2018, ഡിസംബർ 10, തിങ്കളാഴ്‌ച


ഒരു തിരഞ്ഞെടുപ്പ് കാലം
                        -നന്ദ-
പഞ്ചായത്തിലെ ത്രിതലവും,മുനിസിപ്പാലിറ്റിയിലെ ഏകതലവുമായ തിരഞ്ഞെടുപ്പടുത്ത നാളുകള്‍ .വോട്ട് ചോദിക്കലും തോരണങ്ങള്‍ തൂക്കലും ഒക്കെ ഉഷാറായി നടക്കുന്നുണ്ട്.ചായക്കടകളിലും കവലകളിലും ജയാപജയങ്ങളുടെ സാദ്ധ്യതകളെപ്പറ്റി ചര്‍ച്ചയും അതിനെ തുടര്‍ന്ന് അടികലശലും നടക്കുന്നുണ്ട്.ഒരു പായിലുറങ്ങി ഒരേ പാത്രത്തില്‍ ഉണ്ട് കഴിഞ്ഞിരുന്നവരെപ്പോലെ ഓടിവന്ന് ആലിംഗനം ചെയ്ത് വോട്ട് ചോദിക്കുന്നുണ്ട് പരിചിതരല്ലാത്ത പലരും.! ഈ ആളിനെ അറിയാമല്ലോ ,ഞാന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ ,ഇദ്ദേഹം ആയതു കൊണ്ട് മാത്രമാ ഞാന്‍ കൂടെ ഇറങ്ങിയത്‌ ...അപ്പൊ ശരി എന്നാലെല്ലാം പറഞ്ഞ പോലെ..’എന്നൊക്കെ കൂടെ വന്നവരെക്കൊണ്ട്‌ മാത്രം ഉരിയാടിച്ച് ,കേരളത്തില്‍ വന്ന ജപ്പാന്‍ കാരനെപ്പോലെ തല കുനിച്ച് വെറും ചെറു മന്ദസ്മിതം മാത്രം പൊഴിച്ച് ,വാചാലമായ മൌനം കൊണ്ട് വോട്ട് ചോദിക്കുന്നുണ്ട് വേറെ ഒരാള്‍ .ജയിച്ചു കഴിഞ്ഞാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെല്ലാം കൂടി എഴുതി ഒപ്പും വച്ച് ലെറ്റര്‍ ബോക്സിലിട്ടു പോകുന്നവരുമുണ്ട്.കംപ്യൂട്ടറും ടീ വീ യും കത്തിയും , കത്തിരിക്കയുമെല്ലാം ഭാഗ്യ ചിഹ്നമാക്കിയിട്ടുണ്ട് ചിലരൊക്കെ. തങ്ങളുടെ ഭരണ കാലത്ത്  നാടിന് വരാനിരിയ്ക്കുന്ന ശോഭനമായ ഭാവി ഉച്ചൈസ്തരം പ്രസ്താവിച്ചു കൊണ്ടും മറു പാര്‍ട്ടി വന്നാലുള്ള അപകടങ്ങള്‍ വിളിച്ചു കൂകിക്കൊണ്ടും  സ്ഥാനാര്‍ഥികള്‍ നാടിന് തലങ്ങും വിലങ്ങുമായി സഞ്ചരിക്കുന്നുണ്ട് ."ഓ..ഓ.....ചെവിതല കേക്കണ്ടാ ഇനി ..ഒരോട്ടും വരും ,പിന്നെ കെടക്കപ്പൊറുതീം ഇല്ല ..ഏതവന്‍ ജയിച്ചാലെന്താ ,അവനും അവന്‍റെ വീട്ടുകാര്‍ക്കും കൊള്ളാം , കട്ടുമുടിയ്ക്കാന്‍............ല്ലാത്ത മക്കള് ..."നാണിത്തള്ള തന്‍റെ അഭിപ്രായം ഉച്ചഭാഷിണിയേക്കാള്‍ ഉച്ചത്തില്‍ വിളിച്ചു കൂകി.കേട്ട് നിന്നവരാരും തള്ളയെ പിന്താങ്ങുകയോ മുന്‍ താങ്ങുകയോ ചെയ്തില്ല ...അല്ല ചെയ്തിട്ടും കാര്യമില്ല, തള്ളേടെ റിസീവറ് കുറേക്കാലമായി കേടാണ്,ട്രാന്‍സ് മിഷന്‍ അതിനും കൂടി ചേര്‍ത്ത് ഉണ്ട് താനും .
‘മൂന്നോട്ടാ ഇപ്രാവിശം,വല്ലോക്കെ നടക്കും,കൊറേ ഓട്ടു കള്ളമ്മാരൊണ്ടേ! തക്കോം നോക്കി നടക്ക്വാ..നോക്കിക്കോ ഒരുത്തനേം നാലൈലത്ത് അടുപ്പിക്കത്തില്ല ,..അത് മൂന്ന് തരവാ...’തൂപ്പുകാരി സരസ ചൂല് ആകാശത്തേക്കുയര്‍ത്തി വെല്ലുവിളിച്ചു .തെരഞ്ഞെടുപ്പ് കാര്യം വന്നപ്പോഴുള്ള സരസയുടെ ‘സ്പ്ളിറ്റ് പേഴ്സണാലിറ്റി’കണ്ട് ഞെട്ടാതിരിക്കാന്‍ കഴിഞ്ഞില്ല."ഇനി ഈ ചൂടൊക്കെ ഒന്നൊതുങ്ങീട്ടേ ഞാനിങ്ങോട്ടൊള്ളൂ "ചൂല് ചിഹ്നമാക്കിയ സ്ഥാനാര്‍ഥിയെപ്പോലെ സരസ ഈര്‍ക്കില്‍ കൂട്ടം കൈവെള്ളയില്‍ കുത്തിക്കൊണ്ടറിയിച്ചു.
മതി... അതുമതി യോജിക്കാതിരിക്കാന്‍ പറ്റുമോ? തൂപ്പ് കഴിഞ്ഞുള്ള ഓട്ടൊക്കെ  മതി എന്ന് പറഞ്ഞാല്‍ ചൂലെടുത്ത് എന്‍റെ നേരെയെങ്ങാന്‍ പ്രയോഗിച്ചാലോ എന്ന് കരുതി അത്തരമൊരു സാഹസത്തില്‍ നിന്ന് ഞാന്‍ സധൈര്യം പിന്തിരിഞ്ഞു.പഞ്ചായത്ത് തലത്തില്‍ മൂന്ന് വോട്ടുണ്ടെന്നും അതേതൊക്കെയാണെന്നും ,അതിന്‍റെ പ്രസക്തി എന്താണെന്നും ഒക്കെയുള്ള വിശദ വിവരങ്ങള്‍ ,പത്ര പാരായണ വിമുഖയായ എന്നെ,നിരക്ഷര കുക്ഷിയായ സരസയാണ് പറഞ്ഞ് മനസ്സിലാക്കിയത് .ഏതെങ്കിലും സാധനങ്ങള്‍ പൊതിഞ്ഞെടുക്കാനല്ലാതെ പത്രക്കടലാസ് എടുക്കാത്ത ഞാന്‍ ഇനി അഥവാ ഒരു ദിവസം പത്ര പാരായണത്തിന് മുതിര്‍ന്നാല്‍ തന്നെ മുന്‍ പേജുകളിലെ രാഷ്ട്രീയവും ,അവസാന പേജിലെ സ്പോര്‍ട്സും നിര്‍ബന്ധമായി അവഗണിച്ച് നേരെ ഉള്‍പ്പേജുകളിലേക്കാവും എത്തി നോക്കുക.ഏതെങ്കിലും ഒരു തവള ആമയെ വിഴുങ്ങിയെന്നോ , നൂറ്റിപ്പത്തുകാരി മുത്തശ്ശി ഇരുപത്തി അഞ്ചുകാരനെ , ഇരുപത്തിയാറാമതായി വിവാഹം കഴിച്ചെന്നോ ഒക്കെയുള്ള ‘കോളം ന്യൂസ്‌’നോടാണ് എനിക്ക് താത്പര്യം. ഇത്തരക്കാര്‍ക്ക് ത്രിതലവും തെരെഞ്ഞെടുപ്പും ,കുംഭകോണവും,എല്ലാം ഏകതലത്തിലായില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ..
    എന്തെങ്കിലും ആകട്ടെ തിരഞ്ഞെടുക്കുകയോ ,ജയിക്കുകയോ, തോല്‍ക്കുകയോ എന്താണെങ്കിലും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരുന്നാല്‍ മതി .മാത്രമല്ല ഇലക്ഷന്‍ പ്രമാണിച്ച് ഒരു ദിവസം അവധിയും കിട്ടും . രാവിലെ  തന്നെ തൊട്ടടുത്തുള്ള പോളിംഗ് ബൂത്തിലെ അഞ്ച് പേരടങ്ങിയ നീളന്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് ,കയ്യില്‍ ഇത്തിരി മഷിയും പുരട്ടിക്കഴിഞ്ഞാല്‍ തീരും നമ്മുടെ തിരഞ്ഞെടുപ്പ് ജോലി.ബാക്കി സമയം ഉണ്ടുറങ്ങി കഴിയാം.കുറച്ച് ഒച്ചയും ബഹളവും കയ്യാങ്കളിയും ഒക്കെ ഉണ്ടാകാറുണ്ടെങ്കിലും ,ഇലക്ഷന്‍ കൊണ്ട് വ്യക്തി പരമായി ബുദ്ധിമുട്ടൊന്നും ഇതുവരെ തോന്നിയിരുന്നില്ല."അറിയാത്ത കുഞ്ഞ് ചൊറിയുമ്പം അറിയും എന്നല്ലേ ,’പഴംചൊല്ല്..അതെ പഴംചൊല്ലില്‍ പതിരില്ലെന്ന് പിറ്റേ ദിവസം മനസ്സിലായി .
     അടുത്ത ദിവസം ഓഫീസില്‍ ചെല്ലുമ്പോഴല്ലേ ..ദാ വന്നു കിടക്കുന്നു വോട്ട് എണ്ണാനുള്ള ഡ്യൂട്ടി പോസ്റ്റിങ്ങ്‌ ..! ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യം ..എന്തെങ്കിലും കാര്യം പറഞ്ഞ് ഒഴിവ് കിഴിവ് കിട്ടുകയാണ് പതിവ്.പക്ഷെ ഇത്തവണ പണി പാളിപ്പോയി.ജില്ല കലക്ടറുടെ ഓര്‍ഡര്‍ ആണ് ,ഒഴിഞ്ഞു മാറാന്‍ വഴിയില്ല .മുങ്ങിയാല്‍ അറസ്റ്റ് ചെയ്യും ..അത് വേണ്ടാ... രണ്ടു കയ്യിലും വളയിടുന്നത് പോലെ വിലങ്ങുമിട്ടു പോകുന്നത് സിനിമയിലാണെങ്കിലും കണ്ടിട്ടുണ്ട്. ശ്ശൊ അതോര്‍ക്കാന്‍ കൂടി കഴിയുന്നില്ല .പിന്നെ ഒരുപായമുണ്ട് ‘സിക്ക്’ അതിനൊന്നു ശ്രമിച്ചാലോ ? ഗവണ്മെന്‍റ് ആശുപത്രീല്‍ അഡ്മിറ്റ്‌ ആയാല്‍ ചെലപ്പോ രക്ഷപ്പെടും ,അതും അന്വേഷിക്കാന്‍ ആള് വരും.’ഒരാളിന്‍റെ ആശ്വസിപ്പിക്കലാണ് .അല്ലെങ്കില്‍ വേണ്ടാ എന്തിനീ പൊല്ലാപ്പിനൊക്കെ പോകണം ?പോയി നല്ല വെടുപ്പായിട്ട് എണ്ണിക്കൊടുത്തിട്ടിങ്ങു പോരാം. ദിവസേന ഒന്ന് തൊട്ട് നൂറു വരെ എത്ര പ്രാവശ്യം എണ്ണുന്നതാ. ഇതാകുമ്പോള്‍ അന്‍പത് വച്ച് കെട്ടാക്കിയാല്‍ മതിയെന്നാണ് അറിവുള്ള ജനം പറയുന്നത് .
