2018, ഏപ്രിൽ 11, ബുധനാഴ്‌ച


ഐക്കിയയും,ഗ്ലോബൽ വില്ലേജും 
സ്വപ്ന ഭൂമി -ദുബായ്   (ഭാഗം മൂന്ന്)
                                                                                                                      - നന്ദ-  
     മരുഭൂ യാത്രയുടെ  അവിസ്മരണീയമായ ഓർമ്മകളുമായി  പിറ്റേദിവസം രാവിലെ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലുള്ള ഐക്കിയ ഷോപ്പ് സന്ദര്‍ശിക്കുവാനായി ഹോട്ടലിൽ നിന്നിറങ്ങി . സ്ഥിരം സ്ഥലമായ അല്‍ ഫഹിദിയിലുള്ള ഗ്രീന്‍ സിറ്റിയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് മെട്രോയില്‍ കയറി ക്രീക്ക് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. വെറും രണ്ടു ദിറം മാത്രമായിരുന്നു ക്രീക്ക് വരെയുള്ള ചാര്‍ജ്ജ്. ജനത്തിരക്ക് തീരെ കുറഞ്ഞ അവസാന സ്റ്റേഷനായ ക്രീക്ക് സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ നീണ്ട ഒരു നടപ്പാതയിലൂടെ നടന്ന് ബോട്ട് സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് കുറച്ചകലെയുള്ള ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് ഇടയ്ക്കിടെ ബോട്ട്സര്‍വീസ് ലഭ്യമായിരുന്നു . ചാര്‍ജ് ചെയ്ത കാര്‍ഡ് ഉണ്ടെങ്കില്‍ മേട്രോയിലോ, ബോട്ടിലോ ബസിലോ എവിടെ വേണമെങ്കിലും നമുക്ക് കറൻസി എടുക്കാതെ  “ഉരച്ച്” യാത്ര ചെയ്യാവുന്നതാണ് . നടപ്പാലത്തിനോട് അടുപ്പിച്ചു നിര്‍ത്തിയ ബോട്ടിലേക്ക്  ഞങ്ങള്‍ കാര്‍ഡുരച്ച് കയറി സൈഡ് സീറ്റ് കരസ്ഥമാക്കി ഇരിപ്പായി. കുറച്ചു നേരം വിശ്രമിച്ച ബോട്ടിലേക്ക് ഒന്നോ രണ്ടോ യാത്രക്കാര്‍ കൂടി  വന്നു കയറിയതോടെ അത് പുറപ്പെടാൻ തയ്യാറായി. സമയമായപ്പോള്‍ ഡ്രൈവര്‍ തന്നെ വന്ന് ബോട്ടിനെ കരയുമായി ബന്ധിപ്പിച്ചിരുന്ന കെട്ടഴിച്ചു സ്വതന്ത്രയാക്കി ഓടിച്ചു തുടങ്ങി. അങ്ങകലെ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ അംബര ചുംബികളായ കെട്ടിടങ്ങള്‍ ബോട്ടിലിരുന്നു തന്നെ കാണാമായിരുന്നു . ആ കെട്ടിടങ്ങള്‍ക്കുള്ളില്‍ ധാരാളം കടകളും, ഫുഡ്‌ കോര്‍ട്ടുകളും, മറ്റു വിനോദോപാധികളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു . പണം കയ്യിലുണ്ടോ എന്തും, എവിടെയും ലഭിക്കും എന്നതാണ് വസ്തുത.
                         

         
     ക്രീക്ക് ബോട്ട് ജെട്ടി                        ദുബായ് ഫെസ്റ്റിവല്‍ സിറ്റി                                                                       

                ക്രീക്ക് ജെട്ടിയിലെ മറ്റൊരു ദൃശ്യം 
   
      ഫെസ്റ്റിവല്‍ സിറ്റിയില്‍ പ്രധാനമായും ഞങ്ങളുടെ ആകര്‍ഷണ കേന്ദ്രം ‘ഐക്കിയ’ എന്ന ബ്രാന്‍ഡട് ഷോറൂം ആയിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും വാങ്ങുവാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കിലും ഒരു ഉന്തുവണ്ടിയും എടുത്തു കൊണ്ട് , എലി മാളങ്ങള്‍ പോലെ ഉള്ളിലേക്ക് നീണ്ടു നീണ്ടു പോകുന്ന, എവിടെ തുടങ്ങി എവിടെ അവസാനിക്കും എന്ന് ഒരറിവുമില്ലാത്ത ആ ഷോ റൂമിലേക്ക്‌ കയറി . മറ്റൊരു രാജ്യത്ത് നിന്ന് വരുമ്പോൾ  വാങ്ങി വീട്ടിലേക്ക് കൊണ്ട് പോകാവുന്ന ഗൃഹോപകരണങ്ങളുടെ അഭാവവും, ആവശ്യമുള്ള സാധനങ്ങളാണെങ്കില്‍ കൂടി അവയുടെ വലിപ്പ കൂടുതലും വിലക്കൂടുതലും കാരണം ഒന്നും വാങ്ങാതെ കാലി വണ്ടിയും ഉന്തിയാണ് ഞങ്ങള്‍ മുന്നോട്ട് നീങ്ങിയത് . സാധനങ്ങള്‍ കുത്തി നിറച്ച പല ഉന്തുവണ്ടിക്കാരും ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തു പോകുന്നത് കണ്ടപ്പോള്‍ അവര്‍ വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ഒളികണ്ണിട്ടു നോക്കി. വില കൂടിയ കാര്‍പ്പെറ്റുകളും, മെത്തകളും, ഗൃഹോപകരണങ്ങളും എല്ലാമുണ്ടായിരുന്നു  ആ വണ്ടികളില്‍. ഇതൊന്നും ആവശ്യമില്ലാത്ത ഞങ്ങള്‍ അവസാനം ബാത്ത് റൂമില്‍ ഉറപ്പിക്കാവുന്ന രണ്ടുമൂന്നു ചെറിയ കണ്ണാടികളും,  ക്ലിപ്പുകളും വാങ്ങി ഷോപ്പിംഗ്‌ അവസാനിപ്പിച്ചപ്പോഴേക്കും വിശന്നു കരയുന്ന വയറിനെ ചുമന്ന കാലുകള്‍ പരാതി  പറഞ്ഞു തുടങ്ങിയിരുന്നു. വാങ്ങിയ സാധന സാമഗ്രികള്‍ ഉന്തു വണ്ടിയില്‍ തന്നെ ഒരിടത്ത് ഒതുക്കി വച്ചിട്ട് ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഫുഡ്‌ കോര്‍ട്ടിലേക്ക് കയറി. ബുഫെ ടേബിളില്‍ ഉണ്ടായിരുന്ന  മലയാളി സപ്ലയര്‍ അവിടെയുള്ള ആഹാര സാധനങ്ങളുടെ വിശദീകരണം തന്ന്  സഹായിച്ചത്  വലിയ കാര്യമായി .  ആവശ്യമുള്ള സാധനങ്ങള്‍ എടുത്തു കൊണ്ട് വന്ന് ബില്ലടച്ചതിന്  ശേഷം കഴിക്കുക എന്നതായിരുന്നു അവിടത്തെ രീതി . ഭക്ഷണ ശേഷം, ബില്ല് പുന:പരിശോധിച്ചപ്പോൾ  ഒരു ഫിഷ്‌ ഫ്രൈ ബില്ല് ചെയ്തതായി കണ്ടില്ല , എന്നാല്‍ ബില്ലു പ്രകാരമുള്ള തുക അടച്ച സ്ഥിതിയ്ക്ക് നമുക്ക് ഇറങ്ങി പോകാം ആരും ഒന്നും പറയില്ല. പക്ഷെ അങ്ങനെ ചെയ്യുന്നത് ശരിയല്ലാത്തതിനാൽ അതിന്‍റെ വില കൂടി  കൊടുത്തിട്ട്  അവിടെ നിന്നിറങ്ങി . സമയം കളയാതെ വാങ്ങി വച്ച സാധങ്ങളുമായി താഴത്തെ നിലയില്‍ വന്ന് കുറച്ചു സാധങ്ങള്‍ കൂടി പരതി നോക്കിയിട്ട് ഈ കടയില്‍ ഒരു സാധനവും ഇല്ല എന്ന മട്ടില്‍ ഞങ്ങള്‍ കാഷ് കൌണ്ടറിലേക്ക് ചെന്നു. നാട്ടിലെ പോലെയല്ല അവിടെ  എല്ലാ ജോലിയും നാം തന്നെ ചെയ്യണം, ഓരോ സാധനവും വണ്ടിയില്‍ നിന്നെടുത്ത് നമ്മള്‍ തന്നെ, ബാര്‍ കോഡ് റീഡര്‍ കൊണ്ട് പരിശോധിപ്പിച്ചു കഴിഞ്ഞാല്‍ അവിടെയിരിക്കുന്ന കംപ്യുട്ടര്‍ വില അടിച്ചു തരും , അതിലെ തുക അടുത്തുള്ള കാര്‍ഡ് സ്വൈപ്പറില്‍  വച്ച് പാസ്സ്‌വേര്‍ഡ്‌ കൊടുത്താല്‍ കഴിഞ്ഞു പണി, സാധനങ്ങളുമായി ഇറങ്ങിപ്പോകാം. നോക്കണേ കാലം പോകുന്ന ഒരു പോക്ക്!! വീണ്ടും മുന്നോട്ടു നടന്നപ്പോൾ  നടന്നു ക്ഷീണിച്ച ചേട്ടന്‍ വരാന്തയില്‍ ഉണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുമ്പോള്‍ ഞാനും മകനും കൂടി  ‘ഡേയിസോ’ എന്നൊരു കടയില്‍ കയറി. അവിടെ നിന്ന് അവന്‍  കുറച്ച് ചെറിയ പാവകളും, ഞാന്‍  ഭംഗിയും ഒതുക്കവുമുള്ള രണ്ടു പരന്ന വാട്ടര്‍ ബോട്ടിലുകളും വാങ്ങി. ഇത്രുമായപ്പോഴേക്കും നല്ല ക്ഷീണം തോന്നി മാത്രവുമല്ല വൈകുന്നേരങ്ങളില്‍  മാത്രം തുറക്കുന്ന ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കേണ്ടതും അന്ന് തന്നെയായിരുന്നു , അതിനാല്‍ തിരിച്ച് ഹോട്ടലിലേക്ക് മടങ്ങാൻ  തീരുമാനിച്ചു. ബോട്ടില്‍ കയറി ക്രീക്ക് മെട്രോ സ്റ്റേഷനില്‍ ചെന്ന് വന്നവഴി ബര്‍ജുമാനിലെത്തി. അതുകൊണ്ട് കുറച്ചധികം ദൂരെയുള്ള ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശനത്തിന് മുന്‍പ്  കുറച്ചു നേരം വിശ്രമിക്കുവാനും കഴിഞ്ഞു.
ഗ്ലോബല്‍ വില്ലേജ്    
    പേര് സൂചിപ്പിക്കുന്നതു പോലെ ലോകരാഷ്ട്രങ്ങള്‍ അവരുടെ  സംസ്ക്കാരവും, പൈതൃകവും, കലാ പാരമ്പര്യവും, വിളിച്ചോതുന്ന വസ്തുക്കളും  ലോകമറിയുന്ന നിർമ്മിതികളുടെ മാതൃകകളും എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്ന ഒരു മായാ പ്രപഞ്ചം തന്നെയായിരുന്നു അവിടം . ഓരോ നാട്ടുകാരും അവരവരുടെ നാട്ടില്‍ ഉള്ളതും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പോന്നതുമായ, അല്ലെങ്കില്‍ ആ നാടിനു മാത്രം സ്വന്തമെന്ന് അഭിമാനിക്കാവുന്നതുമായ പല വസ്തുക്കളും ആ  വില്ലേജിലെ  സ്വന്തം സ്റ്റാളുകളില്‍ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു . നമുക്ക് താത്പര്യമുള്ള സാധങ്ങള്‍ അവിടെനിന്നും വാങ്ങുകയും ചെയ്യാം. ഒരു കാരണ വശാലും ഈ സ്ഥലം കാണാതെ പോരരുതെന്ന്‍ അവിടെ  പോയിട്ടുള്ള പലരും ഉപദേശിച്ചിരുന്നത് കൊണ്ടാണ് വളരെ ദൂരെയുള്ള ആ  വില്ലേജിലേക്ക് പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചത്.
    അഞ്ചു മണിയോടെ ഹോട്ടലില്‍ നിന്നിറങ്ങിയ ഞങ്ങള്‍ ബര്‍ജുമാന്‍ മെട്രോ സ്റ്റേഷനിലെ യു എ ഇ എക്സ് ചെയിഞ്ച് പ്ലാറ്റ്ഫോമില്‍ നിന്ന് എറ്റിസലാറ്റ് എന്ന സ്ഥലം വരെ പോകുന്ന ട്രെയിനിൽ  കയറി. ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത് മാള്‍ ഓഫ് എമിറേറ്റ്സ് എന്ന സ്റ്റേഷനില്‍ ആയിരുന്നു . അവിടേയ്ക്കു പോകുന്ന വഴി മദ്ധ്യേയാണ് ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്ജ് ഖലീഫ സ്റ്റേഷനും. വൈകുന്നേരമായിരുന്നതിനാല്‍ ട്രെയിനില്‍ ഒരു വിധം നല്ല തിരക്കുണ്ടായിരുന്നു. അരമണിക്കൂറോളം യാത്ര ചെയ്ത് മാള്‍ ഓഫ് എമിറേറ്റ്സ് സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ ഗ്ലോബല്‍ വില്ലേജിലേക്ക് പോകേണ്ട ബസ് നോക്കി നില്‍പ്പായി .
                                                മാള്‍ ഓഫ് എമിറേറ്റ്സ്

