2023, ഫെബ്രുവരി 2, വ്യാഴാഴ്‌ച

 

കേരളത്തിന്‍റെ ഊര്‍ജ്ജ സ്സ്രോതസ്സ്-ഇടുക്കി

                                                -നന്ദ-

            പ്രൈമറി സ്ക്കൂള്‍  കാലഘട്ടത്തില്‍  സാമൂഹ്യപാഠം ക്ലാസില്‍  കേരളത്തിലെ  ജലസംഭരണികളെ പറ്റിയും  വൈദ്യുതനിലയങ്ങളെ കുറിച്ചും  ഒക്കെയുള്ള  ടീച്ചറുടെ ചോദ്യത്തിന് കാണാതെ പഠിച്ച് പറഞ്ഞ കുറെ കാര്യങ്ങളാണ് ഇടുക്കി ഡാമിനെ കുറിച്ച് പറയുമ്പോള്‍  ഓര്‍മ്മ വരുന്നത്. അന്ന് വര്‍ഷാവസാനത്തിനു മുന്‍പ് സ്കൂളില്‍ നിന്ന് കൊണ്ടുപോയിരുന്ന വിനോദയാത്രകളില്‍ മലമ്പുഴ,നെയ്യാര്‍ എന്നീ അണക്കെട്ടുകളും കോവളം ബീച്ചും കന്യാകുമാരിയും മറ്റും സ്ഥിരം സങ്കേതങ്ങളായിരുന്നു. എന്‍റെ സ്ക്കൂള്‍   കാലഘട്ടത്തില്‍ ഇടുക്കി ഡാം പണി പൂര്‍ത്തി ആയിരുന്നില്ല എങ്കിലും നിര്‍മ്മാണം പുരോഗമിച്ചു വരുന്ന അവസരമായിരുന്നു.അക്കാലത്ത് ഈ ഇടുക്കി ഡാം  നിര്‍മ്മിച്ചിരിക്കുന്ന കുറവന്‍, കുറത്തി മലകളെ പറ്റി പ്രചരിച്ചിരുന്ന ഒരു കഥ ര്‍മ്മയിലുണ്ട് . അതെങ്ങനെയെന്നു വച്ചാല്‍ പര്‍വ്വതനിരകളില്‍ നിന്നും പനിനീരായി തുള്ളി ഒഴുകി വന്നിരുന്ന ‍ പെരിയാറിന്‍റെ കരയില്‍ താമസിച്ചിരുന്ന കുറവ ദമ്പതിമാര്‍ കറി വയ്ക്കുന്നതിനായി മത്സ്യം വെട്ടി ആറ്റുവെള്ളത്തില്‍ കഴുകിയെന്നും ,അത് കഴിഞ്ഞ് ആവഴി വന്ന ശ്രീരാമചന്ദ്രസ്വാമിയും സീതാ ദേവിയും നദിയില്‍  കാല്‍ കഴുകിയപ്പോള്‍ വെള്ളത്തിന് മത്സ്യ ഗന്ധം അനുഭവപ്പെട്ടെന്നും,അതിനുത്തരവാദി ആയവരെ അവര്‍ ശപിച്ചു മലകള്‍ ആക്കി എന്നുമാണ് കഥ. കഥയാണെങ്കിലും ജലം മലിനമാക്കരുതെന്നൊരു ഗുണപാഠം മാത്രമാണ് ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്നു തോന്നുന്നു.


   കുറവന്‍, കുറത്തി മലകള്‍ -ഇടയില്‍ കമനാകൃതിയില്‍ ഇടുക്കി ഡാം 

    പ്രളയകാലത്തും,വരള്‍ച്ചാ സമയത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഡാമുകളില്‍ ഒന്നു തന്നെയാണ് ഇടുക്കി ഡാം. മഴ നിലയ്ക്കാതെ പെയ്യുന്ന നാളുകളില്‍  ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്നും സമീപവാസികള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ഒക്കെയുള്ള അറിയിപ്പുകള്‍ നമ്മള്‍ മലയാളികള്‍ക്ക് ചിരപരിചിതമാണ്.അതുപോലെ വേനല്‍ കടുക്കുമ്പോള്‍ ഡാമിലെ ജലനിരപ്പ് കുറയുകയും തന്മൂലം വൈദ്യുതി നിര്‍മ്മാണ പ്രതിസന്ധി ഉണ്ടാകുന്ന സമയത്ത് കറന്റ് കട്ട് പതിവും മുമ്പ് ഉണ്ടായിരുന്നു.

കരുത്തുറ്റ കുറവന്‍ കുറത്തി മലകളെ തടയിണയാക്കി പെരിയാറിനെ തടഞ്ഞു നിര്‍ത്തി ഒരു ആര്‍ച്ച്‌ ഡാം,അതായത് കമാന അണക്കെട്ട് ആയിട്ടാണ് ഇടുക്കി ഡാം നിര്‍മ്മിച്ചിരിക്കുന്നത്. അതിന് ഷട്ടറുകള്‍ ഇല്ല,പക്ഷേ ചെറുതോണി പുഴയെ തടഞ്ഞു നിര്‍ത്തി സാധാരണ രീതിയി ല്‍ ഷട്ടറുകളുള്ള ഒരു ഡാം കൂടി തൊട്ടടുത്ത് തന്നെ പണിയുകയുണ്ടായി.അപ്പോള്‍ ഫലത്തില്‍ പെരിയാറിലെയും, ചെറുതോണിപ്പുഴയിലെയും ജലം ഒന്നു ചേര്‍ന്നാണ് പൈനാവ് എന്ന സ്ഥലത്തുള്ള ഇടുക്കി ഡാമില്‍ ഉള്ളത് .ഇടുക്കി ഡാമില്‍ നിന്ന് 23 കി മീ അകലെ പെരിയാറിന്‍റെ ഒരു കൈവഴി ആയ  കിളിവള്ളിത്തോട് എന്ന മറ്റൊരു നദിയി ല്‍ കുളമാവ് എന്നൊരു ഡാം കൂടി നിര്‍മ്മിച്ചിട്ടുണ്ട്. ഈ മൂന്നു ഡാമുകളിലെ ജലത്തില്‍ നിന്നുമാണ് നമുക്ക് വേണ്ടി വരുന്ന വൈദ്യുതി മൂലമറ്റം ജലവൈദ്യുത നിലയത്തില്‍ ഉത്പാദിപ്പിക്കുന്നത്.

 ഇടുക്കി ഡാം


    ഉയരത്തില്‍ ഏഷ്യയിലെ തന്നെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇത്രയധികം പ്രാധാന്യമുള്ള നമ്മുടെ അഭിമാനമായ ഈ ഭീമന്‍ അണക്കെട്ട് കാണുവാനായി ഒരു ദിവസം രാവിലെ ആറു മണിയോടെ ഞങ്ങള്‍ കുടുംബാംഗങ്ങളോടൊപ്പം കാറില്‍ യാത്ര തിരിച്ചു.

യൂ ട്യൂബിലൂടെ പ്രശസ്തയായ ഒരു സുശീലച്ചേച്ചിയുടെ ഭക്ഷണ ശാലയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിക്കണമെന്നായിരുന്നു ആഗ്രഹം,പക്ഷേ എല്ലാവര്‍ക്കും വിശപ്പ് അധികരിച്ചതിനാല്‍ പാലായിലുള്ള “തമസാ” റെസ്റ്റോറന്റില്‍  കയറി രാവിലത്തെ ഭക്ഷണം കഴിച്ചു. ഉച്ച ഭക്ഷണമെങ്കിലും ചേച്ചിയുടെ കടയില്‍ നിന്ന് പാഴ്സലായി വാങ്ങിക്കൊണ്ടു പോകാമെന്ന് കരുതി അശോകാ  ജങ്ക്ഷനിലുള്ള കടയില്‍ കയറി അവരെ പരിചയപ്പെട്ടു.വളരെ വിലക്കുറവില്‍ രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണം കൊടുക്കുന്ന തിരക്കുള്ള ഒരു സാധു സ്ത്രീയാണ് സുശീലച്ചേച്ചി. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ സമയം രാവിലെ പത്ത് മണി കഴിഞ്ഞിട്ടേ ഉള്ളൂ എങ്കിലും ഉച്ചഭക്ഷണം പാഴ്സലായി കിട്ടുമോ എന്ന് വെറുതെ ഒന്നു തിരക്കിയെങ്കിലും ഒന്നും റെഡി ആയിട്ടില്ലെന്നു വിഷമത്തോടെ അവര്‍ അറിയിച്ചപ്പോള്‍ ഐസ്ക്രീം കഴിക്കാ ന്‍ പറ്റാത്ത പനിയുള്ള കുട്ടിയുടെ  മനോഭാവത്തോടെ ഞങ്ങള്‍ അവിടെ നിന്നിറങ്ങി.

    തുടര്‍ന്ന് ആകര്‍ഷണീയമായ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള   യാത്രയില്‍ ആദ്യം ഞങ്ങളെ വരവേറ്റത് ഇടുക്കി ഡാമിന്റെ കുഞ്ഞനുജത്തിയായ കുളമാവ് ഡാമാണ്.1977 ല്‍ പൂര്‍ത്തീകരിക്കപ്പെട്ട ഈ ഡാം അറക്കുളം വില്ലേജില്‍ പെരിയാറിന്‍റെ കൈവഴിയായ കിളിവള്ളിത്തോട് എന്ന നദിയിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് മുമ്പ് പറഞ്ഞുവല്ലോ.സൂര്യകിരണങ്ങളേറ്റ് ഡാമിലെ ജലം ശുഭ്രശോഭ അണിഞ്ഞു കിടക്കുന്നത് കാണാനായി എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി.നിരത്തില്‍ നിന്ന് വളരെ താഴ്ച്ചയിലുള്ള ഡാം പരിസരത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വേണ്ടി  റോഡരികില്‍ കമ്പി വേലികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു, കൂടാതെ സുരക്ഷാ കാരണങ്ങളാല്‍ അവിടെ ഫോട്ടോ ഗ്രാഫിയും നിരോധിച്ചിരുന്നു.

 കുളമാവ് ഡാം



    നിറച്ചാര്‍ത്തേകിയ  പുഷ്പങ്ങളുടെയും,കുടപിടിച്ചു നിന്ന വൃക്ഷരാജന്മാരുടെയും അകമ്പടിയോടെ കാനനഭംഗി നുകര്‍ന്നു കൊണ്ടുള്ള  യാത്ര, ഏകദേശം പത്തരമണിയോടെ ഇടുക്കി ഡാം പരിസരത്ത് ചെന്നു നിന്നു.പ്രവര്‍ത്തി ദിവസം ആയിരുന്നതിനാ ല്‍ അവിടെ വലിയ തിരക്കുണ്ടായിരുന്നില്ല.എങ്കിലും തൊപ്പിയും,കുടയും,മറ്റ് കൌതുക വസ്തുക്കളും വില്‍ക്കുന്ന പീടിക നിരകളുടെ മുന്നില്‍ ഏതാനും ചില ടൂറിസ്റ്റുകളെ കാണാമായിരുന്നു.വിനോദയാത്രികരെ കരുതി അവിടെ വൃത്തിയുള്ള  ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നു എന്നത് വലിയ കാര്യമായി തോന്നി.പ്രവേശന നിരക്ക് എഴുതിയ ബോര്‍ഡിനരികിലുള്ള  ടിക്കറ്റ് കൌണ്ടറില്‍ നിന്ന് എല്ലാവര്‍ക്കും ടിക്കറ്റ് എടുത്തു.ഡാം ചുറ്റി നടന്നു കാണുന്നതിന് ഒരാള്‍ക്ക് പ്രവേശന ഫീസ്‌ 50 രൂപയാണ്. ഉച്ചസൂര്യന്‍ ആകാശത്തി ല്‍ ജ്വലിച്ചു നില്‍ക്കുമ്പോ ള്‍ രണ്ട് മൂന്ന് കിലോ മീറ്റര്‍ നടന്നു പോയി വരുന്നത്  പ്രയാസമായിരുന്നതിനാല്‍ 750 രൂപയ്ക്ക് ഒരു ബഗ്ഗി എടുത്ത്  സൗകര്യമായി എല്ലാം കണ്ട് തിരിച്ചു വരാമെന്ന് തീരുമാനമായി .സുരക്ഷാ കാരണങ്ങളാല്‍ ക്യാമറ, മൊബൈല്‍ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങള്‍ ഒന്നും തന്നെ ഡാം പരിസരത്തേക്ക് കടത്തി വിടില്ല, കര്‍ശനമായ പരിശോധനയുണ്ട്.ബഗ്ഗിയുടെ സാരഥി വൈശാഖ് എന്ന ചെറുപ്പക്കാരന്‍ മേല്‍പ്പാലത്തില്‍ അവിടവിടെ നിര്‍ത്തി ഡാമിനെ പറ്റിയുള്ള വിശദവിവരങ്ങള്‍ പറഞ്ഞു തരികയും ഇറങ്ങി നിന്ന് കാണുന്നതിനുള്ള അവസരവും തന്നു.

     ഇടുക്കി ഡാമിന്റെ നിര്‍മ്മാണത്തിന് നിമിത്തമായത് “കൊലുമ്പന്‍” എന്ന ഒരു ആദിവാസി മൂപ്പന്‍ ആയിരുന്നു എന്ന് വൈശാഖ് പറയുന്നു. W J ജോണ്‍ എന്നൊരു സായിപ്പ് എസ്റ്റേറ്റ് കാര്യങ്ങള്‍ക്കായി ഈ പ്രദേശത്ത് വന്നപ്പോള്‍ മൂപ്പന്‍ കുറവന്‍ കുറത്തി മലകളുടെ കാര്യവും പെരിയാറിലെ ജലം ഉപയോഗപ്രദമാക്കുന്നതിനെ പറ്റിയും സായിപ്പുമായി  സംസാരിച്ചുവത്രേ.അതിനു ശേഷം സായിപ്പ് ഇക്കാര്യത്തില്‍ വൈദഗ്ദ്ധ്യം ഉള്ളവരുമായി ചര്‍ച്ച ചെയ്യുകയും 1920 ല്‍ അണക്കെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കുകയും ചെയ്തു.1973 ആയപ്പോഴേക്കും ഡബിള്‍ കര്‍വേച്ചര്‍ പാരബോളിക് ആര്‍ച്ച്‌ ഡാമായ ഇടുക്കി ഡാമിന്‍റെ  പണി പൂര്‍ത്തിയായെങ്കിലും കമ്മിഷന്‍ ചെയ്തത് 1976 ലാണ്. വലിപ്പം കൊണ്ട് ഏഷ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇതിനു 555 അടി പൊക്കമാണുള്ളത്. ‘യെല്ലോയിഷ് ബ്ലാക്ക് ഗ്രാനൈറ്റ്” ശിലകളുമായി കുറവന്‍ മലയും, ‘ബ്ലാക്ക് ഗ്രാനൈറ്റ്’ ഉറപ്പുമായി കുറത്തി മലയും അചഞ്ചലരായി പെരിയാറെന്ന സുന്ദരിയെ കരവലയത്തിലാക്കി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പെരിയാറും,ചെറുതോണിപ്പുഴയും തങ്ങളുടെ നീല വിരിമാറിലെ കുഞ്ഞോളങ്ങളിളക്കി ലജ്ജാവതിയായി കിടക്കുന്നതു പോലെ തോന്നി. 28 ബ്ലോക്കുകളായി നിര്‍മ്മിച്ചിട്ടുള്ള ഡാമിന് 8 സെന്റി മീറ്റര്‍ വരെ എക്സ്പാന്‍ഷന്‍ (വികാസം) വരുമെന്ന് ബഗ്ഗി ഓടിക്കുന്നതിനിടയില്‍ പയ്യന്‍ വിശദീകരിച്ചു തന്നു.കാഴ്ചകള്‍ കണ്ടുകണ്ട് ഒടുവില്‍ കുറത്തി മലയിലെ തണുപ്പ് അരിച്ചിറങ്ങുന്ന അര കി മീ ദൂരമുള്ള ഒരു ചെറിയ തുരംഗം കടന്നെത്തിയതോടെ വഴി അവസാനിച്ചു.അവിടെ ഇറങ്ങി നിന്ന് പെരിയാറും ചെറുതോണി പുഴയും ചേര്‍ന്നൊഴുകുന്ന താഴ്വാരങ്ങളും 2018 ലെ പ്രളയ കാലത്ത് ഒരു കുഞ്ഞിനെയും കൊണ്ട് രക്ഷാപ്രവര്‍ത്തക ന്‍ ഓടിപ്പോയ ചപ്പാത്തും ഒക്കെ വൈശാഖ് കാട്ടിത്തന്നു.കാഴ്ചകള്‍ കണ്ട് വൈശാഖിനു നന്ദി പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു പറ്റം സ്കൂള്‍ കുട്ടികള്‍ ഡാം കാണുന്നതിനായി അദ്ധ്യാപകര്‍ക്കൊപ്പം എതിരെ നടന്നു വരുന്നത് കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ ബാല്യത്തിലേക്ക് തിരിച്ചു പോയി.

കൊലുമ്പന്‍ മൂപ്പന്‍
മൂപ്പന്‍റെ പ്രതിമ





                            ചപ്പാത്ത്

ബഗ്ഗി യാത്ര കഴിഞ്ഞ് “ഹില്‍ ടോപ്‌ വ്യൂ “വിലേക്കാണ് പോയത് .നല്ല പൊക്കമുള്ള സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ടവറിനു മുകളി ല്‍ നിന്നാല്‍ ജലസംഭരണിയുടെ ഒരു വിഹഗ വീക്ഷണം ലഭിക്കും.അവിടെ നിന്നു നോക്കുമ്പോള്‍ പച്ചക്കുന്നുകളും തരു സഹസ്രങ്ങളും അതിരിട്ടു നില്‍ക്കുന്ന നീല ജലാശയത്തിന്‍റെ ഭംഗി അനിര്‍വചനീയം തന്നെ.

ഹില്‍ ടോപ്‌ വ്യൂ ടവ്വര്‍

        ഇടുക്കി  ജലാശയം ഹില്‍ ടോപ്‌ വ്യൂ വില്‍ നിന്നുള്ള ദൃശ്യം 

ടവറിനോട്‌ ചേര്‍ന്ന് മനോഹരമായ ഒരു പൂന്തോട്ടവും, ലഘു ഭക്ഷണ ശാലയും ഉണ്ട്. സിപ് ലൈന്‍ ,പെഡല്‍ ബോട്ടിംഗ് തുടങ്ങിയ സാഹസിക  വിനോദങ്ങ ള്‍ പ്രത്യേകം ടിക്കറ്റ് എടുത്ത് താത്പര്യമുള്ളവര്‍ക്ക്  ആസ്വദിക്കാവുന്നതാണ്.ടവറിനടുത്ത് തന്നെ  ബോട്ടിങ്ങിനുള്ള ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്.അവിടെ അന്വേഷിച്ചപ്പോള്‍ ഉച്ചഭക്ഷണ സമയം കഴിഞ്ഞ് രണ്ട് മണിയോടെ മാത്രമേ ബോട്ട് സവാരി ആരംഭിക്കുകയുള്ളൂ എന്നറിഞ്ഞു.എങ്കിലും പേരും ഫോണ്‍ നമ്പരും കൊടുത്ത് സവാരി ബുക്ക്‌ ചെയ്തിട്ട് തൊട്ടടുത്തുള്ള ചെറുതോണി ടൌണിലുള്ള “പാപ്പെന്‍സ് “ എന്ന ഹോട്ടലില്‍ പോയി  ഉച്ച ഭക്ഷണം കഴിച്ചു തിരിച്ചു വന്നു. ഉച്ചഭക്ഷണത്തെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നെങ്കിലും അവിടത്തെ ഊണ്  തൃപ്തികരമായിരുന്നു.       

20 പേര്‍ക്ക് കയറാവുന്ന യന്ത്ര ബോട്ടുകളിലാണ് യാത്ര, അത്രയും ആളുകള്‍ തികയുമ്പോള്‍ മാത്രമേ സവാരി തുടങ്ങുകയുള്ളൂ, അല്ലെങ്കില്‍ ഒരാള്‍ക്ക് 145 രൂപയാണ് നിരക്കില്‍ അഞ്ച് പേരുടെ ടിക്കറ്റ് എടുത്താലും ഒരു ബോട്ടില്‍ യാത്ര ചെയ്യാം.ആദ്യ ബാച്ചില്‍ ഇരുപത് പേര്‍ തികഞ്ഞത് കൊണ്ട് രണ്ടരയ്ക്കുള്ള അടുത്ത ബാച്ചി ല്‍ പോകാമെന്നാണ് ആദ്യം ഞങ്ങളോട് പറഞ്ഞിരുന്നതെങ്കിലും, ഭാഗ്യത്തിന് ആദ്യ ബാച്ചിലെ  കുറച്ചു പേര്‍ സമയത്ത് എത്താതിരുന്നത് കൊണ്ട് രണ്ട് മണിയ്ക്ക് തന്നെ ബോട്ട് കിട്ടി. ലൈഫ് ജാക്കറ്റുകളുമൊക്കെ അണിഞ്ഞ് ചാന്ദ്ര യാത്രികരെ പോലെ എല്ലാവരും ബോട്ടില്‍ കയറി .വിശാലമായ നീല ജലപ്പരപ്പില്‍ കാറ്റിലിളകുന്ന കുഞ്ഞോളങ്ങളെ കീറി മുറിച്ചു കൊണ്ട് ബോട്ട് സാവധാനം നീങ്ങിത്തുടങ്ങി.ഒരു വശത്ത് ഇടുക്കി വന്യജീവി സംരക്ഷണ പ്രദേശമായതിനാല്‍ എല്ലാവരും മൃഗ ദര്‍ശനം കാംക്ഷിച്ച് അങ്ങോട്ട് നോക്കിയിരുന്നെങ്കിലും  ആരെയും കാണാന്‍ പറ്റിയില്ല.കടുവ, ആന തുടങ്ങിയ മൃഗങ്ങളെ കൂടാതെ ,നിരവധി പക്ഷികളുടെയും ,നാനാജാതി ചിത്രശലഭങ്ങളുടെയും സ്വൈര വിഹാര സ്ഥലമാണ്‌ വനമെന്നും  ,മത്സ്യങ്ങളുടെ കലവറ തന്നെയാണ് ജലാശയമെന്നും  ഒക്കെയുള്ള വിവരങ്ങള്‍ ബോട്ടിന്‍റെ എഞ്ചിന്‍ ഓഫ്‌ ചെയ്തിട്ട് ഡ്രൈവര്‍ കാണാതെ പഠിച്ചു വച്ചിരിക്കുന്ന  ഇംഗ്ലീഷില്‍ ഇടയ്ക്ക് പറയുന്നുണ്ട്.ഹരിത വനങ്ങളില്‍ നിന്ന്‍ പറന്നെത്തിയ കുളിര്‍കാറ്റേറ്റു കൊണ്ട് ജലപ്പരപ്പിന്‍റെ ഓളം തള്ളലില്‍ ആടിയുലഞ്ഞു കൊണ്ടുള്ള ഹൃദ്യമായ ഒരു യാത്ര. അങ്ങ് ദൂരെ ഞങ്ങള്‍ ബഗ്ഗിയില്‍ സഞ്ചരിച്ച ഡാമിന്‍റെ മേല്‍പ്പാലം വ്യക്തമായി കണ്ടു തുടങ്ങിയപ്പോള്‍ ,മറുവശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കുറവന്‍ കുറത്തി മലകള്‍ക്കിടയില്‍ പെരിയാര്‍ എന്ന സുന്ദരി തലയിലണിഞ്ഞ ഹെയര്‍ബാന്‍ഡ് പോലെ വളഞ്ഞു നില്‍ക്കുന്ന ആര്‍ച്ച്‌ ഡാമാണ് കാഴ്ച.   വൈശാലി സിനിമ ചിത്രീകരണത്തിനായി ഉപയോഗിച്ച “വൈശാലി ഗുഹ “കുറവന്‍ മലയില്‍ വായ തുറന്ന് നില്‍ക്കുന്നതും കാണാം.

ബോട്ടിംഗ് സ്പോട്ട് 

വൈശാലി ഗുഹ

അരമണിക്കൂര്‍ കൊണ്ട് ജലാശയത്തിലൂടെ ഒരു കറക്കം കഴിഞ്ഞ് സുരക്ഷിതരായി കരയ്ക്കിറങ്ങിയ ഞങ്ങള്‍ മറ്റ് കാഴ്ചകളിലേക്ക് പോകാന്‍ സമയം അനുവദിക്കാത്തതിനാല്‍ മടക്കയാത്ര ആരംഭിച്ചു. കാല്‍വരിമൌണ്ട്,ആനചാടി കുത്ത് തുടങ്ങിയവയാണ് സന്ദര്‍ശന യോഗ്യമായ മറ്റ് സമീപ പ്രദേശങ്ങള്‍.

അനുഭവങ്ങളിലൂടെയുള്ള അറിവുകള്‍ മറക്കാന്‍ എളുപ്പമല്ല,അതുപോലെ ഒരുമിച്ചുള്ള യാത്രകളിലൂടെ,ബന്ധങ്ങള്‍ ഉറപ്പുള്ളതാകുന്നു.അവസരങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..

13/01/2023