2019, ഡിസംബർ 24, ചൊവ്വാഴ്ച
2019, നവംബർ 13, ബുധനാഴ്‌ച
ചെങ്കലിലെ ഉത്തുംഗമായ മഹാ ശിവലിംഗത്തിന്‍റെ
സന്നിധിയില്‍ നിന്ന് ദേവ ദേവനായ മഹാദേവനെ വണങ്ങിയശേഷം , കേരളീയ വാസ്തുവിദ്യയുടെ
മനോഹാരിത തുളുമ്പുന്ന വിശ്വ വിഖ്യാതമായ പത്മനാഭപുരം കൊട്ടാരം കാണുവാനാണ് പോയത് .മദ്ധ്യാഹ്ന
സമയത്ത് ഒരു മണിക്കൂര്‍ നേരം കൊട്ടാരം അടച്ചിടുമെന്നറിയാമായിരുന്നതിനാൽ സമയം ഒട്ടും
പാഴാക്കാതെ പാറശ്ശാലയിലെത്തി കെ ടി ഡി സി
യില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കൊട്ടാരക്കാഴ്ചകളിലേക്ക് പോയത്.
2019, നവംബർ 4, തിങ്കളാഴ്‌ച
പതിനൊന്നു മണിയോടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ഞങ്ങള്‍ അഞ്ച് കി മീ അകലെയുള്ള ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തിലേക്കാണ് പോയത് .ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അതി ഗംഭീരമായ ഒരു ശിവലിംഗം പോയത്ഇവിടെ ഉണ്ടെന്ന് പലരും പറഞ്ഞറിഞ്ഞിരുന്നു .ഒരു ചെറിയ പുരാതന ക്ഷേത്രം നിലവിലുണ്ടായിരുന്ന ഇവിടെ നാലു വര്‍ഷം മുന്‍പാണ് പുനരുദ്ധാരണ പ്രക്രിയകള്‍ ആരംഭിച്ചത്. ഇപ്പോള്‍ ദക്ഷിണ കൈലാസം എന്ന് നാട്ടുകാര്‍ നാമകരണം ചെയ്തിരിക്കുന്ന ക്ഷേത്രത്തിനെപ്പറ്റി ചില കഥകള്‍ പറഞ്ഞു കേട്ടത് എല്ലാവരുടെയും അറിവിലേക്കായി ഇവിടെ എഴുതുന്നു.നെയ്യാറ്റിന്‍കര താലൂക്കില്‍ പെട്ട ചെങ്കല്‍ എന്ന ഗ്രാമത്തിലെ ചെല്ലമ്മ ജ്ഞാന പ്രകാശം ദമ്പതിമാരുടെ എട്ടാമത്തെ പുത്രനായി ഒരു ബാലന്‍ ജനിച്ചു.ജനിക്കുമ്പോള്‍ തന്നെ വളരെ പ്രത്യേകതകള്‍ ഉണ്ടായിരുന്ന ജഡാ ധാരിയായ ബാലന്‍ ബാല്യത്തില്‍ തന്നെ വീടിന്‍റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ ധ്യാന നിരതനായിരിക്കുക പതിവായിരുന്നു. പത്താം വയസ്സില്‍ കൃഷ്ണന്‍ എന്ന് സ്വയം നാമകരണം ചെയ്ത അദ്ദേഹം പിന്നീട് കൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ടു.ഒരിക്കല്‍ ബാലന്‍ ഇരുന്ന സ്ഥലത്ത് ശിവപാര്‍വതിമാരുടെ രൂപത്തില്‍ ഒരു ചിതല്‍ പുറ്റ് രൂപപ്പെട്ടുവത്രേ.ഒരു ദിവസം ഗ്രാമവാസിയായ ഒരാള്‍ ചിതല്‍പുറ്റിന് പ്രത്യേക ശക്തിയൊന്നും ഇല്ലെന്നു പറഞ്ഞ് അത് പൊളിച്ചു കളയാന്‍ ശ്രമിക്കുകയും അപ്പോള്‍ തന്നെ അതില്‍ നിന്ന് ഒരു സര്‍പ്പം പുറത്തേക്ക് വന്നുവെന്നും അതുകണ്ട് അയാള്‍ ഭയന്നോടി എന്നും പറയപ്പെടുന്നു.