ഞെങ്കിലും 99 ശതമാനവും സ്ത്രീകളല്ല എന്നതായിരുന്നു ശരിയുത്തരം . അവരിൽ ഒരാൾ
മാത്രമാണ് സ്ത്രീയെന്നും മറ്റുള്ളവരെല്ലാം പുരുഷന്മാരാണെന്നും ഉമി പറഞ്ഞു
തന്നു. സ്റ്റേജ് ഷോ കണ്ടപ്പോൾ കുറച്ച് ഉയരം കൂടുതലായി തോന്നിയെന്നല്ലാതെ ആ
പുരുഷാംഗനമാർ സ്ത്രീകളേക്കാൾ അഴകുള്ളവരായിട്ടാണ് കാണപ്പെട്ടത്.
പട്ടയായിൽ
ആൺകുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ ലിംഗ മാറ്റം നടത്തുമെന്നും അങ്ങനെയുള്ളവരെ
നാട്ടുകാർ വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നുമാണ് അറിയാൻ കഴിഞ്ഞത് . ഇങ്ങനെയുള്ള ” പുരുഷ സ്ത്രീകളാണ്’ ഷോകളിൽ
സാധാരണയായി പങ്കെടുക്കുന്നതെന്നും അവർക്ക് നല്ല വരുമാനമാണ് ഇതിൽ നിന്ന്
ലഭിക്കുന്നതെന്നും ഉമി കൂട്ടിച്ചേർത്തു . ഈയൊരു സ്ഥിതി വിശേഷം കൊണ്ടായിരിക്കാം
ജനങ്ങളിൽ ഇങ്ങനെയൊരു പ്രവണത കാണപ്പെടുന്നതെന്ന് തോന്നി. ഞങ്ങൾ തായ് ലാൻഡിൽ, ലാൻഡ്
ചെയ്ത ദിവസം അന്നാട്ടിൽ സ്ത്രീകളാണ്
കൂടുതലുള്ളതെന്നും അതെന്തു കൊണ്ടാണെന്നു പിന്നീട് മനസ്സിലാകുമെന്നും പറഞ്ഞിരുന്നതിന്റെ പൊരുൾ ഈ സമയത്താണ് പിടി കിട്ടിയത് .
തായ് ലാൻഡിലെ മൂന്നാം ദിന പരിപാടികൾ
അവസാനിച്ചതോടെ ഞങ്ങൾ ഹോട്ടൽ മുറിയിലെത്തി വിശ്രമിച്ചു. അടുത്ത ദിവസം കോറൽ ഐലൻഡ്
സന്ദർശനവും കടൽ വിനോദങ്ങളുമായിരുന്നു പരിപാടികൾ.
കടലിൽ കുളിച്ച് ശുദ്ധമായിട്ട് വൈരക്കല്ലണിഞ്ഞു
കൊണ്ട് കടുവയെ തലോടാം .. ..വരൂ ... നാലാം ഭാഗത്തിലേക്ക് പോകാം ....
ഈശ്വരൻ നമ്പൂതിരി - അവർണ്ണനീയം, യാത്രാവിവരണം 👍👍👍👍
മറുപടിഇല്ലാതാക്കൂഈശ്വരൻ നമ്പൂതിരി