പത്മനാഭപുരം കൊട്ടാരം -തിരുവിതാംകൂറിന്‍റെ ഗരിമ –തമിഴകത്ത്
-നന്ദ
ചെങ്കലിലെ ഉത്തുംഗമായ മഹാ ശിവലിംഗത്തിന്‍റെ
സന്നിധിയില്‍ നിന്ന് ദേവ ദേവനായ മഹാദേവനെ വണങ്ങിയശേഷം , കേരളീയ വാസ്തുവിദ്യയുടെ
മനോഹാരിത തുളുമ്പുന്ന വിശ്വ വിഖ്യാതമായ പത്മനാഭപുരം കൊട്ടാരം കാണുവാനാണ് പോയത് .മദ്ധ്യാഹ്ന
സമയത്ത് ഒരു മണിക്കൂര്‍ നേരം കൊട്ടാരം അടച്ചിടുമെന്നറിയാമായിരുന്നതിനാൽ സമയം ഒട്ടും
പാഴാക്കാതെ പാറശ്ശാലയിലെത്തി കെ ടി ഡി സി
യില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കൊട്ടാരക്കാഴ്ചകളിലേക്ക് പോയത്.
പത്മനാഭപുരം കൊട്ടാരം
തിരുവിതാംകൂര്‍
രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ഇവിടം സംസ്ഥാന രൂപീകരണ സമയത്ത് തമിഴ് നാടിനു
സ്വന്തമായപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് രാജ്യം പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ച്,തിരുവനന്തപുരത്തേക്ക്
പോകുകയും 1795 ല്‍ പത്മനാഭ ദാസനായി തിരുവനന്തപുരം തലസ്ഥാനമാക്കി ഭരണം തുടരുകയുമാണ് ചെയ്തത്.
കൊട്ടാരത്തിനു
സമീപമെത്തിയപ്പോള്‍ 59 രൂപ കൊടുത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച്
ഉള്ളിലേക്ക് പ്രവേശിക്കുവാനുള്ള 35 രൂപ ടിക്കറ്റ് കൂടി എടുത്ത് ഞങ്ങള്‍ കൊട്ടാര
സമുച്ചയത്തിലേക്ക് പ്രവേശിച്ചു ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ലാത്തത് കൊണ്ട് ഉള്ളിലെ കാഴ്ച്ചകള്‍
വിവരണത്തിലൂടെ മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളൂ.ഉദ്യാനത്തിലേക്ക് തുറന്നിരിക്കുന്ന പൂമുഖത്ത് ഒരു കരിങ്കല്‍ കട്ടിലും,ചൈനയില്‍ നിര്‍മ്മിച്ച് രാജാവിന് സമ്മാനിക്കപ്പെട്ട
കസേരയും കാണാം , ഇവിടെയായിരുന്നു രാജാവ് അതിഥികളെ സ്വീകരിച്ചിരുന്നത്. കൊത്തുപണികളാല്‍
അലംകൃതമായ പൂമുഖത്ത് നിന്ന് കോണി കയറി ചെല്ലുന്നത് സഭ കൂടുന്ന സ്ഥലത്തേക്കും തുടര്‍ന്ന്
രണ്ടായിരം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ആഹാരം കഴിക്കുവാന്‍ സാധിക്കുന്ന നെടുങ്കന്‍
ഭക്ഷണ ശാലയിലേക്കുമാണ്.ഡൈനിംഗ് ഹാളിന്‍റെ ഒരറ്റത്ത് വലിയ ഉപ്പുമാങ്ങാ ഭരണികള്‍,രസം
മോര് ഇവ ഒഴിച്ചു വയ്ക്കാന്‍ ആവശ്യമായ വലിയ കല്‍ത്തൊട്ടികള്‍,ഇവ കാണാം .ഹാളിന് പുറത്ത് മുറ്റത്ത് ഒരു വലിയ ആട്ടു കല്ല്, ഗതകാല സ്മരണകള്‍ അയവിറക്കി
കിടപ്പുണ്ടായിരുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ ചില രംഗങ്ങള്‍ ഈ കൊട്ടാരത്തിലെ നൃത്ത