    പിന്നീട് ബി ഡി ഓ സാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ ട്രെയിനിംഗ് ക്ലാസ്സില്‍ ഈവക കാര്യങ്ങളെല്ലാം –അതായത് അവശ്യം ചെയ്യേണ്ടതും , നന്നായി ശ്രദ്ധിക്കേണ്ടതും ,തീരെ ചെയ്ത് കൂടാത്തതും ആയ എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു.എന്നാല്‍ ഡ്യൂട്ടിക്കാരും,റിസേര്‍വ് എണ്ണല്‍ക്കാരും എല്ലാം അവരവരുടെ സംശയങ്ങളും ഭയാശങ്കകളും പരസ്പരം പങ്കു വച്ച് പിരിഞ്ഞു . എന്നാലിനി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വച്ച് കാണാം ..ടാറ്റാ പറഞ്ഞ് എല്ലാപേരും പോയി.
    അധികം ദൂരെയല്ലാത്ത ഒരു വലിയ സ്കൂളാണ് എനിക്ക് പോകേണ്ട എണ്ണല്‍ കേന്ദ്രം .ഏഴരവെളുപ്പാന്‍ കാലം  വളരെ വിരളമായി മാത്രം കണ്ടിട്ടുള്ള ഞങ്ങളില്‍ പലരും ,എണ്ണാന്‍ പോകുന്നതിനായി ഇപ്പറഞ്ഞ വെളുപ്പിന് തന്നെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം നിര്‍വഹിച്ച്, സ്കൂളിലേക്ക് വച്ച് പിടിച്ചു.അവിടെ എത്തിയപ്പോഴല്ലെ തൃശ്ശൂര്‍ പൂരത്തിന്‍റെ ആള്‍ ബഹളം .പോലീസുകാരും രാഷ്ട്രീയക്കാരും , എണ്ണല്‍ഡ്യൂട്ടിക്കാരും ,മൈക്കിലൂടെയുള്ള അറിയിപ്പും എല്ലാം കൂടി പുകില് തന്നെ.ആദ്യമായി ഡ്യൂട്ടിക്ക് വന്നവരുടെ ചങ്കിടിപ്പ് പുറത്ത് കേള്‍ക്കാമെന്ന നിലയിലായി.’എല്ലാം  കൂടി കാണുമ്പോള്‍ പേടിയാകുന്നു,തല കറങ്ങുന്ന പോലെ..’ഒരു കന്നി ഡ്യൂട്ടിക്കാരി തലയ്ക്ക് കൈ വച്ച് വിലപിച്ചു.’സാരമില്ല ഒരു കല്യാണത്തിന് വന്നിരിക്കുവാ നമ്മളെന്ന് വിചാരിച്ചാല്‍ മതി ‘ആദ്യാവസരക്കാരിയായ ഞാന്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
     എണ്ണല്‍ വിദഗ്ദ്ധരെല്ലാം ചെറു കൂട്ടങ്ങളായി തങ്ങളുടെ ഊഴവും കാത്ത് ഗ്രൗണ്ടില്‍ അങ്ങിങ്ങ് ചുറ്റിപ്പറ്റി നില്‍ക്കുകയാണ് .അതിനിടെ ഒരൊച്ചയും ബഹളവും.വാക്കേറ്റം മൂത്ത് കൈയേറ്റമാകുമോ എന്നെല്ലാവരും ഭയന്നു. തലേ ദിവസം കൌണ്ടിംഗ് ഏജെന്‍സ്ന് കൊടുക്കേണ്ടിയിരുന്ന പാസ് ഇന്നീ നേരം വരെ കൊടുത്തിട്ടില്ല .ഒരിടത്ത് ചെല്ലുമ്പോള്‍ പറയും മറ്റൊരിടത്താണെന്ന്, അങ്ങോട്ടുമിങ്ങോട്ടും നടന്ന് അവരുടെ ക്ഷമ കെട്ടു.അതിന്‍റെ ബഹിര്‍സ്ഫുരണമാണ്‌ ആ കേട്ടത്.
    കൃത്യം എട്ടു മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്,പക്ഷെ ഒന്‍പത് മണി കഴിഞ്ഞിട്ടും എവിടിരുന്ന്‍ എണ്ണണമെന്നോ ,പ്രവേശന പാസ് എപ്പോള്‍ കിട്ടുമെന്നോ ഒന്നും ആര്‍ക്കും ഒരൂഹവും ഉണ്ടായിരുന്നില്ല.വെളുപ്പിന് എഴുന്നേറ്റ് ഒരു കട്ടന്‍സ് മാത്രം തട്ടിയിട്ടാണ്‌ പലരും വന്നിരിക്കുന്നത് .ഡ്യൂട്ടിക്ക് പോയാല്‍ ഒന്നാന്തരം ശാപ്പാട് കിട്ടുമെന്നായിരുന്നു മുന്‍ പരിചയം ഉള്ളവര്‍ പലരും പറഞ്ഞത് .പാസ് കിട്ടീല്ലെങ്കിലും,പലഹാരമെങ്കിലും കിട്ടിയാല്‍ മതിയെന്നായി പലര്‍ക്കും.തുടക്കം താമസ്സിക്കുന്നതിനാല്‍ ഒടുക്കം ഉറക്കമിളപ്പും മറ്റുമായി ട്രാജഡിയാകാനാണ് സാദ്ധ്യത.ഏതായാലും നീണ്ട കാത്തിരിപ്പിന് ശേഷം ഒന്‍പതര മണിയായപ്പോള്‍ ,പത്താം ക്ലാസ് ഡി .ഡിവിഷനില്‍ ഞങ്ങളില്‍ കുറച്ച് പേര്‍ക്ക് അഡ്മിഷന്‍ കിട്ടി.കൂട്ടുകാരില്‍ പലര്‍ക്കും താഴ്ന്ന ക്ലാസുകളായ എട്ട് .എ യിലും ഒന്‍പത് സി യിലും ഒക്കെയാണ് പ്രവേശനം കിട്ടിയത്.
കോഴിക്കര പഞ്ചായത്തിലെ മുപ്പത്തി നാല് വാര്‍ഡുകളിലെയും വോട്ടെണ്ണി തിട്ടപ്പെടുത്തേണ്ട ഭാരിച്ച ജോലിയായിരുന്നു പത്ത് ഡിയില്‍ ഇരിപ്പുറപ്പിച്ച ഞങ്ങള്‍ക്ക് ലഭിച്ചത്.കോഴിക്കരയുടെ കണ്ണിലുണ്ണിയെ എണ്ണിക്കണ്ടുപിടിക്കാന്‍ ഉത്സുകരായി പെട്ടിയെത്തുന്നതും കാത്ത് എല്ലാവരും ഇരിപ്പാണ് .എന്നാല്‍ ആ ഇരുപ്പില്‍  ഏജന്‍റുമാരും ഞങ്ങളും തമ്മിലുള്ള അകലം ആദ്യം തന്നെ പ്രശ്നമായി.’അതേ സാറന്മാരേ,നിങ്ങള്‍ എണ്ണുന്നത് കാണാനാ ഞങ്ങള്‍ എജെന്‍രുമാര് ഇവിടെ ഇരിക്കുന്നത്.ഇത്രേംദൂരത്തു പോയിരുന്നാല്‍ ഞങ്ങള്‍ എങ്ങനെ കാണും,വെള്ളെഴുത്ത് ഉള്ളവരാ മേശ കുറച്ച് അടുപ്പിച്ചിട്ട് എണ്ണാമെങ്കില്‍ എണ്ണാമെങ്കില്‍ എണ്ണിയാല്‍ മതി..’ കൌണ്ടിംഗ് ഏജന്‍റുമാരില്‍ തിളങ്ങി നിന്ന അച്ചായന്‍റെ സ്വരം അല്‍പ്പം ഉയര്‍ന്ന ശ്രുതിയിലായിരുന്നു.റിട്ടേണിംഗ് ഓഫീസര്‍ തുടങ്ങി എണ്ണലിന്‍റെ നേതൃത്വ നിരയില്‍ ഡയസിലിരുന്നവര്‍ ആരും തന്നെ അച്ചായന്‍റെ ഈ ലളിതമായ ആവശ്യം കേട്ടതായി നടിച്ചില്ല.കന്നിക്കാരായ ഞങ്ങളില്‍ പലരും ഭീഷണി കേട്ട് മേശ അടുപ്പിക്കുന്നതിനാഞ്ഞെങ്കിലും ഡയസിലുള്ളവരുടെ പ്രതികരണം കിട്ടാത്തതിനാല്‍ ‘മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ’ എന്ന മട്ടില്‍ പഴയ പടി ഇരുന്നു.’മേശ നിങ്ങള് മാറ്റുന്നോ ,അതോ ഞങ്ങള് വന്ന് മാറ്റണോ ,ഇപ്പൊ കിട്ടണം ഉത്തരം.’ രണ്ടു മിനിറ്റ് ഇടവേള തന്നിട്ട് അച്ചായന്‍ ചാടി എഴുന്നേറ്റു പറഞ്ഞു നാവെടുത്തില്ല ,മേശകള്‍ സയാമീസ് ഇരട്ടകളെപ്പോലെ പറ്റിച്ചേര്‍ന്നു കിടപ്പായി.
