ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും തായ് ലാൻഡ്
ഭാഗം 1
സുവർണ്ണ ബുദ്ധനും റിവർ
ക്രൂയിസും
ഒരു ചെറിയ വിനോദ യാത്ര
പോകാൻ ആലോചിക്കുമ്പോൾ നമ്മൾ മലയാളികൾ
സാധാരണയായി മൂന്നാർ,വാഗമൺ പൊന്മുടി എന്നു തുടങ്ങിയ സ്ഥലങ്ങളാണല്ലോ സാധാരണ
തിരഞ്ഞെടുക്കുക പതിവ് . 1960 -70 കാലഘട്ടങ്ങളിൽ ഞങ്ങളൊക്കെ പ്രൈമറി ക്ലാസിൽ
പഠിക്കുന്ന സമയത്ത് കോവളവും കന്യാകുമാരിയും വിട്ടൊരു കളിയില്ലായിരുന്നു . ഇന്ന്
അതൊക്കെ മാറി ആളുകൾ വിനോദ യാത്രകൾക്ക് വേണ്ടി സമയവും പണവും നീക്കി വയ്ക്കാൻ
തുടങ്ങിയതോടെ ഊട്ടിയും കൊടൈക്കനാലും
ബാംഗളൂരും മൈസൂറും കടന്ന്
കാശ്മീരും ലഡാക്കും കുളു താഴ്വര വരെയും
യാത്രകൾ നീണ്ടു പോയിരിക്കുന്നു . ഇപ്പോൾ അതൊക്കെയും മാറി രാജ്യാന്തര വിനോദ
സങ്കേതങ്ങളായ സിംഗപ്പൂർ ,മലേഷ്യ ഹോങ്കോങ് തായ് ലാൻഡ് തുടങ്ങിയ സ്ഥലങ്ങൾ കൂടി
ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളതായി കാണുന്നു. ഇനി അതും മാറി ,വരും തലമുറ
എവിടെയൊക്കെ പോകാനിരിക്കുന്നു !
തനിയെ യാത്ര പോകുവാനും അതിനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ വേണ്ട പരിചയക്കുറവും ബുദ്ധിമുട്ടും ഉള്ളവർക്കുള്ള സഹായ ഹസ്തവുമായി നിരവധി ടൂർ ഏജൻസികൾ കൂടി രംഗത്ത് വന്നതോടെ വിനോദ യാത്രകൾ നമ്മുടെ ജീവിത ശൈലിയായി മാറിയിരിക്കുന്നു എന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ് .. ഈ ചരിത്രമൊക്കെ ഇവിടെ പ്രസ്താവിച്ചത് എന്തിനെന്ന് വച്ചാൽ ഭാഗ്യവശാൽ “ആൻസ്” എന്ന ട്രാവൽ ഏജൻസിയുടെ ഗ്രൂപ്പ് ടൂർ പ്ലാനിൽ ഒരു 'തായ് ലാൻഡ്' യാത്ര ഞങ്ങൾക്കും സാദ്ധ്യമായി എന്ന കാര്യം പറയുവാൻ വേണ്ടിയാണ് .
2023 ൽ രാജസ്ഥാൻ യാത്രയിലൂടെ പരിചയപ്പെട്ട
‘ആൻസ് ട്രാവൽസ്’ തന്നെയാണ് ഇത്തവണയും ഞങ്ങളുടെ തായ് സ്വപ്നങ്ങൾക്ക് ചിറക് നൽകിയത് .
ഗുജറാത്തിലേക്കുള്ള ടൂർ പ്ലാൻ ഉണ്ടോ എന്ന അന്വേഷണത്തിന് മറുപടിയായി ആൻസിന്റെ
അമരക്കാരനായ “ജൂണോ” ഞങ്ങളെ ഫോണിൽ
വിളിക്കുകയായിരുന്നു , ഗുജറാത്ത് പരിപാടി ഉടനെ ഇല്ലെന്നും ഏപ്രിൽ 18 ന് ബാങ്കോക്ക്, പട്ടയ യാത്ര പ്ലാൻ
ഉണ്ടെന്നും ,അത് വളരെ നന്നായിരിക്കുമെന്നുമാണ് അദ്ദേഹം നിർദ്ദേശിച്ചത് . എന്നാൽ
പിന്നെ തായ് ലാൻഡെങ്കിൽ അത് ....അങ്ങനെയാണ് അഞ്ചു പകലും നാല് രാത്രിയും നീണ്ട തായ്
യാത്രയ്ക്ക് ഞങ്ങൾ ഇറങ്ങി പുറപ്പെട്ടത്.
തെക്ക് കിഴക്കൻ ഏഷ്യയിലെ ഒരു ചെറിയ
രാജ്യമാണ് തായ് ലാൻഡ് . ഏതാണ്ട് 5,13,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും ഏഴു
കോടിയിൽ പരം ജനസംഖ്യയുമുള്ള മനോഹരമായ ഒരു നാട്
. പണ്ട് കാലത്ത്
വേശ്യാവൃത്തിയുടെയും ,തട്ടിപ്പിന്റെയും
സങ്കേതമെന്ന് കുപ്രസിദ്ധി നേടിയിരുന്ന ഈ രാജ്യം ഇന്ന് ആ സ്ഥിതിയിൽ നിന്ന്
ഒരുപടി ഉയർന്ന് ടൂറിസം കൊണ്ട് ലോക ശ്രദ്ധ ആകർഷിക്കുന്ന ഒരു സ്ഥലമായി
മാറിയിരിക്കുന്നു . എങ്കിലും അവരുടെ ആ പഴയ പാരമ്പര്യം ഇപ്പോഴും തീരെ കൈ
വിട്ടിട്ടില്ല എന്ന് ചില സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ നമുക്ക് മനസ്സിലാകും .
ലാവോസ്,കംബോഡിയ ,മലേഷ്യ മ്യാന്മർ എന്നീ രാജ്യങ്ങളുമായി കിഴക്കൻ അതിർത്തി
പങ്കിടുന്ന തായ് ലാൻഡിന്റെ പടിഞ്ഞാറ് വശം ആൻഡമാൻ കടലും ,തെക്ക് തായ് ലാൻഡ്
ഉൾക്കടലും ആണുള്ളത് . “തായ്” ഭാഷ സംസാരിക്കുന്ന ഈ രാജ്യത്തിന്റെ തലസ്ഥാനം “ബാങ്കോക്ക്” ആണ്. സമയത്തിന്റെ കാര്യത്തിൽ ഭാരതത്തേക്കാൾ
ഒന്നര മണിക്കൂർ മുന്നേ ഓടുന്ന ഇവരുടെ കറൻസി “ബാത്ത്” ആണ്, അതും നമ്മെക്കാൾ ഏകദേശം രണ്ടര
രൂപയോളം മുന്നിലാണ്. അതായത് അവരുടെ ഒരു ബാത്ത് കിട്ടണമെങ്കിൽ നമ്മുടെ രണ്ടര രൂപയോ
അതിന് മുകളിലോ അതാത് ദിവസത്തെ റേറ്റ് അനുസരിച്ച്
കൊടുക്കണം എന്നർത്ഥം .
യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി വരവേ
,2025 മാർച്ച് മാസം അവസാനം ഉണ്ടായ ഭൂകമ്പം അതിന്റെ പ്രഭവ കേന്ദ്രമായ മ്യാന്മറിൽ നിന്ന് ബാങ്കോക്ക് വരെ എത്തിയിരുന്ന
വാർത്ത അറിഞ്ഞതോടെ അവിടേയ്ക്ക് പോകാണോ വേണ്ടയോ എന്ന് ഒന്നുകൂടി
ഞങ്ങൾ ആലോചിച്ചു. തുടർ അന്വേഷണങ്ങൾ നടത്തിയതിൽ വലിയ കുഴപ്പമൊന്നും ഇല്ലെന്ന്
അറിയാൻ കഴിഞ്ഞതോടെ യാത്രയ്ക്ക് വേണ്ട പണവും മറ്റു രേഖകളും ശരിയാക്കി ആൻസിന് അയച്ചു
കൊടുത്തു . അങ്ങിനെ ഏപ്രിൽ മാസം പതിനേഴാം തീയതി രാത്രി പത്ത് മണി കഴിഞ്ഞ് ഇരുപത് പേരുള്ള തായ് യാത്രാ ഗ്രൂപ്പ് അംഗങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പില്ലർ നമ്പർ മൂന്നിൽ ഒത്തു കൂടാൻ ഗ്രൂപ്പ്
കമാണ്ടർ ‘ബ്രിട്ടോയുടെ’ അറിയിപ്പ് വാട്ട്സാപ്പിൽ കിട്ടി . എയർപ്പോർട്ടിൽ എത്തിയ
ഞങ്ങൾക്ക് ഗ്രൂപ്പ് അംഗങ്ങളെയോ ,ബ്രിട്ടോയെയോ പരിചയമില്ലായിരുന്നതിനാൽ മൂന്നാം
നമ്പർ തൂണിന് സമീപത്ത് ഞങ്ങൾ കാത്തിരുന്നു . കുറച്ച് കഴിഞ്ഞപ്പോൾ ജൂണോയും അദ്ദേഹത്തിന്റെ
അനന്തിരവനും ഞങ്ങളുടെ പടനായകനായ ബ്രിട്ടോയും അവിടെയെത്തി . യൂറോപ്യൻ യാത്രയിലായിരുന്ന ജൂണോ ,യാത്രാ ക്ഷീണം
വകവയ്ക്കാതെ ഞങ്ങളെ യാത്ര അയയ്ക്കുവാനും, ടൂർ ആസൂത്രണ മേഖലയിൽ നവാഗതനായ അനന്തിരവന്
വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുവാനുമായി എയർ പോർട്ടിലെത്തിയതായിരുന്നു . 20 പേരടങ്ങുന്ന ഗ്രൂപ്പ് അംഗങ്ങളെ എല്ലാവരെയും
ഒന്നും എയർ പോർട്ടിൽ വച്ച് പരിചയപ്പെടാൻ
സാധിച്ചില്ലെങ്കിലും കുറച്ചു പേരെ ജൂണോയും ബ്രിട്ടോയും ചേർന്ന് പരിചയപ്പെടുത്തിയിട്ട്
എല്ലാവർക്കും ,ആൻസിന്റെ പേരെഴുതിയ തൊപ്പി വിതരണം ചെയ്തു. പതിനൊന്ന് മണി
കഴിഞ്ഞപ്പോഴേക്കും ചെക്കിൻ പരിപാടികൾക്കായി എല്ലാവരും ഉള്ളിലേക്ക് നടന്നു .ഏപ്രിൽ 18
വെളുപ്പിന് 2.10 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട തായ് ലയൺ എയർ വേയ്സ് വിമാനത്തിലേക്കുള്ള
ചെക്കിൻ പരിപാടികൾക്ക് നേതൃത്വം
നൽകിക്കൊണ്ട് ബ്രിട്ടോ ഊർജ്ജസ്വലനായി ഞങ്ങളുടെ
എല്ലാവരുടെയും കൂടെത്തന്നെ ഉണ്ടായിരുന്നു.
കൃത്യ സമയത്ത് പുറപ്പെട്ട വിമാനം
ഏകദേശം നാലു മണിക്കൂർ പറന്ന് തായ് സമയം
7.15 ന് ബാങ്കോക്കിലെ "ഡോൺ മുയിയാങ് ഇൻറർ
നാഷണൽ (Don
Mueang International Air Port )" എയർ പോർട്ടിൽ സമയത്തിന് മുൻപ് തന്നെ ചിറക് വിരിച്ചിറങ്ങി .
മുൻകൂട്ടി തീരുമാനിച്ചിരുന്നത് പോലെ വിമാനത്താവളത്തിലെ പതിവ് നടപടി ക്രമങ്ങൾ കഴിഞ്ഞ് പ്രാഥമിക
കാര്യങ്ങൾ അവിടെത്തന്നെ നിർവ്വഹിച്ചതിന് ശേഷം ആദ്യ ദിവസത്തെ യാത്രാ
പരിപാടിയ്ക്കായി ഞങ്ങൾ പുറത്തേക്കിറങ്ങി . ആകെ ഒരു മന:പ്രയാസം ഉണ്ടായത് ടോയ്
ലെറ്റിൽ വെള്ളത്തിന്റെ സ്ഥാനം ടിഷ്യൂ പേപ്പർ കയ്യടക്കിയിരുന്നു എന്നുള്ളതാണ് , പേപ്പർ
കൊണ്ട് കാര്യങ്ങൾ നടത്തിയെങ്കിലും ഒട്ടും തൃപ്തി വരാത്ത മുഖവുമായി പുറത്തേക്കിറങ്ങിയ ഞങ്ങളെ
സ്വീകരിക്കുവാനായി നിറഞ്ഞ ചിരിയുമായി ഒരു
തായ് സുന്ദരി ‘ആൻസിന്റെ’ ബോർഡും പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ എല്ലാം മറന്ന്
ഞങ്ങളും അവരോടൊപ്പം ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. പിന്നെയുള്ള ദിവസങ്ങളിലെ
യാത്രകളിൽ ഞങ്ങളെ നയിക്കുന്നതിനായി എത്തിയ ബാങ്കോക്ക് സ്വദേശിയായ “ഉമി” എന്ന വനിതാ
ഗൈഡായിരുന്നു ആ ചുണക്കുട്ടി. തായ് ലാൻഡിലെ
കാഴ്ചകൾ കാണുന്നതിനായി ഏർപ്പാട്
ചെയ്തിരുന്ന എയർ കണ്ടിഷൻഡ് ബസിന്റെ
പള്ളയിലേക്ക് എല്ലാവരുടെയും ലഗ്ഗേജ് കയറ്റി വച്ചിട്ട് ആദ്യ ദിന യാത്ര തുടങ്ങി.
ബസ് ഓടിത്തുടങ്ങിയപ്പോഴേക്കും ഉമി മൈക്ക് കയ്യിലെടുത്ത് ‘സവാടിക “ എന്നു പറഞ്ഞ് ചിരിച്ചു . ഒന്നും
മനസ്സിലാകാതെ “ലേലു അല്ലു “ പറയേണ്ടി വരുമോ എന്ന് ചിന്തിച്ചിരുന്ന ഞങ്ങളോട് ‘ഗുഡ് മോണിങ്’ എന്നാണ് ആ വാക്കിന്റെ
അർത്ഥമെന്നും നാളെ മുതൽ എല്ലാവരും അത്
ഓർത്തു വച്ച് അങ്ങനെ പറയണമെന്നും ഒരു
കുസൃതി ചിരിയോടെ അവർ പറഞ്ഞു . ഉറക്കം കനം തൂങ്ങിയ കണ്ണുകളുമായി ഇരുന്ന
എല്ലാവരോടുമായി ‘”ചാക്കോ ചാക്കോ” എന്ന് പറഞ്ഞു കൊണ്ട് ഇനി നേരെ കാഴ്ചകൾ കാണാൻ പോയാലോ എന്നൊരു ചോദ്യം ഉമി
ഇംഗ്ലീഷിൽ ചോദിച്ചു . കൂട്ടരിൽ ആരെങ്കിലും “ചാക്കോ” എന്ന പേരുള്ളവരുണ്ടോ എന്ന് എല്ലാവരും
പരസ്പരം നോക്കി. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രേക്ക് ഫാസ്റ്റ്
കഴിഞ്ഞു മതി കാഴ്ചകൾ എന്ന് എല്ലാവരും ഒറ്റക്കെട്ടായി വിളിച്ചു പറഞ്ഞു. ‘ഐ വാസ്
കിഡിങ്’ വെറുതെ പറഞ്ഞതാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാനാണ് നമ്മൾ പോകുന്നതെന്ന്
പറഞ്ഞപ്പോഴാണ് ആശ്വാസമായത് . വടക്കേ ഇന്ത്യയിൽ വന്നിട്ടുള്ള ഉമി ,ഗ്രൂപ്പിനെ
ഉണർത്താൻ വേണ്ടിയാണ് ഹിന്ദി വാക്കായ ജാഗോയുടെ
(ഉണരൂ ) ‘ തായ് സ്റ്റൈൽ പ്രയോഗിച്ചത്. ഇത് പിന്നീട് എല്ലാ ദിവസവും അവരെ കാണുമ്പോൾ കാണുമ്പോൾ ഞങ്ങൾ
അങ്ങോട്ട് പറയുക പതിവായി .
ഗൈഡ് ഉമി
വിശപ്പും ഉറക്കവും ‘ഞാൻ മുമ്പേ ഞാൻ മുമ്പേ’ എന്ന അവസ്ഥയിലായിരുന്ന ഞങ്ങളോട് തായ് ലാൻഡ് എന്ന സ്ഥലനാമത്തിന്റെ അർത്ഥം ‘ ലാൻഡ് ഓഫ് സ്മൈൽ’ അതായത് “മന്ദസ്മിതത്തിന്റെ നാട്” എന്നാണെന്നും, ബാങ്കോക്ക് എന്നാൽ “ബ്യൂട്ടിഫുൾ ലൈക്ക് ആൻ എയിഞ്ചൽ” ‘ഒരു മാലാഖയെപ്പോലെ സുന്ദരി “ എന്നുമാണെന്ന് ഉമി അഭിമാനത്തോടെ പറഞ്ഞു. അല്ലെങ്കിലും വീട്ടിലിരുന്നു നാടിന്റെ കുറ്റവും കുറവും പറഞ്ഞാലും, വിദേശികളോടും , അന്യ നാട്ടിൽ ചെല്ലുമ്പോഴും സ്വന്തം നാടിനെപ്പറ്റി പറയുമ്പോൾ എല്ലാവർക്കും ആയിരം നാവാണല്ലോ ! രാജ്യ ചരിത്ര വിവരണം കേട്ട് കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നപ്പോൾ കണ്ണിന് കണിയായി മഞ്ഞക്കിങ്ങിണി പൂക്കളണിഞ്ഞ് നിരന്നു നിന്നിരുന്ന കൊന്ന മരങ്ങളുടെ കാഴ്ച നമ്മുടെ വിഷുക്കാല സ്മരണകൾ ഉണർത്തി. നല്ല വൃത്തിയും വെടിപ്പുമുള്ള പാതയുടെ വശങ്ങളിലുള്ള വലിയ കെട്ടിടങ്ങളും ബുദ്ധ പ്രതിമകളും മറ്റും കണ്ടിരിക്കുമ്പോൾ തായ് ലാൻഡിനെ പറ്റി ഉമി വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ബുദ്ധമത വിശ്വാസികൾ കൂടുതലുള്ള തായ് ലാൻഡിൽ രാജ ഭരണമാണ് നിലവിലുള്ളതെന്നും രാജാക്കന്മാർ “ രാമ 1,രാമ 2 ,രാമ 3 .. എന്നിങ്ങനെയാണ് അറിയപ്പെടുന്നതെന്നും , ഇപ്പോൾ ഭരിക്കുന്നത് “മഹാ വിജ്റലോങ് കോർൺ ( Maha Vijralongkorn) എന്ന രാമ 10” ആണെന്നും അവർ വിശദീകരിച്ചു. പുറത്തേക്ക് കൈ ചൂണ്ടി ഒരു കെട്ടിടത്തിന് മുകളിൽ പാറിക്കളിക്കുന്ന ചുവപ്പ് ,വെള്ള നീല നിറങ്ങളുള്ള ദേശീയ പതാക കാണിച്ചു കൊണ്ട് അതിലെ നിറങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്നാണ് തുടർന്ന് പറഞ്ഞത് . തായ് ലാൻഡ് രാജ ഭരണത്തിൻ കീഴിലാണെന്ന സൂചനയാണ് ചുവപ്പ് നിറം നൽകുന്നത് , യുദ്ധ വിരോധികളും സമാധാന കാംക്ഷികളുമാണ് ജനങ്ങൾ എന്നാണ് വെളുപ്പ് നിറം കൊണ്ട് ഉദ്ദേശിക്കുന്നത് . നീല നിറമാകട്ടെ രാജാവ് റോയൽ ഫാമിലിയിലുള്ള ആളാണ് എന്നുമാണ് അർത്ഥമാക്കുന്നതത്രേ. ഉമിയുടെ തായ് ചരിത്ര വിവരണങ്ങൾ ഉറക്കക്ഷീണം കൊണ്ട് മയക്കത്തിലേക്ക് വഴുതി വീണവർക്ക് ഒരു താരാട്ട് പാട്ടായി അനുഭവപ്പെട്ടത് പോലെ എനിക്ക് തോന്നി .. ‘’ചാക്കോ ചാക്കോ ,ബ്രേക്ക് ഫാസ്റ്റ് ബ്രേക്ക് ഫാസ്റ്റ് .. ഉമിയുടെ പുതിയ ചിരിപ്പാട്ട് കേട്ട് എല്ലാവരും ഉഷാറായി.
ഭക്ഷണ വൈവിദ്ധ്യത്തിന് പ്രസിദ്ധമാണ് തായ്
നാട് .. തികച്ചും സസ്യാഹാരിയായ എനിക്ക്
അവിടെ എന്ത് കഴിക്കാൻ
കിട്ടുമെന്നായിരുന്നു ആദ്യം മുതൽ ആലോചിച്ചിരുന്നത് .. മാംസ ഭക്ഷണം
കഴിക്കുന്നവർക്ക് പോലും അറപ്പ് തോന്നുന്ന പല സാധനങ്ങളും അവർക്ക് രുചികരങ്ങളായ
സ്നാക്സ് ആണെന്നാണ് കണ്ടും , കേട്ടും വായിച്ചും
മനസ്സിലാക്കിയിട്ടുള്ളത് . പൊരിച്ച പാറ്റകൾ ,വറുത്ത പുഴുക്കൾ വിട്ടിൽ ഫ്രൈ തുടങ്ങി വലിയ മുതലകളെ വരെ വറുത്ത് , ഉപ്പേരി
പോലെ കഴിക്കുന്നവരാണ് അന്നാട്ടുകാർ .
കൂടാതെ എല്ലാ ഭക്ഷണ സാധനങ്ങളിലും ഫിഷ് സോസ് ,പ്രോൺസ് സോസ് എന്നിവ സുലഭമായി ചേർക്കുക
അവിടത്തെ പതിവാണെന്ന് കൂടി അറിഞ്ഞതോടെ ഞാൻ
കൺഫ്യൂഷനിലായി എന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ .എന്നെപ്പോലെയുള്ള സസ്യഭുക്കുകൾക്ക് കഴിക്കാൻ പറ്റുന്ന എന്തെങ്കിലും
കിട്ടുമോ എന്ന് ഉമിയോട് ചോദിച്ചപ്പോൾ ‘വെരി സോറി ഒരുപാട് വെറൈറ്റി ഒന്നും കാണില്ല,’ എന്നാലും എന്തെങ്കിലും
കിട്ടുമെന്നവർ ഉറപ്പ് തന്നു. ഒക്ടോബറിൽ
വെജ് ഫെസ്റ്റിവൽ നടത്തുന്ന പതിവുണ്ടെന്നും ആ സമയത്ത് വന്നാൽ വ്യത്യസ്ത തരത്തിലുള്ള
ശുദ്ധമായ സസ്യ ഭക്ഷണ സാധനങ്ങൾ ഇഷ്ടം പോലെ ലഭിക്കുമെന്നും കൂടി പറഞ്ഞ് അവർ എന്നെ ആശ്വസിപ്പിച്ചു .
രെത്ച തേവി (Rethcha Thewi) എന്ന സ്ഥലത്തെ ‘ഇന്ത്യൻ
എക്സ്പ്രസ്സ് ‘ എന്ന് പേരുള്ള ഹോട്ടലിന്
സമീപത്ത് ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാനായി ഇറങ്ങി . ദോശയും മസാല ദോശയും സാമ്പാറും
ചട്ണിയും ഒക്കെ അവിടെ നിന്ന് കിട്ടിയെങ്കിലും മറ്റ് വല്ല സോസും ചേർത്തിട്ടുണ്ടോ
എന്നറിയാൻ മണത്തു നോക്കിയിട്ടാണ് ഞാൻ കഴിച്ചത്. ഏതായാലും വളരെ നല്ല ആഹാരം കിട്ടിയതോടെ എല്ലാവരും
സന്തുഷ്ടരായി ഉത്സാഹത്തോടെ ബസിൽ കയറി. തലേ ദിവസം ഹൈദരാബാദിൽ നിന്ന് തായ് ലാൻഡിൽ
എത്തിയിരുന്ന ഗ്രൂപ്പിലെ ഏറ്റവും പ്രായം
കുറഞ്ഞ പയ്യനായ സഞ്ജീവ് ഈ ഹോട്ടലിൽ വച്ചാണ് ഞങ്ങളോടൊപ്പം ചേർന്നത് .
ബസിൽ
തിരിച്ചെത്തിയ ആളുകളുടെ എണ്ണമെടുത്ത് കഴിഞ്ഞ് ഉമി എല്ലാവരോടുമായി വീണ്ടും “ചാക്കോ
ചാക്കോ’ പറഞ്ഞിട്ട് ഭക്ഷണം ഇഷ്ടപ്പെട്ടോ
എന്ന് അന്വേഷിച്ചു. അടുത്തതായി സുവർണ്ണ ബുദ്ധനെ (Golden Budha )കാണാൻ വേണ്ടിയാണ്
പോകുന്നതെന്നും വളരെ മനോഹരമായ ഒരു ക്ഷേത്രമാണതെന്നും പറഞ്ഞു കൊണ്ട് അൽപ്പം രാജ്യ ചരിത്രം കൂടി അവർ
വിവരിച്ചു തുടങ്ങി . തായ് ജനതയിൽ
ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണെന്നും ,അൽപ്പം ഹിന്ദുക്കളും ബാക്കി കുറച്ച് പേർ
മറ്റ് മതസ്ഥരും ആണെന്നാണ് പറഞ്ഞത് . തായ് ജനതയുടെ പൂർവ്വികർ ബർമ്മ ,കമ്പോഡിയ,
ലാവോസ് എന്നിവിടങ്ങളിൽ നിന്ന് വന്നവർ ആയിരുന്നെങ്കിലും ശരിക്കും ആദ്യകാല തായ്
വംശജരുടെ ഒറിജിൻ ഇന്ത്യയിലെ സിക്കിം ആണെന്നും അഭിപ്രായമുണ്ടത്രേ. ജനസംഖ്യയിൽ 55 %
സ്ത്രീകളും ബാക്കി പുരുഷന്മാരും ആണെന്നും സ്ത്രീകളാണ് തൊഴിൽ മേഖലയിൽ സജീവമെന്നും
പറഞ്ഞിട്ട് അതിന്റെ കാരണമെന്താണെന്ന് പറയാമോ എന്ന് ചോദിച്ചു. പലരും പല കാരണങ്ങളും
പറഞ്ഞെങ്കിലും അതിന്റെ ഉത്തരം രണ്ടു ദിവസം കഴിഞ്ഞ് പട്ടയായിൽ ചെല്ലുമ്പോൾ
മനസ്സിലാകുമെന്ന് പറഞ്ഞ് അവർ ചിരിച്ചു . രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്
ടൂറിസം ,നെൽകൃഷി ,ഇൻഡസ്ട്രി എന്നിവയാണെന്നും ഒരു വർഷത്തിൽ രണ്ട് മില്ല്യൺ കാറുകൾ വരെ അവിടെ
ഉണ്ടാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതു പോലെ റോഡിൽ ഹോൺ മുഴക്കുന്നതിലും
ചില നിയന്ത്രണങ്ങളും സൂചനകളും ഉണ്ട് പോൽ .
ഒരു തവണ ഹോൺ അടിച്ചാൽ “ഹായ് “ എന്നു പറയുന്നതായി കരുതണം , രണ്ടു തവണ ആയാൽ വളരെ
അടുത്തു കൂടിയാണ് വാഹനം പോകുന്നതെന്നുള്ള അറിയിപ്പാണെന്നും, മൂന്നു തവണ അടിച്ചാൽ വാഹനത്തിൽ നിന്നിറങ്ങി
വാഹനമോടിച്ചവനെ അടിക്കുന്ന സ്ഥിതി വരെ ഉണ്ടാകുമെന്നും
പറഞ്ഞു. നമ്മുടെ നാട്ടിൽ ഈ സ്ഥിതി വന്നാൽ
അടിയുണ്ടാക്കാനേ നേരം കാണൂ എന്നാലോചിച്ച് ഞാൻ അറിയാതെ ചിരിച്ചു പോയി. നമ്മുടെ ഓട്ടോ
റിക്ഷകൾ പോലെ ചെറിയ ആകൃതി വ്യത്യാസമുള്ള വാഹനങ്ങൾ നിരത്തിലെവിടെയും കാണാമായിരുന്നു
, അവയെ "ടുക് ടുക്" എന്നാണത്രെ
വിളിക്കുന്നത് .
സുവർണ്ണ ബുദ്ധൻ -Golden Budha
ബാങ്കോക്കിലെ വളരെ പഴക്കമേറിയ "വാട്ട് ട്രാമിറ്റ്" ക്ഷേത്രത്തിലാണ് ധ്യാനാവസ്ഥയിലുള്ള സുവർണ്ണ ബുദ്ധ പ്രതിമയുള്ളത്.13 -14 നൂറ്റാണ്ടിൽ “സുഖ്ത്തോയ് രാജവംശ” ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ പ്രതിമയുടെ യഥാർത്ഥ മൂല്യം കുറയ്ക്കുന്നതിനായി അതിനു മുകളിൽ ഗ്ലാസ്, കോൺക്രീറ്റ് എന്നീ മിശ്രിതം കൊണ്ട് ഒരു പാളി മറച്ചിരുന്നെന്നും അങ്ങനെ അത് ഇരുന്നൂറ് വർഷങ്ങളോളം ഇരുന്നുവെന്നുമാണ് പറയപ്പെടുന്നത്. ഭാരതത്തിലെ അയോദ്ധ്യയിൽ നിന്നുമാണ് ഈ പ്രതിമ, തായ് ലാൻഡിലേക്ക് കൊണ്ടു വന്നതെന്നും അവിടെ വച്ച് പീഠത്തിൽ നിന്ന് ഉയർത്തുന്ന സമയത്ത് കയറുകൾ പൊട്ടുകയും പ്രതിമയുടെ തോൾ ഭാഗം ചെറുതായി ഉടയുകയും ചെയ്തുവത്രെ . അപ്പോഴാണ് വിഗ്രഹത്തിന്റെ ഉള്ളിലുള്ള സ്വർണ്ണ നിറം വെളിവാകുന്നതും അതിന്റെ യഥാർത്ഥ മൂല്യം എല്ലാവർക്കും മനസ്സിലാകുന്നതുമെന്നാണ് പറയപ്പെടുന്നത് . ശത്രുക്കളുടെ ആക്രമണ സമയത്ത് വിഗ്രഹം കൊള്ള ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാകണം ഇങ്ങനെയൊരു മുൻ കരുതൽ എടുത്തതെന്നാണ് നിഗമനം .5500 കിലോഗ്രാം ഭാരമുള്ള ഈ സ്വർണ്ണ ബുദ്ധ വിഗ്രഹം പ്രതിഷ്ടിക്കുന്നതിനായി 2010 ലാണ് ഇപ്പോഴുള്ള ക്ഷേത്രം പണിതുയർത്തിയത് . സുഖ്ത്തോയ് ശൈലിയ്ക്ക് ഭാരതീയ കലയുമായി ബന്ധമുണ്ടെന്നും ക്ഷേത്രത്തിൽ ഭാരത-തായ് -ചൈനീസ് രീതികളാണ് അവലംബിച്ചിരിക്കുന്നതെന്നുമായിരുന്നു ഉമിയുടെ വിശദീകരണം .
ഗോൾഡൻ ബുദ്ധ ക്ഷേത്രം
പടിക്കെട്ടുകൾക്ക് താഴെ നിന്ന് ക്ഷേത്രത്തെ ആകെയൊന്നു നോക്കിയപ്പോൾ നീലാകാശത്തിലെ വെള്ളിമേഘങ്ങൾക്കിടയിൽ സിദ്ധാർത്ഥ രാജകുമാരന്റെ പൊൻ കിരീടം ഉയർത്തി വച്ചിരിക്കുന്നത് പോലെയാണ് തോന്നിയത് . അലങ്കാര കൊത്തു പണികൾ ചെയ്തിട്ടുള്ള ക്ഷേത്ര ഗോപുരങ്ങൾ നയന വിസ്മയങ്ങൾ തന്നെയാണ്. പടിക്കെട്ടുകൾ കയറി മുകളിലെത്തിയാൽ ശിൽപ്പ ചാതുര്യം വഴിഞ്ഞൊഴുകുന്ന ഒരു വലിയ ഹാളിൽ അർദ്ധ നിമീലിത നേത്രങ്ങളുമായി ധ്യാനാവസ്ഥയിലുള്ള ഗൌതമ ബുദ്ധ വിഗ്രഹം സുവർണ്ണ പ്രഭ തൂകി ഇരിക്കുന്ന കാഴ്ച വിവരിക്കാൻ വാക്കുകളില്ല . ഗംഭീരാകൃതിയിലുള്ള ആ ബുദ്ധ വിഗ്രഹത്തിന് ഒരു പ്രദക്ഷിണം വച്ച് വന്നവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു . ധാരാളം ആളുകൾ അവിടെയിരുന്നു പ്രാർത്ഥിക്കുന്നതും കാണാമായിരുന്നു . മമതാ ബന്ധങ്ങളിൽ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തി അതിൽ നിന്നും പുറത്ത് കടന്ന് മുക്തി മാർഗ്ഗത്തിലേക്ക് ഗമിക്കണമെന്ന മഹത്തായ ഉപദേശം നൽകിയ ദാർശനികനും അദ്ധ്യാപകനുമായിരുന്നു ഗൌതമ ബുദ്ധൻ . ഉറക്കത്തിൽ നിന്ന് ഉണർന്നിരിക്കുന്നതും മോഹ- മോഹഭംഗങ്ങൾ ഇല്ലാത്തതും സത്യത്തെ അറിയുന്നതുമായ പ്രബുദ്ധ വ്യക്തിത്വമായ ശ്രീ ബുദ്ധന്റെ ചൈതന്യവത്തായ ആ വിഗ്രഹത്തിൽ നോക്കി നിന്നപ്പോൾ ശാന്തിയുടെ തരംഗങ്ങൾ ഉള്ളിൽ നിറയുന്നത് പോലെ തോന്നി.
ഗോൾഡൻ ബുദ്ധ
ശ്രീ ബുദ്ധ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന നിശ്ചയവും ആഗ്രഹവുമായി പടിയിറങ്ങി വന്നപ്പോഴാണ് അവിടെ സ്ഥാപിച്ചിരുന്ന മനോഹരമായ ഒരു വലിയ മണി കണ്ടത് . എല്ലാ ബുദ്ധ ക്ഷേത്രങ്ങളിലും ഇത് പോലെയുള്ള വിശേഷപ്പെട്ട മണികളും പ്രയർ വീലുകളും സാധാരണയായി കണ്ടു വരുന്ന കാര്യങ്ങളാണ് .
ഗോൾഡൻ ബുദ്ധ ക്ഷേത്രത്തിലെ വലിയ മണി
ഗോൾഡൻ ബുദ്ധ ക്ഷേത്ര ദർശനം കൊണ്ട് ശാന്തമായ മനസ്സുമായി മാർബിൾ ക്ഷേത്രത്തിലേക്കാണ് പോയത്. ക്ഷേത്രത്തിലേക്കുള്ള മാർഗ്ഗ മദ്ധ്യേ റിക്ലയിനിങ് ബുദ്ധ ക്ഷേത്രം ( കിടക്കുന്ന രീതിയിലുള്ള ബുദ്ധ പ്രതിഷ്ഠ) രാജാക്കന്മാർ മരിച്ചാൽ സംസ്ക്കരിക്കുന്ന സ്ഥലം ,പാർലമെൻറ് മന്ദിരം, പ്രൈം മിനിസ്റ്ററുടെ ഓഫീസ് മന്ദിരം എന്നിവയെല്ലാം ബസിലിരുന്നു കൊണ്ട് ഉമി കാണിച്ചു തന്നു. അവിടെയെങ്ങും വാഹനം നിർത്തുവാനോ ചിത്രങ്ങളെടുക്കുവാനോ ഉള്ള സൌകര്യമില്ലായിരുന്നു .
റിക്ളൈനിങ് ബുദ്ധക്ഷേത്രം
മാർബിൾ ടെമ്പിൾ
ബാങ്കോക്കിലെ ഏറ്റവും അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് മാർബിൾ ടെമ്പിൾ . “സുഖ്
തായി” ശൈലിയിലുള്ള ബുദ്ധ വിഗ്രഹം തന്നെയാണ് ഇവിടെയും ഉള്ളത് . വിഗ്രഹത്തിന്
മുന്നിൽ ചുവന്ന വിരിപ്പിട്ട ഉയർന്ന വലിയ പീഠവും , പീഠത്തിന് മുകളിൽ
സ്വർണ്ണപ്പാത്രത്തിലും ,വെളിപ്പാത്രത്തിലും പൂക്കളും മറ്റ് പൂജാ സാധനങ്ങളും
വച്ചിട്ടുണ്ടായിരുന്നു. അതിനു തൊട്ടടുത്തായി ആഘോഷ വേളകളിൽ അലങ്കരിച്ചു വയ്ക്കുന്ന
കൊത്തു പണികളുള്ള ഒരു തട്ടും, ബുദ്ധ ഭിക്ഷുക്കൾ നമസ്കരിക്കുന്ന ഒരു സ്ഥലവും
പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നത് കാണാമായിരുന്നു . ഹാളിന് ചുറ്റുമുള്ള
ഗാലറിയിൽ വ്യത്യസ്ത അടയാളങ്ങൾ കാണിക്കുന്ന
52 ബുദ്ധ പ്രതിമകളും സമീപത്തായി അവയുടെ വിശദീകരണങ്ങളും കാണാമായിരുന്നു .