  കാത്തു നില്‍പ്പിനൊടുവില്‍ അഞ്ചര മണിയോടെ ഗ്ലോബല്‍ വില്ലേജിലേക്ക്‌ പോകുന്ന ബസ് നമ്പര്‍ 106 ഞങ്ങളുടെ മുന്നിലെത്തി. മെട്രോ കാര്‍ഡ് ഉരച്ച്  അതില്‍ കയറി സീറ്റ് പിടിച്ചെങ്കിലും വളരെ നേരം കഴിഞ്ഞു മാത്രമാണ് ബസ്  പുറപ്പെട്ടത്‌.  ഇടയ്ക്ക് പല സ്റ്റോപ്പുകളിലും നിര്‍ത്തി ആള്‍ക്കാരെ കയറ്റുകയും ഇറക്കുകയും  ചെയ്ത ബസ് മുക്കാല്‍ മണിക്കൂർ കൊണ്ട്  ഗ്ലോബൽ വില്ലേജ് പരിസരത്തുള്ള  വിശാലമായ ഒരിടത്ത് കൊണ്ടു ചെന്ന് നിര്‍ത്തി. ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന  അവിടെ എത്തിയപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു. മണിക്കൂറുകള്‍ നീളുന്ന വില്ലേജ് കാഴ്ചകള്‍ കണ്ടു കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ താമസ സ്ഥലത്തേക്ക് പോകുവാന്‍ ബസ് ഉണ്ടാകുമോ എന്ന് സംശയം തീര്‍ത്തിട്ടാണ് ഞങ്ങള്‍ ഉള്ളിലേക്ക് പോയത്.

