2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച



                        ഓലപ്പാമ്പ്
                                             -നന്ദ-
വടക്കന്‍ കേരളത്തില്‍ ശിവപുരമെന്നു പേരായി ഒരുഗ്രാമം ഉണ്ടായിരുന്നു.
അവിടെ ചിര പുരാതനമായൊരു ശിവ ക്ഷേത്രവും,ക്ഷേത്രത്തിനു കിഴക്കു
ഭാഗത്തായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പടുകൂറ്റനൊരാല്‍ മരവുമുണ്ട്.
വെയിലേറ്റു തളര്‍ന്നു വരുന്ന പഥികര്‍ക്ക് തണലേകി ആശ്വസിപ്പിക്കുന്നതി- ലുള്ള സന്തോഷം പ്രകടമാക്കും വിധം ആ അരയാല്‍ മരം എപ്പോഴും തന്‍റെ ആയിരമായിരം  ഇലകളുമിളക്കി നിന്നിരുന്നു..അവിടെ നിന്നും അധികം ദൂരെയല്ലാതെ വലിയ ഒരു കാവും കാവിനടുത്തുള്ള ചെമ്മണ്‍ പാതക്കരികില്‍ ഒരു പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശിവപുരം പോലീസ് സ്റ്റേഷനും കാണാമായിരുന്നു.സ്റ്റേഷന്‍ പരിസരത്ത് ഒരു ചെറിയ പീടിക നടത്തുന്നയാളാണ് ശിവരാമപിള്ളച്ചേട്ടന്‍..കടുപ്പമുള്ളതും ഇല്ലാത്തതും,വിത്തും വിത്തൌട്ട്മായ എല്ലാത്തരം ചായകളും അത്യാവശ്യം പലഹാരങ്ങളും സര്‍ബത്ത്, സിഗരറ്റ്, മുറുക്കാന്‍
തുടങ്ങി അത്യാവശ്യം വേണ്ട  ഒരു വിധം എല്ലാ  സാധനങ്ങളും അവിടെ ലഭ്യമാണ്.സ്റ്റേഷന്‍ പരിസരമായതിനാല്‍ നിയമപാലകരും പല ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ വരുന്നവരും പൈദാഹങ്ങളകറ്റുവാന്‍ ചേട്ടനെത്തന്നെയാണാശ്രയിക്കുന്നത്.തന്‍റെ കസ്റ്ററ്റമേഴ്സിനായി കടയില്‍ ഒരു ട്രാന്‍സിസ്റ്റെര്‍ റേഡിയോയും ചേട്ടന്‍ കരുതിയിട്ടുണ്ടായിരുന്നു.ആകാശവാണിയുടെ ചലച്ചിത്ര ഗാന മാധുര്യം നുണഞ്ഞു ‘വിത്തൌട്ട്’ കാരും വാര്‍ത്തകളുടെ ഗൌരവമറിഞ്ഞു ‘സ്ട്രോങ്ങ’ന്മാരും സംതൃപ്തിയോടെ കടയില്‍ നിന്നു ചായ കുടിച്ചു പോന്നു.
    പെട്ടെന്നാണൊരു ദിവസം കപ്പമാങ്ങയടര്‍ന്നു വീഴുന്നതു പോലെയൊരു ഹര്‍ത്താല്‍ പൊട്ടി വീണു .പിള്ളച്ചേട്ടന്‍റെ പീടികയിലെ കണ്ണാടിപ്പെട്ടിയിലിരിക്കുന്ന വടയും ബോണ്ടയും ഉണ്ണിയപ്പവുമൊക്കെ നൂലു പാകാന്‍ ആ ഒരു ദിവസം തികച്ചും പര്യാപ്തമായിരുന്നു.എങ്കിലും ചേട്ടന്‍ പീടികയുടെ മുന്‍ വാതിലടച്ചു പിന്‍ വാതിലിലൂടെ ഏമാന്മാര്‍ക്കുള്ള ചായയും പലഹാരങ്ങളും എത്തിച്ചു കൊടുത്തു.അനന്തരം മറ്റു പണികളൊന്നുമില്ലാത്തതിനാല്‍ പ്രകൃതി സ്നേഹിയായ ടിയാന്‍ അവിടെയാകെയൊന്നു ചുറ്റി നടക്കാന്‍ തീരുമാനിച്ചു .സ്റ്റേഷന്‍ പരിസരത്ത് പെരുവഴിയോരത്ത് ധാരാളം വാഹനങ്ങള്‍ പലേ കാരണങ്ങളാല്‍  കാലങ്ങളായി പോലീസുകാര്‍ പിടിച്ചിട്ടിട്ടുണ്ട്.അവകാശികള്‍ വരാതിരുന്നതിനാലോ വന്നിട്ടും കാര്യങ്ങള്‍ ശരിയാകാതിരുന്നതിനാലോ വര്‍ഷങ്ങളായി അവ തലങ്ങും വിലങ്ങുമായി കിടക്കുകയാണ്.വള്ളിപ്പടര്‍പ്പുകളാലും കുറ്റിച്ചെടികളാലും കാട്ടുപൂക്കളാലും അലങ്കരിക്കപ്പെട്ട ആ പഴഞ്ചന്‍ വാഹനങ്ങള്‍  ഒരു ഘോഷ യാത്രക്കെന്നപോലെ ഒരുങ്ങി നിരന്നു കിടക്കുകയാണ്.പിള്ളച്ചേട്ടന്‍റെ പദ വിന്യാസം കേട്ടിട്ടായിരിക്കാം വാഹന ങ്ങള്‍ക്കിടയില്‍ നിന്ന് ചില
2
പരക്കം പാച്ചിലുകളും ഹ്സ് ഹ്സ് ശബ്ദങ്ങളും കേട്ടു  തുടങ്ങി. നാളുകളായി തങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന സാമ്രാജ്യത്തിലേക്ക് അന്യന്‍റെ കടന്നു കയറ്റത്തിലുള്ള അമര്‍ഷമാകാം പ്രകൃതിയുടെ മക്കള്‍ പുറപ്പെടുവിച്ച ആ പ്രതിഷേധ ശബ്ദങ്ങള്‍. എന്തായിരിക്കാം കുറ്റിക്കാടുകള്‍ക്കിടയിലെ ആ അടക്കം പറച്ചിലുകള്‍ ? ചേട്ടന്‍റെ ഉള്ളിലെ ബാല്യം തലപൊക്കി ..പാത്തും പതുങ്ങിയും ചെവിയോര്‍ത്തും കാടിനുള്ളിലെ ഉള്ളുകള്ളികളറിയാന്‍ അദ്ദേഹം വ്യഗ്രത പൂണ്ടു .വളരെ നേരം ശ്രമം തുടര്‍ന്നിട്ടും കാട്ടിലെ കൂട്ടുകാരെ കണ്ടു പിടിക്കുവാനാകാതെ അയാള്‍ നിരാശനായി .വെയിലിനു കാഠിന്യമേറിയതോടെ അറിയുവാനുള്ള ത്വര ഉപേക്ഷിച്ചു ചേട്ടന്‍ തന്‍റെ പീടികയിലേക്ക്‌ മടങ്ങി .
    വിജനവും നിശബ്ദവുമായ ആ അന്തരീക്ഷത്തില്‍ കരുതി വച്ചിരുന്ന അല്‍പം മദ്യം സേവിച്ചിട്ടു പീടികയ്ക്കുള്ളില്‍ കിടന്ന് ആ സാധു അറിയാതെ ഒന്ന് മയങ്ങിപ്പോയി .മയക്കത്തിനിടയില്‍ അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തിന്‍റെ എഴുപത് എം എം തിരശീലയിലേക്ക് സ്റ്റേഷന്‍ പരിസരത്ത് ഒടിഞ്ഞും ദ്രവിച്ചും ഒക്കെ കിടന്നിരുന്ന വാഹനങ്ങളും അവയുടെ ഉള്ളിലെ അന്തേവാസികളും ഓരോരുത്തരായി രംഗ പ്രവേശം ചെയ്യുകയായി .അവരുടെ സംഭാഷണങ്ങളും കദന കഥകളും ഒരു താരാട്ടു പാട്ടു  പോലെ കേട്ടുകൊണ്ട് ചേട്ടന്‍ കൂര്‍ക്കം വലിച്ചുറക്കമായി .    
         പോസ്റ്റിനടുത്തെത്തിയ നായ നില്‍ക്കും പോലെ പിന്‍ ചക്രങ്ങളിലൊന്നു നഷ്ടപ്പെട്ടു  ചെരിഞ്ഞു നില്‍ക്കുന്ന ഒരു ഓട്ടോറിക്ഷയാണ്  ആദ്യം അരങ്ങത്തെത്തിയത്.ആരുടെയോ ശല്യം സഹിക്കാഞ്ഞിട്ടെന്നവണ്ണം ഓട്ടോ റിക്ഷയുടെ വിണ്ട് കീറിയ സീറ്റില്‍ കയറി തല പൊക്കി നിന്ന് പരിഭവിക്കുകയാണ് ഒരു ഓന്തമ്മ. ഓന്തമ്മയുടെ പ്രസംഗം ഒരധിക പ്രസംഗത്തിലേക്കു അതിര് കടന്നപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മഞ്ഞപ്പെയിന്‍റ്ടിച്ച മിനി ലോറിയില്‍ നിന്ന് ഒരു മഞ്ഞച്ചേര ഇറങ്ങി വന്നു..പരക്കെ നടക്കുന്നവരാണെങ്കിലും പതുങ്ങിയിരിക്കാനിടം കിട്ടിയതില്‍ പിന്നെ മറ്റുള്ള ആരുടേയും തലയില്‍ കയറാന്‍ പോയിട്ടില്ലെന്ന് ലോറിയില്‍ നിന്ന് തൂങ്ങിക്കിടന്നുകൊണ്ട് ചേര അറിയിച്ചു.ചേരയുടെ വാക്കുകള്‍ കേട്ടിട്ട് ക്ഷുഭിതയായ ഓന്തമ്മ ചുവന്നു തുടുത്തു തലയുo പെരുപ്പിച്ചു നില്‍പ്പായി.അതോടെ മണവാളന്‍ ചേര ‘മിനി’ക്കുള്ളിലേക്ക് വലിഞ്ഞു.
    വര്‍ഷങ്ങളായി ചിട്ടിക്കമ്പനിയുടെ ബ്രാന്‍ഡ്‌ അമ്പാസഡര്‍ പദവിയലങ്കരിച്ചുപോന്ന പെരുച്ചാഴി അപ്പോഴാണ്‌ സ്ഥിതി ഗതികളറിയാന്‍ തന്‍റെ തുരുമ്പിച്ച അമ്പാസിഡര്‍ കാറില്‍ നിന്ന് പുറത്തേക്ക് എത്തി നോക്കിയത്. കാറിന്‍റെ സ്റ്റിയറിംഗ് വളയത്തില്‍ ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളെ ശാസിച്ചു കൊണ്ട് പെരുച്ചാഴിയും മരയോന്തും കൂടി മനുഷ്യരുടെ വന നശീകരണത്തെപ്പറ്റി ഘോര ഘോരം പ്രസംഗിച്ചു തുടങ്ങി.. അരിച്ചു കയറാന്‍ പുസ്തകമോ വിറകോ ഓലപ്പുരയോ ഒന്നും
3             
ബാക്കി വയ്ക്കാതെ കംപ്യൂട്ടറും ഗ്യാസ് അടുപ്പും മട്ടുപ്പാവും ഒക്കെ പ്രയോഗത്തില്‍ വരുത്തിയ മനുഷ്യന്‍റെ കൊടും ക്രൂരതയെ അപലപിച്ചു കൊണ്ട് ഒരു പറ്റം ചിതലുകളും അവിടെയെത്തി. മഞ്ഞച്ചേരയും  കുടുംബവും താമസിച്ചിരുന്ന മിനി ലോറിയില്‍ നിന്ന് വീണു കിട്ടിയ തടി ക്കഷണങ്ങളാണിപ്പോഴവരുടെ ആസ്ഥാനം.താമസിയാതെ ചില തീറ്റ പ്രിയന്മാര്‍ അതും തിന്നൊടുക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇരുമ്പ് പ്ലാസ്റ്റിക്‌ തുടങ്ങിയവ കാര്‍ന്നരിച്ച് തിന്നുവാന്‍ വേണ്ട കൃത്രിമാവയവങ്ങള്‍ ഇറക്കുമതി ചെയ്യുവാനുദ്ദേശിക്കുന്നതായും ചിതലുകള്‍ അറിയിച്ചു..പരിസ്ഥിതി പ്രശ്നം ഇത്രയും കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ലെന്ന മട്ടില്‍ ഛ്ല്‍ ഛ്ല്‍ എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു അണ്ണാറക്കണ്ണന്‍ സംഘം അതുവഴി ഓടിപ്പോയി. ചര്‍ച്ചയില്‍ പങ്കെടുക്കാതെ എട്ടുകാലികള്‍ അവരവരുടെ വലകളില്‍ ഒതുങ്ങിക്കിടന്നു.കാട്ടിലോ മേട്ടിലോ എവിടെയായാലും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ വേണ്ട സാമര്‍ത്ഥ്യം ഉണ്ടെന്ന  ധാര്‍ഷ്ട്യത്തോടെ അവര്‍ സ്വ സൃഷ്ടികളായ ചിത്ര വലകളില്‍ മൌനമായി ആടിത്തൂങ്ങി കിടന്നു. മേല്‍പ്പാലങ്ങളിലൂടെ കടന്നു പോകുന്ന റെയില്‍ വണ്ടികളെ അനുസ്മരിപ്പിക്കും വിധം കുറെ കറുത്ത അട്ടകള്‍  ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ബമ്പറുകളിലൂടെയും കണ്ണാടിക്കാലുകളിലൂടെയും ഇഴഞ്ഞു പോകുന്നത് കാണാമായിരുന്നു. പഴുതാരകളും മറ്റു ചെറു ജീവികളും തലങ്ങും വിലങ്ങും ഇഴഞ്ഞും ചാടിയുമൊക്കെ വാഹനങ്ങള്‍ക്കകത്തും പുറത്തുമായി പരതി നടക്കുന്നുണ്ടായിരുന്നു.ഈ വിധം  ജീവികളുടെ തങ്ങളുടെ മേലുള്ള അതിക്രമം അതിര് വിടുന്നതായി തോന്നിയപ്പോള്‍ വാഹനങ്ങളും സംസാരിച്ചു തുടങ്ങി.ഓരോരുത്തരായി അവരവരുടെ നഷ്ട പ്രതാപ കാലവും യൌവ്വനാവസ്ഥയും ഒക്കെ അനുസ്മരിച്ചു സംസാരിച്ചു തുടങ്ങി.എത്ര എത്ര വീ ഐ പി  കളെ എവിടെയെല്ലാം കൊണ്ട് പോയിരിക്കുന്നു,സുന്ദരനും നല്ലവനുമായ ഒരു മാര്‍ക്ക്‌ ഫോര്‍ അമ്പാസിഡര്‍ കാര്‍ തനിക്കീ ഗതി വന്നല്ലോ എന്ന് പരിതപിച്ചു. അന്നുണ്ടായിരുന്ന നിറവും മിനുസവുമെല്ലാം നഷ്ടപ്പെട്ട് വാന പ്രസ്ഥത്തിലായ കാറിനോട് സഹതാപം തോന്നിയെങ്കിലും താനും ആള്‍ക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചിരുന്നതില്‍ മോശക്കാരനല്ലയിരുന്നെന്നു മുടന്തനായ ഓട്ടോച്ചേട്ടനും വാദിച്ചു. തന്നെയുമല്ല കാറിനെപ്പോലെ കൂടുതല്‍ ചാര്‍ജ്ജും ഈടാക്കിയവരല്ല തങ്ങളെന്ന് നല്ലവനും ഇരു കാലിയുമായ ആ ‘മുച്ചക്രി’ അറിയിച്ചു. കുന്നോളം മണ്ണും കല്ലും ചുമന്നു നട്ടെല്ല് തകര്‍ന്ന മിനിയും എടുത്ത ചുമടിറക്കാനാകാതെ ടാര്‍പ്പാളിന്‍ പുതുച്ചു കിടക്കുന്ന ബെന്‍സ് ലോറിയും ഈ വമ്പു പറയല്‍ കേട്ട് പുച്ഛത്തില്‍ ചിരിക്കുകയാണ്. തങ്ങളെടുത്തതിന്‍റെ നൂറിലൊരംശം ഭാരം ഈ കാര്‍ ശകടമോ മുടന്തന്‍ ഓട്ടോയോ എടുത്തിരുന്നെങ്കില്‍ എന്നേ നിലം പൊത്തുമായിരുന്നു എന്നാണു ലോറി വര്‍ഗം ആക്ഷേപിക്കുന്നത്.എത്ര
                                                                                                4
എടുക്കുന്നു എന്നല്ല എന്തെടുക്കുന്നു എന്നതിലാണ് കാര്യം എന്നാണ് ഓട്ടോയും കാറും കൂടി കൂട്ടായി വാദിക്കുന്നത്. മണ്ണും കല്ലും ചാണകവും തുടങ്ങി ജഡ വസ്തുക്കളെയല്ല വലിയവരായ മനുഷ്യരെയാണ് തങ്ങള്‍ ചുമന്നതെന്നവര്‍ പറയുമ്പോഴേക്കും, ആ വലിയ മനുഷ്യന്‍ തന്നെയാണ് എല്ലാവരെയും ഈ നിലയിലാക്കിയതെന്നു ചുമട്ടുകാരായ ലോറിക്കൂട്ടം വെളിവാക്കിയതോടെ രംഗം നിശ്ശബ്ദമായി.. ഇതെല്ലാം കണ്ടും കേട്ടും ഭാഗ്യശ്രീ എന്ന ഹത ഭാഗ്യയായ ബസ് തേങ്ങലടക്കി കിടപ്പുണ്ടായിരുന്നു .മുമ്മൂന്നു പേര്‍ക്കിരിക്കാവുന്ന പതിനഞ്ചു കുഷന്‍ സീറ്റുകളും നിറയെ വൈദ്യുതി വിളക്കുകളും ഭഗവാന്‍റെ പടവുമെല്ലാം ഇപ്പോഴും സ്വന്തമായുള്ള ശ്രീ വിട്ടിട്ടില്ലാത്ത ഭാഗ്യശ്രീ ബസ് തന്‍റെ നല്ല നാളുകളെയോര്‍ത്തു മൌനം പാലിച്ചതേയുള്ളു.  അവളുടെ വലിയ ഹെഡ് ലൈറ്റ് കണ്ണുകള്‍ സങ്കടാശ്രുക്കളാല്‍ തിളങ്ങുന്നുവോ?അവളില്‍ നിന്നോ എന്തോ ഒരു തേങ്ങല്‍ ശബ്ദം ‘ശ് ശ് ശൂ ശൂ’. ശബ്ദത്തിനു കനം കൂടിക്കൂടി വരുന്നു.ബസിനകത്തു നിന്നെങ്ങാനും ഒരു രാജ വെമ്പാല ചീറ്റിക്കൊണ്ട് വരികയാണോ? ഒരു ‘കട്ട്’ നാറ്റവും അനുഭവപ്പെടുന്നുണ്ട്.
         കാലില്‍ എന്തോ ഒന്ന് സ്പര്‍ശിച്ചതു പോലെ പിള്ള ചേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.’അയ്യോ പാമ്പേ പാമ്പേ ഓടി വരണെ’ എന്നലറി.കണ്ണ് തുറക്കുമ്പോഴല്ലേ ചേട്ടന്‍റെ സഹകുടിയന്‍ കുഞ്ഞമ്പു കള്ളടിച്ചു ലെവലില്ലാതെ  പത്തി വിടര്‍ത്തി നിന്നാടുകയാണ്. ആടിയാടി മിഴിച്ചു നിന്ന കുഞ്ഞമ്പു, ചേട്ടന്‍റെ പുറത്തേക്കു കുറച്ചു വിഷം ചീറ്റി- അല്ല കവിട്ടി നിലത്തു വീണു അയാളെ ചുറ്റി വരിഞ്ഞു മുറുക്കി .