2019, ഡിസംബർ 24, ചൊവ്വാഴ്ച


തിരുവിതാംകൂറിന്‍റെ ഗരിമ –തമിഴകത്ത്-ഉദയഗിരിക്കോട്ട
                               
                                       -നന്ദ-

അരങ്ങൊഴിഞ്ഞ രാജഭരണ നാളുകളുടെ സാക്ഷികളായി വേളിമലയും വള്ളീ നദിയും ഇന്നും കാവല്‍ നില്‍ക്കുന്ന പത്മനാഭപുരം കൊട്ടാരം എന്ന  മഹാ മന്ദിരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍  നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് എന്‍റെ ചിന്തകള്‍ പറന്നു പോയി. നൃത്ത സംഗീതാദി കലകളുടെ ചിലമ്പൊലികളും  ഈണവും അലയടിച്ചിരുന്ന മണ്ഡപങ്ങളിലും,രാജ കല്‍പ്പനകള്‍ക്കായി കാതോര്‍ത്തിരുന്ന ഇടനാഴികളിലും,ആയുധങ്ങളുടെ മുട്ടിയുരുമ്മലുകള്‍ കൊണ്ട് മുഖരിതമായിരുന്ന ഇരുട്ടറകളിലും,പ്രണയ വസന്തങ്ങള്‍ വിടര്‍ന്നു വിലസിയതും,കൊഴിഞ്ഞു കരിഞ്ഞതുമായ അന്ത:പുരങ്ങളിലും, വിഭവപ്പെരുമയുടെ നറുമണം പേറിയിരുന്ന പാചകശാലകളിലുമൊക്കെയായി എന്‍റെ മനസ്സ് അലഞ്ഞു നടക്കുമ്പോള്‍ മറ്റുള്ളവര്‍ ചായ കുടിക്കുവാനായി അടുത്തു കണ്ട കടയിലേക്ക് കയറി.  വൃത്തിഹീനമായ ആ പീടികയില്‍ നിന്ന് എന്തെങ്കിലും ആഹരിക്കാന്‍ രാജതല്‍പ്പത്തില്‍ വിഹരിച്ചിരുന്ന എന്‍റെ മനസ്സ് അനുവദിച്ചില്ല.
    സമയം നാലു മണി കഴിഞ്ഞിരുന്നു.അധികം അകലത്തല്ലാതെ സ്ഥിതി ചെയ്യുന്ന പുളിയൂര്‍ കുറിച്ചി ഉദയഗിരി കോട്ട കാണുക എന്നതായിരുന്നു  അടുത്ത ലക്‌ഷ്യം.
പത്മനാഭപുരം തലസ്ഥാനമാക്കി ഭരിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സൈനിക ആസ്ഥാനമായിരുന്ന ഉദയഗിരി കോട്ട  പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതുന്നു. തൊണ്ണൂറോളം ഏക്കറില്‍ വിസ്തൃതമായി വ്യാപിച്ചു കിടക്കുന്ന  ഈ കോട്ട ഒരു കാലത്ത്  മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനാല്‍ പുതുക്കി പണിയപ്പെട്ടിരുന്നെങ്കിലും ഇന്ന് നാശോന്മുഖമായ ഇവിടം തമിഴ്‌നാട്‌ വനം വകുപ്പ് ഏറ്റെടുത്ത് പരിരക്ഷിക്കുവാന്‍ ശ്രമിച്ചു വരുന്നു.
കോട്ടയ്ക്കുള്ളില്‍ കാണപ്പെട്ട മരം

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തിരുവിതാംകൂറുമായി നടന്ന കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ചുകാരുടെ നേവല്‍ കമാണ്ടര്‍ ആയിരുന്ന ഡിലനോയി സായിപ്പ് തടവുകാരനാക്കപ്പെടുകയും തുടര്‍ന്ന്  തിരുവിതാംകൂര്‍ ആര്‍മിയുടെ ചീഫ്  ആയി നിയമിക്കപ്പെടുകയും ചെയ്തുവെന്ന് ചരിത്രം.ഉദയഗിരി കോട്ടയ്ക്കു ചുറ്റും കരിങ്കല്ല് കൊണ്ട് വലിയ മതില്‍ക്കെട്ടു നിര്‍മ്മിച്ച ഡിലനോയി സായിപ്പിന്‍റെയും, അദ്ദേഹത്തിന്‍റെ ഭാര്യയുടെയും,മകന്‍റെയും ശവ കുടീരവും കോട്ടമതിലിനുള്ളില്‍  ജീര്‍ണ്ണാവസ്ഥയില്‍ നമുക്ക് കാണാവുന്നതാണ്.പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ഏകദേശം 9 മിനിട്ട് സമയം കൊണ്ട് കോട്ടയ്ക്കടുത്തെത്തിയ ഞങ്ങള്‍ അതിന്‍റെ വാതില്‍ കണ്ടു പിടിക്കാന്‍ നന്നേ പാടു പെട്ടു.വഴികാട്ടിയായ ഗൂഗിള്‍ ലക്ഷ്യസ്ഥാനം എത്തി എന്ന അറിയിപ്പ് തന്നപ്പോള്‍ കാട് കയറിക്കിടക്കുന്ന വലിയ മതില്‍ക്കെട്ടുകള്‍ ദൃശ്യമായി. മതിലരികിലൂടെയുള്ള പാതയില്‍ കൂടി കുറെ നേരം സഞ്ചരിച്ചെങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന കരിങ്കല്‍ ഭിത്തികളല്ലാതെ അതിനുള്ളിലേക്കുള്ള  പ്രവേശന കവാടം എങ്ങും കാണാന്‍ കഴിഞ്ഞില്ല. പോകേണ്ട വഴി ഇതല്ലേ എന്ന് സംശയമായി,ചോദിക്കാമെന്നു വച്ചാല്‍ ഒരാളെ പോലും കാണാനുമില്ലായിരുന്നു ,വള്ളിപ്പടര്‍പ്പുകളും  പാഴ്മരങ്ങളും നിറഞ്ഞ്  കാനന സമാനവും ഭയാനകവുമായ നിശബ്ദതയാണ് അവിടെ കളിയാടിയിരുന്നത്.ഒടുവില്‍ ഭാഗ്യം കൊണ്ട്  വൃദ്ധനായ ഒരു കാല്‍നട യാത്രികനെ കണ്ടു.അദ്ദേഹത്തോട്  വഴി ചോദിച്ചപ്പോള്‍ ഇപ്പോള്‍ പോകുന്ന വഴിയെ പോയാല്‍ എത്തുമെന്നാണ് പറഞ്ഞത്.കുണ്ടും കുഴിയും നിറഞ്ഞ വളരെ മോശമായ പാതയ്ക്കു സമാനമായി ,നീണ്ടു പോകുന്ന കോട്ടമതില്‍ നോക്കിക്കൊണ്ട്‌ കുറെ നേരം അങ്ങനെ യാത്ര ചെയ്തു. ഒരു സ്ഥലത്തെത്തിയപ്പോള്‍ റോഡിന് തീരെ വീതി കുറഞ്ഞതായി കണ്ടു,പാതയോരം കയ്യേറി താമസിക്കുന്ന കുറേ മനുഷ്യരും അവര്‍ വലിച്ചെറിഞ്ഞ പാഴ്വസ്തുക്കളും കൊണ്ട് മലിനമാക്കപ്പെട്ട ഒരു ചുറ്റുപാട്. അവിടെക്കണ്ട ഒരാളിനോട് വീണ്ടും കോട്ടവാതില്‍ എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ അയാളും മുന്നിലേക്ക്‌ വിരല്‍ ചൂണ്ടി പൊയ്ക്കൊള്ളാന്‍ പറഞ്ഞു.തകര്‍ന്ന കോട്ടയാണെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ ഇനി വാതിലുമൊന്നും ഇല്ലായിരിക്കുമോ ,മതില്‍ പൊട്ടിയ സ്ഥലത്തു കൂടി വലിഞ്ഞു കയറേണ്ടി വരുമോ എന്നൊക്കെ ഞാന്‍ ആലോചിച്ചു പോയി.എന്തിനേറെ പറയുന്നു വലിയ ഒരു പ്രദിക്ഷണം കഴിഞ്ഞ് കോട്ടയുടെ കവാടത്തിലെത്തിയപ്പോള്‍ സമാധാനമായി.ഉള്ളില്‍ ഒരു ചെറിയ ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്.10 രൂപയാണ് പ്രവേശന ഫീസ്‌.മനസ്സിലുണ്ടായിരുന്ന ചിത്രത്തിന് വിപരീതമായി അല്‍പ്പം വൃത്തിയായി കുറച്ചു കാര്യങ്ങള്‍ അവിടെ ചെയ്തിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.വനംവകുപ്പ് സാരഥ്യം ഏറ്റെടുത്തിരിക്കുന്നതിനാല്‍ ജൈവ വൈവിധ്യമാണ് അവിടെ കാണാന്‍ കഴിഞ്ഞത് .നാനാജാതി വൃക്ഷങ്ങളും,ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നതു കൂടാതെ കാലപ്പഴക്കം കൊണ്ട് ആയുസ് ഒടുങ്ങിയ മരങ്ങളെ എന്തൊക്കെയോ പരിപാടികള്‍ ചെയ്ത് നില നിര്‍ത്തിയിയിരിക്കുന്നതും കണ്ടു .ബോട്ടിംഗ് ഉദ്ദേശിച്ച് ഒരു ചെറിയ തടാകം,കൂടുകളില്‍ വളര്‍ത്തുന്ന മയിലുകള്‍,മാംസഭോജിയായ വള്‍ച്ചര്‍,കിളികള്‍, ചെറിയ  അക്വേറിയം,കുട്ടികള്‍ക്കായുള്ള ഊഞ്ഞാല്‍,മുളങ്കാടുകള്‍ ഇതെല്ലാം കോട്ടയ്ക്കുള്ളിലെ കാഴ്ചകളായിരുന്നു.  രാജഭരണ കാലത്ത് തോക്കുകളും,ആയുധങ്ങളും നിര്‍മ്മിക്കുവാനുള്ള ലോഹം ഉരുക്കുന്ന ഒരു ആലയുടെ അവശിഷ്ടങ്ങളും അവിടെ  കണ്ടു.
കോട്ടയ്ക്കുള്ളില്‍ പരിപാലിക്കപ്പെട്ടിരുന്ന  മാനുകള്‍
                     വള്‍ച്ചര്‍
ആയുധങ്ങള്‍ ഉണ്ടാക്കുവാന്‍ ലോഹം ഉരുക്കിയിരുന്ന ആല