ഈ സംഭവത്തിന് ശേഷമാണ് അവിടെ ശിവപാര്‍വ്വതി ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഉച്ചപ്പൂജ കണ്ടു വണങ്ങി പുറത്തേക്കിറങ്ങി ഒരു പ്രദിക്ഷണം വച്ചു വരുമ്പോള്‍ ഒരു വലിയ ഹാളില്‍ ഗണപതിയുടെ മുപ്പത്തിരണ്ട് ഭാവങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നത് കണ്ടു.ഇവ യഥാക്രമം ബാല,തരുണ, ഭക്തി,വീര,ശക്തി,ദ്വിജ,സിദ്ധി, ഉച്ചിഷ്ട, വിഘ്ന,ക്ഷിപ്ര,ഹേരംബ, ലക്ഷ്മി,മഹാ,വിജയ,നൃത്ത,ഊര്‍ദ്ധ്വ,ഏകാക്ഷര,വര,തൃക്ഷര,ക്ഷിപ്രപ്രസാദ,ഹരിദ്ര,ഏകദന്ത,സൃഷ്ടി,ഉദ്ദണ്ഡ,,ഋണമോചക,ടുണ്ടി,ദ്വിമുഖ,ത്രിമുഖ,സിംഹ,യോഗ,ദുര്‍ഗ്ഗാ,സങ്കടഹര എന്നിങ്ങനെ ആകുന്നു.ധാരാളം ഭക്തര്‍ ഈ ഗണപതി സമൂഹത്തിനു ചുറ്റും തേങ്ങ ഉരുട്ടി നടന്നു പോകുന്നത് കണ്ടു.
2019, ഒക്‌ടോബർ 20, ഞായറാഴ്‌ച
തിരുച്ചെന്തൂരില്‍ നിന്ന് വേലായുധ
സ്വാമിയുടെ ദര്‍ശന പുണ്യം നേടിയ ഞങ്ങള്‍ അടുത്ത ദിവസം പ്രഭാതത്തിൽ ആറു മണി കഴിഞ്ഞ്
തീരദേശ പാതയിലൂടെ തിരുവട്ടാര്‍ ആദികേശവ
പെരുമാളിനെ കാണുവാനായി യാത്ര തിരിച്ചു. കാറ്റാടിപ്പാടങ്ങള്‍
നിറഞ്ഞ കൂടംകുളം പിന്നിട്ട് മയിലാടി വഴി തക്കലയെത്തിയപ്പോൾ പാതയോരത്ത് ധാരാളമായി
മയിലുകളെ കാണാൻ കഴിഞ്ഞു. ഈ പ്രദേശത്ത് ഇങ്ങനെ സ്ഥിരമായി മയിലുകൾ പീലി
വിരിച്ച് ആടി നിന്നതാകാം സ്ഥലനാമ ഉത്പ്പത്തിയ്ക്ക്
കാരണമെന്ന് ഞങ്ങൾ ഊഹിച്ചു.
കന്യാകുമാരിയ്ക്കടുത്തുള്ള പൂക്കളുടെ കേന്ദ്രമായ തോവാള എന്ന ഗ്രാമം
സന്ദര്‍ശിക്കണമെന്ന് ഒരു ആഗ്രഹം മനസ്സില്‍
ഉണ്ടായിരുന്നെങ്കിലും ,പത്തു മണിയ്ക്ക് തിരുവട്ടാര്‍ ക്ഷേത്രം അടയ്ക്കും എന്ന് ഗൂഗിള്‍
ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാല്‍ പൂക്കളെ ഉപേക്ഷിച്ച്
നേരെ തിരുവട്ടാറിലേക്ക് പോയി . തക്കലയിലെ അഴകിയ മണ്ഡപം എന്ന സ്ഥലത്ത് ചെന്നിട്ട് വലത്തോട്ട് തിരിഞ്ഞ് അഞ്ചര കിലോ മീറ്റര്‍ പോയാല്‍
ആദികേശവ പെരുമാള്‍ അനന്തശയനം ചെയ്യുന്ന മഹാ ക്ഷേത്ര സന്നിധിയിലെത്താം. മാപ്പ് നോക്കിയാണ്
സഞ്ചരിച്ചതെങ്കിലും വഴി തെറ്റി ഒരു സ്കൂളിനടുത്താണ് ചെന്നെത്തിപ്പെട്ടത്.
