2025, ജൂൺ 2, തിങ്കളാഴ്‌ച

 

ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

ഭാഗം 2 

സഫാരി വേൾഡും, തുറന്ന മൃഗശാലയും



‘സ്വാതന്ത്ര്യത്തിന്റെ നാട് (Land of Freedom ) എന്നർത്ഥം വരുന്ന    “സെയാം (Seyam)” എന്ന് പണ്ട് പേരുണ്ടായിരുന്ന  തായ് ലാൻഡിലെ രണ്ടാം ദിവസത്തെ പ്രഭാതത്തിൽ മറ്റ് ജോലികളൊന്നും ഇല്ലാതിരുന്നതിനാൽ സ്വതന്ത്രമായി കുറച്ചു നേരം ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഏതൊക്കെയോ കെട്ടിടങ്ങളുടെ പൊളിച്ചടുക്കിയ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന “അടിപൊളി” കാഴ്ചയായിരുന്നു പുറത്ത് . മറ്റൊന്നും കാണാനും ചെയ്യാനും ഇല്ലാത്തതിനാൽ  കുളിയും ഒരുക്കവുമൊക്കെ കഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറൻറിൽ എത്തി. കുക്കുമ്പർ ,കാരറ്റ് ,മുതലായ പച്ചക്കറികൾ അരിഞ്ഞത് , നാൻ ,നൂഡിൽസ് ,ബുൾസ് ഐ, ബ്രഡ്  തുടങ്ങിയ പല സാധനങ്ങളും  ബുഫെ ടേബിളിൽ നിരത്തിയിട്ടുണ്ടായിരുന്നു .ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയം കിട്ടിയതു കൊണ്ട്  ഞങ്ങൾ രണ്ടു പേരും കൂടി ഹോട്ടലിന് പുറത്ത് വെറുതെ ഒന്നു കറങ്ങി നടന്നു. ഹോട്ടൽ മുറ്റത്ത് ക്ഷേത്രം പോലെ എന്തോ രണ്ട് ചെറിയ  നിർമ്മിതികൾ കണ്ടെങ്കിലും അവ എന്താണെന്നു മനസ്സിലായില്ല. ഒന്നിൽ ദൈവം ആണെന്നും ,മറ്റൊന്ന് പൂർവ്വികരെ സ്മരിക്കാനും ബഹുമാനിക്കാനും വേണ്ടിയുള്ളതാണെന്നും അവർക്കായി നേദ്യ വസ്തുക്കൾ  വയ്ക്കുന്ന പതിവുണ്ടെന്നും എന്റെ ചോദ്യത്തിന് ഉത്തരമായി ഉമി പറഞ്ഞു തന്നു. പാതയോരങ്ങളിൽ പലയിടത്തും ഇത്തരം നിർമ്മിതികൾ  തലേ ദിവസം മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു. ഏതായാലും അത് ഒരു നല്ല കാര്യമായി തോന്നി, കാരണം ദൈവത്തെയും ,നമ്മുടെ വേരുകളായ പൂർവ്വികരെയും സ്മരിക്കുന്നതും, ബഹുമാനിക്കുന്നതും ശ്രേയസ്ക്കരമായ പ്രവൃത്തി തന്നെയാണല്ലോ . 

      ഹോട്ടൽ മുറ്റത്ത് പൂർവ്വികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന മണ്ഡപം 

ബസിൽ എത്തിയവരെ  എണ്ണിപ്പെറുക്കി തിട്ടം വരുത്തിയ ഗൈഡ് ഉമി ഗുഡ് മോണിങ് പറഞ്ഞു കൊണ്ട് തായ് ലാൻഡ് എല്ലാവർക്കും ഇഷ്ടപ്പെട്ടോ ,സുഖമായി ഉറങ്ങിയോ, ക്ഷീണം മാറിയോ , പത്ത് വയസ്സ് കുറഞ്ഞ് എല്ലാവരും സുന്ദരീ സുന്ദരന്മാരായിട്ടുണ്ട്  എന്നൊക്കെ കുശലം പറഞ്ഞിട്ട് പതിവു “ചാക്കോയെ” രണ്ടു തവണ വിളിച്ചു . രണ്ടാം ദിവസത്തെ പരിപാടിയായ  സഫാരി പാർക്ക് സന്ദർശനത്തിനു പോകുമ്പോൾ ഒന്നു രണ്ട് കാര്യങ്ങൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് യാത്ര തുടങ്ങിയത്  . ഒന്നാമത് അവിടെ വലിയ തിരക്കായിരിക്കുമെന്നും എല്ലാവരും തൊപ്പി ധരിച്ചാൽ കണ്ടു പിടിക്കാൻ പ്രയാസം വരില്ലെന്നും, രണ്ടാമത്  അവിടെ ബുക്ക് ചെയ്തിട്ടുള്ള  രണ്ടു മൂന്ന് ഷോകൾ (പ്രദർശനങ്ങൾ ) കൃത്യ സമയത്ത് തുടങ്ങുമെന്നുള്ളത് കൊണ്ട് അവിടവിടെ തങ്ങി നിന്നാൽ ഷോ കാണാൻ സാധിക്കാതെ വരുമെന്നുമായിരുന്നു  മുന്നറിയിപ്പുകൾ . അറിയിപ്പുകൾ ശ്രദ്ധിച്ചിരിക്കെ ബസ് വീണ്ടും പണി മുടക്കിയെങ്കിലും എങ്ങിനെയൊക്കെയോ തട്ടിപ്പൊത്തി പാർക്ക് വരെ എത്തിച്ചു തന്നു .രണ്ട് ദിവസമായി ബസ് ഇടയ്ക്ക് വച്ച് കേടാകുന്നത് കൊണ്ട് യാത്രയ്ക്ക് ബുദ്ധിമുട്ടുകുന്നതായും  ഉടൻ തന്നെ വേറെ വാഹനം അയച്ചു കാര്യങ്ങൾ പരിഹരിക്കണമെന്നും തായ് ലാൻഡിലെ  യാത്രാ കോ ഓർഡിനേറ്ററെ ഫോണിൽ വിളിച്ച് ബ്രിട്ടോ ആവശ്യപ്പെട്ടു .    

 

സഫാരി വേൾഡും ,മറൈൻ പാർക്കും

     ബാങ്കോക്കിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന, നാനൂറ് ഏക്കറിനു മേൽ വിസ്തൃതിയുള്ള വലിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് സഫാരി വേൾഡും ,മറൈൻ പാർക്കും. എത്രയോ തരം പക്ഷികളും മൃഗങ്ങളും ജലജീവികളും , അധിവസിക്കുന്ന ഈ സ്ഥലം പകുതി തായ് ഉടമസ്ഥതയിലും ബാക്കി ചൈനയുടേതുമാണെന്നാണ് ഉമി പറഞ്ഞറിഞ്ഞത് . കണ്ടിരിക്കാൻ കൌതുകമുള്ള  പല സർക്കസ് വിദ്യകളും പാർക്കിലെ അന്തേവാസികളെ പരിശീലിപ്പിച്ച് സമയക്രമം വച്ച് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള അരങ്ങുകളിൽ പ്രദർശിപ്പിക്കുന്നത് കാണാൻ വൻ ജനത്തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്  .

സഫാരി പാർക്ക് കാഴ്ചകൾക്കായി ആവേശം കൊണ്ട്.. ഗ്രൂപ്പ് അംഗങ്ങൾ

   
 ഞങ്ങൾ ബസിൽ നിന്ന് ഇറങ്ങി ചെന്നപ്പോഴേക്കും ഉമി പ്രവേശന ടിക്കറ്റും , നമ്പർ സ്റ്റിക്കറുമെടുത്ത് റഡിയായി എത്തി . മൃഗങ്ങളുടെ ആലയവും  ഹരിതാഭവുമായ  ആ വലിയ സഫാരി പാർക്കിലേക്ക് പ്രവേശിച്ചപ്പോൾ  തന്നെ “മക്കാവു” തത്തകളുടെയും മറ്റു പല തരം പക്ഷികളുടെയും ശബ്ദമാണ് ഞങ്ങളെ സ്വാഗതം ചെയ്തത് . ജനത്തിരക്കിന്റെ കൂടുതൽ കൊണ്ട് തത്തകളുടെ സമീപത്ത് അധികസമയം ചിലവഴിക്കാൻ സാധിച്ചില്ല . വീണ്ടും മുന്നോട്ട് നടന്നപ്പോൾ അവിടെ അതിലും വലിയ തിരക്കും ബഹളവും ആയിരുന്നത് കാരണം  വശങ്ങളിൽ ഉണ്ടായിരുന്ന പല ജീവികളെയും കാണാൻ  സാധിച്ചില്ലെന്ന് മാത്രമല്ല പെട്ടെന്ന് പോയില്ലെങ്കിൽ “ഒറാങുട്ടാൻ ഷോ” മിസ് ആകുമെന്ന് കൂടി അറിഞ്ഞതോടെ എല്ലാവരും ഉമി നേതാവിന്റെ പിന്നാലെ അങ്ങോട്ട് വച്ചു പിടിക്കുകയാണുണ്ടായത് . ഓടിച്ചെന്ന് ഗാലറിയിൽ സീറ്റ് പിടിച്ചപ്പോഴേക്കും രംഗത്ത് പ്രദർശനം തുടങ്ങി . പരിശീലകനോടൊപ്പം  ഷർട്ടും ,നിക്കറും അണിഞ്ഞ ഒറാങുട്ടന്മാരും ,പാവാടയും ബ്ളൌസുമണിഞ്ഞ കുട്ടിമാരും,ബാൽക്കണിയിലെ  ഒറാങ് കാണികളുമായി ഷോ തകർക്കുന്ന സമയത്ത്,  ഗാലറിയുടെ മുകളിലായി സ്ഥാപിച്ചിരുന്ന കമ്പികളിൽ ആടിത്തൂങ്ങി  പിന്നിൽ നിന്ന് കുറേ കുട്ടന്മാർ കൂടി സ്റ്റേജിലേക്കെത്തി . ചിരിക്കാൻ പറയുമ്പോൾ പല്ലിളിച്ചു ചിരിക്കുക, കാണികളെ അഭിവാദ്യം ചെയ്യാൻ പറയുമ്പോൾ നിക്കർ ഊരിയിട്ട് കൈകൾ പൊക്കി ഹായ് പറയുക ,കയ്യടിക്കുക , പരിശീലകന്റെ തലയ്ക്കിട്ട് ഞോടുക ,അയാളുടെ തൊപ്പിയെടുത്ത് സ്വന്തം തലയിൽ  വയ്ക്കുക തുടങ്ങിയ കുസൃതികൾക്കൊപ്പം ചില  അഭ്യാസങ്ങളും കൂടി കാട്ടി ഇരുപത് മിനിറ്റോളം അവർ എല്ലാവരെയും  രസിപ്പിച്ചു .

 


                        ഒറാങുട്ടാൻ ഷോ

ഒറാങുട്ടാൻ ഷോ കഴിഞ്ഞ് ഒരിടത്ത് ഒത്തു കൂടിയ എല്ലാവരോടുമായി വാഷ് റൂമിൽ പോകേണ്ടവർ പോയിട്ട് വന്നാൽ പെട്ടെന്ന് തന്നെ  എലിഫൻറ്  ഷോ കാണാമെന്ന് ഉമി  പറഞ്ഞു . പക്ഷേ ഇവിടത്തെ  ഷോയേക്കാൾ ഒന്നു കൂടി മെച്ചപ്പെട്ട “ആന ഷോ “ പട്ടയായിൽ കാണാമെന്ന് അറിഞ്ഞപ്പോൾ എന്നാൽ പിന്നെ അതു മതിയെന്നായി എല്ലാവരും . അടുത്തതായി കാണുവാനുള്ള “ സ്പൈ വാർ  ഷോ’ തുടങ്ങാൻ കുറച്ച് സമയം  ബാക്കിയുണ്ടായിരുന്നത് കൊണ്ട് പാർക്കിൽ ചുറ്റി നടന്നു കാഴ്ചകൾ കണ്ടിട്ട് ഒത്തു കൂടേണ്ട സമയവും ,സ്ഥലവും ഞങ്ങളെ പറഞ്ഞേൽപ്പിച്ചിട്ട്  ഉമി അവരെപ്പോലെയുള്ള മറ്റ് ഗൈഡുകളുമായി സംസാരിക്കുവാനായി  പോയി.

കിട്ടിയ സമയം കൊണ്ട് എല്ലാവരും പാർക്കിലെ  കാഴ്ചകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി . വെള്ള ചിറകുടുപ്പുകളും ചുവന്ന  ഹൈ ഹീൽഡ് ചെരുപ്പുകളും അണിഞ്ഞ ബാലെ നർത്തകരെപ്പോലെ  വിഹരിക്കുന്ന സുന്ദരൻ ഫ്ലെമിംഗോകൾ , ചെമ്പൂക്കൾ നിറഞ്ഞ മുരിക്ക് മരത്തെ പോലെ ഒരു വൃക്ഷത്തെ അലങ്കരിച്ച് ഇരിപ്പുറപ്പിച്ചിരുന്ന സ്കാർലറ്റ് പക്ഷികൾ, ഒട്ടകത്തിന്റെ ആകൃതിയുള്ള ല്ലാമകൾ ,ഒട്ടകങ്ങൾ , ചാക്കു കെട്ടുകൾ പോലെ തറയിൽ കിടന്നിരുന്ന മടിയന്മാരായ ടാപ്പിറുകൾ , മുതലകൾ , വെള്ളത്തിൽ നീന്തിത്തുടിച്ചിരുന്ന ബഹുവർണ്ണ ശോഭയുള്ള മത്സ്യ സുന്ദരീ സുന്ദരന്മാർ, ഇവരെയെല്ലാം വളരെ കുറച്ചു സമയം കൊണ്ട് അടുത്തു നിന്ന് കാണാൻ സാധിച്ചു. കൂടാതെ പാർക്കിൽ  സ്ഥാപിച്ചിരുന്ന സ്റ്റാളുകൾ നിന്ന് പണം കൊടുത്ത്  ഓരോ ജീവിക്കും വേണ്ട തീറ്റ സാധനങ്ങൾ വാങ്ങിയാൽ  അവയെ  തീറ്റാനുള്ള സൌകര്യവും അവിടെയുണ്ടായിരുന്നു .  

                 ബാലെ നൃത്തക്കാരായ ഫ്ലെമിൻഗോകൾ

                     സ്കാർലറ്റ് പക്ഷികൾ

                 മത്സ്യ സുന്ദരീ സുന്ദരന്മാർ

അടുത്ത ഷോയുടെ സമയമായതോടെ ഞങ്ങൾ അങ്ങോട്ടേക്ക് പോയി. “സ്പൈ വാർ’ എന്ന ആ ഷോ ഒരു കൃത്രിമ മലയുടെയും കനാലിന്റെയും അരികിലായിരുന്നു സജ്ജീകരിച്ചിരുന്നത്  . മലമുകളിൽ പറന്നിറങ്ങിയത് പോലെ ഒരു ഹെലികോപ്റ്ററും,  വശങ്ങളിലും മുന്നിലും, വീടും മട്ടുപ്പാവും പോലെ എന്തൊക്കെയോ ചില സെറ്റപ്പുകളും, ഗ്യാസ് ചേംബറും ഒക്കെയായിരുന്നു കയറിച്ചെല്ലുമ്പോഴുള്ള രംഗ കാഴ്ചകൾ . നീല മഞ്ഞ ചുവപ്പ് എന്നിങ്ങനെയുള്ള നിറങ്ങളിലായിരുന്നു ഗാലറിയിലെ ഇരിപ്പിടങ്ങൾ ,അതിൽ മുന്നിലുള്ള നീല ഇരിപ്പിടങ്ങളിൽ ഇരുന്നാൽ നനയുമെന്ന് നേരത്തെ തന്നെ ഉമി പറഞ്ഞിരുന്നതിനാൽ ഞങ്ങൾ മദ്ധ്യത്തിലുള്ള സീറ്റുകളാണ് തിരഞ്ഞെടുത്തത് . ഷോ തുടങ്ങിയതോടെ ,ആരൊക്കെയോ കുറേപ്പേർ എന്തൊക്കെയോ വിളിച്ച് പറയുകയും മല മുകളിൽ നിന്ന് താഴോട്ട് ചാടുകയും വെടി  ഉതിർക്കുകയും ചെയ്തു . പിന്നീട് ഒരാൾ വന്ന് മറ്റൊരാളെ പിടിച്ച് ചങ്ങലയിൽ ബന്ധിച്ചു വെടി  വച്ചു കൊന്നു , ചിലർ സ്പീഡ് ബോട്ടിൽ കയറി കനാലിലൂടെ വെള്ളം തെറിപ്പിച്ച് കൊണ്ട് പാഞ്ഞു പോയി . അതിനിടയിൽ ഒരു അൽപ്പ വസ്ത്ര ധാരിണി എവിടെ നിന്നോ ഇറങ്ങി വന്ന് കനാൽക്കരയിലിരുന്നു വെയിൽ കായുകയും ഉള്ള തുണി കൂടി ഉരിഞ്ഞു കളയുകയും ചെയ്തു . പട്ടാള വേഷമിട്ട്  അവിടേയ്ക്ക് വന്ന ഒരാളുമായി എന്തൊക്കെയോ സംസാരിച്ചിട്ട് അവർ  രണ്ടു പേരും കൂടി ഒരു മുറിയിൽ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞ് മുറിയിൽ നിന്നിറങ്ങി  വന്ന യുവതി അയാളെ വെടി വച്ച് വെള്ളത്തിലേക്ക് എറിഞ്ഞിട്ട്  എങ്ങോട്ടോ ഓടിപ്പോയി. അത് കഴിഞ്ഞ് ആ സുന്ദരിയും കുറേ ആളുകളും കൂടി  മുകളിലുള്ള ബാൽക്കണിയിൽ നിന്ന് കൊണ്ട് വെടി വയ്ക്കുകയും എന്തൊക്കെയോ വലിച്ചെറിയുകയും അതൊക്കെ പൊട്ടുകയും  തീ ആളിപ്പടരുകയും ചെയ്തു . ആകെ ശബ്ദ കോലാഹലവും,തീയും പുകയും നിറഞ്ഞ ഒരു യുദ്ധ സ്ഥലം പോലെ ഭീകര അന്തരീക്ഷമായി മാറി അവിടെ   . ഇത്രയൊക്കെ കാണുകയും എന്തോ ഒരു കമൻറി കേൾക്കുകയും ചെയ്തു എന്നതൊഴിച്ചാൽ കാര്യമൊന്നും മനസ്സിലായില്ല എന്നതാണ് സത്യം . ഏതോ ഒരു രാജ്യത്ത് വലിയ അഴിമതി ഉണ്ടായെന്നും അവരെ കണ്ടു പിടിച്ച് നശിപ്പിക്കുന്നതുമാണ് പ്രദർശനത്തിന്റെ  പ്രമേയമെന്ന് പിന്നീട് ഉമി പറഞ്ഞു തന്നപ്പോൾ അറിയാൻ സാധിച്ചു . എല്ലാ പ്രദർശനങ്ങളുടെയും വിവരണം തായ് ഭാഷയിലായത് കൊണ്ടായിരിക്കാം കാര്യങ്ങൾ മനസ്സിലാകാഞ്ഞത്. 

                      സ്പൈ വാർ 

നാട്ടിലുള്ള അഴിമതിക്കാരെയെല്ലാം  കണ്ടു പിടിച്ച് നശിപ്പിക്കുന്ന കാര്യമോർത്ത് ചിരിച്ചു കൊണ്ട്  ഡോൾഫിൻ ഷോ കാണാൻ വേണ്ടി മുന്നോട്ട് നടന്നു. കുത്തനെയുള്ള കുറേ  കോണിപ്പടികൾ കയറി ചെന്നപ്പോഴേക്കും ബുദ്ധിശാലികളായ ഡോൾഫിനുകളുടെ ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു .  രണ്ടു മൂന്നു വമ്പൻ ഡോൾഫിനുകൾ പരിശീലകൻ പറയുന്നതനുസരിച്ച് ജലോപരിതലത്തിൽ നിന്നുയർന്ന് വളയത്തിലൂടെ ചാടുകയും,ചുണ്ടിൽ വലിയ പന്ത് ബാലൻസ് ചെയ്ത് നീന്തുകയും, പരിശീലകരെ തോളിലേറ്റി തലങ്ങും വിലങ്ങും നീന്തിപ്പാഞ്ഞു നടക്കുന്നതുമൊക്കെയാണ് ഷോ. ഓരോ ഇനങ്ങൾക്കുമൊടുവിൽ പ്രോത്സാഹനമായി  എന്തോ തീറ്റ സാധനങ്ങൾ പരിശീലകൻ അവയുടെ വായിൽ ഇട്ടു കൊടുക്കുന്നതും കണ്ടു .

മത്സ്യക്കൂറ്റന്മാരുടെ ഷോ തീർന്നതോടെ ഉച്ചഭക്ഷണ സമയമായിക്കഴിഞ്ഞിരുന്നു . ഒരു ആറേഴ് കല്യാണ സദ്യ നടക്കുന്ന ജനത്തിരക്കായിരുന്നു ഭക്ഷണശാലയിൽ . ഞങ്ങൾക്കായി ബുക്ക് ചെയ്തിരുന്ന മേശയുടെ നമ്പർ നേരത്തെ തന്നെ പറഞ്ഞു തന്നിരുന്നത് കൊണ്ട്, ട്രെയിനിലും മറ്റും റിസർവേഷൻ സീറ്റ് കണ്ടുപിടിക്കുന്നത് പോലെ മേശ നമ്പർ നോക്കി കുറച്ചു നേരം നടന്ന് നടന്ന് ഇരിപ്പിടം കിട്ടി . പക്ഷേ അവിടെയും തീർന്നില്ല കാര്യങ്ങൾ .ആറ്റിലെ പോള നീക്കി കക്ക വാരാൻ പോകുന്നവരെ പോലെ പ്ലേറ്റും കൊണ്ട് ഭക്ഷണ സാധനങ്ങൾ തേടി എങ്ങോട്ടോക്കെയോ പോയി  എന്തൊക്കെയോ കിട്ടിയതും കൊണ്ട് വന്നിരുന്ന് കഴിച്ചെന്നു വരുത്തി . വലിയ മേശയും ബുഫേ സെറ്റപ്പുമൊക്കെ ഉണ്ടായിരുന്നെങ്കിലും   ആഹാരം ഒട്ടും മെച്ചമല്ലായിരുന്നു  എന്നാണ് എനിക്ക് തോന്നിയത്.

ഓപ്പൺ സൂ 

ഏഷ്യയിലെ ഏറ്റവും വലിയ തുറന്ന മൃഗശാലയും പക്ഷി സങ്കേതവും കാണാൻ വേണ്ടിയായിരുന്നു ഉച്ചയൂണിന് ശേഷമുള്ള യാത്ര . സഫാരി പാർക്കിലെ കാഴ്ചകൾ കണ്ടു തിരിച്ചെത്തിയപ്പോഴേക്കും  കേടായ ബസിനു പകരം മറ്റൊരു ബസ് പ്രവേശന കവാടത്തിന് മുന്നിൽ  ഞങ്ങളെയും കാത്ത് ഹാജരുണ്ടായിരുന്നു . ഡ്രൈവ് ത്രൂ ഓപ്പൺ  സൂ ആയിരുന്നതിനാൽ ഞങ്ങൾ ബസിൽ തന്നെയിരുന്നാണ് കാഴ്ചകൾ ആസ്വദിച്ചത് .  

ഓപ്പൺ സൂവിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അതിന് മുന്നിലുള്ള ചെളിക്കണ്ടത്തിൽ വലുതും ചെറുതുമായ വലിയ ഒരു കൂട്ടം  പക്ഷികളെയാണ് കണ്ടത് . വെളുത്ത പെലിക്കനുകൾ ,പെയിന്റഡ് കൊക്കുകൾ , ചാര നിറത്തിലുള്ള കിരീടമുള്ള കൊക്കുകൾ കുഞ്ഞിത്താറാവുകൾ അങ്ങനെ എത്രയോ തരം പക്ഷികളുടെ  സ്വൈര വിഹാര കേന്ദ്രമായ ആ പ്രദേശത്തിന്റെ  കാഴ്ച വളരെ മനോഹരമായിരുന്നു . പക്ഷികളെ വലം വച്ച് മുന്നോട്ട്  പോയപ്പോൾ കറുപ്പിൽ വെളുപ്പോ,വെളുപ്പിൽ കറുപ്പോ വരകളുള്ള സുന്ദരൻ സീബ്രകളെയാണ് കണ്ടത്. അൽപ്പം മുടന്തുള്ള ഒരു സീബ്ര, കൊക്കുകളിരുന്ന വെള്ളക്കെട്ടിന് സമീപം ചെന്ന് ഏകനായി അകലേക്ക് നോക്കി നിൽക്കുന്നത്  കണ്ടപ്പോൾ വിഷമം തോന്നി. അംഗ വൈകല്യം വന്നത് കൊണ്ട് കൂട്ടുകാർ  ഒറ്റപ്പെടുത്തിയതാകാമെന്ന് ഞാൻ വിഭാവന ചെയ്ത  ആ പാവത്തിനെ വിട്ട് മുന്നോട്ട് ചെന്നപ്പോൾ  മാനത്തേക്ക് തലയും നീട്ടി ‘ഇനി മുട്ടു മടക്കാൻ മനസ്സില്ലെന്നും”പറഞ്ഞ് നിരയൊത്ത് നിന്നിരുന്ന ജിറാഫ് ചേട്ടന്മാരെയും ചേടത്തിമാരെയുമാണ് കണ്ടത് . പുള്ളിക്കൈലി പുതച്ചു നിന്നിരുന്ന ഉയരക്കാരായ ജിറാഫൻമാർക്ക് ശേഷം പുള്ളിമാൻ കൂട്ടങ്ങൾ, നീൽഗായ ,സാമ്പാർ ഡിയർ ,കാട്ടികൾ ,ഒട്ടകങ്ങൾ തുടങ്ങി ഓരോരുത്തരെയായി  കണ്ട് കണ്ട് പോകുമ്പോൾ  ,ആഫ്രിക്കൻ സങ്കരയിനത്തിലുള്ള വലിയ കൊമ്പൻ കാലികളുടെ ഒരു പരേഡ് തന്നെ റോഡരികിലൂടെ കടന്നു പോയി .തല കുലുക്കിക്കൊണ്ടുള്ള അവരുടെ ജാഥ കടന്നു പൊയ്ക്കഴിഞ്ഞപ്പോൾ ഒരു വലിയ തടാകത്തിലെ ചെളി വെള്ളത്തിൽ, കുതിർന്ന  ഗോതമ്പ് ചാക്ക് കെട്ട് പോലെയുള്ള ഭീമൻ ശരീരം പൂഴ്ത്തിവച്ചു കൊണ്ട് വിന്റേജ് കാറിന്റെ ഹെഡ് ലൈറ്റ് പോലെ തോന്നുന്ന കണ്ണും തള്ളിച്ച്  കിടന്ന ഹിപ്പോക്കുട്ടന്മാരെയാണ് കണ്ടത് .       