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിമരം തുടങ്ങിയ അനേകം വൃക്ഷങ്ങള്‍ കുട പിടിച്ചു നില്‍ക്കുന്ന കോട്ടയ്ക്കകത്തെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ നടന്നു കാണുവാന്‍ സാധിച്ചുള്ളൂ,ബാക്കി സ്ഥലം ശാപമോക്ഷം കാത്ത് കാടു പിടിച്ചു കിടക്കുകയായിരുന്നു.കുട്ടികളെ ആകർഷിക്കത്തക്കവിധം ചിത്ര ശലഭങ്ങളുടെ ശിൽപ്പങ്ങള്‍ അങ്ങിങ്ങ്  സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ ഡിലനോയ് സായ്പ്പിന്‍റെ ശവകുടീരം കാണുവാന്‍ പോയി.ഏകദേശം ഒരു കിലോമീറ്ററോളം വനസമാനമായ പ്രദേശത്തുകൂടി നടന്നു വേണം അവിടെയെത്താന്‍.ചുള്ളിക്കമ്പുകളും വിറകും ശേഖരിക്കുന്ന തമിഴ് പെണ്ണുങ്ങളോട് ഞങ്ങള്‍ ആശ്വാസത്തിനായി വഴി ചോദിച്ചു.മെട്രോ ട്രെയിന്‍  പോലെ  വലിയ അട്ടകള്‍ ഇഴഞ്ഞു നടന്നിരുന്ന  ആ ഒരേയൊരു  വഴി ചെന്ന് അവസാനിക്കുന്നത് ശവകുടീരത്തിലാണെന്ന് അവരിൽ നിന്നറിഞ്ഞു .വന്യ മൃഗങ്ങളുടെ സാന്നിദ്ധ്യം പോലും സംശയിക്കപ്പെടാവുന്ന ആ വന മദ്ധ്യത്തില്‍ മഹാനായ ഒരു പട്ടാള മേധാവിയുടെ,ടോംബ് മേല്‍ക്കൂര പോയി ഇടിഞ്ഞുപൊളിഞ്ഞ നിലയിൽ  കണ്ടപ്പോള്‍ സത്യത്തില്‍ ഹൃദയം തകര്‍ന്നു പോയി.ജീവിച്ചിരുന്നപ്പോള്‍ ആരായാലെന്ത് മരിച്ചാല്‍ മണ്ണിനോട് ചേരുമെന്നത് സത്യം.ഡിലനോയ് യുടെയും ഭാര്യയുടെയും മകന്‍റെയും ഭൌതിക ശരീരം അടക്കം ചെയ്ത സ്ഥലം കണ്ടു പുറത്തിറങ്ങുമ്പോള്‍, പുറത്ത് സായിപ്പിന്‍റെ ആനയുടെയും കുതിരയുടെയും ശരീരം അടക്കം ചെയ്ത സ്ഥലമുണ്ടെന്ന്  സൈക്കിളില്‍ വിറകുകെട്ടുമായി  വന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞു.
                      ഡിലനോയ് യുടെ ടോംബ്

ശ്മശാന മൂകമായ ആ സ്ഥലത്ത് നിന്ന് തിരികെ നടന്ന് കോട്ട വാതിലിന് സമീപം എത്തിയപ്പോള്‍ അവിടെ കുറെ ഔഷധ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നത് കണ്ടു.വികസിച്ചു വരുന്ന  ആ ഹെര്‍ബല്‍ ഗാര്‍ഡന് സമീപത്തു കൂടി പുറത്തേക്കിറങ്ങുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഫീസ്‌ ആവശ്യപ്പെട്ടു കൊണ്ട് ഒരാളെത്തി. പ്രകൃതിയെ നോവിക്കാതെ അവളുടെ മാദക സൌന്ദര്യം നില നിര്‍ത്തിക്കൊണ്ട് ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം അതി വിദൂരത്തല്ലാതെ ഇവിടെ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് അടുത്ത ലക്ഷ്യമായ കുമാരകോവില്‍ കാണുവാനായി യാത്ര ആരംഭിച്ചു .
  

2019, നവംബർ 13, ബുധനാഴ്‌ച


പത്മനാഭപുരം കൊട്ടാരം -തിരുവിതാംകൂറിന്‍റെ ഗരിമ –തമിഴകത്ത്
                                -നന്ദ

ചെങ്കലിലെ ഉത്തുംഗമായ മഹാ ശിവലിംഗത്തിന്‍റെ സന്നിധിയില്‍ നിന്ന്  ദേവ ദേവനായ മഹാദേവനെ വണങ്ങിയശേഷം , കേരളീയ  വാസ്തുവിദ്യയുടെ മനോഹാരിത തുളുമ്പുന്ന വിശ്വ വിഖ്യാതമായ പത്മനാഭപുരം കൊട്ടാരം കാണുവാനാണ് പോയത് .മദ്ധ്യാഹ്ന സമയത്ത് ഒരു മണിക്കൂര്‍ നേരം കൊട്ടാരം അടച്ചിടുമെന്നറിയാമായിരുന്നതിനാൽ സമയം ഒട്ടും പാഴാക്കാതെ  പാറശ്ശാലയിലെത്തി കെ ടി ഡി സി യില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കൊട്ടാരക്കാഴ്ചകളിലേക്ക് പോയത്. 

   പാറശ്ശാലയില്‍ നിന്ന് 22 കി മീ ദൂരം യാത്ര ചെയ്‌താല്‍ കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കില്‍,മാര്‍ത്താണ്ഡത്തിനും തക്കലയ്ക്കും മദ്ധ്യേ പഴമയുടെ ഗാഭീര്യവുമായി  തലയെടുപ്പോടെ നില്‍ക്കുന്ന കൊട്ടാരത്തിലെത്താം..വേണാട്ടരചന്മാരുടെ ഭരണകാലത്ത് പത്മനാഭപുരം തലസ്ഥാനമാക്കി നാടുവാണിരുന്ന  ഇരവിപ്പിള്ള ഇരവി വര്‍മ്മ കുലശേഖര പെരുമാളാണ് കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. വേളിമലയുടെ താഴ്വാരത്തിലൂടെ തമിഴ്നാട്ടിലേക്ക് കുണുങ്ങിയൊഴുകുന്ന വല്ലി നദിയ്ക്ക് സമീപത്തായി ഏകദേശം ആറേക്കറോളം വരുന്ന വളപ്പില്‍ കേരളീയ ശൈലിയുടെ മകുടോദാഹരണമായി കൊട്ടാരം നിലകൊള്ളുന്നു. 1741 ലെ കുളച്ചല്‍ യുദ്ധത്തിന് ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഇന്ന് നാം കാണുന്ന രീതിയില്‍ പുതുക്കി പണിഞ്ഞ കൊട്ടാരം കേരള സര്‍ക്കാരിന്‍റെ പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണത്തില്‍ സുരക്ഷിതമാണ്.
              പത്മനാഭപുരം കൊട്ടാരം
തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ഇവിടം സംസ്ഥാന രൂപീകരണ സമയത്ത് തമിഴ് നാടിനു സ്വന്തമായപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് രാജ്യം പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ച്,തിരുവനന്തപുരത്തേക്ക് പോകുകയും 1795 ല്‍ പത്മനാഭ ദാസനായി തിരുവനന്തപുരം തലസ്ഥാനമാക്കി ഭരണം തുടരുകയുമാണ് ചെയ്തത്.
കൊട്ടാരത്തിനു സമീപമെത്തിയപ്പോള്‍ 59 രൂപ കൊടുത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച് ഉള്ളിലേക്ക് പ്രവേശിക്കുവാനുള്ള 35 രൂപ ടിക്കറ്റ് കൂടി എടുത്ത് ഞങ്ങള്‍ കൊട്ടാര സമുച്ചയത്തിലേക്ക് പ്രവേശിച്ചു ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ലാത്തത് കൊണ്ട് ഉള്ളിലെ കാഴ്ച്ചകള്‍ വിവരണത്തിലൂടെ മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളൂ.ഉദ്യാനത്തിലേക്ക്‌ തുറന്നിരിക്കുന്ന പൂമുഖത്ത് ഒരു കരിങ്കല്‍ കട്ടിലും,ചൈനയില്‍ നിര്‍മ്മിച്ച് രാജാവിന് സമ്മാനിക്കപ്പെട്ട കസേരയും കാണാം , ഇവിടെയായിരുന്നു രാജാവ് അതിഥികളെ സ്വീകരിച്ചിരുന്നത്. കൊത്തുപണികളാല്‍ അലംകൃതമായ പൂമുഖത്ത് നിന്ന് കോണി കയറി ചെല്ലുന്നത് സഭ കൂടുന്ന സ്ഥലത്തേക്കും തുടര്‍ന്ന് രണ്ടായിരം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ആഹാരം കഴിക്കുവാന്‍ സാധിക്കുന്ന നെടുങ്കന്‍ ഭക്ഷണ ശാലയിലേക്കുമാണ്.ഡൈനിംഗ് ഹാളിന്‍റെ ഒരറ്റത്ത് വലിയ  ഉപ്പുമാങ്ങാ ഭരണികള്‍,രസം മോര് ഇവ ഒഴിച്ചു വയ്ക്കാന്‍ ആവശ്യമായ വലിയ കല്‍ത്തൊട്ടികള്‍,ഇവ കാണാം .ഹാളിന് പുറത്ത് മുറ്റത്ത് ഒരു വലിയ ആട്ടു കല്ല്‌, ഗതകാല സ്മരണകള്‍ അയവിറക്കി കിടപ്പുണ്ടായിരുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ ചില രംഗങ്ങള്‍ ഈ കൊട്ടാരത്തിലെ നൃത്ത ശാലയിലും നാലുകെട്ടിലും മറ്റും വച്ചാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണല്ലോ.ഭക്ഷണ ശാലയില്‍ നിന്നിറങ്ങിയാൽ  ദേവീ ദേവന്മാരുടെയും, നാഗങ്ങളുടെയും, നിരവധി കല്‍ പ്രതിമകള്‍ വച്ചിരിക്കുന്ന ഒരു ഹാളിലേക്കും തുടര്‍ന്ന് ,418 വര്‍ഷം പഴക്കമുള്ള തായ് കൊട്ടാരത്തിലേക്കും പ്രവേശിക്കാം .തേക്കിന്‍ തടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന കൊത്തുപണികളാല്‍ സമൃദ്ധമായ ഈ മന്ദിരത്തിന്‍റെ കന്നിമൂലയിലുള്ള തൂണ് വരിക്ക പ്ലാവിന്‍റെ തടി കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.ദേവീ പ്രീതിക്കായി കളമെഴുത്തും പാട്ടും നടത്തിയിരുന്ന ഇവിടെ നിന്ന് ആപല്‍ ഘട്ടങ്ങളില്‍ രക്ഷപ്പെടുവാനായി ഒരു തുരങ്കവും നിര്‍മ്മിച്ചിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു .പുറത്തേക്ക് കാണാവുന്ന കിളിവാതിലുകളും ,ഒറ്റത്തടിയില്‍ കൊത്തിയിട്ടുള്ള വളയങ്ങളും ശില്‍പങ്ങളും മനോഹരമാക്കുന്ന തായ് കൊട്ടാരത്തിനോട് ചേര്‍ന്ന് പഴയ മാതൃകയിലുള്ള ശൌചാലയങ്ങളും ഉണ്ട്.തായ് കൊട്ടാരത്തില്‍  നിന്നിറങ്ങി നാലുകെട്ടിലൂടെ നടന്ന് ,കോണി കയറി ചെല്ലുമ്പോള്‍   സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം കാണാം.അവിടെ  ബെല്‍ജിയം കണ്ണാടികള്‍ സ്ഥാപിച്ചിട്ടുള്ള  സ്ത്രീകളുടെ മേക്ക് അപ്പ്‌ മുറിയുടെ ചുവരുകളില്‍ സസ്യങ്ങളുടെ  ഇല ,പൂവ് ഇവയുടെ ചാറു കൊണ്ട് വരച്ച അനേകം പെയിന്‍റിങ്ങുകള്‍ വച്ചിട്ടുണ്ടായിരുന്നു . 64 തരം ഔഷധങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതും  വിദേശികള്‍  സമ്മാനിച്ചതുമായ ഒരു ഔഷധക്കട്ടില്‍ ഇവിടെ കിടപ്പുണ്ട്.സാധനസാമഗ്രികളില്‍ സന്ദര്‍ശകര്‍ തൊടാതിരിക്കുവാനും ചിത്രങ്ങളെടുക്കാതിരിക്കുവാനുമായി എല്ലായിടത്തും കൊട്ടാരം സുരക്ഷാ ജീവനക്കാര്‍ ജാഗരൂകരായി നില്‍ക്കുന്നത് കാണാമായിരുന്നു. അമ്മ മഹാറാണിയുടെ കിടക്കമുറി  അകലെ നിന്ന് മാത്രം കണ്ടതിനു ശേഷം നടന്നെത്തുന്നത് ആയുധപ്പുരയിലേക്കാണ്.മര്‍മ്മപ്രധാനവും ഒരിക്കല്‍ ഏറ്റവും സുരക്ഷിതവുമായിരുന്ന ആ സ്ഥലം കഴിഞ്ഞാല്‍,സ്ത്രീകള്‍ പുറം കാഴ്ച കാണുന്ന ഹാളുകള്‍ ,രാജാവ് പരാതി സ്വീകരിക്കുന്നതും,ആന അമ്പാരി ഇവ വീക്ഷിക്കുന്നതും പുറത്തേക്ക് തുറന്നതുമായ മുഖപ്പുകളുമാണ് ഉള്ളത് .വേണാട് ഭരിച്ചിരുന്ന പ്രഗത്ഭ രാജാക്കന്മാരായ മാര്‍ത്താണ്ഡ വര്‍മ്മ, കാര്‍ത്തികതിരുനാള്‍, സ്വാതി തിരുനാള്‍ ,ആയില്യം തിരുനാള്‍ ,വിശാഖംതിരുനാള്‍, മൂലം തിരുനാള്‍ തുടങ്ങി അവസാന രാജാക്കന്മാരായ  ചിത്തിര തിരുനാളിന്‍റെയും,  ഉത്രാടം തിരുനാളിന്‍റെയും വരെയുള്ള  ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഹാളില്‍ തീരെ പ്രകാശം കുറവായിരുന്നത് നിരാശയുണ്ടാക്കാതിരുന്നില്ല.വിദേശികള്‍ക്ക് താമസിക്കുവാന്‍ വേണ്ടി പ്രത്യേകമായി ഒരുക്കിയിട്ടുള്ള മന്ദിരങ്ങള്‍ കൂടി കയറിയിറങ്ങിയപ്പോൾ കൊട്ടാരത്തിലെ അനുവദിക്കപ്പെട്ട ഏതാണ്ട് എല്ലാ കാഴ്ചകളും പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു .അനന്തശായിയായ പത്മനാഭ സ്വാമി കുടികൊള്ളുന്ന ഒരു സ്ഥലം കൊട്ടാരത്തില്‍ ഉണ്ടായിരുന്നത്  ഞങ്ങള്‍ പണ്ടൊരിക്കല്‍ കണ്ടത് ഓര്‍മ്മ വന്നെങ്കിലും ഇപ്പോള്‍ കാണികള്‍ക്ക്  നിരോധനം ഏര്‍പ്പെടുത്തിയവയില്‍  അതും പെടുന്നു എന്ന് മനസ്സിലാക്കുന്നു.പലപ്പോഴും അവനന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ വീഴുന്നു എന്ന് പറയുന്നത് പോലെ ,കാഴ്ചകളുടെ കമനീയ കവാടങ്ങള്‍ നമുക്ക് മുന്‍പില്‍ കൊട്ടിയടയ്ക്കപ്പെടാന്‍ ഇടയാകുന്നത്  നാം തന്നെ അത് ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പൈതൃക പ്രാധാന്യം കൊടുത്ത് ബഹുമാനിക്കപ്പെടേണ്ട കൊട്ടാര വസ്തുക്കളില്‍ തീരെ മര്യാദയില്ലാതെ സന്ദര്‍ശകരും കുട്ടികളും മറ്റും ചാടിക്കയറുകയും ഇരിക്കുകയും കിടക്കുകയും മറ്റും ചെയ്യുന്നത് ഒരിക്കല്‍ കാണാനിടയായി.കുട്ടികള്‍ക്ക് അറിയില്ല,പക്ഷെ മുതിര്‍ന്നവര്‍ക്കോ...ഒന്നുകിൽ അവർക്ക്  അതിന്‍റെ ഗൌരവം കുഞ്ഞുങ്ങളെ  പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള വിവരമില്ലായിരിക്കാം ...അല്ലെങ്കിൽ അവർ അതൊന്നും  കണക്കാക്കാതെ കണ്ടില്ലെന്നു നടിക്കുന്നതുമാകാം , അല്ലാതെന്തു പറയാന്‍!!!  കറുത്ത ഗ്രാനൈറ്റ് പാകിയ തണുപ്പുള്ള, ഇരുണ്ട ആ കൊട്ടാര സമുച്ചയത്തിന്‍റെ കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ ആജ്ഞകള്‍ മുഴങ്ങിയിരുന്ന ഇടനാഴികള്‍,നിശബ്ദതയില്‍ വിറങ്ങലിച്ചു നിന്നിരുന്നതു പോലെ....
സൗരഭ്യം തൂകുന്ന പിച്ചിച്ചെടികള്‍ സ്വീകരണമോതുന്ന ചെറിയ ഉദ്യാനത്തിലൂടെ തെക്കേ കൊട്ടാരമെന്ന ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പ്രതാപം കൈ വിടാനാകാതെ പത്മാനഭാപുരം കൊട്ടാരം ഒരു വര്‍ണ്ണ ചിത്രം പോലെ കാണപ്പെട്ടു.
     നെല്ലിക്കയും പേരയ്ക്കയും ഉപ്പും മുളകും പുരട്ടി സന്ദര്‍ശകര്‍ക്ക് നീട്ടുന്ന കച്ചവടക്കാര്‍ നിരന്നിരുന്ന റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ പ്ലാസ്റ്റിക്ക്  മാലിന്യങ്ങളും ,വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കളും,പായലും നിറഞ്ഞു വീര്‍പ്പുമുട്ടുന്ന ഒരു കുളം കണ്ടു.തെക്കേ കൊട്ടാരത്തിന്‍റെ മുന്‍വശത്ത്‌ ആയുര്‍വേദ ചികിത്സ ചെയ്തിരുന്ന മന്ദിരവും ,കുളക്കടവും , പടിക്കെട്ടുകളും ഈ കുളത്തിനെ അഭിമുഖീകരിച്ചാണ് നിർമ്മിച്ചിരുന്നത്.  ചികിത്സ നടത്തിയിരുന്ന മന്ദിരത്തിന് ചികിത്സയും ,സ്നാനത്തിനുള്ള കുളത്തിനു ശുചീകരണവും നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് തോന്നി . ചികിത്സാലയത്തിനും കൊട്ടാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പന്ത്രണ്ടു  കെട്ട് മന്ദിരത്തിലേക്ക് മുന്നില്‍ കൂടി പ്രവേശനം ഇല്ലായിരുന്നു . കെട്ടിടത്തിന്‍റെ ഒരു വശത്ത് ചെന്ന് തല അല്‍പ്പം താഴ്ത്തി വിനയത്തോടെ ഉള്ളിലേക്ക് പ്രവേശിച്ചാല്‍ തലയ്ക്കു നല്ലത്,അത്രയ്ക്ക് ഉയരം കുറവാണ് വാതിലിന്. നടുക്ക് ഒരു ചെറിയ മുറ്റവും,അതിന് ചുറ്റും  മുറികളുമായുള്ള  നാലുകെട്ട് പഴയ ഗൃഹങ്ങളില്‍ സാധാരണമായിരുന്നു,അല്‍പ്പം കൂടി വലിയ വീടുകളില്‍ എട്ടു കെട്ടും കണ്ടു വരാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെ അത്തരം മൂന്നെണ്ണം ഉണ്ടായിരുന്നു എന്ന് വേണം കരുതേണ്ടത്. പക്ഷേ മുറ്റത്തിന് ചുറ്റുമുള്ള വരാന്തകളും തൂണുകളും മേല്‍ക്കൂരയും എല്ലാം പൊട്ടിപ്പൊളിഞ്ഞു നശിച്ചു കിടക്കുന്ന ദയനീയമായ കാഴ്ചയാണ് അവിടെ കാണാൻ കഴിഞ്ഞത് . താമസമുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍,ഭരണികള്‍, പാചക സാമഗ്രികള്‍ എന്നിങ്ങനെയുള്ള  സാധനങ്ങള്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നത് കണ്ടപ്പോള്‍ ഉള്ളിലുള്ള വേദാന്തം തലപൊക്കി. ഉണ്ടായി നിലനിന്ന് നശിക്കുന്ന ലൌകികമായ കാര്യങ്ങള്‍ ഒന്നും സ്ഥിരമല്ലെന്നും,സൃഷ്ടിയും സ്ഥിതിയും സംഹാരവും നിയതിയുടെ നീതിയാണെന്നും,എത്രയോ തവണ കേട്ടിരിക്കുന്നു.പ്രതീക്ഷയോടെ വളര്‍ത്തുന്ന കുട്ടിയായാലും പാടുപെട്ട് അദ്ധ്വാനിച്ചു നിര്‍മ്മിക്കുന്ന മാളികയായാലും,എന്താണെങ്കിലും ഒരിക്കല്‍ അതൊക്കെ വിട്ട് നമുക്കെല്ലാം പോകേണ്ടി വരും,അല്ലെങ്കില്‍ അതൊക്കെ നമ്മെ വിട്ടു പോകും. നിരീക്ഷിച്ചാല്‍ മനസ്സിലാകും കുറച്ചുനാള്‍ ജീവസ്സോടെ നിന്ന എന്തും  ഏതും ജീവനുള്ളതായാലും അല്ലെങ്കിലും സമയമെത്തുമ്പോള്‍ നിലം പൊത്തുന്നു എന്ന സത്യം , ഇതെല്ലാം അറിഞ്ഞാലും എല്ലാവരും എന്തിനോ ഏതിനോ ഒക്കെ വേണ്ടി വ്യഗ്രത പൂണ്ടു നടക്കുന്നു.വേദാന്ത ചിന്തയോടെ വീണ്ടും നടന്നെത്തിയത്‌ പത്മനാഭപുരം കൊട്ടാരത്തിന്‍റെ കുളത്തിനടുത്തേക്കാണ്. തുടര്‍ന്ന് മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലിയുടെ നൃത്തരംഗം ചിത്രീകരിച്ച നൃത്തശാലയില്‍ കൂടി നടന്ന് പുറത്തേക്കിറങ്ങി.പച്ചപ്പുല്ലില്‍ ശംഖു മുദ്ര വെട്ടി മനോഹരമാക്കിയ  ഉദ്യാനത്തിനടുത്ത് നിന്ന് ഒരിക്കല്‍ കൂടി ആ ചരിത്ര സ്മാരകത്തെ കണ്‍കുളിര്‍ക്കെ കണ്ടു മടങ്ങി.


  നൃത്തശാല (ഇവിടെയാണ്‌ മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലി നൃത്തം ചെയ്തത്)













2019, നവംബർ 4, തിങ്കളാഴ്‌ച


അമ്മച്ചിപ്പ്ളാവും,മഹാശിവലിംഗവും
                                                 -നന്ദ -

ഒന്നു രണ്ടു മാസങ്ങൾക്ക് മുൻപ് ഓണ നാളുകളില്‍ തമിഴ്നാട്ടിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സമയത്ത് നടക്കാതെ പോയ ആഗ്രഹമായിരുന്നു പൂക്കളുടെ പറുദീസയായ തോവാള  ഗ്രാമം കാണുക  എന്നത്. അതിനൊരവസരം കാത്തിരിക്കെ ചേട്ടന്‍റെ സഹപാഠിയായ മുരളി സാറും ഭാര്യ ജയയും കൂടി ഞങ്ങളെ കാണുവാന്‍ വന്നു.തിരുച്ചെന്തൂര്‍ ,തിരുവട്ടാര്‍ തൃപ്പരപ്പ് തുടങ്ങിയ ഞങ്ങളുടെ ഓണക്കാല യാത്രകളെ പറ്റി വിവരിച്ചപ്പോള്‍ അതൊക്കെ അവര്‍ക്ക് കൂടി കാണുവാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു.എന്നാല്‍ പിന്നെ  വേറെ കുറച്ചു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ ഒരു യാത്രാ പദ്ധതി ആയാല്‍ നന്നായിരിക്കുമെന്ന് തോന്നി.പോകേണ്ട സ്ഥലങ്ങളും തീയതിയും ധാരണയായതോടെ താമസ സൗകര്യവും ടാക്സിയും മറ്റും ഏര്‍പ്പാടാക്കി എലാവരും യാത്രയ്ക്ക് തയ്യാറായി.
രാവിലെ ആറു മണിയോടെ യാത്ര ആരംഭിച്ച ഞങ്ങള്‍ ഇടയ്ക്ക്  വാമനപുരം എന്ന സ്ഥലത്ത് നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം നേരെ പോയത് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ്. ഏ ഡി 1750-1755 ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ച ചരിത്ര പ്രാധാന്യമുള്ള ഈ പുരാതന ക്ഷേത്രം നാഷണല്‍ ഹൈവേ 66 നു സമീപത്തായി സ്ഥിതിചെയ്യുന്നു.ശത്രുക്കളായ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷ പെടാന്‍ വേണ്ടി ശ്രമിച്ച രാജാവിനെ സഹായിക്കാന്‍ ഒരു ചെറിയ ബാലന്‍ വന്നുവെന്നും കുട്ടി കാണിച്ചു കൊടുത്ത പ്ലാവിന്‍റെ വലിയ പോടിനുള്ളിൽ ഒളിച്ചു രക്ഷപ്പെട്ട രാജാവ് 
അനന്തരം ബാലനെ അന്വേഷിച്ചെങ്കിലും കാണുവാൻ സാധിച്ചില്ലെന്ന് പറയപ്പെടുന്നു .തന്നെ രക്ഷിക്കാന്‍ വന്നത് സാക്ഷാല്‍ ഭഗവാനായ ഉണ്ണികൃഷ്ണന്‍ തന്നെയാണ് എന്ന് മനസ്സിലാക്കിയ തിരുമനസ്സ് അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു.ദേവസ്വം ബോര്‍ഡിന്‍റെ അധീനതയിലുള്ള ക്ഷേത്ര മതില്‍ക്കകത്തു തന്നെ അന്ന് രാജാവ് ഒളിച്ചിരുന്ന ചരിത്ര പ്രസിദ്ധമായ പ്ലാവ് ‘അമ്മച്ചിപ്ലാവ്’ എന്ന പേരില്‍ ഇപ്പോഴും കാണാം.1970-75 വരെ സജീവമായിരുന്ന,എന്നാല്‍ ഇന്ന് എല്ലും തോലുമായി തീര്‍ന്നിരിക്കുന്ന ഈ മരമുത്തശ്ശി ആര്‍ക്കിയോളജി വകുപ്പിനാല്‍  പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. . തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ട് നവനീത കൃഷ്ണനായ ഉണ്ണിക്കണ്ണനെ വണങ്ങി ഇറങ്ങുമ്പോള്‍ യാദൃശ്ചികമായി ബന്ധുവായ രശ്മിയെ കാണുവാന്‍ സാധിച്ചതും സന്തോഷ മായി.
              നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

         അമ്മച്ചിപ്ലാവ് സംരക്ഷിത വലയത്തില്‍ 

                  ഇതിനുള്ളിലാണ് രാജാവ് ഒളിച്ചിരുന്ന്‍ രക്ഷപ്പെട്ടത്

പതിനൊന്നു മണിയോടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ഞങ്ങള്‍ അഞ്ച് കി മീ അകലെയുള്ള ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തിലേക്കാണ് പോയത്  .ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അതി ഗംഭീരമായ ഒരു ശിവലിംഗം പോയത്ഇവിടെ ഉണ്ടെന്ന് പലരും പറഞ്ഞറിഞ്ഞിരുന്നു .ഒരു ചെറിയ പുരാതന ക്ഷേത്രം നിലവിലുണ്ടായിരുന്ന ഇവിടെ  നാലു വര്‍ഷം മുന്‍പാണ് പുനരുദ്ധാരണ പ്രക്രിയകള്‍ ആരംഭിച്ചത്. ഇപ്പോള്‍  ദക്ഷിണ കൈലാസം എന്ന് നാട്ടുകാര്‍ നാമകരണം ചെയ്തിരിക്കുന്ന  ക്ഷേത്രത്തിനെപ്പറ്റി ചില കഥകള്‍ പറഞ്ഞു കേട്ടത് എല്ലാവരുടെയും അറിവിലേക്കായി ഇവിടെ എഴുതുന്നു.നെയ്യാറ്റിന്‍കര താലൂക്കില്‍ പെട്ട ചെങ്കല്‍ എന്ന ഗ്രാമത്തിലെ ചെല്ലമ്മ ജ്ഞാന പ്രകാശം ദമ്പതിമാരുടെ എട്ടാമത്തെ പുത്രനായി ഒരു ബാലന്‍ ജനിച്ചു.ജനിക്കുമ്പോള്‍ തന്നെ വളരെ പ്രത്യേകതകള്‍ ഉണ്ടായിരുന്ന ജഡാ ധാരിയായ ബാലന്‍ ബാല്യത്തില്‍ തന്നെ വീടിന്‍റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ ധ്യാന നിരതനായിരിക്കുക പതിവായിരുന്നു. പത്താം വയസ്സില്‍ കൃഷ്ണന്‍ എന്ന് സ്വയം നാമകരണം ചെയ്ത അദ്ദേഹം  പിന്നീട് കൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ടു.ഒരിക്കല്‍ ബാലന്‍ ഇരുന്ന സ്ഥലത്ത് ശിവപാര്‍വതിമാരുടെ രൂപത്തില്‍ ഒരു ചിതല്‍ പുറ്റ് രൂപപ്പെട്ടുവത്രേ.ഒരു ദിവസം ഗ്രാമവാസിയായ ഒരാള്‍ ചിതല്‍പുറ്റിന് പ്രത്യേക ശക്തിയൊന്നും ഇല്ലെന്നു പറഞ്ഞ് അത് പൊളിച്ചു കളയാന്‍ ശ്രമിക്കുകയും അപ്പോള്‍ തന്നെ അതില്‍ നിന്ന് ഒരു സര്‍പ്പം പുറത്തേക്ക് വന്നുവെന്നും അതുകണ്ട് അയാള്‍ ഭയന്നോടി എന്നും പറയപ്പെടുന്നു.ഈ സംഭവത്തിന്‌ ശേഷമാണ് അവിടെ ശിവപാര്‍വ്വതി ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

                ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രം

പൂര്‍വ്വാശ്രമത്തിലെ കൃഷ്ണന്‍കുട്ടി എന്ന വ്യക്തി ഇന്ന് ക്ഷേത്രത്തിന്‍റെ എല്ലാമെല്ലാമായ മഹേശ്വരാനന്ദ സരസ്വതി എന്ന നാമത്തില്‍ അവിടെത്തന്നെ കഴിഞ്ഞു വരുന്നു.ക്ഷേത്ര നവീകരണവും ശിവലിംഗ നിര്‍മ്മാണവും എല്ലാം അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് നടന്നു വരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.സ്വയംഭൂവായി വളര്‍ന്നു വന്ന ചിതൽപ്പുറ്റ് ക്ഷേത്ര വിഗ്രഹത്തിനടിയില്‍ തന്നെയുണ്ടെന്നും അത്  കാണാന്‍ സാധിക്കില്ലെന്നും,ചുറ്റുമായി പന്ത്രണ്ട് ജ്യോതിര്‍ ലിംഗങ്ങള്‍ ഉണ്ടെന്നും ക്ഷേത്രജീവനക്കാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. 

 ഉച്ചപ്പൂജ കണ്ടു വണങ്ങി പുറത്തേക്കിറങ്ങി ഒരു പ്രദിക്ഷണം വച്ചു വരുമ്പോള്‍ ഒരു വലിയ ഹാളില്‍ ഗണപതിയുടെ മുപ്പത്തിരണ്ട് ഭാവങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നത് കണ്ടു.ഇവ യഥാക്രമം ബാല,തരുണ, ഭക്തി,വീര,ശക്തി,ദ്വിജ,സിദ്ധി, ഉച്ചിഷ്ട, വിഘ്ന,ക്ഷിപ്ര,ഹേരംബ, ലക്ഷ്മി,മഹാ,വിജയ,നൃത്ത,ഊര്‍ദ്ധ്വ,ഏകാക്ഷര,വര,തൃക്ഷര,ക്ഷിപ്രപ്രസാദ,ഹരിദ്ര,ഏകദന്ത,സൃഷ്ടി,ഉദ്ദണ്ഡ,,ഋണമോചക,ടുണ്ടി,ദ്വിമുഖ,ത്രിമുഖ,സിംഹ,യോഗ,ദുര്‍ഗ്ഗാ,സങ്കടഹര എന്നിങ്ങനെ ആകുന്നു.ധാരാളം ഭക്തര്‍ ഈ ഗണപതി സമൂഹത്തിനു ചുറ്റും തേങ്ങ ഉരുട്ടി നടന്നു പോകുന്നത് കണ്ടു.



             ഗണപതിയുടെ 32 ഭാവങ്ങള്‍

111 അടി ഉയരമുള്ള ശിവലിംഗം മുന്‍പില്‍ നിന്നുള്ള  കാഴ്ച        
      
സ്വാമി മഹേശ്വരാനന്ദ സരസ്വതി 
ഉടുക്കും ശിവലിംഗവും
പുല്ലു ചെത്തി വൃത്തിയാക്കിക്കൊണ്ടിരുന്ന  ക്ഷേത്ര പരിസരത്ത് കൂടി മുന്നോട്ടു നടക്കുമ്പോള്‍ ഒരു വലിയ ഉടുക്കും അതിനു പിറകിലായി വലിപ്പമേറിയ ശിവലിംഗവും സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിഞ്ഞു.111 അടി ഉയരമുള്ള പണി പൂര്‍ത്തിയാകാത്ത ശിവലിംഗത്തില്‍ ഷടാധാരങ്ങള്‍ പ്രതിനിധീകരിച്ചു 6 ചക്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടത്രേ.ഒരു മാസത്തിനകം പണി പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക്‌ അതിനുള്ളില്‍ പ്രവേശിച്ച്  പശുരാമാനാല്‍ പ്രതിഷ്ടിക്കപ്പെട്ട 108 ശിവലിംഗങ്ങളും ദര്‍ശിച്ച് ഒടുവില്‍ ഏറ്റവും മുകളില്‍ പാര്‍വ്വതീ സമേതനായ മഹാദേവന്‍ കൈലാസത്തില്‍ എന്നത് പോലെ വാണരുളുന്നതും കാണാമെന്നാണ് അറിയാൻ കഴിഞ്ഞത് . അതിനായി ഉള്ളിലെ  താപനില പൂജ്യം ഡിഗ്രി ആക്കി സജ്ജീകരിക്കുകയും ചെയ്യുമെന്ന്  ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു .
കൈലാസ ദര്‍ശനം കാംക്ഷിച്ചിരുന്ന എന്നാല്‍ അതിന് ആരോഗ്യസ്ഥിതി അനുവദിക്കാത്ത ഞങ്ങള്‍ വളരെ സൂത്രത്തില്‍ ഒരു കൈലാസ കാഴ്ച ഉടന്‍ ലഭിക്കുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു കൊണ്ട് അവിടെ നിന്നിറങ്ങി.



