2022, നവംബർ 4, വെള്ളിയാഴ്‌ച

മൂന്നാര്‍

 

സഞ്ചാരികളുടെ പറുദീസ –മൂന്നാര്‍

                                                                                            -നന്ദ-

നീലാകാശത്തിനു വെള്ളി  പൂശി നില്‍ക്കുന്ന കോടമഞ്ഞിനുമ്മ കൊടുക്കാനെന്ന പോലെ മാനത്തേക്ക്  എത്തി നോക്കി നില്‍ക്കുന്ന പച്ചക്കുന്നുകള്‍ !!! എങ്ങോട്ട് നോക്കിയാലും മനോഹര ദൃശ്യങ്ങളും  ഒപ്പം സുഖകരമായ കാലാവസ്ഥയും ചേര്‍ത്ത്  വിരുന്നൊരുക്കി നമ്മെ മാടി വിളിക്കുകയാണ്‌  ഇടുക്കിയുടെ ഹരിത തിലകമായ മൂന്നാര്‍ .ഉയര്‍ന്നു നില്‍ക്കുന്ന തേയിലക്കുന്നുകള്‍ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മൂന്നാര്‍ എന്ന മലയോര സുന്ദരിയുടെ  ഹരിതകമ്പളമണിഞ്ഞ മാറിടങ്ങള്‍  പോലെ ശോഭിക്കുമ്പോള്‍ ,കാറ്റില്‍ ഉലയുന്ന പച്ച ചേലയ്ക്ക് കസവ് കരയുടെ അഴകേകുന്ന വഴിത്താരകള്‍.അവയ്ക്കിടയില്‍  രക്ഷകരെ പോലെ  തല താഴ്ത്തി നില്‍ക്കുന്ന  സില്‍വര്‍ ഓക്ക് മരങ്ങളും,ചെമ്പൂക്കളണിഞ്ഞു കുട ചൂടി നില്‍ക്കുന്ന ഗുല്‍മോഹര്‍ വൃക്ഷങ്ങളും അതേ  കുടുംബത്തില്‍പ്പെട്ട ഫ്ലെയിം  ഓഫ് ഫോറസ്റ്റ്  മരങ്ങളും  ദൃശ്യ ചാരുത വര്‍ദ്ധിപ്പിക്കുന്നു.എവിടേയ്ക്ക് നോക്കിയാലും നയനാനന്ദകരമായ കാഴ്ച്ചകള്‍ സമ്മാനിക്കുന്ന  ഈ നാടിനെ  അറിയാത്തവരായി ആരെങ്കിലും ഈ ഭൂമി മലയാളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല .വിദ്യാലയങ്ങളുടെ സ്ഥിരം വിനോദയാത്രാ സങ്കേതമായ മൂന്നാറിന്റെ   മാദക സൗന്ദര്യം നുകരുവാനായി വിദേശികളും സ്വദേശികളുമായ എത്രയോ  എത്രയോ സഞ്ചാരികളാണ്   ദിനംപ്രതി ദൂരങ്ങള്‍ താണ്ടി  ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ മഞ്ഞിന്റെ കുളിരണിഞ്ഞു  നില്‍ക്കുന്ന കൈരളിയുടെ  കാശ്മീര്‍ എന്നു വിശേഷിപ്പിക്കാവുന്ന മൂന്നാര്‍ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്ന മൂന്നാറിന് ആ പേര് വരുവാനുള്ള കാരണം  മുതിരപ്പുഴ ,നല്ല തണ്ണി കുണ്ടള, എന്നീ മൂന്ന് നദികളുടെ (ആറുകളുടെ) സംഗമ സ്ഥാനമായത് കൊണ്ടാണെന്ന് കരുതാം.


തേയിലത്തോട്ടങ്ങള്‍ക്കിടയിലെ ഫ്ലെയിം ഓഫ് ഫോറസ്റ്റ്  വൃക്ഷങ്ങള്‍



            ഒരു സുപ്രഭാതത്തില്‍ മൂന്നാര്‍ സുന്ദരിയെ കാണാന്‍ ഞങ്ങളും  കൂട്ടുകാരൊപ്പം യാത്ര തിരിച്ചു. പാലായിലുള്ള   “തമസാ” എന്ന റെസ്റ്റോറന്‍റില്‍ നിന്ന്  പ്രഭാത ഭക്ഷണം കഴിച്ച ശേഷം  പാലാ ബൈപാസ് വഴി യാത്ര തുടരുമ്പോള്‍ കപ്പലണ്ടി കൊറിച്ച് ഊര്‍ജ്ജ സംഭരണം നടത്തിക്കൊണ്ടിരുന്ന എന്റെ ബാല്യകാല സുഹൃത്ത്  വഴിവക്കില്‍ നിന്നിരുന്ന  ചെടികളെ പറ്റി വാചാലയായി.സുവോളജി വിഭാഗം തലൈവി ആയിരുന്ന കൂട്ടുകാരി  ഇടയ്ക്ക് കാര്‍ നിര്‍ത്തി ചില വഴിയോര സസ്യങ്ങള്‍ ഒടിച്ചെടുക്കാന്‍ ഉത്സാഹം കാട്ടി,ഞാനും മോശമായിരുന്നില്ല ഇക്കാര്യത്തില്‍ . വണ്ടി ഓടിക്കുന്നതില്‍ ദത്ത ശ്രദ്ധനായിരുന്ന  കൂട്ടുകാരിയുടെ ഭര്‍ത്താവ്  ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് എതിരു നില്‍ക്കാതെ വാഹനം നിര്‍ത്തി തരാന്‍ സന്മനസ്സ് കാട്ടി.കെമിസ്ട്രി വിഭാഗം തലവനായിരുന്ന അദ്ദേഹത്തോട് എപ്പോഴും വണ്ടി നിര്‍ത്താന്‍ പറഞ്ഞാല്‍ ആ നല്ല ദമ്പതിമാര്‍  തമ്മിലുള്ള “കെമിസ്ട്രി” എന്താകും എന്നായിരുന്നു എന്റെ ആശങ്ക.

            നേര്യമംഗലം കഴിഞ്ഞ് അടിമാലി എത്തുന്നതിനു  മുന്‍പായി റോഡിനു വലത്ത് വശത്തായി മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട് .ആ  കാഴ്ച കാണാന്‍ എത്തിയ ആളുകളും അവരുടെ വാഹനങ്ങളും, സഞ്ചാരികളെ ഉന്നം വച്ച് കൊണ്ടുള്ള ചെറുകിട കച്ചവടക്കാരും ഒക്കെ കൂടി അവിടെ ഒരുവിധം നല്ല തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നേരിട്ട് കാണുന്നതിലുപരി മൊബൈല്‍ ക്യാമറയിലൂടെ കാണുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിലുമാണ് എല്ലാവര്‍ക്കും കൂടുതല്‍ താത്പര്യം എന്ന് തോന്നി.സഞ്ചാരികളുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് കരുതിയോ  അതോ ഇനി എന്തെങ്കിലും തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടോ എന്തോ  ഒരു കൂട്ടം വാനരന്മാര്‍ അവിടെ കലപില കൂട്ടി നടക്കുന്നുണ്ടായിരുന്നു.

 (valare) വാലരെ വെള്ളച്ചാട്ടം 

             വൃക്ഷരാജന്മാര്‍ കുട പിടിച്ചു നില്‍ക്കുന്ന വളഞ്ഞു പുളഞ്ഞ  വഴിയിലൂടെ കാനനഭംഗി ആസ്വദിച്ചു കൊണ്ട്  ആനമുടിയുടെ മടിത്തട്ടിലുള്ള മൂന്നാറിലേക്കുള്ള ഞങ്ങളുടെ യാത്ര വളരെയധികം ആസ്വാദ്യകരമായിരുന്നു.ഏകദേശം ഒരു മണിയോടെ  ബുക്ക്‌ ചെയ്തിരുന്ന  ടൌണിലുള്ള “മൂന്നാര്‍ കാസില്‍ ”എന്ന ഹോട്ടലില്‍ എത്തി.വളരെ ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതും , മാലിന്യങ്ങള്‍ വലിച്ചെറിയപ്പെട്ടതുമായ തിരക്കുള്ള റോഡിലൂടെയാണ്‌  അവിടെ  എത്തിപ്പെട്ടത്. പക്ഷേ ഹോട്ടലിന്റെ നിലവാരം വളരെ മെച്ചമായിരുന്നു, ആകാതിരിക്കാന്‍ വഴിയില്ല കാരണം എന്റെ സുഹൃത്തിന്റെ സഹോദരിയുടെ മകന്‍  റിവ്യൂ ഒക്കെ നോക്കിയിട്ടാണ്  അവിടത്തെ താമസം ബുക്ക്‌ ചെയ്തത്.ഉച്ചഭക്ഷണം അവിടെ  നിന്ന് തന്നെ കഴിക്കാന്‍ തീരുമാനിച്ച്  അണ്ടര്‍ ഗ്രൌണ്ടിലുള്ള ഭക്ഷണ ശാലയിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഒരു ഈച്ച പോലും ഇല്ലായിരുന്നു. അവസാനം ഞങ്ങളുടെ തട്ടലും മുട്ടലും കൊട്ടലും ഒക്കെ കേട്ടിട്ടോ എന്തോ  ഒരു ജീവനക്കാരന്‍ എത്തി ഊണ് ഇല്ലെന്നും ഫ്രൈഡ് റൈസ്  ഉണ്ടാക്കി  തരാമെന്നും അതിനായി അര മണിക്കൂര്‍ ഇരിക്കണമെന്നും അറിയിച്ചു .ഭക്ഷണ ശേഷം അല്‍പ്പ നേരം വിശ്രമിച്ചിട്ട് മാട്ടുപ്പെട്ടി ഡാം കാണുവാനായി ഇറങ്ങി.



മൂന്നാര്‍ കാസില്‍ 

മാടുപ്പെട്ടി  ഡാം

1953 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാട്ടുപ്പെട്ടി ഡാമിന്  237.75 മീറ്റര്‍  നീളവും   85.34 മീറ്റര്‍ പൊക്കവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് .പള്ളിവാസല്‍ ,മാടുപ്പെട്ടി എന്നീ പവ്വര്‍ ഹൌസുകളിലേക്കാണ് ഇതിലെ ജലം എത്തിച്ച് കറണ്ട് ഉത്പാദിപ്പിക്കുന്നത്. കുന്നുകളും മരങ്ങളും അതിരിട്ടു നില്‍ക്കുന്ന ഡാമില്‍  ബോട്ടിംഗ് മുതലായ വിനോദോപാധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .അതിനടുത്തു തന്നെ ഒരു എക്കോ പോയിന്റ്  ഉണ്ട്,അവിടെ നിന്ന്  കൂക്കി വിളിച്ചാല്‍ അത് ദൂരെയുള്ള മലകളില്‍ തട്ടി പ്രതിധ്വനിക്കുന്നത് കേള്‍ക്കാമായിരുന്നു.



                                                    എക്കോ പോയിന്റ്

 ജലസംഭരണിയുടെ പരിസരത്തു നിന്ന്  പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ 18 കിലോ മീറ്റര്‍  മുകളിലേക്ക് പോയാല്‍ ടോപ്‌ സ്റ്റേഷനില്‍ എത്താം .ഡാമിന്റെ ക്യാച്ച്മെന്റ് ഏര്യയുടെയും ചുറ്റുമുള്ള മലകളുടെയും,വനങ്ങളുടെയും ഒരു വിഹഗ വീക്ഷണം അവിടെ നിന്നാല്‍ ലഭിക്കും.വൈകുന്നേരം നാല് മണി കഴിഞ്ഞാല്‍ പിന്നെ തൂകിപ്പരന്നൊഴുകുന്ന പാല്‍ പോലെ കോട മഞ്ഞു മാത്രമേ കാണാനാകൂ എന്നതിനാല്‍ ഞങ്ങള്‍ അങ്ങോട്ടേക്ക് പോയില്ല.അണക്കെട്ടിനു സമീപമുള്ള നിരത്ത് വക്കുകള്‍ മുഴുവന്‍ കടകളാണ് ,പൈനാപ്പിള്‍,മാങ്ങാ,നെല്ലിക്ക, പാഷന്‍ ഫ്രൂട്ട്  തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും,കരിക്ക് ,വിവിധയിനം ജൂസുകള്‍,കൗതുക വസ്തുക്കള്‍ കളിപ്പാട്ടങ്ങള്‍ ഗൃഹോപകരണങ്ങള്‍ ,തുടങ്ങി ഹോം മെയിഡ് ചോക്കലേറ്റുകള്‍ പോലെയുള്ള വസ്തുക്കള്‍ വരെ  ഇവിടെ ലഭ്യമാണ്.സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ സഞ്ചാരികളും അവരുടെ വാഹനങ്ങളും എല്ലാം കൂടി റോഡില്‍ നല്ല തിക്കും തിരക്കുമായിരുന്നു.വളരെ ഞെരുങ്ങി ഞെരുങ്ങിയാണ്  സര്‍ തന്റെ xuv കാറുമായി ട്രാഫിക് കുരുക്കില്‍ നിന്ന്  പുറത്ത് വന്നത്. തിരികെയുള്ള യാത്രയില്‍ മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ്സ്  ഫാമിന്റെ കമാനവും ഗേറ്റും കണ്ടു.വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെപ്പോയി കന്നുകാലി സംരക്ഷണ രീതികള്‍ കാണുകയും അവിടത്തെ ശുദ്ധവും രുചികരവുമായ പാല്‍ കുടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും  ഇപ്പോള്‍ അവിടെ സന്ദര്‍ശകരെ അനുവദിക്കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.കന്നുകാലികളുടെ മേന്മ  വര്‍ദ്ധിപ്പിക്കാനും സങ്കരയിനങ്ങളെ വളര്‍ത്തിയെടുക്കാനും അതു വഴി  ഗുണനിലവാരമുള്ള പാലും പാല്‍ ഉത്പ്പന്നങ്ങളും വികസിപ്പിച്ചെടുക്കാനും  വേണ്ടി  സ്വിറ്റ്സര്‍ലന്‍ഡ്  ഗവണ്മെന്റും നമ്മളും കൂടി ചേര്‍ന്ന് ഉണ്ടാക്കിയ ഈ സംരംഭം ഇപ്പോള്‍ മില്‍ക്ക്  മാര്‍ക്കറ്റിംഗ്  ബോര്‍ഡ് ഓഫ് കേരളയുടെ സംരക്ഷണത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാടുകളുടെ ഗ്രാമം ആയത്  കൊണ്ടായിരിക്കാം  ഈ സ്ഥലത്തിന് “മാടുപ്പെട്ടി” എന്ന്  പേര് വന്നത്, പിന്നീട്   കാലാന്തരത്തില്‍  അത്  മാട്ടുപ്പെട്ടി ആയതുമാകാം  എന്നു കരുതാം .മടക്കയാത്രയില്‍  മാനത്തേക്ക്  സൂചികള്‍ കുത്തി നിര്‍ത്തിയിരിക്കുന്നത്  പോലെ റോഡിനിരുവശവും  യൂക്കാലിപ്റ്റസ്  മരങ്ങളുടെ നിര കാണാമായിരുന്നു.ഒരിടത്ത് എത്തിയപ്പോള്‍ അവിടെ ഒരു ജനക്കൂട്ടം കണ്ടെങ്കിലും കാര്യം മനസ്സിലാകാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.അടുത്ത വളവ് തിരിഞ്ഞപ്പോള്‍ റോഡിനരികെയുള്ള പുല്‍മേട്ടില്‍ കാട്ടാനകളുടെ ഒരു സംഘം മേഞ്ഞുനടക്കുന്ന തീരെ  പ്രതീക്ഷിക്കാത്ത ഒരു കാഴ്ച്ച കണ്ടു. രണ്ട് അമ്മമാരും,അവരുടെ വിവിധ പ്രായത്തിലുള്ള നാലു മക്കളുമുണ്ടായിരുന്നു ആനക്കുടുംബത്തിലെ അംഗങ്ങളെ ക്യാമറയിലാക്കാന്‍ സാധിച്ചതിന്റെ സന്തോഷവുമായി  യാത്ര തുടര്‍ന്നു .

മാട്ടുപ്പെട്ടി ഡാം

കാട്ടാനക്കുടുംബം


യൂക്കാലിപ്റ്റസ്  മരങ്ങള്‍

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്രയില്‍  സഞ്ചാരികളെ കുതിരപ്പുറത്ത്‌ കയറ്റി സവാരി കൊണ്ടുപോകുന്നവരെയും ,തേയില നുള്ളല്‍ തൊഴില്‍ ചെയ്യുന്നവരുടെ വേഷം ധരിപ്പിച്ച് ഫോട്ടോ എടുത്തു കൊടുക്കുന്നവരേയും ധാരാളം കാണാമായിരുന്നു.ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ അതത് പ്രദേശത്തെ കൌതുകകരമായ കാര്യങ്ങള്‍ കാട്ടി സഞ്ചാരികളെ ആകര്‍ഷിച്ച്  വരുമാനമുണ്ടാക്കുക   എന്നത് ഒരു സാധാരണ കാര്യമാണ്.വളരെ നാളായി കുതിരപ്പുറത്ത്‌ കയറണമെന്ന എന്റെ ആഗ്രഹവും മൂന്നാറിലെത്തിയപ്പോള്‍  സഫലമായി .കുതിരസവാരി നടത്തിയതിന്റെ സന്തോഷവുമായി ചായ കുടിക്കാന്‍ വേണ്ടി  ഞങ്ങള്‍ ചായ ബസാര്‍ എന്ന കടയില്‍ ചായ കുടിക്കാന്‍ കയറിയെങ്കിലും സമയം പോയതല്ലാതെ ചായ കിട്ടിയില്ല.ഒടുവില്‍ കട്ടന്‍ ചായ തരാമെന്നു പറഞ്ഞെങ്കിലും അതില്‍ താത്പര്യമില്ലാത്തതിനാല്‍ ഹോട്ടലിലേക്ക്  മടങ്ങി.

            പിറ്റേദിവസം രാവിലെ ഭക്ഷണ ശേഷം രാജമലയിലുള്ള പ്രസിദ്ധമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുവാനായി യാത്ര തിരിച്ചു.എത്രയോ തവണ തങ്ങളുടെ വിദ്യാര്‍ത്ഥികളുമായും അല്ലാതെയും ഈ സ്ഥലത്ത് വന്നിട്ടുള്ള കൂട്ടുകാര്‍  പാര്‍ക്കില്‍ ടിക്കറ്റ് എടുക്കാന്‍ വലിയ ക്യൂ കാണുമെന്ന് പറഞ്ഞു.അതുകൊണ്ട് ഓണ്‍ ലൈന്‍ ടിക്കറ്റിന് ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അത് വിജയിച്ചില്ല.

            ”നീലഗിരി താര്‍” എന്നറിയപ്പെടുന്ന വരയാടുകള്‍ക്കും,പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന “നീലക്കുറിഞ്ഞികള്‍ക്കും” പേരു കേട്ട സ്ഥലമാണല്ലോ മൂന്നാര്‍.ഏതാണ്ട് 75മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആല്‍പ്സ് പരവത നിരകളില്‍ ഉണ്ടായിരുന്ന പല ജീവികളും ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഉണ്ടായ മാറ്റത്തില്‍ അവിടെ നിന്ന്  പലായനം ചെയ്ത് കുര്‍ദിസ്ഥാന്‍ ,കാക്കസ്, തുടങ്ങിയ മലനിരകളിലെത്തിയത്രേ.അതില്‍ വരയാടുകളുടെ പൂര്‍വ്വികരും ഉണ്ടായിരുന്നു.  വീണ്ടും തലമുറ തലമുറയായി പാമീര്‍ ,ഹിന്ദുകുഷ്  പര്‍വ്വത നിരകളിലെത്തിയ അവര്‍ വരള്‍ച്ചയും,കൊടും ശൈത്യവും താങ്ങാനാവാതെ ഓടിയെത്തിയത് നമ്മുടെ പശ്ചിമ ഘട്ട മലനിരകളിലേക്കാണെന്നാണ്  അവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ നിന്ന് വായിച്ചറിഞ്ഞത്.നല്ല തണുപ്പും,മഴയും,കാറ്റും ഏറെ ഇഷ്ട്പ്പെടുന്ന ഈ സാധു ജീവികള്‍ കിഴ്ക്കാം തൂക്കായ രാജമലയുടെ ചെരിവുകളിലൂടെ ഓടി നടന്നു സ്വൈരമായി വിഹരിക്കുന്നു.ഇവരെ സുരക്ഷിതമായി പരിപാലിക്കാന്‍ കര്‍ശനമായ നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സന്ദര്‍ശകരുടെ വാഹനമോ,ആഹാരസാധനങ്ങളോ ഒന്നും അവിടേക്ക് കടത്തിവിടുകയില്ല . നമ്മുടെ വാഹനം പാര്‍ക്കിനു പുറത്തുള്ള സ്ഥലത്ത് ഇട്ടതിനു ശേഷം ക്യൂ നിന്ന് ടിക്കറ്റ് എടുത്തുകഴിഞ്ഞാല്‍ വനം വകുപ്പിന്റെ പ്രത്യേക ബസ്സുകളില്‍ ആടുകളുടെ വിഹാര സ്ഥലത്തിന്  അടുത്തുള്ള മലയിലേക്ക് കൊണ്ട് പോകും. ഹെയര്‍പിന്‍ വളവുകളിലൂടെ  ബസ് കയറ്റം  കയറിപ്പോകുമ്പോള്‍ ചുറ്റുപാടും സൂര്യ കിരണങ്ങളേറ്റ്  ചെറു കാറ്റില്‍ ഇളകി  നില്‍ക്കുന്ന തേയിലത്തോട്ടങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്  കാണാനാകുക.വന്യപുഷ്പ്പങ്ങള്‍ വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കുന്ന വഴികള്‍ ,സ്വച്ഛമായ പ്രകൃതി,സുഖകരമായ കാറ്റ്,ശാന്തിയേകുന്ന നിശബ്ദത ...ഇതൊരു സ്വര്‍ഗ്ഗം തന്നെ... പറയാതെ വയ്യ. ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമെത്തിയപ്പോള്‍ എല്ലാവരും ഇറങ്ങി.അവിടെ കുറച്ച് കടകളും,കുട്ടികള്‍ക്ക് വേണ്ടി ഒരു പാര്‍ക്കും ഉണ്ടായിരുന്നു.അവിടെ നിന്ന് മുകളിലേക്ക് നടന്ന് കയറണം .ഇടയ്ക്ക് വിശ്രമിക്കാം വീണ്ടും നമ്മുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച്  മുകളിലേക്ക് മുകളിലേക്ക് കയറിപ്പോകാം.താഴേക്ക് നോക്കിയാല്‍ താഴ്‌വരയുടെ അഭൗമ സൗന്ദര്യം, മുകളിലേക്ക്  നോക്കിയാല്‍ കോടയിറങ്ങി നില്‍ക്കുന്ന മലമുകള്‍ ,അവിടെ ഭാഗ്യമുണ്ടെങ്കില്‍ വരയാടുകളെ കണ്ടെന്നു വരാം.ഏതായാലും അങ്ങനെയൊരു ഭാഗ്യം ഞങ്ങള്‍ക്ക് കിട്ടി. മനുഷ്യ സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ തക്കവണ്ണം വേലികെട്ടി അവയെ സംരക്ഷിച്ചിരിക്കുകയാണ്.

വരയാട്



                                                        നീലക്കുറിഞ്ഞിപ്പൂക്കള്‍
                                            വരയാടുകളുടെ കോട മൂടിയ മേച്ചില്‍പ്പുറങ്ങള്‍

വീണ്ടും മുന്നോട്ട് നടക്കുമ്പോള്‍ വനകാളി അമ്മയുടെ ഒരു ചെറിയ ക്ഷേത്രം കണ്ടു.വൃക്ഷ രാജന്മാരും വള്ളിപ്പടര്‍പ്പുകളും മേല്‍ക്കൂര തീര്‍ത്ത ആഡംബരങ്ങളില്ലാത്ത , സ്വസ്ഥമായ പ്രകൃതീ ദേവിയുടെ വാസസ്ഥാനം .മുന്നോട്ട് നടക്കുമ്പോള്‍ സഞ്ചാരികളുടെ ഫോട്ടോ പ്രിയം ലക്ഷ്യമാക്കി മുള കൊണ്ടുള്ള കൊണ്ടുള്ള ആര്‍ച്ചുകളും,ചെറിയ പാലങ്ങളും വള്ളിക്കുടിലുകളും ഒക്കെ തീര്‍ത്തു വച്ചിട്ടുണ്ട്.ഞങ്ങളുടെ സന്ദര്‍ശന വേളയില്‍ മൂന്നാര്‍ ഇടുക്കി പ്രദേശങ്ങളുടെ സ്വകാര്യ അഹങ്കാരമായ  നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കുറിഞ്ഞിച്ചെടികളെ ഒരിടത്ത് പ്രത്യേകം നട്ടു വളര്‍ത്തി പരിരക്ഷിച്ചിരിക്കുന്ന ഒരു നെഴ്സറി കാണാന്‍ കഴിഞ്ഞു. പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ നാം ബഹുദൂരം മുന്നോട്ട് പോയതില്‍ ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതൊക്കെ.


വനകാളി ക്ഷേത്രം 
പ്രകൃതിയുടെ കരപരിലാളനങ്ങളേറ്റ് മനം നിറഞ്ഞ ഞങ്ങള്‍ വീണ്ടും ബസില്‍ കയറി പാര്‍ക്കിന്റെ ഓഫീസ് പരിസരത്ത് എത്തി.അവിടെ വനവിഭവങ്ങളായ കുരുമുളക് ,തേയില ,വെളുത്തുള്ളി, പലതരം കിഴങ്ങുകള്‍,മരത്തക്കാളി,നെല്ലിക്ക തുടങ്ങിയ സാധനങ്ങള്‍  വില്‍ക്കുന്ന ഒരു സ്റ്റാള്‍ കണ്ടു . അവിടെ നിന്ന് കുറച്ച്  സാധനങ്ങള്‍ വാങ്ങി ചോളപ്പൊരി വില്‍ക്കുന കടകള്‍ക്ക് മുന്നിലൂടെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു. അപ്പോഴേക്കും  വെയിലിന്റെ കാഠിന്യം വര്‍ദ്ധിച്ചു കഴിഞ്ഞിരുന്നു.കൈതച്ചക്കയും മാങ്ങയും മറ്റും തൊലി ചെത്തി കഷണങ്ങളാക്കി ഉപ്പും ,മുളക് പൊടിയും തൂകി പേപ്പര്‍ കപ്പുകളിലാക്കി നമ്മുടെ നേരെ നീട്ടിക്കൊണ്ട്   നിരവധി ആളുകളാണ് വഴിയില്‍  കാത്തു നില്‍ക്കുന്നത് . ആദ്യം തെല്ലൊരു ശങ്ക ഉണ്ടായിരുന്നെങ്കിലും 20 രൂപയ്ക്ക് ഒരു കപ്പു കൈതച്ചക്ക വാങ്ങി കഴിച്ചപ്പോള്‍ ..ഹോ...എന്തായിരുന്നു മധുരവും രുചിയും !!!പിന്നെ എത്രയെണ്ണം വാങ്ങി എന്നൊരു കണക്കുമില്ല .ഇപ്പോഴും തോന്നുന്നു അത് കിട്ടിയിരുന്നെങ്കിലെന്ന്.

വരയാടുകളുടെ താഴ്വരയില്‍ നിന്ന് ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി മൂന്നാര്‍  ടൌണില്‍ തിരിച്ചെത്തി.”പുരോഹിത്’ എന്നൊരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് മറ്റൊന്നും കാണാനില്ലാത്തതിനാല്‍ ചുമ്മാ ഒരു ഡ്രൈവ് പോകാമെന്ന  സാറിന്റെ അഭിപ്രായം എല്ലാവര്‍ക്കും നന്നേ ഇഷ്ട്ടപ്പെട്ടു.തമിഴ്‌നാട്‌ സംസ്ഥാനത്തിനടുത്തുള്ള ശര്‍ക്കര ഉത്പാദനത്തിന് പ്രസിദ്ധി കേട്ട   മറയൂര്‍ എന്ന ഒരു പ്രദേശത്തേക്കാണ്  വണ്ടി തിരിച്ചത്.പൂത്തുലഞ്ഞു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള വേലിപ്പരത്തിച്ചെടികളുടെ ഗന്ധമുള്ള കാറ്റേറ്റ് കൊണ്ട് ഇരുവശവും തേയില ചെടികള്‍ സ്വാഗതം ചെയ്തു നില്‍ക്കുന്ന സുന്ദരമായ നിരത്തിലൂടെയുള്ള അവിസ്മരണീയമായ യാത്ര . കുറേ ദൂരം യാത്ര ചെയ്യുന്നതിനിടെ ഒരു തെയിലത്തോട്ടത്തില്‍ കയറി പോസ് ചെയ്ത് ഫോട്ടോകള്‍ എടുത്തതിനു ശേഷം മനോഹരമായ ആ പ്രദേശത്ത് നിന്ന്  ശര്‍ക്കര വാങ്ങാതെ ഞങ്ങള്‍ തിരികെപ്പോന്നു .

ഞങ്ങളുടെ തേയില നുള്ളല്‍

രാത്രി ഭക്ഷണം കഴിഞ്ഞ്  കോടമഞ്ഞിന്‍ തണുപ്പില്‍ കുളിച്ചു നിന്ന ഹോട്ടല്‍ മുറിയിലെ മൃദുവായ കിടക്കയില്‍ കമ്പിളിപ്പുതപ്പിനടിയില്‍ ചുരുണ്ടുകൂടി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈ ഭാഗ്യങ്ങള്‍ കനിഞ്ഞു നല്‍കിയ ജഗദീശ്വരനെ സ്തുതിക്കാതിരിക്കാന്‍ കഴിയുമോ ???

പിറ്റേദിവസം രാവിലെ ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്ത്  മടങ്ങുമ്പോള്‍ വഴിയരികില്‍ നിന്നൊരു സുന്ദരിച്ചെടിയെ ഞാന്‍ വീട്ടിലേക്ക് കൊണ്ടു പോന്നു.അവള്‍ ഇപ്പോള്‍ എന്നോടൊപ്പം സുഖമായിരിക്കുന്നു.മടക്കയാത്രയ്ക്കിടയില്‍ അടിമാലിയിലെ ഒരു ചെറിയ തട്ടുകടയില്‍ കയറി  മുളയരിപ്പായസം കുടിച്ചിട്ട് കൂട്ടുകാരി ഒരു പാക്കറ്റ് മുളയരിയും വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു. അങ്ങോട്ട്‌ പോയപ്പോള്‍ കണ്ട വാലറ വെള്ളച്ചാട്ടവും അതിനടുത്തുള്ള മറ്റൊരു വെള്ളച്ചാട്ടവും കണ്ട് കുറച്ചു ഷോപ്പിങ്ങും ഫോട്ടോയെടുപ്പും ഒക്കെ കഴിഞ്ഞ്  നേരെ കോതമംഗലത്തെത്തി. സാറിന്റെ വീട് അവിടെയാണ്,അദ്ദേഹത്തിന് പിറ്റേ ദിവസം ക്ലാസ്സ്മേറ്റ്സ് ഗെറ്റ് ടുഗതര്‍ ഉള്ളതിനാല്‍ ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങളെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടതിനു ശേഷം ആ നല്ല കൂട്ടുകാര്‍  തിരിച്ചു പോയി.സന്ധ്യയോടെ ഞങ്ങള്‍ സുഖമായി വീട്ടിലെത്തുകയും ചെയ്തു.


വഴിയോര സുന്ദരികള്‍ 

യാത്രകള്‍,തിരിച്ചറിവുകളും അനുഭവപാഠങ്ങളും മാത്രമല്ല  സുന്ദരമായ പ്രകൃതിയുടെ കനിവിലാണ്  ജീവിക്കുന്നതെന്ന  മഹത്വവും  ഒത്തുചേരലിന്റെയും ഓര്‍മ്മ പുതുക്കലിന്റെ മധുരവും  കൂടിയാണ് നമുക്ക് നല്‍കുന്നത്. ജീവിതത്തിലെ ഈ ധന്യ നിമിഷങ്ങള്‍ക്ക് മിഴിവേകിയ പ്രിയ സഹപാഠിക്കും കുടുംബത്തിനും നന്മകള്‍ നേരുന്നതിനൊപ്പം സൗഹൃദത്തിന്റെ മാധുര്യം നുകരാന്‍ ഇനിയും അവസരങ്ങള്‍ ലഭിക്കട്ടെയെന്നും ആശംസിക്കട്ടെ!!!

                                                                                                                06/10/2022


2022, ഏപ്രിൽ 2, ശനിയാഴ്‌ച

A Visit to Isha Foundation

 

ഈശം

                                                                    -നന്ദ -      


    മനുഷ്യ ശേഷികളെ പരിപോഷിപ്പിക്കുവാനും അവന്റെ പരിമിതികളെ മറികടന്ന് അവനില്‍  ഉറങ്ങിക്കിടക്കുന്ന അനന്തമായ സാദ്ധ്യതകളെ കണ്ടെത്തുന്നതിനുമായി ,യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ ഒരു ഗുരുനാഥന്‍ -ഇന്നത്തെ പരിതസ്ഥിതിയില്‍ ലോകത്തിന് തീര്‍ത്തും അവശ്യമായ ഒരു കാര്യം തന്നെയാണ് എന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും യോജിക്കാന്‍ കഴിയുമെന്ന് കരുതുന്നു.വിവേകാനന്ദ സ്വാമിയെ പ്പോലെ ലോകമറിയുന്ന ചരിത്ര പുരുഷന്മാര്‍ പലരും ഒരു ഉത്തമ ഗുരുവിനെ തേടി അനേക കാലം നടന്നതും ആത്മവിദ്യ സ്വായത്തമാക്കിയ കാര്യങ്ങളും നാമേവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. ഇന്ന് സകല സൗകര്യങ്ങളും സമ്പത്തും എല്ലാമുണ്ടായിട്ടും ഒന്നിലും സന്തോഷവും സംതൃപ്തിയും ഇല്ലാതെ പിന്നെയും എന്തിനൊക്കെയോ വേണ്ടി പരക്കം പായുകയാണല്ലോ  ലോക ജനത!!!...നാഡീ സമൂഹത്തെ  വലിച്ചു മുറുക്കി പേശികളെ തളര്‍ത്തി മസ്തിഷ്ക്കത്തിന് അവസാനമില്ലാത്ത ആഗ്രഹങ്ങളുടെ ചിന്തകള്‍ കൊടുത്ത് ,ഹൃദയത്തിന് താങ്ങാനാവാത്ത വേദനകള്‍ സമ്മാനിച്ച്  ചികിത്സിച്ചാലും ഭേദമാകാത്ത രോഗങ്ങളും സമ്പാദിച്ച് ,പുണ്യ ജന്മമെന്നു കരുതുന്ന മനുഷ്യ ജന്മം ആസ്വദിക്കാതെയും ,അറിയാതെയും കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് നട്ടം തിരിയുകയാണല്ലോ ഏറിയ പങ്ക്  മനുഷ്യരും.അങ്ങനെയുള്ളവരുടെ  നന്മയ്ക്കായി  ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കാന്‍  ഒരു ഗുരുവിനെ കിട്ടിയാല്‍ അത് ഏറ്റവും സന്തോഷമുള്ള കാര്യമല്ലേ ---അതെ ആ മഹാഗുരുവാണ് “സദ്ഗുരു “

കര്‍ണ്ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ 1957 സെപ്തംബര്‍ മാസം മൂന്നാം തീയതിയാണ് “സദ്ഗുരു” എന്ന് ,ഇന്ന് ലോകമറിയുന്ന “ജഗ്ഗി വാസുദേവ് “  ജനിച്ചത്. ബാല്യത്തില്‍ തന്നെ യോഗ പഠനം ആരംഭിച്ച അദ്ദേഹം മൈസൂര്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന് ഇംഗ്ലിഷില്‍ ബിരുദം നേടിയതിനു ശേഷം  ചെറിയ രീതിയില്‍ ഒരു ബിസിനസ്സ് തുടങ്ങിയെങ്കിലും അത് സുഹൃത്തിനെ ഏല്‍പ്പിച്ച്  വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്  ജനജീവിതം പഠിക്കുന്നതിലേക്ക് തിരിയുകയായിരുന്നു .യൌവ്വന കാലത്ത് തന്നെ “യോഗ” പഠിപ്പിക്കുവാന്‍  ആരംഭിച്ച അദ്ദേഹം തന്റെ മോട്ടോര്‍ സൈക്കളില്‍ യാത്ര ചെയ്ത് കര്‍ണാടകയിലും ഹൈദരബാദിലും  സ്ഥിരമായി യോഗ ക്ലാസുകള്‍ നടത്തി വന്നിരുന്നു. പന്ത്രണ്ടാം വയസ്സില്‍ മല്ലാടിഹള്ളി രാഘവേന്ദ്രയില്‍ നിന്ന്  ഹഠയോഗം പഠിച്ച  അദ്ദേഹം 1992-93 കാലഘട്ടത്തിലാണ്  കോയമ്പത്തൂരില്‍ ‘Isha Foundation” സ്ഥാപിക്കുന്നത് .

കോയമ്പത്തൂരിലെ വെള്ളിയാംഗിരി കുന്നുകളുടെ മടിത്തട്ടിലാണ് “ഈശ ഫൌണ്ടേഷന്‍”. എന്ന സദ്ഗുരുവിന്റെ  ആശ്രമം .യോഗയുടെ അനന്ത സാദ്ധ്യതകള്‍ തുറന്നു കാട്ടുക എന്നതാണ് ഫൌണ്ടേഷന്റെ ലക്ഷ്യം . ശാസ്ത്രീയവും യുക്തിപരവുമായ ജീവിത ദര്‍ശനങ്ങള്‍  ഉള്‍ക്കൊണ്ട് അതിന്റെ സൂക്ഷ്മ തലങ്ങളെ മനസ്സിലാക്കി ആന്തരിക തലത്തില്‍ പ്രവേശിച്ച് ഓരോ വ്യക്തിയും സ്വന്തം സാദ്ധ്യതകള്‍ മനസ്സിലാക്കുവാനുള്ള മാര്‍ഗ്ഗ രേഖകളാണ് ഇവിടെ എത്തുന്ന ആത്മാന്വേഷികളെ സ്വീകരിക്കുന്നത് .ലോകത്ത് ഉടനീളം ഇരുനൂറില്‍ പരം കേന്ദ്രങ്ങളിലായി ഇരുപത് ലക്ഷത്തോളം സന്നദ്ധ സേവകര്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന Isha യോഗ സെന്ററില്‍,”യോഗ” അതിന്റെ ആഴത്തിലും വ്യാപ്തിയിലും പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി ‘ഇന്നര്‍ എന്ജിനിയറിങ്”  എന്ന ഒരു കോഴ്സ് തന്നെ ഗുരുജി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ആരാണെന്നും എന്നിലെ പരിമിതികള്‍ എന്താണെന്നും,അവയൊക്കയും മറികടന്ന്  എന്നിലുള്ള സാദ്ധ്യതകള്‍ എന്തെന്ന്  മനസ്സിലാക്കുവാനും ഈ പരിപാടി പ്രയോജനകരമാണെന്ന് അറിയുന്നു .ഉത്കണ്ഠയും , പിരിമുറുക്കവും ,മാനസിക ശാരീരിക സമ്മര്‍ദ്ദവും ഒഴിവാക്കുവാന്‍ യോഗിയും,വാഗ്മിയും വിവേകിയും ദീര്‍ഘദര്‍ശിയും സര്‍വ്വോപരി നര്‍മ്മബോധവുമുള്ള ഒരു ആത്മജ്ഞാനിയുടെ മാര്‍ഗ്ഗ ദര്‍ശനം ലഭിക്കുന്ന അപൂര്‍വ്വ അവസരമാണിത് എന്ന് നാം മനസ്സിലാക്കണം .ശാന്തിയും സമാധാനവും സന്തോഷവും,മാനസിക ശാരീരിക  ആരോഗ്യമവുമുള്ള  സ്വച്ഛന്ദ സുന്ദരമായ ഒരു ലോകമാണ്  സദ്ഗുരു  വിഭാവനം ചെയ്യുന്നത്  എന്നതാണ് പ്രധാനപ്പെട്ട കാര്യം.

റെയില്‍ മാര്‍ഗ്ഗം പോയാല്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരമുണ്ട് വെള്ളിയാംഗിരി കുന്നുകള്‍ അതിരിടുന്ന പ്രശാന്ത സുന്ദരമായ ബുലുവാംപട്ടി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന “ഇഷ”യിലേക്ക് .ടൌണില്‍ നിന്ന്  അര മണിക്കൂര്‍ ഇടവിട്ട്  ഇഷയിലെക്ക് ബസുകള്‍ ലഭ്യമാണ്. അതല്ല റോഡ്‌ മാര്‍ഗ്ഗം സ്വന്തം വാഹനത്തില്‍  പോകുകയാണെങ്കില്‍  തൃശ്ശൂരിനും പാലക്കാടിനും മദ്ധ്യേയുള്ള കതിരാന്‍ തുരംഗം,വഴി കോയമ്പത്തൂരില്‍ ചെന്ന്  ഉക്കടം ,ശീരുവാണി റോഡ്‌ വഴി ഇരുട്ടുകുളത്ത് എത്താം.അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് എട്ടു കിലോമീറ്ററാണ്  ” ഇഷ” യിലേക്കുള്ള ദൂരം .പോകുന്ന വഴിയുടെ വശങ്ങളിലെല്ലാം ഇംഗ്ലിഷില്‍ “Isha” ബോര്‍ഡുകള്‍ കാണാം , അല്ലെങ്കിലും ഇപ്പോള്‍ എല്ലാ വാഹനങ്ങളിലും വഴികാട്ടിയായി “ഗൂഗിള്‍ വലിയമ്മച്ചി “ ഉള്ളത് കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തുക അത്ര പ്രയാസമുള്ള കാര്യവുമല്ലല്ലോ!!!

“ഇഷ” ആശ്രമ കോംപ്ലെക്സിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് പറയാം. വൃക്ഷ രാജന്മാര്‍ കുടപിടിക്കുന്ന വിശാലവും നിശബ്ദ സുന്ദരവുമായ ഒരു ഇടം.മയിലുകളും,കിളികളും അണ്ണാറക്കണ്ണന്മാരും,യഥേഷ്ടം വിഹരിക്കുന്ന ഹരിതാഭമായ ഇലച്ചാര്‍ത്തുകള്‍ക്കടിയില്‍ വിനയത്താല്‍ കൂമ്പി നിന്ന് നമസ്കാരം പറയുന്ന ഇഷയുടെ ചൈതന്യ വാഹികളായ സന്നദ്ധ സേവകര്‍. സിരകളില്‍ ഊര്‍ജ്ജം അലിഞ്ഞിറങ്ങുന്ന കരിംകല്ല് പാകിയ നടവഴികളില്‍ എയര്‍ കണ്ടിഷനില്‍ നിന്നെന്ന പോലെ അരിച്ചിറങ്ങുന്ന പ്രകൃതിയുടെ തണുപ്പ് അനുഭവ വേദ്യമാകുമ്പോള്‍ റേഡിയേഷന്‍ ചൂട് പകരുന്ന ഫോണ്‍ വേണ്ടെന്നു വച്ചേ മതിയാകൂ.മൂന്നു മാസം മുന്‍കൂട്ടി  ”Isha stay” എന്ന സൈറ്റില്‍ കയറി താമസ സൗകര്യം ബുക്ക്‌  ചെയ്‌താല്‍ എ സി,നോണ്‍ എ സി വിഭാഗം കോട്ടേജുകള്‍ കൂടാതെ ഡോര്‍മിറ്ററികളും ലഭിക്കുന്നതാണ്.പാലക്കാട് ബോര്‍ഡര്‍ ആയതുകൊണ്ട് ചൂടിന്റെ ആധിക്യം ഭയന്ന് എ സി മുറി ബുക്ക്‌ ചെയ്ത ഞങ്ങള്‍ക്ക് കോട്ടേജില്‍ എ സി പോയിട്ട് ഫാന്‍ പോലും ഇടേണ്ടി വന്നില്ല എന്നതാണ് സത്യം,അത്രയ്ക്ക് പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന ഒരു സ്ഥലമാണിതെന്ന് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.സ്വന്തം വാഹനത്തില്‍ ചെല്ലുന്നവര്‍ “ഫോറസ്റ്റ് ഗേറ്റി”ലാണ് ചെല്ലേണ്ടത് ,അവിടെ സുരക്ഷ ജീവനക്കാര്‍ രേഖകള്‍ പരിശോധിച്ച് അകത്തേക്ക് നയിക്കും.അവിടെ വാഹനം പാര്‍ക്ക് ചെയ്തിട്ട്” വെല്‍കം പോയിന്റ്‌ “എന്ന സ്ഥലത്ത് ചെന്ന് ബുക്കിംഗ് രേഖകള്‍ കാണിച്ചു കഴിഞ്ഞാല്‍ കൈത്തണ്ടയില്‍ ഒരു ബാന്‍ഡ് ഇട്ടു തരും.(അവിടെ താമസിക്കുന്ന സമയമത്രയും ആ ബാന്‍ഡ് കയ്യില്‍ ഉണ്ടായിരിക്കണം.) ഇത്രയുമായാല്‍ കോട്ടേജുകളുടെ റിസപ്ഷനിലേക്ക് പോയി മുറിയുടെ താക്കോല്‍ വാങ്ങി ബാഗുകള്‍ അവിടെ വച്ചതിന് ശേഷം വാഹനം പുറത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ട് പോയി ഇടണം.ലളിതവും എന്നാല്‍ വൃത്തിയുള്ളതുമായ മുറികള്‍ക്ക് പുറത്ത് പാദരക്ഷകള്‍ വയ്ക്കാന്‍ സ്റ്റാന്‍ഡ് ഉണ്ട് .കുടിക്കുവാനായി വിവിധ ഊഷ്മാവിലുള്ള ജലം ലഭിക്കത്തക്ക സംവിധാനം കോട്ടേജ്കളുടെ നടുമുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട് അവിടെനിന്ന് നമുക്കാവശ്യമുള്ള വെള്ളം മുറിയില്‍ വച്ചിട്ടുള്ള  ചെമ്പ് പാത്രങ്ങളില്‍  ശേഖരിക്കാം.കുളിക്കുന്നതിന് ചൂട് വെള്ളവും സാധനങ്ങള്‍ വയ്ക്കുന്നതിന് സൗകര്യപ്രദമായ ഷെല്‍ഫും ഒരു മേശയും ഒരു കസേരയുമുള്ള മുറിയില്‍ ,ടി വി ഇല്ല.ആശ്രമ പരിസരത്ത് ഫോട്ടോഗ്രാഫിയും,മൊബൈല്‍ ഫോണ്‍ ഉപയോഗവും പാടില്ല , കാരണം ആത്മാന്വേഷണത്തിന് വരുന്ന ഒരാള്‍ക്ക്‌  ഇവയുടെ ഒന്നും ആവശ്യമില്ല എന്നത് തന്നെ . ആശ്രമത്തില്‍  രണ്ടു നേരം “ഭിക്ഷ “ എന്ന പേരില്‍ സൗജന്യമായി  ആഹാരം ലഭിക്കും,രാവിലെ 9.50 മുതല്‍ 10.35 വരെ രണ്ടു ബാച്ചായി ബ്രഞ്ചും ( breakfast &lunch) വൈകുന്നേരം 6.50 മുതല്‍ 7.35 വരെയുമാണ്‌ സമയം ..ആശ്രമ പരിസരത്ത് കൃഷിചെയ്തെടുക്കുന്ന പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കിയ കറികളും,പഴങ്ങളും, വേവിക്കാത്ത പച്ചക്കറികളും,ധാന്യങ്ങള്‍ കുതിര്‍ത്തതും പച്ചരി ചോറും ഒക്കെ ചേര്‍ന്ന വളരെ സാത്വികമായ സസ്യാഹാരമാണ് അവിടെ ലഭിക്കുന്നത്.നിലത്ത് പായ വിരിച്ചിരുന്നു പ്രാര്‍ത്ഥനയ്ക്ക്  ശേഷം വേണം ഭക്ഷണം കഴിക്കുവാന്‍,കഴിച്ചു കഴിഞ്ഞാല്‍ സ്വന്തം പാത്രം കഴുകി അവിടെ സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡ് കളില്‍  വയ്ക്കേണ്ടതുണ്ട്.ശബ്ദം ഒരു സ്ഥലത്തും പാടില്ല,എല്ലാവരും എല്ലാവരെയും ബഹുമാനിച്ചു കൊണ്ട് ശബ്ദം താഴ്ത്തി അത്യാവശ്യം മാത്രമേ സംസാരിക്കുക പതിവുള്ളൂ.അറിയേണ്ട കാര്യങ്ങള്‍ മിക്കവയും ഒരു പേപ്പറില്‍ എഴുതി പ്രദര്‍ശിപ്പിക്കും അങ്ങനെയാണ് ആശയ വിനിമയം.താമസ സ്ഥലങ്ങള്‍ക്ക് സമീപത്തായി വിശാലമായ ഒരു മൈതാനമുണ്ട് . മൈതാനത്തിന്റെ ഒരരികില്‍ ധാരാളം കൊഴുത്തുരുണ്ട പശുക്കളും ,കിടാങ്ങളുമായി ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന  ഒരു ഗോശാല കാണാം.ചെറുമരങ്ങളും, ഫലവൃക്ഷങ്ങളും, അവയിലാകെ പടര്‍ന്നു ഒരു വര്‍ണ്ണ പ്രപഞ്ചം തന്നെ കാഴ്ച വയ്ക്കുന്ന ലതാ ഗൃഹങ്ങളും അതിരിടുന്ന ആ മൈതാനത്ത് കൂടി എത്ര നടന്നാലും മതി വരില്ല.സൂര്യദേവ പ്രണയിനിമാരായ താമരപ്പൂക്കളും, ഇന്ദു കാമിനിമാരായ കുമുദങ്ങളും നിറഞ്ഞു  നില്‍ക്കുന്ന പൊയ്കകള്‍ക്കരികിലൂടെ സുഗന്ധ വാഹിയായ കുളിര്‍ തെന്നലേറ്റ് ഒരു പുലര്‍കാല നടത്തം തരുന്ന മാനസ്സികോല്ലാസം എത്രയെന്നു പറഞ്ഞാല്‍ തീരില്ല .മൈതാനത്തിന്റെ ദൂരെ ഒരറ്റത്ത്  ഒരു ഹെലിപ്പാട് ഉണ്ട്,സദ്ഗുരു ഒരേസമയം ആത്മീയാചാര്യനും ,കോപ്റ്റര്‍ പറത്തുന്ന അള്‍ട്രാ മോഡേണുമാണെന്നുള്ളതിന്റെ തെളിവുകളാണ് ഇതൊക്കെ. ചെത്ത്‌ ബൈക്കില്‍ ചെത്ത് വേഷമിട്ട് കൂളിംഗ് ഗ്ലാസും വച്ച് സ്റ്റയിലില്‍ പാഞ്ഞു പോകും.അല്ലാതെ കാവിയുടുത്ത്‌ സന്യാസം എന്നും പറഞ്ഞ് ആള്‍ക്കാരെ പറ്റിച്ച് ഒരിടത്ത് ചടഞ്ഞുകൂടിയിരിപ്പല്ല--ലോക നന്മയക്കായി കര്‍മ്മ നിരതനായി നിലകൊള്ളുന്ന  വ്യത്യസ്തനായ ഈ  മനുഷ്യന്‍ ചെയ്യുന്നത് .

“ലിംഗ ഭൈരവി ദേവി” ക്ഷേത്രവും,”ധ്യാനലിംഗ സന്നിധിയും” നന്ദികേശ്വരനുമാണ്  ആശ്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങള്‍ .പൌര്‍ണ്ണമി, അമാവാസി ,ശിവരാത്രി തുടങ്ങിയ വിശേഷപ്പെട്ട ദിവസങ്ങളില്‍ വളരെക്കാലം പരിശീലനം ലഭിച്ച ഇഷയിലെ ചുണക്കുട്ടന്മാര്‍ ദേവിയെ  പ്രത്യേക രീതിയിലുള്ള ചുവടു വയ്പ്പോടെ ക്ഷേത്ര നടയില്‍ നിന്നും അര്‍ദ്ധ വൃത്താകൃതിയിലുള്ള ധ്യാനലിംഗ കൂടാരം വലം വച്ച്   മുന്‍വശത്തുള്ള വലിയ “നന്ദികേശ്വര ” പ്രതിമയ്ക്ക് അടുത്തേക്ക് എഴുന്നള്ളിച്ചു കൊണ്ടു വരും.പരിശീലനം ലഭിച്ച കലാകാരന്മാരുടെ സംഗീത മേള വാദ്യ അകമ്പടിയോടെ പന്തങ്ങളുടെ പ്രഭയില്‍ പ്രത്യേക ചുവടുകളോടെ ഭക്ത്യാദരപൂര്‍വം പൂര്‍വ്വം എഴുന്നെള്ളിക്കപ്പെടുന്ന ദേവിയെ കുറച്ചു നേരത്തെ ചടങ്ങിനു  ശേഷം തിരിച്ച് ശ്രീകോവിലിലേക്ക് കൊണ്ടു പോകും.ഒരു വൃക്ഷ മുത്തശ്ശന്‍ ഈ കാഴച്ചകള്‍ക്ക് സാക്ഷിയായി നന്ദികേശ്വരന്റെ മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട് .ഏറ്റവും പ്രധാനപ്പെട്ടതും ഗംഭീരവുമായ നിര്‍മ്മിതിയായ അര്‍ദ്ധവൃത്താകൃതിയിലുള്ള കരിങ്കല്‍  കൂടാരത്തിലാണ് ധ്യാനലിംഗപ്രതിഷ്ഠയുള്ളത് .നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ഈ കൂടാരത്തിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശിവലിംഗത്തിന് ചുറ്റും ചെറിയ ഒരു കുളമുണ്ട്.അതില്‍ ഭക്തര്‍ അര്‍പ്പിക്കുന്ന താമരപ്പൂക്കള്‍  ലിംഗ പ്രദക്ഷിണം വച്ച് കൊണ്ടേയിരിക്കും.കൂടാരത്തിനകത്ത്‌ ഏറ്റവും മുകളില്‍ നിന്ന് ജലം കണികയായി നിര്‍വിഘ്നം ശിവലിംഗത്തിന് മുകളില്‍ സദാ വീണു കൊണ്ടേയിരിക്കും ശിവരാത്രി നാളില്‍   മന്ത്രോച്ചാരണത്തോടു സദ്ഗുരു ഈ ബ്രഹത് ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്ന ദൃശ്യങ്ങള്‍ നമ്മില്‍ പലരും മുന്‍പ് കണ്ടുകാണും.സാധകര്‍ക്ക് ഇവിടെ ജല അഭിഷേകം, ക്ഷീര അഭിഷേകം എന്നിവ  ചെയ്യുവാനവസരമുണ്ട്.ചെമ്പ് കുടങ്ങളില്‍ നിര്‍മ്മലമായ ജലം നിറച്ച് ,ചൈതന്യം തിളങ്ങുന്ന കണ്ണുകളോടെ വിനയാന്വിതരായി സന്നദ്ധ സേവകര്‍ എപ്പോഴും അവിടെ സഹായത്തിനുണ്ടാകും, ചെറിയ ഒരു കോണി കയറി വേണം അഭിഷേകം നടത്തുവാന്‍ . പ്രഭാതത്തില്‍ ആറു മണി മുതല്‍ ഇവിടെ പ്രവേശനം ഉണ്ട്.അഭിഷേക ശേഷം ഇറങ്ങി വരുന്നവരെ  അല്‍പ നേരം കൂടാരത്തിനുള്ളില്‍ സ്വസ്ഥമായി  ഇരിക്കുവാനായി വോളണ്ടിയര്‍മാര്‍ ആനയിക്കും.അങ്ങനെ എത്രയോ സമയം ധ്യാന നിരതരായിരുന്നു കൊണ്ട്  ശാന്തിയുടെ ധവളിമയില്‍  സായൂജ്യം തേടുന്ന സത്യാന്വേഷികളെ അവിടെ ധാരാളം കാണാം .ഹിമാലയ  സാനുക്കളിലെ തണുപ്പ്  അനുഭവ വേദ്യമാകുന്ന ആ കരിങ്കല്‍ കൂടാരത്തിനുള്ളില്‍ കൈലാസേശ്വരനായ,സാക്ഷാല്‍  മംഗള സ്വരൂപനായ ശിവ ദര്‍ശനം സാക്ഷാത്കരിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.എല്ലാ ദിവസവും ഈ സന്നിധിയില്‍ രണ്ടു നേരം അര മണിക്കൂര്‍ വീതം “നാദ ആരാധന “ നടത്തുന്നുണ്ട്.ശുദ്ധവും മധുരവും സുന്ദരവും കര്‍ണ്ണ പുടങ്ങള്‍ക്ക് ഏറ്റവും യോജിച്ചതുമായ  ശബ്ദത്തില്‍  ഒഴുകിയെത്തുന്ന ഈ സംഗീതധാര നാം അറിയാതെ നമ്മുടെ മനസ്സിനെ അലകളില്ലാത്ത ഒരു സരോവരമാക്കി തീര്‍ക്കുന്നു .

നന്ദികേശ്വരന്‍
ലിംഗഭൈരവി ദേവി  

ധ്യാനലിംഗം
ആമ്പല്‍കുളങ്ങള്‍

ഓംകാര ധ്യാനം,ഉപ് യോഗ ക്രിയ തുടങ്ങിയ ചില സാധനകള്‍  ദേവീ ക്ഷേത്രത്തിനു സമീപമുള്ള സാധന ഹാളില്‍  ഇംഗ്ലിഷിലും ,തമിഴിലുമായി നടത്തി വരുന്നു.സാധന ഹാളില്‍ നിന്ന്  ധ്യാനലിംഗ കൂടാരത്തെ ചുറ്റി വരുമ്പോള്‍  “ചന്ദ്ര കുണ്ഡ്” കാണാം.അവിടെ സ്ത്രീകള്‍ക്ക് വെള്ളത്തില്‍ ഒന്നു മുങ്ങി നിവരാനുള്ള സൗകര്യവും  സ്വകാര്യതയും ഒരുക്കിയിട്ടുണ്ട്  .ഞങ്ങള്‍ പോയ സമയത്ത്  20 രൂപയായിരുന്നു ഇതിനുള്ള ചാര്‍ജ്ജ്. ഇത് പോലെ തന്നെ നന്ദി പ്രതിമയ്ക്ക്  പിന്നിലായി പുരുഷന്മാര്‍ക്കായി ‘സൂര്യകുണ്ഡ് ‘ഉണ്ട് ,അവിടെ വെള്ളത്തിനടിയില്‍ മൂന്ന് ശിവലിംഗം ഉള്ളതായി കണ്ടു .ധ്യാന ലിംഗ സന്നിധിയ്ക്ക്  കുറച്ച് അകലെയായി ഒരു ചെറിയ ഭക്ഷണ ശാലയും ,വസ്ത്ര ശാലയും,കരകൌശല സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സ്റ്റോറും ഉണ്ട്.ഗ്രാമവാസികള്‍ നെയ്തെടുക്കുന്ന പരുത്തി വസ്ത്രങ്ങളും ഷാളുകളും,ഒക്കെ ഒരിടത്ത് ,മറ്റൊരിടത്ത്,ചന്ദനത്തിരി,സുഗന്ധ ദ്രവ്യങ്ങള്‍,തേന്‍ ,തേയില ..ചെമ്പ് പാത്രങ്ങള്‍ ,തുണി ബാഗുകള്‍ ,ആത്മീയമായ പുസ്തകങ്ങള്‍ ,സദ്ഗുരുവിന്റെ രചനകള്‍ ഇങ്ങനെ അനേകം വസ്തുക്കള്‍ അവിടെ നിന്ന് ലഭിക്കും,വില അല്‍പ്പം കൂടുതലാണെന്ന് മാത്രം .ഉത്പാദകര്‍ക്ക് ജീവനോപാധി ആയതിനാലാകം വില കൂടുന്നത്.

ചെത്തിയും മന്ദാരവും അതിരിട്ടു നില്‍ക്കുന്ന ‘സൂര്യകുണ്ഡ്’ കടന്നു മുന്നോട്ട് നടന്നെത്തുന്നത് മറ്റൊരു ഭക്ഷണ ശാലയിലേക്കാണ്.ഭിക്ഷ ഹാളില്‍ കാപ്പി ചായ ഇവയൊന്നും കിട്ടുകയില്ലല്ലോ, ഇവ ആവശ്യമുള്ളവര്‍ക്ക്  ഇവിടെയോ, മുന്‍പ് പറഞ്ഞ കടയിലോ വില കൊടുത്ത്  ചായയും പലഹാരങ്ങളും വാങ്ങി കഴിക്കാം.പുറത്തെ ഭക്ഷണശാല കടന്നു മുന്നോട്ട് പോകുമ്പോള്‍ “സര്‍പ്പ വാസല്‍” കാണാം.മഹാദേവന്റെ കാവല്‍നാഗം ഫണം ഉയര്‍ത്തി നില്‍ക്കുന്ന ഗംഭീരമായ ആ കവാടത്തില്‍  സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ട്.കവാടത്തിനു മുന്നിലൂടെ നരസിപുരം റോഡ്‌ കടന്നു പോകുന്നു,ആ റോഡ്‌ മുറിച്ചു കടന്നു ചെല്ലുന്ന സ്ഥലത്ത് കാളവണ്ടികളും ,ശിവ വാഹനമായ കാളക്കൂറ്റന്‍മാരും നിരന്നിരിക്കും.വൈകുന്നേരങ്ങളില്‍ ഒരാള്‍ക്ക് 10 രൂപ  കൊടുത്താല്‍ കുറച്ചകലെയുള്ള “ആദിയോഗി “പ്രതിമയ്ക്ക് അടുത്തേക്ക്  കാളവണ്ടിയില്‍  യാത്ര ചെയ്ത് പോകാവുന്നതാണ് .



                                                             സര്‍പ്പവാസല്‍ .
കാളവണ്ടികള്‍ 

വണ്ടിത്താവളത്തിന്റെ ഒരു വശത്ത് ആശ്രമത്തില്‍ താമസത്തിനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും മറുവശത്ത് ഭക്ഷണ ശാലകളും, മറ്റ് കടകളും കാണാം.ആദിയോഗിയിലേക്കുള്ള പാതയില്‍ കണ്ണുകള്‍ക്ക് ആനന്ദമായി ഇരുവശങ്ങളിലും ഇഷയുടെ കൃഷി സ്ഥലങ്ങളും ,കാതിനിമ്പമായി സദ്ഗുരുവിന്റെ ശബ്ദത്തില്‍ ചെറിയ സ്പീക്കറുകളിലൂടെ ഒഴുകി വരുന്ന ശിവ സ്തുതിയും കേട്ട്  നടക്കുന്നത്  വലിയ അനുഭവമാണ്.

“യോഗ യോഗ  യോഗേശ്വരായ...ഭൂത  ഭൂത ഭൂതേശ്വരായ...കാല കാല കാലേശ്വരായ

ശിവ ശിവ സര്‍വ്വേശ്വരായ....ശംഭോ ശംഭോ മഹാദേവായ.....”

ആദിയോഗി –


                                                 ആദിയോഗി അര്‍ദ്ധകായ പ്രതിമ



ഇഷ ഫൌണ്ടേഷന്‍ എന്നു പറയുമ്പോള്‍ പലരുടെയും മനസ്സിലെത്തുന്നത് മഹാദേവന്റെ ഭീമാകാരമായ ഒരു അര്‍ദ്ധകായ പ്രതിമയാണ്.  ടി വിയിലും മറ്റും  ഇവിടെ നടക്കുന്ന ശിവരാത്രി ആഘോഷങ്ങള്‍ കണ്ടുള്ള ഒരു ധാരണയുമാണ്‌ ഇതിന്റെ പിന്നിലുള്ളത്, ഇഷയില്‍ ഫോട്ടോഗ്രാഫി അനുവദിച്ചിട്ടുള്ള ഏകസ്ഥലവും ഇത് തന്നെ .വളരെ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്  ജാതി, മതങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകുന്നതിനുമപ്പുറമുള്ള ഒരു കാലത്ത് ‘ആദിയോഗി’ അതായത് സാക്ഷാല്‍ ശ്രീ പരമേശ്വരനാണ് “ യോഗ ശാസ്ത്രം” ഏഴ് സത്യാന്വേഷികളായ  സപ്ത ഋഷികള്‍ മുഖേന  മനുഷ്യരാശിയ്ക്ക്  നല്‍കിയത് എന്നറിയാന്‍ കഴിഞ്ഞു .മോക്ഷത്തിലേക്ക് തുറക്കുന്ന  യോഗ മാര്‍ഗ്ഗങ്ങള്‍ മാനുഷിക  പരിമിതികള്‍ മറികടന്ന്  അനശ്വരവും സദാ പ്രകാശിക്കുന്ന സത്യവസ്തുവിനെ തിരിച്ചറിയുവാനുള്ള വിശാലവും സുതാര്യവും സുഗമവുമായ വാതായനങ്ങളാണ് . ഓരോ വ്യക്തിയും സ്വയം ഉയരുമ്പോള്‍ ഈ പ്രപഞ്ചം തന്നെ ഉയരുകയാണെന്നതാണ്   വാസ്തവം.ഇതിനായി  112 യോഗ മാര്‍ഗ്ഗങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. മഹാദേവനാല്‍ നിയുക്തനെന്ന പോലെ,സപ്ത ഋഷികളാല്‍ നയിക്കപ്പെട്ടവനെന്ന പോലെ ഈ കലിയുഗത്തില്‍ യോഗി വര്യനായ ,ജ്ഞാനോദയം ലഭിച്ച സദ്ഗുരു മനുഷ്യര്‍ക്ക് അവബോധം നല്‍കുന്നതിനായി ആശ്രമവും,സ്റ്റീലില്‍ നിര്‍മ്മിച്ച 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയും സ്ഥാപിച്ചു.2017 മഹാ ശിവരാത്രി നാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മഹാശിവരാത്രി ദിവസം രാത്രി വെളുക്കുവോളം ഇവിടെ സ്വദേശികളും , വിദേശികളുമായ പ്രഗത്ഭ കലാകാരന്മാരും ,കലാകാരിമാരും ഒരുക്കുന്ന കലാപരിപാടികള്‍ അരങ്ങേറുക പതിവാണ്.വിശേഷ ദിവസങ്ങളില്‍ മാത്രം ആദിയോഗിയില്‍ നടന്നിരുന്ന ലേസര്‍ ഷോ ഇപ്പോള്‍ എല്ലാ ദിവസവും നടത്തുന്നതായി അറിയാന്‍ കഴിഞ്ഞു.അനേകായിരം ആളുകള്‍ ജാതിമത ഭേദമെന്യേ ശാന്തി തേടി എത്തുന്ന ഭൂമിയിലെ സ്വര്‍ഗ്ഗമായ “ഇഷയുടെ” സ്ഥാപകന്‍ സദ്ഗുരുവിന്റെ മനസ്സില്‍ ഉടലെടുത്ത മഹത്തായ ചിന്തകള്‍ക്ക് കോടി പ്രണാമം.

ഗ്രാമീണ ഉന്നമനം ,പാരിസ്ഥിതിക സംരക്ഷണം ,വിദ്യാഭ്യാസ പരിഷ്കരണം ,വനവത്ക്കരണം,പ്രകൃതി പരിപാലനം ,ഇങ്ങനെ സ്നേഹത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട്   മനുഷ്യാവബോധം വളര്‍ത്തുന്ന ആത്മീയാചാര്യന്‍ ജഗ്ഗി വാസുദേവ്  എന്ന സദ്‌ഗുരുവിനെ  2017ല്‍ പത്മാവിഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചു.കൂടാതെ ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സംസ്കൃതം,ഇംഗ്ലിഷ് ,കര്‍ണ്ണാടക സംഗീതം,ഭരതനാട്യം യോഗ എന്നിവ പഠിപ്പിക്കുന്ന “ഇഷ സംസ്കൃതി” എന്ന ഇവിടത്തെ  വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ കുട്ടികളെ സര്‍വ്വകലാശാലകള്‍ക്ക്  വേണ്ടിയല്ല സര്‍വ്വ പ്രപഞ്ചത്തിനും വേണ്ടിയാണ് തയ്യാറാക്കുന്നതെന്ന് സദ്ഗുരു വ്യക്തമാക്കുന്നു.(Not for a University, but for the whole Universe)

അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി വിജയകുമാരി വര്‍ഷങ്ങള്‍ക്കു മുമ്പ്  മഹാസമാധി പദം പ്രാപിച്ചു. .ഏകമകള്‍ ഭരതനാട്യ നര്‍ത്തകിയും അവരുടെ ഭര്‍ത്താവ് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ സന്ദീപ്‌ നാരായണനുമാണ്.

ഇപ്പോള്‍ മണ്ണ് സംരക്ഷണതിനായി  ‘save soil”നടത്തുന്ന 100 ദിവസത്തെ ബൈക്ക് യാത്ര പരിപൂര്‍ണ്ണ ഫലം കാണട്ടെ എന്ന് നമുക്ക്  ആശംസിക്കാം ,ഒപ്പം അതിനു വേണ്ടി എല്ലാവര്‍ക്കും ഒരു മനസ്സോടെ പ്രയത്നിക്കാം.

തലപ്പാവ് ധരിച്ച് ,ഊര്‍ജ്ജസ്വലതയും   നിശ്ചയദാര്‍ഢ്യവും സ്നേഹവും  തിളങ്ങുന്ന കണ്ണുകളും ശക്തമായ വാക്കുകളുമായി ഫലിതം പറഞ്ഞ് കുലുങ്ങി ചിരിക്കുന്ന ആ ചെറിയ വലിയ മനുഷ്യന്റെ മാനസ സരോവരത്തില്‍ മനുഷ്യ സ്നേഹത്തിന്റെ ,ലോകനന്മയുടെ എത്രയോ എത്രയോ താമരപ്പൂക്കള്‍ വിടരുവാനിരിക്കുന്നു .....



പ്രണാമം ഗുരുജി

18/03/2022 &19/03/2022