2019, നവംബർ 13, ബുധനാഴ്‌ച


പത്മനാഭപുരം കൊട്ടാരം -തിരുവിതാംകൂറിന്‍റെ ഗരിമ –തമിഴകത്ത്
                                -നന്ദ

ചെങ്കലിലെ ഉത്തുംഗമായ മഹാ ശിവലിംഗത്തിന്‍റെ സന്നിധിയില്‍ നിന്ന്  ദേവ ദേവനായ മഹാദേവനെ വണങ്ങിയശേഷം , കേരളീയ  വാസ്തുവിദ്യയുടെ മനോഹാരിത തുളുമ്പുന്ന വിശ്വ വിഖ്യാതമായ പത്മനാഭപുരം കൊട്ടാരം കാണുവാനാണ് പോയത് .മദ്ധ്യാഹ്ന സമയത്ത് ഒരു മണിക്കൂര്‍ നേരം കൊട്ടാരം അടച്ചിടുമെന്നറിയാമായിരുന്നതിനാൽ സമയം ഒട്ടും പാഴാക്കാതെ  പാറശ്ശാലയിലെത്തി കെ ടി ഡി സി യില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കൊട്ടാരക്കാഴ്ചകളിലേക്ക് പോയത്. 

   പാറശ്ശാലയില്‍ നിന്ന് 22 കി മീ ദൂരം യാത്ര ചെയ്‌താല്‍ കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കില്‍,മാര്‍ത്താണ്ഡത്തിനും തക്കലയ്ക്കും മദ്ധ്യേ പഴമയുടെ ഗാഭീര്യവുമായി  തലയെടുപ്പോടെ നില്‍ക്കുന്ന കൊട്ടാരത്തിലെത്താം..വേണാട്ടരചന്മാരുടെ ഭരണകാലത്ത് പത്മനാഭപുരം തലസ്ഥാനമാക്കി നാടുവാണിരുന്ന  ഇരവിപ്പിള്ള ഇരവി വര്‍മ്മ കുലശേഖര പെരുമാളാണ് കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. വേളിമലയുടെ താഴ്വാരത്തിലൂടെ തമിഴ്നാട്ടിലേക്ക് കുണുങ്ങിയൊഴുകുന്ന വല്ലി നദിയ്ക്ക് സമീപത്തായി ഏകദേശം ആറേക്കറോളം വരുന്ന വളപ്പില്‍ കേരളീയ ശൈലിയുടെ മകുടോദാഹരണമായി കൊട്ടാരം നിലകൊള്ളുന്നു. 1741 ലെ കുളച്ചല്‍ യുദ്ധത്തിന് ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഇന്ന് നാം കാണുന്ന രീതിയില്‍ പുതുക്കി പണിഞ്ഞ കൊട്ടാരം കേരള സര്‍ക്കാരിന്‍റെ പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണത്തില്‍ സുരക്ഷിതമാണ്.
              പത്മനാഭപുരം കൊട്ടാരം
തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ഇവിടം സംസ്ഥാന രൂപീകരണ സമയത്ത് തമിഴ് നാടിനു സ്വന്തമായപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് രാജ്യം പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ച്,തിരുവനന്തപുരത്തേക്ക് പോകുകയും 1795 ല്‍ പത്മനാഭ ദാസനായി തിരുവനന്തപുരം തലസ്ഥാനമാക്കി ഭരണം തുടരുകയുമാണ് ചെയ്തത്.