                                       ഗ്ലോബല്‍ വില്ലേജ് –പ്രവേശന കവാടം 

      ടിക്കറ്റ് കൌണ്ടറിനു സമീപം   നിൽക്കുന്നതിനിടയിൽ  ചേട്ടന്  തലകറക്കം ഉണ്ടായി  . കുറച്ചു നേരം അവിടെക്കണ്ട ഒരു  തിട്ടയില്‍ അദ്ദേഹത്തെ പിടിച്ചിരുത്തി വിശ്രമിക്കാന്‍ ഉപദേശിച്ചു. കയ്യില്‍ കരുതിയിരുന്ന വെള്ളം കുടിക്കാന്‍ കൊടുത്ത്, നടക്കാനുള്ള ധൈര്യം കിട്ടിയതിനു ശേഷം അകത്തെ കാഴ്ചകളിലേക്ക് പോകാന്‍ ആകുമോ എന്ന് ചോദിച്ച്  ഉറപ്പു വരുത്തിയ ശേഷം മകന്‍ പോയി ടിക്കറ്റ് എടുത്തു. അവിടെയും മുതിര്‍ന്ന പൗരന് പ്രവേശനം സൗജന്യമായിരുന്നു , തെളിവിനായി പാസ്പോര്‍ട്ട്‌ കാണിക്കണം അത്രമാത്രം. പതിനഞ്ചു ദിറം ആയിരുന്നു  മറ്റുള്ളവര്‍ക്ക് പ്രവേശന ഫീസ്‌. ടിക്കറ്റ് പരിശോധനകള്‍ക്ക് ശേഷം ഉള്ളിലേക്ക് കയറിയ ഞങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു സ്വാഗതം ചെയ്തത്. വിവിധ രാജ്യങ്ങളുടെ പ്രകാശപൂരിതമായ സ്റ്റാളുകള്‍, തമ്മില്‍ത്തമ്മില്‍ മത്സരിക്കുവാനെന്ന പോലെ  അലങ്കരിച്ചിരിക്കുന്നതായി തോന്നി . ഓരോന്നും കാണണമെങ്കില്‍ വളരെ ദൂരം നടക്കേണ്ടതുണ്ട് , ചേട്ടന്‍റെ ആരോഗ്യനില അത്ര തൃപ്തികരമല്ലാഞ്ഞതിനാല്‍ എന്തു വേണമെന്നറിയാതെ ഞാനും മകനും ആശയ ക്കുഴപ്പത്തിലായി. സാധാരണയായി ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നടക്കുവാനാകാത്തവരെ കൊണ്ടു പോകുന്നതിനായി ബഗ്ഗികൾ  ലഭിക്കാറുണ്ട്. അത്തരം ഒന്ന് കിട്ടിയിരുന്നെങ്കില്‍  എല്ലാമൊന്നു  ചുറ്റിക്കറങ്ങി കണ്ടിട്ട് തിരിച്ചു പോകാം എന്നായിരുന്നു മനസ്സില്‍. ഏതായാലും ദൈവാധീനം കൊണ്ട് ഞങ്ങള്‍ നിന്ന സ്ഥലത്ത് ചെറുപ്പക്കാരായ രണ്ടു പേരെയും കൊണ്ട്  ഒരു ബഗ്ഗി വന്നു നിന്നു. വന്നവർ  ഇറങ്ങിയതോടെ അവസരം നഷ്ടപ്പെടുത്താതെ വേഗം  മുന്നോട്ടു നീങ്ങിയ ഞങ്ങൾക്ക് ഭാഗ്യം കൊണ്ടാണ്   ആ വാഹനം  തരപ്പെട്ടത്. അര മണിക്കൂര്‍ നേരത്തേക്ക് നൂറ് ദിറം, അതായത് ആയിരത്തി എണ്ണൂറിന് മേല്‍ ഇന്ത്യന്‍ രൂപയായിരുന്നു അതിന്‍റെ  നിരക്ക് , എന്നാലും ഞങ്ങള്‍ക്ക് ആശ്വാസമായി. ബഗ്ഗിയുടെ  സാരഥി കണ്ണൂര്‍ക്കാരനായ ഒരു മലയാളി ആയിരുന്നതും ദൈവാധീനമായി തോന്നി. വളരെ ദയാപൂര്‍വ്വമാണ് അയാള്‍ പെരുമാറിയത്. എല്ലാ സ്റ്റാളുകളും പുറത്തു നിന്ന് ഒരു നോക്ക് കാണിച്ചിട്ട്,  വീണ്ടും കൊണ്ടു  പോകണമെങ്കില്‍ വരാം എന്ന് പറഞ്ഞെങ്കിലും, അതിന്‍റെ ആവശ്യം ഇല്ലായിരുന്നതിനാൽ ചാർജ്ജ് കൊടുത്ത്   അയാളെ യാത്രയാക്കി . ഇവിടെ വരെ വന്നിട്ട് നമ്മുടെ ഭാരതത്തിന്‍റെ സ്റ്റാളിനകം ഒന്ന് കാണാതെ പോയാലോ, ദേശസ്നേഹമുള്ള ഞങ്ങള്‍ നമ്മുടെ സ്റ്റാളില്‍ കയറി, വെറുതെ ഒന്ന് കണ്ടു പുറത്തിറങ്ങി. 
                                 ഗ്ലോബല്‍ വില്ലേജിലെ ഭാരതത്തിന്‍റെ സ്റ്റാള്‍

പുറത്ത് ഒരു ചായക്കട കണ്ടു, അവിടെ നിന്നും ചായ വേണമെന്ന്  ഹിന്ദിയില്‍ ആവശ്യപ്പെട്ടപ്പോള്‍, ചായക്കടക്കാരനും മലയാളി. ദുബായിൽ എവിടെ ചെന്നാലും മലയാളികളെ കാണാമെന്നാണ്   അനുഭവം കൊണ്ട് മനസ്സിലായത് .  അടുത്തുള്ള  സിമന്‍റ് ബെഞ്ചില്‍ ഇരുന്ന് ചായ കുടിച്ച് കുറച്ചു നേരം വിശ്രമിച്ചിട്ട് നേരെ എതിര്‍ വശത്തുള്ള ആഫ്രിക്കയുടെ സ്റ്റാളില്‍ കയറി.   തണുപ്പു കാലത്ത് ത്വക്കും, കാലും ഒന്നും പൊട്ടാതെ മയമുള്ളതായിരിക്കാൻ  വേണ്ടി പ്രത്യേകം തയ്യാറാക്കിയ ‘ഷിയ ബട്ടര്‍ ‘ എന്നൊരു മോയിസ്ച്ചറൈസിംഗ് ക്രീം അവിടെ നിന്ന് ലഭിക്കുമെന്നും, അത് വളരെ നല്ലതാണെന്നും കിട്ടിയാല്‍ തനിക്കു കൂടി ഒരു ടിന്‍ വാങ്ങണമെന്നും തലേ ദിവസം ജ്യോത്സ്ന എന്നെ പറഞ്ഞേല്‍പ്പിച്ചിരുന്നു. ആഫ്രിക്കന്‍ സ്റ്റാളിനുള്ളില്‍ കറുത്ത ആജാനബാഹുക്കളായ സ്ത്രീ പുരുഷന്മാരായിരുന്നു  ഞങ്ങളെ സ്വീകരിച്ചത്. ആദ്യം തടി കൊണ്ടുള്ള ചില ഗൃഹോപകരണങ്ങള്‍ നിരത്തി വച്ചിരിക്കുന്ന സ്ഥലമായിരുന്നു. പ്രത്യേക രീതിയില്‍ പിണഞ്ഞ പിടികളുള്ള തവികളില്‍ ഞങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അത് വാങ്ങിയേ മതിയാകൂ എന്നായി അവിടെ നിന്ന തടിമാടന്‍.  വില കേട്ടപ്പോള്‍ വേണ്ടെന്നു പറഞ്ഞു മുന്നോട്ടു നടന്ന എന്നെ തടഞ്ഞു കൊണ്ട് വില കുറച്ചു തരാം എന്നയാള്‍ പറഞ്ഞപ്പോള്‍ ,ഒരു തെങ്ങിന്‍റെ മണ്ടയിലേക്ക് നോക്കുന്നതു പോലെ മലര്‍ന്ന് ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. അവസാനം തര്‍ക്കിച്ചു തര്‍ക്കിച്ചു രണ്ടെണ്ണം വാങ്ങി, ജീവനില്‍ കൊതിയും  ഉണ്ടെന്നു മനസ്സിലാക്കണേ, അയാള്‍ ഒന്ന് നന്നായി ശ്വാസം വിട്ടാല്‍ ഞങ്ങള്‍ മൂന്നു പേരും പറന്നു ഇന്ത്യയില്‍ വന്നു വീഴും, അതാ സ്ഥിതി. ഷിയ ബട്ടര്‍ എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ടു നീങ്ങിയ എന്നെ ചുരുണ്ട തലമുടിയുള്ള, മുടിയുടെ അതേ നിറമുള്ള ആറടിക്കാരിയായ ആഫ്രിക്കന്‍ സുന്ദരി തടഞ്ഞു നിര്‍ത്തി. കടയിലിരുന്ന ഒരു ചെറിയ ടിന്‍ തുറന്ന് ഒരു മഞ്ഞ ക്രീം എടുത്ത് എന്‍റെ കൈ പിടിച്ച് പുരട്ടാനും, അതിന്‍റെ മഹത്വത്തെ പറ്റി കലപില എന്തൊക്കെയോ പറയാനും തുടങ്ങി അവർ . വല്ലാത്ത മണമുള്ള ആ ബട്ടര്‍ ഏതോ ചെടിയുടെ പൂവും, തേങ്ങയും (അവരുടെ ഭാഷയില്‍  ‘കോക്കോനത്തും’) ചേര്‍ത്ത് ഉണ്ടാക്കിയതാണത്രേ, അതാണ്‌ ഷിയ ബട്ടര്‍. എന്തെങ്കിലുമാകട്ടെ എന്‍റെ കൈ വിട്ടു കിട്ടാന്‍ വേണ്ടി വില ചോദിച്ചു, വലിയ വിലയാണ് ചോദിച്ചത് , ഒരു ടിന്നിന് നൂറ് ദിറം, വേണ്ടെന്നു പറഞ്ഞു ചെറിയ പേടിയോടെ മുന്നോട്ടു നടന്നപ്പോൾ  അവര്‍ പിന്നില്‍ നിന്ന് വിളിച്ചു. കുറച്ചു പേശലുകള്‍ക്ക് ശേഷം രണ്ടു ടിന്‍ ക്രീം നൂറ് ദിറം കൊടുത്തു വാങ്ങിക്കൊണ്ട് ആ പ്രദേശത്തു നിന്ന് തന്നെ ഓടി രക്ഷപ്പെട്ടു. മുന്നോട്ടുള്ള യാത്രയില്‍ വീണ്ടും ഒരുത്തി മണമുള്ള ഷിയ ബട്ടര്‍, എന്‍റെ കൈ ബലമായി പിടിച്ച് പുരട്ടി തന്നു. വേണ്ടെന്നു പറയാനുള്ള ധൈര്യം സംഭരിച്ച് ആഫ്രിക്കയുടെ സ്റ്റാളില്‍ നിന്ന് തന്നെ പുറത്തിറങ്ങി ഞങ്ങള്‍.
                                             ആഫ്രിക്കയുടെ സ്റ്റാള്‍ 
അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ സ്റ്റാള്‍ 
ചൈനയുടെ സ്റ്റാള്‍


