2018, മാർച്ച് 29, വ്യാഴാഴ്‌ച



ലൂവർ മ്യൂസിയവും വലിയ പള്ളിയും കാണുവാനായി അബുദാബിയിലേക്ക് സ്വപ്നഭൂമി -ദുബായ് -പാർട്ട് 1 
സ്വദേശത്തെ യാത്രാ വിവരണങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഞാന്‍ ഇപ്പോള്‍ ഒരു മറുനാടന്‍ യാത്രാ വിശേഷവുമായാണ് വന്നിരിക്കുന്നത്. പണ്ടൊക്കെ വിദേശമെന്നും,പേര്‍ഷ്യയെന്നും,ഗള്‍ഫെന്നും ഒക്കെ മലയാളികള്‍ വിശേഷിപ്പിച്ചിരുന്ന അറേബ്യന്‍ രാജ്യങ്ങളില്‍ പെട്ട ഒരു സ്ഥലമാണ് ഇപ്പോഴത്തെ എന്‍റെ പ്രതിപാദ്യ വിഷയം. ഇന്ന് മലയാളികള്‍ കേരളത്തേക്കാള്‍ ഇഷ്ടപ്പെടുന്ന സ്ഥലം, അല്ലെങ്കില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ചേക്കേറേണ്ടി വന്ന ഇടം, അവന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നതിനായി തിരഞ്ഞെടുത്ത തീരം, അതെ ഇന്ന് പ്രവാസികളുടെ പറുദീസയായ ദുബായ് എന്ന സ്വപന്ഭൂമിയെപ്പറ്റിയാണ്  എഴുതുവാന്‍ ശ്രമിക്കുന്നത്. തൊഴില്‍ തേടിയായാലും, കാഴ്ച്ചകള്‍ കാണുന്നതിനു വേണ്ടി ആയാലും, പേരക്കിടാങ്ങളുടെ സൂക്ഷിപ്പുകാരായിട്ടായാലും, നമ്മുടെ നാട്ടില്‍ നിന്ന് ചെറുപ്പക്കാരെ കൂടാതെ എല്ലാ പ്രായത്തില്‍ ഉള്ള ആള്‍ക്കാരും അറേബ്യന്‍ നാടുകളിലേക്ക് പ്രത്യേകിച്ച് ദുബായിലേക്ക് പോകുന്നതായി കണ്ടു വരുന്നു. അത് കൊണ്ടു തന്നെ, നമ്മുടെ കൊച്ചു കേരളത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മലയാളികളെ  ദുബായില്‍ കണ്ടു മുട്ടാനാകും. (രസകരമായ കാര്യം കേരളത്തില്‍ ഇപ്പോള്‍ കൂടുതലും നേപ്പാള്‍, ബീഹാര്‍ സ്വദേശികളെയും, അല്‍പസ്വല്‍പം തമിഴരെയുമാണല്ലോ നമുക്ക് കാണുവാന്‍ സാധിക്കുക)
    ഇപ്പോഴും രാജ ഭരണം നില നില്‍ക്കുന്ന, തരിശു മരുഭൂമികള്‍ കഠിന പ്രയത്നം കൊണ്ട് ഹരിതാഭമാക്കിയെടുത്തു കൊണ്ടിരിക്കുന്ന നിയമവും, അച്ചടക്കവും, കര്‍ശനമാക്കിയിരിക്കുന്ന “യു എ ഇ എന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ്,” മലയാളി നെഞ്ചിലേറ്റിയിരിക്കുന്ന മനോഹരമായ നാടാണ്. ദുബായ്,അബുദാബി, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസ്‌ അല്‍ ഖൈമ, ഉമ്മുള്‍ ഗുവൈന്‍ എന്നിങ്ങനെ ഏഴ് എമിറേറ്റ്സ് ചേര്‍ന്ന, എണ്ണയുടെയും ഈന്തപ്പനകളുടെയും ഒട്ടകങ്ങളുടെയും മരുഭൂമികളുടെയും നാടായ യു എ ഇ, ഇന്ന് ലോക ചരിത്ര പുസ്തകത്തിലെ സമ്പന്നതയുടെയും, പുരോഗതിയുടെയും ഏടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന രാജ്യമാണ്. യു എ ഇ യിലെ ഏഴ് എമിറേറ്റ്സുകളില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ടതും, ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ “ബുര്‍ജ് ഖലീഫ” സ്വന്തമായുള്ള ദുബായിലേക്ക് ഒരു യാത്ര പോകുവാനാണ് ഇത്തവണ ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
    കേരളത്തിലോ, ഭാരതത്തിനകത്തോ,യാത്ര ചെയ്യുന്നതു പോലെ ഒരു വിദേശ രാജ്യത്തേക്ക് പോകുക അത്ര എളുപ്പമല്ലല്ലോ, അതുകൊണ്ട് അവിടെ ജോലി ചെയ്യുന്ന ഞങ്ങളുടെ മകന്‍ അശ്വിനുമായി സംസാരിച്ച് വളരെ നാളത്തെ ആലോചനകള്‍ക്ക്  ശേഷമാണ് യാത്രാ പരിപാടി   തീരുമാനിച്ചത്. വിമാന ടിക്കറ്റുകള്‍, വിസ, താമസ സൗകര്യത്തിനുള്ള ഏര്‍പ്പാടുകള്‍ ഇക്കാര്യങ്ങള്‍ എല്ലാം ജോലിയ്ക്കിടയില്‍, അവിടെ ഇരുന്ന് കൊണ്ടു തന്നെ മകന്‍ ശരിയാക്കി. ഫോട്ടോ ഗ്രാഫിയില്‍ താത്പര്യമുള്ള അശ്വിനും, അവന്‍റെ സുഹൃത്തുക്കളായ രഞ്ജിത്ത്, രാഹുല്‍ എന്ന മൂവര്‍ സംഘത്തിന്‍റെ  അഞ്ചു ദിവസത്തെ ജോര്‍ജിയ യാത്ര കഴിഞ്ഞു വന്നതിന് ശേഷം ഞങ്ങളുടെ യാത്രയ്ക്കുള്ള രേഖകള്‍ മകന്‍ ഇ മെയില്‍ ആയി അയച്ചു തന്നു. ദുബായിലെ ഡിസൈന്‍ ഡിസ്ട്രിക്റ്റിലെ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അശ്വിനും അവന്‍റെ സുഹൃത്തുക്കളും ബര്‍ദുബായിലുള്ള ഒരു ഫ്ലാറ്റിലാണ് താമസ്സിച്ചിരുന്നത് . അതൊരു ബാച്ചിലേഴ്സ് ഫ്ലാറ്റ് ആകയാല്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ വേണ്ട സൗകര്യം അവിടെ ഇല്ല എന്നത് കൊണ്ട് അതിനടുത്തു തന്നെയുള്ള, മലയാളിയായ രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള “റാവിസ്” ഹോട്ടല്‍ അവന്‍ ഞങ്ങള്‍ക്കായി ബുക്ക്‌ ചെയ്തു വച്ചു.
    പാസ്പോര്‍ട്ട്വിദേശ കറന്‍സി ആയി അറുനൂറ്റി മുപ്പത് യു എ ഇ ദിര്‍ഹം, ഇ മെയില്‍ ആയി ലഭിച്ച യാത്ര രേഖകളുടെ രണ്ടു പ്രിന്‍റുകള്‍ (ഓരോരുത്തരുടെയും കയ്യില്‍ വയ്ക്കാന്‍ പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോള്‍ കൊടുക്കുന്നതിനായി) എന്നിവയെല്ലാം പ്രത്യേക ശ്രദ്ധയോടെ മുന്‍കൂട്ടി തന്നെ ഞങ്ങള്‍ എടുത്തു വച്ചു. പോകുന്നതിന്‍റെ തലേ ദിവസം രണ്ടു ബാഗുകളിലായി വസ്ത്രങ്ങളും, മറ്റു  സാധനങ്ങളും  ഒതുക്കി വച്ചു. തിരുവനന്തപുരം വിമാനത്താവളമാണ് ഞങ്ങള്‍ പോക്കു വരവിനായി തിരഞ്ഞെടുത്തിരുന്നത്. അവിടേയ്ക്ക് പോകുന്നതിനും, മടക്കയാത്ര കഴിഞ്ഞ് തിരിച്ചു വിളിച്ചു കൊണ്ട് വരുന്നതിനുമായി  പരിചയക്കാരനായ ടാക്സി ഡ്രൈവറെയും ചട്ടം കെട്ടി. ചെടി പരിപാലനത്തിനും സുരക്ഷാ കാര്യങ്ങൾക്കുമുള്ള ക്രമീകരണങ്ങൾ  ചെയ്തിട്ട് ഉത്സാഹത്തോടെയും, സന്തോഷത്തോടെയും, ഞങ്ങള്‍ യാത്രയ്ക്കൊരുങ്ങി.
    ദിവസങ്ങള്‍ വളരെ പെട്ടെന്ന് കടന്നു പോയി, പോകുവാനുള്ള ദിവസം എത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് വൈകുന്നേരം ആറു മണിയ്ക്കായിരുന്നു  ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട ഇന്‍ഡിഗോ 6 E 39 വിമാനം പുറപ്പെടുന്നത്. ചെക്കിന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണി ആയിരുന്നെങ്കിലും വളരെ മുന്‍കൂട്ടി രാവിലെ പത്തു മണിയ്ക്ക് തന്നെ വീട്ടില്‍ നിന്നും പുറപ്പെട്ടു. കുറച്ചു കൂടി വൈകി ഇറങ്ങിയാല്‍ മതിയായിരുന്നു, എങ്കിലും പിറ്റേ ദിവസം ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു മാര്‍ഗ്ഗ തടസ്സം ഉണ്ടാകുമെന്ന് ഭയന്നാണ് ഇങ്ങനെയൊരു മുന്‍ കരുതലെടുത്തത്. ഊഹിച്ചതു പോലെ തന്നെ മാര്‍ഗ്ഗ മദ്ധ്യേ പൊങ്കാല സമര്‍പ്പണത്തിനായി ധാരാളം ഭക്ത ജനങ്ങള്‍ സാധനസാമഗ്രികളുമായി പോകുന്നത് കാണാമായിരുന്നു. ഇടയ്ക്ക് ഒരിടത്ത് വച്ച് മെയിന്‍ റോഡില്‍ ബ്ലോക്ക് ഉണ്ടായത് കൊണ്ട്, മറ്റൊരു വഴി തിരിഞ്ഞ്, കടലോര മേഖലയിലൂടെ യാത്ര ചെയ്ത്, ഒരു ചെറിയ കടയില്‍ നിന്ന് ബിരിയാണി ഉച്ചഭക്ഷണമായി കഴിച്ച്, ഏകദേശം രണ്ടു മണിയോടെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സമാധാനമായത്. ടാക്സി ചാര്‍ജു കൊടുത്ത്, മടങ്ങി വരുമ്പോള്‍ വിളിക്കാന്‍ വരേണ്ട ദിവസവും സമയവും ഒന്നുകൂടി ഓര്‍മ്മിപ്പിച്ച് ഡ്രൈവറെ യാത്രയാക്കിയതിന് ശേഷം ഞങ്ങള്‍ അകത്തേക്ക് കയറി.