കൊട്ടാരത്തിനു സമീപമെത്തിയപ്പോള്‍ 59 രൂപ കൊടുത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച് ഉള്ളിലേക്ക് പ്രവേശിക്കുവാനുള്ള 35 രൂപ ടിക്കറ്റ് കൂടി എടുത്ത് ഞങ്ങള്‍ കൊട്ടാര സമുച്ചയത്തിലേക്ക് പ്രവേശിച്ചു ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ലാത്തത് കൊണ്ട് ഉള്ളിലെ കാഴ്ച്ചകള്‍ വിവരണത്തിലൂടെ മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളൂ.ഉദ്യാനത്തിലേക്ക്‌ തുറന്നിരിക്കുന്ന പൂമുഖത്ത് ഒരു കരിങ്കല്‍ കട്ടിലും,ചൈനയില്‍ നിര്‍മ്മിച്ച് രാജാവിന് സമ്മാനിക്കപ്പെട്ട കസേരയും കാണാം , ഇവിടെയായിരുന്നു രാജാവ് അതിഥികളെ സ്വീകരിച്ചിരുന്നത്. കൊത്തുപണികളാല്‍ അലംകൃതമായ പൂമുഖത്ത് നിന്ന് കോണി കയറി ചെല്ലുന്നത് സഭ കൂടുന്ന സ്ഥലത്തേക്കും തുടര്‍ന്ന് രണ്ടായിരം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ആഹാരം കഴിക്കുവാന്‍ സാധിക്കുന്ന നെടുങ്കന്‍ ഭക്ഷണ ശാലയിലേക്കുമാണ്.ഡൈനിംഗ് ഹാളിന്‍റെ ഒരറ്റത്ത് വലിയ  ഉപ്പുമാങ്ങാ ഭരണികള്‍,രസം മോര് ഇവ ഒഴിച്ചു വയ്ക്കാന്‍ ആവശ്യമായ വലിയ കല്‍ത്തൊട്ടികള്‍,ഇവ കാണാം .ഹാളിന് പുറത്ത് മുറ്റത്ത് ഒരു വലിയ ആട്ടു കല്ല്‌, ഗതകാല സ്മരണകള്‍ അയവിറക്കി കിടപ്പുണ്ടായിരുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ ചില രംഗങ്ങള്‍ ഈ കൊട്ടാരത്തിലെ നൃത്ത ശാലയിലും നാലുകെട്ടിലും മറ്റും വച്ചാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണല്ലോ.ഭക്ഷണ ശാലയില്‍ നിന്നിറങ്ങിയാൽ  ദേവീ ദേവന്മാരുടെയും, നാഗങ്ങളുടെയും, നിരവധി കല്‍ പ്രതിമകള്‍ വച്ചിരിക്കുന്ന ഒരു ഹാളിലേക്കും തുടര്‍ന്ന് ,418 വര്‍ഷം പഴക്കമുള്ള തായ് കൊട്ടാരത്തിലേക്കും പ്രവേശിക്കാം .തേക്കിന്‍ തടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന കൊത്തുപണികളാല്‍ സമൃദ്ധമായ ഈ മന്ദിരത്തിന്‍റെ കന്നിമൂലയിലുള്ള തൂണ് വരിക്ക പ്ലാവിന്‍റെ തടി കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.ദേവീ പ്രീതിക്കായി കളമെഴുത്തും പാട്ടും നടത്തിയിരുന്ന ഇവിടെ നിന്ന് ആപല്‍ ഘട്ടങ്ങളില്‍ രക്ഷപ്പെടുവാനായി ഒരു തുരങ്കവും നിര്‍മ്മിച്ചിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു .പുറത്തേക്ക് കാണാവുന്ന കിളിവാതിലുകളും ,ഒറ്റത്തടിയില്‍ കൊത്തിയിട്ടുള്ള വളയങ്ങളും ശില്‍പങ്ങളും മനോഹരമാക്കുന്ന തായ് കൊട്ടാരത്തിനോട് ചേര്‍ന്ന് പഴയ മാതൃകയിലുള്ള ശൌചാലയങ്ങളും ഉണ്ട്.തായ് കൊട്ടാരത്തില്‍  നിന്നിറങ്ങി നാലുകെട്ടിലൂടെ നടന്ന് ,കോണി കയറി ചെല്ലുമ്പോള്‍   സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം കാണാം.അവിടെ  ബെല്‍ജിയം കണ്ണാടികള്‍ സ്ഥാപിച്ചിട്ടുള്ള  സ്ത്രീകളുടെ മേക്ക് അപ്പ്‌ മുറിയുടെ ചുവരുകളില്‍ സസ്യങ്ങളുടെ  ഇല ,പൂവ് ഇവയുടെ ചാറു കൊണ്ട് വരച്ച അനേകം പെയിന്‍റിങ്ങുകള്‍ വച്ചിട്ടുണ്ടായിരുന്നു . 64 തരം ഔഷധങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതും  വിദേശികള്‍  സമ്മാനിച്ചതുമായ ഒരു ഔഷധക്കട്ടില്‍ ഇവിടെ കിടപ്പുണ്ട്.സാധനസാമഗ്രികളില്‍ സന്ദര്‍ശകര്‍ തൊടാതിരിക്കുവാനും ചിത്രങ്ങളെടുക്കാതിരിക്കുവാനുമായി എല്ലായിടത്തും കൊട്ടാരം സുരക്ഷാ ജീവനക്കാര്‍ ജാഗരൂകരായി നില്‍ക്കുന്നത് കാണാമായിരുന്നു. അമ്മ മഹാറാണിയുടെ കിടക്കമുറി  അകലെ നിന്ന് മാത്രം കണ്ടതിനു ശേഷം നടന്നെത്തുന്നത് ആയുധപ്പുരയിലേക്കാണ്.മര്‍മ്മപ്രധാനവും ഒരിക്കല്‍ ഏറ്റവും സുരക്ഷിതവുമായിരുന്ന ആ സ്ഥലം കഴിഞ്ഞാല്‍,സ്ത്രീകള്‍ പുറം കാഴ്ച കാണുന്ന ഹാളുകള്‍ ,രാജാവ് പരാതി സ്വീകരിക്കുന്നതും,ആന അമ്പാരി ഇവ വീക്ഷിക്കുന്നതും പുറത്തേക്ക് തുറന്നതുമായ മുഖപ്പുകളുമാണ് ഉള്ളത് .വേണാട് ഭരിച്ചിരുന്ന പ്രഗത്ഭ രാജാക്കന്മാരായ മാര്‍ത്താണ്ഡ വര്‍മ്മ, കാര്‍ത്തികതിരുനാള്‍, സ്വാതി തിരുനാള്‍ ,ആയില്യം തിരുനാള്‍ ,വിശാഖംതിരുനാള്‍, മൂലം തിരുനാള്‍ തുടങ്ങി അവസാന രാജാക്കന്മാരായ  ചിത്തിര തിരുനാളിന്‍റെയും,  ഉത്രാടം തിരുനാളിന്‍റെയും വരെയുള്ള  ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഹാളില്‍ തീരെ പ്രകാശം കുറവായിരുന്നത് നിരാശയുണ്ടാക്കാതിരുന്നില്ല.വിദേശികള്‍ക്ക് താമസിക്കുവാന്‍ വേണ്ടി പ്രത്യേകമായി ഒരുക്കിയിട്ടുള്ള മന്ദിരങ്ങള്‍ കൂടി കയറിയിറങ്ങിയപ്പോൾ കൊട്ടാരത്തിലെ അനുവദിക്കപ്പെട്ട ഏതാണ്ട് എല്ലാ കാഴ്ചകളും പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു .അനന്തശായിയായ പത്മനാഭ സ്വാമി കുടികൊള്ളുന്ന ഒരു സ്ഥലം കൊട്ടാരത്തില്‍ ഉണ്ടായിരുന്നത്  ഞങ്ങള്‍ പണ്ടൊരിക്കല്‍ കണ്ടത് ഓര്‍മ്മ വന്നെങ്കിലും ഇപ്പോള്‍ കാണികള്‍ക്ക്  നിരോധനം ഏര്‍പ്പെടുത്തിയവയില്‍  അതും പെടുന്നു എന്ന് മനസ്സിലാക്കുന്നു.പലപ്പോഴും അവനന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ വീഴുന്നു എന്ന് പറയുന്നത് പോലെ ,കാഴ്ചകളുടെ കമനീയ കവാടങ്ങള്‍ നമുക്ക് മുന്‍പില്‍ കൊട്ടിയടയ്ക്കപ്പെടാന്‍ ഇടയാകുന്നത്  നാം തന്നെ അത് ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പൈതൃക പ്രാധാന്യം കൊടുത്ത് ബഹുമാനിക്കപ്പെടേണ്ട കൊട്ടാര വസ്തുക്കളില്‍ തീരെ മര്യാദയില്ലാതെ സന്ദര്‍ശകരും കുട്ടികളും മറ്റും ചാടിക്കയറുകയും ഇരിക്കുകയും കിടക്കുകയും മറ്റും ചെയ്യുന്നത് ഒരിക്കല്‍ കാണാനിടയായി.കുട്ടികള്‍ക്ക് അറിയില്ല,പക്ഷെ മുതിര്‍ന്നവര്‍ക്കോ...ഒന്നുകിൽ അവർക്ക്  അതിന്‍റെ ഗൌരവം കുഞ്ഞുങ്ങളെ  പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള വിവരമില്ലായിരിക്കാം ...അല്ലെങ്കിൽ അവർ അതൊന്നും  കണക്കാക്കാതെ കണ്ടില്ലെന്നു നടിക്കുന്നതുമാകാം , അല്ലാതെന്തു പറയാന്‍!!!  കറുത്ത ഗ്രാനൈറ്റ് പാകിയ തണുപ്പുള്ള, ഇരുണ്ട ആ കൊട്ടാര സമുച്ചയത്തിന്‍റെ കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ ആജ്ഞകള്‍ മുഴങ്ങിയിരുന്ന ഇടനാഴികള്‍,നിശബ്ദതയില്‍ വിറങ്ങലിച്ചു നിന്നിരുന്നതു പോലെ....
സൗരഭ്യം തൂകുന്ന പിച്ചിച്ചെടികള്‍ സ്വീകരണമോതുന്ന ചെറിയ ഉദ്യാനത്തിലൂടെ തെക്കേ കൊട്ടാരമെന്ന ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പ്രതാപം കൈ വിടാനാകാതെ പത്മാനഭാപുരം കൊട്ടാരം ഒരു വര്‍ണ്ണ ചിത്രം പോലെ കാണപ്പെട്ടു.
     നെല്ലിക്കയും പേരയ്ക്കയും ഉപ്പും മുളകും പുരട്ടി സന്ദര്‍ശകര്‍ക്ക് നീട്ടുന്ന കച്ചവടക്കാര്‍ നിരന്നിരുന്ന റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ പ്ലാസ്റ്റിക്ക്  മാലിന്യങ്ങളും ,വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കളും,പായലും നിറഞ്ഞു വീര്‍പ്പുമുട്ടുന്ന ഒരു കുളം കണ്ടു.തെക്കേ കൊട്ടാരത്തിന്‍റെ മുന്‍വശത്ത്‌ ആയുര്‍വേദ ചികിത്സ ചെയ്തിരുന്ന മന്ദിരവും ,കുളക്കടവും , പടിക്കെട്ടുകളും ഈ കുളത്തിനെ അഭിമുഖീകരിച്ചാണ് നിർമ്മിച്ചിരുന്നത്.  