2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

മുത്തശ്ശി (കവിത)




മുത്തശ്ശി
-നന്ദ
കാലമിങ്ങേറെയങ്ങായിതോ ഞാനിതാ
ഭൂമിയിലെന്നുടെ ജീവിതനാളുകള്‍
നീണ്ടതുമേതുമറിഞ്ഞതില്ലാ
കാലം കടന്നതുമോര്‍ത്തുമില്ല.
അറിയില്ല നവതിയുടെ നിറവിലോ കുറവിലോ
വിറപൂണ്ട ചിന്തകളെന്തിനോ ഏതിനോ.
തിരയുന്നിതേതോ പഴങ്കഥകള്‍ !
കരയും മനസ്സിലെയോര്‍മ്മവേള.
ചുളിവുകള്‍ ചൊല്ലും പഴങ്കഥ കേട്ടിടാന്‍
ചെവിയോര്‍ത്തു കിഴവി കിടന്നിടുന്നൂ?
അമ്മിഞ്ഞ നല്‍കിയോരെന്നമ്മ,യിന്നില്ല
ആന കളിപ്പിച്ചൊ,രെന്‍ പിതാവും,
എന്നേയവരൊക്കെ ഓര്‍മ്മയായീ
എന്നോട് വിട ചൊല്ലി യാത്രയായി.
ഓടിക്കളിച്ചു നടന്ന തൊടികളോ
കൂടെപഠിച്ചോരോ കൂടെയില്ല.
കൈപിടിച്ചഗ്നിയ്ക്കു ചുറ്റും നടത്തിയ
നല്‍പ്പാതി കണവന്‍റെ തുണയുമില്ല.
ഒന്നിച്ചു ജീവിച്ച സുന്ദര നാളുകള്‍
പൊന്നിന്‍ കിനാക്കള്‍ വിരിഞ്ഞിരുന്നൂ?!!
എങ്കിലും നാഥനറിയുക നമ്മള്‍ തന്‍
ഉണ്ണികള്‍ ഇന്നവര്‍ വന്മരങ്ങള്‍.
ഏകയാമെന്നുടെ ആശ നിരാശകള്‍
ആമരച്ചോട്ടില്‍ മഴനിഴലായ് !
പലനേരം വന്നവര്‍ ചേക്കേറിടുന്നതോ
പെരു മന്ദിരങ്ങളില്‍ മാത്രമല്ലോ!
പാതയിലെത്ര തിരക്കിലും നിന്നവര്‍
പാതിരാനേരത്തു വീടു പൂകും.
‘അമ്മേ വിശക്കുന്നു’ ചൊല്ലും കിടാങ്ങള്‍ തന്‍
നന്മ തന്‍ മാനസം കാണ്മതില്ല !
ഓമനപ്പൈതലിന്‍ വായിലുരുളകള്‍
കേമമായ് നല്‍കുവാനാര്‍ക്കു നേരം!! ?
ഓടിക്കളിക്കേണ്ടപ്രായത്തില്‍ കുഞ്ഞുങ്ങള്‍
മൂലയില്‍ ‘ലാപ്പില്‍’ കളിച്ചിരിപ്പൂ.
യന്ത്രങ്ങള്‍ മാത്രമിന്നേകമാ,മാശ്രയം
യന്ത്ര മനുഷ്യരെപ്പോലെ നമ്മള്‍ ?
മാതാ പിതാക്കളോ പാഞ്ഞു നടക്കുന്നു
പൈദാഹമൊന്നു മവര്‍ക്കില്ലയോ?
ഒന്നിച്ചിരിക്കും കുടുംബ സദസ്സുകള്‍
ഒന്നിച്ചു ഭക്ഷണം ഒന്നുമില്ല.
സൂര്യപ്രഭയോ കിളിക്കൊഞ്ചലൊക്കെയോ
നേരിട്ടറിഞ്ഞിട്ടാസ്വദിക്കാന്‍ .
ഭാഗ്യം ലഭിക്കാതെ ശീതീകരണമുറി-
പ്പോട്ടില്‍ തകര്‍ക്കുന്നു നല്ല ജന്മം.!
കഷ്ടമിതു നഷ്ടമെന്നോതുവാന്‍ മുത്തശ്ശി-
യമ്മയ്ക്കുമാവില്ല ഭാഗ്യ ദോഷം!
ഏകയായ് ഞാന്‍ കാത്തിരിക്കുന്നു പോകുവാന്‍
സ്നേഹം തകര്‍ന്നൊരീ ലോകം വിടാന്‍.!!!!!!
................   ................   .................   ...................  ..............
 

2018, ഏപ്രിൽ 11, ബുധനാഴ്‌ച


ഐക്കിയയും,ഗ്ലോബൽ വില്ലേജും 
സ്വപ്ന ഭൂമി -ദുബായ്   (ഭാഗം മൂന്ന്)
                                                                                                                      - നന്ദ-  
     മരുഭൂ യാത്രയുടെ  അവിസ്മരണീയമായ ഓർമ്മകളുമായി  പിറ്റേദിവസം രാവിലെ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലുള്ള ഐക്കിയ ഷോപ്പ് സന്ദര്‍ശിക്കുവാനായി ഹോട്ടലിൽ നിന്നിറങ്ങി . സ്ഥിരം സ്ഥലമായ അല്‍ ഫഹിദിയിലുള്ള ഗ്രീന്‍ സിറ്റിയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് മെട്രോയില്‍ കയറി ക്രീക്ക് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. വെറും രണ്ടു ദിറം മാത്രമായിരുന്നു ക്രീക്ക് വരെയുള്ള ചാര്‍ജ്ജ്. ജനത്തിരക്ക് തീരെ കുറഞ്ഞ അവസാന സ്റ്റേഷനായ ക്രീക്ക് സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ നീണ്ട ഒരു നടപ്പാതയിലൂടെ നടന്ന് ബോട്ട് സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് കുറച്ചകലെയുള്ള ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് ഇടയ്ക്കിടെ ബോട്ട്സര്‍വീസ് ലഭ്യമായിരുന്നു . ചാര്‍ജ് ചെയ്ത കാര്‍ഡ് ഉണ്ടെങ്കില്‍ മേട്രോയിലോ, ബോട്ടിലോ ബസിലോ എവിടെ വേണമെങ്കിലും നമുക്ക് കറൻസി എടുക്കാതെ  “ഉരച്ച്” യാത്ര ചെയ്യാവുന്നതാണ് . നടപ്പാലത്തിനോട് അടുപ്പിച്ചു നിര്‍ത്തിയ ബോട്ടിലേക്ക്  ഞങ്ങള്‍ കാര്‍ഡുരച്ച് കയറി സൈഡ് സീറ്റ് കരസ്ഥമാക്കി ഇരിപ്പായി. കുറച്ചു നേരം വിശ്രമിച്ച ബോട്ടിലേക്ക് ഒന്നോ രണ്ടോ യാത്രക്കാര്‍ കൂടി  വന്നു കയറിയതോടെ അത് പുറപ്പെടാൻ തയ്യാറായി. സമയമായപ്പോള്‍ ഡ്രൈവര്‍ തന്നെ വന്ന് ബോട്ടിനെ കരയുമായി ബന്ധിപ്പിച്ചിരുന്ന കെട്ടഴിച്ചു സ്വതന്ത്രയാക്കി ഓടിച്ചു തുടങ്ങി. അങ്ങകലെ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ അംബര ചുംബികളായ കെട്ടിടങ്ങള്‍ ബോട്ടിലിരുന്നു തന്നെ കാണാമായിരുന്നു . ആ കെട്ടിടങ്ങള്‍ക്കുള്ളില്‍ ധാരാളം കടകളും, ഫുഡ്‌ കോര്‍ട്ടുകളും, മറ്റു വിനോദോപാധികളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു . പണം കയ്യിലുണ്ടോ എന്തും, എവിടെയും ലഭിക്കും എന്നതാണ് വസ്തുത.
                         

         
     ക്രീക്ക് ബോട്ട് ജെട്ടി                        ദുബായ് ഫെസ്റ്റിവല്‍ സിറ്റി                                                                       

                ക്രീക്ക് ജെട്ടിയിലെ മറ്റൊരു ദൃശ്യം 
   
      ഫെസ്റ്റിവല്‍ സിറ്റിയില്‍ പ്രധാനമായും ഞങ്ങളുടെ ആകര്‍ഷണ കേന്ദ്രം ‘ഐക്കിയ’ എന്ന ബ്രാന്‍ഡട് ഷോറൂം ആയിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും വാങ്ങുവാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കിലും ഒരു ഉന്തുവണ്ടിയും എടുത്തു കൊണ്ട് , എലി മാളങ്ങള്‍ പോലെ ഉള്ളിലേക്ക് നീണ്ടു നീണ്ടു പോകുന്ന, എവിടെ തുടങ്ങി എവിടെ അവസാനിക്കും എന്ന് ഒരറിവുമില്ലാത്ത ആ ഷോ റൂമിലേക്ക്‌ കയറി . മറ്റൊരു രാജ്യത്ത് നിന്ന് വരുമ്പോൾ  വാങ്ങി വീട്ടിലേക്ക് കൊണ്ട് പോകാവുന്ന ഗൃഹോപകരണങ്ങളുടെ അഭാവവും, ആവശ്യമുള്ള സാധനങ്ങളാണെങ്കില്‍ കൂടി അവയുടെ വലിപ്പ കൂടുതലും വിലക്കൂടുതലും കാരണം ഒന്നും വാങ്ങാതെ കാലി വണ്ടിയും ഉന്തിയാണ് ഞങ്ങള്‍ മുന്നോട്ട് നീങ്ങിയത് . സാധനങ്ങള്‍ കുത്തി നിറച്ച പല ഉന്തുവണ്ടിക്കാരും ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തു പോകുന്നത് കണ്ടപ്പോള്‍ അവര്‍ വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ഒളികണ്ണിട്ടു നോക്കി. വില കൂടിയ കാര്‍പ്പെറ്റുകളും, മെത്തകളും, ഗൃഹോപകരണങ്ങളും എല്ലാമുണ്ടായിരുന്നു  ആ വണ്ടികളില്‍. ഇതൊന്നും ആവശ്യമില്ലാത്ത ഞങ്ങള്‍ അവസാനം ബാത്ത് റൂമില്‍ ഉറപ്പിക്കാവുന്ന രണ്ടുമൂന്നു ചെറിയ കണ്ണാടികളും,  ക്ലിപ്പുകളും വാങ്ങി ഷോപ്പിംഗ്‌ അവസാനിപ്പിച്ചപ്പോഴേക്കും വിശന്നു കരയുന്ന വയറിനെ ചുമന്ന കാലുകള്‍ പരാതി  പറഞ്ഞു തുടങ്ങിയിരുന്നു. വാങ്ങിയ സാധന സാമഗ്രികള്‍ ഉന്തു വണ്ടിയില്‍ തന്നെ ഒരിടത്ത് ഒതുക്കി വച്ചിട്ട് ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഫുഡ്‌ കോര്‍ട്ടിലേക്ക് കയറി. ബുഫെ ടേബിളില്‍ ഉണ്ടായിരുന്ന  മലയാളി സപ്ലയര്‍ അവിടെയുള്ള ആഹാര സാധനങ്ങളുടെ വിശദീകരണം തന്ന്  സഹായിച്ചത്  വലിയ കാര്യമായി .  ആവശ്യമുള്ള സാധനങ്ങള്‍ എടുത്തു കൊണ്ട് വന്ന് ബില്ലടച്ചതിന്  ശേഷം കഴിക്കുക എന്നതായിരുന്നു അവിടത്തെ രീതി . ഭക്ഷണ ശേഷം, ബില്ല് പുന:പരിശോധിച്ചപ്പോൾ  ഒരു ഫിഷ്‌ ഫ്രൈ ബില്ല് ചെയ്തതായി കണ്ടില്ല , എന്നാല്‍ ബില്ലു പ്രകാരമുള്ള തുക അടച്ച സ്ഥിതിയ്ക്ക് നമുക്ക് ഇറങ്ങി പോകാം ആരും ഒന്നും പറയില്ല. പക്ഷെ അങ്ങനെ ചെയ്യുന്നത് ശരിയല്ലാത്തതിനാൽ അതിന്‍റെ വില കൂടി  കൊടുത്തിട്ട്  അവിടെ നിന്നിറങ്ങി . സമയം കളയാതെ വാങ്ങി വച്ച സാധങ്ങളുമായി താഴത്തെ നിലയില്‍ വന്ന് കുറച്ചു സാധങ്ങള്‍ കൂടി പരതി നോക്കിയിട്ട് ഈ കടയില്‍ ഒരു സാധനവും ഇല്ല എന്ന മട്ടില്‍ ഞങ്ങള്‍ കാഷ് കൌണ്ടറിലേക്ക് ചെന്നു. നാട്ടിലെ പോലെയല്ല അവിടെ  എല്ലാ ജോലിയും നാം തന്നെ ചെയ്യണം, ഓരോ സാധനവും വണ്ടിയില്‍ നിന്നെടുത്ത് നമ്മള്‍ തന്നെ, ബാര്‍ കോഡ് റീഡര്‍ കൊണ്ട് പരിശോധിപ്പിച്ചു കഴിഞ്ഞാല്‍ അവിടെയിരിക്കുന്ന കംപ്യുട്ടര്‍ വില അടിച്ചു തരും , അതിലെ തുക അടുത്തുള്ള കാര്‍ഡ് സ്വൈപ്പറില്‍  വച്ച് പാസ്സ്‌വേര്‍ഡ്‌ കൊടുത്താല്‍ കഴിഞ്ഞു പണി, സാധനങ്ങളുമായി ഇറങ്ങിപ്പോകാം. നോക്കണേ കാലം പോകുന്ന ഒരു പോക്ക്!! വീണ്ടും മുന്നോട്ടു നടന്നപ്പോൾ  നടന്നു ക്ഷീണിച്ച ചേട്ടന്‍ വരാന്തയില്‍ ഉണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുമ്പോള്‍ ഞാനും മകനും കൂടി  ‘ഡേയിസോ’ എന്നൊരു കടയില്‍ കയറി. അവിടെ നിന്ന് അവന്‍  കുറച്ച് ചെറിയ പാവകളും, ഞാന്‍  ഭംഗിയും ഒതുക്കവുമുള്ള രണ്ടു പരന്ന വാട്ടര്‍ ബോട്ടിലുകളും വാങ്ങി. ഇത്രുമായപ്പോഴേക്കും നല്ല ക്ഷീണം തോന്നി മാത്രവുമല്ല വൈകുന്നേരങ്ങളില്‍  മാത്രം തുറക്കുന്ന ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കേണ്ടതും അന്ന് തന്നെയായിരുന്നു , അതിനാല്‍ തിരിച്ച് ഹോട്ടലിലേക്ക് മടങ്ങാൻ  തീരുമാനിച്ചു. ബോട്ടില്‍ കയറി ക്രീക്ക് മെട്രോ സ്റ്റേഷനില്‍ ചെന്ന് വന്നവഴി ബര്‍ജുമാനിലെത്തി. അതുകൊണ്ട് കുറച്ചധികം ദൂരെയുള്ള ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശനത്തിന് മുന്‍പ്  കുറച്ചു നേരം വിശ്രമിക്കുവാനും കഴിഞ്ഞു.
ഗ്ലോബല്‍ വില്ലേജ്    
    പേര് സൂചിപ്പിക്കുന്നതു പോലെ ലോകരാഷ്ട്രങ്ങള്‍ അവരുടെ  സംസ്ക്കാരവും, പൈതൃകവും, കലാ പാരമ്പര്യവും, വിളിച്ചോതുന്ന വസ്തുക്കളും  ലോകമറിയുന്ന നിർമ്മിതികളുടെ മാതൃകകളും എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്ന ഒരു മായാ പ്രപഞ്ചം തന്നെയായിരുന്നു അവിടം . ഓരോ നാട്ടുകാരും അവരവരുടെ നാട്ടില്‍ ഉള്ളതും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പോന്നതുമായ, അല്ലെങ്കില്‍ ആ നാടിനു മാത്രം സ്വന്തമെന്ന് അഭിമാനിക്കാവുന്നതുമായ പല വസ്തുക്കളും ആ  വില്ലേജിലെ  സ്വന്തം സ്റ്റാളുകളില്‍ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു . നമുക്ക് താത്പര്യമുള്ള സാധങ്ങള്‍ അവിടെനിന്നും വാങ്ങുകയും ചെയ്യാം. ഒരു കാരണ വശാലും ഈ സ്ഥലം കാണാതെ പോരരുതെന്ന്‍ അവിടെ  പോയിട്ടുള്ള പലരും ഉപദേശിച്ചിരുന്നത് കൊണ്ടാണ് വളരെ ദൂരെയുള്ള ആ  വില്ലേജിലേക്ക് പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചത്.
    അഞ്ചു മണിയോടെ ഹോട്ടലില്‍ നിന്നിറങ്ങിയ ഞങ്ങള്‍ ബര്‍ജുമാന്‍ മെട്രോ സ്റ്റേഷനിലെ യു എ ഇ എക്സ് ചെയിഞ്ച് പ്ലാറ്റ്ഫോമില്‍ നിന്ന് എറ്റിസലാറ്റ് എന്ന സ്ഥലം വരെ പോകുന്ന ട്രെയിനിൽ  കയറി. ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത് മാള്‍ ഓഫ് എമിറേറ്റ്സ് എന്ന സ്റ്റേഷനില്‍ ആയിരുന്നു . അവിടേയ്ക്കു പോകുന്ന വഴി മദ്ധ്യേയാണ് ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്ജ് ഖലീഫ സ്റ്റേഷനും. വൈകുന്നേരമായിരുന്നതിനാല്‍ ട്രെയിനില്‍ ഒരു വിധം നല്ല തിരക്കുണ്ടായിരുന്നു. അരമണിക്കൂറോളം യാത്ര ചെയ്ത് മാള്‍ ഓഫ് എമിറേറ്റ്സ് സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ ഗ്ലോബല്‍ വില്ലേജിലേക്ക് പോകേണ്ട ബസ് നോക്കി നില്‍പ്പായി .
                                                മാള്‍ ഓഫ് എമിറേറ്റ്സ്

  കാത്തു നില്‍പ്പിനൊടുവില്‍ അഞ്ചര മണിയോടെ ഗ്ലോബല്‍ വില്ലേജിലേക്ക്‌ പോകുന്ന ബസ് നമ്പര്‍ 106 ഞങ്ങളുടെ മുന്നിലെത്തി. മെട്രോ കാര്‍ഡ് ഉരച്ച്  അതില്‍ കയറി സീറ്റ് പിടിച്ചെങ്കിലും വളരെ നേരം കഴിഞ്ഞു മാത്രമാണ് ബസ്  പുറപ്പെട്ടത്‌.  ഇടയ്ക്ക് പല സ്റ്റോപ്പുകളിലും നിര്‍ത്തി ആള്‍ക്കാരെ കയറ്റുകയും ഇറക്കുകയും  ചെയ്ത ബസ് മുക്കാല്‍ മണിക്കൂർ കൊണ്ട്  ഗ്ലോബൽ വില്ലേജ് പരിസരത്തുള്ള  വിശാലമായ ഒരിടത്ത് കൊണ്ടു ചെന്ന് നിര്‍ത്തി. ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന  അവിടെ എത്തിയപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു. മണിക്കൂറുകള്‍ നീളുന്ന വില്ലേജ് കാഴ്ചകള്‍ കണ്ടു കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ താമസ സ്ഥലത്തേക്ക് പോകുവാന്‍ ബസ് ഉണ്ടാകുമോ എന്ന് സംശയം തീര്‍ത്തിട്ടാണ് ഞങ്ങള്‍ ഉള്ളിലേക്ക് പോയത്.

                                       ഗ്ലോബല്‍ വില്ലേജ് –പ്രവേശന കവാടം 

      ടിക്കറ്റ് കൌണ്ടറിനു സമീപം   നിൽക്കുന്നതിനിടയിൽ  ചേട്ടന്  തലകറക്കം ഉണ്ടായി  . കുറച്ചു നേരം അവിടെക്കണ്ട ഒരു  തിട്ടയില്‍ അദ്ദേഹത്തെ പിടിച്ചിരുത്തി വിശ്രമിക്കാന്‍ ഉപദേശിച്ചു. കയ്യില്‍ കരുതിയിരുന്ന വെള്ളം കുടിക്കാന്‍ കൊടുത്ത്, നടക്കാനുള്ള ധൈര്യം കിട്ടിയതിനു ശേഷം അകത്തെ കാഴ്ചകളിലേക്ക് പോകാന്‍ ആകുമോ എന്ന് ചോദിച്ച്  ഉറപ്പു വരുത്തിയ ശേഷം മകന്‍ പോയി ടിക്കറ്റ് എടുത്തു. അവിടെയും മുതിര്‍ന്ന പൗരന് പ്രവേശനം സൗജന്യമായിരുന്നു , തെളിവിനായി പാസ്പോര്‍ട്ട്‌ കാണിക്കണം അത്രമാത്രം. പതിനഞ്ചു ദിറം ആയിരുന്നു  മറ്റുള്ളവര്‍ക്ക് പ്രവേശന ഫീസ്‌. ടിക്കറ്റ് പരിശോധനകള്‍ക്ക് ശേഷം ഉള്ളിലേക്ക് കയറിയ ഞങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു സ്വാഗതം ചെയ്തത്. വിവിധ രാജ്യങ്ങളുടെ പ്രകാശപൂരിതമായ സ്റ്റാളുകള്‍, തമ്മില്‍ത്തമ്മില്‍ മത്സരിക്കുവാനെന്ന പോലെ  അലങ്കരിച്ചിരിക്കുന്നതായി തോന്നി . ഓരോന്നും കാണണമെങ്കില്‍ വളരെ ദൂരം നടക്കേണ്ടതുണ്ട് , ചേട്ടന്‍റെ ആരോഗ്യനില അത്ര തൃപ്തികരമല്ലാഞ്ഞതിനാല്‍ എന്തു വേണമെന്നറിയാതെ ഞാനും മകനും ആശയ ക്കുഴപ്പത്തിലായി. സാധാരണയായി ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നടക്കുവാനാകാത്തവരെ കൊണ്ടു പോകുന്നതിനായി ബഗ്ഗികൾ  ലഭിക്കാറുണ്ട്. അത്തരം ഒന്ന് കിട്ടിയിരുന്നെങ്കില്‍  എല്ലാമൊന്നു  ചുറ്റിക്കറങ്ങി കണ്ടിട്ട് തിരിച്ചു പോകാം എന്നായിരുന്നു മനസ്സില്‍. ഏതായാലും ദൈവാധീനം കൊണ്ട് ഞങ്ങള്‍ നിന്ന സ്ഥലത്ത് ചെറുപ്പക്കാരായ രണ്ടു പേരെയും കൊണ്ട്  ഒരു ബഗ്ഗി വന്നു നിന്നു. വന്നവർ  ഇറങ്ങിയതോടെ അവസരം നഷ്ടപ്പെടുത്താതെ വേഗം  മുന്നോട്ടു നീങ്ങിയ ഞങ്ങൾക്ക് ഭാഗ്യം കൊണ്ടാണ്   ആ വാഹനം  തരപ്പെട്ടത്. അര മണിക്കൂര്‍ നേരത്തേക്ക് നൂറ് ദിറം, അതായത് ആയിരത്തി എണ്ണൂറിന് മേല്‍ ഇന്ത്യന്‍ രൂപയായിരുന്നു അതിന്‍റെ  നിരക്ക് , എന്നാലും ഞങ്ങള്‍ക്ക് ആശ്വാസമായി. ബഗ്ഗിയുടെ  സാരഥി കണ്ണൂര്‍ക്കാരനായ ഒരു മലയാളി ആയിരുന്നതും ദൈവാധീനമായി തോന്നി. വളരെ ദയാപൂര്‍വ്വമാണ് അയാള്‍ പെരുമാറിയത്. എല്ലാ സ്റ്റാളുകളും പുറത്തു നിന്ന് ഒരു നോക്ക് കാണിച്ചിട്ട്,  വീണ്ടും കൊണ്ടു  പോകണമെങ്കില്‍ വരാം എന്ന് പറഞ്ഞെങ്കിലും, അതിന്‍റെ ആവശ്യം ഇല്ലായിരുന്നതിനാൽ ചാർജ്ജ് കൊടുത്ത്   അയാളെ യാത്രയാക്കി . ഇവിടെ വരെ വന്നിട്ട് നമ്മുടെ ഭാരതത്തിന്‍റെ സ്റ്റാളിനകം ഒന്ന് കാണാതെ പോയാലോ, ദേശസ്നേഹമുള്ള ഞങ്ങള്‍ നമ്മുടെ സ്റ്റാളില്‍ കയറി, വെറുതെ ഒന്ന് കണ്ടു പുറത്തിറങ്ങി. 
                                 ഗ്ലോബല്‍ വില്ലേജിലെ ഭാരതത്തിന്‍റെ സ്റ്റാള്‍

പുറത്ത് ഒരു ചായക്കട കണ്ടു, അവിടെ നിന്നും ചായ വേണമെന്ന്  ഹിന്ദിയില്‍ ആവശ്യപ്പെട്ടപ്പോള്‍, ചായക്കടക്കാരനും മലയാളി. ദുബായിൽ എവിടെ ചെന്നാലും മലയാളികളെ കാണാമെന്നാണ്   അനുഭവം കൊണ്ട് മനസ്സിലായത് .  അടുത്തുള്ള  സിമന്‍റ് ബെഞ്ചില്‍ ഇരുന്ന് ചായ കുടിച്ച് കുറച്ചു നേരം വിശ്രമിച്ചിട്ട് നേരെ എതിര്‍ വശത്തുള്ള ആഫ്രിക്കയുടെ സ്റ്റാളില്‍ കയറി.   തണുപ്പു കാലത്ത് ത്വക്കും, കാലും ഒന്നും പൊട്ടാതെ മയമുള്ളതായിരിക്കാൻ  വേണ്ടി പ്രത്യേകം തയ്യാറാക്കിയ ‘ഷിയ ബട്ടര്‍ ‘ എന്നൊരു മോയിസ്ച്ചറൈസിംഗ് ക്രീം അവിടെ നിന്ന് ലഭിക്കുമെന്നും, അത് വളരെ നല്ലതാണെന്നും കിട്ടിയാല്‍ തനിക്കു കൂടി ഒരു ടിന്‍ വാങ്ങണമെന്നും തലേ ദിവസം ജ്യോത്സ്ന എന്നെ പറഞ്ഞേല്‍പ്പിച്ചിരുന്നു. ആഫ്രിക്കന്‍ സ്റ്റാളിനുള്ളില്‍ കറുത്ത ആജാനബാഹുക്കളായ സ്ത്രീ പുരുഷന്മാരായിരുന്നു  ഞങ്ങളെ സ്വീകരിച്ചത്. ആദ്യം തടി കൊണ്ടുള്ള ചില ഗൃഹോപകരണങ്ങള്‍ നിരത്തി വച്ചിരിക്കുന്ന സ്ഥലമായിരുന്നു. പ്രത്യേക രീതിയില്‍ പിണഞ്ഞ പിടികളുള്ള തവികളില്‍ ഞങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അത് വാങ്ങിയേ മതിയാകൂ എന്നായി അവിടെ നിന്ന തടിമാടന്‍.  വില കേട്ടപ്പോള്‍ വേണ്ടെന്നു പറഞ്ഞു മുന്നോട്ടു നടന്ന എന്നെ തടഞ്ഞു കൊണ്ട് വില കുറച്ചു തരാം എന്നയാള്‍ പറഞ്ഞപ്പോള്‍ ,ഒരു തെങ്ങിന്‍റെ മണ്ടയിലേക്ക് നോക്കുന്നതു പോലെ മലര്‍ന്ന് ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. അവസാനം തര്‍ക്കിച്ചു തര്‍ക്കിച്ചു രണ്ടെണ്ണം വാങ്ങി, ജീവനില്‍ കൊതിയും  ഉണ്ടെന്നു മനസ്സിലാക്കണേ, അയാള്‍ ഒന്ന് നന്നായി ശ്വാസം വിട്ടാല്‍ ഞങ്ങള്‍ മൂന്നു പേരും പറന്നു ഇന്ത്യയില്‍ വന്നു വീഴും, അതാ സ്ഥിതി. ഷിയ ബട്ടര്‍ എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ടു നീങ്ങിയ എന്നെ ചുരുണ്ട തലമുടിയുള്ള, മുടിയുടെ അതേ നിറമുള്ള ആറടിക്കാരിയായ ആഫ്രിക്കന്‍ സുന്ദരി തടഞ്ഞു നിര്‍ത്തി. കടയിലിരുന്ന ഒരു ചെറിയ ടിന്‍ തുറന്ന് ഒരു മഞ്ഞ ക്രീം എടുത്ത് എന്‍റെ കൈ പിടിച്ച് പുരട്ടാനും, അതിന്‍റെ മഹത്വത്തെ പറ്റി കലപില എന്തൊക്കെയോ പറയാനും തുടങ്ങി അവർ . വല്ലാത്ത മണമുള്ള ആ ബട്ടര്‍ ഏതോ ചെടിയുടെ പൂവും, തേങ്ങയും (അവരുടെ ഭാഷയില്‍  ‘കോക്കോനത്തും’) ചേര്‍ത്ത് ഉണ്ടാക്കിയതാണത്രേ, അതാണ്‌ ഷിയ ബട്ടര്‍. എന്തെങ്കിലുമാകട്ടെ എന്‍റെ കൈ വിട്ടു കിട്ടാന്‍ വേണ്ടി വില ചോദിച്ചു, വലിയ വിലയാണ് ചോദിച്ചത് , ഒരു ടിന്നിന് നൂറ് ദിറം, വേണ്ടെന്നു പറഞ്ഞു ചെറിയ പേടിയോടെ മുന്നോട്ടു നടന്നപ്പോൾ  അവര്‍ പിന്നില്‍ നിന്ന് വിളിച്ചു. കുറച്ചു പേശലുകള്‍ക്ക് ശേഷം രണ്ടു ടിന്‍ ക്രീം നൂറ് ദിറം കൊടുത്തു വാങ്ങിക്കൊണ്ട് ആ പ്രദേശത്തു നിന്ന് തന്നെ ഓടി രക്ഷപ്പെട്ടു. മുന്നോട്ടുള്ള യാത്രയില്‍ വീണ്ടും ഒരുത്തി മണമുള്ള ഷിയ ബട്ടര്‍, എന്‍റെ കൈ ബലമായി പിടിച്ച് പുരട്ടി തന്നു. വേണ്ടെന്നു പറയാനുള്ള ധൈര്യം സംഭരിച്ച് ആഫ്രിക്കയുടെ സ്റ്റാളില്‍ നിന്ന് തന്നെ പുറത്തിറങ്ങി ഞങ്ങള്‍.
                                             ആഫ്രിക്കയുടെ സ്റ്റാള്‍ 
അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ സ്റ്റാള്‍ 
ചൈനയുടെ സ്റ്റാള്‍


ഫ്രാന്‍സിന്‍റെ സ്റ്റാള്‍ (ഈഫല്‍ ടൌവ്വര്‍ )

ദുബായ്  സ്റ്റാളിന്‍റെ മുന്‍വശം (ബുര്‍ജ്ജ് ഖലീഫ )

ലണ്ടന്‍ (ബിഗ്‌ ബെന്‍ ) പുറകില്‍ ഇറ്റലി (പിസ ഗോപുരം ) സ്റ്റാളുകള്‍ 
ഈജിപ് റ്റിന്‍റെ സ്റ്റാള്‍ (പിരമിഡ് )

                  യൂറോപ്പിന്‍റെ സ്റ്റാള്‍ 

                     അമേരിക്കന്‍ ഐക്യ നാടുകള്‍ (സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി)

              തായ് ലാന്‍ഡ്

ഇങ്ങനെ അനേകം രാജ്യങ്ങളുടെ പെരുമയുടെ പ്രതീകങ്ങള്‍ അണി നിരത്തിക്കൊണ്ട്‌ അനേകം സ്റ്റാളുകള്‍ അവിടെ കാണാമായിരുന്നു. തൊട്ടടുത്തുള്ള ഒന്ന് രണ്ടു രാജ്യങ്ങളുടെ കടകളില്‍ കൂടി മകന്‍ കയറിയെങ്കിലും , ചേട്ടന്‍റെ സ്ഥിതി അത്ര തൃപ്തികരമല്ലാഞ്ഞതിനാല്‍ വേഗം മടക്കയാത്രയ്ക്കൊരുങ്ങി. വില്ലേജില്‍ നിന്ന് പുറത്തു വന്ന ഞങ്ങള്‍ ഒരു ടാക്സി പിടിച്ചാണ് താമസ സ്ഥലത്ത് എത്തിയത്. ഏകദേശം 70 ദിറം ആകുമെന്ന് ഡ്രൈവര്‍ പറഞ്ഞിരുന്നെങ്കിലും  മീറ്ററില്‍ കണ്ടതായ  65 ദിറം മാത്രം തന്നാൽ മതിയെന്ന് മര്യാദക്കാരനായ അയാള്‍ പറഞ്ഞു. ടാക്സി ചാർജ്ജ്  കൊടുത്തിട്ട് ഞങ്ങള്‍ മുറിയിലേക്ക് പോയി.  ഭക്ഷണം വാങ്ങുന്നതിനായി യാത്രയ്ക്കിടെ ഒരു  സ്ഥലത്ത് ഇറങ്ങിയ മകന്‍ താമസിയാതെ അത്താഴവുമായി വന്നു. ആഹാരം കഴിച്ചിട്ട് അവനോട് ഫ്ലാറ്റിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞു.  അച്ഛന് സുഖമില്ലാത്തതു കാരണം വസ്ത്രം മാറിയിട്ട് തിരിച്ചു വരാമെന്ന് പറഞ്ഞെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചു കൊള്ളാമെന്ന് പറഞ്ഞ് അവനെ യാത്രയാക്കി.
    അര്‍ദ്ധരാത്രി ആയപ്പോള്‍ ടോയിലെറ്റില്‍ പോകാന്‍ എഴുന്നേറ്റ ചേട്ടന് വീണ്ടും ഒരു വല്ലായ്മ തോന്നി. വെള്ളം കുടിച്ച് കിടന്നെങ്കിലും രണ്ടു പേരും തീരെ ഉറങ്ങിയില്ല. വയറ്റില്‍ നിന്ന് എന്തോ ഒന്ന് മുകളിലോട്ടു വരുന്നത് പോലെയും അതുകഴിഞ്ഞാലുടന്‍ കണ്ണില്‍ ഇരുട്ട് കയറുന്നതായും  തോന്നുകയായിരുന്നു ചേട്ടന് . രണ്ടു മാസം മുന്‍പ് തലകറക്കവുമായി ബന്ധപ്പെട്ട് മൂന്നു ദിവസം ആശുപത്രിയില്‍ ആയിരുന്നെങ്കിലും, സ്പോണ്ടിലോസിസ് അല്ലാതെ മറ്റൊരു അസുഖവും ഉണ്ടായിരുന്നുമില്ല. പിന്നീടുള്ള രണ്ടു മാസമായി പറയത്തക്ക കുഴപ്പമൊന്നും ഉണ്ടായിരുന്നുമില്ല. എന്തായാലും നേരം വെളുത്തു, ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും രാവിലെ ഓടിപ്പിടിച്ച് വരേണ്ടതില്ലെന്നും, മകനു ഫോണില്‍ സന്ദേശം കൊടുക്കാന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു. ദുബായ് യാത്രയുടെ അവസാന ദിവസമായ അന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക്  ബുര്‍ജു ഖലീഫയില്‍ കയറാന്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു, കൂടാതെ ചേട്ടന്‍റെ ഏറ്റവും വലിയ ആഗ്രഹമായ ‘ദോ ക്രൂയിസ്’ യാത്ര രാത്രിയിലേക്കും പ്ലാന്‍ ചെയ്തിരുന്നു . മിറക്കിള്‍ ഗാര്‍ഡന്‍ സമയമുണ്ടെങ്കില്‍ കാണാം എന്നും കരുതി, പിന്നെ നാട്ടില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുക്കാന്‍ കുറച്ചു സ്വീറ്റ്സും വാങ്ങണം, ഇതൊക്കെയായിരുന്നു പദ്ധതികള്‍. ഞങ്ങള്‍ക്കുള്ള പ്രഭാത ഭക്ഷണം മുറിയിലെത്തിക്കാൻ ഗ്രീന്‍ സിറ്റി ഹോട്ടലില്‍ മകന്‍ ഓര്‍ഡര്‍ കൊടുത്തിരുന്നു. പ്രാതൽ  കഴിച്ച് ഉച്ച വരെ വിശ്രമിച്ചു കഴിയുമ്പോഴേക്കും  കാര്യങ്ങള്‍ ഒന്ന് കൂടി മെച്ചപ്പെടുമെന്നും കരുതി. കാപ്പികുടി കഴിഞ്ഞു കുറച്ചു നേരം ഫോണില്‍ നോക്കിയിരുന്ന ചേട്ടന് വീണ്ടും അസ്വസ്ഥത ഉണ്ടായി, ഇതോടെ എനിക്ക് കുറച്ചു ഭയമായി തുടങ്ങി. വിശ്രമിക്കാതെ കുനിഞ്ഞിരുന്നത് കൊണ്ടാണ് കുഴപ്പം ഉണ്ടായതെന്ന് വിചാരിച്ച് അദ്ദേഹത്തോട് കിടക്കാന്‍ പറഞ്ഞു. അല്‍പ നേരം കിടന്നിട്ട് പിറ്റേ ദിവസം പോകാനുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്യണമെന്നു പറഞ്ഞ് ചാടിയെഴുന്നേറ്റ ചേട്ടനെ എത്ര കരഞ്ഞു പറഞ്ഞിട്ടും എനിക്ക് തടയാനായില്ല. എല്ലാം ഒരു വിധം അടുക്കി വച്ചിരിക്കുകയായിരുന്നു , പോരാത്തത് മകനും ഞാനും കൂടി പിന്നീടു ചെയ്തു കൊള്ളാമെന്നു പറഞ്ഞിട്ട് കേള്‍ക്കാതെ തനിയെ അഭ്യാസം തുടങ്ങി. ഒരു നിമിഷം കഴിഞ്ഞില്ല വീണ്ടും പ്രശ്നമായി, ഇതോടെ സമനില വിട്ട ഞാന്‍ വാവിട്ടു കരയാനും തുടങ്ങി. പിറ്റേ ദിവസം ദുബായ് വിമാനത്താവളത്തിലെ നടപടിക്രമങ്ങളും , മൂന്നു ബാഗുകളുമായുള്ള നടപ്പും, തല കറങ്ങുന്ന ചേട്ടനെ ശ്രദ്ധിക്കലും, നാല് മണിക്കൂര്‍ വിമാന യാത്രയും, എല്ലാം ഒറ്റയ്ക്ക് എങ്ങിനെ ചെയ്യുമെന്ന് ആലോചിച്ചു ഞാന്‍ വല്ലാതെ തളര്‍ന്നു പോയി. ഇത്രയുമായപ്പോള്‍ ഉച്ചയ്ക്ക് രണ്ടു മണിക്കുള്ള ബുര്‍ജ്ജു ഖലീഫ യാത്ര റദ്ദാക്കാന്‍ തീരുമാനമായി. അപ്പോഴും രാത്രിയില്‍ ക്രൂയിസിന് പോകാമെന്നാണ് ചേട്ടന്‍ പറഞ്ഞത് . ഒന്നും നടക്കില്ലെന്ന് എനിക്ക് മനസ്സില്‍ അറിയാമായിരുന്നെങ്കിലും യാതൊന്നും പറയാന്‍ പോയില്ല. കുറച്ചു കഴിഞ്ഞ് ഉച്ച ഭക്ഷണവുമായി മകന്‍ വന്നു. ഭക്ഷണം കഴിച്ച് വിശ്രമം കഴിഞ്ഞ് വൈകുന്നേരമായപ്പോള്‍ എങ്ങും പോകണ്ട എല്ലാം ക്യാന്‍സല്‍ ചെയ്യാന്‍ ചേട്ടന്‍ തന്നെ ആവശ്യപ്പെട്ടു. ആകെ വിഷമിച്ചിരുന്ന എന്നോട്  എയര്‍പോര്‍ട്ടില്‍ പ്രത്യേക സഹായം ആവശ്യപ്പെട്ടാല്‍ ലഭിക്കുമെന്നുള്ളത് കൊണ്ട് അക്കാര്യം ഓര്‍ത്ത്  വിഷമിക്കേണ്ട ആവശ്യമില്ലെന്ന് അശ്വിന്‍ പറഞ്ഞു സമാധാനിപ്പിച്ചു. ഇതിനിടെ യാത്രയുടെ കാര്യങ്ങള്‍ അറിയുവാനായി വിളിച്ച അബുദാബിയിലുള്ള അനൂപും, ചേട്ടന്‍റെ രോഗവിവരമറിഞ്ഞ് എല്ലാം ശരിയാകുമെന്നും നാട്ടിലേതിനേക്കാള്‍ ഇവിടെ മറുനാട്ടില്‍ നൂറു ശതമാനം സഹകരണം പ്രതീക്ഷിക്കാം എന്നൊക്കെ എന്നെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അഞ്ചര മണി ആയപ്പോഴേക്കും രഞ്ചു ഓഫീസില്‍ നിന്നും ഞങ്ങളെ കാണാന്‍ കുറെ സ്വീറ്റ്സുമായി വന്നു. ചേട്ടന്‍റെ ആരോഗ്യ കാര്യത്തില്‍ മകനും രഞ്ചുവും കൂടി ഒരു തീരുമാനമെടുത്തു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോകുക, കിടത്തണമെങ്കില്‍ കിടത്താം അല്ലെങ്കില്‍ ഫ്ലൈറ്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് യാത്ര നീട്ടാം, അവരുടെ തീരുമാനങ്ങള്‍ എനിക്കും ആശ്വാസം തരുന്നതായിരുന്നു. ഹോട്ടലില്‍ നിന്ന് അഞ്ചു മിനിറ്റ് നടക്കാൻ മാത്രം ദൂരമേ ഉള്ളായിരുന്നു  മെഡിയോര്‍.” (Medeor) എന്ന ആശുപത്രിയിലേക്ക് .  നടക്കാന്‍ ചേട്ടനും, നടത്തിക്കുവാന്‍ ഞങ്ങള്‍ക്കും ആത്മ വിശ്വാസം കുറവായിരുന്നതിനാല്‍ ഒരു ടാക്സി വിളിച്ചാണ് അങ്ങോട്ടേക്ക്  പോയത്. ഇങ്ങനെയുള്ള എല്ലാ അത്യാവശ്യ കാര്യങ്ങള്‍ക്കും, ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തിയ രഞ്ചു, എന്ന മകന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത് ഏറെ ആശ്വാസമായിരുന്നു. വളരെ വൃത്തിയും വെടിപ്പും ചിട്ടയും അടുക്കും ഒക്കെയുള്ള ഒരാശുപത്രിയായിരുന്നു  “മെഡിയോര്‍”. ഫിലിപ്പിനോകളും, മലയാളികളുമായിരുന്നു  അവിടത്തെ ജീവനക്കാരില്‍ അധികവും എന്നാണ് തോന്നിയത്. രോഗിയുടെയും രോഗത്തിന്‍റെയും വിവരങ്ങളും ,പാസ്പോര്‍ട്ട് നമ്പറും ഒക്കെ കമ്പ്യൂട്ടറില്‍ എന്‍റര്‍ ചെയ്തിട്ട് ചേട്ടനെ ഒരു മുറിയില്‍ കൊണ്ട് പോയി ഇരുത്തി എന്തോ ഒരു ഉപകരണം ശരീരത്തില്‍ കണക്ട് ചെയ്തു. പ്രഷര്‍ , ശരീര ഊഷ്മാവ്, പള്‍സ് ഇതെല്ലാം ആ ഒരൊറ്റ ഉപകരണം കൊണ്ട് അവര്‍ അളന്നു രേഖപ്പെടുത്തി. അതിനു ശേഷം കോട്ടയം സ്വദേശിയായ ഒരു നേഴ്സ് വന്ന് ഡോക്ടറുടെ മുറിയിലേക്ക് ഞങ്ങളെ കയറ്റി വിട്ടു. വളരെ നല്ലവനും മലയാളിയുമായ ഡോക്ടര്‍ മൊഹമ്മദ്‌ ഷഫീക്ക് ചേട്ടനെ പരിശോധിച്ചു, കാര്യങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കി, പേടിക്കാന്‍ ഒന്നും ഇല്ലെന്ന് അഭിപ്രായപ്പെട്ടു. യാത്ര ചെയ്യുന്നതില്‍ അപാകത ഇല്ലെന്നും വീല്‍ ചെയര്‍ ആവശ്യപ്പെട്ടാല്‍ ബുദ്ധിമുട്ടില്ലാതെ വിമാനത്തില്‍ കയറിപ്പറ്റാം എന്നും ഉപദേശിച്ച് ഒന്നോ രണ്ടോ ഗുളികകള്‍ മാത്രം എഴുതി സുസ്മേര വദനനായി അദ്ദേഹം ഞങ്ങളെ യാത്രയാക്കി. മരുന്നും വാങ്ങി നേരെ ഹോട്ടലില്‍ ചെന്ന്‍ വിശ്രമിച്ച ഞങ്ങള്‍ക്ക് രാത്രിയിലെ ഭക്ഷണം മകന്‍ വാങ്ങിക്കൊണ്ടുവന്നു. കൂടാതെ ഞങ്ങള്‍ക്ക് പിറ്റേദിവസം രാവിലെയും ഉച്ചയ്ക്ക് വിമാനത്തില്‍ ഇരുന്നും കഴിക്കാനുള്ള ഭക്ഷണവും, ഓഫീസില്‍ പോകുമ്പോള്‍  അവന് കഴിക്കുവാനുള്ള ഉച്ച ഭക്ഷണം വരെയും എട്ടു മണിക്ക് മുന്‍പ്  ഹോട്ടലില്‍ എത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും,വളരെ കണക്കു കൂട്ടി തന്നെ അവന്‍ ചെയ്തിരുന്നു. അന്നും മകന്‍ ഞങ്ങളോടൊപ്പം തന്നെ ഹോട്ടലില്‍ കഴിഞ്ഞു. പിറ്റേദിവസം പ്രഭാതത്തില്‍ ഹോട്ടല്‍ മാനേജര്‍ വന്ന് മുറിയിലെ കാര്യങ്ങള്‍ പരിശോധിച്ച് തൃപ്തിപ്പെട്ടതിനു ശേഷം ബാഗുകളുമായി ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക് പോകുന്നതിനായി ഒരു ടാക്സി പിടിച്ചു. വളരെ നല്ല പെരുമാറ്റത്തിനുടമയായ ഒരാളായിരുന്നു ‘ലക്സസ്’ എന്ന ആ ആഡംബര ടാക്സി കാറിന്‍റെ ഡ്രൈവര്‍. ടാക്സി ചാര്‍ജ് കൊടുത്തിട്ട്, കാറില്‍ നിന്നിറങ്ങിയ ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നതിനായി മകന്‍ മുന്‍പേ നടന്നു. വലിയ താമസം ഒന്നും ഉണ്ടായില്ല ഒന്നൊഴികെ എല്ലാ ബാഗുകളും ബാഗേജില്‍ കയറ്റി വിട്ട് വീല്‍ ചെയറും ശരിയാക്കി ചേട്ടനെ അതില്‍ ഇരുത്തി അനുവദിക്കപ്പെട്ട സ്ഥലം വരെ അശ്വിന്‍ ഞങ്ങളെ അനുഗമിച്ചു യാത്രയാക്കി. കണ്ണില്‍ നിന്ന് മറയുന്നതു വരെ ഓമനിച്ചു വളര്‍ത്തിയ ഞങ്ങളുടെ  ഉണ്ണിയെ തിരിഞ്ഞു നോക്കിക്കൊണ്ടാണ് ഞാന്‍  നടന്നത്. വേര്‍പാടിന്‍റെ വേദനയില്‍ മിഴികളില്‍ ഉപ്പുരസമുള്ള മിഴിനീര്‍ നിറയുമ്പോള്‍ മുന്നിലുള്ള കാഴ്ചകള്‍ എനിക്ക് അദൃശ്യമായി. എന്നിലെ മാതൃഹൃദയം സങ്കടം കൊണ്ടാണോ, അതോ ഇത്ര നല്ല ഒരു കുഞ്ഞിനെ മകനായി കിട്ടിയതിന്‍റെ സന്തോഷം കൊണ്ടാണോ വിങ്ങിപ്പോയി. വീല്‍ ചെയറില്‍ ചേട്ടനെയും കൊണ്ട് പോയ തമിഴ് നാട്ടുകാരനായ ആള്‍ പറഞ്ഞതൊക്കെ ഒരു യന്ത്ര മനുഷ്യനെപ്പോലെ ഞാന്‍ അനുസരിക്കുക മാത്രം ചെയ്തു. സമയം ആകുന്നതു വരെ ഒരു ലോഞ്ചില്‍ ഇരുത്തി വിശ്രമിക്കാന്‍ പറഞ്ഞിട്ട്  തമിഴന്‍ പോയി. പതിനൊന്നര മണിയ്ക്കുള്ള വിമാനത്തില്‍ കയറാനായപ്പോഴേക്കും, വര്‍ക്കല സ്വദേശിയായ ഒരാള്‍ വീല്‍ ചെയറുമായി വീണ്ടും വന്ന് ഞങ്ങളെ തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലേക്ക് നയിച്ചു. പോകുന്നതിന് മുൻപ് നല്ലവനായ ആ മനുഷ്യൻ അയാളുടെ ഫോണിൽ മകനെ വിളിച്ച് ചേട്ടന് കുഴപ്പമൊന്നും ഇല്ലെന്ന് അറിയിക്കാൻ സഹായിച്ചു  . ലോകത്തിൽ നിന്ന് നന്മ തീരെ അപ്രതീക്ഷമായിട്ടില്ലെന്ന സമാധാനത്തോടെ ഞങ്ങൾ വിമാനത്തിൽ കയറി . മകന്‍ ഏര്‍പ്പാടാക്കി കയ്യില്‍ തന്നയച്ചിരുന്ന ഉച്ചഭക്ഷണവും കഴിച്ച് അഞ്ചു മണിയോടെ കുഴപ്പമൊന്നുമില്ലാതെ ഞങ്ങൾ  തിരുവനന്തപുരത്തെത്തി. ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ചേട്ടനെ വീണ്ടും വീല്‍ ചെയര്‍ വിളിച്ച് വിമാനത്തിനു പുറത്തു കാത്തു നിന്ന ബസിലേക്കും തുടര്‍ന്ന് വിമാനത്താവളത്തിലെ മറ്റ് പരിശോധനകള്‍ക്കുമായി കൊണ്ടു  പോയി. അവിടെ കസ്റ്റംസ് വകുപ്പില്‍ ചേട്ടന്‍ മുന്‍പ് ജോലി ചെയ്തിരുന്നത് കൊണ്ട് ഒന്ന് രണ്ടു പരിചയക്കാര്‍ ഓടി വന്ന് കുശലങ്ങള്‍ ചോദിച്ചു. അപ്പോഴേക്കും ഞങ്ങളെ വീട്ടിലെത്തിക്കുന്നതിനായി എത്തിയ ഡ്രൈവറുമായി  വിശേഷങ്ങള്‍ പങ്കുവച്ച് മടക്കയാത്ര ആരംഭിച്ചു,  രാത്രി എട്ടര മണിയോടെ സുഖമായി വീട്ടിലെത്തി.

                                         ദുബായ് വിശേഷം  ഇവിടെ  അവസാനിക്കുന്നു. 




2018, ഏപ്രിൽ 5, വ്യാഴാഴ്‌ച


ദുബായ് ഫ്രെയിമും ,മരുഭൂമിയും 
സ്വപ്നഭൂമി -ദുബായ്........(ഭാഗം രണ്ട് )


അബുദാബി യാത്രയുടെ പിറ്റേ ദിവസം ദുബായിലെ കുറച്ചു കാഴ്ചകളിലേക്ക് പോകാമെന്നായിരുന്ന ഞങ്ങളുടെ തീരുമാനം . ഞങ്ങളെ കാഴ്ചകൾ കാണിക്കാൻ കൊണ്ടു പോകുന്നതിനായി  ബര്‍ ദുബായില്‍  അശ്വിനൊപ്പം താമസിക്കുന്ന രഞ്ചു രാവിലെ തന്നെ ഹോട്ടലില്‍ എത്തി. യാത്രയ്ക്ക് തയ്യാറായി നിന്ന ഞങ്ങളെയും കൊണ്ട് പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി അല്‍ ഫഹിദിയ ഏരിയയിലുള്ള ‘ഗ്രീന്‍ സിറ്റി’ എന്ന ഹോട്ടലിലേക്കാണ് പോയത്. അവിടെ എത്തിയപ്പോഴേക്കും രഞ്ചുവിന്‍റെ സുഹൃത്ത്  മൊട്ടത്തലയനായ അരുണ്‍ തന്‍റെ ജിം ബോഡിയുമായി ഗ്രീന്‍ സിറ്റിയ്ക്ക് മുന്നില്‍ ഹോട്ടലുകാരുടെ മോഡലിനെ പോലെ സ്റ്റൈലില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പരിചയപ്പെടലിനു ശേഷം പ്രാതൽ കഴിക്കുന്നതിനായി ഹോട്ടലിനുള്ളിലേക്ക് കയറി. അപ്പം, ഇടിയപ്പം, പുട്ട് ഇങ്ങനെ നമ്മുടെ വീട്ടില്‍ സാധാരണയായി കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ തന്നെയാണ് മറു നാട്ടിലെ ഈ കൊച്ചു ഭക്ഷണ ശാലയിലും ലഭിച്ചത്.
           
ദുബായ് നഗരത്തിന്‍റെ പ്രാധാന ലാൻഡ് മാർക്കുകളിൽ   ഒന്നായ ‘ദുബായ് ഫ്രെയിം’ കാണുക എന്നതായിരുന്നു  ഉച്ചവരെയുള്ള പരിപാടിയായി തീരുമാനിച്ചിരുന്നത് . കാപ്പികുടി കഴിഞ്ഞ് ഒരു ടാക്സിയില്‍ കയറി, തല ഉയര്‍ത്തി നില്‍ക്കുന്ന ഫ്രെയിമിനരികില്‍ എത്തി, ടിക്കറ്റെടുക്കാന്‍ വേണ്ടിയുള്ള നിരയില്‍ കയറിയ ഞങ്ങളോട് അവിടത്തെ സ്റ്റാഫ് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും കൊടുക്കാതെ തരമില്ലല്ലോ. എന്‍റെ പാസ്പോര്‍ട്ട്‌ കാണിച്ചു കൊണ്ട് എന്തൊക്കെയോ അവർ പറയുന്നത് കണ്ടപ്പോൾ അൽപ്പം ആശങ്ക ഉണ്ടാകാതിരുന്നില്ല ശ്ശെടാ രണ്ട് എയര്‍ പോര്‍ട്ടുകളില്‍ കുറ്റം പറയാത്ത എന്‍റെ പാസ്പ്പോര്‍ട്ടിന് ഇപ്പോള്‍ എന്തു പറ്റിഞങ്ങള്‍ അങ്കലാപ്പിലായി. അറുപതു വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രവേശനം സൗജന്യമായിരുന്നതിനാൽ പ്രായം അറിയുന്നതിന് വേണ്ടിയാണ് അവർ പാസ്പോർട്ട് ആവശ്യപ്പെട്ടതെന്ന്  പിന്നീടാണ് മനസ്സിലായത്‌. അറുപതു വയസ്സ് തികയാത്തത് കൊണ്ട് ഞാന്‍ ടിക്കറ്റ് എടുക്കണം അതാണ്‌ പറഞ്ഞു വന്നത്, ”യൂ ആര്‍ ടൂ യംഗ് ഡാര്‍ലിംഗ്” അടുത്തു നിന്ന മദാമ്മ അന്തം വിട്ടു നിന്ന എന്‍റെ തോളില്‍ തട്ടി ചിരിച്ചു കൊണ്ട് പോയി, ഹോ ഇത്രേയുള്ളോ, പേടിപ്പിച്ചു കളഞ്ഞല്ലോ, പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ‘പ്ലിംഗ്’ ആയി .  അവസാനം രഞ്ചു  മൂന്ന് പേര്‍ക്കുള്ള ടിക്കറ്റെടുത്ത്  അകത്തേക്ക് നടന്നു, അമ്പതു ദിറമായിരുന്നു  ഒരാള്‍ക്കുള്ള പ്രവേശന ഫീസ്‌.
                       ദുബായ് ഫ്രെയിം






             
  

ഫ്രെയിമിനു മുകളില്‍ നിന്നുള്ള ദൃശ്യം      നില്‍ക്കുന്ന സ്ഥലം ഗ്ലാസ് ആണ്

           

അബുദാബിയുടെ രാജാവ്        ദുബായ് രാജാവ്

വിവിധ വര്‍ണ്ണങ്ങളില്‍ പെറ്റൂണിയ പൂക്കള്‍ നടവഴിക്കിരു വശങ്ങളിലും ഞങ്ങള്‍ക്ക് സ്വാഗതമോതിക്കൊണ്ടെന്ന പോലെമന്ദമാരുതനേറ്റ് തലയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ഈന്തപ്പനകളുംമറ്റു പലതരം വൃക്ഷങ്ങളും, ചെറിയ പക്ഷികളും, പ്രാവുകളും, എല്ലാം കൂടി ആ മഹാ നിര്‍മ്മിതിയ്ക്ക് വല്ലാത്ത ഒരഴക് തന്നെ നല്‍കുന്നുണ്ടായിരുന്നു. 2900 സ്ക്വയര്‍ മീറ്റര്‍ ലാമിനേറ്റഡ് ഗ്ലാസ് ആണ് 150 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഓരോ ഗ്ലാസ് പാനലും “ട്രിപ്പിള്‍ ഗ്ലെയിസ്ട്” യൂണിറ്റുകള്‍ ആയതിനാല്‍ കടുത്ത ചൂടിനെ പ്രതിരോധിച്ച് കെട്ടിടത്തില്‍ അനുകൂല കാലാവസ്ഥയെ നിലനിര്‍ത്തുന്നു എന്നത് ഒരു വലിയ കാര്യം തന്നെ. ഫ്രെയിമിന്‍റെ പ്രവേശന കവാടത്തിലൂടെ കയറുമ്പോള്‍ പഴയ ദുബായിന്‍റെ ജീവിത രീതികളായ സുഗന്ധദ്രവ്യ വ്യാപാരംതയ്യല്‍ക്കടകള്‍ മറ്റ് കച്ചവട സ്ഥാപനങ്ങള്‍, അന്ന്  ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍വേഷ വിധാനങ്ങള്‍,  മന്ദിരങ്ങള്‍,  ഇതെല്ലം ഭിത്തിയില്‍ പ്രൊജെക്റ്റ് ചെയ്തും അല്ലാതെ ശില്‍പ്പങ്ങളെ കൊണ്ടും പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. പഴയ കാല കാഴ്ച്ചകള്‍ കണ്ടു കഴിഞ്ഞാല്‍ 48 നില കെട്ടിടത്തിന്‍റെ ഉയരമുള്ള ഫ്രെയിമിന്‍റെ മുകളിലേക്ക് ലിഫ്റ്റില്‍ പോകാം. 75 സെക്കൻഡ്  കൊണ്ട് മുകളിലെത്തുന്ന നമ്മെ കാത്തിരിക്കുന്നത് അത്ഭുതവും ലേശം ഭയവും ഉണ്ടാക്കുന്ന കാഴ്ച്ചകളാണ്. മുകളിലെത്തിയതോടെ  സന്ദര്‍ശകരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ആള്‍കുറച്ചു കാര്യങ്ങള്‍  മനസ്സിലാകാത്ത ഇംഗ്ലിഷില്‍ പറഞ്ഞിട്ട് എങ്ങോട്ടോ അപ്രത്യക്ഷനായി. മുകളില്‍ നില്‍ക്കുമ്പോള്‍ ഇരു വശങ്ങളിലേക്കും ഉള്ള കാഴ്ച അതി മനോഹരമായിരുന്നു . ലിഫ്റ്റില്‍ നിന്ന് ഇറങ്ങിച്ചെല്ലുന്ന വഴി  ഇടതു വശത്തേക്ക്  നോക്കിയാൽ   പഴയ ദുബായും വലതു വശത്ത്  പുതിയ ദുബായും ഫ്രെയിമിട്ട ചിത്രം പോലെ കാണാം .  പാവപ്പെട്ടവനെയും പണക്കാരനെയും വേര്‍തിരിക്കുന്ന ഒരു വന്മതിലാണ് ഈ  ഫ്രെയിം എന്ന് പലരും  അഭിപ്രായപ്പെടുന്നു. ഒരു സന്ദര്‍ശകനെ സംബന്ധിച്ച് ഈ അഭിപ്രായത്തില്‍ ഒരു സത്യം ഉള്ളതായി അനുഭവപ്പെടാം. കാരണം, ഇടതു വശത്ത്‌ അടുക്കും ചിട്ടയും ഒന്നുമില്ലാതെ കുറെ നരച്ച കെട്ടിടങ്ങള്‍ കാണുമ്പോള്‍, വലതു ഭാഗത്ത്‌ ആസുത്രിതമായി രൂപകല്‍പ്പന ചെയ്ത നഗരവും ഉദ്യാനങ്ങളും ജീവിതത്തിന്‍റെ രണ്ടു മുഖങ്ങളായി തോന്നിപ്പോകുന്നു. ഫ്രെയിമിന്‍റെ മുകളിലെ നിലയുടെ മദ്ധ്യഭാഗം ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടക്കാൻ പാകത്തിലുള്ള നല്ല ഉറപ്പുള്ള  ഗ്ലാസ് ഇട്ടിരിക്കുകയായിരുന്നെങ്കിലും , അതില്‍ കൂടി നടക്കാന്‍ മിക്കവര്‍ക്കും ഭയമായിരുന്നു . അവിടെ നിന്ന്  താഴേക്കു നോക്കുമ്പോള്‍ വന്‍ മരങ്ങളും , വാഹനങ്ങളും എല്ലാം വളരെ ചെറുതായി കാണപ്പെടുന്നത് കൌതുകം തരുന്ന കാഴ്ചകളായിരുന്നു  . വളരെ അകലെ കടലില്‍ കപ്പലുകള്‍ നങ്കൂരമിട്ടു കിടക്കുന്നതു വരെ വീക്ഷിക്കാവുന്ന ഈ ആകാശ സൌധത്തിന്‍റെ ഒരു ഭാഗത്തെ ഭിത്തിയില്‍ വാതിലിന് ഇരുവശങ്ങളിലുമായി അബുദാബി രാജാവിന്‍റെയുംദുബായ് രാജാവിന്‍റെയും ചിത്രങ്ങള്‍ കാണാമായിരുന്നു. സന്ദര്‍ശകരെ കരുതി ഹാളില്‍ കൌതുക വസ്തുക്കളും, ചോക്ലേറ്റ് കടകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കുറച്ചു നേരം അവിടെ നിന്ന് ദുബായിനെ ഒരു ആകാശക്കാഴ്ച പോലെ കണ്ടതിന് ശേഷം പുറത്തേക്കിറങ്ങാന്‍ തീരുമാനിച്ചു. ലിഫ്ടു വഴി പുറത്തേക്കിറങ്ങി താഴെ എത്തുമ്പോള്‍ ഭാവിയിലെ ദുബായിയുടെ ഭാവനാ ചിത്രങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തിരിക്കുന്നത് കണ്ടു കൊണ്ട് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷന്‍ ആയ അല്‍ ജഫാലിയ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു.
                   
 
     
          പഴയ ദുബായ്   (ഫ്രെയിമിന് മുകളില്‍ നിന്നുള്ള ദൃശ്യം)   പുതിയ ദുബായ്

       ഏകദേശം ഒരു മണിയോടെ ബര്‍ജുമാന്‍ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വീണ്ടും ‘ഗ്രീന്‍ സിറ്റി’ ഹോട്ടല്‍ തന്നെ തിരഞ്ഞെടുത്തു. ഭക്ഷണ ശേഷം, പബ്ലിഷിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന  അരുണ്‍ ഞങ്ങളോട് യാത്ര പറഞ്ഞ് തിരിച്ചു പോയി. കാഴ്ചകൾ കണ്ടിട്ട് തിരിച്ച്  ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയപ്പോള്‍ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നതു പ്രകാരം റൂം മാറ്റിയിട്ടുണ്ടെന്ന് അവർ അറിയിച്ചു . ആദ്യ ദിവസം താമസിച്ച റൂമിന് തൊട്ടടുത്തുള്ള അപരിചിതരുടെ മുറിയുമായി ബന്ധമുള്ള ഒരു വാതിലുണ്ടായിരുന്നു , കൂടാതെ അവിടെ നിന്നുമുള്ള ശബ്ദ കോലാഹലവും  സിഗരറ്റ് പുകയുടെ രൂക്ഷ ഗന്ധവും ഞങ്ങൾക്ക് നല്ല ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു . നാലാം നിലയിലുള്ള മറ്റൊരു മുറിയായിരുന്നു പിന്നീട് ഞങ്ങൾക്ക് ലഭിച്ചത് . സാധനങ്ങള്‍ എല്ലാം പഴയ മുറിയില്‍ നിന്നും അങ്ങോട്ട്‌ മാറ്റിയിട്ടുണ്ടെന്നും, അവിടെ മേശപ്പുറത്തു വച്ചിരുന്ന മൂന്ന് കാഷ്യൂ പാക്കറ്റുകള്‍ ഞങ്ങള്‍ എടുത്തിട്ടുള്ളതിനാല്‍ അതിന്‍റെ തുക അടയ്ക്കേണ്ടതുണ്ടെന്നും പുതിയ മുറിയുടെ താക്കോല്‍ ഞങ്ങളെ ഏല്‍പ്പിച്ചു കൊണ്ട് കൌണ്ടര്‍ സ്റ്റാഫ് പറഞ്ഞു. ചെക്കിന്‍ ചെയ്ത സമയത്ത് മുറിയില്‍ സാധനങ്ങള്‍ കൊണ്ടു വന്നു വച്ച ഹോട്ടൽ ജീവനക്കാരൻ  മേശപ്പുറത്ത് ഇരുന്ന സാധനങ്ങള്‍ സൌജന്യമാണെന്ന്  ധരിപ്പിച്ചതു കൊണ്ടാണ്, നാട്ടില്‍ നിന്ന് കൊണ്ടുവന്ന ധാരാളം പലഹാരങ്ങള്‍ ഉണ്ടായിരുന്നിട്ടും, അവ എടുത്തതെന്ന് ഞങ്ങള്‍ പറഞ്ഞു. ഉപയോഗിക്കാത്ത രണ്ടു പാക്കറ്റുകള്‍ ഉണ്ടെന്നും അവ തിരിച്ചു വച്ചേക്കാമെന്നും, ഉപയോഗിച്ച  ഒരു പാക്കറ്റിന്‍റെ തുക അടച്ചിട്ട് നെറ്റില്‍ ഹോട്ടലിനെ കുറിച്ചുള്ള അഭിപ്രായ സര്‍വേയില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുമെന്നും ഞങ്ങള്‍ സൂചിപ്പിച്ചു. എവിടെയോ ഒരു പിഴ സംഭവിച്ചതാണെന്നും അതിനു ക്ഷമ ചോദിക്കുന്നെന്നും കൌണ്ടറിലെ സ്റ്റാഫ് വളരെ വിനീതമായി അഭ്യര്‍ത്ഥിക്കുകയും, അവസാനം ചെക്ക് ഔട്ട്‌ ചെയ്തപ്പോള്‍ ആ തുക ഞങ്ങളില്‍ നിന്ന് ഈടാക്കാതിരിക്കുകയും ചെയ്തു. ലിഫ്റ്റ്‌ കയറി പുതിയ  മുറിയിലെത്തിയ ഞങ്ങളെ കാണാനായി , ദുബായില്‍ ജോലി ചെയ്തിരുന്ന  സുഹൃത്ത്‌ സോമന്‍ എന്നയാള്‍ ഹോട്ടലില്‍ എത്തി. അദ്ദേഹവുമായി അല്‍പ്പ നേരം സംസാരിച്ചിരുന്നപ്പോഴേക്കും ഉറക്ക ക്ഷീണം തീര്‍ത്ത് മകന്‍ എത്തി. ഉച്ച കഴിഞ്ഞുള്ള പരിപാടിയായ ‘ഡസര്‍ട്ട് സഫാരിക്കായി’കൂട്ടുകാരന്‍ അജേയും കുടുംബവും ഉടനെ വാഹനവുമായി എത്തുമെന്ന് അവന്‍ പറഞ്ഞു . മരുഭൂമിയിലേക്ക് പോകുന്നതല്ലേ ഒരു കുപ്പിയില്‍ കുടി വെള്ളവും, വാഹനത്തിലിരുന്ന്‍ കഴിക്കാന്‍ നാട്ടില്‍ നിന്ന് കൊണ്ടു വന്ന  പലഹാരങ്ങളും, എടുത്ത് പെട്ടെന്ന് തന്നെ ഞങ്ങള്‍ യാത്രയ്ക്ക് തയ്യാറായി. സോമന്‍ സാറിനോടും രഞ്ചുവിനോടും യാത്ര പറഞ്ഞ്, ഷാര്‍ജയില്‍ താമസിക്കുന്ന അജേയ് പറഞ്ഞേര്‍പ്പാടാക്കിയ മരുഭൂ യാത്രയ്ക്കായി പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള കരുത്തനായ വാഹനത്തില്‍ എല്ലാവരും കയറി. അജേയും, ഭാര്യ ജ്യോത്സ്നയും അവരുടെ കുഞ്ഞു മകന്‍ “ആറിവു’ മായിരുന്നു സഹയാത്രികർ . വാഹനത്തിന്‍റെ ഡ്രൈവര്‍  പാക്കിസ്ഥാനിയായ മാലിക്ക് എന്നയാളായിരുന്നു. ഇന്ത്യന്‍ സമയം ഏകദേശം നാലേമുക്കാലോടെ ഖാലിദ്‌ ബിന്‍ വാലിദ് റോഡിലൂടെ എണ്‍പത് കിലോമീറ്റര്‍ അകലെ ഒമാന്‍ അതിര്‍ത്തിയിലുള്ള മരുഭൂമിയിലേക്ക് വളരെ ആകാംഷയോടെ ഞങ്ങള്‍ യാത്രയായി. ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ ചേട്ടനും, നടുവിലെ സീറ്റില്‍ ഞാനും, ഉറങ്ങുന്ന കുഞ്ഞുമായി ജ്യോത്സ്നയും, പിന്നില്‍ കൂട്ടുകാരായ അശ്വിനും അജേയും, ഇങ്ങനെയായിരുന്നു ഞങ്ങളുടെ ഇരിപ്പ്. ദുബായിലെ നിയമം അനുസരിച്ച് ഡ്രൈവര്‍ മാത്രമല്ല, മുന്നിലും, പിന്നിലും, നടുവിലും ഒക്കെ  ഇരിക്കുന്ന എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്‌ ധരിച്ചിരിക്കണം എന്നാണ് . സീറ്റ്ബെല്‍റ്റ് കൊണ്ട് അരയും കഴുത്തും മുറുക്കി മരുഭൂമിയെ അറിയാന്‍ ഇറങ്ങി പുറപ്പെട്ട ഞങ്ങൾക്ക് വഴിയോര കാഴ്ചകളുടെ വിശദീകരണം കൂട്ടുകാർ നൽകുന്നുണ്ടായിരുന്നു . വഴി മദ്ധ്യേ ഒരു സ്ഥലത്ത് ഒരു പക്ഷി സങ്കേതം ഉണ്ടെന്നും, അവിടെ പോയിട്ടുണ്ടെന്നും നല്ല രസമാണ് അവിടെയെന്നും ജ്യോത്സന പറഞ്ഞു. പക്ഷേ സന്ധ്യയാകും മുന്‍പ് ഡെസർട്ട് സഫാരി ആരംഭിക്കേണ്ടിയിരുന്നത്  കൊണ്ട് ഇടയ്ക്കൊന്നും ഇറങ്ങാതെ ദുബായ്- അല്‍ എയിന്‍ റോഡിലൂടെ മരുഭൂമി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. യാത്രയ്ക്കിടെ കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോള്‍ റോഡിന്‍റെ ഇടതു വശത്തായി ഒരു വലിയ മല ദൃശ്യമായി. പൊളിച്ചടുക്കിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ്  ആ രീതിയില്‍ ഒരു മലയായി രൂപാന്തരപ്പെട്ടിരിക്കുന്നതെന്ന്  ജ്യോത്സ്ന പറഞ്ഞു. ഈന്തപ്പനകളും ഗാര്‍ഫ് വൃക്ഷങ്ങളും അതിരിടുന്ന നിരത്തിലൂടെ മാലിക്ക് എന്ന ഡ്രൈവര്‍ വണ്ടി അടിച്ചു പായിച്ചു കൊണ്ടിരുന്നു. മരുഭൂ ഭാഗങ്ങളായ മണല്‍ക്കൂനകള്‍ കുറേശ്ശെ കണ്ടു തുടങ്ങിയതോടെ ഏതാണ്ട് ലക്ഷ്യ സ്ഥാനമടുത്തു എന്ന് ഞങ്ങൾ ഊഹിച്ചു .  ധാരാളം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന  ഒരു സ്ഥലത്ത്,  ചെറിയ കെട്ടിടത്തിനു മുന്നില്‍ മാലിക്ക് വാഹനം  കൊണ്ടു നിർത്തി . മരുഭൂമിയിലൂടെ ബൈക്ക് റൈഡ് നടത്തുവാനുള്ള സൗകര്യം അവിടെ ലഭിക്കുമെന്നും ടിക്കറ്റെടുത്ത് അതിനായി പൊയ്ക്കൊള്ളാനും ഞങ്ങളോട് പറഞ്ഞിട്ട് മാലിക്ക് എന്ന കുതന്ത്രക്കാരന്‍ ഡ്രൈവര്‍ എങ്ങോട്ടോ മറഞ്ഞു. ടിക്കറ്റ് കൌണ്ടറില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ അജേയും, അശ്വിനും കാര്യങ്ങള്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്തു. അര മണിക്കൂര്‍ സമയം ഒരു ബൈക്ക് നിശ്ചിത തുക വാടകയ്ക്ക് അവിടെ നിന്നും ലഭിക്കും. പതിനഞ്ചു മിനിട്ട് വച്ച് ഞങ്ങള്‍ രണ്ടു കൂട്ടരും മാറി മാറി ബൈക്ക് ഓടിക്കാന്‍ പ്ലാനിട്ട് ടിക്കറ്റുമായി ബൈക്കിനരികില്‍ എത്തി, പക്ഷെ കൌശലക്കാരനും കുബുദ്ധിയുമായ മാലിക്ക് എവിടെ നിന്നോ ഓടിവന്ന് ഇടപെട്ട് ഞങ്ങളുടെ പദ്ധതി ഇടിച്ചു പൊളിച്ച് ഇല്ലാതാക്കി. അയാളും ബൈക്ക് സൂക്ഷിപ്പുകാരനുമായി കുറച്ചു നേരം എന്തൊക്കെയോ കുശുകുശുക്കുന്നത് കണ്ടുവെങ്കിലും എന്താണെന്ന് മനസ്സിലായില്ല. അതോടെ അര മണിക്കൂര്‍ സമയവും ഒരാള്‍ക്കു മാത്രമേ ബൈക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സൂക്ഷിപ്പുകാരന്‍ വാശി പിടിച്ചു. അര മണിക്കൂര്‍ വാടകയ്ക്ക് എടുക്കുന്ന വാഹനം ആര് ഓടിച്ചാലെന്താ സമയം കഴിയുമ്പോള്‍ തിരിച്ചു തന്നാല്‍ പോരേ എന്ന് ഞങ്ങള്‍ സംശയം ചോദിച്ചെങ്കിലും, പറ്റില്ലെന്ന തന്‍റെ തീരുമാനത്തില്‍ അയാള്‍ ഉറച്ചു നിന്നു. ആദ്യം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ നിരക്ക് കുറച്ച് കാര്യങ്ങള്‍ ശരിയാക്കാമായിരുന്നു എന്നൊക്കെയായിരുന്നു  മാലിക്കിന്‍റെ അപ്പോഴത്തെ വാദം. എന്തോ തട്ടിപ്പ് ഇതില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി, കാരണം വണ്ടി നിര്‍ത്തിയപ്പോള്‍ തന്നെ ടിക്കറ്റിന്‍റെ കാര്യം അജേയ് അയാളോട് ചോദിച്ചതാണ്, അപ്പോള്‍ അയാള്‍ കൈ മലര്‍ത്തി, കാര്‍ ഓടിക്കുന്ന ജോലി മാത്രമേ അയാള്‍ക്കുള്ളൂ മറ്റൊന്നും അയാളുടെ കാര്യമല്ലെന്നുമാണ് അപ്പോള്‍ മറുപടി പറഞ്ഞത്. ആദ്യം കണ്ടപ്പോള്‍ തന്നെ അയാളെ ഒരു ശരിപ്പുള്ളിയായി ഞങ്ങള്‍ക്ക്  തോന്നിയിരുന്നില്ല, എന്തും ചെയ്യാന്‍ മടിയില്ലാത്ത വളഞ്ഞ ബുദ്ധിയുള്ള ഇയ്യാളെയാണല്ലോ യാത്രാ സഹായിയായി കിട്ടിയതെന്നോര്‍ത്ത് അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.  വഴക്കിടാനും വാശി പിടിക്കാനും താത്പര്യമില്ലാത്ത ഞങ്ങൾ  നിവൃത്തിയില്ലാതെ  സഹിക്കാമെന്ന് കരുതി. റൈഡിനു പോയ അജേയും ജ്യോത്സനയും വരുന്നത് വരെ ഞങ്ങള്‍ മൂവരും മരത്തണലില്‍ കാഴ്ചകള്‍ കണ്ടിരുന്നു. പതിനഞ്ചു നിമിഷം കഴിഞ്ഞപ്പോള്‍ മറ്റെന്തോ ദുരുദ്ദേശവുമായി കുറുക്കനെപ്പോലെ മാലിക്ക് ഞങ്ങള്‍ ഇരുന്നിടത്തു വന്നു. റൈഡ് അവസാനിപ്പിച്ച് ഉടന്‍ തന്നെ ഡസര്‍ട്ട് സഫാരിയ്ക്കായി പോകണമെന്ന് പറഞ്ഞ് അയാള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. സമയം കണക്കാക്കി തുക അടച്ചതല്ലേ, അര മണിക്കൂര്‍ റൈഡ്  കഴിഞ്ഞ് അവര്‍ വരുന്നതു വരെ കാത്തിരുന്നേ മതിയാകൂ എന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞു. മരു ഭൂമിയാണ്‌, ഒറ്റപ്പെട്ടു പോകും, അസ്തമനം കാണാന്‍ പറ്റില്ല, ഇങ്ങനെ ഒത്തിരിക്കാര്യങ്ങള്‍ പറഞ്ഞ് അയാള്‍ ഞങ്ങളെ വിരട്ടാന്‍ തുടങ്ങി. എന്തു വന്നാലും  റൈഡ് കഴിഞ്ഞിട്ടേ മുന്നോട്ട് പോകുന്നുള്ളൂ എന്ന ഞങ്ങളുടെ ഉറച്ച തീരുമാനം അയാളോട് പറഞ്ഞിട്ട്  മരുഭൂമിയിലൂടെ ബൈക്ക് ഓടിക്കുന്നവരെയും നോക്കി ഞങ്ങള്‍ മരച്ചുവട്ടിലിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് അജേയും കുടുംബവും ബൈക്ക് ഓടിച്ചതിന്‍റെ സന്തോഷത്തില്‍ തിരിച്ചെത്തി, ഒരു ചായ കൂടി കുടിച്ചിട്ട് പോകാമെന്ന് കരുതി ചായ സ്റ്റാളിലേക്ക്‌ നടക്കുമ്പോള്‍ മാലിക്ക് എന്ന ചതിയന്‍ തടഞ്ഞു. ചായയൊക്കെ അവിടെ ചെന്നിട്ടു കുടിച്ചാല്‍ മതി, കൂടെയുള്ളവര്‍ എല്ലാവരും പോയി, നമ്മള്‍ മാത്രമായി, വേഗം വണ്ടിയില്‍ കയറിയില്ലെങ്കില്‍ പ്രശനമാണ്, കള്ള മാലിക്ക് വല്ലാതെ ധൃതി വച്ചു. അറിയാത്ത സ്ഥലമായത് കൊണ്ട് അനുസരിക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. അയാളുടെ പെരുമാറ്റം തീരെ ഇഷ്ടപ്പെടാതെ എല്ലാവരും വാഹനത്തില്‍ കയറി അമര്‍ഷം പൂണ്ട് ബെല്‍റ്റ്‌ മുറുക്കി മിണ്ടാതെ ഇരിപ്പായി. മറ്റൊരു കാറിന് പിറകേ  നല്ല വേഗതയില്‍  ഓടിച്ചു  കൊണ്ട് പോയ വാഹനം   ഒരു സ്ഥലത്ത് നിര്‍ത്തി  ടയറിലെ കാറ്റിന്‍റെ അളവില്‍ കുറച്ച് വ്യത്യാസങ്ങളൊക്കെ വരുത്തുന്നതു കണ്ടു. മരുഭൂമിയില്‍ ഓടിക്കുന്നതിനുള്ള തയ്യാറെടുപ്പാണ് എന്ന് മനസ്സിലായി. 

അജേയും കുടുംബവും ബൈക്ക് റൈഡിനിടയില്‍,-സമീപം കൂളിംഗ് ഗ്ലാസ് വച്ച് നില്‍ക്കുന്നത്

 പാക്കിസ്ഥാനി ഡ്രൈവര്‍     

മരുഭൂമിയിലെ മണല്‍ക്കൂനകളില്‍ കൂടി വാഹനം ഓടിക്കണമെങ്കില്‍ പ്രത്യേക പരിചയം വേണം, അതിനായി പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള വാഹനങ്ങള്‍ വേണം, കൂടാതെ ടയറുകളില്‍ സാധാരണ റോഡില്‍ ഓടുമ്പോള്‍ ഉള്ള അത്ര കാറ്റ് ആവശ്യമില്ല എന്നുമാണ് മനസ്സിലായത് . സീറ്റ് ബെല്‍റ്റുകള്‍ എല്ലാവരും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം വാഹനത്തിന്‍റെ വശങ്ങളില്‍ പ്രത്യേകം ഉറപ്പിച്ചിട്ടുള്ള ബലമുള്ള പിടികളില്‍ മുറുകെ പിടിച്ചിരിക്കാന്‍ കല്‍പ്പിച്ച മാലിക്ക്  ആരോടോ വൈരാഗ്യം തീര്‍ക്കുന്നതു പോലെ കാര്‍ ഇരപ്പിച്ചു മരുഭൂമിയിലേക്ക് ഓടിച്ചു കയറ്റി. മുന്നോട്ടു നോക്കാന്‍ ധൈര്യമില്ലാതെ ഒരു നിമിഷം കണ്ണടച്ച് ധ്യാനിച്ചിരുന്നു പോയി ഞാന്‍ . ഇതിനൊക്കെ ഇറങ്ങിത്തിരിച്ചല്ലോ ദൈവമേ എങ്ങനെയെങ്കിലും വീടെത്തിയാല്‍ മതിയെന്നായി എനിക്ക്. എങ്കിലും അടുത്ത നിമിഷം ധൈര്യം സംഭരിക്കാന്‍ കഴിഞ്ഞ ഞാന്‍, എല്ലാവരും ഉണ്ടല്ലോ, എന്തിന് ഞാന്‍ മാത്രം പേടിക്കണം?, ഏതു  വെല്ലുവിളിയെയും നേരിടേണ്ടവരല്ലേ നമ്മള്‍, ഒന്നും ഉണ്ടാവില്ല, എല്ലാ ദിവസവും എത്രയോ ആളുകള്‍ ഇവിടെ ഇങ്ങനെ സവാരിക്ക് വരുന്നു ആര്‍ക്കും ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്നൊക്കെ സമാധാനിക്കാന്‍ ശ്രമിച്ചു. കണ്ണ് തുറന്നു മുന്നോട്ട് നോക്കുമ്പോള്‍ വലിയൊരു മണല്‍ക്കൂന, അതിനപ്പുറം എന്തെന്നു പോലും കാണാനാകില്ല, അത്രയ്ക്ക് വലിപ്പമുള്ള ഒന്ന്. മാലിക്ക് ആക്സിലേറ്ററില്‍ ആഞ്ഞു ചവുട്ടി, അലറിക്കൊണ്ട്‌ ഞങ്ങളിരുന്ന ശകടം മണല്‍ക്കൂനയുടെ മുനയിലൂടെ പറന്ന് സമതലത്തിലൂടെ ഇരമ്പി തുടര്‍ന്നുള്ള രണ്ടു മൂന്ന് കൂനകളുടെ വക്കിലൂടെയും ചെരിവിലൂടെയും കയറിയിറങ്ങി. രണ്ടു കൈകൾ  കൊണ്ടും പിടികളില്‍ ആഞ്ഞു പിടിച്ചും ഈശ്വര നാമങ്ങള്‍ ഉരുവിട്ടു  കൊണ്ടുമാണ് ആ യാത്ര ഞങ്ങള്‍ ആസ്വദിച്ചത്. തൊട്ടു മുന്‍പേ ഓടിക്കൊണ്ടിരുന്ന മറ്റൊരു വാഹനവും  ഇപ്പോള്‍ മറിയും ചെരിയും എന്ന രീതിയിലാണ് പൊയ്ക്കൊണ്ടിരുന്നത്. സര്‍ക്കസിലെ ട്രപ്പീസിനെ അനുസ്മരിപ്പിക്കുന്ന ആ യാത്ര കുറച്ചു നേരം തുടര്‍ന്നതിനു ശേഷം ,ഒരു മണല്‍ക്കൂനയ്ക്ക് താഴെ വാഹനം നിര്‍ത്തി, ഫോട്ടോ എടുത്തുകൊള്ളുവാന്‍ അനുവാദം തന്നിട്ട്, നിര്‍ത്തിയിട്ടിരിക്കുന്ന  മുന്‍പേ പോയ വണ്ടിയുടെ  സാരഥിയുമായി മാലിക്ക്  സംസാരിക്കാന്‍ തുടങ്ങി. തവിട്ടു കലര്‍ന്ന മഞ്ഞ നിറമുള്ള മരുഭൂമിയിലെ മണ്ണ് കാറ്റടിച്ച് പ്രത്യേക ഡിസൈനില്‍ ആയിരുന്നു  കാണപ്പെട്ടത്. അസ്തമന സൂര്യന്‍റെ പ്രകാശം തട്ടി അവിടം ഒരു സ്വര്‍ണ്ണഖനി പോലെ കാണപ്പെട്ടു.



                                                   മരുഭൂമിയിലെ മണ്ണില്‍


   ഫോട്ടോ ഷൂട്ട്‌ കഴിഞ്ഞ് വാഹനത്തില്‍ കയറിയ ഞങ്ങളെയും കൊണ്ട് മാലിക്ക് വീണ്ടും പറക്കാന്‍ തുടങ്ങി. ഒരു അഞ്ചു മിനിട്ട് കൂടി പറന്നു കഴിഞ്ഞപ്പോഴേക്കും കലിയടങ്ങിയതു പോലെ അയാള്‍ വാഹനം സാധാരണ രീതിയില്‍ ഓടിച്ചു കൊണ്ടു വന്ന് മറ്റൊരിടത്ത് നിര്‍ത്തി. അവിടെ വച്ച് വീണ്ടും ടയറില്‍ കാറ്റിന്‍റെ തോത് കൂട്ടിയതിനു ശേഷം, ടാര്‍ ചെയ്ത റോഡില്‍ കൂടി നല്ല വേഗതയില്‍ റോയല്‍ ഈഗിള്‍ ക്യാമ്പ് എന്ന സ്ഥലം ലക്ഷ്യമാക്കി ഞങ്ങളെയും കൊണ്ട് പാഞ്ഞു. ഏകദേശം അര മണിക്കൂര്‍ വേണ്ടി വന്നു അവിടെയെത്തുവാന്‍. സൂര്യന്‍ പശ്ചിമാബ്ധിയില്‍ താഴ്ന്നു  തുടങ്ങുമ്പോഴേക്കുമാണ്   ക്യാമ്പ് സജീവമാകുക . മരുഭൂമികളിലെ ഇത്തരം ക്യാമ്പുകളിൽ  സന്ദര്‍ശകര്‍ക്കായി നിരവധി പരിപാടികൾ സംഘടിപ്പിക്കുക  പതിവാണ് . ഒട്ടക സവാരി, മെഹന്തിയിടല്‍ (മൈലാഞ്ചി) തീ കൊണ്ടുള്ള ചില അഭ്യാസങ്ങള്‍, ബെല്ലി ഡാന്‍സ്, എന്നിവയാണ് സ്ഥിരം കലാപരിപാടികള്‍. കഴിക്കുന്നതിനായി ചായയും, പലഹാരങ്ങളും, അത്താഴമായി ബിരിയാണിയും അവിടെ സ്റ്റാളുകളില്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു . എല്ലാം  പാക്കേജില്‍ ഉള്‍പ്പെടുന്നവ തന്നെ. ക്യാമ്പിനു മുന്നിലെത്തിയ ഞങ്ങളോട് പരിപാടികള്‍ ആസ്വദിക്കുമ്പോഴേക്കും, പോയിട്ട്  തിരിച്ചെത്തിയേക്കാം എന്നു പറഞ്ഞ് കാറില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ മാലിക്ക്  കല്‍പ്പിച്ചു. ബാഗുകള്‍ എല്ലാം എടുത്തു കഴിഞ്ഞ് കാറില്‍ വച്ചിരുന്ന പലഹാര സഞ്ചി നോക്കുമ്പോള്‍ കാണാനില്ല, എല്ലായിടവും നോക്കി, കാറിനുള്ളില്‍ വച്ചിരുന്ന സാധനം എവിടെ പോകാനാണ്? ഞങ്ങള്‍ മാലിക്കിന്‍റെ മുഖത്തേക്ക് നോക്കി. അയാള്‍ കാറിനുള്ളില്‍ അങ്ങിങ്ങ് പരതുന്നതു പോലെ ഒക്കെ ഒന്നഭിനയിച്ചു കാണിച്ചിട്ട്, നിങ്ങള്‍ അത് എടുത്തു കാണില്ല അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച് മറന്നിട്ടുണ്ടാകും, എന്നു പറഞ്ഞു കൊണ്ട് കാറോടിച്ച്  എങ്ങോട്ടോ പോയി. ഗുരുവായൂരപ്പന്‍റെ ചിത്രമുള്ള ആ ക്യാരി ബാഗില്‍ എന്തോ കാര്യമായിട്ട് ഉണ്ടെന്നു കരുതി, ബൈക്ക് റൈഡിന് പോയ സമയത്ത് അയാൾ അത് അടിച്ചു മാറ്റിയതായിരിക്കും, ഞങ്ങള്‍ ഊഹിച്ചു. സാരമില്ല അതില്‍ കുറച്ച് കളിയടയ്ക്കയും, കപ്പ് കേക്കും, മിക്സ്ച്ചറും ഒക്കെയാണ് ഉണ്ടായിരുന്നത്, അത് കഴിച്ച് അവന്മാര്‍ നന്നാകുന്നെങ്കില്‍ നന്നാകട്ടെ, ബാക്കി ഗുരുവായൂരപ്പനും കൊടുത്തുകൊള്ളും ഞങ്ങള്‍ സമാധാനിച്ചു.
    ക്യാമ്പിന് പുറത്ത് ഒട്ടക സവാരി ചെയ്യാനായി  ഞങ്ങള്‍ ഊഴം കാത്തു നിന്നു. ആകെ രണ്ട് ഒട്ടകങ്ങളാണ് ഉണ്ടായിരുന്നത് . അതില്‍ ഒന്നിനെ മാത്രമേ സവാരിയ്ക്കായി ഉപയോഗിക്കുന്നുള്ളൂ. അതും ഫോട്ടോ എടുക്കുക എന്ന ചടങ്ങിനു വേണ്ടി മാത്രം ആളുകളെ കയറ്റും, ഒരു ചെറിയ വട്ടം നടത്തി ഇറക്കി വിടും, പിന്നെ അടുത്ത ആളിനെ കയറ്റും, ഇതായിരുന്നു  പരിപാടി. എന്തായാലും  ഇവിടെ വരെ വന്നിട്ട് ഒട്ടകപ്പുറത്ത് കയറാതിരുന്നാല്‍ ഒട്ടകം തന്നെ എന്ത് കരുതും, എന്ന് കരുതി ഒട്ടക സവാരി നടത്തിയിട്ടേ പോകുന്നുള്ളൂ എന്ന്  നല്ല ആവേശത്തിലായിരുന്ന ഞങ്ങൾ തീരുമാനിച്ചു . അങ്ങിനെ ഞങ്ങളുടെ ഊഴമായി. പരിശീലകനായ അറബി എന്തോ പറയുമ്പോള്‍ ആ പാവം ഒട്ടകം നിലത്തു പതിഞ്ഞു കിടക്കും. അപ്പോള്‍ നമ്മള്‍ കയറണം, പക്ഷേ വിചാരിക്കുന്നതു പോലെ അത്ര എളുപ്പമല്ല അതിന്‍റെ മുതുകില്‍ കയറല്‍, നല്ല പൊക്കമാണ്, ഏന്തി വലിഞ്ഞു കയറാന്‍ ശ്രമിച്ച എനിക്ക് അതിന്‍റെ യജമാനനായ അറബി കൂടി സഹായിച്ചപ്പോഴാണ് മുകളിലെത്താന്‍ സാധിച്ചത്. ആളുകള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പരിശീലകന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ആ സാധു ജീവി എഴുന്നേറ്റു നടന്നു തുടങ്ങും. ആ എഴുന്നേല്‍പ്പില്‍ നമ്മുടെ നടുവാകെ ഒന്ന് ഇളകിക്കിട്ടും, അതുപോലെ തന്നെ തിരിച്ചിറങ്ങുമ്പോഴും നട്ടും ബോള്‍ട്ടും പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് . ഒരു വട്ടം കറങ്ങി വിജയശ്രീ ലാളിതരായി തിരിച്ചു വന്ന ഞങ്ങള്‍ വളരെ പാടു പെട്ട് ഒട്ടകപ്പുറത്തു നിന്നിറങ്ങി.  



                           അജേയുടെ മകന്‍ ക്യാമ്പിനു മുന്നില്‍  

അങ്ങനെ പുതിയൊരു സവാരി  നടത്തിയതിന്‍റെ സന്തോഷവുമായി  ക്യാമ്പിനുള്ളിലേക്ക് പോയ ഞങ്ങള്‍ കണ്ടത് ഒരു വലിയ സ്റ്റേജും, അതിനു ചുറ്റും കുറെ ഇരിപ്പിടങ്ങളും, ഭക്ഷണ സ്റ്റാളുകളുമാണ്. തറ നിരപ്പിലായിരുന്ന  ഇരിപ്പിടങ്ങള്‍ക്കു മുന്നില്‍ പൊക്കമില്ലാത്ത ചെറിയ മേശകളും ഇട്ടിട്ടുണ്ടായിരുന്നു . ഒട്ടകത്തെ പോലെ ഞങ്ങളും താഴേക്ക് പതിഞ്ഞിരുന്നു കൊണ്ട് സ്റ്റാളില്‍ നിന്ന് ലഭിച്ച പലഹാരങ്ങളും ചായയും അകത്താക്കി. അപ്പോഴേക്കും സ്റ്റേജില്‍ തീ കൊണ്ടുള്ള ചില അഭ്യാസങ്ങളും, നൃത്ത പരിപാടികളും തുടങ്ങിക്കഴിഞ്ഞിരുന്നു. തറയില്‍ ഇരുന്നു കൊണ്ടുള്ള ശാപ്പാട് കഴിക്കലും, പരിപാടികള്‍ കാണലും അത്ര ശരിയായില്ല, മാത്രവുമല്ല ആ സ്ഥലം പോക്കറ്റടിക്കാര്‍ , പിടിച്ചുപറി വിദഗ്ദ്ധന്മാര്‍ എന്നീ കലാകാരന്മാരുടെ കേളീ രംഗമാണെന്നു കൂടി അറിവ് കിട്ടിയിരുന്നതിനാല്‍ ശ്രദ്ധ മുഴുവനായും സ്റ്റേജിലേക്ക് പോയില്ല. അങ്ങിങ്ങ് ചില സ്ഥലത്ത് കസേരകളും മേശകളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു, അവിടെ ഇരിക്കാന്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തിയെങ്കിലും ഒരു അറബി വന്ന്, അത് വി ഐ പി കള്‍ക്ക് മാത്രമായി ഉള്ളതാണെന്ന് പറഞ്ഞു.  ഞങ്ങളും നാട്ടില്‍ വി ഐ പി ആണെന്നൊന്നും പറയുവാന്‍ പോകാതെ തനി തറകളായി മര്യാദയ്ക്ക് അവിടെയിരുന്നു പരിപാടികള്‍ കണ്ടു. അതിനിടെ ജ്യോത്സ്ന മെഹന്തി ഇടുന്നതിനായി ഒരു സ്റ്റാളിലേക്ക്‌ പോകാന്‍ ഒരുങ്ങിഎന്നെയും കൂട്ടിനു വിളിച്ചു. എനിക്ക് വലിയ താത്പര്യമില്ലായിരുന്നതിനാല്‍ പോയില്ല. ജ്യോത്സ്നയാകട്ടെ അങ്ങോട്ട്‌ പോയ അതേ വേഗതയില്‍ തിരിച്ചും വന്നുകൈ കാട്ടി കൊണ്ട് പറഞ്ഞു ‘കഴിഞ്ഞു’ കയ്യില്‍ അങ്ങോട്ടും ഇങ്ങോട്ടും കുട്ടികള്‍ കുത്തി വരയ്ക്കുന്നതു പോലെ അഞ്ചാറു വരകള്‍ഇതാണ് മെഹന്തിയിടല്‍!!!!അത് കഴിഞ്ഞപ്പോള്‍ മറ്റൊരു സ്റ്റാള്‍ കണ്ടുഅവിടെ സന്ദര്‍ശകരെ അറബിയുടെ കുപ്പായം ഇട്ട് ഫോട്ടോ എടുത്തു തരും. പാക്കേജില്‍ ഉള്ള കാര്യങ്ങള്‍ ആയതു കൊണ്ട് കാശു കൊടുക്കേണ്ടെന്നു കരുതി ഒരു കൈ നോക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അടുക്കുമ്പോഴറിയാം പുളി എന്ന് പണ്ടാരോ പറഞ്ഞത് പോലെ നല്ല വേഷമൊക്കെ ഇട്ടു പടമെടുക്കണമെങ്കില്‍ വലിയ തുക അവർക്ക്  കൊടുക്കണം അല്ലാതെ വെളുത്ത ഒരു   ളോഹ മാത്രം ഇട്ടാല്‍ മതിയെങ്കില്‍ ഒന്നും കൊടുക്കേണ്ട.  ഇങ്ങനെയുള്ള  ടൂറിസ്റ്റ് ആകർഷണ സ്ഥലങ്ങളിലെ സ്ഥിരം തട്ടിപ്പുകളാണിതൊക്കെ - ഓരോന്നും വിറ്റ്, ആളുകളെ പറ്റിച്ച്  കാശാക്കും അവര്‍. അതോടെ അറബിക്കുപ്പായമിടൽ എന്ന ആ ഉദ്യമം വേണ്ടെന്നു വച്ച് മടങ്ങുമ്പോള്‍ ഒരു വിദ്വാന്‍ കയ്യില്‍ ഒരു കഴുകനെയും കൊണ്ട് വരുന്നതു കണ്ടു. ക്യാമ്പില്‍ എത്തിയ നേരം മുതല്‍ ഒന്നു രണ്ടു പേര്‍ പല നിറത്തിലുള്ള കഴുകന്മാരുമായി നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. കൊച്ചുകുട്ടികള്‍ക്കും, വിദേശികളായ പല സന്ദര്‍ശകര്‍ക്കും അതിനെ കയ്യില്‍ എടുത്തു വച്ചാല്‍ കൊള്ളാമെന്നുണ്ട്അത് മുതലാക്കുകയായിരുന്നു അവർ . അവസാന ഇനമായ ബെല്ലി ഡാന്‍സ് ആയപ്പോഴേക്കും സദസ്സ് ആകെ ഉഷാറായി. ചെറുപ്പക്കാര്‍ക്കൊപ്പം ഹൂക്ക വലിച്ചിരുന്ന മുതുക്കന്മാരും ദ്രുത താളത്തില്‍ കൈ കൊട്ടാന്‍ തുടങ്ങി. അല്‍പ്പ വസ്ത്ര ധാരിണിയായ ഒരു യുവതി ഓടി വന്ന് ചടുലമായ ചുവടുകള്‍ വച്ച് തന്‍റെ ശരീരത്തിന്‍റെ ഓരോ ഭാഗവും ഓളം തള്ളുന്നതു പോലെ ചലിപ്പിക്കാന്‍ തുടങ്ങിയതോടെ കൂക്കി വിളികളും കയ്യടിയും ഒക്കെയായി സദസ്സ് ആകെ ഇളകി മറിഞ്ഞു.
                      ബെല്ലി ഡാന്‍സ്

മരുഭൂമിയില്‍ സന്ധ്യ കഴിഞ്ഞതോടെ തണുപ്പിന്‍റെ കാഠിന്യം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. അജേയും, അശ്വിനും, ചേട്ടനും കൂടി പോയി എല്ലാവര്‍ക്കുമുള്ള ആഹാരം(ബാര്‍ബിക്യൂ ബുഫെ ഡിന്നര്‍) സ്റ്റാളില്‍ നിന്ന് എടുത്തു കൊണ്ടു വന്നു. ബിരിയാണി പോലെ എന്തോ ഒന്നും, കൂടെ പേരറിയാന്‍ പാടില്ലാത്ത ഒന്ന് രണ്ടു കറികളും ആണ് ലഭിച്ചത്. സസ്യാഹാരിയായ ഞാന്‍ ഓരോന്നും മണത്തു നോക്കി മാംസമല്ലെന്ന് കരുതി കണ്ണുമടച്ചങ്ങു കഴിച്ചു.  കലാപരിപാടികളും ആഹാരവും കഴിഞ്ഞ് ജനക്കൂട്ടം പിരിയാന്‍ തുടങ്ങി. തണുപ്പ് അനു  നിമിഷം  വർദ്ധിച്ചു വന്നതോടെ  പെട്ടെന്ന് കാറില്‍ കയറാന്‍ വേണ്ടി  ഞങ്ങൾ ധൃതിയില്‍ ക്യാമ്പിനു പുറത്തേക്കിറങ്ങി. അവിടെ ധാരാളം വാഹനങ്ങള്‍ കിടപ്പുണ്ടായിരുന്നു , ഓരോന്നും അതാതിന്‍റെ യാത്രക്കാരുമായി പോയിത്തുടങ്ങി. എണ്‍പത് ശതമാനം ആളുകളും  പോയി കഴിഞ്ഞിട്ടും ഞങ്ങള്‍ വന്ന കാറോ, മാലിക്കെന്ന യജമാനനെയോ  അവിടെങ്ങും കാണാനായില്ല . തണുത്തു വിറങ്ങലിച്ചിരുന്ന ഞാന്‍ പേടി കൊണ്ട് വിയര്‍ക്കാന്‍ തുടങ്ങി. അന്തമില്ലാത്ത മരുഭൂമി, കട്ടപിടിച്ച ഇരുട്ട്, കുറെ കാട്ടറബികളും, ഒട്ടകങ്ങളും, പരിചയമുള്ള ഒരു മുഖമോ, സാധാരണ ഗതാഗതമോ ഇല്ലാത്ത ഒരു മണലാരണ്യം. മനസ്സില്‍ കൂടി അനാവശ്യമായ ഒരായിരം ചിന്തകള്‍ മിന്നി മറഞ്ഞു. അതിന്‍റെ കൂടെ മാലിക്കെന്ന ക്രൂരനായ പാക്കിസ്ഥാനിയെ വിളിച്ചിട്ട് അയാള്‍ ഫോണ്‍ എടുത്തുമില്ല , തുടരെത്തുടരെ ഞങ്ങള്‍ ഓരോരുത്തരായി അയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോൾ  അവന്‍റെ ഫോണ്‍ സ്വിച്ച് ഓഫ്‌. പോരെ പൂരം! നാടും, വീടും വേണ്ടപ്പെട്ടവരും എല്ലാം ഒരു നിമിഷം മനസ്സിന്‍റെ തിരശ്ശീലയില്‍ കൂടി കടന്നു പോയി. പരിഭ്രമത്തിന്‍റെയും ഉദ്വേഗത്തിന്‍റെയും നിമിഷങ്ങള്‍ ഇഴയുമ്പോള്‍ എവിടെനിന്നോ ആ മാലിക്കെന്ന കാപട്യക്കാരന്‍ മുന്നില്‍ വന്നു നിന്നു. കണ്ട മാത്രയില്‍ വെടി വച്ചു കൊല്ലാനുള്ള വാശിയുണ്ടായിരുന്നു , അതും പോരാഞ്ഞ് ‘ഞാന്‍ നിങ്ങളെ ക്യാമ്പിനുള്ളില്‍ നോക്കുകയായിരുന്നു’ എന്ന കള്ള ഹിന്ദിയും കൂടി കേട്ടപ്പോള്‍ പല്ലടിച്ച് തെറിപ്പിക്കാനാണ് തോന്നിയത്. നമ്മുടെ നാടല്ല ക്ഷമിച്ചേ പറ്റൂ, എങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി ഞങ്ങള്‍ എല്ലാവരും കൂടി എന്തൊക്കെയോ അയാളോട് ആക്രോശിച്ചു. ഞങ്ങളെ ക്യാമ്പില്‍ കൊണ്ടു വിട്ടിട്ട് സമയം പാഴാക്കാതെ കാശ് കിട്ടുന്ന ഏതോ ഏര്‍പ്പാടിന് പോയിരിക്കുകയായിരുന്നു ചതിയനായ അയാള്‍. ഇത്രയും കഴിഞ്ഞിട്ട് വീണ്ടും അയാളുടെ വക മറ്റൊരു ഡയലോഗ് കൂടി കേട്ടപ്പോള്‍ പെരുവിരലില്‍ നിന്ന് പെരുപ്പ്‌ കയറി. അജേയെയും കുടുംബത്തെയും ഒരു കാറിലും ഞങ്ങളെ മറ്റൊരു കാറിലുമായി ഷാര്‍ജയിലും ദുബായിലും എത്തിക്കാമെന്നായിരുന്നു  അയാളുടെ ഓഫര്‍. അവിടെയും അയാളുടെ കച്ചവടക്കണ്ണും, കുടിലതയും ദഹിക്കാനാക്കാതെ എല്ലാവരും പൊട്ടിത്തെറിച്ചു. അജേയ് ഏര്‍പ്പാടാക്കിയ വണ്ടിയും പാക്കേജും ആയിരുന്നതിനാല്‍ അതുവരെ മിണ്ടാതിരുന്ന ചേട്ടന്‍, ഇത്തവണ അയാളുടെ നാവടക്കി. "ജൈസേ ഇധര്‍ ആയാ വൈസാ ഹീ വാപസ് ജായേഗാ," ഉറച്ച സ്വരത്തിലുള്ള, മരുഭൂമിയെപ്പോലും വിറപ്പിക്കാന്‍ പോന്ന ആ ശബ്ദം കേട്ടതില്‍ പിന്നെ ആ മനുഷ്യാധമന്‍ ഭസ്മമിട്ടതു പോലെ പത്തിയടക്കി .  എങ്ങിനെയാണോ ഇങ്ങോട്ട് വന്നത് അങ്ങനെ തന്നെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. ദുബായില്‍ ഞങ്ങളെ ഇറക്കിയിട്ട്‌ അജേയും കുടുംബവുമായി അയാളുടെ കാറിൽ  ഷാര്‍ജ്ജയിലേക്ക് പോയി.
   അങ്ങനെ വളരെ സാഹസികത നിറഞ്ഞ ആ യാത്രയ്ക്കൊടുവില്‍ സുരക്ഷിതരായി തിരിച്ചെത്തിയ ഞങ്ങള്‍ തൊട്ടടുത്തുള്ള ഒരു മാളില്‍ കയറി കുറച്ച് സാധനങ്ങളും സ്വീറ്റ്സും വാങ്ങി ഭക്ഷണവും കഴിച്ചതിന് ശേഷം തിരികെ ഹോട്ടലില്‍ എത്തി വിശ്രമിച്ചു. പിന്നെയുള്ള രണ്ടു ദിവസം കൊണ്ട് കാണേണ്ട സ്ഥലങ്ങളെ പറ്റി ചര്‍ച്ച ചെയ്ത ശേഷം അന്ന് അശ്വിന്‍ ഞങ്ങളുടെ കൂടെ ഹോട്ടലില്‍ തന്നെ ഉറങ്ങി.

                         ദുബായ് വിശേഷം ..................തുടരും