ബുദ്ധ പ്രതിമകൾ
മറ്റ്
ബുദ്ധ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ക്ഷേത്രത്തോട് ചേർന്ന് ബുദ്ധ സന്യാസിമാർ താമസിക്കുന്ന ഒരു
മാളികയും കൂടി കണ്ടു . അവർ ഈ മാളികയിൽ താമസിച്ച് ബുദ്ധമത തത്ത്വങ്ങളും
,മന്ത്രങ്ങളും ഉരുവിട്ട് പഠിക്കുകയും ബുദ്ധ സന്ദേശങ്ങൾ ഉൾക്കൊണ്ട് ജീവിതം നയിക്കുകയും
ചെയ്യുന്നു. ആ മാളികയ്ക്ക് പിറകിലായി
മറ്റൊരു കെട്ടിടം കൂടി കാണാമായിരുന്നു . അവിടെയെന്താണെന്നുള്ള ചോദ്യത്തിന് , ബുദ്ധ
ഭിക്ഷുക്കൾ സ്വയം ഭക്ഷണം പാകം ചെയ്യാത്തതിനാൽ അവർക്കുള്ള ഭക്ഷണം ആ കെട്ടിടത്തിൽ വച്ച് പാകം ചെയ്ത് ഒരാൾ മാളികയിൽ കൊണ്ടു കൊടുക്കുമെന്നും, സ്ത്രീകൾക്ക് സന്യാസിമാരുടെ വാസ സ്ഥലത്തേക്ക്
വരാൻ പാടില്ലെന്നുമാണ് നിയമമെന്നും ഉമി ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി തന്നു .
മാർബിൾ ടെമ്പിൾ
മാർബിൾ ക്ഷേത്രത്തിലെ ബുദ്ധ പ്രതിഷ്ഠ
മാർബിൾ ക്ഷേത്രത്തിലെ അലങ്കാര തട്ട്
മാർബിൾ ക്ഷേത്രത്തിൽ സന്യാസിമാർ നമസ്കരിക്കുന്ന സ്ഥലം
ബുദ്ധ സന്യാസിമാരുടെ
വാസ സ്ഥലം
പൊള്ളുന്ന
ഉച്ചച്ചൂടിൽ ക്ഷേത്രക്കാഴ്ചകൾ കണ്ടു നടന്ന് എല്ലാവരും ക്ഷീണിതരായി
കാണപ്പെട്ടതിനാൽ ഉമി ഞങ്ങളെ ഉച്ചയൂണ് കഴിക്കുവാൻ വേണ്ടിയാണ് പിന്നീട് കൊണ്ടു പോയത് . ഒരു
ഹോട്ടലിന്റെ രണ്ടാം നിലയിലായിരുന്നു
ഭക്ഷണം ഒരുക്കിയിരുന്നത് . വലിയ കുഴപ്പം ഇല്ലാത്ത ഭക്ഷണമായിരുന്നു അവിടെ
നിന്നും ലഭിച്ചത്. ഊണ് കഴിഞ്ഞ് ബാങ്കോക്കിൽ
താമസത്തിന് ഏർപ്പാടാക്കിയിരുന്ന “ IBIS
STYLES “ഹോട്ടലിലേക്കാണ് പോയത് . എയർപ്പോർട്ടിൽ നിന്ന് ഏകദേശം 35 കി
മീ അകലെയാണ് “സുഖും വിത്ത് (sukhumvit )” എന്ന സ്ഥലത്തുള്ള ibis
ഹോട്ടൽ. അവിടത്തെ മുറികൾ
സാമാന്യം തരക്കേടില്ലാത്തതും വൃത്തിയുള്ളതുമായിരുന്നു, കൂടാതെ അവരുടെ റെസ്റ്റോറൻറും
നല്ലതായിരുന്നു . തലേ ദിവസം നാട്ടിൽ നിന്ന് പോരുമ്പോൾ അണിഞ്ഞിരുന്ന വസ്ത്രങ്ങൾ ഒക്കെ മാറ്റി ഒന്നു
കുളിച്ചപ്പോഴാണ് ആകെ ഒരു സുഖം കിട്ടിയത് . വൈകുന്നേരം ക്രൂയിസ് ആസ്വദിക്കാനായി കൃത്യ സമയത്ത്
ഇറങ്ങേണ്ടിയിരുന്നത് കൊണ്ട് യാത്രാ ക്ഷീണം മൊത്തമായി മുറിയിൽ ഇറക്കി വയ്ക്കാൻ പറ്റിയില്ലെങ്കിലും
കുളിച്ചതിന്റെ സന്തോഷവും ഉണർവ്വുമായി ക്രൂയിസ് ആസ്വദിക്കാൻ ഉത്സുകരായി
എല്ലാവരും ബസിനടുത്തേക്ക് നടന്നു .