ഫോണിലേക്ക് തന്നെ മിഴിയൂന്നി വഴി തപ്പിയെടുക്കുന്നതിനിടയിൽ അവിടെക്കണ്ട ഒരാളോട് കഷ്ടപ്പെട്ട് തമിഴില്‍ വഴി ചോദിച്ചപ്പോള്‍ ,നല്ല ശുദ്ധ
മലയാളത്തില്‍ അയാളുടെ കാറിന്‍റെ പിറകേ പോരാന്‍ പറഞ്ഞു . ഏതായാലും അദ്ദേഹത്തെ പിന്തുടര്‍ന്ന് മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ തിരിയേണ്ട വഴി കാണിച്ചു
തന്ന് ആ നല്ല മനുഷ്യന്‍ കാറോടിച്ചു പോയി.ആ ചെറിയ വഴിയിലൂടെ വളരെ കുറച്ചു ദൂരം യാത്ര
ചെയ്താൽ മതിയായിരുന്നു ക്ഷേത്രത്തിന്‍റെ
പിന്‍വശത്ത് എത്തുവാന്‍ .
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ള ക്ഷേത്രത്തിലെ ഇരുപത്തി രണ്ട് അടി നീളമുള്ള മഹാവിഷ്ണുവിന്‍റെ അനന്തശയനവിഗ്രഹം പതിനാറായിരത്തി എട്ടു സാളഗ്രാമവും
ശര്‍ക്കര പാവും ചേര്‍ത്ത് ‘കടുശര്‍ക്കര യോഗ’മായി
നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ അതില്‍ അഭിഷേകം നടത്തുവാന്‍ സാധിക്കുകയില്ലെന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു
.അതുകൊണ്ട് അനന്തശയന ശ്രീകോവിലിന് തൊട്ടടുത്തുള്ള ബാലാലയ പ്രതിഷ്ഠയില്‍ കേരളീയ
രീതിയിലുള്ള താന്ത്രിക വിധി പ്രകാരം അമുംതുരുത്തി മഠത്തിലെ പോറ്റിമാരാണ് പൂജ
നടത്തുന്നത് . തിരുവനന്തപുരത്തെ പത്മനാഭസ്വാമി
ക്ഷേത്രത്തിലേത് പോലെ പാദങ്ങള്‍ ,മദ്ധ്യഭാഗം,ശിരസ്സ്
എന്നിങ്ങനെ മൂന്ന് വാതിലുകളില്‍ കൂടിയാണ് പെരുമാളിനെ
ദർശിക്കാൻ സാധിക്കുന്നത് .വൈദ്യുത ദീപങ്ങളില്ലാതെ നെയ് വിളക്കുകളുടെ പ്രകാശത്തില്‍
ലഭിക്കുന്ന സ്വാമി ദര്‍ശനം അവാച്യമായ ഒരനുഭൂതിയാണ് നല്‍കുന്നത്.പണ്ടൊരു നാള്‍
ക്ഷേത്ര പരിസരത്ത് താമസിച്ചിരുന്ന ഒരു
മുസ്ലീം പ്രമാണിയുടെ ഭാര്യയ്ക്ക് എന്തോ
വലിയ അസുഖം പിടിപെട്ടപ്പോള്‍ അദ്ദേഹം ആദി കേശവ പെരുമാൾ ക്ഷേത്രത്തിൽ വന്നു പ്രാര്‍ത്ഥിക്കുകയും
അനന്തരം ,അത്ഭുതകരമായി ആ സ്ത്രീ രോഗവിമുക്തയാകുകയും ചെയ്തുവെന്ന് ഒരു
കഥയുണ്ട്.ഇതിനുള്ള ആദര സൂചകമായി ആ മുസ്ലീം
പ്രമാണി ഇരുപത്തിയൊന്നു ദിവസം ഭഗവാന് സദ്യയോടു കൂടി പൂജ നടത്തി. ഇന്നും ‘തിരുവള്ളാ
പൂജ’ എന്ന പേരില്‍ ആ പൂജ ക്ഷേത്രത്തിൽ നടന്നു വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് .ശ്രീകോവിലിനു
നാലു ചുറ്റുമുള്ള കല്‍ മണ്ഡപങ്ങള്‍ വളരെ
ഗംഭീരങ്ങളാണെന്ന് പറയാതെ തരമില്ല.പ്രധാന ശ്രീകോവിലില്‍ നിന്ന് ഇറങ്ങി നീളന്‍ കല്‍
മണ്ഡപങ്ങളിലൂടെ നടന്നു ചെല്ലുമ്പോൾ തൊട്ടടുത്തു തന്നെ ശ്രീകൃഷ്ണ സ്വാമി സന്നിധി
കൂടി കാണാം.ദര്‍ശനം കഴിഞ്ഞ് കല്‍പ്പടവുകള്‍ ഇറങ്ങി ക്ഷേത്രത്തിന് പുറത്തുള്ള വളരെ ഉയരത്തിലുള്ള മതിലിനു സമീപത്തു കൂടി മുന്നോട്ട്
നടന്നാല്‍ ഒരു നരസിംഹ സ്വാമി ക്ഷേത്രവും കാണാം.