ചികിത്സ നടത്തിയിരുന്ന മന്ദിരത്തിന് ചികിത്സയും ,സ്നാനത്തിനുള്ള കുളത്തിനു ശുചീകരണവും നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് തോന്നി . ചികിത്സാലയത്തിനും കൊട്ടാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പന്ത്രണ്ടു  കെട്ട് മന്ദിരത്തിലേക്ക് മുന്നില്‍ കൂടി പ്രവേശനം ഇല്ലായിരുന്നു . കെട്ടിടത്തിന്‍റെ ഒരു വശത്ത് ചെന്ന് തല അല്‍പ്പം താഴ്ത്തി വിനയത്തോടെ ഉള്ളിലേക്ക് പ്രവേശിച്ചാല്‍ തലയ്ക്കു നല്ലത്,അത്രയ്ക്ക് ഉയരം കുറവാണ് വാതിലിന്. നടുക്ക് ഒരു ചെറിയ മുറ്റവും,അതിന് ചുറ്റും  മുറികളുമായുള്ള  നാലുകെട്ട് പഴയ ഗൃഹങ്ങളില്‍ സാധാരണമായിരുന്നു,അല്‍പ്പം കൂടി വലിയ വീടുകളില്‍ എട്ടു കെട്ടും കണ്ടു വരാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെ അത്തരം മൂന്നെണ്ണം ഉണ്ടായിരുന്നു എന്ന് വേണം കരുതേണ്ടത്. പക്ഷേ മുറ്റത്തിന് ചുറ്റുമുള്ള വരാന്തകളും തൂണുകളും മേല്‍ക്കൂരയും എല്ലാം പൊട്ടിപ്പൊളിഞ്ഞു നശിച്ചു കിടക്കുന്ന ദയനീയമായ കാഴ്ചയാണ് അവിടെ കാണാൻ കഴിഞ്ഞത് . താമസമുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍,ഭരണികള്‍, പാചക സാമഗ്രികള്‍ എന്നിങ്ങനെയുള്ള  സാധനങ്ങള്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നത് കണ്ടപ്പോള്‍ ഉള്ളിലുള്ള വേദാന്തം തലപൊക്കി. ഉണ്ടായി നിലനിന്ന് നശിക്കുന്ന ലൌകികമായ കാര്യങ്ങള്‍ ഒന്നും സ്ഥിരമല്ലെന്നും,സൃഷ്ടിയും സ്ഥിതിയും സംഹാരവും നിയതിയുടെ നീതിയാണെന്നും,എത്രയോ തവണ കേട്ടിരിക്കുന്നു.പ്രതീക്ഷയോടെ വളര്‍ത്തുന്ന കുട്ടിയായാലും പാടുപെട്ട് അദ്ധ്വാനിച്ചു നിര്‍മ്മിക്കുന്ന മാളികയായാലും,എന്താണെങ്കിലും ഒരിക്കല്‍ അതൊക്കെ വിട്ട് നമുക്കെല്ലാം പോകേണ്ടി വരും,അല്ലെങ്കില്‍ അതൊക്കെ നമ്മെ വിട്ടു പോകും. നിരീക്ഷിച്ചാല്‍ മനസ്സിലാകും കുറച്ചുനാള്‍ ജീവസ്സോടെ നിന്ന എന്തും  ഏതും ജീവനുള്ളതായാലും അല്ലെങ്കിലും സമയമെത്തുമ്പോള്‍ നിലം പൊത്തുന്നു എന്ന സത്യം , ഇതെല്ലാം അറിഞ്ഞാലും എല്ലാവരും എന്തിനോ ഏതിനോ ഒക്കെ വേണ്ടി വ്യഗ്രത പൂണ്ടു നടക്കുന്നു.വേദാന്ത ചിന്തയോടെ വീണ്ടും നടന്നെത്തിയത്‌ പത്മനാഭപുരം കൊട്ടാരത്തിന്‍റെ കുളത്തിനടുത്തേക്കാണ്. തുടര്‍ന്ന് മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലിയുടെ നൃത്തരംഗം ചിത്രീകരിച്ച നൃത്തശാലയില്‍ കൂടി നടന്ന് പുറത്തേക്കിറങ്ങി.പച്ചപ്പുല്ലില്‍ ശംഖു മുദ്ര വെട്ടി മനോഹരമാക്കിയ  ഉദ്യാനത്തിനടുത്ത് നിന്ന് ഒരിക്കല്‍ കൂടി ആ ചരിത്ര സ്മാരകത്തെ കണ്‍കുളിര്‍ക്കെ കണ്ടു മടങ്ങി.


