2019, ജനുവരി 11, വെള്ളിയാഴ്‌ച


                  ച്ഛത്രപതി ശിവജിയുടെ നാട്ടില്‍

                                                                                                            -നന്ദ-

പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ സ്ഥലങ്ങളുടെ  വിവരണവുമായി വരുന്ന ഞാന്‍ ഇത്തവണ തികച്ചും വിഭിന്നമായ ഒരു യാത്രക്കുറിപ്പുമായാണ് എത്തിയിരിക്കുന്നത്.വളരെ തിരക്ക് പിടിച്ചതും, രാത്രിയില്‍ പോലും ഉണര്‍ന്നിരിക്കുന്നതും ശബ്ദായമാനമായതുമായ ഒരു നഗരം,അതെ, ഭാരതത്തിന്‍റെ പടിഞ്ഞാറന്‍ തീരത്തുള്ള ‘മുംബായ്’ നഗരം സന്ദര്‍ശിക്കുവാന്‍ ലഭിച്ച ആകസ്മികമായ അവസരം വ്യത്യസ്തമായ ഒരനുഭവമാണ് ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത്.
പണ്ട് കാലങ്ങളില്‍ മലയാളക്കരയില്‍ നിന്ന് പേര്‍ഷ്യയിലേക്കും മറ്റും (അന്ന് ഗള്‍ഫ് നാടുകളെ മൊത്തമായി പേര്‍ഷ്യ എന്നാണ് വിളിച്ചിരുന്നത്‌) തൊഴില്‍ അന്വേഷിച്ച് പോയിരുന്നവര്‍ ആദ്യ പടിയായി  ഇന്ന് മുംബൈ എന്നറിയപ്പെടുന്ന ബോംബെയിലായിരുന്നു ചേക്കേറിയിരുന്നത്.ഇടനിലക്കാരാല്‍ കബളിപ്പിക്കപ്പെടാത്തവര്‍ ലക്ഷ്യം കണ്ട് രക്ഷപ്പെടുമ്പോള്‍,ഉള്ളതെല്ലാം പണയം വച്ച് നാട് വിട്ട് ചതിക്കുഴിയില്‍ വീണവര്‍ തിരിച്ചു നാട്ടില്‍ വരാന്‍ മടിച്ച് ഈ വന്‍ നഗരത്തിന്‍റെ വീഥികളില്‍ അരവയര്‍ നിറയ്ക്കാന്‍ അരിമണികള്‍ അന്വേഷിക്കുന്ന ഉറുമ്പുകളെപ്പോലെ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
മഹാര്ഷ്ട്ര സംസ്ഥാനത്തിന്‍റെയും, ആഘോഷങ്ങളുടെയും, ആര്‍ഭാടങ്ങളുടെയും തലസ്ഥാനമായ മുംബായ് ഏതാണ്ട് ഒന്നേമുക്കാല്‍ കോടിയിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന,അക്ഷരാര്‍ത്ഥത്തില്‍ ഞെങ്ങി ഞെരുങ്ങി കഴിയുന്ന,ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒരു വലിയ നഗരമാണ്.മുംബായ് എന്ന് കേള്‍ക്കുമ്പോള്‍ വാണിജ്യവും,വ്യവസായവും, സിനിമയും,ക്രിക്കറ്റും,ഫാഷനുമെല്ലാം മിന്നിത്തിളങ്ങി മനസ്സിലെത്തുമ്പോള്‍, ഒരു സഞ്ചാരിയുടെ ആകാശക്കാഴ്ചയില്‍ വൃത്തിഹീനങ്ങളായ ചേരികളും ഗലികളും (തെരുവുകള്‍ )ആണ് ആദ്യം ദൃഷ്ടി ഗോചരമാകുക. ഭിന്ന സംസ്കാരങ്ങള്‍ ഉരുകി അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഈ നാടിന്‍റെ തനതായ ഭാഷ മറാത്തി  ആണെങ്കിലും ഹിന്ദിയും, ഇംഗ്ലിഷും, ഗുജറാത്തിയും,മലയാളവും,തുടങ്ങി ഇന്ത്യാ മഹാരാജ്യത്തിലെ ഒട്ടു മിക്ക ഭാഷകളും ഇവിടെ സംസാരിച്ചു കേള്‍ക്കുന്നുണ്ട്. സാമ്പത്തിക സ്ഥാപനങ്ങളായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ,ബോംബ സ്റ്റോക്ക് എക്സ്ചെയിഞ്ച് ,എന്നിവ കൂടാതെ നിരവധി ഇന്ത്യന്‍ കമ്പനികളുടെയും വിദേശ കമ്പനികളുടെയും ആസ്ഥാനമായ മുംബൈയുടെ അഭിമാനമാണ് ബോളിവുഡ്. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍,ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ,ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ്,ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച്,തുടങ്ങിയ ശാസ്ത്ര സങ്കേതങ്ങള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയിലും നഗരം പിന്നിലല്ല. എലിഫെന്‍റ കേവ്സും,ഗേറ്റ് വേ ഓഫ് ഇന്ത്യയും,മറൈന്‍ ഡ്രൈവും,സിദ്ധിവിനായക ക്ഷേത്രവും ഒക്കെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങള്‍ തന്നെയാണ്.സഞ്ചാരികളെ ലക്ഷ്യമിട്ട് അനേകം നക്ഷത്ര ഹോട്ടലുകളും ചെറിയ ചെറിയ വാസ സ്ഥലങ്ങളും ഇവിടെ പണിതുയര്‍ത്തിയിട്ടുണ്ട്. സിനിമ,ക്രിക്കറ്റ്,മേഖലകളിലെ പ്രമുഖരും,ധനാഢ്യരും, വര്‍ഷങ്ങളായി മുംബൈയുടെ മാസ്മരിക ലോകം വിടാന്‍ മടിയുള്ള കുടുംബങ്ങളും, സൗന്ദര്യാരാധകരായ സ്ത്രീ പുരുഷന്മാരും,കച്ചവടക്കാരും, മത്സ്യ ബന്ധന തൊഴിലാളികള്‍ അഥവാ കോലികളും,എല്ലാം ചേര്‍ന്ന് നഗരത്തെ ഊര്‍ജ്ജസ്വലമാക്കി നിര്‍ത്തുന്നു.അനവധി ആരാധനാലയങ്ങളാലും മനോഹരങ്ങളായ കടല്‍ത്തീരങ്ങളാലും,സുന്ദരീ സുന്ദരന്മാരാലും, അനുഗൃഹീതമായ,എന്നാല്‍ ഗതാഗതക്കുരുക്കുകളാല്‍ ശ്വാസം മുട്ടുന്ന ഈ ബറുഹത് നഗരത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് കാണുവാന്‍ സാധിച്ച സ്ഥലങ്ങളെയും, പരിചയപ്പെട്ട വ്യക്തികളെയും,അറിയാന്‍ കഴിഞ്ഞ ആചാരങ്ങളെയും പറ്റി ഒന്ന് കുറിക്കാന്‍ ശ്രമിക്കുകയാണ്.
ഞാന്‍ ആദ്യമായി മുംബയിലേക്ക് പറന്നത് രണ്ടായിരത്തി പതിനെട്ട് ജൂണ്‍ ഇരുപത്തി എട്ടിനായിരുന്നു.മകന്‍റെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് വെറും മൂന്നു ദിവസത്തെ ഒരു ഹ്രസ്വ സന്ദര്‍ശനം ആയിരുന്നു അന്ന് ഉദ്ദേശിച്ചിരുന്നത്.ഞങ്ങള്‍ രണ്ടു പേരെ കൂടാതെ ബന്ധുക്കളായി നാല് പേര്‍ കൂടി ചേര്‍ന്നായിരുന്നു യാത്ര.അന്ന് വധൂഗൃഹ സന്ദര്‍ശനച്ചടങ്ങും മറ്റും കഴിഞ്ഞപ്പോഴേക്കും എന്‍റെ ഭര്‍ത്താവിന് ഉണ്ടായ  ആരോഗ്യ പ്രശ്നങ്ങള്‍ കാരണം യാത്ര ആസ്വദിക്കുവാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും സാധിച്ചില്ല.ചെമ്പൂരിലെ സെന്‍ ആശുപത്രി വാസത്തിന് ശേഷം,ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യവും സഹകരണവും ഈശ്വരാധീനവും കൊണ്ട് ചേട്ടന്‍ ഒരുവിധം സുഖം പ്രാപിച്ച് നാട്ടില്‍ എത്തിയെങ്കിലും,ഉറക്കം വ്യായാമം എന്നീ കാര്യങ്ങളില്‍ ചില നിയന്ത്രണങ്ങളും,മരുന്നുകളും തുടരേണ്ടതായ ആവശ്യവും വന്നു.ഈ സംഭവത്തോടെ മുംബായ് എന്ന സ്വപ്ന നഗരം എനിക്ക് ഭയവും നിരാശയും പ്രദാനം ചെയ്തു എന്ന് മാത്രമല്ല ഒരു കരിനിഴല്‍ പോലെ ആ യാത്ര എന്നെ വേട്ടയാടിയിരുന്നതിനാല്‍ ഇനി ഒരിക്കലും അവിടെ പോകാനിട വരരുതേ എന്ന് ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചു പോയി.
പക്ഷേ ഇതുവരെയുള്ള ജീവിതാനുനുഭവങ്ങളില്‍ നിന്ന് എനിക്ക്  മനസ്സിലായത്‌ എന്തെന്നാല്‍ നമ്മള്‍ എന്ത് കൂടുതല്‍ വേണ്ടെന്ന് വയ്ക്കുന്നുവോ അത് തന്നെ നമ്മെ തേടി വരുന്നു എന്നതാണ്.ഒരിക്കലും യാതൊരു കാരണവശാലും പഠിക്കില്ല എന്ന് കരുതിയ വിഷയം തന്നെ ഉപരിപഠനത്തിനു തിരഞ്ഞെടുക്കേണ്ടി വന്നു എനിക്ക് ,പോകില്ല എന്ന് പറഞ്ഞ സ്ഥലത്ത് പോകേണ്ടി വന്നു മകന്,ഒരിക്കലും തിരഞ്ഞെടുക്കില്ല എന്ന് തീരുമാനിച്ച ഉദ്യോഗം തന്നെ സ്വീകരിക്കേണ്ടി വന്നു ചേട്ടന്. അതുകൊണ്ട് ഇതൊക്കെ ദൈവ നിയോഗം മാത്രമാണെന്ന് കരുതി സമാധാനിക്കാന്‍ ഇക്കാലം കൊണ്ട് ഞങ്ങള്‍ പഠിച്ചു.ഈ ബോംബെ സന്ദര്‍ശനവും എന്നെ സംബന്ധിച്ച് അങ്ങനെതന്നെ ആയിത്തീര്‍ന്നു എന്ന് പറയുന്നതാവും ശരി.
ഞങ്ങളുടെ മകന്‍ അശ്വിന്‍റെ വിവാഹം നിശ്ചയിച്ചതിനൊപ്പം, അവന്‍റെ വധുവായ ശാലുവിന്‍റെ സഹോദരന്‍ സഞ്ജയിന്‍റെ വിവാഹത്തീയതിയും തീരുമാനിക്കപ്പെട്ടിരുന്നു.സഞ്ജയ്‌ സ്വയം പരിചയപ്പെട്ടു തിരഞ്ഞെടുത്ത ‘ഭക്തി’ എന്ന ഗുജറാത്തി സുന്ദരി (ഗുജറാത്തിലെ കച്ച് പാരമ്പര്യക്കാരായതിനാല്‍ കച്ചി എന്നും ഇവരെ വിളിക്കും) ആണ് വധു. കല്യാണം മുംബൈയില്‍ വച്ചാണ് നടത്തുന്നത്,മകന്‍റെ വിവാഹ ശേഷം വെറും പത്ത് ദിവസത്തെ ഇടവേളയില്‍ നടക്കുന്ന ആദ്യത്തെ കുടുംബ ചടങ്ങാണ്,പോകാതെ നിവൃത്തിയില്ല ,എനിക്ക് കുറച്ചൊക്കെ ഭയാശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ എല്ലാ സുഖ സൗകര്യങ്ങളും പൂര്‍ണ്ണമായും ശ്രദ്ധിച്ചു കൊള്ളാമെന്നും,എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്നും മറ്റും ഉറപ്പ് തന്നു കൊണ്ട് മരുമകളും കുടുംബവും,സഞ്ജയിന്‍റെ വിവാഹച്ചടങ്ങുകളില്‍ പങ്കു ചേരാന്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നു,കൂടാതെ ഡോക്ടറും യാത്രയ്ക്ക് പച്ചക്കൊടി കാട്ടി. എങ്കിലും,‘അപകടമാണ്,കാര്യം പറഞ്ഞാല്‍ അവര്‍ക്കും മനസ്സിലാകുമല്ലോ ,ഡോക്ടര്‍മാര്‍ അങ്ങനെ പലതും പറയും,നമ്മുടെ കാര്യം നമ്മള്‍ തന്നെ  നോക്കണം,’എന്നും മറ്റും പറഞ്ഞ് അയല്‍ക്കാരും മറ്റു പല ബന്ധുക്കളും ഞങ്ങളെ പിന്തിരിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.തിരിച്ചും മറിച്ചും ആലോചിച്ചു,എന്തു വേണമെന്നറിയില്ല,പോകണമെന്ന് ആഗ്രഹമുണ്ട്, പോയാല്‍ കുഴപ്പമാകുമോ എന്ന് പേടിയും ഉണ്ട് .ബോംബെയിലെ താമസ സൗകര്യങ്ങള്‍ ശരിയാക്കേണ്ടതുള്ളത് കൊണ്ട് അധികസമയം ആലോചിച്ചിരിക്കാന്‍ പറ്റില്ല,പെട്ടെന്ന് തീരുമാനം എടുക്കണം.അങ്ങനെ  ഒടുവില്‍  ധൈര്യ സമേതം  എല്ലാം സര്‍വ്വശക്തനില്‍ സമര്‍പ്പിച്ച് ഞങ്ങള്‍ യാത്രയ്ക്കൊരുങ്ങി. 
ആഘോഷങ്ങളുടെയും ആനന്ദ നൃത്തങ്ങളുടെയും,വര്‍ണ്ണപ്പകിട്ടിന്‍റെയും നാടാണ് മഹാരാഷ്ട്ര എന്ന് നേരത്തെ പറഞ്ഞുവല്ലോ.അതിന്‍റെ ഒരു നിറ സാക്ഷ്യമാണ് ഈ യാത്രയില്‍ ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്.ഡിസംബര്‍ മാസം രണ്ടാം തീയതിയാണ് സഞ്ജയിന്‍റെ വിവാഹം.പക്ഷെ അതിന് രണ്ടു നാള്‍ക്ക് മുന്‍പേ തന്നെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയായി.അതായത് നവംബര്‍ മുപ്പതു മുതല്‍ ഡിസംബര്‍ നാലാം തീയതി വരെ ഓരോരോ ചടങ്ങുകളാണ് നടത്തപ്പെടുന്നത്.അപൂര്‍വ്വമായി മാത്രം ലഭിക്കാന്‍ സാദ്ധ്യതയുള്ള  വൈവിദ്ധ്യമാര്‍ന്ന ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളതു  കൊണ്ട് നവംബര്‍ ഇരുപത്തി ഒന്‍പതം തീയതി തന്നെ ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് വൈകിട്ട് നാല് മണിയ്ക്ക് പുറപ്പെടുന്ന വിമാനത്തില്‍ മുംബൈയ്ക്ക് പോകാന്‍ തീരുമാനിച്ചു.വീട്ടില്‍ നിന്ന് രാവിലെ പത്തു മണിയ്ക്ക് സജിത്തിന്‍റെ കാറില്‍ യാത്ര പുറപ്പെട്ട ഞങ്ങള്‍ ഇടപ്പള്ളി ശ്രീ അഭിരാമി ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് വളരെ നേരത്തെ തന്നെ  വിമാനത്താവളത്തിലെത്തി. ബാഗേജുകള്‍ കയറ്റി വിട്ട്, സെക്യൂരിറ്റി പരിശോധനകളും കഴിഞ്ഞ് ഒന്നര മണിക്കൂറോളം ലോഞ്ചില്‍ വിശ്രമിച്ചു. ബോംബെ വഴി ഡല്‍ഹിക്ക് പോകേണ്ട 6 E 439 എന്ന ഇന്‍ഡിഗോ വിമാനം പതിവ് കാര്യപരിപാടികള്‍ക്ക് ശേഷം നാല് മണിയോടെ ഞങ്ങളെയും കൊണ്ട് പറന്നു പൊങ്ങി.ഏതാണ്ട് രണ്ടു മണിക്കൂര്‍ സമയം കൊണ്ട് പശ്ചിമ തീരത്തെ മുംബായ് എന്ന മഹാ നഗരത്തിനു മുകളില്‍ ഒരു പരുന്തിനെ പോലെ ഞങ്ങളുടെ വിമാനം വട്ടമിട്ടു പറന്നു.റണ്‍വേയിലെ ഇരയെ കൊത്തിയെടുക്കനെന്ന പോലെ അത് താഴേക്ക് പറന്നടുക്കുമ്പോള്‍, വന്‍ കെട്ടിട സമുച്ചയങ്ങള്‍ക്കൊപ്പം, തകരം മേഞ്ഞ പഴകിപ്പൊളിഞ്ഞ വാസ സ്ഥലങ്ങളും,ചെറു ജലാശയങ്ങളും ഒക്കെ ദൃഷ്ടിയില്‍ പെട്ടു.ആറു മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോഴേക്കും ഞങ്ങളുടെ പാദങ്ങള്‍ക്ക് ഭൂസ്പര്‍ശം ഏല്‍ക്കാന്‍ ഭാഗ്യം ലഭിച്ചു.ഇനി ബാഗുകള്‍ മടക്കി വാങ്ങി  പുറത്തെത്തണം.അതിനായി മുന്നോട്ടു നടക്കുമ്പോള്‍ ഞങ്ങള്‍ ചെല്ലുന്ന വിവരം അറിയാമായിരുന്ന ബന്ധുവായ വിജയന്‍ നിറഞ്ഞ ചിരിയുമായി  നേരെ നടന്നു വരുന്നത് കണ്ടു.എയര്‍ ക്രാഫ്റ്റ് മെയിന്‍റനന്‍സില്‍ ജോലി ചെയ്തു വരുന്ന അദ്ദേഹത്തിന് സ്റ്റാഫ് പാസ് ഉണ്ടായിരുന്നത്  കൊണ്ട് എയര്‍പോര്‍ട്ടിനകത്ത് പ്രവേശനം സാദ്ധ്യമായിരുന്നു. സാധനസാമഗ്രികളുമായി പുറത്തെത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ വിജയന്‍റെ ഭാര്യ ഗീതയും സന്തോഷത്തോടെ നില്‍പ്പുണ്ടായിരുന്നു.എന്‍റെ അപ്പച്ചിയുടെ മകളായ ഗീതയും ഭര്‍ത്താവ്  വിജയനും,ഏക മകന്‍ വിഷ്ണുവും വര്‍ഷങ്ങളായി ബോംബയില്‍ കലീന എന്ന സ്ഥലത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സ് കോളണിയിലാണ് താമസം.ഏറെക്കാലത്തിന് ശേഷം കണ്ട സന്തോഷം പങ്കു വച്ച് വിമാനത്താവളത്തിന് പുറത്ത് നില്‍ക്കുമ്പോഴേക്കും മകന്‍ ഫോണില്‍ വിളിച്ച്, ട്രാഫിക്കില്‍ കുടുങ്ങിപ്പോയി, പത്തു മിനിറ്റിനകം എത്തും എന്ന് അറിയിച്ചു. വിശേഷങ്ങള്‍ പറഞ്ഞു നില്‍ക്കുമ്പോഴേക്കും, മകന്‍ അശ്വിനും, നവവധു ശാലിനിയും വിമാനത്താവള പരിസരത്തെത്തിയതായി ഫോണ്‍ സന്ദേശം ലഭിച്ചു.പരസ്പരം കണ്ടു പിടിക്കാന്‍ കുറച്ചു സമയം എടുത്തെങ്കിലും വിജയന്‍റെ സഹായം കൊണ്ട് ബുദ്ധിമുട്ട് ഒഴിവായി.ബോംബെ നഗരത്തിന്‍റെ മുക്കും മൂലയും തിട്ടമുള്ള ശാലു വലിയ ഒരു ഹെക്സ കാറും കൊണ്ടാണ് ഞങ്ങളെ വിളിക്കാന്‍ വന്നിരിക്കുന്നത്.മരുമകളുടെ വീട്ടിലെ ആദ്യ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ഞങ്ങള്‍ അവരുടെ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമായത് കൊണ്ട് വിജയന്‍റെ വീട്ടിലേക്കുള്ള ക്ഷണം സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.അങ്ങനെ തന്നെയാണ് വേണ്ടതെന്ന് സമ്മതിച്ച് വിജയനും ഗീതയും യാത്ര പറഞ്ഞു മടങ്ങിപ്പോയി,ഞങ്ങള്‍ ദാദര്‍ എന്ന സ്ഥലത്തുള്ള പ്രീതം ഹോട്ടല്‍ ലക്ഷ്യമാക്കി യാത്രയുമായി.
ടി വി പരിപാടികള്‍ ആസ്വദിച്ചു കണ്ടു കൊണ്ടിരിക്കുമ്പോള്‍ നീണ്ട പരസ്യങ്ങള്‍ വരുന്നത് പോലെയാണ് ബോംബെയിലെ ഗതാഗത കുരുക്ക്. ഓരോ അഞ്ചു മിനിറ്റിലും അര മണിക്കൂറില്‍ കുറയാതെ റോഡില്‍ കിടക്കുകയോ നിരങ്ങി നീങ്ങുകയോ ചെയ്യണം.അര്‍ദ്ധരാത്രികളിലൊഴികെ നഗരത്തിലെ നിരത്തുകളിലെ സാധാരണ പ്രതിഭാസമാണിത്. സത്യം പറഞ്ഞാല്‍ മടുത്തു പോയി,നഗര നിവാസികളുടെ ക്ഷമ അഭിനന്ദനീയം തന്നെ,നടന്നെത്താന്‍ വഴി അറിയാമായിരുന്നെങ്കില്‍ ഇറങ്ങി നടന്നാലും വേണ്ടില്ലായിരുന്നു എന്ന് പല അവസരങ്ങളിലും തോന്നിപ്പോയി. നിരത്തുകളുടെ ഇരു വശങ്ങളും ഒന്നുകില്‍ വഴി വാണിഭക്കാര്‍ കയ്യടക്കിയിരിക്കും അല്ലെങ്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കും, ചിലയിടങ്ങളില്‍ രണ്ടും ഉണ്ടായിരിക്കും പോരാത്തതിന് ട്രാഫിക് സിഗ്നലും,പോരെ പൂരം!!!അട്ടയോ,ഒച്ചോ ഒക്കെ ഇഴയുന്നത്‌ പോലെ വാഹനങ്ങള്‍ അരിച്ചരിച്ചാണ് നീങ്ങുന്നത്.എത്ര ഇന്ധനം,എത്ര പേരുടെ എത്രയോ സമയം ഒക്കെയാണ് നഷ്ടപ്പെടുന്നത്.ഇത്രയും പഴക്കമുള്ള ഒരു മഹാനഗരത്തിന് ഒരു ശാപം തന്നെയാണ് ഈ കുരുക്ക്.വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതേ റോഡുകള്‍, പക്ഷെ വാഹനവും ജനവും പെരുകി, അതിനനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ല എന്നാണ് തോന്നിയത്.കുറേ ഫ്ലൈ ഓവറുകളും മെട്രോയും ഒക്കെ പുതുതായി വന്നിട്ടുണ്ടെന്നും തുടര്‍ന്നും നിര്‍മ്മിക്കുന്നുണ്ടെന്നും ഞങ്ങളുടെ അസ്വസ്ഥത കണ്ടിട്ട് അവിടത്തുകാര്‍ ആശ്വസിപ്പിച്ചെങ്കിലും, തികച്ചും അസഹനീയം എന്ന് പറയാതെ വയ്യ.ഒരു മല്ല യുദ്ധം കഴിഞ്ഞ പ്രതീതിയോടെയാണ്  ഞങ്ങള്‍ ദാദറില്‍ ഉള്ള ഹോട്ടല്‍ പ്രീതത്തിന്‍റെ മുന്നില്‍ ചെന്നിറങ്ങിയത്. അപ്പോള്‍ അടുത്ത പ്രശ്നം,പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല, പോരാത്തതിന് ചങ്ങാടം പോലുള്ള ഒരു കാറും.മുന്നോട്ടും പിന്നോട്ടും ഒക്കെ നീക്കിയും നിരക്കിയും ഒരു വിധത്തില്‍ ആ ശകടത്തെ ശാലിനി ഒരിടത്ത് കൊണ്ട് അടുപ്പിച്ചു.
ഹോട്ടലിനകത്തേക്ക് കയറിയ ഞങ്ങള്‍ കണ്ടത് സഞ്ജയ്‌ റിസര്‍വ്വ് ചെയ്തു വച്ചിരുന്ന ഒരു വലിയ ഒരു തീന്‍ മേശയ്ക്ക് ചുറ്റുമായി ഞങ്ങളെ കാത്തിരിക്കുന്ന ശാലുവിന്‍റെ വീട്ടുകാരെയാണ്.  മാതാപിതാക്കളെ കൂടാതെ മുത്തശ്ശി,പേരപ്പന്‍റെ മകന്‍ ഉയരക്കാരനായ (6അടി 4ഇഞ്ച്‌) പ്രശാന്ത് എന്നിവരും മേശയ്ക്കരികില്‍  ഇരിപ്പുണ്ടായിരുന്നു. കയ്യും മുഖവും കഴുകി എത്തിയ ഞങ്ങളോട് കുശലങ്ങള്‍ അന്വേഷിച്ച അവര്‍ ഓര്‍ഡര്‍ കൊടുക്കാന്‍ വേണ്ട വിഭവങ്ങള്‍ മെനു കാര്‍ഡില്‍ പരതി തുടങ്ങി. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളെ കുറിച്ചുള്ള അജ്ഞതയും,ഭക്ഷണ വിഷയത്തിലുള്ള അമിത താത്പര്യമില്ലായ്മയും നിമിത്തം ഞാന്‍ മിണ്ടാതിരുന്നു.മഷ്രൂം സൂപ്പ് നല്ലതാണെന്ന് ശാലിനി പറഞ്ഞു ,എന്നാല്‍ അതാകാം എന്ന് ഞാനും സമ്മതിച്ചു.നിമിഷങ്ങള്‍ക്കകം ഒരാള്‍ രണ്ടു വലിയ കുഴിയന്‍ പാത്രങ്ങളില്‍ സൂപ്പ് കൊണ്ട് മേശപ്പുറത്തു വച്ചു,ഒരു നേരം വയറു നിറയാന്‍ വേണ്ട അത്രയ്ക്കുണ്ടായിരുന്നു അത്.രൂപ എണ്ണി കൊടുക്കേണ്ടതല്ലേ വളരെ പാട് പെട്ട് ഞങ്ങള്‍ നാല് പേര്‍ ചേര്‍ന്ന് അത് കഴിച്ചു തീര്‍ത്തു.അത് കൊണ്ട് പ്രശ്നം തീര്‍ന്നില്ലല്ലോ അത് വെറും സ്റ്റാര്‍ട്ടര്‍ മാത്രം,ലക്ഷം ലക്ഷം പിന്നാലെ എന്ന് പറഞ്ഞു കൊണ്ട് വീറ്റ് പറാത്ത,ബാസ ഫിഷ്‌ ,പ്രോണ്‍സ് റോട്ടി,സസ്യാഹാരികള്‍ക്ക് വെജ് കുറുമാ,റെയിത്താ,സാലഡ് ,മഷ്രൂം മസാല....ഇങ്ങനെ കുറെ ഭക്ഷണ വിഭവങ്ങള്‍ പിന്നാലെ നിരനിരയായി വരികയാണ്,കണ്ടപ്പോള്‍ തന്നെ എനിക്ക് വയര്‍ നിറഞ്ഞു.ഇതെല്ലം പോരാഞ്ഞ് അവസാനം ജൂസ് വേണോ,ഫ്രൂട്ട് സാലഡ് വേണോ എന്നൊക്കെ കൂടി ചോദിച്ചപ്പോള്‍ റിസര്‍വോയര്‍ കപ്പാസിറ്റി കുറഞ്ഞു പോയതില്‍ ഞാന്‍ അത്യധികം ഖേദിച്ചുവെന്ന് പറയാതെ തരമില്ല.
ഭക്ഷണം കഴിഞ്ഞ് അടുത്തു തന്നെയുള്ള ബാവ റീജന്‍സി എന്ന ഹോട്ടലിലേക്കാണ് പോയത്.അവിടെയാണ് വിവാഹത്തിന് സംബന്ധിക്കാന്‍ വരുന്നവര്‍ക്കെല്ലാം താമസിക്കുന്നതിനായി മുറി ബുക്ക്‌ ചെയ്തിരിക്കുന്നത്. ചേട്ടന്‍റെ ആരോഗ്യ സംരക്ഷണം അത്യാവശ്യമായിരുന്നത് കൊണ്ട് അധികം കുശല പ്രശ്നങ്ങള്‍ക്ക് മുതിരാതെ ഞങ്ങള്‍ രണ്ടാം നിലയിലുള്ള മുറിയിലേക്ക്    വിശ്രമിക്കുന്നതിനായി പോയി.തൊട്ടടുത്ത മുറിയില്‍ അശ്വിനും ശാലിനിയും ഞങ്ങളുടെ സുരക്ഷയ്ക്കെന്ന പോലെ ഉണ്ടായിരുന്നു എന്നത് ഒരു വലിയ കാര്യമായി തോന്നി.
               ഹോട്ടല്‍ ബാവാ റീജന്‍സി

നന്നായി ഉറങ്ങി എഴുന്നേറ്റ ഞങ്ങള്‍ പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞ് പ്രഭാത ഭക്ഷണമായി ലഭിച്ച ആലുപറാത്ത,വെജ് സാന്‍ഡ് വിച്ച് എന്നിവ കഴിച്ച് ഒന്‍പതു മണിയോടെ തയ്യാറായി ഇരിപ്പായി.അഞ്ചു കിലോമീറ്റര്‍ അകലെയുള്ള സിദ്ധി വിനായക ക്ഷേത്രദര്‍ശനമാണ് ആദ്യ കാര്യപരിപാടി. കുട്ടികള്‍ റഡിയായി വന്നതിനു ശേഷം പത്തര മണിയോടെ വടക്ക് ദിശ ലക്ഷ്യമാക്കി പ്രഭാദേവിയിലുള്ള  ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിച്ചു. വഴിയോരക്കാഴ്ചകളെപ്പറ്റിയും ,സ്ഥലങ്ങലെപ്പറ്റിയും ശാലിനി വാചാലയായി പറഞ്ഞു കൊണ്ടിരുന്നു.ഗതാഗത കുരുക്കുള്ളത് കൊണ്ട് എല്ലാ കാഴ്ചകളും നന്നായി കണ്ട് ആസ്വദിച്ചു പോകാന്‍ കഴിഞ്ഞു.    
പോകുന്ന വഴിയുടെ ഇടതു വശത്തായി ദാദര്‍ റെയില്‍വേ സ്റ്റേഷന്‍,അത്  കഴിഞ്ഞാല്‍,ദാദര്‍ പ്ലാസ ,രണ്ടോ മൂന്നോ തവണ കത്തിപ്പോയ പഴയ സിനിമ തീയറ്റര്‍ പ്ലാസ, ഇതെല്ലാം കണ്ടു കൊണ്ട് കേല്‍ക്കര്‍ റോഡ്‌ വഴിയാണ് ഞങ്ങളുടെ യാത്ര.അനേകം കടകള്‍ ഉള്ള കേല്‍ക്കര്‍ റോഡിലൂടെ മുന്നോട്ടു പോകുമ്പോള്‍ ഒരു ഗോള്‍ മന്ദിര്‍ കണ്ടു. ഗോളാകൃതിയിലുള്ള ഈ ക്ഷേത്രം വളരെ തിരക്കുള്ള ഒരു നിരത്ത് വക്കിലാണ്.ശ്രീരാമന്‍,ഗണപതി,ദേവി എന്നീ പ്രതിഷ്ഠകള്‍ ഉള്ള ഈ ഹിന്ദു ആരാധനാലയത്തോട് ചേര്‍ന്ന് ഒരു ക്രിസ്ത്യന്‍ ദേവാലയവും ഉണ്ട്. തൊട്ടടുത്ത്‌ തന്നെ മുസ്ലീം പള്ളിയും ഉണ്ടെന്ന് പറഞ്ഞു കേട്ടെങ്കിലും സ്ഥലക്കുറവും, തിക്കും തിരക്കും കാരണം അവിടെ ഇറങ്ങി കാഴ്ചകള്‍ കാണുവാന്‍ സാധിച്ചില്ല.ഹാര്‍ഡ്‌വെയര്‍ കടകള്‍ അതിരിടുന്ന അടുത്ത നിരത്തിന്‍റെ പേര് എസ് കെ ബോലേ റോഡ്‌ എന്നാണ്.ബോലേ റോഡിലൂടെ മുന്നോട്ടുള്ള യാത്രയില്‍ ഒരു പോര്‍ട്ടുഗീസ്‌ ചര്‍ച്ചും  വഴിയോരക്കാഴ്ചകളും കണ്ടു കൊണ്ട് അധികം താമസിയാതെ തന്നെ നല്ല തിരക്കുള്ള സിദ്ധിവിനായക ക്ഷേത്ര പരിസരത്തെത്തി. ദര്‍ശനത്തിനെത്തിയവരും വഴി വാണിഭക്കാരും ടാക്സികളും എല്ലാം കൂടി നല്ല ബഹളമുള്ള ഒരു സ്ഥലം. മലയാളിയുടെ മനസിലുള്ള ഒരു ക്ഷേത്ര സങ്കേതമല്ല വടക്കേ ഇന്ത്യയില്‍ കാണുവാന്‍ സാധിക്കുക എന്ന് നാം അറിയേണ്ടതുണ്ട്.ഇടുങ്ങിയ ക്ഷേത്ര കവാടത്തിനു മുന്നില്‍ വലിയ ക്യൂ കാണാം,പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഉള്ളിലേക്ക് പ്രവേശനം അനുവദിക്കൂ.ലാപ്ടോപ് അകത്തേക്ക് കടത്തി വിടില്ലെങ്കിലും മൊബൈല്‍ഫോണ്‍ കൊണ്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ട്. വലിയ ബാഗുകള്‍ എല്ലാം തുറന്നു നോക്കിയതിന് ശേഷം,ലാപ്ടോപ് മുതലായവ അവിടെ ലോക്കറില്‍ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചു ദേഹ പരിശോധനയും കഴിഞ്ഞ് നടന്നെത്തിയത്‌ കച്ചവടക്കാരുടെയും ചെരുപ്പ് സൂക്ഷിപ്പുകാരുടെയും ആരവം നിറഞ്ഞ ഒരു മുറ്റത്തേക്കാണ്.നേതാവിന് പിന്നാലെ പോകുന്ന അണികളെപ്പോലെ ശാലിനിയുടെ പിന്നാലെ ഞങ്ങളുടെ മൂന്നംഗ ജാഥാ മുന്നോട്ടു നീങ്ങി.ഒരു പൂക്കടയുടെ മുന്നില്‍ ചെന്ന് ഒരു ചെറിയ കൂടയില്‍ കുറച്ച് പൂക്കളും,ഒരു തേങ്ങയും, മിട്ടായിയും (മധുര പലഹാരം) വാങ്ങിയിട്ട് ചെരുപ്പുകള്‍ അവിടെയിടാന്‍ അവള്‍ ഞങ്ങളോട് പറഞ്ഞു.
                          പോര്‍ട്ടുഗീസ്‌ ചര്‍ച്ച്

നൂറു രൂപ കൊടുത്താല്‍ നേരെ വിഗ്രഹത്തിനടുത്തെത്തുവാനുള്ള ഒരു കുറുക്കു വഴിയുണ്ട്,അവിടെ ഒരു കാവല്‍ക്കാരനെയും നിയോഗിച്ചിട്ടുണ്ട്. ഞങ്ങള്‍ സാധാരണ വഴിയിലൂടെ നടന്ന് തിക്കിത്തിരക്കി ഋദ്ധി,സിദ്ധി എന്നീ ഭാര്യമാരോടൊപ്പം അനുഗ്രഹ ദായകനായി ഇരിക്കുന്ന വിഘ്നേശ്വരന്‍റെ സമീപത്തെത്തി.രണ്ടു പൂജാരിമാര്‍ ഭക്ത ജനങ്ങള്‍ കൊണ്ടു വന്നിട്ടുള്ള വഴിപാട് സാധനങ്ങള്‍ വാങ്ങി തിരു മുന്നില്‍ വച്ചിട്ട് പുഷ്പങ്ങളും നാളീകേരത്തിന്‍റെ പകുതിയും തിരിച്ചു കൊടുക്കുന്നുമുണ്ട്. മന്ത്രോച്ചാരണങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് മുഖരിതമായ ആ ഗര്‍ഭഗൃഹത്തില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങള്‍ വളരെ അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ സ്വാമിയെയും വണങ്ങിയിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഫലകം സ്ഥാപിച്ചിരിക്കുന്നത് കണ്ടു. നിറവേറപ്പെടേണ്ട ആഗ്രഹങ്ങള്‍ ആ ഫലകത്തില്‍ എഴുതിയാല്‍ ഭഗവാന്‍ അത് നടത്തി തരും എന്ന്‍ വിശ്വസിക്കുന്ന പലരും അതില്‍ എഴുതിക്കൊണ്ടിരിക്കുന്നത് കാണാമായിരുന്നു. 
    