ഇനി പെട്ടി എത്തിയാല്‍ മതി .സ്ട്രോങ്ങ്‌ റൂമില്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടികള്‍ കൊണ്ട് വരുന്നതിനുള്ള നടപടികള്‍ ഒക്കെ ആയിക്കഴിഞ്ഞെന്നറിയിപ്പ് കിട്ടി.ചോദ്യക്കടലാസ് പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാര്‍ഥികളെപ്പോലെ ഞങ്ങള്‍ പത്ത് ഡിയില്‍ ഇരിപ്പാണ്.ഓരോ പത്തു മിനിറ്റ്നും അറിയിപ്പ് വരുന്നുണ്ട് പെട്ടി ഉടനെ എത്തുമെന്ന്.’കൊറേ നേരമായല്ലോ എത്തും എത്തും ,ഒടനെ ഒലത്തുമെന്നു പറയാന്‍ തുടങ്ങീട്ട്, ഡയസിലിരിക്കുന്നവര് കേക്കാനാ പറയുന്നേ.’ അച്ചായന്‍ തൊള്ള തുറക്കാന്‍ തന്നെ തീരുമാനിച്ചിറങ്ങി പുറപ്പെട്ടിരിക്കുകയാണ്.’ ഡ്യൂട്ടിയ്ക്കെന്നും പറഞ്ഞ് പോയ ചെല മാന്യമ്മാരുണ്ടിവിടെ,അധികം വന്ന ബാലറ്റ് പേപ്പര്‍ അടിച്ചു മാറ്റി കൊണ്ടുവന്ന് അവന്മാരുടെയൊക്കെ വേണ്ടപ്പെട്ടവന്മാര്‍ക്ക് കുത്തിയിട്ടോണ്ടിരിക്കുവാണോ?,അല്ലെങ്കില്‍ പിന്നെ എന്തുവാ ഇത്ര താമസം ?അതോ ഇനി പെട്ടി പൂട്ടി വെച്ചേക്കുന്ന മുറീടെ താക്കോലും പോക്കറ്റിലിട്ടോണ്ട് പോയവന്‍റെ പാന്‍റും താക്കോലും അവന്‍റെ പെണ്ണുമ്പിള്ള അലക്കിക്കൊണ്ടിരിക്കുവാണോ ?എന്തെങ്കിലും പറയാനൊണ്ടെങ്കി പറ നിങ്ങള്,’ അച്ചായന്‍റെ ക്ഷമ നശിച്ച മട്ടാണ് .ഏഹെ...ആര്‍ക്കും ഒരനക്കവുമില്ല .റിട്ടേണിംഗ് ഓഫീസര്‍ അമ്പലത്തിലെ വിഗ്രഹം പോലെ ചലനമില്ലാതെ ഇരിക്കുകയാണ്.ഇതിനിടെ ബി ഡി ഓ യും മറ്റു ചില ഉദ്യോഗസ്ഥരും അവിടം പ്രശ്ന ബാധിതമെന്ന് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് അവിടെ ഓടിയെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചു.പക്ഷെ അച്ചായന്‍റെ ചോദ്യ ശരങ്ങള്‍ക്ക് തോളില്‍ തട്ടി ആശ്വസിപ്പിക്കാനല്ലാതെ  ആ പാവം ഉദ്യോഗസ്ഥര്‍ക്ക് മറ്റൊന്നും കഴിഞ്ഞില്ല. വീണ്ടും സമയം പൊയ്ക്കൊണ്ടേയിരുന്നു. സീരിയലുകള്‍ക്കിടയിലെ കൊമേഴ്സിയല്‍ ബ്രേക്ക് പോലെ അച്ചായന്‍റെ ബെല്ലും ബ്രേക്കും ഇല്ലാത്ത ശകാരവും തുടര്‍ന്നുകൊണ്ടിരുന്നു.അവസാനം മണി പതിനൊന്നായപ്പോള്‍ പെട്ടിയെത്തി.പിന്നീട് വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ നീങ്ങിയത്.വന്ന പെട്ടിയിലെ വോട്ടുകള്‍ ഏറ്റവും വേഗത്തില്‍ തന്നെ എണ്ണി ഡയസില്‍ ഏല്‍പ്പിച്ചു ചുണക്കുട്ടികളായ എണ്ണല്‍ ഡ്യുട്ടിക്കാര്‍.ഇതിനിടെ അപ്പവും കറിയും ഉച്ചയൂണ് സമയം അടുപ്പിച്ച് ഞങ്ങള്‍ക്ക് ലഭിച്ചു.ഇനി ഒന്നുഷാറായി എണ്ണാം,എല്ലാപേരും കാപ്പി കുടി കഴിഞ്ഞ്  അടുത്ത പെട്ടി വരുന്നത് കാത്ത് റെഡിയായിരിക്കുകയാണ്. പക്ഷെ മണിക്കൂര്‍ ഒന്ന് കഴിഞ്ഞിട്ടും അടുത്ത പെട്ടി കണി കാണാന്‍ പോലും പറ്റിയില്ല .അച്ചായന്‍ പല പ്രാവശ്യം ചൊടിച്ചു, മേശപ്പുറത്തിടിച്ച് ബഹളമുണ്ടാക്കി,ബെഞ്ചില്‍ കയറി നിന്ന് ആക്രോശവും തുടങ്ങി.മറ്റുള്ളവരും അച്ചായന് പിന്തുണ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെ അഴിമതികളെപ്പറ്റി ഒരു സമൂഹഗാന പരിപാടി തന്നെയങ്ങാരംഭിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടതറിഞ്ഞ് വീണ്ടും കേന്ദ്രത്തില്‍ നിന്നാളു വന്നു, കൂടെ പെട്ടിയും.സാധുക്കളെയും, അസാധുക്കളെയും ഞങ്ങള്‍ വൃത്തിയായി വേര്‍തിരിച്ചെടുത്ത് എണ്ണി ഏല്‍പ്പിച്ചു.അടുത്ത പെട്ടി വലിയ താമസമില്ലാതെ തന്നെ കിട്ടി.നാല് പെട്ടി എണ്ണിക്കഴിഞ്ഞപ്പോഴേക്കും ഉച്ചയൂണിന് ചെല്ലാന്‍ അറിയിപ്പ് കിട്ടി.ചോറിന് കൂട്ടായി സാമ്പാറിന്‍റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു കറിയും, കലഹിച്ചു നില്‍ക്കുന്ന അമ്മായി അമ്മേം മരുമകളെയും പോലെ കുറേ കാബേജു കഷണങ്ങളും ,തേങ്ങാപീരയും ചേര്‍ന്ന തോരനും,എന്തോ ഒരു അച്ചാറും ഉണ്ടായിരുന്നു.വളരെ വിഭവ സമൃദ്ധമായ ഊണായത് കൊണ്ട് പായസമില്ലേ എന്നൊരു വിദ്വാന്‍ ചോദിച്ചു.പക്ഷെ അതിനുത്തരം പറയാനുത്തരവാദികളായി ആരും അവിടെ ഉണ്ടായിരുന്നില്ല എന്നത് നല്ല കാര്യമായി തോന്നി.ഊണ് കഴിഞ്ഞ് അനുസരണയുള്ള കുട്ടികളായി ഞങ്ങള്‍ അവരവരുടെ ക്ലാസുകളില്‍ സന്നിഹിതരായി.വീണ്ടും പെട്ടി വൈകുന്ന ലക്ഷണമാണ് കാണുന്നത്.ഇക്കണക്കിന് പോയാല്‍ മുപ്പത്തി നാല് പെട്ടി എപ്പോള്‍ എണ്ണിക്കഴിയും ?ആകെ എട്ട് പെട്ടിയാണ് ഇതുവരെ എണ്ണിയത്.എണ്ണിയ പെട്ടിയെക്കൊണ്ട് ഇതുവരെ കഴിഞ്ഞ മണിക്കൂറിനെ ഹരിച്ചിട്ട് ഇനി എണ്ണുവാനുള്ള പെട്ടി കൊണ്ട് ഗുണിച്ചാല്‍ എത്ര മണിയ്ക്ക് തീരുമെന്നറിയാം,ഒരു കണക്ക് ബിരുദധാരി പറഞ്ഞു.എന്നാ പറ എപ്പോ തീരും ,കണക്കറിയാത്തവരോ ,അല്ലെങ്കില്‍ മസ്തിഷ്കം ദുരുപയോഗപ്പെടുത്താനിഷ്ടം ഇല്ലാത്തവരോ ആയ മറ്റുള്ളവര്‍ പറഞ്ഞു.ഏകദേശം നാളെ രാവിലെ എട്ടു മണി ഒന്‍പത് മണി വരെയാകാം ഇക്കണക്കിന് ,കണക്കന്‍ ഹരിച്ചു ഗുണിച്ച്‌ പറഞ്ഞു.ഈശ്വരാ നാളെയോ ,എല്ലാവരുടെയും ഉള്ളൊന്നു കാളി .കണ്ണ് ചിമ്മാതെ എണ്ണണം, കണ്ണിലെണ്ണയുമൊഴിച്ചാണ് ഏജെന്‍റന്‍മാരുടെ ഇരിപ്പ്.ഈ കണക്കു കൂട്ടലൊന്നു തിരുത്തിക്കുറിക്കാനായി വലിച്ചു പിടിച്ച റബ്ബര്‍ ബാന്‍റു പോലെ അടുത്ത പെട്ടിയ്ക്കു വേണ്ടി എല്ലാപേരും വാശിയോടെ കാത്തിരിപ്പ്‌ തുടങ്ങി.അങ്ങനെ അടുത്ത പെട്ടിയുമെത്തി.നാല് സ്ഥാനാര്‍ഥികള്‍ക്കും ഒരുപോലെ കുത്തി ,അവര്‍ക്ക് കൊടുത്ത വാക്ക് കൃത്യമായി  പാലിച്ച് അവരെ അസാധുക്കള്‍ ആക്കിയിട്ടുണ്ട് ചില മഹാ മനസ്കരായ സാധുക്കള്‍.നാല് പേരും ചെന്ന് വോട്ട് ചോദിച്ചു കാണും . നല്ല മനുഷേനായത് കൊണ്ട് നാല് പേര്‍ക്കും കുത്തി ,അച്ചായന്‍ വിശദീകരിച്ചു.അടുത്ത വോട്ട് തര്‍ക്കമായി.,തര്‍ക്കം മൂത്തു,സംശയമുള്ളത് ഡയസില്‍ വിടാം എണ്ണുന്നയാള്‍ പറഞ്ഞു.ഇല്ല പറ്റില്ല ഇവിടെ തീര്‍ക്കണം ‘വോട്ട് ചെയ്ത ആളിന്‍റെ ഉദ്ദേശ ശുദ്ധി കണക്കിലെടുക്കണം ,ഇത് ഒരു സംശയവുമില്ലാത്ത വോട്ടാ ,ഡൌട്ട് ഫുള്‍ ആക്കേണ്ട ഒരു കാര്യോമില്ല...’അച്ചായന്‍. കാര്യം മറ്റൊന്നുമല്ല –ഒപ്പിടാനറിയാത്ത ഒരു പാവം വോട്ടര്‍ ഇടത് തള്ളവിരല്‍ പതിച്ച് ബാലെറ്റ് പേപ്പര്‍ വാങ്ങി , പിടിച്ചത് അച്ചായന്‍റെ സ്വന്തം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിലും.എന്നാല്‍ ആ വോട്ടര്‍ സീല് കുത്തിയോ അതുമില്ല,മഷി പടര്‍ന്ന വെപ്രാളത്തിന് ഇഷ്ടന്‍ പേപ്പര്‍ മടക്കി പെട്ടിയിലിട്ട്‌ പൊയ്ക്കളഞ്ഞു.ഈ വിരലടയാളം വോട്ടാക്കി മാറ്റണം അച്ചായന് .കാര്യം നിസ്സാരം ,പക്ഷെ പ്രശ്നം ഗുരുതരം .ഡയസിലുള്ളവര്‍ നിശബ്ദരാണ് ,അതിനതിന് അച്ചായന്‍ കൊണ്ട് കയറുകയാണ്.’ഇവിടോട്ടെണ്ണണ്ടാ ..ഒബ്സെര്‍വര്‍ വരട്ടെ ..അല്ലെങ്കില്‍ കളക്ടര്‍ വരട്ടെ ....’ഡയസില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് വന്നു ബഹളം വയ്ക്കാതിരിക്കാന്‍  അച്ചായനോടാവശ്യപ്പെട്ടു. ‘ബഹളം വെച്ചാ തനെന്തോ ചെയ്യുവെടോ...ഇനീം ബഹളം ഉണ്ടാക്കും ...ആഹാ ..കളക്ടര്‍ വരട്ടെ,അല്ലെങ്കില്‍ വെടി വയ്ക്കാന്‍ ഓര്‍ഡര്‍ ഇടട്ടെ...എല്ലാരുടേം ഉദ്ദേശം മനസിലിരിക്കുവേ ഒള്ളൂ...’ ‘എന്താടോ തനിയ്ക്കൊന്നും പറയാനില്ലിയോടോ..തനെന്തുവാടോ ലെങ്കേല്‍ ഹനുമാനിരിക്കുന്നത് പോലിരിക്കുന്നെ..തന്‍റെ വായിലെന്തുവാടോ ? താന്‍ രാവിലെ മൊതല്‍ ഇവിടെ കളിക്കുന്നതൊക്കെ  അറിയാവെടോ ..’ റിട്ടേണിംഗ് ഓഫീസര്‍ക്കാണ് അച്ചായന്‍ ഈ ഹനുമാന്‍ പട്ടം കൊടുത്തത് .എന്നിട്ടും ആ മാന്യ ദേഹം ഇതൊക്കെ മറ്റാരെയോ പറയുന്നതായി കണക്കാക്കി ആട്ടു കല്ലിനു കാറ്റ് പിടിച്ചത് പോലെ ഇരിപ്പാണ്.അച്ചായന് ഹൈന്ദവ പുരാണത്തിലുള്ള പാണ്ഡിത്യം എന്നെ അദ്ഭുതപ്പെടുത്തി.അവസാനം ബി ഡി ഓ യും അതിന് മുകളിലുള്ളവരും മറ്റും എത്തി പ്രശ്നം ഒരു വിധം പരിഹരിച്ചു .ഇങ്ങനെ ഇടയ്ക്കിടെ തട്ടിയും തടഞ്ഞും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ് .സന്ധ്യാ നേരമായി.എണ്ണപ്പലഹാരം കൂട്ടി ചായ കുടിച്ചതും  ഈ കുത്തിയിരുപ്പും എല്ലാം കൂടി പലര്‍ക്കും അവരവരുടെ റിസര്‍വോയറിന്‍റെ കപ്പാസിറ്റിയ്ക്കനുസ്സരിച്ച് ,ഒന്ന് മുതല്‍ മൂന്ന് ആഴ്ച വരെ ഗാര്‍ഹികോപയോഗത്തിന് വേണ്ട ഗ്യാസ് ഉണ്ടാക്കി കൊടുത്തിരുന്നു.സമയം ഒന്‍പതായി ,അച്ചായന്‍റെ അനക്കമില്ല . എല്ലാവര്‍ക്കും ഉറക്കവും വരുന്നുണ്ട് ,പലരുടെയും വായ തുറക്കാനും കണ്ണ്  അടയാനും  തുടങ്ങി .എന്തെങ്കിലും ഒരു കാര്യം ഉണ്ടായി അച്ചായനെ ഒന്നിളക്കിയാല്‍ മതിയെന്നായി എല്ലാവര്‍ക്കും.അത്താഴമായി പൊറോട്ടയും കടലയുമാണ് കിട്ടിയത് .അതും കൂടി ആയതോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനെ വരെ വെല്ലാന്‍ പോന്ന ഗ്യാസ് ഉത്പാദനവും തുടങ്ങി .അച്ചായനും എന്തൊക്കെയോ വെട്ടി വിഴുങ്ങുന്നുണ്ട്.ആഹാരം കഴിഞ്ഞുള്ള എണ്ണല്‍ തുടങ്ങുമ്പോള്‍ വലിച്ചു വച്ച റബ്ബര്‍ബാന്‍റ് പോലിരുന്നവര്‍,ആക്കം കൂടീട്ട് പൊട്ടിയ റബ്ബര്‍ബാന്‍റ് പോലെയായി.
അടുത്ത പെട്ടി വരുന്ന ഇടവേളയില്‍ അച്ചായന്‍ വീണ്ടും ഉഷാറായി ,സ്വയം ഉഷാറായതാണോ നിദ്രാലസ്യം മാറ്റാന്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കുത്തിപ്പൊക്കിയതാണോ ആവോ ?’ഇതില്ലെ മനുസ്മൃതീല് പറഞ്ഞ പോലാ ‘എന്തുവാ അച്ചായാ ആ സ്മൃതീല് പറഞ്ഞിരിക്കുന്നെ ? ഉറക്കമുണര്‍ന്ന ചിലര്‍ ചോദിച്ചു.’അറിഞ്ഞേ അടങ്ങൂന്നുണ്ടെങ്കി പോയി ആ പൊസ്തകം വായിച്ചേച്ച് വരിനെടാ ...അല്ലപിന്നെ ,പണ്ട് ആക്കനാട്ടു കരക്കാര് കഥകളി നടത്തിയ പോലായിപ്പോയല്ലോ കാര്യങ്ങള്.’ അച്ചായന്‍റെ കഥകളിക്കഥ അറിയാനായി എല്ലാവരും തല നീട്ടി.’രണ്ട് പേര് തിരശ്ശീലേം പിടിച്ചോണ്ട് നിപ്പോണ്ട്,ചെണ്ടേം മദ്ദളോം,ചേങ്ങിലേം എല്ലാം കൂടിട്ട് കൊട്ടോട് കൊട്ട്....തിരശ്ശീലയ്ക്ക് പൊറകിലൊരുത്തന്‍ ഏതാണ്ടൊരു വേഷോം ഇട്ടോണ്ട് കെടന്ന് ചാടുന്നുമുണ്ട്,കര്‍ട്ടനെക്കേറി പിടിക്കുന്നുണ്ട് ,താക്കുന്നൊണ്ട്,പൊക്കുന്നുണ്ട്.കര്‍ട്ടന്‍ പിടിക്കുന്നവരുടെ മിടുക്ക് കൊണ്ട് അവന്‍ പൊറത്ത് ചാടുന്നില്ലാ എന്നാ കരക്കാര് കാണികളുടെ വിചാരം. ഇതെന്തോ അപകടം പിടിച്ച കളിയാണെന്ന് പറഞ്ഞ് കരക്കാര് പന്തോം കത്തിച്ചു പിടിച്ചോണ്ട് വേഷക്കാരനെ ഓടിച്ചു വിട്ടു .കര്‍ട്ടന്‍ പിടിച്ചവന് എടങ്ങഴി നെല്ല് കൂടുതല് കൊടുത്തൂ കരക്കാര് ,എന്ന് പറഞ്ഞ പോലായി ഇപ്പൊ ഇവിടെ ‘ അച്ചായന്‍ കഥയ്ക്ക്‌ ബ്രേക്കിട്ടു .ഉള്ളില്‍ നടക്കുന്ന കളി അറിയാതെ ഇവിടെ വന്നിരുന്ന് എണ്ണുന്ന ഞങ്ങള്‍ക്ക് കാശ് കിട്ടുന്ന കാര്യമാണോ,അതോ വേറെ വ്യാഖ്യാനിക്കപ്പെടാത്ത എന്തെങ്കിലും കഥകള്‍ ഇതിനു പിന്നിലുണ്ടോ ..ഇത് വല്ലതുമാണോ കഥകളിക്കഥ കൊണ്ട് അച്ചായന്‍ ഉദ്ദേശിച്ചത് ?!..അറിയണമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം .എത്രയോ എണ്ണലുകളില്‍ പങ്കെടുത്ത് ഗിന്നസ് ബുക്കില്‍ കയറാറായ അച്ചായനോട് കന്നി  അങ്കത്തില്‍ പങ്കെടുക്കുന്ന എനിക്ക് സംശയം ചോദിക്കാന്‍ എങ്ങിനെ ധൈര്യം കിട്ടും.?തന്നെയുമല്ല ഇത് ചോദിച്ചാലുടനെ അടുത്ത കഥ വരും ..അതുകൊണ്ട് ആരും തന്നെ അത് മാന്താന്‍ പോയില്ല .
അര്‍ദ്ധരാത്രി ഭദ്രകാളീ യാമത്തിലും ,അത് കഴിഞ്ഞുള്ള സരസ്വതീ യാമത്തിലും എണ്ണല്‍ തുടര്‍ന്നു കൊണ്ടിരുന്നെങ്കിലും,നാരീമണിമാരില്‍ പലരും ശര്‍ദ്ദില്‍ കൊണ്ട് ബാലറ്റ് പേപ്പര്‍ നനയ്ക്കും എന്ന നില വന്നപ്പോള്‍ പുറത്തേക്ക് പോകുവാന്‍ അനുവാദം വാങ്ങി.ഓക്കാനം വന്നാല്‍ ഓടിയ്ക്കോ എന്നല്ലാതെ ഡയസിലുള്ളവരും എന്ത് പറയാന്‍ ? ഓക്കാനത്തിന്‍റെ രൂപത്തിലാണെങ്കിലും ദൈവം എന്നെയും രക്ഷിച്ചു. ഒന്‍പത് സിയിലും, എട്ട് എ യിലും അഡ്മിഷന്‍ കിട്ടിയവര്‍ പലരും എണ്ണലില്‍ ഞങ്ങളെ തോല്‍പ്പിച്ച് വിജയിയേയും പ്രഖ്യാപിച്ച് പുറത്തിറങ്ങിയിരുന്നു.കോഴിക്കര പഞ്ചായത്തില്‍ ആര് ജയിച്ചു എന്ന് പോലും  അറിയുവാന്‍ നില്‍ക്കാതെ വീട്ടിലേക്കോടുമ്പോള്‍,വിജയികളും , മറ്റെല്ലാവരും കൂടി പത്ത് ഡിയിലേക്ക് പോകുന്നത് കാണാമായിരുന്നു, ജയാപജയങ്ങളറിയാനോ,അച്ചായന്‍റെ പ്രകടനം നേരില്‍ കാണാനോ അച്ചായന് ‘മാന്‍ ഓഫ് ദി ഡേ ‘ബഹുമതി കൊടുക്കാനോ ..അതോ താരമായ അച്ചായനെ ആദരിക്കാനോ....!!!!   
   

2018, നവംബർ 23, വെള്ളിയാഴ്‌ച


മന്ദസ്മിതം
                                                   -നന്ദ-
മാധവ ചൊല്ലൂ ഒരിക്കലൊരിക്കലും മായില്ലേ നിന്‍ മന്ദഹാസം?
ആവുന്നതില്ലെനിക്കല്‍പ്പം തെളിച്ചിടാന്‍ മന്ദസ്മിതം പോലുമെന്നില്‍!
ദു:ഖങ്ങള്‍ പേറിയും നീറിയും നിത്യവും മങ്ങുന്നിതെന്‍ മനമാകെ
ജീവിതപ്പാതകള്‍ തന്നിലൂടീ യാത്ര വേണ്ടെന്നു തന്നെ തോന്നുന്നു.
ഗാണ്ഡിവ ധാരിയാം അര്‍ജ്ജുനന്‍ താനല്ലോ ഞാനെന്ന മാനവന്‍,കേള്‍ക്കൂ
കുണ്‍ഠിതം മാത്രമെന്‍ ജീവിതപ്പാതയില്‍  മുള്ളുകളായ് കണ്ടിടുന്നൂ
നേര്‍ക്കുനേര്‍ നില്‍ക്കുന്നതാരൊക്കെയാണെന്നു നോക്കുക കേശവാവേശം
പോര്‍ക്കളം പോലുള്ള ജീവിതമെത്രമേല്‍ ദുസ്സഹം ഞാനറിയുന്നു
ഒന്നെനിക്കിപ്പോഴറിയേണമച്യുതാ എങ്ങിനെ നിന്‍റെയീ ദു:ഖം
തിരമാലകള്‍ക്കൊപ്പമാടുന്നു നീയിതാ കളിവഞ്ചിയെന്നപോലെന്നും
കാരാഗൃഹത്തിന്‍റെ ഭിത്തികള്‍ക്കുള്ളില്‍ പിറക്കേണ്ടിവന്നെങ്കിലപ്പോള്‍
പോകേണ്ടി വന്നില്ലേ പെറ്റമ്മയെ വിട്ടിട്ടമ്പാടിയില്‍ തന്നെ വേഗം ?
പിന്നെയും ശൈശവം നോക്കാതെ നിന്നെ ഹനിക്കുവാനെന്തവര്‍ ചെയ്തൂ?
അക്രൂര പൂതനമാരെയുമൊക്കെ അയച്ചില്ലേ മാതുലന്‍ പോലും ?
ബാല്യത്തിലന്ന് നീ കാലിയേം മേച്ചു കാളിയമര്‍ദ്ദനമാടി
ലീലയായ് ചെയ്തിട്ടു കൂട്ടരുമൊത്തു നടന്നതുമോര്‍ക്കുവതില്ലേ ?
രാജ്യ ഭാരത്തിന്‍റെ യൌവ്വനനാളതില്‍ പ്രേയസി രാധയെ കഷ്ടം
ശോകത്തിലാഴ്ത്തി നീ എങ്ങിനെയെപ്പൊഴോ പോയിയെവിടെയെന്‍ കണ്ണാ?
ദൂതും ചതിയും രണവുമതെല്ലാം അറിഞ്ഞു നീയെങ്കിലും ഓര്‍ക്കൂ
ആയുധമെന്യേ ചിരിതൂകി പാര്‍ത്ഥനെ നന്നായ് നയിച്ചതുമില്ലേ!
മായയോ യോഗ സാമര്‍ത്ഥ്യമതാകുമോ നീയറിഞ്ഞെല്ലാമതെന്നാല്‍
നിലകൊണ്ടവസാനമമ്പിന്‍റെ തുമ്പിലും സന്താപലേശമില്ലാതെ
യാദവ വംശമതൊക്കെയും നിന്നുടെ രാജ്യമാം  ദ്വാരക പോലും  
ചിന്നിച്ചിതറി നശിച്ചതങ്ങാഴി തന്‍ ആഴത്തില്‍ പോയതുമില്ലേ?
എല്ലാ ദു:ഖങ്ങളും  നിന്നിലടങ്ങി ആ കണ്ണീര്‍ മണിമാല തന്നെ
എങ്ങനെ ചൊല്ലുക കണ്ണാ നീയപ്പൊഴേ സുന്ദര പ്പൂമാലയാക്കീ
കേവല വൈഷമ്യ വേളയില്‍ തളരുന്നു മാനവലോകമിതെന്നും  
ഖേദത്താല്‍ ഗാണ്ഡിവം കൈവിട്ട് വീഴുന്നു തേരിതില്‍ കാണുന്നതീലേ? .
       

2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച



                        ഓലപ്പാമ്പ്
                                             -നന്ദ-
വടക്കന്‍ കേരളത്തില്‍ ശിവപുരമെന്നു പേരായി ഒരുഗ്രാമം ഉണ്ടായിരുന്നു.
അവിടെ ചിര പുരാതനമായൊരു ശിവ ക്ഷേത്രവും,ക്ഷേത്രത്തിനു കിഴക്കു
ഭാഗത്തായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പടുകൂറ്റനൊരാല്‍ മരവുമുണ്ട്.
വെയിലേറ്റു തളര്‍ന്നു വരുന്ന പഥികര്‍ക്ക് തണലേകി ആശ്വസിപ്പിക്കുന്നതി- ലുള്ള സന്തോഷം പ്രകടമാക്കും വിധം ആ അരയാല്‍ മരം എപ്പോഴും തന്‍റെ ആയിരമായിരം  ഇലകളുമിളക്കി നിന്നിരുന്നു..അവിടെ നിന്നും അധികം ദൂരെയല്ലാതെ വലിയ ഒരു കാവും കാവിനടുത്തുള്ള ചെമ്മണ്‍ പാതക്കരികില്‍ ഒരു പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശിവപുരം പോലീസ് സ്റ്റേഷനും കാണാമായിരുന്നു.സ്റ്റേഷന്‍ പരിസരത്ത് ഒരു ചെറിയ പീടിക നടത്തുന്നയാളാണ് ശിവരാമപിള്ളച്ചേട്ടന്‍..കടുപ്പമുള്ളതും ഇല്ലാത്തതും,വിത്തും വിത്തൌട്ട്മായ എല്ലാത്തരം ചായകളും അത്യാവശ്യം പലഹാരങ്ങളും സര്‍ബത്ത്, സിഗരറ്റ്, മുറുക്കാന്‍
തുടങ്ങി അത്യാവശ്യം വേണ്ട  ഒരു വിധം എല്ലാ  സാധനങ്ങളും അവിടെ ലഭ്യമാണ്.സ്റ്റേഷന്‍ പരിസരമായതിനാല്‍ നിയമപാലകരും പല ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ വരുന്നവരും പൈദാഹങ്ങളകറ്റുവാന്‍ ചേട്ടനെത്തന്നെയാണാശ്രയിക്കുന്നത്.തന്‍റെ കസ്റ്ററ്റമേഴ്സിനായി കടയില്‍ ഒരു ട്രാന്‍സിസ്റ്റെര്‍ റേഡിയോയും ചേട്ടന്‍ കരുതിയിട്ടുണ്ടായിരുന്നു.ആകാശവാണിയുടെ ചലച്ചിത്ര ഗാന മാധുര്യം നുണഞ്ഞു ‘വിത്തൌട്ട്’ കാരും വാര്‍ത്തകളുടെ ഗൌരവമറിഞ്ഞു ‘സ്ട്രോങ്ങ’ന്മാരും സംതൃപ്തിയോടെ കടയില്‍ നിന്നു ചായ കുടിച്ചു പോന്നു.
    പെട്ടെന്നാണൊരു ദിവസം കപ്പമാങ്ങയടര്‍ന്നു വീഴുന്നതു പോലെയൊരു ഹര്‍ത്താല്‍ പൊട്ടി വീണു .പിള്ളച്ചേട്ടന്‍റെ പീടികയിലെ കണ്ണാടിപ്പെട്ടിയിലിരിക്കുന്ന വടയും ബോണ്ടയും ഉണ്ണിയപ്പവുമൊക്കെ നൂലു പാകാന്‍ ആ ഒരു ദിവസം തികച്ചും പര്യാപ്തമായിരുന്നു.എങ്കിലും ചേട്ടന്‍ പീടികയുടെ മുന്‍ വാതിലടച്ചു പിന്‍ വാതിലിലൂടെ ഏമാന്മാര്‍ക്കുള്ള ചായയും പലഹാരങ്ങളും എത്തിച്ചു കൊടുത്തു.അനന്തരം മറ്റു പണികളൊന്നുമില്ലാത്തതിനാല്‍ പ്രകൃതി സ്നേഹിയായ ടിയാന്‍ അവിടെയാകെയൊന്നു ചുറ്റി നടക്കാന്‍ തീരുമാനിച്ചു .സ്റ്റേഷന്‍ പരിസരത്ത് പെരുവഴിയോരത്ത് ധാരാളം വാഹനങ്ങള്‍ പലേ കാരണങ്ങളാല്‍  കാലങ്ങളായി പോലീസുകാര്‍ പിടിച്ചിട്ടിട്ടുണ്ട്.അവകാശികള്‍ വരാതിരുന്നതിനാലോ വന്നിട്ടും കാര്യങ്ങള്‍ ശരിയാകാതിരുന്നതിനാലോ വര്‍ഷങ്ങളായി അവ തലങ്ങും വിലങ്ങുമായി കിടക്കുകയാണ്.വള്ളിപ്പടര്‍പ്പുകളാലും കുറ്റിച്ചെടികളാലും കാട്ടുപൂക്കളാലും അലങ്കരിക്കപ്പെട്ട ആ പഴഞ്ചന്‍ വാഹനങ്ങള്‍  ഒരു ഘോഷ യാത്രക്കെന്നപോലെ ഒരുങ്ങി നിരന്നു കിടക്കുകയാണ്.പിള്ളച്ചേട്ടന്‍റെ പദ വിന്യാസം കേട്ടിട്ടായിരിക്കാം വാഹന ങ്ങള്‍ക്കിടയില്‍ നിന്ന് ചില
2
പരക്കം പാച്ചിലുകളും ഹ്സ് ഹ്സ് ശബ്ദങ്ങളും കേട്ടു  തുടങ്ങി. നാളുകളായി തങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന സാമ്രാജ്യത്തിലേക്ക് അന്യന്‍റെ കടന്നു കയറ്റത്തിലുള്ള അമര്‍ഷമാകാം പ്രകൃതിയുടെ മക്കള്‍ പുറപ്പെടുവിച്ച ആ പ്രതിഷേധ ശബ്ദങ്ങള്‍. എന്തായിരിക്കാം കുറ്റിക്കാടുകള്‍ക്കിടയിലെ ആ അടക്കം പറച്ചിലുകള്‍ ? ചേട്ടന്‍റെ ഉള്ളിലെ ബാല്യം തലപൊക്കി ..പാത്തും പതുങ്ങിയും ചെവിയോര്‍ത്തും കാടിനുള്ളിലെ ഉള്ളുകള്ളികളറിയാന്‍ അദ്ദേഹം വ്യഗ്രത പൂണ്ടു .വളരെ നേരം ശ്രമം തുടര്‍ന്നിട്ടും കാട്ടിലെ കൂട്ടുകാരെ കണ്ടു പിടിക്കുവാനാകാതെ അയാള്‍ നിരാശനായി .വെയിലിനു കാഠിന്യമേറിയതോടെ അറിയുവാനുള്ള ത്വര ഉപേക്ഷിച്ചു ചേട്ടന്‍ തന്‍റെ പീടികയിലേക്ക്‌ മടങ്ങി .
    വിജനവും നിശബ്ദവുമായ ആ അന്തരീക്ഷത്തില്‍ കരുതി വച്ചിരുന്ന അല്‍പം മദ്യം സേവിച്ചിട്ടു പീടികയ്ക്കുള്ളില്‍ കിടന്ന് ആ സാധു അറിയാതെ ഒന്ന് മയങ്ങിപ്പോയി .മയക്കത്തിനിടയില്‍ അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തിന്‍റെ എഴുപത് എം എം തിരശീലയിലേക്ക് സ്റ്റേഷന്‍ പരിസരത്ത് ഒടിഞ്ഞും ദ്രവിച്ചും ഒക്കെ കിടന്നിരുന്ന വാഹനങ്ങളും അവയുടെ ഉള്ളിലെ അന്തേവാസികളും ഓരോരുത്തരായി രംഗ പ്രവേശം ചെയ്യുകയായി .അവരുടെ സംഭാഷണങ്ങളും കദന കഥകളും ഒരു താരാട്ടു പാട്ടു  പോലെ കേട്ടുകൊണ്ട് ചേട്ടന്‍ കൂര്‍ക്കം വലിച്ചുറക്കമായി .    
         പോസ്റ്റിനടുത്തെത്തിയ നായ നില്‍ക്കും പോലെ പിന്‍ ചക്രങ്ങളിലൊന്നു നഷ്ടപ്പെട്ടു  ചെരിഞ്ഞു നില്‍ക്കുന്ന ഒരു ഓട്ടോറിക്ഷയാണ്  ആദ്യം അരങ്ങത്തെത്തിയത്.ആരുടെയോ ശല്യം സഹിക്കാഞ്ഞിട്ടെന്നവണ്ണം ഓട്ടോ റിക്ഷയുടെ വിണ്ട് കീറിയ സീറ്റില്‍ കയറി തല പൊക്കി നിന്ന് പരിഭവിക്കുകയാണ് ഒരു ഓന്തമ്മ. ഓന്തമ്മയുടെ പ്രസംഗം ഒരധിക പ്രസംഗത്തിലേക്കു അതിര് കടന്നപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മഞ്ഞപ്പെയിന്‍റ്ടിച്ച മിനി ലോറിയില്‍ നിന്ന് ഒരു മഞ്ഞച്ചേര ഇറങ്ങി വന്നു..പരക്കെ നടക്കുന്നവരാണെങ്കിലും പതുങ്ങിയിരിക്കാനിടം കിട്ടിയതില്‍ പിന്നെ മറ്റുള്ള ആരുടേയും തലയില്‍ കയറാന്‍ പോയിട്ടില്ലെന്ന് ലോറിയില്‍ നിന്ന് തൂങ്ങിക്കിടന്നുകൊണ്ട് ചേര അറിയിച്ചു.ചേരയുടെ വാക്കുകള്‍ കേട്ടിട്ട് ക്ഷുഭിതയായ ഓന്തമ്മ ചുവന്നു തുടുത്തു തലയുo പെരുപ്പിച്ചു നില്‍പ്പായി.അതോടെ മണവാളന്‍ ചേര ‘മിനി’ക്കുള്ളിലേക്ക് വലിഞ്ഞു.
    വര്‍ഷങ്ങളായി ചിട്ടിക്കമ്പനിയുടെ ബ്രാന്‍ഡ്‌ അമ്പാസഡര്‍ പദവിയലങ്കരിച്ചുപോന്ന പെരുച്ചാഴി അപ്പോഴാണ്‌ സ്ഥിതി ഗതികളറിയാന്‍ തന്‍റെ തുരുമ്പിച്ച അമ്പാസിഡര്‍ കാറില്‍ നിന്ന് പുറത്തേക്ക് എത്തി നോക്കിയത്. കാറിന്‍റെ സ്റ്റിയറിംഗ് വളയത്തില്‍ ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളെ ശാസിച്ചു കൊണ്ട് പെരുച്ചാഴിയും മരയോന്തും കൂടി മനുഷ്യരുടെ വന നശീകരണത്തെപ്പറ്റി ഘോര ഘോരം പ്രസംഗിച്ചു തുടങ്ങി.. അരിച്ചു കയറാന്‍ പുസ്തകമോ വിറകോ ഓലപ്പുരയോ ഒന്നും
3             
ബാക്കി വയ്ക്കാതെ കംപ്യൂട്ടറും ഗ്യാസ് അടുപ്പും മട്ടുപ്പാവും ഒക്കെ പ്രയോഗത്തില്‍ വരുത്തിയ മനുഷ്യന്‍റെ കൊടും ക്രൂരതയെ അപലപിച്ചു കൊണ്ട് ഒരു പറ്റം ചിതലുകളും അവിടെയെത്തി. മഞ്ഞച്ചേരയും  കുടുംബവും താമസിച്ചിരുന്ന മിനി ലോറിയില്‍ നിന്ന് വീണു കിട്ടിയ തടി ക്കഷണങ്ങളാണിപ്പോഴവരുടെ ആസ്ഥാനം.താമസിയാതെ ചില തീറ്റ പ്രിയന്മാര്‍ അതും തിന്നൊടുക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇരുമ്പ് പ്ലാസ്റ്റിക്‌ തുടങ്ങിയവ കാര്‍ന്നരിച്ച് തിന്നുവാന്‍ വേണ്ട കൃത്രിമാവയവങ്ങള്‍ ഇറക്കുമതി ചെയ്യുവാനുദ്ദേശിക്കുന്നതായും ചിതലുകള്‍ അറിയിച്ചു..പരിസ്ഥിതി പ്രശ്നം ഇത്രയും കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ലെന്ന മട്ടില്‍ ഛ്ല്‍ ഛ്ല്‍ എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു അണ്ണാറക്കണ്ണന്‍ സംഘം അതുവഴി ഓടിപ്പോയി. ചര്‍ച്ചയില്‍ പങ്കെടുക്കാതെ എട്ടുകാലികള്‍ അവരവരുടെ വലകളില്‍ ഒതുങ്ങിക്കിടന്നു.കാട്ടിലോ മേട്ടിലോ എവിടെയായാലും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ വേണ്ട സാമര്‍ത്ഥ്യം ഉണ്ടെന്ന  ധാര്‍ഷ്ട്യത്തോടെ അവര്‍ സ്വ സൃഷ്ടികളായ ചിത്ര വലകളില്‍ മൌനമായി ആടിത്തൂങ്ങി കിടന്നു. മേല്‍പ്പാലങ്ങളിലൂടെ കടന്നു പോകുന്ന റെയില്‍ വണ്ടികളെ അനുസ്മരിപ്പിക്കും വിധം കുറെ കറുത്ത അട്ടകള്‍  ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ബമ്പറുകളിലൂടെയും കണ്ണാടിക്കാലുകളിലൂടെയും ഇഴഞ്ഞു പോകുന്നത് കാണാമായിരുന്നു. പഴുതാരകളും മറ്റു ചെറു ജീവികളും തലങ്ങും വിലങ്ങും ഇഴഞ്ഞും ചാടിയുമൊക്കെ വാഹനങ്ങള്‍ക്കകത്തും പുറത്തുമായി പരതി നടക്കുന്നുണ്ടായിരുന്നു.ഈ വിധം  ജീവികളുടെ തങ്ങളുടെ മേലുള്ള അതിക്രമം അതിര് വിടുന്നതായി തോന്നിയപ്പോള്‍ വാഹനങ്ങളും സംസാരിച്ചു തുടങ്ങി.ഓരോരുത്തരായി അവരവരുടെ നഷ്ട പ്രതാപ കാലവും യൌവ്വനാവസ്ഥയും ഒക്കെ അനുസ്മരിച്ചു സംസാരിച്ചു തുടങ്ങി.എത്ര എത്ര വീ ഐ പി  കളെ എവിടെയെല്ലാം കൊണ്ട് പോയിരിക്കുന്നു,സുന്ദരനും നല്ലവനുമായ ഒരു മാര്‍ക്ക്‌ ഫോര്‍ അമ്പാസിഡര്‍ കാര്‍ തനിക്കീ ഗതി വന്നല്ലോ എന്ന് പരിതപിച്ചു. അന്നുണ്ടായിരുന്ന നിറവും മിനുസവുമെല്ലാം നഷ്ടപ്പെട്ട് വാന പ്രസ്ഥത്തിലായ കാറിനോട് സഹതാപം തോന്നിയെങ്കിലും താനും ആള്‍ക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചിരുന്നതില്‍ മോശക്കാരനല്ലയിരുന്നെന്നു മുടന്തനായ ഓട്ടോച്ചേട്ടനും വാദിച്ചു. തന്നെയുമല്ല കാറിനെപ്പോലെ കൂടുതല്‍ ചാര്‍ജ്ജും ഈടാക്കിയവരല്ല തങ്ങളെന്ന് നല്ലവനും ഇരു കാലിയുമായ ആ ‘മുച്ചക്രി’ അറിയിച്ചു. കുന്നോളം മണ്ണും കല്ലും ചുമന്നു നട്ടെല്ല് തകര്‍ന്ന മിനിയും എടുത്ത ചുമടിറക്കാനാകാതെ ടാര്‍പ്പാളിന്‍ പുതുച്ചു കിടക്കുന്ന ബെന്‍സ് ലോറിയും ഈ വമ്പു പറയല്‍ കേട്ട് പുച്ഛത്തില്‍ ചിരിക്കുകയാണ്. തങ്ങളെടുത്തതിന്‍റെ നൂറിലൊരംശം ഭാരം ഈ കാര്‍ ശകടമോ മുടന്തന്‍ ഓട്ടോയോ എടുത്തിരുന്നെങ്കില്‍ എന്നേ നിലം പൊത്തുമായിരുന്നു എന്നാണു ലോറി വര്‍ഗം ആക്ഷേപിക്കുന്നത്.എത്ര
                                                                                                4
എടുക്കുന്നു എന്നല്ല എന്തെടുക്കുന്നു എന്നതിലാണ് കാര്യം എന്നാണ് ഓട്ടോയും കാറും കൂടി കൂട്ടായി വാദിക്കുന്നത്. മണ്ണും കല്ലും ചാണകവും തുടങ്ങി ജഡ വസ്തുക്കളെയല്ല വലിയവരായ മനുഷ്യരെയാണ് തങ്ങള്‍ ചുമന്നതെന്നവര്‍ പറയുമ്പോഴേക്കും, ആ വലിയ മനുഷ്യന്‍ തന്നെയാണ് എല്ലാവരെയും ഈ നിലയിലാക്കിയതെന്നു ചുമട്ടുകാരായ ലോറിക്കൂട്ടം വെളിവാക്കിയതോടെ രംഗം നിശ്ശബ്ദമായി.. ഇതെല്ലാം കണ്ടും കേട്ടും ഭാഗ്യശ്രീ എന്ന ഹത ഭാഗ്യയായ ബസ് തേങ്ങലടക്കി കിടപ്പുണ്ടായിരുന്നു .മുമ്മൂന്നു പേര്‍ക്കിരിക്കാവുന്ന പതിനഞ്ചു കുഷന്‍ സീറ്റുകളും നിറയെ വൈദ്യുതി വിളക്കുകളും ഭഗവാന്‍റെ പടവുമെല്ലാം ഇപ്പോഴും സ്വന്തമായുള്ള ശ്രീ വിട്ടിട്ടില്ലാത്ത ഭാഗ്യശ്രീ ബസ് തന്‍റെ നല്ല നാളുകളെയോര്‍ത്തു മൌനം പാലിച്ചതേയുള്ളു.  അവളുടെ വലിയ ഹെഡ് ലൈറ്റ് കണ്ണുകള്‍ സങ്കടാശ്രുക്കളാല്‍ തിളങ്ങുന്നുവോ?അവളില്‍ നിന്നോ എന്തോ ഒരു തേങ്ങല്‍ ശബ്ദം ‘ശ് ശ് ശൂ ശൂ’. ശബ്ദത്തിനു കനം കൂടിക്കൂടി വരുന്നു.ബസിനകത്തു നിന്നെങ്ങാനും ഒരു രാജ വെമ്പാല ചീറ്റിക്കൊണ്ട് വരികയാണോ? ഒരു ‘കട്ട്’ നാറ്റവും അനുഭവപ്പെടുന്നുണ്ട്.
         കാലില്‍ എന്തോ ഒന്ന് സ്പര്‍ശിച്ചതു പോലെ പിള്ള ചേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.’അയ്യോ പാമ്പേ പാമ്പേ ഓടി വരണെ’ എന്നലറി.കണ്ണ് തുറക്കുമ്പോഴല്ലേ ചേട്ടന്‍റെ സഹകുടിയന്‍ കുഞ്ഞമ്പു കള്ളടിച്ചു ലെവലില്ലാതെ  പത്തി വിടര്‍ത്തി നിന്നാടുകയാണ്. ആടിയാടി മിഴിച്ചു നിന്ന കുഞ്ഞമ്പു, ചേട്ടന്‍റെ പുറത്തേക്കു കുറച്ചു വിഷം ചീറ്റി- അല്ല കവിട്ടി നിലത്തു വീണു അയാളെ ചുറ്റി വരിഞ്ഞു മുറുക്കി .

2018, ജൂലൈ 30, തിങ്കളാഴ്‌ച


ചിന്ത
   -നന്ദ
ഒരുനേരമൊഴിയാതെ
നുരയുന്ന തിര പോലെ
ഉയരുന്നൊരായിരം
ചിന്താ തരംഗങ്ങള്‍
എന്നന്തരംഗത്തിലോര്‍ത്തീടുക.
ചിരകാലമായി ഞാന്‍
കരുതുന്നവയൊക്കെ
അതിരു വിടുന്നതി-
ന്നെതിരായ് കരുത്തോടെ
പൊരുതി ജയിക്കാനൊരുമ്പിടേണം.
പരതുന്നു പിന്നെയും
അകതാരില്‍ നുരയുന്നു
ആരോരുമറിയാത്ത
ഓരോരോ കാര്യങ്ങള്‍
ചിരമെന്ന പോലവേ.
കരയണഞ്ഞീടുന്ന
തിരമാലയൊടുവിലായ്
തിരിയുന്നു പിരിയുന്നു
തിരയുന്നു വരമേതോ
കരഗതമാക്കുവാന്‍ !
വരമത് നേടിയാല്‍
കരയുടെ കരങ്ങളില്‍
തിരിയെയത് നല്‍കവേ
കരയുന്നുവോ തിര
തീരം വിടുന്നേരം?
മോഹത്തിരമാല
മനതാരിലുയരുന്നു
നേരം തിരക്കാതെ
തിരിയെയത് പോകുന്നു,
എന്നില്‍ നിരാശ പടരുന്നു
ജീവിത സരണികളി-
ലൊഴിയാതെയേവരും
വേരുകളരിഞ്ഞു പോയ്‌
ചാരേയുഴലുന്നു
ആരില്‍ പഴി ചാരും?
കഴുതകളായി നാം
ചുമടുകള്‍ ചുമക്കുന്നു
ഒരു പഴുതുമില്ലാതെ
വഴി നടന്നീടുന്നു
ചുഴികളില്‍ വീഴുന്നു.
ഓളത്തിലൊഴുകുന്നു
പാഴ്ത്തടി പോലവേ
എവിടെയിതു നില്‍ക്കുമോ
ചുരുളിന്‍റെ പൊരുളതെ-
ന്താര്‍ക്കുമറിവീല.
ഇണ്ടല്‍ തന്‍ മാറാപ്പു
കൊണ്ടു നടക്കവേ
അവയൊക്കെ ഒഴിയാതെ
ഇഴയുന്നു കുഴയുന്നു
പാഴെന്നു നിത്യം പഴിച്ചിടുന്നു.
ചിന്തിച്ചു പോവുകി-
ലന്തമില്ലെന്തൊക്കെ
സ്വന്തം ഉണ്ടെങ്കിലും
വിധി വിഹിത മൊന്നുമേ
വഴിയതില്‍ തങ്ങുമോ?
സംഗമുപേക്ഷിക്കൂ
കാമം വഴിമാറും
ക്രോധ മോഹങ്ങള്‍ പോയ്‌
മറയുന്നുവെന്നതും
ശ്രീകൃഷ്ണനോതുന്നു.
മോഹഭംഗങ്ങളവ
ഒഴുകി ദൂരെപ്പോകെ
ബുദ്ധി പ്രജ്ഞാദികള്‍
തെളിവോടെ മിന്നുമെ-
ന്നറിയുക കൃത്യമായ്.
മന്ദമെന്‍ ചിന്തകള്‍
അണയുന്നു, തിരിയുന്നു
അന്തമില്ലാച്ചിന്ത-
യ്ക്കന്ത്യം കുറിക്കുവാന്‍
അന്ത:കരണമേ ശക്തി തരൂ !!!!   

2018, ജൂൺ 20, ബുധനാഴ്‌ച


അനിമല്‍ ഹസ്ബന്‍ട്രി
-നന്ദ-
   ഏറിയ പങ്കും സാമാന്യം ഭേദപ്പെട്ട സാമ്പത്തിക നിലവാരമുള്ള അയല്‍വാസികളാണ് ഞങ്ങളുടേത്-വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ വീട്ടുകാര്‍ മാത്രമാണ് അതില്‍ പെടാതെയുള്ളത്.എന്നാല്‍ അവരാകട്ടെ തങ്ങളാണിവിടത്തെ പ്രമാണിമാര്‍,എന്ന പത്രാസ്സ് കാട്ടി വീമ്പിളക്കി കൊണ്ടാണ് നടക്കുന്നത്.ഞങ്ങളുടെ തൊട്ടയല്‍ വീട്ടുകാര്‍ ഏതാണ്ട് ഈ രീതിയിലുള്ളവരായിരുന്നു. കോഴിക്കൂട് പോലൊരു വീടും അതില്‍ നിറയെ കുത്തി നിറച്ചത് പോലെ ആളുകളും. രാത്രിയില്‍ കൊച്ചു തിണ്ണയില്‍ വരെ പഴം പുഴുങ്ങി അടുക്കിയതു പോലെ ആള്‍ക്കാര്‍ ഉറങ്ങുന്നത് കാണാം, പക്ഷേ മട്ടും ഭാവവും കണ്ടാല്‍ ഇവരെ കഴിഞ്ഞേ ഇന്നാട്ടില്‍ മറ്റാരും ഉള്ളൂ എന്ന് തോന്നിപ്പോകും. എന്നാല്‍ ചിത്രപ്പണികള്‍ ചെയ്ത നാലു മതിലുകള്‍ക്കുള്ളില്‍ തലയെടുത്ത് നില്‍ക്കുന്ന ധനാഢ്യരുടെ മണി മന്ദിരങ്ങളിലാകട്ടെ താമസക്കാര്‍ ആരും തന്നെ ഉണ്ടായിരിക്കില്ല ഇനി അഥവാ ഉണ്ടായാല്‍ തന്നെ ഒരു മുത്തശ്ശനോ മുത്തശ്ശിയോ തുണക്കാരനൊപ്പം കഴിയുന്നുണ്ടായിരിക്കും,അത്ര തന്നെ.മറ്റു കുടുംബാംഗങ്ങള്‍ വിദേശത്തുള്ള ഇന്ദ്ര സഭകളില്‍ എവിടെ എങ്കിലുമായിരിക്കും. വീട്ടിനുള്ളില്‍ കഴിയുന്ന വന്ദ്യ വയോധികരാകട്ടെ കോട്ടമതിലുകള്‍ക്കുള്ളില്‍ വളര്‍ത്തു നായ്ക്കളുമായി കണ്ണുനീര്‍ ചാനലുകളില്‍ കണ്ണും നട്ട്  സ്വസ്ഥമായി കഴിയുന്നവരാണ്. സമയത്തും അസമയത്തും കൊറിച്ചും കഴിച്ചും ചീര്‍ത്തു വീര്‍ത്ത ശരീരവുമായി അവര്‍ സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയില്‍  കഴിഞ്ഞു വരുന്നു. അതുകൊണ്ട് തന്നെ മുന്‍ കാലങ്ങളിലെന്ന പോലെ ശക്തമായ അയല്‍ ബന്ധങ്ങളോ സൗഹൃദ സംഭാഷണങ്ങളോ നാട്ടുകാര്‍ തമ്മിലുണ്ടാകുന്നില്ല. നേരിട്ടുള്ള സംഭാഷണങ്ങളും വിശേഷങ്ങള്‍ പങ്കുവയ്ക്കലും ഇല്ലന്നേ ഉള്ളു , സ്വന്തം മട്ടുപ്പാവിലോ ജനാലകളിലോ ഏന്തി വലിഞ്ഞു കയറി ഒളിഞ്ഞും തെളിഞ്ഞും അയല്‍ പക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചില വേതാളങ്ങളും, ആരെങ്കിലും നോക്കുന്നു എന്നു കണ്ടാല്‍  തല വലിക്കുന്ന ആമകളും റെസിഡന്‍സ് അസോസിയേഷനില്‍ പെടുന്നവരാണ്.എങ്കിലും സാധാരണ ഭവനങ്ങളില്‍ വളര്‍ത്തുന്ന കോഴിക്കൂട്ടങ്ങളും നായക്കുട്ടികളും അതിരുകള്‍ ലംഘിച്ചു തങ്ങളുടെ പൂര്‍വികരെപ്പോലെ അയല്‍ സമ്പര്‍ക്ക പാരമ്പര്യം കാത്തു സൂക്ഷിച്ചു പോന്നു. ഞങ്ങളുടെ തൊട്ടയല്‍ക്കാരനാകട്ടെ അദ്ദേഹത്തിന്‍റെ ഒരു ചെവി മതിലില്‍ സ്റ്റിക്കര്‍ പോലെ പതിപ്പിച്ചിരുന്നയാളാണ്. ഈ വീട്ടിലെ  ദൈനംദിന കാര്യങ്ങള്‍ പോലും കൃത്യമായി ശ്രദ്ധിച്ചിരുന്ന അദ്ദേഹം, കടം വീട്ടുന്നതിലേക്കായി സ്വഭവനം മറ്റൊരാള്‍ക്ക് വിറ്റു.അങ്ങനെ ആ കുടുംബം  അകലേക്ക്‌ പോയത് എന്തു കൊണ്ടും ആശ്വാസമാകുമെന്ന് ഞങ്ങള്‍ സമാധാനിച്ചു.വീട് വിട്ടു പോകുന്നതിനു മുന്‍പ് അദ്ദേഹത്തിന്‍റെ പൊതു പ്രവര്‍ത്തനങ്ങള്‍ മാനിച്ച് ഇവിടത്തെ  നാട്ടുകാര്‍ “ഡി ഡി ടി” എന്നോരോമാനപ്പേരു നല്‍കി ടിയാനെ  ആദരിച്ചിരുന്നു .പുതിയ താമസ സ്ഥലത്തും അദ്ദേഹം തന്‍റെ സ്റ്റിക്കര്‍ പരിപാടിയും പൊതുജന ‘സേവയും’ തുടരുന്നുണ്ടാകുമെന്നും പുതിയ പുതിയ ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തുമെന്നും ഞങ്ങള്‍ക്ക് പ്രത്യാശയുണ്ട്.
    ഒരു ശരാശരി കുടുംബത്തിനെ അയല്‍ക്കാര്‍ എത്രയധികം സ്വാധീനിക്കുമെന്ന് തൊട്ടടുത്തുള്ള ഈ ഒരു വീട് കൊണ്ടുതന്നെ ഞങ്ങള്‍ മനസ്സിലാക്കി.
    ഇന്നാകട്ടെ ആ വീട് നമ്മുടെ കഥാ പാത്രങ്ങളായ ഒരു “അണ്ണാക്കനും” കുടുംബവും വാടകക്കെടുത്തു ഒരു ‘പടക്ക നിര്‍മ്മാണ ശാല’ പോലെ നിലനിര്‍ത്തി വരികയാണ്.വളരെ ഉച്ചത്തില്‍ സംസാരിക്കുന്നതിനു ‘അണ്ണാക്ക് വലിച്ചു കീറുക’, എന്ന് നമ്മള്‍ പറയാറുണ്ടല്ലോ,ആ ഒരു സ്വഭാവ വിശേഷം അദ്ദേഹത്തിന് ഉള്ളതു കൊണ്ടും ശരിയായ പേര് അറിയാത്തതു കൊണ്ടും ഇങ്ങനെയൊരു നാമകരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഇങ്ങനെയൊരു കഴിവില്ലെന്നു മാത്രമല്ല വളര്‍ത്തു നായയായ മാളുവിന്‍റെ ഓരോ കുരയും ഈണത്തിലുള്ള ഒരു പാട്ട് പോലെയാണ് ശ്രോതാക്കള്‍ക്ക് അനുഭവപ്പെടുക.ദിനംപ്രതി എന്നവണ്ണം ആ കുര പുരോഗമിച്ചു അവസരത്തിനൊത്ത് ഭാവസാന്ദ്രമായി കുരയ്ക്കാന്‍ അവള്‍ പ്രാവീണ്യം നേടിയിരിക്കുന്നു. സമീപ വാസികളായ ആരുടെയെങ്കിലും സംഗീത സാധകം ഈ ഉയര്‍ച്ചക്ക് പിന്നിലുണ്ടോ എന്ന് കൂടി നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു.
    പ്രഭാത കൃത്യങ്ങളായ ദന്ത-ജിഹ്വാ ശുചീകരണത്തിനിടെയാണ് അണ്ണാക്കന്‍ തന്‍റെ അണ്ണാക്ക് ആദ്യമായി “ഓണാക്കുക.’ഈ പ്രക്രിയ നടക്കുമ്പോള്‍ അതിന്‍റെ ശ്രോതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും തങ്ങള്‍  ബാല്യത്തില്‍ കുടിച്ച അമ്മിഞ്ഞപ്പാല്‍ വരെ കവിട്ടി സ്വന്തം ഉദര ശുചീകരണം നടത്താവുന്നതാണ്. ഇതിനെല്ലാം ദൃക്സാക്ഷിയായി മാളുവെന്ന സുന്ദരി തന്‍റെ വൃത്തിയുള്ള നാക്ക് പുറത്തേക്കു നീട്ടിയിട്ട്‌ ഇരിപ്പുണ്ടാകും. ഇടയ്ക്കു യജമാനന്‍ ഉണ്ടാക്കുന്ന ശബ്ദ കോലാഹലങ്ങളിലുള്ള തന്‍റെ വിയോജിപ്പ് അറിയിക്കുവാനെന്നതു പോലെ ചില മുക്കലുകളും,മൂളലുകളും അവള്‍ പുറപ്പെടുവിക്കുക പതിവാണ്. അലറിക്കൂകി വെളുപ്പിച്ച പല്ലും നാക്കുമായി ടാല്‍കം പൌഡര്‍ പൂശി തന്‍റെ പ്രവര്‍ത്തന മേഖലയിലേക്ക് ഊളിയിടുന്ന അണ്ണാക്കന്‍ പിന്നെ വൈകുന്നേരം,കൂട്ടുകാരൊന്നിച്ചു പാനം ചെയ്ത ‘തീര്‍ത്ഥ സുഗന്ധവു’മായിട്ടാണ് വീട്ടിലെത്തിച്ചേരുക.ദൂരത്തു നിന്ന് തന്നെ മാളുവിന്‍റെ  കുരവ സ്വീകരണമേറ്റു വാങ്ങിക്കൊണ്ട് വരുന്ന അദ്ദേഹം തന്‍റെ ശകടം വഴിയിലുപേക്ഷിച്ച് വീട്ടിനുള്ളിലേക്കിഴയും.”മോളേ മാളൂ അച്ഛന്‍ വന്നെടീ” എന്നും പറഞ്ഞു മിസ്സിസ് എത്തുമ്പോഴേക്കും ചാര്‍ജ് തീര്‍ന്ന മൊബൈല് പോലെ അയാള്‍ നിശ്ചലനായി കിടന്നു കഴിയും.
    മാളുവാകട്ടെ നവയൌവ്വനവും വന്നു നാള്‍ തോറും വളര്‍ന്നു ശരീര സൗന്ദര്യവും ശാരീര സൗകുമാര്യവും തികഞ്ഞ ഒരു ശ്വാന യുവതിയായി തീര്‍ന്നിരിക്കുകയാണ്.ലോക സുന്ദരികളുടേതു പോലെയുള്ള ഒതുങ്ങിയ അരക്കെട്ടും മാര്‍ജ്ജാര നയനങ്ങളും സമീപ വാസികളായ ശ്വാന തരുണന്മാരെ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.ആണികള്‍ തറച്ച നാലു മതിലുകള്‍ക്കുള്ളില്‍ തുടലുകളാല്‍ ബന്ധിതയായി ഒരു കൂടാരത്തിനകത്താണ് അവള്‍ കഴിയുന്നത്‌.എങ്കിലും മതിലുകള്‍ക്ക് പുറത്തു സൗരയൂഥത്തിനു ചുറ്റും ഗ്രഹങ്ങളെന്ന പോലെ നിരവധി ശ്വാന യുവാക്കള്‍ വീടിനെ പ്രദക്ഷിണം ചെയ്തു മാളുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം പാര്‍ത്തു നടപ്പാണ്. മാളുവിന്‍റെ കാമുകന്മാരില്‍ ഏറ്റവും സുന്ദരന്‍ ജൂഡോ എന്നൊരു ശ്വാന യുവാവായിരുന്നു.അവനാകട്ടെ ഏതു വന്മതിലും ഒറ്റക്കുതിപ്പിനു ചാടാന്‍ പോന്ന ആരോഗ്യവും ആത്മവിശ്വാസവും ഉള്ളവനായിരുന്നു. എങ്കിലും മാളുവിന്‍റെ കോട്ട ചാടുവാനുള്ള ധൈര്യം എന്തു കൊണ്ടോ തത്കാലം അവനു കിട്ടിയിരുന്നില്ല. സഹ കാമുകന്മാരുടെ കടിയേറ്റിട്ടാണെങ്കിലും തന്‍റെ പ്രിയപ്പെട്ടവളുടെ സമാഗമം കൊതിച്ചു ദിന രാത്രങ്ങള്‍ അവന്‍ ഉണ്ണാതെ ഉറങ്ങാതെ അവളുടെ കോട്ടയ്ക്കു ചുറ്റുമായി ചിലവഴിച്ചു.മാളുവിനും തന്‍റെ സൗന്ദര്യം നാലാളെ കാണിച്ചാല്‍ കൊള്ളാമെന്നുണ്ട്.പക്ഷെ തികഞ്ഞ സുരക്ഷാ വലയത്തില്‍ നിന്നും യജമാന ദൃഷ്ടികളില്‍ പെടാതെ പുറത്തു കടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ അവള്‍ തക്കം പാര്‍ത്തു കഴിഞ്ഞു പോന്നു.സന്ധ്യാ നേരത്ത് അണ്ണാക്കന്‍ പാമ്പായി വരുമ്പോള്‍ വീട്ടില്‍ കലഹം പതിവാണ്,അങ്ങനെയുള്ള ഏതെങ്കിലും ഒരു ദിവസം  ഗേറ്റടയ്ക്കാന്‍ മറന്നാല്‍ രക്ഷപെടാം, അതാണ്‌ അവളുടെ മനക്കോട്ട. അങ്ങനെ ഒരു ദിവസം അവളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി.ഗേറ്റ് മലര്‍ക്കെ തുറന്നിട്ട്‌ ദമ്പതികള്‍  പോരടിക്കുന്നു.ഇത് തന്നെ തക്കം.അവള്‍ തുടലുകള്‍ പൊട്ടിച്ചു റോഡിലേക്ക് “റാംപി’ ലൂടെ എന്ന പോലെ ദൂരേയ്ക്ക്‌ ഓടി.
    സംഭവം മണത്തറിഞ്ഞു കമിതാക്കള്‍ ഓരോരുത്തരായി സ്ഥലത്തെത്തി.വനിതാ കോളേജിന്‍റെ പരിസരത്തെന്ന പോലെ അനേകം പൂവാലന്മാര്‍ ആ ശ്വാന കുമാരിക്ക് അകമ്പടി സേവിച്ചു മുന്നേറുന്നുണ്ട്.അവളാകട്ടെ ആരെയും ബോധിച്ചില്ലെന്ന മട്ടില്‍ തുടലും വലിച്ചു കൊണ്ട് മുന്നോട്ടോടുകയാണ്.അവള്‍ക്കു പുറകെ ജൂഡോയുടെ നേതൃത്വത്തിലുള്ള ഒരു നിര തന്നെയുണ്ട്‌.ഏതായാലും വഴിനീളെയുള്ള സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു പോയ ആ ശ്വാന ജാഥ എവിടെ എങ്ങിനെ അവസാനിച്ചോ ആവോ ?   

    

    മാളുവുമായുള്ള ആദ്യ സമാഗമം കഴിഞ്ഞ് നിരന്തര സാധകം കൊണ്ട് ജൂഡോ അണ്ണാക്കന്‍റെ വീടിന്‍റെ കോട്ടമതിലുകള്‍ നിഷ്പ്രയാസം പല തവണ ചാടിക്കടക്കുന്ന സംഭവത്തിന് ഞങ്ങള്‍ ദൃക്സാക്ഷികളാണ്.അവരുടെ പ്രണയം പൂവണിഞ്ഞതില്‍ സന്തുഷ്ടരായിരുന്നെങ്കിലും അനന്തര ഫലങ്ങള്‍ ആലോചിച്ചപ്പോള്‍ അല്‍പ്പം ഭയവും ഉണ്ടാകാതിരുന്നില്ല.
    ഉറക്കെയുള്ള ആക്രോശങ്ങളും അടിപിടി ഒച്ചയും ഒക്കെ കേട്ടാണ് ഒരു ദിവസം ഞങ്ങള്‍ മാളുവിന്‍റെ വീട്ടിലേയ്ക്കെത്തി നോക്കിയത്.മാളു തന്‍റെ കന്യകാത്വം നഷ്ടപ്പെടുത്തിയിട്ടു വന്നു ബന്ധനസ്ഥയായി കുത്തിയിരിക്കുന്നു.അതിനെ ചൊല്ലിയുള്ള വഴക്കണോ?ഞങ്ങള്‍ ചെവി വട്ടം പിടിച്ചു.മൈക്ക് വിഴുങ്ങിയിട്ടെന്ന പോലെ അണ്ണാക്കന്‍ ‘പെഴയെന്നും’ ‘മൃഗമെന്നും’ ഒക്കെ അലറുന്നുണ്ട്. ചീവിടിന്‍റെ ശബ്ദത്തില്‍ വീട്ടുകാരിയും എന്തൊക്കെയോ റിട്ടേണ്‍ കൊടുക്കുന്നുണ്ട്.മധുര സ്മരണകള്‍ അയവിറക്കി മാളു ഒരു നവ വധുവിനെപ്പോലെ തലയും താഴ്ത്തി കിടക്കുമ്പോള്‍ അണ്ണാക്ക  മിഥുനങ്ങള്‍ അലറി വിളിച്ചു പോരടിച്ചു കൊണ്ടിരുന്നു. കൊല്ലുമെന്നും ചാകുമെന്നുമൊക്കെ പറഞ്ഞു മലയാള ഭാഷയ്ക്ക്‌ പല പുതിയ പദങ്ങളും സംഭാവന ചെയ്തു കൊണ്ട് ആ ചവിട്ടുനാടകം നീണ്ടു പോയി. ഈ മനുഷ്യര്‍ക്കെന്താ നാണമില്ലേ ഇങ്ങനെ അടിയിടാന്‍ ! എന്നാണ് മാളുവിന്‍റെ മുഖ ഭാവം.രാവേറെ ചെന്നപ്പോഴേക്കും ഭരണിപ്പാട്ടും ഗോത്ര നൃത്തവും ഒക്കെ പൊടി പൊടിച്ചു അരങ്ങൊഴിഞ്ഞ ലക്ഷണമാണ് ആ വീട്ടില്‍ .മാളുവിന്‍റെ അനക്കമേയില്ല.
    പിറ്റേ ദിവസം ,കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യദേവന്‍ തന്‍റെ പൊന്‍ കിരണങ്ങളുമായി പ്രജകളെ  കാണാനെത്തി.ഞങ്ങള്‍ ഭയപ്പാടോടെയാണ് അന്ന് അയല്‍ വീട്ടിലേക്കു നോക്കിയത് വീട്ടുകാരിയെ കഴുത്തു ഞെരിച്ചു കൊല്ലുന്ന അണ്ണാക്കന്‍റെ ഭീകര രൂപ മായിരുന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍.എന്തായിരിക്കാം അവിടെ നടന്നിട്ടുണ്ടായിരിക്കുക? ആകാംക്ഷയോടെ  ഞങ്ങള്‍ നോക്കി. കിടപ്പുമുറിയുടെ ജനാലകള്‍ തുറന്നിട്ടില്ല.കോഴികള്‍ വലയിട്ട വേലികള്‍ക്കുള്ളില്‍ ഉറക്കം തൂങ്ങുന്നു.അകലങ്ങളില്‍ മിഴിയൂന്നി മാളു തുടലുകളില്‍ കുരുങ്ങി കിടക്കുന്നു.ദൈവമേ ഇനി എന്തൊക്കെ പോല്ലാപ്പുകളാണോ ഉണ്ടാകുക ?! കൊലപാതകം അന്വേഷിക്കാന്‍ വരുന്ന പോലീസുകാര്‍ സാക്ഷി വിസ്താരത്തിന് വിളിക്കാന്‍ സാദ്ധ്യതയുള്ള അയല്‍ക്കാരായ ഞങ്ങളുടെ കാര്യം ആലോചിച്ചു  ഞെട്ടിപ്പോയി.ഇങ്ങനെ ഓരോ ദുരിതങ്ങള്‍ അടുത്തു വന്നു താമസിച്ചാല്‍ ഒരു ഗുണവുമില്ലെന്നു മാത്രമല്ല മഹാ ശല്യവുമാകും,അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ,എങ്ങോട്ട് ഓടിപ്പോകും,വരുന്നത് പോലെ വരട്ടെ എന്ന് സ്വയം സമാധാനിച്ചു കൊണ്ട് ഞങ്ങള്‍  വീട്ടിനുള്ളിലേക്ക് കയറാന്‍ തീരുമാനിച്ചു.എന്തോ ഒരു ചെറിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് സിനിമയിലെന്ന പോലെ ‘അണ്ണാ അണ്ണാ...’ എന്നു വിളിച്ചു കൊണ്ട് അണ്ണാക്കന്‍റെ പിന്നാലെ മിസ്സിസ് അണ്ണാക്കന്‍ കൊഞ്ചിക്കൊഞ്ചി ആടിയുലഞ്ഞ് നടന്നു പോകുന്നതു കണ്ടു.ഹോ തത്കാലം സാക്ഷി വിസ്താരത്തില്‍ നിന്ന് രക്ഷപെട്ട  ഞങ്ങള്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പിടുമ്പോള്‍ മാളു തന്‍റെ ഉദരത്തില്‍ വളരുന്ന കുഞ്ഞുങ്ങളെയോര്‍ത്തു കോട്ടുവായിടുന്നു. ഇനിയിപ്പോള്‍ അവളുടെ കാമുകന്മാര്‍ ഈ വഴി വരുമോ ആവോ? പ്രസവ കാലവും ഈറ്റു നോവും കുഞ്ഞുങ്ങളെ വളര്‍ത്തലും എല്ലാം ഒറ്റയ്ക്ക് നടത്തിയെടുക്കണം.അത് കഴിയുമ്പോള്‍ വീണ്ടും വരും മതിലു ചാട്ടക്കാര്‍!
വിധി എന്നല്ലാതെ എന്ത് പറയാന്‍? തന്‍റെ യജമാനത്തിക്കാണോ തനിക്കാണോ അനിമല്‍ ഹസ്ബന്‍ഡ്രി? മാളു തന്‍റെ വെള്ളമൊലിക്കുന്ന ചുവന്ന നാക്കും പുറത്തേക്കിട്ടു ഒരു ചോദ്യ ചിഹ്നം പോലെ കുത്തിയിരുന്നു.