2018, ഏപ്രിൽ 5, വ്യാഴാഴ്‌ച


ദുബായ് ഫ്രെയിമും ,മരുഭൂമിയും 
സ്വപ്നഭൂമി -ദുബായ്........(ഭാഗം രണ്ട് )


അബുദാബി യാത്രയുടെ പിറ്റേ ദിവസം ദുബായിലെ കുറച്ചു കാഴ്ചകളിലേക്ക് പോകാമെന്നായിരുന്ന ഞങ്ങളുടെ തീരുമാനം . ഞങ്ങളെ കാഴ്ചകൾ കാണിക്കാൻ കൊണ്ടു പോകുന്നതിനായി  ബര്‍ ദുബായില്‍  അശ്വിനൊപ്പം താമസിക്കുന്ന രഞ്ചു രാവിലെ തന്നെ ഹോട്ടലില്‍ എത്തി. യാത്രയ്ക്ക് തയ്യാറായി നിന്ന ഞങ്ങളെയും കൊണ്ട് പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി അല്‍ ഫഹിദിയ ഏരിയയിലുള്ള ‘ഗ്രീന്‍ സിറ്റി’ എന്ന ഹോട്ടലിലേക്കാണ് പോയത്. അവിടെ എത്തിയപ്പോഴേക്കും രഞ്ചുവിന്‍റെ സുഹൃത്ത്  മൊട്ടത്തലയനായ അരുണ്‍ തന്‍റെ ജിം ബോഡിയുമായി ഗ്രീന്‍ സിറ്റിയ്ക്ക് മുന്നില്‍ ഹോട്ടലുകാരുടെ മോഡലിനെ പോലെ സ്റ്റൈലില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പരിചയപ്പെടലിനു ശേഷം പ്രാതൽ കഴിക്കുന്നതിനായി ഹോട്ടലിനുള്ളിലേക്ക് കയറി. അപ്പം, ഇടിയപ്പം, പുട്ട് ഇങ്ങനെ നമ്മുടെ വീട്ടില്‍ സാധാരണയായി കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ തന്നെയാണ് മറു നാട്ടിലെ ഈ കൊച്ചു ഭക്ഷണ ശാലയിലും ലഭിച്ചത്.
           
ദുബായ് നഗരത്തിന്‍റെ പ്രാധാന ലാൻഡ് മാർക്കുകളിൽ   ഒന്നായ ‘ദുബായ് ഫ്രെയിം’ കാണുക എന്നതായിരുന്നു  ഉച്ചവരെയുള്ള പരിപാടിയായി തീരുമാനിച്ചിരുന്നത് . കാപ്പികുടി കഴിഞ്ഞ് ഒരു ടാക്സിയില്‍ കയറി, തല ഉയര്‍ത്തി നില്‍ക്കുന്ന ഫ്രെയിമിനരികില്‍ എത്തി, ടിക്കറ്റെടുക്കാന്‍ വേണ്ടിയുള്ള നിരയില്‍ കയറിയ ഞങ്ങളോട് അവിടത്തെ സ്റ്റാഫ് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും കൊടുക്കാതെ തരമില്ലല്ലോ. എന്‍റെ പാസ്പോര്‍ട്ട്‌ കാണിച്ചു കൊണ്ട് എന്തൊക്കെയോ അവർ പറയുന്നത് കണ്ടപ്പോൾ അൽപ്പം ആശങ്ക ഉണ്ടാകാതിരുന്നില്ല ശ്ശെടാ രണ്ട് എയര്‍ പോര്‍ട്ടുകളില്‍ കുറ്റം പറയാത്ത എന്‍റെ പാസ്പ്പോര്‍ട്ടിന് ഇപ്പോള്‍ എന്തു പറ്റിഞങ്ങള്‍ അങ്കലാപ്പിലായി. അറുപതു വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രവേശനം സൗജന്യമായിരുന്നതിനാൽ പ്രായം അറിയുന്നതിന് വേണ്ടിയാണ് അവർ പാസ്പോർട്ട് ആവശ്യപ്പെട്ടതെന്ന്  പിന്നീടാണ് മനസ്സിലായത്‌. അറുപതു വയസ്സ് തികയാത്തത് കൊണ്ട് ഞാന്‍ ടിക്കറ്റ് എടുക്കണം അതാണ്‌ പറഞ്ഞു വന്നത്, ”യൂ ആര്‍ ടൂ യംഗ് ഡാര്‍ലിംഗ്” അടുത്തു നിന്ന മദാമ്മ അന്തം വിട്ടു നിന്ന എന്‍റെ തോളില്‍ തട്ടി ചിരിച്ചു കൊണ്ട് പോയി, ഹോ ഇത്രേയുള്ളോ, പേടിപ്പിച്ചു കളഞ്ഞല്ലോ, പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ‘പ്ലിംഗ്’ ആയി .  അവസാനം രഞ്ചു  മൂന്ന് പേര്‍ക്കുള്ള ടിക്കറ്റെടുത്ത്  അകത്തേക്ക് നടന്നു, അമ്പതു ദിറമായിരുന്നു  ഒരാള്‍ക്കുള്ള പ്രവേശന ഫീസ്‌.
                       ദുബായ് ഫ്രെയിം






             
  

ഫ്രെയിമിനു മുകളില്‍ നിന്നുള്ള ദൃശ്യം      നില്‍ക്കുന്ന സ്ഥലം ഗ്ലാസ് ആണ്

           