  
                 ചെളിക്കണ്ടത്തിലെ പക്ഷിക്കൂട്ടം 

  ഇത്രയും കണ്ടു കഴിഞ്ഞപ്പോഴേക്കും സസ്യഭുക്കുകളുടെ പറമ്പിന്റെ വേലിയതിരിലെത്തി . അറിഞ്ഞോ അറിയാതെയോ അതിർത്തി ലംഘനം ഉണ്ടാകാതിരിക്കാൻ വേണ്ടി സസ്യ -മാംസ ഭുക്കുകളുടെ സ്ഥലങ്ങൾ തമ്മിൽ പ്രത്യേകം ഗേറ്റുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ടായിരുന്നു . കർണ്ണാടകയിലെ ബെന്നാർഘട്ടയിലും ഇതു പോലെയുള്ള ക്രമീകരണങ്ങളും സഫാരിയും മുൻപ് കണ്ടത് ഈ സമയത്ത് ഓർമ്മ വന്നു.  അങ്ങനെ തുറന്നു തന്ന ഗേറ്റിലൂടെ കാർണിവോറസുകളുടെ വിഹാര രംഗമായ വനപ്രദേശത്തിലൂടെ ഞങ്ങളുടെ ബസ് പതിയെപ്പതിയെ മുന്നോട്ട് നീങ്ങി. മരത്തണലിൽ വിശ്രമിച്ചിരുന്ന മൃഗ രാജന്മാരും ആലസ്യം പൂണ്ട് കിടന്നിരുന്ന  അവരുടെ രാജ്ഞിമാരും ക്യാമറക്കണ്ണുകളിൽ പെടാതിരിക്കാൻ വേണ്ടിയായിരുന്നോ എന്തോ അൽപ്പം ഉള്ളിലുള്ള മരങ്ങൾക്കിടയിലായിരുന്നു  കാണപ്പെട്ടത് . മൃഗരാജ സൌന്ദര്യം കണ്ടിരിക്കുമ്പോൾ ബസ് പതിയെ മുന്നോട്ടെടുത്തു .

                തുറന്ന മൃഗശാലയിലെ സിംഹരാജൻ

ആർക്കെങ്കിലും ബംഗാൾ കടുവയുടെ കൂടെ സെൽഫി എടുക്കണോ എന്ന് ഉമി ചോദിച്ചു, വേണമെങ്കിൽ ബസ് നിർത്തിത്തരാം, പക്ഷേ കടുവ  ഉച്ച ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ ഫോട്ടോ എടുക്കാൻ പോകുന്ന ആളിന് തിരിച്ച് ഈ ബസിൽ കയറാൻ പറ്റിയെന്ന് വരില്ലെന്നു പറഞ്ഞ് ചിരിക്കാൻ തുടങ്ങി . നമ്മുടെ ദേശീയ മൃഗമായ കടുവകളുടെ ടെറിട്ടറിയിലേക്കാണ് പൊട്ടിച്ചിരിച്ചു കൊണ്ട്  കയറിച്ചെന്നത്.  കുമ്പ നിറഞ്ഞിട്ട്  അനങ്ങാൻ വയ്യാതെ ചെരിഞ്ഞും, ചുരുണ്ടുമൊക്കെ മരത്തണലുകളിൽ  വിശ്രമിക്കുകയായിരുന്ന “ബിഗ് ക്യാറ്റ്സിന്റെ  “ ആക് ഷൻ  സീൻ എന്തെങ്കിലും കിട്ടുമോ എന്നറിയാനായി ഇര പിടിക്കാനിരിക്കുന്ന കടുവയെ പോലെ ഞങ്ങൾ ബസിൽ നിന്ന് പുറത്തേക്ക് തുറിച്ചു നോക്കിയിരുന്നു . എന്തായാലും നിരാശരാകേണ്ടി വന്നില്ല ,ഭാഗ്യം കൊണ്ട് രണ്ടു മൂന്നു കടുവകൾ ഒരു കുളത്തിൽ നീന്തിത്തുടിച്ചു ഞങ്ങൾക്ക് വേണ്ടി കുളി സീൻ  രംഗമൊരുക്കിത്തന്നപ്പോൾ ബമ്പർ അടിച്ചത് പോലെ എല്ലാവരും സന്തോഷിച്ചു . കടുവകൾ വയറ് നിറഞ്ഞ് ഹാപ്പി മൂഡിലായിരുന്നത് കൊണ്ട് ഉമി പറഞ്ഞതു പോലെ അവിടെയിറങ്ങി  അവരോടൊപ്പം ഒരു സെൽഫി എടുക്കുന്ന കാര്യം ആലോചിച്ചിരിക്കുമ്പോൾ ഒളിച്ചിരുന്ന ഭീമാകാരന്മാരായ രണ്ടു കരടിക്കുട്ടന്മാരുടെ അടുത്തേക്ക് ബസ് എത്തി .  പ്രവചിക്കാൻ പറ്റാത്ത സ്വഭാവ രീതികളുള്ള കരിം പാറ പോലെയുള്ള ആ ഭീമാകാരന്മാരെ പിന്നിട്ട് ഇനി ആരെയാണ് കാണാൻ കിട്ടുന്നതെന്ന് നോക്കിയിരിക്കുക്കുമ്പോഴാണറിഞ്ഞത് ഓപ്പൺ സൂവിലെ കാഴ്ചകൾ അവസാനിപ്പിച്ചു കൊണ്ട് ബസ്  പുറത്തേക്കിറങ്ങുകയാണെന്ന് . മരശിഖരങ്ങളിൽ പതുങ്ങിയിരുന്ന് രംഗ നിരീക്ഷണം നടത്തുന്ന പുള്ളിപ്പുലികളും ചീറ്റകളും അവിടെ ഇല്ലായിരിക്കും എന്ന് ഞാൻ സമാധാനിച്ചു  .

                         കുമ്പ നിറച്ച കടുവാക്കുട്ടന്മാർ

 മൃഗങ്ങളെ ബന്ധനസ്ഥരാക്കാതെ അവരുടെ തനത് ആവാസ വ്യവസ്ഥയിൽ സൂക്ഷിക്കുകയും പരിപാലിക്കുകയും ടൂറിസം സാദ്ധ്യതകൾ മെച്ചപ്പെടുത്തി നാടിന് വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഇതിന്റെ അണിയറ പ്രവർത്തകരെ ശ്ലാഘിക്കേണ്ടതു തന്നെയാണ് .   

വിനോദയാത്രകളിൽ എല്ലാവർക്കും, എപ്പോഴും എവിടെച്ചെന്നാലും ഏറ്റവും താത്പര്യമുള്ള കാര്യമായ ഷോപ്പിങ്ങായിരുന്നു  ജന്തു ലോകത്ത് നിന്നുള്ള മടക്ക യാത്രയിലെ അടുത്ത പരിപാടി. അതിനായി സെൻട്രൽ ഏരിയയിലെ നാലു നിലകളുള്ള ഒരു  വലിയ  ഷോപ്പിങ് മാളിന് മുന്നിൽ ബസ് നിർത്തി . നാട്ടിലേക്ക് കൊണ്ടു പോകാൻ ആവശ്യമുള്ള എല്ലാ സാധനങ്ങളും മിതമായ നിരക്കിൽ അവിടെ നിന്ന് ലഭിക്കുമെന്നും ഇഷ്ടം പോലെ ഷോപ്പ് ചെയ്ത് കൊള്ളാനും പറഞ്ഞിട്ട് അതിനായി  അഞ്ചു മണിക്കൂർ  സമയമാണ് ഉമി  തന്നത്. നിത്യോപയോഗ സാധനങ്ങൾ ,കൌതുക വസ്തുക്കൾ , ആഭരണങ്ങൾ  ,വലിയ ബാഗുകൾ ,ജാക്കറ്റുകൾ വാച്ച്, പേന, ഫാൻ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ പോന്ന ഒരുവിധം എല്ലാ സാധനങ്ങളും ലഭിക്കുന്ന നിരവധി  കടകൾ മാളിൽ ഉണ്ടായിരുന്നു. അതു പോലെ വിവിധ ഫാഷനുകളിലുള്ള വസ്ത്രശേഖരങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു ആ സ്ഥലം. മാളിലേക്ക് കയറിയതും ഇരുവശവുമുള്ള കടകൾക്ക് നടുവിലുള്ള  ഇടനാഴികളിലൂടെ  “കയം കണ്ട കന്നുകളെപ്പോലെ “ ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും പലയിടത്തേക്ക്  ചിതറിത്തെറിച്ച്  അപ്രത്യക്ഷരായി. നാട്ടിലുള്ള  ബന്ധു മിത്രാദികൾക്ക് സമ്മാനിക്കുവാനും സ്വന്തം ആവശ്യത്തിനുള്ളതും ഒക്കെയായി ന്യായ വില ഈടാക്കിയിരുന്ന ആ മാളിൽ നിന്ന് എല്ലാവരും ധാരാളം സാധനങ്ങൾ വാങ്ങിക്കൂട്ടി . റോഡ് നിരപ്പിലും അതിന് മുകളിൽ രണ്ടു നിലയിലും അണ്ടർഗ്രൌണ്ടിലുമായി വിശാലമായി പരന്നു കിടന്നിരുന്ന മാളിന്റെ മുകളിലെ രണ്ടു നിലകളിൽ വാടകയ്ക്ക് വസ്ത്രങ്ങൾ കൊടുക്കുന്ന സ്ഥലവും മറ്റുമായിരുന്നു. ഏറ്റവും താഴെയുള്ള നിലയിൽ കച്ചവട സ്ഥാപനങ്ങൾ കൂടാതെ ഭക്ഷണ ശാലകളും ഇടം പിടിച്ചിട്ടുണ്ടായിരുന്നു . ഷോപ്പിങ് കഴിഞ്ഞ് എന്തെങ്കിലും  കഴിക്കാമെന്ന് കരുതി അവിടെയുള്ള  ഹോട്ടലിൽ കയറിയെങ്കിലും  വളരെ വിലക്കൂടുതലാണെന്ന്  തോന്നിയത് കൊണ്ട്  കഴിക്കാതെ തിരിച്ചു പോന്നു.  മാമ്പഴത്തിന് പേരു കേട്ട സ്ഥലമാണ് തായ് ലാൻഡെന്ന്   മകൻ പറഞ്ഞറിയാമായിരുന്നു. എന്നാൽ പിന്നെ അപകടരഹിതമായ പഴുത്ത മാങ്ങ തന്നെ അത്താഴമായി കഴിക്കാമെന്ന് കരുതി അത് തിരഞ്ഞ് റോഡിലൂടെ ഞങ്ങൾ കുറച്ചു ദൂരം നടന്നു .എന്തായാലും ആഗ്രഹിച്ചത് പോലെ വഴിയരികിലുള്ള ഒരു ചെറിയ കടയിൽ നിന്ന് “മാംഗോ സ്റ്റിക്കി റൈസ്” എന്ന ഒരു വിഭവം ഞങ്ങൾക്ക് കിട്ടി . ചെത്തി കഷണങ്ങളാക്കിയ നല്ല മധുരമുള്ള മാങ്ങയും മധുരമുള്ള വെള്ളച്ചോറും തേങ്ങാപ്പാലും കൂടി 70 ബാത്തിന് ലഭിച്ചു .(നമ്മുടെ 200 രൂപ) .  രുചികരമായ ഞങ്ങളുടെ അത്താഴം കണ്ടപ്പോൾ മറ്റു പലർക്കും അത് പ്രചോദനമാകുകയും അവരിൽ കുറേപ്പേരും ഇത് തന്നെ  വാങ്ങി കഴിക്കുകയും ചെയ്തു  . ഒൻപതര മണിയോടെ ഷോപ്പിങ്ങും ,അത്താഴവും എല്ലാം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി.

               തായ് കറൻസി -നൂറു ബാത്ത് 

പിറ്റേ ദിവസം ബാങ്കോക്കിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പട്ടയയ്ക്ക് പോകേണ്ടിയിരുന്നതിനാൽ ബാഗുകൾ പായ്ക്ക് ചെയ്തു വച്ചിട്ടാണ് ഉറങ്ങാൻ കിടന്നത് . അടുത്ത ദിവസം രാവിലെ തന്നെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പട്ടയ യാത്രയ്ക്കായി തയ്യാറെടുത്ത് എല്ലാവരും ബസിൽ ഹാജരായി.  ബാങ്കോക്കിനോട് ഇന്ന് വിട പറയുകയാണെന്നും,നിശാ ജീവിതത്തിന് (
night life ) പേരുകേട്ട പട്ടയായിലെ വിശാലമായ ബീച്ചുകളുടെ സൌന്ദര്യവും , തായ് മസാജിന്റെ സുഖവും ആസ്വദിക്കാൻ  എല്ലാവരും തയ്യാറാണെങ്കിൽ ‘ചാക്കോ ചാക്കോ ‘ ഉമിയുടെ ഗംഭീരമായ പരസ്യ വാചകം കേട്ട് എല്ലാവരും ചാക്കോയെ ഏറ്റു പിടിച്ചു.         

    പട്ടയായിലെ പൂന്തോട്ടവും,കാബറേ ഡാൻസും, മാന്ത്രിക ഇല്യൂഷൻ ലോകവും കാണണ്ടേ....വരൂ ... മൂന്നാം ഭാഗത്തിലേക്ക് പോകാം .. 

1 അഭിപ്രായം:

  1. ഈശ്വരൻ നമ്പൂതിരി - 🙏🙏കെങ്കേമം ആയിട്ടുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    -ഈശ്വരൻ നമ്പൂതിരി

    മറുപടിഇല്ലാതാക്കൂ