ശാലയിലും നാലുകെട്ടിലും മറ്റും വച്ചാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നത് ഏവര്‍ക്കും
അറിവുള്ള കാര്യമാണല്ലോ.ഭക്ഷണ ശാലയില്‍ നിന്നിറങ്ങിയാൽ ദേവീ ദേവന്മാരുടെയും, നാഗങ്ങളുടെയും, നിരവധി
കല്‍ പ്രതിമകള്‍ വച്ചിരിക്കുന്ന ഒരു ഹാളിലേക്കും തുടര്‍ന്ന് ,418 വര്‍ഷം
പഴക്കമുള്ള തായ് കൊട്ടാരത്തിലേക്കും പ്രവേശിക്കാം .തേക്കിന്‍ തടി കൊണ്ട്
ഉണ്ടാക്കിയിരിക്കുന്ന കൊത്തുപണികളാല്‍ സമൃദ്ധമായ ഈ മന്ദിരത്തിന്‍റെ കന്നിമൂലയിലുള്ള
തൂണ് വരിക്ക പ്ലാവിന്‍റെ തടി കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.ദേവീ പ്രീതിക്കായി
കളമെഴുത്തും പാട്ടും നടത്തിയിരുന്ന ഇവിടെ നിന്ന് ആപല്‍ ഘട്ടങ്ങളില്‍
രക്ഷപ്പെടുവാനായി ഒരു തുരങ്കവും നിര്‍മ്മിച്ചിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു .പുറത്തേക്ക്
കാണാവുന്ന കിളിവാതിലുകളും ,ഒറ്റത്തടിയില്‍ കൊത്തിയിട്ടുള്ള വളയങ്ങളും ശില്‍പങ്ങളും
മനോഹരമാക്കുന്ന തായ് കൊട്ടാരത്തിനോട് ചേര്‍ന്ന് പഴയ മാതൃകയിലുള്ള ശൌചാലയങ്ങളും
ഉണ്ട്.തായ് കൊട്ടാരത്തില്‍ നിന്നിറങ്ങി
നാലുകെട്ടിലൂടെ നടന്ന് ,കോണി കയറി ചെല്ലുമ്പോള്‍ സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം കാണാം.അവിടെ ബെല്‍ജിയം
കണ്ണാടികള്‍ സ്ഥാപിച്ചിട്ടുള്ള
സ്ത്രീകളുടെ മേക്ക് അപ്പ് മുറിയുടെ ചുവരുകളില്‍ സസ്യങ്ങളുടെ ഇല ,പൂവ് ഇവയുടെ ചാറു കൊണ്ട് വരച്ച അനേകം പെയിന്‍റിങ്ങുകള്‍ വച്ചിട്ടുണ്ടായിരുന്നു . 64 തരം ഔഷധങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതും വിദേശികള്‍ സമ്മാനിച്ചതുമായ ഒരു ഔഷധക്കട്ടില്‍ ഇവിടെ കിടപ്പുണ്ട്.സാധനസാമഗ്രികളില്‍ സന്ദര്‍ശകര്‍ തൊടാതിരിക്കുവാനും
ചിത്രങ്ങളെടുക്കാതിരിക്കുവാനുമായി എല്ലായിടത്തും കൊട്ടാരം സുരക്ഷാ ജീവനക്കാര്‍ ജാഗരൂകരായി
നില്‍ക്കുന്നത് കാണാമായിരുന്നു. അമ്മ മഹാറാണിയുടെ കിടക്കമുറി അകലെ നിന്ന്
മാത്രം കണ്ടതിനു ശേഷം നടന്നെത്തുന്നത് ആയുധപ്പുരയിലേക്കാണ്.മര്‍മ്മപ്രധാനവും ഒരിക്കല്‍ ഏറ്റവും
സുരക്ഷിതവുമായിരുന്ന ആ സ്ഥലം കഴിഞ്ഞാല്‍,സ്ത്രീകള്‍ പുറം കാഴ്ച കാണുന്ന ഹാളുകള്‍ ,രാജാവ്
പരാതി സ്വീകരിക്കുന്നതും,ആന അമ്പാരി ഇവ വീക്ഷിക്കുന്നതും പുറത്തേക്ക് തുറന്നതുമായ
മുഖപ്പുകളുമാണ് ഉള്ളത് .വേണാട് ഭരിച്ചിരുന്ന പ്രഗത്ഭ രാജാക്കന്മാരായ
മാര്‍ത്താണ്ഡ വര്‍മ്മ, കാര്‍ത്തികതിരുനാള്‍, സ്വാതി തിരുനാള്‍ ,ആയില്യം തിരുനാള്‍
,വിശാഖംതിരുനാള്‍, മൂലം തിരുനാള്‍ തുടങ്ങി അവസാന രാജാക്കന്മാരായ ചിത്തിര തിരുനാളിന്‍റെയും, ഉത്രാടം തിരുനാളിന്‍റെയും വരെയുള്ള ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഹാളില്‍ തീരെ
പ്രകാശം കുറവായിരുന്നത് നിരാശയുണ്ടാക്കാതിരുന്നില്ല.വിദേശികള്‍ക്ക് താമസിക്കുവാന്‍ വേണ്ടി
പ്രത്യേകമായി ഒരുക്കിയിട്ടുള്ള മന്ദിരങ്ങള്‍ കൂടി കയറിയിറങ്ങിയപ്പോൾ കൊട്ടാരത്തിലെ
അനുവദിക്കപ്പെട്ട ഏതാണ്ട് എല്ലാ കാഴ്ചകളും പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു .അനന്തശായിയായ പത്മനാഭ
സ്വാമി കുടികൊള്ളുന്ന ഒരു സ്ഥലം കൊട്ടാരത്തില്‍ ഉണ്ടായിരുന്നത് ഞങ്ങള്‍ പണ്ടൊരിക്കല്‍ കണ്ടത് ഓര്‍മ്മ
വന്നെങ്കിലും ഇപ്പോള്‍ കാണികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയവയില്‍ അതും പെടുന്നു എന്ന് മനസ്സിലാക്കുന്നു.പലപ്പോഴും
അവനന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ വീഴുന്നു എന്ന് പറയുന്നത് പോലെ ,കാഴ്ചകളുടെ
കമനീയ കവാടങ്ങള്‍ നമുക്ക് മുന്‍പില്‍ കൊട്ടിയടയ്ക്കപ്പെടാന്‍ ഇടയാകുന്നത് നാം തന്നെ അത് ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പൈതൃക പ്രാധാന്യം കൊടുത്ത് ബഹുമാനിക്കപ്പെടേണ്ട കൊട്ടാര വസ്തുക്കളില്‍
തീരെ മര്യാദയില്ലാതെ സന്ദര്‍ശകരും കുട്ടികളും മറ്റും ചാടിക്കയറുകയും ഇരിക്കുകയും
കിടക്കുകയും മറ്റും ചെയ്യുന്നത് ഒരിക്കല്‍ കാണാനിടയായി.കുട്ടികള്‍ക്ക്
അറിയില്ല,പക്ഷെ മുതിര്‍ന്നവര്‍ക്കോ...ഒന്നുകിൽ അവർക്ക് അതിന്‍റെ ഗൌരവം കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള വിവരമില്ലായിരിക്കാം ...അല്ലെങ്കിൽ അവർ അതൊന്നും കണക്കാക്കാതെ കണ്ടില്ലെന്നു നടിക്കുന്നതുമാകാം , അല്ലാതെന്തു പറയാന്‍!!! കറുത്ത ഗ്രാനൈറ്റ് പാകിയ തണുപ്പുള്ള, ഇരുണ്ട ആ
കൊട്ടാര സമുച്ചയത്തിന്‍റെ കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ ആജ്ഞകള്‍ മുഴങ്ങിയിരുന്ന
ഇടനാഴികള്‍,നിശബ്ദതയില്‍ വിറങ്ങലിച്ചു നിന്നിരുന്നതു പോലെ....
സൗരഭ്യം തൂകുന്ന പിച്ചിച്ചെടികള്‍
സ്വീകരണമോതുന്ന ചെറിയ ഉദ്യാനത്തിലൂടെ തെക്കേ കൊട്ടാരമെന്ന ഹെറിറ്റേജ്
മ്യൂസിയത്തിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പ്രതാപം കൈ വിടാനാകാതെ പത്മാനഭാപുരം
കൊട്ടാരം ഒരു വര്‍ണ്ണ ചിത്രം പോലെ കാണപ്പെട്ടു.
നെല്ലിക്കയും പേരയ്ക്കയും ഉപ്പും മുളകും പുരട്ടി
സന്ദര്‍ശകര്‍ക്ക് നീട്ടുന്ന കച്ചവടക്കാര്‍ നിരന്നിരുന്ന റോഡ് മുറിച്ചു
കടക്കുമ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ,വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കളും,പായലും നിറഞ്ഞു
വീര്‍പ്പുമുട്ടുന്ന ഒരു കുളം കണ്ടു.തെക്കേ കൊട്ടാരത്തിന്‍റെ മുന്‍വശത്ത് ആയുര്‍വേദ
ചികിത്സ ചെയ്തിരുന്ന മന്ദിരവും ,കുളക്കടവും , പടിക്കെട്ടുകളും ഈ കുളത്തിനെ
അഭിമുഖീകരിച്ചാണ് നിർമ്മിച്ചിരുന്നത്. ചികിത്സ നടത്തിയിരുന്ന മന്ദിരത്തിന് ചികിത്സയും ,സ്നാനത്തിനുള്ള
കുളത്തിനു ശുചീകരണവും നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് തോന്നി . ചികിത്സാലയത്തിനും
കൊട്ടാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പന്ത്രണ്ടു കെട്ട് മന്ദിരത്തിലേക്ക് മുന്നില്‍ കൂടി
പ്രവേശനം ഇല്ലായിരുന്നു . കെട്ടിടത്തിന്‍റെ ഒരു വശത്ത് ചെന്ന് തല അല്‍പ്പം താഴ്ത്തി
വിനയത്തോടെ ഉള്ളിലേക്ക് പ്രവേശിച്ചാല്‍ തലയ്ക്കു നല്ലത്,അത്രയ്ക്ക് ഉയരം കുറവാണ്
വാതിലിന്. നടുക്ക് ഒരു ചെറിയ മുറ്റവും,അതിന് ചുറ്റും മുറികളുമായുള്ള നാലുകെട്ട് പഴയ ഗൃഹങ്ങളില്‍ സാധാരണമായിരുന്നു,അല്‍പ്പം
കൂടി വലിയ വീടുകളില്‍ എട്ടു കെട്ടും കണ്ടു വരാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെ
അത്തരം മൂന്നെണ്ണം ഉണ്ടായിരുന്നു എന്ന് വേണം കരുതേണ്ടത്. പക്ഷേ മുറ്റത്തിന്
ചുറ്റുമുള്ള വരാന്തകളും തൂണുകളും മേല്‍ക്കൂരയും എല്ലാം പൊട്ടിപ്പൊളിഞ്ഞു നശിച്ചു
കിടക്കുന്ന ദയനീയമായ കാഴ്ചയാണ് അവിടെ കാണാൻ കഴിഞ്ഞത് . താമസമുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍,ഭരണികള്‍,
പാചക സാമഗ്രികള്‍ എന്നിങ്ങനെയുള്ള സാധനങ്ങള്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നത്
കണ്ടപ്പോള്‍ ഉള്ളിലുള്ള വേദാന്തം തലപൊക്കി. ഉണ്ടായി നിലനിന്ന് നശിക്കുന്ന ലൌകികമായ
കാര്യങ്ങള്‍ ഒന്നും സ്ഥിരമല്ലെന്നും,സൃഷ്ടിയും സ്ഥിതിയും സംഹാരവും നിയതിയുടെ നീതിയാണെന്നും,എത്രയോ
തവണ കേട്ടിരിക്കുന്നു.പ്രതീക്ഷയോടെ വളര്‍ത്തുന്ന കുട്ടിയായാലും പാടുപെട്ട്
അദ്ധ്വാനിച്ചു നിര്‍മ്മിക്കുന്ന മാളികയായാലും,എന്താണെങ്കിലും ഒരിക്കല്‍ അതൊക്കെ
വിട്ട് നമുക്കെല്ലാം പോകേണ്ടി വരും,അല്ലെങ്കില്‍ അതൊക്കെ നമ്മെ വിട്ടു പോകും. നിരീക്ഷിച്ചാല്‍
മനസ്സിലാകും കുറച്ചുനാള്‍ ജീവസ്സോടെ നിന്ന എന്തും ഏതും ജീവനുള്ളതായാലും അല്ലെങ്കിലും സമയമെത്തുമ്പോള്‍
നിലം പൊത്തുന്നു എന്ന സത്യം , ഇതെല്ലാം അറിഞ്ഞാലും എല്ലാവരും എന്തിനോ ഏതിനോ ഒക്കെ വേണ്ടി
വ്യഗ്രത പൂണ്ടു നടക്കുന്നു.വേദാന്ത ചിന്തയോടെ വീണ്ടും നടന്നെത്തിയത് പത്മനാഭപുരം
കൊട്ടാരത്തിന്‍റെ കുളത്തിനടുത്തേക്കാണ്. തുടര്‍ന്ന് മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലിയുടെ നൃത്തരംഗം ചിത്രീകരിച്ച നൃത്തശാലയില്‍ കൂടി നടന്ന് പുറത്തേക്കിറങ്ങി.പച്ചപ്പുല്ലില്‍
ശംഖു മുദ്ര വെട്ടി മനോഹരമാക്കിയ
ഉദ്യാനത്തിനടുത്ത് നിന്ന് ഒരിക്കല്‍ കൂടി ആ ചരിത്ര സ്മാരകത്തെ കണ്‍കുളിര്‍ക്കെ
കണ്ടു മടങ്ങി.