അബുദാബിയുടെ രാജാവ്        ദുബായ് രാജാവ്

വിവിധ വര്‍ണ്ണങ്ങളില്‍ പെറ്റൂണിയ പൂക്കള്‍ നടവഴിക്കിരു വശങ്ങളിലും ഞങ്ങള്‍ക്ക് സ്വാഗതമോതിക്കൊണ്ടെന്ന പോലെമന്ദമാരുതനേറ്റ് തലയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ഈന്തപ്പനകളുംമറ്റു പലതരം വൃക്ഷങ്ങളും, ചെറിയ പക്ഷികളും, പ്രാവുകളും, എല്ലാം കൂടി ആ മഹാ നിര്‍മ്മിതിയ്ക്ക് വല്ലാത്ത ഒരഴക് തന്നെ നല്‍കുന്നുണ്ടായിരുന്നു. 2900 സ്ക്വയര്‍ മീറ്റര്‍ ലാമിനേറ്റഡ് ഗ്ലാസ് ആണ് 150 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഓരോ ഗ്ലാസ് പാനലും “ട്രിപ്പിള്‍ ഗ്ലെയിസ്ട്” യൂണിറ്റുകള്‍ ആയതിനാല്‍ കടുത്ത ചൂടിനെ പ്രതിരോധിച്ച് കെട്ടിടത്തില്‍ അനുകൂല കാലാവസ്ഥയെ നിലനിര്‍ത്തുന്നു എന്നത് ഒരു വലിയ കാര്യം തന്നെ. ഫ്രെയിമിന്‍റെ പ്രവേശന കവാടത്തിലൂടെ കയറുമ്പോള്‍ പഴയ ദുബായിന്‍റെ ജീവിത രീതികളായ സുഗന്ധദ്രവ്യ വ്യാപാരംതയ്യല്‍ക്കടകള്‍ മറ്റ് കച്ചവട സ്ഥാപനങ്ങള്‍, അന്ന്  ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍വേഷ വിധാനങ്ങള്‍,  മന്ദിരങ്ങള്‍,  ഇതെല്ലം ഭിത്തിയില്‍ പ്രൊജെക്റ്റ് ചെയ്തും അല്ലാതെ ശില്‍പ്പങ്ങളെ കൊണ്ടും പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. പഴയ കാല കാഴ്ച്ചകള്‍ കണ്ടു കഴിഞ്ഞാല്‍ 48 നില കെട്ടിടത്തിന്‍റെ ഉയരമുള്ള ഫ്രെയിമിന്‍റെ മുകളിലേക്ക് ലിഫ്റ്റില്‍ പോകാം. 75 സെക്കൻഡ്  കൊണ്ട് മുകളിലെത്തുന്ന നമ്മെ കാത്തിരിക്കുന്നത് അത്ഭുതവും ലേശം ഭയവും ഉണ്ടാക്കുന്ന കാഴ്ച്ചകളാണ്. മുകളിലെത്തിയതോടെ  സന്ദര്‍ശകരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ആള്‍കുറച്ചു കാര്യങ്ങള്‍  മനസ്സിലാകാത്ത ഇംഗ്ലിഷില്‍ പറഞ്ഞിട്ട് എങ്ങോട്ടോ അപ്രത്യക്ഷനായി. മുകളില്‍ നില്‍ക്കുമ്പോള്‍ ഇരു വശങ്ങളിലേക്കും ഉള്ള കാഴ്ച അതി മനോഹരമായിരുന്നു . ലിഫ്റ്റില്‍ നിന്ന് ഇറങ്ങിച്ചെല്ലുന്ന വഴി  ഇടതു വശത്തേക്ക്  നോക്കിയാൽ   പഴയ ദുബായും വലതു വശത്ത്  പുതിയ ദുബായും ഫ്രെയിമിട്ട ചിത്രം പോലെ കാണാം .  പാവപ്പെട്ടവനെയും പണക്കാരനെയും വേര്‍തിരിക്കുന്ന ഒരു വന്മതിലാണ് ഈ  ഫ്രെയിം എന്ന് പലരും  അഭിപ്രായപ്പെടുന്നു. ഒരു സന്ദര്‍ശകനെ സംബന്ധിച്ച് ഈ അഭിപ്രായത്തില്‍ ഒരു സത്യം ഉള്ളതായി അനുഭവപ്പെടാം. കാരണം, ഇടതു വശത്ത്‌ അടുക്കും ചിട്ടയും ഒന്നുമില്ലാതെ കുറെ നരച്ച കെട്ടിടങ്ങള്‍ കാണുമ്പോള്‍, വലതു ഭാഗത്ത്‌ ആസുത്രിതമായി രൂപകല്‍പ്പന ചെയ്ത നഗരവും ഉദ്യാനങ്ങളും ജീവിതത്തിന്‍റെ രണ്ടു മുഖങ്ങളായി തോന്നിപ്പോകുന്നു. ഫ്രെയിമിന്‍റെ മുകളിലെ നിലയുടെ മദ്ധ്യഭാഗം ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടക്കാൻ പാകത്തിലുള്ള നല്ല ഉറപ്പുള്ള  ഗ്ലാസ് ഇട്ടിരിക്കുകയായിരുന്നെങ്കിലും , അതില്‍ കൂടി നടക്കാന്‍ മിക്കവര്‍ക്കും ഭയമായിരുന്നു . അവിടെ നിന്ന്  താഴേക്കു നോക്കുമ്പോള്‍ വന്‍ മരങ്ങളും , വാഹനങ്ങളും എല്ലാം വളരെ ചെറുതായി കാണപ്പെടുന്നത് കൌതുകം തരുന്ന കാഴ്ചകളായിരുന്നു  . വളരെ അകലെ കടലില്‍ കപ്പലുകള്‍ നങ്കൂരമിട്ടു കിടക്കുന്നതു വരെ വീക്ഷിക്കാവുന്ന ഈ ആകാശ സൌധത്തിന്‍റെ ഒരു ഭാഗത്തെ ഭിത്തിയില്‍ വാതിലിന് ഇരുവശങ്ങളിലുമായി അബുദാബി രാജാവിന്‍റെയുംദുബായ് രാജാവിന്‍റെയും ചിത്രങ്ങള്‍ കാണാമായിരുന്നു. സന്ദര്‍ശകരെ കരുതി ഹാളില്‍ കൌതുക വസ്തുക്കളും, ചോക്ലേറ്റ് കടകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കുറച്ചു നേരം അവിടെ നിന്ന് ദുബായിനെ ഒരു ആകാശക്കാഴ്ച പോലെ കണ്ടതിന് ശേഷം പുറത്തേക്കിറങ്ങാന്‍ തീരുമാനിച്ചു. ലിഫ്ടു വഴി പുറത്തേക്കിറങ്ങി താഴെ എത്തുമ്പോള്‍ ഭാവിയിലെ ദുബായിയുടെ ഭാവനാ ചിത്രങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തിരിക്കുന്നത് കണ്ടു കൊണ്ട് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷന്‍ ആയ അല്‍ ജഫാലിയ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു.
                   
 
     