റിവർ ക്രൂയിസ്
കൃത്യ സമയത്ത് എല്ലാവരും ബസിൽ കയറിയതോടെ ഉമി അറ്റെൻഡസ് എടുത്തു തുടങ്ങി. ഫാമിലി വൺ .. ഞങ്ങൾ പ്രസൻറ് പറഞ്ഞു, ഫാമിലി ടു -പന്ത്രണ്ട് പെൺ പുലികളുടെ സംഘമായിരുന്നു അത് ,അവരും ഓക്കെ ,ഫാമിലി ത്രീ – അമ്മയും അച്ഛനും മകനും അടങ്ങുന്ന കുടുംബമായ അവരും റെഡി. പിന്നെ ക്യാപ്റ്റൻ ബ്രിട്ടോയും രണ്ട് കൂട്ടുകാരും,എല്ലാവരും തയ്യാറെന്ന് പറഞ്ഞതോടെ ഹോട്ടലിൽ നിന്ന് ഏകദേശം ഇരുപത് കി മീ അകലെയുള്ള “ചാ ഓ ഫ്രയ നദിയ്ക്കടുത്തുള്ള (chao phraya river)” ക്രൂയിസ് പോയിന്റിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങി . പല സ്ഥലങ്ങളിലും കടലിലാണ് ക്രൂയിസ് കണ്ടിട്ടുള്ളത്, പക്ഷേ ബാങ്കോക്കിലെ ഈ ക്രൂയിസ് കടലില്ല മറിച്ച് ഒരു നദിയിലാണെന്നും കടൽത്തീരങ്ങളേക്കാൾ നദികളാണ് ഇവിടെ കൂടുതൽ ഉള്ളതെന്നും ഉമി പറഞ്ഞു തന്നു . തായ് ലാൻഡിലെ ഒരു പ്രധാനപ്പെട്ട നദിയായ ‘ചാവോ ഫ്രയ’ നദി (തായ് ഉച്ചാരണം “കാവോ ഫ്രയ” എന്നോ മറ്റോ ആണ്, ശരിക്ക് മനസ്സിലായില്ല ) ബാങ്കോക്ക് നഗരത്തിലൂടെ ഒഴുകി തായ് ഉൾക്കടലിലാണ് പതിക്കുന്നത് . ക്രൂയിസ് പോയിന്റിനടുത്ത് ബസിറങ്ങിയ ഞങ്ങളെ അടുത്തുള്ള ഒരു വലിയ മാളിലേക്ക് ഷോപ്പിംഗിനായി കയറ്റി വിട്ടിട്ട് ഏഴു മണി ആകുമ്പോഴേക്കും പിയറിലേക്ക് വരണമെന്ന് പറഞ്ഞേൽപ്പിച്ച് ഉമി എങ്ങോട്ടോ അപ്രത്യക്ഷയായി. മാളിൽ പൊതുവേ എല്ലാ സാധനങ്ങൾക്കും അൽപ്പം വിലക്കൂടുതലായി തോന്നിയതിനാൽ ഒന്നും വാങ്ങാതെ ഞങ്ങൾ അവിടെയൊക്കെ “തേരാ പാരാ” നടന്നു. ഇടയ്ക്ക് എറണാകുളത്തുള്ള ഒരു കുടുംബത്തെ അവിടെ വച്ച് പരിചയപ്പെടാനും സാധിച്ചു . സ്കൂൾ വെക്കേഷൻ ആയത് കൊണ്ടാണോ എന്തോ തായ് ലാൻഡിൽ എവിടെയും മലയാളി സാന്നിദ്ധ്യം പ്രകടമായിരുന്നു. ഏഴു മണി ആയതോടെ പിയറിലെത്തിയ ഞങ്ങൾ “ആൻസിന്റെ” കൊടി പിടിച്ച ഉമി ലീഡറിന്റെ പിന്നിലായി സ്കൂൾ അസംബ്ലിയിലെ പോലെ ക്യൂ ആയി നിൽപ്പുറപ്പിച്ചു. ക്രൂയിസ് കപ്പലിലേക്ക് പ്രവേശിക്കുവാനുള്ള ഒരു സ്റ്റിക്കറും തോളിൽ ചാർത്തി ടിക്കറ്റും കയ്യിൽ പിടിച്ച് കപ്പലിൽ കയറാനുള്ള ഊഴവും കാത്തു കുറച്ചു നേരം അങ്ങനെ നിന്നു. ജന പ്രളയമായിരുന്നു അവിടെ,കൂട്ടം തെറ്റാതിരിക്കാൻ എല്ലാവരും നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു നവവധുവിനെപ്പോലെ ജലപ്പരപ്പിൽ അണിഞ്ഞൊരുങ്ങി കുണുങ്ങിക്കിടന്ന “ ചാവോ ഫ്രയ റിവർ പ്രിൻസസ് chao phraya river princess” എന്ന രാജകുമാരിയുടെ അന്ത:പുരത്തിലേക്ക് ഒരു നടപ്പാലത്തിലൂടെ നടന്നു ചെന്ന് പ്രവേശിച്ചു. വൈദ്യുതാലങ്കാര ശോഭയിൽ ഓളം വെട്ടുന്ന നദിയുടെ മാറിലൂടെ ഞങ്ങളുടെ നൃത്തച്ചുവടുകൾക്കൊപ്പം ആടിപ്പാടി രണ്ടു മണിക്കൂറോളം ഒരു ജല കന്യകയെ പോലെ ക്രൂയിസ് കപ്പൽ സഞ്ചരിച്ചപ്പോൾ ഭക്ഷണ വൈവിദ്ധ്യത്തിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും മാസ്മരിക ലോകത്തിൽ എല്ലാവരും സ്വയം മറന്ന് ആഹ്ലാദിച്ചു . ഇരു കരകളിലും ജ്വലിക്കുന്ന സൌന്ദര്യം തുളുമ്പുന്ന ക്ഷേത്രങ്ങളും ,കൊട്ടാരങ്ങളും മറ്റ് രമ്യ ഹർമ്മ്യങ്ങളും കണ്ടു കൊണ്ടുള്ള ആ യാത്ര രണ്ടു മിനിറ്റ് കൊണ്ട് അവസാനിച്ചത് പോലെ തോന്നി.
ക്രൂയിസ് കപ്പൽ
ടെമ്പിൾ ഓഫ് ഡാൺ (പ്രഭാതത്തിന്റെ ക്ഷേത്രം ) തായ് ലാൻഡിന്റെ ലാൻഡ് മാർക്ക്
അവിസ്മരണീയമായ ക്രൂയിസ് യാത്രയുടെ പ്രസരിപ്പ് അലയടിക്കുന്ന മനസ്സുമായി ഹോട്ടലിലേക്ക് മടങ്ങുന്ന വഴി ബസിന്റെ ഡീസൽ പമ്പ് കേടായെങ്കിലും , ഗ്രൂപ്പ് അംഗങ്ങളിൽ ഒരാൾക്ക് വാഹനങ്ങളുടെ മെക്കാനിസം അറിയാമായിരുന്നതിനാൽ പെട്ടെന്ന് കാര്യങ്ങൾ ശരിയാക്കിയെടുത്ത് യാത്ര തുടരാൻ സാധിച്ചു . വൈകാതെ മുറിയിലെത്തിയ എല്ലാവരും രണ്ടു ദിവസമായുള്ള യാത്രയുടെയും ,ഉറക്കത്തിന്റെയും മാറാപ്പ് പതുപത്തുത്ത മെത്തയിലേക്ക് ഇറക്കി വച്ചു .
വസ്ത്രം ഉരിഞ്ഞ് സ്വാഗതം ചെയ്യുന്ന ഒറാങ്ങുഗുട്ടന്മാരേയും
,ബാലെ നൃത്തക്കാരായ ഫ്ലെമിംഗോകളെയും ,കുമ്പ നിറച്ചുറങ്ങുന്ന കടുവച്ചേട്ടന്മാരെയും
കാണേണ്ടേ .. വരൂ രണ്ടാം ഭാഗത്തിലേക്ക് പോകാം ...