  നൃത്തശാല (ഇവിടെയാണ്‌ മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലി നൃത്തം ചെയ്തത്)













2019, നവംബർ 4, തിങ്കളാഴ്‌ച


അമ്മച്ചിപ്പ്ളാവും,മഹാശിവലിംഗവും
                                                 -നന്ദ -

ഒന്നു രണ്ടു മാസങ്ങൾക്ക് മുൻപ് ഓണ നാളുകളില്‍ തമിഴ്നാട്ടിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സമയത്ത് നടക്കാതെ പോയ ആഗ്രഹമായിരുന്നു പൂക്കളുടെ പറുദീസയായ തോവാള  ഗ്രാമം കാണുക  എന്നത്. അതിനൊരവസരം കാത്തിരിക്കെ ചേട്ടന്‍റെ സഹപാഠിയായ മുരളി സാറും ഭാര്യ ജയയും കൂടി ഞങ്ങളെ കാണുവാന്‍ വന്നു.തിരുച്ചെന്തൂര്‍ ,തിരുവട്ടാര്‍ തൃപ്പരപ്പ് തുടങ്ങിയ ഞങ്ങളുടെ ഓണക്കാല യാത്രകളെ പറ്റി വിവരിച്ചപ്പോള്‍ അതൊക്കെ അവര്‍ക്ക് കൂടി കാണുവാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു.എന്നാല്‍ പിന്നെ  വേറെ കുറച്ചു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ ഒരു യാത്രാ പദ്ധതി ആയാല്‍ നന്നായിരിക്കുമെന്ന് തോന്നി.പോകേണ്ട സ്ഥലങ്ങളും തീയതിയും ധാരണയായതോടെ താമസ സൗകര്യവും ടാക്സിയും മറ്റും ഏര്‍പ്പാടാക്കി എലാവരും യാത്രയ്ക്ക് തയ്യാറായി.
രാവിലെ ആറു മണിയോടെ യാത്ര ആരംഭിച്ച ഞങ്ങള്‍ ഇടയ്ക്ക്  വാമനപുരം എന്ന സ്ഥലത്ത് നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം നേരെ പോയത് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ്. ഏ ഡി 1750-1755 ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ച ചരിത്ര പ്രാധാന്യമുള്ള ഈ പുരാതന ക്ഷേത്രം നാഷണല്‍ ഹൈവേ 66 നു സമീപത്തായി സ്ഥിതിചെയ്യുന്നു.ശത്രുക്കളായ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷ പെടാന്‍ വേണ്ടി ശ്രമിച്ച രാജാവിനെ സഹായിക്കാന്‍ ഒരു ചെറിയ ബാലന്‍ വന്നുവെന്നും കുട്ടി കാണിച്ചു കൊടുത്ത പ്ലാവിന്‍റെ വലിയ പോടിനുള്ളിൽ ഒളിച്ചു രക്ഷപ്പെട്ട രാജാവ് 
അനന്തരം ബാലനെ അന്വേഷിച്ചെങ്കിലും കാണുവാൻ സാധിച്ചില്ലെന്ന് പറയപ്പെടുന്നു .തന്നെ രക്ഷിക്കാന്‍ വന്നത് സാക്ഷാല്‍ ഭഗവാനായ ഉണ്ണികൃഷ്ണന്‍ തന്നെയാണ് എന്ന് മനസ്സിലാക്കിയ തിരുമനസ്സ് അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു.ദേവസ്വം ബോര്‍ഡിന്‍റെ അധീനതയിലുള്ള ക്ഷേത്ര മതില്‍ക്കകത്തു തന്നെ അന്ന് രാജാവ് ഒളിച്ചിരുന്ന ചരിത്ര പ്രസിദ്ധമായ പ്ലാവ് ‘അമ്മച്ചിപ്ലാവ്’ എന്ന പേരില്‍ ഇപ്പോഴും കാണാം.1970-75 വരെ സജീവമായിരുന്ന,എന്നാല്‍ ഇന്ന് എല്ലും തോലുമായി തീര്‍ന്നിരിക്കുന്ന ഈ മരമുത്തശ്ശി ആര്‍ക്കിയോളജി വകുപ്പിനാല്‍  പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. . തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ട് നവനീത കൃഷ്ണനായ ഉണ്ണിക്കണ്ണനെ വണങ്ങി ഇറങ്ങുമ്പോള്‍ യാദൃശ്ചികമായി ബന്ധുവായ രശ്മിയെ കാണുവാന്‍ സാധിച്ചതും സന്തോഷ മായി.
              നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