          പഴയ ദുബായ്   (ഫ്രെയിമിന് മുകളില്‍ നിന്നുള്ള ദൃശ്യം)   പുതിയ ദുബായ്

       ഏകദേശം ഒരു മണിയോടെ ബര്‍ജുമാന്‍ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വീണ്ടും ‘ഗ്രീന്‍ സിറ്റി’ ഹോട്ടല്‍ തന്നെ തിരഞ്ഞെടുത്തു. ഭക്ഷണ ശേഷം, പബ്ലിഷിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന  അരുണ്‍ ഞങ്ങളോട് യാത്ര പറഞ്ഞ് തിരിച്ചു പോയി. കാഴ്ചകൾ കണ്ടിട്ട് തിരിച്ച്  ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയപ്പോള്‍ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നതു പ്രകാരം റൂം മാറ്റിയിട്ടുണ്ടെന്ന് അവർ അറിയിച്ചു . ആദ്യ ദിവസം താമസിച്ച റൂമിന് തൊട്ടടുത്തുള്ള അപരിചിതരുടെ മുറിയുമായി ബന്ധമുള്ള ഒരു വാതിലുണ്ടായിരുന്നു , കൂടാതെ അവിടെ നിന്നുമുള്ള ശബ്ദ കോലാഹലവും  സിഗരറ്റ് പുകയുടെ രൂക്ഷ ഗന്ധവും ഞങ്ങൾക്ക് നല്ല ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു . നാലാം നിലയിലുള്ള മറ്റൊരു മുറിയായിരുന്നു പിന്നീട് ഞങ്ങൾക്ക് ലഭിച്ചത് . സാധനങ്ങള്‍ എല്ലാം പഴയ മുറിയില്‍ നിന്നും അങ്ങോട്ട്‌ മാറ്റിയിട്ടുണ്ടെന്നും, അവിടെ മേശപ്പുറത്തു വച്ചിരുന്ന മൂന്ന് കാഷ്യൂ പാക്കറ്റുകള്‍ ഞങ്ങള്‍ എടുത്തിട്ടുള്ളതിനാല്‍ അതിന്‍റെ തുക അടയ്ക്കേണ്ടതുണ്ടെന്നും പുതിയ മുറിയുടെ താക്കോല്‍ ഞങ്ങളെ ഏല്‍പ്പിച്ചു കൊണ്ട് കൌണ്ടര്‍ സ്റ്റാഫ് പറഞ്ഞു. ചെക്കിന്‍ ചെയ്ത സമയത്ത് മുറിയില്‍ സാധനങ്ങള്‍ കൊണ്ടു വന്നു വച്ച ഹോട്ടൽ ജീവനക്കാരൻ  മേശപ്പുറത്ത് ഇരുന്ന സാധനങ്ങള്‍ സൌജന്യമാണെന്ന്  ധരിപ്പിച്ചതു കൊണ്ടാണ്, നാട്ടില്‍ നിന്ന് കൊണ്ടുവന്ന ധാരാളം പലഹാരങ്ങള്‍ ഉണ്ടായിരുന്നിട്ടും, അവ എടുത്തതെന്ന് ഞങ്ങള്‍ പറഞ്ഞു. ഉപയോഗിക്കാത്ത രണ്ടു പാക്കറ്റുകള്‍ ഉണ്ടെന്നും അവ തിരിച്ചു വച്ചേക്കാമെന്നും, ഉപയോഗിച്ച  ഒരു പാക്കറ്റിന്‍റെ തുക അടച്ചിട്ട് നെറ്റില്‍ ഹോട്ടലിനെ കുറിച്ചുള്ള അഭിപ്രായ സര്‍വേയില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുമെന്നും ഞങ്ങള്‍ സൂചിപ്പിച്ചു. എവിടെയോ ഒരു പിഴ സംഭവിച്ചതാണെന്നും അതിനു ക്ഷമ ചോദിക്കുന്നെന്നും കൌണ്ടറിലെ സ്റ്റാഫ് വളരെ വിനീതമായി അഭ്യര്‍ത്ഥിക്കുകയും, അവസാനം ചെക്ക് ഔട്ട്‌ ചെയ്തപ്പോള്‍ ആ തുക ഞങ്ങളില്‍ നിന്ന് ഈടാക്കാതിരിക്കുകയും ചെയ്തു. ലിഫ്റ്റ്‌ കയറി പുതിയ  മുറിയിലെത്തിയ ഞങ്ങളെ കാണാനായി , ദുബായില്‍ ജോലി ചെയ്തിരുന്ന  സുഹൃത്ത്‌ സോമന്‍ എന്നയാള്‍ ഹോട്ടലില്‍ എത്തി. അദ്ദേഹവുമായി അല്‍പ്പ നേരം സംസാരിച്ചിരുന്നപ്പോഴേക്കും ഉറക്ക ക്ഷീണം തീര്‍ത്ത് മകന്‍ എത്തി. ഉച്ച കഴിഞ്ഞുള്ള പരിപാടിയായ ‘ഡസര്‍ട്ട് സഫാരിക്കായി’കൂട്ടുകാരന്‍ അജേയും കുടുംബവും ഉടനെ വാഹനവുമായി എത്തുമെന്ന് അവന്‍ പറഞ്ഞു . മരുഭൂമിയിലേക്ക് പോകുന്നതല്ലേ ഒരു കുപ്പിയില്‍ കുടി വെള്ളവും, വാഹനത്തിലിരുന്ന്‍ കഴിക്കാന്‍ നാട്ടില്‍ നിന്ന് കൊണ്ടു വന്ന  പലഹാരങ്ങളും, എടുത്ത് പെട്ടെന്ന് തന്നെ ഞങ്ങള്‍ യാത്രയ്ക്ക് തയ്യാറായി. സോമന്‍ സാറിനോടും രഞ്ചുവിനോടും യാത്ര പറഞ്ഞ്, ഷാര്‍ജയില്‍ താമസിക്കുന്ന അജേയ് പറഞ്ഞേര്‍പ്പാടാക്കിയ മരുഭൂ യാത്രയ്ക്കായി പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള കരുത്തനായ വാഹനത്തില്‍ എല്ലാവരും കയറി. അജേയും, ഭാര്യ ജ്യോത്സ്നയും അവരുടെ കുഞ്ഞു മകന്‍ “ആറിവു’ മായിരുന്നു സഹയാത്രികർ . വാഹനത്തിന്‍റെ ഡ്രൈവര്‍  പാക്കിസ്ഥാനിയായ മാലിക്ക് എന്നയാളായിരുന്നു. ഇന്ത്യന്‍ സമയം ഏകദേശം നാലേമുക്കാലോടെ ഖാലിദ്‌ ബിന്‍ വാലിദ് റോഡിലൂടെ എണ്‍പത് കിലോമീറ്റര്‍ അകലെ ഒമാന്‍ അതിര്‍ത്തിയിലുള്ള മരുഭൂമിയിലേക്ക് വളരെ ആകാംഷയോടെ ഞങ്ങള്‍ യാത്രയായി. ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ ചേട്ടനും, നടുവിലെ സീറ്റില്‍ ഞാനും, ഉറങ്ങുന്ന കുഞ്ഞുമായി ജ്യോത്സ്നയും, പിന്നില്‍ കൂട്ടുകാരായ അശ്വിനും അജേയും, ഇങ്ങനെയായിരുന്നു ഞങ്ങളുടെ ഇരിപ്പ്. ദുബായിലെ നിയമം അനുസരിച്ച് ഡ്രൈവര്‍ മാത്രമല്ല, മുന്നിലും, പിന്നിലും, നടുവിലും ഒക്കെ  ഇരിക്കുന്ന എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്‌ ധരിച്ചിരിക്കണം എന്നാണ് . സീറ്റ്ബെല്‍റ്റ് കൊണ്ട് അരയും കഴുത്തും മുറുക്കി മരുഭൂമിയെ അറിയാന്‍ ഇറങ്ങി പുറപ്പെട്ട ഞങ്ങൾക്ക് വഴിയോര കാഴ്ചകളുടെ വിശദീകരണം കൂട്ടുകാർ നൽകുന്നുണ്ടായിരുന്നു . വഴി മദ്ധ്യേ ഒരു സ്ഥലത്ത് ഒരു പക്ഷി സങ്കേതം ഉണ്ടെന്നും, അവിടെ പോയിട്ടുണ്ടെന്നും നല്ല രസമാണ് അവിടെയെന്നും ജ്യോത്സന പറഞ്ഞു. പക്ഷേ സന്ധ്യയാകും മുന്‍പ് ഡെസർട്ട് സഫാരി ആരംഭിക്കേണ്ടിയിരുന്നത്  കൊണ്ട് ഇടയ്ക്കൊന്നും ഇറങ്ങാതെ ദുബായ്- അല്‍ എയിന്‍ റോഡിലൂടെ മരുഭൂമി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. യാത്രയ്ക്കിടെ കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോള്‍ റോഡിന്‍റെ ഇടതു വശത്തായി ഒരു വലിയ മല ദൃശ്യമായി. പൊളിച്ചടുക്കിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ്  ആ രീതിയില്‍ ഒരു മലയായി രൂപാന്തരപ്പെട്ടിരിക്കുന്നതെന്ന്  ജ്യോത്സ്ന പറഞ്ഞു. ഈന്തപ്പനകളും ഗാര്‍ഫ് വൃക്ഷങ്ങളും അതിരിടുന്ന നിരത്തിലൂടെ മാലിക്ക് എന്ന ഡ്രൈവര്‍ വണ്ടി അടിച്ചു പായിച്ചു കൊണ്ടിരുന്നു. മരുഭൂ ഭാഗങ്ങളായ മണല്‍ക്കൂനകള്‍ കുറേശ്ശെ കണ്ടു തുടങ്ങിയതോടെ ഏതാണ്ട് ലക്ഷ്യ സ്ഥാനമടുത്തു എന്ന് ഞങ്ങൾ ഊഹിച്ചു .  ധാരാളം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന  ഒരു സ്ഥലത്ത്,  ചെറിയ കെട്ടിടത്തിനു മുന്നില്‍ മാലിക്ക് വാഹനം  കൊണ്ടു നിർത്തി . മരുഭൂമിയിലൂടെ ബൈക്ക് റൈഡ് നടത്തുവാനുള്ള സൗകര്യം അവിടെ ലഭിക്കുമെന്നും ടിക്കറ്റെടുത്ത് അതിനായി പൊയ്ക്കൊള്ളാനും ഞങ്ങളോട് പറഞ്ഞിട്ട് മാലിക്ക് എന്ന കുതന്ത്രക്കാരന്‍ ഡ്രൈവര്‍ എങ്ങോട്ടോ മറഞ്ഞു. ടിക്കറ്റ് കൌണ്ടറില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ അജേയും, അശ്വിനും കാര്യങ്ങള്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്തു. അര മണിക്കൂര്‍ സമയം ഒരു ബൈക്ക് നിശ്ചിത തുക വാടകയ്ക്ക് അവിടെ നിന്നും ലഭിക്കും. പതിനഞ്ചു മിനിട്ട് വച്ച് ഞങ്ങള്‍ രണ്ടു കൂട്ടരും മാറി മാറി ബൈക്ക് ഓടിക്കാന്‍ പ്ലാനിട്ട് ടിക്കറ്റുമായി ബൈക്കിനരികില്‍ എത്തി, പക്ഷെ കൌശലക്കാരനും കുബുദ്ധിയുമായ മാലിക്ക് എവിടെ നിന്നോ ഓടിവന്ന് ഇടപെട്ട് ഞങ്ങളുടെ പദ്ധതി ഇടിച്ചു പൊളിച്ച് ഇല്ലാതാക്കി. അയാളും ബൈക്ക് സൂക്ഷിപ്പുകാരനുമായി കുറച്ചു നേരം എന്തൊക്കെയോ കുശുകുശുക്കുന്നത് കണ്ടുവെങ്കിലും എന്താണെന്ന് മനസ്സിലായില്ല. അതോടെ അര മണിക്കൂര്‍ സമയവും ഒരാള്‍ക്കു മാത്രമേ ബൈക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സൂക്ഷിപ്പുകാരന്‍ വാശി പിടിച്ചു. അര മണിക്കൂര്‍ വാടകയ്ക്ക് എടുക്കുന്ന വാഹനം ആര് ഓടിച്ചാലെന്താ സമയം കഴിയുമ്പോള്‍ തിരിച്ചു തന്നാല്‍ പോരേ എന്ന് ഞങ്ങള്‍ സംശയം ചോദിച്ചെങ്കിലും, പറ്റില്ലെന്ന തന്‍റെ തീരുമാനത്തില്‍ അയാള്‍ ഉറച്ചു നിന്നു. ആദ്യം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ നിരക്ക് കുറച്ച് കാര്യങ്ങള്‍ ശരിയാക്കാമായിരുന്നു എന്നൊക്കെയായിരുന്നു  മാലിക്കിന്‍റെ അപ്പോഴത്തെ വാദം. എന്തോ തട്ടിപ്പ് ഇതില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി, കാരണം വണ്ടി നിര്‍ത്തിയപ്പോള്‍ തന്നെ ടിക്കറ്റിന്‍റെ കാര്യം അജേയ് അയാളോട് ചോദിച്ചതാണ്, അപ്പോള്‍ അയാള്‍ കൈ മലര്‍ത്തി, കാര്‍ ഓടിക്കുന്ന ജോലി മാത്രമേ അയാള്‍ക്കുള്ളൂ മറ്റൊന്നും അയാളുടെ കാര്യമല്ലെന്നുമാണ് അപ്പോള്‍ മറുപടി പറഞ്ഞത്. ആദ്യം കണ്ടപ്പോള്‍ തന്നെ അയാളെ ഒരു ശരിപ്പുള്ളിയായി ഞങ്ങള്‍ക്ക്  തോന്നിയിരുന്നില്ല, എന്തും ചെയ്യാന്‍ മടിയില്ലാത്ത വളഞ്ഞ ബുദ്ധിയുള്ള ഇയ്യാളെയാണല്ലോ യാത്രാ സഹായിയായി കിട്ടിയതെന്നോര്‍ത്ത് അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.  വഴക്കിടാനും വാശി പിടിക്കാനും താത്പര്യമില്ലാത്ത ഞങ്ങൾ  നിവൃത്തിയില്ലാതെ  സഹിക്കാമെന്ന് കരുതി. റൈഡിനു പോയ അജേയും ജ്യോത്സനയും വരുന്നത് വരെ ഞങ്ങള്‍ മൂവരും മരത്തണലില്‍ കാഴ്ചകള്‍ കണ്ടിരുന്നു. പതിനഞ്ചു നിമിഷം കഴിഞ്ഞപ്പോള്‍ മറ്റെന്തോ ദുരുദ്ദേശവുമായി കുറുക്കനെപ്പോലെ മാലിക്ക് ഞങ്ങള്‍ ഇരുന്നിടത്തു വന്നു. റൈഡ് അവസാനിപ്പിച്ച് ഉടന്‍ തന്നെ ഡസര്‍ട്ട് സഫാരിയ്ക്കായി പോകണമെന്ന് പറഞ്ഞ് അയാള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. സമയം കണക്കാക്കി തുക അടച്ചതല്ലേ, അര മണിക്കൂര്‍ റൈഡ്  കഴിഞ്ഞ് അവര്‍ വരുന്നതു വരെ കാത്തിരുന്നേ മതിയാകൂ എന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞു. മരു ഭൂമിയാണ്‌, ഒറ്റപ്പെട്ടു പോകും, അസ്തമനം കാണാന്‍ പറ്റില്ല, ഇങ്ങനെ ഒത്തിരിക്കാര്യങ്ങള്‍ പറഞ്ഞ് അയാള്‍ ഞങ്ങളെ വിരട്ടാന്‍ തുടങ്ങി. എന്തു വന്നാലും  റൈഡ് കഴിഞ്ഞിട്ടേ മുന്നോട്ട് പോകുന്നുള്ളൂ എന്ന ഞങ്ങളുടെ ഉറച്ച തീരുമാനം അയാളോട് പറഞ്ഞിട്ട്  മരുഭൂമിയിലൂടെ ബൈക്ക് ഓടിക്കുന്നവരെയും നോക്കി ഞങ്ങള്‍ മരച്ചുവട്ടിലിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് അജേയും കുടുംബവും ബൈക്ക് ഓടിച്ചതിന്‍റെ സന്തോഷത്തില്‍ തിരിച്ചെത്തി, ഒരു ചായ കൂടി കുടിച്ചിട്ട് പോകാമെന്ന് കരുതി ചായ സ്റ്റാളിലേക്ക്‌ നടക്കുമ്പോള്‍ മാലിക്ക് എന്ന ചതിയന്‍ തടഞ്ഞു. ചായയൊക്കെ അവിടെ ചെന്നിട്ടു കുടിച്ചാല്‍ മതി, കൂടെയുള്ളവര്‍ എല്ലാവരും പോയി, നമ്മള്‍ മാത്രമായി, വേഗം വണ്ടിയില്‍ കയറിയില്ലെങ്കില്‍ പ്രശനമാണ്, കള്ള മാലിക്ക് വല്ലാതെ ധൃതി വച്ചു. അറിയാത്ത സ്ഥലമായത് കൊണ്ട് അനുസരിക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. അയാളുടെ പെരുമാറ്റം തീരെ ഇഷ്ടപ്പെടാതെ എല്ലാവരും വാഹനത്തില്‍ കയറി അമര്‍ഷം പൂണ്ട് ബെല്‍റ്റ്‌ മുറുക്കി മിണ്ടാതെ ഇരിപ്പായി. മറ്റൊരു കാറിന് പിറകേ  നല്ല വേഗതയില്‍  ഓടിച്ചു  കൊണ്ട് പോയ വാഹനം   ഒരു സ്ഥലത്ത് നിര്‍ത്തി  ടയറിലെ കാറ്റിന്‍റെ അളവില്‍ കുറച്ച് വ്യത്യാസങ്ങളൊക്കെ വരുത്തുന്നതു കണ്ടു. മരുഭൂമിയില്‍ ഓടിക്കുന്നതിനുള്ള തയ്യാറെടുപ്പാണ് എന്ന് മനസ്സിലായി. 

അജേയും കുടുംബവും ബൈക്ക് റൈഡിനിടയില്‍,-സമീപം കൂളിംഗ് ഗ്ലാസ് വച്ച് നില്‍ക്കുന്നത്

 പാക്കിസ്ഥാനി ഡ്രൈവര്‍     

മരുഭൂമിയിലെ മണല്‍ക്കൂനകളില്‍ കൂടി വാഹനം ഓടിക്കണമെങ്കില്‍ പ്രത്യേക പരിചയം വേണം, അതിനായി പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള വാഹനങ്ങള്‍ വേണം, കൂടാതെ ടയറുകളില്‍ സാധാരണ റോഡില്‍ ഓടുമ്പോള്‍ ഉള്ള അത്ര കാറ്റ് ആവശ്യമില്ല എന്നുമാണ് മനസ്സിലായത് . സീറ്റ് ബെല്‍റ്റുകള്‍ എല്ലാവരും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം വാഹനത്തിന്‍റെ വശങ്ങളില്‍ പ്രത്യേകം ഉറപ്പിച്ചിട്ടുള്ള ബലമുള്ള പിടികളില്‍ മുറുകെ പിടിച്ചിരിക്കാന്‍ കല്‍പ്പിച്ച മാലിക്ക്  ആരോടോ വൈരാഗ്യം തീര്‍ക്കുന്നതു പോലെ കാര്‍ ഇരപ്പിച്ചു മരുഭൂമിയിലേക്ക് ഓടിച്ചു കയറ്റി. മുന്നോട്ടു നോക്കാന്‍ ധൈര്യമില്ലാതെ ഒരു നിമിഷം കണ്ണടച്ച് ധ്യാനിച്ചിരുന്നു പോയി ഞാന്‍ . ഇതിനൊക്കെ ഇറങ്ങിത്തിരിച്ചല്ലോ ദൈവമേ എങ്ങനെയെങ്കിലും വീടെത്തിയാല്‍ മതിയെന്നായി എനിക്ക്. എങ്കിലും അടുത്ത നിമിഷം ധൈര്യം സംഭരിക്കാന്‍ കഴിഞ്ഞ ഞാന്‍, എല്ലാവരും ഉണ്ടല്ലോ, എന്തിന് ഞാന്‍ മാത്രം പേടിക്കണം?, ഏതു  വെല്ലുവിളിയെയും നേരിടേണ്ടവരല്ലേ നമ്മള്‍, ഒന്നും ഉണ്ടാവില്ല, എല്ലാ ദിവസവും എത്രയോ ആളുകള്‍ ഇവിടെ ഇങ്ങനെ സവാരിക്ക് വരുന്നു ആര്‍ക്കും ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്നൊക്കെ സമാധാനിക്കാന്‍ ശ്രമിച്ചു. കണ്ണ് തുറന്നു മുന്നോട്ട് നോക്കുമ്പോള്‍ വലിയൊരു മണല്‍ക്കൂന, അതിനപ്പുറം എന്തെന്നു പോലും കാണാനാകില്ല, അത്രയ്ക്ക് വലിപ്പമുള്ള ഒന്ന്. മാലിക്ക് ആക്സിലേറ്ററില്‍ ആഞ്ഞു ചവുട്ടി, അലറിക്കൊണ്ട്‌ ഞങ്ങളിരുന്ന ശകടം മണല്‍ക്കൂനയുടെ മുനയിലൂടെ പറന്ന് സമതലത്തിലൂടെ ഇരമ്പി തുടര്‍ന്നുള്ള രണ്ടു മൂന്ന് കൂനകളുടെ വക്കിലൂടെയും ചെരിവിലൂടെയും കയറിയിറങ്ങി. രണ്ടു കൈകൾ  കൊണ്ടും പിടികളില്‍ ആഞ്ഞു പിടിച്ചും ഈശ്വര നാമങ്ങള്‍ ഉരുവിട്ടു  കൊണ്ടുമാണ് ആ യാത്ര ഞങ്ങള്‍ ആസ്വദിച്ചത്. തൊട്ടു മുന്‍പേ ഓടിക്കൊണ്ടിരുന്ന മറ്റൊരു വാഹനവും  ഇപ്പോള്‍ മറിയും ചെരിയും എന്ന രീതിയിലാണ് പൊയ്ക്കൊണ്ടിരുന്നത്. സര്‍ക്കസിലെ ട്രപ്പീസിനെ അനുസ്മരിപ്പിക്കുന്ന ആ യാത്ര കുറച്ചു നേരം തുടര്‍ന്നതിനു ശേഷം ,ഒരു മണല്‍ക്കൂനയ്ക്ക് താഴെ വാഹനം നിര്‍ത്തി, ഫോട്ടോ എടുത്തുകൊള്ളുവാന്‍ അനുവാദം തന്നിട്ട്, നിര്‍ത്തിയിട്ടിരിക്കുന്ന  മുന്‍പേ പോയ വണ്ടിയുടെ  സാരഥിയുമായി മാലിക്ക്  സംസാരിക്കാന്‍ തുടങ്ങി. തവിട്ടു കലര്‍ന്ന മഞ്ഞ നിറമുള്ള മരുഭൂമിയിലെ മണ്ണ് കാറ്റടിച്ച് പ്രത്യേക ഡിസൈനില്‍ ആയിരുന്നു  കാണപ്പെട്ടത്. അസ്തമന സൂര്യന്‍റെ പ്രകാശം തട്ടി അവിടം ഒരു സ്വര്‍ണ്ണഖനി പോലെ കാണപ്പെട്ടു.



                                                   മരുഭൂമിയിലെ മണ്ണില്‍


   ഫോട്ടോ ഷൂട്ട്‌ കഴിഞ്ഞ് വാഹനത്തില്‍ കയറിയ ഞങ്ങളെയും കൊണ്ട് മാലിക്ക് വീണ്ടും പറക്കാന്‍ തുടങ്ങി. ഒരു അഞ്ചു മിനിട്ട് കൂടി പറന്നു കഴിഞ്ഞപ്പോഴേക്കും കലിയടങ്ങിയതു പോലെ അയാള്‍ വാഹനം സാധാരണ രീതിയില്‍ ഓടിച്ചു കൊണ്ടു വന്ന് മറ്റൊരിടത്ത് നിര്‍ത്തി. അവിടെ വച്ച് വീണ്ടും ടയറില്‍ കാറ്റിന്‍റെ തോത് കൂട്ടിയതിനു ശേഷം, ടാര്‍ ചെയ്ത റോഡില്‍ കൂടി നല്ല വേഗതയില്‍ റോയല്‍ ഈഗിള്‍ ക്യാമ്പ് എന്ന സ്ഥലം ലക്ഷ്യമാക്കി ഞങ്ങളെയും കൊണ്ട് പാഞ്ഞു. ഏകദേശം അര മണിക്കൂര്‍ വേണ്ടി വന്നു അവിടെയെത്തുവാന്‍. സൂര്യന്‍ പശ്ചിമാബ്ധിയില്‍ താഴ്ന്നു  തുടങ്ങുമ്പോഴേക്കുമാണ്   ക്യാമ്പ് സജീവമാകുക . മരുഭൂമികളിലെ ഇത്തരം ക്യാമ്പുകളിൽ  സന്ദര്‍ശകര്‍ക്കായി നിരവധി പരിപാടികൾ സംഘടിപ്പിക്കുക  പതിവാണ് . ഒട്ടക സവാരി, മെഹന്തിയിടല്‍ (മൈലാഞ്ചി) തീ കൊണ്ടുള്ള ചില അഭ്യാസങ്ങള്‍, ബെല്ലി ഡാന്‍സ്, എന്നിവയാണ് സ്ഥിരം കലാപരിപാടികള്‍. കഴിക്കുന്നതിനായി ചായയും, പലഹാരങ്ങളും, അത്താഴമായി ബിരിയാണിയും അവിടെ സ്റ്റാളുകളില്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു . എല്ലാം  പാക്കേജില്‍ ഉള്‍പ്പെടുന്നവ തന്നെ. ക്യാമ്പിനു മുന്നിലെത്തിയ ഞങ്ങളോട് പരിപാടികള്‍ ആസ്വദിക്കുമ്പോഴേക്കും, പോയിട്ട്  തിരിച്ചെത്തിയേക്കാം എന്നു പറഞ്ഞ് കാറില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ മാലിക്ക്  കല്‍പ്പിച്ചു. ബാഗുകള്‍ എല്ലാം എടുത്തു കഴിഞ്ഞ് കാറില്‍ വച്ചിരുന്ന പലഹാര സഞ്ചി നോക്കുമ്പോള്‍ കാണാനില്ല, എല്ലായിടവും നോക്കി, കാറിനുള്ളില്‍ വച്ചിരുന്ന സാധനം എവിടെ പോകാനാണ്? ഞങ്ങള്‍ മാലിക്കിന്‍റെ മുഖത്തേക്ക് നോക്കി. അയാള്‍ കാറിനുള്ളില്‍ അങ്ങിങ്ങ് പരതുന്നതു പോലെ ഒക്കെ ഒന്നഭിനയിച്ചു കാണിച്ചിട്ട്, നിങ്ങള്‍ അത് എടുത്തു കാണില്ല അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച് മറന്നിട്ടുണ്ടാകും, എന്നു പറഞ്ഞു കൊണ്ട് കാറോടിച്ച്  എങ്ങോട്ടോ പോയി. ഗുരുവായൂരപ്പന്‍റെ ചിത്രമുള്ള ആ ക്യാരി ബാഗില്‍ എന്തോ കാര്യമായിട്ട് ഉണ്ടെന്നു കരുതി, ബൈക്ക് റൈഡിന് പോയ സമയത്ത് അയാൾ അത് അടിച്ചു മാറ്റിയതായിരിക്കും, ഞങ്ങള്‍ ഊഹിച്ചു. സാരമില്ല അതില്‍ കുറച്ച് കളിയടയ്ക്കയും, കപ്പ് കേക്കും, മിക്സ്ച്ചറും ഒക്കെയാണ് ഉണ്ടായിരുന്നത്, അത് കഴിച്ച് അവന്മാര്‍ നന്നാകുന്നെങ്കില്‍ നന്നാകട്ടെ, ബാക്കി ഗുരുവായൂരപ്പനും കൊടുത്തുകൊള്ളും ഞങ്ങള്‍ സമാധാനിച്ചു.
    ക്യാമ്പിന് പുറത്ത് ഒട്ടക സവാരി ചെയ്യാനായി  ഞങ്ങള്‍ ഊഴം കാത്തു നിന്നു. ആകെ രണ്ട് ഒട്ടകങ്ങളാണ് ഉണ്ടായിരുന്നത് . അതില്‍ ഒന്നിനെ മാത്രമേ സവാരിയ്ക്കായി ഉപയോഗിക്കുന്നുള്ളൂ. അതും ഫോട്ടോ എടുക്കുക എന്ന ചടങ്ങിനു വേണ്ടി മാത്രം ആളുകളെ കയറ്റും, ഒരു ചെറിയ വട്ടം നടത്തി ഇറക്കി വിടും, പിന്നെ അടുത്ത ആളിനെ കയറ്റും, ഇതായിരുന്നു  പരിപാടി. എന്തായാലും  ഇവിടെ വരെ വന്നിട്ട് ഒട്ടകപ്പുറത്ത് കയറാതിരുന്നാല്‍ ഒട്ടകം തന്നെ എന്ത് കരുതും, എന്ന് കരുതി ഒട്ടക സവാരി നടത്തിയിട്ടേ പോകുന്നുള്ളൂ എന്ന്  നല്ല ആവേശത്തിലായിരുന്ന ഞങ്ങൾ തീരുമാനിച്ചു . അങ്ങിനെ ഞങ്ങളുടെ ഊഴമായി. പരിശീലകനായ അറബി എന്തോ പറയുമ്പോള്‍ ആ പാവം ഒട്ടകം നിലത്തു പതിഞ്ഞു കിടക്കും. അപ്പോള്‍ നമ്മള്‍ കയറണം, പക്ഷേ വിചാരിക്കുന്നതു പോലെ അത്ര എളുപ്പമല്ല അതിന്‍റെ മുതുകില്‍ കയറല്‍, നല്ല പൊക്കമാണ്, ഏന്തി വലിഞ്ഞു കയറാന്‍ ശ്രമിച്ച എനിക്ക് അതിന്‍റെ യജമാനനായ അറബി കൂടി സഹായിച്ചപ്പോഴാണ് മുകളിലെത്താന്‍ സാധിച്ചത്. ആളുകള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പരിശീലകന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ആ സാധു ജീവി എഴുന്നേറ്റു നടന്നു തുടങ്ങും. ആ എഴുന്നേല്‍പ്പില്‍ നമ്മുടെ നടുവാകെ ഒന്ന് ഇളകിക്കിട്ടും, അതുപോലെ തന്നെ തിരിച്ചിറങ്ങുമ്പോഴും നട്ടും ബോള്‍ട്ടും പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് . ഒരു വട്ടം കറങ്ങി വിജയശ്രീ ലാളിതരായി തിരിച്ചു വന്ന ഞങ്ങള്‍ വളരെ പാടു പെട്ട് ഒട്ടകപ്പുറത്തു നിന്നിറങ്ങി.  



                           അജേയുടെ മകന്‍ ക്യാമ്പിനു മുന്നില്‍  

അങ്ങനെ പുതിയൊരു സവാരി  നടത്തിയതിന്‍റെ സന്തോഷവുമായി  ക്യാമ്പിനുള്ളിലേക്ക് പോയ ഞങ്ങള്‍ കണ്ടത് ഒരു വലിയ സ്റ്റേജും, അതിനു ചുറ്റും കുറെ ഇരിപ്പിടങ്ങളും, ഭക്ഷണ സ്റ്റാളുകളുമാണ്. തറ നിരപ്പിലായിരുന്ന  ഇരിപ്പിടങ്ങള്‍ക്കു മുന്നില്‍ പൊക്കമില്ലാത്ത ചെറിയ മേശകളും ഇട്ടിട്ടുണ്ടായിരുന്നു . ഒട്ടകത്തെ പോലെ ഞങ്ങളും താഴേക്ക് പതിഞ്ഞിരുന്നു കൊണ്ട് സ്റ്റാളില്‍ നിന്ന് ലഭിച്ച പലഹാരങ്ങളും ചായയും അകത്താക്കി. അപ്പോഴേക്കും സ്റ്റേജില്‍ തീ കൊണ്ടുള്ള ചില അഭ്യാസങ്ങളും, നൃത്ത പരിപാടികളും തുടങ്ങിക്കഴിഞ്ഞിരുന്നു. തറയില്‍ ഇരുന്നു കൊണ്ടുള്ള ശാപ്പാട് കഴിക്കലും, പരിപാടികള്‍ കാണലും അത്ര ശരിയായില്ല, മാത്രവുമല്ല ആ സ്ഥലം പോക്കറ്റടിക്കാര്‍ , പിടിച്ചുപറി വിദഗ്ദ്ധന്മാര്‍ എന്നീ കലാകാരന്മാരുടെ കേളീ രംഗമാണെന്നു കൂടി അറിവ് കിട്ടിയിരുന്നതിനാല്‍ ശ്രദ്ധ മുഴുവനായും സ്റ്റേജിലേക്ക് പോയില്ല. അങ്ങിങ്ങ് ചില സ്ഥലത്ത് കസേരകളും മേശകളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു, അവിടെ ഇരിക്കാന്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തിയെങ്കിലും ഒരു അറബി വന്ന്, അത് വി ഐ പി കള്‍ക്ക് മാത്രമായി ഉള്ളതാണെന്ന് പറഞ്ഞു.  ഞങ്ങളും നാട്ടില്‍ വി ഐ പി ആണെന്നൊന്നും പറയുവാന്‍ പോകാതെ തനി തറകളായി മര്യാദയ്ക്ക് അവിടെയിരുന്നു പരിപാടികള്‍ കണ്ടു. അതിനിടെ ജ്യോത്സ്ന മെഹന്തി ഇടുന്നതിനായി ഒരു സ്റ്റാളിലേക്ക്‌ പോകാന്‍ ഒരുങ്ങിഎന്നെയും കൂട്ടിനു വിളിച്ചു. എനിക്ക് വലിയ താത്പര്യമില്ലായിരുന്നതിനാല്‍ പോയില്ല. ജ്യോത്സ്നയാകട്ടെ അങ്ങോട്ട്‌ പോയ അതേ വേഗതയില്‍ തിരിച്ചും വന്നുകൈ കാട്ടി കൊണ്ട് പറഞ്ഞു ‘കഴിഞ്ഞു’ കയ്യില്‍ അങ്ങോട്ടും ഇങ്ങോട്ടും കുട്ടികള്‍ കുത്തി വരയ്ക്കുന്നതു പോലെ അഞ്ചാറു വരകള്‍ഇതാണ് മെഹന്തിയിടല്‍!!!!അത് കഴിഞ്ഞപ്പോള്‍ മറ്റൊരു സ്റ്റാള്‍ കണ്ടുഅവിടെ സന്ദര്‍ശകരെ അറബിയുടെ കുപ്പായം ഇട്ട് ഫോട്ടോ എടുത്തു തരും. പാക്കേജില്‍ ഉള്ള കാര്യങ്ങള്‍ ആയതു കൊണ്ട് കാശു കൊടുക്കേണ്ടെന്നു കരുതി ഒരു കൈ നോക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അടുക്കുമ്പോഴറിയാം പുളി എന്ന് പണ്ടാരോ പറഞ്ഞത് പോലെ നല്ല വേഷമൊക്കെ ഇട്ടു പടമെടുക്കണമെങ്കില്‍ വലിയ തുക അവർക്ക്  കൊടുക്കണം അല്ലാതെ വെളുത്ത ഒരു   ളോഹ മാത്രം ഇട്ടാല്‍ മതിയെങ്കില്‍ ഒന്നും കൊടുക്കേണ്ട.  ഇങ്ങനെയുള്ള  ടൂറിസ്റ്റ് ആകർഷണ സ്ഥലങ്ങളിലെ സ്ഥിരം തട്ടിപ്പുകളാണിതൊക്കെ - ഓരോന്നും വിറ്റ്, ആളുകളെ പറ്റിച്ച്  കാശാക്കും അവര്‍. അതോടെ അറബിക്കുപ്പായമിടൽ എന്ന ആ ഉദ്യമം വേണ്ടെന്നു വച്ച് മടങ്ങുമ്പോള്‍ ഒരു വിദ്വാന്‍ കയ്യില്‍ ഒരു കഴുകനെയും കൊണ്ട് വരുന്നതു കണ്ടു. ക്യാമ്പില്‍ എത്തിയ നേരം മുതല്‍ ഒന്നു രണ്ടു പേര്‍ പല നിറത്തിലുള്ള കഴുകന്മാരുമായി നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. കൊച്ചുകുട്ടികള്‍ക്കും, വിദേശികളായ പല സന്ദര്‍ശകര്‍ക്കും അതിനെ കയ്യില്‍ എടുത്തു വച്ചാല്‍ കൊള്ളാമെന്നുണ്ട്അത് മുതലാക്കുകയായിരുന്നു അവർ . അവസാന ഇനമായ ബെല്ലി ഡാന്‍സ് ആയപ്പോഴേക്കും സദസ്സ് ആകെ ഉഷാറായി. ചെറുപ്പക്കാര്‍ക്കൊപ്പം ഹൂക്ക വലിച്ചിരുന്ന മുതുക്കന്മാരും ദ്രുത താളത്തില്‍ കൈ കൊട്ടാന്‍ തുടങ്ങി. അല്‍പ്പ വസ്ത്ര ധാരിണിയായ ഒരു യുവതി ഓടി വന്ന് ചടുലമായ ചുവടുകള്‍ വച്ച് തന്‍റെ ശരീരത്തിന്‍റെ ഓരോ ഭാഗവും ഓളം തള്ളുന്നതു പോലെ ചലിപ്പിക്കാന്‍ തുടങ്ങിയതോടെ കൂക്കി വിളികളും കയ്യടിയും ഒക്കെയായി സദസ്സ് ആകെ ഇളകി മറിഞ്ഞു.
                      ബെല്ലി ഡാന്‍സ്

മരുഭൂമിയില്‍ സന്ധ്യ കഴിഞ്ഞതോടെ തണുപ്പിന്‍റെ കാഠിന്യം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. അജേയും, അശ്വിനും, ചേട്ടനും കൂടി പോയി എല്ലാവര്‍ക്കുമുള്ള ആഹാരം(ബാര്‍ബിക്യൂ ബുഫെ ഡിന്നര്‍) സ്റ്റാളില്‍ നിന്ന് എടുത്തു കൊണ്ടു വന്നു. ബിരിയാണി പോലെ എന്തോ ഒന്നും, കൂടെ പേരറിയാന്‍ പാടില്ലാത്ത ഒന്ന് രണ്ടു കറികളും ആണ് ലഭിച്ചത്. സസ്യാഹാരിയായ ഞാന്‍ ഓരോന്നും മണത്തു നോക്കി മാംസമല്ലെന്ന് കരുതി കണ്ണുമടച്ചങ്ങു കഴിച്ചു.  കലാപരിപാടികളും ആഹാരവും കഴിഞ്ഞ് ജനക്കൂട്ടം പിരിയാന്‍ തുടങ്ങി. തണുപ്പ് അനു  നിമിഷം  വർദ്ധിച്ചു വന്നതോടെ  പെട്ടെന്ന് കാറില്‍ കയറാന്‍ വേണ്ടി  ഞങ്ങൾ ധൃതിയില്‍ ക്യാമ്പിനു പുറത്തേക്കിറങ്ങി. അവിടെ ധാരാളം വാഹനങ്ങള്‍ കിടപ്പുണ്ടായിരുന്നു , ഓരോന്നും അതാതിന്‍റെ യാത്രക്കാരുമായി പോയിത്തുടങ്ങി. എണ്‍പത് ശതമാനം ആളുകളും  പോയി കഴിഞ്ഞിട്ടും ഞങ്ങള്‍ വന്ന കാറോ, മാലിക്കെന്ന യജമാനനെയോ  അവിടെങ്ങും കാണാനായില്ല . തണുത്തു വിറങ്ങലിച്ചിരുന്ന ഞാന്‍ പേടി കൊണ്ട് വിയര്‍ക്കാന്‍ തുടങ്ങി. അന്തമില്ലാത്ത മരുഭൂമി, കട്ടപിടിച്ച ഇരുട്ട്, കുറെ കാട്ടറബികളും, ഒട്ടകങ്ങളും, പരിചയമുള്ള ഒരു മുഖമോ, സാധാരണ ഗതാഗതമോ ഇല്ലാത്ത ഒരു മണലാരണ്യം. മനസ്സില്‍ കൂടി അനാവശ്യമായ ഒരായിരം ചിന്തകള്‍ മിന്നി മറഞ്ഞു. അതിന്‍റെ കൂടെ മാലിക്കെന്ന ക്രൂരനായ പാക്കിസ്ഥാനിയെ വിളിച്ചിട്ട് അയാള്‍ ഫോണ്‍ എടുത്തുമില്ല , തുടരെത്തുടരെ ഞങ്ങള്‍ ഓരോരുത്തരായി അയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോൾ  അവന്‍റെ ഫോണ്‍ സ്വിച്ച് ഓഫ്‌. പോരെ പൂരം! നാടും, വീടും വേണ്ടപ്പെട്ടവരും എല്ലാം ഒരു നിമിഷം മനസ്സിന്‍റെ തിരശ്ശീലയില്‍ കൂടി കടന്നു പോയി. പരിഭ്രമത്തിന്‍റെയും ഉദ്വേഗത്തിന്‍റെയും നിമിഷങ്ങള്‍ ഇഴയുമ്പോള്‍ എവിടെനിന്നോ ആ മാലിക്കെന്ന കാപട്യക്കാരന്‍ മുന്നില്‍ വന്നു നിന്നു. കണ്ട മാത്രയില്‍ വെടി വച്ചു കൊല്ലാനുള്ള വാശിയുണ്ടായിരുന്നു , അതും പോരാഞ്ഞ് ‘ഞാന്‍ നിങ്ങളെ ക്യാമ്പിനുള്ളില്‍ നോക്കുകയായിരുന്നു’ എന്ന കള്ള ഹിന്ദിയും കൂടി കേട്ടപ്പോള്‍ പല്ലടിച്ച് തെറിപ്പിക്കാനാണ് തോന്നിയത്. നമ്മുടെ നാടല്ല ക്ഷമിച്ചേ പറ്റൂ, എങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി ഞങ്ങള്‍ എല്ലാവരും കൂടി എന്തൊക്കെയോ അയാളോട് ആക്രോശിച്ചു. ഞങ്ങളെ ക്യാമ്പില്‍ കൊണ്ടു വിട്ടിട്ട് സമയം പാഴാക്കാതെ കാശ് കിട്ടുന്ന ഏതോ ഏര്‍പ്പാടിന് പോയിരിക്കുകയായിരുന്നു ചതിയനായ അയാള്‍. ഇത്രയും കഴിഞ്ഞിട്ട് വീണ്ടും അയാളുടെ വക മറ്റൊരു ഡയലോഗ് കൂടി കേട്ടപ്പോള്‍ പെരുവിരലില്‍ നിന്ന് പെരുപ്പ്‌ കയറി. അജേയെയും കുടുംബത്തെയും ഒരു കാറിലും ഞങ്ങളെ മറ്റൊരു കാറിലുമായി ഷാര്‍ജയിലും ദുബായിലും എത്തിക്കാമെന്നായിരുന്നു  അയാളുടെ ഓഫര്‍. അവിടെയും അയാളുടെ കച്ചവടക്കണ്ണും, കുടിലതയും ദഹിക്കാനാക്കാതെ എല്ലാവരും പൊട്ടിത്തെറിച്ചു. അജേയ് ഏര്‍പ്പാടാക്കിയ വണ്ടിയും പാക്കേജും ആയിരുന്നതിനാല്‍ അതുവരെ മിണ്ടാതിരുന്ന ചേട്ടന്‍, ഇത്തവണ അയാളുടെ നാവടക്കി. "ജൈസേ ഇധര്‍ ആയാ വൈസാ ഹീ വാപസ് ജായേഗാ," ഉറച്ച സ്വരത്തിലുള്ള, മരുഭൂമിയെപ്പോലും വിറപ്പിക്കാന്‍ പോന്ന ആ ശബ്ദം കേട്ടതില്‍ പിന്നെ ആ മനുഷ്യാധമന്‍ ഭസ്മമിട്ടതു പോലെ പത്തിയടക്കി .  എങ്ങിനെയാണോ ഇങ്ങോട്ട് വന്നത് അങ്ങനെ തന്നെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. ദുബായില്‍ ഞങ്ങളെ ഇറക്കിയിട്ട്‌ അജേയും കുടുംബവുമായി അയാളുടെ കാറിൽ  ഷാര്‍ജ്ജയിലേക്ക് പോയി.
   അങ്ങനെ വളരെ സാഹസികത നിറഞ്ഞ ആ യാത്രയ്ക്കൊടുവില്‍ സുരക്ഷിതരായി തിരിച്ചെത്തിയ ഞങ്ങള്‍ തൊട്ടടുത്തുള്ള ഒരു മാളില്‍ കയറി കുറച്ച് സാധനങ്ങളും സ്വീറ്റ്സും വാങ്ങി ഭക്ഷണവും കഴിച്ചതിന് ശേഷം തിരികെ ഹോട്ടലില്‍ എത്തി വിശ്രമിച്ചു. പിന്നെയുള്ള രണ്ടു ദിവസം കൊണ്ട് കാണേണ്ട സ്ഥലങ്ങളെ പറ്റി ചര്‍ച്ച ചെയ്ത ശേഷം അന്ന് അശ്വിന്‍ ഞങ്ങളുടെ കൂടെ ഹോട്ടലില്‍ തന്നെ ഉറങ്ങി.

                         ദുബായ് വിശേഷം ..................തുടരും 


4 അഭിപ്രായങ്ങൾ: