2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച


അഴകിയലും തിരുച്ചെന്തൂര്‍
അഴകിന്‍റെയും അറിവിന്‍റെയും,വീര്യത്തിന്‍റെയും മൂര്‍ത്തിമദ് ഭാവമായ ആറുമുഖന്‍ കാരുണ്യം പൊഴിച്ച് നില്‍ക്കുന്ന തിരുച്ചെന്തൂര്‍- തമിഴ് മക്കളുടെ കണ്‍കണ്ട ദൈവമായ കന്ദന്‍റെ കടാക്ഷ പ്രഭയാല്‍ തെളിഞ്ഞു നില്‍ക്കുന്ന കടലോര പ്രദേശം.പണ്ട് ജയന്തിപുരമെന്ന് അറിയപ്പെട്ടിരുന്ന ഇവിടത്തെ  മുരുകക്ഷേത്രത്തെ അഴകെന്നും, പുണ്യമെന്നും അര്‍ത്ഥം വരുന്ന തിരു ചെന്തൂര്‍ എന്ന് പില്‍ക്കാലത്താണ് വിളിച്ചു തുടങ്ങിയത്.തമിഴ് നാട്ടിലെ ‘ആറുപട വീട്’ എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട ആറു മുരുക ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുച്ചെന്തൂരിലേത്. തിരുത്തണി,സ്വാമിമലൈ,തിരുപ്പരംകുണ്ട്രം,പഴനി,പഴമുതിര്‍ചോലൈ,എന്നിങ്ങനെയുള്ള മറ്റ് അഞ്ചു മുരുക ക്ഷേത്രങ്ങളും,മലമുകളില്‍ സ്ഥിതിചെയ്യുമ്പോള്‍,തിരുച്ചെന്തൂര്‍ കോവില്‍ കടല്‍ത്തീരത്താണ് എന്നുള്ളത് ഒരു പ്രത്യകതയായി കരുതാം.മുരുകന്‍ എന്ന വാക്കിന് അഴക്‌ എന്നര്‍ത്ഥം ഉണ്ടെങ്കിലും,അതിലുപരി തമിഴ് വ്യാകരണപ്രകാരം ”മു”,”രു”,“ക” എന്ന ഓരോ അക്ഷരവും ഗഹനമായ അന്തസത്ത ഉള്‍ക്കൊള്ളുന്നതാണ് എന്നറിയുന്നു.അങ്ങനെയുള്ള ആ "ശെന്തില്‍ ആണ്ടവന്‍റെ" ആസ്ഥാനത്തേക്ക് ഒരു യാത്ര പോകാനുള്ള ഒരു ഭാഗ്യം യാദൃശ്ചികമായി ഈ അടുത്തിടെ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി.
പൊന്നിന്‍ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്ന സമയം,ഉത്രാട ദിവസം എന്‍റെ ഭര്‍ത്താവ് ഗോപന്‍ ചേട്ടന്‍റെ കസിന്‍ അയിരൂരില്‍ താമസിക്കുന്ന ഹരിക്കുട്ടന്‍ചേട്ടന്‍ ഞങ്ങളെ ഫോണില്‍ വിളിച്ച് ഓണത്തിന് എന്തൊക്കെയാണ് പരിപാടി എന്ന് അന്വേഷിച്ചു. മുതിര്‍ന്ന പൌരന്മാരായ അവര്‍ക്കും ഞങ്ങള്‍ക്കും കുട്ടികളാരും കൂടെ ഇല്ലാത്തത് കൊണ്ട് ഓണം ആഘോഷിക്കാന്‍ ഒരു ഉത്സാഹം തോന്നിയിരുന്നില്ല എന്നതാണ് സത്യം.അവധി കിട്ടി മക്കള്‍ വീട്ടിലെത്തുമ്പോള്‍ ആഘോഷിക്കാന്‍ വേണ്ടി ഞങ്ങള്‍ താത്കാലികമായി ഓണം മാറ്റിവച്ചിരിക്കുകയായിരുന്നു.അതുകൊണ്ട് അദ്ദേഹം വിളിച്ചതും തുല്യ ദുഖിതരായ ഞങ്ങള്‍ ഒരുമിച്ച് ഒരു യാത്രയങ്ങു തീരുമാനിക്കുകയായിരുന്നു.തിരുവോണത്തിന്‍റെ പിറ്റേദിവസം രാവിലെ ആറു മണി കഴിഞ്ഞപ്പോഴേക്കും ഹരിച്ചേട്ടനും ഭാര്യ ഇന്ദുവും കൂടി അവരുടെ കാറില്‍ ഞങ്ങളുടെ വീട്ടിലെത്തിയതോടെ യാത്ര ആരംഭിക്കുകയും ചെയ്തു.പന്തളം,കുന്നിക്കോട് ,ഇളമ്പല്‍ വഴി പഴമയുടെ പ്രൌഡ സ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിനടുത്ത് എത്തിയപ്പോള്‍ പ്രഭാതഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ കയറി .കാപ്പികുടി കഴിഞ്ഞ് ഇടമണ്‍ ഗ്രാമത്തിലൂടെ,വനമേഖലയായ ഉറുകുന്നു വഴി തെന്മല  വ്യൂ പോയിന്‍റിനടുത്തു കൂടി ധാരാളം വാനരന്മാരെയും ,പച്ച ചായം കലക്കിയതു പോലെയുള്ള  ജലം നിറഞ്ഞ കല്ലടയാറും കണ്ടാസ്വദിച്ചു യാത്ര തുടര്‍ന്നു.