കോതയാറില്‍ നിന്നൊഴുകി
വരുന്ന പളുങ്ക് മണി പോലെയുള്ള ജലം പരന്നൊഴുകി അന്‍പതടി ഉയരത്തില്‍ നിന്ന് താഴേക്ക്
വീഴുന്ന കാഴ്ച്ച നയന മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ....അതിനു പര്യാപ്തമായ വാക്കുകള്‍
എന്‍റെ നിഘണ്ടുവില്‍ ഇല്ലെന്നു തന്നെ പറയാം.പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍
ഉദ്യാനഭംഗിയിലുടക്കിയ ദൃഷ്ടികളെ തുഷാര ഹാരമണിയിച്ചു കൊണ്ട് മനുഷ്യ നിര്‍മ്മിതമെന്ന് പറയപ്പെടുന്ന ആ നീളന്‍
വെള്ളച്ചാട്ടം ഞങ്ങളെ തന്നിലേക്ക് ആവാഹിച്ചെടുത്തു കളഞ്ഞു .സ്ത്രീകള്‍ക്കും
പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം സ്നാന ഘട്ടങ്ങളും,വസ്ത്രം മാറുന്നതിനുള്ള
സജ്ജീകരണങ്ങളും അവിടെയുണ്ടായിരുന്നു.ജലത്തിന്‍റെ പതനം അധികം ഉയരത്തില്‍
നിന്നല്ലാത്തത് കൊണ്ട് കുളിക്കുന്നവര്‍ക്ക് ശ്വാസം മുട്ടുകയില്ല എന്നൊരു മേന്മ
കൂടി വെള്ളച്ചാട്ടത്തിനവകാശപ്പെടാം.താഴെ വീണു ചിതറുന്ന ജലം ചെറിയ ചാലുകളായി ഒഴുകി ഒരു
കല്‍ മണ്ഡപത്തിനടുത്തു കൂടി ഹരിതാഭമായ
പ്രദേശത്തേക്ക് പോകുന്ന കാഴ്ച
അതിമനോഹരം തന്നെയായിരുന്നു .സന്ദര്‍ശകരുടെ തിരക്കും കുട്ടികളുടെ ആരവവും പാലൊളി
തൂകുന്ന ജലപാത സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് അല്‍പ നേരം അവിടെ ചിലവഴിച്ചു.കുളിക്കാന്‍
വേണ്ട സന്നാഹങ്ങള്‍ ഒരുക്കിയാണ് ഞങ്ങള്‍
പോയതെങ്കിലും ഹരിച്ചേട്ടന് വൈകുന്നേരം
തിരിച്ചെത്തേണ്ട കാര്യം ഉണ്ടായിരുന്നതിനാല്‍ ആ ഉദ്യമം പിന്നീടൊരിക്കലേക്ക് മാറ്റി
വച്ച് കൊണ്ട് ഞങ്ങള്‍ മടങ്ങി.
ഏതൊരാഘോഷവും ആഘോഷമാകണമെങ്കില്‍ കൂട്ടായ്മ വേണം ,സന്തോഷം വേണമെങ്കില്‍ മനസ്സില്‍ സ്നേഹം വേണം നന്മ വേണം....ഈ ഓണം ഞങ്ങള്‍ക്കായി സമ്മാനിച്ചത് ഇങ്ങനെയൊരു കൂട്ടായ യാത്രയുടെ ഈണമായിരുന്നു....
13/09/2019
2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച
ഹോട്ടലിനു മുന്‍വശം
മയില്‍ ചന്തം
മയിലുകളുടെ കൂക്കുവിളി കേട്ടു കൊണ്ട് കിടക്കയിലേക്ക് ചാഞ്ഞ ഞങ്ങള്‍ വിശ്രമം കഴിഞ്ഞ് മേല്‍ കഴുകി സാക്ഷാല്‍ വേലായുധ സ്വാമിയെ കാണുവാനായി തിരുച്ചെന്തൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.എണ്ണപ്പലഹാരക്കടകളും,ജൌളിക്കടകളും മറ്റ് കച്ചവട സ്ഥാപനങ്ങളും നിരന്ന നിരത്തുവക്കുകളും ,നിരത്തും ഒരു പോലെ വൃത്തി ഹീനമായിരുന്നു.കഴുതച്ചാണകത്തിന്‍റെ രൂക്ഷഗന്ധം നിറഞ്ഞു നിന്നിരുന്ന തെരുവില്‍ കൂടി പൂക്കച്ചവടക്കാരികളുടെ ആരവം കേട്ടുകൊണ്ട് നടന്നപ്പോള്‍ ദൂരെ വേല്‍ പതിച്ച ക്ഷേത്രത്തിന്‍റെ വലിയ ഗോപുരം ദൃശ്യമായി.