         അമ്മച്ചിപ്ലാവ് സംരക്ഷിത വലയത്തില്‍ 

                  ഇതിനുള്ളിലാണ് രാജാവ് ഒളിച്ചിരുന്ന്‍ രക്ഷപ്പെട്ടത്

പതിനൊന്നു മണിയോടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ഞങ്ങള്‍ അഞ്ച് കി മീ അകലെയുള്ള ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തിലേക്കാണ് പോയത്  .ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അതി ഗംഭീരമായ ഒരു ശിവലിംഗം പോയത്ഇവിടെ ഉണ്ടെന്ന് പലരും പറഞ്ഞറിഞ്ഞിരുന്നു .ഒരു ചെറിയ പുരാതന ക്ഷേത്രം നിലവിലുണ്ടായിരുന്ന ഇവിടെ  നാലു വര്‍ഷം മുന്‍പാണ് പുനരുദ്ധാരണ പ്രക്രിയകള്‍ ആരംഭിച്ചത്. ഇപ്പോള്‍  ദക്ഷിണ കൈലാസം എന്ന് നാട്ടുകാര്‍ നാമകരണം ചെയ്തിരിക്കുന്ന  ക്ഷേത്രത്തിനെപ്പറ്റി ചില കഥകള്‍ പറഞ്ഞു കേട്ടത് എല്ലാവരുടെയും അറിവിലേക്കായി ഇവിടെ എഴുതുന്നു.നെയ്യാറ്റിന്‍കര താലൂക്കില്‍ പെട്ട ചെങ്കല്‍ എന്ന ഗ്രാമത്തിലെ ചെല്ലമ്മ ജ്ഞാന പ്രകാശം ദമ്പതിമാരുടെ എട്ടാമത്തെ പുത്രനായി ഒരു ബാലന്‍ ജനിച്ചു.ജനിക്കുമ്പോള്‍ തന്നെ വളരെ പ്രത്യേകതകള്‍ ഉണ്ടായിരുന്ന ജഡാ ധാരിയായ ബാലന്‍ ബാല്യത്തില്‍ തന്നെ വീടിന്‍റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ ധ്യാന നിരതനായിരിക്കുക പതിവായിരുന്നു. പത്താം വയസ്സില്‍ കൃഷ്ണന്‍ എന്ന് സ്വയം നാമകരണം ചെയ്ത അദ്ദേഹം  പിന്നീട് കൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ടു.ഒരിക്കല്‍ ബാലന്‍ ഇരുന്ന സ്ഥലത്ത് ശിവപാര്‍വതിമാരുടെ രൂപത്തില്‍ ഒരു ചിതല്‍ പുറ്റ് രൂപപ്പെട്ടുവത്രേ.ഒരു ദിവസം ഗ്രാമവാസിയായ ഒരാള്‍ ചിതല്‍പുറ്റിന് പ്രത്യേക ശക്തിയൊന്നും ഇല്ലെന്നു പറഞ്ഞ് അത് പൊളിച്ചു കളയാന്‍ ശ്രമിക്കുകയും അപ്പോള്‍ തന്നെ അതില്‍ നിന്ന് ഒരു സര്‍പ്പം പുറത്തേക്ക് വന്നുവെന്നും അതുകണ്ട് അയാള്‍ ഭയന്നോടി എന്നും പറയപ്പെടുന്നു.ഈ സംഭവത്തിന്‌ ശേഷമാണ് അവിടെ ശിവപാര്‍വ്വതി ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

                ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രം

പൂര്‍വ്വാശ്രമത്തിലെ കൃഷ്ണന്‍കുട്ടി എന്ന വ്യക്തി ഇന്ന് ക്ഷേത്രത്തിന്‍റെ എല്ലാമെല്ലാമായ മഹേശ്വരാനന്ദ സരസ്വതി എന്ന നാമത്തില്‍ അവിടെത്തന്നെ കഴിഞ്ഞു വരുന്നു.ക്ഷേത്ര നവീകരണവും ശിവലിംഗ നിര്‍മ്മാണവും എല്ലാം അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് നടന്നു വരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.സ്വയംഭൂവായി വളര്‍ന്നു വന്ന ചിതൽപ്പുറ്റ് ക്ഷേത്ര വിഗ്രഹത്തിനടിയില്‍ തന്നെയുണ്ടെന്നും അത്  കാണാന്‍ സാധിക്കില്ലെന്നും,ചുറ്റുമായി പന്ത്രണ്ട് ജ്യോതിര്‍ ലിംഗങ്ങള്‍ ഉണ്ടെന്നും ക്ഷേത്രജീവനക്കാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. 

