ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും തായ് ലാൻഡ്
ഭാഗം 4
കോറൽ ഐലൻഡും .. ടൈഗർ
ടോപ്പിയയും
ഇല്യൂഷൻ സ്വപ്നങ്ങൾ കണ്ടുറങ്ങിയ ഞങ്ങൾ പട്ടയായിലെ രണ്ടാം ദിവസം രാവിലെ തന്നെ കടൽക്കാഴ്ചകൾ കാണാൻ വേണ്ടി പ്രഭാത ഭക്ഷണം കഴിച്ച് തയ്യാറായി ലോഞ്ചിലെത്തി. റെസ്റ്റോറൻറിൽ പ്രഭാത ഭക്ഷണത്തിന് വൈവിധ്യം കുറച്ച് കുറവായിരുന്നെങ്കിലും തീരെ പ്രതീക്ഷിക്കാതെ നല്ല ഇഡ്ഡലിയും സാമ്പാറും ചട്ണിയും ലഭിച്ചതോടെ ഞങ്ങൾക്ക് സന്തോഷമായി. ഉള്ള സമയം കൊണ്ട് ഹോട്ടലിന്റെ മനോഹരമായ ഉദ്യാനങ്ങൾ പശ്ചാത്തലമാക്കി കുറേ സ്നാപ്പ്കൾ എടുത്തിട്ട് എല്ലാവരും ബസിൽ കയറി . കുശലാന്വേഷണങ്ങൾക്ക് ശേഷം ഉമി എല്ലാവരോടുമായി ബസിന് പുറത്തേക്ക് നോക്കുവാൻ പറഞ്ഞു. മഴ കഴിഞ്ഞ് പറമ്പിൽ മുളച്ചു നിൽക്കുന്ന മുത്തങ്ങച്ചെടികൾ പോലെ പാതയ്ക്കിരു വശവും നിരന്നു കാണപ്പെട്ടത് മസാജ് സെന്ററുകളുടെ ബോർഡുകളായിരുന്നു . മസാജ് കേന്ദ്രങ്ങൾ പണ്ട് മുതൽക്ക് തന്നെ പട്ടയായിൽ വ്യാപകമായി ജനപ്രീതിയാർജ്ജിച്ച ഒരു കാര്യമാണെന്നും അത് ചെയ്യണമെന്നുള്ളവർക്ക് കടൽ പരിപാടി കഴിഞ്ഞ് വരുമ്പോഴേക്ക് വിശ്വസിക്കാവുന്ന ഒരു സ്ഥലത്ത് ബുക്ക് ചെയ്തു തരാമെന്നും ഉമി പറഞ്ഞു. കാര്യങ്ങൾ വേണ്ടത് പോലെ അറിയാതെ മസാജിന് പോയാൽ ചതിക്കപ്പെടുമെന്നും ഗവൺമെന്റ് സർട്ടിഫൈ ചെയ്തിട്ടുള്ള കേന്ദ്രങ്ങളിലേക്ക് മാത്രമേ ഉമിയെ പോലെയുള്ള ഗൈഡുകൾ ടൂറിസ്റ്റുകളെ കൊണ്ടു പോകുകയുള്ളൂ എന്നും രണ്ട് മണിക്കൂർ സമയത്തേക്ക് 600 ബാത്ത് ആണ് നൽകേണ്ടതെന്നുമുള്ള കാര്യങ്ങൾ അവർ വിശദീകരിച്ചു തന്നു .
പട്ടയായിലെ മസാജ് കേന്ദ്രം
മസാജ് വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതിനിടയിൽ തന്നെ “ ല ബാലി പിയർ” എന്ന സ്ഥലത്തേക്ക് ബസ് എത്തിക്കഴിഞ്ഞിരുന്നു .വിനോദ സഞ്ചാരികളെക്കൊണ്ടും കച്ചവടക്കാരെ കൊണ്ടും ബീച്ച് സജീവമായിരുന്നു. പട്ടയ എന്ന് എഴുതി വച്ചിരുന്ന ചെറിയ ഒരു മല പശ്ചാത്തലമാക്കി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കലായിരുന്നു പിയറിലെത്തിയ ഞങ്ങളുടെ ആദ്യ പരിപാടി . അവിടെ നിന്ന് ഒരു പാലത്തിലൂടെ നടന്നു വേണമായിരുന്നു ബോട്ട് ജെട്ടിയിലേക്ക് പോകുവാൻ . പാലത്തിലൂടെ വരുന്നവരെയൊക്കെ തടഞ്ഞു നിർത്തി ഒരാൾ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു . സുരക്ഷാ കാര്യങ്ങൾക്ക് വേണ്ടിയാണിതെന്ന് കരുതിയ എനിക്ക് തെറ്റി, കടൽ വിനോദങ്ങളെല്ലാം കഴിഞ്ഞ് തിരികെ വരുമ്പോൾ ഫോട്ടോ ഫ്രെയിമിലിട്ട് കയ്യിൽ തരും 100 ബാത്ത് കൊടുക്കണം അതായിരുന്നു ബിസിനസ് . നമ്മുടെ ഫോണിൽ എടുത്ത ഫോട്ടോകൾ തന്നെ ഇഷ്ടം പോലെയുണ്ട് പിന്നെ പണം കൊടുത്ത് എന്തിനാണ് വാങ്ങുന്നത് ?ഏതായാലും ഫോട്ടോ എടുത്തത് എടുത്തു- വാങ്ങണോ വേണ്ടയോ എന്ന് നമ്മളല്ലേ തീരുമാനിക്കുന്നത്. ഫോട്ടോക്കാരനെ പിന്നിട്ട് ഞങ്ങൾ ബോട്ട് ജെട്ടിയിലേക്ക് ആഞ്ഞു നടന്നു. കോറൽ ഐലൻഡ് യാത്രയിൽ ഉമിയെ സഹായിക്കാൻ വേണ്ടി ലോക്കൽ ഗൈഡായ ഒരു വനിത കൂടി അവിടെ വന്നിട്ടുണ്ടായിരുന്നു . ഗ്രൂപ്പ് അംഗങ്ങളെ സ്പീഡ് ബോട്ടിൽ കയറ്റാനും മറ്റും അവരും സഹായത്തിന് കൂടി . കയറിയതുമല്ല ബോട്ട് ഒറ്റ പറക്കലായിരുന്നു . യാത്രക്കാരുടെ തൊപ്പിയും മുടിയും വസ്ത്രങ്ങളും എല്ലാം പറത്തിക്കൊണ്ട് ഒരഞ്ചു മിനിറ്റിനുള്ളിൽ നടുക്കടലിൽ സ്ഥാപിച്ചിരുന്ന ഒരു പ്ലാറ്റ് ഫോമിനരികിലെത്തിയ ബോട്ട് എല്ലാവരെയും അതിലേക്ക് കയറ്റി വിട്ട ശേഷം പാഞ്ഞു പോയി . പ്ലാറ്റ് ഫോമിലേക്ക് കയറിച്ചെന്നപ്പോൾ തന്നെ കടൽക്കളികൾക്ക് പറ്റിയ വസ്ത്രങ്ങളും മറ്റും വിൽക്കുന്ന ചെറിയ കടകളും അവയ്ക്കരികിൽ കുറേ ഇരിപ്പിടങ്ങളും കണ്ടു .കുറേ നേരം അവിടെയിരുന്ന് കടലിനെ കണ്ണു നിറയെ കണ്ടു. നമുക്കറിവില്ലാത്ത എന്തൊക്കെയൊ കാര്യങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന കള്ളിക്കടലമ്മയെ കണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് ബഞ്ചിൽ കയറി നിന്ന് കൊണ്ട് അവിടെ ആസ്വദിക്കാവുന്ന ആക്റ്റിവിറ്റീസ് ഏതൊക്കെയാണെന്നും അതിനൊക്കെ എത്ര ചിലവുണ്ടാകുമെന്നും പറഞ്ഞു തന്നു. താത്പര്യമുള്ളവർക്ക് പങ്കെടുക്കാം ,പേടിയുള്ളവർക്ക് കൂട്ടുകാരുടെ സാഹസികത കണ്ട് ആസ്വദിച്ച് വേണമെങ്കിൽ പ്രചോദനമുൾക്കൊണ്ട് ഒരു പറവയെപ്പോലെ കടലിന് മുകളിലൂടെ പറക്കാം അല്ലെങ്കിൽ വെറുതെ കാഴ്ച കണ്ടിരിക്കാം . ഗ്രൂപ്പിലെ ധൈര്യ ശാലികൾ പലരും അവിടെ വച്ച് 800 ബാത്തിന്റെ പാരാ സെയിലിംഗ് നടത്തി ചാന്ദ്ര യാത്രികരെ പോലെ തിരിച്ചു വന്നു. ചിലർ കൂടുതൽ പണം കൊടുത്ത് ബനാന ബോട്ട് റൈഡും , കടലിനടിയിലൂടെയുള്ള നടത്തവും എല്ലാം ബുക്ക് ചെയ്തു. പാര സെയിലിംഗ് കഴിഞ്ഞതോടെ എല്ലാവരെയും മറ്റൊരു ബോട്ടിൽ കയറ്റി കുറച്ചു ദൂരം കൊണ്ടുപോയി . കടൽ നടത്തം പോലെയുള്ള പരിപാടികൾ ബുക്ക് ചെയ്തവരെ മാത്രം നടുക്കടലിൽ ഉണ്ടായിരുന്ന മറ്റൊരു ഉരുവിലേക്ക് ഇറക്കി വിട്ടിട്ട് ബാക്കിയുള്ളവരെയും കൊണ്ട് ബോട്ട് കോറൽ ദ്വീപിലേക്ക് പോയി. . ഞങ്ങളാകട്ടെ സാഹസികതയ്ക്കൊന്നും മുതിരാതെ കോറൽ ദ്വീപിലെ മണൽപ്പരപ്പിലുള്ള കുടക്കീഴിൽ കൊച്ചു വർത്തമാനം പറഞ്ഞും സ്നാക്സ് കൊറിച്ചും ബീച്ച് കസേരകളിൽ മലർന്നു കിടന്ന് വിശ്രമിച്ചു. കടൽ നടത്തം പോലെയുള്ള സാഹസിക വിനോദങ്ങൾ കഴിഞ്ഞ് ഉപ്പുവെളളം ഇറ്റ് വീഴുന്ന വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച വെള്ള മണൽത്തരികളുമണിഞ്ഞ് വിജയശ്രീ ലാളിതരായി വന്ന കൂട്ടുകാരെ പലഹാരങ്ങൾ നൽകി ഞങ്ങൾ ആദരിച്ചു.
കടലിന് മുകളിലൂടെ പറക്കുന്ന കൂട്ടുകാർ - പാര സെയിലിങ്
ഉച്ചയോടെ കോറൽ ഐലന്റിലെ കാഴ്ചകൾ അവസാനിപ്പിച്ച് ഞങ്ങൾ പിയറിലേക്ക് മടങ്ങി.
കടലോളങ്ങളിലൂടെ കുതിച്ച് തെറിച്ച്
പിയറിലേക്കുള്ള ഏഴു കിലോ മീറ്റർ ദൂരം , 15 മിനിറ്റ് സമയം കൊണ്ട് പൂർത്തിയാക്കിയിട്ട് ഞങ്ങളെ കൊണ്ടു
വന്ന കടൽ ശകടം എങ്ങോട്ടോ പാഞ്ഞു പോയി. കൂടുതൽ സഞ്ചാരികളെ കയറ്റി വരുമാനമുണ്ടാക്കാനാണ് ഇവരുടെ ഈ മരണപ്പാച്ചിൽ ! ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറുള്ളവർ !!! ജെട്ടിയിൽ നിന്ന് പാലത്തിലൂടെ ബസിനടുത്തേക്ക്
നടക്കുന്ന സമയത്ത് നേരത്തെ കണ്ട ഫോട്ടോ ഷൂട്ട്കാരൻ ഫ്രെയിമിലാക്കിയ ഫോട്ടോയുമായി
അരികത്ത് വന്നെങ്കിലും, ഉള്ളതിൽ കൂടുതൽ സൌന്ദര്യമൊന്നും ഫോട്ടോയിൽ കാണാഞ്ഞതിനാൽ
അത് വാങ്ങാതെ ഞങ്ങൾ ബസിൽ കയറി ഇരുന്നു . ചുട്ടു
പൊള്ളുന്ന വെയിലിൽ ബീച്ചിൽ കറങ്ങി നടക്കുകയും
കടലിലേക്ക് ചാടുകയും ചെയ്യുന്ന ഇത്തിരി
തുണിയുടുത്ത മദാമ്മമാരെയും, സായിപ്പന്മാരെയും അസൂയയോടെ ബസിലിരുന്നു കൊണ്ട് ഞങ്ങൾ നോക്കിക്കണ്ടു
. ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും എത്തിയതോടെ ഉച്ചഭക്ഷണം കഴിക്കുക എന്നതായിരുന്നു അടുത്ത ആവശ്യം. വലിയ
ലുക്കൊന്നും ഇല്ലായിരുന്നെങ്കിലും നല്ലൊരു മലയാളി റെസ്റ്റോറൻറിലായിരുന്നു ഊണ് കഴിക്കാൻ കയറിയത് . പുല്ല്
തീനികൾക്ക് കടുക് മാങ്ങയും ,രസവും,സാമ്പാറും ,തോരനും കിട്ടിയെങ്കിൽ മാംസാഹാരികൾക്ക് നല്ല ഒന്നാംതരം ചിക്കൻ ഫ്രൈ
ആയിരുന്നു കാഞ്ഞിരമറ്റം സ്വദേശിയായ അമീറിന്റെ
ഹോട്ടലിൽ വിളമ്പിത്തന്നത് . നാട്ടിൽ
നിന്ന് പോയതിൽ പിന്നെ ആദ്യമായി കിട്ടുന്ന മലയാള രുചിയിൽ ഞങ്ങൾ കമഴ്ന്നു വീണതോടെ
പാവം അവർക്ക് ചിക്കൻ ഫ്രൈ രണ്ടാമതും ഉണ്ടാക്കേണ്ടി വന്നു എന്നാണറിഞ്ഞത് . ഇത്ര
നല്ല രുചിയുള്ള ഭക്ഷണം തന്ന അമീറിനും ഹോട്ടൽ ജീവനക്കാർക്കും നന്ദി പറഞ്ഞു
കൊണ്ട് ഫളോട്ടിങ് മാർക്കറ്റിലേക്കാണ് ഞങ്ങൾ
പോയത് . ഊണ് കഴിഞ്ഞ് നേരെ ഹോട്ടലിലേക്ക് പോകാനായിരുന്നു ആദ്യ തീരുമാനം, പക്ഷേ ഫ്ളോട്ടിങ് മാർക്കറ്റ് ഊണ് കഴിച്ച
ഹോട്ടലിന് സമീപത്ത് തന്നെ ആയിരുന്നതിനാൽ അത് കൂടി കണ്ടിട്ട് താമസ സ്ഥലത്തേക്ക്
പോയാൽ മസാജിന് പോകേണ്ടവർക്ക് അതിനും വിശ്രമിക്കേണ്ടവർക്ക് അതിനുമുള്ള സമയവും സൌകര്യവും
കിട്ടുമെന്നുള്ളത് കൊണ്ട് ‘കമ്മറ്റി’ പരിപാടിയിൽ ഒരു ചെറിയ മാറ്റം
വരുത്തുകയായിരുന്നു.
ഫ്ലോട്ടിങ് മാർക്കറ്റ്
പട്ടയ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഫ്ലോട്ടിങ് മാർക്കറ്റ് . ഒരു ചെറിയ നദിയിലെ ബോട്ട് സവാരിയിലൂടെ തായ് ജനതയുടെ ലളിതമായ ജീവിത രീതികളും അവരുടെ ഉൽപ്പന്നങ്ങളും ഭക്ഷണ വൈവിധ്യങ്ങളും പരിചയപ്പെടാനുള്ള അവസരമാണ് ഈ യാത്രയിൽ നമുക്ക് ലഭിക്കുന്നത്. വീതി കുറഞ്ഞ നദിയുടെ ഇരു കരകളിലുമായി വിശേഷ തരം തേക്ക് തടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള തായ് ശൈലിയിലുള്ള കര കൌശല വസ്തുക്കളും, വസ്ത്രങ്ങളും, ആഭരണങ്ങളും , നിത്യോപയോഗ വസ്തുക്കളും ബോട്ടിലിരുന്ന് കാണാൻ നല്ല രസമായിരുന്നു . ചെറിയ തട്ട് മേശകൾ വച്ച് അപ്പപ്പോൾ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കാഴ്ചയും യാത്രയ്ക്കിടയിൽ കണ്ടു. പത്ത് പതിനഞ്ചു നിമിഷ നേരത്തെ സവാരി അവസാനിപ്പിച്ച് വഞ്ചി കരയോടടുപ്പിച്ചതോടെ ഉമി തന്നിരുന്ന നിർദ്ദേശ പ്രകാരം പച്ച "ആരോ" അടയാളങ്ങൾ (green arrows ) നോക്കി ഞങ്ങൾ തിരികെ നടന്നു. കടകളുടെ ഓരം ചേർന്നു പോകുന്ന ഹരിത രേഖകളിൽ കൂടി തായ് സംസ്കാരത്തിന്റെ തനിമയും മനോഹാരിതയും ആസ്വദിച്ചു കൊണ്ടായിരുന്നു നടത്തം .
ഫ്ലോട്ടിംഗ് മാർക്കറ്റ് --ബോട്ടിലിരുന്നുള്ള കാഴ്ച
ഫ്ലോട്ടിംഗ് മാർക്കറ്റിന് ഉൾവശം
വിട്ടിൽ സ്നാക്സ്
മുതല ബാർബിക്യൂ
തേൾ ഫ്രൈ
ശലഭ പുഴു വറുത്തത്
നാലര മണിയോടെ ഫ്ളോട്ടിങ് ചന്തയിൽ നിന്ന്
ഞങ്ങൾ മടങ്ങി .
അന്നത്തെ കാഴ്ചകൾ കഴിഞ്ഞ്
മുറിയിലെത്തിയ കൂട്ടുകാരിൽ പലരും ശരീര വടിവും ,ആരോഗ്യവും കാത്തു
സൂക്ഷിക്കുന്നതിനായി ഉമിയോടൊപ്പം മസാജ് സെന്ററിലേക്ക് പോയി . ഞങ്ങളാകട്ടെ
ശരവണ ഭവനിലെ ദോശയും കഴിച്ച്
മുറിയിൽ വിശ്രമിച്ചു .
ഞങ്ങളുടെ യാത്രയുടെ അഞ്ചാം ദിവസമായ ഏപ്രിൽ 22 തായ് ലാൻഡിനോട് വിട പറയുന്ന ദിവസം കൂടിയായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ ദു:ഖം എല്ലാവരിലും കടന്നു കൂടിയിരുന്നു. കഴിഞ്ഞ നാലു ദിവസമായി എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കി തമാശകളും പറഞ്ഞ് ചിരിക്കുന്ന മുഖവുമായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഗൈഡ് ഉമിയ്ക്ക് പനി കാരണം അവസാന ദിവസം ഒപ്പം ചേരാൻ കഴിഞ്ഞില്ല എന്നതായിരുന്നു വിഷമത്തിന് കാരണം. പകരം ഉമിയുടെ ഭർത്താവ് “മൈക്ക്” ആയിരുന്നു ഡ്യൂട്ടിക്ക് വന്നത്. തലേ ദിവസം മുതൽ സംസാരിക്കുമ്പോൾ തൊണ്ട വേദനിക്കുന്നെന്ന് ഉമി പറഞ്ഞിരുന്നെങ്കിലും വരാൻ പറ്റാത്തത് പോലെ പനി കടുക്കുമെന്ന് ആരും വിചാരിച്ചില്ല . ജീവിത പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഏറെ അലട്ടിയിരുന്ന ആ സുന്ദരിക്കുട്ടിയുടെ അഭാവം ഞങ്ങളിൽ ഒരു കുഞ്ഞു നോവായി ഉറഞ്ഞു കൂടി . ഞങ്ങളുടെ ആത്മാർത്ഥമായ സ്നേഹാന്വേഷണങ്ങളും ആശംസകളും അവരുടെ ഭർത്താവ് വഴിയും ,ഫോണിലൂടെയും ഉമിയെ അറിയിച്ചു ,ഒപ്പം ആ കുടുംബത്തിന് എല്ലാ നന്മകളും ,ഭാവുകങ്ങളും, ഈശ്വരാനുഗ്രഹവും നേർന്നു കൊണ്ടായിരുന്നു മടക്കം .
രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ്
പായ്ക്ക് ചെയ്ത ബാഗുകൾ ബസിന്റെ ആമാശയത്തിലേക്ക് തള്ളിക്കയറ്റിയിട്ട് പത്തര മണിയോടെ
ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ബസിൽ
കയറിയ ഗ്രൂപ്പിനെ അഭിസംബോധന ചെയ്തു കൊണ്ട് മൈക്ക് കയ്യിലെടുത്ത് “മൈക്ക് “ സ്വയം
പരിചയപ്പെടുത്തിയിട്ട് ഉമിയ്ക്കുണ്ടായ അസൌകര്യത്തെ പറ്റി പറഞ്ഞു. ഏതായാലും ഉമിയോളം
വരില്ല മൈക്ക് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ജെംസ് ഗാലറി വിസിറ്റും ,വലിയൊരു
ഷോപ്പിങ് മാൾ സന്ദർശനവും, കടുവയോടൊപ്പമുള്ള ഫോട്ടോ ഷൂട്ടുമായിരുന്നു അവസാന ദിവസത്തെ പരിപാടികളെന്ന് മൈക്ക് പറഞ്ഞു.
ഇതിൽ ആദ്യം പറഞ്ഞ രണ്ടിനങ്ങളും പോകുന്നതിന് മുൻപ് തന്നിരുന്ന യാത്രാപരിപാടിയിൽ (itenary)
ഉൾപ്പെടുത്താത്തവയായിരുന്നു ,അതായത് ബോണസ്
ആയി കിട്ടിയതാണെന്ന് ചുരുക്കം .
ജെംസ് ഗാലറി
രത്ന വൈവിദ്ധ്യങ്ങളും അവയുടെ സവിശേഷതകളും
ചരിത്രവും വിവരിക്കുന്നത് കൂടാതെ എങ്ങനെയാണ് ഈ അമൂല്യ നിധികൾ കൊണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതെന്ന് വ്യക്തമായി
കാണിച്ചു തരിക കൂടി ചെയ്യുന്ന ലോകത്തിലെ
ഏറ്റവും വലിയ ആഭരണ ശാലയായിരുന്നു ഞങ്ങളുടെ അവസാന ദിവസത്തെ ആദ്യ സന്ദർശന സ്ഥലമായ ജെംസ് ഗാലറി.
ഭൂമി ശാസ്ത്ര പരമായ രൂപീകരണം മുതൽ
അമൂല്യമായ ഈ രത്നങ്ങൾ ഭൂമിയിൽ എവിടെയൊക്കെയാണ് ഉള്ളതെന്നും എങ്ങനെയൊക്കെയാണ്
ഇത് ഖനനം ചെയ്തെടുത്ത് മുറിച്ച് മിനുസപ്പെടുത്തി ആഭരണങ്ങൾ ഉണ്ടാക്കുന്നതെന്നുമുള്ള വ്യക്തമായ ഒരു ചിത്രം നമുക്ക് ഈ ഗാലറിയിൽ നിന്ന് ലഭിക്കുന്നു. ഗാലറിയിൽ പ്രവേശിച്ചു
കഴിഞ്ഞാൽ ആദ്യം തന്നെ ഒരു ചെറിയ ടോയി ട്രെയിനിൽ ഇരുത്തി ഇരുണ്ട അറകളിലൂടെ നമ്മെ
കൊണ്ടു പോകും. ഭൂമിക്കുള്ളിലുള്ള കരിക്കഷണങ്ങൾ ഉയർന്ന താപനിലയിലും മർദ്ദത്തിലും
രൂപാന്തരം പ്രാപിച്ച് ഉണ്ടാകുന്നവയാണ്
രത്നങ്ങളും വജ്റങ്ങളും. വലിയ വലിയ പാറക്കഷണങ്ങളിലും മറ്റും ഭൂ പ്രതിഭാസങ്ങൾ കൊണ്ട്
ഒളിഞ്ഞിരിക്കുന്ന രത്നക്കല്ലുകളെ കണ്ടു പിടിച്ച് പാറ പൊട്ടിച്ച് ,പൊടിച്ച് എടുക്കുന്ന
ഖനന രീതിയെ കൂടാതെ മണ്ണിലും മറ്റും പുതഞ്ഞു കിടക്കുന്നവയെ ഹൈഡ്രോളിക് മൈനിങ് സംവിധാനം
കൊണ്ട് വേർതിരിച്ചെടുന്ന രീതിയും ഉണ്ട്. രത്നങ്ങൾ
കണ്ടെത്തുന്നത് മുതൽ കാഠിന്യമേറിയ അവയെ ഒട്ടും നഷ്ടം വരാതെ മുറിച്ച് വെട്ടിത്തിളങ്ങുന്ന രത്നക്കല്ലുകളായും, ആകർഷകങ്ങളായ
ആഭരണങ്ങളായും രൂപ കൽപ്പന ചെയ്തെടുക്കുന്ന മായാജാല വിദ്യകളാണ് ആ ട്രെയിൻ യാത്രയിൽ നമുക്ക് കാണാനാകുന്നത് . മൂശയിലിട്ട്
പ്രതിമകളും ,വെള്ളിപ്പാത്രങ്ങളും, നിർമ്മിക്കുന്ന രീതികളും അവിടെ ചിത്രീകരിച്ചിരുന്നു. ട്രെയിൻ യാത്രയുടെ
അവസാന ഭാഗത്തുണ്ടായിരുന്ന മുറികളിൽ ഈജിപ്തിലെ രാജാക്കന്മാരുടെ വലിയ പ്രതിമകളും വച്ചിട്ടുണ്ടായിരുന്നു .
പമ്പരാഗത തായ് ആഭരണ നിർമ്മാണ സാങ്കേതിക
വിദ്യയും ആധുനിക സൌന്ദര്യ ശാസ്ത്രവും കൂട്ടിയിണക്കി അവരുടെ പൈതൃകത്തെ ലോകത്തിന്
മുന്നിൽ കാഴ്ച വച്ചിരിക്കുകയാണ് ഈ ഗാലറിയിൽ . ഇരുട്ടറകളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നത് കർശനമായി
നിരോധിച്ചിരുന്നതിനാൽ ഉള്ളിലെ ചിത്രങ്ങൾ പകർത്താൻ സാധിച്ചില്ല . ടോയ് ട്രെയിൻ യാത്ര കഴിഞ്ഞ് പുറത്തേക്കിറങ്ങിച്ചെന്നത്
ധാരാളം ആളുകൾ മൈക്രോ സ്കോപ്പുകളും മാഗ്നിഫൈയിങ് ഗ്ലാസുകളും ഉപയോഗിച്ച് രത്നപ്പണികൾ
ചെയ്തു കൊണ്ടിരുന്ന ഒരു വലിയ ഹാളിലേക്കായിരുന്നു . ഓരോ കല്ലും സൂക്ഷ്മതയോടെ വെട്ടി മിനുക്കി അവയുടെ
പ്രതലങ്ങളിൽ മാന്ത്രിക പ്രതിഫലനം സൃഷ്ടിച്ചെടുക്കുന്ന ആ കലാകാരന്മാരെ ആഭരണം
അണിയുന്നവർ ആരെങ്കിലും ഓർക്കുമോ ? ഹാളിന്റെ ഒരരികിൽ ബഹു വർണ്ണപ്പകിട്ടാർന്ന പ്രകൃതിദത്തമായ കല്ലുകളും ,കൃത്രിമക്കല്ലുകളും ചില്ലലമാരകളിൽ പേരെഴുതി
സൂക്ഷിച്ചിട്ടുണ്ടായിരുന്നു .കല്ലുകളുടെ കാഴ്ച കണ്ടിട്ട് കയറിച്ചെന്നത് വലിയ ഒരു രത്നാഭരണക്കടയിലേക്കായിരുന്നു .
അൽപ്പം വിലക്കൂടുതൽ ആയിരുന്നെങ്കിലും ഗ്രൂപ്പ് അംഗങ്ങൾ പലരും അവിടെ നിന്ന് കുറച്ച്
ആഭരണങ്ങളൊക്കെ വാങ്ങി.
ജെംസ് ഗാലറിയിലെ കാഴ്ച ജെംസ് ഗാലറിയിൽ മിനുക്കിയ കല്ലുകൊണ്ട് ആഭരണമുണ്ടാക്കുന്ന കാഴ്ച പ്രകൃതി ദത്തമായ റൂബി കല്ല് കൃത്രിമക്കല്ലുകൾ
തിളങ്ങുന്ന രത്നക്കല്ലുകളുടെ ലോകത്ത്
നിന്ന് വലിയ ഒരു ഷോപ്പിങ് മാളിലേക്കാണ്
ഞങ്ങൾ നയിക്കപ്പെട്ടത് . പല തരം മിട്ടായികളും കളിക്കോപ്പുകളും,ബുദ്ധ
പ്രതിമകളും, ക്ഷേത്രങ്ങളുടെ ചെറിയ മോഡലുകളും തുടങ്ങി പല സാധനങ്ങളും ഉണ്ടായിരുന്ന ആ
കടയിൽ ന്യായമായ വിലയാണ് ഈടാക്കിയിരുന്നത്
. തായ് ലാൻഡിലെ അവസാന ഷോപ്പിങ് അവസരമായി കണക്കിലെടുത്ത് എല്ലാവരും കുറച്ചു
സാധനങ്ങൾ കൂടി അവിടെ നിന്ന് വാങ്ങി.
ടൈഗർ ടോപ്പിയ
ഷോപ്പിങ് കഴിഞ്ഞതോടെ തായ് യാത്രയിലെ അവസാന ഇനമായ സുന്ദരൻ കടുവയോടൊപ്പം ഇരുന്ന് ഒരു
ഫോട്ടോ എടുക്കുക എന്ന ചടങ്ങിനായിട്ടാണ് പോയത്
.നഗരത്തിൽ നിന്ന് കുറച്ച് അകലെയുള്ള ഒരു ടൈഗർ പാർക്കിൽ കടുവയെ തിന്നാനുള്ള
വിശപ്പുമായിട്ടാണ് ഞങ്ങൾ എത്തിച്ചേർന്നത് . അത് അറിഞ്ഞിട്ട് തന്നെയായിരിക്കാം
അവിടത്തെ ഭക്ഷണശാലയിലേക്കാണ് മൈക്ക് ഞങ്ങളെ പറഞ്ഞു വിട്ടത്. ചോറിന് അകമ്പടിയായി
നല്ല രസവും,വെണ്ടയ്ക്ക മിഴുക്ക് പെരട്ടിയും മോരും എല്ലാം കൂടി വിശപ്പിന്റെ കൂടുതൽ
കൊണ്ടോ എന്തോ അവിടത്തെ ഊണ് എല്ലാവർക്കും “ക്ഷ ” പിടിച്ചു. ഒരു ടൈഗർ ഫ്രൈ കൂടി
കിട്ടിയിരുന്നെങ്കിൽ കുശാലായേനെ എന്ന അഭിപ്രായക്കാരും കൂട്ടത്തിലുണ്ടായിരുന്നു.
കടുവയെ മുഖം കാണിക്കാനുള്ള സമയം അതിക്രമിച്ചിരുന്നതിനാൽ ഊണ് കഴിഞ്ഞ് ഒരു ബഗ്ഗിയിൽ കയറിയാണ് അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് പോയത് .പ്രവേശന ദ്വാരത്തിൽ അച്ചടക്കത്തോടെ വരിവരിയായി നിന്ന് അകത്തേക്ക് നോക്കിയപ്പോൾ മഞ്ഞയിൽ കറുപ്പ് വരകളുള്ള സുന്ദരക്കുട്ടപ്പൻ കടുവ ഉയർന്ന ഒരു പ്ലാറ്റ് ഫോമിൽ കൈകൾ മുന്നോട്ട് നീട്ടി വച്ചു കൊണ്ട് ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ രാജകീയമായി കിടക്കുകയായിരുന്നു . ഇരുമ്പ് തുടലിൽ ബന്ധിതനായി കിടന്നിരുന്ന ആ വലിയ മഞ്ഞ വരയൻ പൂച്ചയുടെ അടുത്തേക്ക് അവിടത്തെ ജീവനക്കാർ ഞങ്ങൾ ഓരോരുത്തരെയായി കടത്തി വിട്ടു. മറ്റൊരു മരത്തണലിൽ ബന്ധിതയായി കിടന്നിരുന്ന പെൺ സിംഹത്തെ കടന്നു വേണമായിരുന്നു അങ്ങോട്ടേക്ക് പോകുവാൻ . കടുവയുടെ പിൻവശത്ത് കൂടി ചെന്ന് ഒരു വശത്ത് ഇരുന്ന് അതിനെ വളരെ മൃദുവായി തലോടുന്ന നമ്മുടെ ചിത്രങ്ങളും വീഡിയോയും ജീവനക്കാർ തന്നെ നമ്മുടെ ഫോണിൽ എടുത്തു തരും. ഞാൻ അതിനെ തടവുന്ന സമയത്ത് കഴുത്ത് തിരിച്ച് നോക്കിയിട്ട് ഒന്ന് അലറിയതോടെ ജീവനും കൊണ്ട് ഓടാൻ എഴുന്നേറ്റു. പക്ഷേ കുഴപ്പമില്ലെന്ന് തോന്നിയത് കൊണ്ട് കുറച്ചു സമയം കൂടി ഇരുന്ന് അതിനെ തടവി, കുറച്ച് കുഴമ്പ് കൂടി ഉണ്ടായിരുന്നെങ്കിൽ അതിട്ട് ഒരു കിഴി കൂടി പിടിച്ചു കൊടുക്കാമായിരുന്നെന്ന് എനിക്ക് തോന്നി. ഗ്രൂപ്പിലുള്ള പല ധൈര്യ ശാലികളും അതിന്റെ വാൽ പിടിച്ചു പൊക്കുന്ന പടം പിന്നീടാണ് ഞാൻ കണ്ടത്.. ഇല്ലായിരുന്നെങ്കിൽ വായിൽ കയ്യിടുന്ന ഫോട്ടോ എടുത്ത് പ്രചരിപ്പിക്കമായിരുന്നു .. കടുവയുടെ അല്ല എന്റെ !!!!!
ടൈഗർ പാർക്കിലെ സിംഹം
അങ്ങനെ നമ്മുടെ ദേശീയ മൃഗമായ കടുവയെ അടുത്തു കാണുകയും
തലോടുകയും ചെയ്തതിന്റെ അഭിമാനവും സന്തോഷവുമായി ഞങ്ങൾ പാർക്കിന് പുറത്തേക്കിറങ്ങി. പരിശീലിപ്പിച്ച
കടുവകളെയും സിംഹങ്ങളെയും കൊണ്ട് ദിവസേന കുറേ
പ്രദർശനങ്ങൾ ടൈഗർ പാർക്കിൽ നടത്താറുണ്ടെന്ന് അറിയാൻ കഴിഞ്ഞു ,പക്ഷേ അതിന് മുൻകൂട്ടി പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതുണ്ട് . അന്ന് വൈകുന്നേരം ഞങ്ങൾക്ക് നാട്ടിലേക്കും സഞ്ജീവിന് ഹൈദരാബാദിലേക്കും മടങ്ങണമായിരുന്നത് കൊണ്ട് ഷോ ഒന്നും കാണാൻ തീരെ സമയമില്ലായിരുന്നു.നേരെ
വിമാനത്താവളം ലക്ഷ്യമാക്കി ബസ് യാത്ര പുറപ്പെട്ടു. എയർ പോർട്ടിലേക്കുള്ള
യാത്രയ്ക്കിടയിൽ മൈക്കിന്റെ ഫോണിൽ നിന്ന് ഉമിയെ വീഡിയോ കാൾ ചെയ്ത് അസുഖ വിവരം
അന്വേഷിക്കാനും, “ചാക്കോ ചാക്കോ” പറഞ്ഞ് യാത്ര ചോദിക്കാനും ഞങ്ങൾ മറന്നില്ല .
തായ് ലാൻഡ് എന്ന സുന്ദരമായ നാടും അവിടത്തെ
ആളുകളും ,കാട്ടിലെ കൂട്ടുകാരും സമ്മാനിച്ച മധുര നിമിഷങ്ങളുടെ ഓർമ്മകളുമായി ഞങ്ങൾ
നേരെ എയർ പോർട്ടിലേക്ക് വച്ചു പിടിച്ചു. അവിടെ നിന്ന് പത്തരയ്ക്ക്
പുറപ്പെട്ട വിമാനത്തിൽ അടുത്ത ദിവസം വെളുപ്പിന് ഒന്നര മണിയോടെ സുഖമായി നാട്ടിലെത്തുകയും ചെയ്തു.
തായ് നാടിന്റെ
വിസ്മയാകാശത്തിൽ പൂമ്പാറ്റകളായി പാറിപ്പറന്നു നടക്കുവാൻ വർണ്ണച്ചിറകുകൾ നൽകിയ “ആൻസ് ട്രാവൽസിന്”
സന്തോഷത്തിന്റെയും നന്ദിയുടെയും ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ !!!. അവിസ്മരണീയമായ
തായ് യാത്രയിൽ അറിവിന്റെ നിറച്ചാർത്തേകിയ ഗൈഡ് ഉമിയ്ക്കും ,കരുതലിന്റെ കരുത്തായി
ആദ്യാവസാനം കൂടെയുണ്ടായിരുന്ന ബ്രിട്ടോയ്ക്കും ,കളി തമാശകളുടെ നറുതേൻ നൽകി യാത്ര
സജീവമാക്കിയ പ്രിയ കൂട്ടുകാർക്കും
ഹൃദയംഗമമായ നന്ദി. പുതിയ പുതിയ യാത്രകളുമായി ആൻസ് ഈ മേഖലയിൽ മേൽക്ക് മേൽ
ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു .
വിശാലമായ ഈ ലോകത്തിൽ
എത്രയെത്ര വ്യത്യസ്തമായ ഭൂപ്രകൃതികൾ , പക്ഷി മൃഗാദികൾ ,മനുഷ്യർ അവരുടെ ജീവിത രീതികൾ ,വസ്ത്ര ധാരണം ,വിശ്വാസങ്ങൾ , ഭക്ഷണ വൈവിദ്ധ്യങ്ങൾ,ആഘോഷങ്ങൾ
,ആചാരങ്ങൾ ഇതൊക്കെ അറിയുക എന്നത് എത്ര
ആവേശകരമായ കാര്യങ്ങളാണ് . അറിഞ്ഞും ആസ്വദിച്ചും നടത്തുന്ന ഒരു യാത്രയിലൂടെ
കുറെയധികം പുസ്തകങ്ങൾ വായിക്കുന്നതിലും അധികം അറിവാണ് അനായാസേന നമുക്ക് ലഭിക്കുന്നത് . വീടിന്
പുറത്തുള്ള വലിയ ലോകത്തിലെ വിസ്മയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കാഴ്ചകൾ പോയിക്കാണുകയോ ,ഇനി അത് സാധിക്കാത്തവർ വിവരണങ്ങളിലൂടെയോ സഞ്ചാര വ്ളോഗുകളിലൂടെയോ
മനസ്സിലാക്കുകയോ ചെയ്യുന്നതാകിൽ മനസ്സിലെ
സങ്കുചിത ചിന്തകൾ മാറി സന്തോഷമായിരിക്കാൻ സാധിക്കുമെന്നാണ് അനുഭവങ്ങൾ
പഠിപ്പിക്കുന്നത്.
-ശുഭം -
23/04/2025