2018, നവംബർ 23, വെള്ളിയാഴ്‌ച


മന്ദസ്മിതം
                                                   -നന്ദ-
മാധവ ചൊല്ലൂ ഒരിക്കലൊരിക്കലും മായില്ലേ നിന്‍ മന്ദഹാസം?
ആവുന്നതില്ലെനിക്കല്‍പ്പം തെളിച്ചിടാന്‍ മന്ദസ്മിതം പോലുമെന്നില്‍!
ദു:ഖങ്ങള്‍ പേറിയും നീറിയും നിത്യവും മങ്ങുന്നിതെന്‍ മനമാകെ
ജീവിതപ്പാതകള്‍ തന്നിലൂടീ യാത്ര വേണ്ടെന്നു തന്നെ തോന്നുന്നു.
ഗാണ്ഡിവ ധാരിയാം അര്‍ജ്ജുനന്‍ താനല്ലോ ഞാനെന്ന മാനവന്‍,കേള്‍ക്കൂ
കുണ്‍ഠിതം മാത്രമെന്‍ ജീവിതപ്പാതയില്‍  മുള്ളുകളായ് കണ്ടിടുന്നൂ
നേര്‍ക്കുനേര്‍ നില്‍ക്കുന്നതാരൊക്കെയാണെന്നു നോക്കുക കേശവാവേശം
പോര്‍ക്കളം പോലുള്ള ജീവിതമെത്രമേല്‍ ദുസ്സഹം ഞാനറിയുന്നു
ഒന്നെനിക്കിപ്പോഴറിയേണമച്യുതാ എങ്ങിനെ നിന്‍റെയീ ദു:ഖം
തിരമാലകള്‍ക്കൊപ്പമാടുന്നു നീയിതാ കളിവഞ്ചിയെന്നപോലെന്നും
കാരാഗൃഹത്തിന്‍റെ ഭിത്തികള്‍ക്കുള്ളില്‍ പിറക്കേണ്ടിവന്നെങ്കിലപ്പോള്‍
പോകേണ്ടി വന്നില്ലേ പെറ്റമ്മയെ വിട്ടിട്ടമ്പാടിയില്‍ തന്നെ വേഗം ?
പിന്നെയും ശൈശവം നോക്കാതെ നിന്നെ ഹനിക്കുവാനെന്തവര്‍ ചെയ്തൂ?
അക്രൂര പൂതനമാരെയുമൊക്കെ അയച്ചില്ലേ മാതുലന്‍ പോലും ?
ബാല്യത്തിലന്ന് നീ കാലിയേം മേച്ചു കാളിയമര്‍ദ്ദനമാടി
ലീലയായ് ചെയ്തിട്ടു കൂട്ടരുമൊത്തു നടന്നതുമോര്‍ക്കുവതില്ലേ ?
രാജ്യ ഭാരത്തിന്‍റെ യൌവ്വനനാളതില്‍ പ്രേയസി രാധയെ കഷ്ടം
ശോകത്തിലാഴ്ത്തി നീ എങ്ങിനെയെപ്പൊഴോ പോയിയെവിടെയെന്‍ കണ്ണാ?
ദൂതും ചതിയും രണവുമതെല്ലാം അറിഞ്ഞു നീയെങ്കിലും ഓര്‍ക്കൂ
ആയുധമെന്യേ ചിരിതൂകി പാര്‍ത്ഥനെ നന്നായ് നയിച്ചതുമില്ലേ!
മായയോ യോഗ സാമര്‍ത്ഥ്യമതാകുമോ നീയറിഞ്ഞെല്ലാമതെന്നാല്‍
നിലകൊണ്ടവസാനമമ്പിന്‍റെ തുമ്പിലും സന്താപലേശമില്ലാതെ
യാദവ വംശമതൊക്കെയും നിന്നുടെ രാജ്യമാം  ദ്വാരക പോലും  
ചിന്നിച്ചിതറി നശിച്ചതങ്ങാഴി തന്‍ ആഴത്തില്‍ പോയതുമില്ലേ?
എല്ലാ ദു:ഖങ്ങളും  നിന്നിലടങ്ങി ആ കണ്ണീര്‍ മണിമാല തന്നെ
എങ്ങനെ ചൊല്ലുക കണ്ണാ നീയപ്പൊഴേ സുന്ദര പ്പൂമാലയാക്കീ
കേവല വൈഷമ്യ വേളയില്‍ തളരുന്നു മാനവലോകമിതെന്നും  
ഖേദത്താല്‍ ഗാണ്ഡിവം കൈവിട്ട് വീഴുന്നു തേരിതില്‍ കാണുന്നതീലേ? .