    മൂന്നു മണികഴിഞ്ഞപ്പോഴേക്കും ബാഗേജുകള്‍ പരിശോധിച്ച്  ബോര്‍ഡിംഗ് പാസ്‌ ലഭിച്ച ഞങ്ങള്‍ ഇമിഗ്രേഷൻ , കസ്റ്റംസ് , സുരക്ഷാ  പരിശോധനകൾ  കഴിഞ്ഞു നാല് മണിയോടെ വിമാനത്തില്‍ കയറേണ്ട മൂന്നാം നമ്പര്‍ ഗേറ്റിനടുത്തുള്ള ലോഞ്ചില്‍ ഇരിപ്പായി. സമയം ധാരാളം ഉണ്ടായിരുന്നതിനാല്‍ അവിടെ നിന്നും ഓരോ കപ്പ് കാപ്പി കുടിച്ചതിനു ശേഷം ഒരു ഇന്‍റര്‍ നാഷണല്‍ സിം കൂടി വാങ്ങി എന്‍റെ ഫോണില്‍ തിരുകി കയറ്റി, ആവശ്യം വന്നാല്‍ ഉപയോഗിക്കാമല്ലോ.
    അര മണിക്കൂര്‍ വൈകി പുറപ്പെട്ട വിമാനം രണ്ടു പൈലറ്റുമാരുടെ നിയന്ത്രണത്തില്‍ ആറരയോടെ പറന്നു പൊങ്ങി. ഇറുകിയതും, ഇറക്കം കുറഞ്ഞതുമായ കടുംനീല വസ്ത്രങ്ങളണിഞ്ഞ നാല് ആകാശ സുന്ദരിമാരുടെ വിലകൂടിയ സല്‍ക്കാര നിറവില്‍, നിറയെ യാത്രക്കാരുമായി  ഇന്‍ഡിഗോ വിമാനം ഇന്ത്യന്‍ സമയം പത്തരയായപ്പോഴേക്കും ദുബായ് എന്ന സ്വപ്ന ഭൂമിയില്‍ പതിയെ താഴ്ന്നിറങ്ങി. ഒരായിരം മിന്നാമിനുങ്ങുകളെക്കൊണ്ടെന്ന പോലെ താഴെ നഗരം വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. വളരെ വലിയ ഒരു എയര്‍പോര്‍ട്ടാണ് ദുബായിലേത്‌. വിമാനമിറങ്ങി എയിറോ ബ്രിഡ്ജിലൂടെ നടന്നെത്തിയപ്പോള്‍ എതിലേ പോകണം എങ്ങോട്ട് പോകണം എന്ന് ദിക്കൊന്നും അറിയാത്തതിനാല്‍ മറ്റു യാത്രക്കാര്‍ പോകുന്നതിനു പിന്നാലെ അടിച്ചു വിട്ട കന്നും കൂട്ടത്തെപ്പോലെ ഞങ്ങളും നടന്നു. വാക്ക് വേകളിലൂടെയും എസ്കലേറ്ററുകളിലൂടെയും നടന്നു നടന്ന് ഒടുവില്‍ ഒരു അടച്ചിട്ട  വാതിലിനു മുന്നില്‍ എല്ലാവര്‍ക്കുമൊപ്പം ഞങ്ങളും നിന്നു. നിമിഷങ്ങള്‍ക്കകം വാതില്‍ തുറന്നു, മെട്രോ ട്രെയിന്‍ പോലെ ഒരു സ്കൈ ട്രെയിന്‍ അവിടെ ഓടി വന്നു നിന്നു. എല്ലാവരും അതില്‍ കയറി, ഞങ്ങളും, ഒന്നും മനസ്സിലാകാതെ അതില്‍ കയറി. ഞാനാകട്ടെ ഒഴുക്കില്‍ പെട്ട പൊങ്ങു തടി പോലെ അങ്ങനെ അങ്ങ് നടക്കുകയായിരുന്നുവെന്ന്  പറഞ്ഞാല്‍ മതി. ഏതോ ഒരു സ്ഥലത്ത് എല്ലാവരും ഇറങ്ങിയപ്പോള്‍ കൂടെ ഞങ്ങളും ഇറങ്ങി, എമിഗ്രേഷന്‍ തുടങ്ങിയ പൂജകള്‍ ഒരു വിധം സമര്‍പ്പിച്ച്‌, അവസാന ഇനമായ ബാഗേജ് എടുക്കല്‍ കൂടി കഴിഞ്ഞപ്പോഴേക്കും ആള്‍ക്കൂട്ടം പിരിഞ്ഞു, പലരും പല വഴിക്കായി. ഇനി പുറത്തേക്കിറങ്ങണം, അതിനായി എക്സിറ്റ് എവിടെയാണെന്ന് പലരോടും ചോദിച്ചു ചോദിച്ചാണ് നടന്നത്. നടപ്പിനൊടുവില്‍ ഒരു സ്ഥലത്ത് കാത്തു നില്‍ക്കുന്നവരുടെ ഒരു വന്‍ മതിലിനപ്പുറം പൂക്കള്‍ പോലെ ചിരിയ്ക്കുന്ന രണ്ടു മുഖങ്ങള്‍ കണ്ടതോടെ ആശ്വാസമായി, അത് ഞങ്ങളുടെ മകനും, കൂട്ടുകാരന്‍ രഞ്ജിത്തും ആയിരുന്നു. ഇതുവരെ തോളിലേറ്റി നടന്നിരുന്ന ഭാണ്ഡങ്ങള്‍ കുട്ടികള്‍ ഏറ്റെടുത്തതോടെ ഞങ്ങളുടെ കൂനു മാറി, ഇതാ ഭാരതത്തിന്‍റെ ചുണക്കുട്ടികളായ ഞങ്ങളെ വേണമെങ്കില്‍ കണ്ടോ അറബികളെ,,, എന്ന മട്ടില്‍ ഞങ്ങള്‍ ദുബായ് വിമാനത്താവള കവാടത്തില്‍ ഞെളിഞ്ഞു നിന്നു. കുറച്ചു നേരം ടാക്സി നോക്കി കിട്ടാഞ്ഞതോടെ മെട്രോയില്‍ കയറാം എന്ന് പറഞ്ഞ് കുട്ടികള്‍ ഞങ്ങളെയും കൊണ്ട് അങ്ങോട്ടേയ്ക്ക് നടന്നു. കുറെ എസ്കലേറ്ററുകളില്‍ കയറിയും ഇറങ്ങിയും ഒടുവില്‍ “എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മെട്രോ സ്റ്റേഷനില്‍” എത്തി. അവിടെനിന്നും വളരെ കുറച്ചു സമയം കൊണ്ട് മകന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള  ‘ബര്‍ജുമാന്‍’(Burjuman) സ്റ്റേഷനില്‍ ഞങ്ങളെ ഇറക്കിയിട്ട്‌, ചെറിയ പുഴുവിനെ പോലെയുള്ള ആ ട്രെയിന്‍ ഓടിപ്പോയി. മെട്രോയുടെ കെട്ടിടത്തില്‍ നിന്നും ഇറങ്ങി നടക്കാവുന്ന ദൂരമേയുള്ളൂ, ഞങ്ങള്‍ക്ക് താമസിക്കേണ്ട ഹോട്ടല്‍ “റാവിസിലേക്ക്”. ഇതുവരെ പറഞ്ഞു മാത്രം കേട്ടിട്ടുള്ള ദുബായിലെ റോഡില്‍ കൂടി നടക്കുമ്പോള്‍ ആ രാജ്യത്തിന്‍റെ അതി ബൃഹത്തായ സമ്പത്ത് ഘടനയെപ്പറ്റി ഒരു ഏകദേശ രൂപം ലഭിച്ചു. പിറ്റേ ദിവസം വെള്ളിയാഴ്ച്ച എല്ലാ ഓഫീസുകള്‍ക്കും അവധി ദിവസം ആയിരുന്നത് കൊണ്ട് കടകള്‍ ഒന്നും അടച്ചിരുന്നില്ല. നാലും ആറും ലെയിനുകളുള്ള നല്ല രീതിയില്‍ സൂക്ഷിച്ചിട്ടുള്ള റോഡുകളില്‍കൂടി ഇരമ്പിപ്പായുന്ന ആഡംബര കാറുകളും, വാനുകളും, കുറുക്കു ചാടാത്ത വഴിയാത്രക്കാരും  ഗതാഗത നിയമങ്ങള്‍ തെറ്റിക്കാതെ കടന്നു പോകുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു . നിയമ ലംഘകര്‍ക്ക് ലഭിക്കുന്നത് അതി ഭീകരമായ ശിക്ഷയായിരിക്കും, കൂടാതെ കുറ്റത്തിന്‍റെ വലിപ്പമനുസരിച്ച് പിഴയുടെ തുകയും കൂടും. അതു കൊണ്ട് അവിടെ നിയമലംഘനം നടത്താന്‍ ആരും മുതിരാറില്ല എന്ന് അശ്വിനും, രഞ്ചുവും ഞങ്ങളോട് പറഞ്ഞു. വര്‍ത്തമാനം പറഞ്ഞും കാഴ്ചകള്‍ കണ്ടും കുറച്ചു സമയം കൊണ്ട് ഞങ്ങള്‍ റാവിസില്‍ എത്തി. റിസപ്ഷന്‍ കൌണ്ടറില്‍ പാസ്പോര്‍ട്ട്‌, ബുക്കിംഗ് രേഖകള്‍ തുടങ്ങിയവ ഹാജരാക്കി, ചെക്കിന്‍ ചെയ്ത് സാധന സാമഗ്രികള്‍ മുറിയില്‍ വച്ച് ഭക്ഷണം കഴിക്കുവാന്‍ വേണ്ടി പുറത്തേക്കിറങ്ങി. തൊട്ടടുത്തു തന്നെ ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന എം ടി ആര്‍ (MTR) എന്നൊരു കടയിലേക്കാണ് പോയത്. ദോശ, തൈര് സാദം, പുളിയോദര , ചപ്പാത്തി തുടങ്ങി ഒരു നീണ്ട മെനു തന്നെ അവിടെയുണ്ടായിരുന്നു . ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങള്‍ വാങ്ങി കഴിച്ചിട്ട്‌ റാവിസ് ഹോട്ടലിലേക്ക് നടന്നു. ഹോട്ടലിനു മുന്നിലുള്ള റോഡ്‌ ബാങ്ക് റോഡെന്നാണ് അറിയപ്പെടുന്നത്, കാരണം റോഡിന്‍റെ ഒരു  വശത്ത്, ഫസ്റ്റ് അബുദാബി ബാങ്ക് ,ബാങ്ക് ഓഫ് ഫുജൈറ, മുതലായ വമ്പന്‍ ബാങ്കുകളുടെ ഒരു നിര തന്നെ ഇടം പിടിച്ചിട്ടുണ്ടായിരുന്നു . അവിടെ ധാരാളം കാര്യങ്ങള്‍  കാണാന്‍ ഉണ്ടായിരുന്നെങ്കിലും , സമയം വളരെ വൈകിയിരുന്നതിനാല്‍ വിശ്രമിക്കുന്നതിനായി നേരെ മുറിയിലേക്ക് പോയി. ബുക്കിങ്ങില്‍ ഉണ്ടായ ഒരു ചെറിയ പിഴവ് കാരണം ഞങ്ങൾക്ക്  ലഭിച്ച മുറിയിലെ കിടക്ക കുറച്ചു പൊക്കം കുറഞ്ഞതായിരുന്നു, കഴിയുമെങ്കില്‍ അത് ഒന്നു മാറ്റിത്തരുവാന്‍ റിസപ്ഷനില്‍ പറഞ്ഞേല്‍പ്പിച്ചിട്ടായിരുന്നു ഭക്ഷണം കഴിക്കാൻ  പോയത്.
             
 റാവിസ്’ -റോഡില്‍ നിന്നുള്ള കാഴ്ച്ച       ഹോട്ടല്‍ റിസപ്ഷന്‍


മൂന്നു’ നക്ഷത്ര ഹോട്ടല്‍ ആയിരുന്നതിനാല്‍ ബാറുംഫ്രിഡ്ജുംകൂടാതെ കൊറിക്കുവാന്‍ വറുത്ത അണ്ടിപ്പരിപ്പും, ബദാമും, പാക്കറ്റുകളാക്കി  മുറിയില്‍ അടുക്കി വച്ചിട്ടുണ്ടായിരുന്നു, ഒപ്പം ചായ കുടിയന്മാര്‍ക്കായി തേയില, പാല്‍പ്പൊടി, പഞ്ചസാര, കാപ്പിപ്പൊടി ഇവയും മേശമേല്‍ ഇടം പിടിച്ചിരുന്നു. ബാര്‍ ഉപയോഗിച്ചാല്‍ അതിനു വേറെ ചാര്‍ജു ചെയ്യുമെന്നുംമേശപ്പുറത്തു വച്ചിട്ടുള്ള മറ്റെല്ലാം ഫ്രീ ആണെന്നും ഞങ്ങളുടെ ലഗ്ഗേജു കൊണ്ട് വച്ചു തന്ന ഹോട്ടല്‍ അറ്റന്‍ഡര്‍ ആദ്യം തന്നെ ഞങ്ങളെ  അറിയിച്ചു. നാട്ടില്‍ നിന്ന് കുറച്ചു എണ്ണപ്പലഹാരങ്ങള്‍ കയ്യില്‍ കരുതിയിരുന്നത് കൊണ്ട് തത്കാലം അവയൊന്നും ഞങ്ങള്‍ എടുക്കാന്‍ പോയില്ല. കുറച്ചു നേരം കൂടി  സംസാരിച്ചിരുന്നിട്ട് അശ്വിനും കൂട്ടുകാരനും ഞങ്ങളെ വിശ്രമിക്കാന്‍ വിട്ട് അവരുടെ ഫ്ലാറ്റിലേക്ക് പോയി. പിറ്റേദിവസം പത്തര മണിയോടെ കൂട്ടുകാരുമായി അബുദാബി സന്ദര്‍ശിക്കാന്‍ പോകാന്‍ റെഡിയായിരിക്കാന്‍ പറഞ്ഞിട്ടാണ് മകന്‍ മടങ്ങിപ്പോയത്. നന്നായി ഉറങ്ങിയ ഞങ്ങള്‍ പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞ് കാപ്പി ഉണ്ടാക്കി കുടിച്ചിട്ട്‌ ജനാലയിലൂടെ പുറംലോകം വീക്ഷിച്ചു നിന്നു. പത്തു മണിക്ക് മുന്‍പ് നല്ല ചൂട് പുട്ടും,  കടലക്കറിയുമായി  മകന്‍ മുറിയിലെത്തി . ഞങ്ങള്‍ മൂന്നു പേരും കൂടി  ഇരുന്ന് പ്രാതൽ കഴിച്ച  ശേഷം അബുദാബി യാത്രയ്ക്കൊരുങ്ങി. മേശപ്പുറത്തു വച്ചിരുന്ന ഫ്രൈഡ് കാഷ്യൂ പാക്കറ്റ് ഒരെണ്ണം കൊതിച്ചിയായ ഞാന്‍ കയ്യിലെടുത്തു, തിന്നാന്‍ വേണ്ടിയല്ലേ അതൊക്കെ വച്ചിരിക്കുന്നത്, ഫ്രീ ആണെന്നും പറഞ്ഞു, എന്‍റെ പ്രവര്‍ത്തിക്കു ഞാനൊരു ന്യായീകരണവും കണ്ടെത്തി. അപ്പോഴേക്കും അശ്വിന്‍റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന  കൊച്ചിക്കാരിയായ മെറിസിയയും ഭര്‍ത്താവ് മുനീറുംഞങ്ങളെ അബുദാബിയിലേക്ക് കൊണ്ട് പോകുന്നതിനായി കാറുമായി ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചു. മുറി പൂട്ടി താഴെ എത്തിയ ഞങ്ങളെ ആദ്യമായി കാണുകയാണെന്ന യാതൊരു ഭാവവും ആ കുട്ടികൾക്ക്  ഉണ്ടായിരുന്നില്ല,  മറിച്ചു് എത്രയോ നാളായി കാണാതിരുന്ന സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്നതു പോലെ ഊഷ്മളമായിരുന്നു ആ പരിചയപ്പെടല്‍. വളരെ നല്ല കുട്ടികള്‍എത്ര നല്ല ചങ്ങാതിമാരെയാണ്  മകന്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്നോര്‍ത്തു നില്‍ക്കുമ്പോഴേക്കും അവര്‍ ഞങ്ങളെ ബഹുമാന പുരസ്സരം കാറിനടുത്തേക്ക് ആനയിച്ചു. ദുബായ് കഴിഞ്ഞാല്‍ യു എ ഇ യിലെ പ്രധാനപ്പെട്ട ഒരു എമിറേറ്റായ അബുദാബിയിലേക്ക്,” ഷെയ്ക്ക് സയെദ്” റോഡിലൂടെയുള്ള യാത്രയില്‍ ഉടനീളം മിടുമിടുക്കിയായ ‘മെറിസിയ’ എന്ന ‘സിയ’ ഓരോ സ്ഥലങ്ങളുടെയും ചെറു വിവരണം എനിക്ക് നല്‍കിക്കൊണ്ടിരുന്നു. ദുബായിയുടെ ലാന്‍ഡ് മാര്‍ക്കായ ദുബായ് ഫ്രെയിം, അഭിമാനമായ ബുര്‍ജ് ഖലീഫ, ത്രികോണാകൃതിയിലുള്ള വാഫി മാള്‍ ഇതെല്ലം കണ്ടു കൊണ്ട് യാത്ര ചെയ്ത് ആദ്യം എത്തിയത്, അശ്വിനും, സിയയും ജോലി ചെയ്യുന്ന ദുബായിലെ ഡിസൈന്‍ ഡിസ്ട്രിക്ടിലേക്കാണ്. വളരെ മനോഹരമായ ഒരു സ്ഥലമാണത്. റോഡിന് ഇടതു വശത്ത് കടല്‍ കയറിക്കിടക്കുന്ന ക്രീക്കും, വലതു വശത്ത് ഇരട്ടക്കുട്ടികളെ പോലെയുള്ള നാല് ബഹു നില മന്ദിരങ്ങളും കാണാം. അതിനടുത്തുള്ള മറ്റൊരു കെട്ടിടത്തിന്‍റെ ഒന്നാം നിലയിലായിരുന്നു  മകന്‍റെ ഓഫീസ്. കെട്ടിടത്തിലേക്ക് കയറിച്ചെല്ലുന്നതിനടുത്ത് ഉണ്ടായിരുന്ന ഒരു ‘ഫ്ലവര്‍ ഷോപ്പിൽ " വെറുതെ ഒന്ന് കയറിയിറങ്ങി. വിവിധയിനം റോസാപ്പൂക്കളുടെ ഒരു വന്‍ ശേഖരം തന്നെ അവിടെ കാണാമായിരുന്നു. റോസാപ്പൂക്കളെ കൂടാതെ വിവിധ വര്‍ണ്ണങ്ങളിലുള്ള ജര്‍ബറ പൂക്കളും , ഓര്‍ക്കിഡുകളും നിറഞ്ഞ ആ കടയില്‍ നിന്നുമാണ് ഓഫീസിലെ  വിശേഷാവസരങ്ങള്‍ക്കും, ചടങ്ങുകള്‍ക്കും ആവശ്യമായ പുഷ്പങ്ങള്‍ അലങ്കരിച്ചു വാങ്ങുന്നതെന്ന് അശ്വിന്‍ പറഞ്ഞു.
                    
 
      പൂക്കടയില്‍ അശ്വിനും മുനീറും ഒപ്പം ഗോപന്‍ ചേട്ടനും

 പൂക്കളെയും പൂക്കാരികളെയും കണ്ടതിനു ശേഷം ഓഫീസ്  കെട്ടിടങ്ങളുടെ നടുമുറ്റത്തു സജ്ജീകരിച്ചിരുന്ന കാഴ്ച്ചകളിലേക്കാണ്  പോയത്. ഒരു സ്ഥലത്ത് ’മൈ ദുബായ്’ എന്ന് ഇംഗ്ലിഷില്‍ മനോഹരമായി ചുവന്ന അക്ഷരങ്ങളില്‍ എഴുതി വച്ചിരുന്നു . അതിനു  പിന്നില്‍ കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച ജീവന്‍ തുടിക്കുന്നതു പോലെയുള്ള  ചെമ്മരിയാടുകളുടെ ശിൽപ്പങ്ങളും , മുന്നില്‍ ചെടികള്‍ പടര്‍ത്തിയ കടും പച്ച ഇരിപ്പിടങ്ങളെയും കൊണ്ട് ആ സ്ഥലം നന്നായി  മോടി പിടിപ്പിച്ചിട്ടുണ്ടായിരുന്നു. പമ്പരം പോലെ  ഇരുന്നിട്ട് തനിയെ കറക്കാന്‍ പറ്റുന്ന ഇരിപ്പിടങ്ങളും അവിടെ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. പച്ചക്കസേരയിലും, പമ്പരക്കസേരയിലും ഒക്കെ മാറി മാറി ഇരുന്ന് പരിസരക്കാഴ്ചകള്‍ നന്നായി ആസ്വദിച്ചതിനു ശേഷം കുട്ടികളുടെ ഓഫീസിനകം കാണുന്നതിനായി പോയി.
    നമ്മുടെ നാട്ടിലെ പോലെ ഓടിച്ചെന്ന് ഒരു കെട്ടിടത്തിലേക്കോ ഓഫീസ്സിലേക്കോ അങ്ങനെ പെട്ടെന്നൊന്നും കയറാനാകില്ല അവിടെ. ഒരു സെക്യൂരിറ്റി ജീവനക്കാരനുമായി എന്തൊക്കെയോ സംസാരിച്ചതിനു ശേഷംഅയാള്‍ വന്ന്  ഒരു ചെറിയ അരവാതില്‍ തുറന്നു തന്നുഅതില്‍ക്കൂടി മാത്രമേ കെട്ടിട സമുച്ചയത്തിന്‍റെ വരാന്തയില്‍ പോലും കയറാനാകൂ. അന്ന് അവധി ദിവസമായിരുന്നതിനാല്‍ ഓഫീസില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സിയ താക്കോല്‍ കൊണ്ടു വന്നിരുന്നതു കൊണ്ട് വാതില്‍ തുറന്ന് ഞങ്ങള്‍ കുട്ടികളുടെ ഇരിപ്പിടങ്ങളും ഓഫീസ് അന്തരീക്ഷവും ഒക്കെ ഒന്ന് കറങ്ങി  കണ്ടു.
          ഗോപന്‍ ചേട്ടനും മകന്‍ അശ്വിനും ഒപ്പം ലേഖിക 
    പമ്പരക്കസേരകളും -ചെടിപ്പടര്‍പ്പുകള്‍ കൊണ്ട് അലങ്കരിച്ച ഇരിപ്പിടങ്ങളും 
                
                സിയയും മുനീറും കോണ്ക്രീറ്റ് ചെമ്മരിയാടുകള്‍ക്കൊപ്പം

നല്ല വൃത്തിയും വെടിപ്പുമുള്ള ഓഫീസ്, ജാലകത്തിലൂടെ പുറത്തേക്ക് നോക്കി കൈ ചൂണ്ടിക്കൊണ്ട് സിയ പറഞ്ഞു  ദൂരെ കാണുന്നത്  ദുബായ് രാജാവിന്‍റെ കൊട്ടാരമാണ്. അകലെ നിന്നു മാത്രമേ കൊട്ടാരം കാണാനാകൂ സുരക്ഷാ കാരണങ്ങളാല്‍ അതിന്‍റെ സമീപത്തേക്ക് സാധാരണ ജനങ്ങള്‍ക്ക്‌ കടന്നു ചെല്ലുവാന്‍ അനുവാദമില്ല. കുട്ടികളുടെ ഇരിപ്പിടങ്ങളും,ചെറിയ ഊണ് മുറിയും മറ്റും കണ്ടിട്ട് അവരുടെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് ഞങ്ങള്‍ പുറത്തേക്കിറങ്ങി.

                        ദൂരെ കൊട്ടാരം- ഓഫീസില്‍ നിന്നുള്ള ദൃശ്യം 
                                            
പിന്നീടുള്ള യാത്ര എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന അഞ്ചു ട്രാക്കുകളുള്ള ഷെയ്ക്ക് മൊഹമ്മദ്‌ ബിന്‍ സയെദ് റോഡിലൂടെ ആയിരുന്നു. കാറില്‍ ഏതാണ്ട് ഒന്നേകാല്‍ മണിക്കൂര്‍ യാത്ര ചെയ്‌താല്‍ അബുദാബിയില്‍ എത്താം എന്ന് സിയ പറഞ്ഞപ്പോള്‍, അവിടെയ്ക്ക് എത്ര കിലോ മീറ്ററാണ് ദൂരം എന്ന എന്‍റെ ചോദ്യത്തിന് ഇവിടെ എത്ര സമയം കൊണ്ട് എത്താം എന്നല്ലാതെ ദൂരം കിലോ മീറ്ററില്‍ എഴുതി വയ്ക്കുന്ന ഒരു പതിവ് ഇല്ല എന്ന് അവൾ  ഉത്തരം പറഞ്ഞു. അത്രയ്ക്ക് ഉറപ്പുണ്ട് അവിടത്തെ ഭരണകര്‍ത്താക്കള്‍ക്ക് ഗതാഗതത്തെ പറ്റിയും, നിരത്തുകളെപ്പറ്റിയും, നിയമനിര്‍വ്വഹണത്തെപ്പറ്റിയും, വാഹനങ്ങളെപ്പറ്റിയും. നിരത്തില്‍ എവിടെയും ഒരു വാഹനവും നിര്‍ത്തി ഇടാന്‍ നിയമമില്ല. എവിടെയെങ്കിലും ഒന്ന് വഴി തെറ്റിയാല്‍ ഉടനെ അടുത്ത് കാണുന്ന വഴിയിലോട്ടു കയറ്റി റിവേഴ്സ് എടുത്ത് തിരിച്ചു വരാനും മറ്റുള്ളവരെ റോഡില്‍ കുരുക്കി ഇടാനും അവിടത്തെ നിയമം അനുവദിക്കുന്നില്ല. വഴി തെറ്റിയാല്‍ അനുവദിച്ചിട്ടുള്ള അടുത്ത യൂ തിരിവില്‍, അതിനി ഒന്നോ രണ്ടോ കിലോമീറ്റര്‍ ദൂരെയാണെങ്കില്‍ പോലും , അവിടെ കൊണ്ട് പോയി തിരിച്ചു കൊണ്ടു വന്നീട്ടു മാത്രമേ യാത്ര തുടരാനാകൂ. അതുകൊണ്ട് എല്ലാവരും മൊബൈലില്‍ റൂട്ട് മാപ്പ് ഇട്ട് നോക്കിക്കൊണ്ടു മാത്രമേ വാഹനം ഓടിക്കുകയുള്ളൂ. അപ്പോള്‍ എനിക്കൊരു സംശയം മുള പൊട്ടി, വണ്ടി ബ്രേക്ക് ഡൌണ്‍ ആകുകയോ, ടയര്‍ പഞ്ചര്‍ ആകുകയോ, പെട്രോള്‍ തീരുകയോ ചെയ്താലോ? എന്നാല്‍ കഴിഞ്ഞു, അത് ഉടമസ്ഥന്‍റെ കുറ്റമായി കണക്കാക്കി കനത്ത പിഴ ഈടാക്കും. വാഹനത്തിന്‍റെ കണ്ടീഷനും,ഇന്ധന നിലയും, ടയറിന്‍റെ അവസ്ഥയും, ഗതാഗത നിയമങ്ങളും എല്ലാം നന്നായി അറിഞ്ഞിട്ടു മതി വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നത്, അതാണ്‌ നിയമം, സിയയും മുനീറും ഗ്രൂപ്പ് സോങ്ങ് പാടുന്നത് പോലെ എന്നോട് പറഞ്ഞു.


    മനുഷ്യ പ്രയത്നം കൊണ്ട് മണലാരണ്യത്തെ മലര്‍വാടിയാക്കാം എന്നതിന്‍റെ മകുടോദാഹരണമാണ് ഞങ്ങളുടെ മൂന്നു ദിവസത്തെ യാത്രയിലുടനീളം അറേബ്യന്‍ നാടുകളില്‍ കാണാന്‍ കഴിഞ്ഞത്. ഈന്തപ്പനകള്‍ കുട പിടിച്ചു നില്‍ക്കുന്ന വഴിയോരങ്ങളില്‍ പെറ്റൂണിയ  പൂക്കള്‍ നിറച്ചാര്‍ത്തേകുന്ന പുല്‍ത്തകിടികള്‍ കാണുമ്പോള്‍ ഇത് മരുഭൂമിയോഅതോ മരുപ്പച്ചയോ എന്ന് സംശയിച്ചു പോകും. ഒരു കാലത്ത് ചുട്ടു പഴുത്ത്കള്ളിമുള്‍ ചെടികള്‍ നിറഞ്ഞ അറേബ്യന്‍ മരുഭൂ പ്രദേശങ്ങളിലെ ഓരോ മണല്‍ത്തരിയുംവിനോദ സഞ്ചാര സൗകര്യങ്ങള്‍ ഒരുക്കുക വഴി സ്വര്‍ണ്ണ നാണ്യമാക്കി മാറ്റുകയാണ് ബുദ്ധിയുള്ള അറബികള്‍. വഴിയോരക്കാഴ്ച്ചകളായ അല്‍ മക്തും ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട്‌ചുവന്ന മേല്‍ക്കൂരയോടു കൂടിയ ഫെറാറി വേള്‍ഡ് എന്ന അഡ്വെഞ്ചര്‍ പാര്‍ക്ക്‌,  ഒട്ടക ക്യാമ്പുകള്‍,  ഈന്തപ്പനകള്‍ ഗാര്‍ഫ് വൃക്ഷങ്ങള്‍ ഇതെല്ലാം ഒന്നൊന്നായി സിയ എന്നെ കാണിച്ചു തന്നു കൊണ്ടിരുന്നു. ഈ “ഗാര്‍ഫ്” വൃക്ഷം യു എ ഇ യുടെ ദേശീയ വൃക്ഷം ആണെന്ന് സിയ പറഞ്ഞു.  കാണാന്‍ അത്ര ഭംഗിയൊന്നും ഇല്ലാത്ത ഈ മരങ്ങള്‍ക്ക് കടുത്ത ചൂടിനേയുംകാറ്റിനെയും ഒക്കെ ചെറുത്തു നില്‍ക്കാനുള്ള ശക്തിയുണ്ടത്രേ. ദേശീയ വൃക്ഷം ഈന്തപ്പനയാണെന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന് പറഞ്ഞപ്പോള്‍സൗദി അറേബ്യയുടെ ദേശീയ  
വൃക്ഷമാണെന്ന് അവയെന്ന് സിയയെന്ന മൊഞ്ചത്തിക്കുട്ടി എന്നെ പറഞ്ഞു മനസ്സിലാക്കി. ”
         ഷെയ്ക്ക് മൊഹമ്മദ്‌ ബിന്‍ സയെദ് റോഡിലൂടെ


 
അബുദാബിയുടെ ദേശീയ വൃക്ഷം “ഗാര്‍ഫ്”                                                                             

                                               
 "സംഹ” എന്ന സ്ഥലത്തെത്തിയപ്പോള്‍ നമ്മള്‍ പകുതി വഴിയായിരിക്കുന്നു, എന്ന് സിയ പറഞ്ഞു . "നോക്കൂ  ഒരു കാട്ടു ക്യാമല്‍ അതിലെ പോകുന്നുണ്ട്," സിയ ഒരു വശത്തേക്ക് വിരല്‍ ചൂണ്ടി, "ഏയ് കാട്ടു ക്യാമലോ  എന്താ അത് " എല്ലാവരുംകൂടി  അവളെ കളിയാക്കി.  വളര്‍ത്തുന്ന ഒട്ടകമല്ല, മരുക്കാട്ടില്‍ അലയുന്ന ഒട്ടകം എന്നേ ഉദ്ദേശിച്ചുള്ളൂ, സിയ തന്‍റെ നയം വ്യക്തമാക്കി. 
    അബുദാബിയില്‍ എത്തിയാല്‍ ആദ്യം കാണുവാന്‍ ഉദ്ദേശിച്ചിരുന്നത് ലൂവര്‍ (Louvre) എന്ന പ്രസിദ്ധമായ മ്യൂസിയമായിരുന്നു . അതിനു മുന്‍പായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അനു എന്ന് വിളിപ്പേരുള്ള, അനുപ് കൃഷ്ണന്‍ എന്ന ഞങ്ങളുടെ  ബന്ധുവിനെ ഫോണില്‍ ബന്ധപ്പെട്ടു. ചെറിയ പനിക്കോള്‍ ഉണ്ടായിരുന്ന അനുവിനോട് ഞങ്ങള്‍ അഞ്ചു പേര്‍ ഉണ്ടെന്നും, മ്യൂസിയം കണ്ടതിനു ശേഷം വഴിയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ചെല്ലാമെന്നും  ഞങ്ങള്‍ അറിയിച്ചു.
ലൂവര്‍ മ്യൂസിയം.
    ശിലായുഗം, ലോഹയുഗം, തുടങ്ങി പുരാതന കാലങ്ങളില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നില നിന്നിരുന്ന, നാണയങ്ങള്‍ ആയുധങ്ങള്‍, പടക്കോപ്പുകള്‍, ശില്‍പ്പങ്ങള്‍, പ്രത്യേക രീതിയിലുള്ള  പാത്രങ്ങള്‍, വ്യാളീ മുഖങ്ങള്‍, ശവശരീരങ്ങള്‍ അടക്കം ചെയ്തിരുന്ന പെട്ടികള്‍, ഇങ്ങനെ ആ രാജ്യങ്ങളുടെ  സംസ്കാരം തന്നെ സന്ദര്‍ശകന് ഈ മ്യൂസിയത്തില്‍ നിന്ന് കണ്ടു മനസ്സിലാക്കാവുന്നതാണ്.
    വളരെ വിശാലമായ പ്രദേശത്ത് പ്രത്യേക രീതിയില്‍ സജ്ജീകരിച്ചിരുന്ന മ്യൂസിയത്തിന് മുന്നില്‍ ഞങ്ങളെ ഇറക്കി വിട്ട് സിയയും മുനീറും, ഉച്ച നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോയി. ചെറിയ ചാറ്റമഴ നനഞ്ഞു കൊണ്ട്, കുട നിവര്‍ത്തി വച്ചിരിക്കുന്നതു പോലെ പണിതുയര്‍ത്തിയിരുന്ന ലൂവർ മ്യൂസിയം എന്ന ആ വലിയ നിര്‍മ്മിതിക്കുള്ളിലേക്ക് ഞങ്ങള്‍ നടന്നു. ചുറ്റും കടല്‍ വെള്ളം തട പോലെ കെട്ടിയിരുന്ന കെട്ടിടത്തിന്‍റെ എപ്പോഴും കറങ്ങുന്ന വാതിലിനിടയില്‍ കൂടി അല്‍പ്പം സൂത്രത്തിലും സൂക്ഷിച്ചും വേണം കയറിപ്പോകാന്‍. അറച്ചു പോയാല്‍ കയറുക വിഷമമാകും. ഉള്ളില്‍ ടിക്കറ്റ് എടുക്കുന്നവരുടെ നിരയില്‍ കയറി ടിക്കറ്റുകൾ  വാങ്ങി, ഒരാള്‍ക്ക് അറുപതു ദിറം ആയിരുന്നുവെന്നാണ്‌ ഓര്‍മ്മ .(60*18, ഏകദേശം 1080 ഇന്ത്യന്‍ രൂപയ്ക്കു മേല്‍). പന്ത്രണ്ടു ലെവലുകളുള്ള മ്യൂസിയത്തിന്‍റെ ഒരു മാപ്പ് കൌണ്ടറില്‍ നിന്ന് ലഭിച്ചതു കൂടി എടുത്തു കൊണ്ടാണ് കാഴ്ചകളിലേക്ക് പോയത്. വേണമെന്നുള്ളവര്‍ക്ക് വേറെ പണം കൊടുത്താല്‍, ടാബ് ലെറ്റ്‌ പോലെ ഒരു ഉപകരണം ലഭിക്കും, അതിന്‍റെ ഹെഡ് സെറ്റ് ചെവിയില്‍ വച്ച് നടന്നാല്‍ ഓരോ കാഴ്ചകളുടെയും വിവരണം ചെവിയില്‍ കിട്ടും. വലിയ തുക കൊടുക്കേണ്ടത് കൊണ്ട് മാത്രമല്ല, പറഞ്ഞു തരുന്നത് മനസ്സിലായില്ലെങ്കില്‍ പണം കൊടുത്തത് വ്യര്‍ത്ഥമാകും എന്നതിനാല്‍ തത്കാലം ടാബ് ലെറ്റ്‌ എടുക്കേണ്ടെന്നു തീരുമാനിച്ചു.
    ആദ്യം കയറിച്ചെന്ന മുറിയില്‍ കണ്ടത് ചിത്രപ്പണികള്‍ ചെയ്ത വീഞ്ഞു കൂജകളാണ്. അതിനടുത്ത് മരിച്ചവരുടെ വീട് എന്നര്‍ത്ഥം വരുന്ന ‘ഹൌസ് ഓഫ് ഡെഡ്(House of dead)’ കാണാം. ജ്യോമെട്രിക്കല്‍ രൂപങ്ങളില്‍ തീര്‍ത്ത ക്യുബിക്കിളുകള്‍ക്കുള്ളില്‍ കലാപരമായി പ്രദര്‍ശക വസ്തുക്കള്‍ അണിനിരത്തിയിരുന്നു എന്നത് മാത്രമല്ല, ക്യുബിക്കിളുകളുടെ അതേ രൂപം പ്രതിഫലിക്കുന്നതു പോലെ തറയില്‍ കറുത്ത വരകള്‍ കോറിയിരിക്കുന്നത് വലിയ ഒരു ഭാവനയായി തോന്നി. ജോര്‍ദാന്‍റെ ഇരട്ടത്തലയുള്ള ശില്‍പ്പം, തെക്കന്‍ മെസ്സപ്പെട്ടോമിയ ഭരിച്ചിരുന്ന പ്രാര്‍ത്ഥനാ നിരതനായ രാജാവ്, പേരിനൊപ്പം തലയില്‍ മൂര്‍ഖന്‍ പാമ്പിനെ ആലേഖനം ചെയ്ത്  കിരീടമണിഞ്ഞു സിംഹാസനസ്ഥനായ ഫറോവ രാജാവ്, ഗ്രീക്ക് രീതിയിലും ഈജിപ്റ്റിലെ രീതിയിലുമുള്ള മാര്‍ബിള്‍ കൊണ്ടുള്ള ശവപ്പെട്ടിയുടെ മൂടികള്‍ ....
                       ലൂവര്‍ മ്യൂസിയം 
ഇങ്ങനെ പോകുന്നു ഉള്ളിലെ കാഴ്ചകള്‍. ഇംഗ്ലിഷ്അറബ് കൂടാതെ ഫ്രഞ്ച് (ആണെന്ന് തോന്നുന്നു )എന്നീ മൂന്നു ഭാഷകളില്‍ പ്രദര്‍ശക വസ്തുക്കളുടെ വിവരണങ്ങള്‍ അടുത്തു തന്നെ എഴുതി വച്ചിരുന്നെങ്കിലുംവ്യക്തമായ ഒരു ധാരണ നല്‍കാന്‍ പോന്നവയായിരുന്നില്ല അവയൊക്കെയും.

കൂജകള്‍             ഇരട്ടത്തല ശില്‍പ്പം 

       പ്രാര്‍ത്ഥന നിരതനായ രാജാവ്      ഫറോവ രാജാവ്                                                            



   ആഘോഷാവസരങ്ങളിലെ പടച്ചട്ട         പത്ത് ചൈനീസ് തൂക്ക് വിളക്കുകള്‍ ചേര്‍ത്തുണ്ടാക്കിയ രൂപം                             

    
ഈജിപ്റ്റ്‌    (ശവപ്പെട്ടിയുടെ മൂടികള്‍)      ഗ്രീക്ക് 


വളരെ സമയം കൊണ്ടുള്ള നടപ്പുംവിശപ്പിന്‍റെ കാഠിന്യവും കൊണ്ട് കാഴ്ച്ചകള്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാന്‍ തീരുമാനിച്ചു. അപ്പോഴേക്കും അനു ഫോണില്‍ വിളിച്ചു വീട്ടിലേക്ക് ചെല്ലുവാനും എല്ലാവര്‍ക്കും ഭക്ഷണം റെഡിയാണെന്നും അറിയിച്ചു. നിസ്ക്കാരം കഴിഞ്ഞു സിയയും മുനീറും മ്യൂസിയത്തിന് മുന്നില്‍ വന്നതായി സന്ദേശം ലഭിച്ചതോടെ പുറത്തേക്കിറങ്ങിയ ഞങ്ങള്‍ക്ക് അശ്വിന്‍റെ മറ്റൊരു സുഹൃത്തായ ഇഫ്ത്തിക്കറിനെയും ഭാര്യയേയും കാണാന്‍ കഴിഞ്ഞു. അവരോട് അൽപ്പ സമയം  കുശലാന്വേഷണം  നടത്തിയിട്ട്  സമയം കളയാതെ അനുവിന്‍റെ "ഖലിദിയയിലുള്ള" വസതിയിലേക്ക് പുറപ്പെട്ടു.

വീടിന്‍റെ ലൊക്കേഷന്‍ മനസ്സിലാക്കി , ഗൂഗിളിനെ വഴികാട്ടിയായി നിയമിച്ച് ഞങ്ങള്‍ കാറില്‍ യാത്രയായി. അല്‍ മുഹൈരി ടൌവറിനു താഴെ ഗൂഗിള്‍ എന്ന വിശ്വസ്തനായ വഴികാട്ടി ഞങ്ങളെ കൊണ്ടെത്തിച്ചു,നിങ്ങള്‍ ചോദിച്ച സ്ഥലം ഇതാ എത്തി ഇറങ്ങിക്കോളൂ എന്ന ഭാവത്തില്‍ മൊബൈല്‍ സ്ക്രീന്‍ കാറിന്‍റെ ഡാഷ് ബോര്‍ഡിന് മുകളില്‍ അഭിമാനത്തോടെ നിന്നു.
    ഒരു സര്‍വകലാ വല്ലഭന്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായ അനുവിനെ പറ്റി രണ്ടു വാചകം ഇവിടെ  എഴുതാതിരിക്കാന്‍ ആവില്ല. എന്ത് കാര്യവും വളരെ തന്മയത്തോടെ ചെയ്യാന്‍ കഴിവുള്ള അനു, വീടിനകവും ഉദ്യാനവും കലാപരമായി സജ്ജീകരിക്കുന്നതിലും, ലഭ്യമായ വസ്തുക്കള്‍ കൊണ്ട് മനോഹരമായ അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുന്നതിലും, സമര്‍ത്ഥനാണ്. വര്‍ഷാ വര്‍ഷം കുടുംബാംഗങ്ങളെ സമ്മേളിപ്പിക്കുന്നതിലും, പരമ്പരാഗത ചടങ്ങുകളുടെ ചിട്ടയായ നടത്തിപ്പിലും സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്ന അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നാട്ടിലെയും ദുബായിലെയും ഓണാഘോഷ പരിപാടികളും, തിരുവാതിര കളിയും,പൂക്കള നിര്‍മ്മിതിയും എല്ലാം ഭദ്രമായിരിക്കും. ഇതിനുമപ്പുറം സ്ത്രീകളുടെ മേഖലയായ പാചകവും വളരെ അനായാസമായി ചെയ്യാന്‍ കഴിവുള്ള ആളാണദ്ദേഹമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യം കുറിക്കുന്നു. ഇക്കാര്യങ്ങളെല്ലാം സിയയ്ക്കും മുനീറിനും കാറിലിരുന്നു കൊണ്ട് തന്നെ, പറ്റുന്ന രീതിയില്‍ ഒന്ന് വിശദീകരിച്ചു കൊടുത്തിരുന്നു ഞങ്ങള്‍.
    ലിഫ്റ്റ്‌ കയറി ഫ്ലാറ്റിന് മുന്നിലെത്തിയ ഞങ്ങളെ അനു സന്തോഷത്തോടെ സ്വീകരിച്ചു. കുറച്ചു നേരത്തെ കുശല പ്രശ്നങ്ങള്‍ക്ക് ശേഷം ഭക്ഷണം വിളമ്പുന്നതിനായി എഴുന്നേറ്റ അനുവിനെ സഹായിക്കാന്‍ ഞങ്ങളും കൂടി. കുടുംബം നാട്ടിലായിരുന്നത് കൊണ്ട് എല്ലാം സ്വയം ഉണ്ടാക്കി വിളമ്പാന്‍ പാകത്തില്‍ എടുത്തു വച്ചിരിക്കുകയായിരുന്നു അദ്ദേഹം. അവിയലും, തോരനും, പച്ചടിയും, പുളിശ്ശേരിയും, മീന്‍കറിയും എന്ന് വേണ്ട പ്രഥമന്‍ വരെ ഉള്‍പ്പെട്ട വിഭവ സമൃദ്ധമായ ഉച്ച  ഭക്ഷണമാണ് ആ ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്കായി വച്ചു വിളമ്പിയത്. “പുലിയാണെന്ന് അറിഞ്ഞിരുന്നു, പക്ഷെ ഇത് പുപ്പുലിയാണെയ്’ സിയും മുനീറും അനുവിനെപ്പറ്റിയുഉള്ള തങ്ങളുടെ അഭിപ്രായം ഭക്ഷണ ശേഷം തുറന്നടിച്ചു. സ്നേഹോഷ്മളമായ അനുവിന്‍റെ ആതിഥ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ അടുത്ത ലക്ഷ്യമായ “ഷെയ്ക്ക് സയെദ്”(Sheik Zayed Mosque) പള്ളിയിലേക്ക് (വലിയ പള്ളി ) പുറപ്പെട്ടു.

അനുപ് കൃഷ്ണന്‍റെ വീട്ടില്‍ (മദ്ധ്യത്തില്‍ കൈ കെട്ടി ഇരിക്കുന്നത് അനു)

അബുദാബി എയര്‍ പോര്‍ട്ട്‌ റോഡിലൂടെ ഏകദേശം അര മണിക്കൂര്‍ യാത്ര ചെയ്താല്‍ വളരെ മനോഹരവും, വിസ്താരമേറിയതുമായ വലിയ പള്ളിയുടെ സമീപത്തെത്താം. പെറ്റൂണിയ പൂക്കള്‍ വര്‍ണ്ണ ചാരുത നല്‍കിയ വഴിയിലൂടെ തല ഉയര്‍ത്തി നിന്ന ആ ആരാധനാലയത്തിന്‍റെ സമീപത്തെത്തിയ ഞങ്ങള്‍ക്ക് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള അനുവാദത്തിനായി രണ്ടു മൂന്ന് കവാടങ്ങളില്‍ പോകേണ്ടി വന്നു. അത്രയ്ക്ക് സന്ദര്‍ശകരാണ്‌ നിത്യവും അവിടെ വന്നു പോകുന്നതെന്ന് മനസ്സിലാക്കണം. പള്ളിയുടെ തൂവെള്ള നിറത്തിലുള്ള താഴികക്കുടങ്ങള്‍ സായാഹ്ന വേളയില്‍ നീലാകാശത്തിലെ വെള്ളി മേഘങ്ങളുമായി സല്ലപിച്ചു നില്‍ക്കുന്നതു പോലെ കാണപ്പെട്ടു. വളരെ ഗംഭീരമായ ഒരു പള്ളി.

അബുദാബിയിലെ വലിയ പള്ളി “ഷെയ്ക്ക് സയെദ്” പള്ളി (Sheik Zayed Mosque)

ഒരു ആരാധനാലയത്തിന് വേണ്ട വിശുദ്ധിയും അച്ചടക്കവും അവിടെ കാത്തു സൂക്ഷിക്കപ്പെടുന്നതു പോലെ തോന്നി. സ്ത്രീകള്‍ക്ക് പാശ്ചാത്യ രീതിയിലുള്ള വസ്ത്ര ധാരണം, പള്ളിയ്ക്കകത്ത്‌ അനുവദിച്ചിട്ടില്ല, പക്ഷെ സന്ദര്‍ശകര്‍ പല ദേശത്ത് നിന്നും പല വേഷത്തില്‍ വരുന്നവരാണല്ലോ. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി പ്രവേശന കവാടത്തില്‍ സാധാരണ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു “ഡ്രസ്സിംഗ് റൂം “ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു . അവിടെ നിന്നും ‘അബായ’ എന്ന് പേരുള്ള ഒരു നീളന്‍ വസ്ത്രം ലഭിക്കും, തല മുതല്‍ കാലറ്റം വരെ മൂടിക്കിടക്കുന്ന അബായ ഇട്ടു കൊണ്ട് പള്ളിയിലേക്ക് പ്രവേശിക്കാം. എനിക്ക് അബായയുടെ ആവശ്യം ഇല്ലായിരുന്നെങ്കിലും ഒരു കൌതുകത്തിന്‍റെ പേരില്‍ ഞാനും അബായക്കുള്ളില്‍ കയറി. വളരെ സുഖം തോന്നി അത് ഇട്ടു കൊണ്ട് നടന്നപ്പോള്‍, പക്ഷെ ഒരു കുഴപ്പം, വീട്ടുകാരില്‍ നിന്ന് കൂട്ടം തെറ്റിപ്പോയാല്‍ അവര്‍ക്ക് നമ്മെ കണ്ടു പിടിക്കാന്‍ പ്രയാസമാകും, എല്ലാവരും അബായക്കുള്ളില്‍ പെന്‍ഗ്വിന്‍ കൂട്ടം നടക്കുന്നതു പോലെയാണ് കാണപ്പെടുക.
                     അബായ ധരിച്ച ലേഖിക 

സ്ഫടിക സമാനമായ ജലം കെട്ടി നിര്‍ത്തിയിരിക്കുന്ന വലിയ കളങ്ങള്‍ക്ക് നടുവിലൂടെ നിര്‍മ്മിച്ചിട്ടുള്ള പാതയിലൂടെ നടന്നാല്‍ പള്ളിയുടെ പ്രധാന വാതിലിനു മുന്നിലെത്താം. അവിടെ പാദരക്ഷകള്‍ സൂക്ഷിക്കുവാന്‍ നമ്പറിട്ട അറകള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു , പ്രത്യേക ഫീസ്‌ ഒന്നും അതിനു നല്‍കേണ്ടതില്ല. തിരിച്ചു വരുമ്പോള്‍ നമ്പര്‍ ഓര്‍ത്താല്‍ ചെരുപ്പുകള്‍ വേഗം എടുത്തു കൊണ്ടു പോരാം, അത്രേയുള്ളൂ. പാദരക്ഷകള്‍ നല്‍കി മുന്നോട്ടു നടക്കുമ്പോള്‍ വെള്ള മാര്‍ബിളില്‍ മനോഹരമായ കൊത്തുപണികള്‍ ചെയ്ത നീളന്‍ ഇടനാഴികളാണുള്ളത്. അവയുടെ വലതു വശം വലിയ ഒരു നടു മുറ്റമാണ്. പ്രത്യേക അവസരങ്ങളില്‍ കൂട്ടമായി ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്ന സ്ഥലമാണ് അത് എന്ന് സിയ പറഞ്ഞു തന്നു . കൊത്തുപണികളാല്‍ അലങ്കൃതമായ വൃത്തിയും വെടിപ്പുമുള്ള ഇട നാഴികളില്‍ കൂടി നടക്കുമ്പോള്‍ ‘അള്ളാഹു അക്ബര്‍’ മന്ത്രങ്ങള്‍ കൊണ്ട് ആ ദേവാലയാന്തരീക്ഷം പവിത്രമാക്കപ്പെടുന്നതു പോലെ തോന്നി. പരി പാവനമായ നടവഴികളില്‍ കൂടി വീണ്ടും നടന്നെത്തിയത്‌ വര്‍ണ്ണ ശബളമായ പരവതാനി വിരിച്ച ഒരു ഹാളിലേക്കായിരുന്നു. പള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട ഈ ഹാളില്‍ വളരെ മനോഹരമായ അലങ്കാര തൂക്കു വിളക്കുകള്‍ പ്രഭ ചൊരിയുന്നതു കാണാമായിരുന്നു.
ഭിത്തിയില്‍ അര്‍ദ്ധ വൃത്താകൃതിയില്‍ ഉള്ള ‘മിഹ്രബ് ‘(Mihrab) ‘കിബ്ലയെ’ (Qibla) സൂചിപ്പിക്കുന്നു. മെക്കയിലെ കാബയുടെ ദിശ സൂചിപ്പിക്കുന്ന ഈ ‘കിബ്ല ഭിത്തിയ്ക്ക്’(Qibla wall) അഭിമുഖമായി ഇരുന്നു വേണം ഒരു മുസ്ലിം പ്രാര്‍ത്ഥന നടത്തേണ്ടത്. കൂടാതെ ഇവിടെ മിന്‍ബാര്‍ (Minbar)’ എന്നൊരു പ്ലാറ്റ്ഫോമും കാണാം. അവിടെ നിന്നാണ് മുസ്ലിം പുരോഹിതനായ ഇമാം പ്രഭാഷണം നടത്തുന്നത് .വളരെ ആളുകള്‍ക്ക് ഒരുമിച്ച് ഈ ‘കിബ്ല ഭിത്തിയ്ക്ക്’ അഭിമുഖമായി ഇരുന്ന് പ്രാര്‍ത്ഥന നടത്തുതിനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഈ ദേവാലയത്തില്‍ ചെയ്തിരിക്കുന്നത്. നിര്‍മ്മലവും ശാന്തിയുടെ സങ്കേതവുമായ ആരാധനാലയത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജവും സന്തോഷവുമായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. പാദുകങ്ങള്‍ തിരിച്ചെടുത്ത്‌ എന്‍റെ അബായ വേഷം തിരിച്ചു കൊടുക്കുന്നതിനായി പോകുന്ന വഴി അകലേക്ക്‌ ചൂണ്ടിക്കൊണ്ട്, അവിടെയാണ് ‘ഷെയ്ക്ക് സയെദ്’ ന്‍റെ ഖബര്‍ ഉള്ളതെന്നും, വേണമെങ്കില്‍ അങ്ങോട്ട്‌ നടന്നാല്‍ അത് കൂടി കാണാമെന്നും, സിയ പറഞ്ഞു.

പക്ഷെ കുറെ നേരമായി നടന്നും നിന്നും ക്ഷീണിതരായ ഞങ്ങള്‍ അബായ തിരികെ കൊടുത്ത് ദുബായിലേക്കുള്ള മടക്ക യാത്രയ്ക്കായി കാറില്‍ കയറി.
    ഷെയ്ക്ക് സയെദ് ബിന്‍ സുല്‍ത്താന്‍ റോഡിലൂടെയുള്ള മടക്ക യാത്രയിൽ  മുനീര്‍ എന്ന ഡ്രൈവിംഗ് വിദഗ്ദ്ധനായ ചെറുപ്പക്കാരന്‍ കാര്‍ ദുബായ് ലക്ഷ്യമാക്കി പായിച്ചു കൊണ്ടിരുന്നു. പതുക്കെപ്പതുക്കെ പകല്‍ ഇരുളിനെ ഒരു നേര്‍ത്ത അബായ വസ്ത്രം പോലെ അണിഞ്ഞു തുടങ്ങി. പിന്‍ സീറ്റിലിരുന്നവര്‍ ഓരോരുരത്തരായി മയക്കത്തിലേക്ക് കൂപ്പു കുത്തി.
    അറേബ്യന്‍ രാജ്യങ്ങള്‍ പോലെയുള്ള വികസിത രാഷ്ട്രങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ , ടാക്സി ഡ്രൈവര്‍മാരാണെങ്കില്‍ കൂടി മൊബൈല്‍ ഫോണില്‍ മാപ്പ് സെറ്റ് ചെയ്തിട്ട് മാത്രമേ യാത്ര തുടങ്ങുകയുള്ളൂ എന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ, കാരണം നിരവധി ലെയിനുകള്‍ പോകുന്ന വിസ്താരമുള്ള നിരത്തുകളില്‍ വഴി തെറ്റിയാല്‍ ഉടന്‍ വണ്ടി നിര്‍ത്തി തിരിച്ച് പോകാന്‍ സാധിക്കില്ലല്ലോ. പോരാത്തതിന് ഓരോ റോഡിലും ഓടേണ്ട വേഗതക്കും ചട്ടമുണ്ട്, ചില സ്ഥലത്ത് 140 കി മീ ആണെങ്കില്‍ മറ്റു ചില സ്ഥലങ്ങളില്‍ അത്  120 ആയിരിക്കും. ഈ വേഗതയും ഫോണില്‍ സെറ്റ് ചെയ്തു വയ്ക്കും, എപ്പോഴെങ്കിലും അതില്‍ കവിയുകയോ കുറയുകയോ ചെയ്‌താല്‍ ഫോണില്‍ നിന്ന് ബീപ് ശബ്ദം കേട്ട് തുടങ്ങും. ഞങ്ങളുടെ മടക്ക യാത്രയ്ക്കിടയില്‍ ഒരിടത്ത് വന്നപ്പോള്‍ മുനീര്‍ മെയിന്‍ റോഡില്‍ നിന്ന് മറ്റൊരു വഴിയിലേക്ക് കാര്‍ ഓടിച്ചു കൊണ്ട് പോയി ഒരു പെട്രോള്‍ പമ്പില്‍ നിര്‍ത്തി. അത് ഇന്ധനം നിറയ്ക്കുവാന്‍ ആയിരുന്നില്ല മറിച്ച് വഴി ചെറിയ രീതിയില്‍ തെറ്റിയോ എന്ന് സംശയ നിവാരണം നടത്തുന്നതിന് വേണ്ടിയായിരുന്നു. വഴി തിട്ടപ്പെടുത്തിയിട്ട് മുന്നോട്ടു നീങ്ങി,  ദുബായ് ബോര്‍ഡറിലുള്ള  ലാസ്റ്റ് എക്സിറ്റിലെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു ‘റിഫ്രെഷ്മെന്‍റ് ഏരിയാ” യില്‍ കൂടി ഒരു പ്രദിക്ഷണം നടത്തി നേരെ ദുബായിലെ ‘സബേല്‍ പാര്‍ക്ക് ‘എന്ന ഗ്ലോ ഗാര്‍ഡനു മുന്നില്‍  മുനീർ കാര്‍ നിര്‍ത്തി.
                   സബേല്‍ പാര്‍ക്ക് -ഗ്ലോ ഗാര്‍ഡന്‍

സമയം വളരെ വൈകിയിരുന്നതു കൊണ്ട് ഷാര്‍ജ്ജയില്‍ താമസിച്ചിരുന്ന  സിയ മുനീര്‍ ദമ്പതികള്‍ ഞങ്ങളോട് വിട പറഞ്ഞ് പോകാനൊരുങ്ങി. വല്ലാത്ത ഒരു നഷ്ടബോധം തോന്നി ഞങ്ങള്‍ക്ക്, കാരണം ഇത്രയും നേരംകൊണ്ട് ആ കുട്ടികള്‍ ഞങ്ങളുടെ മനസ്സിനെ അത്രത്തോളം സ്വാധീനിച്ചു കഴിഞ്ഞിരുന്നു. നന്ദി പറയാന്‍ വാക്കുകളില്ലാതെ, സ്നേഹം ഈറനാക്കിയ മിഴികളോടെസര്‍വശക്തനായ ദൈവം അവര്‍ക്ക് നല്ലത് വരുത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ, അവര്‍ പോകുന്നത് നോക്കി ഞങ്ങള്‍  നിന്നു.
സത്യത്തില്‍ എനിക്ക് ഗ്ലോ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ യാത്രാക്ഷീണം കൊണ്ട്  ആഗ്രഹം തോന്നിയിരുന്നില്ല . പിന്നെ സാരമില്ല അവസരങ്ങള്‍ എന്നും ലഭിക്കുകയില്ലല്ലോ, കിട്ടുമ്പോള്‍ മടി പിടിക്കാതെ ഉത്സാഹമായി പോയിക്കാണാം എന്ന് കരുതി. ടിക്കറ്റ് കൌണ്ടറില്‍, ഗ്ലോ ഗാര്‍ഡനിലേക്ക് കൂടാതെ, മഞ്ഞിന്‍റെ ഒരു കൂടാരത്തിലേക്കും, ദിനോസറുകളുടെ ലോകത്തേക്കും ഉള്ള ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. എല്ലാവരും ക്ഷീണിതരായിരുന്നതിനാല്‍ ഗ്ലോ ഗാര്‍ഡന്‍ കണ്ടിട്ട് മടങ്ങിപ്പോകാം എന്ന് തീരുമാനിക്കുകയായിരുന്നു.



പ്രകാശത്തിന്‍റെ ഒരു പൂരമായിരുന്നു മുന്നോട്ടു ചെല്ലുമ്പോള്‍ ഞങ്ങളെ വരവേറ്റത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും, വന്യ ജീവികളുടെയും, മറ്റ് ആകര്‍ഷക വസ്തുക്കളുടെയും, ചെറുതും വലുതുമായ രൂപങ്ങള്‍, വിവിധ നിറങ്ങളിലുള്ള വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചു പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു  അവിടെ. കൊച്ചു കുട്ടികള്‍ക്ക് ഏറെ കൌതുകം തോന്നാനിടയുള്ള പാര്‍ക്കില്‍ കുറച്ചു നേരം ചുറ്റി തിരിഞ്ഞ് വരും ദിവസങ്ങളിലെ യാത്രാ പരിപാടികളുടെ ഒരു രൂപ രേഖ തയ്യാറാക്കിയിട്ട്, ടാക്സിയില്‍ കയറി കരാമ എന്ന സ്ഥലത്തേക്ക് ഭക്ഷണം കഴിക്കുന്നതിനായി പോയി.
കരാമയിലെ ‘ആരാമം’ എന്ന ഹോട്ടലില്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്നതു പോലെയുള്ള കഞ്ഞിയും പുഴുക്കും ഒക്കെ ഉണ്ടെന്ന് മകന്‍ പറഞ്ഞ് അറിയാമായിരുന്നു, എന്നാല്‍പ്പിന്നെ അതൊന്നു രുചിക്കാം എന്ന് വിചാരിച്ചാണ് അവിടെയ്ക്ക് പോയത്. അവധി ദിവസം കൂടി ആയിരുന്നതിനാല്‍ അവിടെ അസാധാരണമായ  തിരക്കായിരുന്നു. ഉള്ളിലുള്ള ഇരിപ്പിടങ്ങള്‍ നിറഞ്ഞു കവിഞ്ഞിട്ട്‌ പുറത്തുള്ള ചെറിയ പന്തലിലും ആള്‍ക്കാര്‍ ഇടം പിടിച്ചിട്ടുണ്ടായിരുന്നു . ആരെങ്കിലും എഴുന്നേല്‍ക്കുമ്പോള്‍ സീറ്റ് റാഞ്ചി എടുക്കുന്നതിനായി കുറേ ആള്‍ക്കാര്‍ തയ്യാറെടുത്തു നില്‍പ്പുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഹോട്ടലിന്‍റെ ഉള്ളിലുള്ള ഇരിപ്പിടങ്ങള്‍ തന്നെ കിട്ടി. ഭക്ഷണം വിളമ്പുന്നവരും കഴിക്കുന്നവരും എല്ലാം മലയാളികള്‍, കേരളത്തിലെ ഒരു ഹോട്ടലില്‍ ഇരിക്കുന്ന പ്രതീതിയാണ് ഉണ്ടായത്. കഞ്ഞിയ്ക്ക് ഓര്‍ഡര്‍ കൊടുത്ത് ഞാനും മകനും കാത്തിരുന്നു, ചേട്ടന്‍ ചപ്പാത്തിയും കറിയുമാണ് ആവശ്യപ്പെട്ടിരുന്നത്, അത് വേഗം കിട്ടുകയും ചെയ്തു. കുട്ടികളും വലിയവരും എല്ലാം കൂടി നല്ല ബഹളമായിരുന്നു  ഇടുങ്ങിയ ആ ഭക്ഷണശാലയില്‍. കുറച്ചു കഴിഞ്ഞപ്പോള്‍ അകം കുഴിഞ്ഞ ഒരു സ്റ്റീല്‍ പാത്രത്തില്‍ നല്ല ചൂട് കഞ്ഞി ഞങ്ങൾക്ക് മുന്നിൽ  കൊണ്ടു വന്നു വച്ചു. ചെറുപയര്‍ തോരനും ,കപ്പ, കാച്ചില്‍, കിഴങ്ങ് ഇവ പുഴുങ്ങിയത്, തേങ്ങാച്ചമ്മന്തി, മുളക് ചമ്മന്തി, അച്ചാര്‍ ഇങ്ങനെ കുറെ പരിവാരങ്ങളോടും കൂടിയായിരുന്നു  കഞ്ഞിയുടെ വരവ്. തിരക്കിന്‍റെ കൂടുതല്‍ കൊണ്ട് പപ്പടം തരാന്‍ അവര്‍ മറന്നു, എങ്കിലും ഞങ്ങള്‍ നിര്‍ത്താതെ പപ്പടം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവസാനം കാച്ചിയ പപ്പടം എത്തി, സാധാരണയായി ചുട്ട പപ്പടമാണ് ലഭിക്കുക എന്ന് മകന്‍ പറഞ്ഞു, അതിന്‍റെ സ്റ്റോക്ക് കഴിഞ്ഞിട്ടുണ്ടാകണം , ഞങ്ങള്‍ സമാധാനിച്ചു. സമൃദ്ധമായ അത്താഴം കഴിച്ച് വിശ്രമിക്കുന്നതിനായി ഹോട്ടലിലേക്ക് മടങ്ങി.
ജോര്‍ജിയ യാത്രയും, ആറേഴു ദിവസമായുള്ള ഓഫീസിലെ ജോലിക്കൂടുതലും സമ്മാനിച്ച ക്ഷീണവും ഉറക്കച്ചടവും, അശ്വിന്‍റെ മുഖത്ത് നിന്ന് വായിച്ചറിഞ്ഞ ഞങ്ങള്‍ പിറ്റേ ദിവസത്തെ പരിപാടികള്‍ കുറച്ച് വൈകി ആരംഭിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. നന്നായി ഉറങ്ങാന്‍ ഉപദേശിച്ച് മകനെ അവന്‍റെ താമസ സ്ഥലത്തേക്ക് യാത്രയാക്കിയെങ്കിലും, ഞങ്ങളുടെ സമയക്കുറവു പരിഗണിച്ച് പ്രഭാതത്തില്‍ തന്നെ ഞങ്ങളെ കാഴ്ചകള്‍ കാണിക്കുനതിനായി കൂട്ടുകാരായ രെഞ്ചുവിനെയും , അരുണിനേയും, അവന്‍ ചുമതലപ്പെടുത്തി വിട്ടു.


                       ദുബായ് വിശേഷം.....................തുടരും