2019, നവംബർ 4, തിങ്കളാഴ്‌ച


അമ്മച്ചിപ്പ്ളാവും,മഹാശിവലിംഗവും
                                                 -നന്ദ -

ഒന്നു രണ്ടു മാസങ്ങൾക്ക് മുൻപ് ഓണ നാളുകളില്‍ തമിഴ്നാട്ടിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സമയത്ത് നടക്കാതെ പോയ ആഗ്രഹമായിരുന്നു പൂക്കളുടെ പറുദീസയായ തോവാള  ഗ്രാമം കാണുക  എന്നത്. അതിനൊരവസരം കാത്തിരിക്കെ ചേട്ടന്‍റെ സഹപാഠിയായ മുരളി സാറും ഭാര്യ ജയയും കൂടി ഞങ്ങളെ കാണുവാന്‍ വന്നു.തിരുച്ചെന്തൂര്‍ ,തിരുവട്ടാര്‍ തൃപ്പരപ്പ് തുടങ്ങിയ ഞങ്ങളുടെ ഓണക്കാല യാത്രകളെ പറ്റി വിവരിച്ചപ്പോള്‍ അതൊക്കെ അവര്‍ക്ക് കൂടി കാണുവാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു.എന്നാല്‍ പിന്നെ  വേറെ കുറച്ചു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ ഒരു യാത്രാ പദ്ധതി ആയാല്‍ നന്നായിരിക്കുമെന്ന് തോന്നി.പോകേണ്ട സ്ഥലങ്ങളും തീയതിയും ധാരണയായതോടെ താമസ സൗകര്യവും ടാക്സിയും മറ്റും ഏര്‍പ്പാടാക്കി എലാവരും യാത്രയ്ക്ക് തയ്യാറായി.
രാവിലെ ആറു മണിയോടെ യാത്ര ആരംഭിച്ച ഞങ്ങള്‍ ഇടയ്ക്ക്  വാമനപുരം എന്ന സ്ഥലത്ത് നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം നേരെ പോയത് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ്. ഏ ഡി 1750-1755 ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ച ചരിത്ര പ്രാധാന്യമുള്ള ഈ പുരാതന ക്ഷേത്രം നാഷണല്‍ ഹൈവേ 66 നു സമീപത്തായി സ്ഥിതിചെയ്യുന്നു.ശത്രുക്കളായ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷ പെടാന്‍ വേണ്ടി ശ്രമിച്ച രാജാവിനെ സഹായിക്കാന്‍ ഒരു ചെറിയ ബാലന്‍ വന്നുവെന്നും കുട്ടി കാണിച്ചു കൊടുത്ത പ്ലാവിന്‍റെ വലിയ പോടിനുള്ളിൽ ഒളിച്ചു രക്ഷപ്പെട്ട രാജാവ് 
അനന്തരം ബാലനെ അന്വേഷിച്ചെങ്കിലും കാണുവാൻ സാധിച്ചില്ലെന്ന് പറയപ്പെടുന്നു .തന്നെ രക്ഷിക്കാന്‍ വന്നത് സാക്ഷാല്‍ ഭഗവാനായ ഉണ്ണികൃഷ്ണന്‍ തന്നെയാണ് എന്ന് മനസ്സിലാക്കിയ തിരുമനസ്സ് അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു.ദേവസ്വം ബോര്‍ഡിന്‍റെ അധീനതയിലുള്ള ക്ഷേത്ര മതില്‍ക്കകത്തു തന്നെ അന്ന് രാജാവ് ഒളിച്ചിരുന്ന ചരിത്ര പ്രസിദ്ധമായ പ്ലാവ് ‘അമ്മച്ചിപ്ലാവ്’ എന്ന പേരില്‍ ഇപ്പോഴും കാണാം.1970-75 വരെ സജീവമായിരുന്ന,എന്നാല്‍ ഇന്ന് എല്ലും തോലുമായി തീര്‍ന്നിരിക്കുന്ന ഈ മരമുത്തശ്ശി ആര്‍ക്കിയോളജി വകുപ്പിനാല്‍  പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. . തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ട് നവനീത കൃഷ്ണനായ ഉണ്ണിക്കണ്ണനെ വണങ്ങി ഇറങ്ങുമ്പോള്‍ യാദൃശ്ചികമായി ബന്ധുവായ രശ്മിയെ കാണുവാന്‍ സാധിച്ചതും സന്തോഷ മായി.
              നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

         അമ്മച്ചിപ്ലാവ് സംരക്ഷിത വലയത്തില്‍ 

                  ഇതിനുള്ളിലാണ് രാജാവ് ഒളിച്ചിരുന്ന്‍ രക്ഷപ്പെട്ടത്

പതിനൊന്നു മണിയോടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ഞങ്ങള്‍ അഞ്ച് കി മീ അകലെയുള്ള ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തിലേക്കാണ് പോയത്  .ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അതി ഗംഭീരമായ ഒരു ശിവലിംഗം പോയത്ഇവിടെ ഉണ്ടെന്ന് പലരും പറഞ്ഞറിഞ്ഞിരുന്നു .ഒരു ചെറിയ പുരാതന ക്ഷേത്രം നിലവിലുണ്ടായിരുന്ന ഇവിടെ  നാലു വര്‍ഷം മുന്‍പാണ് പുനരുദ്ധാരണ പ്രക്രിയകള്‍ ആരംഭിച്ചത്. ഇപ്പോള്‍  ദക്ഷിണ കൈലാസം എന്ന് നാട്ടുകാര്‍ നാമകരണം ചെയ്തിരിക്കുന്ന  ക്ഷേത്രത്തിനെപ്പറ്റി ചില കഥകള്‍ പറഞ്ഞു കേട്ടത് എല്ലാവരുടെയും അറിവിലേക്കായി ഇവിടെ എഴുതുന്നു.നെയ്യാറ്റിന്‍കര താലൂക്കില്‍ പെട്ട ചെങ്കല്‍ എന്ന ഗ്രാമത്തിലെ ചെല്ലമ്മ ജ്ഞാന പ്രകാശം ദമ്പതിമാരുടെ എട്ടാമത്തെ പുത്രനായി ഒരു ബാലന്‍ ജനിച്ചു.ജനിക്കുമ്പോള്‍ തന്നെ വളരെ പ്രത്യേകതകള്‍ ഉണ്ടായിരുന്ന ജഡാ ധാരിയായ ബാലന്‍ ബാല്യത്തില്‍ തന്നെ വീടിന്‍റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ ധ്യാന നിരതനായിരിക്കുക പതിവായിരുന്നു. പത്താം വയസ്സില്‍ കൃഷ്ണന്‍ എന്ന് സ്വയം നാമകരണം ചെയ്ത അദ്ദേഹം  പിന്നീട് കൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ടു.ഒരിക്കല്‍ ബാലന്‍ ഇരുന്ന സ്ഥലത്ത് ശിവപാര്‍വതിമാരുടെ രൂപത്തില്‍ ഒരു ചിതല്‍ പുറ്റ് രൂപപ്പെട്ടുവത്രേ.ഒരു ദിവസം ഗ്രാമവാസിയായ ഒരാള്‍ ചിതല്‍പുറ്റിന് പ്രത്യേക ശക്തിയൊന്നും ഇല്ലെന്നു പറഞ്ഞ് അത് പൊളിച്ചു കളയാന്‍ ശ്രമിക്കുകയും അപ്പോള്‍ തന്നെ അതില്‍ നിന്ന് ഒരു സര്‍പ്പം പുറത്തേക്ക് വന്നുവെന്നും അതുകണ്ട് അയാള്‍ ഭയന്നോടി എന്നും പറയപ്പെടുന്നു.ഈ സംഭവത്തിന്‌ ശേഷമാണ് അവിടെ ശിവപാര്‍വ്വതി ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

                ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രം

പൂര്‍വ്വാശ്രമത്തിലെ കൃഷ്ണന്‍കുട്ടി എന്ന വ്യക്തി ഇന്ന് ക്ഷേത്രത്തിന്‍റെ എല്ലാമെല്ലാമായ മഹേശ്വരാനന്ദ സരസ്വതി എന്ന നാമത്തില്‍ അവിടെത്തന്നെ കഴിഞ്ഞു വരുന്നു.ക്ഷേത്ര നവീകരണവും ശിവലിംഗ നിര്‍മ്മാണവും എല്ലാം അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് നടന്നു വരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.സ്വയംഭൂവായി വളര്‍ന്നു വന്ന ചിതൽപ്പുറ്റ് ക്ഷേത്ര വിഗ്രഹത്തിനടിയില്‍ തന്നെയുണ്ടെന്നും അത്  കാണാന്‍ സാധിക്കില്ലെന്നും,ചുറ്റുമായി പന്ത്രണ്ട് ജ്യോതിര്‍ ലിംഗങ്ങള്‍ ഉണ്ടെന്നും ക്ഷേത്രജീവനക്കാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. 

 ഉച്ചപ്പൂജ കണ്ടു വണങ്ങി പുറത്തേക്കിറങ്ങി ഒരു പ്രദിക്ഷണം വച്ചു വരുമ്പോള്‍ ഒരു വലിയ ഹാളില്‍ ഗണപതിയുടെ മുപ്പത്തിരണ്ട് ഭാവങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നത് കണ്ടു.ഇവ യഥാക്രമം ബാല,തരുണ, ഭക്തി,വീര,ശക്തി,ദ്വിജ,സിദ്ധി, ഉച്ചിഷ്ട, വിഘ്ന,ക്ഷിപ്ര,ഹേരംബ, ലക്ഷ്മി,മഹാ,വിജയ,നൃത്ത,ഊര്‍ദ്ധ്വ,ഏകാക്ഷര,വര,തൃക്ഷര,ക്ഷിപ്രപ്രസാദ,ഹരിദ്ര,ഏകദന്ത,സൃഷ്ടി,ഉദ്ദണ്ഡ,,ഋണമോചക,ടുണ്ടി,ദ്വിമുഖ,ത്രിമുഖ,സിംഹ,യോഗ,ദുര്‍ഗ്ഗാ,സങ്കടഹര എന്നിങ്ങനെ ആകുന്നു.ധാരാളം ഭക്തര്‍ ഈ ഗണപതി സമൂഹത്തിനു ചുറ്റും തേങ്ങ ഉരുട്ടി നടന്നു പോകുന്നത് കണ്ടു.



             ഗണപതിയുടെ 32 ഭാവങ്ങള്‍

111 അടി ഉയരമുള്ള ശിവലിംഗം മുന്‍പില്‍ നിന്നുള്ള  കാഴ്ച        
      
സ്വാമി മഹേശ്വരാനന്ദ സരസ്വതി 
ഉടുക്കും ശിവലിംഗവും
പുല്ലു ചെത്തി വൃത്തിയാക്കിക്കൊണ്ടിരുന്ന  ക്ഷേത്ര പരിസരത്ത് കൂടി മുന്നോട്ടു നടക്കുമ്പോള്‍ ഒരു വലിയ ഉടുക്കും അതിനു പിറകിലായി വലിപ്പമേറിയ ശിവലിംഗവും സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിഞ്ഞു.111 അടി ഉയരമുള്ള പണി പൂര്‍ത്തിയാകാത്ത ശിവലിംഗത്തില്‍ ഷടാധാരങ്ങള്‍ പ്രതിനിധീകരിച്ചു 6 ചക്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടത്രേ.ഒരു മാസത്തിനകം പണി പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക്‌ അതിനുള്ളില്‍ പ്രവേശിച്ച്  പശുരാമാനാല്‍ പ്രതിഷ്ടിക്കപ്പെട്ട 108 ശിവലിംഗങ്ങളും ദര്‍ശിച്ച് ഒടുവില്‍ ഏറ്റവും മുകളില്‍ പാര്‍വ്വതീ സമേതനായ മഹാദേവന്‍ കൈലാസത്തില്‍ എന്നത് പോലെ വാണരുളുന്നതും കാണാമെന്നാണ് അറിയാൻ കഴിഞ്ഞത് . അതിനായി ഉള്ളിലെ  താപനില പൂജ്യം ഡിഗ്രി ആക്കി സജ്ജീകരിക്കുകയും ചെയ്യുമെന്ന്  ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു .
കൈലാസ ദര്‍ശനം കാംക്ഷിച്ചിരുന്ന എന്നാല്‍ അതിന് ആരോഗ്യസ്ഥിതി അനുവദിക്കാത്ത ഞങ്ങള്‍ വളരെ സൂത്രത്തില്‍ ഒരു കൈലാസ കാഴ്ച ഉടന്‍ ലഭിക്കുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു കൊണ്ട് അവിടെ നിന്നിറങ്ങി.



---നന്ദ----

4 അഭിപ്രായങ്ങൾ:

  1. വളരെ നന്നായിട്ടുണ്ട് ചേച്ചി....ചെറിയ വിവരണത്തിലൂടെ വലിയ കാഴ്ചകൾ കാട്ടിത്തന്നു....

    മറുപടിഇല്ലാതാക്കൂ
  2. Simple and elegant...32 Ganapathy bhavas with names and Mythological contenet takes whole travelogue to a different level. Kudos...

    മറുപടിഇല്ലാതാക്കൂ
  3. നല്ല വിവരണം. വായിച്ചു കഴിഞ്ഞപ്പോൾ അവിടെ പോകണമെന്ന ആശ മനസ്സിൽ കൂടി വന്നു. ഗീതയുടെ വിവരണം അതുപോലെ മനാഹരം.

    മറുപടിഇല്ലാതാക്കൂ