  സിദ്ധിവിനായക ക്ഷേത്രം
                 
    
















ക്ഷേത്ര കവാടം 




വഴിപാട് സാധനങ്ങള്‍



       

                ആഗ്രഹങ്ങള്‍ എഴുതുന്ന ഫലകം
   

                     ഗര്‍ഭഗൃഹം
                       മൂഷിക വാഹനം
                
ഗണപതിയെയും ,ഹനുമാന്‍ സ്വാമിയെയും വണങ്ങി പുറത്തിറങ്ങിയ ഞങ്ങള്‍ കണ്ടത് രണ്ടു എലികളുടെ പ്രതിമകളാണ്. ഗണപതി വാഹനമായ ആ മൂഷികന്മാരുടെ ഒരു ചെവി പൊത്തി പിടിച്ചിട്ട് മറു ചെവിയില്‍ ഭക്തര്‍ അവരവര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയും സഫലമാകേണ്ട ആഗ്രഹങ്ങളും രഹസ്യമായി പറയും.ആവശ്യങ്ങള്‍  ഭഗവാനോട് നേരിട്ട് പറയാതെ ശുപാര്‍ശയായി,വാഹനത്തോട് പറഞ്ഞു പറയിപ്പിക്കുന്ന രസകരമായ ഈ കാഴ്ച്ച കണ്ടു പുറത്തിറങ്ങിയ ഞങ്ങള്‍ നേരെ പൂക്കള്‍ വാങ്ങിയ കടയിലെത്തി. അവരുടെ പൂപ്പാത്രവും സാധങ്ങളുടെ വിലയും കൊടുത്ത് ചെരിപ്പുമെടുത്തു പുറത്തു വന്ന് ലോക്കറില്‍ സൂക്ഷിക്കാനേല്‍പ്പിച്ച സാധനങ്ങളുമെടുത്ത് കാറിനടുത്തേക്ക് നടക്കുമ്പോള്‍ ഒരു പ്ലാസ്റ്റിക് ബോട്ടില്‍ ക്രഷിംഗ് യൂണിറ്റ് വച്ചിരിക്കുന്നത് കണ്ടു.ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വഴിയില്‍ വലിച്ചെറിയാതെ അതില്‍ ഇട്ടാല്‍ സിനിമാ കാണുന്നതിനും ഷോപ്പിങ്ങിനും മറ്റുമുള്ള കൂപ്പണുകള്‍ കിട്ടുമത്രേ. അത് നല്ല ആശയമാണ് ,അത്രയും മാലിന്യം ഒഴിവായി കിട്ടുമല്ലോ.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കുരുങ്ങിക്കുടുങ്ങിയുള്ള മടക്കയാത്രയ്ക്കിടയില്‍ വിജയന്‍റെ ഫോണ്‍ കാള്‍ വന്നു.അന്ന് ഉച്ചഭക്ഷണം അവരോടൊപ്പം കഴിക്കുവാന്‍ ക്ഷണിക്കുകയായിരുന്നു അദ്ദേഹം.സിദ്ധി വിനായക ക്ഷേത്രത്തില്‍ നിന്ന് അവരുടെ വീട്ടിലേക്ക് ദൂരം കുറവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും കാള്‍ വന്നപ്പോഴേക്കും ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിനടുത്തെത്തിക്കഴിഞ്ഞിരുന്നു.റോഡിലെ തടസ്സങ്ങള്‍ അതിജീവിച്ച് ഒരു വിധത്തില്‍ ബാവാ റീജന്‍സിയുടെ മുന്നിലെത്തിയ ഞങ്ങള്‍ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് കോളണിയിലേക്ക് പോകാന്‍ വേണ്ടി ഒരു ഊബര്‍ ഏര്‍പ്പാടാക്കിയിട്ട് അച്ചുവും ശാലുവും,ശാലുവിന്‍റെ അപ്പച്ചിയേയും, പേരമ്മയേയും കൊണ്ട് വരുന്നതിനായി പന്‍വേല്‍ എന്ന സ്ഥലത്തേക്ക് പോയി,ഞങ്ങള്‍ കലീനയിലുള്ള വിജയന്‍റെ വീട്ടിലേക്കും. ദാദറില്‍ നിന്ന് വടക്കോട്ട്‌ താനെയ്ക്ക് പോകുന്ന എല്‍ ബി എസ് റോഡ്‌(ലാല്‍ ബഹാദൂര്‍ ശാസ്ത്രി റോഡ്‌ )വഴിയാണ് യാത്ര.മറാത്തിയായ   ഡ്രൈവറുമായുള്ള ആശയവിനിമയം കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. പത്തു കിലോ മീറ്ററില്‍ താഴെ ദൂരമേയുള്ളൂ  ദാദറില്‍ നിന്ന് കലീനയിലേക്ക്, പക്ഷെ കുരുക്കഴിഞ്ഞു വന്നപ്പോഴേക്കും അരമണിക്കൂറില്‍ കൂടുതല്‍ വേണ്ടി വന്നു എത്തിപ്പറ്റാന്‍.സൈന്‍ ബോര്‍ഡുകള്‍ നോക്കി കാറിലിരുന്ന ഞങ്ങള്‍ക്ക് ഒരു ജങ്ക്ഷന്‍ എത്തിയപ്പോള്‍ സ്ഥലം എത്തിയോ എന്ന് ഒരു  ചെറിയ സംശയം തോന്നി.റോഡിന് ഇടതുവശത്ത് സാന്താക്രൂസ് യൂണിവേഴ്സിറ്റി എന്നൊരു ബോര്‍ഡ് കണ്ടു കൊണ്ട് വിജയനെ വിളിച്ചപ്പോള്‍ അതിനടുത്തുള്ള  റോഡിലൂടെ ഇടത്തോട്ട് വന്നാല്‍ എയര്‍ ഇന്ത്യ കോളണി കാണാമെന്നും അതിന്‍റെ എതിര്‍വശത്തുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് കോളണിയ്ക്കുള്ളിലേക്ക് വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍ ചങ്ങാതി ഞങ്ങളുടെ വാക്കുകള്‍ക്ക് പുല്ലു വില പോലും കല്‍പ്പിക്കാതെ നേരെ എയര്‍ ഇന്ത്യ കോളണിയിലേക്ക് കാര്‍ ഇരപ്പിച്ചു  കയറ്റി ഞങ്ങളോട് ഇറങ്ങാന്‍ പറഞ്ഞു.ഇതല്ല സ്ഥലം എന്ന് എത്ര പറഞ്ഞിട്ടും അയാള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല ,കുറെ വാഗ്വാദമൊക്കെ ഉണ്ടായി,ഞങ്ങള്‍ പറയുന്നത് അയാള്‍ക്കും അയാള്‍ പറയുന്നത് ഞങ്ങള്‍ക്കും തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.ഒടുവില്‍ വിജയനുമായി ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തന്‍റെ ബൈക്കില്‍ എയര്‍ ഇന്ത്യാ കോളണിയുടെ കവാടം വരെ വന്നിട്ട് അദ്ദേഹത്തെ പിന്തുടരാന്‍ മറാത്തി ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും വളരെയധികം നിര്‍ബന്ധിച്ചതിനു ശേഷമാണ് അയാള്‍ വാഹനം എടുക്കാന്‍ കൂട്ടാക്കിയത്‌. അങ്ങനെ ഒരങ്കത്തിന്‌ ശേഷം വിജയന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ടേഴ്സായ 16 B യുടെ മുന്‍പില്‍ ഞങ്ങള്‍ ഇറങ്ങി.മറാത്തി ചങ്ങാതി ഞങ്ങളോടുള്ള ദേഷ്യം മുഴുവന്‍ കാറിന്‍റെ ആക്സിലറേറ്ററില്‍ അമര്‍ത്തി തീര്‍ത്തു മടങ്ങിപ്പോയി.
    ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വിജയന്‍ സാന്താ ക്രൂസ് എന്‍ എസ് എസ് കമ്മിറ്റി മെമ്പര്‍,കലീന ശ്രീ അയ്യപ്പ ഭക്ത മണ്ഡല്‍-ട്രഷറര്‍, എന്നീ നിലകളില്‍ പൊതു രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.ഏക മകന്‍ വിഷ്ണു ഡല്‍ഹിയില്‍ സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഒരു നല്ല വീട്ടമ്മയായ ഗീതയാകട്ടെ രുചിയൂറുന്ന ഭക്ഷണ വിഭവങ്ങള്‍ ഒരുക്കി ഞങ്ങള്‍ക്ക് ഉച്ച ഭക്ഷണം നല്‍കി സല്‍ക്കരിച്ചു.ഭക്ഷണം കഴിഞ്ഞ് കുറച്ചു സമയത്തെ കുശലപ്രശ്നങ്ങള്‍ക്ക് ശേഷം അവര്‍ ഞങ്ങളെ തിരിച്ചു ദാദറില്‍ കൊണ്ടു വന്നു വിട്ടു. മടക്കയാത്രയില്‍ അടുത്തുള്ള അയ്യപ്പ ക്ഷേത്രവും ഡയമണ്ട് മെര്‍ച്ചന്‍റ്സ് ഗസ്റ്റ് ഹൌസും കണ്ടു കൊണ്ട് ബി കെ സി (ബാന്ദ്ര കുര്‍ള കോംപ്ലക്സ് )റോഡില്‍ കയറിയ ഞങ്ങള്‍ക്ക് അമേരിക്കന്‍ കോണ്‍സുലേറ്റ്, ഇ പി എഫ് ഓഫീസ് എന്നിവയും വിജയന്‍ കാണിച്ചു തന്നു.ബാന്ദ്ര വെസ്റ്റ് വഴി വരുമ്പോള്‍ മാഹിം മാതാ ചര്‍ച്ചും,അത് കഴിഞ്ഞു മഹാത്മാഗാന്ധി റോഡിലെത്തിയപ്പോള്‍ വലതു വശത്തായി ബാല്‍ താക്കറെയുടെ ശിവസേന ഓഫീസും കണ്ടു കൊണ്ട് നാലേ മുക്കാല്‍ മണിയോടെ ഞങ്ങള്‍ തിരികെ ഹോട്ടലിലെത്തി.





         
























































ഇന്ത്യന്‍ എയര്‍ ലൈന്‍സ് കോളണിയിലെ അയ്യപ്പ ക്ഷേത്രം     
                                      ശിവസേന ഭവന്‍
      വിജയനും ഗീതയും മടങ്ങിപ്പോയിക്കഴിഞ്ഞു ഞങ്ങള്‍,വൈകുന്നേരം ആറു മണിയ്ക്ക് ചെമ്പൂര്‍ മൈസൂര്‍ കോളണി ഗ്രൌണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള  സഞ്ജയിന്‍റെ വിവാഹത്തിന്‍റെ മുന്നോടിയായുള്ള ആദ്യത്തെ ചടങ്ങായ ”ടാണ്ട്യ”കാണാന്‍ പോകാനൊരുങ്ങി.വളരെ ഇടുങ്ങിയ നിരത്തുകളും ഫ്ലാറ്റുകളും ഒക്കെ മാത്രം കണ്ടു മടുത്ത മുംബായ്  നഗരത്തിലെ മൈസൂര്‍ കോളണി ഗ്രൗണ്ട് എന്ന തുറസ്സായ സ്ഥലം കണ്ടപ്പോള്‍ സത്യത്തില്‍ തെല്ല് ആശ്വാസം തോന്നി,എന്നു മാത്രമല്ല ഒന്നു നന്നായി  ശ്വാസം വിടാന്‍ സാധിക്കുകയും ചെയ്തു. സഞ്ജയിന്‍റെ വധുവായ “ഭക്തിയുടെ” ബന്ധുക്കള്‍ എല്ലാം ഈ സ്ഥലത്തിന് ചുറ്റുപാടുമായാണ് താമസിക്കുന്നത്. ഇവിടം കണ്ടപ്പോഴാണ് മറ്റൊരു കാര്യം ഓര്‍മ്മയില്‍ വന്നത്, എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങളെയും കൊണ്ട് വരുമ്പോള്‍ ഞാന്‍ ശാലിനിയോട് ഒരു സംശയം ചോദിച്ചു ഈ അമിതാബച്ചനും മറ്റും എവിടെയാണ് താമസിക്കുന്നതെന്ന്.ബാന്ദ്ര എന്ന സ്ഥലത്തെ ഒരു പോഷ് ഏരിയയിലാണ് അദ്ദേഹമെന്ന് മാത്രമല്ല മിക്കവാറും എല്ലാ സിനിമാതാരങ്ങളും പ്രമുഖരും ഒക്കെ  താമസിക്കുന്നതെന്ന് അവള്‍ പറഞ്ഞു തന്നു.വലിയ പണക്കാരല്ലേ നല്ല വിസ്താരമുള്ള സ്ഥലത്ത് വലിയ വീടും അതിനു ചുറ്റും പൂന്തോട്ടവും മുറ്റവും ഒക്കെ കാണുമല്ലോ എന്ന് കരുതി ഞാന്‍ ഒരു മണ്ട ചോദ്യം ചോദിച്ചു,അപ്പോള്‍ അവര്‍ക്കൊക്കെ കുറേ മുറ്റം ഒക്കെ കാണുമല്ലോ എന്ന്.എല്ലാവരുംകൂടി കൈ കൊട്ടി ചിരിച്ച്  എന്നെ കളിയാക്കി, ബോംബെയിലോ മുറ്റമോ! ശ്ശോ ഭയങ്കര ചോദ്യമായിപ്പോയി, സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാര്യമാ എന്നൊക്കെ.ഹയ്യടാ എന്നായിപ്പോയി ഞാന്‍,ബാല്യത്തില്‍ സ്ഥിരം അച്ഛന്‍റെ കയ്യില്‍ നിന്ന് ‘മണ്ട് ശിരോമണി’ പട്ടം കിട്ടാറുണ്ടായിരുന്ന ഞാന്‍,എന്‍റെ ഈ ചോദ്യം കേള്‍ക്കാന്‍ അച്ഛന്‍ ഉണ്ടാകാതിരുന്നതില്‍ ആശ്വസിച്ചു. അത് കഴിഞ്ഞ് കലീനയിലും ,ചെമ്പൂരിലും,അങ്ങനെ പലയിടങ്ങളിലും പോയപ്പോള്‍ നമ്മുടെ നാട്ടിലെപ്പോലെ വിസ്തൃതമായ മുറ്റമുള്ള പല വീടുകളും ഞാന്‍ കണ്ടു.പിന്നെ എന്തിനാണ് ഇവരൊക്കെ ഇത്രയും കളിയാക്കിയതെന്ന് ഇന്നും എനിക്കറിയില്ല,ഹാ പോകട്ടെ വിട്ടുകളയാം.
    ടാണ്ട്യ
‘ടാണ്ട്യ റാസ്’ എന്ന ഇന്ത്യന്‍ ഫോക്ക് ഡാന്‍സിന്‍റെ ഉറവിടം ഗുജറാത്ത് ആണ്.വൃന്ദാവനത്തിലെ രാധ-കൃഷ്ണ ലീലയുമായി ബന്ധമുള്ള ഈ കലാരൂപം ഗുജറാത്ത്,രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നവരാത്രി ,ഹോളി എന്നീ ആഘോഷങ്ങള്‍ക്കാണ് അരങ്ങേറുക പതിവാണ്.റാസ് എന്ന പദം രസം(ഭാവം) എന്നതിനെ സൂചിപ്പിക്കുന്നു.ഭഗവാന്‍ കൃഷ്ണന്‍റെ രാസലീല കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്‌ അതായത് ,playful dance of Lord Krishna.ഗര്‍ബ ഡാന്‍സിന്‍റെ മറ്റൊരു രൂപമായ ഇത് പണ്ട് കാലങ്ങളില്‍ ദുര്‍ഗ്ഗാദേവിയെ സ്തുതിക്കുവാനും പ്രീതിപ്പെടുത്തുവാനുമായി നവരാത്രി കാലങ്ങളില്‍ നടത്തി വന്നിരുന്നു.സ്ത്രീ പുരുഷന്മാര്‍ വലിയ കോലുകളുമായി വൃത്താകൃതിയില്‍ നിന്ന് ഡോലക്,ഷെഹനായ് എന്നീ വാദ്യമേളങ്ങളോടു കൂടിയ സംഗീതത്തിനൊപ്പം നല്ല ഊര്‍ജ്ജത്തോടെ ചുവടു വച്ചു നൃത്തം ചെയ്യുന്നതാണ് ടാണ്ട്യ.വിവിധ താളങ്ങളില്‍ നല്ല സന്തോഷത്തോടെ ചുവടു വയ്ക്കുന്ന ഇവരുടെ ശരീര ചലങ്ങളും ആംഗ്യങ്ങളും വളരെ ആകര്‍ഷകമാണ്.ദുര്‍ഗ്ഗാദേവിയും മഹിഷാസുരനും തമ്മിലുള്ള യുദ്ധം (mock fight) കാണികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന ഈ നൃത്ത രൂപത്തിലെ കോലുകള്‍ ദേവിയുടെ വാളുകളാണെന്നാണ് സങ്കല്‍പ്പം.അതുകൊണ്ട് ഇതിന് ‘ദി സ്വോര്‍ഡ് ഡാന്‍സ്’ എന്ന് കൂടി പേരുണ്ട്.നല്ല നിറപ്പകിട്ടുള്ള നര്‍ത്തകരുടെ വസ്ത്രങ്ങള്‍ മിറര്‍ വര്‍ക്കുകളും എംബ്രോയിഡറിയും ഒക്കെ തുന്നിച്ചേര്‍ത്ത്‌ ആകര്‍ഷകമാക്കിയിരിക്കും.സ്ത്രീകള്‍ ഘാഗ്ര ചോളി,ബാന്ധ്നി ദുപ്പട്ട,ഷാള്‍ എന്നിവ ധരിക്കുമ്പോള്‍, പുരുഷന്മാര്‍ തലപ്പാവും, കേടിയയും(നെഞ്ചു വരെ മുറുക്കമുള്ളതും ,പിന്നെ കുറച്ചു അയഞ്ഞതുമായ വസ്ത്രം) അണിഞ്ഞു കൊണ്ടാണ് നൃത്തം ചെയ്യുക പതിവ്.ഗുജറാത്ത്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപം മഹാര്ഷ്ട്രയിലും മറ്റു പല സ്ഥലങ്ങളിലും താമസമാക്കിയ ഗുജറാത്തികള്‍ ഇപ്പോള്‍ വിവാഹങ്ങള്‍ക്കും,മറ്റു ആഘോഷ പരിപാടികള്‍ക്കും,വിളവെടുപ്പ് ഉത്സവങ്ങള്‍ക്കും ഉണര്‍വ്വും ഊര്‍ജ്ജവും പകരാന്‍ വേണ്ടി നടത്തി വരുന്നു.
                ടാണ്ട്യ കാണുന്നതിനായി ഹോട്ടലില്‍നിന്ന് ഇറങ്ങിയ ഞങ്ങള്‍ നേരെ ശാലുവിന്‍റെ സയണിലുള്ള വീട്ടില്‍ കയറിയിട്ട് ചെമ്പൂരിലെ മൈസൂര്‍ കോളണി ഗ്രൌണ്ടിലേക്ക് പോയി.അവിടെ എല്ലാവരും നൃത്തത്തിന്‍റെ ലഹരിയിലായിരുന്നു,പ്രതിശ്രുത വധുവും തോഴിമാരും എല്ലാം അണിഞ്ഞൊരുങ്ങി പാട്ടുകള്‍ക്കൊപ്പം ആടിത്തുടങ്ങിയപ്പോഴേക്കും വരനും മറ്റു കൂട്ടുകാരും അവരുടെ നൃത്തത്തിനൊപ്പം കൂടി.തുടര്‍ന്ന് കാണികള്‍ ഓരോരുത്തരായി ‘ബാധ കൂടിയത്’ പോലെ അതില്‍ പ്ങ്കു ചേരാന്‍ തുടങ്ങി.വെറുതെ കണ്ടു നിന്ന ഞങ്ങളുടെ കയ്യിലും കൊണ്ടു തന്നു ഈരണ്ട് കോലുകള്‍.ചുവടും നൃത്തവും അറിയാത്ത ഞങ്ങളും അടി കൂടുന്നത് പോലെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. 
      
              ഞങ്ങളുടെ ടാണ്ട്യ  
        അച്ചുവും ശാലുവും സഞ്ജയും,ഭക്തിയും ടാണ്ട്യ ഡാന്‍സിനിടയില്‍, 




                       പ്രതിശ്രുത വധുവും കൂട്ടരും നൃത്തത്തിനിടെ  

നൃത്തവും സംഗീതവും ഒക്കെ പുരോഗമിക്കുമ്പോള്‍ ആഹാരവും മരുന്നും  കഴിക്കേണ്ട സമയമായതോടെ ഞങ്ങള്‍ ബുഫെ കൌണ്ടറിലേക്ക് പോയി. പലവിധ ദോശകള്‍,ഫ്രൈഡ് റൈസ്,ബാര്‍ബിക്യൂ വിഭവങ്ങള്‍,ചപ്പാത്തി ,വിവിധയിനം പറാത്തകള്‍,സൂപ്പുകള്‍,ഏകദേശം ഒരേ രുചിയുള്ള മസാല ക്കറികള്‍,ഉന്ത്യൂ(പച്ചക്കറികളും,ചില ധാന്യങ്ങളും ചേര്‍ത്ത് ഉണ്ടാക്കുന്ന വിഭവം,അവിയല്‍ പോലെ ഒന്ന് )മധുര പലഹാരങ്ങളായ,രസഗുള,ഗുലാബ് ജാമുന്‍ എന്നിവയെല്ലാം അത്താഴത്തിനു രുചി കൂട്ടി. ആഹാരത്തിന് ശേഷം ആരോഗ്യം കണക്കിലെടുത്ത് ഞങ്ങള്‍ നേരെ ഹോട്ടലിലേക്ക് മടങ്ങി.
    അടുത്ത ദിവസം എന്‍റെ പിറന്നാള്‍ ആയിരുന്നു.പ്രത്യേകിച്ചു പരിപാടികള്‍ ഒന്നും തന്നെ ആസൂത്രണം ചെയ്യാതെ മുറിയില്‍ വിശ്രമിക്കുമ്പോള്‍ വിജയന്‍ ഫോണില്‍ വിളിച്ച് ഞങ്ങളെ കലീനയിലേക്ക് ക്ഷണിച്ചു.അന്ന് അദ്ദേഹത്തിന് ഓഫ്‌ ആയതു കൊണ്ട് വീട്ടിലേക്ക് ചെന്നാല്‍ ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ചു സ്ഥലങ്ങള്‍ ഒരുമിച്ചു പോയി കാണാമെന്നു പറഞ്ഞു. അതിനിടെ ഹോട്ടലില്‍ താമസിക്കുന്ന അതിഥികളുടെ ക്ഷേമം അന്വേഷിച്ച് സഞ്ജയ്‌  മുറിയില്‍ വന്നു. ഞങ്ങളുടെ പരിപാടി അറിഞ്ഞപ്പോള്‍  കാണേണ്ട സ്ഥലങ്ങളും പോകേണ്ട രീതിയും ഒക്കെ വിശദീകരിച്ച അദ്ദേഹം പോകുന്നതിനായി ഒരു ഹെക്സ കാറും ഏര്‍പ്പാടാക്കി തന്നു. അങ്ങനെ ഏകദേശം പന്ത്രണ്ടു മണിയോടെ ഞങ്ങള്‍ കലീനയിലേക്ക് തിരിച്ചു.തലേ ദിവസം പോയ സ്ഥലമായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഒരു മണിയോടെ വിജയന്‍റെ വസതിയിലെത്തി.കഴിഞ്ഞ ദിവസം കലീനയില്‍ വന്നപ്പോള്‍  കാണണമെന്ന് ഉദ്ദേശിച്ചിരുന്ന കലീന യൂണിവേഴ്സിറ്റി കാമ്പസ് കണ്ടു വരുമ്പോഴേക്കും ഊണ് കഴിക്കാമെന്ന് പറഞ്ഞ്,മകനായ വിഷ്ണുവിനൊപ്പം ഞങ്ങളെ വിജയന്‍ യാത്രയാക്കി.
    ബോംബെ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കലീന കാമ്പസ്  വളരെ നിലവാരം പുലര്‍ത്തുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌. മെഡിസിനും മറ്റും അഡ്മിഷന്‍ കിട്ടാത്ത കുട്ടികള്‍ ഓള്‍ ഇന്ത്യ ലെവലില്‍ എന്റന്‍സ് പരീക്ഷ എഴുതി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇവിടത്തെ എം എസ് സി ഇന്‍റഗ്രേറ്റഡ് കോഴ്സിനു ചേര്‍ന്ന് പഠിക്കുമത്രേ.B A R C അതായത് ഭാഭ അറ്റോമിക് റിസേര്‍ച്ച് ക്വോട്ടയിലെ അദ്ധ്യാപകരാണ് അവരെ പഠിപ്പിക്കുക.കോഴ്സ് കഴിഞ്ഞ് രണ്ടും മൂന്നും പി എച്ച് ഡി ഒക്കെ എടുത്ത വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ വളരെ ഉന്നത നിലവാരത്തില്‍ എത്തിപ്പെടുകയും ചെയ്യുമെന്നാണ് വിജയന്‍ വിശദീകരിച്ചത്.
    കലീന ഏരിയയില്‍ ധാരാളം ‘ബംഗളോസ്’ ഉണ്ട്, അതായത്   ബംഗ്ലാവുകള്‍,നമ്മുടെ നാട്ടിലെ പോലെ കുറച്ചു മുറ്റവും പറമ്പും ഒക്കെ ഉള്ള ഒറ്റ തിരിഞ്ഞ വീടുകള്‍.മാവും പ്ലാവും മറ്റ് പച്ചക്കറികളും ഒക്കെ അവിടെ കൃഷി ചെയ്തു വരുന്നു.നിരത്ത് വക്കില്‍ ധാരാളം ചെരുപ്പ് കടകളും, പച്ചക്കറി,പൂക്കള്‍ എന്നിവയുടെ കടകളും കാണാമായിരുന്നു.റോഡിന്‍റെ വിസ്താരം കൂട്ടുന്നതിലേക്കായി,കയ്യേറ്റക്കാരായിരുന്ന പല കച്ചവടക്കാരേയും ഒഴിപ്പിച്ച്‌ കടകള്‍ പൊളിച്ചു നീക്കിയതായി  കാണപ്പെട്ടു. വിജയന്‍റെ താമസ സ്ഥലത്തിന് വളരെ അടുത്തു തന്നെയായിരുന്ന കാമ്പസില്‍ എത്താന്‍ അധികനേരം വേണ്ടി വന്നില്ല.  ബോംബ വിദ്യാപീഠ’ എന്ന പഴക്കം ചെന്നു മങ്ങിയ ഒരു ബോര്‍ഡ് കണ്ടു, അതാണ്‌ കാമ്പസ് കവാടം.കവാടത്തിന് മുന്നില്‍ റോഡിനിരു വശങ്ങളിലുള്ള അനധികൃത കടകളും മറ്റും പൊളിച്ചു നീക്കി ഫ്ലൈ ഓവര്‍ പണി തുടങ്ങുകയാണെന്ന് വിഷ്ണു പറഞ്ഞു.കാമ്പസ് കവാടത്തില്‍ കൂടി ഉള്ളിലേക്ക് കയറുമ്പോള്‍ ധാരാളം മരങ്ങള്‍ തണല്‍ വിരിച്ച പാതയിലൂടെ വിദ്യാര്‍ത്ഥികളുടെ സംഭാഷണ ശകലങ്ങള്‍ കേട്ടു കൊണ്ട് ഓരോരോ ഡിപ്പാര്‍ട്ട്മെന്‍റ് കെട്ടിടങ്ങള്‍ക്കടുത്തു കൂടി പോകുമ്പോള്‍ ഭൂതകാല സ്മരണകള്‍ മധുരമഴ പെയ്യുന്നത് പോലെ തോന്നി.   
ഈ കാമ്പസ്സുകളില്‍ ഇന്ന് ഈ കാറ്റിനൊപ്പം തെന്നി നടന്ന് ഈ ഇലകളുടെ മര്‍മ്മരം പോലെ സംസാരിച്ചു കൊണ്ട് മരത്തണലില്‍
                    സര്‍വ്വകലാശാല കവാടം
                          കാമ്പസ്      


              ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റ്
വിശ്രമിച്ചും പഠിച്ചും കളിച്ചും കളിപറഞ്ഞും നടക്കുന്ന ഈ കുട്ടികള്‍ ഒക്കെ ആരൊക്കെ ആകാന്‍ പോകുന്നു,ഭാരത മാതാവിന്‍റെ ഭാവി ഈ കുരുന്നു കൈകളില്‍ ഭദ്രമാകുമോ ?അതോ ഇവരൊക്കെ ഈ മണ്ണ് വിട്ട് ദേശാടനം ചെയ്ത് അന്യ നാടുകളില്‍ ചേക്കേറുമോ? എന്തായാലും ഈ വിദ്യാലയം വിളമ്പിയ വിദ്യ എന്ന സദ്യയുണ്ട് ഇവരുടെ മസ്തിഷ്ക്കം അത്യന്തം ഉത്കൃഷ്ടമാകട്ടെ,എന്നാണ് പ്രാര്‍ത്ഥന. 

       
                            സിവിക്സ്‌ ആന്‍ഡ് പോളിടിക്സ് 
                        സൈക്കോളജി ആന്‍ഡ്‌ കൌണ്‍സിലിംഗ്
വന്മരങ്ങള്‍ തണല്‍ പാകിയ തിരിഞ്ഞും പിരിഞ്ഞും പോകുന്ന പല വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഓരോരോ വിഭാഗങ്ങളുടെ കെട്ടിടങ്ങള്‍ കണ്ടു.കൂടാതെ പുതിയ കുറെ നിര്‍മ്മിതികള്‍ കൂടി കണ്ടുവെങ്കിലും അതൊക്കെ എന്താണെന്ന് വിവരിച്ചു തരാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടം വിട്ട വിഷ്ണുവിന് ആകുമായിരുന്നില്ല.അതോടെ കാമ്പസ് ആകെ ഒന്ന് ചുറ്റി വന്ന ഞങ്ങള്‍ നേരെ ഊണ് കഴിക്കുന്നതിനായി വിജയന്‍റെ വീട്ടിലേക്കു പോയി.
    തലേ ദിവസത്തെ പോലെ നല്ല രുചിയുള്ള ഭക്ഷണവും കഴിച്ച് വിജയനും ഗീതയും ഞങ്ങളും കൂടി സ്ഥലങ്ങള്‍ കാണുന്നതിനായി ഇറങ്ങി.  അതിനു മുന്‍പ് വിജയന്‍ എനിക്ക് മനോഹരമായ ഒരു പേന പിറന്നാള്‍ സമ്മാനമായി തന്നു,ചേച്ചി എഴുതുന്ന ആളല്ലേ ,എന്‍റെ വക പിറന്നാള്‍ സമ്മാനം ,വിജയന്‍ പറഞ്ഞു,വളരെ സന്തോഷ പൂര്‍വ്വം അത് സ്വീകരിച്ചു കൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടി വാഹനത്തിനടുത്തേക്ക്‌ പോയി.തെക്ക് ദിശ ലക്ഷ്യമാക്കിയുള്ള യാത്ര പുതിയ ബാന്ദ്ര വര്‍ളി സീ ലിങ്ക് പാലത്തില്‍ കൂടിയാണ്.  
           
                  സീ ലിങ്ക് റോഡ്‌           
                      തൂക്കു പാലം
പുതിയ പാലമായത് കൊണ്ട് ടോള്‍ കൊടുക്കണം,അങ്ങോട്ടും ഇങ്ങോട്ടും കൂടി നൂറ്റി അഞ്ചു രൂപയാണ് ടോള്‍.പാലത്തില്‍ കയറുന്നതിന് മുന്‍പാണ് ബോംബെയിലെ പ്രശസ്തമായ ലീലാവതി,ആശുപത്രി സ്ഥിതി ചെയ്യുന്നത്.അറേബ്യന്‍ ഉള്‍ക്കടലിനു കുറുകെയുള്ള ആ തൂക്കു പാലം നല്ല ഒരു ദൃശ്യവിസ്മയം തന്നെയാണ്.പാലം കടന്നു കഴിയുമ്പോഴേക്കും ഇടതു വശത്തായി കുറെ വലിയ കെട്ടിടങ്ങളും, സമീപത്തായി മഞ്ഞയും നീലയും  നിറത്തിലുള്ള ചെറിയ കുടിലുകളും കാണാം. ഈ കുടിലുകള്‍ കോലികള്‍ എന്ന് വിളിക്കപ്പെടുന്ന നല്ല സമ്പാദ്യക്കാരായ മുക്കുവത്തൊഴിലാളികളുടേതാണെന്ന് വിജയന്‍ പറഞ്ഞു തന്നു.   
                 കോലികളുടെ പാര്‍പ്പിടങ്ങള്‍
പാലം കഴിഞ്ഞു ചെല്ലുന്ന സ്ഥലം വര്‍ളി എന്നറിയപ്പെടുന്നു.അവിടെ നിന്ന് മുന്നോട്ട് പോകുമ്പോള്‍ വലതു വശത്ത് അനന്തമായ നീലക്കടല്‍ അതിരിടുന്ന റോഡരികില്‍ നീളന്‍ ബഞ്ചുകളില്‍ ഇട്ടിരിക്കുന്നു. വൈകുന്നേരങ്ങളില്‍ ഇവിടെ ഇരുന്ന് കടലിലേക്ക്‌ നോക്കിയിരുന്നാല്‍ ബറുഹത്തായ പ്രപഞ്ചത്തിലെ നിസ്സാരനായ മനുഷ്യനെ അറിയുവാനാകും.ഇടതു വശത്ത്‌ നെഹ്‌റു പ്ലാനിട്ടോറിയവും,സ്കൂള്‍ ഓഫ് ബ്ലൈന്‍ഡും കണ്ടുകൊണ്ട്‌ പോകുമ്പോള്‍ വലതു വശം മറൈന്‍ ഡ്രൈവും, കടലിന് നടുവില്‍ ഹാജി അലി ദര്‍ഗ്ഗും കാണാം.വളരെ മനോഹരമായ ഈ ആരാധനലയത്തിലേക്ക് ധാരാളം ഭക്ത ജനങ്ങള്‍ ഒരു പാലത്തിലൂടെ പോകുന്നത് കാണാം.പള്ളിയുടെ വിദൂര കാഴ്ച കണ്ടു കൊണ്ടുള്ള യാത്രയില്‍ വീണ്ടും ഇടതു വശത്തായി വല്ലഭായി പട്ടേല്‍ സ്റ്റേഡിയവും , തുടര്‍ന്ന് A I P M &R(All India Institute of Physical Medicine &Rehabilitation) എന്ന ഗവണ്മെന്‍റ് സ്ഥാപനവുമാണ് കണ്ടത്.പരിഹരിക്കനാകുന്ന അംഗവൈകല്യ ചികിത്സകള്‍ സൗജന്യമായി ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ്‌ A I P M &R. അത് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ഗതാഗത കുരുക്കിലാണ് ചെന്ന് പെട്ടത്.കുറെ അധിക സമയം അവിടെ കിടന്നു എന്ന് മാത്രമല്ല ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന വാഹന നിരയിലുള്ള ഒരു ബൈക്കിന്‍റെ പിന്നില്‍ മറ്റൊരു വാഹനം കൊണ്ട് ചെന്ന് ഒരു ഇടി ഇടിച്ചു.തുടര്‍ന്ന് വാക്കേറ്റവും വഴക്കുമായി,പിന്നെ അതിന്‍റെ വകയായി വീണ്ടും തടസ്സം.ഒരു വിധത്തില്‍ സര്‍വ്വ ദൈവങ്ങളെയും വിളിച്ച് അവിടെ നിന്ന് പതുക്കെ രക്ഷപ്പെട്ട് മുന്നോട്ടു നീങ്ങുവാനായി.
                       ഹാജി അലി ദര്‍ഗ്ഗ്    
പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ മഹാലക്ഷ്മി റയില്‍വേ സ്റ്റേഷനും തുടര്‍ന്ന് ബൈക്കുള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബോംബെയുടെ അഹങ്കാരമായ /അഭിമാനമായ സി എസ് ടി (C S T, ച്ഛത്രപതി ശിവാജി ടെര്‍മിനസ്) എന്ന് ഇന്നറിയപ്പെടുന്ന വി ടി യും (V T,വിക്ടോറിയ ടെര്‍മിനസ്)കണ്ടു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യ,മുനിസിപ്പാലിറ്റി എന്നീ ഓഫീസുകള്‍, ഹൈക്കോടതി എന്നിവ പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍  വലത്തോട്ടുള്ള വഴി ചൂണ്ടിക്കാണിച്ചു കൊണ്ട് സബ് അര്‍ബന്‍ ട്രെയിനുകള്‍ പുറപ്പെടുന്ന ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയാണതെന്ന് വിജയന്‍ പറഞ്ഞു.ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ ഗേറ്റ് വേ ഓഫ് ഇന്ത്യയോട് അടുക്കുമ്പോള്‍ ഒരു വശത്ത്‌ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് തലയെടുപ്പോടെ നില്‍ക്കുന്നത് കണ്ടു കൊണ്ട് വീണ്ടും ട്രാഫിക് ജാം എന്ന ഭൂതത്തിന്‍റെ വായില്‍ അകപ്പെട്ട ഞങ്ങള്‍ ഒച്ചിഴയുന്നതു പോലെ ഒരു വിധത്തില്‍  ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്തെത്തിയെങ്കിലും,മണ്ണ് നുള്ളിയിട്ടാല്‍ താഴെ വീഴില്ല എന്ന് പറയുന്നത് പോലെ ജനനിബിഡമായിരുന്നു ആ സ്ഥലം.വാഹനം അവിടെയെങ്ങും നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തത് കൊണ്ട് കാഴ്ചകള്‍ കണ്ടു മടങ്ങുന്നത്‌ വരെ ഡ്രൈവര്‍ കാറുമായി എങ്ങോട്ടെങ്കിലും  പൊയ്ക്കോളാന്‍ പറഞ്ഞിട്ട് കടലിലേക്ക്‌ നോക്കി നില്‍ക്കുന്ന ഇന്ത്യയുടെ കവാടത്തെ കാണുവാനായി പോയി.കാറില്‍ നിന്നിറങ്ങുമ്പോള്‍ നിറഞ്ഞൊഴുകുന്ന ജനസമുദ്രത്തിന് നടുവില്‍ മരങ്ങള്‍ക്കിടയില്‍ കൂടി  തലയുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യയുടെ ഗേറ്റ് വേ കാണാം.അതിനടുത്തു തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാന്‍ ഭീകരാക്രമണം നടത്തിയ രത്തന്‍ റ്റാറ്റയുടെ മനോഹരമായ താജ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നു.
                                  നഗരപാലിക (മുനിസിപാലിറ്റി )ഓഫീസ് 
                  പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ്

  
              V T/C S T  ച്ഛത്രപതി ശിവാജി ടെര്‍മിനസ്       
                                                      A I P M & R ആശുപത്രി
1911 ഡിസംബറില്‍ ബ്രിട്ടീഷ് രാജാവ് കിംഗ്‌ ജോര്‍ജ്ജ് അഞ്ചാമനും ക്യൂന്‍ മേരിയും ഇന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യ നില്‍ക്കുന്ന ഈ കടല്‍ത്തീരത്ത് വന്നുവെന്നും അതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ കവാടം നിര്‍മ്മിയ്ക്കപ്പെട്ടതെന്നും 1924 ഡിസംബര്‍ നാലിന് ഇത് പൊതു ജനത്തിനായി തുറന്നുകൊടുത്തുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഏതായാലും ഞങ്ങള്‍ ഗേറ്റ് വേ കാണാനെത്തിയ ദിവസം വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന സമയമായിരുന്നതിനാല്‍ ഏഴു ദിവസത്തോളം നേവിക്കാരുടെ പരേഡും അഭ്യാസ പ്രകടനങ്ങളും ഒക്കെ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നതിനാല്‍ ആ  വലിയ നിര്‍മ്മിതിയ്ക്കടുത്തേക്കോ ഉള്ളിലേക്കോ പോകാന്‍ കഴിഞ്ഞില്ല.വെള്ളത്തൊപ്പിയും യൂണിഫോമും അണിഞ്ഞ് തോക്കുകള്‍ ഏന്തി കടലിലേക്ക്‌ നോക്കി നില്‍ക്കുന്ന നേവി പട്ടാളക്കാരെയും അവരുടെ താളത്തിലുള്ള പരേഡും അല്‍പ്പനേരം കണ്ടിട്ട് ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു.
    തിരികെ പോകണമെങ്കില്‍ വാഹനവുമായി എവിടെയോ പാര്‍ക്ക് ചെയ്യാന്‍ പോയിരിക്കുന്ന സാരഥിയെ വിളിച്ചു വരുത്തേണ്ടതുണ്ട്.സമയം കളയാതെ അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഗതാഗതക്കുരുക്കിലൂടെ എത്തിപ്പെടാന്‍ താമസിച്ചതിനാല്‍ വളരെ സമയം കഴിഞ്ഞാണ് യാത്ര തുടരാന്‍ സാധിച്ചത്.പഴയരിയില്‍ ചെള്ള് നുരയ്ക്കുന്നതു പോലെയുള്ള വാഹന നിരയില്‍ നിന്ന് കണ്ടു പരിചയം മാത്രമുള്ള ഒരു വാഹനം തപ്പിയെടുക്കുക കുട്ടികളുടെ പസ്സില്‍ ഗെയിം പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്.ഓരോ വാഹനവും ഓരോ ഇഞ്ചും നീങ്ങുന്നതിന് മിനിട്ടുകളോളം എടുക്കുന്നത് കാണ്ടപ്പോള്‍ മഴക്കാലത്തിനു
  
    
                   ഗേറ്റ് വേ ഓഫ് ഇന്ത്യ            


                ഭീകരാക്രമണം നടന്ന താജ് ഹോട്ടല്‍
     
                           വിധാന്‍ സഭ    
             മറൈന്‍ഡ്രൈവ്- അസ്തമയം
മുന്‍പ് അരിമണികള്‍ കൊണ്ടുവരാന്‍ നീങ്ങുന്ന ഉറുമ്പുകളെപ്പോലെ തോന്നി.വഴിയോരങ്ങള്‍ മുഴുവന്‍ നേവിക്കാരെയും  കുടുംബാംഗങ്ങളെയും കൊണ്ട് നിറഞ്ഞിരുന്നു.കാല്‍നടക്കാരുടെ കലപിലയും വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങളും കൊണ്ട് മുഖരിതമായ ആ സ്ഥലത്ത് നിന്ന് മുന്നോട്ടു നീങ്ങുമ്പോള്‍ വിധാന്‍ സഭയും, നഷ്ടത്തില്‍ പെട്ട എയര്‍ ഇന്ത്യയുടെ, വില്‍ക്കാന്‍ ഇട്ടിരിക്കുന്ന കൂറ്റന്‍ ഓഫീസ് കെട്ടിടവും കണ്ടു.വിശാലവും മനോഹരവുമായ മറൈന്‍ഡ്രൈവിലെത്തിയ ഞങ്ങള്‍ കുറച്ചു സമയം അവിടെ ചിലവഴിക്കാന്‍ തീരുമാനിച്ചു.അസ്തമയ സമയം ആകുന്നതേ ഉള്ളുവെങ്കിലും കടല്‍ത്തീരം ജനനിബിഡമായിക്കൊണ്ടിരുന്നു.പതിനഞ്ചു മിനിറ്റ് വരെ അവിടെ വാഹനം പാര്‍ക്ക് ചെയ്യാമെന്നാണ് നിയമം. കടലിന്‍റെ സൗന്ദര്യം ആസ്വദിച്ചു നില്‍ക്കുമ്പോള്‍ അങ്ങ് ദൂരെ വലിയ കെട്ടിടങ്ങള്‍ നിറഞ്ഞ ഒരു മുനമ്പ് കടലിലേക്ക്‌ തള്ളി നില്‍ക്കുന്നത് കണ്ടു. അതാണ്‌ ബോംബെയിലെ പോഷ് ഏരിയ ആയ മലബാര്‍ ഹില്‍സ് എന്നും അവിടെ ഏറ്റവും പ്രമുഖരും ധനാഢ്യരും അല്ലാതെ മാറ്റാരും കടന്നു ചെല്ലുക പോലും ഇല്ലെന്ന് ചേട്ടന്‍ പറഞ്ഞു തന്നു.   
  
                         മലബാര്‍ ഹില്‍സ് 
                    നഷ്ടത്തിലായ എയര്‍ ഇന്ത്യാ ഓഫീസ്
മറൈന്‍ഡ്രൈവിനു തൊട്ടടുത്തു തന്നെ വളഞ്ഞു കിടക്കുന്ന ഒരു ബീച്ച് കൂടി ഉണ്ട്.രാത്രിയിലെ ദീപാലങ്കാര പ്രഭയില്‍ തിരയും തീരവും ചേര്‍ന്ന് മനോഹരമായ ഒരു  നെക്ക് ലസ് പോലെ ദൃശ്യമാകുന്നത് കൊണ്ട്  ഏതോ ഭാവനാ സമ്പന്നന്‍  ഈ ബീച്ചിന് “ക്യൂന്‍സ്  നെക്ക് ലസ്” എന്ന് നാമകരണം ചെയ്തിരിക്കുന്നു.
    അടുത്തതായി ഞങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചത് ബോംബെയിലെ പുരാതനവും പ്രസിദ്ധവുമായ മഹാലക്ഷ്മി ക്ഷേത്രമായിരുന്നു. അവിടെയ്ക്കുള്ള യാത്രാമദ്ധ്യേ വളരെ പഴയ ക്ഷേത്രമായ  ബാബുള്‍നാഥ് എന്ന ശിവക്ഷേത്രം കണ്ടെങ്കിലും വഴിയിലെ തിരക്കും,സമയക്കുറവും പാര്‍ക്കിംഗ് സൗകര്യക്കുറവും കാരണം അവിടെ ഇറങ്ങാതെ  മഹാലക്ഷ്മി റെയില്‍വേ സ്റ്റേഷനില്‍നിന്ന് വെറും ഒരു കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന മഹാലക്ഷ്മി ക്ഷേത്രത്തിലേക്ക് പോയി.

                    ബാബുള്‍ നാഥ് ക്ഷേത്രം

ഇന്ന് മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കടലാക്രമണം ചെറുക്കുന്നതിനായി സമുദ്രതീരത്ത് ഒരു കടല്‍ ഭിത്തി കെട്ടുവാന്‍ പല തവണ ശ്രമിച്ചുവെങ്കിലും അതെല്ലാം പരാജയപ്പെടുകയുണ്ടായത്രേ.അതില്‍ വിഷമിച്ചിരുന്ന അന്നത്തെ ചീഫ്  എഞ്ചിനീയര്‍, ഒരു ദേവീ വിഗ്രഹം ആ സ്ഥലത്തുണ്ടെന്ന് സ്വപനം കണ്ടുവെന്നും അതനുസരിച്ചു അദ്ദേഹം വിഗ്രഹം കണ്ടെടുത്തുവെന്നും, വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം കടല്‍ഭിത്തി കെട്ടുന്നതിന് യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നുമാണ് ക്ഷേത്രത്തെപ്പറ്റിയുള്ള ഐതീഹ്യം.റോഡില്‍ നിന്ന് പടിക്കെട്ടുകള്‍ കയറി വേണം സമുദ്ര തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്താന്‍. ആമ്പലും,താമരയും,മിനുങ്ങുന്ന ഉടയാടകളും മാലകളും ഒക്കെ വില്‍ക്കുന്ന ധാരാളം കടകള്‍ ക്ഷേത്രവഴിയില്‍ കാണാം.ഒരു ചെറിയ പാത്രത്തില്‍ കുറച്ചു പൂക്കളും വഴിപാട് സാധനങ്ങളും വാങ്ങി ചെരിപ്പുകള്‍ കടയില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് ഞങ്ങള്‍ പടി കയറി.പ്രധാന ശ്രീകോവിലില്‍ മഹാകാളി,മഹാലക്ഷ്മി, മഹാസരസ്വതി,എന്നീ മൂന്ന് ദേവതമാരെ പുഷ്പാലംകൃതരായി  അണിയിച്ചൊരുക്കി ഇരുത്തിയിരിക്കുന്നത് കാണാം.വലിയ തിരക്കൊന്നും ഇല്ലായിരുന്നതിനാല്‍ നന്നായി തൊഴുതതിന് ശേഷം,ഒരു ചെറിയ ഇടനാഴിയിലേക്ക് വന്ന്,കയ്യില്‍ കരുതിയിട്ടുള്ള വഴിപാട് സാധനങ്ങള്‍ അവിടെ സമര്‍പ്പിച്ചു കഴിയുമ്പോള്‍ കല്‍ക്കണ്ടം പോലെ മധുരമുള്ള ഒരു പ്രസാദവും വാങ്ങി പുറത്തിറങ്ങാം. ഇടനാഴിയില്‍ നിന്ന് പുറത്തെത്തിയാല്‍ ഗര്‍ഭഗൃഹത്തിന്‍റെ പിറകിലേക്ക് നീളുന്ന പടിക്കെട്ടുകള്‍ ഇറങ്ങി ചെന്ന് ഹനുമാന്‍ സ്വാമിയുടെ സന്നിധിയില്‍ തൊഴുതിട്ട് അലയാഴിയുടെ അനന്ത സൗന്ദര്യവും നുകര്‍ന്നു കൊണ്ട് മടങ്ങാം.
    ക്ഷേത്രദര്‍ശനം കഴിഞ്ഞു പുറത്തെത്തിയ ഞങ്ങള്‍ ഓരോ ചായ കുടിച്ചിട്ട് ദാദറിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു .മടക്കയാത്രയ്ക്കിടെ അംബാനിയുടെ വീടെന്നു പറഞ്ഞ് ഡ്രൈവര്‍ കാണിച്ചു തന്ന ഉയരം കൂടിയ കെട്ടിടത്തിന്‍റെ ഫോട്ടോ എടുത്തെങ്കിലും അതല്ല അദ്ദേഹത്തിന്‍റെ കൊട്ടാരം എന്ന് പിന്നീട് ഫോട്ടോ കണ്ടിട്ട് മറ്റുള്ളവര്‍ പറഞ്ഞു തന്നു. ഏതായാലും അദ്ദേഹത്തിന്‍റെ മകളുടെ വിവാഹ സമയം ആയിരുന്നത് കൊണ്ട് തിരിച്ചു ചെല്ലുമ്പോള്‍ എവിടെപ്പോയിരുന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍ അംബാനിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു അതിനു പോയതാണെന്ന് പറയാം എന്ന് ഞങ്ങള്‍ മനസ്സില്‍ കരുതി. പിന്നീടുള്ള യാത്ര പെദ്ദര്‍ റോഡിലൂടെ ആയിരുന്നു.രാഷ്ട്രീയ നേതാവായിരുന്ന ജയപ്രകാശ് നാരായണന്‍റെ അന്ത്യനാളുകള്‍ക്ക് സാക്ഷ്യം വഹിച്ച പ്രസിദ്ധമായ ജസ് ലോക് ആശുപത്രി കാറിലിരുന്ന് ഒരു നോക്ക് കണ്ടതിനു ശേഷം നേരെ ബി കെ സിയില്‍(ബാന്ദ്ര കുര്‍ള കോംപ്ലക്സ്) വിജയനെയും ഗീതയെയും വിട്ടിട്ട് ഞങ്ങള്‍ ശാലിനിയുടെ സയണിലെ വീട്ടിലെത്തി.ഞങ്ങള്‍ ചെല്ലുമ്പോള്‍ വൈകുന്നേരം നടക്കുന്ന മൈലാഞ്ചിയിടീല്‍ ചടങ്ങിലും (മെഹന്തി)ഡിന്നറിലും പങ്കു ചേരുവാനായി ധാരാളം അതിഥികള്‍ അവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു.ഫ്ലാറ്റിന്‍റെ രണ്ടാം നിലയിലായിരുന്നു ശാലുവും കുടുംബവും താമസിച്ചിരുന്നതെങ്കിലും ചടങ്ങുകള്‍ക്കായി താഴെ ഒരു ചെറിയ പന്തല്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.പന്തലില്‍ മൈലാഞ്ചി ഇട്ടു കൊടുക്കാന്‍  തയ്യാറായി ഇരിക്കുന്ന ചെറുപ്പക്കാര്‍,ആവശ്യക്കാര്‍ മുന്നില്‍ ചെന്നിരുന്നാലുടന്‍ മൈലാഞ്ചിക്കൂട്ട് നിറച്ച  ഒരു കോണ്‍ കൊണ്ട് കയ്യില്‍ വരച്ചു തുടങ്ങും.നിമിഷ നേരം കൊണ്ട് അത്യാകര്‍ഷകമായ ഡിസൈനുകള്‍ വരച്ചു തീര്‍ക്കുന്നവരാണ് ചെമ്പന്‍ തലമുടിയുള്ള ആ ഹിന്ദിക്കുട്ടന്മാര്‍. ഇരുകൈകളിലും മൈലാഞ്ചിയുമണിഞ്ഞ്‌ ആഹാരം കഴിക്കുവാനാകാതെ പലരും കൊതിയിറക്കി നടക്കുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ചിരി പൊട്ടി, ഇനി ഒരു മുക്കാല്‍ മണിക്കൂറെങ്കിലും കഴിയണം ഇത് കഴുകിക്കളഞ്ഞിട്ട് മുന്നിലിരിക്കുന്ന വിഭവങ്ങളുടെ സ്വാദ് നുണയാന്‍.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതലായി ഈ വിഷമാവസ്ഥയില്‍ പെട്ടിരിക്കുന്നത്.ഇടതു കയ്യില്‍ മാത്രം മൈലാഞ്ചി പുരട്ടി രക്ഷപ്പെട്ട ഞാന്‍ ഭക്ഷണം കഴിച്ച് നേരം വൈകാതെ ചേട്ടനോടൊപ്പം ഹോട്ടലിലേക്ക് മടങ്ങി.ചപ്പാത്തി,ഫ്രൈഡ് റൈസ്,പനീര്‍ മസാല ,ആലൂ, ചിക്കന്‍ കറി, കേസരി,റസ്‌ മലായ്, ,എന്നിവയായിരുന്നു അത്താഴവിരുന്നിന് ഒരുക്കിയിരുന്ന വിഭവങ്ങള്‍.

                         
              മഹാലക്ഷ്മി ക്ഷേത്രത്തിനു മുന്‍വശം  
                    ജസ് ലോക് ആശുപത്രി
പിറ്റേദിവസം സഞ്ജയിന്‍റെ കല്യാണമാണ്,രണ്ടു രീതിയിലുള്ള വിവാഹച്ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ മാട്ടുംഗ എന്ന സ്ഥലത്തുള്ള കൊച്ചു ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് കേരളീയ രീതിയില്‍ താലികെട്ടും തൊട്ടടുത്തുള്ള മറ്റൊരു ഹാളില്‍ വച്ച് ബാക്കി ചടങ്ങുകളും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊച്ചുഗുരുവായൂര്‍ ക്ഷേത്രം
ബോംബെയിലെ ഏറ്റവും പുരാതന ക്ഷേത്രമായ  കൊച്ചുഗുരുവയൂരപ്പന്‍ ക്ഷേത്രം 1923 ല്‍ മാട്ടുംഗ ഈസ്റ്റിലെ അസ്തിക സമാജ് പൊതുജനങ്ങള്‍ക്ക് ആരാധനയ്ക്കായി നിര്‍മ്മിച്ച ശ്രീരാമ ക്ഷേത്രമാണ്. 1953 ല്‍ ഈ ക്ഷേത്രത്തിന്‍റെ ഗര്‍ഭഗൃഹത്തില്‍ കാഞ്ചി കാമകോടി പീഠം ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികള്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നീ പ്രതിഷ്ഠകള്‍ കൂടി നടത്തി നവീകരിച്ചു. പണ്ട് പമ്പാനദീ തീരത്ത് മാതംഗഋഷി മഹായജ്ഞങ്ങള്‍ നടത്തി മഹാ ഋഷി പദവി ലഭിച്ചതിന്‍റെ ഓര്‍മ്മയ്ക്കെന്നപോലെ ഇപ്പോള്‍ മാട്ടുംഗ എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് ഒരു വാഴ വച്ചിരുന്നു. ആഗ്രഹപൂര്‍ത്തിക്കായി പഴമയുടെ ഓര്‍മ്മയായ ആ വാഴയുടെ അനന്തര തലമുറ ഇപ്പോഴും ഈ സ്ഥലത്ത് ഉണ്ടെന്ന് പറയപ്പെടുന്നു.പിന്നീട് 1965  ല്‍ കാര്‍ത്തികേയന്‍,1967ല്‍ നവഗ്രഹങ്ങള്‍,  1974ല്‍കൊച്ചുഗുരുവായൂരപ്പന്‍, 1978 ല്‍ സ്വാമി അയ്യപ്പന്‍,പരമശിവന്‍ ഗണപതി മുതലായ പ്രതിഷ്ഠകളും ക്ഷേത്രത്തില്‍ നടത്തപ്പെട്ടു.കൃഷ്ണ സ്വാമിയ്ക്കും അയ്യപ്പസ്വാമിയ്ക്കും പൂജകള്‍ നടത്തുന്നതും,വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും മലയാള ബ്രഹ്മാണരായ നമ്പൂതിരിമാരാണെങ്കിലും മറ്റുള്ള സന്നിധികളില്‍ പാലക്കാട്ട് നിന്നുള്ള തമിഴ് ബ്രാഹ്മണര്‍ ആണ് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്.
    രാവിലെ കാപ്പികുടിയും കഴിഞ്ഞ് പതിനൊന്നു മണിയ്ക്കുള്ള വിവാഹത്തില്‍ സംബന്ധിക്കുവാനായി ഞങ്ങള്‍ സയണിലേക്കും,തുടര്‍ന്ന് മാട്ടുംഗയിലെക്കും പോയി.താലികെട്ടും,തുളസിമാലയിടലും,കന്യാദാനവും കഴിഞ്ഞ് അനന്തര ചടങ്ങുകള്‍ കാണുന്നതിനായി അടുത്തു തന്നെയുള്ള എസ എന്‍ ഡി ടി ഹാളില്‍ എത്തിയപ്പോള്‍ വിജയനെക്കൂടാതെ,വളരെ നാളായി ഞാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന എന്‍റെ പഴയ കൂട്ടുകാരിയും, സഹപ്രവര്‍ത്തകയുമായിരുന്ന ലക്ഷ്മിയും ഭര്‍ത്താവും അവിടെ എത്തിയിട്ടുണ്ടായിരുന്നു.നാട്ടില്‍ കുറച്ചു നാള്‍ എന്നോടൊപ്പം ഒരുമിച്ച് ജോലി ചെയ്തിരുന്ന ലക്ഷ്മി ഇപ്പോള്‍ വിക്രോളി എന്ന സ്ഥലത്ത് താമസിച്ചു കൊണ്ട് എസ് ബി ഐ യില്‍ ജോലി ചെയ്തു വരുന്നു.ഏറെ നാളുകള്‍ക്കു ശേഷം കണ്ട ഞങ്ങള്‍ വിവാഹച്ചടങ്ങുകള്‍ ഭാഗികമായി മാത്രം ശ്രദ്ധിച്ചു കൊണ്ട് വിശേഷങ്ങള്‍ പങ്കു വച്ചു രസിച്ചിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ കലാപരിപാടികളും കേരളീയ രീതിയിലുള്ള വിഭവ സമൃദ്ധമായ സദ്യയും അവിടെ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.ഭക്ഷണ ശേഷം ലക്ഷ്മിയോടും വിജയനോടും യാത്ര പറഞ്ഞ് ഞങ്ങള്‍ വിശ്രമിക്കുന്നതിനായി മുറിയിലേക്ക് പോയി. 
  

                               കൊച്ചുഗുരുവായൂര്‍ ക്ഷേത്രം   


















ക്ഷേത്രത്തിനു മുന്നിലെ ഹനുമാന്‍ സ്വാമി         ക്ഷേത്രത്തിനു മുന്നിലെ                                                 ഗണപതി              


                        സഞ്ജയന്‍റെ വിവാഹം-,മലയാളികളുടെ രീതിയില്‍

           വധൂവരന്മാര്‍ താലികെട്ട് കഴിഞ്ഞ് കൊച്ചുഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍
   

      
                 എസ് എന്‍ ഡി ടി ഹാള്‍  
    ഹാളിലെ വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം    
    
വിശ്രമം കഴിഞ്ഞ് വൈകുന്നേരം ആറു മണിയ്ക്ക് ചെമ്പൂര്‍ മൈസൂര്‍ കോളനി ഗ്രൗണ്ടില്‍ വച്ച് നടത്തുന്ന ‘കച്ചി വിവാഹ’ ചടങ്ങുകള്‍ കാണുവാന്‍ ഞങ്ങള്‍ ഉത്സാഹത്തോടെ തയ്യാറായി.അഞ്ചര മണിയോടെ വരന്‍റെ വസതിയായ സയണിലെത്തിയിട്ട് അദ്ദേഹത്തിന്‍റെ  മാതപിതാക്കളോടൊപ്പം വിവാഹ സ്ഥലത്തേക്ക് പോയെങ്കിലും അവിടെ  എത്തിയപ്പോഴേക്കും വരനെ സ്വീകരിക്കുന്ന ചടങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.
അലങ്കരിച്ച വിവാഹ മൈതാന കവാടത്തില്‍ പരസ്പരം അഭിമുഖമായി, സ്വീകരണം നല്‍കാന്‍ വധുവിന്‍റെ ബന്ധുമിത്രാദികളും, സ്വീകരണം ഏറ്റുവാങ്ങാന്‍ തയ്യാറായി വരനും കൂട്ടരും നില്‍പ്പുണ്ടായിരുന്നു.എല്ലാവരും കയ്യില്‍ പൂക്കളുമായി സന്തോഷത്തോടെ പാട്ടൊക്കെ പാടിയാണ് നില്‍പ്പ് .ഈ സമയത്ത് ഒരു വലിയ വെള്ളിക്കുരണ്ടിയുടെ (പാറ്റ് ല )മുകളില്‍ സഞ്ജയ്‌ ഗുജറാത്തി വേഷവും അതിനു ചേര്‍ന്ന നീളന്‍ പാദുകങ്ങളും, തലപ്പാവും അണിഞ്ഞ് സുന്ദരനായി നില്‍ക്കുന്നുണ്ടായിരുന്നു.

               കവാടത്തിലെത്തിയ വരന്‍ ‘പാറ്റ് ല’ യില്‍
കച്ചി വിവാഹം
ജൈന മതത്തിലെ തന്നെ കെ ഡി ഓ,അതായത് കച്ചി ദാസ ഓസ്വാള്‍ എന്ന ചെറിയ വിഭാഗത്തിലെ അംഗമാണ് സഞ്ജയിന്‍റെ വധുവായ ഭക്തി.ഇവരുടെ മതാചാരങ്ങള്‍ അനുസരിച്ച് വിവാഹത്തിന് മുന്‍പ് നമ്മുടെ നാട്ടിലേതു പോലെ വിവാഹ നിശ്ചയം നടത്തുക പതിവുണ്ട്. അതിനായി വധുവിന്‍റെ “മാമായും” (അമ്മയുടെ സഹോദരന്‍),  ”കാക്കായും” (അച്ഛന്‍റെ സഹോദരന്‍ ),”ദേരസാര്‍” ലേക്ക് (ജെയിന്‍ ക്ഷേത്രങ്ങളെ ദേരസാര്‍ എന്നാണ് വിളിക്കുന്നത്)പോകും.വരന്‍റെ ഭാഗത്ത്‌ നിന്നുമുള്ളവരും ആ സമയത്ത് ക്ഷേത്രത്തില്‍ സന്നിഹിതരാകും. പ്രാര്‍ത്ഥനയ്ക്ക് ശേഷം,ഇന്ന ആളുടെ മകളും,ഇന്ന ആളുടെ മകനുമായുള്ള വിവാഹം തീരുമാനിച്ചിരിക്കുന്നതായും,വിവാഹ തീയതി പിന്നാലെ അറിയിക്കുന്നതായിരിക്കുമെന്നും എല്ലാവരും കേള്‍ക്കെ പ്രസ്താവിക്കും. (ഇവരുടെ ജനന മരണങ്ങളും ഇതു പോലെ ക്ഷേത്രത്തില്‍ രേഖപ്പെടുത്തുക പതിവുണ്ട്) ഇതോടെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ അവസാനിപ്പിച്ച് എല്ലാവരും കൂടി വരന്‍റെ വീട്ടിലേക്കു പോകും .അവിടെ വച്ച് വരന്  “മസാല മില്‍ക്ക്” എന്ന പാനീയം നല്‍കും.ബദാം,അണ്ടിപ്പരിപ്പ്,മുന്തിരിങ്ങ തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഇട്ടു പാകപ്പെടുത്തിയ പാലാണ് ഇത്.അതിനു ശേഷം ഇരു കുടുംബങ്ങളും ചേര്‍ന്ന് വിവാഹത്തീയതി നിശ്ചയിച്ച് ഭക്ഷണവും കഴിഞ്ഞ് പിരിഞ്ഞു പോകും.
വിവാഹത്തിന്‍റെ തലേ ദിവസം,തടസ്സങ്ങളും,ദോഷങ്ങളുമില്ലാതെ ചടങ്ങുകള്‍ മംഗളമായി നടക്കുന്നതിനായി കുടുംബാംഗങ്ങള്‍ എല്ലാവരും കൂടി ‘കുല്‍ ദേവിയെ’യും(കുലദേവത),കച്ചി വിഭാഗത്തിന്‍റെ രക്ഷകനായ ‘ഭലാരയെയും”സ്തുതിച്ചു വണങ്ങുക പതിവാണ്.
വിവാഹദിവസം വധൂവരന്മാര്‍ അവരവരുടെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ‘നവകര്‍’ എന്ന മന്ത്രം ചൊല്ലിയിട്ട് വേണം പുറപ്പെടാന്‍.വധുവിന്‍റെ കയ്യില്‍ ഒരു നാളീകേരം കൊടുത്തതിന് ശേഷം ബന്ധുമിത്രാദികള്‍ അരിമണികളും പണവും അവളുടെ മുകളിലേക്ക് വര്‍ഷിച്ച് അവള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേരും.പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങുന്ന വധൂ വരന്മാര്‍ പിന്തിരിഞ്ഞ് നോക്കാനോ നടക്കാനോ പാടില്ല,മുന്നോട്ടു മാത്രമേ പോകാവൂ എന്നാണ് നിയമം.പിന്നീട്  വിവാഹം നടക്കുന്ന സ്ഥലത്തേക്ക് പോകുന്നതിന് മുന്‍പ് ക്ഷേത്ര ദര്‍ശനവും അനിവാര്യമായ കാര്യമാണ്.ഭക്തിയുടെ കാര്യത്തില്‍     

                      നാളീകേരവുമായി വധു
വധു കച്ച് വിഭാഗക്കാരിയും വരന്‍ മുംബായില്‍ താമസമാക്കിയ മലയാളിയും ആയതിനാലാണ് ആദ്യംകൊച്ചു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് കേരളീയ രീതിയില്‍ താലികെട്ടും,പുടവകൊടയും മറ്റ് വിവാഹച്ചടങ്ങുകളും പിന്നെ നാട്ടിലെ പോലെ ഗൃഹപ്രവേശവും നടത്തിയത്.അതു കഴിഞ്ഞ് വൈകുന്നേരമുള്ള കച്ചി വിവാഹച്ചടങ്ങുകള്‍ക്ക് ഒരുങ്ങുവാനായി വധുവായ ഭക്തി അവളുടെ വീട്ടിലേക്കു പോയി.
 വൈകുന്നേരം അഞ്ചരമണിയോടെ ഞങ്ങള്‍ മൈസൂര്‍ കോളനി ഗ്രൗണ്ടില്‍ ചെല്ലുമ്പോള്‍ സ്വീകരണച്ചടങ്ങാണ് അവിടെ നടന്നു കൊണ്ടിരുന്നത് എന്ന് പറഞ്ഞുവല്ലോ.വളര സന്തോഷത്തോടെ ആനന്ദ നൃത്തം ചെയ്ത് സംഗീത മേളങ്ങളോടെ,അംഗ രക്ഷകനൊപ്പം വരുന്ന വരനെയും കൂട്ടരെയും കവാടത്തില്‍ വച്ച് വധുവിന്‍റെ വീട്ടുകാര്‍ പൂക്കള്‍ കൊടുത്ത് സ്വീകരിക്കും.ഈ വരവിനെ ‘ബാരാത്ത്’ എന്നാണ് വിളിക്കുക.പണ്ടൊക്കെ വരന്‍ കുതിരപ്പുറത്തായിരുന്നു വരിക പതിവ്,ഇപ്പോള്‍ കുതിരയ്ക്ക് പകരം കുതിരകളെ പോലെയുള്ള കാറുകളിലാണ് വരവ്. കവാടത്തിലെത്തുന്ന വരനെ ‘പാറ്റ് ല’ എന്ന വെള്ളി നിറത്തിലുള്ള ഒരു കുരണ്ടിയുടെ മുകളില്‍ കയറ്റി നിര്‍ത്തുന്നു.മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട്‌ പ്രത്യേക വേഷത്തില്‍ ഹാജരാകുന്ന പുരോഹിതന്‍ നവവരനെ  അനുഗ്രഹിച്ചു കഴിഞ്ഞാലുടന്‍ വധുവിന്‍റെ അമ്മ വന്ന് വരന്‍റെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി ആരതി ഉഴിയുകയായി.

                   ആരതി ഉഴിയല്‍
ഈ ചടങ്ങ് കഴിഞ്ഞാലുടന്‍ വധുവിനെ,ധോലക്,ഷെഹനായ് തുടങ്ങിയ ബാന്‍ഡ് മേളത്തോടെ അവിടെയ്ക്ക് കൊണ്ട് വന്ന് മറ്റൊരു ‘പാറ്റ് ല’ യുടെ മുകളില്‍ നിര്‍ത്തും.
                     വധുവിന്‍റെ വരവ്
കുരണ്ടി മേല്‍ നില്‍ക്കുന്ന വധൂവരന്മാര്‍ പരസ്പരം പൂമാല അണിയിച്ചതിന് ശേഷം വധുവിനെ തിരിച്ച് മണ്ഡപത്തിനടുത്തേക്ക് കൊണ്ട് പോകും.പക്ഷെ വരന് കുരണ്ടിപ്പുരത്തു നിന്ന് ഇറങ്ങണമെങ്കില്‍ അല്‍പ്പം പ്രയാസമാണ്. നിലത്തു വച്ചിരിക്കുന്ന ദീപം ചവുട്ടി കെടുത്തി വേണം മുന്നോട്ടു പോകാന്‍, അല്ലെങ്കിലും അത് നല്ലതാ ഇനി എത്ര അഗ്നി പരീക്ഷകള്‍ തരണം ചെയ്യേണ്ടതാണ് ....അതിന്‍റെ ഒരു മുന്നോടിയായോ  പരിശീലനമായോ നമുക്ക് ഇതിനെ കണക്കാക്കാം.
മണ്‍ ചിരാതില്‍ കത്തിച്ച ദീപം ചവുട്ടി അണച്ചു കൊണ്ട് വരന്‍ മുന്നോട്ട് 

       കുലദേവതയുടെ വാളേന്തിയ സഹോദരീ ഭര്‍ത്താവിനൊപ്പം (ഇവിടെ ഞങ്ങളുടെ മകന്‍ അശ്വിന്‍) മുന്നോട്ടു നടക്കുന്ന വരനെ കൊണ്ട് പോയി വധുവിനു സമീപത്തു കസേരയില്‍ ഇരുത്തിയാല്‍ ഉടന്‍ തന്നെ സുമംഗലികളായ നാല് സ്ത്രീകള്‍ വന്ന് മൂന്നു തവണ വധൂ വരന്മാര്‍ക്ക് മുകളിലേക്ക് അരിമണികള്‍ തൂകും.ഈ പരിപാടിയ്ക്ക് ശേഷം പിന്നെ രംഗത്തെത്തുന്നത് മാതാപിതാക്കന്മാര്‍ ജീവിച്ചിരിപ്പുള്ള ദമ്പതിമാര്‍  ആണ്. പൂജകളും മന്ത്രജപവും ഒക്കെ കഴിഞ്ഞ് പുരോഹിതന്‍ ഒരു ചരട് ഈ ഭാര്യഭര്‍ത്താക്കന്മാരെ ഏല്‍പ്പിക്കും,അവര്‍ ഈ നൂല്‍ കൊണ്ട് ഒരു വലയമുണ്ടാക്കി പുതിയ ജോഡികളെ അതിനുള്ളിലാക്കും,വട്ടത്തിലാകാന്‍ പോകുന്നു എന്നതിന്‍റെ ഒരു സൂചനയെന്ന പോലെ .വധുവിന്‍റെ അച്ഛനും  അമ്മയും വന്ന് വധുവിന്‍റെ കൈ പിടിച്ച് വരന്‍റെ കയ്യില്‍ ഏല്‍പ്പിക്കും,ഇതാണ് പ്രധാന ചടങ്ങായ ‘ഹസ്ത മിലാപ്’ എന്ന കന്യാ ദാനം.
    മാതാപിതാക്കള്‍ തങ്ങളുടെ മകളെ കരുത്തുറ്റ മരുമകന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിച്ചു കഴിഞ്ഞാലുടന്‍ പുരോഹിതന്‍ വന്ന് നവദമ്പതികളുടെ  കൈകള്‍ക്ക് മുകളില്‍ ഒരു തുണി ഇടും,എന്നിട്ട് അതിന്‍റെ ഒരറ്റം വധുവിന്‍റെ സാരിയിലും ,മറ്റേ അറ്റം വരന്‍റെ അംഗ വസ്ത്രത്തിലും കെട്ടും.ഈ ചടങ്ങിനെ ‘ഛെഡാ ഛെവി’ എന്നാണ് വിളിക്കുന്നത്‌. ഛെഡാ ഛെവി’യ്ക്ക് ശേഷം വധൂ വരന്മാര്‍ മറച്ചു വച്ചിരിക്കുന്ന കൈകളുമായി  മണ്ഡപത്തിലേക്ക് പ്രവേശിച്ച് മനോഹരമായ ഇരിപ്പിടങ്ങളില്‍ ഉപവിഷ്ടരാകും.
  
 
                അംഗരക്ഷകനോപ്പം വരന്‍         



                        നൂല്‍ ബന്ധനം




‘ഹസ്ത് മിലാപ്’നു വേണ്ടി വധുവിന്‍റെ കൈ പിടിച്ചു പൂജ ചെയ്യുന്നു

                   പുരോഹിതന്‍റെ പ്രഭാഷണം - 


                                                                        ഹസ്തമിലാപ്                                           
     


                    ലക്ഷ്മീനാരായണ ബോമ്മകള്‍
മണ്ഡപത്തിലിരിക്കുന്ന നവദമ്പതികള്‍ക്ക് മുന്നില്‍ ജ്വലിപ്പിച്ച അഗ്നികുണ്ഡത്തിനു സമീപത്തായി വരന്‍റെ മാതുലനും,വധുവിന്‍റെ ചിറ്റപ്പനും പുരോഹിതനൊപ്പം നിലത്ത് ഇരുന്ന്‍ ചില പൂജകള്‍ നടത്തും.


വരന്‍റെ മാതുലനും,വധുവിന്‍റെ ചിറ്റപ്പനും മണ്ഡപത്തില്‍ പൂജ ചെയ്യുന്നു.

അനന്തരം ചുവന്ന തലപ്പാവ് വച്ച പണ്ഡിറ്റ് എഴുന്നേറ്റ് നിന്ന് ഒരു പ്രഭാഷണം തന്നെ അവതരിപ്പിക്കുകയായി.നൂറു ഗ്രാം ഹിന്ദി മാത്രമറിയാവുന്ന എനിക്ക് ഒന്നും മനസ്സിലായില്ലെന്നതാണ് സത്യം. തമാശ കലര്‍ത്തി അദ്ദേഹം പറഞ്ഞത് ഏഴു നിയമങ്ങള്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്. അതായത് വിവാഹം കഴിഞ്ഞാല്‍ വധു വരന്‍റെ ഗൃഹത്തിലെ ലക്ഷ്മീദേവി ആയിരിക്കണമെന്നും, എല്ലാവരെയും ബഹുമാനിക്കണമെന്നും,എല്ലാവര്‍ക്കും നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കണമെന്നും, കലഹങ്ങള്‍ ഉണ്ടാക്കാതിരിക്കണമെന്നും ഒക്കെയുള്ള ഒരു സ്ത്രീരത്നത്തിന് വേണ്ടതും,വധു അനുവര്‍ത്തിക്കേണ്ടതുമായ ഗുണഗണങ്ങള്‍ ആണ് അദ്ദേഹം വിശദീകരിച്ചതെന്നു ഞാന്‍ ഊഹിക്കുന്നു. പ്രസംഗവും തമാശകളും ചിരിയും ഒക്കെ കഴിഞ്ഞ് അദ്ദേഹം ‘ഫേര’ എന്ന ചടങ്ങ് തുടങ്ങുവാന്‍ നിര്‍ദ്ദേശിച്ചു. 

           വധൂവരന്മാര്‍ വേദിയില്‍ അംഗരക്ഷകനൊപ്പം
ഫേര

വധൂവരന്മാരുടെ ബന്ധുമിത്രാദികള്‍ ഓരോ വിഭാഗമായി തിരിഞ്ഞ് 

കാണികള്‍ക്കിടയിലൂടെ വാദ്യമേളങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തു വന്ന് 

മണ്ഡപത്തിലിരിക്കുന്ന നവദമ്പതികളെ അനുഗ്രഹിക്കുകയും,തുടര്‍ന്ന് ദമ്പതിമാര്‍ 

മണ്ഡപത്തില്‍ തന്നെ ഒരു പ്രദിക്ഷണം വയ്ക്കുകയും ചെയ്യുന്ന ചടങ്ങിനെയാണ് 

‘ഫേര’എന്ന് വിളിക്കുന്നത്‌.നാല് പ്രദക്ഷിണമാണ് ആകെ ചെയ്യാനുള്ളത്.നൃത്തം 

ചെയ്തു വരേണ്ട ആദ്യ ഗ്രൂപ്പ് വധുവിന്‍റെ സഹോദരന്മാരും,സഹോദര 

തുല്യരായ കസിന്‍സും ചേര്‍ന്ന  ഊജ്ജസ്വലരായ ചെറുപ്പക്കാരുടെ കൂട്ടമാണ്‌. 

ആടിപ്പാടി വേദിയിലെത്തുന്ന അവരില്‍ ഏറ്റവും മൂത്ത സഹോദരനും 

ഭാര്യയും പുരോഹിതന്‍ കൊടുക്കുന്ന ഒരു വിളക്ക് വാങ്ങിയിട്ട് 

ലക്ഷ്മി,നാരായണ,ഗണപതി ബൊമ്മകള്‍,കുങ്കുമം ,മഞ്ഞള്‍ ചന്ദനം,അരി,മഞ്ഞള്‍ 

ഇവയെല്ലാം ഒരു താലത്തില്‍ വച്ച് പൂജയും,ഹവനവും ചെയ്തു കഴിയുമ്പോള്‍ 

പുരോഹിതന്‍ അവരോട് ചോദിക്കും സഹോദരിയെ ഈ  ചെറുപ്പക്കാരന് 

വിവാഹം ചെയ്തു കൊടുക്കുന്നതിനു സമ്മതമാണോ, എന്ന്.അവരുടെ 

സമ്മതവും,അനുഗ്രഹവും ലഭിച്ചു കഴിഞ്ഞാല്‍ എല്ലാവരും നവ 

വധൂവരന്മാരുമായി ആശ്ലേഷണവും, കൈകൊടുക്കലും, ഫോട്ടോ എടുപ്പും 

ഒക്കെ കഴിഞ്ഞ് വേദി വിടുന്നതോടെ, ആദ്യപ്രദിക്ഷണം തുടങ്ങുകയായി,ആദ്യ 

മൂന്ന് പ്രദിക്ഷണങ്ങളില്‍ മുന്‍പേ നടക്കുന്നത് വധുവായിരിക്കും,പിറകെ 

വരനും.തുടര്‍ന്ന് ആടിപ്പാടി വരുവാനുള്ള അടുത്ത ഊഴം വധുവിന്‍റെ 

അമ്മാവന്മാര്‍ക്കും, അമ്മായിമാര്‍ക്കും ,തത്തുല്ല്യരായവര്‍ക്കും ഉള്ളതാണ്.തീരെ 

ചെറുപ്പക്കാരല്ലെങ്കിലും ഇവരും കാണികളുടെ നടുവിലൂടെ നൃത്ത വാദ്യ 

ഗീതങ്ങളോടെ വേദിയില്‍ ചെന്ന് പൂജയും,ഹവനവും കഴിഞ്ഞ്













ഏറ്റവും മൂത്ത സഹോദരനും ഭാരയും പൂജയും ഹവനവും നടത്തുന്നു

 പുരോഹിതന്‍റെ വിവാഹ സമ്മതം ചോദിക്കലും പൂര്‍ത്തിയാകുന്നതോടു കൂടി 

 അനുഗ്രഹാശ്ലേഷണങ്ങള്‍ക്ക് ശേഷം  

വധുവിന്‍റെ നേതൃത്വത്തിലുള്ള രണ്ടാം പ്രദിക്ഷണം നടക്കുകയായി.അടുത്ത 

നൃത്ത പരിപാടി വധുവിന്‍റെ അച്ഛനമ്മമാരും മറ്റു ബന്ധുക്കളും ചേര്‍ന്നാണ് 

നടത്തുക.പ്രായവും ശരീരഭാരവും കണക്കിലെടുക്കാതെ അവരും ചുവടു വച്ച് 

കൈ കൊട്ടി പാടി വന്ന് പൂജയും,ഹവനവും,വിവാഹസമ്മതം കൊടുക്കലും 

കഴിഞ്ഞ് മക്കളെ അനുഗ്രഹിച്ച് ചുംബിച്ച് ഫോട്ടോയും എടുത്ത് വേദി 

വിടുന്നതോടെ വധു മുന്നിലായുള്ള മൂന്നാം പ്രദിക്ഷണവും പൂര്‍ത്തിയാകുന്നു


                വധു മുന്നിലായി ‘ഫേര ‘
അവസാനത്തെ ഊഴം വരന്‍റെ മാതാപിതാക്കള്‍ ബന്ധുക്കള്‍ എന്നിവര്‍ക്കുള്ളതാണ്,ഇതില്‍ രസകരമായ ചടങ്ങ് വരന്‍റെ അമ്മ തലയില്‍

വരന്‍റെ അമ്മ താലവുമായി നൃത്തച്ചുവടുകള്‍ വച്ച് വരുന്നു

 ഒരു വലിയ താലത്തില്‍ വധുവിനുള്ള സാരിയും,ആഭരണങ്ങളുമായി  മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്തു വരണം.നല്ല ഭാരമുള്ള താലം തലയിലേറ്റി കാണികള്‍ക്കിടയിലൂടെ വരന്‍റെ അമ്മ ഒരു കൈ കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ചു ചുവടു വച്ചു നീങ്ങുന്ന കാഴ്ച വളരെ കൌതുകം തരുന്നതായിരുന്നു.എത്ര ഗൌരവക്കാരായാലും,ചുവടു വയ്ക്കാന്‍ അറിയാത്തവര്‍ ആയാലും മേളത്തിനൊപ്പം ഒന്ന് ശരീരം ഉലച്ചു പോകും എന്നതാണ് സത്യം.നൃത്തം തീരെ വശമില്ലാത്ത ഞാനും എന്നെപ്പോലുള്ളവരും കൈകള്‍ കൊട്ടി പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കൂട്ടത്തില്‍ ഒളിച്ചു നടന്നു നടന്ന് അരങ്ങത്തെത്തി പതിവ് 
    വരന്‍റെ അച്ഛനും അമ്മയും ഫേരയ്ക്ക് മുന്‍പുള്ള പൂജയും ഹവനവും നടത്തുന്നു


പരിപാടികളായ പൂജ,ഹവനം,വിവാഹ സമ്മതം,അനുഗ്രഹം, ആലിംഗനം ,ഫോട്ടോ എല്ലാം കഴിഞ്ഞതോടെ അവസാന വട്ട പ്രദിക്ഷണത്തിനായി വധൂവരന്മാര്‍ എഴുന്നേറ്റു.പക്ഷെ ഇത്തവണ വരനാണ് മുന്‍പേ നടക്കുക,ഇത്ര നേരം ഒക്കെ നടന്നത് നടന്നു ,ഇനി ഞാന്‍ നിന്നെ നയിക്കും എന്ന മട്ടില്‍ ഒരു വലിയ പൂവങ്കോഴിയെ പോലെ ചുവന്ന തലപ്പവുമായി വരന്‍ മുന്നില്‍ നടന്നു തുടങ്ങി.കൂടെ വധുവും,അവരുടെ ഉടുതുണികള്‍ ബന്ധിപ്പിച്ചിരിക്കുകയാണല്ലോ കൂടെ നടന്നില്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ വീഴും,ചിത്രം എന്ന സിനിമയില്‍ ഇതുപോലെ ഒരു കെട്ടുമായി മോഹന്‍ലാലും നായികയും എതിര്‍ ദിശയില്‍ ഓടുന്നത് കണ്ട ഓര്‍മ്മ വന്നു എനിക്ക്.ഏതായാലും ഫേര എന്ന ചടങ്ങ് കഴിയുന്നതോടെ വരന്‍റെ അമ്മ താലത്തില്‍  തലയിലേറ്റി കൊണ്ടു വന്ന ആഭരണം വധുവിന്‍റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട്‌,വിവാഹ വസ്ത്രം വരന്‍റെ മാതാപിതാക്കളും സഹോദരിയും എല്ലാവരും ചേര്‍ന്ന് അവളുടെ തലയില്‍  അണിയിച്ച് കൊടുക്കുകയും ചെയ്യുന്നു.ഈ വിവാഹ വസ്ത്രത്തിന് ഒരു പേരുണ്ട് ഒരു പ്രത്യേകതയും ഉണ്ട് . ‘ഘര്‍ച്ചോള’ എന്ന് പേരുള്ള ഈ വിവാഹ വസ്ത്രം ഉടുത്തു കൊണ്ട് മാത്രമേ ഈ വനിതയ്ക്ക് ജീവിതകാലം മുഴുവന്‍ ഏതു വിവാഹത്തിനും സംബന്ധിക്കുവാനാകൂ,എത്ര നല്ല ആചാരം!! ഓരോ കല്യാണത്തിനും  പോകാന്‍  ഭാര്യക്ക് ഓരോ പുതിയ സാരി വാങ്ങിച്ചു കൊടുത്ത് പുരുഷന്മാര്‍ കുഴയണ്ടാ...!!! അത് പോലെ മറ്റൊരു രസകരമായ കാര്യമുള്ളത്‌ വധു ആദ്യമായി വയസ്സറിയിച്ച സമയത്ത് മാതാപിതാക്കന്മാര്‍ അവള്‍ക്കു വേണ്ടി പണിയിച്ച  നെക്ക് ലസ് അണിഞ്ഞായിരിക്കണം വിവാഹ  മണ്ഡപത്തിലെത്തെണ്ടത്.
  വിവാഹ വസ്ത്രമായ ‘ഘര്‍ച്ചോള’ വരന്‍റെ മാതാപിതാക്കന്മാരും സഹോദരിയും ചേര്‍ന്ന് വധുവിന്‍റെ തലയില്‍ അണിയിക്കുന്നു.

ഘര്‍ ചോള അണിയിച്ചു കഴിഞ്ഞാല്‍ പിന്നെ വസ്ത്രങ്ങളിലെ കെട്ടുകള്‍ അഴിച്ചു വധൂവരന്മാരെ സ്വതന്ത്രരാക്കുകയും തുടര്‍ന്ന് അവര്‍  
മണ്ഡപത്തില്‍ നിന്നിറങ്ങി വന്ന് എല്ലാവരുടെയും അനുഗ്രഹങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു നമസ്ക്കരിക്കുകയും ചെയ്യും .ഇതോടെ  അംഗരക്ഷകനായിരുന്ന അളിയന്‍റെ ഡ്യൂട്ടി ഏകദേശം അവസാനിക്കുമെന്നാണ് അറിഞ്ഞത്.ഇത്രനേരം വാളുമായി ഭാര്യാ സഹോദരന്‍റെ രക്ഷകനായി നിന്നിരുന്ന അദ്ദേഹം കുറെ ഒറ്റ രൂപ നാണയങ്ങള്‍ ഒരു സഞ്ചിയില്‍ വച്ച് നവവധുവിനെ ഏല്‍പ്പിക്കും ,അവര്‍ അത് വാങ്ങി നിലത്തേക്കിട്ടിട്ട്,അതില്‍ നിന്ന് ഒരു നാണയം മാത്രം എടുത്ത് സൂക്ഷിക്കുന്നു,എന്തെന്തു വിചിത്രമായ ആചാരങ്ങള്‍ !? എന്നും ജീവിതാവസാനം വരെ,എത്ര പേരെ കണ്ടാലും പങ്കാളി ഒന്നേ ഉണ്ടാവുകയുള്ളൂ എന്നൊരു  ഉറപ്പു കൊടുക്കുകയല്ലേ  ഇവിടെ!?,എന്നെനിക്കു തോന്നി.
ഇത്രയും കാര്യങ്ങള്‍ കഴിയുന്നതോടെ  എല്ലാവരും കൂടി നേരെ കുല്‍ ദേവിയുടെ മുന്‍പില്‍ പോയി  വിവാഹം മംഗളമായി,ശുഭമായി  പര്യവസാനിച്ചതിനു നന്ദി പറയുകയായി.
ബിദായ് എന്ന വിടവാങ്ങല്‍
വേദന വിങ്ങുന്ന വിട പറയല്‍,അത് പണ്ട് ഇപ്പോള്‍ കല്യാണം കഴിഞ്ഞ് വേദന കടിച്ചമര്‍ത്തി വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട് പോകുന്ന  പെണ്‍കുട്ടികളെ സാധാരണയായി കാണാറില്ല.എങ്കിലും വിടപറയല്‍ ഒരു ചടങ്ങായി നടത്തുമ്പോള്‍ എല്ലാവരും അറിയാതെ കരഞ്ഞു പോകുന്ന കാഴ്ച്ചയാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്.ഫേര കഴിഞ്ഞ് കുല്‍ദേവിയുടെ മുന്‍പില്‍ പോയി പ്രാര്‍ഥിച്ചു വേഷവും മാറി എത്തുന്ന  വധൂവരന്മാരെ മണ്ഡപത്തിനു താഴെയുള്ള ഇരിപ്പടങ്ങളില്‍ ഇരുത്തുന്നു.  അവര്‍ക്ക് മുന്നില്‍ ഇരുവശങ്ങളിലായി വരന്‍റെയും വധുവിന്‍റെയും  ബന്ധുമിത്രാദികള്‍ അണിനിരക്കുന്നു.രണ്ടു ഭാഗത്തും മുന്നിലെ നിരയില്‍ പുരുഷന്മാര്‍,രണ്ടാം നിരയില്‍ സ്ത്രീകള്‍ അങ്ങനെയാണ് ഇരിക്കേണ്ട രീതി. എല്ലാവരും സന്നിഹിതരാകുന്നതോടെ വധുവിന്‍റെ സഹോദരന്‍ വെള്ളിപ്പാത്രങ്ങളില്‍ വെള്ളവും,മധുര പലഹാരങ്ങളും കൊണ്ടു വന്ന് സഹോദരിയ്ക്കു കൊടുക്കും.ഇത് കഴിയുന്നതോടെ വിട പറയലും ചോദിക്കലും ചെറിയ രീതിയിലുള്ള കണ്ണീരൊഴുക്കലും ആരംഭിക്കുകയായി.ബിദായ് ചടങ്ങ് കഴിയുന്നതോടെ വിവാഹച്ചടങ്ങുകള്‍ക്ക് തിരശ്ശീല വീഴുകയും എല്ലാവരും ഏറ്റവും ഇഷ്ടവും താത്പര്യവുമുള്ള സ്ഥലമായ ബുഫെ ടേബിളിലേക്ക് നടക്കുകയും ചെയ്യും.

                       ബിദായ് ചടങ്ങിനിടെ

    സസ്യഭുക്കുകളാണ് ജൈന മതസ്ഥര്‍ എന്നതിനാല്‍ മാംസഭുക്കുളായ അതിഥികള്‍ അല്‍പ്പം നിരാശപ്പെടേണ്ടി വരും.പല തരത്തിലുള്ള ദോശകള്‍, ഫ്രൈഡ് റൈസ് ,ചപ്പാത്തി വീറ്റ് പൊറോട്ട ,ആലൂ പൊറോട്ട എന്നിവ കൂടാതെ രുചിയൂറുന്ന മധുര പലഹാരങ്ങളായ രസ് മലായ് ,കേസരി,ഗുലാബ് ജാം ,പഴച്ചാറുകള്‍,ബാര്‍ബിക്യൂ വിഭവങ്ങള്‍ ഇവയെല്ലാമാണ് ടേബിളില്‍  നിരത്തിയിരുന്നത്.സദ്യവട്ടമെല്ലാം കഴിഞ്ഞ് മറ്റുള്ളവര്‍ പിരിയുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ താമസ സ്ഥലത്തേക്ക് പോയി.അര്‍ദ്ധരാത്രി വരെ നീണ്ടു പോകുന്ന ചടങ്ങുകളും, ആഘോഷങ്ങളുമാണല്ലോ മുംബായ് നിവാസികളുടെ ശീലം.
അതിനിടെ വിജയന്‍ ഫോണില്‍ ഞങ്ങളെ വിളിച്ച് ഞങ്ങള്‍ എവിടെയാണെന്നും എപ്പോള്‍ മുറിയില്‍ എത്തുമെന്നും മറ്റും അന്വേഷിച്ചു.അവര്‍ ഞങ്ങളുടെ താമസ സ്ഥലത്തിനടുത്ത് എത്തിയിട്ടുണ്ടെന്നും മുറിയില്‍ എത്തുമ്പോഴേക്കും അങ്ങോട്ട്‌ വരുന്നുണ്ടെന്നും അറിയിച്ചു.ഞങ്ങള്‍ മുറിയിലെത്തി നിമിഷങ്ങള്‍ക്കകം കുറെ സമ്മാനങ്ങളുമായി വിജയന്‍ ഗീത ദമ്പതിമാര്‍ അവിടെയെത്തി. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പുതു വസ്ത്രങ്ങളും,മകന് വെള്ളിയില്‍ തീര്‍ത്ത ഒരു ഗണപതിയുമായൊക്കെയാണ് അവര്‍ വന്നിരിക്കുന്നത്. സന്തോഷവും ഒപ്പം ഇതൊക്കെ വേണ്ടിയിരുന്നോ എന്നൊരു സംശയവും ഞങ്ങള്‍ക്കുണ്ടാകാതിരുന്നില്ല.ആദ്യമായി ഞങ്ങളുടെ അടുത്തെത്തിയതല്ലേ ഒരു സന്തോഷം ചേച്ചീ ,എന്നാണ് അവര്‍ അതിനു മറുപടി പറഞ്ഞത്. കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം ചേട്ടന് ഉറങ്ങേണ്ടത് കൊണ്ട് നല്ലവരായ ആ ബന്ധുക്കള്‍ യാത്ര പറഞ്ഞു മടങ്ങിപ്പോയി.
അശ്വിന്‍റെയും ശാലിനിയുടെയും വിവാഹത്തില്‍ സംബന്ധിക്കാന്‍ സാധിക്കാത്ത മുംബായ് നിവാസികളായ ബന്ധു മിത്രാദികള്‍ക്ക് വേണ്ടി പിറ്റേദിവസം ഒരു വിരുന്നു സല്‍ക്കാരം ചെമ്പൂരുള്ള ഹോട്ടല്‍ റോയല്‍ ഓര്‍ക്കിഡില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.വൈകുന്നേരം ആറു  മണിയോടെയാണ് റിസപ്ഷന്‍ എന്നതിനാല്‍ പകല്‍ സമയം മുഴുവന്‍  വിശ്രമിച്ച ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ ശാലിനിയുടെ അച്ഛനും അമ്മയും മുറിയിലെത്തി, എന്ന് മാത്രമല്ല എനിക്കൊരു പിറന്നാള്‍ സമ്മാനവുമായിട്ടയിരുന്നു അവരുടെ വരവ്.ഈ ബോംബെക്കാര്‍ക്ക് എത്ര സല്‍ക്കരിച്ചാലും മതിയാകില്ലേ ,ഇതിനൊക്കെ എന്താ പറയുക ,വേണ്ടെന്നു പറയാന്‍ പറ്റുമോ ,ആകെ ശ്വാസം മുട്ടുന്നത് പോലെ തോന്നി...
ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ സയണില്‍ വച്ച്  പരിചയപ്പെട്ട മഞ്ചു എന്ന ബ്യൂട്ടീഷനും കൂട്ടരും ഹോട്ടലില്‍ എത്തി. റിസപ്ഷന്‍ ചടങ്ങില്‍ സംബന്ധിക്കുവാനുള്ളവരെയും പുതുമോടിക്കാരായ അശ്വിനെയും ശാലിനിയെയും ഒക്കെ സുന്ദരീ സുന്ദരന്മാരാക്കുവാനുള്ള പൊടിക്കൈകളുമായിട്ടാണ് മഞ്ചുവിന്‍റെ വരവ്.സഞ്ജയിന്‍റെ വിവാഹത്തിന് വന്നവര്‍ പലരും ചെക്ക് ഔട്ട്‌ ചെയ്തു പോയിരുന്നെങ്കിലും ബാക്കിയുള്ളവര്‍ കഥകളിക്ക് ചുട്ടി കുത്തുവാനെന്ന പോലെ ഓരോരുത്തരായി മഞ്ചുവിന്‍റെ മുന്നില്‍ ശ്വാസം പിടിച്ച് ഇരിപ്പ് തുടങ്ങി .ഓപറേഷന്‍ തീയറ്ററില്‍ കത്തിയും കത്രികയും നിരത്തി വച്ചിരിക്കുന്നത് പോലെ ബ്രഷുകളും ,നിറങ്ങളും,മിനുക്ക്‌ സാധനങ്ങളും നിരത്തി വച്ച് ഒരു സര്‍ജ്ജനെ പോലെ മഞ്ചു തയ്യാറായി നില്‍ക്കുകയാണ്. മുഖവും,മുടിയും,കഴുത്തും,കയ്യും,കാലും,നഖവും എല്ലാം വളരെ വിദഗ്ദ്ധമായി മിനുക്കിയെടുത്തിട്ട് കാക്ക നോക്കുന്നത് പോലെ അങ്ങിങ്ങ് പോയി നിന്ന് ചാഞ്ഞും ചെരിഞ്ഞും നോക്കി തന്‍റെ മോഡലിന് ആവശ്യമായ മാറ്റി മറിക്കലുകള്‍ നടത്തി റെഡിയാക്കി വിടുകയാണ്  മഞ്ചു. വൈകുന്നേരം ആയതോടെ എല്ലാവരും തനിനിറം മറച്ചു വച്ച് നിറക്കൂട്ടുകളണിഞ്ഞ പൊയ്മുഖങ്ങളുമായി ഓര്‍ക്കിഡ് ഹോട്ടലിലേക്ക് യാത്ര തിരിച്ചു.മനോഹരമായി അലങ്കരിച്ച ഉയര്‍ന്ന ഒരു വേദിയിലെ ഇരിപ്പിടത്തില്‍ അശ്വിനും ശാലിനിയും ഇരുന്നു.വിജയനും ഗീതയും ,എന്‍റെ സഹപ്രവര്‍ത്തകയും ഉറ്റ സുഹൃത്തുമായ ലക്ഷ്മി,യും,അമ്മയും സല്‍ക്കാരത്തില്‍ പങ്കു ചേരാന്‍ എത്തിയത് ഞങ്ങള്‍ക്ക് വളരെ സന്തോഷം ഉണ്ടാക്കിയ കാര്യമായിരുന്നു.അതിഥികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി.നവ വധൂവരന്മാരെ പരിചയപ്പെടലും സമ്മാനങ്ങള്‍ കൊടുക്കലും ഫോട്ടോ എടുക്കലും മറ്റുമായി കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരു സര്‍പ്രൈസ് തന്നു കൊണ്ട് സഞ്ജയ്‌ എന്‍റെ പിറന്നാള്‍ ആണെന്നും ഇപ്പോള്‍ അത് ആഘോഷിക്കുകയാണെന്നും മൈക്കിലൂടെ വിളിച്ചു പറഞ്ഞു അതോടെ കൈയില്‍ മൈക്കുമായി  ഇരുന്നു പാടുന്ന ഒരു സ്ത്രീ യുടെ ചോക്ലേറ്റ് പ്രതിമ വച്ച ഒരു കേക്ക് ഹാളിന് നടുവില്‍ കൊണ്ട് വയ്ക്കുകയായി.എന്നെ അവിടെയ്ക്ക് വിളിച്ചു കേക്ക് മുറിക്കുവാന്‍ ആവശ്യപ്പെടുകയും എല്ലാവരും കൂടി എനിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തപ്പോള്‍ കണ്ണില്‍ സന്തോഷാശ്രുക്കള്‍ പൊടിഞ്ഞു പോയി..ഇതെല്ലം ശാലിനിയുടെ പ്ലാന്‍ ആയിരുന്നു എന്നാണ് എന്‍റെ അനുമാനവും,യാഥാര്‍ത്ഥ്യവും,അവളുടെ കൂട്ടുകാരി ഉണ്ടാക്കി കൊടുത്തയച്ച കേക്ക് ആയിരുന്നു ഞാന്‍ മുറിച്ചത്.പിറന്നാള്‍ ആഘോഷവും വിവാഹ വിരുന്നു സല്‍ക്കാരവും ഭക്ഷണവും എല്ലാം കഴിഞ്ഞു ഞങ്ങള്‍ രണ്ടു പേരും പതിവ് പോലെ അധികം വൈകാതെ ഹോട്ടലിലേക്ക് മടങ്ങി.
    ആഘോഷങ്ങളുടെ കൊടിയിറങ്ങി ,ഇനി വീട്ടിലേക്കു മടങ്ങണം,മധുരിക്കുന്ന ഓര്‍മ്മകളും,വിസ്മയകരമായ ചടങ്ങുകളും,അനുഭവവേദ്യമായ സ്നേഹാദരങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടും ഇതെല്ലാം പ്രദാനം ചെയ്ത സര്‍വശക്തനെ വണങ്ങിക്കൊണ്ടും,പിറ്റേദിവസം രാവിലെ മടക്കയാത്രയ്ക്കായി മുംബായ് വിമാനത്താവളത്തിലെത്തി.അവിടെ ഞങ്ങളെ യാത്ര അയക്കാന്‍ വിജയന്‍ ഹാജരായിട്ടുണ്ടായിരുന്നു.സ്നേഹ ശ്രോതസ്സുകളായ മുംബായ് നിവാസികളേ, പ്രിയപ്പെട്ടവരേ....നിങ്ങള്‍ക്ക് ഒരായിരം പ്രണാമങ്ങള്‍, സ്നേഹാദരങ്ങള്‍,എന്നും ഈ ഹൃദയ നൈര്‍മ്മല്ല്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, നന്മകള്‍ നേര്‍ന്നു കൊണ്ട്...
ഗീത
09/01/2019