 ഉച്ചപ്പൂജ കണ്ടു വണങ്ങി പുറത്തേക്കിറങ്ങി ഒരു പ്രദിക്ഷണം വച്ചു വരുമ്പോള്‍ ഒരു വലിയ ഹാളില്‍ ഗണപതിയുടെ മുപ്പത്തിരണ്ട് ഭാവങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നത് കണ്ടു.ഇവ യഥാക്രമം ബാല,തരുണ, ഭക്തി,വീര,ശക്തി,ദ്വിജ,സിദ്ധി, ഉച്ചിഷ്ട, വിഘ്ന,ക്ഷിപ്ര,ഹേരംബ, ലക്ഷ്മി,മഹാ,വിജയ,നൃത്ത,ഊര്‍ദ്ധ്വ,ഏകാക്ഷര,വര,തൃക്ഷര,ക്ഷിപ്രപ്രസാദ,ഹരിദ്ര,ഏകദന്ത,സൃഷ്ടി,ഉദ്ദണ്ഡ,,ഋണമോചക,ടുണ്ടി,ദ്വിമുഖ,ത്രിമുഖ,സിംഹ,യോഗ,ദുര്‍ഗ്ഗാ,സങ്കടഹര എന്നിങ്ങനെ ആകുന്നു.ധാരാളം ഭക്തര്‍ ഈ ഗണപതി സമൂഹത്തിനു ചുറ്റും തേങ്ങ ഉരുട്ടി നടന്നു പോകുന്നത് കണ്ടു.



             ഗണപതിയുടെ 32 ഭാവങ്ങള്‍

111 അടി ഉയരമുള്ള ശിവലിംഗം മുന്‍പില്‍ നിന്നുള്ള  കാഴ്ച        
      
സ്വാമി മഹേശ്വരാനന്ദ സരസ്വതി 
ഉടുക്കും ശിവലിംഗവും
പുല്ലു ചെത്തി വൃത്തിയാക്കിക്കൊണ്ടിരുന്ന  ക്ഷേത്ര പരിസരത്ത് കൂടി മുന്നോട്ടു നടക്കുമ്പോള്‍ ഒരു വലിയ ഉടുക്കും അതിനു പിറകിലായി വലിപ്പമേറിയ ശിവലിംഗവും സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിഞ്ഞു.111 അടി ഉയരമുള്ള പണി പൂര്‍ത്തിയാകാത്ത ശിവലിംഗത്തില്‍ ഷടാധാരങ്ങള്‍ പ്രതിനിധീകരിച്ചു 6 ചക്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടത്രേ.ഒരു മാസത്തിനകം പണി പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക്‌ അതിനുള്ളില്‍ പ്രവേശിച്ച്  പശുരാമാനാല്‍ പ്രതിഷ്ടിക്കപ്പെട്ട 108 ശിവലിംഗങ്ങളും ദര്‍ശിച്ച് ഒടുവില്‍ ഏറ്റവും മുകളില്‍ പാര്‍വ്വതീ സമേതനായ മഹാദേവന്‍ കൈലാസത്തില്‍ എന്നത് പോലെ വാണരുളുന്നതും കാണാമെന്നാണ് അറിയാൻ കഴിഞ്ഞത് . അതിനായി ഉള്ളിലെ  താപനില പൂജ്യം ഡിഗ്രി ആക്കി സജ്ജീകരിക്കുകയും ചെയ്യുമെന്ന്  ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു .
കൈലാസ ദര്‍ശനം കാംക്ഷിച്ചിരുന്ന എന്നാല്‍ അതിന് ആരോഗ്യസ്ഥിതി അനുവദിക്കാത്ത ഞങ്ങള്‍ വളരെ സൂത്രത്തില്‍ ഒരു കൈലാസ കാഴ്ച ഉടന്‍ ലഭിക്കുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു കൊണ്ട് അവിടെ നിന്നിറങ്ങി.



---നന്ദ----