ഫ്രാന്‍സിന്‍റെ സ്റ്റാള്‍ (ഈഫല്‍ ടൌവ്വര്‍ )

ദുബായ്  സ്റ്റാളിന്‍റെ മുന്‍വശം (ബുര്‍ജ്ജ് ഖലീഫ )

ലണ്ടന്‍ (ബിഗ്‌ ബെന്‍ ) പുറകില്‍ ഇറ്റലി (പിസ ഗോപുരം ) സ്റ്റാളുകള്‍ 
ഈജിപ് റ്റിന്‍റെ സ്റ്റാള്‍ (പിരമിഡ് )

                  യൂറോപ്പിന്‍റെ സ്റ്റാള്‍ 

                     അമേരിക്കന്‍ ഐക്യ നാടുകള്‍ (സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി)

              തായ് ലാന്‍ഡ്

ഇങ്ങനെ അനേകം രാജ്യങ്ങളുടെ പെരുമയുടെ പ്രതീകങ്ങള്‍ അണി നിരത്തിക്കൊണ്ട്‌ അനേകം സ്റ്റാളുകള്‍ അവിടെ കാണാമായിരുന്നു. തൊട്ടടുത്തുള്ള ഒന്ന് രണ്ടു രാജ്യങ്ങളുടെ കടകളില്‍ കൂടി മകന്‍ കയറിയെങ്കിലും , ചേട്ടന്‍റെ സ്ഥിതി അത്ര തൃപ്തികരമല്ലാഞ്ഞതിനാല്‍ വേഗം മടക്കയാത്രയ്ക്കൊരുങ്ങി. വില്ലേജില്‍ നിന്ന് പുറത്തു വന്ന ഞങ്ങള്‍ ഒരു ടാക്സി പിടിച്ചാണ് താമസ സ്ഥലത്ത് എത്തിയത്. ഏകദേശം 70 ദിറം ആകുമെന്ന് ഡ്രൈവര്‍ പറഞ്ഞിരുന്നെങ്കിലും  മീറ്ററില്‍ കണ്ടതായ  65 ദിറം മാത്രം തന്നാൽ മതിയെന്ന് മര്യാദക്കാരനായ അയാള്‍ പറഞ്ഞു. ടാക്സി ചാർജ്ജ്  കൊടുത്തിട്ട് ഞങ്ങള്‍ മുറിയിലേക്ക് പോയി.  ഭക്ഷണം വാങ്ങുന്നതിനായി യാത്രയ്ക്കിടെ ഒരു  സ്ഥലത്ത് ഇറങ്ങിയ മകന്‍ താമസിയാതെ അത്താഴവുമായി വന്നു. ആഹാരം കഴിച്ചിട്ട് അവനോട് ഫ്ലാറ്റിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞു.  അച്ഛന് സുഖമില്ലാത്തതു കാരണം വസ്ത്രം മാറിയിട്ട് തിരിച്ചു വരാമെന്ന് പറഞ്ഞെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചു കൊള്ളാമെന്ന് പറഞ്ഞ് അവനെ യാത്രയാക്കി.
    അര്‍ദ്ധരാത്രി ആയപ്പോള്‍ ടോയിലെറ്റില്‍ പോകാന്‍ എഴുന്നേറ്റ ചേട്ടന് വീണ്ടും ഒരു വല്ലായ്മ തോന്നി. വെള്ളം കുടിച്ച് കിടന്നെങ്കിലും രണ്ടു പേരും തീരെ ഉറങ്ങിയില്ല. വയറ്റില്‍ നിന്ന് എന്തോ ഒന്ന് മുകളിലോട്ടു വരുന്നത് പോലെയും അതുകഴിഞ്ഞാലുടന്‍ കണ്ണില്‍ ഇരുട്ട് കയറുന്നതായും  തോന്നുകയായിരുന്നു ചേട്ടന് . രണ്ടു മാസം മുന്‍പ് തലകറക്കവുമായി ബന്ധപ്പെട്ട് മൂന്നു ദിവസം ആശുപത്രിയില്‍ ആയിരുന്നെങ്കിലും, സ്പോണ്ടിലോസിസ് അല്ലാതെ മറ്റൊരു അസുഖവും ഉണ്ടായിരുന്നുമില്ല. പിന്നീടുള്ള രണ്ടു മാസമായി പറയത്തക്ക കുഴപ്പമൊന്നും ഉണ്ടായിരുന്നുമില്ല. എന്തായാലും നേരം വെളുത്തു, ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും രാവിലെ ഓടിപ്പിടിച്ച് വരേണ്ടതില്ലെന്നും, മകനു ഫോണില്‍ സന്ദേശം കൊടുക്കാന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു. ദുബായ് യാത്രയുടെ അവസാന ദിവസമായ അന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക്  ബുര്‍ജു ഖലീഫയില്‍ കയറാന്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു, കൂടാതെ ചേട്ടന്‍റെ ഏറ്റവും വലിയ ആഗ്രഹമായ ‘ദോ ക്രൂയിസ്’ യാത്ര രാത്രിയിലേക്കും പ്ലാന്‍ ചെയ്തിരുന്നു . മിറക്കിള്‍ ഗാര്‍ഡന്‍ സമയമുണ്ടെങ്കില്‍ കാണാം എന്നും കരുതി, പിന്നെ നാട്ടില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുക്കാന്‍ കുറച്ചു സ്വീറ്റ്സും വാങ്ങണം, ഇതൊക്കെയായിരുന്നു പദ്ധതികള്‍. ഞങ്ങള്‍ക്കുള്ള പ്രഭാത ഭക്ഷണം മുറിയിലെത്തിക്കാൻ ഗ്രീന്‍ സിറ്റി ഹോട്ടലില്‍ മകന്‍ ഓര്‍ഡര്‍ കൊടുത്തിരുന്നു. പ്രാതൽ  കഴിച്ച് ഉച്ച വരെ വിശ്രമിച്ചു കഴിയുമ്പോഴേക്കും  കാര്യങ്ങള്‍ ഒന്ന് കൂടി മെച്ചപ്പെടുമെന്നും കരുതി. കാപ്പികുടി കഴിഞ്ഞു കുറച്ചു നേരം ഫോണില്‍ നോക്കിയിരുന്ന ചേട്ടന് വീണ്ടും അസ്വസ്ഥത ഉണ്ടായി, ഇതോടെ എനിക്ക് കുറച്ചു ഭയമായി തുടങ്ങി. വിശ്രമിക്കാതെ കുനിഞ്ഞിരുന്നത് കൊണ്ടാണ് കുഴപ്പം ഉണ്ടായതെന്ന് വിചാരിച്ച് അദ്ദേഹത്തോട് കിടക്കാന്‍ പറഞ്ഞു. അല്‍പ നേരം കിടന്നിട്ട് പിറ്റേ ദിവസം പോകാനുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്യണമെന്നു പറഞ്ഞ് ചാടിയെഴുന്നേറ്റ ചേട്ടനെ എത്ര കരഞ്ഞു പറഞ്ഞിട്ടും എനിക്ക് തടയാനായില്ല. എല്ലാം ഒരു വിധം അടുക്കി വച്ചിരിക്കുകയായിരുന്നു , പോരാത്തത് മകനും ഞാനും കൂടി പിന്നീടു ചെയ്തു കൊള്ളാമെന്നു പറഞ്ഞിട്ട് കേള്‍ക്കാതെ തനിയെ അഭ്യാസം തുടങ്ങി. ഒരു നിമിഷം കഴിഞ്ഞില്ല വീണ്ടും പ്രശ്നമായി, ഇതോടെ സമനില വിട്ട ഞാന്‍ വാവിട്ടു കരയാനും തുടങ്ങി. പിറ്റേ ദിവസം ദുബായ് വിമാനത്താവളത്തിലെ നടപടിക്രമങ്ങളും , മൂന്നു ബാഗുകളുമായുള്ള നടപ്പും, തല കറങ്ങുന്ന ചേട്ടനെ ശ്രദ്ധിക്കലും, നാല് മണിക്കൂര്‍ വിമാന യാത്രയും, എല്ലാം ഒറ്റയ്ക്ക് എങ്ങിനെ ചെയ്യുമെന്ന് ആലോചിച്ചു ഞാന്‍ വല്ലാതെ തളര്‍ന്നു പോയി. ഇത്രയുമായപ്പോള്‍ ഉച്ചയ്ക്ക് രണ്ടു മണിക്കുള്ള ബുര്‍ജ്ജു ഖലീഫ യാത്ര റദ്ദാക്കാന്‍ തീരുമാനമായി. അപ്പോഴും രാത്രിയില്‍ ക്രൂയിസിന് പോകാമെന്നാണ് ചേട്ടന്‍ പറഞ്ഞത് . ഒന്നും നടക്കില്ലെന്ന് എനിക്ക് മനസ്സില്‍ അറിയാമായിരുന്നെങ്കിലും യാതൊന്നും പറയാന്‍ പോയില്ല. കുറച്ചു കഴിഞ്ഞ് ഉച്ച ഭക്ഷണവുമായി മകന്‍ വന്നു. ഭക്ഷണം കഴിച്ച് വിശ്രമം കഴിഞ്ഞ് വൈകുന്നേരമായപ്പോള്‍ എങ്ങും പോകണ്ട എല്ലാം ക്യാന്‍സല്‍ ചെയ്യാന്‍ ചേട്ടന്‍ തന്നെ ആവശ്യപ്പെട്ടു. ആകെ വിഷമിച്ചിരുന്ന എന്നോട്  എയര്‍പോര്‍ട്ടില്‍ പ്രത്യേക സഹായം ആവശ്യപ്പെട്ടാല്‍ ലഭിക്കുമെന്നുള്ളത് കൊണ്ട് അക്കാര്യം ഓര്‍ത്ത്  വിഷമിക്കേണ്ട ആവശ്യമില്ലെന്ന് അശ്വിന്‍ പറഞ്ഞു സമാധാനിപ്പിച്ചു. ഇതിനിടെ യാത്രയുടെ കാര്യങ്ങള്‍ അറിയുവാനായി വിളിച്ച അബുദാബിയിലുള്ള അനൂപും, ചേട്ടന്‍റെ രോഗവിവരമറിഞ്ഞ് എല്ലാം ശരിയാകുമെന്നും നാട്ടിലേതിനേക്കാള്‍ ഇവിടെ മറുനാട്ടില്‍ നൂറു ശതമാനം സഹകരണം പ്രതീക്ഷിക്കാം എന്നൊക്കെ എന്നെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അഞ്ചര മണി ആയപ്പോഴേക്കും രഞ്ചു ഓഫീസില്‍ നിന്നും ഞങ്ങളെ കാണാന്‍ കുറെ സ്വീറ്റ്സുമായി വന്നു. ചേട്ടന്‍റെ ആരോഗ്യ കാര്യത്തില്‍ മകനും രഞ്ചുവും കൂടി ഒരു തീരുമാനമെടുത്തു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോകുക, കിടത്തണമെങ്കില്‍ കിടത്താം അല്ലെങ്കില്‍ ഫ്ലൈറ്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് യാത്ര നീട്ടാം, അവരുടെ തീരുമാനങ്ങള്‍ എനിക്കും ആശ്വാസം തരുന്നതായിരുന്നു. ഹോട്ടലില്‍ നിന്ന് അഞ്ചു മിനിറ്റ് നടക്കാൻ മാത്രം ദൂരമേ ഉള്ളായിരുന്നു  മെഡിയോര്‍.” (Medeor) എന്ന ആശുപത്രിയിലേക്ക് .  നടക്കാന്‍ ചേട്ടനും, നടത്തിക്കുവാന്‍ ഞങ്ങള്‍ക്കും ആത്മ വിശ്വാസം കുറവായിരുന്നതിനാല്‍ ഒരു ടാക്സി വിളിച്ചാണ് അങ്ങോട്ടേക്ക്  പോയത്. ഇങ്ങനെയുള്ള എല്ലാ അത്യാവശ്യ കാര്യങ്ങള്‍ക്കും, ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തിയ രഞ്ചു, എന്ന മകന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത് ഏറെ ആശ്വാസമായിരുന്നു. വളരെ വൃത്തിയും വെടിപ്പും ചിട്ടയും അടുക്കും ഒക്കെയുള്ള ഒരാശുപത്രിയായിരുന്നു  “മെഡിയോര്‍”. ഫിലിപ്പിനോകളും, മലയാളികളുമായിരുന്നു  അവിടത്തെ ജീവനക്കാരില്‍ അധികവും എന്നാണ് തോന്നിയത്. രോഗിയുടെയും രോഗത്തിന്‍റെയും വിവരങ്ങളും ,പാസ്പോര്‍ട്ട് നമ്പറും ഒക്കെ കമ്പ്യൂട്ടറില്‍ എന്‍റര്‍ ചെയ്തിട്ട് ചേട്ടനെ ഒരു മുറിയില്‍ കൊണ്ട് പോയി ഇരുത്തി എന്തോ ഒരു ഉപകരണം ശരീരത്തില്‍ കണക്ട് ചെയ്തു. പ്രഷര്‍ , ശരീര ഊഷ്മാവ്, പള്‍സ് ഇതെല്ലാം ആ ഒരൊറ്റ ഉപകരണം കൊണ്ട് അവര്‍ അളന്നു രേഖപ്പെടുത്തി. അതിനു ശേഷം കോട്ടയം സ്വദേശിയായ ഒരു നേഴ്സ് വന്ന് ഡോക്ടറുടെ മുറിയിലേക്ക് ഞങ്ങളെ കയറ്റി വിട്ടു. വളരെ നല്ലവനും മലയാളിയുമായ ഡോക്ടര്‍ മൊഹമ്മദ്‌ ഷഫീക്ക് ചേട്ടനെ പരിശോധിച്ചു, കാര്യങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കി, പേടിക്കാന്‍ ഒന്നും ഇല്ലെന്ന് അഭിപ്രായപ്പെട്ടു. യാത്ര ചെയ്യുന്നതില്‍ അപാകത ഇല്ലെന്നും വീല്‍ ചെയര്‍ ആവശ്യപ്പെട്ടാല്‍ ബുദ്ധിമുട്ടില്ലാതെ വിമാനത്തില്‍ കയറിപ്പറ്റാം എന്നും ഉപദേശിച്ച് ഒന്നോ രണ്ടോ ഗുളികകള്‍ മാത്രം എഴുതി സുസ്മേര വദനനായി അദ്ദേഹം ഞങ്ങളെ യാത്രയാക്കി. മരുന്നും വാങ്ങി നേരെ ഹോട്ടലില്‍ ചെന്ന്‍ വിശ്രമിച്ച ഞങ്ങള്‍ക്ക് രാത്രിയിലെ ഭക്ഷണം മകന്‍ വാങ്ങിക്കൊണ്ടുവന്നു. കൂടാതെ ഞങ്ങള്‍ക്ക് പിറ്റേദിവസം രാവിലെയും ഉച്ചയ്ക്ക് വിമാനത്തില്‍ ഇരുന്നും കഴിക്കാനുള്ള ഭക്ഷണവും, ഓഫീസില്‍ പോകുമ്പോള്‍  അവന് കഴിക്കുവാനുള്ള ഉച്ച ഭക്ഷണം വരെയും എട്ടു മണിക്ക് മുന്‍പ്  ഹോട്ടലില്‍ എത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും,വളരെ കണക്കു കൂട്ടി തന്നെ അവന്‍ ചെയ്തിരുന്നു. അന്നും മകന്‍ ഞങ്ങളോടൊപ്പം തന്നെ ഹോട്ടലില്‍ കഴിഞ്ഞു. പിറ്റേദിവസം പ്രഭാതത്തില്‍ ഹോട്ടല്‍ മാനേജര്‍ വന്ന് മുറിയിലെ കാര്യങ്ങള്‍ പരിശോധിച്ച് തൃപ്തിപ്പെട്ടതിനു ശേഷം ബാഗുകളുമായി ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക് പോകുന്നതിനായി ഒരു ടാക്സി പിടിച്ചു. വളരെ നല്ല പെരുമാറ്റത്തിനുടമയായ ഒരാളായിരുന്നു ‘ലക്സസ്’ എന്ന ആ ആഡംബര ടാക്സി കാറിന്‍റെ ഡ്രൈവര്‍. ടാക്സി ചാര്‍ജ് കൊടുത്തിട്ട്, കാറില്‍ നിന്നിറങ്ങിയ ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നതിനായി മകന്‍ മുന്‍പേ നടന്നു. വലിയ താമസം ഒന്നും ഉണ്ടായില്ല ഒന്നൊഴികെ എല്ലാ ബാഗുകളും ബാഗേജില്‍ കയറ്റി വിട്ട് വീല്‍ ചെയറും ശരിയാക്കി ചേട്ടനെ അതില്‍ ഇരുത്തി അനുവദിക്കപ്പെട്ട സ്ഥലം വരെ അശ്വിന്‍ ഞങ്ങളെ അനുഗമിച്ചു യാത്രയാക്കി. കണ്ണില്‍ നിന്ന് മറയുന്നതു വരെ ഓമനിച്ചു വളര്‍ത്തിയ ഞങ്ങളുടെ  ഉണ്ണിയെ തിരിഞ്ഞു നോക്കിക്കൊണ്ടാണ് ഞാന്‍  നടന്നത്. വേര്‍പാടിന്‍റെ വേദനയില്‍ മിഴികളില്‍ ഉപ്പുരസമുള്ള മിഴിനീര്‍ നിറയുമ്പോള്‍ മുന്നിലുള്ള കാഴ്ചകള്‍ എനിക്ക് അദൃശ്യമായി. എന്നിലെ മാതൃഹൃദയം സങ്കടം കൊണ്ടാണോ, അതോ ഇത്ര നല്ല ഒരു കുഞ്ഞിനെ മകനായി കിട്ടിയതിന്‍റെ സന്തോഷം കൊണ്ടാണോ വിങ്ങിപ്പോയി. വീല്‍ ചെയറില്‍ ചേട്ടനെയും കൊണ്ട് പോയ തമിഴ് നാട്ടുകാരനായ ആള്‍ പറഞ്ഞതൊക്കെ ഒരു യന്ത്ര മനുഷ്യനെപ്പോലെ ഞാന്‍ അനുസരിക്കുക മാത്രം ചെയ്തു. സമയം ആകുന്നതു വരെ ഒരു ലോഞ്ചില്‍ ഇരുത്തി വിശ്രമിക്കാന്‍ പറഞ്ഞിട്ട്  തമിഴന്‍ പോയി. പതിനൊന്നര മണിയ്ക്കുള്ള വിമാനത്തില്‍ കയറാനായപ്പോഴേക്കും, വര്‍ക്കല സ്വദേശിയായ ഒരാള്‍ വീല്‍ ചെയറുമായി വീണ്ടും വന്ന് ഞങ്ങളെ തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലേക്ക് നയിച്ചു. പോകുന്നതിന് മുൻപ് നല്ലവനായ ആ മനുഷ്യൻ അയാളുടെ ഫോണിൽ മകനെ വിളിച്ച് ചേട്ടന് കുഴപ്പമൊന്നും ഇല്ലെന്ന് അറിയിക്കാൻ സഹായിച്ചു  . ലോകത്തിൽ നിന്ന് നന്മ തീരെ അപ്രതീക്ഷമായിട്ടില്ലെന്ന സമാധാനത്തോടെ ഞങ്ങൾ വിമാനത്തിൽ കയറി . മകന്‍ ഏര്‍പ്പാടാക്കി കയ്യില്‍ തന്നയച്ചിരുന്ന ഉച്ചഭക്ഷണവും കഴിച്ച് അഞ്ചു മണിയോടെ കുഴപ്പമൊന്നുമില്ലാതെ ഞങ്ങൾ  തിരുവനന്തപുരത്തെത്തി. ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ചേട്ടനെ വീണ്ടും വീല്‍ ചെയര്‍ വിളിച്ച് വിമാനത്തിനു പുറത്തു കാത്തു നിന്ന ബസിലേക്കും തുടര്‍ന്ന് വിമാനത്താവളത്തിലെ മറ്റ് പരിശോധനകള്‍ക്കുമായി കൊണ്ടു  പോയി. അവിടെ കസ്റ്റംസ് വകുപ്പില്‍ ചേട്ടന്‍ മുന്‍പ് ജോലി ചെയ്തിരുന്നത് കൊണ്ട് ഒന്ന് രണ്ടു പരിചയക്കാര്‍ ഓടി വന്ന് കുശലങ്ങള്‍ ചോദിച്ചു. അപ്പോഴേക്കും ഞങ്ങളെ വീട്ടിലെത്തിക്കുന്നതിനായി എത്തിയ ഡ്രൈവറുമായി  വിശേഷങ്ങള്‍ പങ്കുവച്ച് മടക്കയാത്ര ആരംഭിച്ചു,  രാത്രി എട്ടര മണിയോടെ സുഖമായി വീട്ടിലെത്തി.

                                         ദുബായ് വിശേഷം  ഇവിടെ  അവസാനിക്കുന്നു. 




5 അഭിപ്രായങ്ങൾ: