2017, ഡിസംബർ 22, വെള്ളിയാഴ്‌ച

വിരഹം






വിരഹം



   

അറിയാതൊരളിയായിന്നകതാരിലെത്തിയി-
ട്ടതിലോലമനുരാഗ കുസുമം വിടര്‍ത്തിയി-
ട്ടനുദിനമനുനയ ഭാഷണം കൊണ്ടെന്നെ
അനുരാഗ വിവശയായ് മാറ്റിയില്ലേ?
അതിഗൂഡമൊരുനാളെന്നധരങ്ങള്‍ ചേര്‍ത്തു വച്ച-
നുരാഗ മുദ്രകള്‍ ചാര്‍ത്തിയില്ലേ ?
ഇടതൂര്‍ന്ന മുടിയിഴകള്‍ ഇഴപിരിച്ചംഗുലി
ചടുലമായ് ചിത്രം രചിച്ചതില്ലേ ?
ആനന്ദനിര്‍വൃതിയിലാമാറിലണയുമ്പോ-
ളടിമുടി കോരിത്തരിച്ചതില്ലേ!
തളിരിടും ലതപോലെ തനുവാകെ നിന്‍റെയാ
പരിലാളനത്തില്‍ പൂത്തുലഞ്ഞു !
കാലമങ്ങൊഴുകവേയകലം കവിയുമോ ?
കാണാത്തതെന്താണെന്നാരാഞ്ഞുവോ?
പൂവിട്ട മോഹങ്ങള്‍ എല്ലാം കരിഞ്ഞു പോയ്‌
വേര്‍പാടു തന്‍റെയാ കദനാഗ്നിയില്‍.
എന്തിനീ പാഴ്മുളം തണ്ടിനെയെന്‍റെ കണ്ണാ
ചുണ്ടില്‍ കുഴലാക്കി ചേര്‍ത്തു വച്ചു?
കമ്പികള്‍ പൊട്ടിത്തകര്‍ന്നൊരീ വീണയെ-
യിമ്പമായ് ശ്രുതിമീട്ടി,യെന്തിനായി ?
പൂഴിയിലാഴ്ന്നൊരീ പാഴ് ശിലയെന്തിനു
ചാരു മനോഹര ശില്‍പമാക്കി?
ആശതന്‍ വിത്തുകള്‍ പാകി മുളപ്പിച്ചി-
ട്ടാരോരുമറിയാതെ പോയിതെങ്ങോ ?
നീയണയുന്നൊരു നാളെണ്ണി നില്‍പ്പൂ ഞാന്‍
അണയാത്ത  മിഴിയുമായെത്ര കാലം!
വന്നീടുമെന്നെന്‍റെയുള്ളം നിനയ്ക്കിലും
വന്നാലുമാകില്ലയന്നെന്നപോലെ !
അകലെയങ്ങാകിലും അരികിലുണ്ടെങ്കിലും
അകതാരില്‍ നിന്നെന്‍റെയാശംസകള്‍!

                                           -നന്ദ –

       

5 അഭിപ്രായങ്ങൾ: