2025, ജൂൺ 7, ശനിയാഴ്‌ച

        ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

                                               ഭാഗം 4

കോറൽ ഐലൻഡും .. ടൈഗർ ടോപ്പിയയും

ഇല്യൂഷൻ സ്വപ്നങ്ങൾ കണ്ടുറങ്ങിയ ഞങ്ങൾ പട്ടയായിലെ രണ്ടാം ദിവസം രാവിലെ തന്നെ  കടൽക്കാഴ്ചകൾ കാണാൻ വേണ്ടി  പ്രഭാത ഭക്ഷണം കഴിച്ച്  തയ്യാറായി ലോഞ്ചിലെത്തി. റെസ്റ്റോറൻറിൽ പ്രഭാത ഭക്ഷണത്തിന്  വൈവിധ്യം കുറച്ച് കുറവായിരുന്നെങ്കിലും തീരെ പ്രതീക്ഷിക്കാതെ നല്ല ഇഡ്ഡലിയും സാമ്പാറും ചട്ണിയും ലഭിച്ചതോടെ ഞങ്ങൾക്ക് സന്തോഷമായി. ഉള്ള സമയം കൊണ്ട് ഹോട്ടലിന്റെ മനോഹരമായ ഉദ്യാനങ്ങൾ പശ്ചാത്തലമാക്കി കുറേ സ്നാപ്പ്കൾ എടുത്തിട്ട് എല്ലാവരും ബസിൽ കയറി . കുശലാന്വേഷണങ്ങൾക്ക് ശേഷം ഉമി എല്ലാവരോടുമായി ബസിന് പുറത്തേക്ക് നോക്കുവാൻ പറഞ്ഞു. മഴ കഴിഞ്ഞ് പറമ്പിൽ മുളച്ചു നിൽക്കുന്ന മുത്തങ്ങച്ചെടികൾ പോലെ പാതയ്ക്കിരു വശവും നിരന്നു കാണപ്പെട്ടത്  മസാജ് സെന്ററുകളുടെ ബോർഡുകളായിരുന്നു . മസാജ് കേന്ദ്രങ്ങൾ പണ്ട് മുതൽക്ക്  തന്നെ പട്ടയായിൽ വ്യാപകമായി ജനപ്രീതിയാർജ്ജിച്ച ഒരു കാര്യമാണെന്നും അത് ചെയ്യണമെന്നുള്ളവർക്ക്   കടൽ പരിപാടി കഴിഞ്ഞ് വരുമ്പോഴേക്ക് വിശ്വസിക്കാവുന്ന ഒരു  സ്ഥലത്ത് ബുക്ക് ചെയ്തു തരാമെന്നും  ഉമി പറഞ്ഞു. കാര്യങ്ങൾ വേണ്ടത് പോലെ അറിയാതെ മസാജിന് പോയാൽ ചതിക്കപ്പെടുമെന്നും ഗവൺമെന്റ് സർട്ടിഫൈ ചെയ്തിട്ടുള്ള കേന്ദ്രങ്ങളിലേക്ക് മാത്രമേ ഉമിയെ പോലെയുള്ള ഗൈഡുകൾ ടൂറിസ്റ്റുകളെ കൊണ്ടു പോകുകയുള്ളൂ എന്നും  രണ്ട് മണിക്കൂർ സമയത്തേക്ക് 600 ബാത്ത് ആണ് നൽകേണ്ടതെന്നുമുള്ള കാര്യങ്ങൾ അവർ വിശദീകരിച്ചു തന്നു  .  


                           പട്ടയായിലെ മസാജ് കേന്ദ്രം           

 

   മസാജ് വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതിനിടയിൽ തന്നെ “ ല ബാലി പിയർ” എന്ന സ്ഥലത്തേക്ക് ബസ് എത്തിക്കഴിഞ്ഞിരുന്നു .വിനോദ സഞ്ചാരികളെക്കൊണ്ടും കച്ചവടക്കാരെ കൊണ്ടും ബീച്ച് സജീവമായിരുന്നു.  പട്ടയ എന്ന് എഴുതി വച്ചിരുന്ന ചെറിയ ഒരു മല പശ്ചാത്തലമാക്കി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കലായിരുന്നു പിയറിലെത്തിയ ഞങ്ങളുടെ  ആദ്യ പരിപാടി . അവിടെ നിന്ന് ഒരു പാലത്തിലൂടെ നടന്നു വേണമായിരുന്നു ബോട്ട് ജെട്ടിയിലേക്ക് പോകുവാൻ . പാലത്തിലൂടെ വരുന്നവരെയൊക്കെ തടഞ്ഞു നിർത്തി ഒരാൾ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു . സുരക്ഷാ കാര്യങ്ങൾക്ക് വേണ്ടിയാണിതെന്ന് കരുതിയ എനിക്ക് തെറ്റി, കടൽ വിനോദങ്ങളെല്ലാം കഴിഞ്ഞ് തിരികെ വരുമ്പോൾ  ഫോട്ടോ ഫ്രെയിമിലിട്ട് കയ്യിൽ തരും 100 ബാത്ത് കൊടുക്കണം അതായിരുന്നു ബിസിനസ് . നമ്മുടെ ഫോണിൽ എടുത്ത ഫോട്ടോകൾ തന്നെ ഇഷ്ടം പോലെയുണ്ട് പിന്നെ പണം കൊടുത്ത് എന്തിനാണ് വാങ്ങുന്നത് ?ഏതായാലും ഫോട്ടോ എടുത്തത് എടുത്തു- വാങ്ങണോ  വേണ്ടയോ എന്ന് നമ്മളല്ലേ തീരുമാനിക്കുന്നത്. ഫോട്ടോക്കാരനെ പിന്നിട്ട് ഞങ്ങൾ ബോട്ട് ജെട്ടിയിലേക്ക് ആഞ്ഞു നടന്നു.  കോറൽ ഐലൻഡ് യാത്രയിൽ ഉമിയെ സഹായിക്കാൻ വേണ്ടി ലോക്കൽ ഗൈഡായ ഒരു വനിത കൂടി അവിടെ വന്നിട്ടുണ്ടായിരുന്നു . ഗ്രൂപ്പ് അംഗങ്ങളെ സ്പീഡ് ബോട്ടിൽ കയറ്റാനും മറ്റും അവരും സഹായത്തിന് കൂടി . കയറിയതുമല്ല ബോട്ട് ഒറ്റ പറക്കലായിരുന്നു . യാത്രക്കാരുടെ തൊപ്പിയും മുടിയും വസ്ത്രങ്ങളും എല്ലാം പറത്തിക്കൊണ്ട് ഒരഞ്ചു മിനിറ്റിനുള്ളിൽ നടുക്കടലിൽ സ്ഥാപിച്ചിരുന്ന ഒരു പ്ലാറ്റ് ഫോമിനരികിലെത്തിയ ബോട്ട്   എല്ലാവരെയും അതിലേക്ക് കയറ്റി വിട്ട ശേഷം പാഞ്ഞു പോയി  . പ്ലാറ്റ് ഫോമിലേക്ക് കയറിച്ചെന്നപ്പോൾ തന്നെ കടൽക്കളികൾക്ക്  പറ്റിയ വസ്ത്രങ്ങളും മറ്റും  വിൽക്കുന്ന ചെറിയ കടകളും അവയ്ക്കരികിൽ കുറേ ഇരിപ്പിടങ്ങളും കണ്ടു .കുറേ നേരം അവിടെയിരുന്ന്  കടലിനെ കണ്ണു നിറയെ കണ്ടു.  നമുക്കറിവില്ലാത്ത  എന്തൊക്കെയൊ  കാര്യങ്ങൾ  ഒളിപ്പിച്ചു വച്ചിരിക്കുന്ന കള്ളിക്കടലമ്മയെ കണ്ടിരിക്കുമ്പോൾ  ഒരാൾ വന്ന് ബഞ്ചിൽ കയറി നിന്ന് കൊണ്ട് അവിടെ ആസ്വദിക്കാവുന്ന  ആക്റ്റിവിറ്റീസ് ഏതൊക്കെയാണെന്നും  അതിനൊക്കെ എത്ര ചിലവുണ്ടാകുമെന്നും പറഞ്ഞു തന്നു. താത്പര്യമുള്ളവർക്ക് പങ്കെടുക്കാം ,പേടിയുള്ളവർക്ക് കൂട്ടുകാരുടെ സാഹസികത കണ്ട് ആസ്വദിച്ച് വേണമെങ്കിൽ പ്രചോദനമുൾക്കൊണ്ട് ഒരു പറവയെപ്പോലെ കടലിന് മുകളിലൂടെ പറക്കാം അല്ലെങ്കിൽ വെറുതെ കാഴ്ച കണ്ടിരിക്കാം . ഗ്രൂപ്പിലെ ധൈര്യ ശാലികൾ പലരും അവിടെ വച്ച്  800 ബാത്തിന്റെ പാരാ സെയിലിംഗ് നടത്തി ചാന്ദ്ര യാത്രികരെ പോലെ തിരിച്ചു വന്നു. ചിലർ കൂടുതൽ പണം കൊടുത്ത്  ബനാന ബോട്ട് റൈഡും , കടലിനടിയിലൂടെയുള്ള നടത്തവും എല്ലാം ബുക്ക് ചെയ്തു. പാര സെയിലിംഗ് കഴിഞ്ഞതോടെ എല്ലാവരെയും മറ്റൊരു ബോട്ടിൽ കയറ്റി കുറച്ചു ദൂരം കൊണ്ടുപോയി . കടൽ നടത്തം പോലെയുള്ള പരിപാടികൾ ബുക്ക് ചെയ്തവരെ മാത്രം നടുക്കടലിൽ ഉണ്ടായിരുന്ന മറ്റൊരു ഉരുവിലേക്ക് ഇറക്കി വിട്ടിട്ട് ബാക്കിയുള്ളവരെയും കൊണ്ട് ബോട്ട് കോറൽ  ദ്വീപിലേക്ക് പോയി. . ഞങ്ങളാകട്ടെ  സാഹസികതയ്ക്കൊന്നും മുതിരാതെ കോറൽ ദ്വീപിലെ   മണൽപ്പരപ്പിലുള്ള കുടക്കീഴിൽ കൊച്ചു വർത്തമാനം പറഞ്ഞും സ്നാക്സ് കൊറിച്ചും ബീച്ച് കസേരകളിൽ മലർന്നു കിടന്ന് വിശ്രമിച്ചു. കടൽ നടത്തം പോലെയുള്ള സാഹസിക വിനോദങ്ങൾ കഴിഞ്ഞ്  ഉപ്പുവെളളം ഇറ്റ് വീഴുന്ന വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച വെള്ള മണൽത്തരികളുമണിഞ്ഞ് വിജയശ്രീ ലാളിതരായി വന്ന കൂട്ടുകാരെ പലഹാരങ്ങൾ നൽകി ഞങ്ങൾ ആദരിച്ചു.

    

  കടലിന് മുകളിലൂടെ പറക്കുന്ന കൂട്ടുകാർ - പാര സെയിലിങ് 

ഉച്ചയോടെ കോറൽ  ഐലന്റിലെ കാഴ്ചകൾ അവസാനിപ്പിച്ച് ഞങ്ങൾ പിയറിലേക്ക് മടങ്ങി. കടലോളങ്ങളിലൂടെ  കുതിച്ച് തെറിച്ച് പിയറിലേക്കുള്ള ഏഴു കിലോ മീറ്റർ ദൂരം , 15 മിനിറ്റ്  സമയം കൊണ്ട് പൂർത്തിയാക്കിയിട്ട് ഞങ്ങളെ കൊണ്ടു വന്ന കടൽ ശകടം എങ്ങോട്ടോ പാഞ്ഞു പോയി. കൂടുതൽ സഞ്ചാരികളെ കയറ്റി വരുമാനമുണ്ടാക്കാനാണ് ഇവരുടെ ഈ മരണപ്പാച്ചിൽ ! ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറുള്ളവർ !!! ജെട്ടിയിൽ നിന്ന് പാലത്തിലൂടെ ബസിനടുത്തേക്ക് നടക്കുന്ന സമയത്ത് നേരത്തെ കണ്ട ഫോട്ടോ ഷൂട്ട്കാരൻ ഫ്രെയിമിലാക്കിയ ഫോട്ടോയുമായി അരികത്ത് വന്നെങ്കിലും, ഉള്ളതിൽ കൂടുതൽ സൌന്ദര്യമൊന്നും ഫോട്ടോയിൽ കാണാഞ്ഞതിനാൽ അത് വാങ്ങാതെ ഞങ്ങൾ  ബസിൽ  കയറി ഇരുന്നു . ചുട്ടു പൊള്ളുന്ന വെയിലിൽ ബീച്ചിൽ കറങ്ങി നടക്കുകയും  കടലിലേക്ക് ചാടുകയും ചെയ്യുന്ന  ഇത്തിരി തുണിയുടുത്ത മദാമ്മമാരെയും, സായിപ്പന്മാരെയും അസൂയയോടെ ബസിലിരുന്നു കൊണ്ട് ഞങ്ങൾ നോക്കിക്കണ്ടു . ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും എത്തിയതോടെ ഉച്ചഭക്ഷണം കഴിക്കുക എന്നതായിരുന്നു അടുത്ത ആവശ്യം. വലിയ ലുക്കൊന്നും ഇല്ലായിരുന്നെങ്കിലും നല്ലൊരു മലയാളി  റെസ്റ്റോറൻറിലായിരുന്നു ഊണ് കഴിക്കാൻ കയറിയത് . പുല്ല് തീനികൾക്ക് കടുക് മാങ്ങയും ,രസവും,സാമ്പാറും ,തോരനും കിട്ടിയെങ്കിൽ മാംസാഹാരികൾക്ക് നല്ല ഒന്നാംതരം ചിക്കൻ ഫ്രൈ ആയിരുന്നു കാഞ്ഞിരമറ്റം സ്വദേശിയായ  അമീറിന്റെ ഹോട്ടലിൽ  വിളമ്പിത്തന്നത് . നാട്ടിൽ നിന്ന് പോയതിൽ പിന്നെ ആദ്യമായി കിട്ടുന്ന മലയാള രുചിയിൽ ഞങ്ങൾ കമഴ്ന്നു വീണതോടെ പാവം അവർക്ക് ചിക്കൻ ഫ്രൈ രണ്ടാമതും ഉണ്ടാക്കേണ്ടി വന്നു എന്നാണറിഞ്ഞത് . ഇത്ര നല്ല രുചിയുള്ള ഭക്ഷണം തന്ന അമീറിനും ഹോട്ടൽ ജീവനക്കാർക്കും നന്ദി പറഞ്ഞു കൊണ്ട്  ഫളോട്ടിങ് മാർക്കറ്റിലേക്കാണ് ഞങ്ങൾ പോയത് . ഊണ് കഴിഞ്ഞ് നേരെ ഹോട്ടലിലേക്ക് പോകാനായിരുന്നു ആദ്യ തീരുമാനം,  പക്ഷേ ഫ്ളോട്ടിങ് മാർക്കറ്റ് ഊണ് കഴിച്ച ഹോട്ടലിന് സമീപത്ത് തന്നെ ആയിരുന്നതിനാൽ അത് കൂടി കണ്ടിട്ട് താമസ സ്ഥലത്തേക്ക് പോയാൽ മസാജിന് പോകേണ്ടവർക്ക് അതിനും വിശ്രമിക്കേണ്ടവർക്ക് അതിനുമുള്ള സമയവും സൌകര്യവും കിട്ടുമെന്നുള്ളത് കൊണ്ട് ‘കമ്മറ്റി’ പരിപാടിയിൽ ഒരു ചെറിയ മാറ്റം വരുത്തുകയായിരുന്നു.

ഫ്ലോട്ടിങ് മാർക്കറ്റ്       

പട്ടയ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഫ്ലോട്ടിങ് മാർക്കറ്റ് . ഒരു ചെറിയ നദിയിലെ ബോട്ട് സവാരിയിലൂടെ തായ് ജനതയുടെ ലളിതമായ ജീവിത രീതികളും അവരുടെ ഉൽപ്പന്നങ്ങളും ഭക്ഷണ വൈവിധ്യങ്ങളും   പരിചയപ്പെടാനുള്ള അവസരമാണ്  ഈ യാത്രയിൽ നമുക്ക് ലഭിക്കുന്നത്.   വീതി കുറഞ്ഞ നദിയുടെ ഇരു കരകളിലുമായി വിശേഷ തരം തേക്ക് തടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള തായ് ശൈലിയിലുള്ള കര കൌശല വസ്തുക്കളും, വസ്ത്രങ്ങളും, ആഭരണങ്ങളും , നിത്യോപയോഗ വസ്തുക്കളും ബോട്ടിലിരുന്ന് കാണാൻ നല്ല രസമായിരുന്നു . ചെറിയ തട്ട് മേശകൾ  വച്ച് അപ്പപ്പോൾ   ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി  വിൽക്കുന്ന കാഴ്ചയും യാത്രയ്ക്കിടയിൽ കണ്ടു. പത്ത് പതിനഞ്ചു നിമിഷ നേരത്തെ സവാരി അവസാനിപ്പിച്ച് വഞ്ചി കരയോടടുപ്പിച്ചതോടെ ഉമി തന്നിരുന്ന നിർദ്ദേശ പ്രകാരം പച്ച "ആരോ" അടയാളങ്ങൾ (green arrows ) നോക്കി ഞങ്ങൾ തിരികെ നടന്നു.  കടകളുടെ ഓരം ചേർന്നു പോകുന്ന ഹരിത രേഖകളിൽ കൂടി  തായ് സംസ്കാരത്തിന്റെ തനിമയും മനോഹാരിതയും  ആസ്വദിച്ചു കൊണ്ടായിരുന്നു നടത്തം . 

             ഫ്ലോട്ടിംഗ് മാർക്കറ്റ് --ബോട്ടിലിരുന്നുള്ള കാഴ്ച 

               ഫ്ലോട്ടിംഗ് മാർക്കറ്റിന് ഉൾവശം

 ചെറിയ അലങ്കാര വിശറികൾ,പാവകൾ ,മാലകൾ ,തുണിത്തരങ്ങൾ കൈത്തൊഴിലായി നിർമ്മിച്ചിട്ടുള്ള ബാഗുകൾ ,വീട്ടുപകരണങ്ങൾ എന്നിവയെല്ലാം വളരെ ഭംഗിയായി അവിടത്തെ കടകളിൽ നിരത്തി വച്ചിരുന്നു . തായ് ലാൻഡിന്റെ തനത് കൾച്ചർ വിളിച്ചോതുന്ന സ്നാക്സ് കടകളായിരുന്നു ഏറ്റവും പ്രധാന ആകർഷണം . വറുത്തുപ്പേരി  പോലെ കഴിക്കാൻ പാകത്തിൽ  തേൾ , പാറ്റ , ശലഭപ്പുഴു ,വിട്ടിൽ ഇവയെ ഫ്രൈ ചെയ്ത്  വലിയ ട്രേകളിൽ നിരത്തി വച്ചിരിക്കുന്ന കൊതിപ്പിക്കുന്ന  / അറപ്പുളവാക്കുന്ന (അവരവരുടെ താത്പര്യം പോലെ ചേർത്ത് വായിക്കുന്നതായിരിക്കും നല്ലത് ) കാഴ്ചകൾ നമ്മൾ മലയാളികളെ സംബന്ധിച്ച്  ചിന്തിക്കാൻ പറ്റാത്ത കാര്യമാണല്ലോ .. വായ പിളർന്നിരിക്കുന്ന മുതലകളും, കഷണങ്ങളാക്കിയ പാമ്പുകളും എല്ലാം പാകം ചെയ്തോ അല്ലാതെയോ അവിടെ നിന്ന് വാങ്ങിക്കൊണ്ടു പോകാമെന്നാണ്  അറിയാൻ കഴിഞ്ഞത് .

                     വിട്ടിൽ സ്നാക്സ് 

                  മുതല ബാർബിക്യൂ

                         തേൾ ഫ്രൈ

                    ശലഭ പുഴു വറുത്തത്

 ഈ ഫോട്ടോ കണ്ട നാട്ടിലുള്ള ബാല്യകാല സഖിമാർ ,തിരികെ  വരുമ്പോൾ ഒരു രാജ വെമ്പാല ഫ്രൈ വാങ്ങിക്കൊണ്ടു വരണമെന്ന രസകരമായ  ഒരു മെസേജ് എനിക്ക് അയച്ചിരുന്നു .

നാലര മണിയോടെ ഫ്ളോട്ടിങ്  ചന്തയിൽ നിന്ന് ഞങ്ങൾ മടങ്ങി .

     അന്നത്തെ കാഴ്ചകൾ കഴിഞ്ഞ് മുറിയിലെത്തിയ കൂട്ടുകാരിൽ പലരും ശരീര വടിവും ,ആരോഗ്യവും കാത്തു സൂക്ഷിക്കുന്നതിനായി ഉമിയോടൊപ്പം മസാജ് സെന്ററിലേക്ക് പോയി  . ഞങ്ങളാകട്ടെ  ശരവണ ഭവനിലെ ദോശയും കഴിച്ച്   മുറിയിൽ വിശ്രമിച്ചു .   

    ഞങ്ങളുടെ യാത്രയുടെ അഞ്ചാം ദിവസമായ ഏപ്രിൽ 22 തായ് ലാൻഡിനോട് വിട  പറയുന്ന ദിവസം കൂടിയായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ ദു:ഖം എല്ലാവരിലും കടന്നു കൂടിയിരുന്നു. കഴിഞ്ഞ നാലു ദിവസമായി  എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കി തമാശകളും പറഞ്ഞ് ചിരിക്കുന്ന മുഖവുമായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഗൈഡ്  ഉമിയ്ക്ക് പനി കാരണം അവസാന ദിവസം ഒപ്പം ചേരാൻ കഴിഞ്ഞില്ല എന്നതായിരുന്നു വിഷമത്തിന് കാരണം. പകരം ഉമിയുടെ ഭർത്താവ് “മൈക്ക്” ആയിരുന്നു ഡ്യൂട്ടിക്ക് വന്നത്. തലേ ദിവസം മുതൽ സംസാരിക്കുമ്പോൾ തൊണ്ട വേദനിക്കുന്നെന്ന് ഉമി പറഞ്ഞിരുന്നെങ്കിലും വരാൻ പറ്റാത്തത് പോലെ പനി കടുക്കുമെന്ന് ആരും വിചാരിച്ചില്ല . ജീവിത പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഏറെ അലട്ടിയിരുന്ന ആ സുന്ദരിക്കുട്ടിയുടെ അഭാവം ഞങ്ങളിൽ ഒരു കുഞ്ഞു നോവായി ഉറഞ്ഞു കൂടി . ഞങ്ങളുടെ ആത്മാർത്ഥമായ സ്നേഹാന്വേഷണങ്ങളും ആശംസകളും അവരുടെ ഭർത്താവ് വഴിയും ,ഫോണിലൂടെയും ഉമിയെ അറിയിച്ചു ,ഒപ്പം ആ കുടുംബത്തിന് എല്ലാ നന്മകളും ,ഭാവുകങ്ങളും, ഈശ്വരാനുഗ്രഹവും നേർന്നു കൊണ്ടായിരുന്നു മടക്കം .

     രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പായ്ക്ക് ചെയ്ത ബാഗുകൾ ബസിന്റെ ആമാശയത്തിലേക്ക് തള്ളിക്കയറ്റിയിട്ട് പത്തര മണിയോടെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു.  ബസിൽ കയറിയ ഗ്രൂപ്പിനെ അഭിസംബോധന ചെയ്തു കൊണ്ട് മൈക്ക് കയ്യിലെടുത്ത് “മൈക്ക് “ സ്വയം പരിചയപ്പെടുത്തിയിട്ട് ഉമിയ്ക്കുണ്ടായ അസൌകര്യത്തെ പറ്റി പറഞ്ഞു. ഏതായാലും ഉമിയോളം വരില്ല മൈക്ക് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ജെംസ് ഗാലറി വിസിറ്റും ,വലിയൊരു ഷോപ്പിങ് മാൾ സന്ദർശനവും, കടുവയോടൊപ്പമുള്ള ഫോട്ടോ ഷൂട്ടുമായിരുന്നു  അവസാന ദിവസത്തെ പരിപാടികളെന്ന് മൈക്ക് പറഞ്ഞു. ഇതിൽ ആദ്യം പറഞ്ഞ രണ്ടിനങ്ങളും പോകുന്നതിന് മുൻപ് തന്നിരുന്ന യാത്രാപരിപാടിയിൽ (itenary) ഉൾപ്പെടുത്താത്തവയായിരുന്നു ,അതായത് ബോണസ് ആയി കിട്ടിയതാണെന്ന് ചുരുക്കം .     

ജെംസ് ഗാലറി 

രത്ന വൈവിദ്ധ്യങ്ങളും അവയുടെ സവിശേഷതകളും ചരിത്രവും വിവരിക്കുന്നത് കൂടാതെ എങ്ങനെയാണ് ഈ അമൂല്യ നിധികൾ കൊണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതെന്ന് വ്യക്തമായി കാണിച്ചു തരിക കൂടി ചെയ്യുന്ന  ലോകത്തിലെ ഏറ്റവും വലിയ ആഭരണ ശാലയായിരുന്നു ഞങ്ങളുടെ അവസാന ദിവസത്തെ ആദ്യ സന്ദർശന സ്ഥലമായ ജെംസ് ഗാലറി.  

ഭൂമി ശാസ്ത്ര പരമായ രൂപീകരണം മുതൽ അമൂല്യമായ ഈ  രത്നങ്ങൾ ഭൂമിയിൽ എവിടെയൊക്കെയാണ് ഉള്ളതെന്നും എങ്ങനെയൊക്കെയാണ് ഇത് ഖനനം ചെയ്തെടുത്ത് മുറിച്ച് മിനുസപ്പെടുത്തി ആഭരണങ്ങൾ ഉണ്ടാക്കുന്നതെന്നുമുള്ള വ്യക്തമായ ഒരു ചിത്രം നമുക്ക് ഈ ഗാലറിയിൽ  നിന്ന് ലഭിക്കുന്നു. ഗാലറിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ ഒരു ചെറിയ ടോയി ട്രെയിനിൽ ഇരുത്തി ഇരുണ്ട അറകളിലൂടെ നമ്മെ കൊണ്ടു പോകും. ഭൂമിക്കുള്ളിലുള്ള കരിക്കഷണങ്ങൾ ഉയർന്ന താപനിലയിലും മർദ്ദത്തിലും രൂപാന്തരം പ്രാപിച്ച്  ഉണ്ടാകുന്നവയാണ് രത്നങ്ങളും വജ്റങ്ങളും. വലിയ വലിയ പാറക്കഷണങ്ങളിലും മറ്റും ഭൂ പ്രതിഭാസങ്ങൾ കൊണ്ട് ഒളിഞ്ഞിരിക്കുന്ന രത്നക്കല്ലുകളെ കണ്ടു പിടിച്ച് പാറ പൊട്ടിച്ച് ,പൊടിച്ച് എടുക്കുന്ന ഖനന രീതിയെ കൂടാതെ മണ്ണിലും മറ്റും പുതഞ്ഞു കിടക്കുന്നവയെ ഹൈഡ്രോളിക് മൈനിങ് സംവിധാനം കൊണ്ട്  വേർതിരിച്ചെടുന്ന രീതിയും ഉണ്ട്. രത്നങ്ങൾ കണ്ടെത്തുന്നത് മുതൽ കാഠിന്യമേറിയ അവയെ  ഒട്ടും നഷ്ടം വരാതെ മുറിച്ച്  വെട്ടിത്തിളങ്ങുന്ന രത്നക്കല്ലുകളായും, ആകർഷകങ്ങളായ ആഭരണങ്ങളായും രൂപ കൽപ്പന ചെയ്തെടുക്കുന്ന മായാജാല വിദ്യകളാണ് ആ ട്രെയിൻ യാത്രയിൽ നമുക്ക് കാണാനാകുന്നത് . മൂശയിലിട്ട് പ്രതിമകളും ,വെള്ളിപ്പാത്രങ്ങളും, നിർമ്മിക്കുന്ന രീതികളും  അവിടെ ചിത്രീകരിച്ചിരുന്നു. ട്രെയിൻ യാത്രയുടെ അവസാന ഭാഗത്തുണ്ടായിരുന്ന മുറികളിൽ ഈജിപ്തിലെ രാജാക്കന്മാരുടെ വലിയ പ്രതിമകളും വച്ചിട്ടുണ്ടായിരുന്നു .  പമ്പരാഗത തായ് ആഭരണ നിർമ്മാണ സാങ്കേതിക വിദ്യയും ആധുനിക സൌന്ദര്യ ശാസ്ത്രവും കൂട്ടിയിണക്കി അവരുടെ പൈതൃകത്തെ ലോകത്തിന് മുന്നിൽ കാഴ്ച വച്ചിരിക്കുകയാണ് ഈ ഗാലറിയിൽ . ഇരുട്ടറകളിൽ  ഫോട്ടോയും വീഡിയോയും  എടുക്കുന്നത് കർശനമായി നിരോധിച്ചിരുന്നതിനാൽ ഉള്ളിലെ ചിത്രങ്ങൾ പകർത്താൻ സാധിച്ചില്ല . ടോയ് ട്രെയിൻ യാത്ര കഴിഞ്ഞ് പുറത്തേക്കിറങ്ങിച്ചെന്നത് ധാരാളം ആളുകൾ മൈക്രോ സ്കോപ്പുകളും മാഗ്നിഫൈയിങ് ഗ്ലാസുകളും ഉപയോഗിച്ച് രത്നപ്പണികൾ ചെയ്തു കൊണ്ടിരുന്ന ഒരു വലിയ ഹാളിലേക്കായിരുന്നു .  ഓരോ കല്ലും സൂക്ഷ്മതയോടെ വെട്ടി മിനുക്കി അവയുടെ പ്രതലങ്ങളിൽ മാന്ത്രിക പ്രതിഫലനം സൃഷ്ടിച്ചെടുക്കുന്ന ആ കലാകാരന്മാരെ ആഭരണം അണിയുന്നവർ ആരെങ്കിലും ഓർക്കുമോ ? ഹാളിന്റെ ഒരരികിൽ  ബഹു വർണ്ണപ്പകിട്ടാർന്ന  പ്രകൃതിദത്തമായ കല്ലുകളും ,കൃത്രിമക്കല്ലുകളും ചില്ലലമാരകളിൽ പേരെഴുതി സൂക്ഷിച്ചിട്ടുണ്ടായിരുന്നു .കല്ലുകളുടെ കാഴ്ച കണ്ടിട്ട് കയറിച്ചെന്നത്  വലിയ ഒരു രത്നാഭരണക്കടയിലേക്കായിരുന്നു . അൽപ്പം വിലക്കൂടുതൽ ആയിരുന്നെങ്കിലും  ഗ്രൂപ്പ് അംഗങ്ങൾ പലരും അവിടെ നിന്ന് കുറച്ച് ആഭരണങ്ങളൊക്കെ വാങ്ങി. 

                 ജെംസ് ഗാലറിയിലെ കാഴ്ച   

 ജെംസ് ഗാലറിയിൽ മിനുക്കിയ കല്ലുകൊണ്ട് ആഭരണമുണ്ടാക്കുന്ന കാഴ്ച 

             പ്രകൃതി ദത്തമായ റൂബി കല്ല്

                   കൃത്രിമക്കല്ലുകൾ 

തിളങ്ങുന്ന രത്നക്കല്ലുകളുടെ ലോകത്ത് നിന്ന് വലിയ ഒരു ഷോപ്പിങ് മാളിലേക്കാണ്  ഞങ്ങൾ നയിക്കപ്പെട്ടത് . പല തരം മിട്ടായികളും കളിക്കോപ്പുകളും,ബുദ്ധ പ്രതിമകളും, ക്ഷേത്രങ്ങളുടെ ചെറിയ മോഡലുകളും തുടങ്ങി പല സാധനങ്ങളും ഉണ്ടായിരുന്ന ആ കടയിൽ ന്യായമായ  വിലയാണ് ഈടാക്കിയിരുന്നത് . തായ് ലാൻഡിലെ അവസാന ഷോപ്പിങ് അവസരമായി കണക്കിലെടുത്ത് എല്ലാവരും കുറച്ചു സാധനങ്ങൾ കൂടി അവിടെ നിന്ന് വാങ്ങി. 

ടൈഗർ ടോപ്പിയ

ഷോപ്പിങ് കഴിഞ്ഞതോടെ തായ് യാത്രയിലെ  അവസാന ഇനമായ സുന്ദരൻ കടുവയോടൊപ്പം ഇരുന്ന് ഒരു ഫോട്ടോ എടുക്കുക എന്ന ചടങ്ങിനായിട്ടാണ്  പോയത് .നഗരത്തിൽ നിന്ന് കുറച്ച് അകലെയുള്ള ഒരു ടൈഗർ പാർക്കിൽ കടുവയെ തിന്നാനുള്ള വിശപ്പുമായിട്ടാണ് ഞങ്ങൾ എത്തിച്ചേർന്നത് . അത് അറിഞ്ഞിട്ട് തന്നെയായിരിക്കാം അവിടത്തെ ഭക്ഷണശാലയിലേക്കാണ് മൈക്ക് ഞങ്ങളെ പറഞ്ഞു വിട്ടത്. ചോറിന് അകമ്പടിയായി നല്ല രസവും,വെണ്ടയ്ക്ക മിഴുക്ക് പെരട്ടിയും മോരും എല്ലാം കൂടി വിശപ്പിന്റെ കൂടുതൽ കൊണ്ടോ എന്തോ അവിടത്തെ ഊണ് എല്ലാവർക്കും “ക്ഷ ” പിടിച്ചു. ഒരു ടൈഗർ ഫ്രൈ കൂടി കിട്ടിയിരുന്നെങ്കിൽ കുശാലായേനെ എന്ന അഭിപ്രായക്കാരും കൂട്ടത്തിലുണ്ടായിരുന്നു.

കടുവയെ മുഖം കാണിക്കാനുള്ള സമയം അതിക്രമിച്ചിരുന്നതിനാൽ ഊണ് കഴിഞ്ഞ് ഒരു ബഗ്ഗിയിൽ കയറിയാണ് അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് പോയത് .പ്രവേശന ദ്വാരത്തിൽ അച്ചടക്കത്തോടെ വരിവരിയായി നിന്ന്  അകത്തേക്ക് നോക്കിയപ്പോൾ മഞ്ഞയിൽ കറുപ്പ് വരകളുള്ള സുന്ദരക്കുട്ടപ്പൻ കടുവ ഉയർന്ന ഒരു പ്ലാറ്റ് ഫോമിൽ കൈകൾ മുന്നോട്ട് നീട്ടി വച്ചു കൊണ്ട് ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ  രാജകീയമായി കിടക്കുകയായിരുന്നു . ഇരുമ്പ് തുടലിൽ ബന്ധിതനായി കിടന്നിരുന്ന  ആ വലിയ മഞ്ഞ വരയൻ പൂച്ചയുടെ അടുത്തേക്ക് അവിടത്തെ ജീവനക്കാർ ഞങ്ങൾ ഓരോരുത്തരെയായി കടത്തി വിട്ടു. മറ്റൊരു മരത്തണലിൽ ബന്ധിതയായി കിടന്നിരുന്ന പെൺ സിംഹത്തെ കടന്നു വേണമായിരുന്നു അങ്ങോട്ടേക്ക് പോകുവാൻ . കടുവയുടെ പിൻവശത്ത് കൂടി ചെന്ന് ഒരു വശത്ത് ഇരുന്ന് അതിനെ വളരെ മൃദുവായി തലോടുന്ന നമ്മുടെ ചിത്രങ്ങളും വീഡിയോയും  ജീവനക്കാർ  തന്നെ നമ്മുടെ ഫോണിൽ എടുത്തു തരും. ഞാൻ അതിനെ തടവുന്ന സമയത്ത്  കഴുത്ത് തിരിച്ച് നോക്കിയിട്ട് ഒന്ന് അലറിയതോടെ ജീവനും കൊണ്ട് ഓടാൻ എഴുന്നേറ്റു. പക്ഷേ കുഴപ്പമില്ലെന്ന് തോന്നിയത് കൊണ്ട് കുറച്ചു സമയം കൂടി ഇരുന്ന് അതിനെ തടവി, കുറച്ച് കുഴമ്പ് കൂടി ഉണ്ടായിരുന്നെങ്കിൽ അതിട്ട് ഒരു കിഴി കൂടി പിടിച്ചു കൊടുക്കാമായിരുന്നെന്ന് എനിക്ക് തോന്നി. ഗ്രൂപ്പിലുള്ള പല ധൈര്യ ശാലികളും അതിന്റെ വാൽ പിടിച്ചു പൊക്കുന്ന പടം  പിന്നീടാണ് ഞാൻ കണ്ടത്.. ഇല്ലായിരുന്നെങ്കിൽ വായിൽ കയ്യിടുന്ന ഫോട്ടോ എടുത്ത് പ്രചരിപ്പിക്കമായിരുന്നു .. കടുവയുടെ അല്ല എന്റെ !!!!! 

                     ടൈഗർ പാർക്കിലെ സിംഹം 

             കടുവയെ തലോടൽ

 ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം ...ലേഖിക ഓടാൻ തയ്യാറായി.....


അങ്ങനെ  നമ്മുടെ ദേശീയ മൃഗമായ കടുവയെ അടുത്തു കാണുകയും തലോടുകയും ചെയ്തതിന്റെ അഭിമാനവും സന്തോഷവുമായി ഞങ്ങൾ പാർക്കിന് പുറത്തേക്കിറങ്ങി. പരിശീലിപ്പിച്ച കടുവകളെയും സിംഹങ്ങളെയും കൊണ്ട്  ദിവസേന കുറേ പ്രദർശനങ്ങൾ ടൈഗർ പാർക്കിൽ നടത്താറുണ്ടെന്ന് അറിയാൻ കഴിഞ്ഞു ,പക്ഷേ അതിന് മുൻകൂട്ടി  പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതുണ്ട് . അന്ന് വൈകുന്നേരം  ഞങ്ങൾക്ക് നാട്ടിലേക്കും  സഞ്ജീവിന് ഹൈദരാബാദിലേക്കും മടങ്ങണമായിരുന്നത്  കൊണ്ട് ഷോ ഒന്നും കാണാൻ തീരെ സമയമില്ലായിരുന്നു.നേരെ വിമാനത്താവളം ലക്ഷ്യമാക്കി ബസ് യാത്ര പുറപ്പെട്ടു. എയർ പോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മൈക്കിന്റെ ഫോണിൽ നിന്ന് ഉമിയെ വീഡിയോ കാൾ ചെയ്ത് അസുഖ വിവരം അന്വേഷിക്കാനും, “ചാക്കോ ചാക്കോ” പറഞ്ഞ് യാത്ര ചോദിക്കാനും ഞങ്ങൾ മറന്നില്ല .

 തായ് ലാൻഡ് എന്ന സുന്ദരമായ നാടും അവിടത്തെ ആളുകളും ,കാട്ടിലെ കൂട്ടുകാരും സമ്മാനിച്ച മധുര നിമിഷങ്ങളുടെ ഓർമ്മകളുമായി ഞങ്ങൾ നേരെ  എയർ പോർട്ടിലേക്ക്  വച്ചു പിടിച്ചു. അവിടെ നിന്ന് പത്തരയ്ക്ക് പുറപ്പെട്ട വിമാനത്തിൽ അടുത്ത ദിവസം വെളുപ്പിന് ഒന്നര മണിയോടെ  സുഖമായി നാട്ടിലെത്തുകയും ചെയ്തു.

  കോറൽ ഐലൻഡിൽ വച്ചെടുത്ത ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ 

തായ് നാടിന്റെ വിസ്മയാകാശത്തിൽ പൂമ്പാറ്റകളായി പാറിപ്പറന്നു നടക്കുവാൻ  വർണ്ണച്ചിറകുകൾ നൽകിയ “ആൻസ് ട്രാവൽസിന്” സന്തോഷത്തിന്റെയും നന്ദിയുടെയും ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ !!!. അവിസ്മരണീയമായ തായ് യാത്രയിൽ അറിവിന്റെ നിറച്ചാർത്തേകിയ ഗൈഡ് ഉമിയ്ക്കും ,കരുതലിന്റെ കരുത്തായി ആദ്യാവസാനം കൂടെയുണ്ടായിരുന്ന ബ്രിട്ടോയ്ക്കും ,കളി തമാശകളുടെ നറുതേൻ നൽകി യാത്ര സജീവമാക്കിയ പ്രിയ കൂട്ടുകാർക്കും  ഹൃദയംഗമമായ നന്ദി. പുതിയ പുതിയ യാത്രകളുമായി ആൻസ് ഈ മേഖലയിൽ മേൽക്ക് മേൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു . 

വിശാലമായ ഈ ലോകത്തിൽ എത്രയെത്ര വ്യത്യസ്തമായ ഭൂപ്രകൃതികൾ , പക്ഷി മൃഗാദികൾ ,മനുഷ്യർ അവരുടെ ജീവിത രീതികൾ ,വസ്ത്ര ധാരണം  ,വിശ്വാസങ്ങൾ , ഭക്ഷണ വൈവിദ്ധ്യങ്ങൾ,ആഘോഷങ്ങൾ ,ആചാരങ്ങൾ  ഇതൊക്കെ അറിയുക എന്നത് എത്ര ആവേശകരമായ കാര്യങ്ങളാണ് . അറിഞ്ഞും ആസ്വദിച്ചും നടത്തുന്ന ഒരു യാത്രയിലൂടെ കുറെയധികം പുസ്തകങ്ങൾ വായിക്കുന്നതിലും അധികം അറിവാണ് അനായാസേന നമുക്ക് ലഭിക്കുന്നത് . വീടിന് പുറത്തുള്ള വലിയ ലോകത്തിലെ വിസ്മയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ  കാഴ്ചകൾ പോയിക്കാണുകയോ ,ഇനി അത് സാധിക്കാത്തവർ  വിവരണങ്ങളിലൂടെയോ സഞ്ചാര വ്ളോഗുകളിലൂടെയോ മനസ്സിലാക്കുകയോ ചെയ്യുന്നതാകിൽ  മനസ്സിലെ സങ്കുചിത ചിന്തകൾ മാറി സന്തോഷമായിരിക്കാൻ സാധിക്കുമെന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.                

                              -ശുഭം -

23/04/2025

2025, ജൂൺ 6, വെള്ളിയാഴ്‌ച

 

ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

ഭാഗം 3 

പട്ടയായിലെ നോങ്നൂച്ച് പൂന്തോട്ടവും, കാബറേ ഡാൻസും,മാന്ത്രിക ഇല്യൂഷൻ ലോകവും...

 തായ് ലാൻഡ് യാത്രയുടെ മൂന്നാമത്തെ ദിവസം  ബാങ്കോക്കിനോട് വിട പറഞ്ഞു കൊണ്ട് പട്ടയ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്നതിനായി രാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങി. .ബാങ്കോക്കിൽ നിന്ന് പട്ടയായിലേക്ക് ഏകദേശം 150 കിലോ മീറ്ററോളം ദൂരമുണ്ട്, രണ്ടു മണിക്കൂറിലധികമാണ് യാത്രാ സമയം . നീണ്ട യാത്രയുടെ മടുപ്പ് തോന്നാതിരിക്കാനായി ബസിനുള്ളിലെ ഗായികമാർ ഗാനങ്ങൾ ആലപിക്കുകയും അത് കേട്ട് ഗായകർ നിദ്ര പൂകുകയും ചെയ്തു. പാട്ടും  തമാശകളുമായി പുരോഗമിച്ച ബസ് യാത്ര ചെന്നെത്തി നിന്നത് ലോകത്തിലെ തന്നെ വലിയ ഒരു ട്രോപ്പിക്കൽ ഗാർഡനായ “ നോങ് നൂച്ച്” ഉദ്യാനത്തിന് മുന്നിലായിരുന്നു .                                                                                                                                                      

നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ

തായ് ലാൻഡിലെ  ചോൻ ബൂരി പ്രവിശ്യയിലെ  500 ഏക്കർ വിസ്തൃതിയുള്ള സസ്യോദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ . മാമ്പഴം,ഓറഞ്ച്,തേങ്ങ തുടങ്ങിയ തദ്ദേശീയ ഫലങ്ങൾ വിളയിച്ചെടുക്കുവാൻ  വേണ്ടിയായിരുന്നു തായ് വനിതയായ നോങ് നൂച്ചും ഭർത്താവും ഇവിടെ സ്ഥലം വാങ്ങിയത് . പക്ഷേ ഒരു വിദേശ യാത്രയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പിന്നീടവർ ഇവിടം ഒരു ഉഷ്ണ മേഖല ഉദ്യാനമാക്കുകയാണുണ്ടായത് . ലോകത്തിലെ ഏറ്റവും മനോഹരമായ ഉദ്യാനങ്ങളിൽ മൂന്നാം സ്ഥാനമുള്ള ഈ ഉദ്യാനത്തിൽ വൈവിദ്ധ്യമാർന്ന സസ്യ ശേഖരങ്ങൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നതായി കാണാം . ഞങ്ങളെ ഉദ്യാനത്തിന് മുന്നിൽ ഇറക്കി വിട്ടിട്ട് ബസ് വിശാലമായ പാർക്കിങ് ഏരിയയിലേക്ക് പോയി. പ്രത്യേക ആകൃതിയിൽ ഭംഗിയായി വെട്ടി നിർത്തിയ മരങ്ങളും, ദിനോസർ പ്രതിമകളും റിസപ്ഷന് മുന്നിൽ  അതിഥികൾക്ക് സ്വാഗതമോതി നിലയുറപ്പിച്ചിരുന്നു . ടിക്കറ്റുമായി വന്ന ഉമിയോടൊപ്പം അകത്തേക്ക് പ്രവേശിച്ച ഞങ്ങൾ നോങ് നൂച്ച് എന്ന് പേരെഴുതിയ ഫലകത്തിന് മുന്നിൽ നിന്നൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തിട്ടാണ് കാഴ്ചകളിലേക്ക് പോയത് .

       നോങ് നൂച്ച് ഉദ്യാനത്തിൽ ആൻസ് ട്രാവൽ ഗ്രൂപ്പ് 

ചെറുതും വലുതുമായി വിവിധ മോഡലുകളിലുള്ള കാറുകൾ നിരത്തി വച്ചിരിക്കുന്നതായിരുന്നു ആദ്യത്തെ കാഴ്ച . സാധാരണ കണ്ടിട്ടില്ലാത്ത  പല ഡിസൈനുകളിലും ,വലിപ്പത്തിലുമുള്ള മനോഹരമായ കാറുകളെ പശ്ചാത്തലമാക്കി  ഫോട്ടോ എടുക്കാൻ എല്ലാവരും മത്സരമായിരുന്നു . കാറുകളെ കടന്ന്  മുന്നോട്ട് ചെന്നപ്പോൾ പല നിറങ്ങളിലുള്ള വള്ളിച്ചെടികൾ തൂക്കിയിട്ടിരുന്ന  വലിയ  ഒരു ടെറസ് ഗാർഡനും, അതിന്റെ മുറ്റത്ത്  ആനപ്പുറത്ത് സവാരി ചെയ്യുന്നവരെയും  കണ്ടു . ആനസവാരിയ്ക്ക് പ്രത്യേകം ടിക്കറ്റെടുക്കണം . ഗ്രൂപ്പിലുള്ള ചിലരൊക്കെ ആനസവാരിയ്ക്ക് പോയെങ്കിലും ഞങ്ങൾക്ക് അതിന് തീരെ താത്പര്യമില്ലായിരുന്നതിനാൽ ടെറസ് ഗാർഡനിലെ കാഴ്ചകൾ കണ്ടു നടന്നു .പിന്നീട് ആന സവാരിക്കാർ തിരിച്ചു വന്നതോടെ വിശാലമായ ഉദ്യാനം കാണുന്നതിനായി എലക്ട്രിക് ബഗ്ഗിയിൽ കയറി ഓർക്കിഡുകളുടെ കൂടാരത്തിലേക്കാണ് ആദ്യം പോയത്  . 



                 നോങ് നൂച്ച് ഉദ്യാനത്തിലെ കാറുകൾ 
    
     ബഗ്ഗിയിൽ നിന്നിറങ്ങി ടെറക്കോട്ട ശിൽപ്പങ്ങൾക്കിടയിലൂടെ നടന്നു കയറിച്ചെന്നത് വർണ്ണപ്പൂങ്കുലകൾ വിടർന്നു നിൽക്കുന്ന ഓർക്കിഡുകളുടെ മനോഹരമായ ലോകത്തേക്കാണ് . ഓർക്കിഡ് സുന്ദരിമാർ ചിരി തൂകി നിന്നിരുന്ന ആ പൂന്തോട്ടത്തിലുണ്ടായിരുന്ന കുസൃതി പാണ്ടകളുടെ ശിൽപ്പങ്ങൾക്കൊപ്പവും പാണ്ടപ്പുറത്തുമൊക്കെ കയറിയിരുന്ന് കുറേ ചിത്രങ്ങളെടുത്ത ശേഷം  വീണ്ടും ബഗ്ഗിയിൽ കയറി ഞങ്ങൾ ഉദ്യാനക്കാഴ്ചകളിലേക്ക് പോയി. 

                ഓർക്കിഡ് കൂടാരത്തിലെ സുന്ദരിമാർ

പച്ചപ്പുതപ്പ് വിരിച്ചതു പോലെയുള്ള പുൽ മൈതാനങ്ങൾക്കിടയിൽ ആകർഷകമായ  ആകൃതിയിൽ  വെട്ടിയൊരുക്കി നിർത്തിയിരിക്കുന്ന   ചെടികളും അവയ്ക്കിടയിൽ ഒരു വനത്തിലെന്ന പോലെ കാണപ്പെട്ട  വന്യ ജീവികളുടെ  ശിൽപ്പങ്ങളും എല്ലാം കൂടി ആ ആരാമത്തിന് ഒരു വശ്യ ചാരുതയാണ്  നൽകിയിരുന്നത് . ചെടികൾക്കിടയിലുണ്ടായിരുന്ന  പാലാഴി മഥന ശിൽപ്പവും ,ബുദ്ധപ്രതിമകളും ,വന്യ ജീവികളുടെ ജീവൻ തുടിക്കുന്ന  പ്രതിമകളും ഉദ്യാനത്തിന്റെ അഴക് വർദ്ധിപ്പിച്ചു  . മരുഭൂ നിവാസികളായ കാക്റ്റസ്  ചെടികളെ ജല സ്പർശമേൽക്കാതിരിക്കാനാ-  യിരിക്കാം  വലിയൊരു ഷീറ്റ് പന്തലിലാണ് പരിപാലിച്ചിരുന്നത് . മഞ്ഞ, ചുവപ്പ് ,വെള്ള തുടങ്ങിയ വിവിധ വർണ്ണങ്ങളിലുള്ള ഉരുണ്ട പൂക്കൾ നിറഞ്ഞ  കാക്റ്റസ് ചെടികളുടെ വലിയ തോട്ടം എല്ലാവരിലും വലിയ  അത്ഭുതമാണ് ഉളവാക്കിയത് . 

                                   ഉദ്യാനക്കാഴ്ചകൾ 


                        ഉദ്യാനക്കാഴ്ചകൾ 


             ഉദ്യാനത്തിലെ പാലാഴി മഥന ശിൽപ്പം

           മരുഭൂ നിവാസികൾ -കാക്റ്റസ് 

                  ഉദ്യാനത്തിലെ ബുദ്ധ പ്രതിമകൾ

ഇങ്ങനെ അറിയുന്നതും അറിയാത്തതുമായ എത്രയോ തരം അപൂർവ്വ സസ്യങ്ങളെയും  കണ്ടു കൊണ്ട് ചെന്നെത്തിയത് “ദിനോസര്‍ വാലിയിലേക്കാണ് . 240 ദശ ലക്ഷം വർഷം മുൻപ്  ജുറാസിക് കാലഘട്ടങ്ങളിൽ ഭൂമി  വാണിരുന്ന  സസ്യ ഭുക്കുകളും മാംസ ഭുക്കുകളും പറക്കുന്നതുമായ ഭീമാകാരികളായ  ദിനോസറുകൾ  എന്നോ വംശ നാശത്തിനിരയായെന്നാണ് പറയപ്പെടുന്നത് .നീണ്ട കഴുത്തുമായി മേഘ ശകലങ്ങളെ വിഴുങ്ങാൻ പോകുന്നവരും ,കോമ്പല്ലുകളും തുറിച്ച കണ്ണുകളുമുള്ള ഭീകരന്മാരും ,വലിയ പല്ലികളെപ്പോലെയുള്ളവരും, ചിറകുള്ളവരും  തുടങ്ങി മുട്ടയിൽ  നിന്ന് വിരയിയുന്നവർ വരെയുള്ള ദിനോസറുകളെ സിമന്റ് കൊണ്ട് ഉണ്ടാക്കി ഒരു പാടത്ത് കൃഷി ചെയ്ത് വച്ചിരിക്കുന്നത് പോലെയുള്ള വാലിയിലെ കാഴ്ച ശരിക്കും വിസ്മയിപ്പിക്കുന്നതു തന്നെയായിരുന്നു. അവിടെത്തന്നെ “ദിനോസർ കിച്ചൺ” എന്നോ മറ്റോ പേരുള്ള ഒരു ഹോട്ടൽ കണ്ടപ്പോൾ ഒരു ദിനോസർ ഫ്രൈ ചോദിച്ചാലോ എന്ന് ഞങ്ങൾ തമ്മിൽ പറഞ്ഞു. ഒരു കാലത്ത് ലോകം അടക്കി വാണിരുന്ന ഗംഭീരന്മാരായ ദിനോസറുകളുടെ ജീവൻ തുടിക്കുന്ന സിമന്റ് പ്രതിമകൾ  ഉച്ച വെയിൽ കാഞ്ഞ് നിന്നിരുന്ന വിശാലമായ ദിനോസർ പാടങ്ങളിൽ ചിതറി നടന്ന ഗ്രൂപ്പ് അംഗങ്ങളെ തപ്പിക്കണ്ടുപിടിച്ച് അടുത്ത ഷോ നടക്കുന്ന സ്ഥലത്ത്  എത്തിക്കാൻ  ഉമി നന്നേ പാട് പെട്ടു.

                       

             മുട്ട വിരിഞ്ഞു വരുന്ന ദിനോസര്‍ കുഞ്ഞ് 

                         ദിനോസർ വാലി
കൾച്ചറൽ ഷോ 

കൾച്ചറൽ ഷോ നടക്കുന്ന സ്ഥലത്തിനടുത്ത് വാഹനം  നിർത്തിയതും ഉമി കാണിച്ചു തന്ന ഏതൊക്കെയോ വരാന്തകളിലൂടെയും ഇടനാഴികളിലൂടെയും ഓടിയോടി ഏ സി യുടെ തണുപ്പിൽ മരവിച്ചു നിന്ന ഒരു ഹാളിൽ എത്തിയപ്പോഴേക്കും ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു . തായ് സംസ്കാരം സഞ്ചാരികൾക്കു മുന്നിലേക്കെത്തിക്കുന്ന നിറപ്പകിട്ടാർന്ന   ആകർഷകമായ ഒരു പ്രദർശനമായിരുന്നു അത്. വ്യത്യസ്ത നിറങ്ങളിലുള്ള  വൈദ്യുത രശ്മികളാൽ ദീപ്തമായ സ്റ്റേജിലേക്ക്  മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളും, മനോഹരമായ കിരീടങ്ങളുമണിഞ്ഞ് കൊടികളും ,കുടകളും, ഭംഗിയുള്ള കുടങ്ങളും മറ്റും  പിടിച്ച് നൃത്തച്ചുവടുകളുമായി എത്തിയ സ്ത്രീ പുരുഷന്മാരെ കൊണ്ട് വർണ്ണ പ്രപഞ്ചമായ ആ അരങ്ങ്  പ്രത്യേകമായ ഒരു  ആനന്ദാനുഭൂതിയാണ്  കാണികളിൽ ഉളവാക്കിയത് . നർത്തകിമാർ ചിലരെങ്കിലും വസ്ത്ര ക്ഷാമമുള്ള നാട്ടുകാരായി തോന്നിയെങ്കിലും എല്ലാവരുടെയും പ്രകടനം വളരെ നന്നായിരുന്നു. നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും അണിഞ്ഞ ഗജ വീരന്മാർക്ക് മുകളിലിരുന്ന് പട നയിക്കുന്ന രാജാക്കന്മാരെയും അവർക്ക് അകമ്പടി സേവിക്കുന്ന ഭടന്മാരെയും അനേക ശിരസ്സുകളോടെ ഫണമുയർത്തി നിൽക്കുന്ന നാഗത്താനെയും ഒക്കെ പ്രമേയമാക്കി അവർ അവരുടെ പാരമ്പര്യ കലകൾ സദസ്സിന് മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു.

                    കൾച്ചറൽ ഷോ
എലിഫൻറ്  ഷോ 

 അര മണിക്കൂറോളം നീണ്ട കൾച്ചറൽ ഷോ കഴിഞ്ഞ് മറ്റൊരു വേദിയിൽ  നടന്ന ആനകളുടെ രസകരമായ പ്രകടനം കാണാനാണ് പോയത്  . വർണ്ണക്കുപ്പായങ്ങളണിഞ്ഞ ചെറുതും വലുതുമായ കുറേ ആനകൾ കാണികളിരിക്കുന്ന ഗാലറിയുടെ നടുവിലുള്ള ഒരു വലിയ ഗ്രൌണ്ടിൽ വന്ന് എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതും ഒന്നിന് പിറകെ ഒന്നായി വാലിൽ പിടിച്ച് ഗ്രൌണ്ടിന്  വലം വയ്ക്കുന്നതും കാണാൻ നല്ല രസമായിരുന്നു . നിലത്ത് കുത്തിയിരിക്കുക, കാണികളെ കിടത്തി മസാജ് ചെയ്യുക,പന്ത് കളിക്കുക തുടങ്ങിയ പല തരം അഭ്യാസങ്ങൾ  കാണിച്ച് അവർ എല്ലാവരെയും വിസ്മയിപ്പിച്ചു.  പ്രത്യേകം  പണം കൊടുക്കുന്നവരെ തുമ്പിക്കയ്യിൽ ചുറ്റിയെടുത്ത് ഉയർത്തുകയും  തലയിൽ തുമ്പി വച്ച് അനുഗ്രഹിക്കുകയും ചെയ്യുന്ന പരിപാടിയും ഉണ്ടായിരുന്നു . ഷോയുടെ ഒടുവിൽ  തുമ്പിക്കൈ നീട്ടി കാണികളിൽ നിന്ന് സംഭാവന വാങ്ങാനും അവരെ പരിശീലിപ്പിച്ചിട്ടുണ്ടായിരുന്നു . ഗ്രൂപ്പിലുള്ള പല മത്തേഭ ഗാമിനികളും തുമ്പിക്കര  വലയത്തിൽ ഹർഷ പുളകിതരായി ഒരു തൊട്ടിലിലെന്ന പോലെ കിടന്നു ചിത്രങ്ങളെടുത്തവരാണ്  . ഇത്തിരിക്കുഞ്ഞന്മാർ മുതൽ വലിയ ആനകൾ (കൂടുതലും പിടിയാനകൾ) വരെ പങ്കെടുത്ത  ജാഥയും കൂടി കഴിഞ്ഞതോടെ ഷോ അവസാനിച്ചു.

                   ആനകളുടെ കുത്തിയിരിപ്പ് 

                      ആനകളുടെ റാലി

              തുമ്പിക്കരത്തിൽ ഊയലാടും കൂട്ടുകാരി  

ആനക്കളികൾ കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല, വയർ, വിശക്കുന്നുവെന്ന്  മുറവിളി തുടങ്ങിയതോടെ നേരെ ഭക്ഷണ ശാലയിലേക്കാണ് പോയത് . സഫാരി പാർക്കിലെപ്പോലെ വലിയ തിരക്കൊന്നുമില്ലാത്ത അവിടത്തെ  ആഹാരം നല്ല രുചികരമായിരുന്നു. ആഹാരം കഴിഞ്ഞ് ഉദ്യാന സന്ദർശനം അവസാനിപ്പിച്ച് ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. എല്ലാ നടവഴികളുടെയും  ഇരു വശങ്ങളിലും ദിനോസറുകളുടെയും, കാണ്ടാമൃഗത്തിന്റെയും , ആനയുടെയും ഒക്കെ ശിൽപ്പങ്ങൾ നിരത്തി നിരത്തി വച്ചിരിക്കുന്നത് മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു ,മാത്രവുമല്ല ദിനോസറുകളോട് ഇവിടെയുള്ളവർക്ക് ഒരു പ്രത്യേക മമത ഉള്ളതായും  തോന്നി. 

     നോങ് നൂച്ച് ഉദ്യാനത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടതിനു ശേഷം പട്ടയായിലെ ഞങ്ങളുടെ താമസ സ്ഥലമായ ഗോൾഡൻ ബീച്ച് ഹോട്ടലിലേക്കാണ്  പോയത് . അങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയിൽ പട്ടയയെപ്പറ്റി കുറച്ചു കാര്യങ്ങൾ കൂടി  ഉമി പറഞ്ഞു തന്നു. പതിനൊന്ന് എയർ പോർട്ടുകളുള്ള പട്ടയയുടെ ആദ്യ നാമം “ടപ്പയ” എന്നായിരുന്നെന്നും അത് മത്സ്യത്തൊഴിലാളികളുടെ ഗ്രാമമായിരുന്നെന്നുമാണ് അറിയാൻ കഴിഞ്ഞത് . ബീച്ചുകൾ കൊണ്ട് സമ്പന്നമായ പട്ടയയെ മൂന്നായി തിരിക്കാമെന്നും, ബീച്ച് റോഡിന് ഇടത് വശം സൌത്ത് പട്ടയയും വലത് നോർത്ത് പട്ടയയും ഇടയിലുള്ളത് സെൻട്രൽ  ആണെന്നുമുള്ള ചരിത്രമൊക്കെ പറഞ്ഞു കൊണ്ടിരിക്കെ ആ സ്ഥലത്തെ ഒരു ‘ഗേറ്റട’ കിട്ടി. ‘അട’ എന്ന് കേട്ട് ആരും സന്തോഷിക്കണ്ട തിന്നാനുള്ള അടയല്ല ട്രെയിൻ പോകാൻ വേണ്ടി ഗേറ്റടച്ച് അവിടെ കുറച്ചു നേരം കിടക്കാനുള്ള അവസരം കിട്ടിയെന്നാണ് പറഞ്ഞു വന്നത് .ട്രെയിൻ വഴിമാറിത്തന്നതോടെ ഒളിച്ചു കളിച്ചു കൊണ്ടിരുന്ന കരകാണാക്കടലിന്റെ അരിക് ചേർന്നു കിടന്നിരുന്ന  റോഡിലൂടെ യാത്ര ചെയ്ത്  ഏതാണ്ട് അഞ്ചു മണിയോടെ പട്ടയ സെൻട്രലിൽ ഉള്ള ഗോൾഡൻ ബീച്ച് ഹോട്ടലിൽ ഞങ്ങൾ കയറിപ്പറ്റി. പഴയ രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ളതായിരുന്നെങ്കിലും വളരെ നല്ല വൃത്തിയുളള വിശാലമായ മുറികളായിരുന്നു അവിടത്തേത്. വലിയ തടിക്കസേരകളും ,കട്ടിലുകളും മേശകളും കൂടാതെ  സാധന സാമഗ്രികൾ വയ്ക്കാനുള്ള ബലമുള്ള തടി പ്ലാറ്റ്ഫോമുകളും അവിടത്തെ മാത്രം പ്രത്യേകതയായി തോന്നി. മുറിയിൽ അൽപ്പ സമയം വിശ്രമിച്ചിട്ട്  വൈകുന്നേരത്തെ കാഴ്ചകൾ കാണുന്നതിനായി ഇറങ്ങി . ഹോട്ടലിൽ നിന്ന് രണ്ട് കിലോ മീറ്റർ അകലെയുള്ള “ആർട്ട് ഇൻ പാരഡൈസ് 3 D ഇല്യൂഷൻ “എന്ന സ്ഥലവും , “അൽക്കാസാർ” ഷോയുമായിരുന്നു നൈറ്റ് ലൈഫിനും മസാജിനും പേരു കേട്ട പട്ടയായിലെ ആദ്യ ദിന സായം സന്ധ്യാ പരിപാടികൾ . ഇല്യൂഷൻ ആസ്വദിക്കുന്നതിനായി ആർട്ട്  മ്യൂസിയത്തിലേക്ക് തിരിക്കുന്നതിന്  മുൻപ് മൊബൈൽ ഫോണിൽ “AR” എന്ന ഒരു സോഫ്റ്റ് വെയർ കൂടി ഡൌൺലോഡ് ചെയ്യേണ്ടതുണ്ടായിരുന്നു . അതിനുള്ള ലിങ്കും മറ്റും ഹോട്ടലിൽ വച്ച് തന്നെ ബ്രിട്ടോ എല്ലാവർക്കും ഷെയർ ചെയ്തിരുന്നതിനാൽ കാര്യങ്ങൾക്ക് പ്രയാസമുണ്ടായില്ല .  

  ആർട്ട് ഇൻ പാരഡൈസ് 3 d ഇല്യൂഷൻ  

തായ് ലാൻഡിലെ  ഏക വിഷൻ  ഇല്യൂഷൻ  മ്യൂസിയമായ “ആർട്ട് ഇൻ പാരഡൈസിൽ” നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത   വ്യത്യസ്തമായ ഒരു അനുഭവമാണ് കിട്ടിയത് . മ്യൂസിയത്തിന്റെ  ചുവരുകളിൽ ധാരാളം  സീനറികളും, ആഴക്കടൽ ദൃശ്യങ്ങളും,കാർട്ടൂൺ കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും ഒക്കെ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ടായിരുന്നു . ഈ പെയിന്റിനങ്ങുകൾ ഓരോന്നും ഓരോരുത്തരുടെയും  ഭാവനയ്ക്കനുസരിച്ച് ചലിക്കുന്ന ത്രിമാന  വീഡിയോകൾ  പോലെ സൃഷ്ടിച്ചെടുക്കാമെന്നതാണ്  ഇല്യൂഷൻ . അതിനു വേണ്ടിയാണ് ആദ്യം തന്നെ ഫോണിൽ  “A R” എന്ന സോഫ്റ്റ് വെയർ  ആപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്തത് . ഓരോ ചിത്രത്തിന്റെയും വിഷയമനുസരിച്ച് അതിന്റെ ഒരു വശത്ത്  നിന്നു കൊണ്ട് നമ്മൾ മുഖത്ത്  ഭാവം വരുത്തുകയോ കൈകാലുകൾ ചലിപ്പിക്കുകയോ ചെയ്ത് അഭിനയിക്കണം .(സെൽഫി എടുക്കാൻ പറ്റില്ല) അതായത് ഉദാഹരണത്തിന് ഗർജ്ജിച്ചു കൊണ്ട് ചാടുന്ന ഒരു സിംഹത്തിന്റെ ചിത്രത്തിന് മുന്നിൽ ഒരാൾ നിൽക്കുക ,കൂടെയുള്ള ആൾ A R എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് നിന്നു കൊണ്ട് A R സോഫ്റ്റ് വെയർ ഉള്ള ഫോണിൽ വീഡിയോ എടുക്കുക . ചിത്രത്തിനടുത്ത് നിൽക്കുന്ന ആളിന് നേരെ സിംഹം  പുറത്തേക്ക് ചാടുന്നത് പോലെ ഫോണിൽ കാണുന്ന സമയത്ത് പേടിക്കുന്നതായി അഭിനയിച്ച് വീഡിയോ എടുത്താൽ നമ്മൾ ഒരു സിംഹത്തിന് മുന്നിൽ അകപ്പെട്ടതായി വീഡിയോ എടുത്ത് കൂട്ടുകാർക്കിടയിൽ പ്രചരിപ്പിക്കാം . ആധുനിക കാലത്ത് ഇങ്ങനെ ആൾക്കാരെ കൃത്രിമ സാങ്കേതിക ബുദ്ധി പ്രയോഗങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നത് ഒരു വിനോദമായി കണ്ടുവരുന്ന കാര്യമാണല്ലോ . കാര്യങ്ങളുടെ “ടെക്നിക്ക്” മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തെങ്കിലും അത് കഴിഞ്ഞപ്പോൾ നല്ല രസം തോന്നി,കാണുന്ന എല്ലാ ചിത്രങ്ങളുടെയും മുന്നിൽ നിന്ന് തകൃതിയായി അഭിനയവും പടമെടുപ്പുമായിരുന്നു .  അവസാനം പാരഡൈസ് ജീവനക്കാർ സ്ഥാപനം  ക്ലോസ് ചെയ്യാനുള്ള സമയമായെന്ന് പറഞ്ഞ് ഇറക്കി വിട്ടില്ലായിരുന്നെങ്കിൽ  അതിനകത്ത് പെട്ട് “പാരഡൈസ്” “ഹെൽ” ആയി മാറിയേനെ !!! 


            സിംഹത്തിന് മൂന്നിലകപ്പെട്ടോ ...

  സമുദ്ര ഗവേഷണം .....അന്തർ വാഹിനി കപ്പലിൽ നിന്നൊരു ഹായ് 

ഇല്യൂഷൻ കാഴ്ചകൾ കണ്ട്  ആവേശഭരിതമായ ഗ്രൂപ്പിനെ  “അൽകാസർ” ഷോ കൂടി കാണിച്ച് വിസ്മയിപ്പിക്കാൻ വേണ്ടി അടുത്തതായി അങ്ങോട്ട് പോകാമെന്ന്  ഉമി പറഞ്ഞു.  ഒന്നൊന്നര മണിക്കൂർ താമസമുണ്ടായിരുന്നു ഷോ തുടങ്ങാൻ, മാത്രവുമല്ല ഗ്രൂപ്പിലുള്ള കുറച്ചു പേർ കൂടി ഇല്യൂഷൻ കഴിഞ്ഞ് വന്നെത്താനുമുണ്ടായിരുന്നു . എന്നാൽ പിന്നെ  കിട്ടിയ സമയം കളയേണ്ടന്നു കരുതി  ഞങ്ങൾ രണ്ടു പേരും കൂടി അടുത്തുള്ള ഒരു കടയിൽ പോയി പതിവ് അത്താഴമായ മാംഗോ സ്റ്റിക്കി റൈസ് വാങ്ങി കഴിച്ചു.അതിനു ശേഷം എല്ലാവരും  എത്തിയതോടെ ബസിൽ കയറി അൽക്കാസർ ഷോ നടക്കുന്ന സ്ഥലത്തെത്തിയെങ്കിലും  അവിടെ ആദ്യ പ്രദർശനം നടന്നു കൊണ്ടിരിക്കുകയായിരുന്നു . അടുത്ത ഷോ തുടങ്ങാൻ കുറച്ചു സമയം കൂടി എടുക്കുമെന്നുള്ളത്  കൊണ്ട് സമീപത്തുള്ള കുറച്ച് സ്ഥലങ്ങൾ  ഒന്നു ചുറ്റിക്കറങ്ങി കണ്ടിട്ട്  വരാൻ പറഞ്ഞ് ഷോയുടെ ടിക്കറ്റും ഉമി ഞങ്ങളെ ഏൽപ്പിച്ചു. ചുറ്റുപാടും പോക്കറ്റടി ,പിടിച്ചുപറി, അനാശാസ്യ പ്രവർത്തനങ്ങൾ തുടങ്ങിയ സുകുമാര കലകളിൽ പ്രാവീണ്യം നേടിയ ആളുകളുടെ വിഹാര കേന്ദ്രമായതു   കൊണ്ട് “ബി കെയർഫുൾ “ സൂക്ഷിച്ചു നടക്കണം എന്നൊരു മുന്നറിയിപ്പ്  കൂടി തന്നപ്പോൾ കറങ്ങി നടക്കാനുള്ള മൂഡ് തന്നെ പോയി. എന്തായാലും നൈറ്റ് ലൈഫ് കേന്ദ്രമായ പട്ടയായിലെ സന്ധ്യാസമയ കാഴ്ചകൾ എപ്പോഴും കാണാൻ പറ്റില്ലല്ലോ എന്ന് കരുതി  ,ഞങ്ങൾ രണ്ടു പേരും കൂടി വളരെ ശ്രദ്ധാപൂർവ്വം അപരിചിതമായ നാട്ടിലെ അപരിചിതമായ കാഴ്ചകൾ കണ്ടു കൊണ്ട് കുറച്ചു നേരം നടന്നു തിരിച്ചെത്തി. പച്ചക്കറി  ,പഴ വർഗ്ഗങ്ങൾ , മാംസ വിഭവങ്ങൾ എന്നിവ വിൽക്കുന്ന കടകളും  ,ഭക്ഷണ ശാലകളും ഉണ്ടായിരുന്ന ആ പ്രദേശം  വിദേശികളും സ്വദേശികളുമായ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു .  

സ്ട്രീറ്റ് കാഴ്ചകൾ കണ്ടു വന്ന ഞങ്ങൾ ഷോ നടക്കുന്ന അരണ്ട വെളിച്ചമുള്ള തീയറ്ററിൽ അനുവദിച്ചു കിട്ടിയിരുന്ന ഇരിപ്പിടങ്ങളിൽ ആസനസ്ഥരായി പ്രതീക്ഷയോടെ കാത്തിരുന്നു . കർട്ടൻ ഉയർന്നതോടെ കാണികളിൽ നിന്ന് കയ്യടിയും ആരവങ്ങളുമുയർന്നു .  ഇടയ്ക്കിടെ മിന്നി മറയുന്ന പ്രകാശ വീചികൾക്കിടയിലൂടെ  പേരിനു മാത്രം വസ്ത്രം ധരിച്ച് ഉയരമുള്ള ആഡംബര ചെരുപ്പുകൾ ഊന്നി  യുവതികൾ ആടിത്തുടങ്ങിയതോടെ സദസ്യരുടെ കൂക്കി വിളിക്ക് ശക്തി കൂടി.  ചിലരൊക്കെ മറയ്ക്കേണ്ടിടം പുറത്താക്കിയും പുറത്തു കാട്ടാവുന്നത് മറച്ചും, മറ്റ് ചിലർ മുക്കാലും നഗ്നരായും സ്റ്റേജിൽ അങ്ങോട്ടുമിങ്ങോട്ടും തുള്ളിക്കളിച്ച് നടന്നപ്പോൾ കാണികൾ കണ്ണു തുറിച്ച് ഇരിപ്പായി. അതിനിടെ പുരുഷ സാമ്യമുള്ള തടിച്ച ഒരു “സ്ത്രീവേഷം” കാണികൾക്കിടയിലേക്ക് വരികയും കുറേ മോശമായ (vulgar ) ചേഷ്ടകൾ   കാണിക്കുകയും ചെയ്തപ്പോൾ തിരിച്ച് സദസ്സിലുള്ളവരും ആ രീതിയിൽ തന്നെ പ്രതികരിച്ചു . സ്റ്റേജിലെ കർട്ടൻ ക്രമീകരണങ്ങൾ ഇടയ്ക്കിടെ  മാറ്റുകയും പല നിറങ്ങളിലുള്ള വൈദ്യുത രശ്മികൾ പായിച്ച് പശ്ചാത്തലം വ്യത്യസ്തമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു .കൊട്ടാര സമാനമായ ഒരു പശ്ചാത്തലം ഒരുക്കിയിട്ട് കുറേ സുന്ദരിമാർ ചേർന്ന് മിന്നുന്ന പാവയെപ്പോലെയുള്ള ഒരു സുന്ദരിയെ  പല്ലക്കിലേറ്റി എഴുന്നള്ളിച്ച് കൊണ്ടു വന്ന് സ്റ്റേജിന് മദ്ധ്യത്തിലായി  ഇരുത്തിയിട്ട്  ചുറ്റും നിന്ന് നമ്മുടെ ഒപ്പന പോലെ നൃത്തം വയ്ക്കുന്നതായിരുന്നു  ഒരു രംഗം . സംഗീതത്തിനും നൃത്തത്തിനും വേഗത  കൂടിയതോടെ  തോഴിമാർ വശങ്ങളിലേക്ക് മാറിയിട്ട്  ആടയാഭരണങ്ങളണിഞ്ഞ “കുമാരി” വിഗ്രഹം എഴുന്നേറ്റ് നൃത്തം ചെയ്യാൻ  തുടങ്ങി. കൈകാലുകൾ ചലിപ്പിച്ചപ്പോഴാണ് കുമാരി ധരിച്ചിരുന്ന കാൽപ്പാദം വരെയുണ്ടായിരുന്ന മിന്നുന്ന വസ്ത്രങ്ങൾ അവരുടെ മിനുത്ത വെളുത്ത തുടകൾ കാണുന്ന വിധത്തിൽ കീറിയിട്ടതായിരുന്നു എന്ന് മനസ്സിലായത് . നൃത്തത്തിനും സംഗീതത്തിനുമൊപ്പം സ്ത്രീ ശരീര സൌന്ദര്യം പ്രദർശിപ്പിക്കുന്ന ഒരു വേദി കൂടിയായിരുന്നു "അൽകസാർ  ഷോ" എന്നാണ് തോന്നിയത് . ഒരു മണിക്കൂറോളം നീണ്ട  ആ പ്രദർശനം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇടയ്ക്ക് വച്ച് ഉറക്കം വന്നു എന്നതാണ് സത്യം. നൃത്തവും, സംഗീതവും ,വേഷ ഭൂഷാദികളും ,അലങ്കാരങ്ങളും എല്ലാം ആസ്വാദ്യകരമായിരുന്നെങ്കിലും ചില കാര്യങ്ങൾ അത്രയ്ക്ക് രസിക്കാൻ ആയില്ല എന്നതാണ് വാസ്തവം , ചിലപ്പോൾ ഞങ്ങളുടെ പ്രായത്തിന്റെ പ്രശ്നം  ആകാം അല്ലെങ്കിൽ വളർന്ന സംസ്കാരത്തിന്റെ ആകാം ..എന്തുമാകട്ടെ പ്രതീക്ഷിച്ച നല്ല ഒരു അനുഭവം കിട്ടിയില്ല . ചില കാര്യങ്ങൾ ഗോപ്യമായിരിക്കുമ്പോഴാണ് അതിന്റെ ഒരു വശ്യത അനുഭവപ്പെടുക എന്നാണ് തോന്നുന്നത് , കാബറേ നൃത്തം ഇങ്ങനെയൊക്കെ ആണെങ്കിലും മുഴുവൻ സമയവും ഒരേ രീതിയിലായാൽ എന്ത് തന്നെയായാലും ബോറടിക്കില്ലേ, ഒരു വെറൈറ്റി എപ്പോഴും നല്ലതാണെന്നാണ് അഭിപ്രായം . ഷോ കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ “നർത്തകി വേഷങ്ങൾ” എല്ലാം ഹാളിന് വെളിയിലേക്ക് വരികയും ആളുകൾ അവരോടൊപ്പം നിന്ന് സെൽഫി എടുക്കാൻ മത്സരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .

       അൽക്കാസാർ ഷോയിലെ അർദ്ധനഗ്ന പുരുഷാംഗനമാർ   

ഷോ കഴിഞ്ഞ് ബസിലെത്തിയ ഞങ്ങളോട് ഷോ ഇഷ്ടപ്പെട്ടോ എന്ന് ഉമി ചോദിച്ചു . യേസ് സ് സ്.. എന്ന ഉത്തരം കേട്ട് അതിൽ എത്ര സ്ത്രീകൾ ഉണ്ടായിരുന്നു എന്നൊരു ചോദ്യം കൂടി ചോദിച്ചു,പലരും പല ഉത്തരങ്ങൾ  പറഞ്ഞെങ്കിലും 99 ശതമാനവും  സ്ത്രീകളല്ല എന്നതായിരുന്നു ശരിയുത്തരം . അവരിൽ ഒരാൾ മാത്രമാണ്  സ്ത്രീയെന്നും മറ്റുള്ളവരെല്ലാം പുരുഷന്മാരാണെന്നും ഉമി പറഞ്ഞു തന്നു. സ്റ്റേജ് ഷോ കണ്ടപ്പോൾ കുറച്ച് ഉയരം കൂടുതലായി തോന്നിയെന്നല്ലാതെ ആ പുരുഷാംഗനമാർ സ്ത്രീകളേക്കാൾ അഴകുള്ളവരായിട്ടാണ് കാണപ്പെട്ടത്.     

     പട്ടയായിൽ ആൺകുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ ലിംഗ മാറ്റം നടത്തുമെന്നും അങ്ങനെയുള്ളവരെ നാട്ടുകാർ വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നുമാണ് അറിയാൻ കഴിഞ്ഞത് . ഇങ്ങനെയുള്ള ” പുരുഷ സ്ത്രീകളാണ്’ ഷോകളിൽ സാധാരണയായി പങ്കെടുക്കുന്നതെന്നും അവർക്ക് നല്ല വരുമാനമാണ് ഇതിൽ നിന്ന് ലഭിക്കുന്നതെന്നും ഉമി കൂട്ടിച്ചേർത്തു . ഈയൊരു സ്ഥിതി വിശേഷം കൊണ്ടായിരിക്കാം ജനങ്ങളിൽ ഇങ്ങനെയൊരു പ്രവണത കാണപ്പെടുന്നതെന്ന് തോന്നി. ഞങ്ങൾ തായ് ലാൻഡിൽ, ലാൻഡ് ചെയ്ത ദിവസം  അന്നാട്ടിൽ സ്ത്രീകളാണ് കൂടുതലുള്ളതെന്നും അതെന്തു കൊണ്ടാണെന്നു പിന്നീട് മനസ്സിലാകുമെന്നും  പറഞ്ഞിരുന്നതിന്റെ പൊരുൾ ഈ സമയത്താണ്  പിടി കിട്ടിയത് .   

തായ് ലാൻഡിലെ മൂന്നാം ദിന പരിപാടികൾ അവസാനിച്ചതോടെ ഞങ്ങൾ ഹോട്ടൽ മുറിയിലെത്തി വിശ്രമിച്ചു. അടുത്ത ദിവസം കോറൽ ഐലൻഡ് സന്ദർശനവും കടൽ വിനോദങ്ങളുമായിരുന്നു പരിപാടികൾ.

കടലിൽ കുളിച്ച് ശുദ്ധമായിട്ട് വൈരക്കല്ലണിഞ്ഞു കൊണ്ട് കടുവയെ തലോടാം .. ..വരൂ ... നാലാം ഭാഗത്തിലേക്ക്  പോകാം .... 

  

2025, ജൂൺ 2, തിങ്കളാഴ്‌ച

 

ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

ഭാഗം 2 

സഫാരി വേൾഡും, തുറന്ന മൃഗശാലയും



‘സ്വാതന്ത്ര്യത്തിന്റെ നാട് (Land of Freedom ) എന്നർത്ഥം വരുന്ന    “സെയാം (Seyam)” എന്ന് പണ്ട് പേരുണ്ടായിരുന്ന  തായ് ലാൻഡിലെ രണ്ടാം ദിവസത്തെ പ്രഭാതത്തിൽ മറ്റ് ജോലികളൊന്നും ഇല്ലാതിരുന്നതിനാൽ സ്വതന്ത്രമായി കുറച്ചു നേരം ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഏതൊക്കെയോ കെട്ടിടങ്ങളുടെ പൊളിച്ചടുക്കിയ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന “അടിപൊളി” കാഴ്ചയായിരുന്നു പുറത്ത് . മറ്റൊന്നും കാണാനും ചെയ്യാനും ഇല്ലാത്തതിനാൽ  കുളിയും ഒരുക്കവുമൊക്കെ കഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറൻറിൽ എത്തി. കുക്കുമ്പർ ,കാരറ്റ് ,മുതലായ പച്ചക്കറികൾ അരിഞ്ഞത് , നാൻ ,നൂഡിൽസ് ,ബുൾസ് ഐ, ബ്രഡ്  തുടങ്ങിയ പല സാധനങ്ങളും  ബുഫെ ടേബിളിൽ നിരത്തിയിട്ടുണ്ടായിരുന്നു .ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയം കിട്ടിയതു കൊണ്ട്  ഞങ്ങൾ രണ്ടു പേരും കൂടി ഹോട്ടലിന് പുറത്ത് വെറുതെ ഒന്നു കറങ്ങി നടന്നു. ഹോട്ടൽ മുറ്റത്ത് ക്ഷേത്രം പോലെ എന്തോ രണ്ട് ചെറിയ  നിർമ്മിതികൾ കണ്ടെങ്കിലും അവ എന്താണെന്നു മനസ്സിലായില്ല. ഒന്നിൽ ദൈവം ആണെന്നും ,മറ്റൊന്ന് പൂർവ്വികരെ സ്മരിക്കാനും ബഹുമാനിക്കാനും വേണ്ടിയുള്ളതാണെന്നും അവർക്കായി നേദ്യ വസ്തുക്കൾ  വയ്ക്കുന്ന പതിവുണ്ടെന്നും എന്റെ ചോദ്യത്തിന് ഉത്തരമായി ഉമി പറഞ്ഞു തന്നു. പാതയോരങ്ങളിൽ പലയിടത്തും ഇത്തരം നിർമ്മിതികൾ  തലേ ദിവസം മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു. ഏതായാലും അത് ഒരു നല്ല കാര്യമായി തോന്നി, കാരണം ദൈവത്തെയും ,നമ്മുടെ വേരുകളായ പൂർവ്വികരെയും സ്മരിക്കുന്നതും, ബഹുമാനിക്കുന്നതും ശ്രേയസ്ക്കരമായ പ്രവൃത്തി തന്നെയാണല്ലോ . 

      ഹോട്ടൽ മുറ്റത്ത് പൂർവ്വികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന മണ്ഡപം 

ബസിൽ എത്തിയവരെ  എണ്ണിപ്പെറുക്കി തിട്ടം വരുത്തിയ ഗൈഡ് ഉമി ഗുഡ് മോണിങ് പറഞ്ഞു കൊണ്ട് തായ് ലാൻഡ് എല്ലാവർക്കും ഇഷ്ടപ്പെട്ടോ ,സുഖമായി ഉറങ്ങിയോ, ക്ഷീണം മാറിയോ , പത്ത് വയസ്സ് കുറഞ്ഞ് എല്ലാവരും സുന്ദരീ സുന്ദരന്മാരായിട്ടുണ്ട്  എന്നൊക്കെ കുശലം പറഞ്ഞിട്ട് പതിവു “ചാക്കോയെ” രണ്ടു തവണ വിളിച്ചു . രണ്ടാം ദിവസത്തെ പരിപാടിയായ  സഫാരി പാർക്ക് സന്ദർശനത്തിനു പോകുമ്പോൾ ഒന്നു രണ്ട് കാര്യങ്ങൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് യാത്ര തുടങ്ങിയത്  . ഒന്നാമത് അവിടെ വലിയ തിരക്കായിരിക്കുമെന്നും എല്ലാവരും തൊപ്പി ധരിച്ചാൽ കണ്ടു പിടിക്കാൻ പ്രയാസം വരില്ലെന്നും, രണ്ടാമത്  അവിടെ ബുക്ക് ചെയ്തിട്ടുള്ള  രണ്ടു മൂന്ന് ഷോകൾ (പ്രദർശനങ്ങൾ ) കൃത്യ സമയത്ത് തുടങ്ങുമെന്നുള്ളത് കൊണ്ട് അവിടവിടെ തങ്ങി നിന്നാൽ ഷോ കാണാൻ സാധിക്കാതെ വരുമെന്നുമായിരുന്നു  മുന്നറിയിപ്പുകൾ . അറിയിപ്പുകൾ ശ്രദ്ധിച്ചിരിക്കെ ബസ് വീണ്ടും പണി മുടക്കിയെങ്കിലും എങ്ങിനെയൊക്കെയോ തട്ടിപ്പൊത്തി പാർക്ക് വരെ എത്തിച്ചു തന്നു .രണ്ട് ദിവസമായി ബസ് ഇടയ്ക്ക് വച്ച് കേടാകുന്നത് കൊണ്ട് യാത്രയ്ക്ക് ബുദ്ധിമുട്ടുകുന്നതായും  ഉടൻ തന്നെ വേറെ വാഹനം അയച്ചു കാര്യങ്ങൾ പരിഹരിക്കണമെന്നും തായ് ലാൻഡിലെ  യാത്രാ കോ ഓർഡിനേറ്ററെ ഫോണിൽ വിളിച്ച് ബ്രിട്ടോ ആവശ്യപ്പെട്ടു .    

 

സഫാരി വേൾഡും ,മറൈൻ പാർക്കും

     ബാങ്കോക്കിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന, നാനൂറ് ഏക്കറിനു മേൽ വിസ്തൃതിയുള്ള വലിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് സഫാരി വേൾഡും ,മറൈൻ പാർക്കും. എത്രയോ തരം പക്ഷികളും മൃഗങ്ങളും ജലജീവികളും , അധിവസിക്കുന്ന ഈ സ്ഥലം പകുതി തായ് ഉടമസ്ഥതയിലും ബാക്കി ചൈനയുടേതുമാണെന്നാണ് ഉമി പറഞ്ഞറിഞ്ഞത് . കണ്ടിരിക്കാൻ കൌതുകമുള്ള  പല സർക്കസ് വിദ്യകളും പാർക്കിലെ അന്തേവാസികളെ പരിശീലിപ്പിച്ച് സമയക്രമം വച്ച് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള അരങ്ങുകളിൽ പ്രദർശിപ്പിക്കുന്നത് കാണാൻ വൻ ജനത്തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്  .

സഫാരി പാർക്ക് കാഴ്ചകൾക്കായി ആവേശം കൊണ്ട്.. ഗ്രൂപ്പ് അംഗങ്ങൾ

   
 ഞങ്ങൾ ബസിൽ നിന്ന് ഇറങ്ങി ചെന്നപ്പോഴേക്കും ഉമി പ്രവേശന ടിക്കറ്റും , നമ്പർ സ്റ്റിക്കറുമെടുത്ത് റഡിയായി എത്തി . മൃഗങ്ങളുടെ ആലയവും  ഹരിതാഭവുമായ  ആ വലിയ സഫാരി പാർക്കിലേക്ക് പ്രവേശിച്ചപ്പോൾ  തന്നെ “മക്കാവു” തത്തകളുടെയും മറ്റു പല തരം പക്ഷികളുടെയും ശബ്ദമാണ് ഞങ്ങളെ സ്വാഗതം ചെയ്തത് . ജനത്തിരക്കിന്റെ കൂടുതൽ കൊണ്ട് തത്തകളുടെ സമീപത്ത് അധികസമയം ചിലവഴിക്കാൻ സാധിച്ചില്ല . വീണ്ടും മുന്നോട്ട് നടന്നപ്പോൾ അവിടെ അതിലും വലിയ തിരക്കും ബഹളവും ആയിരുന്നത് കാരണം  വശങ്ങളിൽ ഉണ്ടായിരുന്ന പല ജീവികളെയും കാണാൻ  സാധിച്ചില്ലെന്ന് മാത്രമല്ല പെട്ടെന്ന് പോയില്ലെങ്കിൽ “ഒറാങുട്ടാൻ ഷോ” മിസ് ആകുമെന്ന് കൂടി അറിഞ്ഞതോടെ എല്ലാവരും ഉമി നേതാവിന്റെ പിന്നാലെ അങ്ങോട്ട് വച്ചു പിടിക്കുകയാണുണ്ടായത് . ഓടിച്ചെന്ന് ഗാലറിയിൽ സീറ്റ് പിടിച്ചപ്പോഴേക്കും രംഗത്ത് പ്രദർശനം തുടങ്ങി . പരിശീലകനോടൊപ്പം  ഷർട്ടും ,നിക്കറും അണിഞ്ഞ ഒറാങുട്ടന്മാരും ,പാവാടയും ബ്ളൌസുമണിഞ്ഞ കുട്ടിമാരും,ബാൽക്കണിയിലെ  ഒറാങ് കാണികളുമായി ഷോ തകർക്കുന്ന സമയത്ത്,  ഗാലറിയുടെ മുകളിലായി സ്ഥാപിച്ചിരുന്ന കമ്പികളിൽ ആടിത്തൂങ്ങി  പിന്നിൽ നിന്ന് കുറേ കുട്ടന്മാർ കൂടി സ്റ്റേജിലേക്കെത്തി . ചിരിക്കാൻ പറയുമ്പോൾ പല്ലിളിച്ചു ചിരിക്കുക, കാണികളെ അഭിവാദ്യം ചെയ്യാൻ പറയുമ്പോൾ നിക്കർ ഊരിയിട്ട് കൈകൾ പൊക്കി ഹായ് പറയുക ,കയ്യടിക്കുക , പരിശീലകന്റെ തലയ്ക്കിട്ട് ഞോടുക ,അയാളുടെ തൊപ്പിയെടുത്ത് സ്വന്തം തലയിൽ  വയ്ക്കുക തുടങ്ങിയ കുസൃതികൾക്കൊപ്പം ചില  അഭ്യാസങ്ങളും കൂടി കാട്ടി ഇരുപത് മിനിറ്റോളം അവർ എല്ലാവരെയും  രസിപ്പിച്ചു .

 


                        ഒറാങുട്ടാൻ ഷോ

ഒറാങുട്ടാൻ ഷോ കഴിഞ്ഞ് ഒരിടത്ത് ഒത്തു കൂടിയ എല്ലാവരോടുമായി വാഷ് റൂമിൽ പോകേണ്ടവർ പോയിട്ട് വന്നാൽ പെട്ടെന്ന് തന്നെ  എലിഫൻറ്  ഷോ കാണാമെന്ന് ഉമി  പറഞ്ഞു . പക്ഷേ ഇവിടത്തെ  ഷോയേക്കാൾ ഒന്നു കൂടി മെച്ചപ്പെട്ട “ആന ഷോ “ പട്ടയായിൽ കാണാമെന്ന് അറിഞ്ഞപ്പോൾ എന്നാൽ പിന്നെ അതു മതിയെന്നായി എല്ലാവരും . അടുത്തതായി കാണുവാനുള്ള “ സ്പൈ വാർ  ഷോ’ തുടങ്ങാൻ കുറച്ച് സമയം  ബാക്കിയുണ്ടായിരുന്നത് കൊണ്ട് പാർക്കിൽ ചുറ്റി നടന്നു കാഴ്ചകൾ കണ്ടിട്ട് ഒത്തു കൂടേണ്ട സമയവും ,സ്ഥലവും ഞങ്ങളെ പറഞ്ഞേൽപ്പിച്ചിട്ട്  ഉമി അവരെപ്പോലെയുള്ള മറ്റ് ഗൈഡുകളുമായി സംസാരിക്കുവാനായി  പോയി.

കിട്ടിയ സമയം കൊണ്ട് എല്ലാവരും പാർക്കിലെ  കാഴ്ചകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി . വെള്ള ചിറകുടുപ്പുകളും ചുവന്ന  ഹൈ ഹീൽഡ് ചെരുപ്പുകളും അണിഞ്ഞ ബാലെ നർത്തകരെപ്പോലെ  വിഹരിക്കുന്ന സുന്ദരൻ ഫ്ലെമിംഗോകൾ , ചെമ്പൂക്കൾ നിറഞ്ഞ മുരിക്ക് മരത്തെ പോലെ ഒരു വൃക്ഷത്തെ അലങ്കരിച്ച് ഇരിപ്പുറപ്പിച്ചിരുന്ന സ്കാർലറ്റ് പക്ഷികൾ, ഒട്ടകത്തിന്റെ ആകൃതിയുള്ള ല്ലാമകൾ ,ഒട്ടകങ്ങൾ , ചാക്കു കെട്ടുകൾ പോലെ തറയിൽ കിടന്നിരുന്ന മടിയന്മാരായ ടാപ്പിറുകൾ , മുതലകൾ , വെള്ളത്തിൽ നീന്തിത്തുടിച്ചിരുന്ന ബഹുവർണ്ണ ശോഭയുള്ള മത്സ്യ സുന്ദരീ സുന്ദരന്മാർ, ഇവരെയെല്ലാം വളരെ കുറച്ചു സമയം കൊണ്ട് അടുത്തു നിന്ന് കാണാൻ സാധിച്ചു. കൂടാതെ പാർക്കിൽ  സ്ഥാപിച്ചിരുന്ന സ്റ്റാളുകൾ നിന്ന് പണം കൊടുത്ത്  ഓരോ ജീവിക്കും വേണ്ട തീറ്റ സാധനങ്ങൾ വാങ്ങിയാൽ  അവയെ  തീറ്റാനുള്ള സൌകര്യവും അവിടെയുണ്ടായിരുന്നു .  

                 ബാലെ നൃത്തക്കാരായ ഫ്ലെമിൻഗോകൾ

                     സ്കാർലറ്റ് പക്ഷികൾ

                 മത്സ്യ സുന്ദരീ സുന്ദരന്മാർ

അടുത്ത ഷോയുടെ സമയമായതോടെ ഞങ്ങൾ അങ്ങോട്ടേക്ക് പോയി. “സ്പൈ വാർ’ എന്ന ആ ഷോ ഒരു കൃത്രിമ മലയുടെയും കനാലിന്റെയും അരികിലായിരുന്നു സജ്ജീകരിച്ചിരുന്നത്  . മലമുകളിൽ പറന്നിറങ്ങിയത് പോലെ ഒരു ഹെലികോപ്റ്ററും,  വശങ്ങളിലും മുന്നിലും, വീടും മട്ടുപ്പാവും പോലെ എന്തൊക്കെയോ ചില സെറ്റപ്പുകളും, ഗ്യാസ് ചേംബറും ഒക്കെയായിരുന്നു കയറിച്ചെല്ലുമ്പോഴുള്ള രംഗ കാഴ്ചകൾ . നീല മഞ്ഞ ചുവപ്പ് എന്നിങ്ങനെയുള്ള നിറങ്ങളിലായിരുന്നു ഗാലറിയിലെ ഇരിപ്പിടങ്ങൾ ,അതിൽ മുന്നിലുള്ള നീല ഇരിപ്പിടങ്ങളിൽ ഇരുന്നാൽ നനയുമെന്ന് നേരത്തെ തന്നെ ഉമി പറഞ്ഞിരുന്നതിനാൽ ഞങ്ങൾ മദ്ധ്യത്തിലുള്ള സീറ്റുകളാണ് തിരഞ്ഞെടുത്തത് . ഷോ തുടങ്ങിയതോടെ ,ആരൊക്കെയോ കുറേപ്പേർ എന്തൊക്കെയോ വിളിച്ച് പറയുകയും മല മുകളിൽ നിന്ന് താഴോട്ട് ചാടുകയും വെടി  ഉതിർക്കുകയും ചെയ്തു . പിന്നീട് ഒരാൾ വന്ന് മറ്റൊരാളെ പിടിച്ച് ചങ്ങലയിൽ ബന്ധിച്ചു വെടി  വച്ചു കൊന്നു , ചിലർ സ്പീഡ് ബോട്ടിൽ കയറി കനാലിലൂടെ വെള്ളം തെറിപ്പിച്ച് കൊണ്ട് പാഞ്ഞു പോയി . അതിനിടയിൽ ഒരു അൽപ്പ വസ്ത്ര ധാരിണി എവിടെ നിന്നോ ഇറങ്ങി വന്ന് കനാൽക്കരയിലിരുന്നു വെയിൽ കായുകയും ഉള്ള തുണി കൂടി ഉരിഞ്ഞു കളയുകയും ചെയ്തു . പട്ടാള വേഷമിട്ട്  അവിടേയ്ക്ക് വന്ന ഒരാളുമായി എന്തൊക്കെയോ സംസാരിച്ചിട്ട് അവർ  രണ്ടു പേരും കൂടി ഒരു മുറിയിൽ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞ് മുറിയിൽ നിന്നിറങ്ങി  വന്ന യുവതി അയാളെ വെടി വച്ച് വെള്ളത്തിലേക്ക് എറിഞ്ഞിട്ട്  എങ്ങോട്ടോ ഓടിപ്പോയി. അത് കഴിഞ്ഞ് ആ സുന്ദരിയും കുറേ ആളുകളും കൂടി  മുകളിലുള്ള ബാൽക്കണിയിൽ നിന്ന് കൊണ്ട് വെടി വയ്ക്കുകയും എന്തൊക്കെയോ വലിച്ചെറിയുകയും അതൊക്കെ പൊട്ടുകയും  തീ ആളിപ്പടരുകയും ചെയ്തു . ആകെ ശബ്ദ കോലാഹലവും,തീയും പുകയും നിറഞ്ഞ ഒരു യുദ്ധ സ്ഥലം പോലെ ഭീകര അന്തരീക്ഷമായി മാറി അവിടെ   . ഇത്രയൊക്കെ കാണുകയും എന്തോ ഒരു കമൻറി കേൾക്കുകയും ചെയ്തു എന്നതൊഴിച്ചാൽ കാര്യമൊന്നും മനസ്സിലായില്ല എന്നതാണ് സത്യം . ഏതോ ഒരു രാജ്യത്ത് വലിയ അഴിമതി ഉണ്ടായെന്നും അവരെ കണ്ടു പിടിച്ച് നശിപ്പിക്കുന്നതുമാണ് പ്രദർശനത്തിന്റെ  പ്രമേയമെന്ന് പിന്നീട് ഉമി പറഞ്ഞു തന്നപ്പോൾ അറിയാൻ സാധിച്ചു . എല്ലാ പ്രദർശനങ്ങളുടെയും വിവരണം തായ് ഭാഷയിലായത് കൊണ്ടായിരിക്കാം കാര്യങ്ങൾ മനസ്സിലാകാഞ്ഞത്. 

                      സ്പൈ വാർ 

നാട്ടിലുള്ള അഴിമതിക്കാരെയെല്ലാം  കണ്ടു പിടിച്ച് നശിപ്പിക്കുന്ന കാര്യമോർത്ത് ചിരിച്ചു കൊണ്ട്  ഡോൾഫിൻ ഷോ കാണാൻ വേണ്ടി മുന്നോട്ട് നടന്നു. കുത്തനെയുള്ള കുറേ  കോണിപ്പടികൾ കയറി ചെന്നപ്പോഴേക്കും ബുദ്ധിശാലികളായ ഡോൾഫിനുകളുടെ ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു .  രണ്ടു മൂന്നു വമ്പൻ ഡോൾഫിനുകൾ പരിശീലകൻ പറയുന്നതനുസരിച്ച് ജലോപരിതലത്തിൽ നിന്നുയർന്ന് വളയത്തിലൂടെ ചാടുകയും,ചുണ്ടിൽ വലിയ പന്ത് ബാലൻസ് ചെയ്ത് നീന്തുകയും, പരിശീലകരെ തോളിലേറ്റി തലങ്ങും വിലങ്ങും നീന്തിപ്പാഞ്ഞു നടക്കുന്നതുമൊക്കെയാണ് ഷോ. ഓരോ ഇനങ്ങൾക്കുമൊടുവിൽ പ്രോത്സാഹനമായി  എന്തോ തീറ്റ സാധനങ്ങൾ പരിശീലകൻ അവയുടെ വായിൽ ഇട്ടു കൊടുക്കുന്നതും കണ്ടു .

മത്സ്യക്കൂറ്റന്മാരുടെ ഷോ തീർന്നതോടെ ഉച്ചഭക്ഷണ സമയമായിക്കഴിഞ്ഞിരുന്നു . ഒരു ആറേഴ് കല്യാണ സദ്യ നടക്കുന്ന ജനത്തിരക്കായിരുന്നു ഭക്ഷണശാലയിൽ . ഞങ്ങൾക്കായി ബുക്ക് ചെയ്തിരുന്ന മേശയുടെ നമ്പർ നേരത്തെ തന്നെ പറഞ്ഞു തന്നിരുന്നത് കൊണ്ട്, ട്രെയിനിലും മറ്റും റിസർവേഷൻ സീറ്റ് കണ്ടുപിടിക്കുന്നത് പോലെ മേശ നമ്പർ നോക്കി കുറച്ചു നേരം നടന്ന് നടന്ന് ഇരിപ്പിടം കിട്ടി . പക്ഷേ അവിടെയും തീർന്നില്ല കാര്യങ്ങൾ .ആറ്റിലെ പോള നീക്കി കക്ക വാരാൻ പോകുന്നവരെ പോലെ പ്ലേറ്റും കൊണ്ട് ഭക്ഷണ സാധനങ്ങൾ തേടി എങ്ങോട്ടോക്കെയോ പോയി  എന്തൊക്കെയോ കിട്ടിയതും കൊണ്ട് വന്നിരുന്ന് കഴിച്ചെന്നു വരുത്തി . വലിയ മേശയും ബുഫേ സെറ്റപ്പുമൊക്കെ ഉണ്ടായിരുന്നെങ്കിലും   ആഹാരം ഒട്ടും മെച്ചമല്ലായിരുന്നു  എന്നാണ് എനിക്ക് തോന്നിയത്.

ഓപ്പൺ സൂ 

ഏഷ്യയിലെ ഏറ്റവും വലിയ തുറന്ന മൃഗശാലയും പക്ഷി സങ്കേതവും കാണാൻ വേണ്ടിയായിരുന്നു ഉച്ചയൂണിന് ശേഷമുള്ള യാത്ര . സഫാരി പാർക്കിലെ കാഴ്ചകൾ കണ്ടു തിരിച്ചെത്തിയപ്പോഴേക്കും  കേടായ ബസിനു പകരം മറ്റൊരു ബസ് പ്രവേശന കവാടത്തിന് മുന്നിൽ  ഞങ്ങളെയും കാത്ത് ഹാജരുണ്ടായിരുന്നു . ഡ്രൈവ് ത്രൂ ഓപ്പൺ  സൂ ആയിരുന്നതിനാൽ ഞങ്ങൾ ബസിൽ തന്നെയിരുന്നാണ് കാഴ്ചകൾ ആസ്വദിച്ചത് .  

ഓപ്പൺ സൂവിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അതിന് മുന്നിലുള്ള ചെളിക്കണ്ടത്തിൽ വലുതും ചെറുതുമായ വലിയ ഒരു കൂട്ടം  പക്ഷികളെയാണ് കണ്ടത് . വെളുത്ത പെലിക്കനുകൾ ,പെയിന്റഡ് കൊക്കുകൾ , ചാര നിറത്തിലുള്ള കിരീടമുള്ള കൊക്കുകൾ കുഞ്ഞിത്താറാവുകൾ അങ്ങനെ എത്രയോ തരം പക്ഷികളുടെ  സ്വൈര വിഹാര കേന്ദ്രമായ ആ പ്രദേശത്തിന്റെ  കാഴ്ച വളരെ മനോഹരമായിരുന്നു . പക്ഷികളെ വലം വച്ച് മുന്നോട്ട്  പോയപ്പോൾ കറുപ്പിൽ വെളുപ്പോ,വെളുപ്പിൽ കറുപ്പോ വരകളുള്ള സുന്ദരൻ സീബ്രകളെയാണ് കണ്ടത്. അൽപ്പം മുടന്തുള്ള ഒരു സീബ്ര, കൊക്കുകളിരുന്ന വെള്ളക്കെട്ടിന് സമീപം ചെന്ന് ഏകനായി അകലേക്ക് നോക്കി നിൽക്കുന്നത്  കണ്ടപ്പോൾ വിഷമം തോന്നി. അംഗ വൈകല്യം വന്നത് കൊണ്ട് കൂട്ടുകാർ  ഒറ്റപ്പെടുത്തിയതാകാമെന്ന് ഞാൻ വിഭാവന ചെയ്ത  ആ പാവത്തിനെ വിട്ട് മുന്നോട്ട് ചെന്നപ്പോൾ  മാനത്തേക്ക് തലയും നീട്ടി ‘ഇനി മുട്ടു മടക്കാൻ മനസ്സില്ലെന്നും”പറഞ്ഞ് നിരയൊത്ത് നിന്നിരുന്ന ജിറാഫ് ചേട്ടന്മാരെയും ചേടത്തിമാരെയുമാണ് കണ്ടത് . പുള്ളിക്കൈലി പുതച്ചു നിന്നിരുന്ന ഉയരക്കാരായ ജിറാഫൻമാർക്ക് ശേഷം പുള്ളിമാൻ കൂട്ടങ്ങൾ, നീൽഗായ ,സാമ്പാർ ഡിയർ ,കാട്ടികൾ ,ഒട്ടകങ്ങൾ തുടങ്ങി ഓരോരുത്തരെയായി  കണ്ട് കണ്ട് പോകുമ്പോൾ  ,ആഫ്രിക്കൻ സങ്കരയിനത്തിലുള്ള വലിയ കൊമ്പൻ കാലികളുടെ ഒരു പരേഡ് തന്നെ റോഡരികിലൂടെ കടന്നു പോയി .തല കുലുക്കിക്കൊണ്ടുള്ള അവരുടെ ജാഥ കടന്നു പൊയ്ക്കഴിഞ്ഞപ്പോൾ ഒരു വലിയ തടാകത്തിലെ ചെളി വെള്ളത്തിൽ, കുതിർന്ന  ഗോതമ്പ് ചാക്ക് കെട്ട് പോലെയുള്ള ഭീമൻ ശരീരം പൂഴ്ത്തിവച്ചു കൊണ്ട് വിന്റേജ് കാറിന്റെ ഹെഡ് ലൈറ്റ് പോലെ തോന്നുന്ന കണ്ണും തള്ളിച്ച്  കിടന്ന ഹിപ്പോക്കുട്ടന്മാരെയാണ് കണ്ടത് .       


  
                 ചെളിക്കണ്ടത്തിലെ പക്ഷിക്കൂട്ടം 

  ഇത്രയും കണ്ടു കഴിഞ്ഞപ്പോഴേക്കും സസ്യഭുക്കുകളുടെ പറമ്പിന്റെ വേലിയതിരിലെത്തി . അറിഞ്ഞോ അറിയാതെയോ അതിർത്തി ലംഘനം ഉണ്ടാകാതിരിക്കാൻ വേണ്ടി സസ്യ -മാംസ ഭുക്കുകളുടെ സ്ഥലങ്ങൾ തമ്മിൽ പ്രത്യേകം ഗേറ്റുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ടായിരുന്നു . കർണ്ണാടകയിലെ ബെന്നാർഘട്ടയിലും ഇതു പോലെയുള്ള ക്രമീകരണങ്ങളും സഫാരിയും മുൻപ് കണ്ടത് ഈ സമയത്ത് ഓർമ്മ വന്നു.  അങ്ങനെ തുറന്നു തന്ന ഗേറ്റിലൂടെ കാർണിവോറസുകളുടെ വിഹാര രംഗമായ വനപ്രദേശത്തിലൂടെ ഞങ്ങളുടെ ബസ് പതിയെപ്പതിയെ മുന്നോട്ട് നീങ്ങി. മരത്തണലിൽ വിശ്രമിച്ചിരുന്ന മൃഗ രാജന്മാരും ആലസ്യം പൂണ്ട് കിടന്നിരുന്ന  അവരുടെ രാജ്ഞിമാരും ക്യാമറക്കണ്ണുകളിൽ പെടാതിരിക്കാൻ വേണ്ടിയായിരുന്നോ എന്തോ അൽപ്പം ഉള്ളിലുള്ള മരങ്ങൾക്കിടയിലായിരുന്നു  കാണപ്പെട്ടത് . മൃഗരാജ സൌന്ദര്യം കണ്ടിരിക്കുമ്പോൾ ബസ് പതിയെ മുന്നോട്ടെടുത്തു .

                തുറന്ന മൃഗശാലയിലെ സിംഹരാജൻ

ആർക്കെങ്കിലും ബംഗാൾ കടുവയുടെ കൂടെ സെൽഫി എടുക്കണോ എന്ന് ഉമി ചോദിച്ചു, വേണമെങ്കിൽ ബസ് നിർത്തിത്തരാം, പക്ഷേ കടുവ  ഉച്ച ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ ഫോട്ടോ എടുക്കാൻ പോകുന്ന ആളിന് തിരിച്ച് ഈ ബസിൽ കയറാൻ പറ്റിയെന്ന് വരില്ലെന്നു പറഞ്ഞ് ചിരിക്കാൻ തുടങ്ങി . നമ്മുടെ ദേശീയ മൃഗമായ കടുവകളുടെ ടെറിട്ടറിയിലേക്കാണ് പൊട്ടിച്ചിരിച്ചു കൊണ്ട്  കയറിച്ചെന്നത്.  കുമ്പ നിറഞ്ഞിട്ട്  അനങ്ങാൻ വയ്യാതെ ചെരിഞ്ഞും, ചുരുണ്ടുമൊക്കെ മരത്തണലുകളിൽ  വിശ്രമിക്കുകയായിരുന്ന “ബിഗ് ക്യാറ്റ്സിന്റെ  “ ആക് ഷൻ  സീൻ എന്തെങ്കിലും കിട്ടുമോ എന്നറിയാനായി ഇര പിടിക്കാനിരിക്കുന്ന കടുവയെ പോലെ ഞങ്ങൾ ബസിൽ നിന്ന് പുറത്തേക്ക് തുറിച്ചു നോക്കിയിരുന്നു . എന്തായാലും നിരാശരാകേണ്ടി വന്നില്ല ,ഭാഗ്യം കൊണ്ട് രണ്ടു മൂന്നു കടുവകൾ ഒരു കുളത്തിൽ നീന്തിത്തുടിച്ചു ഞങ്ങൾക്ക് വേണ്ടി കുളി സീൻ  രംഗമൊരുക്കിത്തന്നപ്പോൾ ബമ്പർ അടിച്ചത് പോലെ എല്ലാവരും സന്തോഷിച്ചു . കടുവകൾ വയറ് നിറഞ്ഞ് ഹാപ്പി മൂഡിലായിരുന്നത് കൊണ്ട് ഉമി പറഞ്ഞതു പോലെ അവിടെയിറങ്ങി  അവരോടൊപ്പം ഒരു സെൽഫി എടുക്കുന്ന കാര്യം ആലോചിച്ചിരിക്കുമ്പോൾ ഒളിച്ചിരുന്ന ഭീമാകാരന്മാരായ രണ്ടു കരടിക്കുട്ടന്മാരുടെ അടുത്തേക്ക് ബസ് എത്തി .  പ്രവചിക്കാൻ പറ്റാത്ത സ്വഭാവ രീതികളുള്ള കരിം പാറ പോലെയുള്ള ആ ഭീമാകാരന്മാരെ പിന്നിട്ട് ഇനി ആരെയാണ് കാണാൻ കിട്ടുന്നതെന്ന് നോക്കിയിരിക്കുക്കുമ്പോഴാണറിഞ്ഞത് ഓപ്പൺ സൂവിലെ കാഴ്ചകൾ അവസാനിപ്പിച്ചു കൊണ്ട് ബസ്  പുറത്തേക്കിറങ്ങുകയാണെന്ന് . മരശിഖരങ്ങളിൽ പതുങ്ങിയിരുന്ന് രംഗ നിരീക്ഷണം നടത്തുന്ന പുള്ളിപ്പുലികളും ചീറ്റകളും അവിടെ ഇല്ലായിരിക്കും എന്ന് ഞാൻ സമാധാനിച്ചു  .

                         കുമ്പ നിറച്ച കടുവാക്കുട്ടന്മാർ

 മൃഗങ്ങളെ ബന്ധനസ്ഥരാക്കാതെ അവരുടെ തനത് ആവാസ വ്യവസ്ഥയിൽ സൂക്ഷിക്കുകയും പരിപാലിക്കുകയും ടൂറിസം സാദ്ധ്യതകൾ മെച്ചപ്പെടുത്തി നാടിന് വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഇതിന്റെ അണിയറ പ്രവർത്തകരെ ശ്ലാഘിക്കേണ്ടതു തന്നെയാണ് .   

വിനോദയാത്രകളിൽ എല്ലാവർക്കും, എപ്പോഴും എവിടെച്ചെന്നാലും ഏറ്റവും താത്പര്യമുള്ള കാര്യമായ ഷോപ്പിങ്ങായിരുന്നു  ജന്തു ലോകത്ത് നിന്നുള്ള മടക്ക യാത്രയിലെ അടുത്ത പരിപാടി. അതിനായി സെൻട്രൽ ഏരിയയിലെ നാലു നിലകളുള്ള ഒരു  വലിയ  ഷോപ്പിങ് മാളിന് മുന്നിൽ ബസ് നിർത്തി . നാട്ടിലേക്ക് കൊണ്ടു പോകാൻ ആവശ്യമുള്ള എല്ലാ സാധനങ്ങളും മിതമായ നിരക്കിൽ അവിടെ നിന്ന് ലഭിക്കുമെന്നും ഇഷ്ടം പോലെ ഷോപ്പ് ചെയ്ത് കൊള്ളാനും പറഞ്ഞിട്ട് അതിനായി  അഞ്ചു മണിക്കൂർ  സമയമാണ് ഉമി  തന്നത്. നിത്യോപയോഗ സാധനങ്ങൾ ,കൌതുക വസ്തുക്കൾ , ആഭരണങ്ങൾ  ,വലിയ ബാഗുകൾ ,ജാക്കറ്റുകൾ വാച്ച്, പേന, ഫാൻ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ പോന്ന ഒരുവിധം എല്ലാ സാധനങ്ങളും ലഭിക്കുന്ന നിരവധി  കടകൾ മാളിൽ ഉണ്ടായിരുന്നു. അതു പോലെ വിവിധ ഫാഷനുകളിലുള്ള വസ്ത്രശേഖരങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു ആ സ്ഥലം. മാളിലേക്ക് കയറിയതും ഇരുവശവുമുള്ള കടകൾക്ക് നടുവിലുള്ള  ഇടനാഴികളിലൂടെ  “കയം കണ്ട കന്നുകളെപ്പോലെ “ ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും പലയിടത്തേക്ക്  ചിതറിത്തെറിച്ച്  അപ്രത്യക്ഷരായി. നാട്ടിലുള്ള  ബന്ധു മിത്രാദികൾക്ക് സമ്മാനിക്കുവാനും സ്വന്തം ആവശ്യത്തിനുള്ളതും ഒക്കെയായി ന്യായ വില ഈടാക്കിയിരുന്ന ആ മാളിൽ നിന്ന് എല്ലാവരും ധാരാളം സാധനങ്ങൾ വാങ്ങിക്കൂട്ടി . റോഡ് നിരപ്പിലും അതിന് മുകളിൽ രണ്ടു നിലയിലും അണ്ടർഗ്രൌണ്ടിലുമായി വിശാലമായി പരന്നു കിടന്നിരുന്ന മാളിന്റെ മുകളിലെ രണ്ടു നിലകളിൽ വാടകയ്ക്ക് വസ്ത്രങ്ങൾ കൊടുക്കുന്ന സ്ഥലവും മറ്റുമായിരുന്നു. ഏറ്റവും താഴെയുള്ള നിലയിൽ കച്ചവട സ്ഥാപനങ്ങൾ കൂടാതെ ഭക്ഷണ ശാലകളും ഇടം പിടിച്ചിട്ടുണ്ടായിരുന്നു . ഷോപ്പിങ് കഴിഞ്ഞ് എന്തെങ്കിലും  കഴിക്കാമെന്ന് കരുതി അവിടെയുള്ള  ഹോട്ടലിൽ കയറിയെങ്കിലും  വളരെ വിലക്കൂടുതലാണെന്ന്  തോന്നിയത് കൊണ്ട്  കഴിക്കാതെ തിരിച്ചു പോന്നു.  മാമ്പഴത്തിന് പേരു കേട്ട സ്ഥലമാണ് തായ് ലാൻഡെന്ന്   മകൻ പറഞ്ഞറിയാമായിരുന്നു. എന്നാൽ പിന്നെ അപകടരഹിതമായ പഴുത്ത മാങ്ങ തന്നെ അത്താഴമായി കഴിക്കാമെന്ന് കരുതി അത് തിരഞ്ഞ് റോഡിലൂടെ ഞങ്ങൾ കുറച്ചു ദൂരം നടന്നു .എന്തായാലും ആഗ്രഹിച്ചത് പോലെ വഴിയരികിലുള്ള ഒരു ചെറിയ കടയിൽ നിന്ന് “മാംഗോ സ്റ്റിക്കി റൈസ്” എന്ന ഒരു വിഭവം ഞങ്ങൾക്ക് കിട്ടി . ചെത്തി കഷണങ്ങളാക്കിയ നല്ല മധുരമുള്ള മാങ്ങയും മധുരമുള്ള വെള്ളച്ചോറും തേങ്ങാപ്പാലും കൂടി 70 ബാത്തിന് ലഭിച്ചു .(നമ്മുടെ 200 രൂപ) .  രുചികരമായ ഞങ്ങളുടെ അത്താഴം കണ്ടപ്പോൾ മറ്റു പലർക്കും അത് പ്രചോദനമാകുകയും അവരിൽ കുറേപ്പേരും ഇത് തന്നെ  വാങ്ങി കഴിക്കുകയും ചെയ്തു  . ഒൻപതര മണിയോടെ ഷോപ്പിങ്ങും ,അത്താഴവും എല്ലാം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി.

               തായ് കറൻസി -നൂറു ബാത്ത് 

പിറ്റേ ദിവസം ബാങ്കോക്കിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പട്ടയയ്ക്ക് പോകേണ്ടിയിരുന്നതിനാൽ ബാഗുകൾ പായ്ക്ക് ചെയ്തു വച്ചിട്ടാണ് ഉറങ്ങാൻ കിടന്നത് . അടുത്ത ദിവസം രാവിലെ തന്നെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പട്ടയ യാത്രയ്ക്കായി തയ്യാറെടുത്ത് എല്ലാവരും ബസിൽ ഹാജരായി.  ബാങ്കോക്കിനോട് ഇന്ന് വിട പറയുകയാണെന്നും,നിശാ ജീവിതത്തിന് (
night life ) പേരുകേട്ട പട്ടയായിലെ വിശാലമായ ബീച്ചുകളുടെ സൌന്ദര്യവും , തായ് മസാജിന്റെ സുഖവും ആസ്വദിക്കാൻ  എല്ലാവരും തയ്യാറാണെങ്കിൽ ‘ചാക്കോ ചാക്കോ ‘ ഉമിയുടെ ഗംഭീരമായ പരസ്യ വാചകം കേട്ട് എല്ലാവരും ചാക്കോയെ ഏറ്റു പിടിച്ചു.         

    പട്ടയായിലെ പൂന്തോട്ടവും,കാബറേ ഡാൻസും, മാന്ത്രിക ഇല്യൂഷൻ ലോകവും കാണണ്ടേ....വരൂ ... മൂന്നാം ഭാഗത്തിലേക്ക് പോകാം ..