2018, ജൂലൈ 30, തിങ്കളാഴ്‌ച


ചിന്ത
   -നന്ദ
ഒരുനേരമൊഴിയാതെ
നുരയുന്ന തിര പോലെ
ഉയരുന്നൊരായിരം
ചിന്താ തരംഗങ്ങള്‍
എന്നന്തരംഗത്തിലോര്‍ത്തീടുക.
ചിരകാലമായി ഞാന്‍
കരുതുന്നവയൊക്കെ
അതിരു വിടുന്നതി-
ന്നെതിരായ് കരുത്തോടെ
പൊരുതി ജയിക്കാനൊരുമ്പിടേണം.
പരതുന്നു പിന്നെയും
അകതാരില്‍ നുരയുന്നു
ആരോരുമറിയാത്ത
ഓരോരോ കാര്യങ്ങള്‍
ചിരമെന്ന പോലവേ.
കരയണഞ്ഞീടുന്ന
തിരമാലയൊടുവിലായ്
തിരിയുന്നു പിരിയുന്നു
തിരയുന്നു വരമേതോ
കരഗതമാക്കുവാന്‍ !
വരമത് നേടിയാല്‍
കരയുടെ കരങ്ങളില്‍
തിരിയെയത് നല്‍കവേ
കരയുന്നുവോ തിര
തീരം വിടുന്നേരം?
മോഹത്തിരമാല
മനതാരിലുയരുന്നു
നേരം തിരക്കാതെ
തിരിയെയത് പോകുന്നു,
എന്നില്‍ നിരാശ പടരുന്നു
ജീവിത സരണികളി-
ലൊഴിയാതെയേവരും
വേരുകളരിഞ്ഞു പോയ്‌
ചാരേയുഴലുന്നു
ആരില്‍ പഴി ചാരും?
കഴുതകളായി നാം
ചുമടുകള്‍ ചുമക്കുന്നു
ഒരു പഴുതുമില്ലാതെ
വഴി നടന്നീടുന്നു
ചുഴികളില്‍ വീഴുന്നു.
ഓളത്തിലൊഴുകുന്നു
പാഴ്ത്തടി പോലവേ
എവിടെയിതു നില്‍ക്കുമോ
ചുരുളിന്‍റെ പൊരുളതെ-
ന്താര്‍ക്കുമറിവീല.
ഇണ്ടല്‍ തന്‍ മാറാപ്പു
കൊണ്ടു നടക്കവേ
അവയൊക്കെ ഒഴിയാതെ
ഇഴയുന്നു കുഴയുന്നു
പാഴെന്നു നിത്യം പഴിച്ചിടുന്നു.
ചിന്തിച്ചു പോവുകി-
ലന്തമില്ലെന്തൊക്കെ
സ്വന്തം ഉണ്ടെങ്കിലും
വിധി വിഹിത മൊന്നുമേ
വഴിയതില്‍ തങ്ങുമോ?
സംഗമുപേക്ഷിക്കൂ
കാമം വഴിമാറും
ക്രോധ മോഹങ്ങള്‍ പോയ്‌
മറയുന്നുവെന്നതും
ശ്രീകൃഷ്ണനോതുന്നു.
മോഹഭംഗങ്ങളവ
ഒഴുകി ദൂരെപ്പോകെ
ബുദ്ധി പ്രജ്ഞാദികള്‍
തെളിവോടെ മിന്നുമെ-
ന്നറിയുക കൃത്യമായ്.
മന്ദമെന്‍ ചിന്തകള്‍
അണയുന്നു, തിരിയുന്നു
അന്തമില്ലാച്ചിന്ത-
യ്ക്കന്ത്യം കുറിക്കുവാന്‍
അന്ത:കരണമേ ശക്തി തരൂ !!!!