ഇടയ്ക്ക് തെന്മല എക്കോ ടൂറിസം പദ്ധതിയുടെ ഫലകം സ്ഥാപിച്ചിരിക്കുന്നത് കണ്ടു.അതിന്‍റെ എതിര്‍ ദിശയിലേക്കു തിരിഞ്ഞു ആര്യങ്കാവ് ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ  മില്‍മ പാലിന്‍റെ ചെക്ക്പോസ്റ്റ് ഇന്ദു കാട്ടിത്തന്നു.മകള്‍ ക്ഷീരമേഖലയില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവിടം പല തവണ അവര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പറഞ്ഞു.ഇടയ്ക്ക് പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള ചൂണ്ടു ഫലകവും പ്രസിദ്ധമായ ആര്യങ്കാവ് ശാസ്താ ക്ഷേത്രവും കാറിലിരുന്നു കണ്ടു.ക്ഷേത്രത്തിന് സമീപത്തായി കാര്‍  വഴിയരികില്‍ നിര്‍ത്തിയിട്ട് ഹരിച്ചേട്ടന്‍ കാണിക്കയിട്ട് തിരിച്ചു വന്നു.തുടര്‍ന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടന്ന് ചെങ്കോട്ടയും,തെങ്കാശിയും പിന്നിട്ട് ആലംകുളം എന്ന സ്ഥലത്തെത്തി.അവിടെ റോഡിന് ഇരുവശങ്ങളിലായി മൂന്നു നാല് കിലോമീറ്ററോളം ദൂരം സെക്കന്‍ഡ് ഹാന്‍ഡ് ഇരു ചക്ര വാഹനങ്ങള്‍ കച്ചവടത്തിനായി നിരത്തി വച്ചിരിക്കുന്നത്  കാണാമായിരുന്നു. വഴിയരികിലുള്ള ഒരു ചെറിയ പെട്ടിക്കടയില്‍ നിന്ന് ചായ കുടിച്ചതിന്  ശേഷം ഹരിച്ചേട്ടന്‍  തിരുനെല്‍വേലി ലക്ഷ്യമാക്കി കാറോടിച്ചു.അവിടെ നിന്ന്  മീനാക്ഷിപുരം ആറിനു കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിച്ച് ആടുകള്‍ മേയുന്ന വൈകുണ്ഡം എന്ന സ്ഥലത്തെത്തി.പറ്റം പറ്റമായി ആടുകള്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനാല്‍ വളരെ കരുതലോടെ വേണമായിരുന്നു കാര്‍ ഓടിക്കാന്‍,കാരണം ആടിന് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ പിഴയാണ് അടയ്ക്കേണ്ടി വരിക എന്നാണ് അറിഞ്ഞത്.വേപ്പ് ,പുളി,പേരാല്‍ ,അരയാല്‍ എന്നീ വൃക്ഷങ്ങള്‍ അതിരിടുന്ന റോഡുകള്‍ക്ക് അപ്പുറം വിശാലമായ നെല്‍പ്പാടങ്ങളും, വാഴത്തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം കാണാമായിരുന്നു.കാറ്റിന്‍റെ ശക്തി കൊണ്ടോ എന്തോ വാഴയിലകള്‍ ഒന്നടങ്കം കീറിപ്പോയിരിക്കുന്നു.കുരങ്ങന്‍ തട്ട് എന്ന സ്ഥലം പിന്നിട്ട് ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങള്‍ തിരുച്ചെന്തൂരില്‍ എത്തി. അവിടെ തമിഴ്നാട് ടൂറിസം വകുപ്പിന്‍റെ ഹോട്ടലില്‍ നേരത്തെ വിളിച്ചു പറഞ്ഞത് പ്രകാരം ഞങ്ങള്‍ക്ക് രണ്ട് മുറികള്‍ ലഭിച്ചു.ഹോട്ടലിനു മുന്‍വശത്തുള്ള നല്ല വിസ്തൃതമായ മുറ്റം നിറയെ തണല്‍ പരത്തിക്കൊണ്ട്‌ നിന്നിരുന്ന വൃക്ഷക്കൊമ്പുകളില്‍ മയിലുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ വിശ്രമിക്കുന്നതു കാണാമായിരുന്നു.കൊച്ചു കുട്ടികള്‍ക്ക് കളിക്കുവാന്‍ വേണ്ട കുറെ കാര്യങ്ങളും മുറ്റത്ത് സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.താഴത്തെ നിലയില്‍ മുറികള്‍ കിട്ടിയത് ഞങ്ങള്‍ക്ക് വളരെ സൗകര്യമായി തോന്നി.മുറിയില്‍   കയറി സാധന സാമഗ്രികള്‍ വച്ചതിന് ശേഷം തൊട്ടടുത്ത്‌ തന്നെയുള്ള റെസ്റ്റോറന്‍റില്‍ പോയി ഉച്ചഭക്ഷണം  കഴിഞ്ഞ് അല്‍പ്പനേരത്തെ വിശ്രമത്തിന് ശേഷം നാല് മണിയോടെ ക്ഷേത്ര ദര്‍ശനം നടത്താം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.വലിയ വൃത്തിയും,വെടിപ്പുമൊന്നും അവകാശപ്പെടാനില്ലാത്ത ഹോട്ടല്‍ മുറിയില്‍ കുറവുകള്‍ ധാരാളമുണ്ടായിരുന്നു.ഏ സി യുടെ റിമോട്ട് കണ്ട്രോള്‍,വസ്ത്രങ്ങള്‍ തൂക്കിയിടാനുള്ള കമ്പികള്‍ ഇതെല്ലാം മുന്‍പ് അവിടെ താമസിച്ചിരുന്നവര്‍ അടിച്ചു കൊണ്ട് പോയി എന്നാണ് വേണ്ടപ്പെട്ടവര്‍ ഞങ്ങളോട് പറഞ്ഞത്, പോരാത്തതിന് ഉപ്പുവെള്ളം ഒഴുകി വരുന്ന പൈപ്പുകളും.ഏതായാലും ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ പോകട്ടെ സഹിക്കാം എന്ന് ഞങ്ങളും കരുതി.
                     ഹോട്ടലിനു മുന്‍വശം 
                      മയില്‍ ചന്തം
മയിലുകളുടെ കൂക്കുവിളി കേട്ടു കൊണ്ട് കിടക്കയിലേക്ക് ചാഞ്ഞ ഞങ്ങള്‍ വിശ്രമം കഴിഞ്ഞ് മേല്‍ കഴുകി സാക്ഷാല്‍ വേലായുധ സ്വാമിയെ കാണുവാനായി തിരുച്ചെന്തൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.എണ്ണപ്പലഹാരക്കടകളും,ജൌളിക്കടകളും മറ്റ് കച്ചവട സ്ഥാപനങ്ങളും നിരന്ന നിരത്തുവക്കുകളും ,നിരത്തും ഒരു പോലെ വൃത്തി ഹീനമായിരുന്നു.കഴുതച്ചാണകത്തിന്‍റെ രൂക്ഷഗന്ധം നിറഞ്ഞു നിന്നിരുന്ന തെരുവില്‍ കൂടി പൂക്കച്ചവടക്കാരികളുടെ ആരവം കേട്ടുകൊണ്ട് നടന്നപ്പോള്‍ ദൂരെ വേല്‍ പതിച്ച ക്ഷേത്രത്തിന്‍റെ വലിയ ഗോപുരം ദൃശ്യമായി. 
           തിരുച്ചെന്തൂര്‍ മുരുകക്ഷേത്രത്തിന്‍റെ ഗോപുരം
പ്രധാന ക്ഷേത്രത്തിനു പുറത്ത് ഒരു ഗുഹാ ക്ഷേത്രം ഉണ്ടെന്നറിഞ്ഞ് അതൊന്ന്‍ കണ്ടിട്ട്  വരാമെന്ന്  വിചാരിച്ച് ഞങ്ങള്‍ അങ്ങോട്ട്‌ പോയി.കടല്‍ക്കരയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കല്‍ക്കെട്ടു പോലെ ഒരു സ്ഥലം.അതിനുള്ളിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ഒരാള്‍ പ്രവേശന ഫീസ്‌ വാങ്ങി നമ്മെ ഉള്ളിലേക്ക് വിടും.വളരെ ചെറിയ ഇടനാഴിയില്‍ കൂടി നടന്നെത്തുന്നത് ഒരു ചെറിയ ദ്വാരത്തിനടുത്തേക്കാണ്.കുറേപ്പേര്‍ തങ്ങളുടെ ഊഴം കാത്തു അവിടെ നില്‍പ്പുണ്ടായിരുന്നു,ഒരു സമയം ഏഴു പേരില്‍ കൂടുതല്‍ അതിനുള്ളില്‍ കയറാന്‍ സാധിക്കില്ല ,അത്രയ്ക്ക് ചെറുതാണ് അതിനകം.തലകുനിച്ച് നൂണ്ട് കയറി പടവുകള്‍ ഇറങ്ങി ചെല്ലുമ്പോള്‍ ഒരു പൂജാരി 'വള്ളിയമ്മാള്‍ സന്നിധിയില്‍' വിളക്കുകള്‍ കത്തിച്ചു വച്ച് നില്‍ക്കുന്നത് കണ്ടു.ഷണ്മുഖ പത്നിയായ വള്ളി ദേവി ,പിള്ളയാറെ (ഗണപതി ) കണ്ടു ഭയന്നോടി ഒളിച്ചിരുന്ന ഗുഹയാണത്രെ ഇത്.ഏതായാലും ഗുഹക്കുള്ളില്‍ സാമാന്യം ചൂട് ഉണ്ട്,സ്ഥലക്കുറവും. ഹരിക്കുട്ടന്‍ ചേട്ടന്‍ കുറെ അര്‍ച്ചനകള്‍ നടത്തി അതിന്‍റെ പണവും കൊടുത്ത് ദേവിയെ വണങ്ങി ഞങ്ങള്‍ പുറത്തിറങ്ങി.

    ഗുഹാ ദര്‍ശനം കഴിഞ്ഞ് നേരെ ശെന്തില്‍ ആണ്ടവ സന്നിധിയിലേക്കാണ് പോയത്.ക്ഷേത്രത്തിന് മുന്‍വശത്ത് ബംഗാള്‍ ഉള്‍ക്കടല്‍  പരന്നുകിടക്കുന്നു.സമുദ്ര തീരത്താണെങ്കിലും ശുദ്ധജലം ലഭിക്കുന്ന ഒരു കിണര്‍ ക്ഷേത്രത്തിന്‍റെ സമീപത്തുണ്ട്. ചെരിപ്പുകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് ഉള്ളിലേക്ക് പ്രവേശിക്കുവാന്‍ ചെല്ലുമ്പോള്‍ കവാടത്തില്‍ ചുവന്ന നിറമുള്ള ഷാളും പുതച്ച് ഒരു  പിടിയാന ഭക്തജനങ്ങളെ അനുഗ്രഹിച്ചു തലയും കുലുക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ഒരാള്‍ക്ക്‌ നൂറു രൂപ കൊടുത്താല്‍ സ്പെഷ്യല്‍ ദര്‍ശനം ലഭിക്കുമെന്ന് പറഞ്ഞ് ഹരിച്ചേട്ടന്‍ അതിനുള്ള ടിക്കറ്റ് എടുത്ത്,ഞങ്ങള്‍ അകത്തേക്ക് നടക്കുന്ന സമയത്ത് അകത്തളത്തില്‍ ഒഴിഞ്ഞ ഒരു മൂലയില്‍ ഒരു ശ്വാന യുവതി കണ്ണ് വിരിയാത്ത നാലഞ്ചു കുഞ്ഞുങ്ങളുമായി പ്രസവാവശതയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു വിഷമം തോന്നി.പരിശുദ്ധമായ ഒരു ക്ഷേത്ര സങ്കേതത്തില്‍ എന്തുകൊണ്ട് സുരക്ഷാ ജീവനക്കാര്‍ ഇങ്ങനെ അനുവദിച്ചു എന്ന്‍ ഞാന്‍ സ്വയം ആലോചിച്ചു. സാധാരണയായി ഇങ്ങനെയുള്ള ജീവ ജാലങ്ങളെ ക്ഷേത്രത്തിനുള്ളിലേക്ക്  കടത്തിവിടാറില്ലല്ലോ...ആ എന്തോ ഇത് അത്ര ശരിയായി തോന്നിയില്ല,പോകട്ടെ നമ്മള്‍ സ്വാമിയെ കാണുവാന്‍ വന്നു ,കാണുക വണങ്ങുക പോകുക അത്രമാത്രം മതിയല്ലോ...അങ്ങനെ കരുതി മുന്നോട്ടു നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ടിക്കറ്റ് പരിശോധിച്ച ജീവനക്കാര്‍ നേരെ മുരുക സ്വാമിയുടെ തൊട്ടടുത്തു ചെന്നെത്തുവാനുള്ള വഴിയിലേക്ക് ഞങ്ങളെ നയിച്ചു.സ്പെഷല്‍ ദര്‍ശനമായത് കൊണ്ട്  കൈലാസേശ്വരനായ മഹാദേവന്‍റെ സര്‍വ്വ സൈന്യാധിപനും,ജ്യോതിഷിയും, കാരുണ്യ മൂര്‍ത്തിയുമായ  ഷണ്മുഖസ്വാമിയുടെ അനുഗ്രഹ വര്‍ഷം ചൊരിയുന്ന കമനീയ വിഗ്രഹം ആവോളം കണ്ടു വണങ്ങാന്‍ സാധിച്ചു.അവിടെ നിന്ന് നടന്നെത്തിയത്‌ വള്ളി,ദേവയാനി സഹിതനായ ഷഡാനന്‍റെ മുന്നിലും ,തുടര്‍ന്ന്,മുരുക സ്വാമിയുടെ പത്നിമാരായ വള്ളി ദേവിയെയും, ദേവയാനി ദേവിയെയും പ്രത്യേകമായി പ്രതിഷ്ടിച്ച ശ്രീകോവിലുകളുടെ മുന്നിലേക്കാണ്‌.ശൂരസംഹാര മൂര്‍ത്തി എന്ന്‍ തമിഴില്‍ എഴുതി വച്ചിരുന്ന ഒരു ബോര്‍ഡ് ഞാന്‍ കഷ്ടപ്പെട്ടു വായിച്ചെടുത്തു.അവിടെ പോയി ദര്‍ശനം നടത്തിയെങ്കിലും കാര്യമൊന്നും മനസ്സിലാകാതെ ഉള്ളിലെ കാഴ്ചകള്‍ അവസാനിപ്പിച്ചു പുറത്തേക്കിറങ്ങി.ഭക്തജനങ്ങള്‍ക്ക് ഇരിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന മാര്‍ബ്ബിള്‍ തിട്ടകളിലിരുന്ന് കടല്‍ക്കാറ്റേറ്റ് പുറം കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് അല്‍പനേരം ഇരുന്നു.അതോടെ കൈനോട്ടക്കാരികളുടെ ഒരു പറ്റം തന്നെ ഞങ്ങളെ വളഞ്ഞു.കടും നിറത്തിലുള്ള ചേലകളും ചുറ്റി മൂക്കുകുത്തിയുമിട്ട് ഒരു സഞ്ചിയും തൂക്കി നമ്മുടെ ഭാവിയും ഭൂതവുമെല്ലാം പറയുവാന്‍ വെമ്പി നില്‍ക്കുകയായിരുന്നു അവര്‍. കഴിഞ്ഞത് കഴിഞ്ഞു ,ഇനി വരാനുള്ളത് എന്തായാലും ഇരുകരങ്ങളും നീട്ടി സ്വീകരിക്കാന്‍ തയ്യാറുള്ള ഞങ്ങള്‍ അവരുടെ വലയില്‍ വീഴാന്‍ പോയില്ല.ഹരിച്ചേട്ടന്‍ ദക്ഷിണ വച്ച് കൈ നോക്കിച്ചു,'ഐശ്വര്യമാന കൈ,ഭാഗ്യമുള്ള കൈ,ഉങ്കള്‍ മനൈവി മകാലച്മി' എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകള്‍ കഴിഞ്ഞ് 'ഉങ്കള്‍ക്ക്‌ ഒടമ്പ് വലി ഇരുക്ക്, ശരിതാനാ' എന്ന്‍ ചോദിച്ചു...പിന്നല്ല വലിയ കണ്ടുപിടിത്തമാ ..അറുപതു കഴിഞ്ഞ ഒരാളിന് ദേഹം വേദന ഉണ്ടെന്ന് കൈരേഖ നോക്കി വേണം കണ്ടുപിടിക്കാന്‍ ,ചുമ്മാ തട്ടിപ്പേ,... ഹരിച്ചേട്ടന് ആകെ ഒരു മകളെ ഉള്ളൂ അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു മക്കളും ഉണ്ട്,ഒന്നും അറിയാത്ത മട്ടില്‍ മക്കളുടെ കാര്യവും കല്യാണം എന്ന് നടക്കുമെന്നും മറ്റും കൈ നോക്കിയ 'യശക്കി അമ്മാളിനോട്' അവരെ പരീക്ഷിക്കാനായി ചോദിച്ചു.സൂത്രശാലിയായ അവര്‍ 'അത് ഉങ്കള്‍ മനൈവി കൈ പാത്താ താന്‍ തെരിയും'എന്ന് മറുപടിയും പറഞ്ഞു.പെരുംകള്ളി... അപ്പോള്‍ ഒരു കൈ കൂടി നോക്കി പൈസ വാങ്ങാമല്ലോ,അതെന്താ എന്‍റെ കൈ നോക്കിയാല്‍ അറിയാത്തത് എന്ന് ചേട്ടന്‍ ചോദിച്ചു.അത് പറ്റില്ല പെണ്ണുങ്ങളുടെ കൈ നോക്കിയാലെ മക്കളുടെ കാര്യം അറിയാന്‍ പറ്റൂ എന്നവര്‍ തീര്‍ത്തു കാച്ചി,ആണുങ്ങള്‍ക്ക് എവിടെ വേണമെങ്കിലും സം ...ബന്ധം ആകാമല്ലോ അതാണ്‌ അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്നു പറഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി ആര്‍ത്തു ചിരിച്ചു.ക്ഷേത്ര പരിസരത്തും ഗോപുരങ്ങളുടെയും ,മതിലുകളുടെയും ,മണ്ഡപങ്ങളുടെയും മുകളിലും ,കൈനോട്ടക്കാരികളെ പോലെ മയിലുകള്‍ സ്വൈര്യ വിഹാരം നടത്തുന്ന കാഴ്ച നയനാനന്ദകരമായിരുന്നു.ആ സമയത്ത് സുബ്രഹ്മണ്യസ്വാമിയെ ഭാര്യമാരോടൊപ്പം ഒരു പല്ലക്കില്‍ പുറത്തേക്ക് എഴുന്നെള്ളിച്ചു കൊണ്ട് വന്നത് കാണുവാന്‍ സാധിച്ചത് ഭാഗ്യമായി തോന്നി.ഏഴെട്ടു പേര് കൂടി വഹിച്ചു കൊണ്ട് വന്ന ആ പല്ലക്കിന് എത്ര ഭാരം ഉണ്ടെന്ന് അവരുടെ മുഖഭാവവും ശരീരത്തിന്‍റെ ആയാസവും കണ്ടപ്പോള്‍ മനസ്സിലായി.

 പിറ്റേദിവസം പൌര്‍ണ്ണമിയായിരുന്നതിനാല്‍ വൃത്തമൊത്ത ചന്ദ്രബിംബം വാനിലുയര്‍ന്നു ,വാരിധിയില്‍ തന്‍റെ പ്രതിബിംബം പ്രതിഫലിപ്പിച്ച് ശോഭയോടെ നിലകൊണ്ടു.ക്ഷേത്ര പരിസരത്ത് നിന്ന് മടങ്ങിയ ഞങ്ങള്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുവാനായി മുറിയിലേക്ക് പോയി.
വ്യാഴത്തിന്‍റെ അല്ലെങ്കില്‍ ഗുരു ഭഗവാന്‍റെ മൂലസ്ഥാനമായ തിരുച്ചെന്തൂരിലെ കടല്‍ത്തീരത്ത് വച്ച് ശിവപുത്രനായ ഷണ്മുഖന്‍ ,അഞ്ചു ദിവസത്തെ വ്രതമനുഷ്ടിച്ചിട്ട് ആറാം ദിവസം,മാതാവായ പാര്‍വതീദേവി കൊടുത്ത വേല് കൊണ്ട് 'ശൂരപാദന്‍' എന്ന അസുരനെ നിഗ്രഹിക്കുകയുണ്ടായി.ഈ ദിവസം സ്കന്ദ ഷഷ്ടിയായി വൃതമെടുത്ത് ഭക്തര്‍ ആചരിച്ചു  വരുന്നു.ശൂരനെ സംഹരിച്ച മൂര്‍ത്തിയാണ് 'ശൂരസംഹാര മൂര്‍ത്തിയായി' ഉള്ളില്‍ പ്രതിഷ്ടിക്കപ്പെട്ടിരുന്നത് എന്ന ഐതീഹ്യം യാത്ര കഴിഞ്ഞു വന്നതിന് ശേഷം തമിഴ്നാട് സ്വദേശിയായ എന്‍റെ സുഹൃത്ത് ആശയില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള ഈ പുണ്യ പുരാതന ക്ഷേത്രം ഡച്ച് കാരും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള യുദ്ധ സമയത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്കരാല്‍ വളയപ്പെട്ടു.പിന്നീട് നാട്ടുകാര്‍ ക്ഷേത്രത്തെ ഡച്ച്‌ കാരില്‍ നിന്ന് മോചിപ്പിക്കാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിജയം കൈവരിക്കാന്‍ പ്രയാസപ്പെട്ടു.ഒടുവില്‍ നായിക്ക് ഭരണാധികാരിയുടെ ഉത്തരവ്  പ്രകാരം ഡച്ച് കാര്‍ക്ക് ക്ഷേത്രം വിടേണ്ടി വന്നെങ്കിലും അവര്‍ മുരുകസ്വാമിയുടെ വിഗ്രഹവും എടുത്തുകൊണ്ടാണ് പോയത്.കടല്‍ വഴിയുള്ള ആ യാത്രയില്‍  വലിയ കൊടുങ്കാറ്റ് വീശിയടിച്ചു  അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും യാത്ര തുടരാനാകാതെ അവര്‍ വിഷമിക്കുകയും ചെയ്തതോടെ,തെറ്റ് മനസ്സിലാക്കി അവര്‍ വിഗ്രഹം കടലില്‍ ഉപേക്ഷിക്കുകയും ചെയ്തു.അതോടെ കൊടുങ്കാറ്റ് അവസാനിച്ച് കടല്‍ ശാന്തമാകുകയും  അവര്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്തുവത്രേ. പിന്നീട് വടമലിയപ്പാപിള്ളൈ എന്ന കറ തീര്‍ന്ന മുരുകഭക്തന് ശെന്തില്‍ ആണ്ടവന്‍ സ്വപ്ന ദര്‍ശനം കൊടുത്തുവെന്നും വിഗ്രഹം കടലില്‍ കിടക്കുന്ന വിവരവും സ്ഥലവും അരുളിച്ചെയ്തുവെന്നുമാണ് ഐതീഹ്യം.ദര്‍ശനം ലഭിച്ച അദ്ദേഹം ഒരു ചെറിയ വഞ്ചിയില്‍ ,സ്വപ്നത്തില്‍ സ്വാമി പറഞ്ഞു കൊടുത്ത സ്ഥലത്ത് എത്തി വിഗ്രഹം കണ്ടെടുത്തു കൊണ്ടു വന്ന് പ്രതിഷ്ടിച്ചെന്നുമാണ് ക്ഷേത്ര പുരാണം.ഇതെല്ലാം ചുവര്‍ച്ചിത്രങ്ങളായി ക്ഷേത്രത്തിനുള്ളില്‍  ആലേഖനം ചെയ്തിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്.
സ്കന്ദ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ മഹാക്ഷേത്ര ദര്‍ശനം നടത്തുവാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞങ്ങളുടെ മനസ്സ്,സ്കന്ദവാഹനമായ മയിലുകലെപ്പോലെ ആനന്ദ നൃത്തമാടുകയാണ്.ചരിത്ര നിര്‍മ്മിതികളും,പുരാണ കഥകളും ,ഐതീഹ്യങ്ങളും എല്ലാം മനുഷ്യനെ നന്മയിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്.അത് നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മളും.  
24/09/2019

2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച


അഞ്ചുതെങ്ങ് കോട്ട
യാദൃശ്ചികമായി കാണുവാനിടയായ ഒരു ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അഞ്ചുതെങ്ങില്‍ ഒരു പഴയ  കോട്ട ഉണ്ടെന്ന്  അറിയുവാന്‍  സാധിച്ചത്.സമീപ ഭാവിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ,ചെറുതെങ്കിലും മനോഹരമായ ഈ കോട്ട ഒന്ന് സന്ദര്‍ശിക്കണമെന്ന് അപ്പോള്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയിരിക്കെ അതിനടുത്തുള്ള ചിറയിന്‍കീഴ്‌ ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ വച്ച് നടക്കുന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍  ക്ഷണം ലഭിച്ചു. മലയാള ചലച്ചിത്ര മേഖലയിലെ നിത്യഹരിത നായകനായിരുന്ന യശ:ശരീരനായ പ്രേം നസീറിന്‍റെ ജന്മ നാടായ ചിറയിന്‍കീഴ്‌ എന്ന സ്ഥലം തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ടെങ്കിലും ഞാന്‍ അവിടെ പോയിട്ടുണ്ടായിരുന്നില്ല.ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ അഞ്ചുതെങ്ങിലെ കോട്ട നില്‍ക്കുന്ന സ്ഥലത്ത്  എത്താം .വിവാഹവും ,സദ്യയും കഴിഞ്ഞ്   ഞങ്ങള്‍ കോട്ട കാണുവാനായി പോയി.
                                                ശാര്‍ക്കര ദേവീ ക്ഷേത്രം 

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്‌ താലൂക്കില്‍ പെട്ട കടലോര ഗ്രാമമായ അഞ്ചുതെങ്ങില്‍ ബ്രിട്ടീഷ്  ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക്( EIC) വ്യാപരാവശ്യത്തിനായി ആറ്റിങ്ങല്‍ റാണി കല്‍പ്പിച്ചു നല്‍കിയ  സ്ഥലത്ത് AD 1695 ലാണ് കോട്ട നിര്‍മ്മിക്കപ്പെട്ടത്.  ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന കപ്പലുകള്‍ക്ക് സിഗ്നല്‍ നല്‍കാന്‍ ഉപയോഗിച്ചിരുന്ന കോട്ട  മലബാര്‍ തീരത്ത്‌ കമ്പനിയ്ക്ക് ആദ്യമായി ലഭിച്ച സ്ഥിരം താവളമായിരുന്നു .ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ച ഈ കോട്ട കൂടാതെ ഒരു ഫാക്ടറിയും,കോടതിയും പണിയാന്‍ റാണി കമ്പനിക്ക് അനുവാദം കൊടുത്തിരുന്നു.വീണ്ടും റാണിയെ പ്രീതിപ്പെടുത്തി കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടുവാനായി സമ്മാനങ്ങളുമായി കമ്പനിക്കാരായ കുറേപ്പേര്‍ പോകുന്നതറിഞ്ഞു നാട്ടുകാരായ രാജ്യസ്നേഹികള്‍ അവരെ തടഞ്ഞു.’ഒട്ടകത്തിന് സ്ഥലം കൊടുക്കുന്നത്’ പോലെ ഇവര്‍ കയറിക്കയറി രാജ്യം കയ്യേറാതിരിക്കാന്‍ രാജാവിന്‍റെയും ,രാജ്യത്തിന്റെയും സംരക്ഷണ ചുമതല ഏറ്റെടുത്തിരുന്ന നാട്ടുപ്രമാണികളും നാട്ടുകാരും കൂടി കമ്പനിപ്പടയെ ആക്രമിച്ചു കൊന്നൊടുക്കിയതിനു ശേഷം അവര്‍ കോട്ടയും ആക്രമിക്കുവാന്‍ തുനിഞ്ഞുവെന്നാണ് പറഞ്ഞു കേട്ടത്.ഭാരതത്തിന്റെ ആദ്യത്തെ സ്വാതന്ത്ര്യ സമരമായി ഈ പോരാട്ടത്തിനെ  വിശേഷിപ്പിച്ചു വരുന്നു.
                                       കോട്ടയുടെ പ്രവേശന കവാടം 
                                       കോട്ടയ്ക്ക്  സമീപമുള്ള ലൈറ്റ് ഹൌസ്
                                                      കോട്ടയുടെ ഉള്‍വശം 
                                                കോട്ടയുടെ ഉള്‍വശം 
                                      ഒടിഞ്ഞു വീണു കിടക്കുന്ന മരത്തൂണ്
                             കോട്ടയുടെ പിന്‍ഭാഗം അറേബ്യന്‍ സമുദ്രം
സമുദ്രമുഖത്തേക്ക്  ഉന്നം വച്ച്  ഇരുപത് പീരങ്കികള്‍ സ്ഥാപിച്ചിരുന്ന കോട്ടയില്‍ ,നാന്നൂറ് ബ്രിട്ടീഷ്   പട്ടാളക്കാര്‍ വരെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.കൂടാതെ കോട്ടയുടെ  പുറം മതിലിനും ഉള്ളിലെ മതിലിനും ഇടയിലായി എട്ടു പീരങ്കികളും സ്ഥാനം പിടിച്ചിരുന്നുവത്രേ. കോട്ടയില്‍ അവസാനം താമസിച്ചത്  John Tady Dyne എന്ന ഇംഗ്ലീഷ് കാരന്‍ ആയിരുന്നുവെന്ന് ചരിത്രം പറയുന്നു. 
മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ ഇവിടത്തെ ജനങ്ങള്‍ക്കായി  കോട്ടയോടു ചേര്‍ന്നു തന്നെ ഒരു പള്ളിയും,സ്ക്കൂളും പ്രവര്‍ത്തിച്ചു വരുന്നു.വളരെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന  കോട്ട ഇപ്പോള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് വൃത്തിയാക്കി “സംരക്ഷിത സ്മാരകമായി” പരിപാലിച്ചു വരുന്നു.കപ്പലില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്ന  ഒരു തുരങ്കം,പിന്നീട്  സ്ഥിരമായി  അപകടങ്ങള്‍ ഉണ്ടാക്കിയിരുന്നതിനാല്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്,.കപ്പലുകള്‍ക്ക് വഴികാട്ടിയായി നിന്നിരുന്ന കൂറ്റന്‍ ലൈറ്റ് ഹൌസും ,പുല്‍ത്തകിടികളും, പൂച്ചെടികളും,തണല്‍ മരങ്ങളും,വള്ളിക്കുടിലുകളും വച്ച് പിടിപ്പിച്ച് മനോഹരമാക്കിയ കോട്ടയെ ആകെയൊന്നു ചുറ്റിക്കണ്ടു.മുകളിലേക്കുള്ള പടിക്കെട്ടുകള്‍ കയറി ചെല്ലുമ്പോള്‍ ദൂരെ അറേബ്യന്‍ കടലും,അരികില്‍ മുക്കുവ വസതികളും തെങ്ങിന്‍ നിരകളും കാണാം.കോട്ടമുകളില്‍ ഒരിടത്ത് മരം കൊണ്ടുള്ള ഒരു വലിയ സ്തംഭം വീണു കിടക്കുന്നത് കണ്ടു.വിശദ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പറ്റിയ ആരെയും അവിടെയെങ്ങും കണ്ടതുമില്ല.വെയിലിന്റെ കാഠിന്യം കണക്കിലെടുത്ത്  ,ആ ചരിത്ര സ്മാരകത്തോട്‌ വിടപറഞ്ഞ് ഞങ്ങള്‍ മടങ്ങി.   

20/08/2019