തിരുച്ചെന്തൂര്‍ മുരുകക്ഷേത്രത്തിന്‍റെ ഗോപുരം
പ്രധാന ക്ഷേത്രത്തിനു പുറത്ത് ഒരു ഗുഹാ ക്ഷേത്രം ഉണ്ടെന്നറിഞ്ഞ് അതൊന്ന്‍ കണ്ടിട്ട് വരാമെന്ന് വിചാരിച്ച് ഞങ്ങള്‍ അങ്ങോട്ട് പോയി.കടല്‍ക്കരയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കല്‍ക്കെട്ടു പോലെ ഒരു സ്ഥലം.അതിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരാള്‍ പ്രവേശന ഫീസ് വാങ്ങി നമ്മെ ഉള്ളിലേക്ക് വിടും.വളരെ ചെറിയ ഇടനാഴിയില്‍ കൂടി നടന്നെത്തുന്നത് ഒരു ചെറിയ ദ്വാരത്തിനടുത്തേക്കാണ്.കുറേപ്പേര്‍ തങ്ങളുടെ ഊഴം കാത്തു അവിടെ നില്‍പ്പുണ്ടായിരുന്നു,ഒരു സമയം ഏഴു പേരില്‍ കൂടുതല്‍ അതിനുള്ളില്‍ കയറാന്‍ സാധിക്കില്ല ,അത്രയ്ക്ക് ചെറുതാണ് അതിനകം.തലകുനിച്ച് നൂണ്ട് കയറി പടവുകള്‍ ഇറങ്ങി ചെല്ലുമ്പോള്‍ ഒരു പൂജാരി 'വള്ളിയമ്മാള്‍ സന്നിധിയില്‍' വിളക്കുകള്‍ കത്തിച്ചു വച്ച് നില്‍ക്കുന്നത് കണ്ടു.ഷണ്മുഖ പത്നിയായ വള്ളി ദേവി ,പിള്ളയാറെ (ഗണപതി ) കണ്ടു ഭയന്നോടി ഒളിച്ചിരുന്ന ഗുഹയാണത്രെ ഇത്.ഏതായാലും ഗുഹക്കുള്ളില്‍ സാമാന്യം ചൂട് ഉണ്ട്,സ്ഥലക്കുറവും. ഹരിക്കുട്ടന്‍ ചേട്ടന്‍ കുറെ അര്‍ച്ചനകള്‍ നടത്തി അതിന്‍റെ പണവും കൊടുത്ത് ദേവിയെ വണങ്ങി ഞങ്ങള്‍ പുറത്തിറങ്ങി.
ഗുഹാ ദര്‍ശനം കഴിഞ്ഞ് നേരെ ശെന്തില്‍ ആണ്ടവ സന്നിധിയിലേക്കാണ് പോയത്.ക്ഷേത്രത്തിന് മുന്‍വശത്ത് ബംഗാള്‍ ഉള്‍ക്കടല്‍ പരന്നുകിടക്കുന്നു.സമുദ്ര തീരത്താണെങ്കിലും ശുദ്ധജലം ലഭിക്കുന്ന ഒരു കിണര്‍ ക്ഷേത്രത്തിന്‍റെ സമീപത്തുണ്ട്. ചെരിപ്പുകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് ഉള്ളിലേക്ക് പ്രവേശിക്കുവാന്‍ ചെല്ലുമ്പോള്‍ കവാടത്തില്‍ ചുവന്ന നിറമുള്ള ഷാളും പുതച്ച് ഒരു പിടിയാന ഭക്തജനങ്ങളെ അനുഗ്രഹിച്ചു തലയും കുലുക്കി നില്‍ക്കുന്നുണ്ടായിരുന്നു.