---നന്ദ----

2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

 
                പെരുമാള്‍ തിരു സന്നിധിയില്‍ 
   

    തിരുച്ചെന്തൂരില്‍ നിന്ന് വേലായുധ സ്വാമിയുടെ ദര്‍ശന പുണ്യം നേടിയ ഞങ്ങള്‍ അടുത്ത ദിവസം പ്രഭാതത്തിൽ ആറു മണി കഴിഞ്ഞ് തീരദേശ പാതയിലൂടെ  തിരുവട്ടാര്‍ ആദികേശവ പെരുമാളിനെ കാണുവാനായി  യാത്ര തിരിച്ചു. കാറ്റാടിപ്പാടങ്ങള്‍ നിറഞ്ഞ കൂടംകുളം പിന്നിട്ട് മയിലാടി വഴി തക്കലയെത്തിയപ്പോൾ പാതയോരത്ത് ധാരാളമായി മയിലുകളെ  കാണാൻ കഴിഞ്ഞു. ഈ  പ്രദേശത്ത് ഇങ്ങനെ സ്ഥിരമായി മയിലുകൾ പീലി വിരിച്ച് ആടി നിന്നതാകാം  സ്ഥലനാമ ഉത്പ്പത്തിയ്ക്ക് കാരണമെന്ന്  ഞങ്ങൾ ഊഹിച്ചു.   



                                       നീലവാനിൽ ആടി നിൽക്കുന്ന കാറ്റാടികൾ

കന്യാകുമാരിയ്ക്കടുത്തുള്ള പൂക്കളുടെ കേന്ദ്രമായ തോവാള എന്ന ഗ്രാമം സന്ദര്‍ശിക്കണമെന്ന്  ഒരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ,പത്തു മണിയ്ക്ക്  തിരുവട്ടാര്‍ ക്ഷേത്രം അടയ്ക്കും എന്ന് ഗൂഗിള്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാല്‍  പൂക്കളെ  ഉപേക്ഷിച്ച്  നേരെ തിരുവട്ടാറിലേക്ക് പോയി . തക്കലയിലെ അഴകിയ മണ്ഡപം എന്ന സ്ഥലത്ത്  ചെന്നിട്ട്  വലത്തോട്ട് തിരിഞ്ഞ് അഞ്ചര കിലോ മീറ്റര്‍ പോയാല്‍ ആദികേശവ പെരുമാള്‍ അനന്തശയനം ചെയ്യുന്ന  മഹാ ക്ഷേത്ര സന്നിധിയിലെത്താം. മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെങ്കിലും വഴി തെറ്റി ഒരു സ്കൂളിനടുത്താണ് ചെന്നെത്തിപ്പെട്ടത്‌. ഫോണിലേക്ക്  തന്നെ മിഴിയൂന്നി  വഴി തപ്പിയെടുക്കുന്നതിനിടയിൽ അവിടെക്കണ്ട  ഒരാളോട് കഷ്ടപ്പെട്ട്  തമിഴില്‍ വഴി ചോദിച്ചപ്പോള്‍ ,നല്ല ശുദ്ധ മലയാളത്തില്‍ അയാളുടെ കാറിന്‍റെ പിറകേ പോരാന്‍ പറഞ്ഞു . ഏതായാലും അദ്ദേഹത്തെ  പിന്തുടര്‍ന്ന്  മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ തിരിയേണ്ട വഴി കാണിച്ചു തന്ന് ആ നല്ല മനുഷ്യന്‍ കാറോടിച്ചു പോയി.ആ ചെറിയ വഴിയിലൂടെ വളരെ കുറച്ചു ദൂരം യാത്ര ചെയ്താൽ മതിയായിരുന്നു  ക്ഷേത്രത്തിന്‍റെ പിന്‍വശത്ത്  എത്തുവാന്‍ .

        വേണാട് രാജ്യം ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്  തന്‍റെ രാജ്യം കന്യാകുമാരിവരെ   വികസിപ്പിച്ച് തിരുവിതാംകൂര്‍ രാജ്യമാക്കിയെങ്കിലും അദ്ദേഹത്തിന്‍റെ അനന്തിരവന്‍ ധര്‍മ്മരാജാ തലസ്ഥാനം പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക്  മാറ്റുകയും, പിന്നീട് സംസ്ഥാന രൂപീകരണ സമയത്ത്  കന്യാകുമാരി ജില്ലയും അതില്‍പെട്ട തിരുവട്ടാര്‍ ക്ഷേത്രവും  തമിഴ്‌നാടിനോട്‌ ചേരുകയും ചെയ്തു. പറളിയാര്‍,കോതയാര്‍ ,താമ്രപര്‍ണ്ണി എന്നീ നദികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ആദികേശവ പെരുമാളിന്‍റെ കറയറ്റ ഭക്തനായിരുന്ന  മാര്‍ത്താണ്ഡവര്‍മ്മ മഹാ രാജാവ് തിരുവട്ടാര്‍  ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവത്രേ.   തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയെങ്കിലും പത്മനാഭ ദാസന്മാരായി രാജ്യം ഭരിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ,അവര്‍ക്ക്  വേണ്ടിയും മലയാളക്കരയ്ക്ക്‌ വേണ്ടിയും  ആദികേശവ പെരുമാളിനെ  അതേ രീതിയില്‍ അനന്തശായി ആയി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ച് ആരാധിച്ചു പോരുന്നു. 

    രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ള  ക്ഷേത്രത്തിലെ ഇരുപത്തി രണ്ട് അടി നീളമുള്ള മഹാവിഷ്ണുവിന്‍റെ അനന്തശയനവിഗ്രഹം പതിനാറായിരത്തി എട്ടു സാളഗ്രാമവും ശര്‍ക്കര പാവും ചേര്‍ത്ത് ‘കടുശര്‍ക്കര യോഗ’മായി  നിര്‍മ്മിച്ചിരിക്കുന്നതിനാല്‍  അതില്‍ അഭിഷേകം നടത്തുവാന്‍  സാധിക്കുകയില്ലെന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു .അതുകൊണ്ട് അനന്തശയന ശ്രീകോവിലിന് തൊട്ടടുത്തുള്ള ബാലാലയ പ്രതിഷ്ഠയില്‍ കേരളീയ രീതിയിലുള്ള താന്ത്രിക വിധി പ്രകാരം അമുംതുരുത്തി മഠത്തിലെ പോറ്റിമാരാണ് പൂജ നടത്തുന്നത് . തിരുവനന്തപുരത്തെ പത്മനാഭസ്വാമി  ക്ഷേത്രത്തിലേത്  പോലെ പാദങ്ങള്‍ ,മദ്ധ്യഭാഗം,ശിരസ്സ്  എന്നിങ്ങനെ മൂന്ന് വാതിലുകളില്‍ കൂടിയാണ് പെരുമാളിനെ ദർശിക്കാൻ സാധിക്കുന്നത് .വൈദ്യുത ദീപങ്ങളില്ലാതെ നെയ്‌ വിളക്കുകളുടെ പ്രകാശത്തില്‍ ലഭിക്കുന്ന സ്വാമി ദര്‍ശനം അവാച്യമായ ഒരനുഭൂതിയാണ് നല്‍കുന്നത്.പണ്ടൊരു നാള്‍ ക്ഷേത്ര പരിസരത്ത്  താമസിച്ചിരുന്ന ഒരു മുസ്ലീം പ്രമാണിയുടെ ഭാര്യയ്ക്ക്  എന്തോ വലിയ അസുഖം പിടിപെട്ടപ്പോള്‍ അദ്ദേഹം ആദി കേശവ പെരുമാൾ ക്ഷേത്രത്തിൽ വന്നു പ്രാര്‍ത്ഥിക്കുകയും അനന്തരം ,അത്ഭുതകരമായി ആ സ്ത്രീ  രോഗവിമുക്തയാകുകയും ചെയ്തുവെന്ന് ഒരു കഥയുണ്ട്.ഇതിനുള്ള ആദര സൂചകമായി ആ  മുസ്ലീം പ്രമാണി ഇരുപത്തിയൊന്നു ദിവസം ഭഗവാന് സദ്യയോടു കൂടി പൂജ നടത്തി. ഇന്നും ‘തിരുവള്ളാ പൂജ’ എന്ന പേരില്‍ ആ പൂജ ക്ഷേത്രത്തിൽ നടന്നു വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് .ശ്രീകോവിലിനു നാലു ചുറ്റുമുള്ള കല്‍ മണ്ഡപങ്ങള്‍  വളരെ ഗംഭീരങ്ങളാണെന്ന് പറയാതെ തരമില്ല.പ്രധാന ശ്രീകോവിലില്‍ നിന്ന് ഇറങ്ങി നീളന്‍ കല്‍ മണ്ഡപങ്ങളിലൂടെ നടന്നു ചെല്ലുമ്പോൾ തൊട്ടടുത്തു തന്നെ ശ്രീകൃഷ്ണ സ്വാമി സന്നിധി കൂടി കാണാം.ദര്‍ശനം കഴിഞ്ഞ് കല്‍പ്പടവുകള്‍ ഇറങ്ങി ക്ഷേത്രത്തിന് പുറത്തുള്ള  വളരെ ഉയരത്തിലുള്ള മതിലിനു സമീപത്തു കൂടി മുന്നോട്ട് നടന്നാല്‍ ഒരു നരസിംഹ സ്വാമി ക്ഷേത്രവും കാണാം.

 


    
                                           ആദി കേശവ ക്ഷേത്രത്തിന്‍റെ പിന്‍വശം



                                 നീളന്‍ കല്‍ മണ്ഡപങ്ങള്‍

ക്ഷേത്രദര്‍ശനമെല്ലാം  കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവര്‍ക്കും നല്ല വിശപ്പ്‌ തോന്നിയിരുന്നു,സമയക്കുറവ് കാരണം പ്രഭാത ഭക്ഷണം കഴിക്കാതെ പെരുമാളിനെ കാണാന്‍ ഓടിയെത്തിയതായിരുന്നു ഞങ്ങള്‍. ഗൂഗിളിൽ കാണിച്ചിരുന്നത് പോലെ പത്തു മണിവരെ അല്ലായിരുന്നു ദർശന സമയം. പന്ത്രണ്ടു മണി വരെ ക്ഷേത്രം അടയ്ക്കുകയില്ല എന്ന കാര്യം അവിടെ  ചെന്നപ്പോള്‍ മാത്രമാണ്  അറിയാൻ കഴിഞ്ഞത്. ക്ഷേത്രത്തിന്‍റെ പടു കൂറ്റൻ മതിലിനു പുറത്ത് റോഡിന് സമീപത്തായി ഒരു നാഗത്തറയും അതിനടുത്ത് പൂജാ സാധനങ്ങള്‍ വിൽക്കുന്ന ചെറിയ കടകളും  ഉണ്ടായിരുന്നു.   

           പെരുമാൾ സന്നിധിയിൽ നിന്ന്  ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള തൃപ്പരപ്പ്  വെള്ളച്ചാട്ടം കാണുവാനാണ് പോയത്. ഇരുപത്തിയഞ്ച് മിനിറ്റ് കൊണ്ട് വെള്ളച്ചാട്ടത്തിന് സമീപം എത്താൻ  കഴിഞ്ഞു . ടോള്‍ കൊടുത്ത്  ഗ്രൗണ്ടില്‍ വണ്ടി പാർക്ക് ചെയ്തിട്ട് വെള്ളച്ചാട്ടത്തിന് അരികിലേക്ക് നടന്നു. കേരളത്തില്‍  ഓണാവധി ആയിരുന്നതിനാല്‍ നല്ല തിരക്കായിരുന്നു അവിടെ .സന്ദര്‍ശകരെ ഉന്നം വച്ച് എണ്ണപ്പലഹാരങ്ങളും ഐസ്ക്രീമും മറ്റും വില്‍ക്കുന്ന ചെറുകിട കടക്കാര്‍ ധാരാളമായി സ്ഥലം കയ്യടക്കിയിരുന്നതായി കാണപ്പെട്ടു.വിശപ്പിന്‍റെ വിളി സഹിക്കാന്‍ വയ്യാതെ ഹരിച്ചേട്ടനും ഇന്ദുവും എന്തെങ്കിലും കഴിച്ചിട്ട് കാഴ്ചകളിലേക്ക് പോകാമെന്ന് അഭിപ്രായപ്പെട്ടു.അടുത്ത് കണ്ട ഒരു കടയില്‍ കയറി അവര്‍ ഭക്ഷണം കഴിച്ചെങ്കിലും ,സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നത് കൊണ്ട് ഞങ്ങള്‍ ചായയും ബിസ്ക്കറ്റും മാത്രം കഴിച്ചു തൃപ്തിയടഞ്ഞു.കാപ്പികുടി കഴിഞ്ഞ് നേരെ വെള്ളച്ചാട്ടം കാണുവാന്‍ ഇറങ്ങിയ ഞങ്ങള്‍ തെറ്റായി  ബോട്ടിംഗിനുള്ള വഴിയേ പോയെങ്കിലും തിരികെ വന്ന് ടിക്കറ്റ് എടുത്ത്  മനോഹരിയായ പ്രകൃതിയുടെ മടിത്തട്ടിലേക്ക്  ഇറങ്ങിച്ചെന്നു    

     
                                      വെള്ളച്ചാട്ടത്തിനടുത്ത് കണ്ട പക്ഷി

     കോതയാറില്‍ നിന്നൊഴുകി വരുന്ന പളുങ്ക് മണി പോലെയുള്ള ജലം പരന്നൊഴുകി അന്‍പതടി ഉയരത്തില്‍ നിന്ന് താഴേക്ക്‌ വീഴുന്ന കാഴ്ച്ച നയന മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ....അതിനു പര്യാപ്തമായ വാക്കുകള്‍ എന്‍റെ നിഘണ്ടുവില്‍ ഇല്ലെന്നു തന്നെ പറയാം.പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഉദ്യാനഭംഗിയിലുടക്കിയ ദൃഷ്ടികളെ തുഷാര ഹാരമണിയിച്ചു കൊണ്ട്  മനുഷ്യ നിര്‍മ്മിതമെന്ന് പറയപ്പെടുന്ന ആ നീളന്‍ വെള്ളച്ചാട്ടം ഞങ്ങളെ തന്നിലേക്ക്  ആവാഹിച്ചെടുത്തു കളഞ്ഞു .സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം സ്നാന ഘട്ടങ്ങളും,വസ്ത്രം മാറുന്നതിനുള്ള സജ്ജീകരണങ്ങളും അവിടെയുണ്ടായിരുന്നു.ജലത്തിന്‍റെ പതനം അധികം ഉയരത്തില്‍ നിന്നല്ലാത്തത് കൊണ്ട് കുളിക്കുന്നവര്‍ക്ക് ശ്വാസം മുട്ടുകയില്ല എന്നൊരു മേന്മ കൂടി വെള്ളച്ചാട്ടത്തിനവകാശപ്പെടാം.താഴെ വീണു ചിതറുന്ന ജലം ചെറിയ ചാലുകളായി ഒഴുകി ഒരു കല്‍ മണ്ഡപത്തിനടുത്തു കൂടി ഹരിതാഭമായ  പ്രദേശത്തേക്ക്  പോകുന്ന കാഴ്ച അതിമനോഹരം തന്നെയായിരുന്നു .സന്ദര്‍ശകരുടെ തിരക്കും കുട്ടികളുടെ ആരവവും പാലൊളി തൂകുന്ന ജലപാത സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് അല്‍പ നേരം അവിടെ ചിലവഴിച്ചു.കുളിക്കാന്‍ വേണ്ട സന്നാഹങ്ങള്‍ ഒരുക്കിയാണ്  ഞങ്ങള്‍ പോയതെങ്കിലും ഹരിച്ചേട്ടന്  വൈകുന്നേരം തിരിച്ചെത്തേണ്ട കാര്യം ഉണ്ടായിരുന്നതിനാല്‍ ആ ഉദ്യമം പിന്നീടൊരിക്കലേക്ക് മാറ്റി വച്ച് കൊണ്ട് ഞങ്ങള്‍ മടങ്ങി.

  

 


              

                                                    പാൽനുര പോലെ പളുങ്കു മണി പ്രവാഹം         


                               ആനന്ദ നൃത്തമാടുന്നു പ്രകൃതിയിവിടെ
          

   ഏതൊരാഘോഷവും ആഘോഷമാകണമെങ്കില്‍ കൂട്ടായ്മ വേണം ,സന്തോഷം വേണമെങ്കില്‍ മനസ്സില്‍ സ്നേഹം വേണം നന്മ വേണം....ഈ ഓണം ഞങ്ങള്‍ക്കായി സമ്മാനിച്ചത്‌ ഇങ്ങനെയൊരു കൂട്ടായ യാത്രയുടെ ഈണമായിരുന്നു....

13/09/2019

    


    

2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച


അഴകിയലും തിരുച്ചെന്തൂര്‍
അഴകിന്‍റെയും അറിവിന്‍റെയും,വീര്യത്തിന്‍റെയും മൂര്‍ത്തിമദ് ഭാവമായ ആറുമുഖന്‍ കാരുണ്യം പൊഴിച്ച് നില്‍ക്കുന്ന തിരുച്ചെന്തൂര്‍- തമിഴ് മക്കളുടെ കണ്‍കണ്ട ദൈവമായ കന്ദന്‍റെ കടാക്ഷ പ്രഭയാല്‍ തെളിഞ്ഞു നില്‍ക്കുന്ന കടലോര പ്രദേശം.പണ്ട് ജയന്തിപുരമെന്ന് അറിയപ്പെട്ടിരുന്ന ഇവിടത്തെ  മുരുകക്ഷേത്രത്തെ അഴകെന്നും, പുണ്യമെന്നും അര്‍ത്ഥം വരുന്ന തിരു ചെന്തൂര്‍ എന്ന് പില്‍ക്കാലത്താണ് വിളിച്ചു തുടങ്ങിയത്.തമിഴ് നാട്ടിലെ ‘ആറുപട വീട്’ എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട ആറു മുരുക ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുച്ചെന്തൂരിലേത്. തിരുത്തണി,സ്വാമിമലൈ,തിരുപ്പരംകുണ്ട്രം,പഴനി,പഴമുതിര്‍ചോലൈ,എന്നിങ്ങനെയുള്ള മറ്റ് അഞ്ചു മുരുക ക്ഷേത്രങ്ങളും,മലമുകളില്‍ സ്ഥിതിചെയ്യുമ്പോള്‍,തിരുച്ചെന്തൂര്‍ കോവില്‍ കടല്‍ത്തീരത്താണ് എന്നുള്ളത് ഒരു പ്രത്യകതയായി കരുതാം.മുരുകന്‍ എന്ന വാക്കിന് അഴക്‌ എന്നര്‍ത്ഥം ഉണ്ടെങ്കിലും,അതിലുപരി തമിഴ് വ്യാകരണപ്രകാരം ”മു”,”രു”,“ക” എന്ന ഓരോ അക്ഷരവും ഗഹനമായ അന്തസത്ത ഉള്‍ക്കൊള്ളുന്നതാണ് എന്നറിയുന്നു.അങ്ങനെയുള്ള ആ "ശെന്തില്‍ ആണ്ടവന്‍റെ" ആസ്ഥാനത്തേക്ക് ഒരു യാത്ര പോകാനുള്ള ഒരു ഭാഗ്യം യാദൃശ്ചികമായി ഈ അടുത്തിടെ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി.
പൊന്നിന്‍ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്ന സമയം,ഉത്രാട ദിവസം എന്‍റെ ഭര്‍ത്താവ് ഗോപന്‍ ചേട്ടന്‍റെ കസിന്‍ അയിരൂരില്‍ താമസിക്കുന്ന ഹരിക്കുട്ടന്‍ചേട്ടന്‍ ഞങ്ങളെ ഫോണില്‍ വിളിച്ച് ഓണത്തിന് എന്തൊക്കെയാണ് പരിപാടി എന്ന് അന്വേഷിച്ചു. മുതിര്‍ന്ന പൌരന്മാരായ അവര്‍ക്കും ഞങ്ങള്‍ക്കും കുട്ടികളാരും കൂടെ ഇല്ലാത്തത് കൊണ്ട് ഓണം ആഘോഷിക്കാന്‍ ഒരു ഉത്സാഹം തോന്നിയിരുന്നില്ല എന്നതാണ് സത്യം.അവധി കിട്ടി മക്കള്‍ വീട്ടിലെത്തുമ്പോള്‍ ആഘോഷിക്കാന്‍ വേണ്ടി ഞങ്ങള്‍ താത്കാലികമായി ഓണം മാറ്റിവച്ചിരിക്കുകയായിരുന്നു.അതുകൊണ്ട് അദ്ദേഹം വിളിച്ചതും തുല്യ ദുഖിതരായ ഞങ്ങള്‍ ഒരുമിച്ച് ഒരു യാത്രയങ്ങു തീരുമാനിക്കുകയായിരുന്നു.തിരുവോണത്തിന്‍റെ പിറ്റേദിവസം രാവിലെ ആറു മണി കഴിഞ്ഞപ്പോഴേക്കും ഹരിച്ചേട്ടനും ഭാര്യ ഇന്ദുവും കൂടി അവരുടെ കാറില്‍ ഞങ്ങളുടെ വീട്ടിലെത്തിയതോടെ യാത്ര ആരംഭിക്കുകയും ചെയ്തു.പന്തളം,കുന്നിക്കോട് ,ഇളമ്പല്‍ വഴി പഴമയുടെ പ്രൌഡ സ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിനടുത്ത് എത്തിയപ്പോള്‍ പ്രഭാതഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ കയറി .കാപ്പികുടി കഴിഞ്ഞ് ഇടമണ്‍ ഗ്രാമത്തിലൂടെ,വനമേഖലയായ ഉറുകുന്നു വഴി തെന്മല  വ്യൂ പോയിന്‍റിനടുത്തു കൂടി ധാരാളം വാനരന്മാരെയും ,പച്ച ചായം കലക്കിയതു പോലെയുള്ള  ജലം നിറഞ്ഞ കല്ലടയാറും കണ്ടാസ്വദിച്ചു യാത്ര തുടര്‍ന്നു.ഇടയ്ക്ക് തെന്മല എക്കോ ടൂറിസം പദ്ധതിയുടെ ഫലകം സ്ഥാപിച്ചിരിക്കുന്നത് കണ്ടു.അതിന്‍റെ എതിര്‍ ദിശയിലേക്കു തിരിഞ്ഞു ആര്യങ്കാവ് ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ  മില്‍മ പാലിന്‍റെ ചെക്ക്പോസ്റ്റ് ഇന്ദു കാട്ടിത്തന്നു.മകള്‍ ക്ഷീരമേഖലയില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവിടം പല തവണ അവര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പറഞ്ഞു.ഇടയ്ക്ക് പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള ചൂണ്ടു ഫലകവും പ്രസിദ്ധമായ ആര്യങ്കാവ് ശാസ്താ ക്ഷേത്രവും കാറിലിരുന്നു കണ്ടു.ക്ഷേത്രത്തിന് സമീപത്തായി കാര്‍  വഴിയരികില്‍ നിര്‍ത്തിയിട്ട് ഹരിച്ചേട്ടന്‍ കാണിക്കയിട്ട് തിരിച്ചു വന്നു.തുടര്‍ന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടന്ന് ചെങ്കോട്ടയും,തെങ്കാശിയും പിന്നിട്ട് ആലംകുളം എന്ന സ്ഥലത്തെത്തി.അവിടെ റോഡിന് ഇരുവശങ്ങളിലായി മൂന്നു നാല് കിലോമീറ്ററോളം ദൂരം സെക്കന്‍ഡ് ഹാന്‍ഡ് ഇരു ചക്ര വാഹനങ്ങള്‍ കച്ചവടത്തിനായി നിരത്തി വച്ചിരിക്കുന്നത്  കാണാമായിരുന്നു. വഴിയരികിലുള്ള ഒരു ചെറിയ പെട്ടിക്കടയില്‍ നിന്ന് ചായ കുടിച്ചതിന്  ശേഷം ഹരിച്ചേട്ടന്‍  തിരുനെല്‍വേലി ലക്ഷ്യമാക്കി കാറോടിച്ചു.അവിടെ നിന്ന്  മീനാക്ഷിപുരം ആറിനു കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിച്ച് ആടുകള്‍ മേയുന്ന വൈകുണ്ഡം എന്ന സ്ഥലത്തെത്തി.പറ്റം പറ്റമായി ആടുകള്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനാല്‍ വളരെ കരുതലോടെ വേണമായിരുന്നു കാര്‍ ഓടിക്കാന്‍,കാരണം ആടിന് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ പിഴയാണ് അടയ്ക്കേണ്ടി വരിക എന്നാണ് അറിഞ്ഞത്.വേപ്പ് ,പുളി,പേരാല്‍ ,അരയാല്‍ എന്നീ വൃക്ഷങ്ങള്‍ അതിരിടുന്ന റോഡുകള്‍ക്ക് അപ്പുറം വിശാലമായ നെല്‍പ്പാടങ്ങളും, വാഴത്തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം കാണാമായിരുന്നു.കാറ്റിന്‍റെ ശക്തി കൊണ്ടോ എന്തോ വാഴയിലകള്‍ ഒന്നടങ്കം കീറിപ്പോയിരിക്കുന്നു.കുരങ്ങന്‍ തട്ട് എന്ന സ്ഥലം പിന്നിട്ട് ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങള്‍ തിരുച്ചെന്തൂരില്‍ എത്തി. അവിടെ തമിഴ്നാട് ടൂറിസം വകുപ്പിന്‍റെ ഹോട്ടലില്‍ നേരത്തെ വിളിച്ചു പറഞ്ഞത് പ്രകാരം ഞങ്ങള്‍ക്ക് രണ്ട് മുറികള്‍ ലഭിച്ചു.ഹോട്ടലിനു മുന്‍വശത്തുള്ള നല്ല വിസ്തൃതമായ മുറ്റം നിറയെ തണല്‍ പരത്തിക്കൊണ്ട്‌ നിന്നിരുന്ന വൃക്ഷക്കൊമ്പുകളില്‍ മയിലുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ വിശ്രമിക്കുന്നതു കാണാമായിരുന്നു.കൊച്ചു കുട്ടികള്‍ക്ക് കളിക്കുവാന്‍ വേണ്ട കുറെ കാര്യങ്ങളും മുറ്റത്ത് സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.താഴത്തെ നിലയില്‍ മുറികള്‍ കിട്ടിയത് ഞങ്ങള്‍ക്ക് വളരെ സൗകര്യമായി തോന്നി.മുറിയില്‍   കയറി സാധന സാമഗ്രികള്‍ വച്ചതിന് ശേഷം തൊട്ടടുത്ത്‌ തന്നെയുള്ള റെസ്റ്റോറന്‍റില്‍ പോയി ഉച്ചഭക്ഷണം  കഴിഞ്ഞ് അല്‍പ്പനേരത്തെ വിശ്രമത്തിന് ശേഷം നാല് മണിയോടെ ക്ഷേത്ര ദര്‍ശനം നടത്താം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.വലിയ വൃത്തിയും,വെടിപ്പുമൊന്നും അവകാശപ്പെടാനില്ലാത്ത ഹോട്ടല്‍ മുറിയില്‍ കുറവുകള്‍ ധാരാളമുണ്ടായിരുന്നു.ഏ സി യുടെ റിമോട്ട് കണ്ട്രോള്‍,വസ്ത്രങ്ങള്‍ തൂക്കിയിടാനുള്ള കമ്പികള്‍ ഇതെല്ലാം മുന്‍പ് അവിടെ താമസിച്ചിരുന്നവര്‍ അടിച്ചു കൊണ്ട് പോയി എന്നാണ് വേണ്ടപ്പെട്ടവര്‍ ഞങ്ങളോട് പറഞ്ഞത്, പോരാത്തതിന് ഉപ്പുവെള്ളം ഒഴുകി വരുന്ന പൈപ്പുകളും.ഏതായാലും ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ പോകട്ടെ സഹിക്കാം എന്ന് ഞങ്ങളും കരുതി.
                     ഹോട്ടലിനു മുന്‍വശം 
                      മയില്‍ ചന്തം
മയിലുകളുടെ കൂക്കുവിളി കേട്ടു കൊണ്ട് കിടക്കയിലേക്ക് ചാഞ്ഞ ഞങ്ങള്‍ വിശ്രമം കഴിഞ്ഞ് മേല്‍ കഴുകി സാക്ഷാല്‍ വേലായുധ സ്വാമിയെ കാണുവാനായി തിരുച്ചെന്തൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.എണ്ണപ്പലഹാരക്കടകളും,ജൌളിക്കടകളും മറ്റ് കച്ചവട സ്ഥാപനങ്ങളും നിരന്ന നിരത്തുവക്കുകളും ,നിരത്തും ഒരു പോലെ വൃത്തി ഹീനമായിരുന്നു.കഴുതച്ചാണകത്തിന്‍റെ രൂക്ഷഗന്ധം നിറഞ്ഞു നിന്നിരുന്ന തെരുവില്‍ കൂടി പൂക്കച്ചവടക്കാരികളുടെ ആരവം കേട്ടുകൊണ്ട് നടന്നപ്പോള്‍ ദൂരെ വേല്‍ പതിച്ച ക്ഷേത്രത്തിന്‍റെ വലിയ ഗോപുരം ദൃശ്യമായി. 
           തിരുച്ചെന്തൂര്‍ മുരുകക്ഷേത്രത്തിന്‍റെ ഗോപുരം
പ്രധാന ക്ഷേത്രത്തിനു പുറത്ത് ഒരു ഗുഹാ ക്ഷേത്രം ഉണ്ടെന്നറിഞ്ഞ് അതൊന്ന്‍ കണ്ടിട്ട്  വരാമെന്ന്  വിചാരിച്ച് ഞങ്ങള്‍ അങ്ങോട്ട്‌ പോയി.കടല്‍ക്കരയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കല്‍ക്കെട്ടു പോലെ ഒരു സ്ഥലം.അതിനുള്ളിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ഒരാള്‍ പ്രവേശന ഫീസ്‌ വാങ്ങി നമ്മെ ഉള്ളിലേക്ക് വിടും.വളരെ ചെറിയ ഇടനാഴിയില്‍ കൂടി നടന്നെത്തുന്നത് ഒരു ചെറിയ ദ്വാരത്തിനടുത്തേക്കാണ്.കുറേപ്പേര്‍ തങ്ങളുടെ ഊഴം കാത്തു അവിടെ നില്‍പ്പുണ്ടായിരുന്നു,ഒരു സമയം ഏഴു പേരില്‍ കൂടുതല്‍ അതിനുള്ളില്‍ കയറാന്‍ സാധിക്കില്ല ,അത്രയ്ക്ക് ചെറുതാണ് അതിനകം.തലകുനിച്ച് നൂണ്ട് കയറി പടവുകള്‍ ഇറങ്ങി ചെല്ലുമ്പോള്‍ ഒരു പൂജാരി 'വള്ളിയമ്മാള്‍ സന്നിധിയില്‍' വിളക്കുകള്‍ കത്തിച്ചു വച്ച് നില്‍ക്കുന്നത് കണ്ടു.ഷണ്മുഖ പത്നിയായ വള്ളി ദേവി ,പിള്ളയാറെ (ഗണപതി ) കണ്ടു ഭയന്നോടി ഒളിച്ചിരുന്ന ഗുഹയാണത്രെ ഇത്.ഏതായാലും ഗുഹക്കുള്ളില്‍ സാമാന്യം ചൂട് ഉണ്ട്,സ്ഥലക്കുറവും. ഹരിക്കുട്ടന്‍ ചേട്ടന്‍ കുറെ അര്‍ച്ചനകള്‍ നടത്തി അതിന്‍റെ പണവും കൊടുത്ത് ദേവിയെ വണങ്ങി ഞങ്ങള്‍ പുറത്തിറങ്ങി.

    ഗുഹാ ദര്‍ശനം കഴിഞ്ഞ് നേരെ ശെന്തില്‍ ആണ്ടവ സന്നിധിയിലേക്കാണ് പോയത്.ക്ഷേത്രത്തിന് മുന്‍വശത്ത് ബംഗാള്‍ ഉള്‍ക്കടല്‍  പരന്നുകിടക്കുന്നു.സമുദ്ര തീരത്താണെങ്കിലും ശുദ്ധജലം ലഭിക്കുന്ന ഒരു കിണര്‍ ക്ഷേത്രത്തിന്‍റെ സമീപത്തുണ്ട്. ചെരിപ്പുകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് ഉള്ളിലേക്ക് പ്രവേശിക്കുവാന്‍ ചെല്ലുമ്പോള്‍ കവാടത്തില്‍ ചുവന്ന നിറമുള്ള ഷാളും പുതച്ച് ഒരു  പിടിയാന ഭക്തജനങ്ങളെ അനുഗ്രഹിച്ചു തലയും കുലുക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ഒരാള്‍ക്ക്‌ നൂറു രൂപ കൊടുത്താല്‍ സ്പെഷ്യല്‍ ദര്‍ശനം ലഭിക്കുമെന്ന് പറഞ്ഞ് ഹരിച്ചേട്ടന്‍ അതിനുള്ള ടിക്കറ്റ് എടുത്ത്,ഞങ്ങള്‍ അകത്തേക്ക് നടക്കുന്ന സമയത്ത് അകത്തളത്തില്‍ ഒഴിഞ്ഞ ഒരു മൂലയില്‍ ഒരു ശ്വാന യുവതി കണ്ണ് വിരിയാത്ത നാലഞ്ചു കുഞ്ഞുങ്ങളുമായി പ്രസവാവശതയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു വിഷമം തോന്നി.പരിശുദ്ധമായ ഒരു ക്ഷേത്ര സങ്കേതത്തില്‍ എന്തുകൊണ്ട് സുരക്ഷാ ജീവനക്കാര്‍ ഇങ്ങനെ അനുവദിച്ചു എന്ന്‍ ഞാന്‍ സ്വയം ആലോചിച്ചു. സാധാരണയായി ഇങ്ങനെയുള്ള ജീവ ജാലങ്ങളെ ക്ഷേത്രത്തിനുള്ളിലേക്ക്  കടത്തിവിടാറില്ലല്ലോ...ആ എന്തോ ഇത് അത്ര ശരിയായി തോന്നിയില്ല,പോകട്ടെ നമ്മള്‍ സ്വാമിയെ കാണുവാന്‍ വന്നു ,കാണുക വണങ്ങുക പോകുക അത്രമാത്രം മതിയല്ലോ...അങ്ങനെ കരുതി മുന്നോട്ടു നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ടിക്കറ്റ് പരിശോധിച്ച ജീവനക്കാര്‍ നേരെ മുരുക സ്വാമിയുടെ തൊട്ടടുത്തു ചെന്നെത്തുവാനുള്ള വഴിയിലേക്ക് ഞങ്ങളെ നയിച്ചു.സ്പെഷല്‍ ദര്‍ശനമായത് കൊണ്ട്  കൈലാസേശ്വരനായ മഹാദേവന്‍റെ സര്‍വ്വ സൈന്യാധിപനും,ജ്യോതിഷിയും, കാരുണ്യ മൂര്‍ത്തിയുമായ  ഷണ്മുഖസ്വാമിയുടെ അനുഗ്രഹ വര്‍ഷം ചൊരിയുന്ന കമനീയ വിഗ്രഹം ആവോളം കണ്ടു വണങ്ങാന്‍ സാധിച്ചു.അവിടെ നിന്ന് നടന്നെത്തിയത്‌ വള്ളി,ദേവയാനി സഹിതനായ ഷഡാനന്‍റെ മുന്നിലും ,തുടര്‍ന്ന്,മുരുക സ്വാമിയുടെ പത്നിമാരായ വള്ളി ദേവിയെയും, ദേവയാനി ദേവിയെയും പ്രത്യേകമായി പ്രതിഷ്ടിച്ച ശ്രീകോവിലുകളുടെ മുന്നിലേക്കാണ്‌.ശൂരസംഹാര മൂര്‍ത്തി എന്ന്‍ തമിഴില്‍ എഴുതി വച്ചിരുന്ന ഒരു ബോര്‍ഡ് ഞാന്‍ കഷ്ടപ്പെട്ടു വായിച്ചെടുത്തു.അവിടെ പോയി ദര്‍ശനം നടത്തിയെങ്കിലും കാര്യമൊന്നും മനസ്സിലാകാതെ ഉള്ളിലെ കാഴ്ചകള്‍ അവസാനിപ്പിച്ചു പുറത്തേക്കിറങ്ങി.ഭക്തജനങ്ങള്‍ക്ക് ഇരിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന മാര്‍ബ്ബിള്‍ തിട്ടകളിലിരുന്ന് കടല്‍ക്കാറ്റേറ്റ് പുറം കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് അല്‍പനേരം ഇരുന്നു.അതോടെ കൈനോട്ടക്കാരികളുടെ ഒരു പറ്റം തന്നെ ഞങ്ങളെ വളഞ്ഞു.കടും നിറത്തിലുള്ള ചേലകളും ചുറ്റി മൂക്കുകുത്തിയുമിട്ട് ഒരു സഞ്ചിയും തൂക്കി നമ്മുടെ ഭാവിയും ഭൂതവുമെല്ലാം പറയുവാന്‍ വെമ്പി നില്‍ക്കുകയായിരുന്നു അവര്‍. കഴിഞ്ഞത് കഴിഞ്ഞു ,ഇനി വരാനുള്ളത് എന്തായാലും ഇരുകരങ്ങളും നീട്ടി സ്വീകരിക്കാന്‍ തയ്യാറുള്ള ഞങ്ങള്‍ അവരുടെ വലയില്‍ വീഴാന്‍ പോയില്ല.ഹരിച്ചേട്ടന്‍ ദക്ഷിണ വച്ച് കൈ നോക്കിച്ചു,'ഐശ്വര്യമാന കൈ,ഭാഗ്യമുള്ള കൈ,ഉങ്കള്‍ മനൈവി മകാലച്മി' എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകള്‍ കഴിഞ്ഞ് 'ഉങ്കള്‍ക്ക്‌ ഒടമ്പ് വലി ഇരുക്ക്, ശരിതാനാ' എന്ന്‍ ചോദിച്ചു...പിന്നല്ല വലിയ കണ്ടുപിടിത്തമാ ..അറുപതു കഴിഞ്ഞ ഒരാളിന് ദേഹം വേദന ഉണ്ടെന്ന് കൈരേഖ നോക്കി വേണം കണ്ടുപിടിക്കാന്‍ ,ചുമ്മാ തട്ടിപ്പേ,... ഹരിച്ചേട്ടന് ആകെ ഒരു മകളെ ഉള്ളൂ അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു മക്കളും ഉണ്ട്,ഒന്നും അറിയാത്ത മട്ടില്‍ മക്കളുടെ കാര്യവും കല്യാണം എന്ന് നടക്കുമെന്നും മറ്റും കൈ നോക്കിയ 'യശക്കി അമ്മാളിനോട്' അവരെ പരീക്ഷിക്കാനായി ചോദിച്ചു.സൂത്രശാലിയായ അവര്‍ 'അത് ഉങ്കള്‍ മനൈവി കൈ പാത്താ താന്‍ തെരിയും'എന്ന് മറുപടിയും പറഞ്ഞു.പെരുംകള്ളി... അപ്പോള്‍ ഒരു കൈ കൂടി നോക്കി പൈസ വാങ്ങാമല്ലോ,അതെന്താ എന്‍റെ കൈ നോക്കിയാല്‍ അറിയാത്തത് എന്ന് ചേട്ടന്‍ ചോദിച്ചു.അത് പറ്റില്ല പെണ്ണുങ്ങളുടെ കൈ നോക്കിയാലെ മക്കളുടെ കാര്യം അറിയാന്‍ പറ്റൂ എന്നവര്‍ തീര്‍ത്തു കാച്ചി,ആണുങ്ങള്‍ക്ക് എവിടെ വേണമെങ്കിലും സം ...ബന്ധം ആകാമല്ലോ അതാണ്‌ അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്നു പറഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി ആര്‍ത്തു ചിരിച്ചു.ക്ഷേത്ര പരിസരത്തും ഗോപുരങ്ങളുടെയും ,മതിലുകളുടെയും ,മണ്ഡപങ്ങളുടെയും മുകളിലും ,കൈനോട്ടക്കാരികളെ പോലെ മയിലുകള്‍ സ്വൈര്യ വിഹാരം നടത്തുന്ന കാഴ്ച നയനാനന്ദകരമായിരുന്നു.ആ സമയത്ത് സുബ്രഹ്മണ്യസ്വാമിയെ ഭാര്യമാരോടൊപ്പം ഒരു പല്ലക്കില്‍ പുറത്തേക്ക് എഴുന്നെള്ളിച്ചു കൊണ്ട് വന്നത് കാണുവാന്‍ സാധിച്ചത് ഭാഗ്യമായി തോന്നി.ഏഴെട്ടു പേര് കൂടി വഹിച്ചു കൊണ്ട് വന്ന ആ പല്ലക്കിന് എത്ര ഭാരം ഉണ്ടെന്ന് അവരുടെ മുഖഭാവവും ശരീരത്തിന്‍റെ ആയാസവും കണ്ടപ്പോള്‍ മനസ്സിലായി.

 പിറ്റേദിവസം പൌര്‍ണ്ണമിയായിരുന്നതിനാല്‍ വൃത്തമൊത്ത ചന്ദ്രബിംബം വാനിലുയര്‍ന്നു ,വാരിധിയില്‍ തന്‍റെ പ്രതിബിംബം പ്രതിഫലിപ്പിച്ച് ശോഭയോടെ നിലകൊണ്ടു.ക്ഷേത്ര പരിസരത്ത് നിന്ന് മടങ്ങിയ ഞങ്ങള്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുവാനായി മുറിയിലേക്ക് പോയി.
വ്യാഴത്തിന്‍റെ അല്ലെങ്കില്‍ ഗുരു ഭഗവാന്‍റെ മൂലസ്ഥാനമായ തിരുച്ചെന്തൂരിലെ കടല്‍ത്തീരത്ത് വച്ച് ശിവപുത്രനായ ഷണ്മുഖന്‍ ,അഞ്ചു ദിവസത്തെ വ്രതമനുഷ്ടിച്ചിട്ട് ആറാം ദിവസം,മാതാവായ പാര്‍വതീദേവി കൊടുത്ത വേല് കൊണ്ട് 'ശൂരപാദന്‍' എന്ന അസുരനെ നിഗ്രഹിക്കുകയുണ്ടായി.ഈ ദിവസം സ്കന്ദ ഷഷ്ടിയായി വൃതമെടുത്ത് ഭക്തര്‍ ആചരിച്ചു  വരുന്നു.ശൂരനെ സംഹരിച്ച മൂര്‍ത്തിയാണ് 'ശൂരസംഹാര മൂര്‍ത്തിയായി' ഉള്ളില്‍ പ്രതിഷ്ടിക്കപ്പെട്ടിരുന്നത് എന്ന ഐതീഹ്യം യാത്ര കഴിഞ്ഞു വന്നതിന് ശേഷം തമിഴ്നാട് സ്വദേശിയായ എന്‍റെ സുഹൃത്ത് ആശയില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള ഈ പുണ്യ പുരാതന ക്ഷേത്രം ഡച്ച് കാരും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള യുദ്ധ സമയത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്കരാല്‍ വളയപ്പെട്ടു.പിന്നീട് നാട്ടുകാര്‍ ക്ഷേത്രത്തെ ഡച്ച്‌ കാരില്‍ നിന്ന് മോചിപ്പിക്കാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിജയം കൈവരിക്കാന്‍ പ്രയാസപ്പെട്ടു.ഒടുവില്‍ നായിക്ക് ഭരണാധികാരിയുടെ ഉത്തരവ്  പ്രകാരം ഡച്ച് കാര്‍ക്ക് ക്ഷേത്രം വിടേണ്ടി വന്നെങ്കിലും അവര്‍ മുരുകസ്വാമിയുടെ വിഗ്രഹവും എടുത്തുകൊണ്ടാണ് പോയത്.കടല്‍ വഴിയുള്ള ആ യാത്രയില്‍  വലിയ കൊടുങ്കാറ്റ് വീശിയടിച്ചു  അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും യാത്ര തുടരാനാകാതെ അവര്‍ വിഷമിക്കുകയും ചെയ്തതോടെ,തെറ്റ് മനസ്സിലാക്കി അവര്‍ വിഗ്രഹം കടലില്‍ ഉപേക്ഷിക്കുകയും ചെയ്തു.അതോടെ കൊടുങ്കാറ്റ് അവസാനിച്ച് കടല്‍ ശാന്തമാകുകയും  അവര്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്തുവത്രേ. പിന്നീട് വടമലിയപ്പാപിള്ളൈ എന്ന കറ തീര്‍ന്ന മുരുകഭക്തന് ശെന്തില്‍ ആണ്ടവന്‍ സ്വപ്ന ദര്‍ശനം കൊടുത്തുവെന്നും വിഗ്രഹം കടലില്‍ കിടക്കുന്ന വിവരവും സ്ഥലവും അരുളിച്ചെയ്തുവെന്നുമാണ് ഐതീഹ്യം.ദര്‍ശനം ലഭിച്ച അദ്ദേഹം ഒരു ചെറിയ വഞ്ചിയില്‍ ,സ്വപ്നത്തില്‍ സ്വാമി പറഞ്ഞു കൊടുത്ത സ്ഥലത്ത് എത്തി വിഗ്രഹം കണ്ടെടുത്തു കൊണ്ടു വന്ന് പ്രതിഷ്ടിച്ചെന്നുമാണ് ക്ഷേത്ര പുരാണം.ഇതെല്ലാം ചുവര്‍ച്ചിത്രങ്ങളായി ക്ഷേത്രത്തിനുള്ളില്‍  ആലേഖനം ചെയ്തിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്.
സ്കന്ദ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ മഹാക്ഷേത്ര ദര്‍ശനം നടത്തുവാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞങ്ങളുടെ മനസ്സ്,സ്കന്ദവാഹനമായ മയിലുകലെപ്പോലെ ആനന്ദ നൃത്തമാടുകയാണ്.ചരിത്ര നിര്‍മ്മിതികളും,പുരാണ കഥകളും ,ഐതീഹ്യങ്ങളും എല്ലാം മനുഷ്യനെ നന്മയിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്.അത് നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മളും.  
24/09/2019