2019, ജൂൺ 4, ചൊവ്വാഴ്ച



                                           കനാല്‍ ക്രൂയിസ് -മണ്‍റോ തുരുത്ത്
                                          
                                             -നന്ദ-     അഷ്ടമുടിക്കായലും,കല്ലടയാറും അതിരിടുന്ന മനോഹരമായ ഗ്രാമം-തിരുവിതാംകൂറിന്‍റെ റസിഡന്‍റ് സായിപ്പായിരുന്ന കേണല്‍ ജോണ്‍ മണ്‍റോയുടെ സ്മരണാര്‍ത്ഥം നാമകരണം ചെയ്തിട്ടുള്ള മണ്‍റോ തുരുത്ത്.കൊല്ലം ജില്ലയിലെ എട്ടോളം ദ്വീപുകളില്‍ പെട്ട,പതിമൂന്നു സ്ക്വയര്‍ കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ഈ ചെറിയ തുരുത്ത് സമീപ കാലത്താണ് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. പെരുങ്ങളം, പട്ടംതുരുത്ത്,പേഴംതുരുത്ത് തുടങ്ങിയവയാണ് മറ്റു ചെറു ദ്വീപുകള്‍. ഞങ്ങളുടെ വാസസ്ഥലമായ മാവേലിക്കരയില്‍ നിന്ന് നാല്‍പ്പത്തി മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ സ്ഥലത്തെ ചെറിയ റെയില്‍വേ സ്റ്റേഷനിലൂടെ എത്രയോ തവണ കടന്നു പോയിരിക്കുന്നു.വരിവരിയായി നില്‍ക്കുന്ന കേരവൃക്ഷങ്ങള്‍ക്ക് ചുറ്റും കളം വരച്ചത് പോലെയുള്ള ചെറു തോടുകളും,അതില്‍ അങ്ങിങ്ങ് വിശ്രമിക്കുന്ന കൊതുമ്പു വള്ളങ്ങളും,.... അതല്ലാതെ വലിയ ആര്‍ഭാടങ്ങളോ ആകര്‍ഷണീയതയോ ഒന്നും പ്രകടമല്ലാതിരുന്ന ഒരു സ്ഥലം- കൊല്ലത്ത് നിന്ന് ജോലി കഴിഞ്ഞു വരുമ്പോള്‍ ട്രെയിന്‍ ക്രോസ്സിങ്ങിനു പിടിച്ചിടുന്ന സമയത്ത് കൂട്ടുകാരുമൊത്ത് കൊച്ചുവര്‍ത്തമാനം പറഞ്ഞ് അല്‍പ്പ നേരം ആ സ്റ്റേഷനില്‍ ചിലവഴിച്ചിട്ടുണ്ട്.വലിയ പരിഷ്ക്കാരം ഒന്നും ഇല്ലാത്തൊരു സ്ഥലമെന്ന് അന്ന് തോന്നിയിരുന്നുവെങ്കിലും ഇന്ന് സ്ഥിതിയൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു,ഗ്രാമം വിനോദസഞ്ചാര കേന്ദ്രമായി ഉയരാന്‍ തുടങ്ങിയിരിക്കുന്നു,നന്നായിരിക്കട്ടെ, നമ്മുടെ നാടിന്‍റെ സൗന്ദര്യ സ്രോതസ്സുകള്‍ ലോകം അറിയട്ടെ..അങ്ങനെ നാം ഉയര്‍ച്ചയിലേക്ക് കുതിക്കട്ടെ!!!

ഈയിടെ കണ്ട ഒരു സുഹൃത്തിന്‍റെ വിവരണത്തിലൂടെയും, ടെലിവിഷന്‍ പ്രോഗ്രാമിലൂടെയുമാണ് മണ്‍റോ തുരുത്തില്‍ കനാല്‍ ക്രൂയിസ് ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യം ഞങ്ങള്‍ അറിഞ്ഞത്.വലിയ തയ്യാറെടുപ്പുകള്‍ ഒന്നും ആവശ്യമില്ലാത്തതിനാല്‍ പെട്ടെന്ന് തന്നെ അവിടേയ്ക്കുള്ള യാത്രാ പരിപാടി തീരുമാനിക്കുകയായിരുന്നു.കൊല്ലം ആസ്ഥാനമായുള്ള ടൂറിസം ഓഫീസുമായി (DTPC) ബന്ധപ്പെട്ട് വിശദ വിവരങ്ങള്‍ ആദ്യം തന്നെ അറിഞ്ഞു വച്ചു.കൊല്ലം ബസ് സ്റ്റാന്‍റിനടുത്തുള്ള പ്രധാന ഓഫീസില്‍ എത്തിയാല്‍ സഞ്ചാരികള്‍ക്ക് യാത്രയുടെ വിവിധ പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌. രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച് അഞ്ചു മണിയോടെ അവസാനിക്കുന്ന ഹൗസ് ബോട്ട് സര്‍വ്വീസ് അവിടെ ലഭ്യമാണ്.കൊല്ലത്ത് നിന്നും പുറപ്പെട്ട് സാമ്പ്രാണി ഐലന്‍ഡ്‌,മണ്‍റോ ഐലന്‍ഡ്‌ ,അങ്ങനെ മറ്റനേകം ചെറു ദ്വീപുകള്‍ എല്ലാം ചുറ്റിക്കറങ്ങി അഷ്ടമുടിക്കായലിലൂടെ സഞ്ചരിച്ച് തിരിച്ചെത്തുന്നതിനു നാലു പേര്‍ക്ക് 6000 രൂപയും 18 ശതമാനം ടാക്സും ആണ് ചാര്‍ജ്ജ്. അതില്‍ കൂടുതലുള്ള ഓരോ ആള്‍ക്കും 400 രൂപ ഈടാക്കും.വെല്‍ക്കം ഡ്രിങ്ക്,മത്സ്യം,ചിക്കന്‍ ഇവ ഉള്‍പ്പെട്ട ഉച്ചഭക്ഷണവും  വൈകുന്നേരത്തെ ചായയും പലഹാരവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.എന്നാല്‍ മണ്‍റോ തുരുത്തിലെ കനാലുകള്‍ തീരെ ചെറുതായതിനാല്‍ ഹൗസ് ബോട്ടില്‍ വരുന്ന സഞ്ചാരികളെ ചെറിയ വള്ളങ്ങളില്‍ കയറ്റി കനാല്‍ പ്രദിക്ഷണം നടത്തി വീണ്ടും തിരിച്ച് ബോട്ടിലേക്ക് കയറ്റിയിട്ടാണ് കായല്‍ യാത്ര തുടരുക..ജലയാത്രകള്‍ കൂടാതെ മറ്റ് പാക്കേജുകളും വിനോദ സഞ്ചാരികള്‍ക്ക് അവിടെ നിന്നും തിരഞ്ഞെടുക്കാം.ഒരു മുഴുവന്‍ ദിവസ പരിപാടിയില്‍ തത്കാലം താത്പര്യമില്ലാത്തതിനാല്‍,തുരുത്തില്‍ തന്നെ ഒന്നര വര്‍ഷം മുന്‍പ് തുടങ്ങിയിട്ടുള്ള സബ് ഓഫീസ്സിലേക്കാണ് ഞങ്ങള്‍ റെയില്‍ മാര്‍ഗ്ഗം പോയത്.എക്സ്പ്രസ്സ് ട്രെയിനുകള്‍ക്കൊന്നും സ്റ്റോപ് ഇല്ലാത്ത ആ ചെറിയ സ്റ്റേഷനിലേക്ക് പോകാനായി പാസഞ്ചര്‍ ട്രെയിന്‍ ആയ മെമുവില്‍ കയറി യാത്ര തിരിച്ചു .ഒരാള്‍ക്ക് വെറും പത്തു രൂപ ടിക്കറ്റെടുത്താല്‍ നാല്‍പ്പത്തി അഞ്ചു മിനിട്ട് കൊണ്ട് മണ്‍റോ തുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്താം.യാതൊരു തിക്കും തിരക്കുമില്ലാത്ത ശാന്ത സുന്ദരമായ ഗ്രാമ പ്രദേശത്തെ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള ടൂറിസം സബ് ഓഫീസ് ലക്ഷ്യമാക്കി നടന്നു.ടൂറിസം ഓഫീസ്സിലേക്ക് പോകുവാന്‍സ്റ്റേഷന് സമീപത്തു നിന്ന് ഓട്ടോ റിക്ഷകളും,എപ്പോഴെങ്കിലുമൊക്കെ സര്‍വീസ് നടത്തുന്ന ടൌണ്‍  ബസ്സുകളും  ലഭിക്കും.പോകുന്ന വഴിയില്‍ വച്ച് ടൂറിസം ഓഫീസില്‍ ട്രെയിനി ആയി ജോലി ചെയ്യുന്ന നിഖില്‍ എന്ന ചെറുപ്പക്കാരന്‍ ഞങ്ങളെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു.തലേ ദിവസം കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ചിരുന്ന ഞങ്ങള്‍ എത്തുന്ന കാര്യം ചുമതലപ്പെട്ട ആള്‍ സബ് ഓഫീസിന്‍റെ ചാര്‍ജ്ജുള്ള ഇദ്ദേഹത്തെ അറിയിച്ചിരുന്നുവത്രേ. അതുകൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി.
                   കല്ലടയാറ്

അമൃത സമാനമായ ജലം നിറഞ്ഞൊഴുകുന്ന കല്ലട ആറിന്‍റെ സമീപത്തു കൂടി കുളിര്‍ കാറ്റേറ്റു കൊണ്ടുള്ള നടത്തം കൊണ്ട് ഊര്‍ജ്ജസ്വലരായ ഞങ്ങള്‍ ഒന്നര കിലോമീറ്റര്‍ ദൂരം നടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിയത് അറിഞ്ഞതേയില്ല.ചെറിയ തോടിന്‍റെ കരയിലുള്ള വളരെ ചെറിയ ഓഫീസില്‍ നിഖിലും,മെയിന്‍റനന്‍സ് സ്റ്റാഫായ ഒരു വനിതയും കൂടി ഞങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. നിഖിലിന്‍റെ മേശയും കസേരയും കൂടാതെ,സന്ദര്‍ശകര്‍ക്കായി രണ്ടു കസേരകള്‍,കുറേ ലൈഫ് ജാക്കറ്റുകള്‍,ഒരു ടി വി ,ഇതൊക്കെയായിരുന്നു ആ ചെറിയ സ്ഥാപനത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്.പരമാവധി അഞ്ചു പേര്‍ക്ക് ഇരിക്കാവുന്ന ചെറിയ വള്ളങ്ങളില്‍ പത്തു മണിക്കാണ് ക്രൂയിസ് ആരംഭിക്കുന്നത്.നിഖിലുമായി കാര്യങ്ങള്‍ സംസാരിച്ചിരിക്കെ, വെയില്‍ ഉറയ്ക്കുന്നതിനു മുന്‍പ് യാത്ര ആരംഭിക്കാമെന്ന നിര്‍ദ്ദേശവുമായി തുഴക്കാരനായ സുദര്‍ശനന്‍ ചേട്ടന്‍ ആദ്യ യാത്രക്കാരായ ഞങ്ങളെയും കൊണ്ട് പോകാന്‍ തയ്യാറായി വന്നു.രണ്ടു മണിക്കൂറാണ് കറക്കം,ഒരാള്‍ക്ക്‌ 300 രൂപയാണ് ചാര്‍ജ്ജ്. ലൈഫ് ജാക്കറ്റുകള്‍ വള്ളത്തില്‍ വച്ചിട്ട്,രണ്ടു തൊപ്പികളും തന്ന് യാത്രാമംഗളങ്ങള്‍ ആശംസിച്ചു കൊണ്ട് നിഖില്‍ ഞങ്ങളെ വള്ളത്തില്‍ കയറാന്‍ സഹായിച്ചു.ഉപ്പ് രസമുള്ള പച്ച നിറമുള്ള ജലത്തില്‍ വിശ്രമിച്ചിരുന്ന ആ ചെറു തോണി ഞങ്ങളുടെ പാദസ്പര്‍ശം കൊണ്ട് ചെറുതായി ഒന്ന്  ആടിയുലഞ്ഞപ്പോള്‍ കുറച്ചു ഭയം തോന്നാതിരുന്നില്ല.വേനല്‍ക്കാലം ആയിരുന്നെങ്കിലും ഭാഗ്യം കൊണ്ട് അന്ന് വലിയ വെയില്‍ ഇല്ലായിരുന്നു,അല്ലെങ്കിലും യാത്ര തുടങ്ങിയാല്‍ പിന്നെ തോടിന് മുകളിലേക്ക്  ചെരിഞ്ഞു നില്‍ക്കുന്ന മരക്കൂടാരത്തിനടിയിലൂടെ പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ച് സുഖമായി പോകുവാനാകുമല്ലോ.
ടൂറിസം ഓഫീസും ബോട്ട് മാനും

ഒരു വലിയ കഴ വെള്ളത്തില്‍ ഊന്നി ബോട്ട് മാന്‍ ചേട്ടന്‍ വള്ളം മുന്നോട്ട് നയിച്ചു.ഇരുവശങ്ങളിലും ഗ്രാമീണരുടെ ഭവനങ്ങളും,കാലിവളര്‍ത്തലും,കോഴി,താറാവ് കൃഷികളും കാണാമായിരുന്നു.നീന്തിവരുന്ന താറാക്കൂട്ടങ്ങളും,ചിറകു വിരിച്ചു വിശ്രമിക്കുന്ന നീര്‍ക്കാക്കകളും,മത്സ്യമെന്ന ഒറ്റ ഉന്നവുമായി ധ്യാനത്തിലിരിക്കുന്ന ബകങ്ങളും,കൊക്കിലൊതുങ്ങുന്ന എന്തിനെയും റാഞ്ചിയെടുക്കാനായി ചെറുവിമാനങ്ങള്‍ പോലെ പറക്കുന്ന പരുന്തുകളും സാധാരണ കാഴ്ചകളായിരുന്നു.മുളംകൂട്ടങ്ങളും,വള്ളിപ്പടര്‍പ്പുകളും എത്തി നോക്കി നില്‍ക്കുന്ന തോടിന്‍റെ വശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരുന്നത് കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.മാലിന്യ സംസ്കരണ സംവിധാനങ്ങളും ,മാനസികോന്നമനവും നിലവാരത്തിലെത്തിയാല്‍ മാത്രമേ നമ്മുടെ രാജ്യം പുരോഗമന പാതയില്‍ ചരിക്കാന്‍ പ്രാപ്തമാകൂ എന്നാണ് അനുമാനം,വൈകാതെ അങ്ങനെയാകട്ടെ എന്നാഗ്രഹിക്കുന്നു.




കക്ക,മത്സ്യങ്ങള്‍,കായലിലെ ചെളി എന്നിങ്ങനെ പല സാധനങ്ങളും  കയറ്റിയ ചെറു തോണികള്‍ തോട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാമായിരുന്നു.കല്ലുവിള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനരികില്‍ കൂടി തുഴയൂന്നി പോകുമ്പോള്‍ നിറയെ കായ്കളുമായി നില്‍ക്കുന്ന ഒരു മരം ചൂണ്ടിക്കാട്ടിക്കൊണ്ട് അതെന്താണെന്നറിയാമോ എന്ന് തുഴക്കാരന്‍ ചേട്ടന്‍ ഞങ്ങളോട് ചോദിച്ചു.ചതുപ്പ് നിലങ്ങളിലും,ജലാശയ തീരങ്ങളിലും വളരുന്ന അധികം വലിപ്പമില്ലാത്ത ഒതളം ആയിരുന്നു അത്.ഇതിന്‍റെ വിത്ത്‌,പട്ട,ഇല ഇവയെല്ലാം ഔഷധ ഗുണമുള്ളവയാണെങ്കിലും സെറിബെറിന്‍,ഒഡോളിന്‍,തെവറ്റിന്‍ എന്നീ വിഷവസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉള്ളില്‍ ചെന്നാല്‍ ച്ഛര്‍ദ്ദിയും വയറ്റിളക്കവും ഉണ്ടാവുകയും ക്ഷീണം മൂര്‍ച്ചിച്ച് മരണപ്പെടുകയും ചെയ്യും.പണ്ട് കാലങ്ങളില്‍ വിഷം വാങ്ങാന്‍ കയ്യില്‍ കാശില്ലാത്ത ആത്മഹത്യാ കുതുകികള്‍ക്ക് ഒതളങ്ങ ഒരാശ്വാസമായിരുന്നു.!!!!





                           ഒതളങ്ങ     
      
                 കല്ലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വേലിയേറ്റ സമയത്ത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതിനാല്‍ തെങ്ങ് മാത്രമേ തുരുത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുകയുള്ളൂ,മറ്റൊന്നും അവിടെ വളരുകയില്ല എന്ന് ഞങ്ങളുടെ വഞ്ചിക്കാരന്‍ പറഞ്ഞു തന്നു. തെങ്ങിന്‍ തടത്തിലിടാന്‍ വേണ്ടിയായിരിക്കാം ഒരാള്‍ ഒറ്റത്തോര്‍ത്തുമുടുത്തു കൊണ്ട് തോട്ടിലിറങ്ങി നിന്ന് ചെളി വാരി എടുക്കുന്നത് കണ്ടു,മറ്റൊരാള്‍ കായലില്‍ നിന്ന് വള്ളത്തില്‍ കുറേ ചെളി കൊണ്ടു വന്നിട്ടിരിക്കുന്നു.ഇവിടെയുള്ള മിക്ക വീട്ടുകാര്‍ക്കും സ്വന്തമായി വള്ളമുണ്ട്,മഴക്കാലത്ത് മാത്രമല്ല റോഡു സൗകര്യം ഇല്ലാതിരുന്ന കാലങ്ങളില്‍ തുരുത്തിനപ്പുറത്തുള്ള ലോകവുമായി ബന്ധപ്പെടാന്‍ ഈ വള്ളങ്ങളാണ് ഗ്രാമനിവാസികളെ അന്നൊക്കെ സഹായിച്ചിരുന്നത്. ആ ശീലം ഇപ്പോഴും തുടര്‍ന്നു പോകുന്നു പാവപ്പെട്ട ആ ദ്വീപ്‌ നിവാസികള്‍. 

പക്ഷിക്കൂടുകള്‍

            ചിറകു വിരിച്ചിരിക്കുന്ന നീര്‍ക്കാക്ക

തെങ്ങുകളിലും മറ്റ് വൃക്ഷ ശിഖരങ്ങളിലും കൂട് കെട്ടി പാര്‍ക്കുന്ന പക്ഷികള്‍ ആഹാരവുമായി വന്ന് കുഞ്ഞുങ്ങളെ വിളിക്കുന്ന വാത്സല്യം തുളുമ്പുന്ന ശബ്ദങ്ങള്‍ക്കൊപ്പം ,അതിര്‍ത്തിരേഖ കടന്നു വരുന്ന മറ്റു പക്ഷികളെ വിരട്ടി ഓടിക്കുന്ന താറാവുകളെയും,പരുന്തുകളെയും എല്ലായിടവും കാണാമായിരുന്നു.പന്നല്‍ എന്ന  ഫേണ്‍ വര്‍ഗ്ഗത്തില്‍പെട്ട (Fern)ഒരു സസ്യവും,.മത്സ്യങ്ങളുടെ പ്രജനന പ്രക്രിയയില്‍ സാരമായ പങ്കു വഹിക്കുന്നതും,പരിപാലിക്കപ്പെടേണ്ടതുമായ കണ്ടല്‍ക്കാടുകളുടെ (Mangrove) ദൃശ്യവും തുരുത്തിന്‍റെ പ്രത്യേകതകളായിരുന്നു.വലിയ വേരുകള്‍ ജലത്തില്‍ പിരിച്ചും ഉറപ്പിച്ചും മത്സ്യങ്ങള്‍ക്ക് ഒരു മണിമേട തന്നെ ഒരുക്കിയിരിക്കുകയായാണ് കണ്ടല്‍ക്കാടുകള്‍.
കണ്ടല്‍ ചെടിയുടെ വേരുകള്‍ പിരിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കുക

                     കണ്ടല്‍ ചെടി
കണ്ടല്‍ സസ്യങ്ങളുടെ മനോഹാരിത ആസ്വദിച്ച് കൊണ്ട് അതിഗംഭീരയായ അഷ്ടമുടിക്കായലിനരികിലേക്കാണ് ഞങ്ങളുടെ യാത്ര. ഇതിനിടെ ഒരു ചാരക്കൊക്ക് പറന്നു വന്ന് ഞങ്ങളുടെ തോണിയുടെ മുന്‍വശത്ത് സ്ഥാനം പിടിച്ചു.ഒരു ഗൈഡിനെ പോലെ അദ്ദേഹം കുറച്ചു നേരം ഞങ്ങളോടൊപ്പം ചിലവഴിച്ചിട്ട് എങ്ങോട്ടോ പറന്നു പോയി. പക്ഷികളുടെ ശബ്ദം ഒഴിച്ചാല്‍ പൊതുവേ നിശബ്ദ സുന്ദരമായ ,അധികം ചൂട് അനുഭവപ്പെടാത്ത,ശാന്തമായ കനാലില്‍ കൂടി കുറെ നേരം അങ്ങനെ യാത്ര ചെയ്തു.അഷ്ടമുടിക്കായലിന്‍റെ വിശാലമായ മാറിലേക്ക്‌ ഈ ചെറിയ ഊന്നു വള്ളത്തില്‍ പോകാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട്,അതിന്‍റെ അരിക് പറ്റി  ആഴക്കൂടുതലില്ലാത്ത സ്ഥലത്തു കൂടി ഒന്ന് ചുറ്റിക്കറങ്ങി വീണ്ടും തോടുകളിലേക്ക് തന്നെ എത്തി.

           ചാരക്കൊക്ക്





തോടുകള്‍ക്ക് കുറുകെ ഉയരം കുറഞ്ഞ ചെറിയ പാലങ്ങള്‍ അങ്ങിങ്ങ് കാണാമായിരുന്നു.ദ്വീപ്‌ നിവാസികള്‍ക്ക് പെട്ടെന്ന് അക്കരെയിക്കരെ പോകുവാന്‍ വേണ്ടി  ഉണ്ടാക്കിയിരിക്കുന്ന ഈ ചെറു പാലങ്ങല്‍ക്കടിയിലൂടെ വള്ളം കടന്നു പോകുമ്പോള്‍ നാം ബഹുമാനപുരസ്സരം തല താഴ്ത്തി വള്ളത്തില്‍ കുമ്പിട്ട്‌  ഇറങ്ങിയിരിക്കണം,അല്ലെങ്കില്‍ പാലം തലയും കൊണ്ട് പൊയ്ക്കളയും. ഇങ്ങനെ കുമ്പിട്ട്‌ കുമ്പിട്ട്‌ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍  കക്കവാരുന്നവരെയും ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന കുട്ടികളെയും, കോരുവല കൊണ്ട് മത്സ്യബന്ധനം നടത്തുന്നവരെയും കണ്ടു.





കോരുവലയുമായി ഗ്രാമീണന്‍




കുറെ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു പോകാതെ കരയെ രക്ഷിച്ചു നിര്‍ത്താന്‍ ഗവണ്മെന്‍റ് തന്നെ കയര്‍വലകള്‍ പാകി ഉറപ്പിച്ചിരിക്കുന്നത് നല്ലതായി തോന്നി.ഒരു സ്ഥലത്ത് പരമ്പരാഗത രീതിയില്‍ കയര്‍ പിരിക്കുന്നതിനുള്ള യന്ത്ര സാമഗ്രികള്‍ വച്ചിരിക്കുന്നത് കണ്ടുവെങ്കിലും ജോലിക്കാരെ ആരെയും തന്നെ കണ്ടില്ല.നല്ല നീളമുള്ള വള്ളമായതിനാല്‍ വളവുകളെടുക്കുമ്പോള്‍ വശങ്ങളില്‍ തട്ടീം മുട്ടീം ആണ് യാത്ര.ഒരു പ്രദേശത്ത് ചെന്നപ്പോള്‍ വശങ്ങളില്‍ നീല വലകള്‍(Net) കൊണ്ട് മൂടിയ മീന്‍ കുളങ്ങള്‍ ദൃശ്യമായി.അതൊന്നു കണ്ടാല്‍ കൊള്ളാമെന്നു പറഞ്ഞപ്പോള്‍ അങ്ങോട്ട്‌ പ്രവേശനം വേണമെങ്കില്‍ ഉടമസ്ഥന്‍റെ അനുവാദം വേണമെന്ന് സുദര്‍ശനന്‍ ചേട്ടന്‍ പറഞ്ഞു, മാത്രവുമല്ല നല്ല വെയില്‍ ഉണ്ടെങ്കില്‍ മാത്രമേ കുളത്തിലെ മത്സ്യങ്ങളെ കാണുവാനാകൂ...പോകട്ടെ അക്കാര്യത്തില്‍ തീരുമാനമായ സ്ഥിതിയ്ക്ക് ജലയാത്ര തുടരുക തന്നെ.യാത്രയ്ക്കിടയ്ക്ക് വള്ളങ്ങളുമായി വരുന്നവരും,ചെളി,കക്ക ഇവ വാരുന്നവരും,തോട്ടിന്‍ കരയ്ക്ക്‌ ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും എല്ലാം തുഴക്കാരന്‍ ചേട്ടന്‍റെ പരിചയക്കാരായിരുന്നു.
കയര്‍ പിരിക്കുന്ന യന്ത്രം- വള്ളം മുന്നോട്ട് പോയ്ക്കഴിഞ്ഞാണ് ഇതു കണ്ടത്,അതുകൊണ്ട് ,ചിത്രം വ്യക്തമല്ലെന്നറിയാം,ദയവായി ക്ഷമിക്കുക.
മീന്‍ കുളം     


വശങ്ങളില്‍ പന്നല്‍ ചെടികള്‍ കാണുക

തോടിന്‍റെ ഇരുകരകരകളിലും സഞ്ചാരികളെ ലക്ഷ്യമിട്ട് ധാരാളം റിസോര്‍ട്ടുകളും,ഹോം സ്റ്റേകളും സ്ഥാനം പിടിച്ചിട്ടുണ്ട്.കുളങ്ങളില്‍ വളര്‍ത്തിയെടുക്കുന്ന മത്സ്യ വിഭവങ്ങള്‍ കൂടുതലും വിദേശീയരും സ്വദേശീയരുമായ വിനോദ സഞ്ചാരികള്‍ക്കായി പാകം ചെയ്യപ്പെടുകയാണെന്നും,വൈകുന്നേരമായാല്‍ സൂര്യാസ്തമയ ദര്‍ശനത്തിനായി ധാരാളം ആളുകള്‍ കായല്‍ യാത്രയ്ക്കായി വരുമെന്നും സുദര്‍ശനന്‍ ചേട്ടന്‍ പറഞ്ഞു.മാത്രവുമല്ല റോഡു ഗതാഗതം പുരോഗമിച്ചതോടെ സഞ്ചാരികളുടെ വരവു വര്‍ദ്ധിക്കുക കാരണം അനവധി വന്‍കിട ഹോട്ടലുകളും,റെസ്റ്റോറന്‍റുകളും പ്രദേശത്ത് പുതുതായി പണിതുയര്‍ത്തിയിട്ടുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.





                   റിസോര്‍ട്ടുകള്‍
കുശലങ്ങള്‍ പറഞ്ഞു കൊണ്ട് ഒരിടത്ത് ചെന്നപ്പോള്‍ കരയിലേക്ക് ചൂണ്ടിക്കൊണ്ട് അയാള്‍ തന്‍റെ വീട് കാട്ടിത്തന്നു.സാമാന്യം നല്ല വീട്,അപ്പോള്‍ അദ്ദേഹത്തിന്‍റെ ജോലിയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ തിരക്കി.മാസത്തില്‍ നാല് ഓഫ്‌ എടുക്കാം,കടും പച്ച നിറത്തിലുള്ള യൂണിഫോമും അത് കഴുകുന്നതിനുള്ള വാഷിംഗ് അലവന്‍സും, പതിനേഴായിരം രൂപ ശമ്പളവും കിട്ടും.മഴക്കാലമായാല്‍ സഞ്ചാരികള്‍ വരാത്തതിനാല്‍ ജോലിയുണ്ടാവില്ലെങ്കിലും ശമ്പളം കിട്ടുമെന്നും ഞങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കഥകളും കാര്യങ്ങളും പറഞ്ഞ് പറഞ്ഞ് പ്രകൃതിമാതാവിന്‍റെ വാത്സല്യമനുഭവിച്ച് യാത്ര തുടങ്ങിയ സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ സമയം ഏതാണ്ട് പന്ത്രണ്ട് മണി.വളരെ നല്ല ഒരു ദിവസം ഞങ്ങള്‍ക്ക് നല്‍കിയ ടൂറിസം ഓഫീസിലെ എല്ലാവരോടും നന്ദി പറഞ്ഞ് അടുത്ത മെമുവില്‍ കയറി വീട്ടിലേക്കു മടങ്ങി. 
സര്‍വ്വ ജീവജാലങ്ങള്‍ക്കും തന്‍റെ വാത്സല്ല്യ ദുഗ്ദ്ധം ചുരത്തി പരിപാലിക്കുന്ന മാതൃസ്വരൂപിണിയായ പ്രകൃതിയെ സ്നേഹിക്കുക, സംരക്ഷിക്കുക,ഒപ്പമുണ്ടാകുക....ബാക്കിയെല്ലാം താനേ വന്നു കൊള്ളും...

21/05/2019