ഒരാള്‍ക്ക് നൂറു രൂപ കൊടുത്താല്‍ സ്പെഷ്യല്‍ ദര്‍ശനം ലഭിക്കുമെന്ന് പറഞ്ഞ് ഹരിച്ചേട്ടന്‍ അതിനുള്ള ടിക്കറ്റ് എടുത്ത്,ഞങ്ങള്‍ അകത്തേക്ക് നടക്കുന്ന സമയത്ത് അകത്തളത്തില്‍ ഒഴിഞ്ഞ ഒരു മൂലയില്‍ ഒരു ശ്വാന യുവതി കണ്ണ് വിരിയാത്ത നാലഞ്ചു കുഞ്ഞുങ്ങളുമായി പ്രസവാവശതയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു വിഷമം തോന്നി.പരിശുദ്ധമായ ഒരു ക്ഷേത്ര സങ്കേതത്തില്‍ എന്തുകൊണ്ട് സുരക്ഷാ ജീവനക്കാര്‍ ഇങ്ങനെ അനുവദിച്ചു എന്ന്‍ ഞാന്‍ സ്വയം ആലോചിച്ചു. സാധാരണയായി ഇങ്ങനെയുള്ള ജീവ ജാലങ്ങളെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടാറില്ലല്ലോ...ആ എന്തോ ഇത് അത്ര ശരിയായി തോന്നിയില്ല,പോകട്ടെ നമ്മള്‍ സ്വാമിയെ കാണുവാന്‍ വന്നു ,കാണുക വണങ്ങുക പോകുക അത്രമാത്രം മതിയല്ലോ...അങ്ങനെ കരുതി മുന്നോട്ടു നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ടിക്കറ്റ് പരിശോധിച്ച ജീവനക്കാര്‍ നേരെ മുരുക സ്വാമിയുടെ തൊട്ടടുത്തു ചെന്നെത്തുവാനുള്ള വഴിയിലേക്ക് ഞങ്ങളെ നയിച്ചു.സ്പെഷല്‍ ദര്‍ശനമായത് കൊണ്ട് കൈലാസേശ്വരനായ മഹാദേവന്‍റെ സര്‍വ്വ സൈന്യാധിപനും,ജ്യോതിഷിയും, കാരുണ്യ മൂര്‍ത്തിയുമായ ഷണ്മുഖസ്വാമിയുടെ അനുഗ്രഹ വര്‍ഷം ചൊരിയുന്ന കമനീയ വിഗ്രഹം ആവോളം കണ്ടു വണങ്ങാന്‍ സാധിച്ചു.അവിടെ നിന്ന് നടന്നെത്തിയത് വള്ളി,ദേവയാനി സഹിതനായ ഷഡാനന്‍റെ മുന്നിലും ,തുടര്‍ന്ന്,മുരുക സ്വാമിയുടെ പത്നിമാരായ വള്ളി ദേവിയെയും, ദേവയാനി ദേവിയെയും പ്രത്യേകമായി പ്രതിഷ്ടിച്ച ശ്രീകോവിലുകളുടെ മുന്നിലേക്കാണ്.ശൂരസംഹാര മൂര്‍ത്തി എന്ന്‍ തമിഴില്‍ എഴുതി വച്ചിരുന്ന ഒരു ബോര്‍ഡ് ഞാന്‍ കഷ്ടപ്പെട്ടു വായിച്ചെടുത്തു.അവിടെ പോയി ദര്‍ശനം നടത്തിയെങ്കിലും കാര്യമൊന്നും മനസ്സിലാകാതെ ഉള്ളിലെ കാഴ്ചകള്‍ അവസാനിപ്പിച്ചു പുറത്തേക്കിറങ്ങി.ഭക്തജനങ്ങള്‍ക്ക് ഇരിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന മാര്‍ബ്ബിള്‍ തിട്ടകളിലിരുന്ന് കടല്‍ക്കാറ്റേറ്റ് പുറം കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് അല്‍പനേരം ഇരുന്നു.അതോടെ കൈനോട്ടക്കാരികളുടെ ഒരു പറ്റം തന്നെ ഞങ്ങളെ വളഞ്ഞു.കടും നിറത്തിലുള്ള ചേലകളും ചുറ്റി മൂക്കുകുത്തിയുമിട്ട് ഒരു സഞ്ചിയും തൂക്കി നമ്മുടെ ഭാവിയും ഭൂതവുമെല്ലാം പറയുവാന്‍ വെമ്പി നില്‍ക്കുകയായിരുന്നു അവര്‍. കഴിഞ്ഞത് കഴിഞ്ഞു ,ഇനി വരാനുള്ളത് എന്തായാലും ഇരുകരങ്ങളും നീട്ടി സ്വീകരിക്കാന്‍ തയ്യാറുള്ള ഞങ്ങള്‍ അവരുടെ വലയില്‍ വീഴാന്‍ പോയില്ല.ഹരിച്ചേട്ടന്‍ ദക്ഷിണ വച്ച് കൈ നോക്കിച്ചു,'ഐശ്വര്യമാന കൈ,ഭാഗ്യമുള്ള കൈ,ഉങ്കള്‍ മനൈവി മകാലച്മി' എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകള്‍ കഴിഞ്ഞ് 'ഉങ്കള്‍ക്ക് ഒടമ്പ് വലി ഇരുക്ക്, ശരിതാനാ' എന്ന്‍ ചോദിച്ചു...പിന്നല്ല വലിയ കണ്ടുപിടിത്തമാ ..അറുപതു കഴിഞ്ഞ ഒരാളിന് ദേഹം വേദന ഉണ്ടെന്ന് കൈരേഖ നോക്കി വേണം കണ്ടുപിടിക്കാന്‍ ,ചുമ്മാ തട്ടിപ്പേ,... ഹരിച്ചേട്ടന് ആകെ ഒരു മകളെ ഉള്ളൂ അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു മക്കളും ഉണ്ട്,ഒന്നും അറിയാത്ത മട്ടില്‍ മക്കളുടെ കാര്യവും കല്യാണം എന്ന് നടക്കുമെന്നും മറ്റും കൈ നോക്കിയ 'യശക്കി അമ്മാളിനോട്' അവരെ പരീക്ഷിക്കാനായി ചോദിച്ചു.സൂത്രശാലിയായ അവര്‍ 'അത് ഉങ്കള്‍ മനൈവി കൈ പാത്താ താന്‍ തെരിയും'എന്ന് മറുപടിയും പറഞ്ഞു.പെരുംകള്ളി... അപ്പോള്‍ ഒരു കൈ കൂടി നോക്കി പൈസ വാങ്ങാമല്ലോ,അതെന്താ എന്‍റെ കൈ നോക്കിയാല്‍ അറിയാത്തത് എന്ന് ചേട്ടന്‍ ചോദിച്ചു.അത് പറ്റില്ല പെണ്ണുങ്ങളുടെ കൈ നോക്കിയാലെ മക്കളുടെ കാര്യം അറിയാന്‍ പറ്റൂ എന്നവര്‍ തീര്‍ത്തു കാച്ചി,ആണുങ്ങള്‍ക്ക് എവിടെ വേണമെങ്കിലും സം ...ബന്ധം ആകാമല്ലോ അതാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്നു പറഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി ആര്‍ത്തു ചിരിച്ചു.ക്ഷേത്ര പരിസരത്തും ഗോപുരങ്ങളുടെയും ,മതിലുകളുടെയും ,മണ്ഡപങ്ങളുടെയും മുകളിലും ,കൈനോട്ടക്കാരികളെ പോലെ മയിലുകള്‍ സ്വൈര്യ വിഹാരം നടത്തുന്ന കാഴ്ച നയനാനന്ദകരമായിരുന്നു.ആ സമയത്ത് സുബ്രഹ്മണ്യസ്വാമിയെ ഭാര്യമാരോടൊപ്പം ഒരു പല്ലക്കില്‍ പുറത്തേക്ക് എഴുന്നെള്ളിച്ചു കൊണ്ട് വന്നത് കാണുവാന്‍ സാധിച്ചത് ഭാഗ്യമായി തോന്നി.ഏഴെട്ടു പേര് കൂടി വഹിച്ചു കൊണ്ട് വന്ന ആ പല്ലക്കിന് എത്ര ഭാരം ഉണ്ടെന്ന് അവരുടെ മുഖഭാവവും ശരീരത്തിന്‍റെ ആയാസവും കണ്ടപ്പോള്‍ മനസ്സിലായി.
പിറ്റേദിവസം പൌര്‍ണ്ണമിയായിരുന്നതിനാല്‍ വൃത്തമൊത്ത ചന്ദ്രബിംബം വാനിലുയര്‍ന്നു ,വാരിധിയില്‍ തന്‍റെ പ്രതിബിംബം പ്രതിഫലിപ്പിച്ച് ശോഭയോടെ നിലകൊണ്ടു.ക്ഷേത്ര പരിസരത്ത് നിന്ന് മടങ്ങിയ ഞങ്ങള്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുവാനായി മുറിയിലേക്ക് പോയി.
വ്യാഴത്തിന്‍റെ അല്ലെങ്കില്‍ ഗുരു ഭഗവാന്‍റെ മൂലസ്ഥാനമായ തിരുച്ചെന്തൂരിലെ കടല്‍ത്തീരത്ത് വച്ച് ശിവപുത്രനായ ഷണ്മുഖന്‍ ,അഞ്ചു ദിവസത്തെ വ്രതമനുഷ്ടിച്ചിട്ട് ആറാം ദിവസം,മാതാവായ പാര്‍വതീദേവി കൊടുത്ത വേല് കൊണ്ട് 'ശൂരപാദന്‍' എന്ന അസുരനെ നിഗ്രഹിക്കുകയുണ്ടായി.ഈ ദിവസം സ്കന്ദ ഷഷ്ടിയായി വൃതമെടുത്ത് ഭക്തര്‍ ആചരിച്ചു വരുന്നു.ശൂരനെ സംഹരിച്ച മൂര്‍ത്തിയാണ് 'ശൂരസംഹാര മൂര്‍ത്തിയായി' ഉള്ളില്‍ പ്രതിഷ്ടിക്കപ്പെട്ടിരുന്നത് എന്ന ഐതീഹ്യം യാത്ര കഴിഞ്ഞു വന്നതിന് ശേഷം തമിഴ്നാട് സ്വദേശിയായ എന്‍റെ സുഹൃത്ത് ആശയില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള ഈ പുണ്യ പുരാതന ക്ഷേത്രം ഡച്ച് കാരും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള യുദ്ധ സമയത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്കരാല്‍ വളയപ്പെട്ടു.പിന്നീട് നാട്ടുകാര്‍ ക്ഷേത്രത്തെ ഡച്ച് കാരില്‍ നിന്ന് മോചിപ്പിക്കാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിജയം കൈവരിക്കാന്‍ പ്രയാസപ്പെട്ടു.ഒടുവില്‍ നായിക്ക് ഭരണാധികാരിയുടെ ഉത്തരവ് പ്രകാരം ഡച്ച് കാര്‍ക്ക് ക്ഷേത്രം വിടേണ്ടി വന്നെങ്കിലും അവര്‍ മുരുകസ്വാമിയുടെ വിഗ്രഹവും എടുത്തുകൊണ്ടാണ് പോയത്.കടല്‍ വഴിയുള്ള ആ യാത്രയില്‍ വലിയ കൊടുങ്കാറ്റ് വീശിയടിച്ചു അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും യാത്ര തുടരാനാകാതെ അവര്‍ വിഷമിക്കുകയും ചെയ്തതോടെ,തെറ്റ് മനസ്സിലാക്കി അവര്‍ വിഗ്രഹം കടലില്‍ ഉപേക്ഷിക്കുകയും ചെയ്തു.അതോടെ കൊടുങ്കാറ്റ് അവസാനിച്ച് കടല്‍ ശാന്തമാകുകയും അവര്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്തുവത്രേ. പിന്നീട് വടമലിയപ്പാപിള്ളൈ എന്ന കറ തീര്‍ന്ന മുരുകഭക്തന് ശെന്തില്‍ ആണ്ടവന്‍ സ്വപ്ന ദര്‍ശനം കൊടുത്തുവെന്നും വിഗ്രഹം കടലില്‍ കിടക്കുന്ന വിവരവും സ്ഥലവും അരുളിച്ചെയ്തുവെന്നുമാണ് ഐതീഹ്യം.ദര്‍ശനം ലഭിച്ച അദ്ദേഹം ഒരു ചെറിയ വഞ്ചിയില്‍ ,സ്വപ്നത്തില്‍ സ്വാമി പറഞ്ഞു കൊടുത്ത സ്ഥലത്ത് എത്തി വിഗ്രഹം കണ്ടെടുത്തു കൊണ്ടു വന്ന് പ്രതിഷ്ടിച്ചെന്നുമാണ് ക്ഷേത്ര പുരാണം.ഇതെല്ലാം ചുവര്‍ച്ചിത്രങ്ങളായി ക്ഷേത്രത്തിനുള്ളില്‍ ആലേഖനം ചെയ്തിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്.
സ്കന്ദ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ മഹാക്ഷേത്ര ദര്‍ശനം നടത്തുവാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞങ്ങളുടെ മനസ്സ്,സ്കന്ദവാഹനമായ മയിലുകലെപ്പോലെ ആനന്ദ നൃത്തമാടുകയാണ്.ചരിത്ര നിര്‍മ്മിതികളും,പുരാണ കഥകളും ,ഐതീഹ്യങ്ങളും എല്ലാം മനുഷ്യനെ നന്മയിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്.അത് നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മളും.
24/09/2019